നൊവാക് ദ്യോകോവിച്ചിന് പുരുഷ വിംബ്ള്‍ഡണ്‍ കിരീടം. നൊവാക് ജോക്കോവിച്ച് 6-7,6-4,6-4,6-3ന് മാറ്റിയോ ബെറെറ്റിനിയെ പരാജയപ്പെടുത്തി തന്റെ ആറാമത്തെ വിംബിൾഡണും റെക്കോർഡിന് തുല്യമായ 20 ഗ്രാൻഡ്സ്ലാം കിരീടവും നേടി. 70 മിനിറ്റിനുള്ളിൽ ആദ്യ സെറ്റ് തോറ്റതിന് തന്റെ താളം കണ്ടെത്തി ശേഷം അടുത്ത മൂന്ന് സെറ്റുകൾ സ്വന്തമാക്കി ജയം പൂർത്തിയാക്കാൻ ജോക്കോവിച്ച് കഴിഞ്ഞു.ഇതിനുമുമ്പ്. 2011, 2014, 2015,2018,2019 വര്‍ഷങ്ങളിലായിരുന്നു താരത്തിന്‍റെ കിരീടധാരണം.
ചികിൽസാ പിഴവു മൂലം ആശുപത്രികളിൽ അനേകം പേരാണ് മരിക്കുന്നത്. അശ്രദ്ധയിലൂളെ ഉള്ള ഇത്തരം കാര്യങ്ങൾ ക്രിമിനൽ കുറ്റകൃത്യങ്ങളും ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസും നഷ്ടപരിഹാര കേസും ചുമത്തി നടപടി എടുക്കാവുന്നതാണ്. ഇത്തരത്തിൽ ഡോക്ടറുടെ അനാസ്ഥ മൂലം സ്വന്തം കുഞ്ഞിനെ നഷ്ടമായ ഒരമ്മ നടത്തിയ നിയമ പോരാട്ടം ഇപ്പോൾ വിജയിച്ചിരിക്കുകയാണ്. വയനാട് കൽപ്പറ്റ കണിയാമ്പറ്റയിലെ ഗണേഷിന്റെയും മിനിയുടെയും മകളായിരുന്ന അഞ്ജലി 2003 സെപ്റ്റബർ 21നാണ് ഡോക്ടറുടെ അനാസ്ഥമൂലം മരണപ്പെട്ടത്.
ഡോ പി.എം കുട്ടി യെന്ന മെഡിക്കൽ കോളേജ് ഡോക്ടറുടെ അനാസ്‌ഥയും അത്യാഗ്രഹവും മൂലം അഞ്ജലിയെന്ന 6 വയസ്സുകാരി മരണത്തിനു കീഴടങ്ങുകയായിരുന്നു, കോഴിക്കോട് ഗവ മെഡിക്കൽ കോളേജിൽ തന്റെ കീഴിൽ ചികിത്സയിലായിരുന്ന അഞ്ജലിയെ മെഡിക്കൽ കൊള്ള നടത്തുന്നതിനായി സ്വന്തം ലാബിൽ തെറ്റായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചികിത്സ നൽകുകയായിരുന്നു ഡോ. പിഎം കുട്ടി,
കുഞ്ഞു മരിച്ചപ്പോൾ ഡോക്ടറുടെ അനാസ്‌ഥക്കും അത്യാഗ്രഹത്തിനും എതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു, ഡോക്ടറോട് ഒന്നെമുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചെങ്കിലും ഡോക്ടർക്കു ഗവണ്മെന്റിലുള്ള സ്വാധീനം ഉപയോഗിച്ച് ഇതുവരെ വിധി നടപ്പാക്കാതെ ഗവണ്മെന്റ് ഉറക്കം നടിക്കുകയായിരുന്നു, എന്നാൽ മനുഷ്യാവകാശ കമ്മീഷന്റെ വിധിക്ക്കെതിരെ ഡോക്ടർ ഹൈകോടതിയെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഡോക്ടറുടെ ഹർജി തള്ളുകയും മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം അന്തിമമാണ് എന്ന് വിധിക്കുകയുമാണ് ചെയ്തത്,
വർഷങ്ങൾ നീണ്ട നിയമപോരാട്ടമായിരുന്നു മിനിയുടേത്,2005ൽ ആരംഭിച്ച നിയമയുദ്ധം മനുഷ്യാവകാശ കമ്മീഷണിലും ഹൈകോടതിയിലു മായി നടന്നത് നീണ്ട 16 വർഷങ്ങളാണ്, മിനിയെപോലെ സാമൂഹ്യപ്രതിബദ്ധതയോടെ മറ്റൊരു കുഞ്ഞിന് ഈ ദുർവിധി വരരുത് എന്ന് ചിന്തിക്കുന്ന അമ്മമാരാണ് സമൂഹത്തിന്റെ ആവശ്യം എന്ന് മിനിയുടെ അഭിഭാഷക അഡ്വ വിമല നിനു പ്രതികരിച്ചു. മെഡിക്കൽ രംഗത്ത് ഇത്തരത്തിലുള്ള അനാസ്‌ഥയും അത്യാർത്തിയും കൂടി വരുകയാണെന്നും അഭിഭാഷക പ്രതികരിച്ചു.
വർഷങ്ങൾ നീണ്ട നിയമവഴിയിൽ മിനിക്ക് കൈത്താങ്ങായതും നീതി ലഭ്യമാക്കാൻ സഹായിച്ചതും അഭിഭാഷകയുടെ ഉറച്ച നിലപാടുകളാണെന്നു മിനി പറഞ്ഞു. കേരളത്തിൽ നടക്കുന്ന അനവധി ചികിൽസാ പിഴവുകൾക്കെതിരേ രോഗികളോ ബന്ധുക്കളോ പരാതികൾ ആദ്യം നല്കും എങ്കിലും നഷ്ടപരിഹാര കേസുകളുമായി പിന്നീട് മുന്നോട്ട് പോകാറില്ല. അതിനാൽ തന്നെ ഇത്തരം അലംഭാവവും കുറ്റകൃത്യങ്ങളും ആശുപത്രി മേഖലയിൽ കൂടുകയാണ്. അശ്രദ്ധ ഉണ്ടായാലും നിയമ നടപടി ഉണ്ടാവില്ലെ എന്ന ധാരണ ആശുപത്രികളിലേ സേവനങ്ങൾക്ക് മേൽ നോട്ടം നടത്തുന്നവർക്ക് തോന്നലും.
യുകെയിൽ “ഇൻഡോർ“ സാഹചര്യങ്ങളിൽ മാസ്ക് ഒഴിവാക്കില്ലെന്ന് സൂചന. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻ വലിക്കുന്നതിൻ്റെ അവസാന ഘട്ടം തുടങ്ങുന്ന ജൂലൈ 19 നു ശേഷം ആളുകൾ ഇൻഡോർ, അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മാർഗനിർദേശം സർക്കാർ പുറപ്പെടുവിക്കുമെന്ന് വാക്സിനേഷൻ മന്ത്രി നാദിം സഹാവി പറഞ്ഞു.
കേസുകൾ വർദ്ധിച്ചിട്ടും ആസൂത്രണം ചെയ്ത പ്രകാരം ജൂലൈ 19 ന് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന് തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സഹാവി ദി ഗാർഡിയനോട് വ്യക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളിൽ മുഖത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധന ജൂലൈ 19 മുതൽ ഇല്ലാതാകുമെങ്കിലും തുടർന്നും മാസ്ക് ഉപയോഗം തുടരണമെന്ന് പ്രധാനമന്ത്രി പൊതുജനങ്ങളോട് അഭ്യർഥിക്കുമെന്നും സഹാവി കൂട്ടിച്ചേർത്തു.
അതേസമയം ജൂലൈ 19 അടുക്കുന്തോറും രാജ്യത്തെ കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനങ്ങളിൽ ക്രമമായ വർധനയാണ് രേഖപ്പെടുത്തുന്നത്. ഈ ആഴ്ചയിൽ കേസുകളും 30 ശതമാനം ഉയർന്നു 32,367 വരെ എത്തി. ജൂലൈ 19 ന് പൂർണമായും ലോക്കഡോൺ ഒഴിവാക്കി ജീവിതം സാധാരണ നിലയിലാക്കരുതെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ടും പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വാതന്ത്ര പ്രഖ്യാപനവുമായി മുന്നോട്ട് പോകുകയാണ്.
ചൊവ്വാഴ്ച വരെയുള്ള ഒരാഴ്ചയ്ക്കിടെ ആശുപത്രി പ്രവേശനങ്ങൾ 57.3 ശതമാനം ഉയർന്നു. മാർച്ച് ആദ്യം മുതലുള്ള ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. 32,367 കോവിഡ് കേസുകൾ കൂടി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച ഇത് 24,855 ആയിരുന്നു. നാലാം ദിവസമാണ് യുകെയിൽ തുടർച്ചയായി 30,000 ത്തിൽ കൂടുതൽ കേസുകൾ രേഖപ്പെടുത്തുന്നത്.
ഫ്ലോറിഡയിലെ എവർഗ്ലെയ്ഡിൽ പെരുകികൊണ്ടിരിക്കുന്ന ബർമീസ് പൈതോണുകളെ പിടി കൂടുന്നതിനുള്ള മത്സരത്തിനു വെള്ളിയാഴ്ച തുടക്കം കുറിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇതിനകം 450 പേർ രജിസ്റ്റർ ചെയ്തു. പത്തു ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പൈതോണിനെ പിടികൂടുന്നവർക്ക് 10,000 ഡോളർ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
ബർമീസ് പൈതോൺ ഫ്ലോറിഡായുടെ സ്വന്തമല്ല. ഇവ പെരുകുന്നത് മറ്റു ജീവികളെ ദോഷകരമായി ബാധിക്കും. അതിനാലാണ് ഇവയെ പിടികൂടി നശിപ്പിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്. 2000 മുതൽ ഫ്ലോറിഡാ സംസ്ഥാനത്തു നിന്നും 13,000 ബർമീസ് പൈതോണിനെ പിടികൂടി നശിപ്പിച്ചിട്ടുണ്ട്.
ഫ്ലോറിഡാ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷനാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഫ്ലോറിഡയിലെ എവർഗ്ലെയ്ഡ് പെരുമ്പാമ്പുകളുടെ പറുദീസയായിട്ടാണ് അറിയപ്പെടുന്നത്. നൂറു കണക്കിനു പൈതോണിനെ ഇവിടെ നിന്നു പിടികൂടാനാകുമെന്നാണു കരുതുന്നത്.
വെംബ്ലി സ്റ്റേഡിയത്തിൽ യൂറോ കപ്പ് ഫുട്ബോളിനു ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഒന്നുകിൽ ലണ്ടനിലെ ബിഗ് ബെൻ ടവറിൽ വിജയമണി മുഴങ്ങും. അല്ലെങ്കിൽ റോമിലെ വിജയാരവം കൊളോസിയത്തിന്റെ ചുവരുകളിൽ പ്രതിധ്വനിക്കും! ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്. സോണി ചാനലുകളിൽ തൽസമയം കാണാം.
വെംബ്ലിയിൽ ഇന്നു കളി കാണാനെത്തുന്ന ഇംഗ്ലിഷുകാരിൽ പലർക്കും ഇംഗ്ലണ്ട് ഒരു ഫൈനൽ കളിച്ച ഓർമ പോലുമില്ല– കാരണം 55 വർഷം മുൻപായിരുന്നു അത്! 1966 ജൂലൈ 30ന് ഇതേ സ്റ്റേഡിയത്തിൽ ബോബി മൂറിന്റെ നായകത്വത്തിൽ ലോകകിരീടം ചൂടിയതിനു ശേഷം ലോകകപ്പിലോ യൂറോകപ്പിലോ ഒരു ഫൈനൽ കളിക്കാൻ പോലും ഇംഗ്ലണ്ടിനു കഴിഞ്ഞിട്ടില്ല.
പക്ഷേ, ഈ വികാരാവേശം കൊണ്ടു മാത്രമല്ല ഇംഗ്ലിഷ് ആരാധകർ ഗാരെത് സൗത്ത്ഗേറ്റിന്റെ ടീമിൽ അതിരറ്റു വിശ്വസിക്കുന്നത്. ഈ ടൂർണമെന്റിൽ ഏറ്റവും ഉറച്ച പ്രതിരോധമുള്ള ടീമാണ് ഇംഗ്ലണ്ട്. കൈൽ വോക്കറും ജോൺ സ്റ്റോൺസും ഹാരി മഗ്വയറും ഉൾപ്പെടുന്ന ഡിഫൻസ് ആകെ വഴങ്ങിയത് ഒരേയൊരു ഗോൾ.
ഗ്രൂപ്പ് മത്സരങ്ങളിൽ ഗോളടിച്ചില്ല എന്ന പരാതി കേട്ടെങ്കിലും നോക്കൗട്ടിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ ഫോമിലായതോടെ ആ പരാതി തീർന്നു. 4 ഗോളുകളോടെ ടോപ് സ്കോറർ പോരാട്ടത്തിൽ രണ്ടാമതാണ് കെയ്ൻ. 3 ഗോൾ നേടിയ റഹിം സ്റ്റെർലിങ് തന്റെ അതിവേഗപ്പാച്ചിലിലൂടെയും എതിർ പ്രതിരോധത്തിനു ഭീഷണിയാണ്. ലൂക്ക് ഷായുടെ ഉജ്വലമായ ക്രോസുകളും ജാക്ക് ഗ്രീലിഷിന്റെ സൂപ്പർ സബ് അവതാരവുമെല്ലാം ഇംഗ്ലണ്ടിന്റെ പ്ലസ് പോയിന്റ്.
ഗോൾ വഴങ്ങാത്ത ഇറ്റാലിയൻ പാരമ്പര്യത്തിലേക്കു മറ്റൊന്നു കൂടി റോബർട്ടോ മാൻചീനിയുടെ ടീം ഇത്തവണ എഴുതിച്ചേർത്തു– ഗോളടിക്കാനും അവർക്കൊട്ടും മടിയില്ല! ടൂർണമെന്റിൽ 12 ഗോളുകൾ നേടിയ ഇറ്റലി വഴങ്ങിയത് 3 ഗോൾ മാത്രം. ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമയ്ക്കു മുന്നിൽ ഉറച്ചു നിൽക്കുന്ന ലിയനാർഡോ ബൊന്നൂച്ചി– ജോർജിയോ കില്ലെനി വെറ്ററൻ കൂട്ടുകെട്ട് അത്രയെളുപ്പം ഇളകില്ല.
ജോർജീഞ്ഞോ–ബാരെല്ല–വെരാറ്റി ത്രയം മധ്യനിരയിൽ കളി നിയന്ത്രിക്കുന്നു. സിറെ ഇമ്മൊബിലെ– ലോറൻസോ ഇൻസിന്യെ സഖ്യത്തിനൊപ്പം മുന്നേറ്റത്തിൽ അപ്രതീക്ഷിത താരമായത് ഫെഡറിക്കോ കിയേസയാണ്. ഫൈനലിൽ ഇറ്റലി മിസ് ചെയ്യാൻ പോകുന്നത് വിങ് ബാക്ക് ലിയനാർഡോ സ്പിനസോളയെയാണ്.
പരുക്കേറ്റു പുറത്തായ സ്പിനസോളയുടെ അഭാവത്തിൽ സെമിയിൽ ഇറ്റലിയുടെ വേഗം കുറയുകയും ചെയ്തു. തോൽവിയറിയാതെ 33 മത്സരങ്ങൾ കടന്നാണ് ഇറ്റലി ഫൈനലിനിറങ്ങുന്നത്.
∙ ഇറ്റലി
ഫിഫ റാങ്കിങ്: 7
ലോകകപ്പ്: 4
യൂറോ കപ്പ്: 1 (1968)
ഒളിംപിക് സ്വർണം: 1 (1936)
∙ ഇംഗ്ലണ്ട്
ഫിഫ റാങ്കിങ്: 4
ലോകകപ്പ്: 1 (1966)
യൂറോ കപ്പ്: 0
ഒളിംപിക് സ്വർണം: 0
∙ നേർക്കുനേർ
മത്സരം: 27
ഇറ്റലി ജയം: 11
ഇംഗ്ലണ്ട് ജയം: 8
സമനില: 8
വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസനുൾപ്പെടെയുള്ള ആറംഗ ബഹിരാകാശ സംഘത്തോടൊപ്പം ഇന്ത്യൻ വംശജ ശിരിഷ ബാൻഡ്‌ലയും (34) ഉൾപ്പെടുന്നു. യാത്ര വിജയിച്ചാൽ ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായ വനിതയാകും ആന്ധ്രയിലെ ഗുണ്ടൂരിൽ ജനിച്ച ശിരിഷ. കൽപന ചൗളയും സുനിത വില്യംസുമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ.
ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് യാത്ര തിരിക്കുക. യുഎസിലെ ന്യൂ മെക്സിക്കോയിലുള്ള സ്പേസ്പോർട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണു സംഘം യാത്ര തുടങ്ങുന്നത്. വെർജിൻ ഗലാക്റ്റിക്കിന്റെ സ്പേസ് പ്ലെയിനായ വിഎസ്എസ് യൂണിറ്റിയിലാകും സഞ്ചരിക്കുക.
ഭൂമിയിൽ നിന്ന് മൂന്ന് ലക്ഷം അടി വരെ ഉയരത്തിൽ വിഎസ്എസ് യൂണിറ്റി എത്തുമെന്നു കരുതുന്നു. ഈ ഘട്ടത്തിൽ യാത്രികർ ഭാരമില്ലാത്ത അവസ്ഥ അനുഭവിക്കും. ടേക്ക് ഓഫ് മുതൽ തിരിച്ചിറക്കം വരെയുള്ള ഘട്ടങ്ങൾക്ക് പരമാവധി ഒരു മണിക്കൂറേ എടുക്കുകയുള്ളൂവെന്ന് വെർജിൻ ഗലാക്റ്റിക് വ്യക്തമാക്കി.
ലോക നവോത്ഥാനത്തിൻറെ ബഹുമുഖ വഴികളിലൂടെ സഞ്ചരിച്ച്, ഭാരതീയ നവോത്ഥാനത്തേയും കേരളീയ നവോത്ഥാനത്തേയും കുറിച്ച് സവിസ്തരം പ്രതിപാദിച്ചുകൊണ്ട് പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേൽ രചിച്ച ‘നവോത്ഥാനം: പാഠവും പാഠാന്തരങ്ങളും’ എന്ന ഗ്രന്ഥത്തിൻറെ പ്രകാശനം ജൂലൈ 16 വെള്ളിയാഴ്ച 5:00 മണിക്ക് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിൽ വെച്ച് ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും. ശ്രീ. തോമസ് ചാഴിക്കാടൻ എം.പിയാണ് ആദ്യപ്രതി ഏറ്റുവാങ്ങുന്നത്. ശ്രീ. പോൾ മണലിൽ പുസ്തകാവതരണം നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന ചടങ്ങിൽ റവ. ഡോ. മാത്യു മണക്കാട്ട് (മുൻ പ്രസിഡൻറ് പൗരസ്ത്യ വിദ്യാപീഠം, വടവാതൂർ), പ്രൊഫ. മാത്യു പ്രാൽ, ശ്രീ. എസ്. ഹരീഷ് ,ഡോ. സ്റ്റെഫി തോമസ് (പ്രിൻസിപ്പൽ, ബി സി എം കോളേജ് കോട്ടയം) പ്രൊഫ. അനിൽ സ്റ്റീഫൻ( മലയാളം വകുപ്പ് മേധാവി , ബി സി എം കോളേജ് കോട്ടയം) ശ്രീ. റോയി മാത്യു (സെക്രട്ടറി, ബാബു ചാഴികാടൻ ഫൗണ്ടേഷൻ )എന്നിവർ പങ്കെടുത്ത് സംസാരിക്കും.
കോട്ടയത്തെ ‘വര’ ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ശ്രീ . സൈമൺ ആറുപറ, ശ്രീ. രാജു ആലപ്പാട്ട്, ശ്രീ. ടോം കരികുളം , ശ്രീ. സാജു കല്ലുപുര എന്നിവർ മീറ്റിങ്ങിന് നേതൃത്വം നൽകും.

പ്രൊഫ. ബാബുതോമസ് പൂഴിക്കുന്നേലിന്റെ ആത്മകഥയായ ‘ സഫലം ,സൗഹൃദം, സഞ്ചാരം’ എന്ന കൃതി മികച്ച ആത്മകഥയ്ക്കുള്ള മലയാളം യുകെ അവാർഡ് നേടിയിരുന്നു. മലയാളം യുകെ ഏർപ്പെടുത്തിയ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയുടെ സാഹിത്യസമ്മേളനത്തിൽ വച്ച് കാലഘട്ടത്തിന്റെ ഇതിഹാസകാരനായ പ്രശസ്ത ഇന്ത്യൻ – ഇംഗ്ലീഷ് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠനാണ് പ്രൊഫ . ബാബു പൂഴിക്കുന്നേലിന് സമ്മാനിച്ചത്. 25 , 000 രൂപയും പ്രശസ്തിപത്രവുമായിരുന്നു പുരസ്കാരം. കോട്ടയം വര ആർട്ട് ഗാലറിയാണ് സഫലം ,സൗഹൃദം, സഞ്ചാരവും പ്രസിദ്ധീകരിച്ചത്.
മലയാളം യുകെ അവാര്‍ഡ് പ്രൊഫ. ബാബു പൂഴിക്കുന്നേലിന് ആനന്ദ് നീലകണ്ഠൻ സമ്മാനിച്ചു
യുഎസ് വിർജീനിയയിലെ ഗ്രീൻബ്രയർ പ്രവിശ്യ. 1897 ഫെബ്രുവരി മാസത്തിലെ ഒരു സായാഹ്നം. ഓഫിസ് അടച്ച് പുറത്തേക്കിറങ്ങാൻ തുടങ്ങുകയായിരുന്നു ജോൺ ആൽഫ്രഡ് പ്രസ്റ്റൺ എന്ന പബ്ലിക് പ്രോസിക്യൂട്ടർ. അപ്പോഴാണ് അദ്ദേഹത്തെ തേടി പ്രായമായ സ്ത്രീ എത്തിയത്. അവശയായി കാണപ്പെട്ട അവർക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ജോണിനോട് പറയാനുണ്ടായിരുന്നു. അൽപം മുഷിപ്പുണ്ടായെങ്കിലും അവരെ പുറത്താക്കാൻ അദ്ദേഹത്തിനു തോന്നിയില്ല. അടച്ച ഓഫിസ് മുറി വീണ്ടും തുറന്ന് ജോൺ അകത്തേക്കു കയറി. ചുറ്റും ഒന്നു പരതി നോക്കി ആ സ്ത്രീയും.
‘എന്റെ പേര് മേരി ജോൺ ഹീസ്റ്റർ’– അവർ സ്വയം പരിചയപ്പെടുത്തി ജോണിന് അഭിമുഖമായി ഇരുന്നു.
‘എനിക്കു പറയാനുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അത്രമേൽ വിചിത്രം എന്നു തോന്നുന്നതും.’ അവർ പറഞ്ഞു തുടങ്ങി.
‘എന്റെ മകൾ എൽവ സോണ ഹീസ്റ്റർ കഴിഞ്ഞ മാസം മരിച്ചു. സംസ്കാരവും കഴിഞ്ഞു. പക്ഷേ, അതൊരു കൊലപാതകമായിരുന്നു…’
ജോൺ ആൽഫ്രഡ് പ്രസ്റ്റൺ ഒന്ന് അനങ്ങിയിരുന്നു. ഇതുപോലെ ദിവസേന പല കേസുകൾ അദ്ദേഹത്തെ തേടിയെത്താറുണ്ട്.
‘കൊലപാതകമാണെന്ന് ആര് പറഞ്ഞു?’
‘എൽവ’…യാതൊരു സങ്കോചവുമില്ലാതെ മേരി മറുപടി പറഞ്ഞു..
‘ആര്’..?
‘എൽവ.. എന്റെ മകൾ….’
‘അവർ മരിച്ചെന്നല്ലേ പറഞ്ഞത്?’
‘അതെ അവൾ മരിച്ചു. എന്നിട്ടും ഈ സത്യം പറയാനായി മാത്രം എന്നെ തേടിയെത്തി. ഞാൻ പറഞ്ഞില്ലേ, വളരെ വിചിത്രം എന്നു തോന്നുന്ന കാര്യമാണ് പറയാനുള്ളതെന്ന്. എൽവ മരിച്ചിട്ടും എന്നെ വന്നു കണ്ടു. അവൾ തന്നെയാണ് ഇക്കാര്യം എന്നോടു പറഞ്ഞത്. ’
‘ആട്ടെ.. ആരാണ് കൊലപാതകി…’ ജോൺ ചോദിച്ചു.
‘എഡ്വേഡ്…അവളുടെ ഭർത്താവ്…’
‘എങ്ങനെ..’?
‘കഴുത്തെല്ല് ഒടിച്ചു കൊന്നു…’
‘നിങ്ങൾക്ക് അയാളെ ഇഷ്ടമായിരുന്നില്ല അല്ലെ..’ ? ഒരു നീരസമുണ്ടായിരുന്നു ജോണിന്റെ ആ ചോദ്യത്തിൽ..
‘ഇല്ല എനിക്കവനെ ഇഷ്ടമായിരുന്നില്ല…’
ഒന്നും മറച്ചു വയ്ക്കാതെയാണ് മേരിയുടെ സംസാരം. ‘അവൻ ചീത്ത മനുഷ്യനാണെന്ന് പലവട്ടം ഞാൻ എൽവയോടു പറഞ്ഞതാണ്. അവൾ കേട്ടില്ല… ഒരു തരത്തിൽ എൽവ സ്വന്തം വിധി ഏറ്റുവാങ്ങുകയായിരുന്നു. പക്ഷേ, അവൻ ഒന്നും അറിയാത്തവനെപ്പോലെ എന്റെ കൺമുൻപിൽ ജീവിക്കുമ്പോൾ എനിക്കത് താങ്ങാനാകുന്നില്ല..’
‘ഇതൊക്കെ നിങ്ങളുടെ തോന്നലായിരിക്കില്ലെ..’ ജോൺ ചോദിച്ചു.
മേരി പറഞ്ഞു: ‘തോന്നലാണെന്നാണ് ഞാനും കരുതിയത്. ഒരുതവണയല്ല, നാലു തവണയാണ് മരണ ശേഷം എൽവ എന്നെ തേടിയെത്തിയത്. ആദ്യമൊക്കെ ഞാൻ കരുതി എന്റെ തോന്നലാണെന്ന്. പിന്നെ കരുതി എന്റെ സ്വപ്നമാണെന്ന്. പക്ഷേ, അതൊരു യാഥാർഥ്യമാണെന്ന് പതിയെ ഞാൻ തിരിച്ചറിഞ്ഞു. എൽവ മരിച്ചതല്ല, അവളെ കൊന്നതാണ്’– ആ അമ്മ ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു.
അവരെ ഒരുവിധം ആശ്വസിപ്പിച്ച് ജോൺ മടക്കിയയച്ചു. ആത്മാവ് ഈവിധം തന്റെ മരണ കാരണം വെളിപ്പെടുത്താൻ ശ്രമിക്കുമോ…? ശാസ്ത്രവും യുക്തിയുമെല്ലാം വലിയ തോതിൽ ജോണിന്റെ ചിന്തയെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു. എങ്കിലും ചെറിയ അന്വേഷണം രഹസ്യമായി നടത്താൻ അദ്ദേഹം തീരുമാനിച്ചു. എരാസ്‌മസ് സ്ക്രിബ്ലിങ് ഷ്യൂ എന്നായിരുന്നു എഡ്വേഡിന്റെ യഥാർഥ പേര്.
മേരി വന്നതിന്റെ പിറ്റേ ദിവസം ജോൺ ആൽഫ്രഡ് ഡോ. ജോർജ് ഡബ്ല്യു. നാപ്പിനെ കാണാൻ പോയി. എൽവയുടെ മരണ റിപ്പോർട്ട് തയാറാക്കിയത് അദ്ദേഹമാണ്. മേരി തന്നെ വന്നു കണ്ടതോ, എൽവയുടെ പ്രേതം വെളിപ്പെടുത്തിയതോ ഒന്നും പറയാതെ ജോൺ കാര്യങ്ങൾ അന്വേഷിച്ചു. മരണത്തിൽ ചെറിയ അസ്വാഭാവികത തനിക്ക് തോന്നിയിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്. കഴുത്ത് ഒടിഞ്ഞിരുന്നുവെന്നാണ് ഒറ്റനോട്ടത്തിൽ തോന്നിയത്. പക്ഷേ, എൽവയുടെ ഭർത്താവ് ഒരു തരത്തിലുമുള്ള പരിശോധനകൾക്കും അനുവദിക്കാത്ത രീതിയിൽ വികാരപ്രകടനം നടത്തി തന്നെ അവിടെനിന്നും അകറ്റുകയായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. ആരും പരാതികളൊന്നും ഉന്നയിച്ചുമില്ല.
എൽവ രണ്ടുമാസം ഗർഭിണിയായിരുന്നു. എന്റെ അടുത്തായിരുന്നു പരിശോധനയ്ക്ക് വന്നിരുന്നത്. അതുകൊണ്ടുതന്നെ ഗർഭാവസ്ഥയിലെ അസ്വസ്ഥതകൾ എന്നാണ് മരണ കാരണമായി ഞാൻ എഴുതിയത്. ഡോക്ടറുടെ അടുത്തുനിന്ന് ഇറങ്ങിയതോടെ ജോണിന്റെ മനസ്സ് യുക്തിയും വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അരങ്ങായി മാറി. അയാൾ എൽവയും എഡ്വേഡും താമസിച്ചിരുന്ന വീടിന്റെ ചുറ്റുവട്ടത്തെല്ലാം വിവരം തിരക്കിയെത്തി. മരിക്കുന്നതിന്റെ ഏതാനും ദിവസം മുൻപു മുതൽ എൽവയെ എഡ്വേഡ് മർദിച്ചിരുന്നതായി നാട്ടുകാർ മൊഴി നൽകി.
എൽവയുടെ മൃതദേഹം ആദ്യമായി കണ്ടത് അയൽവാസിയായ ഒരു ആൺകുട്ടിയാണ്. ജോൺ ആ 11 വയസ്സുകാരെ പോയി കണ്ടു. വഴിയിൽവച്ചു കണ്ടപ്പോൾ എഡ്വേഡ് ആണ് വീടുവരെ ഒന്നു പോകാൻ തന്നോട് ആവശ്യപ്പെട്ടതെന്ന് അവൻ മൊഴി നൽകി. എൽവയെ കണ്ട് എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ എന്നൊന്നു തിരക്കി വരാനാണ് എഡ്വേഡ് പറഞ്ഞയച്ചത്. അങ്ങനെ വീട്ടിലെത്തി നോക്കുമ്പോഴാണ് സ്റ്റെയർകേസിനോടു ചേർന്ന് എൽവ ബോധരഹിതയായി കിടക്കുന്നത് കാണുന്നതും. ഉടനെ അവൻ അമ്മയെ വിവരം അറിയിച്ചു. അവരാണ് ഡോക്ടർ നാപ്പിനെ അറിയിച്ചത്. തുടർന്ന് എഡ്വേഡിനോടും കാര്യം പറഞ്ഞു. 1897 ജനുവരി 23നായിരുന്നു സംഭവം.
ഡോക്ടർ വരാൻ ഒരു മണിക്കൂറോളം താമസിച്ചു. വിവരം അറിഞ്ഞെത്തിയ എഡ്വേഡ് കരഞ്ഞു ബഹളം വച്ചു. ഡോക്ടർ വരാൻ കാത്തുനിൽക്കാതെ എൽവയുടെ മൃതദേഹം കഴുകി പുതിയ വസ്ത്രം ധരിപ്പിച്ചതെല്ലാം എഡ്വേഡ് ഒറ്റയ്ക്കാണ്. സഹായിക്കാൻ ആരെയും അനുവദിച്ചുമില്ല– ആ ചെറുപ്പക്കാരൻ കാര്യങ്ങളെല്ലാം ഓർത്തെടുത്തു. സംസ്കാരത്തിൽ പങ്കെടുത്ത പലരെയും ജോൺ നേരിൽ കണ്ട് സംസാരിച്ചു. കഴുത്തിന് എന്തോ കാര്യമായി സംഭവിച്ചിരുന്നു എന്ന് എല്ലാവരും ഒരുപോലെ സംശയിച്ചു. ചെറിയ തലയിണയും തുണികളും ഉപയോഗിച്ച് ശവപ്പെട്ടിയിൽ എൽവയുടെ ശിരസ്സ് എഡ്വേഡ് താങ്ങി വച്ചിരുന്നു. ഭാര്യയുടെ സുഖകരമായ ‘ഉറക്കത്തിനു’ വേണ്ടിയായിരുന്നു അതെന്നായിരുന്നു എഡ്വേഡ് പറഞ്ഞത്. ഇത്തരത്തിൽ വളരെ വിചിത്രമായിട്ടായിരുന്നു സംസ്കാര സമയത്തെ അയാളുടെ പെരുമാറ്റം.
സംശയം ബലപ്പെട്ടതോടെ എൽവയുടെ പ്രേതം തന്നെ സന്ദർശിച്ചു എന്നുള്ള മേരിയുടെ മൊഴിക്ക് ശക്തി കൂടി. ജോൺ കേസ് മുന്നോട്ടു നീക്കാൻ തീരുമാനിച്ചു. അങ്ങനെ ശവക്കുഴി തുറന്ന് ശരീരം പുറത്തെടുക്കാൻ കോടതിയിൽനിന്ന് അനുമതി വാങ്ങി. മേരി പറഞ്ഞതുപോലെ, എല്ലാവരും സംശയിച്ചതുപോലെ, എൽവയുടെ കഴുത്തിലെ രണ്ട് അസ്ഥികൾ ഒടിഞ്ഞിരുന്നതായും അതാണ് മരണ കാരണമെന്നും കണ്ടെത്തി. അതോടെ എഡ്വേഡിനെ അറസ്റ്റ് ചെയ്ത് കുടുതൽ ചോദ്യം ചെയ്തു. അയാൾ കുറ്റം സമ്മതിച്ചില്ല. കോടതിയിൽ ഒരു കാരണവശാലും പ്രേതം സന്ദർശിച്ച കാര്യം മേരിയുടെ വായിൽനിന്ന് വരാതിരിക്കാൻ ജോൺ ആവുന്നത് ശ്രമിച്ചെങ്കിലും അക്കഥകൾ അപ്പോഴേക്കും നാട്ടിൽ പാട്ടായിരുന്നു.
പ്രതിഭാഗം വക്കീൽ ഇക്കാര്യം കോടതിയിൽ മേരിയോടു ചോദിച്ചു. കേസിന്റെ ഗതി മാറ്റി വിടുകയായിരുന്നു ഉദ്ദേശ്യം. മേരി പറയുന്നതെല്ലാം വിഡ്ഢിത്തമാണെന്നു വരുത്തിത്തീർക്കാനും അയാൾ ശ്രമിച്ചു. എന്നാൽ മേരി ഒരു കാര്യവും മറച്ചു വച്ചില്ല. എല്ലാം കോടതിയെ ധരിപ്പിച്ചു. പ്രതിഭാഗം വക്കീൽ ഉദ്ദേശിച്ച ഫലം കണ്ടില്ല. മേരിയുടെ വാക്കുകൾ കോടതി കാര്യമായി എടുത്തു. കഴുത്ത് ഏതു രീതിയിലാണ് ഒടിഞ്ഞിരിക്കുന്നതെന്ന കാര്യം വരെ എൽവ തന്നോടു പറഞ്ഞിരുന്നുവെന്ന് മേരി വ്യക്തമാക്കി. മെഡിക്കൽ പരിശോധനയിലും സമാനമായ രീതിയിലായിരുന്നു കഴുത്തിലെ ഒടിവ്.
കൂടുതൽ അന്വേഷിച്ചപ്പോൾ എഡ്വേഡിന്റെ രണ്ടാം ഭാര്യയും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നതായി കണ്ടെത്തി. ഒന്നാം ഭാര്യ ഇയാളുടെ പീഡനം സഹിക്കാനാകാതെ വിവാഹമോചിതയായതുമായിരുന്നു. മൂന്നാമതാണ് എല്‍വയെ വിവാഹം ചെയ്തത്. പബ്ലിക് പ്രോസിക്യൂട്ടർ ഇക്കാര്യങ്ങളെല്ലാം കോടതിയെ ധരിപ്പിച്ചു. ഒടുക്കം എൽവയുടെ മരണം കൊലപാതകമാണെന്ന് കോടതി വിധിയെഴുതി. എഡ്വേഡ് കുറ്റം സമ്മതിച്ചു. പക്ഷേ, എന്തിനാണ് എൽവയെ കൊന്നതെന്നു മാത്രം എഡ്വേഡ് വെളിപ്പെടുത്തിയില്ല. നാലു രാത്രികളിലായാണ് തന്റെ കൊലപാതകത്തിന്റെ പിന്നിലെ സത്യം എൽവ തന്നോടു പറഞ്ഞതെന്നാണ് മേരി കോടതിയോടു വ്യക്തമാക്കിയത്. അത്താഴത്തിന് മാംസഭക്ഷണം പാകം ചെയ്യാൻ വിസമ്മതിച്ചതിനാണ് എഡ്വേഡ് തന്റെ കഴുത്തിനു ഞെക്കി കൊലപ്പെടുത്തിയതെന്നും എൽവ പറഞ്ഞതായി മേരി നാട്ടുകാരിൽ പലരോടും പറഞ്ഞിരുന്നു.
ഗ്രീൻബ്രയറിൽ എൽവയുടെ മൃതദേഹം അടക്കിയ സ്ഥലത്ത് ഏതാനും വാക്കുകൾ കുറിച്ചിട്ടുണ്ട്– ലോകചരിത്രത്തിലാദ്യമായാണ് ഒരു പ്രേതത്തിന്റെ മൊഴി കോടതി കണക്കിലെടുത്ത് ഒരാളെ ശിക്ഷിക്കുന്നതെന്ന്! എന്നാല്‍ അതിൽ അൽപം അതിശയോക്തിയുണ്ട്. കോടതി പ്രേതത്തിന്റെ ‘മൊഴി’ യഥാർഥത്തിൽ രേഖകളിലൊന്നും രേഖപ്പെടുത്തിയിരുന്നില്ല. മതിയായ ശാസ്ത്രീയ തെളിവുകൾതന്നെ എഡ്വേഡിനെ കുരുക്കാനായുണ്ടായിരുന്നു. മാത്രവുമല്ല, മേരി മകളുടെ പ്രേതത്തെ കണ്ടുവെന്നു പറഞ്ഞത് നുണയാണെന്നും പലരും വിശ്വസിക്കുന്നു.
എൽവയെ കൊലപ്പെടുത്തിയത് എഡ്വേഡാണെന്ന സംശയം മേരിക്ക് ശക്തമായുണ്ടായിരുന്നു. സംഭവത്തിൽ പുനഃരന്വേഷണത്തിനു വേണ്ടി ആ അമ്മ ആവിഷ്കരിച്ചെടുത്തതാണ് ഇത്തരമൊരു കഥയെന്നും പറയപ്പെടുന്നു. എന്തായാലും എഡ്വേഡിന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. 1900ൽ ജയിലിൽ കിടന്നായിരുന്നു അയാളുടെ മരണം. അതും അജ്ഞാത രോഗം ബാധിച്ച്.
ആദ്യ സിനിമയെക്കുറിച്ച് പറഞ്ഞ് തിരക്കഥാകൃത്തുകളായ ബോബി സഞ്ജയ്. ജയറാം ആദ്യം തങ്ങളുടെ ചിത്രത്തിൽ നിന്ന് പിന്മാറാന്‍ ഒരുങ്ങിയ അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയിലാണ് അവർ വെളിപ്പെടുത്തിയത്.
‘ഞങ്ങള്‍ ആദ്യമായി തിരക്കഥ രചിച്ച ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ജയറാമേട്ടന്‍ ആദ്യം വിസമ്മതം പ്രകടിപ്പിച്ചിരുന്നു.
അച്ഛന്‍ നിര്‍മ്മിച്ച സിനിമകളില്‍ ജയറാമേട്ടന്‍ നേരത്തെ അഭിനയിച്ചിട്ടുള്ളത് കൊണ്ട് അച്ഛന്‍ വഴി തന്നെയാണ് ജയറാമേട്ടനിലേക്ക് എത്തിയത്. സിബി മലയില്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ പ്രോജക്റ്റിനെക്കുറിച്ച് അച്ഛന്‍ ജയറാമേട്ടനോട് പറഞ്ഞപ്പോള്‍ സിനിമയുടെ എഴുത്ത് ആരാ? എന്ന് അദ്ദേഹം ചോദിച്ചു. മക്കളാണ് എന്ന് പറഞ്ഞപ്പോള്‍ പിന്നീട് പിടി തരാതെ അദ്ദേഹം മാറി കളിച്ചു.
മക്കളെ സിനിമയില്‍ കൊണ്ട് വരാനായി തട്ടിക്കൂട്ട് സിനിമ എടുത്തു തന്റെ പിടലിക്ക് വയ്ക്കാനുള്ള പദ്ധതിയാകുമോ? എന്ന് അദ്ദേഹം സംശയിച്ചു കാണും. പക്ഷേ കോട്ടയത്ത് ഒരു പ്രോഗ്രാമിന് അദ്ദേഹം വന്നപ്പോള്‍ ഞങ്ങള്‍ നേരില്‍ കണ്ടു കഥ പറഞ്ഞു.
ഞങ്ങളില്‍ നിന്ന് തന്നെ കഥ കേട്ടപ്പോള്‍ അദ്ദേഹത്തിനു ബോധ്യമായി ഇതൊരു മോശം സിനിമയാകില്ലെന്ന്. ഇത് ഉറപ്പായും ഞാന്‍ ചെയ്യും. എന്ന് അദ്ദേഹത്തെ കൊണ്ട് പറയിച്ചിട്ടാണ് അന്ന് ഞങ്ങള്‍ പിരിഞ്ഞത്’. തിരക്കഥാകൃത്ത് സഞ്ജയ് പറയുന്നു.
ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് അര്‍ജന്റീനിയന്‍ ആരാധകര്‍. എന്നാല്‍ ഫൈനലില്‍ മെസിയ്ക്ക് കാര്യമായി ഒന്നും ചെയ്യാനാകാത്തതും ഒരു മികച്ച ഗോളവസരം നഷ്ടപ്പെടുത്തിയതും ആരാധകര്‍ക്ക് സുഖിച്ചിട്ടില്ല.
ഇപ്പോഴിതാ ഫൈനലില്‍ മെസി പതറിയതിന്റെ കാരണം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് അര്‍ജന്റീന പരിശീലകനായ ലയണല്‍ സ്‌കലോണി. കൊളംബിയക്കെതിരായ സെമി ഫൈനലിലും ബ്രസീലിനെതിരായ ഫൈനലിലും വളരെ ഗുരുതരമായി കണക്കാക്കപ്പെടുന്ന ഹാംസ്ട്രിങ് ഇഞ്ചുറിയുമായാണ് മെസി കളിച്ചതെന്നാണ് സ്‌കലോണി വെളിപ്പെടുത്തിയത്.
ഫൈനലില്‍ കാര്യമായി ഒന്നും ചെയ്യാനായില്ലെങ്കിലും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് മെസി കാഴ്ചവെച്ചത്. നാലു ഗോളുകളും, അഞ്ച് അസിസ്റ്റുകളുമായി ടൂര്‍ണമെന്റിലുടനീളം മാസ്മരിക പ്രകടനമാണ് മെസി ടൂര്‍ണമെന്റിലെ മികച്ച താരമായി.
ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. 22ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു.