കുവൈത്തിലുള്ളയാൾക്കു നൽകാൻ നാട്ടിൽ നിന്നു ബന്ധു കൊടുത്തുവിട്ട പൊതിയിൽ കഞ്ചാവു കണ്ടെത്തിയ കേസിൽ പതിനാലു മാസത്തോളം അവിടെ ജയിൽശിക്ഷയനുഭവിച്ച മലയാളി നിരപരാധിയാണെന്നു ബോധ്യമായതിനെത്തുടർന്ന് വിട്ടയച്ചു. പെരുമ്പാവൂർ സൗത്ത് വല്ലം പറക്കുന്നൻ പി.എസ്. കബീർ (47) ആണ് ഇന്നലെ തിരിച്ചെത്തിയത്.കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്ന കബീർ 2015ൽ നാട്ടിൽ മടങ്ങിയെത്തിയ ശേഷം തിരികെ പോകുമ്പോഴാണ് ചതിയിൽപ്പെട്ടത്.
കുവൈത്തിൽ ഒപ്പമുണ്ടായിരുന്ന അൽത്താഫ് എന്നയാൾക്കു കൈമാറുന്നതിനായി ബന്ധു കൊടുത്തുവിട്ട ഉണക്കയിറച്ചി പൊതിയിൽ കഞ്ചാവുണ്ടായിരുന്നു. 2015 നവംബർ 22ന് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ ആണ് കബീർ കഞ്ചാവുമായി പിടിക്കപ്പെട്ടത്. ചെമ്പറക്കി സ്വദേശിയായ അൽത്താഫ് എന്നയാളാണ് കുവൈത്തിൽ ഇറച്ചി കബീറിൽനിന്നു വാങ്ങുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ, കബീർ പിടിയിലായത് അറിഞ്ഞ അൽത്താഫ് അവിടെനിന്നു മുങ്ങി നാട്ടിലെത്തി.
നിരപരാധിത്വം തെളിയിക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് കബീർ ജയിലിലാവുകയായിരുന്നു. 15 വർഷം തടവും 10,000 ദിനാർ പിഴയുമാണ് കുവൈത്ത് കോടതി കബീറിനു വിധിച്ചത്. വിവരമറിഞ്ഞ കബീറിന്റെ ഭാര്യ പെരുമ്പാവൂരിൽ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കബീർ നിരപരാധിയാണെന്നു തെളിയുകയും യഥാർഥ പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു.
അൽത്താഫിനെയും ഇറച്ചി കൊടുത്തുവിട്ട റിനീഷിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരള പൊലിസിന്റെ അന്വേഷണ റിപ്പോർട്ട് സഹിതം ഇന്ത്യൻ എംബസി നടത്തിയ ഇടപെടലുകളെത്തുടർന്നാണ് 14 മാസത്തിനു ശേഷം കബീറിനു മോചനം ലഭിച്ചത്. മയക്കുമരുന്നു കടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് കുവൈത്ത് പൊലീസ് അതിക്രൂരമായി തന്നെ മർദിച്ചുവെന്നു തിരിച്ചെത്തിയ കബീർ പറഞ്ഞു.
മൂന്നു കോടതികളിൽ അപ്പീൽ നൽകിയ ശേഷമാണു നിരപരാധിത്വം തെളിയിക്കാനായത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻമന്ത്രി കെ.സി. ജോസഫ് എന്നിവരുടെ ഇടപെടലുകളും മോചനം എളുപ്പമാകാൻ കരണമായതായി കബീർ ചൂണ്ടിക്കാട്ടി.
മോദിയും അമിത്ഷായും വിതച്ചു, അവർ കൊയ്തു. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള, രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് നിയമസഭ ബിജെപി പിടിച്ചെടുക്കുമ്പോൾ അതിനുപിന്നിലെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് നരേന്ദ്ര മോദിയും അമിത്ഷായുമാണ്. യുപി നിയമസഭാ വിജയമെന്ന, വർഷങ്ങളായി ശ്രമിച്ചിട്ടും നടക്കാതിരുന്ന കടമ്പയാണ് ഇരുവരും നിഷ്പ്രയാസം മറികടന്നത്.
പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങിന് ഇത് ജന്മദിനസമ്മാനം. എഴുപത്തിയഞ്ചാം പിറനാള്‍ ദിനത്തിലാണ് ശക്തമായ ത്രികോണ മല്‍സരം നടന്ന സംസ്ഥാനത്തിന്‍റെ ഭരണം കോണ്‍ഗ്രസ് പിടിച്ചത്
പിറന്നാള്‍ ദിനത്തില്‍ രണ്ട് സാധ്യതകളാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനു മുന്നിലുണ്ടായിരുന്നത്. പഞ്ചാബ് രാഷ്ട്രീയത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവിന്‍റെ കുപ്പായമുപേക്ഷിച്ച് വിശ്രമജീവിതത്തിലേക്ക് കടക്കുക, അല്ലെങ്കില്‍ പട്യാല മോട്ടി ബാഗ് കൊട്ടാരത്തെ വര്‍ണാഭമാക്കുന്ന വന്‍ പിറന്നാളാഘോഷങ്ങള്‍ക്ക് തയാറെടുക്കുക.
യുപിയിലെ ദൗത്യം നിസ്സാരമായിരുന്നില്ല. ബിജെപിയുടെ എക്കാലത്തെയും വലിയ നേതാവും മുൻ പ്രധാനമന്ത്രിയുമായ അടൽബിഹാരി വാജ്പേയി ശ്രമിച്ചിട്ടു പോലും നടക്കാത്ത സ്വപ്നമായിരുന്നു യുപി നിയമസഭാ വിജയം. ഡൽഹിയിലേക്കുള്ള വഴി യുപിയാണെന്ന് വാജ്പേയി ചൂണ്ടിക്കാട്ടിയിട്ടും 2014 ലോക്സഭാ തിരഞ്ഞെടുപ്പു വരെ യുപി ബിജെപിയിൽനിന്ന് അകന്നു നിന്നു. ലോക്സഭയിലെ ഉജ്ജ്വല വിജയത്തിനുശേഷം നിയമസഭയിലേക്കും ബിജെപി മുന്നേറുമ്പോൾ ഈ രണ്ടു നേതാക്കളുടേയും തന്ത്രങ്ങളുടെ വിജയം കൂടിയാണിത്. മുൻ നേതാക്കൾക്കൊന്നും സാധിക്കാത്തത് മോദിക്കു സാധിച്ചിരിക്കുന്നു. ഈ ജയത്തോടെ സർക്കാരിലും പാർട്ടിയിലും വെല്ലുവിളിയില്ലാത്ത നേതാക്കളായി ഇരുവരും തുടരും.
തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വാരാണസിയിൽ മാത്രം 22 മണിക്കൂറാണ് മോദി ചെലവഴിച്ചത്. ആറുഘട്ടങ്ങളിലായി 18 റാലികളിൽ പങ്കെടുത്തു. 40 മണിക്കൂറിലേറെ സമയം യുപിക്കായി മാത്രം മാറ്റിവച്ചു. ‘ഉത്തർപ്രദേശിൽ മാറ്റത്തിന്റെ കാറ്റു വീശുകയാണ്. കള്ളപ്പണത്തിനെതിരെ ശക്തമായ പോരാട്ടം തുടരും’– നോട്ടു നിരോധനത്തിന്റെ അൻപത് ദിവസങ്ങൾ പിന്നിട്ടശേഷം ആദ്യമായി ലക്നൗവിലെ രമാഭായി അംബേദ്ക്കർ മൈതാനിയിൽ നടന്ന പരിവർത്തൻ റാലിയിൽ മോദി പറഞ്ഞു. അതൊരു സൂചനയായിരുന്നു, യുപി രാഷ്ട്രീയത്തെ ബിജെപി എങ്ങനെയാണു സമീപിക്കുന്നത് എന്നതിന്റെ സൂചന.
നോട്ടുനിരോധനം സാമൂഹികനൻമയ്ക്കാണെന്ന പ്രചാരണമാണ് ബിജെപി യുപിയിൽ നടത്തിയത്. പ്രധാനമന്ത്രി തന്നെ ഇതിനുനേതൃത്വം നൽകി. വാക്ചാതുരിയിലൂടെ അദ്ദഹം ജനങ്ങളെ കയ്യിലെടുത്തു. ജനങ്ങളെ ആകർഷിക്കാനുള്ള മോദിയുടെ കഴിവ്, അവരുടെ ഭാഷയിൽ മോദിപ്രഭാവം, ബിജെപിയുടെ രക്ഷയ്ക്കെത്തി.
ആദ്യഘട്ടത്തിൽ മീററ്റിലും അലിഗഡിലും ഗാസിയാബാദിലുമാണ് പ്രധാനമന്ത്രി റാലികളിൽ പങ്കെടുത്തത്. 73 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. രണ്ടാംഘട്ടത്തിൽ 67 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തിൽ 69 മണ്ഡലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലും പ്രചാരണം നടത്തി. നാലാംഘട്ടത്തിൽ 53 മണ്ഡലങ്ങളിലും അഞ്ചാംഘട്ടത്തിൽ 51 മണ്ഡലങ്ങളിലും പ്രചാരണയോഗങ്ങളിൽ പങ്കെടുത്തു. ആറാം ഘട്ടത്തിൽ 49 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലും മോദി പ്രചാരണത്തിനെത്തി.
അവസാനഘട്ടത്തിൽ വലിയ പ്രചാരണത്തിനാണ് മോദി നേതൃത്വം നൽകിയത്. 40 മണ്ഡലങ്ങളുള്ള പ്രദേശങ്ങളിൽ അഞ്ചു റാലികളിലാണ് മോദി പങ്കെടുത്തത്. ‘രണ്ട് ജനതാദർശൻ’ പരിപാടിയിലും ഒരു റോഡ് ഷോയിലും പങ്കെടുത്തതിനു പുറമേ സ്ഥലത്തെ പ്രമുഖരുമായും ബുദ്ധിജീവികളുമായും ചർച്ചകൾ നടത്താനും മോദി സമയം മാറ്റിവച്ചു. വാരാണസി എംപി കൂടിയായ മോദി കാശി വിശ്വനാഥക്ഷേത്രവും കാലഭൈരവ് ക്ഷേത്രവും സന്ദർശിച്ചത് വോട്ടുബാങ്ക് രാഷ്ട്രീയമായാണ് വിലയിരുത്തപ്പെട്ടത്. അതു ശരിവയ്ക്കുന്നതായി തിരഞ്ഞെടുപ്പിലെ മുന്നേറ്റം.
നോട്ടുനിരോധനം ഇരുതല മൂർച്ചയുള്ള വാളായിരുന്നു. യുപിക്കു വേണ്ടിയാണു നോട്ടു നിരോധനമെന്നു പ്രതിപക്ഷം പ്രചരിപ്പിച്ചപ്പോൾ നോട്ടുനിരോധനമെന്ന തന്ത്രം വിജയിച്ചാലും പരാജയപ്പെട്ടാലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥയിലായിരുന്നു മോദി. നോട്ടുനിരോധനം മോദി ഒറ്റയ്ക്കെടുത്ത തീരുമാനമാണ്. പാർട്ടിയിലെ മേധാവിത്വം നിലനിർത്താനും നോട്ടുനിരോധം ശരിയാണെന്നു സ്ഥാപിക്കാനും ഒരു വിജയം അനിവാര്യമായിരുന്നു.
നോട്ടുനിരോധം കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടിയാണെന്ന വ്യാപകമായ പ്രചാരണമാണ് മോദിയും ബിജെപിയും യുപിയിൽ നടത്തിയത്. കോൺഗ്രസ് ഭരണത്തിൽ സൃഷ്ടിക്കപ്പെട്ട കള്ളപ്പണക്കാർക്കെതിരെയുള്ള വേട്ടയാണിതെന്നും മോദി പറഞ്ഞുവച്ചു. എന്നാൽ, സർക്കാർ നടപടിയുടെ ഗുണഫലങ്ങൾ വിശദീകരിക്കാൻ മോദി മെനക്കെട്ടില്ല. വിശദീകരിക്കാൻ അധികം കാര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നതു വേറെ കാര്യം. രാജ്യദ്രോഹപരമായ പ്രവർത്തനങ്ങൾക്കെതിരെയുള്ള സന്ദേശമാണ് കള്ളപ്പണവേട്ടയെന്ന സന്ദേശം ജനം സ്വീകരിച്ചതായാണ് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. വരുംദിനങ്ങളിൽ കൂടുതൽ പരിഷ്ക്കരണ നടപടികൾ നടപ്പിലാക്കാൻ ഈ ഫലം മോദിക്ക് ഊർജം പകരും. പാർട്ടിയിലും മോദി അതിശക്തനായി തുടരും.
തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെ ‘മോദി മാജിക്’ ബിജെപിക്ക് വളരെയധികം ഗുണം ചെയ്തതായാണ് വിലയിരുത്തൽ. മുലായംസിങ് യാദവ്, അഖിലേഷ് യാദവ്, മായാവതി എന്നിവർക്കെതിരെ ആഞ്ഞടിച്ച മോദി ഇവരെ അഴിമതിയുടെ ആൾരൂപങ്ങളായി വിശേഷിപ്പിച്ചു. മറുവശവും ഇതേരീതിയിൽ തിരിച്ചടിച്ചപ്പോൾ ബിജെപി സ്ഥാനാർഥികളുടെ വീഴ്ചകളൊന്നും പ്രചാരണവിഷയമായതേയില്ല. മുഖ്യമന്ത്രി സ്ഥാനാർഥിയില്ലെന്ന കുറവും ഇതിലൂടെ മറച്ചുവയ്ക്കാനായി.
ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ മോദി വശ്വാസത്തിലെടുത്തു എന്നതും വിജയത്തിൽ നിർണായകഘടകമായി. കൽരാജ് മിശ്ര, ഉമാഭാരതി, രാജ്നാഥ് സിങ് എന്നിവരെ ഒന്നിപ്പിച്ചുകൊണ്ടുള്ള പ്രചാരണ തന്ത്രങ്ങൾക്കാണ് മോദി രൂപം നൽകിയത്. സീറ്റ് നിർണയത്തിലും മോദിയുടെ റോൾ നിർണായകമായി. യാദവരെ പരിഗണിച്ചില്ല. മറ്റ് ഒബിസി വിഭാഗത്തെ പരിഗണിച്ചു. മുസ്‌ലിം സമുദായക്കാരെ പരിഗണിച്ചില്ല. ആർഎസ്എസിനു കൂടുതൽ പ്രാധാന്യം നൽകി.
സംഘപരിവാർ സംഘടനകളുടെ പ്രവർത്തനം ഈ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. മുസ്‌ലിം സ്ഥാനാർഥികളെ ഒഴിവാക്കിയ ബിജെപിക്ക് ദളിത് വിഭാഗങ്ങൾക്കിടയിൽ പിന്തുണ ഉറപ്പാക്കിയതും ഹൈന്ദവ വോട്ടുകളുടെ ഏകീകരണം നടന്നതും സംഘപരിവാർ സംഘടനകളുടെ പ്രവർത്തന ഫലമായാണ് . ഇതിന് വഴിയൊരുക്കിയത് മോദിയുടെ ഇടപെടലുകളും.
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നതിനുള്ള ആദ്യ ഔദ്യോഗിക നടപടിയായ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടായേക്കും. ബ്രസല്‍സിലെയും യുകെയിലെയും ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നതിനേക്കുറിച്ചുള്ള ബില്‍ തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നത്. ലോര്‍ഡ്‌സ് സഭ ആവശ്യപ്പെട്ട രണ്ട് ഭേദഗതികള്‍ ചേര്‍ക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടക്കുന്നത്. ഈയാഴ്ച നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയെക്കുറിച്ച് ചൊവ്വാഴ്ച പ്രധാനമന്ത്രി കോമണ്‍സില്‍ വിശദീകരണം നല്‍കും. ഈ അവസരത്തില്‍ ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുന്നതായി തെരേസ മേയ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
യൂണിയനില്‍ നിന്ന് പിന്മാറുന്നതിനു മുമ്പ് ബ്രെക്‌സിറ്റ് വിഷയത്തില്‍ എംപിമാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്നതാണ് ലോര്‍ഡ്‌സ് ആവശ്യപ്പെട്ട ഒരു കാര്യം. പിന്മാറുമ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് രാജ്യത്തുള്ള അവകാശങ്ങള്‍ നിലനിര്‍ത്തണമെന്ന ആവശ്യവും ലോര്‍ഡ്‌സ് ഉന്നയിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുമെന്നാണ് മേയ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വരുന്ന ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍ ലോര്‍ഡ്‌സ് ഭേദഗതികളില്‍ നടകുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ബില്‍ പാസാകാന്‍ തടസമുണ്ടായാല്‍ പ്രഖ്യാപനം മാര്‍ച്ച് അവസാനത്തോടെ മാത്രമേ നടത്താന്‍ കഴിയൂ. നെതര്‍ലന്‍ഡ്‌സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇത്. അതേസമയം ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ പാസാക്കണമെന്ന് ലേബര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മേയ്ക്ക് നല്‍കിയ കത്തിലാണ് പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചത്. ലോര്‍ഡ്‌സില്‍ സര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് എംപിമാര്‍ക്ക് അര്‍ത്ഥവത്തായ വോട്ടിംഗ് അധികാരവും യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് എക്‌സിറ്റ് പാക്കേജും നല്‍കണമെന്ന നിര്‍ദേശങ്ങള്‍ക്ക് മേല്‍ക്കൈ നേടാനായത്.
ഈ മാസം അവസാനത്തോടെ ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ ഉദ്ദേശ്യത്തിന് ഈ മാറ്റങ്ങള്‍ യാതൊരു വിധത്തിലും തടസമാകില്ലെന്ന് ലേബര്‍ കത്തില്‍ പറയുന്നു. കോമണ്‍സില്‍ ബില്‍ വന്നപ്പോളും ലോര്‍ഡ്‌സില്‍ പാസാക്കിയപ്പോളും ഈ ഭേദഗതികളെ ലോര്‍ഡ്‌സ് പിന്തുണച്ചിരുന്നു. ബില്‍ തിരികെ കോമണ്‍സില്‍ എത്തുമ്പോള്‍ ഭേദഗതികള്‍ നടപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കാനാണ് ലേബര്‍ തീരുമാനം.
മലയാള സിനിമയിലെ ഒരു പ്രമുഖ യുവ നടന്റെയും നടിയുടേയും രഹസ്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വെള്ളിയാഴ്ച രാവിലെ മുതലാണ് നടനും യുവതിയും തമ്മിലുള്ള രഹസ്യ ഫോട്ടോകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്പ് എന്നീ സോഷ്യല്‍ മീഡിയകളിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
പ്രമുഖ നടനായ ഇദ്ദേഹം ഒരു സംവിധായകന്‍ കൂടിയാണ്. ഒരുപാട് സിനിമകളില്‍ അഭിനയിച്ച ശേഷമാണ് ഇദ്ദേഹം സംവിധാന രംഗത്തേക്ക് കടന്ന് വന്നത്. ഈയടുത്ത് ഒരു സൂപ്പര്‍താരത്തെ നായകനാക്കി ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. തുടര്‍ന്ന് ഒരുപാട് നിര്‍മ്മാതാക്കളും ഇദ്ദേഹത്തെ സമീപിക്കുകയും ചേര്‍ന്ന് സിനിമ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തതായി വിവരമുണ്ടായിരുന്നു.
തിരുവനന്തപുരം: തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും, നേതാക്കള്‍ക്കും ഒന്നാംതരം പണി കൊടുത്തുകൊണ്ട് വിഎം സുധീരന്‍ രാജി വച്ചു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ രാജിയെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്ന് എഐസിസി. സുധീരന്‍ രാജി പ്രഖ്യാപിച്ച ശേഷമാണ് വിവരം എഐസിസിയ്ക്കും ലഭിക്കുന്നതെന്നാണ് എഐസിസി വ്യത്തങ്ങളില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. രാജിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. അതേസമയം, സുധീരന്റെ രാജി പിന്‍വലിക്കാന്‍ എഐസിസി ആവശ്യപ്പെടില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹത്തിന്റെ രാജിയെന്ന് എഐസിസിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് മൂലം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തിരക്കിലായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്നികുമായും സുധീരന് കൃത്യമായി ആശയവിനിമയം നടത്താന്‍ സാധിച്ചിരുന്നില്ലെന്നാണ് അറിയുന്നത്.
വി എം സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെയ്ക്കുന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്ന് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നിലമ്പൂരിലേക്കുള്ള യാത്രാമധ്യേയാണ് താൻ ഇക്കാര്യം ഇപ്പോൾ അറിയുന്നതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അതേസമയം രാജി തികച്ചും അപ്രതീക്ഷിതമാണെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. അദ്ദേഹം രാജിവച്ചെന്ന് പറഞ്ഞ് പാർട്ടിയിൽ നിന്നും മാറിനിൽക്കുന്നില്ല. ഞങ്ങൾക്കൊപ്പം മുന്നിൽ തന്നെയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംഘടനാ പ്രശ്നങ്ങളുമായി ഇതിനെ കൂട്ടികുഴക്കേണ്ടതില്ല. ഇന്നു രാവിലെയാണ് അദ്ദേഹം തന്നോട് രാജിവെക്കുന്ന കാര്യം അറിയിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെ രാത്രി അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടിരുന്നു. അപ്പോൾ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഇന്ന് ഫോണിൽ വിളിച്ചാണ് അദ്ദേഹം താൻ രാജിവെക്കാൻ പോകുന്ന കാര്യം അറിയിച്ചത്. വൈസ് പ്രസിഡന്റുമാർക്ക് പകരം ചുമതല നൽകിയാൽ പോരെ, രാജി വെക്കേണ്ട ആവശ്യമുണ്ടോ എന്നുചോദിച്ചു. പക്ഷേ അദ്ദേഹം ആരോഗ്യപരമായ കാരണങ്ങളാൽ രാജി തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
തുടർന്ന് ഇക്കാര്യം ഉമ്മൻ ചാണ്ടിയെ താനാണ് അറിയിച്ചതെന്നും അദ്ദേഹത്തിനും അപ്രതീക്ഷിതമായിരുന്നു ഈ പ്രഖ്യാപനമെന്നും ചെന്നിത്തല വ്യക്തമാക്കി. ദിവസങ്ങൾക്ക് മുൻപ് ഉമ്മൻ ചാണ്ടിയും സുധീരനെ വീട്ടിലെത്തി കണ്ടിരുന്നു. തത്കാലം പ്രതികരിക്കാനില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവായ എ.കെ ആന്റണി സുധീരന്റെ രാജിതീരുമാനത്തെക്കുറിച്ച് പറഞ്ഞത്. സുധീരന്റെ രാജി ദൗർഭാഗ്യകരമാണെന്നാണ് ആന്റണി പ്രതികരിച്ചത്.
ദൗർഭാഗ്യകരമെന്നാണ് കെ. മുരളീധരന്റെ പ്രതികരണം. പാർട്ടി വളരെ നല്ല അവസ്ഥയിൽ പോകുന്ന സാഹചര്യമാണിത്. അതുകൊണ്ടുതന്നെ വിഷമമുണ്ട്. അഭിപ്രായവ്യത്യാസങ്ങളൊന്നും രാജിക്കാര്യത്തിൽ ഇല്ല. എല്ലാം ഇനി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. എ.കെ ആന്റണി, രമേശ് ചെന്നിത്തല എന്നിവരോടും ഹൈക്കമാൻഡിനോടും രാജിക്കാര്യം അറിയിച്ചെന്നാണ് സുധീരൻ പത്രസമ്മേളനത്തിൽ ഇന്ന് അറിയിച്ചത്.
അതേസമയം സുധീരന്റെ രാജിയിൽ ഒട്ടുമിക്ക നേതാക്കൾക്കും അമ്പരപ്പാണ് ഉണ്ടാക്കിയത്. മാധ്യമങ്ങളിലൂടെ രാജിവച്ച കാര്യം അറിഞ്ഞപ്പോഴാണ് നേതാക്കന്മാർ അദ്ദേഹത്തെ കാണാൻ എത്തിയത്. 2014ൽ തീർത്തും അപ്രതീക്ഷിതമായി തന്നെയാണ് സുധീരൻ കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തിയത്. 2017-ൽ സ്ഥാനമൊഴിയുമ്പോൾ കോൺഗ്രസിലെ അധികാരശ്രേണിയിലുണ്ടായ പ്രധാനവ്യത്യാസം പാർട്ടിക്കുള്ളിൽ ഉമ്മൻ ചാണ്ടിക്കുണ്ടായ അധികാര നഷ്ടമാണ്. രാഹുൽ ഗാന്ധിയിൽ സുധീരനുള്ള സ്വാധീനവും, സീറ്റ് നിർണയവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങളും കാരണം ഹൈക്കമാൻഡിൽ നിന്നേറെ അകലെയാണ് ഇന്ന് ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും. എന്തായാലും ഇപ്പോഴത്തെ രാജിപ്രഖ്യാപനത്തോടെ അധ്യക്ഷപദവി ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങൾ ശക്തമാകുമെന്ന കാര്യം ഉറപ്പാണ്.
സുധീരന്‍ രാജിവെച്ചെങ്കിലും പുതിയ പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിച്ചേക്കില്ലെന്നാണ് സൂചന. നാളെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് സാധ്യതയുണ്ട്. ഇതിനുശേഷം കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയകാകും തീരുമാനവുണ്ടാവുക.
പ്രതികള്‍ മര്‍ദ്ദനത്തിന്റെ വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അക്രമികള്‍ തന്റെ ശരീരത്തില്‍ പിടിച്ചപ്പോളാണ് അനീഷ് ഇടപെട്ടതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഇവര്‍ വളരെ ക്രൂരമായാണ് മര്‍ദ്ദിച്ചത്. ഇരുവരും പരാതി നല്‍കുകയും അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുശേഷവും സോഷ്യല്‍മീഡിയ വഴി പ്രതികളുടെ സുഹൃത്തുക്കള്‍ നടത്തിയ അപവാദ പ്രചാരണത്തെ തുടര്‍ന്നാണ് അനീഷ് ഫെബ്രുവരി 23ന് ആത്മഹത്യ ചെയ്തതത്.
തന്റെ മരണത്തിന് ഉത്തരവാദികള്‍ സദാചാരഗുണ്ടായിസം കാട്ടിയവരാണെന്ന് അനീഷിന്റെ ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. കൊല്ലം കരുനാഗപ്പള്ളിയിലെ അമൃത മഠത്തിലെ അഡ്മിനിസ്‌ട്രേഷനില്‍ ജോലി ചെയ്തിരുന്ന അനീഷ്
സദാചാര ഗുണ്ടകളുടെ ആക്രമണത്തിനുശേഷം ജോലി ഉപേക്ഷിച്ചുവെന്നും വളരെ മൗനിയായിട്ടാണ് കാണപ്പെട്ടിരുന്നതെന്നും അമ്മ പോലീസില്‍ മൊഴി നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കള്‍ അടക്കമുളളവരുടെ ആവശ്യം.
വര്‍ദ്ധിത പ്രതിബദ്ധതയോടെ പുതിയ ദിശാബോധത്തോടെ നൂതന കര്‍മ്മ പ്രവര്‍ത്തനങ്ങളുമായി യുകെ മലയാളി സമൂഹത്തിന്റെ നാഡീസ്പന്ദനമായി മാറിയിരിക്കുന്ന യുക്മയുടെ നവ സാരഥികള്‍ക്ക് ലിംകയുടെ ആഭിമുഖ്യത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. എന്നും എപ്പോഴും നല്ല പൊതുജന സംരംഭത്തിന് ശക്തമായ അടിത്തറയും നിര്‍ലോഭമായ പിന്തുണയും നല്‍കിവരുന്ന ലിംക, കാലത്തിന്റെ തികവിനൊപ്പം ശ്ലാഘനീയമായ കര്‍മ്മ പരിപാടികളും പ്രതിശ്ചായയുമായി യുക്മക്ക് ഒരു പുത്തന്‍ ഉണര്‍വ്വും തേജസും പകരുന്നത് വെളിവാക്കുന്നതായിരുന്നു ലിംക നല്‍കിയ സ്വീകരണം.
വേറിട്ടതും കാലികപ്രസക്തിയുമുള്ള സ്വപ്ന സമാനമായ ഒരു പ്രവര്‍ത്തന പന്ഥാവാണ് യുക്മ വരുന്ന രണ്ടു വര്‍ഷത്തിലേക്ക് വിഭാവനം ചെയ്തിരിക്കുന്നതെന്ന് യുക്മ ട്രഷറര്‍ ശ്രീ അലക്സ് വര്‍ഗീസ് പ്രഖ്യാപിച്ചു. ഒത്തൊരുമയോടെയും ലക്ഷ്യബോധത്തോടെയും യുകെ മലയാളി സമൂഹത്തെ ഒന്നായിക്കണ്ട് രൂപകല്‍പന ചെയ്തിരിക്കുന്ന ഒരു പ്രവര്‍ത്തന സംവിധാനമാണ് യുക്മ കരുപ്പിടിപ്പിച്ചെടുത്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇദംപ്രഥമമായി യുകെ മലയാളി യുവതലമുറക്കായി യുക്മ ഒരു വേദി ഒരുക്കുകയാണ് യൂത്ത് യുക്മയിലൂടെ. അതിന് നേതൃത്വം നല്‍കുന്നത് യുക്മയുടെ ദേശീയ വൈസ് പ്രസിഡന്റ് ഡോ: ദീപ ജേക്കബും ദേശീയ നിര്‍വാഹക സമിതി അംഗമായ ഡോ: ബിജുവും. മാറി മാറി വരുന്ന കാലത്തിന്റെ വെല്ലുവിളികളെ നേരിടുവാന്‍ നമ്മുടെ യുവ തലമുറയെ സജ്ജമാക്കുന്ന ഒരുപാട് ആവേശോജ്ജ്വലമായ പരിപാടികളെക്കുറിച്ചും അവയ്ക്കു വേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനെപ്പറ്റിയും ഡോ: ദീപ സ്വീകരണത്തിന് നല്‍കിയ മറുപടി പ്രസംഗത്തില്‍ അക്കമിട്ടു നിരത്തി. യുക്മയുടെ സ്വപ്ന പദ്ധതിയായ റാപിഡ് റെസ്പോണ്‍സ് പ്രോജക്ടിനെക്കുറിച്ചു ഡോ: ദീപ അവതരിപ്പിച്ചത് തീക്ഷ്ണതയും നിശ്ചയ ദാര്‍ഢ്യവും വ്യക്തമാക്കിക്കൊണ്ടാണ്.
മാരക രോഗത്താലും സ്വന്തപ്പെട്ടവരുടെ ആകസ്മിക വിയോഗത്താലും മറ്റു ജീവിത ദുരവസ്ഥയിലും നട്ടം തിരിയുന്നവര്‍ക്ക് ഒരാശ്വാസത്തിന്റെയും സഹാനുഭൂതിയുടെയും സഹവര്‍ത്തിത്വത്തിന്റെയും കൈത്താങ്ങാവുന്ന ഒരു പദ്ധതിയാണ് റാപിഡ് റെസ്പോണ്‍സ്. ഒച്ചപ്പാടും ബഹളവുമില്ലാതെ ദുരന്തങ്ങളെ വില്‍പനച്ചരക്കാക്കാതെ അനുഭവസ്ഥര്‍ക്കൊപ്പം മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ചേര്‍ന്ന് നില്‍ക്കുന്ന ഈര്‍പ്പമുള്ള കനിവിന്റെ ഒരു കിരണമായി മാറും ഈ പ്രസ്ഥാനമെന്നു ഡോ: ദീപ അടിവരയിട്ട് ആവര്‍ത്തിച്ചു.
യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി ആയ ശ്രീമതി സിന്ധു ഉണ്ണി യുക്മ നേഴ്‌സസ് ഫോറത്തിന്റെ കോര്‍ഡിനേറ്റര്‍ കൂടിയാണ്. യുകെയിലെ മലയാളി നേഴ്സുമാരും മറ്റ് ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവരും നേരിടുന്ന ഗുരുതര പ്രശ്നങ്ങളെക്കുറിച്ചുള്ള വ്യക്തമായ അവഗാധ ബോധത്തോടെയാണ് ശ്രീമതി സിന്ധു ഉണ്ണി സംസാരിച്ചത്. അവയെ നേരിടുവാനുള്ള ഒരു കര്‍മ്മ പദ്ധതിയും സിന്ദു സ്വീകരണ യോഗത്തില്‍ അവതരിപ്പിക്കുകയുണ്ടായി. അതിന്റെ ആദ്യപടിയായി ഏപ്രില്‍ മാസം 28 ന് ലണ്ടനില്‍ വച്ച് യുക്മയുടെ നേതൃത്വത്തില്‍ ചേരുന്ന നേഴ്സസ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. യുക്മ നഴ്‌സസ് ഫോറത്തിനെ അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാനുള്ള ഒരു നിശ്ചയ ധാര്‍ഢ്യവും വളരെ ശക്തമായി മുഴങ്ങികേട്ടിരുന്നു ശ്രീമതി സിന്ധുവിന്റെവാക്കുകളില്‍.
സംഘടനാ പാടവത്തില്‍ മികവുറ്റ സംഭാവനകള്‍ നല്‍കിയ യുക്മയുടെ സജീവ സാന്നിദ്ധ്യമായ ശ്രീ എസ് ജയകുമാര്‍ ഇപ്പോള്‍ യുക്മയുടെ ജോയിന്റ് ട്രഷറര്‍ ആണ്. ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്വങ്ങളും തന്റെ കയ്യൊപ്പോടെ വന്‍ വിജയഗാഥയാക്കി മാറ്റിയ ജയകുമാര്‍ യുക്മയുടെ ഫ്ളാഗ്ഷിപ്പ് പ്രോഗ്രാം ആയ സാന്ത്വനത്തെപ്പറ്റി സദസ്സിനോട് സംസാരിച്ചു. ആകസ്മിക മരണത്തില്‍ തളരുന്ന മലയാളിക്ക് ആശ്വാസത്തിന്റെയും സഹായത്തിന്റെയും സാന്ത്വനം നല്‍കുന്ന യുക്മയുടെ ഈ പുതിയ ചാരിറ്റി സംവിധാനം യുകെ മലയാളികളോടുള്ള യുക്മയുടെ പ്രതിബദ്ധതയുടെ പരിശ്ചേദമാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. അചിന്തനീയമായ ശക്തമായ അനുകൂല പ്രതികരണങ്ങളാണ് എല്ലാ മേഖലകളില്‍നിന്നും സാന്ത്വനത്തിന് ലഭിച്ചത് അത് യുക്മയെ വിനയാന്വിതരാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുകെയിലെ ഏറ്റവും ശക്തമായ റീജിയന്‍ ആയി വളര്‍ത്തിയെടുക്കാനുള്ള ദുഷ്‌കരമായ ദൗത്യം ശിരസ്സാ വഹിച്ചുകൊണ്ടാണ് യുക്മ നോര്‍ത്തുവെസ്റ് റീജിയന്‍ പ്രസിഡന്റ് ശ്രീ ഷീജോ വര്‍ഗ്ഗീസ് എത്തിയത്. വളരെ കരുതലോടെയുള്ള ഒരു പ്രവര്‍ത്തന കലണ്ടര്‍ തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപപ്പെടുത്തി പ്രവര്‍ത്തനവും ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. സഹവര്‍ത്തിത്വത്തിലൂന്നി പൊതുനന്മ മാത്രം ലക്ഷ്യമാക്കിയുള്ള ഈ മുന്നേറ്റത്തിന് എല്ലാവരുടെയും പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ലിംക ചെയര്‍പേഴ്സണ്‍ ശ്രീ ബിജുമോന്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ യുക്മ ദേശീയ നിര്‍വാഹക സമിതി അംഗം ശ്രീ തമ്പി ജോസ് അതിഥികളെ പരിചയപ്പെടുത്തി സ്വാഗതം ചെയ്യുകയുണ്ടായി. ലിംകയുടെ കുഞ്ഞു പ്രതിഭകളായ ജൊഹാന ജേക്കബും അമേലിയ മാത്യുവും ചേര്‍ന്നൊരുക്കിയ സംഗീത വിരുന്ന് യോഗത്തിനു മാറ്റ് കൂട്ടി. ലിംകയുടെ നിയുക്ത പ്രസിഡന്റും യുക്മ റെപ്രസെന്റേറ്റീവും ആയ ശ്രീ മനോജ് വടക്കേടത്ത് നന്ദിപറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അസാധാരണമായ രീതിയില്‍ തന്നെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി ആം ആദ്മി പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്നപോലെ റോബര്‍ട്ട് വാദ്രക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ അദ്ദേഹം മോദിയെ മുഴുവനായി വിഴുങ്ങുമെന്ന കെജ്രിവാളിന്റ പ്രസ്താവനക്ക് എതിരെ ഫേസ്ബുക്കിലൂടെയാണ് വാദ്ര പ്രതികരിച്ചത്.
റോബര്‍ട്ട് വാദ്രയെന്നതാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഡിക്ഷണറിയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക്. മോദിക്കെതിരെ സംസാരിക്കുന്നതിന് വാദ്ര അദ്ദേഹത്തെ വിഴുങ്ങുമെന്നുള്ള കെജ്രിവാളിന്റ പ്രസ്താവന വിചിത്രമായാണ് തോന്നിയത്.
മലയാളികളടക്കമുള്ള അവിവാഹിതരായ സ്ത്രീകളെ കത്തിമുനയില്‍ ലൈംഗീക അതിക്രമണത്തിന് ഇരയാക്കുന്ന യുവാവിനെ പോലീസ് വെടിവെച്ചിട്ട് പിടികൂടി. ബംഗളുരു ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള മടിവാളയില്‍ നിന്ന് ഹൊസൂര്‍ റൂട്ടിനിടെയിലെ പിജികളില്‍ ലൈംഗീകാതിക്രമങ്ങള്‍ തുടര്‍ക്കഥയായതിനു പിന്നാലെയാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്.മാറത്തഹള്ളിയില്‍ നിന്ന് പോലീസ് വെടിവെച്ച് പിടികൂടിയ 30 കാരനായ ശിവരാമ റെഡ്ഡി കുന്ദലഹള്ളി ഗേറ്റിലെ പിജിയില്‍ കയറി 23 വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയാണ്.
വെറും ഒരു കേസല്ല ഇയാര്‍ക്കെതിരെയുള്ളത്. മൂന്ന് വര്‍ഷത്തിനു മുമ്പ് ഇലക്‌ട്രോണിക്‌സിറ്റിയ്ക്കു സമീപം ജാര്‍ഖണ്ഡ് സ്വദേശിനിയായ 25 കാരിയായ സോഫ്റ്റ് വെയര്‍ എന്‍ജീനീയറെ പീഡിപ്പിച്ച കേസിലും ഇയാളാണ് പ്രതി.
ഇന്‍ഫോസിസ്, ബയോകോണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് പീഡന പരമ്പര ഇയാള്‍ നടത്തി വന്നത്.ഈ പ്രദേശത്ത് മലയാളികള്‍ ധാരാളം താമസിക്കുന്നതിനാല്‍ ഇത്തരം വാര്‍ത്തകള്‍ കുടുതല്‍ ആശങ്കയാണ് ഉയര്‍ത്തുന്നത്. അവിവാഹിതരായ സ്ത്രീകളെയാണ് ഇയാള്‍ക്ക് പ്രിയം. അതും പേയിങ് ഗെസ്റ്റ് (പിജി) കളായി താമസിക്കുന്ന പെണ്‍കുട്ടികളെ ഒരുപാട് ഇഷ്ടം. പിജികളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ പലപ്പോഴും കത്തിമുനയില്‍ നിര്‍ത്തിയാണ് പീഡനത്തിനിരയാക്കിയിരുന്നത്. ആന്ധ്ര സ്വദേശിയായ ശിവരാമറെഡ്ഡി മുപ്പത്തഞ്ചോളം പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയിട്ടുണ്ട് എന്നാണ് പോലീസിന്റെ വിശദീകരണം. ഇതില്‍ പരാതി പെടാത്ത മലയാളി പെണ്‍കുട്ടികലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.
ഇതില്‍ അഡുകോഡി, ബെന്നാര്‍ഘട്ട, അനേക്കല്‍, വര്‍ത്തൂര്‍, എച്ച്എഎല്‍ എന്നീവിടങ്ങളിലുള്‍പ്പെടെ 16 കേസുകളില്‍ ഇയാള്‍ക്കെതിരെ തെളിവുകളുണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പിജികളില്‍ ഒറ്റയ്ക്ക് താമസിച്ച് വന്നിരുന്ന പെണ്‍കുട്ടികളാണ് അക്രമത്തിന് ഇരകളായവരില്‍ അധികവും. പീഡനത്തിനിരയാക്കിയ ശേഷം ഭീക്ഷണിപ്പെടുത്തി പണവും മൊബൈലും ഉള്‍പ്പെടെയുള്ളവ കവരുന്നതും ഇയാളുടെ ശീലമായിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ മാറത്തഹള്ളി ഔട്ടര്‍ റിങ് റോഡിനു സമീപം കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ശിവരാമ റെഡ്ഡിയെ പോലീസ് വെടിവെച്ചിട്ടത്.
സഖറിയ പുത്തന്‍കളം
ബര്‍മിങ്ങ്ഹാം: വളര്‍ച്ചയുടെ പടവുകള്‍ താണ്ടി പതിനാറാം വര്‍ഷത്തിലേക്ക് കടക്കുന്ന യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്‍, വലിയ നോമ്പിന്റെ വേളയില്‍ സാമ്പത്തിക പരാധീനത മൂലം ദുഃഖ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ”ലെന്റ് അപ്പീലിനു” തുടക്കമായി.
എല്ലാ വര്‍ഷവും വലിയ നോമ്പുകാലത്ത് തങ്ങള്‍ക്ക് ഇഷ്ടമുള്ള തുക യൂണിറ്റ് വഴി യു.കെ.കെ.സി.എ ചാരിറ്റി ഫണ്ടിലേക്ക് നിക്ഷേപിക്കുമ്പോള്‍ അര്‍ഹരായവര്‍ക്ക് അര്‍ഹമായ സഹായം ബന്ധപ്പെട്ടവര്‍ മുഖേന നല്‍കുന്നതായിരിക്കും.
പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ഇഷ്ടപ്പെട്ട ഭക്ഷണ പാനീയ പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ച് വേദനിക്കുന്നവരുടെ വേദനയില്‍ പങ്ക് ചേര്‍ന്ന് അര്‍ഹമായ സഹായ സഹകരണങ്ങള്‍ ചെയ്യുന്നതിനാണ് ”ലെന്റ് അപ്പീല്‍” എന്ന പേരില്‍ ചാരിറ്റി ഫണ്ട് രൂപീകരിച്ചത്. പ്രഥമ ചാരിറ്റി ഫണ്ട് കാര്‍ഡിഫ്, ബ്രെമൂര്‍- ന്യൂപോര്‍ഡ് ഭാരവാഹികളായ തങ്കച്ചന്‍ ജോര്‍ജ്, തോമസ് ഉതുപ്പ് കുട്ടി എന്നിവര്‍ യു.കെ.കെ.സി.എ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറയ്ക്ക് കൈമാറി ഉത്ഘാടനം ചെയ്തു.
യു.കെ.കെ.സി.എ ഭാരവാഹികളായ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം ട്രഷറര്‍, ബാബു തോട്ടം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
”ലെന്റ് അപ്പീല്‍” ഏപ്രില്‍ 30-ന് അവസാനിക്കും. യൂണിറ്റുകള്‍ ഏപ്രില്‍ 30ന് മുന്‍പായി യു.കെ.കെ.സി.എ അക്കൗണ്ടിലേക്ക് ”ലെന്റ് അപ്പീല്‍-യൂണിറ്റ് പേര് – റഫറന്‍സോടെ ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.