UK

സ്പോട്സ് ഡെസ്ക് മലയാളം യുകെ

ചിത്രങ്ങൾ രഞ്ജിത്ത് മാത്യു

കീത്തിലി മലയാളീസ് സംഘടിപ്പിച്ച കീത്തിലി റമ്മി, 28 മത്സരങ്ങൾ ജൂലൈ 9 ശനിയാഴ്ച്ച യോർക്ഷയറിലെ കീത്തിലിയിൽ നടന്നു. കീത്തിലി റമ്മി വിഭാഗത്തിൽ റോഷൻ പെരിങ്ങാട്ട് ഗോവിന്ദൻകുട്ടി കിരീടം ചൂടിയപ്പോൾ സോജൻ മാത്യൂ രണ്ടാം സ്ഥാനത്തെത്തി. പുരുഷന്മാരുടെ 28 മത്സര വിഭാഗത്തിൽ ടോം മാത്യൂ സോജൻ മാത്യൂ സഖ്യം ഒന്നാമതെത്തിയപ്പോൾ പൊന്നച്ചൻ തോമസ് ഷിബു മാത്യൂ സഖ്യം റണ്ണേഴ്സപ്പായി. വനിതാ വിഭാഗത്തിൽ റീനാ ജോസ് ജെസി ബേബി സഖ്യം വിജയിച്ചപ്പോൾ അഞ്ചു വർഗ്ഗീസ് മിനി ബേബി ടീം രണ്ടാമതെത്തി.

ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കീത്തിലി ഗുഡ് ഷെപ്പേർഡ് സെൻ്ററിൽ മത്സരങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. തുടർന്ന് റമ്മികളി മത്സരങ്ങൾക്ക് തുടക്കമായി. പുരുഷന്മാരുടെ റമ്മി കളി മത്സരത്തിൽ പതിനൊന്ന് ടീമുകളാണ് മാറ്റുരച്ചത്. അത്യധികം വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ റോഷൻ പെരിങ്ങാട്ട് ഗോവിന്ദൻകുട്ടി കപ്പിൽ മുത്തമിട്ടു.

വനിതകളുടെ 28 കളി മത്സരത്തിൽ റീനാ ജോസ് ജെസി ബേബി, അഞ്ചു വർഗ്ഗീസ് മിനി ബേബി ടീം നേരിട്ട് ഫൈനലിലെത്തുകയായിരുന്നു. തുടക്കം മുതലേ ഇഞ്ചിഞ്ചായി പൊരുതിയ മത്സരത്തിനൊടുവിൽ റീനാ ജോസ് ജെസി ബേബി ടീം വിജയം കണ്ടു.

പുരുഷന്മാരുടെ 28 മത്സരത്തിൽ 6 ടീമുകൾ പങ്കെടുത്തു. ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ പൊന്നച്ചൻ തോമസ് ഷിബു മാത്യൂ, ടോം മാത്യൂ സോജൻ മാത്യൂ ടീം ഫൈനലിലെത്തി. തുടർന്നു നടന്ന ഫൈനൽ റൗണ്ട് മത്സരത്തിൽ ടോം സോജൻ സഖ്യം വിജയികളായി. തുടക്കം മുതലേ അത്യന്തം വാശിയേറിയ മത്സരങ്ങളാണ് എല്ലാ ടീമും കാഴ്ചവെച്ചത്.

കീത്തിലി മലയാളീസ് സംഘടിപ്പിച്ച കീത്തിലി റമ്മി 2022 മത്സരം കാണാൻ കീത്തിലി മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് അലക്സ് എബ്രാഹം, വൈസ് പ്രസിഡൻ്റ് റീനാ മാത്യൂ തുടങ്ങി നിരവധി പേർ മത്സരം നടന്ന ഗുഡ് ഷെപ്പേർഡ് ഹാളിൽ എത്തിച്ചേർന്നിരുന്നു.

ജോമേഷ് അഗസ്റ്റ്യൻ ദിദിൻ ചാർളി എന്നിവർ ടൂർണ്ണമെൻ്റ് റഫറിമാരായിരുന്നു. യുക്മ യോർക്ഷയർ ആൻഡ് ഹംബർ സ്പോട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ്റെ നേതൃത്തിൽ ജോമേഷ് അഗസ്റ്റ്യൻ, റെനിൽ ചാക്കോ, ദിദിൻ ചാർളി, സോജൻ മാത്യൂ, ബേബി കൊട്ടാരത്തിൽ, ടോം മാത്യൂ, ഷിബു മാത്യൂ, ഫെർണാണ്ടെസ് വർഗ്ഗീസ്, ഡോ. അഞ്ചു വർഗ്ഗീസ്, ജെസ്സി ബേബി, മിനി ബേബി, എന്നിവരടങ്ങുന്ന നീണ്ട സംഘാടക നിരയാണ് കീത്തിലി മലയാളീസ് സംഘടിപ്പിച്ച കീത്തിലി റമ്മി 2022 ന് നേതൃത്വം നൽകിയത്. മത്സര വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

സംഘാടന മികവുകൊണ്ട് നൂറ് ശതമാനം വിജയിച്ച ടൂർണ്ണമെൻ്റായിരുന്നു കീത്തിലി റമ്മി.
കോവിഡ് കാലത്ത് തളർന്ന കീത്തിലി മലയാളികളിൽ ഒരു പുത്തൻ ഉണർവ്വ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഈ ടൂർണ്ണമെൻ്റുകൊണ്ടുദ്ദേശിക്കുന്നതെന്ന് സമാപന സമ്മേളനത്തിൽ സോജൻ മാത്യൂ തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കീത്തിലി റമ്മി ഒരു വൻ വിജയമായിരുന്നു. യൂറോപ്പ് മലയാളികളെ ഉൾപ്പെടുത്തി വരും വർഷം വളരെ വിപുലമായ രീതിയിൽ കീത്തിലി റമ്മി ടൂർണ്ണമെൻ്റ് നടത്തുവാനാണ്
തീരുമാനിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

കീത്തിലി റമ്മിയുടെ സ്പോൺസേഴ്സ്..

പോപ്പുലർ പ്രൊട്ടക്ട് ഇൻഷുറൻസ്
റോബിൻ റെഫ്രിജനേഷൻ
മാഗോസ് ടെക് എവേ കീത്തിലി
അക്ഷയാ സൗത്ത് ഇന്ത്യൻ റെസ്റ്റോറൻ്റ്
ചാക്കോ ബിൽഡേഴ്സ് ലിമിറ്റഡ്.

Media Partner
മലയാളം യുകെ ന്യൂസ്
www.malayalamuk.com
സത്യങ്ങൾ വളച്ചൊടിക്കാതെ!

മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റ് : അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലിവർപൂൾ : ഐടിവിയുടെ പുതിയ പരമ്പരയായ ‘കം ഡൈൻ വിത്ത് മീ: ദി പ്രൊഫഷണൽസിൽ’ മലയാളി ദമ്പതികളുടെ റസ്റ്ററന്റ്. സാബുജി റോക്കി, ജിഷ സാബുജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ‘കേരള കിച്ചൺ സൗത്ത് ഇന്ത്യൻ റസ്റ്ററന്റ് & ബാർ’ ആണ് മലയാളികളുടെ അഭിമാനമാകുന്നത്. അപ്‌ടണിലെ ആരോ പാർക്ക് റോഡിലാണ് കേരള കിച്ചൺ. ജൂലൈ 15 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ചാനൽ 4ലാണ് പരിപാടി സംപ്രേഷണം ചെയ്യുക. 2006-ൽ സ്ഥാപിതമായ കേരളാ കിച്ചൺ, നോർത്ത് വെസ്റ്റിൽ കേരള സംസ്‍കാരവും തനത് രുചികളും പകർന്നു നൽകുന്നു. ആദ്യ ദിവസം തന്നെ മികച്ച സ്വീകാര്യത നേടിയ റസ്റ്ററന്റ് വളരെ പെട്ടെന്ന് ആളുകൾക്ക് പ്രിയപ്പെട്ടതായി മാറി. രുചികരമായ, ഗുണനിലവാരമുള്ള ഭക്ഷണമാണ് കേരള കിച്ചൺ വിളമ്പുന്നത്. ഓണം, വിഷു, ദീപാവലി എന്നീ ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി പ്രാദേശിക സമൂഹത്തിന്റെ വലിയൊരു ഭാഗം ഇവിടെ ഒത്തുചേരുന്നു.

സൗത്ത് ഇന്ത്യൻ പാചകരീതികളിൽ നേടിയ വൈദഗ്ദ്ധ്യമാണ് ഈ റസ്റ്ററന്റിന്റെ വിജയകാരണങ്ങളിൽ ഒന്ന്. സസ്യാഹാരം മാത്രം കഴിക്കുന്നവരെ ആകർഷിക്കുന്ന മെനു ഇവിടുത്തെ പ്രത്യേകതയാണ്. അലർജി രഹിത ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. യഥാർത്ഥ കേരള രുചിയെപ്പറ്റി പറയുമ്പോൾ മെർസിസൈഡിലുടനീളം പലരുടെയും ആദ്യ തിരഞ്ഞെടുപ്പ് ഈ ‘കേരള അടുക്കള’യാണ്.

സാബുജിയോടും ജിഷയോടും ഒപ്പം മകൻ പ്രണവ് റോക്കി സാബുജി, മകൾ ആതിര ഇല സാബുജി, മാനേജർ റോബിൻ പോൾ വർഗീസ്, ജീവനക്കാരായ ബിജോയ് മാത്യു, മനോജ് കുര്യൻ എന്നിവർ ഷോയിൽ ഉൾപ്പെടുന്നു. മൂന്നു ദിവസങ്ങളിലായാണ് ചിത്രീകരണം നടന്നതെന്ന് സാബുജി പറഞ്ഞു. രാവിലെ 8 മണിക്ക് ആരംഭിച്ച് അർദ്ധരാത്രിയോടെയാണ് അവസാനിച്ചതെങ്കിലും പുതിയ അനുഭവത്തിന്റെ ഓരോ നിമിഷവും ഞങ്ങൾ നന്നായി ആസ്വദിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഈ പരിപാടിയിൽ, മൂന്ന് പ്രൊഫഷണൽ ജോഡികൾ പരസ്പരം 3 കോഴ്‌സ് മീൽ പാകം ചെയ്യും. പാചകം മാത്രമല്ല, വിനോദവും ഉണ്ട്. മൂന്ന് ഡിന്നർ പാർട്ടികൾക്കും ശേഷം ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ജോഡി വിജയിയായി തിരഞ്ഞെടുക്കപ്പെടും. ഓരോ എപ്പിസോഡും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. ലിവർപൂൾ എപ്പിസോഡിലാണ് ഇവർ പ്രത്യക്ഷപ്പെടുക. “ഞങ്ങളുടെ പാചകവും വിനോദവും ഹോസ്റ്റിംഗും തീർച്ചയായും പ്രോഗ്രാമിന്റെ കാഴ്ചക്കാരെ ആകർഷിക്കും.” സാബുജി ഉറപ്പ് പറയുന്നു. 2022 മാർച്ചിലാണ് പുതിയ സീരീസിൽ പങ്കെടുക്കാനായി കേരള കിച്ചണിന് ഐടിവിയുടെ ക്ഷണം ലഭിച്ചത്. 2005 ജനുവരി 10 മുതൽ ചാനൽ 4-ൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് റിയാലിറ്റി സീരീസാണ് കം ഡൈൻ വിത്ത് മി. അതിന്റെ പുതിയ പതിപ്പായ കപ്പിൾസ് കം ഡൈൻ വിത്ത് മീ 2014-ൽ സമാരംഭിച്ചു.

ഉപഭോക്താക്കളെ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായാണ് കേരള കിച്ചൺ കാണുന്നത്. ഇതുകൂടാതെ, നിരവധി പ്രാദേശിക ചാരിറ്റി പരിപാടികൾ വർഷംതോറും വിജയകരമായി നടത്തപ്പെടുന്നു. ജൂലായ് 15 ന് ബിഗ് സ്‌ക്രീനിൽ തങ്ങളെ കാണുന്നതിന്റെ ആവേശത്തിലാണ് ദമ്പതികൾ. ഡൈൻ ഇൻ, ടേക്ക് ഔട്ട് സൗകര്യങ്ങളുമായി ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ റസ്റ്ററന്റ് പ്രവർത്തിക്കുന്നു. ഗുണനിലവാരത്തിനും ശുചിത്വത്തിനും പേരുകേട്ട 5-സ്റ്റാർ റസ്റ്ററന്റ്, കേരള നാടിന്റെയും രുചിയുടെയും മഹത്വം വിളിച്ചോതി ജൈത്രയാത്ര തുടരുകയാണ്.

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിൻ്റെ പരിശീലനത്തിനായി നെറ്റ്സിൽ പന്തെറിയാൻ അസുലഭ ഭാഗ്യം തേടിയെത്തിയവരിൽ മലയാളിയും. കാസർകോട് നീലീശ്വരം സ്വദേശിയായ ബാബു കാരത്തു വീട്ടിൽ ആണ് ഇന്ത്യൻ ടീമിനു വേണ്ടി രണ്ടു ദിവസം നെറ്റ്സിൽ പന്തെറിഞ്ഞത്. സ്കൂൾ തലം മുതൽ കേരളത്തിനു വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുള്ള ബാബു കൊച്ചിൻ റിഫൈനറിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. യുകെയിൽ മെഡിക്കൽ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ബാബു ആൻഡോവർ ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടിയാണ് നിലവിൽ കളിക്കുന്നത്. ഭാര്യ ലെനോന, മകൻ ഓസ്കാർ എന്നിവർക്കൊപ്പം നിലവിൽ ഹാംഷെയറിൽ താമസിക്കുന്നു.

 

യു.കെ യിലെ പൗരനു ലഭിക്കുന്ന ഏറ്റവും ഉയർന്ന ബഹുമതിയും ആദരവുമായ ബ്രിട്ടീഷ് സിറ്റിസൺ അവാർഡ് നേടി മലയാളി സോയി ജോക്കബ്. താൻ ചെയ്യുന്ന തൊഴിലിനോടുള്ള സമർപ്പണവും സമൂഹത്തെ സഹായിക്കുന്നതിനുള്ള സന്മനസുമുള്ളവരെയാണ് അവാർഡിനായി തെരഞ്ഞെടുക്കുന്നത്.

വിദേശത്ത് സേവനമനുഷ്ഠിച്ച് ആ രാജ്യത്തിന്റെ സമാദരണീയനാവുക എന്നത് ആരാജ്യത്തും സ്വദേശത്തുമുള്ള മലയാളി സമൂഹത്തിന് ആകെ അഭിമാനം പകരുന്നു.യു കെയിൽ എത്തി കുറഞ്ഞ കാലയളവിൽ തന്നെ കുത്താട്ടുകുളം സ്വദേശിയായ സോയി രാജ്യം ശ്രദ്ധിച്ച ബഹുമതി നേടിയിരിക്കുന്നത്.സോയി ജേക്കബിന് മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജൂൺ പത്താം തീയതി വാഹനാപകടത്തിൽ മരണമടഞ്ഞ ഡോക്ടർ ജ്യോതിസ് മണലയിലിന് (26 ) യുകെ മലയാളികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ലിവർപൂളിന്റെ പ്രിയ ഡോക്ടർ ജ്യോതിസിന്റെ മൃതസംസ്കാര ശുശ്രൂഷകളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. മുൻപ് അറിയിച്ചിരുന്ന പോലെ രാവിലെ പത്തരയ്ക്ക് ജ്യോതിസിന്റെ ഭൗതികശരീരം ഹെലൻ ഹോളിക്രോസ് പള്ളിയിൽ പൊതുദർശനം ആരംഭിച്ചു. നന്നേ ചെറുപ്പം മുതൽ അൾത്താര ബാലനായി കുർബാന കൂടിയ പള്ളിയിൽ ജ്യോതിസിന്റെ ചേതനയറ്റ ശരീരം കിടക്കുന്ന ഹൃദയഭേദകമായ കാഴ്ച ഏതൊരാളെയും കണ്ണീരണിയിക്കുന്നതായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട മകനെ അന്ത്യ ചുംബനം നൽകുന്ന പിതാവ് ജോജപ്പൻെറയും മാതാവ് ജെസിയുടെയും സഹോദരൻ ജോവിസിൻെറയും ദൃശ്യങ്ങൾ വളരെ കാലത്തേയ്ക്ക് യുകെ മലയാളികളുടെ മനസ്സിൽ തീരാവിങ്ങലായിരിക്കും. ഓമന പുത്രന്റെ വേർപാടിൽ വിങ്ങിപ്പൊട്ടി കരയുന്ന മാതാപിതാക്കളുടെ അണപൊട്ടിയൊഴുകിയ ദുഃഖം ഹൃദയഭേദകമായിരുന്നു.ലങ്കാഷെയര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡോക്ടറായിരുന്ന ജ്യോതിസിൻെറ സഹപ്രവർത്തകരും സുഹൃത്തുക്കളുമായി ഒട്ടേറെ പേരാണ് തങ്ങളുടെ പ്രിയ സഹ പ്രവർത്തകനെ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിചേർന്നത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലാണ് മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. ഒരു മനുഷ്യായുസിൽ ചെയ്തു തീർക്കാവുന്ന നന്മകൾ മുഴുവൻ സമൂഹത്തിന് നൽകിയാണ് ഡോ. ജ്യോതിസ് വിട പറഞ്ഞതെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ തൻെറ പ്രസംഗത്തിൽ പറഞ്ഞു . മൃതസംസ്കാര ശുശ്രൂഷയുടെ പ്രധാന ഭാഗങ്ങൾ സീറോ മലബാർ ആരാധന ക്രമമനുസരിച്ച് മലയാളത്തിലാണ് നടന്നത്. ചാൻസിലർ ഫാ. മാത്യു പിണ്ണാക്കനാട്ട് , ഫാ ആൻഡ്രൂസ് ചെതലൻ, പിതാവിൻറെ സെക്രട്ടറി ഫാ. മാത്യു, ഫാ . ജോസ് അഞ്ചാനിക്കൽ , ഫാ. രാജേഷ് ആരത്തിൽ , ഫാ. രഞ്ജിത്ത്, ഇടവക വികാരി ഫാദർ കെവിൻ തുടങ്ങിയ വൈദികരും സന്ന്യസ്തരും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ശുശ്രൂഷകളിൽ പങ്കെടുക്കാനും എത്തിയിരുന്നു.

ജ്യോതിസ് ജോലി ചെയ്തിരുന്ന ലങ്കഷെയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽനിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം മെഡിക്കൽ സ്റ്റുഡൻസിനു ക്ലാസ് എടുത്ത ശേഷം താമസ സ്ഥലത്തേക്കു കാറില്‍ പോകവേ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടമാണ് മരണകാരണമായത് .

പഠിത്തത്തിലും കലാസാംസ്‌കാരിക മേഖലയിലും പ്രതിഭയായിരുന്നു ഡോക്ടർ ജ്യോതിസ് . ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നാണ് MBBS കരസ്ഥമാക്കിയത്. ജ്യോതിസിന്റെ കുടുംബം കേരളത്തിൽ ചങ്ങനാശേരി സെന്റ് . മേരിസ് കത്തീഡ്രൽ ഇടവക മണലയില്‍ കുടുംബാംഗമാണ്. ആല്മീയ, സാമൂഹ്യ, സാംസ്‌കാരിക, ആതുര സേവന, ജീവകാരുണ്യ, വിദ്യാഭ്യാസ, മേഖലകളിലെ നിരവധി വ്യക്തികള്‍, സുഹൃത്തുക്കള്‍, സഹപാഠികള്‍, ബന്ധുക്കള്‍, ഇടവകാംഗങ്ങള്‍ അടക്കം നൂറു കണക്കിന് വ്യക്തികള്‍ അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ പ്രിയ സോദരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി എത്തിയിരുന്നു .

വിവാദങ്ങളുടെ പരമ്പരയ്ക്കൊടുവിലാണ് ബോറിസ് ജോൺസൺ ബ്രിട്ടൻ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുന്നത്. നേരത്തെ ഒരു തവണ അദ്ദേഹത്തിനെതിരെ സ്വന്തം പാളയത്തിൽ നിന്നുതന്നെ ആരോപണങ്ങളുയരുകയും അവിശ്വാസം വരികയും ചെയ്തപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും വിശ്വാസം നേടിയെടുത്ത് ബോറിസ് അധികാരത്തിൽ തുടരുകയുമായിരുന്നു. എന്നാൽ ഒടുവിലത്തെ പിഞ്ചർ വിവാദം അദ്ദേഹത്തിന് കാര്യങ്ങൾ അത്ര എളുപ്പമാക്കിയില്ല.

ഡെപ്യൂട്ടി ചീഫ് വിപ്പായിരുന്ന പിഞ്ചറിനെതിരെ ലൈംഗികാരോപണം ഉയരുകയും മന്ത്രിമാർ ഒന്നൊന്നായി രാജിവെക്കുകയും ചെയ്തതോടെയാണ് ബാറിസ് ജോൺസണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. പ്രതിപക്ഷം ഒന്നടങ്കം ബോറിസ് ജോൺസൺന്റെ രാജിക്കായി മുറവിളി കൂട്ടുമ്പോൾ സ്വന്തം പാളയത്തിലുള്ള മന്ത്രിമാർ ഓരോന്നായി രാജിവെക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ രാജിക്ക് ആക്കംകൂട്ടി. പിന്നീട് ബോറിസ് ജോണ്‍സണ് പിടിച്ചുനിൽക്കാൻ സാധിക്കാതെ രാജിയില്‍ കലാശിച്ചു.

യാദൃശ്ചികമായിരുന്നു ബോറിസ് ജോൺസന്‍റെ പ്രധാനമന്ത്രി സ്ഥാനലബ്ധി. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകണമെന്നാവശ്യവുമായി ഹിതപരിശോധനയും അതിന് പിന്നാലെ പാർലിമെന്റിൽ മുൻ പ്രധാനമന്ത്രി തെരേസാ മേയ് കരാർ അവതരിപ്പിക്കുകയയിരുന്നു. എന്നാൽ മൂന്ന് തവണ കരാർ അവതരിപ്പിച്ചിട്ടും തെരേസാ മേയ്ക്ക് കനത്ത പരാജയമായിരുന്നു ഫലം. ഇതിന് പിന്നാലെ അവർ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. തെരേസ മേയുടെ രാജിക്ക് പിന്നാലെയാണ് ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. തെരെസയുടെ പാര്‍ട്ടിയിലെ കടുത്ത ബ്രെക്സിറ്റ് അനുകൂലിയായിരുന്നു ബോറിസ് ജോണ്‍സണ്‍. പ്രത്യേകിച്ച് ഒരു കരാറുകളും ഇല്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ തയാറായ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിപദത്തിലെത്തിയ ബോറിസ് ജോൺസണെ നിരവധി വിവാദങ്ങള്‍ പിന്തുടർന്നു. എന്നാൽ ഇതിൽ നിന്നൊക്കെ അദ്ദേഹം രക്ഷപ്പെടുകയും ഒടുവിൽ പിഞ്ചർ വിവാദത്തിൽ രാജിയിലെത്തുകയുമായിരുന്നു.

ബോറിസ് ജോൺസൺ നേരിടേണ്ടി വന്ന വിവാദങ്ങൾ

പുരുഷന്മാരെ കയറിപ്പിടിച്ച പിഞ്ചർ

ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫർ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. ഫെബ്രുവരിയിലാണ് പിഞ്ചിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിക്കുന്നത്.

52-കാരനായ പിഞ്ചറിനെതിരെ രണ്ട് പുരുഷന്മാരാണ് ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ലണ്ടനിലെ പിക്കാഡിലിയിലെ കാൾട്ടൺ ക്ലബ്ബിൽവെച്ച് പിഞ്ചർ മദ്യലഹരിയിൽ തങ്ങളെ ലൈംഗിക ഉദ്ദേശത്തോടു കൂടി കയറിപ്പിടിച്ചു എന്നാണ് പിഞ്ചറിനെതിരേയുള്ള പരാതി. ഇതിന് പിന്നാലെ മറ്റു ചിലരും സമാന രീതിയിലുള്ള പരാതികളുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് പിഞ്ചർ ഡെപ്യൂട്ടി ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജൂൺ 30ന് രാജിവെക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ബോറിസ് ജോൺസൺ തയ്യാറായില്ല.

പിന്നാലെ, പിഞ്ചറിനെ നിയമിക്കുന്ന സമയത്തുതന്നെ അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്ന് ബോറിസ് ജോൺസൺ തന്നെ അഭിമുഖത്തിൽ വെളിപ്പെടുത്തിയതാണ് വൻ വിവാദത്തിലേക്ക് നയിച്ചത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ മാപ്പുപറഞ്ഞെങ്കിലും ഏറെ വൈകിപ്പോയിരുന്നു. ലൈംഗികാരോപണങ്ങൾ നേരിടുന്ന ഒരാളെ അറിഞ്ഞുകൊണ്ട് ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിൽ പ്രതിഷേധിച്ച് സർക്കാർ പക്ഷത്തുനിന്ന് ഓരോരുത്തരായി രാജിവെച്ചു. തുടർന്ന് അദ്ദേഹത്തിനുമുന്നില്‍ രാജിയല്ലാതെ മറ്റു പോംവഴി ഇല്ലാതാകുകയായിരുന്നു.

പാർട്ടി ഗേറ്റും വിശ്വാസ വോട്ടെടുപ്പും

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വൻ എതിർപ്പുകളാണ് ഉയർത്തിവിട്ടത്. 2020 ജൂണിലാണ് സംഭവം. കോവിഡ് മഹാമാരി ലോകത്തെ മുൾമുനയിൽ നിർത്തിയ കാലത്ത് ഡൗണിങ് സ്ട്രീറ്റിൽ ബോറിസ് ജോൺസന്റെ പിറന്നാൾ ആഘോഷിച്ചതാണ് ഏറെ വിവാദമായത്. ബോറിസ്, ഭാര്യ കാരി ജോൺസൺ എന്നിവരിൽനിന്ന് പിഴയീടാക്കിയിരുന്നു. ഇവരുൾപ്പെടെ 83 പേർക്കായി 126 പിഴ നോട്ടീസുകൾ നൽകിയതായി പോലീസ് അറിയിച്ചു. 28 ആളുകൾക്കെതിരേ ഒന്നിലധികം കേസുകളും എടുത്തിരുന്നു.

കോവിഡ് അടച്ചിടൽ ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബോറിസ് ജോൺസനെതിരേ കൂടുതൽ ആരോപണങ്ങളും ഇതിന് പിന്നാലെ ഉയർന്നു. അടച്ചിടൽകാലത്ത് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന 12 കേസുകളിൽ ആറെണ്ണത്തിൽ ബോറിസ് ജോൺസന് ബന്ധമുണ്ടെന്നായിരുന്നു എന്നാണ് വിവരം. ഇത്തരം പാർട്ടികളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ പാർട്ടിഗേറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്.

പാർട്ടി ഗേറ്റ് വിവാദവുമായി ബോറിസ് ജോൺസൺ മാപ്പുപറഞ്ഞ് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ബോറിസ് ജോൺസണെതിരെ വിശ്വാസ വോട്ടെടുപ്പ് നടന്നത്. പാര്‍ലമെന്റില്‍ 359 എം.പി.മാരാണ് ജോണ്‍സൺന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 എം.പി.മാര്‍ ജോണ്‍സനെതിരേ വിശ്വാസവോട്ടിനു കത്തുനല്‍കിയതോടെ ബോറിസ് ജോൺസൺ പുറത്തു പോയെക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, വിശ്വാസ വോട്ടെടുപ്പിൽ ബോറിസ് ജോണ്‍സണായിരുന്നു വിജയം. 211 എംപിമാര്‍ ജോണ്‍സണെ പിന്തുണച്ചു. 148 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടായിരുന്നു ആവശ്യം.

സ്വർണം കൊണ്ടുള്ള വാൾപേപ്പർ, ഫ്ലാറ്റ് നിർമ്മാണത്തിലും അഴിമതി

ബോറിസ് ജോൺസൺന്റെ ഫ്ലാറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന അഴിമതിയാരോപണവും ഇപ്പോഴത്തെ രാജിക്ക് വഴിവെച്ച സംഭവങ്ങളിലൊന്നാണ്. സ്വർണം കൊണ്ടുള്ള വാൾ പേപ്പർ ഉപയോഗിച്ചും ഫ്ലാറ്റ് അലങ്കരിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ യഥാർഥ റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് 17,800 പൗണ്ട് കൺസർവേറ്റീവ് പാർട്ടിക്ക് ബ്രിട്ടൺ ഇലക്ട്രൽ കമ്മീഷൻ പിഴ ഈടാക്കുകയും ചെയ്തു.

ലൈംഗികാരോപണങ്ങൾ

തന്റെ പാർട്ടിയിലുള്ളവർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളും ബോറിസ് ജോൺസണെതിരെ ശക്തമായ പ്രതിശേധത്തിന് വഴിവെച്ചിരുന്നു. ലൈംഗികാരോപണം നേരിട്ട രണ്ടു പേർ ജോൺസൺ കൺസർവേറ്റീവിൽ നിന്ന് രാജിവെച്ചു. ഇതിന് പിന്നാലെ നടന്ന സ്പെഷ്യൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി ഇവിടെ പരാജയപ്പെടുകയും ചെയ്തു.

കൂടെ നിന്നവർ പോലും കാലുവാരി

പ്രതിപക്ഷത്തിന്റെ രാജി മുറവിളി മാത്രമായിരുന്നില്ല ബോറിസിന് നേരിടേണ്ടി വന്നത്. മറിച്ച് തന്റെ മന്ത്രി സഭയിലെ വിശ്വാസമർപ്പിച്ചിരുന്ന പലരും അവസാന നിമിഷത്തിൽ കാലുമാറുകയായിരുന്നു. ഇതും ബോറിസ് ജോൺസണ് വലിയ തിരിച്ചടിയുണ്ടാക്കി. രണ്ടു മണിക്കൂറിനുള്ളിൽ എട്ടോളം മന്ത്രിമാരാണ് ബോറിസ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. ശിശുക്ഷേമ, കുടുംബകാര്യമന്ത്രി വിൽക്വിൻസും ഗതാഗതവകുപ്പ് ഉപമന്ത്രി ലോറ ട്രോട്ടും ബുധനാഴ്ച രാജിക്കത്ത് നൽകിയിരുന്നു.

നേരത്തേ ഇന്ത്യൻ വംശജനായ ധനകാര്യമന്ത്രി ഋഷി സുനാക്കും ആരോഗ്യമന്ത്രി സാജിദ് ജാവിദും മന്ത്രിസഭ വിട്ടിരുന്നു. തുടർന്ന് കാബിനറ്റ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബാർക്ലെയ്ക്ക് ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസമന്ത്രി നദിം സഹാവിക്ക്‌ ധനകാര്യത്തിന്റെയും ചുമതല നൽകുകയായിരുന്നു. എന്നാൽ രാജി സമ്മർദ്ദവുമായി കൂടുതൽ മന്ത്രിമാർ രംഗത്തു വന്നതോടെ ബോറിസിന് പുറത്തുപോകുകയല്ലാതെ മറ്റു വഴികളില്ലാതായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ എത്തി അധികനാൾ ആകുന്നതിന് മുൻപേ മലയാളി യുവാവിന് ദാരുണാന്ത്യം. കുഴഞ്ഞു വീണതിന് പിന്നാലെ മരണപ്പെടുകയായിരുന്നു. കല്ലറ സ്വദേശിയായ ജസ്റ്റിന്‍ ജോയ് (35)ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. യുകെയിൽ അടുത്ത കാലങ്ങളിലായി നിരവധി മലയാളി യുവാക്കളാണ് ആകസ്മികമായി മരണമടഞ്ഞത്. ജസ്റ്റിൻ ലണ്ടനിലെ സെന്റ് ആല്‍ബന്‍സിലാണ് താമസിച്ചിരുന്നത്. യുകെയിലേയ്ക്ക് വരുന്നതിന് മുൻപ് നേരത്തെ ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സായി ജോലിചെയ്തിരുന്നു. ബ്രിട്ടനിൽ പൂളിലെ ഡോക്കിലാണ് നേഴ്‌സായി ജോലി നോക്കിയിരുന്നത്.

കല്ലറ പഴയപള്ളി ഇടവക പുതുപ്പറമ്പില്‍ ജോയിയുടെ മകന്‍ ആണ് ജസ്റ്റിന്‍. ഭാര്യ അനു ജസ്റ്റിന്‍ കട്ടച്ചിറ നെടുംതൊട്ടിയില്‍ കുടുംബാംഗമാണ്. മകൻ അഡ്വിക്. മാതാവ് മോളി ജോയി കല്ലറ ചൂരുവേലില്‍ കുടിലില്‍ കുടുംബാംഗമാണ്. ജയിസ് ജോയി , ജിമ്മി ജോയി എന്നിവരാണ് സഹോദരങ്ങള്‍. യുകെകെസിഎ സ്റ്റീവനേജ് യുണിറ്റ് , ലണ്ടന്‍ സെന്റ് ജോസഫ് ക്നാനായ കാത്തലിക് മിഷൻ എന്നിവയിലെ അംഗമായിരുന്നു പരേതന്‍. ഭാര്യ ജോലി കഴിഞ്ഞെത്തുമ്പോള്‍ ജസ്റ്റിന്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടെത്തുകയായിരുന്നു.

ജസ്റ്റിൻ ജോയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ടോം ജോസ് തടിയംപാട്

ഇസ്ലാമിക ഭീകരർ സാംസ്‌കാരിക കേരളത്തിന്റെ നെഞ്ചിൽ വെട്ടിയതിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പ്രൊഫസർ ജോസഫ് സാർ. ഒരു കാലത്തു മറ്റൊരു മത ഭീകരതയുടെ ഈറ്റില്ലമായിരുന്ന ഐർലണ്ടിൽ അദ്ദേഹം എത്തിച്ചേർന്നിരിക്കുകയാണ്. അയർലൻഡിലെ സീറോമലബാർ കമ്മ്യൂണിറ്റിSMCI എന്ന സംഘടന ജോസഫ്‌ മാഷിന് ജൂലൈ17ന് ഗംഭീര സ്വികരണവും പൊതുസമ്മേളനവുമാണ് ഒരുക്കിയിരിക്കുന്നത് .അദ്ദേഹം മറ്റൊരു ദിവസം ലിവർപൂളിൽ എത്തിച്ചേരാമെന്നു സമ്മതിച്ചിട്ടുണ്ട് വിവരങ്ങൾ പിന്നീട് അറിയിക്കുന്നത് .

ഒരു ചോദ്യപേപ്പർ വിവാദത്തിന്റെ പേരിൽ തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രൊഫസറായിരുന്ന ജോസഫ് സാറിന്റെ കൈപ്പത്തി 2010 ജൂലൈയിൽ മതതീവ്രവാദികൾ വെട്ടിയെടുത്തത് ഒരു നടുക്കത്തോടെ മാത്രമേ ഇന്നും മലയാളികൾക്ക് ഓർക്കാൻ സാധിക്കു. തുടർന്ന് കോളേജ് മാനേജ്മെന്റിന്റെയും, കത്തോലിക്കാ സഭയുടെയും പീഡനങ്ങളും, പ്രിയതമയുടെ മരണവും,നിയമനടപടികളും എല്ലാം കൂടി ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തെ അപ്പാടെ ഉലച്ചുകളഞ്ഞു. എങ്കിലും പ്രതിസന്ധികളെ എല്ലാം തൻറെ മനോബലം ഒന്നുകൊണ്ടുമാത്രം തരണം ചെയ്തു ഒരു ഫീനിക്സ് പക്ഷിയെ പോലെ ആരോടും പരാതിയും പരിഭവവും ഇല്ലാതെ ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും ജോസഫ് മാഷ് കേരളസമൂഹത്തിൽ തന്റെ സാന്നിധ്യമറിയിച്ചു നിലകൊള്ളുന്നു.

അദ്ദേഹത്തിൻറെ “അറ്റുപോകാത്ത ഓർമ്മകൾ” എന്ന ആദ്യ പുസ്തകം വായനക്കാരുടെ മനസ്സുകളിൽ തീകോരിയിടുന്ന ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമാണ്. അയർലൻഡ് സന്ദർശനത്തിനെത്തുന്ന ജോസഫ് മാഷിനു സ്വീകരണം ഒരുക്കുവാൻ അയർലൻഡിലെ സീറോമലബാർ കമ്മ്യൂണിറ്റി (SMCI) തീരുമാനിച്ചിരിക്കുകയാണ്. ജൂലൈ 17 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 8 മണി വരെ ആഷ് ബോണിലെ GAA ഹാളിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഈ പൊതുസമ്മേളനത്തിൽ ജോസഫ് മാഷുമായുള്ള ചോദ്യോത്തരവേളയും ഉണ്ടായിരിക്കുന്നതാണ്. അദ്ദേഹത്തെ നേരിൽ കാണാനും നമ്മുടെ അനുഭാവം പ്രകടിപ്പിക്കുവാനും അയർലണ്ടിലെ പ്രബുദ്ധരായ ഓരോ മലയാളിയെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി SMCI ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

George 087 9962929
Josan 087 2985877

”ഞാന്‍ സ്ഥാനമൊഴിയാന്‍ പോകുന്നില്ല. തുറന്ന് പറയുകയാണെങ്കില്‍, രാജ്യം  ഏറ്റവുമൊടുവിൽ മാത്രം ആഗ്രഹിക്കുന്ന കാര്യമാണ് ഒരു തെരഞ്ഞെടുപ്പ്,” ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജി വെക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

മന്ത്രിസഭയില്‍ നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ രാജി വെക്കുന്നതിനിടയിലാണ് ബോറിസ് ജോണ്‍സണ്‍ നയം വ്യക്തമാക്കിയത്.ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നിലായിരുന്നു ജോണ്‍സണ്‍ തന്റെ നിലപാട് പറഞ്ഞത്. ഒരു തെരഞ്ഞെടുപ്പ് എന്നത് രാജ്യം ഏറ്റവുമൊടുവില്‍ മാത്രം ആവശ്യപ്പെടുന്ന കാര്യമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിക്കിടയിലെ പാര്‍ട്ടിഗേറ്റ് വിവാദമടക്കം നിരവധി ആക്ഷേപങ്ങള്‍ നേരിടുന്ന ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ നിന്നും രണ്ട് മന്ത്രിമാരായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി രാജി വെച്ചത്. രണ്ട് ഡസനിലധികം എം.പിമാരും പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചിട്ടുണ്ട്.

ഇതിന് പുറമെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറിമാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, സര്‍ക്കാരിന്റെ ഭാഗമായ മറ്റ് അംഗങ്ങള്‍ എന്നിവരും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൂട്ടത്തോടെ രാജി വെക്കുന്നുണ്ട്. ഇതോടെ സര്‍ക്കാരിന്റെ ഭാഗമായി നിന്നവരില്‍ 30ലധികം പേര്‍ രാജി വെച്ചതായാണ് റിപ്പോര്‍ട്ട്.

മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ ആവശ്യമുന്നയിച്ച മുതിര്‍ന്ന മന്ത്രിയായ മൈക്കല്‍ ഗോവിനെ ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.ബ്രെക്‌സിറ്റ് വിഷയങ്ങളിലടക്കം ബോറിസ് ജോണ്‍സന്റെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു മൈക്കല്‍ ഗോവ്.

 

അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് ഒരു മാസത്തിന് ശേഷമാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച, കാബിനറ്റ് മന്ത്രിമാരായ സജിദ് ജാവിദ്, റിഷി സുനക് എന്നിവരുടെ രാജിയോടെയായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പിന്നീടാണ് ജൂനിയര്‍ മന്ത്രിമാരും മറ്റ് പാര്‍ലമെന്റംഗങ്ങളും കൂട്ടത്തോടെ രാജിയിലേക്ക് നീങ്ങിയത്.

പാര്‍ട്ടിഗേറ്റ് വിവാദമായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടി നടത്തിയെന്ന ആക്ഷേപങ്ങളുയര്‍ന്ന വിഷയത്തിലും പ്രധാനമന്ത്രി കള്ളം പറഞ്ഞു എന്ന് നിരവധി എം.പിമാര്‍ ആരോപിച്ചിരുന്നു. ലൈംഗികാരോപണം നേരിട്ട എം.പിക്ക് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ പ്രൊമോഷന്‍ നല്‍കിയതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ലില്ലി വിഭാഗത്തെ കണ്ടെത്തി. ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സില്‍ 177 വര്‍ഷക്കാലം ആരാലും കണ്ടെത്തനാകാതെ തുടരുകയായിരുന്നു വാട്ടര്‍ലില്ലി. പത്തടി വീതിയും പൂര്‍ണവളര്‍ച്ചയെത്തിയ ഒരാളുടെ ഭാരവും വാട്ടര്‍ലില്ലിക്ക് കണക്കാക്കപ്പെടുന്നുണ്ട്. ഫ്രണ്ടിയേഴ്‌സ് ഇന്‍ പ്ലാന്റ് സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് പുതിയ ഇനത്തെ കുറിച്ച വിശദീകരിക്കുന്നത്. വിക്ടോറിയ ബൊളീവിയാന (Victoria boliviana) എന്നാണ് ഇവയ്ക്ക് പേര് നൽകിയത്.ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് പടിഞ്ഞാറന്‍ ലണ്ടനിലേക്കുള്ള ഇവയുടെ വരവെന്നാണ് നിഗമനം. പഠനത്തിന് സഹകരിച്ച ബൊളീവിയന്‍ ശാസ്ത്രജ്ഞരോടുള്ള ആദരവായാണ് വിക്ടോറിയ ബൊളീവിയാന എന്ന പേര് പുതിയ വാട്ടര്‍ലില്ലി വിഭാഗത്തിന് നല്‍കിയത്.

ഭീമന്‍ വാട്ടര്‍ ലില്ലികളെ കുറിച്ചുള്ള ഗവേഷണങ്ങളുടെ അപര്യാപ്തതയാണ് ഇത്രയും വര്‍ഷം ഇവ അജ്ഞാതമായി തുടരാനുള്ള കാരണമെന്നാണ് കരുതപ്പെടുന്നത്.1852-ല്‍ ബൊളീവിയയില്‍ നിന്നുമാണ് യു.കെയിലേക്ക് ഭീമന്‍ വാട്ടര്‍ ലില്ലികളുടെ സ്‌പെസിമെനുകള്‍ കൊണ്ടു വരുന്നത്. പിന്നീട് ഇവയുടെ ജെനുസ്സിന് ക്വീന്‍ വിക്ടോറിയയോടുള്ള ബഹുമാനര്‍ത്ഥം വിക്ടോറിയ എന്ന പേരും നല്‍കി. വിക്ടോറിയ ആമസോണിക്ക (Victoria amazonica) വിക്ടോറിയ ക്രൂസിയാന (Victoria cruziana) എന്നിങ്ങനെ രണ്ട് ഉപവര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഭീമന്‍ വാട്ടര്‍ ലില്ലികള്‍ക്കുള്ളതായി കരുതപ്പെട്ടിരുന്നത്. പുതിയതായി കണ്ടെത്തിയ വാട്ടര്‍ലില്ലിയുടെ വര്‍ഗ്ഗത്തെ തിരിച്ചറിഞ്ഞിരുന്നില്ല.

ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് കൂടിയായ കര്‍ലോസ് മാഗ്ഡലേന മൂന്നാമതൊരു വാട്ടര്‍ലില്ലി വിഭാഗത്തെ കുറിച്ചുള്ള സംശയം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉന്നയിച്ചിരുന്നു. ബൊളീവിയയില്‍ സ്ഥിതി ചെയ്യുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ നിന്നും ഭീമന്‍ വാട്ടര്‍ലില്ലികളുടെ വിത്ത് ലഭിച്ചതോടെയാണ് മൂന്നാമതൊരു വിഭാഗത്തില്‍പ്പെട്ട വാട്ടര്‍ലില്ലിയുടെ സാന്നിധ്യം പഠനത്തിന്റെ മുഖ്യ ഗവേഷക കൂടിയായ കര്‍ലോസ് തിരിച്ചറിയുന്നത്. ഇവയുടെ ഇലകള്‍ രാത്രി കാലങ്ങളില്‍ മാത്രമാണ് മിഴി തുറക്കുക.

RECENT POSTS
Copyright © . All rights reserved