Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ നഗരമായ കേപ്ടൗണിലെ പാർലമെന്റ് മന്ദിരത്തിൽ വൻ തീപിടുത്തം. തീപിടുത്തത്തെ തുടർന്ന് കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചുവെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലം സന്ദർശിച്ച പ്രസിഡന്റ് സിറിൽ റാംഫോസ, ഇത് വിനാശകരമായ സംഭവമാണെന്ന് പറഞ്ഞു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്തു വരികയാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. കെട്ടിടത്തിന്റെ സ്പ്രിംഗ്ളർ സംവിധാനം ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

പാർലമെന്റിന് സമീപമുള്ള സെന്റ് ജോർജ്ജ് കത്തീഡ്രലിൽ ഇന്നലെയാണ് ആർച്ച് ബിഷപ്പ് ഡെസ് മണ്ട് ടുട്ടുവിന്റെ സംസ്‌കാരം നടന്നത്. ആറ് മിനിറ്റിനുള്ളിൽ പാർലമെന്റ് മന്ദിരത്തിലെത്തി തീയണച്ച അഗ്നിശമന സേനാംഗങ്ങളോട് പ്രസിഡന്റ് നന്ദി പറഞ്ഞു. തീ അണയ്ക്കാനുള്ള ശ്രമത്തിന്റെ ചിത്രങ്ങൾ നഗരസഭാധികൃതർ പുറത്തുവിട്ടിട്ടുണ്ട്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് പാർലമെന്റിന്റെ ഫയർ അലാറം മുഴങ്ങിയത്. പാർലമെന്റ് അവധിയായതിനാൽ ഇപ്പോൾ സമ്മേളനം നടക്കുന്നില്ല. ഒരു വർഷത്തിനിടെ പാർലമെന്റിൽ നടക്കുന്ന രണ്ടാമത്തെ തീപിടുത്തമാണിത്. മാർച്ചിൽ വൈദ്യുതി തകരാർ മൂലം തീപിടുത്തമുണ്ടായിരുന്നു.

ലണ്ടൻ: മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് അവരമൊരുക്കുന്ന വിസ നിയമ ഭേദഗതിയുമായി ബ്രിട്ടീഷ് സർക്കാർ. ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നു നഴ്സസ്, കെയർ വിസയ്ക്ക് പുറമെയാണ് എന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ജനുവരി അവസാനത്തോടെ ഇന്ത്യൻ പ്രധാനമന്ത്രി നരേദ്രമോദിയുമായി നടക്കാൻ പോകുന്ന വളരെ സുപ്രധാനമായ ചർച്ചയിൽ ഉണ്ടാകാൻ പോകുന്ന ചില തീരുമാനങ്ങളുടെ വിവരമാണ് പുറത്തു വന്നിട്ടുള്ളത്. ഈ വിസ നിയയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഈ വർഷം(2022) ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് യുകെയിൽ യഥേഷ്ടം ജോലിക്കും അതുപോലെ പഠനത്തിനുമായി എത്തുവാൻ സാധിക്കുന്നു എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം നല്ലൊരു പുതുവർഷ സമ്മാനമായി തന്നെ കരുതാം.

ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടക്കാൻ പോകുന്ന വ്യവസായിക ചർച്ചയിൽ ആണ് തീരുമാനം ഉണ്ടാകുക എന്നാണ് അറിയുന്നത്. ഇന്ത്യയുമായി ഫ്രീ ട്രേഡ് ഉടമ്പടി ഉണ്ടാക്കുവാനുള്ള കഠിന ശ്രമത്തിലാണ് ബ്രിട്ടീഷ് സർക്കാർ. അതിനുള്ള തയ്യാറെടുപ്പിൽ ആണ് ഇപ്പോൾ യുകെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി അന്ന മാരി. വളരെ ലളിതമായ വിസ നിയമങ്ങൾ ഇന്ത്യൻ അധികാരികൾക്ക് നൽകുവാൻ ആണ് യുകെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി തയ്യാറാക്കുന്ന കരടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. യൂറോപ്പിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട് എന്ന് യുകെയിലെ മുൻനിര മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

ഇന്ത്യയും ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാറിൽ എത്താൻ വളരെ ലളിതവും ഉദാരവുമായ വിസാ നിയമങ്ങൾ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നാണ് എന്ന് ബ്രിട്ടീഷ് മന്ത്രിസഭ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട് എന്നും എതിർപ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്നും ഒരു സർക്കാർ വ്യക്താവ് പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഫോറിൻ സെക്രട്ടറി ലിസ് ട്രസ് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി അന്ന മാരിയെ പൂർണ്ണമായി പിന്താങ്ങുന്നു എന്നിരിക്കുമ്പോഴും ഇന്ത്യക്കാരിയായ ഹോം സെക്രട്ടറി പ്രീതി പട്ടേൽ ഇതിനെ പിന്താങ്ങില്ല എന്നാണ് അറിയുവാൻ കഴിയുന്നത്.

പുതിയ പ്ലാൻ അനുസരിച്ചു ഇന്ത്യക്കാർക്ക് ലഭിക്കുന്നത് ഓസ്‌ട്രേലിക്കാർക്ക് ലഭിച്ചിരിക്കുന്ന അതെ വിസ നിയമങ്ങൾ ആണ്. അതായത് ചെറുപ്പക്കാർക്ക് മൂന്ന് വർഷം വരെ യുകെയിൽ എത്തി ജോലി ചെയ്യുവാനുള്ള അവസരം. കൂടാതെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ഫീസിൽ ഇളവ് നൽകുവാനും പഠന ശേഷം ഇവിടെത്തന്നെ ജോലി ചെയ്യുവാനുമുള്ള അവസരം. എന്നാൽ എത്ര വർഷം ലഭിക്കും എന്നതിൽ തീരുമാനം ആയിട്ടില്ല.

ഏകദേശം 1400 പൗണ്ടാണ്  (RS. 1,40,000.00) വർക്ക് ആൻഡ് ടുറിസം വിസയ്ക്കായി ഫീ ആയി നൽകേണ്ടത്. ഇതിൽ കാര്യമായ കുറവ് വരുത്തി ഇന്ത്യൻ അധികാരികളെ സന്തോഷിപ്പിക്കുവാനും  തീരുമാനം ഉള്ളതായി അറിയുന്നു.

ഫ്രീ ട്രേഡ് ഉടമ്പടി സാധ്യമായാൽ യുകെ – ഇന്ത്യ ബന്ധങ്ങളിൽ ഒരു കുതിച്ചു ചട്ടം ഉണ്ടാകും എന്നാണ് കരുതുന്നത്. ഇതിനോടകം ഒരു ബില്യൺ പൗണ്ടിന്റെ വ്യവസായിക നിക്ഷേപം പ്രഖ്യപിച്ചിരുന്നു. തുടർ ചർച്ചകൾ കോവിഡ് വ്യാപനത്തോടെ മാറ്റിയിരുന്നു. ഈ ചർച്ചകളാണ്  ഡൽഹിയിൽ പുനരാരംഭിക്കുന്നത്.

ഇന്ത്യയുടെ £533 മില്യൺ  നിക്ഷേപം ആണ് യുകെയിൽ എത്തിയതായി ഡൗണിംഗ് സ്ട്രീറ്റ്  അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. £240 മില്ല്യൺ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിക്ഷേപം ഉൾപ്പെടെയാണ്. “റോഡ് മാപ് 2030” യുകെ ഇന്ത്യ ബന്ധത്തിലെ ഒരു കുതിച്ചുചാട്ടം ആയിരിക്കും എന്നാണ് ഇരു നേതാക്കളും ഇതുമായി പ്രതികരിച്ചിട്ടുള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മൊബൈൽഫോൺ ഉപയോഗിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴശിക്ഷ. ശിക്ഷ നടപ്പിലാക്കുന്നത് ഇന്നലെ തൊട്ട് പ്രാബല്യത്തിൽ വന്നു. ഇത് കൂടാതെ യുകെയിലുടനീളം ഉള്ള പ്രാദേശിക കൗൺസിലുകൾക്ക് ഡ്രൈവിംഗ് പിഴവുകൾക്ക് 70 പൗണ്ട് വരെ പിഴ ചുമത്താനുള്ള അധികാരവും 2022 ജനുവരിമുതൽ നടപ്പിലായി.

ബ്രിട്ടനിൽ ഡ്രൈവിംഗിനിടെ അടിയന്തര സാഹചര്യത്തിൽ അല്ലാതെ ഫോൺ വിളിക്കുന്നതോ മെസേജ് അയക്കുന്നതോ കടുത്ത പിഴശിക്ഷ ക്ഷണിച്ചുവരുത്തും. നിയമലംഘകരെ കാത്തിരിക്കുന്നത് 200 പൗണ്ട് പെനാൽറ്റിയും കൂടാതെ ഡ്രൈവിംഗ് ലൈസൻസിൽ 6 പോയിൻറ് ചേർക്കപ്പെടുകയും ചെയ്യും. വാഹനമോടിക്കുമ്പോൾ നാവിഗേറ്റർ ഉപകരണങ്ങൾ ഉപയോഗിക്കാമെങ്കിലും അത് എവിടെയെങ്കിലും ഉറപ്പിച്ചു വെച്ചതായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. ഇത് കൂടാതെ ഡ്രൈവിങ്ങിനിടെ ഫോട്ടോകൾ എടുക്കുന്നതും വീഡിയോകൾ എടുക്കുന്നതും കടുത്ത ശിക്ഷ ക്ഷണിച്ച് വരുത്തും.

വാഹനമോടിക്കുമ്പോഴും പാർക്ക്‌ ചെയ്യുമ്പോഴും ഈ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പറ്റാതിരിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം . കാരണം ഈ തെറ്റുകൾ വരുത്തുന്ന ഡ്രൈവർമാർ 130 പൗണ്ട് പിഴ നൽകേണ്ടി വരും. ഓഫ്-സ്ട്രീറ്റ്, പ്രൈവറ്റ് കാർ പാർക്ക് പെനാൽറ്റി ചാർജുകൾ ലണ്ടനിൽ £130 ഉം തലസ്ഥാനത്തിന് പുറത്ത് £120 ഉം ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. നാല് പാർക്കിംഗ് പിഴവുകൾ ഇവയൊക്കെയാണ് ;

1) സിഗ്‌സാഗ് ലൈനുകളിൽ പാർക്ക്‌ ചെയ്യരുത്- സിഗ്‌സാഗ് ലൈനുകളിൽ പാർക്കിംഗ് അനുവദനീയമല്ല. മുന്നിൽ സീബ്രാ ലൈനോ കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നുണ്ടെന്നോ സൂചിപ്പിക്കാനുള്ള വരകൾ കൂടിയാണത്. അതുകൊണ്ട് തന്നെ സിഗ്‌സാഗ് വെള്ള വരകൾ ശ്രദ്ധിക്കുക.

2) ഇരട്ട വെള്ള വരകൾക്ക് സമീപം പാർക്ക് ചെയ്യരുത് – റോഡിന്റെ മധ്യത്തിൽ ഇരട്ട വെള്ള വരകൾ കണ്ടാൽ അവിടെ നിങ്ങൾക്ക് നിർത്താനോ പാർക്ക് ചെയ്യാനോ കഴിയില്ല, ഓവർടേക്ക് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ഹൈവേ കോഡിന്റെ റൂൾ 240 അനുസരിച്ച് അശ്രദ്ധമായി വാഹനമോടിച്ചാലോ ഇരട്ട വെള്ള വരയിൽ പാർക്ക് ചെയ്താലോ 100 പൗണ്ട് വരെ പിഴ നൽകണം.

3) ബ്ലൂ ബാഡ്ജ് സ്പോട്ടുകളിൽ പാർക്ക്‌ ചെയ്യാനുള്ള അവകാശം ബ്ലൂ ബാഡ്ജ് ഹോൾഡേഴ്‌സിന് മാത്രം. കർശന നിയമത്തിന്റെ പരിധിയിൽ പെടുന്നതാണ് ഇത്. തെറ്റ് ചെയ്താൽ 120 പൗണ്ട് പിഴ നൽകേണ്ടി വരും.

4) മഞ്ഞ വരകൾ ഒഴിവാക്കുക – നിങ്ങൾക്ക് ഒറ്റ മഞ്ഞ വരയിൽ നിർത്താൻ സാധിക്കും. എന്നാൽ ഇരട്ട മഞ്ഞ വരയിൽ നിയമങ്ങൾ കർശനമാണ്. ഇരട്ട മഞ്ഞ വരയിൽ വാഹനം പാർക്ക്‌ ചെയ്യുന്നത് നിയമവിരുദ്ധമാണ്.

പുതിയ നിയമങ്ങൾ നടപ്പിൽ വരുത്തുന്നതിലൂടെ ബ്രിട്ടനിലെ റോഡുകളിലെ അപകടങ്ങൾ കുറയുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജൊഹാനസ്ബർഗ്: വർണവിവേചനത്തിനെതിരെ സധൈര്യം പോരാടിയ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന് (90) ദക്ഷിണാഫ്രിക്കയുടെ കണ്ണീരിൽക്കുതിർന്ന അന്ത്യാഞ്ജലി. ഇന്നലെ കേപ്ടൗണിലെ സെയ്‌ന്റ് ജോർജ് ആംഗ്ലിക്കൽ കത്തീഡ്രലിൽ സംസ്കാരം നടന്നു. വർണവിവേചനത്തിനും വംശീയതയ്‌ക്കുമെതിരെ പൊരുതിയ ടുട്ടു കഴിഞ്ഞ ഞായറാഴ്ചയാണ് അന്തരിച്ചത്. വിപ്ലവകാരിയായ ബിഷപ്പിന്റെ വേർപാടിൽ രാജ്യം ഒരാഴ്ച ദുഃഖമാചരിച്ചു. ക്രിസ്‌തീയ പുരോഹിതൻ, അധ്യാപകൻ, പ്രഭാഷകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ടുട്ടു മനുഷ്യത്വത്തിന്റെ ആഗോളമുഖമായിരുന്നു.

“നമ്മുടെ പുതിയ രാഷ്ട്രത്തിന്റെ ആത്മീയ പിതാവ്” എന്നാണ് പ്രസിഡന്റ് സിറിൽ റാംഫോസ തന്റെ അനുസ്മരണ പ്രസംഗത്തിൽ ടുട്ടുവിനെ വിശേഷിപ്പിച്ചത്. ടുട്ടുവിന്റെ ആഗ്രഹം പോലെ ശവസംസ്കാര ചടങ്ങുകൾ വളരെ ലളിതമായാണ് നടന്നത്. ഏറ്റവും വില കുറഞ്ഞ ശവപ്പെട്ടിയാണ് തനിക്ക് നൽകേണ്ടതെന്ന് ടുട്ടു നേരത്തെ തന്നെ പറഞ്ഞിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ക്ഷണിക്കപ്പെട്ട നൂറ് അതിഥികൾ മാത്രമാണ് സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തത്. എന്നാൽ പ്രായഭേദമെന്യേ ഒട്ടേറെപ്പേർ കത്തീഡ്രലിലെത്തി അദ്ദേഹത്തിനായി പുഷ്പാർച്ചന നടത്തിയിരുന്നു.

എലിസബത്ത് രാജ്ഞി, ഫ്രാൻസിസ് മാർപാപ്പ, യു.എസ്. മുൻ പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങി ഒട്ടേറെ പ്രമുഖർ ടുട്ടുവിന് ആദരാഞ്ജലിയർപ്പിച്ചു. 1948 മുതൽ ’90-കളുടെ തുടക്കംവരെ ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരുടെ ന്യൂനപക്ഷസർക്കാർ നടപ്പാക്കിയ വർണവിവേചനത്തിനെതിരെ അഹിംസാമാർഗത്തിലൂടെ പോരാടിയ ടുട്ടുവിന് 1984-ൽ നൊബേൽ പുരസ്കാരം ലഭിച്ചിരുന്നു. മണ്ടേല കഴിഞ്ഞാൽ കറുത്ത വർഗ്ഗക്കാർക്കായുള്ള പോരാട്ടത്തിൽ ലോകം ഏറ്റവുമധികം കേട്ട പേര് ഡെസ്‌മണ്ട് ടുട്ടുവിന്‍റേതായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് നൈറ്റ്‌ഹൂഡ് പദവി സമ്മാനിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ കടുത്ത ജനരോഷം ഉയർന്നിരിക്കുകയാണ്. ന്യൂ ഇയറിനോടനുബന്ധിച്ചുള്ള രാജ്ഞിയുടെ പട്ടികയിലാണ് മുൻ ലേബർ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ടോണി ബ്ലെയറിന് സർ പദവി നൽകാൻ തീരുമാനമായത്. എന്നാൽ ഇറാക്കിലും അഫ് ഗാനിസ്ഥാനിലും യുദ്ധങ്ങളിൽ ഉള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ മൂലം സർ പദവി നല്കുവാൻ അദ്ദേഹം യോഗ്യനല്ല എന്നാണ് നിരവധിപേർ വിലയിരുത്തുന്നത്. പ്രധാനമന്ത്രി പദവിയിൽ നിന്നും പടിയിറങ്ങി 14 വർഷത്തിനുശേഷമാണ് അദ്ദേഹത്തെ ഈ പദവി തേടിയെത്തിയത്. എന്നാൽ ഈ തീരുമാനം അറിയിച്ചതിനു ശേഷം , അദ്ദേഹത്തെ ഈ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരത്തോളം പെറ്റീഷനുകൾ ആണ് ഉയർന്നുവന്നിരിക്കുന്നത്. യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളും രാജ്ഞിയുടെ ഈ തീരുമാനത്തോട് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് തന്നെ അപമാനം ഉണ്ടാക്കുന്ന തരത്തിൽ ആയിരുന്നു ടോണി ബ്ലെയറിന്റെ പ്രവർത്തനങ്ങളെന്ന് പെറ്റീഷൻ ആരംഭിച്ച ആങ്‌സ് സ്കോട്ട് വ്യക്തമാക്കി. നിരവധി സാധാരണക്കാരുടെ മരണത്തിന് കാരണക്കാരനായ വ്യക്തിയാണ് ടോണി ബ്ലെയറെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എട്ടു വർഷത്തോളം നീണ്ട ഇറാഖ് യുദ്ധത്തിൽ നിരവധി സാധാരണക്കാരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

തനിക്കു ലഭിച്ച പദവിയിൽ സന്തോഷമുണ്ടെന്നു ടോണി ബ്ലെയർ മറുപടി പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനം വഹിക്കുവാൻ കഴിഞ്ഞതിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്നും, തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തികച്ചും അർഹതയില്ലാത്ത വ്യക്തിക്കാണ് പദവി ലഭിച്ചത് എന്ന ആരോപണമാണ് ചുറ്റിനും ഉയർന്നുവരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്റ്റ് മിഡ്‌ലാൻഡിൽ ഇന്നലെ വൈകിട്ട് ഉണ്ടായ വാഹനാപകടത്തിൽ പെൺകുട്ടി കൊല്ലപ്പെട്ടു . മദ്യപിച്ച് വാഹനമോടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. 14 വയസ്സുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.

വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ സാൻഡ്‌വെല്ലിൽ ചാരനിറത്തിലുള്ള മെഴ്സിഡസ് ഇടിച്ചാണ് അപകടം ഉണ്ടായത് .
പ്രതിയെന്ന്‌ കരുതുന്ന 39 വയസ്സുകാരനെ സമീപത്തുള്ള റൗളി റെജിസ് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുമാണ്‌ അറസ്റ്റ് ചെയ്തത്.

സംഭത്തെക്കുറിച്ചുള്ള അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ സർജന്റ് ജൂലി ലൈമാൻ പറഞ്ഞു. അപകടത്തിന്റെ ഡാഷ്-ക്യാം ഫൂട്ടേജ് ആരുടെയെങ്കിലും പക്കലുണ്ടെങ്കിൽ കൈമാറണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ.

മാസം തികയാതെ ആകാശത്തു പ്രസവിച്ച യുകെ മലയാളി നഴ്‌സിന്റെ കുഞ്ഞിന് സഹായ ഹസ്തവുമായി സ്കോട്ലാൻ്റിൽ നിന്നും കലാകേരളം ഗ്ലാസ്ഗോ. പുതുവത്സര പൊൻപുലരിയിൽ കനിവിന്റെ കൈനീട്ടവുമായി കലാകേരളം ഗ്ലാസ്ഗോയുടെ 5 പൗണ്ട് ചാരിറ്റി ചലഞ്ച് ഇന്നു മുതൽ ആരംഭിക്കും.
ചെറുതെങ്കിലും ഒരുമിച്ച് കൂടുമ്പോൾ വലുതാകുന്ന ഈ 5 പൗണ്ട് ചലഞ്ചിൽ കലാകേരളം ഗ്ലാസ്‌ഗോയോടൊപ്പം യുകെയിൽ നിന്നുള്ള ആർക്കും പങ്കുചേരാം. മലയാളം യുകെ ന്യൂസ് പുറത്തുവിട്ട വാർത്തയെ തുടർന്ന് കലാകേരളം ഗ്ലാസ്ഗോ ജനുവരി 4 ന് നടത്താൻ നിശ്ചയിച്ചിരുന്ന ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ വേണ്ടെന്നു വയ്ക്കുകയും പകരം നിസ്സഹായാവസ്ഥയിലായ ‘ആകാശ പ്രസവ’ കുടുംബത്തിലെ കുഞ്ഞിനെ സഹായിക്കാൻ 5 പൗണ്ട് ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ്.

ആറാം മാസം ആദ്യ കുഞ്ഞു നഷ്ടപ്പെട്ട കുടുംബം രണ്ടാമത്തെ കുഞ്ഞിൻ്റെ പ്രസവത്തിനായി നാട്ടിലേയ്ക്ക് പോയ ഒക്ടോബർ 5നാണ് പ്രസ്തുത ആകാശ പ്രസവം നടന്നത്. ഏഴു മാസം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ  പിറന്ന കുഞ്ഞിൻ്റെ ആരോഗ്യ നില അപകടത്തിലായപ്പോൾ അടിയന്തിരമായി വിമാനം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഇറക്കുകയായിരുന്നു. ഉടനേ തന്നെ അമ്മയേയും കുഞ്ഞിനെയും ഏയർപോർട്ട് അധികൃതർ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. തുടർന്ന്  വിമാനം യാത്ര തുടർന്നു.

ആകാശ പ്രസവം അടുത്ത ദിവസത്തെ പ്രധാന വാർത്തയായി എല്ലാ മാധ്യമങ്ങളും ആഘോഷിച്ചു. ആശ്രയമായി ആരുമില്ലാതെ ഫ്രാങ്ക്ഫർട്ടിലെ ആശുപത്രിയിൽ കഴിയുന്ന മലയാളി കുടുംബത്തിൻ്റെ നിലവിലെ അവസ്തയാണ് മലയാളം യുകെ ന്യൂസ് തുടർന്ന് യുകെ മലയാളികളെ അറിയിച്ചത്. നിരവധി നല്ല മനസ്സുകളുടെ സഹായം അവർക്ക് എത്തിയെങ്കിലും ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ അതൊന്നും അപര്യാപ്തമായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് കലാകേരളം ഗ്ലാസ്ഗോ 5 പൗണ്ട് ചലഞ്ച് എന്ന പുതിയ ആശയവുമായി മുന്നോട്ട് വന്നത്. ആർക്കും അധിക ബാധ്യതയില്ലാതെ, ജനുവരി നാലാം തീയതി അവർ നടത്താനിരുന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ഉപേക്ഷിച്ച് അതിന് പകരമായി ആകാശത്ത് ജീവൻ തുടിച്ച കുഞ്ഞിനെ സഹായിക്കാൻ 5 പൗണ്ട് ചലഞ്ചുമായി അവരെത്തുകയായിരുന്നു. പുതുവത്സരാഘോഷത്തിനായി അവർ മാറ്റി വെച്ച തുക 5 പൗണ്ട് ചലഞ്ചിലേയ്ക്ക് അവർ നിക്ഷേപിക്കും.

സ്വയം കൂട്ടിയാൽ കൂടാത്തത്ര സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ഈ യുകെ മലയാളി കുടുംബത്തിനെതിരെ മുഖം തിരിച്ച സമീപനം അവലംബിക്കുകയും യുകെയിലെ മലയാളികളുടെ മൊത്തം അട്ടിപ്പേറവകാശം ഉണ്ടെന്നു സ്ഥാപിക്കുകയും ചെയ്യുന്ന യുക്മ പോലും ചെറുതരി സഹായവുമായി മുന്നോട്ട് വരാതിരിക്കുകയും അതിനേക്കാളുപരി ഒരു ഫോൺ വിളിച്ചു സംസാരിക്കുവാൻ പോലും വിമുഖത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കലാ കേരളം ഗ്ലാസ്ഗോ 5 പൗണ്ട് ചലഞ്ചെന്ന ആശയവുമായി മലയാളം യുകെ ന്യൂസിനെ സമീപിച്ചത്. ആഗോള പ്രവാസി മലയാളികൾക്ക് എന്നും മാതൃകയായ കലാകേരളം ഗ്ലാസ്ഗോയുടെ മുൻവിധികളില്ലാതെയുള്ള ഈ സമീപനം പ്രവാസികൾക്ക് കരുത്തേകുന്നതാണ് എന്നതിൽ സംശയമില്ല.

സാമൂഹിക സാംസ്കാരിക രംഗത്തെ വേറിട്ട മുഖമാണ് എന്നും കലാകേരളം ഗ്ലാസ്ഗോ. 2006 മുതൽ ഗ്ലാസ്‌ഗോയിലെ കാമ്പസ് ലാംഗ് കേന്ദ്രീകൃതമായി പ്രവർത്തിച്ചിരുന്ന മലയാളി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്കാരിക, കലാ രംഗങ്ങളിലെ സമഭാവനയുടെ സമവാക്യമാണ് കലാകേരളം. ഒരു പതിറ്റാണ്ടിലേറെയായി ഒരു കുടിയേറ്റ സമുഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലെ നിറസാന്നിധ്യമായിരുന്ന, തിരിച്ചു വ്യത്യാസങ്ങളില്ലാതിരുന്ന ആ നല്ല ഇന്നലെകളുടെ മാധുര്യം ഒട്ടും ചോർന്ന് പോകാതെ നെഞ്ചോട് ചേർത്ത് വയ്ക്കാൻ ആഗ്രഹിച്ച ഒരു കൊച്ചു സമൂഹത്തിന്റെ ആത്മാർപ്പണത്തിന്റെയും, ആവേശത്തിന്റെയും സാക്ഷാത്കാരമാണ് 2014-ൽ കലാകേരളം ഒരു സംഘടനാ പദവിയിലെത്തുവാൻ ഇടയാക്കിയത്.

വളരെ ചുരുങ്ങിയ പ്രവർത്തന കാലയളവുകൊണ്ട് യു കെയിലെ തന്നെ ഏറ്റവും മികച്ച സംഘടനയായി അംഗീകരിക്കപ്പെടുകയും ചെയ്യുന്ന അതുല്യ കാഴ്ചക്കാണ് കാലം സാക്ഷ്യം വഹിച്ചത്. ചേർച്ചയുള്ള മാനസ്സങ്ങളാണ് വിജയത്തിനാധാരമെന്ന സത്യമുൾക്കൊള്ളുന്ന കലാകേരളം, അംഗങ്ങൾ തമ്മിലുള്ള കൂട്ടായ്മക്ക് ഏറെ പ്രാധാന്യം നൽകുന്നു.

നിലപാടുകളിലെ ദൃഢതയും, പ്രവർത്തനങ്ങളിലെ മികവും, കൂട്ടായ്മയുടെ ആഘോഷവും ഒത്തുചേരുന്ന കലാകേരളം, അതിരില്ലാത്ത വിശ്വ വിശാലതയുടെ ചിറകിലേറി അച്ചടക്കവും, കൃത്യതയും, നീതിബോധവും,അർപ്പണബോധവും, ആത്മാർത്ഥവുമായ സംഘടനാ പ്രവർത്തനം കൊണ്ട് കലാകേരളമെന്ന നേരിന്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, സ്വരമൊന്നിച്ച് മനമൊന്നിച്ച് മുന്നേറുന്നു.

ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാമ്പിക്കൽ ഇതാദ്യമായി യുകെയിലെ ഒരു മലയാളി അസ്സോസിയേഷന്റെ പരിപാടിയിൽ പങ്കെടുത്തതിന്റെ ഖ്യാതിയും കലാകേരളം ഗ്ലാസ്ഗോയ്ക്ക് തന്നെ. കലാകേരളം ഗ്ലാസ്ഗോയുടെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ പിതാവിന്റെ പ്രസംഗം ജനശ്രദ്ധ നേടിയിരുന്നു.

കലാകേരളം ഗ്ലാസ്കോയൊരുക്കുന്ന 5 പൗണ്ട് ചലഞ്ചിൽ എങ്ങനെ പങ്ക്ചേരാം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ആകാശ പ്രസവത്തിലെ കുടുംബത്തിൻ്റെ അക്കൗണ്ട് വിവരങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.  താല്പര്യമുള്ളവർ പുതുവത്സര കാലത്ത് മാറ്റിവെയ്ക്കാൻ സാധിക്കുന്ന 5 പൗണ്ടെങ്കിലും അവർക്കായി കൊടുക്കുക. അവർക്ക് ലഭിക്കുന്ന സംഭാവനയുടെ  ബാങ്ക് സ്റ്റെറ്റ്മെൻ്റ് മലയാളം യുകെ ന്യൂസ് പിന്നീട് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Mr. Cherian Iype
A/c No 80948675
Sort Code 20 – 25 – 38
Barclays Bank

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് -19 മഹാമാരിയുടെ കാലത്ത് വാർത്തകളിലെ സ്ഥിര സാന്നിധ്യമായി മാറിയ പ്രൊഫ.ക്രിസ് വിറ്റിയും പ്രൊഫ.ജോനാഥൻ വാൻ-ടാമും പുതുവർഷ ബഹുമതി പട്ടികയിൽ (ന്യൂ ഇയർ ഓണേഴ്‌സ് ലിസ്റ്റ്) നൈറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ നൈറ്റ് പദവിയിലേക്ക് ഉയർന്നു. കൂടാതെ ഓർഡർ ഓഫ് ദി ഗാർട്ടറിലേക്ക് നിയമിതനായി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്ന ബഹുമതി പട്ടികയിൽ നിന്ന് വ്യത്യസ്തമായി ഓർഡർ ഓഫ് ഗാർട്ടർ ഒരു രാജകീയ നിയമനമാണ്. ഇത് വലിയൊരു ബഹുമതിയാണെന്നും രാജ്ഞിയോട് അങ്ങേയറ്റം നന്ദിയുണ്ടെന്നും ടോണി ബ്ലെയർ പ്രതികരിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജെന്നി ഹാരിസും വാക്‌സിൻ റെഗുലേറ്റർ എം.എച്ച്.ആർ.എയുടെ മേധാവി ഡോ. ജൂൺ റൈനെയും ഡെയിം ആയി തിരഞ്ഞെടുക്കപ്പെട്ടു.

പ്രധാന പട്ടികയിൽ, നടിമാരായ ജോവാന ലുംലിയും വനേസ റെഡ്ഗ്രേവും ഇടം നേടി. കായികരംഗത്ത്, ദമ്പതികളായ ജേസണും ലോറ കെന്നിയും യഥാക്രമം നൈറ്റും ഡെയിമുമായി മാറി. സൈക്ലിംഗിലെ മികച്ച പ്രകടനമാണ് ഇരുവരെയും പുരസ്‌കാരത്തിന് അർഹരാക്കിയത്. നീന്തലിലും സൈക്ലിംഗിലും പാരാലിമ്പിക്‌സ് സ്വർണം നേടിയ ജോഡി കന്ഡിയെ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (സിബിഇ) ആയി നിയമിക്കുന്നു.

ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ ടോം ഡെയ്‌ലിയെ “ഡൈവിംഗ്, എൽജിബിടിക്യു+ അവകാശങ്ങൾ, ചാരിറ്റി” എന്നിവയിലെ സേവനങ്ങൾക്കായി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ ആയി നിയമിച്ചു. നീന്തൽ താരം ആദം പീറ്റി, ജിംനാസ്‌റ്റ് മാക്‌സ് വിറ്റ്‌ലോക്ക് എന്നിവർക്കും ഒബിഇ ബഹുമതി ലഭിച്ചു. യുഎസ് ഓപ്പൺ ജേതാവായ രാജ്യത്തിന്റെ അഭിമാനതാരം എമ്മ റഡുകാനുവിനെ എംബിഇ ആയി നിയമിച്ചു.

നോർത്ത് ഡെവൺ ഹോസ്പിസിനായി 700,000 പൗണ്ട് സ്വരൂപിക്കുന്നതിനായി 600-ലധികം രാത്രികൾ ഒരു കൂടാരത്തിൽ കഴിഞ്ഞ 12-കാരനായ മാക്സ് വൂസി, ബ്രിട്ടീഷ് എംപയർ മെഡലിന് അർഹനായി. ഈ വർഷത്തെ പട്ടികയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലണ്ടനിൽ നിന്നുള്ള മാന്ത്രികൻ ഹെൻറി ലൂയിസാണ്. എം.ബി.ഇ. ബഹുമതിയാണ് 102 കാരനായ ഹെൻറിയെ തേടിയെത്തിയത്. 1,200-ലധികം ആളുകൾ 2022ലെ യുകെ ന്യൂ ഇയർ ഓണേഴ്‌സ് ലിസ്റ്റിലുണ്ട്. പട്ടികയിൽ 47.9% സ്ത്രീകളുണ്ട്. പുരസ്‌കാര ജേതാക്കളിൽ 15.1% പേർ വംശീയ ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗലക്ഷണങ്ങൾ കുറഞ്ഞ മിതമായ കോവിഡ്-19 വകഭേദങ്ങൾക്ക് ഭാവിയിൽ വാക്സിനുകളുടെ ആവശ്യം വരില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഡെൽറ്റാ വേരിയാന്റിനെ അപേക്ഷിച്ച് ഒമിക്രോണിൻെറ രോഗലക്ഷണങ്ങൾ സൗമ്യമായതിനാൽ ഭാവിയിലുണ്ടാകുന്ന വകഭേദങ്ങൾക്ക് പ്രതിരോധകുത്തിവയ്പുകളുടെ ആവശ്യം വരില്ല എന്ന് വിദഗ്ധർ പറഞ്ഞു. ബൂസ്റ്റർ വാക്സിനുകളുടെ രണ്ടാംഘട്ടമായി ജനങ്ങൾക്ക് നാലാം ഡോസ് വാക്സിൻ ഇസ്രായേൽ നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ വാർത്ത. ഒമിക്രോണിന് ശേഷം ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വകഭേദങ്ങളുടെ ലക്ഷണങ്ങൾ സൗമ്യമായേക്കാം എന്ന് റീഡിംഗ് യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റായ പ്രൊഫസർ ഇയാൻ ജോൺസ് പറഞ്ഞു. പ്രായപൂർത്തിയായവർക്ക് പതിവായി ബൂസ്റ്റർ വാക്സിൻ നൽകേണ്ടതിൻെറ ആവശ്യകത കാലക്രമേണ കുറയുമെന്നാണ് പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. വാക്‌സിൻ സ്വീകരിച്ച് രണ്ടര മാസത്തിന് ശേഷം അതിൻെറ പ്രതിരോധശേഷി കുറയാൻ തുടങ്ങും. എന്നാൽ അത് ഫലപ്രദമാവുകയില്ല എന്ന് ഇത് അർഥമാക്കുന്നില്ല. ബൂസ്റ്ററുകളുടെ ദീർഘകാല ഫലപ്രാപ്തി അളക്കാനുള്ള ഒരേയൊരു മാർഗ്ഗം കാത്തിരുന്ന് കാണുക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം എല്ലാ വർഷവും കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിനാൽ നാലോ ആറോ മാസത്തിലൊരിക്കലെങ്കിലും ബൂസ്റ്ററുകൾ ആവശ്യമാണെന്ന് മറ്റ് എപ്പിഡെമിയോളജിസ്റ്റുകൾ പറഞ്ഞു. യുകെയുടെ ബൂസ്റ്റർ പ്രോഗ്രാമിന്റെ ആദ്യകാല പഠന റിപ്പോർട്ട് അനുസരിച്ച് രണ്ടര മാസത്തിന് ശേഷം ഫൈസറിന്റെ ടോപ്പ്-അപ്പ് ഡോസിൻെറ ഫലപ്രാപ്തി 35 ശതമാനമായി കുറയുന്നു. ഇത് രണ്ടു ഡോസ് അസ്ട്രസെനെക്ക വാക്‌സിൻ സ്വീകരിച്ചവരിലാണ് കണ്ടെത്തിയത്. എന്നാൽ ഫൈസറിന്റെയോ മോഡേണയുടെയോ വാക്‌സിൻ സ്വീകരിച്ചവരിൽ ഫലപ്രാപ്തി 70 ശതമാനത്തോളം സ്ഥിരതയുള്ളതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ കോവിഡ്-19ൻെറ വ്യാപനം തടഞ്ഞ് കൊറോണാ വൈറസ് എന്ന പകർച്ചവ്യാധിയെ 2022 ഓടുകൂടി ലോകത്തിൽ നിന്ന് ഇല്ലാതാക്കാൻ സാധിക്കും എന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി പറഞ്ഞു. ചൈനയിൽ കണ്ടെത്തിയ അജ്ഞാത ന്യൂമോണിയ സ്ട്രെയിൻ വൈറസുകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ ആദ്യമായി അറിയിച്ചതിന് രണ്ടു വർഷത്തിനു ശേഷമാണ് അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ പുറത്തുവരുന്നത്. ആഗോള കോവിഡ് കേസുകൾ ഇപ്പോൾ 287 മില്ല്യൺ ആണ്. അതേസമയം, കോവിഡ് ബാധിച്ച് ഏകദേശം 5.5 ദശലക്ഷം ആളുകളാണ് മരണപ്പെട്ടത്. കൊറോണ വൈറസ് നമ്മുടെ ദൈനംദിന ജീവിതത്തിൽ നിരവധി മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിർത്തികൾ അടയ്ക്കപ്പെടുകയും ചില സ്ഥലങ്ങളിൽ മുഖംമൂടി ധരിക്കാതെ വീടിനു പുറത്തിറങ്ങാൻ പോലും ചിന്തിക്കാൻ കഴിയാത്ത സാഹചര്യം വരെയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. എന്നാലും ശുഭാപ്തി വിശ്വാസം കൈവെടിയാത്ത പ്രസംഗമാണ് ഡോക്ടർ ടെഡ്രോസ് നടത്തിയത്. കോവിഡ് -19 നെ ചികിത്സിക്കാൻ ഇനിയും നിരവധി ഉപകരണങ്ങൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്‌സിൻ വിതരണത്തിലുള്ള അസമത്വം തുടരുന്നത് വൈറസിൻെറ പുതിയ വകഭേദം ഉണ്ടാകാനുള്ള സാഹചര്യം വർദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

നാം അസമത്വം എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് നമുക്ക് പകർച്ചവ്യാധിയെ ലോകത്തുനിന്ന് ഇല്ലാതാക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒമിക്രോൺ ആദ്യമായി സ്‌ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ കർഫ്യൂ പിൻവലിച്ചു. അതേസമയം യുകെ, ഇറ്റലി, ഗ്രീസ് എന്നിവയുൾപ്പടെയുള്ള രാജ്യങ്ങളിൽ റെക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വാക്സിനേഷൻ വിതരണത്തിലുള്ള കുറഞ്ഞ നിരക്കിനെ പറ്റിയും അദ്ദേഹം തൻറെ പ്രസംഗത്തിൽ സൂചിപ്പിച്ചു. യൂറോപ്പിലെയും അമേരിക്കയിലെയും ഭൂരിഭാഗം ജനങ്ങൾക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിലും 2021 അവസാനത്തോടെ എല്ലാ രാജ്യങ്ങളിലേയും 40% ജനങ്ങൾക്കും മുഴുവൻ വാക്സിനേഷൻ നൽകുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം ആഫ്രിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധിച്ചിട്ടില്ല. പകർച്ചവ്യാധി അവസാനിപ്പിക്കാനായി ജൂലൈ മാസത്തോടെ എല്ലാ രാജ്യങ്ങളെയും 70% ജനങ്ങളും പൂർണമായി വാക്സിനേഷൻ സ്വീകരിക്കുക എന്ന പുതിയ ലക്ഷ്യം ലോകാരോഗ്യ സംഘടന 2022-ൽ മുന്നോട്ട് വച്ചിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved