ലത മണ്ടോടി

“മേഡം ഇറങ്ങിക്കോളൂ. ഇതാണ് നിങ്ങള് പറഞ്ഞ സ്ഥലം…”

“ഇത്ര പെട്ടെന്ന് ഇവിടെയെത്തിയോ സുഗുണാ…?ഞാനൊന്നും അറിഞ്ഞില്ലല്ലോ… ”

“അതിനു മേഡം ഇരുന്നുറ ങ്ങുകകയായിരുന്നില്ലേ. എ സി യുടെ തണുപ്പിൽ ഉറങ്ങിപ്പോയി അല്ലെ….”

അല്ലെങ്കിലും യാത്രയിൽ ഞാനെപ്പോഴും ഉറങ്ങാറാണല്ലോ. എത്ര ചെറിയ യാത്രയായാലും. വഴിയിലെ കാഴ്ചകൾ അതെത്ര മനോഹരമായാലും എന്റെ ഉറക്കത്തെ അലോസരപ്പെടുത്താറില്ല.

“സാന്ത്വനം എത്തി.. മേഡം ഇറങ്ങൂ…”

സുഗുണന്റെ ശബ്ദം വീണ്ടും.

“ഞാൻ കാർ പാർക്ക്‌ ചെയ്യട്ടെ.ഇവിടെ സൂചി കുത്താൻ പോലും സ്ഥലമില്ല…. പോവാനായാൽ വിളിച്ചാൽ മതി..…”

ഞാൻ ഇറങ്ങി.

“സുഗുണനെന്തെങ്കിലും വാങ്ങിക്കാനുണ്ടോ.. ഉണ്ടെങ്കിൽ പൊയ് ക്കോളൂ …ആയാൽ വിളിക്കാം.പിന്നെ
പൈസ എന്തെങ്കിലും വേണോ…?”

“ഇപ്പോൾ വേണ്ട….”

സുഗുണൻ കുറച്ചു എക്സ്പെൻസീവ് ആണ്. എന്നാലും എന്തു സഹായവും ചെയ്തു തരും.

ആക്രികടകളുടെ നടുക്കാണ് സാന്ത്വനം.താഴെ പഴയ ഇരുമ്പ് വെട്ടി പ്പൊളിക്കുന്ന സ്ഥലം . മുകളിൽ സാന്ത്വനം ഹോം കെയർ..ചെവി കൊട്ടിയടയ്ക്കുന്ന ശബ്ദങ്ങൾക്കു നടുവിലൂടെ ഞാൻ നടന്നു.

“മേഡം ശ്രദ്ധിക്കണം, പഴയ തകരമാണ്… മുറിയും…”
ഈ ശബ്ദവും ഒരു സാന്ത്വനമാണല്ലോ. തിരിഞ്ഞു നോക്കിപ്പോയി ഞാൻ.

ഹാൻസ് ചവച്ചുകൊണ്ടൊരുത്തൻ.എനിക്കവൻ മഞ്ഞിച്ച പല്ലുകാട്ടിയൊരു വികൃത ചിരി സമ്മാനിച്ചു . പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ ലൈംഗികത ചിരിപ്പിച്ചപോലെയൊരു വഷളൻ ചിരി.

പഴയൊരു കെട്ടിടത്തിന്റെ മുകളിലാണ് ഓഫീസ്. കഴിഞ്ഞ എഴുകൊല്ലം അതിനൊരു മാറ്റവും വരുത്തിയിട്ടില്ല. വരുന്ന വഴി ഞാൻ മറന്നിരുന്നു.വീണ്ടും ഓർക്കാൻ ഞാൻ ഉണർന്നിരുന്നുമില്ല.

“പഴയ കോണിയാണ്…. സൂക്ഷിക്കണം..”

വീണ്ടും അതെ ശബ്ദം.

അവനെന്നെ വിട്ടിട്ടില്ലേ. പ്രായം അവനൊരു പ്രശ്നമല്ലെന്നു തോന്നുന്നു.

പറഞ്ഞപോലെ കോണി ദ്രവിച്ചിരുന്നു. ആടിയുലയുന്ന കൈവരികൾ. പണ്ടിത് കയറാൻ ഇത്ര ബുദ്ധിമുട്ടില്ലായിരുന്നു.
അന്നെനിയ്ക്കും കോണിയ്ക്കും കുറച്ചുംകൂടി ചെറുപ്പമായിരുന്നു.കോണികയറിക്ക ഴിഞ്ഞപ്പോൾ അങ്ങിനെയാണ് തോന്നിയത്.

പരിചിതമല്ലാത്തൊരു സ്ഥലം പോലെ. എന്നാലും ചുമരിൽ തൂക്കിയിട്ട മദർ തെരെസയുടെ ചിത്രം അതുപോലെ തന്നെയുണ്ട്. വെള്ള യിൽ നീലക്കരയുള്ള സാരിയിൽ സമാധാനത്തിന്റെ സന്ദേശവുമായി ഒരു വിശുദ്ധ.

“മേഡം.. ഇരിയ്ക്കു…”
പുരുഷന്റെ ഗാംഭീര്യമുള്ള ശബ്ദം.

“മുന്നേ…ഞാൻ ഇവിടെ വരുമായിരുന്നു. അന്നൊരു സ്ത്രീയായിരുന്നു ഇവിടെ ഇരുന്നത്.അവരില്ലേ ഇപ്പോൾ…?”

“നടത്തിപ്പുകാരേ മാറിയില്ലെ ..മേഡം. ഇപ്പോൾ ഞങ്ങളാണ്. പക്ഷെ എല്ലാവരെയും അറിയാം ഞങ്ങൾക്ക്. നിങ്ങൾ ആവശ്യം പറഞ്ഞോളൂ..”

“അച്ഛനെ നോക്കാൻ ഒരാളെത്തേടിയാണ് ഏഴു കൊല്ലം മുന്നെ ഞാനിവിടെ വന്നത്.അന്നൊരു ശിഖയെയാണ് അവരയച്ചു തന്നത്.ആ കുട്ടി ഇപ്പോൾ ഇവിടെയുണ്ടോ.?”

മേശപ്പുറത്തുള്ള ഫയൽ എടുക്കാൻ വന്ന സ്ത്രീയെ നോക്കി അയാൾ പറഞ്ഞു.
“ശിഖയെ അന്വേഷിച്ചിറങ്ങിയതാണ്..ശിഖരങ്ങൾ തഴച്ചു വളർന്നു ശാഖിയായത് ഇവരറിഞ്ഞു കാണില്ല…”

“എന്നോടാണോ? “ഞാൻ ചോദിച്ചു.

“ഇവിടെ പറഞ്ഞതാ…”

“അവരിവിടെയില്ല. ഞങ്ങൾക്കൊട്ടറിയു
മില്ല.നിങ്ങൾക്ക് ഹോംനഴ്സിനെയാണ് വേണ്ടതെങ്കിൽ ഞാൻ അയച്ചു തരാം…”

“ശിഖയുടെ അഡ്രസ് ഉണ്ടോ കയ്യിൽ.?”

“നിങ്ങൾക്കാരെ നോക്കാനാണ്…”

“എന്റെ ഹസ്ബൻഡിനെ… കിടപ്പാണ്…”

ഭൂതവും വാർത്തമാനവും ചില സമയത്തു എന്നിൽ കൂടിക്കുഴയും.

“ആണുങ്ങളെ നോക്കാൻ ഇവിടെ ആളില്ല….”
അന്ന് ആ സ്ത്രീ പറഞ്ഞത് ഞാൻ പെട്ടെന്ന് ഓർത്തു പോയി.

അന്നത്തെ എന്റെ ഉത്തരവും എന്നിൽ തികട്ടി…
“അച്ഛൻ ഒറ്റക്കല്ല. ഒരുമെയ്ഡ് ഉണ്ട് സ്ഥിരം.പക്ഷെ …അവര് വൈകുന്നേരം വീട്ടിൽ പോവും. ഇപ്പോൾ അച്ഛൻ ഒന്ന് വീണ് കിടപ്പിലുമായി.അച്ഛനെ നോക്കാനാണ് ഞാൻ കാലിഫോർണിയയിൽ നിന്ന് വന്നത്. ഞാൻ കൂടെയുണ്ടാവും നിങ്ങൾ ഒരാളെ പറഞ്ഞയച്ചു തരൂ.പെണ്ണുങ്ങളായാലും മതി…”

“ചാർജ് കുറച്ചു കൂടും…”

“ആയിക്കോട്ടെ. അത് പ്രശ്നമല്ല..”

ശിഖയെയാണ് അവരന്നു പറഞ്ഞയച്ചു തന്നത്.
അവൾ അച്ഛനെ നല്ലപോലെ നോക്കി.അച്ഛൻ മരിച്ചശേഷം ഞാൻ തിരിച്ചുപോവുമ്പോഴാണ് അവളും പോയത്. പിന്നെ വിളിക്കാം എന്നൊക്കെ അന്ന് പറഞ്ഞിരുന്നു. അതൊന്നും പിന്നെ ഉണ്ടായില്ല.

“മേഡം.. ഒന്നും പറഞ്ഞില്ല….”
ശബ്ദഗാംഭീര്യം എന്നെ വാർത്തമാനത്തിൽ തന്നെ പിടിച്ചു നിർത്തി.

“ശിഖയുടെ അഡ്രസ് ഇവിടെ ഉണ്ടാവുമോ ഉണ്ടെങ്കിൽ ഒന്ന് നോക്കു…”

“ഇവിടെ ആണുങ്ങളെ നോക്കുന്നവരുണ്ട് ഇപ്പോൾ…”

“ആ അഡ്രസ് ഉണ്ടെങ്കിൽ ഒന്ന് തരൂ..”

എന്റെ ആവശ്യവും അയാളുടെ ആവശ്യവും ഒന്നുരഞ്ഞു.

“അവളെ കിട്ടിയില്ലെങ്കിൽ ഞാൻ തീർച്ചയായും വരും..”

എന്റെ ശബ്ദം ഇത്തിരി ഉയർന്നുവോ എന്നൊരു സംശയം.

ശിഖ
C/o മണികണ്ഠൻ
നായ്ക്കട്ടി
സുൽത്താൻ ബത്തേരി.

അയാൾ തന്ന തുണ്ട് കടലാസിൽ മഷി ഉണങ്ങാതെ പടർന്നു വികൃതമായ അക്ഷരങ്ങൾ.
താല്പര്യമില്ലാതെ ചലിച്ച വിരലുകളിൽ വന്നൊരു കൈപ്പട.
വിലാസം അതിനെന്തൊക്കെയോ എന്നോട് പറയാനുണ്ടെന്നെനിക്ക്അപ്പോൾ തോന്നി.ഞാൻ പെട്ടെന്ന് കോണിയിറങ്ങി. സുഗുണനെ വിളിച്ചു.

“സുഗുണാ നമുക്ക് നാളെ ബത്തേരി വരെ ഒന്ന് പോകണം. ഒരാളെ കണ്ടുപിടിക്കാനുണ്ട്.അഡ്രസ് കിട്ടിയിട്ടുണ്ട് കാർ ഒന്ന് ശരിയാക്കി വെച്ചോളൂ…”

“മേഡം… പരിചയക്കാരുണ്ടെങ്കിൽ എളുപ്പമായിരുന്നു…”

“ഞാൻ നോക്കി വെയ്ക്കാം…സുഗുണാ… നമുക്ക് രാവിലെ നേരത്തെ പുറപ്പെടണം.”

കൂടെ പഠിച്ച ബത്തേരിക്കാരൻ ഹാരിസ് . അവനെ വിളിക്കാം. പരിസ്ഥിതി പ്രവർത്തകനാണല്ലോ. സ്ഥലം അറിയുമായിരിക്കും. കോളേജ് ബാച്ചിന്റെ റിയൂണിയനു അവൻ വിളിച്ചിരുന്നു. അന്ന് വിവരങ്ങളൊക്കെ ഒന്ന് വെറുതെ അന്വേഷിച്ചതാണ്. അതെന്തായാലും നന്നായി എന്ന് മനസ്സിൽ കണക്കുകൂട്ടി. ഞാൻ ഉടനെ ഹാരിസിനെ വിളിച്ചു.

“എന്താടോ…ചാരു..ഒരു മുന്നറിയിപ്പുമില്ലാതെ..”

ഞാൻ ആവശ്യം പറഞ്ഞു.

“എന്തായാലും വാ.. ശിഖയെയൊക്കെ നമുക്ക് തപ്പികണ്ടുപിടിക്കാം.എനിക്ക് ചാരുനെയും ഒന്ന് കാണാലോ… ”

നിന്നെയൊന്നു നല്ലപോലെ കണ്ടോട്ടെടോ… എന്ന് പറഞ്ഞു കോണിച്ചോട്ടിൽ തടഞ്ഞുവെച്ചത്. എന്റെ മുഖഭാവം
കണ്ട്
എന്തേ തമ്പ്രാട്ടിക്കുട്ടിക്ക് ചൊടിച്ചോ.. എന്നു ചോദിച്ചത്…നായരുട്ടിയെ സംബന്ധം ചെയ്യാൻ മാപ്ല റെഡിയാണെ …. അതേ ഹാരിസ്.
അതേ ചിരി ഞാൻ അപ്പുറത്ത് കേട്ടു.

ഒരിക്കലും മോചനമില്ലാത്ത കിടപ്പിലുള്ള ഭർത്താവിനെ നോക്കാൻ ഒരാളെ അന്വേഷിച്ചു അവന്റെ അടുത്തേക്കാണ് ഞാൻ പോവുന്നത്.

“പിന്നെ ഒരു കാര്യം..
നായ്ക്കട്ടിയിൽ കടുവ ആക്രമണം രൂക്ഷമാണിപ്പോൾ പക്ഷേ താൻ പേടിക്കേണ്ട…”

ഹാരിസ് ഫോണിൽ തന്നെയാണ്.

“ഞാൻ മിക്കവാറും ഏതെങ്കിലും മീറ്റിംഗിലായിരിക്കും.… ഒരു മിസ്സ്‌ ഇട്ടു പുറകിൽ ഇരുന്നാൽ മതി. ഞാൻ വന്നോളും.”

ശരി എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചു.

“മേഡം സാറിന്റെ അടുത്ത്.. ശ്യാമളേച്ചി വരുന്നവരെ.. ”
അടുത്ത ദിവസം രാവിലെ പുറപ്പെടാൻ നേരത്തു സുഗുണന്റെ ആശങ്ക.
എഴുകൊല്ലമായി യാന്ത്രികമായി ചെയ്തുപോരുന്ന ഉത്തരവാദിത്തങ്ങളിൽ ഒന്ന് മാത്രം. എന്നാലും അയാൾക്കു മറുപടി കൊടുത്തു

“അല്ല സുഗുണൻ… സാറിന്റെ പെങ്ങൾ . ഇന്നലെരാത്രി തന്നെ വന്നു. . നാളെയെ തിരിച്ചു പോവുള്ളു…”

യാത്ര തുടങ്ങിയതും കണ്ണുകളടഞ്ഞത് ഒരനുഗ്രഹമായി.

“നമ്മൾ അടിവാരം എത്തിട്ടോ… ഇനി ഉറങ്ങണ്ട..”

ഉറങ്ങണ്ടെങ്കിൽ ഉറങ്ങണ്ട. മങ്ങിയപ്രകാശത്തിൽനിന്നിങ്ങനെ ഉദിച്ചുയരുന്നതനുസരിച്ചു കറുപ്പിൽനിന്ന് പച്ചയിലേക്ക് നിരങ്ങിനീങ്ങുന്ന ചുരത്തിന്റെ ഭംഗി. കാടും കുന്നും താണ്ടി ഇറങ്ങി വന്ന കട്ടിമഞ്ഞാണ് ഇരുവശത്തും.മനസ്സിനുള്ളിലെ വിഷാദത്തിലേക്ക് അത് ഉരുകിയൊലിച്ചു. ഞാനൊരു അന്തർ മുഖിയെപ്പോലെ അതിനോടൊപ്പം ഉൾവലിഞ്ഞു. ഉണർന്നിരിക്കുന്ന എന്നിലെ കാഴ്ച കണ്ണുകളിൽ മാത്രമായി ശേഷിച്ചു.

“കട്ടനാണെങ്കിലും ഒരുന്മേഷം കിട്ടിയില്ലേ..”

കണ്ണ് തുറന്നും ഉറങ്ങാം എന്ന് സുഗുണന് മനസ്സിലായിക്കാണും.

വഴിവക്കിലെ പെട്ടിപ്പീടികയിലെ കട്ടൻ ചുറ്റുമുള്ള കുരങ്ങന്മാരെ നോക്കിയാണ് ഞാൻ കുടിച്ചത്. സ്വന്തം
പ്രേയസിയെയും മാന്തിപ്പറിക്കുന്ന വികൃതിക്കൂട്ടങ്ങൾ.

പിന്നെ ഉടുപ്പി യുടെ മുന്നിൽ ബ്രേക്ഫാസ്റ്റ് കഴിക്കാൻ നിർത്തിയപ്പോഴാണ് ശരിക്കും ഒന്ന് ഉണർന്നത്. ഹാരിസിൽ കൂടി എനിക്ക് ശിഖയിലെത്തണം . അതെന്റെ ഉറച്ച തീരുമാനമാണ്.

ചുരിദാറൊക്കെ നേരെയാക്കി മുടിയെല്ലാം ഒതുക്കി ഞാനൊന്നു വാഷ്റൂമിലെ കണ്ണാടിയിൽ നോക്കി. കുറെ കാലത്തിനു ശേഷം ഹാരിസിനെ കാണുകയല്ലേ.

മനസ്സിന്റെ അടിത്തട്ടിൽ നിന്നൊരു പച്ചപ്പെണ്ണ് തലപൊക്കിയോ..

ഏയ്‌ അതുണ്ടാവില്ല. എഴുകൊല്ലത്തെ ജീവിതം മൃദുലവികാരങ്ങളെയെല്ലാം ചുട്ടുകരിച്ചു. അതിനി ഊതികത്തിക്കാനാവില്ല.അത്രയും തണുത്തുറഞ്ഞുപോയി. കണ്ണാടിയിലെ എന്നെ നോക്കി ഞാനൊന്നു ചിരിച്ചു.

കടുവയിറങ്ങി ഇരുപതോളം വളർത്തു മൃഗങ്ങളെ കൊന്ന വെളുത്തൊണ്ടിയിൽ ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല…..കോടിക്കണക്കിനു രൂപയുടെ പദ്ധതികളാണ് ഓരോ വർഷവും പ്രഖ്യാപിക്കുന്നത്. ഭൂരിഭാഗവും ഫയലുകളിൽ തന്നെ ഉറങ്ങിക്കിടക്കുകയാണ്.ആരോടോ പറഞ്ഞു ഹാരിസ് മുഖമുയർത്തിയത് എന്റെ നേർക്ക്.

ഉറങ്ങിക്കിടക്കുകയാണ്…. അവൻ പറഞ്ഞതിന്റെ വാല് അതെന്നെ ഉണർത്തി…നിസ്സംഗതയോടെ ഞാനവന്റെ മുഖത്തുനോക്കി.

“അയ്യോ സോറി… ചാരു… നീ വന്നിട്ട് കുറേനേരമായോ…? സർവകക്ഷിയോഗം കഴിഞ്ഞു ഇപ്പോൾ ഇറങ്ങിയതേ ഉള്ളു..ഞാൻ ലൊക്കേഷൻ തന്നിരുന്നുവല്ലോ..ബുദ്ധിമുട്ടുണ്ടായില്ലല്ലോ?

“ഏയ്‌.…ഇല്ല.

“നീയെന്താടോ ഇങ്ങിനെ… പണ്ടത്തെ ആ ചാരുലത എവിടെയൊ മിസ്സിംഗ്‌ ആണല്ലോ..”

“കാലം..”

“അല്ല നിനക്കെന്തുപറ്റി മുടിയൊക്കെ നരച്ചു….അത് പറയ്‌…”

“ഞാൻ പരിസ്ഥിതി അല്ലേടോ… പോരാത്തതിന് ജൈവവും.. ”
ഹാരിസ് ഉറക്കെ ചിരിച്ചു.

“കെട്ടിയെഴുന്നള്ളത്ത് ഇല്ല അല്ലേ…”
കൂടെ ഞാനും ഉള്ളുതുറന്നൊന്നു ചിരിച്ചു.

“എന്തുപറ്റി നിന്റെ ജയരാജന്?”

“ഓർമ്മയുണ്ടല്ലേ.. പേര്.”

“എല്ലാം ഓർമയിലുണ്ട്… അന്നത്തെ ആ ക്യാമ്പസ്‌. ഒരിക്കലും തിരിച്ചുകിട്ടാത്തത് മറക്കില്ല ഒരിക്കലും.”

“നീ ഇപ്പോൾ പറഞ്ഞ പോലെയുള്ള ഒരു കടുവ ജയനെയും അറ്റാക്ക് ചെയ്തു.അവിടുന്നാണ്.കയ്യിലുള്ള തോക്കുകൊണ്ടാണെന്നു മാത്രം. ഒരു ഡ്രഗ് അടിക്റ്റ് ആയിരുന്നു.
ഇപ്പോൾ ആൾക്ക് ബോധമൊക്കെ വന്നു. അത് പോലുമില്ലാതെ കുറേക്കാലം..എഴുവർഷത്തോളമായി ഏകദേശം കിടപ്പിൽ.
കുറച്ചു ആയുർവ്വേദം നോക്കാം എന്നു വിചാരിച്ചു നാട്ടിലേക്കു കൊണ്ടുവന്നു. ഒറ്റയ്ക്കു എനിക്ക് പറ്റില്ല. ഈ ശിഖ പണ്ട് അച്ഛനെ നോക്കാൻ വന്ന കുട്ടിയാണ് കിട്ടിയാൽ നന്നായിരുന്നു….”

ഉം…… ഹാരിസ് ഒന്ന് നീട്ടി മൂളി.എനിക്കറിയാം ആളെ …നീ പോയി കണ്ടോ. ഞാൻ കാണാൻ ഒരാള് വരുന്നുണ്ടെന്നറിച്ചിട്ടുണ്ട്.
ഹാരിസിൽ കൂടിയെന്റെ വഴി പിന്നെയും മുന്നോട്ട് പോയി. പാമ്പും കോണീം കളിക്കാൻ തുടങ്ങിയിട്ട്
കുറേ നേരായി.ബുദ്ധിപൂർവം കളിക്കാനൊന്നും പറ്റാത്ത കളിയല്ലേ.ഒരു ചില്ലറ പകിടകളി. സർപ്പത്തിന്റെ വായിൽ അകപ്പെടാതെ ഒന്ന് മുകളിൽ എത്തിയാൽ മതിയായിരുന്നു.

ഒരു തേയിലത്തോട്ടത്തിന്റെ നടുക്ക് നല്ല ഭംഗിയുള്ള ഒരു വീട്ടുമുറ്റത്തു സുഗുണൻ കാർ നിർത്തി.ഹാരിസിനെ കണ്ടശേഷം യാത്ര അധികം ഉണ്ടായില്ല.
പുറത്തു കൂട്ടിൽ കടുവയെപ്പോലുള്ള വലിയൊരു നായ ഉച്ചത്തിൽ കുരച്ചു.വരവുവെച്ചപോലെ ഉള്ളിൽ നിന്നും ആരോ കുരച്ചു.

വാതിൽ തുറന്നു ശിഖ പുറത്തു വന്നു..ഒരു മേക്ക് ഓവർ സ്റ്റുഡിയോയിൽ നിന്നു പുറത്തു വന്നപോലെ.
ഏഴുകൊല്ലം മുന്നെ ഞാൻ കണ്ട ഒരു സിനിമയിലെ ഡാൻസർ ആണെന്ന് തോന്നി.

“ചേച്ചിയോ… ഇവിടെ? ഹാരിസിക്ക ഒരാൾ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ… ”

.ഇപ്പോഴത്തെ സ്റ്റാറ്റസിനെ കുറിച്ച് ചോദ്യവും സംശയവും വരുമെന്ന് ഉറപ്പുള്ളതിനാൽ അവൾ സംഭാഷണ ത്തിനു തുടക്കമിട്ടു.

“ഒരിക്കലും കാണരുത് എന്ന് വിചാരിച്ചതാണ്.
വരു…ചേച്ചി ..അകത്തിരിക്കാം..”

“നല്ല സൗകര്യത്തിലാണല്ലോ.. അല്ലേ…സന്തോഷം…”

” സൗകര്യം…അവൾ ഒരു പുച്ഛച്ചിരി ചിരിച്ചു.
അതെങ്ങനയാണെന്നറിയ ണ്ടെ …ചേച്ചിക്ക്.

അവിടുത്തെ അച്ഛനെ നോക്കിയശേഷം ആണുങ്ങളെ നോക്കാൻ മാത്രമേ അവർ എന്നെ പറഞ്ഞയച്ചുള്ളൂ. അതിന് അവർ കൂടുതൽ പൈസയും വാങ്ങിയിരുന്നു.

“ഒരിക്കൽ ഞാൻ ഒരപകടത്തിൽ പരിക്ക് പറ്റിയ ആളെ നോക്കാൻ നിന്നു. സ്പയ്നലിന് ചെറിയ ക്ഷതം ഉണ്ടായിരുന്നു. അതുകൊണ്ട് കിടപ്പായിരുന്നു. ഒരു എൻ ആർ ഐ ആണ്. ഇഷ്ടം പോലെ പണം. പക്ഷേ നോക്കാൻ ആളില്ലായിരുന്നു. ഞാൻ നല്ലപോലെ നോക്കും എന്നുറപ്പായപ്പോൾ ആരും പിന്നെ എത്തിനോക്കാതെയായി.അയാൾക്കും ഞാൻ തന്നെ മതിയായിരുന്നു.

സുഖം പ്രാപിച്ചു വരുന്നതോടുകൂടി അയാൾ കിടക്കുന്ന മുറിയിൽ പ്രകാശം കുറഞ്ഞുതുടങ്ങി.
ഇരുട്ടിനെയാണയാൾ
പിന്നെ സ്നേഹിച്ചത്.ഇരുട്ടിൽ കാണുന്ന കാഴ്ചകളെയും.

വാലിൽ ഉയർന്നു നിൽക്കുന്ന ഒരു സർപ്പത്തെ ആ ഇരുണ്ട മുറിയിൽ ഞാൻ പലപ്പോഴും കണ്ടു. അത് വാസസ്ഥലം തിരഞ്ഞു നടന്നു. പലപ്പോഴും അതിന്റെ വിഷപ്പല്ലുകൾ കൊണ്ട് പലയിടത്തും എനിക്ക് മുറിഞ്ഞു.വിഷം ചീറ്റുന്ന അതിനെ ഒരു പാപിയെപ്പോലെ ഞാൻ പലപ്പോഴും ആവാഹിച്ചു…”
.
വനയോര മേഖലയിലെ
വന്യമൃഗങ്ങളെ പിടിച്ചു കാട്ടിലേക്കയക്കാം. ജനങ്ങളുടെ ഇടയിൽ ശീലിച്ചാൽ അവര് തിരിച്ചു പോവില്ലത്രെ. ഹാരിസ് അങ്ങിനെ പറഞ്ഞിരുന്നു . അങ്ങിനെ ശീലിച്ച ഒരുകൂട്ടം കടുവകൾ ഒരുമിച്ച് ആക്രമിച്ച ഒരു ഇരയുടെ അഗ്രെസ്സീവ്നെസ്സ് ശിഖയുടെ കണ്ണുകളിൽ..

ചേച്ചീ… അവൾ നീട്ടി വിളിച്ചു
ഞാൻ ഉറങ്ങിയിട്ടില്ല ഇന്ന് ഞാൻ ഉറങ്ങുകയുമില്ല .സാധാരണ കണ്ണുതുറന്നു ഉറങ്ങുന്ന ഞാൻ കണ്ണടച്ച് അവളെ കേൾക്കുകയായിരുന്നു.

അയാൾ എനിക്ക് കൈ നിറയെ പണം തന്നിരുന്നു .
ഏജൻസിയ്ക്കും കൊടുത്തു. അവർക്കതുകൊണ്ട് ഞാൻ അവിടെത്തന്നെ നിന്നാൽ മതിയായിരുന്നു. എല്ലാവരും സന്തുഷ്ടരായിരുന്നു.സംതൃപ്തരായിരുന്നു.

വന്യ ജീവികൾ ആക്രമിച്ചാലും നഷ്ടപരിഹാരത്തിനു കാലതാമസമു ണ്ടായിരുന്നില്ല. ഞാൻ ഒരു ദീർഘ നിശ്വാസമെടുത്തു.

പിന്നീട് രോഗി എഴുന്നേറ്റു നടക്കാൻ തുടങ്ങി.പലരും അവിടെ വരാൻ തുടങ്ങി.. സർപ്പങ്ങളുടെ എണ്ണം കൂടിത്തുടങ്ങി. അവ കെട്ടുപിണഞ്ഞു ആ മുറി നിറയെ ഇഴഞ്ഞു നടന്നു.ഒടുവിൽ ഞാൻ എല്ലാം ഇട്ടെറിഞ്ഞു ചുരം കയറി. ഏജൻസിക്കാർ എന്നെ വിളിച്ചു ചീത്ത പറഞ്ഞു. നന്ദികേട് കാണിച്ചു എന്നാക്ഷേപിച്ചു.

ഇവിടെ വന്നു ഞാൻ ഫിസിയോതെറാപ്പി സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തു. അപ്പോഴേക്കും വയനാട്ടിൽ കൂന് പോലെ റിസോർട്ടുകൾ മുളച്ചു പൊങ്ങിയിരുന്നു. താത്കാലിക ഷെഡ് കെട്ടി ഞാൻ പല റിസോർട്ടുകളിലും മസ്സാജ് പാർലർ തുടങ്ങി.പിന്നെ എനിക്ക് ചുരം ഇറങ്ങേണ്ടി വന്നിട്ടേ ഇല്ല.

മസ്സാജ് എല്ലാവർക്കും ഇഷ്ടമാണ് ചേച്ചി.ചുരം കേറി എന്നെ തിരഞ്ഞു വരുന്നവരുണ്ട്.
ചില ആൺ അഹങ്കാരങ്ങൾക്കുമുകളിൽ ആത്‍മാവിന്റെയോ മനസ്സിന്റെയോ വലുപ്പംകൊണ്ട് ഒന്നും നടക്കില്ല.ശരീരഭാഷയുടെ മിടുക്കുകൊണ്ടേ ആധിപത്യം നേടാനാവൂ. ഇതും ഞാൻ പഠിച്ച ഒരു പഠിപ്പാണ് ചേച്ചി..

“ഊണ് കഴിക്കണ്ടേ…”

“വേണ്ട കുട്ടി വയറു നിറഞ്ഞു….”

“എന്തിനാണ് ചേച്ചി വന്നതെന്നുപോലും ഞാൻ ചോദിച്ചില്ല..”

“നിന്നെ കാണാൻ തോന്നി വന്നു.അനിയന്മാർ രണ്ടാളും. ഇരട്ടകളല്ലേ അവർ.. എന്തു ചെയ്യുന്നു.?

“അവർ ബിടെക്കിന് ചെന്നൈയിൽ പഠിക്കുന്നു. കുഴപ്പമില്ല ചേച്ചി.”

“ചേച്ചി വെറുതെ ഇത്രദൂരം വന്നതെന്തിന്?”

ഹാരിസിനെ കാണണമായിരുന്നു. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാണ്. അപ്പോൾ നിന്നെയും ഒന്ന് കാണണമെന്നുതോന്നി.

ഇറങ്ങുമ്പോൾ ചുരത്തിനു വല്ലാത്തൊരു മാദകത്വം. അതിന്റെ നിമ്നോന്നതങ്ങളിൽ കയറി ഇറങ്ങുന്ന പല വാഹനങ്ങൾ. പല ഇന്ധനങ്ങളും കത്തുന്നവ. കയറ്റം കഴിഞ്ഞാൽ ഏതും ഒന്നണയ്ക്കും.ചൂടും ചൂരുമുള്ള ചുരം.ആ വലിയ സർപ്പത്തിന്റെ വായിൽ അകപ്പെട്ട് ഒരിക്കലും ജയിക്കാതെ ഞാൻ താഴോട്ടിറങ്ങി.

“മേഡം…
നമുക്കൊരു ചായ കുടിയ്ക്കാം…..”

ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.