Kerala

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ കേസ്. ഇരുപത്തി രണ്ട് കാരിയായ യുവതിയാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തത്. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ആല്‍വിന്‍

കാസ്റ്റിങ് കൗച്ച് വിവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മലയാള സിനിമയില്‍ ഒരു നിര്‍മാതാവിനെതിരെ മോഡലായ യുവതി പരാതിയുമായി എത്തിരിയിരിക്കുന്നത്. തനിക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നാല് തവണ ആല്‍വിന്‍ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലായിരുന്നു പീഡനം.

കൊച്ചി പനമ്പള്ളി നഗറില്‍ ആല്‍വിന്‍ ആന്റണിയുടെ ഓഫിസും ഗസ്റ്റ് ഹൗസും ചേര്‍ന്ന കെട്ടിടത്തിലായിരുന്നു സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. കേസെടുത്ത എറണാകുളം സൗത്ത് പൊലീസ് ആന്വേഷണം ആരംഭിച്ചു. ആല്‍വിനെ തിരഞ്ഞെങ്കിലും കണ്ടെത്താനയില്ല. ഫോണ്‍ സ്വിച്ച് ഓഫാണെന്നും പൊലീസ് പറയുന്നു.

സൗദി അറേബ്യയിലും ഒമാനിലുമായി നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ജോയ്, കൊറ്റനെല്ലൂർ സ്വദേശി നെടുമ്പക്കാരൻ ജോൺ എന്നിവരാണ് ഒമാനിലെ മസ്ക്കറ്റിൽ മരിച്ചത്. 61കാരനായ ജോയ് ഒരുമാസമായി കോവിഡ് ചികിൽസയിലായിരുന്നു. 67കാരനായ ജോൺ 25 വർഷമായി മസ്ക്കറ്റിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇതോടെ ഒമാനിൽ മരിച്ച മലയാളികളുടെ എണ്ണം 19 ആയി.

കൊല്ലം കരുനാഗപ്പള്ളി സ്വദേശി സൈനുദ്ദീന്‍, വയനാട് മേപ്പാടി സ്വദേശി അഷ്‌റഫ്‌ എന്നിവരാണ് സൗദി അറേബ്യയിൽ മരിച്ചത്. അഞ്ച് ദിവസം മുൻപാണ് 65കാരനായ സൈനുദ്ദീനെ ഖമീസ് മുശൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റിയാദിൽ സാമൂഹ്യപ്രവർത്തനരംഗത്ത് സജീവമായിരുന്നു 48കാരനായ അഷ്റഫ്. ഇതോടെ ആറ് ഗൾഫ് രാജ്യങ്ങളിലായി മരിച്ച മലയാളികളുടെ എണ്ണം 336 ആയി.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയുടെ വിവാദത്തിന് പിന്നാലെ സിനിമയുടെ പ്രമേയം തന്റെ ജീവിതത്തില്‍ നിന്നെടുത്തതാണെന്ന അവകാശവാദവുമായി പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ രംഗത്ത് വന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കി 21 വര്‍ഷം മുമ്പ് രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് തന്റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും കുറുവച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ആണ് തന്റെ കഥാപാത്രമാകാന്‍ അനുയോജ്യനെന്നായിരുന്നു കുറുവച്ചന്റെ അഭിപ്രായം. മോഹന്‍ലാല്‍ ചെയ്യാത്ത സാഹചര്യത്തില്‍ സുരേഷ് ഗോപി ചെയ്യണമെന്നാണ് മനസിലെന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ പറയുന്നു. രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതണമെന്നും സുരേഷ് ഗോപി ചെയ്യണമെന്നുമാണ് ആഗ്രഹം. ഷാജി കൈലാസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. രണ്‍ജി പണിക്കരുടെ ഡയലോഗുകളും ഇഷ്ടമാണ്. രണ്‍ജി പണിക്കരോട് അനുഭവം പറഞ്ഞപ്പോഴാണ് സിനിമ പിടിക്കാനുളള കഥയുണ്ടല്ലോ എന്ന് ചോദിച്ചത്. ഇതിന് വ്യാഘ്രം എന്ന് പേരിടുമെന്നും പറഞ്ഞു. അത് സിനിമയാക്കാം എന്ന് ഷാജി കൈലാസും രഞ്ജി പണിക്കരും പറഞ്ഞു.

സുരേഷ് ഗോപിയാണ് അനുയോജ്യന്‍

കടുവാക്കുന്നേല്‍ കുറുവച്ചന്‍ സുരേഷ് ഗോപി തന്നെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അല്ലെങ്കില്‍ മോഹന്‍ലാല്‍ ചെയ്യണമെന്ന് ഫേസ്ബുക്കിലൊക്കെ വരുന്നുണ്ട്. കുറുവച്ചനായി പൃഥ്വിരാജ് ചെയ്യരുതെന്നും ചേരില്ലെന്നും പിള്ളേര് സെറ്റ് പറയുന്നു, എനിക്കും മനസില്‍ സുരേഷ് ഗോപിയാണ്. നമ്മുക്ക് അഭിനയിക്കാന്‍ അറിയില്ല, അല്ലേല്‍ ഇത്രയും ചെയ്ത സ്ഥിതിക്ക് ഞാന്‍ ചെയ്യുമല്ലോ. പൃഥ്വിരാജിന് ഇഷ്ടക്കേടില്ല, അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ട്. പൃഥ്വിരാജിന്റെ അഭിനയം ഇഷ്ടവുമാണ്. മീഡിയാ വണ്‍ അഭിമുഖത്തിലാണ് കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ പ്രതികണം.

പിയാനോ തര്‍ക്കത്തില്‍ തുടങ്ങിയ നിയമയുദ്ധം

പാലായിലെ ഒരു പള്ളിക്കമ്മിറ്റിയല്‍ ട്രഷറര്‍ ആയ സമയത്ത് എറണാകുളത്തുള്ള ഒരാള്‍ പള്ളിക്ക് സംഭാവന നല്‍കിയ പിയാനോ പള്ളീലച്ചന്‍ സ്വന്തമാക്കാന്‍ നോക്കി. പള്ളിക്ക് സംഭാവന ചെയ്ത ഓര്‍ഗനാണെന്ന് എനിക്ക് മനസിലായി. അത് പള്ളിയുടെ കണക്കിലെഴുതണമെന്ന് പറഞ്ഞു. അഭ്യാസം നടക്കില്ലെന്ന് അച്ചനോട് പറഞ്ഞു. അന്ന് പള്ളീലച്ചനെതിരെ മോഷണക്കേസ് ഫയല്‍ ചെയ്തു. അന്നത്തെ ഐജിയും കേസില്‍ സാക്ഷിയായിരുന്നു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. പിറ്റേ ദിവസം മുതല്‍ പാലായില്‍ കാല് കുത്താന്‍ അനുവദിക്കാത്ത വിധം കള്ളക്കേസുണ്ടാക്കി. കഞ്ചാവ് കേസുണ്ടാക്കി, 500 ഗ്രാം വെടിമരുന്ന് സൂക്ഷിച്ചെന്ന് കാണിച്ച് വിധ്വംസക പ്രവര്‍ത്തനത്തിന് കേസുണ്ടാക്കി. പ്രൊട്ടക്ഷന്‍ ഫ്രം പോലീസ് എന്ന വിധി ഹൈക്കോടതിയില്‍ നിന്നുണ്ടായി. ഏതാണ്ട് 12 കൊല്ലം നീണ്ടു നിയമയുദ്ധം. രാംജഠ്മലാനിയെ കേസില്‍ വാദിക്കാന്‍ കൊണ്ടുവന്നിരുന്നു. ഈ പ്രതിസന്ധി സമയത്ത് തമിഴ്‌നാട്ടില്‍ കൃഷി ചെയ്തിരുന്നു. ഭാര്യക്ക് കാന്‍സര്‍ വന്നു. മകളുടെ വിവാഹം നടത്തി.

ഡിസംബറില്‍ മൂന്ന് ദിവസം ചിത്രീകരിച്ച സിനിമയാണ്

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രം സാങ്കല്‍പ്പിക സൃഷ്ടിയായിരുന്നെങ്കില്‍ വിവാദവും കേസും പിന്നെന്തിനായിരുന്നുവെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടം. 2019 ഡിസംബറില്‍ മൂന്ന് ദിവസം ചിത്രീകരിച്ച സിനിമയാണ് സുരേഷ് ഗോപി 250 എന്ന പേരില്‍ അനൗണ്‍സ് ചെയ്തിരുന്നതെന്നും ടോമിച്ചന്‍ മുളകുപ്പാടം ദ ക്യു’വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടൈറ്റില്‍ ഉള്‍പ്പെടെ 2019 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പാലാ പൂവത്തോട് സ്വദേശിയാണ് ഷിബിന്‍ ഫ്രാന്‍സിസ്. അടിസ്ഥാന രഹിതമായി ആരോപണങ്ങളാണ് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നടത്തിയതെന്നും ടോമിച്ചന്‍ മുളകുപ്പാടം. സിനിമയിലെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് ഷാജി കൈലാസും, 20 കൊല്ലം മുമ്പ് കഥാപാത്രത്തിനായി ആലോചിച്ച പേരാണെന്ന് രഞ്ജി പണിക്കരും പറയുന്നു, പിന്നെന്തിനാണ് കേസും വിവാദവും ഉണ്ടായതെന്നും ടോമിച്ചന്‍ മുളകുപ്പാടം ചോദിച്ചു.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ പേരും കോപ്പിയടി ആരോപണവും കോടതിയിലെത്തിയതാണ്?

സുരേഷ് ഗോപി 250 എന്ന പേരില്‍ ഞങ്ങള്‍ പ്രഖ്യാപിച്ച സിനിമ ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയാണ്. അയാള്‍ സൃഷ്ടിച്ച കഥാപാത്രമാണ്. നമ്മുടെ സിനിമയുടെ കഥയുമായി മറ്റാരുടെയും സിനിമയുമായും കഥയുമായും യാതൊരു ബന്ധവുമില്ല. പുറത്തിറങ്ങാത്ത സിനിമയുടെ കഥയും ഡിറ്റെയില്‍സും ഈ ഘട്ടത്തില്‍ പറയാനാകില്ലല്ലോ.

ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി 31 നേതാക്കളുടെ പട്ടികയാണ് കെപിസിസി തയ്യാറാക്കിയത്.

പ്രധാന വിഷയങ്ങളില്‍ ഉള്ള നിലപാട് സംശയാതീതമായി വ്യക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പട്ടിക തയ്യാറാക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി
രാമചന്ദ്രന്‍ അറിയിച്ചു.ഒരു എംപിയും ഏഴ് എംഎല്‍എ മാരും അടങ്ങുന്നതാണ് പട്ടിക.

പാനലില്‍ ഉള്‍പ്പെട്ടവര്‍

ശൂരനാട് രാജശേഖരന്‍,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,രാജ് മോഹന്‍ ഉണ്ണിത്താന്‍,വി ഡി സതീശന്‍,ജോസഫ് വാഴയ്ക്കന്‍,
പിസി വിഷ്ണു നാഥ്,ടി ശരത് ചന്ദ്ര പ്രസാദ്,ടി സിദ്ധിക്ക്,കെ പി അനില്‍ കുമാര്‍ ,പന്തളം സുധാകരന്‍,പി എം സുരേഷ് ബാബു,എ,എ ഷുക്കൂര്‍,
സണ്ണി ജോസഫ്,കെ എസ് ശബരിനാഥന്‍,ഷാനിമോള്‍ ഉസ്മാന്‍,പഴകുളം മധു,ജ്യോതികുമാര്‍ ചാമക്കാല,ഷാഫി പറമ്പില്‍,എം ലിജു,ഡോ.മാത്യു കുഴല്‍ നാടന്‍,
ബിന്ദു കൃഷ്ണ,പി ടി തോമസ്‌,ലതികാ സുഭാഷ്,അജയ് തറയില്‍,പി എ സലിം,ദീപ്തി മേരി വര്‍ഗീസ്‌,ബി ആര്‍ എം ഷഫീര്‍,അനില്‍ ബോസ്,കെപി ശ്രീകുമാര്‍,
ജിവി ഹരി,ആര്‍ വി രാജേഷ് എന്നിവരാണ്.

നിലവിലെ സാഹചര്യത്തില്‍ ചാനല്‍ ചര്‍ച്ചകള്‍ പാര്‍ട്ടി നിലപാട് അവതരിപ്പിക്കുന്നതിനുള്ള വേദിയായി മാറുകയാണ് എന്ന് മനസിലാക്കി സംഘടനാ പരമായി അവസരം മുതലെടുക്കുന്നതിനാണ് കോണ്‍ഗ്രസ്‌ ശ്രമം,അതിനായാണ് പാര്‍ട്ടി നിലപാട് വിശദീകരിക്കുന്നതിന് പട്ടിക തയ്യാറാക്കിയത്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സംരംഭത്തിന്റെ ഉദ്ഘാടകനായി പങ്കെടുത്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ വിമര്‍ശിച്ച് സി ദിവാകരന്‍ എംഎല്‍എ. സഭാ സമ്മേളനം നടക്കുന്ന സമയത്തായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. സഭാ സമ്മേളനം ഒഴിവാക്കി പങ്കെടുക്കേണ്ട ചടങ്ങായിരുന്നില്ല വര്‍ക്ക് ഷോപ്പ് ഉദ്ഘാടനമെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.

ചെറിയൊരു കടയുടെ ഉദ്ഘാടനമായിരുന്നു അത്. സ്പീക്കറെ പോലെ ഉന്നതമായ പദവി അലങ്കരിക്കുന്ന ഒരു വ്യക്തിയും മണ്ഡലത്തിലെ മുതിര്‍ന്ന എംഎല്‍എയും പങ്കെടുക്കേണ്ട പരിപാടിയാണ് അതെന്ന് തോന്നിയില്ല. നിര്‍ബന്ധമായും ചടങ്ങില്‍ പങ്കെടുക്കണമെന്ന് സംഘാടകരാരും തന്നോട് പറഞ്ഞിട്ടില്ല. ഗൗരവമായി ക്ഷണിച്ചിട്ടുമില്ല. തനിക്ക് പ്രധാനപ്പെട്ട ഒരു റോളില്ലാത്ത പരിപാടിയില്‍ താന്‍ പങ്കെടുക്കാറുമില്ല. അതുകൊണ്ടാണ് ഉദ്ഘാടനത്തിന് പോകാതിരുന്നതെന്നും സി ദിവാകരന്‍ വ്യക്തമാക്കി.

പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം സ്പീക്കറും തന്നെ അറിയിച്ചിരുന്നില്ല. മികച്ച സ്പീക്കറായ ശ്രീരാമകൃഷ്ണന് ഇങ്ങനെയൊരു വീഴ്ച പറ്റിയതില്‍ തനിക്കും വ്യക്തിപരമായ ദുഃഖമുണ്ട്. ചടങ്ങ് വിവാദമായതിന് ശേഷം സ്പീക്കറെ വിളിച്ച് ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് ദുബായിൽ അറസ്റ്റിലായ ഫൈസല്‍ ഫരീദ്. ഇയാളെ മൂന്ന് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് സൂചന. യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ മലയാളി ബിസിനസുകാരനാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ തിരുവനന്തപുരത്തേക്ക് സ്വര്‍ണം കയറ്റി അയച്ചതെന്നാണ് ആരോപണം. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വന്നതിന് പിന്നാലെ. പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണം ഏറ്റെടുത്ത് രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. അപ്പോഴും മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള അവ്യക്തത തുടര്‍ന്നു. യുഎഇ ഈ കേസില്‍ അവരുടെതായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടും അവിടെയുള്ള ഒരു പ്രധാനപ്രതിയെ പിടികൂടാനോ അയാളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനോ കഴിഞ്ഞില്ലെന്നത് ഫൈസല്‍ ഫരീദിനെകുറിച്ചുള്ള ദുരൂഹകള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇനി അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കുകയെന്നതാണ് അന്വേഷണ സംഘത്തിനു മുന്നിലെ പ്രധാന ദൌത്യം. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായതായാണ് വിവരം

കസ്റ്റംസ് ഇങ്ങനെയൊരു പേര് പുറത്തു വിട്ടതിനു പിന്നാലെ മാധ്യമങ്ങളെല്ലാം അന്വേഷിച്ചിറങ്ങിയത് ആരാണ് ഈ ഫൈസല്‍ ഫരീദ് എന്നറിയാനായിരുന്നു. ഫൈസല്‍ ഫരീദാണോ ഫാസില്‍ ഫരീദാണാ എന്ന അവ്യക്തതയും ഇതിനിടയില്‍ വന്നു. ഫൈസലെന്നും ഫാസിലെന്നും എഴുതുകയും പറയുകയും ചെയ്തു. കൊച്ചി സ്വദേശിയാണെന്നു മാത്രമായിരുന്നു കേസിലെ മൂന്നാം പ്രതിയെക്കുറിച്ച് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലും മാധ്യമങ്ങള്‍ക്ക് ആകെ കണ്ടെത്താനായ വിവരം. ഇയാളുടെ ഒരു ചിത്രം പോലും ദിവസങ്ങളുടെ അന്വേഷണത്തിനിടയിലും ആര്‍ക്കും കണ്ടെത്താനായില്ല. അതേസമയം ഫൈസല്‍ ആണ് സ്വര്‍ണം കയറ്റി അയച്ചതെന്നും ഇയാളെ പിടികൂടാനായാല്‍ സ്വര്‍ണക്കടത്തില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയാന്‍ കഴിയുമെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കസ്റ്റംസ്.

ഒരാഴ്ച്ച പിന്നിട്ടിട്ടും ഫൈസല്‍ ഫരീദ് അജ്ഞാതനായി തന്നെ തുടരുന്നതിനിടയിലായിരുന്നു ‘ഫൈസല്‍ ഫരീദിന്റെ ചിത്രം’  ഒരു മുഖ്യധാരാ മാധ്യമം പുറത്തു വിടുന്നത്. പിന്നാലെ ഇയാളെക്കുറിച്ചുള്ള ചില വിവരങ്ങളും പുറത്തു വന്നു. കൊച്ചി സ്വദേശിയെന്ന് ആദ്യം പറഞ്ഞ ഫൈസല്‍ കൊടുങ്ങല്ലൂര്‍ മൂന്നുപിടിക സ്വദേശിയാണെന്നതായിരുന്നു പുതിയ വിവരം. വര്‍ഷങ്ങളായി ഗള്‍ഫില്‍ വിവിധ ബിസിനസുകള്‍ ചെയ്തു വന്നിരുന്ന ഇയാള്‍ക്ക് ആഡംബര കാറുകളുടെ ഒരു ഗ്യാരേജ് ഉണ്ട്. ഗള്‍ഫില്‍ നടക്കുന്ന കാര്‍ റേസിംഗുകളിലും ഇയാള്‍ സജീവ പങ്കാളിയാണ്. ആഡംബര കാറുകളോട് വലിയ പ്രിയമാണ് ഫൈസലിന്. ഗള്‍ഫില്‍ ഒരു ജിംനേഷ്യവും ഇയാള്‍ക്കുണ്ട്. മറ്റൊരു പ്രധാന കാര്യം, സിനിമ താരങ്ങളുമായി ഇയാള്‍ക്കുള്ള ബന്ധമാണ്, ബോളിവുഡ് താരങ്ങളോടടക്കം ഇയാള്‍ക്ക് ബന്ധമുണ്ടെന്നുള്ള വാർത്തകളാണ് പുറത്തുവന്നത്. ഫാസിലിന്റെ ജിംനേഷ്യം ഉത്ഘാടനം ചെയ്തത് ബോളിവുഡ് താരം അര്‍ജ്ജുന്‍ കപൂര്‍ ആയിരുന്നു.

ഗള്‍ഫില്‍ എത്തുന്ന സിനിമാ താരങ്ങളുമായി ഫൈസല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കി കൊടുക്കുകയും സഞ്ചരിക്കാന്‍ തന്റെ ആഡംബര വാഹനങ്ങള്‍ വിട്ടുകൊടുക്കുകയുമൊക്കെ ഫൈസലിന്റെ രീതികളായിരുന്നു. സിനിമാക്കാരെ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ട് അവരുമായി ബന്ധം സ്ഥാപിക്കലായിരുന്നു ഫൈസലിന്റെ രീതി. എന്നാല്‍ ഈ ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനായി ദുരുപയോഗം ചെയ്തിരുന്നോ എന്നതിനെ കുറിച്ച് സൂചനകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ച് ഇനി അന്വേഷണം നടക്കുമെന്നാണ് സൂചന. യുഎഇയില്‍ സംഘടിപ്പിക്കുന്ന സിനിമ താരങ്ങള്‍ പങ്കെടുക്കുന്ന സ്റ്റേജ് ഷോകളിലും ഫൈസല്‍ സജീവ സാന്നിധ്യമായിരുന്നുവെന്നു പറയുന്നു.

ഈ വിവരങ്ങളും ഫൈസലിന്റെ ചിത്രവും പുറത്തു വന്നതിനു പിന്നാലെ കഥയില്‍ മറ്റൊരു ട്വിസ്റ്റ് നടന്നു. ഫൈസല്‍ ഫരീദ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ‘പ്രത്യക്ഷപ്പെട്ടു’. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണെന്നു പറഞ്ഞു വരുന്ന ഫൈസല്‍ ഫരീദ് താനല്ലെന്നും തന്റെ ചിത്രം തെറ്റായി പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു ഫൈസല്‍ ഫരീദിന്റെ വാദം. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ലെന്നും സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് അവരെക്കുറിച്ച് അറിയുന്നതെന്നും ഫൈസല്‍ പറഞ്ഞു. തന്റെ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് അവകാശപ്പെട്ടിരുന്നു.

ഫൈസലിന്റെ വാദങ്ങള്‍ പുറത്തു വന്നതോടെ മാധ്യമങ്ങളടക്കം വീണ്ടും സംശയത്തിലായി. ആരാണ് ശരിക്കുള്ള ഫൈസല്‍ ഫരീദ് എന്ന അന്വേഷണം വീണ്ടും ആരംഭിച്ചു. ഇതിനിടയിലാണ് ഫൈസലിന്റെ പേര് എഫ്‌ഐആറില്‍ തെറ്റായാണ് രേഖപ്പെടുത്തിയതെന്നു ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഫാസില്‍ ഫരീദ്, എറണാകുളം സ്വദേശി എന്നായിരുന്നു ആദ്യം ചേര്‍ത്തിരുന്നത്. പ്രതിയുടെ പേരും മേല്‍വിലാസവും പുതുക്കാന്‍ കോടതി എന്‍ഐഎയ്ക്ക് അനുമതിയും നല്‍കി.

തൃശൂര്‍ കൈപ്പമംഗലം പുത്തന്‍പള്ളി തൈപ്പറമ്പില്‍ ഫൈസല്‍ ഫരീദ് എന്നാണ് പുതിയതായി ചേര്‍ത്ത പേരും വിലാസവും. ഇയാളെ യുഎഇയില്‍ നിന്നും വിട്ടുകിട്ടാനായി ഇന്റര്‍പോളിന്റെ ബ്ലൂ നോട്ടീസ് വേണം. അതിന് ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കണം.കോടതിയുടെ അനുമതിയോടുകൂടി വേണം ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കാന്‍. അതിനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷ കോടതി ഉടന്‍ തന്നെ പരിഗണിക്കും. ഇവിടെ വീണ്ടും ടിസ്റ്റ് വന്നു. ഈ വാര്‍ത്തകള്‍ക്കൊപ്പം മാധ്യമങ്ങള്‍ നല്‍കിയത് നേരത്തെ പ്രസിദ്ധീകരിച്ച അതേ ഫൈസല്‍ ഫരീദിന്റെ ചിത്രം തന്നെയാണ്. ഇതോടെ ആശയക്കുഴപ്പം വീണ്ടും വര്‍ദ്ധിച്ചു. താനല്ല സ്വര്‍ണക്കടത്തില്‍ പ്രതിയായ ഫൈസല്‍ ഫരീദ് എന്നു പറഞ്ഞു രംഗത്തു വന്ന അതേ ഫൈസല്‍ ഫരീദ് തന്നെയാണോ യഥാര്‍ത്ഥപ്രതി എന്നായി ചോദ്യങ്ങള്‍. ദേശാഭിമാനി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അതേ എന്ന നിലപാടിലാണ് നില്‍ക്കുന്നത്. മാത്രമല്ല, ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും പുറത്തു വന്നു. ഏതായാലും ഏറെ അഭ്യൂഹങ്ങൾക്ക് ഫൈസൽ ഫരീദ് അറസ്റ്റ് സ്വർണക്കടത്ത് കേസിൽ വലിയ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.

ആലപ്പുഴയില്‍ എടത്വാ പച്ച ജംഗ്ഷന് സമീപം നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു. തലവടി തണ്ണൂവേലിൽ സുനിൽ – അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എസ് പണിക്കർ ( 21 ), നിമൽ എസ്.പണിക്കർ (19) എന്നിവരാണ് മരിച്ചത്. രാവിലെ ഒൻപതരയോടെയായിരുന്നു അപകടം.

അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നും എടത്വയിലെ വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം. പച്ച ജംഗ്ഷന് സമീപം കൈതമുക്കിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചു. തുടർന്ന് ചതുപ്പിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മിഥുനും നിമലും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തിൽ പൂർണ്ണമായും തകർന്ന വാഹനം ഫയർഫോഴ്സും നാട്ടുകാരും ചേർന് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എടത്വാ പൊലീസ് അറിയിച്ചു. നീരേറ്റുപുറം സെൻറ് തോമസ് സ്കൂളിൽ നിന്ന് ഇത്തവണയാണ് നിമൽ പത്താം ക്ലാസ് പാസായത്. മിഥുൻ എഞ്ചിനീയറിംഗ് ബിരുദ്ധധാരിയാണ്.

കുടുംബ കലഹത്തിനിടെ മകനെ പിതാവ് മർദ്ദിച്ചു കൊന്നു. കോഴിക്കോട് കിനലൂർ സ്വദേശിയായ വേണുവിന്റെ മകൻ അലൻ മരിച്ചു. വേലുവിനെ ബാലസേരി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.മദ്യപിച്ചിരുന്ന വേണു ഭാര്യയെ ആക്രമിച്ചു. മകൻ അലൻ ദുരുപയോഗം തടയാൻ ശ്രമിച്ചു. അമ്മയെ രക്ഷിക്കുന്നതിനിടയിലാണ് അലനെ വേണു തല്ലിയത്. പിന്നിലേക്ക് തള്ളിയപ്പോൾ അലന്റെ തല ഭിത്തിയിൽ ശക്തമായി ഇടിക്കുകയായിരുന്നു.

ഭാര്യയുടെ കരച്ചിൽ കേട്ട് അയവാസികൾ ഓടിയെത്തിയെങ്കിലും വീട്ടിൽ പ്രവേശിക്കാൻ വേണു ആരെയും അനുവദിച്ചില്ല. അരമണിക്കൂറിനുശേഷം അലന്റെ ബന്ധുക്കൾ അവനെ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളേജിൽ എത്തുന്നതിനുമുമ്പ് അലൻ മരിച്ചു. രാത്രിയിൽ വേലുവിനെ ബാലസറി പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന അലന്റെ മൃതദേഹം ഒരു കോവറൽ പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടം ചെയ്യും.

ഗായികയായും അവതാരകയായും എത്തി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് റിമി ടോമി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം ഇടക്കിടെ തന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. തന്റെ സന്തോഷ നിമിഷങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമെല്ലാം ആരാധകരോട് തുറന്നുപറയാറുണ്ട്.

ഇപ്പോഴിതാ പത്താംക്ലാസ് വിജയിച്ച ശേഷം മഠത്തില്‍ ചേരാന്‍ സിസ്റ്റര്‍ വിളിച്ച കഥ തുറന്നുപറയുകയാണ് റിമി ടോമി. പത്താംക്ലാസ്സുവരെ കൊയര്‍ പാടാറുണ്ടായിരുന്നുവെന്നും എല്ലാ കുര്‍ബാനയിലും മുടങ്ങാതെ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും റിമി ടോമി പറഞ്ഞു.

അങ്ങനെയാണ് തന്നെ സഭയിലേക്ക് എടുത്താലോ എന്ന ആലോചന വന്നത്. ഒമ്പതാംക്ലാസ്സുവരെ തനിക്കും അതിന് സമ്മതമായിരുന്നു. എന്നാല്‍ പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ ആഗ്രഹമെല്ലാം മാറി മറിഞ്ഞു. അപ്പോഴേക്കും കന്യാസ്ത്രീയാവണമെന്നുള്ള ആഗ്രഹമൊക്കെ മാറിയെന്ന് റിമി കൂട്ടിച്ചേര്‍ത്തു.

അതിനിടെയാണ് സിസ്‌റ്റേഴ്‌സ് വിളിക്കാന്‍ വന്നത്. അന്ന് ഞാന്‍ പറഞ്ഞു, സിസ്റ്ററെ എനിക്ക് ഇപ്പോള്‍ കന്യാസ്ത്രീയാവാന്‍ വയ്യ, കുറച്ചൂടെ കഴിയട്ടെ എനിക്ക് പാട്ടിലൊക്കെ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ സഭ രക്ഷപ്പെട്ടു- റിമി ടോമി പറഞ്ഞു.

പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ കന്യാസ്ത്രീയോ നഴ്‌സോ ആവണമെന്നായിരുന്നു ആഗ്രഹം. കന്യാസ്ത്രീയായിരുന്നേല്‍ ഉറപ്പായും ഞാന്‍ മഠം പൊളിച്ച് ചാടുമായിരുന്നുവെന്നും താരം പറയുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യൂട്യൂബ് ചാനലില്‍ സജീവമായി മാറിയിരിക്കുകയാണ് റിമി ടോമി.

സർക്കാരിനെ പരോക്ഷമായി വിമർശിച്ച് സിപിഐ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇടതുപക്ഷത്തെ ഘടകക്ഷിയായ സിപിഐ സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. മാഫിയകളും ലോബികളും ഇടതുപക്ഷ പ്രകടനപത്രികയ്‌ക്ക് അന്യമാണ്. കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ ഇടതുപക്ഷം തിരിച്ചറിയണം. കൺസൾട്ടൻസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണമെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിൽ വിമർശിച്ചിരിക്കുന്നു. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം. നേരത്തെയും സർക്കാരിനെതിരെ സിപിഐ മുഖപത്രം രംഗത്തെത്തിയിരുന്നു.

കേരളത്തിൽ പ്രൈസ് വാട്ടേഴ്‌സ് കൂപ്പർ, കെപിഎംജി ഉൾപ്പെടെ 45 ൽ പരം കൺസൾട്ടൻസി സർവീസുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ഒഴിവാക്കാൻ കവിയുന്ന ചൂഷണമാണ് ഇവർ നടത്തുന്നത്. പരസ്യ ടെൻഡർ ഇല്ലാതെ സർക്കാർ, അർധ സർക്കാർ, സഹകരണ സ്ഥാപന പദവികൾ ഉപയോഗിച്ച് കോടികളുടെ കരാർ നേടുകയും അത് വൻകിട-ചെറുകിടക്കാർക്ക് മറിച്ചുകൊടുത്ത് കമ്മീഷൻ വാങ്ങിച്ചുമാത്രം പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളുണ്ട്. ഇതെല്ലാം ഇടത് സർക്കാർ ഒഴിവാക്കേണ്ടതാണെന്നും ലേഖനത്തിൽ പറയുന്നു. സ്വർണക്കടത്തിനെ വെറുമൊരു പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാർഥ കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ചിലർ ശ്രമിക്കുന്നതായും സിപിഐ മുഖപത്രത്തിൽ പറയുന്നു.

മന്ത്രി കെ.ടി.ജലീലിനെയും മുഖപത്രത്തിൽ പരോക്ഷമായി വിമർശിച്ചിട്ടുണ്ട്. ചിലർ ചട്ടംലംഘിച്ച് വിദേശ കോൺസുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണമെന്നാണ് മുഖപത്രത്തിൽ പറയുന്നത്. കേന്ദ്ര ചട്ടം ലംഘിച്ചാണ് ജലീൽ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

നേരത്തെ, ഐടി വകുപ്പിനെ രൂക്ഷമായി വിമർശിച്ചുള്ള സിപിഐ മുഖപത്രത്തിന്റെ എഡിറ്റോറിയൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐടി വകുപ്പിനെ ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉണ്ടാകരുതായിരുന്നു. കേസില്‍ ഏത് ഉന്നത ഉദ്യോഗസ്ഥന് പങ്കുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണം. കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും സഹായങ്ങളും കണ്ടെത്തണമെന്നും സിപിഐ മുഖപത്രത്തിലെ എഡിറ്റോറിയലില്‍ ആവശ്യപ്പെട്ടിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ ഐടി വകുപ്പ് ജീവനക്കാരിയായിരുന്ന സ്വപ്‌ന സുരേഷിനെ ഉടൻ തന്നെ പുറത്താക്കി. എന്നാൽ, ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. കൂടുതൽ കൂടുതൽ ആരോപണങ്ങളും കഥകളും മെനഞ്ഞ് സ്വർണക്കടത്ത് എന്ന ഗുരുതരമായ കുറ്റകൃത്യം മറഞ്ഞുപോകുന്ന സ്ഥിതി ഉണ്ടാകരുതെന്നും പാർട്ടി മുഖ്യപത്രത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന എല്ലാ സംശയങ്ങളും ദുരീകരിക്കപ്പെടണമെന്നും അതിനുവേണ്ടി സമഗ്രമായ അന്വേഷണം നടക്കണമെന്നും ജൂലെെ എട്ടിലെ ജനയുഗം എഡിറ്റോറിയലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രിയെ പൂർണമായി വിശ്വാസത്തിലെടുക്കുന്ന നിലപാടാണ് സിപിഎമ്മിന്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ സിപിഎം തള്ളിപറയുകയും ചെയ്‌തിരുന്നു.

Copyright © . All rights reserved