UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പുതിയ ഉപഭോക്താക്കളെ നേടുന്നതിനായി പണയ വായ്പ നൽകുന്നവർ തമ്മിലുള്ള പോരാട്ടം വായ്പ നിരക്കുകൾ കുറയ്ക്കാനും വസ്തുവില ഉയരാനും കാരണമാകുന്നു. കൂടുതൽ ബാങ്കുകൾ 1 ശതമാനത്തിൽ താഴെയുള്ള ഇടപാടുമായി വിപണിയിൽ വരുന്നു. നേഷൻവൈഡ് ഇന്നലെ പുതിയ ഉപഭോക്താക്കൾക്കായി ഏറ്റവും കുറഞ്ഞ മോർട്ട്ഗേജ് ഡീൽ ആരംഭിച്ചു. 40 ശതമാനം നിക്ഷേപമുള്ള പുതിയ വായ്പക്കാർക്ക് 0.87 ശതമാനം നിരക്കിൽ നൽകുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ബിൽഡിംഗ് സൊസൈറ്റി പറഞ്ഞു. ആഗസ്റ്റ് മാസത്തിൽ യുകെ ഹൗസിംഗ് മാർക്കറ്റ് ഒരു അത്ഭുതകരമായ തിരിച്ചുവരവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഈ നീക്കം. ഒരു മാസത്തിനുള്ളിൽ ശരാശരി സ്വത്ത് വില ഏകദേശം 5,000 പൗണ്ട് വർദ്ധിച്ച് 248,857 ആയി.

“സ്റ്റോക്കിന്റെ അഭാവം മൂലം വസ്തുവിലകൾ ഉയരുന്നു, അതേസമയം കുറഞ്ഞ വായ്പ നിരക്കുകൾ വായ്പക്കാർക്ക് ആത്മവിശ്വാസം നൽകുന്നു.” മോർട്ട്ഗേജ് ബ്രോക്കർ എസ് പിഎഫ് പ്രൈവറ്റ് ക്ലയന്റ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് ഹാരിസ് പറഞ്ഞു. നേഷൻവൈഡിന്റെ പലിശ നിരക്ക് കുറയുന്നതിനൊപ്പം ബാർക്ലെയ്സും വായ്പ നിരക്കുകളുടെ വില കുറച്ചു. രാജ്യവ്യാപക ഇടപാടിന് സമാനമായി വായ്പയെടുക്കുന്നവർക്ക് 40 ശതമാനം നിക്ഷേപം ആവശ്യമാണ്.

നേഷൻവൈഡിലെ മോർട്ട്ഗേജുകളുടെ ഡയറക്ടർ ഹെൻറി ജോർദാൻ പറഞ്ഞു: “യുകെയിലെ ഏറ്റവും വലിയ വായ്പാ ദാതാക്കളിലൊരാളായതിനാൽ, വിപണിയിൽ ഞങ്ങളുടെ മത്സരാധിഷ്ഠിത സ്ഥാനം നിലനിർത്തുന്നതിന് ഞങ്ങൾ നിരക്കുകൾ നിരന്തരം അവലോകനം ചെയ്യുന്നു.” നിരവധി വലിയ വായ്പക്കാർ ഇതിനകം തന്നെ ‘ഒരു ശതമാനം ഇടപാടുകൾ’ അവതരിപ്പിച്ചിട്ടുണ്ട്. സഹകരണ ബാങ്കിന്റെ വായ്പാ വിഭാഗമായ പ്ലാറ്റ്ഫോം അതിന്റെ 40 ശതമാനം നിക്ഷേപ ഉൽപ്പന്നത്തിന്റെ നിരക്ക് 0.95 ശതമാനമായി കുറച്ചു. നിക്ഷേപങ്ങളോ 40 ശതമാനം ഓഹരികളോ ഉള്ളവർക്കായി എച്ച്എസ്ബിസി അതിന്റെ രണ്ട് വർഷത്തെ സ്ഥിര ഉൽപന്നത്തിന്റെ നിരക്ക് 0.99 ശതമാനമായി കുറയ്ക്കുകയുണ്ടായി.

യുകെയിൽ ശൈത്യകാലത്തെ ലോക്ക്ഡൗൺ ഒഴിവാക്കാൻ വാക്സിൻ പാസ്പോർട്ട് അവതരിപ്പിച്ചേക്കും. കൂടുതൽ ആളുകൾ കൂടിച്ചേരുന്ന വലിയ വേദികളിലാണ് വാക്സിൻ പാസ്പോർട്ട് നിർബന്ധമാക്കാൻ സാധ്യതയെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ചെറിയ ഇടവേളകളിൽ ബിസിനസുകൾ തുടർച്ചയായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് വാക്സിൻ പാസ്പോർട്ട് കൊണ്ടു വരാൻ സർക്കാർ ആഗ്രഹിക്കുന്നത്.

അതേസമയം 12 മുതൽ 15 വയസ്സുവരെയുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകണോ എന്ന കാര്യത്തിൽ സർക്കാർ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇതിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണെന്ന് വാക്സിൻ മന്ത്രി നാദിം സഹാവി പറഞ്ഞു. ചെറുപ്പക്കാരുടെ കുത്തിവയ്പ്പിനെ പിന്തുണയ്ക്കുന്നതിനെതിരെ വാക്സിനേഷനും പ്രതിരോധ കുത്തിവയ്പ്പിനുമുള്ള സംയുക്ത സമിതി (JCVI) നിലപാടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

കോവിഡ് 12 നും 15നുമിടയിൽ പ്രായമുള്ളവർക്ക് വളരെ കുറഞ്ഞ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. അതിനാൽ ആരോഗ്യപരമായ കാരണങ്ങളാൽ മാത്രം ഈ വിഭാഗക്കാരുടെ വാക്സിനേഷനെ പിന്തുണക്കില്ല എന്നാണ് JCVI നിലപാട്. അതേസമയം യുകെയിലെ ചീഫ് മെഡിക്കൽ ഓഫീസർമാർ സ്കൂളുകളിലെ ആബ്സെൻസ് കു റയ്ക്ക്കാൻ ഈ നീക്കത്തിന് കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്.

അതിനിടെ 2021 ആദ്യ പകുതിയിൽ പ്രതിദിനം ഏകദേശം 50 സ്റ്റോറുകൾ യുകെയിലുടനീളം അടച്ചുപൂട്ടിയതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ലോക്കൽ ഡാറ്റ കമ്പനിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം റീട്ടെയിൽ പാർക്കുകളിലും ഷോപ്പിംഗ് സെന്ററുകളിലുമെല്ലാമായി 8,739 ഔട്ട്‌ലെറ്റുകൾ ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ ഇതേ കാലയളവിൽ 3,488 എണ്ണം പുതുതായി തുറക്കുകയും ചെയ്തിട്ടുണ്ട്. അതായത് 5,251 ഷോപ്പുകളാണ് ഈ കാലയളവിൽ കോവിഡ് പ്രതിസന്ധി നേരിടാനാവാതെ അടച്ചുപൂട്ടിയതെന്ന് ചുരുക്കം.

യുകെയിലെ സ്റ്റോക്ക് ഓൺട്രെന്റ് നിവാസികളായ ജോസി ജെയിംസിൻെറയും ജ്യോതി ജോമോൻെറയും പിതാവ് കുര്യൻ യോഹന്നാൻ (72) നിര്യാതനായി.

കുര്യൻ യോഹന്നാൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

യുകെയിൽ 970,000 ആളുകൾ ലോംഗ് കോവിഡ് അനുഭവിക്കുന്നതായി കണക്കുകൾ. 2021 ഓഗസ്റ്റ് 1 വരെയുള്ള നാല് ആഴ്ചകളിൽ യുകെയിൽ 970,000 ആളുകൾ ലോംഗ് കോവിഡ് ലക്ഷണങ്ങൾ അനുഭവിക്കുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) അറിയിച്ചു.

ഇത് ജനസംഖ്യയുടെ 1.5% വരും. ആദ്യത്തെ കോവിഡ് ബാധയ്ക്ക് ശേഷം നാലാഴ്ചയിൽ ഏറെ ഇക്കൂട്ടരിൽ രോഗലക്ഷണങ്ങൾ നിലനിൽക്കുന്നതായി ഒഎൻഎസ് വ്യക്തമാക്കുന്നു. ഇതിൽ 817,000 (84%) പേർക്ക് 12 ആഴ്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 40% പേർക്ക്, 384,000, കുറഞ്ഞത് ഒരു വർഷം മുമ്പ് കോവിഡ് ബാധിച്ചതാണ്.

66% വരുന്ന 643,000 ആളുകളിൽ രോഗലക്ഷണങ്ങൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി ഒഎൻഎസ് പറഞ്ഞു, അതേസമയം 19% വരുന്ന 188,000 പേർ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ “വളരെയധികം പരിമിതപ്പെടുത്തിയാണ് മുന്നോട്ട് പോയത്.

58% പേരിലും ക്ഷീണം ഏറ്റവും സാധാരണമായ ലക്ഷണമാണ്. ശ്വാസംമുട്ടൽ (42%), പേശി വേദന (32%), ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് (31%) എന്നിങ്ങനെയാണ് മറ്റ് ലക്ഷണങ്ങളുടെ സാന്നിധ്യം. 35-നും 69-നും ഇടയിൽ പ്രായമുള്ളവർ, സ്ത്രീകൾ, ഏറ്റവും പിന്നോക്കാവസ്ഥയുള്ള പ്രദേശങ്ങളിലെ താമസക്കാർ, ആരോഗ്യ, സാമൂഹിക പരിപാലന തൊഴിലാളികൾ എന്നിവർക്കിടയിലാണ് ലോംഗ് കോവിഡ് ലക്ഷണങ്ങൾ കൂടുതലെന്നും ഒഎൻഎസ് വ്യക്തമാക്കി.

നോർത്താംപ്റ്റൺ :  യൂണിവേഴ്സിറ്റി ഓഫ് നോർത്താംപ്റ്റനിലെ കേരള ഇന്റർനാഷണൽ സ്റ്റുഡന്റസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ടെക് ബാങ്ക് യുകെ സപ്പോർട്ട് ചെയ്ത വിപുലമായ ഓണഘോഷ പരിപാടികൾ നടത്തപ്പെട്ടു. യുകെ യൂണിവേഴ്സിറ്റികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.

പരിപാടികളുടെ ഭാഗമായി നോർത്താംപ്റ്റൺ യൂണിവേഴ്സിറ്റി, ബെക്കറ്റ്സ് പാർക്കിൽ വടംവലി,നാരങ്ങ സ്പൂൺ,തീറ്റമത്സരം തുടങ്ങിയ വിവിധതരം ഓണഘോഷ മത്സരങ്ങൾ സംഘടിപ്പിച്ചു.തുടർന്ന് എലിസിയം പബ്ബിൽ വെച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപരിപാടികളും സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും പരിപാടികളിൽ പങ്കെടുത്തു. വിപുലമായ പായസവിതരണവും, കലാശകൊട്ടിനോടനുബന്ധിച്ചുള്ള ഡിജെയും ഓണാഘോഷത്തെ കൂടുതൽ സമൃദ്ധമാക്കി.

 

 

 

 

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ പൂൾ ബ്രാഞ്ചിന്റെ പ്രധിനിധി സമ്മേളനം 15/8/2021 ൽ ചേരുകയുണ്ടായി. മുൻ ഭരണ സമിതി പ്രസിഡന്റ് സഖാവ് പോളി മാഞ്ഞൂരാൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സമീക്ഷ നാഷണൽ പ്രസിഡന്റ് സഖാവ് സ്വപ്ന പ്രവീൺ, നാഷണൽ കമ്മിറ്റി അംഗം സഖാവ് പ്രവീൺ രാമചന്ദ്രൻ എന്നിവർ നേരിട്ടും , നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി ഓൺലൈൻ ആയും പങ്കെടുത്തു.

സ്ഥാനം ഒഴിയുന്ന ഭരണ സമിതിക്കുവേണ്ടി സെക്രട്ടറി സഖാവ് നോബിൾ തെക്കേമുറി റിപ്പോർട്ട് അവതരിപ്പിച്ചു. പൂൾ ബ്രാഞ്ചിനെ പ്രതിനിധീകരിച്ചു സഖാക്കൾ നോബിൾ തെക്കേമുറി , പോളി മാഞ്ഞൂരാൻ, റെജി കുഞ്ഞാപ്പി , എൽദോ, മനു പോൾ , ജോസ് ,റെന്നി ,സ്നേഹ,സനൽ ,ബേസിൽ എന്നിവർ പങ്കെടുത്തു. അടുത്ത രണ്ട് വർഷത്തേയ്ക്കുള്ള പുതിയ ഭരണ സമിതിയെയും ഏകകണ്ഠേന തെരഞ്ഞെടുത്തു.

സ:സനൽഏബ്രഹാം (പ്രസിഡന്റ് )
സ:റെജി കുഞ്ഞപ്പി (സെക്രട്ടറി )
സ :ജോസ് (ട്രഷറർ )
സ :മനു പോൾ (വൈസ് പ്രസിഡന്റ് )
സ :പോളി മാഞ്ഞൂരാൻ (ജോയിൻ സെക്രട്ടറി ) എന്നിവർ നയിക്കുന്ന പുതിയ ഭരണ സമിതിയിലേക്ക് എക്സിക്യൂട്ടീവ് അംഗങ്ങളെ പിന്നീട് തീരുമാനിക്കാം എന്നും യോഗം തീരുമാനിച്ചു. സമീക്ഷ യുകെയുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്കും വരാൻ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂർണ്ണ പിന്തുണ അറിയിച്ചു.

 

കവി, കഥാകാരൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധ സാഹിത്യ രംഗങ്ങളിൽ ബഹുമുഖ പ്രതിഭയായിരുന്ന ഗാനരചയിതാവ് തന്റെ അതുല്യ പ്രതിഭയുടെ പൊൻ തിളക്കം മുഴുവൻ ചലച്ചിത്ര ഗാനരചനയ്ക്കായി മാറ്റിവച്ചു.

സൂര്യ കിരീടം വീണുടഞ്ഞു ,
പിന്നെയും പിന്നെയും , കളഭം തരാം ……,,
അമ്മ മഴക്കാറിന് , ഹരിമുരളീരവം തുടങ്ങി മലയാളി എന്നുമെപ്പോഴും മനസ്സിലോമനിക്കുന്ന പാട്ടുകളുടെ ചക്രവർത്തി 344 ചലച്ചിത്രങ്ങളിലായി 1600 ലേറെ ഗാനങ്ങളെഴുതിയിട്ടുണ്ട്.

ഏഴു തവണ കേരള സംസ്ഥാന അവാർഡ്, നാലു പ്രാവശ്യം ഏഷ്യാനെറ്റ് അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങളുടെ അംഗീകാരം ലഭിച്ച ഗിരീഷ് പുത്തഞ്ചേരി കലാസപര്യയുടെ മധ്യാഹ്നത്തിൽ നിൽക്കുമ്പോൾ 49ാം വയസ്സിൽ 2010 ഫെബ്രുവരി 10 നാണ് വിട വാങ്ങിയത്.

പൂർത്തിയാകാതെ മറഞ്ഞുപോയ നിലാവിന്റെ നീലഭസ്മക്കുറിയുമണിഞ്ഞെത്തുന്ന ടീം നീലാംബരി കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് 2021 ഒക്ടോബർ 16ന് യുകെയിലെ ബോൺ മൂത്തിൽ ഗിരിഷ് പുത്തഞ്ചേരി നൈറ്റ് സംഘടിപ്പിക്കുന്നു എന്ന് ടീം നീലാംബരിയുടെ സാരഥികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ദയവായി ബന്ധപ്പെടുക- മനോജ് മാത്രാടൻ +44 7474 803080, സത്യനാരായണൻ കിഴക്കിനയിൽ +44 7958 106310, ജെയ്സൺ ബത്തേരി +44 7872938694.

20 വർഷത്തെ അഫ്ഗാൻ ദൗത്യം അവസാനിപ്പിച്ച് യുകെ. അവസാന ബ്രിട്ടീഷ് സൈനികനും കാബൂൾ വിട്ടതായി ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി 9.25 ന് അവസാന ആർ എ എഫ് വിമാനം പുറപ്പെട്ടുവെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് അറിയിച്ചു.

കഴിഞ്ഞ രാത്രി അഫ്ഗാൻ തലസ്ഥാനത്ത് നിന്ന് ഒഴിപ്പിക്കലിനുള്ള അവസാന വിമാനം യാത്രയയച്ചിന് ശേഷമാണ് ശേഷിക്കുന്ന സൈനികരും പിൻവാങ്ങിയത്. അമേരിക്കൻ സൈന്യം പിൻവലിക്കാൻ ജോ ബിഡൻ നിശ്ചയിച്ച ഓഗസ്റ്റ് 31ന് മുമ്പാണ് ബ്രിട്ടന്റെ സേനാപിന്മാറ്റം.

ഓപ്പറേഷൻ പിറ്റിംഗ് എന്നറിയപ്പെട്ട സൈനിക ഒഴിപ്പിക്കലിൽ, രണ്ടാഴ്ചയ്ക്കുള്ളിൽ കാബൂളിൽ നിന്ന് 15,000 പേരെ ബ്രിട്ടൻ ഒഴിപ്പിച്ചു. യുകെയിൽ ജോലി ചെയ്ത 5,000ത്തോളം ബ്രിട്ടീഷ് പൗരന്മാരും 8,000 ൽ അധികം അഫ്ഗാനികളും അവരുടെ കുടുംബങ്ങളും ഉൾപ്പെട്ട വലിയൊരു സംഘത്തെയാണ് ബ്രിട്ടീഷ് സൈന്യം കാബൂളിൽ നിന്ന് ഒഴിപ്പിച്ചത്.
ഇവരിൽ ഏകദേശം 2,200 കുട്ടികളും ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യുകെയിലെ ഏറ്റവും വലിയ സൈനിക ഒഴിപ്പിക്കലാണിത്.

അഫ്ഗാൻ അഭയാർഥികളുടെ പുനരധിവാസ പദ്ധതി (ARAP) പ്രകാരം ഏകദേശം 10,000 പേരെ യുകെയിലേക്ക് കൊണ്ടുവന്നു, ഇത് സർക്കാർ ഈ വർഷം പ്രതീക്ഷിച്ചതിന്റെ ഇരട്ടിയാണ്. യുകെയിലെ നയതന്ത്ര, സുരക്ഷ, മാനുഷിക ഇടപെടൽ എന്നിവ വിദൂരമായി നയിക്കുന്നതിന് ബ്രിട്ടീഷ് എംബസിയും അഫ്ഗാനിസ്ഥാനിലെ അംബാസഡറുമായ ലോറി ബ്രിസ്റ്റോയെയും ഇപ്പോൾ താൽക്കാലികമായി ഖത്തറിലേക്ക് മാറ്റിയിട്ടുണ്ട്.

കാബൂളിൽ രാജ്യത്തിന്റെ സുരക്ഷയും രാഷ്ട്രീയ സാഹചര്യങ്ങളും അനുവദിക്കുന്ന മുറയ്ക്ക് നയതന്ത്ര സാന്നിധ്യം പുന:സ്ഥാപിക്കാൻ കഴിഞ്ഞേക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ സൂചന നൽകി. ഓപ്പറേഷൻ പിറ്റിംഗിൽ ഉൾപ്പെട്ടവരുടെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രശംസിച്ചു. ഇരുപത് വർഷങ്ങൾക്ക് മുമ്പ്, 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ബ്രിട്ടീഷ് പട്ടാളക്കാർ രാജ്യത്തിന് ശോഭനമായ ഭാവി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അഫ്ഗാൻ മണ്ണിൽ കാലുകുത്തി, എല്ലാ പ്രവർത്തനങ്ങളും വിജയമാക്കിയ ട്രൂപ്പിനെ അദ്ദേഹം അഭിനന്ദിച്ചു.

“അഫ്ഗാനിസ്ഥാനിലെ ഞങ്ങളുടെ ഇടപഴകലിന്റെ സ്വഭാവം മാറിയേക്കാം, പക്ഷേ രാജ്യത്തിനായുള്ള ഞങ്ങളുടെ ലക്ഷ്യങ്ങൾ മാറിയിട്ടില്ല. കഴിഞ്ഞ 20 വർഷത്തെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും അഫ്ഗാൻ ജനതയുടെ ഭാവി സുർക്ഷിതമാക്കാനും ഇപ്പോൾ നമ്മുടെ പക്കലുള്ള എല്ലാ നയതന്ത്ര, മാനുഷിക ഉപകരണങ്ങളും ഉപയോഗിക്കും. അവർ അത് അർഹിക്കുന്നു,“ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യ പരിപാലനവും കായിക ശേഷിയ്ക്കും കൂടുതൽ ശ്രദ്ധ പതിയുന്നത്തോടെ കബഡിയ്ക്കുള്ള പ്രധാന്യവും ഏറിവരികയാണ്. കായിക പ്രേമികൾക്കും കബഡി താരങ്ങൾക്കുമുള്ള മികച്ച അവസരമാണ് വേൾഡ് കബഡി ചാമ്പ്യൻഷിപ്പ്. കായിക വിനോദങ്ങളോട് താല്പര്യമുള്ള ആർക്കും കബഡിയിൽ ഒരു കൈ നോക്കാവുന്നതാണ്. ശരീരത്തിന് ഉണർവും മത്സര ക്ഷമതയും വാശിയും നൽകുന്ന കബഡി മത്സരത്തിന് പുതുമുഖങ്ങൾക്കും അവസരമുണ്ട്.

കളി നിയമങ്ങൾ

കബഡി കളി ആസ്വദിക്കുവാൻ തികച്ചും ലളിതമായ കളി നിയമങ്ങൾ അറിഞ്ഞിരിക്കണം. അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചിരിക്കുന്ന കബഡി നിയമങ്ങളാണ്‌ ഇതോടൊപ്പം.

കളിയുടെ സമയം

20 മിനുട്ട് വീതമുള്ള രണ്ട് പകുതികളിലായി 40 മിനുട്ട് ആണ്‌ കബഡി കളിയുടെ ആകെ ദൈർഘ്യം. ആദ്യ 20 മിനുട്ടിന്‌ ശേഷം ഇരു ടീമുകളും കോർട്ടിലെ സ്ഥാനം പരസ്പരം മാറുന്നു.

കളിക്കളം

13 മീറ്റർ നീളവും 10 മീറ്റർ വീതിയുമാണ്‌ കബഡി കളിക്കുള്ള കളിക്കളത്തിന്‌ ഉണ്ടാകുക.

ബോൾക്ക് ലൈൻ: കളത്തിന്റെ ഓരോ പകുതിയിലും കുറുകെ രണ്ടു വരകൾ ഉണ്ടാകും. ഇതിൽ ആദ്യത്തെ വര ബോൾക്ക് ലൈൻ എന്നറിയപ്പെടുന്നു. റൈഡിന്‌ എത്തുന്ന കളിക്കാരൻ എതിർ ടീമിന്റെ കോർട്ടിലെ ഈ ബോൾക്ക് ലൈൻ മുറിച്ചു കടന്നാൽ മാത്രമേ റൈഡ് അംഗീകരിക്കുകയുള്ളൂ.
ബൊണസ് ലൈൻ: കളത്തിന്‌ കുറുകെയുള്ള രണ്ടാമത്തെ വരയാണ്‌ ബോണസ് ലൈൻ. എതിരാളിയുടെ കോർട്ടിൽ 6 അല്ലെങ്കിൽ അതിൽ കൂടുതൽ കളിക്കാർ ഉള്ളപ്പോൾ കളത്തിലെ രണ്ടാമത്തെ വരയായ ബോണസ് ലൈൻ ഭേദിച്ചാൽ ബോണസ് പോയിന്റ് ലഭിക്കും. എന്നാൽ ബോണസ് ലൈൻ ഭേദിക്കുമ്പോൾ കളിക്കാരന്റെ ഒരു കാൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുകയും വേണം.
ലോബി: കളത്തിന്റെ ഇരു വശത്തും മഞ്ഞ നിറത്തിലുള്ള ഭാഗമാണ്‌ ലോബി. റൈഡറായി വരുന്ന കളിക്കാരനും, എതിർ ടീമിലെ കളിക്കാരനും തമ്മിൽ സ്പർശിക്കുമ്പോൾ മാത്രമേ ഈ ഭാഗം കോർട്ടിന്റെ ഭാഗമായി കണക്കാക്കുകയുള്ളൂ. കളിക്കാർ സ്പർശിക്കാതെ ഈ ഭാഗത്തേക്ക് പോയാൽ കളിക്കളത്തിന്‌ വെളിയിൽ കടന്നതായി കണക്കാക്കും.

കളിക്കാർ

12 കളിക്കാരാണ്‌ ഓരോ ടീമിലും ഉണ്ടാകുക. എന്നാൽ 7 പേർ മാത്രമാണ്‌ കളിക്കളത്തിൽ ഉണ്ടാകുക. ഇരു ടീമിലേയും 14 കളിക്കാരുമായിട്ടാണ്‌ മത്സരം ആരംഭിക്കുക.

കോർണർ: ടീമിന്റെ കളത്തിൽ ഇരു വശത്തും നിൽക്കുന്ന കളിക്കാരെ കോർണർ എന്നാണ്‌ അറിയപ്പെടുക. ഒരു ടീമിൽ 2 കോർണർ കളിക്കാർ ഉണ്ടാകും. ടീമിന്റെ ഇരു വശത്തുമായി നിലയുറപ്പിക്കുന്ന ഇവരായിരിക്കും പ്രതിരോധം തീക്കുന്നതിൽ മുന്നിൽ നിൽക്കുക.
ഇൻസ്: കോർണർ കളിക്കർക്കൊപ്പം അവരോട് ചേർന്ന് 2 പേരുണ്ടാകും. ഇവരാണ്‌ ഇൻസ്. എതിർ ടീമിന്റെ കളത്തിലേക്ക് റൈഡിനായി പോകുന്നത് ഇവരായിരിക്കും.
കവർ: മധ്യഭാഗത്തുള്ള കളിക്കാരന്റെ ഇരു വശത്തുമായി നിലയുറപ്പിക്കുന്ന 2 കളിക്കാർ കവർ എന്നാണ്‌ അറിയപ്പെടുക.
സെന്റർ: കളിക്കാരുടെ മധ്യഭാഗത്ത് നിലയുറപ്പിക്കുന്നയാൾ സെന്റർ എന്നറിയപ്പെടുന്നു. ഇദ്ദേഹം ടീമിലെ ആൾ റൗണ്ടർ അല്ലെങ്കിൽ റൈഡർ ആയിരിക്കും.

റൈഡ്

ഒരു കളിക്കാരൻ എതിർടീമിന്റെ കളത്തിൽ പ്രവേശിക്കുന്നതിനെയാണ്‌ റൈഡ് എന്ന് പറയുന്നത്. എതിർ ടീമിന്റെ കളത്തിലെ ബോൾക്ക് ലൈൻ ഭേദിച്ച് പ്രതിരോധിക്കുന്ന കളിക്കാരെ സ്പർശിച്ച ശേഷമോ, അതല്ലെങ്കിൽ ബോണസ് ലൈൻ ഭേദിച്ച ശേഷമോ തിരികെ തന്റെ കളത്തിൽ എത്തുക എന്നതായിരിക്കും ഓരോ റൈഡറിന്റെയും ലക്ഷ്യം. 30 സെക്കന്റ് മാത്രമാണ്‌ ഒരു റൈഡിന്റെ ദൈർഘ്യം. മാത്രമല്ല റൈഡർ ഒരു ശ്വാസം മാത്രമേ എടുക്കാവൂ. ഇത് വ്യക്തമാക്കാൻ ‘കബഡി കബഡി’ എന്ന് ഉച്ഛരിച്ചു കൊണ്ടിരിക്കണം.

പോയിന്റുകൾ സ്വന്തമാക്കുന്ന വിധം
ബോണസ് പോയിന്റ്: എതിരാളിയുടെ കോർട്ടിൽ 6 അല്ലെങ്കിൽ അതിൽ കൂടുതൽ കളിക്കാർ ഉള്ളപ്പോൾ കളത്തിലെ രണ്ടാമത്തെ വരയായ ബോണസ് ലൈൻ ഭേദിച്ചാൽ ബോണസ് പോയിന്റ് ലഭിക്കും. എന്നാൽ ബോണസ് ലൈൻ ഭേദിക്കുമ്പോൾ കളിക്കാരന്റെ ഒരു കാൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുകയും വേണം.
ടച്ച് പോയിന്റ്: ഒരു റൈഡർ എതിർ ടീമിലെ ഒന്നോ അതിലധികമോ കളിക്കാരെ തൊട്ടതിനു ശേഷം തിരികെ സ്വന്തം കളത്തിലെത്തുമ്പോൾ ലഭിക്കുന്നതാണ്‌ ടച്ച് പോയിന്റ്. ഒരു കളിക്കാരന്‌ ഒരു പോയിന്റ് എന്ന രീതിയിലാണ്‌ സ്കോർ ലഭിക്കുക. മാത്രമല്ല, റൈഡർ തൊട്ട എതിർടീമിലെ കളിക്കാരൻ കളത്തിൽ നിന്ന് പുറത്തു പോകുകയും ചെയ്യും.
റിവൈവൽ: ഒരു റൈഡർ, എതിർ ടീമിലെ എത്ര അംഗങ്ങളെ പുറത്താക്കുന്നുവോ, അത്ര തന്നെ തന്റെ ടീമിൽ നിന്ന് പുറത്തായ കളിക്കാരെ കളത്തിൽ തിരികെയെത്തിക്കാം. ഇതിനെയാണ്‌ റിവൈവൽ എന്ന് പറയുന്നത്.
ട്രാക്കിൾ പോയിന്റ്: ഒരു റൈഡർ എതിർ ടീമിന്റെ കളത്തിൽ പ്രവേശിച്ച് കളിക്കാരെ സ്പർശിക്കുന്നതിൽ നിന്ന്, അല്ലെങ്കിൽ ബോണസ് ലൈൻ കടക്കാൻ ശ്രമിക്കുന്നതിൽ നിന്ന് റൈഡറെ പ്രതിരോധിക്കുക എന്നതാണ്‌ എതിർടീമിന്റെ ലക്ഷ്യം. അതിനു വേണ്ടി റൈഡറെ അവർ ട്രാക്കിൾ ചെയ്യുന്നു. കൈയിൽ അല്ലെങ്കിൽ കാലിൽ, പിടിച്ചാണ്‌ ട്രാക്കിൾ ചെയ്യുക. വസ്ത്രത്തിൽ പിടിച്ചു വലിക്കാൻ അനുമതിയില്ല. ഇങ്ങനെ നിലത്തു വീഴ്ത്തി റൈഡർ തന്റെ കോർട്ടിലേക്ക് മടങ്ങി പോകുന്നത് തടയുന്നു. അപ്പോൾ ആ ടീമിന്‌ ഒരു പോയിന്റ് ലഭിക്കുന്നു. ഇതാണ്‌ ട്രാക്കിൾ പോയിന്റ്.
ആൾ ഔട്ട്: റൈഡർ തൊടുന്നതനുസരിച്ച് എതിർ ടീമിലെ അംഗങ്ങൾ പുറത്താകും. ഇങ്ങനെ എല്ലാ അംഗങ്ങളും പുറത്താകുന്നതാണ്‌ ആൾ ഔട്ട്. ഒരു ടീമിലെ എല്ലാ കളിക്കാരെയും പുറത്താക്കുന്ന ടീമിന്‌ 2 പോയിന്റ് ലഭിക്കുന്നു.

സ്പെഷ്യൽ ഇവന്റ്സ്

എംറ്റി റൈഡ്: ഒരു റൈഡർ എതിർ ടീമിന്റെ ബോൾക്ക് ലൈൻ കടന്ന ശേഷം കളിക്കാരെ സ്പർശിക്കാതെയോ, ബോണസ് ലൈൻ കടക്കതെയോ തിരികെ എത്തിയാൽ ഇരു ടീമിനും പോയിന്റ് ലഭിക്കില്ല. ഇതിനെ എംറ്റി റൈഡ് എന്ന് പറയുന്നു.
ഡു ഓർ ഡൈ റൈഡ്: ഒരു ടീം അയക്കുന്ന റൈഡർ തുടർച്ചയായി രണ്ടു പ്രാവശ്യം പോയിന്റുകൾ ഒന്നും നേടാതെ തിരികെ എത്തിയാൽ, മൂന്നാമത്തെ റൈഡ് ഡു ഓർ ഡൈ റൈഡ് ആയി കണക്കാക്കും. ഇതിലും പോയിന്റ് ലഭിച്ചില്ലെങ്കിൽ റൈഡർ പുറത്താകുകയും എതിർ ടീമിന്‌ ഒരു പൊയിന്റ് ലഭിക്കുകയും ചെയ്യുന്നു.
സൂപ്പർ റൈഡ്: ഒരു റൈഡിൽ നിന്ന് തന്നെ റൈഡർ ടച്ച് പോയിന്റും ബോണസ് പോയിന്റുമായി 3 പോയിന്റ് നേടിയാൽ അതിനെ സൂപ്പർ റൈഡ് ആയി കണക്കാക്കുന്നു.
സൂപ്പർ ട്രാക്കിൾ: 3 അല്ലെങ്കിൽ അതിൽ താഴെ കളിക്കാർ ഉള്ള ടീം റൈഡിനു വരുന്ന കളിക്കാരനെ ട്രാക്കിൾ ചെയ്തു വീഴ്ത്തിയാൽ അത് സൂപ്പർ ട്രാക്കിൾ ആയി കാണുന്നു.

ചാത്തം (കെന്റ്) : ലൂട്ടൺ റോഡ് ചാത്തം കെന്റ് ME4 5BH ൽ താമസിക്കുന്ന വിജയമ്മ പിള്ള (76) 2021 ആഗസ്റ്റ് 28 ന് കെന്റിലെ മെഡ്‌വേ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

ശ്രീമതി വിജയമ്മ പിള്ള മൂത്ത മകൾ അനിതാ ബാലഗോപാലിനൊപ്പമായിരുന്നു താമസം.

വിജയമ്മ പിള്ളയുടെ മക്കൾ അനിതാ ബാലഗോപാൽ, റീന പ്രേംകുമാർ; മരുമക്കള്‍ ബാലഗോപാൽ, പ്രേംകുമാർ; പേരക്കുട്ടിക്കള്‍ അഖിൽ ബാലഗോപാൽ, ലക്ഷ്മി ബാലഗോപാൽ, ഗോകുൽ പ്രേംകുമാർ, ഗോപിക പ്രേംകുമാർ, ഗൗരി പ്രേംകുമാർ.

ഇടവ മാന്തറ വാറുകിഴകത്തിൽ വീട്ടിൽ വാസു പിള്ളയുടെയും ഭാർഗവി അമ്മയുടെയും മകളാണ് ശ്രീമതി വിജയമ്മ പിള്ള.

ശ്രീമതി വിജയമ്മ പിള്ളയുടെ ഭർത്താവ് മാധവൻ പിള്ള ഈ വർഷം ജനുവരിയിൽ അന്തരിച്ചിരുന്നു.

വിജയമ്മ പിള്ളയുടെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Copyright © . All rights reserved