ന്യൂയോര്‍ക്ക് : പ്രതിരോധകുത്തിവയ്‌പ്പുകൾ സ്വീകരിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ 9,000 ജീവനക്കാരെ ശമ്പളമില്ലാത്ത ലീവില്‍ പ്രവേശിപ്പിക്കുന്നതിന് സിറ്റി അധികൃതര്‍ തീരുമാനിച്ചു. സിറ്റിയിലെ 12,000 ജീവനക്കാര്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ മതപരമായ കാരണങ്ങളാലും, വിവിധ അസുഖങ്ങള്‍ മൂലവും തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സിറ്റി അധികൃതര്‍ പറയുന്നു.

സിറ്റിയുടെ പേറോളില്‍ ആകെ 370,000 ജീവനക്കാരാണുള്ളത്. വാക്‌സിനേഷന്‍ സ്വീകരിക്കാത്തത് പൊതുങ്ങളോടുള്ള വെല്ലുവിളിയാണെന്നും, ഇവര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും, 9000 ജീവനക്കാരെ ഇതേ കാരണത്താല്‍ ശമ്പളമില്ലാത്ത ലീവില്‍ വിട്ടിരിക്കയാണെന്നും മേയര്‍ ഡി ബ്ലാസിയോ ഒരു പ്രസ്താവനയില്‍ പറഞ്ഞു. വാക്‌സിനേറ്റ് ചെയ്തവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്നും മേയര്‍ അറിയിച്ചു.

12 ദിവസം മുമ്പാണ് ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് നിർബന്ധമാക്കിയുള്ള നോട്ടീസ് പുറപ്പെടുവിച്ചത് തിങ്കളാഴ്ച സമയപരിധി അവസാനിച്ചുവെന്നും മേയര്‍ കൂട്ടിചേര്‍ത്തു. തിങ്കളാഴ്ചയിലെ സമയപരിധി മുന്‍സിപ്പല്‍ ജീവനക്കാര്‍, പോലീസ് ഓഫീസേഴ്‌സ്, അഗ്നിശമന സേനാംഗങ്ങള്‍ എന്നിവര്‍ക്കും ബാധകമായിരുന്നു.