തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടലില്‍ മരിച്ചു നിലയില്‍ കണ്ടെത്തിയ കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്. യുവതിക്കൊപ്പം ഹോട്ടലില്‍ താമസിച്ച കൊല്ലം കോട്ടപ്പുറം സ്വദേശി പ്രവീണാണ് ഗായത്രിയെ കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ഹോട്ടല്‍ മുറിയില്‍വച്ച് ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രവീണ്‍ സമ്മതിച്ചതായും പോലീസ് പറഞ്ഞു.
ശനിയാഴ്ച ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനെ കാണാനില്ലായിരുന്നു. വൈകിട്ടോടെ പ്രവീൺ മുറിയിൽ നിന്ന് പുറത്ത് പോയിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു.
പ്രവീൺ ആണ് മരണ വിവരം ഹോട്ടലിൽ വിളിച്ചുപറഞ്ഞത്. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.മരിച്ച ഗായത്രിയും പ്രവീണും നഗരത്തിലെ ജ്വല്ലറിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. എട്ട് മാസം മുൻപ് വരെ ഗായത്രി ഇവിടെ ജോലി ചെയ്തിരുന്നു.
അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച. പാണക്കാട് ജുമുഅത്ത് പള്ളിയിൽ തിങ്കളാഴ്ച രാവിലെ ഒൻപതിന് സംസ്കാരം നടക്കും.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലുള്ള മൃതദേഹം അങ്കമാലി ബദരിയ ജുമാ മസ്ജിദിൽ ജനാസ നമസ്ക്കാരത്തിന് ശേഷം മലപ്പുറത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാവിലെ ഒൻപതിന് സംസ്കാര ചടങ്ങുകൾ ആരംഭിക്കും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനാകും. തിങ്കളാഴ്ച ചേരുന്ന ഉന്നതാധികാര സമിതിയില്‍ പ്രഖ്യാപനമുണ്ടാകും.
പൃഥ്വിരാജ് ഉൾപ്പെടുയുള്ള ചുരുക്കം ചിലർ മാത്രമാണ് തനിക്കൊപ്പം നിന്നതെന്ന് ഭാവന. പ്രമുഖ മാധ്യമപ്രവർത്തക ബർഖാ ദത്തിന്റെ മൊജോ സ്റ്റോറിയും, വീ ദ വിമെൻ ഓഫ് ഏഷ്യയും ചേർന്നൊരുക്കിയ ദ ഗ്ലോബൽ ടൗൺ ഹാൾ സമ്മിറ്റിലാണ് ഭാവന അതി ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
തീര്‍ച്ചയായും എനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ആഷിഖ് അബു, പൃഥ്വിരാജ്, ജിനു എബ്രഹാം, ഷാജി കൈലാസ്, ഭദ്രന് സാര്‍ , ഷാജി കൈലാസ് സാർ, ജയസൂര്യ തുടങ്ങിയവര്‍ എനിക്ക് അവസരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും അതേ ഇൻഡസ്ട്രിയിലേക്ക് വരാനുള്ള ബുദ്ധിമുട്ട് മൂലം അഞ്ച് വര്‍ഷത്തോളം അത് എനിക്ക് നിരസിക്കേണ്ടി വന്നു.
എന്റെ മനസമാധാനത്തിന് വേണ്ടി മാത്രം ആ ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി നിന്നു. എന്നാല്‍ മറ്റ് ഇന്‍ഡസ്ട്രിയില്‍ ഞാന്‍ വര്‍ക്ക് ചെയ്തു. ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമയുടെ കഥകള്‍ കേള്‍ക്കുന്നുണ്ട്.
ചില മാധ്യമങ്ങൾ ഉൾപ്പടെയുള്ള ഒരു സംഘം ഭാവനയ്ക്ക് നേരെ അതിഭീകരമായ ആക്രമണം നടത്തിയെന്ന് സംവിധായകൻ ആഷിഖ് അബു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു പ്രതികരണം. എന്നാൽ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സർക്കാരും മാധ്യമങ്ങളും നീതിയ്ക്കൊപ്പം നിന്നെന്നും ആഷിഖ് അബു വ്യക്തമാക്കി.
തനിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഭാവനയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. വലിയ സന്തോഷത്തോടെയും പ്രതീക്ഷയോടെയും തന്നെയാണ് ഭാവനയുടെ ഈ നിലപാടിനെ നോക്കി കാണുന്നത്. കുറെ നാളുകൾക്ക് മുന്നേ ഇത് ചെയ്യേണ്ടതായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മുൻപ് നിരവധി തവണ സിനിമകളുടെ ആവശ്യത്തിനായി ഞാൻ ഭാവനയെ ക്ഷണിക്കുകയും ചെയ്തിരുന്നു.- ആഷിഖ് അബു പറഞ്ഞു.
ചങ്ങനാശേരി തുരുത്തിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു ഭിത്തിയോട് ചേർത്ത് വച്ച് കാറിടിച്ച രണ്ടു പേരും ദാരുണമായി മരിച്ചു. കുറിച്ചി മന്ദിരം കവലയിൽ വ്യാപാര സ്ഥാപനം നടത്തുക ആയിരുന്ന ദമ്പതികൾ ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു.സൈജു (43), ഭാര്യ വിബി (40) എന്നിവരാണ് മരിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങൾ അത്യാഹിത വിഭാഗത്തിൽ നിന്നും മോർച്ചറിയിലേയ്ക്കു മാറ്റി.
ഇന്നു (06-03-2022)ഉച്ചയ്ക്ക് 2.45 ഓടെ എം.സി റോഡിൽ ചങ്ങനാശേരി തുരുത്തി പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം.
ചങ്ങനാശേരി ഭാഗത്തു നിന്നും അമിതവേഗ ത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തു നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിക്കുകയായി രുന്നു. ഇടിയുടെ ആഘാത്തതിൽ സ്‌കൂട്ടറുമായി നിരങ്ങി നീങ്ങിയ കാർ സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് നിന്നത്.
കാർ നിരങ്ങി നീങ്ങുമ്പോഴെല്ലാം യാത്രക്കാരായ ദമ്പതികൾ കാറിന്റെ ഇടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സ്‌കൂട്ടർ ഓടിച്ച ആൾക്ക് മരണം സംഭവിച്ചിരുന്നു. വിവരം അറിഞ്ഞ് ചങ്ങനാശേരി, ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഞായറാഴ്ചയായതിനാൽ ഹോട്ടൽ അടച്ചിരുന്നു. ഇതിനാൽ കൂടുതൽ അപായം ഉണ്ടായില്ല.
ലൈംഗിക പീഡന പരാതിയില്‍ സിനിമാ സംവിധായകന്‍ ലിജു കൃഷണയെ പോലിസ് കസ്റ്റഡിയിലെടുത്തു. നിവിന്‍ പോളിയും മഞ്ജു വാര്യറും പ്രധാന വേഷത്തിലെത്തുന്ന ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനാണ് ലിജു.
പടവെട്ടിന്റെ ഷൂട്ടിംഗ് കണ്ണൂരില്‍ പുരോഗമിക്കുകയാണ്. ഞായറാഴ്ച രാവിലെ ഷൂട്ടിംഗ് സ്ഥലത്തുനിന്നാണ് ഇയാളെ കാക്കനാട് ഇൻഫോപാർക്ക് പോലീസ് കസ്റ്റഡിയിലെടുത്തത്. പരാതി നൽകിയ യുവതിയും ഈ ചിത്രവുമായി പ്രവർത്തിക്കുന്നുണ്ട്.
ലിജു കൃഷ്ണ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാൾ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ തുടര്‍ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.
യുക്രൈനിൽ കർണാടക സ്വദേശി നവീൻ കൊല്ലപ്പെടാനിടയായ റഷ്യയുടെ ബോംബ് ആക്രമണത്തിൽ വേർപിരിഞ്ഞു പോയ സഹോദരങ്ങൾ പോളണ്ടിൽ കണ്ടുമുട്ടി. ഓച്ചിറ പായിക്കുഴി ഡയമണ്ട് ബിനുവിന്റെയും ബിജിയുടെയും മക്കളായ മുഹമ്മദ് അസ്ഹറും മുഹമ്മദ് ആസിഫുമാണ് പോളണ്ടിലെ മില്ലേനിയം ഹോട്ടലിൽ വീണ്ടും കണ്ടുമുട്ടിയത്.
മനസ് നിറയ്ക്കുന്ന ഒരു നിമിഷം കൂടിയായിരുന്നു ഇരുവരുടെയും ആ കൂടിക്കാഴ്ച. ഹാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിയാണ് മുഹമ്മദ് അസ്ഹർ (21). അനുജൻ മുഹമ്മദ് ആസിഫ് (19) അതേ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയുമാണ്.
സംഭവം ഇങ്ങനെ;
അസ്ഹർ ഹാർകിവ് നൗക്കോവ ഭൂഗർഭ മെട്രോ സ്റ്റേഷനിലെ ബങ്കറിൽനിന്ന് ഹോസ്റ്റലിലേക്ക് പോകാനായി പുറത്തിറങ്ങവെയായിരുന്നു ബോംബ് വർഷം. അവിടെനിന്നു രക്ഷപ്പെട്ട അസ്ഹർ പോളണ്ടിലെത്തി. തുടർന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അസ്ഹറിനെ മധ്യ പോളണ്ടിലെ തരാസ്‌ക്കയിലുള്ള ശ്രീശ്രീ രവിശങ്കറുടെ ആശ്രമത്തിലെത്തിച്ചു.
എന്നാൽ, ദിവസങ്ങൾകഴിഞ്ഞ് പോളണ്ടിലെത്തിയ അനുജൻ ആസിഫിന് അഭയം ലഭിച്ചത് പോളണ്ടിലെ എയർ പോർട്ടിനു സമീപമുള്ള മില്ലേനിയം ഹോട്ടലിലായിരുന്നു. തരാസ്‌ക്ക ഉൾപ്രദേശമായതിനാൽ ഫോണിലും നെറ്റ് വഴിയും ഇരുവർക്കും പരസ്പരം ബന്ധപ്പെടാനായില്ല. കഴിഞ്ഞ ദിവസം അസ്ഹറിന് നാട്ടിലേക്കെത്താനുള്ള വിമാന ടിക്കറ്റ് ശരിയായി.
എംബസി ഉദ്യോഗസ്ഥർ അസ്ഹർ ഉൾപ്പെടെയുള്ള സംഘത്തെ മില്ലേനിയം ഹോട്ടലിൽ എത്തിച്ചു. അവിടെവെച്ച് അപ്രതീക്ഷിതമായാണ് അസ്ഹർ അനുജൻ ആസിഫിനെ കണ്ടുമുട്ടിയത്. അസ്ഹറിന് ശനിയാഴ്ച പോളണ്ടിലെ സമയം വൈകീട്ട് മൂന്നിനു പുറപ്പെടുന്ന ഇൻഡിഗോ എയർവേയ്സിൽ ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ വന്നിറങ്ങും, അതേസമയം, ആസിഫിന് ടിക്കറ്റ് ലഭ്യമായിട്ടില്ല
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരവസ്ഥയില്‍. ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.ആശുപത്രി അധികൃതരാണ് തങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്.നിലവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ്. സമസ്ത ഇ.കെ വിഭാഗത്തിന്റെ വെെസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട്. ദാറുള്‍ ഹുദ ഇസ്ലാമിക് അക്കാദമിയുടെ പ്രസിഡന്റ് കൂടിയാണ്.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാർ സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. സിബിഐ അഞ്ചാം ഭാഗത്തിൽ ഇദ്ദേഹം ഉണ്ട് എന്നാണ് സൂചന. ഇപ്പോഴിതാ ജഗതിക്ക് അപകടം നടന്ന ദിവസത്തെക്കുറിച്ചുള്ള സംഭവം പറയുകയാണ് മകൾ പാർവ്വതി ഷോൺ.
പപ്പയ്ക്ക് അപകടം നടക്കുന്ന ദിവസം എല്ലാം ദുശകുനം ആയിരുന്നു എന്ന് പാർവ്വതി പറയുന്നു. പൂജാമുറി യാതൊരു പ്രകോപനവുമില്ലാതെ തീപിടിച്ചിരുന്നു. ഇപ്പോഴും ആ ദിവസം ഓർമ്മയുണ്ട് എന്ന് പാർവതി പറഞ്ഞു. പപ്പ വിളിച്ചു പറഞ്ഞതിനാൽ താൻ വീട്ടിലെത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞശേഷം വീട്ടിലേക്ക് വരാം എന്നാണ് പറഞ്ഞത്. അദ്ദേഹത്തെ തിരിച്ചു വിളിച്ച് കാര്യം അന്വേഷിക്കാൻ സാധിക്കില്ല. കാരണം മൊബൈൽ ഫോൺ ഉപയോഗിക്കില്ലായിരുന്നു.
ഡ്രൈവർ അങ്കിളിനെ വിളിച്ചാണ് കാര്യങ്ങൾ തിരക്കിയിരുന്നത്. പക്ഷേ അന്ന് വണ്ടി ഓടിച്ചത് പപ്പേടെ ഡ്രൈവർ അല്ല. പ്രൊഡക്ഷനിലെ ഡ്രൈവറാണ്. ഷൂട്ട് കഴിഞ്ഞ് പപ്പാ ക്ഷീണിച്ച് പിൻസീറ്റിൽ ഉറങ്ങുകയായിരുന്നു. സീ ബെൽറ്റ് ഒക്കെ ധരിച്ചിട്ട് ഉണ്ടായിരുന്നു. പക്ഷേ ആ കാറിൽ എയർബാഗ് സംവിധാനം ഇല്ലായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് എന്നാണ് പറയുന്നത്. പപ്പയുടെ സുഹൃത്ത് തങ്ങളെ ആദ്യം വിളിച്ച അമ്പിളി ചേട്ടന് എന്താ പറ്റിയത് എന്ന് ചോദിച്ചു. പപ്പയ്ക്ക് എന്താണ് എന്ന് തിരിച്ചു ചോദിച്ചപ്പോൾ കോൾ കട്ടായി. പിന്നെ നിരവധി കോളുകൾ വന്നു. ആശുപത്രിയിൽ എത്തിയപ്പോഴും ചെറിയ എന്തോ അപകടം ആണെന്നാണ് കരുതിയത്. കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരുകൈ മാത്രമേ അനങ്ങുന്നുണ്ടായിരുന്നുള്ളൂ എന്ന് പാർവതി പറയുന്നു. അവിടെനിന്ന് പപ്പ ഇവിടെ വരെ എത്തി എന്നും ഇനി എഴുന്നേറ്റ് നടക്കുമെന്ന വിശ്വാസമുണ്ട് എന്നും പാർവതി പറയുന്നു.
കെ റെയില്‍ സില്‍വര്‍ലൈന്‍ സര്‍വ്വേയ്‌ക്കെത്തിയെ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.എംപിയുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അവഹേളിച്ചു എന്നീ പരാതികളുടെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തത്.
സര്‍വ്വേക്കെത്തിയ വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ കൊടിക്കുന്നില്‍ സുരേഷ് അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ഉദ്യോഗസ്ഥരോട് ‘നിന്റെ തന്തയുടെ വകയാണോ ഈ സ്ഥല’മെന്ന് ചോദിച്ചായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രകടനം. ‘ഇയാളാരാ, ഞാന്‍ ജനപ്രതിനിധിയാണ്. നിന്നെക്കാള്‍ വലിയവനാണ്, നിന്നെക്കാള്‍ മേല്‍ ഇരിക്കുന്ന ആളാണ് ഞാന്‍’ എന്ന് സ്ഥലത്തെത്തിയ സിഐയോടും എംപി പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ മൂന്നാം തീയതിയാണ് കെ റെയിലിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം നടന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്ന് രാജി വെക്കേണ്ട സമയമായെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. കിളവന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും സ്വയം രാജിവെച്ച് പോകണം എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഓണ്‍ലൈന്‍ ന്യൂസ് ചാനലിന് നല്‍കിയ ഫോണ്‍ കാള്‍ അഭിമുഖത്തില്‍ ആണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം.
ഒന്നുകില്‍ ഇവര്‍ അഭിനയം നിര്‍ത്തണം, അല്ലെങ്കില്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ഒക്കെ ചെയ്യുന്നത് പോലെ അച്ഛന്‍ വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസെഫ് എന്നിവര്‍ അവരെ വിറ്റു എടുക്കുകയാണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അവര്‍ക്കു ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അത്‌കൊണ്ട് എല്ലാം തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റു കോടികള്‍ ഉണ്ടാക്കാന്‍ ആണ് പലരും നോക്കുന്നത് എന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.
ലാല്‍ നായകനായ ബംഗ്ലാവില്‍ ഔതാ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകള്‍ മുതല്‍ ഒട്ടേറെ ചിത്രങ്ങള്‍ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട്.