ചിക്കൻ സ്റ്റോക്ക് തീർന്നതോടെ ബ്രിട്ടനിലെ പ്രധാനപ്പെട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്സിയുടെ അറുന്നൂറോളം ഔട്ട്ലറ്റുകൾക്ക് പൂട്ടുവീണു. രാജ്യത്ത് ആകെയുള്ള 900 ഫ്രാഞ്ചൈസികളിൽ ഭൂരിഭാഗവും പൂട്ടി.അടുത്ത വാരാന്ത്യത്തോടെയെങ്കിലും പ്രതിസന്ധി പരിഹരിച്ച് ഭക്ഷണശാലകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎഫ്സി അധൃകൃതർ. എന്നാൽ ഇക്കാര്യം ഇവർ സ്ഥിരീകരിക്കുന്നില്ല.
ചിക്കൻ വിതരണത്തിന് പുതുതായി കരാർ എടുത്ത ഡിഎച്ച്എൽ കമ്പനിയുടെ വിതരണ സംവിധാനത്തിൽ വന്ന പാളിച്ചയാണ് ഫ്രാഞ്ചൈസികളിൽ സമയത്ത് വേണ്ടത്ര ചിക്കൻ എത്താതിരിക്കാൻ കാരണം. ഔട്ട്ലറ്റുകൾ പ്രവർത്തനം നിർത്തിയതോടെ ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ആരെയും നിർബന്ധിക്കുന്നില്ല. ജീവനക്കാർക്ക് ശമ്പളവും കൃത്യമായി നൽകുമെന്നാണ് കെഎഫ്സിയുടെ വിശദീകരണം. എന്നാൽ പൂട്ടിയ ഔട്ട്ലറ്റുകൾ ഭൂരിഭാഗവും സ്വകാര്യ ഫ്രാഞ്ചൈസികളായതിനാൽ ഇവരുടെ ശമ്പളക്കാര്യത്തിൽ അന്തിമ തീരുമാനം ഫ്രാഞ്ചൈസി ഉടമസ്ഥരുടേതാകും.
കെഎഫ്സി ചിക്കൻ ഒഴിച്ചുകൂടാനാകാത്തവർക്ക് കെഎഫ്സി വെബ്‌സൈറ്റ് സന്ദർശിച്ച് അടുത്തുള്ള പ്രവർത്തനസജ്ജമായ ഔട്ട്ലറ്റ് കണ്ടെത്താനും സൗകര്യം ഏർപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് കെഎഫ്സിയുടെ പ്രവർത്തനം താളംതെറ്റിത്തുടങ്ങിയത്. അതുവരെ സൌത്ത് ആഫ്രിക്കൻ വിതരണ കമ്പനിയായ ബിഡ്‌വെസ്റ്റ് ആയിരുന്നു ഔട്ട്ലറ്റുകളിൽ ചിക്കനും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചിരുന്നത്. ഇവരുടെ കരാർ അവസാനിപ്പിച്ച് വിതരണച്ചുമതല ഡിഎച്ച്എല്ലിനെ ഏൽപിച്ചതോടെയാണ് കാര്യങ്ങൾ തകരാറിലായത്. ഇവർക്ക് രാജ്യത്തിന്റെ പലഭാഗത്തും അയർലൻഡിലും ആവശ്യത്തിന് ചിക്കൻ എത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെ ശാഖകൾ ഓരോന്നായി പൂട്ടേണ്ട സ്ഥിതിയായി.
പുതിയ ഡെലിവറി പാർട്നറുടെ ഭാഗത്തുനിന്നുള്ള വീഴ്ച മനസിലാക്കി പ്രശ്നം പരിഹരിക്കാൻ സാധിക്കുംമുമ്പേ സ്റ്റോക്ക് തീർന്ന് ശാഖകൾ പലതും തുറക്കാനാകാത്ത സ്ഥിതിയായതാണ് പ്രശ്നം ഗുരുതരമാക്കിയത്. അടുത്തു തന്നെ പ്രശ്നം പരിഹരിക്കുമെന്ന് കെഎഫ്സി അധികൃതർ അറിയിച്ചു
മോസ്‌കോ: ബ്രേക്ക് ടൈമിനു ശേഷം തിരികെ ക്ലാസ് മുറിയിലാക്കാന്‍ അധ്യാപിക മറന്നതിനെത്തുടര്‍ന്ന് മൂന്ന് വയസ്സുകാരി കടുത്ത ശൈത്യത്തില്‍ കൊല്ലപ്പെട്ടു. കളിസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന മഞ്ഞുകൂനയില്‍ നിന്നാണ് സാഖ്‌റ സായേവ എന്ന കുട്ടിയുടെ ശരീരം പിന്നീട് കണ്ടെത്തിയത്. ഈ സമയത്ത് മൈനസ് 5 ഡിഗ്രിയില്‍ താഴെയായിരുന്നു പ്രദേശത്തെ താപനില. പുറത്ത് കളിക്കാന്‍ വിട്ട കുട്ടികള്‍ക്കൊപ്പം സാഖ്‌റയെ ക്ലാസിലേക്ക് തിരിച്ചെത്തിക്കാന്‍ കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപിക മറന്നു പോകുകയായിരുന്നു. കിന്റര്‍ഗാര്‍ട്ടന്‍ നമ്പര്‍ 2120 എന്ന നഴ്‌സറി സ്‌കൂളിലാണ് അധികൃതരുടെ അനാസ്ഥ മൂലം മൂന്ന് വയസ്സുകാരി മരണപ്പെട്ടതെന്ന് മാഷ് ന്യൂസ് ഔട്ട്‌ലെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടി ക്ലാസിന് പുറത്താണെന്ന കാര്യം രണ്ട് മണിക്കൂറിന് ശേഷമാണ് ജീവനക്കാര്‍ ഓര്‍ത്തത്. കുട്ടിയുടെ ദാരുണാന്ത്യം സംബന്ധിച്ച് റഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൗരവമേറിയ കേസുകള്‍ മത്രം കൈകാര്യം ചെയ്യുന്ന അന്വേഷണ എജന്‍സിയാണ് റഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മറ്റി. സ്ഥാപനത്തിലെ അധ്യാപകരെയും ജോലിക്കാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കളായ റിസ്വാന്‍ സായേവ്, ഗുല്‍നാറ ഷാഖാദത്ത് എന്നിവരുടെ മൊഴി മാനസികനില പരിഗണിച്ച് എടുത്തിട്ടില്ല. ഒരു മാതാപിതാക്കള്‍ക്കും ഇങ്ങനെയൊരു ഗതി വരുത്തെരുതെന്ന് കുട്ടിയുടെ കുടുംബ സുഹൃത്ത് റാമില്‍ പറഞ്ഞു.
കുട്ടി ഒറ്റയ്ക്ക് ഏറെ നേരം പുറത്തായിരുന്നില്ലെന്ന് കിന്റര്‍ ഗാര്‍ട്ടന്‍ അധികൃതര്‍ അവകാശപ്പെട്ടതായി റാമില്‍ പറയുന്നു. രാവിലെ 11 മണിയെന്നത് കുട്ടികളെ കളിക്കാന്‍ വിടുന്ന സമയമാണ്. ഉച്ചയ്ക്ക് ഭക്ഷണ സമയത്താണ് കുട്ടി നിലത്ത് നിലത്ത് വീണ് കിടക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് താന്‍ ചോദിച്ചപ്പോള്‍ അധ്യാപകര്‍ അറിയിച്ചതെന്നും കൂടുതലായി ഒന്നും അറിയില്ലെന്നും റാമില്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കിന്റര്‍ഗാര്‍ട്ടന്‍ അധികൃതര്‍ കുട്ടിയെ മഞ്ഞു മൂടിയ നിലയില്‍ കണ്ടെത്തിയെന്നല്ലാതെ കൂടുതല്‍ പ്രതികരണം നടത്തിയില്ല.
മാതാപിതാക്കളാകാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് പുതിയ വാര്‍ത്ത. ലോകത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കുഞ്ഞിന് മുലയൂട്ടി. മൂന്നര മാസം നീണ്ട ചികിത്സക്കൊടുവിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് മുലയൂട്ടാനായത്. പുരുഷനായി പിറന്ന് പിന്നീട് ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയയാള്‍ക്കാണ് മാതൃത്വത്തിന്റെ ഈ സൗഭാഗ്യവും ലഭിച്ചിരിക്കുന്നത്.
വൈദ്യശാസ്ത്രത്തിന്റെ അപൂര്‍വനേട്ടമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഹോര്‍മോണ്‍ ചികിത്സ തുടങ്ങി ആദ്യമാസം മുതല്‍ തന്നെ അനുകൂല ഫലം കാണ്ടുതുടങ്ങിയിരുന്നു. മൂന്ന് മാസമായപ്പോള്‍ 227 ഗ്രാം മുലപ്പാല്‍ ഒരു ദിവസം ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് അവരുടെ ശരീരം മാറി. സ്‌ത്രൈണതയ്ക്കായുളള ഹോര്‍മോണ്‍ ചികിത്സയും പാലുല്‍പ്പാദിപ്പിക്കാനുളള മറ്റ് മരുന്നുകളും നല്‍കിയായിരുന്നു ചികിത്സ.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു പൂര്‍ണതോതില്‍ പ്രത്യുത്പാദന ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ നാഴികക്കല്ലാണ് ഈ നേട്ടമെന്ന് വിലയിരുത്തപ്പെടുന്നു. ഈ ചികിത്സ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്താന്‍ സാധിച്ചാല്‍ ട്രാന്‍സ് വനിതകള്‍ക്കും കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കും മുലയൂട്ടാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും ഗുണകരമാകുമെന്ന് ശാസ്ത്രലോകം പറയുന്നത്.
ന്യൂയോര്‍ക്ക്: ഹാപ്പി മീല്‍ മെനുവില്‍ നിന്ന് മക്‌ഡൊണാള്‍ഡ്‌സ് ചീസ്ബര്‍ഗറുകള്‍ ഒഴിവാക്കുന്നു. അമേരിക്കയിലെ ഔട്ട്‌ലെറ്റുകളിലാണ് ഈ പരിഷ്‌കാരം ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യകരമായ ഭക്ഷണം സംബന്ധിച്ചുള്ള പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. ഇതനുസരിച്ച് മെനുവില്‍ നിന്ന് ചോക്കളേറ്റ് മില്‍ക്ക് ഒഴിവാക്കും. പകരം ബോട്ടില്‍ഡ് വാട്ടര്‍ നല്‍കാനാണ് തീരുമാനം. കൂടുതല്‍ ആരോഗ്യകരമായ പാനീയങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കാനാണ് നീക്കം. ഒപ്പം കുട്ടികള്‍ക്കായുള്ള സിക്‌സ് പീസ് ചിക്കന്‍ മക്‌നഗ്ഗെറ്റ് മൈറ്റി മീല്‍സിനൊപ്പം നല്‍കിയിരുന്ന ഫ്രൈസിന്റെ അളവ് പകുതിയായി കുറച്ചിട്ടുമുണ്ട്.
ഭക്ഷണത്തിലെ കലോറി കുറയ്ക്കാനും സോഡിയം, പൂരിത കൊഴുപ്പ്, പഞ്ചസാര എന്നിവ തങ്ങളുടെ ഉല്‍പന്നങ്ങളില്‍ കുറയ്ക്കാനുമുള്ള മക്‌ഡൊണാള്‍ഡ്‌സിന്റെ ആഗോളതലത്തിലുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. യുകെയില്‍ ഇത് നേരത്തേതന്നെ നടപ്പിലാക്കിയിരുന്നു. 2022ഓടെ ഡ്രൈവ്ത്രൂ, റെസ്‌റ്റോറന്റുകള്‍, ഡിജിറ്റല്‍ മെനുകള്‍ എന്നിവയിലൂടെ നല്‍കുന്ന ഹാപ്പി മീലുകളിലെ കലോറി മൂല്യം 600 ആയി കുറയ്ക്കാനാണ് ഫാസ്റ്റ് ഫുഡ് ഭീമന്‍ ശ്രമിക്കുന്നത്. ഒഴിവാക്കുന്ന ചീസ്ബര്‍ഗറുകളും ചോക്കളേറ്റ് മില്‍ക്കും വാങ്ങാന്‍ ലഭിക്കുമെങ്കിലും മെനുവില്‍ നിന്ന് ഒഴിവാക്കുന്നത് അത് ഓര്‍ഡര്‍ ചെയ്യുന്ന നിരക്ക് കുറയ്ക്കുമെന്നാണ് കമ്പനി കരുതുന്നത്.
നാല് വര്‍ഷം മുമ്പ് കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ മെനുവില്‍ നിന്ന് ഒഴിവാക്കിയതോടെ അവയ്ക്കായുള്ള ഓര്‍ഡറുകള്‍ 14 ശതമാനത്തോളം കുറഞ്ഞുവെന്നാണ് മക്‌ഡൊണാള്‍ഡ്‌സ് അവകാശപ്പെടുന്നത്. ഫ്രൈസിന് പകരം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകരമായ മെനു അവതരിപ്പിക്കാനുള്ള പദ്ധതികളും മക്‌ഡൊണാള്‍ഡ്‌സിനുണ്ട്. സ്‌പെയിനിലുള്ള കമ്പനിയുടെ റെസ്റ്റോറന്റുകളില്‍ പൈനാപ്പിള്‍ സ്പിയറുകളും ചൈന, ജപ്പാന്‍, തായ്‌വാന്‍ എന്നിവിടങ്ങളില്‍ കുക്ക്ഡ് കോണും ഇപ്പോള്‍ നല്‍കി വരുന്നുണ്ട്.
ഹാപ്പി മീലുകള്‍ പ്രോത്സാഹിപ്പിക്കാന്‍ അതിനൊപ്പം ടോയ്‌സ് നല്‍കുന്നതില്‍ മക്‌ഡൊണാള്‍ഡ്‌സ് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇനി കളിപ്പാട്ടങ്ങള്‍ക്ക് പകരം പുസ്തകങ്ങള്‍ നല്‍കാനാണ് തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം ഔട്ട്‌ലെറ്റുകളില്‍ ഇവ ലഭ്യമാകും. അമേരിക്കയില്‍ ഈ മാറ്റങ്ങള്‍ ജൂണില്‍ നിലവില്‍ വരും. ഫ്രൈസിനൊപ്പമുള്ള ചീസ്ബര്‍ഗര്‍ ഹാപ്പിമീലും സ്‌ട്രോബെറി മില്‍ക്ക്‌ഷേക്കും 738 കലോറിവരുമെന്നാണ് കണക്കാക്കുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വീഡിയോ ഡിസ്പ്ലേ സംവിധാനം(വിഡിഎസ്) തകരാറിലായി. ജീവനക്കാരുടെ സമയോചിത ഇടപെടൽമൂലം അപകടം ഒഴിവായി.
ഇന്നലെ രാവിലെ 8.27 ന് ഡൽഹിയിൽ നിന്നു കൊച്ചി വിമാനത്താവളത്തിൽ എത്തി ദുബായ്ക്കു പോകേണ്ട എയർ ഇന്ത്യയുടെ ഡ്രീം ലൈനർ എഐ 933 വിമാനമാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പുതിയ ടി 3 ടെർമിനലിന്റെ പാർക്കിംഗ് ബേയിലായിരുന്നു സംഭവം.
ഇതേത്തുടർന്ന് വിമാനം നിൽക്കേണ്ട പരിധിയിൽനിന്ന് ഏഴ് മീറ്ററോളം മുന്നോട്ടുനീങ്ങിയാണു നിന്നത്. ഈ സമയം റൺവേ പരിസരത്ത് ജോലി ചെയ്തിരുന്ന ജീവനക്കാർ വിമാനത്തിന്റെ വരവ് കണ്ട് ബഹളം വച്ചാണ് വിമാനം നിർത്തിച്ചത്. ഒരടികൂടി നീങ്ങിയിരുന്നെങ്കിൽ വിമാനത്തിന്റെ ചിറക് ഏയ്റോ ബ്രിഡ്ജിലിടിച്ച് അപകടം സംഭവിക്കുമായിരുന്നു.
റെയില്‍ വേ ട്രാക്കില്‍ വീണ കുട്ടി തലനാരിഴക്ക് രക്ഷപ്പെട്ടു. രണ്ട് വയസ്സുകാരനായ മുഹമ്മദ് തന്റെ മാതാവിനൊപ്പം റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിനടുത്ത് ഇരിക്കുകയായിരുന്നു. പെട്ടന്ന് റെയില്‍വേ ട്രാക്കിന്റെ സമീപത്തേക്ക് ഓടിയ മുഹമ്മദ് കാല്‍ തെറ്റി താഴെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് തീവണ്ടി സമീപത്തു കൂടി കടന്നു പോകാത്തത് വന്‍ ദുരന്തമാണ് ഒഴിവായത്.
സമീപത്തുണ്ടായിരുന്ന യുവാവിന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. കുട്ടി വീണ ട്രാക്കിലേക്ക് എടുത്തു ചാടിയ യുവാവ് നിലത്തു വീണ് കിടക്കുകയായിരുന്ന രണ്ട് വയസ്സുകാരനെ ട്രാക്കില്‍ നിന്നും പ്ലാറ്റ് ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. യുവാവിന്റെ ധീരമായ പ്രവര്‍ത്തിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയകളില്‍ ആളുകള്‍ രംഗത്തു വന്നു.
കാനഡയിൽ മലയാളി വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി. മൂന്നാർ മനയത്ത് എം.എ. വർഗീസിന്റെയും ഷീനയുടെയും മകൻ ഡാനി ജോസഫ് (20) നെയാണ് കാണാതായത്. വെള്ളിയാഴ്ച കാനഡയിലെ കാസിനോയിൽ കാണാതായതായാണ് ഇവിടെ വിവരം ലഭിച്ചിരിക്കുന്നത്. മാതാപിതാക്കളും ബന്ധുക്കളും ഇന്ത്യൻ എംബസിവഴി വിവരങ്ങൾ അന്വേഷിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.
2016 സെപ്റ്റംബറിലാണ് ഡാനി മാനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായി വിദേശത്തേക്കു പോയത്. നയാഗ്ര കോളജിലായിരുന്നു പഠനം. നയാഗ്രയിലെ വെള്ളച്ചാട്ടത്തിനു സമീപമുള്ള മുറെയ് സ്ട്രീറ്റിലായിരുന്നു താമസം. എന്നും വീട്ടിലേക്കു വിളിക്കുമായിരുന്ന ഡാനി കഴിഞ്ഞ വെള്ളിയാഴ്ച വിളിച്ചിരുന്നില്ല. വീട്ടുകാർ തിരിച്ചുവിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഫോണ്‍ കിട്ടാതായതോടെ സംശയംതോന്നിയ വീട്ടുകാർ കൂട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. കാനഡയിലുള്ള മലയാളി അസോസിയേഷനുകളെ വിവരം അറിയിച്ചതിനെതുടർന്നാണ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനായത്.
ടോക്യോ: ജപ്പാന്‍ തീരത്ത് സമുദ്രത്തിനടിയില്‍ ഭീമന്‍ അഗ്നിപര്‍വതം രൂപം കൊള്ളുന്നതായി ഗവേഷകര്‍. 7300 വര്‍ഷങ്ങള്‍ക്ക് മുമ്പ് സജീവമായിരുന്ന കിയാകി അഗ്നിപര്‍വതം വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നതായാണ് ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നത്. കിയാകിയുടെ ക്രേറ്ററിനു മുകളിലായി 10 കിലോമീറ്ററോളം വിസ്തൃതിയില്‍ ലാവ ഉറഞ്ഞുകൂടുന്നതായാണ് കണ്ടെത്തിയത്. അഗ്നിപര്‍വത മുഖത്ത് ഉറഞ്ഞു കൂടിയിരിക്കുന്നത് 32 ക്യുബിക് കിലോമീറ്റര്‍ മാഗ്മയാണത്രേ. ഈ ലാവാ ഗോപുരം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പത്ത് കിലോമീറ്റര്‍ വൃസ്തൃതിയും 600 മീറ്റര്‍ ഉയരവും ഇതിനുണ്ട്. അതായത് ചരിത്രാതീതകാലത്ത് നാശം വിതച്ച അഗ്നിപര്‍വതം ഏതു നിമിഷവും പൊട്ടിത്തെറിക്കാന്‍ തയ്യാറെടുക്കുന്നു.
യാതൊരു സൂചനകളുമില്ലാതെയായിരിക്കും അഗ്നിപര്‍വതം പൊട്ടിത്തെറിക്കുകയെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ നല്‍കുന്ന സൂചന. അപ്രകാരം സംഭവിച്ചാല്‍ 100 മില്യണ്‍ ജനങ്ങളെങ്കിലും കൊല്ലപ്പെട്ടേക്കും. ഒരു വൊള്‍കാനിക് വിന്ററിനും ഇത് കാരണമാകുമെന്നാണ് നിഗമനം. ഈ അതിശൈത്യമായിരിക്കും ജനങ്ങളെ കൊന്നൊടുക്കുക. കോബെ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 7300 വര്‍ഷങ്ങള്‍ക്ക് മുമ്പ് കിയാകിയിലുണ്ടായ സ്‌ഫോടനമായിരുന്നു സതേണ്‍ ജപ്പാനിലെ യോമോന്‍ സംസ്‌കാരത്തിന് അന്ത്യം കുറിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൂടുമ്പോളാണ് ഇത്തരം സൂപ്പര്‍ അഗ്നിപര്‍വതങ്ങള്‍ സജീവമാകാറുള്ളത്. എന്നാല്‍ കിയാകി ഇപ്പോള്‍ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണെന്ന സൂചനയാണ് ശാസ്ത്രലോകം നല്‍കുന്നത്.
ഇത്രയും ഭീമാകാരനായ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ അതില്‍ നിന്ന് അന്തരീക്ഷത്തിലെത്തുന്ന വന്‍തോതിലുള്ള അവശിഷ്ടങ്ങളും ചാരവും മറ്റും സൂര്യപ്രകാശത്തെ കാലങ്ങളോളം തടഞ്ഞുവെക്കുകയും അത് അഗ്നിപര്‍വതജന്യ ശൈത്യത്തിന് കാരണമാകുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. സ്‌ഫോടനം സൃഷ്ടിക്കുന്ന സുനാമി ജപ്പാന്റെ ദക്ഷിണ തീരത്തെയും തായ്‌വാന്‍ ചൈന തീരങ്ങളെയും ഇല്ലാതാക്കും. പിന്നീട് നോര്‍ത്ത് സൗത്ത് അമേരിക്കന്‍ തീരങ്ങളില്‍ വരെ രാക്ഷസത്തിരമാലകള്‍ എത്തുമെന്നാണ് കരുതുന്നത്.
അമേരിക്കയില്‍ ഫ്ലോറിഡയിലെ സകൂളില്‍ നടന്ന വെടിവയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടതായി ലോ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റ പതിനാലു പേരെ ആശുപ്രതിയിലേക്ക് മാറ്റി.
അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ മുന്‍ വിദ്യാര്‍ഥിയാണ് വെടിവയ്പ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വെടിവയ്പ്പ് നടത്താനുള്ള കാരണം വ്യക്തമായിട്ടില്ല. ഫ്ലോറിഡയിലെ സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളിലാണ് വെടിവയ്പ്പ് നടന്നത്.
പ്രാദേശിക സമയം മൂന്ന് മണിയോടെയാണ് സംഭവം. അക്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി.