തന്റെ ഫേസ്ബുക്ക് പേജില്‍ കയറി തെറി വിളിച്ചാല്‍ തിരിച്ചു തെറി വിളിക്കുമെന്ന് കേരളത്തിലെ മുന്‍ ഡിജിപിയും സംഘപരിവാര്‍ സഹയാത്രികനുമായ ടി.പി സെന്‍കുമാര്‍ ഐപിഎസ്. ‘അന്തം കമ്മി’കളോടും ‘സുഡാപ്പി’കളോടുമാണ് അദ്ദേഹത്തിന്റെ ഈ മുന്നറിയിപ്പ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സെന്‍കുമാര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഇങ്ങനെയാണ് പോസ്റ്റ്
എന്റെ ഫെയ്സ്ബുക്ക് പേജിൽ കയറി തെറിയും തോന്നിവാസവും എഴുതുന്ന അന്തം കമ്മികളും സുഡാപ്പികൾക്കും അറിയാനായി.
നിന്റെ നിലയിൽ താഴാനും അതേ നിലയിൽ തിരിച്ചടിക്കാനും എനിക്കൊരു IPS ഉം തടസ്സമല്ല. അതുകൊണ്ടു ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു അന്തം കമ്മികളെ.!”
ഇതിനു തൊട്ടുപിന്നാലെ, മറ്റൊരു പോസ്റ്റില്‍ പുതുതലമുറയേയും അദ്ദേഹം ഇക്കാര്യം ഓര്‍മിപ്പിക്കുന്നുണ്ട്. ‘സദ്ഗുണ ദുരാചാരം ആത്മഹത്യാപരമാണ്’ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. “അവർ എന്തും പറയട്ടെ, നാം നമ്മുടെ സംസ്കാരം വിട്ടു മറുപടി പറയരുത്” എന്നുള്ള വിചാരമാണ് ഭാരതത്തെ അടിമകളാക്കിയത്” എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
“അതു ഉദാത്തമല്ല. ഭയത്തിന്റെയാണ്. ചരിത്രം പഠിക്കൂ” എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
“അവർ എന്തും പറയട്ടെ, നാം നമ്മുടെ സംസ്കാരം വിട്ടു മറുപടി പറയരുത് “എന്നുള്ള വിചാരം ആണ് ഭാരതത്തെ അടിമകളാക്കിയത്.
അതു ഉദാത്തമല്ല. ഭയത്തിന്റെയാണ് .
ചരിത്രം പഠി കൂ. ഈ സദ്ഗുണ ദുരാചാരം
ആത്മഹത്യാപരമാണ്.
ഇതു പുതിയ ഭാരതം. മര്യാദക്ക് മര്യാദ. അടിക്കു തിരിച്ചടി. അതേ മനസ്സിലാകൂ. അതല്ലാതെ സംസ്ക്കാരവും പറഞ്ഞിരുന്നാൽ ഇരിക്കുന്നിടം കാണില്ല എന്നറിയുക. ഇതു എല്ലാ നല്ല, പുതുതലമുറയും മനസ്സിലാക്കൂ. പ്രതികരിക്കൂ.
തിരിച്ചു കിട്ടുമ്പോൾ അവർ നന്നാകും!”
മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമര്‍ശം ഉന്നയിച്ചാല്‍ കേന്ദ്രത്തില്‍നിന്ന് പ്രളയ ദുരിതാശ്വാസ സഹായം ലഭിക്കില്ലെന്നും അതിന് ഡല്‍ഹിയിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുകയും പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയുമാണ് വേണ്ടതെന്നും കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഡി.വി സദാനന്ദ ഗൗഡ.
‘വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുകയും എന്തൊക്കെ നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തുകയും വേണ’മെന്ന് പാലായില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു.ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ സദാനന്ദ ഗൗഡ ബിജെപി പാലാ നിയോജക മണ്ഡലം കൺവെൻഷനും ഉദ്ഘാടനം ചെയ്തു.
ശബരിമലയിൽ സുപ്രീംകോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുന്നത് സജീവ പരിഗണനയിലാണെന്നും സദാനന്ദ ഗൗഡ പറഞ്ഞു. മുതിര്‍ന്ന നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം കൊണ്ട് സർക്കാരിന് ബില്ല് കൊണ്ടുവരാനാകില്ല. വിധിക്കെതിരെ കേരളത്തിൽ ബിജെപി സമരം ചെയ്തത് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രധാന വിഷയമാണത്. കേരളത്തിലെയും കേന്ദ്രത്തിലെയും ബിജെപി നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രളയ സഹായവുമായുള്ള വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഇരുന്ന് അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് സദാനന്ദ ഗൗഡ കുറ്റപ്പെടുത്തിയത്. വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറുകയും എന്തൊക്കെ നാശനഷ്ടങ്ങള്‍ സംഭവിച്ചു എന്ന് ബോധ്യപ്പെടുത്തുകയും വേണം. എന്നാല്‍ പ്രളയ സഹായം വേണമെന്ന് മുഖ്യമന്ത്രി ഇതുവരെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാൻ പിണറായി വിജയൻ പ്രാപ്‍തനല്ല. കേന്ദ്രമന്ത്രി എന്ന നിലയിൽ താൻ അയക്കുന്ന കത്തുകൾക്ക് മുഖ്യമന്ത്രി മറുപടി നൽകുന്നില്ല. കേരളത്തിന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കേന്ദ്ര ഫണ്ട് 32 ശതമാനമായിരുന്നത് 10 ശതമാനം കൂട്ടി 42 ശതമാനമാക്കി. എന്നാല്‍ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത് പ്രയോജനപ്പെടുത്തുന്നില്ലെന്നും സദാനന്ദ ഗൗഡ വിമര്‍ശിച്ചു.
ഷാര്‍ജയിലെ മലയാളി വിദ്യാര്‍ത്ഥി തൃശൂര്‍ സ്വദേശി നീല്‍ പുരുഷ് കുമാര്‍ (29) യുഎസില്‍ വെടിയേറ്റ് മരിച്ച സംഭവം കേസ് ഗ്രാന്റ് ജൂറിക്ക്. സംഭവത്തില്‍ ലിയോണ്‍ ടെറല്‍ ഫ്‌ളവേഴ്‌സ്(23) എന്ന യുവാവാണ് അറസ്റ്റിലായത്. കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പ്രതിയുടെ പേരില്‍ കേസെടുത്തിരുന്നു. എന്നാണ് കേസ് ഇനി പരിഗണിക്കുക എന്ന കാര്യം വ്യക്തമല്ല. മകന്റെ മരണത്തില്‍ നീതിവേണമെന്ന് നീലിന്റെ പിതാവ് പുരുഷ് കുമാര്‍ പ്രതികരിച്ചു.
പ്രതി ലിയോണ്‍ ടെറല്‍ ഫ്‌ളവേഴ്‌സിനെതിരെ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നും കേസ് ഗ്രാന്‍ഡ് ജൂറിയ്ക്ക് വിടുകയാണെന്നും പിക് കണ്‍ട്രി ജഡ്ജ് സ്റ്റീവന്‍ കര്‍ടിസ് പറഞ്ഞു. ലിയോണ്‍ സംഭവ സമയത്തോട് അടുപ്പിച്ച് ഗാരേജിലേക്ക് കയറി പോകുന്നതിന്റെയും പണം ആവശ്യപ്പെടുന്നതിന്റെയും വിഡിയോ ഉണ്ടെന്നും നീല്‍കുമാറിനെ ക്ലോസ് റേഞ്ചില്‍ വച്ച് വെടിവയ്ക്കുകയുമായിരുന്നുവെന്നും ബ്രന്‍ഡിഡ്ജ് പോലീസ് കോടതിയെ അറിയിച്ചു.
ട്രോയ് യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന നീല്‍ പുരുഷ് കുമാര്‍. ബ്രന്‍ഡിഡ്ജിലെ അലബാമയില്‍ ഒരു ഗ്യാസ് സ്റ്റേഷനില്‍ മാനേജരായി പാര്‍ട് ടൈം ജോലി ചെയ്തു വരികയായിരുന്നു നീല്‍. ജൂലൈ 24-ന് രാവിലെ ഏഴുമണിക്ക് കടയിലെത്തിയ അക്രമി നീലിനു നേര്‍ക്കു തോക്കു ചൂണ്ടി കൗണ്ടറില്‍ നിന്നു പണം കവര്‍ന്നശേഷം വെടിയുതിര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് പോലീസ് പറയുന്നത്. പണമെടുക്കുമ്പോള്‍ നീല്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതിരുന്നിട്ടും കൊലപ്പെടുത്തുകയായിരുന്നു.
പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് തെരഞ്ഞടുപ്പ് ചിഹ്നമായി കൈതച്ചക്ക അനുവദിച്ചു. രണ്ടില ചിഹ്നം ലഭിക്കാത്ത സാഹചര്യത്തിലാണ് ജോസ് ടോമിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈതച്ചക്ക തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചത്.
ഓട്ടോറിക്ഷ ചിഹ്നമായി അനുവദിക്കണമെന്നായിരുന്നു ജോസ് ടോം കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ഓട്ടോറിക്ഷ ചിഹ്നമായി ആവശ്യപ്പെട്ടിരുന്നതിനാല്‍ ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിക്കുകയായിരുന്നു.
അതേ സമയം,അതേസമയം, ചിഹ്നം ഏതായാലും വിജയം ഉറപ്പാണെന്ന് ജോസ് ടോം പറഞ്ഞു. ചിഹ്നം നോക്കിയല്ല, സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും നോക്കിയാണ് ആളുകള്‍ വോട്ട് ചെയ്യുന്നതെന്നും കൈതച്ചക്ക ചിഹ്നമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, കൈതച്ചക്ക മധുരിക്കുമെന്നും ജോസ് ടോം പ്രതികരിച്ചു.
കൊല്ലം അഞ്ചലില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.അഞ്ചല്‍ പൊടിയാട്ടുവിളയില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന ജയന്റെയും ഭാര്യ രേഖയുടെയും മൃതദേഹം കിടപ്പുമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെ വീടിനുള്ളില്‍ നിന്നു രേഖയുടെ നിലവിളി കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു.
പലതവണ വിളിച്ചിട്ടും കതക് തുറക്കാഞ്ഞതോടെ നാട്ടുകാര്‍ കതകു തകര്‍ത്ത് വീടിനുള്ളില്‍ കയറി. തലയില്‍ നിന്നു ചോരവാര്‍ന്ന നിലയിലായിരുന്നു രേഖ. ജയന്‍ അബോധാവസ്ഥയിലും. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യ വിവാഹത്തില്‍ രേഖയ്ക്ക് രണ്ടു കുട്ടികളുണ്ട്.
കടപ്പുറത്ത് തലയില്ലാത്ത അഴുകിയ ജഡം കരയ്ക്കടിഞ്ഞു.തൃശൂര്‍ ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്താണ് സംഭവം.. പുലര്‍ച്ചെ 6.30 ഓടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. തലയ്ക്കു പുറമെ ഒരു കാലിന്റെ പാദവും നഷ്ടപ്പെട്ടിട്ടുണ്ട്.
മൃതദേഹം അഴുകിയതിനാല്‍ സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. മുനക്കക്കടവ് തീരദേശ പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
യുഎഇയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള യൂനിവേഴ്‌സല്‍ ആശുപത്രി അടച്ചുപൂട്ടി. സ്‌പോണ്‍സറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്
അബുദാബി ആരോഗ്യവകുപ്പ് ആശുപത്രി അടച്ചുപൂട്ടിയതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 200 കിടക്കകളുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ അടക്കമുള്ള ജീവനക്കാര്‍ ആശങ്കയിലാണ്.
2013ല്‍ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യൂനിവേഴ്‌സല്‍ ഹോസ്പിറ്റല്‍ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് അടച്ചുപൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ കഴിഞ്ഞ ആറുമാസത്തിലധികമായി ശമ്പള കുടിശികയുണ്ടെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ശമ്പളം ലഭിക്കാത്തതിനെക്കുറിച്ചുള്ള പരാതികള്‍ അബുദാബി പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇന്ത്യക്കാരായ ജീവനക്കാര്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി. ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയെന്നും അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നുവെന്നും അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു.
ഈ വര്‍ഷം ഏപ്രിലിലും അബുദാബി യൂനിവേഴ്‌സല്‍ ആശുപത്രി താല്‍കാലികമായി അടച്ചുപൂട്ടിയിരുന്നു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് രോഗികളെ മാറ്റി ആശുപത്രി അടച്ചുപൂട്ടിയത്. എന്നാല്‍ പിന്നീട് ഇവ പരിഹരിച്ച് മേയ് മാസത്തില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ശമ്പള കുടിശിക ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് അഞ്ഞൂറോളം ജീവനക്കാര്‍.
ജീവനക്കാരുടെ സമരത്തിനിടെ മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ 20 ശാഖകള്‍ കൂടി പൂട്ടി. ഇതോടെ പൂട്ടിയ ശാഖകളുടെ എണ്ണം 35 ആയി. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം എന്നീ ജില്ലകളിലെ 20 ശാഖകളാണ് മുത്തൂറ്റ് മാനേജ്‌മെന്റ് ഇന്ന് പൂട്ടിയത്. ഈ ശാഖകളില്‍ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനായി ഇടപാടുകാര്‍ക്ക് ഡിസംബര്‍ ഏഴു വരെ സമയം അനുവദിച്ചതായും മാനേജ്‌മെന്റ് നല്‍കിയ പരസ്യത്തില്‍ പറയുന്നു.
അതിനിടെ,കോഴിക്കോടും ആലപ്പുഴയിലും പൊലീസ് സംരക്ഷണത്തോടെ ശാഖകള്‍ തുറന്നു. കോഴിക്കോട് മാവൂര്‍ റോഡിലെയും ആലപ്പുഴ പുന്നപ്രയിലെയും ശാഖകള്‍ പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് തുറന്നത്. ശമ്പള വര്‍ദ്ധന അടക്കമുളള ആവശ്യങ്ങള്‍ നടപ്പാക്കാതെ ശാഖകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മുത്തൂറ്റ് എംപ്‌ളോയീസ് അസോസിയേഷന്‍. സമരക്കാരും ജോലിക്കെത്തിയവരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. എന്നാല്‍ ആകെയുളള 622 ശാഖകളില്‍ 450 എണ്ണവും അടഞ്ഞു കിടക്കുകയാണെന്നും അസോസിയേഷന്‍ അവകാശപ്പെട്ടു.
ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് സമരക്കാരില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ട സാഹചര്യത്തില്‍ മുത്തൂറ്റിന്റെ എല്ലാ ശാഖകള്‍ക്കും പൊലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. ഈ മാസം ഒമ്പതിന് തൊഴില്‍ വകുപ്പ് മന്ത്രി മുത്തൂറ്റ് മാനേജ്‌മെന്റുമായും സമരക്കാരുമായും ചര്‍ച്ച നടത്തും.
ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും ലഭിച്ചപ്പോള്‍ ഒന്നു മാത്രം വാനമ്പാടി കെഎസ് ചിത്രയ്ക്ക് നഷ്ടമായി. മകള്‍ നന്ദനയുടെ മരണം ഇന്നും വേദനയാണ്. നന്ദനയുടെ മരണത്തെ കുറിച്ചും അതിലെ ഒളിഞ്ഞിരിക്കുന്ന ദൈവികതയെ കുറിച്ചും ചിത്ര മനസു തുറക്കുകയാണിപ്പോള്‍.
നന്ദനയുടെ വരവിലും പോക്കിലും ജീവിതത്തിലുമെല്ലാം ഒരുപാടൊരുപാട് ദൈവിക നിമിഷങ്ങള്‍ ഉണ്ടായിരുന്നു. സത്യസായിബാബയോട് അനപത്യതാ ദുഖം പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അടുത്ത തവണ ഇവിടെ വരുന്നത് കുഞ്ഞുമായിട്ടായിരിക്കുമെന്ന്. പിന്നെ ബാബയെ കാണാന്‍ ചെന്നപ്പോള്‍ മോള് കൂടെയുണ്ട്. ഭാഗവതം പറയുന്ന പ്രകാരം അവള്‍ പോയത് ഒരു ആത്മാവിന് ഭൂമിയില്‍ നിന്ന് കടന്നു പോകാന്‍ കഴിയുന്ന ഏറ്റവും ശുഭ മുഹൂര്‍ത്തത്തിലാണ്. 2011 ഏപ്രില്‍ 14. ഉത്തരായനത്തിലെ വിഷു സംക്രാന്തി. ഭഗവാന്‍ കൃഷ്ണന്‍ കടന്നു പോയ അതേ മുഹൂര്‍ത്തം. അതും ജലസമാധി.
നന്ദനയ്ക്ക് മഞ്ചാടി ആല്‍ബം വലിയ ഇഷ്ടമായിരുന്നു. അതിലെ പാട്ടുകള്‍ കണ്ടിരുന്നാല്‍ സമയം പോകുന്നത് അവള്‍ അറിയുമായിരുന്നില്ല. എന്നെകൊണ്ട് നിര്‍ബന്ധിച്ച് മഞ്ചാടി വയ്പ്പിച്ചു കണ്ടുകൊണ്ടിരുന്ന നന്ദന, താടിക്ക് കൈയുംകൊടുത്ത് അത് ആസ്വദിക്കുന്നത് കണ്ടാണ് ഞാന്‍ കുളിക്കാന്‍ പോയത്. ആ സമയത്ത് അവള്‍ സ്വിമ്മിംഗ് പൂളിനെ കുറിച്ച് ചിന്തിച്ചു പോയത് ഏതു ശക്തിയുടെ പ്രേരണ കൊണ്ടാകും?
എപ്പോഴും കൈയില്‍ സൂക്ഷിച്ചിരുന്ന മെക്ഡണാള്‍സിന്റെ പാവ ഒഴിവാക്കിയതും കാലിലെ ചെരിപ്പ് അഴിച്ചു വച്ചതും ഏതോ ശക്തിയുടെ പ്രേരണയാല്‍ എന്നു വിശ്വസിക്കാനെ എനിക്കു കഴിയുന്നുള്ളൂ. വലിയ വാതിലുകള്‍ തനിയെ തുറന്ന് പോകാന്‍ നന്ദനയ്ക്ക് എങ്ങനെ കഴിഞ്ഞു? പൂളിന്റെ വലിയ ഗേറ്റ് കുട്ടി എങ്ങനെ തുറന്നു. പൊലീസ് വന്നു പരിശോധിക്കുമ്പോള്‍ പൂളിന്റെ അടുത്തുവരെ അവളുടെ കാല്‍പാദങ്ങള്‍ പതിഞ്ഞു കിടന്നിരുന്നു. അതവര്‍ വീഡിയോയില്‍ പകര്‍ത്തി. അല്ലെങ്കില്‍ ദുബായിലെ നിയമപ്രകാരം ഞാനോ വിജയന്‍ ചേട്ടനോ ജയിലില്‍ പോയേനെ. പൊലീസും ഫൊറന്‍സിക് വിദഗ്ദ്ധരുമെത്തി കാല്‍പാദങ്ങളുടെ ചിത്രം പകര്‍ത്തി അധികം വൈകാതെ അത് മാഞ്ഞുപോവുകയും ചെയ്തു. ഇതൊക്കെ മാനുഷിക യുക്തിക്ക് നിരക്കുന്ന കാര്യങ്ങളാണോ എന്നും ചിന്തിച്ചു പോകും.
തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടിൽ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ സെപ്റ്റംബര്‍ 20ന് അകം പൊളിക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കിയെന്ന് അന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ചീഫ് സെക്രട്ടറി 23ന് ഹാജരാവണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര.
തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരട് നഗരസഭയിലെ അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാൻ മെയ് മാസത്തിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരിവിനെ തുടര്‍ന്ന് പൊളിക്കേണ്ടത്. അഞ്ച് കെട്ടിടങ്ങളിലായി അഞ്ഞൂറിലധികം ഫ്ളാറ്റുകളാണുള്ളത്