Latest News

ഭാര്യ ലേഖയോടുള്ള പ്രണയത്തെ കുറിച്ചും വിവാഹിതരായതിനെ കുറിച്ചും തുറന്നു പറഞ്ഞ് ഗായകന്‍ എം.ജി ശ്രീകുമാര്‍. പതിനാല് വര്‍ഷം ലിവിംഗ് ടുഗദര്‍ ആയി ജീവിച്ചതിന് ശേഷമാണ് എം.ജി ശ്രീകുമാര്‍ ലേഖയെ വിവാഹം ചെയ്യുന്നത്. 2000ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

അന്ന് 14 വര്‍ഷം ലിവിംഗ് ടുഗദറായി ജീവിച്ചപ്പോള്‍ തങ്ങള്‍ക്ക് കേരളത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി. അങ്ങനെ സ്ഥലം വിട്ടതാണ്. കല്യാണം കഴിക്കാന്‍ മൂകാംബികയിലേക്ക്. അന്ന് മൂകാംബികയിലേക്ക് പോയ ദിവസം ഇപ്പോഴും ഓര്‍മ്മയുണ്ട്. കാലത്ത് ഏഴു മണിക്ക് അമ്മയെ വിളിച്ചിട്ട് പറഞ്ഞു.

‘അമ്മേ ഇന്നെന്റെ കല്യാണമാണ്’ എന്ന് അത് കേട്ട് അമ്മയൊന്ന് ഞെട്ടി. ഒരു നിമിഷം നിശ്ശബ്ദയായി. പിന്നെ ചോദിച്ചു, ‘ആരാണ് മോനെ പെണ്ണ്’. ഞാന്‍ പറഞ്ഞു, ‘അമ്മയ്ക്ക് അറിയാം, നമ്മുടെ വീട്ടില്‍ വരുന്ന ലേഖയാണ്’ എന്ന്. അപ്പോള്‍ അമ്മ പറഞ്ഞത് ഇങ്ങനെയാണ്. ‘നന്നായി വാടാ മക്കളെ’ എന്ന്.

താന്‍ പണ്ട് ഗാനമേളയുള്ളപ്പോള്‍ അമ്മയുടെ അടുത്ത് അനുഗ്രഹം വാങ്ങാന്‍ പോവും. അപ്പോള്‍ അമ്മ കൈയുടെ മുകളില്‍ ഉമ്മ വെച്ചിട്ട് പറയാറുണ്ട്. ‘നന്നായി വാടാ മക്കളെ’ എന്ന്. അതുപോലൊരു നിമിഷം ഇതുകേട്ടപ്പോള്‍ തന്റെ ഉള്ളിലൂടെ കടന്നുപോയി എന്നാണ് എം.ജി ശ്രീകുമാര്‍ പറയുന്നത്.

ബിനീഷ് കോടിയേരി ബംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങി. സത്യം ജയിക്കുമെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിനീഷ് പറഞ്ഞു. ഇന്ത്യയിലെ വലിയ രാഷ്ട്രീയപാര്‍ട്ടിയാണ് കേസിന് പിന്നിൽ. ഇഡി പറഞ്ഞ പേരുകള്‍ പറയാന്‍ തയാറാകാതിരുന്നതുമൂലമാണ് ജയില്‍വാസം നീണ്ടത്. കോടിയേരി ബാലകൃഷ്ണനെതിരായ രാഷ്ട്രീയനീക്കമായിരുന്നു കേസ്. കേരളത്തിലെത്തിയ ശേഷം വിശദമായി പറയുമെന്നും ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

കടുത്ത ജാമ്യ വ്യവസ്ഥകൾ കാരണം ജാമ്യക്കാർ പിൻമാറിയതിനാൽ ഇന്നലെ ബിനീഷിനു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജാമ്യം നിൽക്കാമേന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്തിലായത്‌. ജാമ്യം വ്യവസ്ഥയിലുള്ള എതിർപ്പാണ് കര്ണാടകക്കാരായ ജാമ്യക്കാർ അവസാന നിമിഷം പിന്മാറാൻ കാരണമെന്നാണ് സൂചന. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയിൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഇന്നത്തെ സമയം കഴിഞ്ഞിരുന്നു.

അതേസമയം ബിനീഷിനു ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്​റ്റ് ചെയ്തത്. ബിനീഷ് അറസ്​റ്റിലായി വെള്ളിയാഴ്ച ഒരു വർഷം തികയുന്നതിന്‍റെ തൊട്ടുതലേ ദിവസമാണ് ജാമ്യം ലഭിക്കുന്നത്.

കൊവിഡ് അന്താരാഷ്ട്ര തലത്തില്‍ വരെയുള്ള എല്ലാ ഫിലിം ഇന്‍ഡസ്ട്രിയെയും നന്നായി ബാധിച്ചപ്പോള്‍ മലയാള സിനിമക്ക് മാത്രം ഒന്നും സംഭവിച്ചില്ലെന്ന് സംവിധായികയും നടിയുമായ സുഹാസിനി മണിരത്‌നം. അതിനാല്‍ തന്നെ മലയാളസിനിമ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു അവര്‍ ഇങ്ങനെ പറഞ്ഞത്.

‘നോര്‍ത്തിലെ ഹരിയാനയിലായാലും പഞ്ചാബിലായാലും എല്ലാവരും മലയാള സിനിമ കാണാന്‍ തുടങ്ങിയിരിക്കുന്നു. കൊവിഡ് കാലത്ത് നല്ല സിനിമകള്‍ വന്നത് കേരളത്തില്‍ നിന്ന് മാത്രമാണ്,’ സുഹാസിനി പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ സിനിമക്ക് ഒരുപാട് റീച്ച് ഉണ്ടാക്കിയെങ്കിലും തന്റെ ഫേവറിറ്റ് തിയേറ്ററാണെന്നും സുഹാസിനി പറഞ്ഞു.

ഒ.ടി.ടിയില്‍ തമാശാസീനുകള്‍ വര്‍ക്കാവില്ലെന്നും, മനസ്സറിഞ്ഞ് ചിരിക്കണമെങ്കല്‍ തിയേറ്ററില്‍ തന്നെ പോകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘മലയാളത്തില്‍ ഞാന്‍ വിദ്യാര്‍ഥിയായി വന്ന് ഒരു ടീച്ചറായി മാറി. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഞാന്‍ മലയാള സിനിമ കാണാറുണ്ട്. സുകുമാരി ചേച്ചിയാണ് എന്നെ ‘കൂടെവിടെ’ എന്ന എന്റെ ആദ്യ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അദ്ദേഹം പറഞ്ഞു.

വത്തിക്കാന്‍ സിറ്റി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു. സന്ദര്‍ശനത്തില്‍ ഫ്രാന്‍സിസ് പാപ്പയെ ഭാരതം സന്ദര്‍ശിക്കുവാന്‍ പ്രധാനമന്ത്രി പ്രത്യേകം ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുയോജ്യമായ തീയതി കണ്ടെത്തിയാല്‍ അടുത്ത വര്‍ഷം പാപ്പ ഭാരത സന്ദര്‍ശനം നടത്തുമെന്നു സൂചനയുണ്ട്. നിലവില്‍ പാപ്പയുടെ അടുത്ത വര്‍ഷത്തെ അന്താരാഷ്ട്ര സന്ദര്‍ശനങ്ങളില്‍ കാനഡ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സന്ദര്‍ശനം നടന്നാല്‍ പാപ്പ തീര്‍ച്ചയായും കേരളം സന്ദര്‍ശിക്കുമെന്ന് സി‌സി‌ബി‌ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫന്‍ ആലത്തറ പ്രസ്താവിച്ചു.

മാർപാപ്പയുമായി വളരെ ഊഷ്മളമായ കൂടിക്കാഴ്ചയാണു നടന്നത്. അദ്ദേഹവുമായി വിവിധ വിഷയങ്ങളെ കുറിച്ചു ചർച്ച നടത്തിയെന്നും മോദി ട്വീറ്റ് ചെയ്തു. വിവിധ സമയങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നു മാര്‍പാപ്പ തുറന്നുപറഞ്ഞിരിന്നു. ഇതിനായി കേന്ദ്രത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സി‌ബി‌സി‌ഐ ശ്രമം നടത്തിയെങ്കിലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പറഞ്ഞു മാര്‍പാ​പ്പ​യു​ടെ ഇ​ന്ത്യ സ​ന്ദ​ര്‍ശ​ന​ത്തി​ന് കേന്ദ്രസ​ര്‍ക്കാ​ര്‍ നീട്ടിക്കൊണ്ടുപോയി.

2017 ല്‍ അസര്‍ബൈജാന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിമാനത്തില്‍ നല്‍കിയ അഭിമുഖത്തിലും പിന്നീട് ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ബംഗ്ലാദേശ് – മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടക്കും പാപ്പ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. ഒടുവില്‍ സഭയുടെയും രാജ്യത്തെ വിശ്വാസികളുടെയും ദീര്‍ഘമായ കാത്തിരിപ്പിന് വിരാമമിട്ടുക്കൊണ്ടാണ് മോദി പാപ്പയെ ക്ഷണിച്ചിരിക്കുന്നത്.

നേരത്തെ മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും വത്തിക്കാനുമായി നയതന്ത്ര ബന്ധം തുടങ്ങിയത് 1948ലാണ്. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വത്തിക്കാനിൽ 12-ാം പിയൂസ് മാർപ്പാപ്പയെ സന്ദർശിച്ച സംഘത്തിൽ ഇന്ദിര ഗാന്ധിയും ഉണ്ടായിരുന്നു. മാർപാപ്പയും നെഹ്റുവുമായുള്ള കൂടിക്കാഴ്ച 20 മിനിറ്റായിരുന്നു. ഗോവയുടെ വിമോചനം ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്നു ചർച്ചയായി. 21 വര്‍ഷം മുൻപ് 2000-ത്തില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് റോമിലെത്തി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നത്.

ജി20 ഉച്ചകോടിക്കായി റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് മോദി പോപ് ഫ്രാന്‍സിസുമായി (Pope Francis) കൂടിക്കാഴ്ച നടത്തുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ മോദിയും മാര്‍പാപ്പയും ചര്‍ച്ച ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 20 മിനിറ്റ് മാത്രം നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നതായി അധികൃതര്‍ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു.

1999ല്‍ അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് അവസാനമായി മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചത്. ജോണ്‍ പോള്‍ രണ്ടാമനാണ് അന്ന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്. ഇതിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയെ നരേന്ദ്ര മോദിയും ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരം ഒക്ടോബര്‍ 29 മുതല്‍ 31 വരെയാണ് പ്രധാനമന്ത്രി വത്തിക്കാന്‍ സിറ്റി സന്ദര്‍ശിക്കുന്നത്.

തലനാരിഴക്കാണ് വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ബസ് ഡ്രൈവര്‍ കൃത്യമായ ദിശ ശ്രദ്ധിക്കാതെ വാഹനം റോഡിലേക്ക് ഇറക്കുകയായിരുന്നുവെന്നും അപകടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ മതിലിലേക്ക് ഇടിച്ചതെന്നും മന്ത്രി അപകടത്തെ കുറിച്ച് വിവരിച്ചു.

മന്ത്രിയുടെ വാഹനം തിരുവല്ല ബൈപാസില്‍ വെച്ചാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ മന്ത്രിക്ക് പരിക്കില്ല. മന്ത്രിയുടെ ഗണ്‍മാന് നിസാര പരിക്കുകള്‍ ഉണ്ട്. രാവിലെ എട്ടു മണിയോടെ തിരുവല്ല ബൈപ്പാസില്‍ ചിലങ്ക ജംഗ്ഷനില്‍ വെച്ചായിരുന്ന് അപകടം. അപകടത്തെത്തുടര്‍ന്ന് പതിഞ്ച് മിനുറ്റോളം മന്ത്രിയുടെ യാത്ര തടസ്സപ്പെട്ടു.

മന്ത്രിയുടെ വാക്കുകള്‍;

‘ജില്ലാ പഞ്ചായത്തിന്റെ ഒരു യോഗത്തിനായി ഇടുക്കിക്ക് പോവുകയായിരുന്നു. ഞങ്ങളുടെ വണ്ടി കൃത്യമായിട്ടാണ് വന്നത്. എന്നാല്‍ സൈഡിലൂടെ ഒരു ബസ് വന്ന് നേരെ റോഡിലിറങ്ങി.അതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വണ്ടി തിരിക്കുകയായിരുന്നു. അത് നേരെ മതിലിലേക്ക് ഇടിച്ചു. വലിയൊരു അപകടത്തിലേക്ക് പോകുമായിരുന്നു. റോഡിന്റെ നടുക്കാണ് അവര്‍ വാഹനം കൊണ്ടിട്ടത്. റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ എല്ലാ ദിശയും നോക്കേണ്ടത് ഡ്രൈവറുടെ ചുമതലയാണ്.’ മന്ത്രി പറഞ്ഞു.

പ്രശസ്ത ബോളിവുഡ് നടന്‍ യൂസഫ് ഹുസൈന്‍ (73) അന്തരിച്ചു. കോവിഡ് ബാധിതനായി മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം.

ധൂം 2, റായിസ്, റോഡ് തു സംഗം, വിവാഹ, ദില്‍ ചാഹ്താ ഹേ, ക്രിഷ് 3, വിശ്വരൂപം, ദബാങ് 3 തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. യൂസഫിന്റെ മരുമകനും പ്രശസ്ത സംവിധായകനുമായ ഹന്‍സല്‍ മെഹ്തയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്

അഭിഷേക് ബച്ചന്‍, മനോജ് ബാജ്‌പേയ് തുടങ്ങി നിരവധി പ്രമുഖര്‍ ആദരാഞ്ചലികള്‍ നേര്‍ന്നു. ബോബ് ബിശ്വാസ് ആണ് ഇദ്ദേഹത്തിന്റേതായി പുറത്തു വരാനിരിക്കുന്ന ചിത്രം.

കന്നഡ താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ അനുശോചന കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആദരാഞ്ജലികള്‍ കുറിച്ചത്. പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം,ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങളുടെ ശരണാലയം അങ്ങിനെ ഒരു പാട് മനുഷ്യര്‍ക്ക് തണലായിരുന്നു അയാള്‍.

താരജാഡകളില്ലാതെ പാവപ്പെട്ടവരെയും അശരണരെയും ചേര്‍ത്തു പിടിച്ച നടനായിരുന്നു പുനീതെന്നും സ്വന്തം കണ്ണുകള്‍ ദാനം ചെയ്ത് മരണത്തില്‍ പോലും അയാള്‍ മാതൃകയാകുന്നുവെന്നും ഹരീഷ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഒമ്പത് വാതിലുകൾ തുറന്നിട്ട ഒരു കൂടാണ് ശരീരം…ജീവൻ എന്ന കിളി ഏത് നിമിഷവും അതിലൂടെ പറന്നുപോകാം… മരണം ഒരു അത്ഭുതമല്ല…ജീവിതമാണ് അത്ഭുതം..അതുകൊണ്ട് മരണത്തിന്റെ കാരണം വിലയിരുത്തുന്നതിനെക്കാൾ നല്ലത് അയാൾ എങ്ങിനെ ജീവിച്ചു എന്ന് മനസ്സിലാക്കുന്നതായിരിക്കും…സ്വന്തം ശരീരം മാത്രമല്ല അയാൾ സംരക്ഷിച്ചത്…പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം,ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങളുടെ ശരണാലയം അങ്ങിനെ ഒരു പാട് മനുഷ്യർക്ക് തണലായിരുന്നു അയാൾ …എങ്ങിനെ ജീവിച്ചു എന്നത് തന്നെയാണ് പ്രധാനം..സ്വന്തം കണ്ണുകൾ ദാനം ചെയ്യത് മരണത്തിൽ പോലും അയാൾ മാതൃകയാവുന്നു…നമ്മളെ അത്ഭുതപ്പെടുത്തുന്നു…പ്രിയപ്പെട്ട പുനീത് രാജ്കുമാർ..നിങ്ങൾ ഇനിയും ഒരു പാട് പാവപ്പെട്ട മനുഷ്യരിലൂടെ ജീവിക്കും…ശ്രി ബുദ്ധനെ പോലെ യഥാർത്ഥ രാജകുമാരനായി…ആദരാഞ്ജലികൾ🙏🙏🙏🙏🙏🙏🙏

സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി അസ്സോസിയേഷൻെറ എക്സിക്യൂട്ടീവ് അംഗമായ മോജി ജോണിൻെറ പിതാവ് റ്റി വി ജോൺ (84)നിര്യാതനായി.

റ്റി വി ജോണിൻെറ വേർപാടിൽ ബന്ധുക്കളുടെ ദുഃഖത്തിൽ മലയാളം യുകെ പങ്ക്‌ചേരുന്നതോടൊപ്പം അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

രണ്ടാം ക്ലാസ്സുകാരനെ കെട്ടിടത്തിന്‍റെ മുകളിലെ നിലയില്‍ നിന്നും തലകീഴായി തൂക്കിപ്പിടിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. യുപിയിലെ മിര്‍സാപൂരിലെ സദ്ഭാവന ശിക്ഷൺ സൻസ്ഥാൻ ജൂനിയർ ഹൈസ്കൂളിലാണ് സംഭവം. പാനിപൂരി കഴിക്കാന്‍ കുട്ടി സ്കൂളിന് പരിസരത്തെ കടയില്‍ പോയതിനാണ് കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്കിടുമെന്ന് പറഞ്ഞ് രണ്ടാം ക്ലാസ്സുകാരനായ സോനു യാദവിനെ സ്കൂളിലെ പ്രധാനധ്യാപകനായ മനോജ് വിശ്വകര്‍മ്മ ഭീഷണിപ്പെടുത്തിയത്.

ഉച്ചയ്ക്ക് ഇന്‍റര്‍വല്‍ സമയം പുറത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കെ പ്രകോപിതനായ അധ്യാപകന്‍ സോനുവിനെ മുകളിലത്തെ നിലയിലേക്ക് വലിച്ചിഴച്ചതിന് ശേഷം കാലില്‍ പിടിച്ച് താഴേക്ക് തൂക്കിപ്പിടിക്കുകയായിരുന്നു. സോനുവിന്‍റെ നിലവിളിയും കരച്ചിലും കേട്ട് കുട്ടികള്‍ ഓടി കൂടിയതിനെ തുടര്‍ന്നാണ് കുട്ടിയെ വരാന്തയിലേക്ക് പിടിച്ച് കയറ്റിയത്. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്ഷ്‌കറാണ് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസറോട് ഉടൻ സംഭവസ്ഥലത്തെത്തി അന്വേഷിക്കാനും അധ്യാപകനെതിരെ പരാതി നൽകാനും ഉത്തരവിട്ടത്.

സോനു മറ്റ് കുട്ടികള്‍ക്കൊപ്പം പാനിപൂരി കഴിക്കാന്‍ പോയതിനാണ് അധ്യാപകന്‍ അങ്ങനെ ചെയ്തതെന്ന് സോനുവിന്‍റെ പിതാവ് രഞ്‍ജിത് യാദവ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമാണ് അധ്യാപകന്‍ അറസ്റ്റിലായത്. എന്നാല്‍ സോനു വികൃതിയാണെന്നും മറ്റ് കുട്ടികളെയും അധ്യാപകരെയും കടിക്കാറുണ്ടായിരുന്നും അതിനാല്‍ കുട്ടിയെ പേടിപ്പിക്കുന്നതിന് വേണ്ടിയാണ് തലകീഴായി തൂക്കിപ്പിടിച്ചതെന്നും മനോജ് പറഞ്ഞു. സോനുവിന്‍റെ പിതാവ് കുട്ടിയെ തിരുത്താന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും മനോജ് പറഞ്ഞു.

Copyright © . All rights reserved