2019 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് രതീഷ് ബാലകൃഷ്ണ പൊതുവാള് ഒരുക്കിയ ‘ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍’. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ കുഞ്ഞപ്പനെന്ന റോബോര്‍ട്ടും ഒരുമുഖ്യ കഥാപാത്രമായിരുന്നു. ആ റോബോട്ട് ആരാണെന്ന് അറിയാന്‍ സിനിമ കണ്ട എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ അത് വെളിപ്പെടുത്തിയിരിക്കുന്നു. മലയാള സിനിമയിലെ അറിയപ്പെടുന്ന കോമഡി താരം സൂരജ് തേലക്കാടാണ് കുഞ്ഞപ്പനായി എത്തിയത്. ഇപ്പോഴിതാ സൂരജിന്റെ പ്രയത്നത്തെ കുറിച്ച് വെളിപ്പെടുത്ത്ി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ രഞ്ജിത്ത് മഠത്തില്‍. റോബോട്ടിന്റെ കോസ്റ്റ്യൂമില്‍ വേദന സഹിച്ച് ഞെരുങ്ങിയാണ് സൂരജ് ഇരുന്നതെന്നും അഞ്ചരക്കിലോയോളം ഭാരമായിരുന്നു സ്യൂട്ടിനെന്നും രഞ്ജിത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയില്‍ സൂരജിനെ ആദ്യമായി വിളിക്കുന്നത് റോബോട്ടിന്റെ കോസ്റ്റ്യൂം ട്രയലിനു വേണ്ടിയാണ്. മാസങ്ങള്‍ക്ക് മുന്നേ ഒരുപാട് ഡിസൈനുകള്‍ ചെയ്ത് ചെയ്ത് ഒടുവില്‍ ഒരു അവസാന ഡിസൈനില്‍ ഈ ചിത്രത്തിന്റെ ഡയറക്ടറും മറ്റനവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറുമായ രതീഷേട്ടന്‍ എത്തിച്ചേര്‍ന്നിരുന്നു. ആ ഡിസൈന്‍ പ്രകാരം, സൂരജിന്റെ ശരീരത്തിനനുസരിച്ച് അളവുകള്‍ക്കനുസരിച്ച് സമയമെടുത്ത് ചെയ്തു വെച്ച കോസ്റ്റ്യൂം സൂരജിനെ ധരിപ്പിച്ച് റോബോട്ടിന്റെ മൂവ്‌മെന്റും ആക്ഷന്‍സും നോക്കി റോബോട്ടിന്റെ നടത്തവും ബാക്കി സംഗതികളുമൊക്കെ ഷൂട്ടിന് മുമ്പ് തന്നെ വിലയിരുത്തുക എന്നതായിരുന്നു ഉദ്ദേശ്യം.
പറഞ്ഞ ദിവസം സൂരജ് എത്തി. മുംബൈയില്‍ നിന്നും വന്ന സൂര്യ ഭായ് റോബോട്ടിന്റെ കോസ്റ്റ്യൂം സൂരജിനെ ധരിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ആദ്യത്തെ വെല്ലുവിളി. അളവെടുക്കുമ്പോഴുണ്ടായിരുന്ന സമയത്തേക്കാള്‍ വണ്ണം വച്ചിരിക്കുന്നു സൂരജ്. (ഇത് മുന്‍കൂട്ടി കണ്ട് കൊണ്ട് തന്നെ അളവിനേക്കാള്‍ കുറച്ച് കൂട്ടിയാണ് കോസ്റ്റ്യൂം ഉണ്ടാക്കിയിരുന്നത്.) പക്ഷേ അതിനേക്കാള്‍ തടി വച്ചിരുന്നു സൂരജ്.
രണ്ടും കല്‍പ്പിച്ച് റോബോട്ടിന്റെ കോസ്റ്റ്യൂം അണിയിക്കാന്‍ തുടങ്ങി. പല ഭാഗങ്ങളായിട്ടാണ് അതുണ്ടാക്കിയിരുന്നത്. ഒരോ ഭാഗങ്ങളും സ്‌ക്രൂ വെച്ച് മുറുക്കുകയാണ് ചെയ്യുന്നത്. ഓരോ സ്‌ക്രൂ ടൈറ്റാക്കുമ്പോഴും സൂരജ് ശ്വാസം പിടിച്ച് നില്‍ക്കും. അതിനുള്ളില്‍ വേദന സഹിച്ച് ഞെരുങ്ങി നിന്ന് എല്ലാവരെയും നോക്കി ഓരോ തമാശ പറഞ്ഞ് അവന്റെ വേദനകളെ ഉള്ളിലൊതുക്കും. ഇട്ട് കഴിഞ്ഞ് നോക്കിയപ്പോള്‍ രണ്ട് കാര്യമായിരുന്നു അലട്ടിയിരുന്നത്, ഒന്ന് വണ്ണക്കൂടുതല്‍ കാരണം അവന് അത് ടൈറ്റായിരുന്നു. പിന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ ഭാരക്കൂടുതലും. അതു കൊണ്ട് തന്നെ അവന് നടക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ചിത്രത്തിലാണെങ്കില്‍ റോബോട്ട് നടന്ന് കൊണ്ടുള്ള സീനുകള്‍ ഒരുപാടുണ്ട്.
ഒരു പേടിയും വേണ്ട എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് ചിരിച്ച് കൊണ്ട് നില്‍ക്കും സൂരജ്. കണ്ണില്‍ ഇത്തിരി നനവോടെയാണെങ്കിലും. ഇത്രയും ചിലവെടുത്ത് ഉണ്ടാക്കിയ കോസ്റ്റ്യൂം ഇനി മാറ്റുന്നത് നടപ്പില്ല. വഴി ഒന്നേയുണ്ടായിരുന്നുള്ളൂ. സൂരജ് വണ്ണം കുറയ്ക്കുക. ഷൂട്ട് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം. പിന്നെ റോബോട്ടിന്റെ നടത്തം, അതും കറക്ടാക്കുക.
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയും വ്യായാമം ചെയ്തും ദിവസങ്ങള്‍ കൊണ്ട് കുറച്ചധികം കഷ്ടപ്പെട്ടും ഷൂട്ടിന് മുമ്പ് തന്നെ വണ്ണം കുറച്ച് കോസ്റ്റ്യൂം പാകമാകുന്ന രീതിയില്‍ സൂരജ് എത്തി. രതീഷേട്ടന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് റോബോട്ടിന്റെ നടത്തങ്ങളും ചലനങ്ങളും അവന്‍ പഠിച്ചെടുത്തു.
പിന്നെ ഉണ്ടായിരുന്ന ജോലി ഡയലോഗ് പഠിക്കലായിരുന്നു. സൂരജിനെ ഡയലോഗ് പഠിപ്പിക്കാനിരുന്നപ്പോഴാണ് അടുത്ത പണി. ഡയലോഗ് കാണാതെ പഠിച്ച് പറയാന്‍ സൂരജിനാവുന്നില്ല. ഷൂട്ട് സമയത്ത് ഡയലോഗ് പറഞ്ഞ് കൊടുത്ത് അഭിനയിക്കല്‍ സൂരജിന്റെ കാര്യത്തില്‍ നടക്കുമായിരുന്നില്ല. കാരണം റോബോട്ടിന്റെ കോസ്റ്റ്യൂം ധരിച്ചാല്‍ പിന്നെ അതിനുള്ളിലൂടെ കേള്‍ക്കാനും കാണാനും കുറച്ചധികം ബുദ്ധിമുട്ടാണ്.
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സൂരജ്, റോബോട്ടിന്റെ ഡയലോഗുകള്‍ മുഴുവന്‍ ഓരോന്നോരോന്നായി എഴുതിപ്പഠിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ ഡയലോഗും കാണാപ്പാഠമാക്കി. അങ്ങനെ വീണ്ടും അവന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. ( നിന്നെ ഡയലോഗ് പഠിപ്പിച്ചതിന്റെ ചിലവ് ഇതു വരെ കിട്ടിയിട്ടില്ല ട്ടോ, അത് മറക്കണ്ട.! )
പിന്നെ ഷൂട്ടിന്റെ ദിനങ്ങള്‍…ഏകദേശം ഒരു മണിക്കൂര്‍ വേണം ഇത് മുഴുവനായി ധരിക്കാന്‍. അത് വരെ ഇരിക്കാനോ കിടക്കാനോ കഴിയില്ല. ഒരു റോബോട്ടിനെ പോലെ തന്നെ അനങ്ങാതെ നില്‍ക്കണം. അഴിക്കുമ്പോഴും അങ്ങനെ തന്നെ…സഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ചൂട്. ഏകദേശം അഞ്ചരക്കിലോയോളം ഭാരം.
ഈ ചൂടും ഭാരവും സഹിച്ച് മണിക്കൂറുകള്‍. ഇടയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കണമെങ്കിലോ തലയിലെ ഭാഗം അഴിക്കണം. ഇനി അങ്ങനെ കഴിച്ചോ കുടിച്ചോ ബാത്ത് റൂമില്‍ പോകാന്‍ തോന്നിയാല്‍ പിന്നെ മുഴുവന്‍ ഭാഗങ്ങളും അഴിക്കണം. അഴിക്കാനും പിന്നെയും ധരിപ്പിക്കാനും മണിക്കൂറുകള്‍. ആ മണിക്കൂറുകളത്രയും ഇരിക്കാന്‍ കഴിയാതെ ഒരേ നില്പ്. അഴിക്കുമ്പോള്‍ ചൂട് കൊണ്ട് വിയര്‍ത്തൊലിച്ചു നില്‍ക്കുന്ന അവന്റെ മുഖം കാണുമ്പൊ മൊത്തം ടീമിനും സങ്കടം വരും. എങ്കിലും അവന്‍ ചിരിക്കും.
അസഹ്യമായ പുറം വേദനയും കൊണ്ട് ഇടയ്ക്കവന്‍ പറയും എന്നെക്കൊണ്ടിത് മുഴുവനാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പിന്നെ കുറച്ച് കഴിഞ്ഞവന്‍ തന്നെ പറയും വീടിന്റെ ലോണിനെക്കുറിച്ച്, വീട്ടുകാരെക്കുറിച്ച് എന്നിട്ട് വീണ്ടും ഊര്‍ജ്വസ്വലനാകും. കോസ്റ്റ്യൂം ധരിക്കും. അഭിനയിക്കാനിറങ്ങും. വീട്ടില്‍ നിന്നും അച്ഛനും അമ്മയുമൊക്കെ കാണാന്‍ വന്നപ്പോ എല്ലാ വേദനയും മറന്നവന്‍ ചിരിച്ചു. അവര്‍ക്ക് മുമ്പില്‍ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ആ ഭാരവും താങ്ങിയവന്‍ അഭിനയിച്ചു, നടന്നു, ചിരിച്ചു…
അവന് വേണ്ടി എല്ലാ രീതിയിലും സൗകര്യമൊരുക്കിയാലും ഷൂട്ട് സമയത്ത് അതും ധരിച്ച് ചൂടില്‍ മുഴുവന്‍ ഡയലോഗും പറഞ്ഞ് രാത്രി വൈകി റോബോട്ടിന്റെ കോസ്റ്റ്യൂം അഴിക്കും വരെയുള്ള സമയം അവന് സഹിക്കാവുന്നതിലും അപ്പുറമാണ്. അങ്ങനെയുള്ള ഏകദേശം 45 ദിനങ്ങളാണ് അവന്‍ താണ്ടിയത്. എല്ലാ കഷ്ടതയോടും. ചിത്രം കണ്ട എല്ലാവരും അഭിനന്ദനം കൊണ്ട് മൂടിയപ്പോള്‍ അവരാരും അറിയാതെ പോയ യഥാര്‍ത്ഥ കുഞ്ഞപ്പനാണവന്‍.
സുരാജേട്ടനും സൗബിക്കയ്ക്കും മറ്റ് അഭിനേതാക്കള്‍ക്കും വേണ്ടി കയ്യടിച്ചപ്പോള്‍ അവരുടെ മറുതലയ്ക്കല്‍ അതിന് കാരണക്കാരനായി എതിര്‍ സംഭാഷണങ്ങളും റിയാക്ഷന്‍സും കൊടുത്ത് എല്ലാവരെയും ഞെട്ടിച്ച അസാമാന്യ ടൈമിംഗ് ഉള്ള പ്രതിഭയാണവന്‍. ക്ലൈമാക്‌സില്‍ സുരാജേട്ടന്റെ പെര്‍ഫോമന്‍സില്‍ ഏകദേശം മുഴുവന്‍ ക്രൂവിനും കണ്ണ് നനഞ്ഞപ്പോള്‍, തീയേറ്ററില്‍ ആ അഭിനയം കണ്ട് നിങ്ങള്‍ കരഞ്ഞെങ്കില്‍ അതിന് കാരണക്കാരന്‍ അപ്പുറത്ത് ‘ ചിതാഭസ്മം എനിക്ക് വെറും ചാരം മാത്രമാണ് ‘ എന്ന് പറഞ്ഞ കുഞ്ഞപ്പനാണ്. അവനാണവന്‍.
അവന്റെ മുഖം വൈകിയാണെങ്കിലും നിങ്ങള്‍ക്ക് മുമ്പില്‍ തുറക്കപ്പെടുമ്പോള്‍ ഏറ്റവും അധികം സന്തോഷം പ്രേക്ഷകരെപ്പോലെ ഞങ്ങള്‍ മുഴുവന്‍ കുഞ്ഞപ്പന്‍ ടീമിനുമുണ്ട്. ( സിനിമയുടെ ക്യൂരിയോസിറ്റി നഷ്ടമാകാതിരിക്കാനാണ് റിലീസ് സമയത്ത് ഇത് പുറത്തു വിടാതിരുന്നത് എന്ന് വിനയപൂര്‍വ്വം പറഞ്ഞുകൊള്ളട്ടെ ) രതീഷേട്ടനെന്ന അസാമാന്യ പ്രതിഭയും പ്രതിഭാസവുമായ അത്ഭുത മനുഷ്യന്റെ തലയ്ക്കുള്ളിലെ കുഞ്ഞപ്പനെ നിങ്ങളിലേക്ക് എത്തിക്കാന്‍ അവന്‍ സഹിച്ച വേദനകളും, കഷ്ടപ്പാടുകളും പരിശ്രമവുമാണ് കുഞ്ഞപ്പനെ നിങ്ങള്‍ക്ക് പ്രിയങ്കരനാക്കിയത്….
സൂരജ് നീ അടിപൊളിയാണ്. പരിശ്രമം കൊണ്ടും പ്രയത്‌നം കൊണ്ടും അസാധ്യമെന്നത് നീ സാധ്യമാക്കുന്നു. വലുപ്പം കൊണ്ട് നിന്നെ അളക്കുന്നവരെയെല്ലാം പെരുമാറ്റും കൊണ്ടും പുഞ്ചിരി കൊണ്ടും നീ ചെറിയവരാക്കുന്നു. മുന്നോട്ട് പോകട്ടെ.. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. എല്ലാവിധ ആശംസകളും.
നടൻ ദിനേശ് എം മനയ്ക്കലാത്ത് (48) തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു. കഴിഞ്ഞ രാത്രി തൃശൂരിൽ ഡബിംഗ് കഴിഞ്ഞ് പോകുന്പോഴായിരുന്നു അപകടം. പ്രമുഖ പത്രപ്രവർത്തകൻ ആർ.എം.മനയ്ക്കലാത്തിന്റെ സഹോദരൻ പരേതനായ അരവിന്ദാക്ഷമേനോന്റെ മകനാണ് മൂവാറ്റുപുഴ കൊടയ്ക്കാടത്ത് വീട്ടിൽ ദിനേശ്. പരേതയായ പത്മാവതിയമ്മയാണ് അമ്മ.
സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ ഇത്തവണ സഹനടനുള്ള അവാർഡ് ദിനേശിനായിരുന്നു. അമേച്വർ നാടകങ്ങളിലൂടെ രംഗത്തുവന്ന ദിനേശ് പ്രഫഷണൽ നാടകരംഗത്ത് സജീവമായിരുന്നു. സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകങ്ങളിൽ അഭിനയിച്ച് പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സദ്വാർത്തയിൽ മാധ്യമപ്രവർത്തകനായിരുന്ന ദിനേശ് നാടക ഗാനങ്ങളും എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളെഴുതാറുണ്ട്. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കേച്ചേരി തയ്യൂരിലുള്ള സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട്.
മലയാള സിനിമയിൽ മുഴുനീള എന്റർട്ടയിനേർസിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഒരു ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിരാ. മിഥുൻ മാനുവലിന്റെ ആറാം ചിത്രമായ അഞ്ചാം പാതിരായുടെ ട്രെയ്‌ലറും പോസ്റ്ററുകളും ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ഈ ചിത്രം കാത്തിരിപ്പിന് വിരാമമിട്ട്കൊണ്ട് ഇന്ന് പ്രദർശനത്തിനെത്തുകയായിരുന്നു. സെൻട്രൽ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കൊലപാതകങ്ങളുടെ ഒരു നീണ്ട പരമ്പരയിൽ യാതൊരുവിധ തെളിവുകൾ അവശേഷിക്കാതെ സീരിയൽ കില്ലറുടെ ലക്ഷ്യം പോലും മനസ്സിലാക്കാൻ സാധിക്കാത്ത കഥാസന്ദര്ഭങ്ങളെ ആധാരമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. അൻവർ ഹുസൈൻ എന്ന പോലീസ് കൺസൽട്ടിങ് ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടുന്നത്. ഇൻവെസ്റ്റിഗേഷൻ ടീമും സീരിയൽ കില്ലർ തമ്മിലുളള ഒരു പോരാട്ടം തന്നെയാണ് അഞ്ചാം പാതിരാ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
തിരക്കഥയും സംഭാഷണവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കോമഡി ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ രചിച്ചിട്ടുള്ള മിഥുൻ മാനുവലിൽ നിന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു വേറിട്ട രചന തന്നെയാണ് അഞ്ചാം പാതിരായിലൂടെ സിനിമ പ്രേമികൾക്ക് കാണാൻ സാധിച്ചത്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മുൾമുനയിൽ ഇരുത്തുന്ന മേക്കിങ്ങും ഡയറക്ഷനും മിഥുൻ മാവുനൽ എന്ന സംവിധായകന്റെ സംവിധാന മികവ് എടുത്തു കാണിക്കുന്നു. മലയാളത്തിൽ ഒരുപാട് ത്രില്ലറുകൾ ഇതിനുമുൻപ് വന്നിട്ടുണ്ടെങ്കിലും ഈ ജോണറിൽ ഒരു പുതുമ കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു.
കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് അഞ്ചാം പാതിരയിൽ കാണാൻ സാധിച്ചത്. വളരെ സ്വാഭാവികമായി താരം ഉടനീളം മികച്ചു നിന്നു. പോലീസുകാരായി ജീനു ജോസഫ്, ഉണ്ണിമായയും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. സൈബർ കുറ്റവാളിയുടെ വേഷത്തിൽ ശ്രീനാഥ് ഭാസി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ദ്രൻസ്, ഷറഫുദീൻ, നന്ദന വർമ്മ തുടങ്ങിയവർ എല്ലാവരും തനിക്ക് ലഭിച്ച റോൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
അഞ്ചാം പാതിരായുടെ സംഗീതം തന്നെയാണ് ജീവൻ. സുഷിൻ ശ്യാമിന്റെ കരിയർ ബെസ്റ്റ് പഞ്ചാത്തല സംഗീതമാണ് കാണാൻ സാധിച്ചത്. പ്രേക്ഷകരെ ഉടനീളം മുൾമുനയിൽ ഇരുത്തുന്ന കാര്യത്തിൽ മുഖ്യ പങ്ക് വഹിച്ചത് പഞ്ചാത്തല സംഗീതമായിരുന്നു. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തിലൂടെ മികച്ച ഫ്രമുകളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ത്രില്ലർ ജോണർ ഇഷ്ടപ്പെടുന്ന വ്യക്തികൾക്ക് അഞ്ചാം പാതിരാ ഒരു മുതൽ കൂട്ടായിരിക്കും.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലർ ചിത്രങ്ങളുടെ ഇടയിലായിരിക്കും ഇനി മുതൽ അഞ്ചാം പാതിരായുടെ സ്ഥാനം. നിഗൂഢത ഉടനീളം നിറച്ചുകൊണ്ടുള്ള കെട്ടുറപ്പുള്ള തിരക്കഥയോടൊപ്പം പ്രേക്ഷകരേ ഓരോ നിമിഷം മുൾമുനയിൽ ഇരുത്തുന്ന വേറിട്ട മേക്കിങ് ഒരു പുത്തൻ സിനിമ അനുഭവം സമ്മാനിക്കുന്നു.
കൊച്ചി: മരടില്‍ അനധികൃത ഫ്ലാറ്റുകള്‍ മാത്രമല്ല, നിരവധി ആളുകളുടെ ജീവിത സ്വപ്നങ്ങള്‍ കൂടിയാണ് മണ്ണോട് അടിഞ്ഞ്. നിരവധി സാധാരണക്കാര്‍ക്കൊപ്പം നടന്‍ സൗബിന്‍ സൗഹിര്‍, സംവിധായകരായ മേജര്‍ രവി, ബ്ലസി, ആന്‍ അഗസ്റ്റിന്‍-ജോമോന്‍ ടി ജോണ്‍ തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ക്കും ഇവിടെ ഫ്ലാറ്റുകളുണ്ട്. കടം മേടിച്ചും ലോണ്‍ എടുത്തും ഫ്ലാറ്റ് വാങ്ങിയവരാണ് ഇവരില്‍ ഏറെയും.
വര്‍ഷങ്ങളോളം താമസിച്ച ഫ്ലാറ്റ് ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. അതീവ ദുഃഖമുണ്ടെങ്കിലും എന്തുവന്നാലും ഞങ്ങള്‍ തിരിച്ചു വരുമെന്നാണ് മേജര്‍ രവി ഇന്നലെ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടത്. അതൊരു വാശിയാണെന്നും അദ്ദേഹം പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇത്. എന്തുവന്നാലം അവസാനം വരെ ഒന്നിച്ചു നില്‍ക്കും. ഞങ്ങള്‍ തിരിച്ചു വരും. അതൊരു വാശിയാണ്. ഞങ്ങള്‍ക്കെല്ലാം അവകാശപ്പെട്ട ഭൂമിയാണ് ഇത്. ഇത് വീണ്ടെടുക്കുന്നതിന് സര്‍ക്കാറിന് പ്രത്യേക അപേക്ഷ നല്‍കുമെന്നും മേജര്‍ രവി പറയുന്നു.
ഇവിടെയല്ലെങ്കില്‍ എവിടെയായാലും ഒന്നിച്ചു നില്‍ക്കാന്‍ തന്നെയാണ് തീരുമാനം. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങളെല്ലാവരും. ഞങ്ങളുടേതായ കാരണത്താലല്ല ഈ ദുരന്തം ഉണ്ടായത്. ഞങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവിലാണ്. എങ്കിലും ഈ മണ്ണ് ഞങ്ങളുടേതാണ്. എന്നെങ്കിലും ഇവിടെത്തന്നെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ട്
തകര്‍ന്നു വീണ എച്ചു ടു ഒ ഹോളി ഫെയ്ത്തിന്‍റെ ടെറസില്‍ വെച്ചായിരുന്നു തന്‍റെ സിനിമയായ കര്‍മയോദ്ധയില്‍ മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ടെടുത്തതെന്നും മേജര്‍ രവി ഓര്‍ത്തെടുത്തു. സമീപവാസികള്‍ക്കും മറ്റുള്ളവര്‍ക്കും നാശനഷ്ടമുണ്ടാക്കാതെ ഫ്ലാറ്റ് പൊളിക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
ഞങ്ങളെ മാനസികമായി തകര്‍ക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞേക്കും, എന്നാല്‍ ഞങ്ങളുടെ അധ്വാനശേഷിയും ഇച്ഛാശക്തിയും തകര്‍ക്കാനാവില്ല. ആ ഒരുമയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. താന്‍ നാട്ടിലില്ലാത്ത ഘട്ടത്തിലും നഗരത്തില്‍ തന്നെ തനിക്ക് വേണ്ടി വീട് നിര്‍മിക്കാന്‍ മേല്‍നോട്ടം വഹിച്ചത് ഫ്ലാറ്റിലുള്ള സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലാറ്റ് പൊളിക്കുന്നത് കാണാന്‍ താല്‍പര്യം ഇല്ലാതിരുന്നതിനാല്‍ തലേന്ന് തന്നെ കുണ്ടന്നൂരില്‍ നിന്ന് അല്‍പം അകലെയായി കണ്ണാടിക്കാട് വെഞ്ച്യൂറ ഹോട്ടലില്‍ മുറിയെടുത്ത് തങ്ങുകയായിരുന്നു മേജര്‍ രവി അടക്കമുള്ളവര്‍. ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായുള്ള നടപടികള്‍ ടിവിയിലാണ് ചിലര്‍ കണ്ടത്.
ചര്‍ച്ചകള്‍ നടക്കുമ്പോള്‍
ഫ്ലാറ്റ് തകര്‍ക്കുന്നതിനെ സംബന്ധിച്ച് ചാനലുകളില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഉള്ളു നീറുകയായിരുന്നെങ്കിലും ഫ്ലാറ്റില്‍ ഒന്നിച്ച് ചെലവഴിച്ച നിമിഷങ്ങള്‍ പങ്കുവെച്ച് സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. സ്ഫോടന മുന്നറിയിപ്പായി ആദ്യ സൈറണ്‍ മുഴങ്ങിയെന്ന വാര്‍ത്ത വന്നതോടെയാണ് സംഘം ഹോട്ടിലിന്‍റെ ടെറസിലേക്ക് നീങ്ങിയത്.
11.16 ന് അവസാന സൈറണ്‍ മുഴങ്ങി നിമിഷാര്‍ധം കൊണ്ട് ഫ്ലാറ്റ് തകര്‍ന്നു വീണത് കണ്ട് ജയകുമാര്‍ വള്ളിക്കാവ് അറിയാതെ വിതുമ്പി പോയപ്പോള്‍ മേജര്‍ രവിയാണ് ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ചത്. എല്ലാം കഴിഞ്ഞതിന് ശേഷമാണ് ജയകുമാറും മേജര്‍ രവിയും പൊളിഞ്ഞു വീണ ഫ്ലാറ്റിന് സമീപത്തേക്ക് എത്തിയത്.
തകര്‍ന്ന ഗേറ്റിന് താഴെ
തകര്‍ന്ന ഗേറ്റിന് താഴെ താഴും ചങ്ങലയും കിടക്കുന്നത് ജയകുമാറിന്‍റെ ശ്രദ്ധയിപ്പെട്ടത് അപ്പോഴാണ്. ഞങ്ങളുടെ ജീവനും സ്വത്തിനും അത്രയും നാള്‍ സംരക്ഷണം നൽകിയ താഴും ചങ്ങലയും കണ്ടപ്പോള്‍ ജയകുമാര്‍ അത് എടുത്തുവെച്ചു. വീട്ടിലിതു ഭദ്രമായി വയ്ക്കുമെന്നും ജീവിതത്തിൽ ഇനിയും വഞ്ചിക്കപ്പെടാതിരിക്കാൻ ഇടയ്ക്കിടെ എടുത്തു നോക്കുമെന്നും ജയകുമാര്‍ പറഞ്ഞു.
ജെഎന്‍യു സന്ദര്‍ശനം നടത്തിയ ദീപികയ്‌ക്കെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പിന്തുണയുമായി ശശി തരൂര്‍ എം.പി.
ഛപാക് സിനിമ കാണാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സൗജന്യ ടിക്കറ്റ് വിതരണം ചെയ്യുമെന്ന വാഗ്ദാനവുമായാണ് ശശി തരൂര്‍ രംഗത്തെത്തിയത്. ജെഎന്‍യുവില്‍ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദീപിക പദുക്കോണിന് പിന്തുണ അറിയിക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ലെന്നും ദീപികയ്ക്ക് പിന്തുണ അറിയിക്കുന്നതിനായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ ധൈര്യത്തോടെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിലകൊണ്ടതിനാല്‍ സിനിമ കാണരുതെന്ന് ആരോടും ആവശ്യപ്പെടില്ലെന്നും ഇപ്പോള്‍ ദീപികയ്‌ക്കൊപ്പം നമ്മള്‍ നില്‍ക്കേണ്ട സമയമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
നിരവധി ബിജെപി നേതാക്കളാണ് ദീപിക പദുക്കോണിന്റെ ഛപാക് സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി രംഗത്ത് വന്നത്. ജെഎന്‍യുവില്‍ മുഖം മൂടി ധാരികളായവരുടെ അതിക്രൂര മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ ദീപിക എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ ദര്യാഗഞ്ച് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കായി സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. 2 മണിക്കുള്ള പ്രദര്‍ശനത്തിനായി 920 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും ചത്തീസ് ഗണ്ഡിലും സിനിമയ്ക്ക് നികുതിയിളവും
നല്‍കിയിട്ടുണ്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
തന്റെ കരിയറിൽ ആദ്യമായാണ് മിഥുൻ മാനുവൽ തോമസ് ഒരു ത്രില്ലർ ചിത്രം എടുക്കുന്നത്. ഫീൽ ഗുഡ് മൂവീസിന്റെ വേലിയേറ്റം മൂലം മലയാളത്തിൽ ത്രില്ലർ ചിത്രങ്ങൾ വളരെ വിരളമായി മാത്രമേ ഇറങ്ങിയിരുന്നുള്ളു. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് മിഥുൻ ഒരുക്കിയിരിക്കുന്നത്. കൊച്ചി നഗരത്തിൽ പൊലീസുകാരെ മാത്രം തിരഞ്ഞെടുത്ത് കൊല നടത്തുന്ന ഒരു സീരിയൽ കില്ലർ. വളരെ മൃഗീയമായി കൊല നടത്തുന്ന കില്ലറെ കണ്ടെത്താൻ കിണഞ്ഞു പരിശ്രമിക്കുകയാണ് പോലീസ് സേന. ഇവരോടൊപ്പമാണ് ക്രിമിനോളജിസ്റ്റ് ആയി അൻവർ ഹുസൈൻ (കുഞ്ചാക്കോ ബോബൻ )ചേരുന്നത്. തുടർന്നുള്ള അന്വേഷണങ്ങളും കണ്ടെത്തലുകളും ഒക്കെ ചേരുന്നതാണ് അഞ്ചാം പാതിരാ.
സിനിമയുടെ ഏറ്റവും മികച്ച വശങ്ങളിൽ ഒന്ന് ബിജിഎം തന്നെയാണ്. സുഷിൻ ശ്യാമിന്റെ വർക്ക് ഒരു ത്രില്ലർ മൂഡ് സിനിമയുടെ അവസാനത്തോളം നിലനിർത്തുന്നതിന് സഹായിച്ചട്ടുണ്ട്. അതുപോലെ തന്നെ ഷൈജു ഖാലിദിന്റെ ക്യാമറയും. സിനിമയിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ചത് ഉണ്ണിമായ പ്രസാദും കുഞ്ചാക്കോ ബോബനുമാണ്. ജാഫർ ഇടുക്കിയും ശ്രീനാഥ് ഭാസിയും തങ്ങൾക്ക് കിട്ടിയ റോളുകൾ മികച്ചതാക്കിയിട്ടുണ്ട്. ഭാസിയുടെ കൗണ്ടറുകളൊക്കെ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. സീരിയൽ കില്ലർ ആര് എന്ന ചോദ്യത്തിൽ അവസാനിച്ച ഒന്നാം പകുതിയായിരുന്നു രണ്ടാം പകുതിയേക്കാൾ മെച്ചം. കില്ലറെ കണ്ടെത്തിയശേഷം പഴയ ത്രില്ലർ പടങ്ങളുടെ പതിവുരീതിയിലേക്ക് സിനിമ മടങ്ങി പോയത് വേണ്ടായിരുന്നെന്ന് തോന്നി.
പ്രതികാര ദാഹിയായ ഒരു കൊലപാതകിയുടെ മുൻകാല ജീവിതം പറഞ്ഞ്, അദ്ദേഹത്തോട് പ്രേക്ഷകന് സഹതാപം തോന്നുന്നിടത്താണ് സിനിമ അല്പം പിറകോട്ടു വലിയുന്നത്. ഒരു സൈക്കോ കില്ലറെ അല്ല ഇവിടെ നമ്മൾ കാണുന്നത്. സഹതാപതരംഗം സൃഷ്ടിച്ച്, വില്ലന്റെ ഭാഗത്തുനിന്ന് പ്രേക്ഷകനെ ചിന്തിപ്പിച്ച്, ഇനിയെന്ത് എന്നൊരു തോന്നൽ നൽകിയെങ്കിലും ക്ലൈമാക്സിൽ ഒരു ട്വിസ്റ്റ് സംവിധായകൻ ഒരുക്കിവെച്ചത് നന്നായി തോന്നി. കണ്ടുകൊണ്ടിരിക്കുമ്പോൾ മുകളിൽ പറഞ്ഞ പോരായ്മകൾ ഒന്നും പ്രേക്ഷനെ കൊണ്ട് സിനിമ ചിന്തിപ്പിക്കുന്നില്ല. ബോറടിപ്പിക്കാതെ ത്രില്ലർ മൂഡിൽ തന്നെയാണ് സിനിമ കഥ പറയുന്നത്. രണ്ടര മണിക്കൂർ ഉണ്ടെങ്കിലും ലാഗ് അനുഭവപ്പെടുകയില്ല. ടെക്നിക്കൽ വശങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ചിത്രമാണിത്. മലയാളികൾക്ക് കുറേകാലം കൂടി കാത്തിരുന്നു കിട്ടിയ നല്ലൊരു ത്രില്ലർ ചിത്രം… തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.
നടി മഞ്ജു വാര്യര്‍ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം ചത്തുര്‍മുഖത്തിന്റെ ലൊക്കേഷനില്‍വെച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മഞ്ജുവിന് പരിക്ക്. മഞ്ജു നിലത്ത് വീഴുകയായിരുന്നു.
ചാട്ടത്തിനിടെ കാല്‍ വഴുതിയതാണ് താരം വീഴാന്‍ കാരണമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. വീഴ്ചയില്‍ കാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് മഞ്ജുവിന് വിശ്രമം നല്‍കിയിരിക്കുകയാണ്. നടിക്ക് മറ്റ് പരിക്കുകളൊന്നും ഇല്ലെന്നാണ് വിവരം.
ഗായിക സുജാത തന്റെ ജീവിതത്തിലുണ്ടായ നഷ്ട അനുഭവത്തെക്കുറിച്ച് വിവരിക്കുന്നു. മകള്‍ ശ്വേതയെ ഗര്‍ഭം ധരിക്കും മുന്‍പ് എനിക്ക് ഒരു കുഞ്ഞിനെ നഷ്ടമായി. ബീഹാറില്‍ ഒരു ഗാനമേളയ്ക്ക് പോയ സമയത്താണ് ചര്‍ദ്ദിയും ക്ഷീണവും ഉണ്ടായത്. പരിശോധിച്ചപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.
എന്നാല്‍, പിറ്റേദിവസം ബംഗാളിലെ സിലിഗുഡിയിലാണ് ഗാനമേള. സമയം വൈകിയതിനാല്‍ വിമാനം നഷ്ടമായി. എല്ലാവരും ചേര്‍ന്ന് ബസെടുത്താണ് സിലിഗുഡിലേക്ക് പുറപ്പെട്ടത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ മണിക്കൂറുകളോളം യാത്ര ചെയ്തു.
അക്കാലത്ത് സംഗീത ഉപകരണങ്ങള്‍ ചെറിയ തലയണ പോലുള്ള കവര്‍ ഉപയോഗിച്ചാണ് മൂടുന്നത്. അതെല്ലാം ചേര്‍ത്ത് ബസില്‍ ചെറിയൊരു മെത്ത തന്നെ ഒരുക്കിയാണ് ദാസേട്ടന്‍ സിലിഗുഡിയിലെത്തിച്ചത്. എങ്കിലും ആ ഗര്‍ഭം അലസിയിരുന്നു. അതൊരു വേദനയായി ഇന്നും മനസ്സില്‍ കിടപ്പുണ്ടെന്ന് സുജാത പറയുന്നു.
ഷെയ്ന്‍ നിഗവുമായി അമ്മ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ച വിജയകരം. ഷെയ്‌നുമായി എല്ലാ കാര്യങ്ങളും സംസാരിച്ചുവെന്ന് പ്രസിഡന്റ് മോഹന്‍ലാലും സിദ്ദിഖും പറഞ്ഞു. ഷെയ്ന്‍ പറഞ്ഞ കാര്യങ്ങള്‍ ഇനി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച നടത്തും. അതു കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
അമ്മ എന്തു തീരുമാനിച്ചാലും അത് അനുസരിക്കുമെന്ന് വളരെ സ്‌നേഹത്തോടെ ഷെയ്ന്‍ പറഞ്ഞിട്ടുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞു. മുടങ്ങിപ്പോയ മൂന്ന് സിനിമകളും ഷെയ്ന്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കി. അവനൊരു കൊച്ചുകുട്ടിയാണ്, നല്ല ഭാവിയുള്ള നടനും ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് ഇടവേള ബാബു പ്രതികരിച്ചു.
ആര് ജയിക്കുന്നു എന്നോ ആര് തോല്‍ക്കും എന്നുള്ളതല്ല. അവന്‍ വളരെ സ്‌നേഹത്തോടെയാണ് ഞങ്ങളോട് സഹായം ചോദിച്ചത്. അവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അമ്മയ്ക്കുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കടലാസില്‍ അവന്റെ പരാതിയും വിഷമങ്ങളും എഴുതി തന്നിട്ടുണ്ട്. അവന്‍ വളര്‍ന്നുവരുന്ന താരമാണ്. അവന്റെ ഭാവി ഞങ്ങള്‍ക്ക് നോക്കേണ്ടതുണ്ടെന്നും ഗണേഷ് കുമാര്‍ അറിയിച്ചു.
ഷെയിനിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിനിമാനിർമാതാക്കൾ. ഉല്ലാസം സിനിമയ്ക്ക് ഷെയിൻ കരാർ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടതിന് കണക്കുകൾ പുറത്തുവിട്ട നിർമാതാക്കൾ ആവശ്യമെങ്കിൽ തെളിവായിട്ടുള്ള രേഖകൾ പുറത്തുവിടുമെന്നും പറഞ്ഞു. ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് ഷെയിൻ ഉല്ലാസം സിനിമയ്ക്ക് കരാർ നൽകിയത്. 45 ലക്ഷം നൽകിയാലെ ചിത്രം ഡബ് ചെയ്യുകയുള്ളുവെന്ന ഷെയിനിന്റെ നിലപാടിനെതിരെയാണ് നിർമാതാക്കൾ കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടത്.
സിനിമകളുടെ വിജയവും വിവാദങ്ങളും തമ്മിൽ ബന്ധമില്ലെന്ന് നടൻ ഷെയിൻ നിഗം. തനിക്ക് എല്ലാ സമയവും ഒരു പോലെയാണ്. പ്രതിസന്ധി ഘട്ടം എന്നൊന്നില്ല . മറ്റ് വിവാദ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും ഷെയിൻ പറഞ്ഞു. വലിയ പെരുന്നാൾ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് എത്തിയതായിരുന്നു.