നടനും എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നതായി റിപ്പോർട്ട്. കാലങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന മാധ്യമ വാർത്തകൾ.കൂടാതെ വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നും റിപോർട്ടുണ്ട്. മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ഇവരെന്നാണ് സൂചന. മുകേഷിനെതിരെ നിരവധി ആരോപണങ്ങളാണ് മുൻ ഭാര്യ സരിത നിരത്തിയത്.
ഇത് ശരിവെക്കുന്ന തരത്തിലാണ് മേതിൽ ദേവികയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളിൽ സരിത. മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് സരിതയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വിവാഹ മോചനം വരെ സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാൽ അതുവരെ ഒരു തുറന്നു പറച്ചിലുകൾക്കും തയാറാകാതിരുന്ന സരിത, മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നിൽ പൊട്ടിത്തെറിച്ചത് ശ്രദ്ധേയമായിരുന്നു.
മുകേഷ്, മേതിൽ ദേവിക വിവാഹമോചന വാർത്ത ശരിയാണെങ്കിൽ മുകേഷിനെതിരെ ഗാർഹിക പീഡന പരാതി നൽകണമെന്ന് ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു
നീണ്ട ഒൻപതു വർഷത്തെ ദാമ്പത്യ ബന്ധം അവസാനിക്കുന്നു എന്ന നിലയിലാണ് റിപോർട്ടുകൾ പ്രചരിച്ചത്. മുകേഷോ ദേവികയോ പ്രതികരിച്ചുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ബിന്ദു കൃഷ്ണയെ തോൽപ്പിച്ചാണ് മുകേഷ് നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചത്. ബിന്ദു കൃഷ്ണയുടെ നീളൻ ഫേസ്ബുക്ക് പോസ്റ്റിൽ ഒട്ടേറെ പരാമർശങ്ങളുണ്ട്.
എം. മുകേഷിൻ്റെയും മേതിൽ ദേവികയുടെയും സ്വകാര്യ ജീവിതത്തിൽ തലയിടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ല. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണം.
കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം. മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണ്. 14 വയസ്സുള്ള വിദ്യാർത്ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിൻ്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിൻ്റെ മുൻ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണ്.
മുകേഷിൻ്റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ കുടുംബ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. മേതിൽ ദേവിക എന്ന വ്യക്തിയുടെ കുലീനത ഞാൻ മനസ്സിലാക്കിയത് അവരുടെ അന്നത്തെ നിലപാടിലൂടെയായിരുന്നു.
അന്ന് മുകേഷിന് എതിരെ ഒരു വാക്ക് കൊണ്ടു പോലും എതിരഭിപ്രായം പറയാൻ അവർ തയ്യാറായില്ല. നെഗറ്റീവ് വാർത്തകളിൽ ഇടം പിടിക്കാതിരിക്കാനും ആ സ്ത്രീ പ്രത്യേകം ശ്രദ്ധിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഞാൻ കുടുംബത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവച്ചപ്പോൾ അതിൽ പരിഹാസരൂപത്തിൽ മുകേഷ് കമൻ്റ് എഴുതിയിരുന്നു. പരിഹാസ കമൻ്റുകൾ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നിൽ നിന്നും അകന്നു എന്ന യാഥാർത്ഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു.
അദ്ദേഹം എനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണ്. പച്ചക്കള്ളങ്ങൾ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടു. എം.മുകേഷിനെതിരെ അസത്യ പ്രചരണങ്ങൾ നടത്താനോ അദ്ദേഹത്തിൻ്റെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾക്ക് മറുപടി പറയാനോ ഞങ്ങൾ ശ്രമിച്ചിരുന്നില്ല…
തെരഞ്ഞെടുപ്പ് കാലത്ത് മേതിൽ ദേവിക പ്രതികരിക്കാതിരുന്നതും അവരുടെ കുടുംബപ്രശ്നം യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധം ആക്കാതിരുന്നതും ഒന്നും സ്ത്രീകളുടെ കഴിവുകേടല്ല എന്ന് മനസ്സിലാക്കാൻ എം.മുകേഷിന് കഴിയാതെപോയി. ഭാര്യ എന്ന നിലയിൽ എം.മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ എം. മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണം.’ ബിന്ദു കൃഷ്ണ പോസ്റ്റിൽ പറയുന്നു
സൗദിയിൽ നഴ്സാണ് മിന്നു. ദുബായിലാണ് ഇമ്മാനുവേലിൻ്റെ ജോലി. ഇരിങ്ങാലക്കുട രൂപത, മാള ഇടവകയിലെ മഞ്ഞളി കുടുംബാംഗമാണ് ഇമ്മാനുവേൽ. എറണാകുളം രൂപതയിലെ കൊരട്ടി ഇടവക, ചിറങ്ങര കുന്നത്തുപറമ്പിൽ കുടുംബാംഗമാണ് മിന്നു. ഇവരുടെ വിവാഹ ആലോചന കൊണ്ടുവരുന്നത് ബന്ധുക്കൾ തന്നെയാണ്.
2019 നവംബർ മാസം രണ്ടു പേരും വീഡിയോ കോൾ വഴി പരിചയപ്പെട്ട് വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ എത്തുന്നു. നാട്ടിലുള്ള വീട്ടുകാർ പരസ്പരം വീടുകളിൽ ചെന്നു കണ്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. 2021 ജനുവരിയിൽ വിവാഹം നടത്താമെന്നായിരുന്നു വാക്ക് . 2020 ആഗസ്റ്റ് 26. മനുവിൻ്റെ ബർത്ത് ഡേ. വിഷ് ചെയ്യാൻ വിളിച്ച മിന്നുവിനോട് മനു പറഞ്ഞു: “എൻ്റെ വയറിന് വല്ലാത്ത അസ്വസ്ഥത.” അതൊരു തുടക്കമായിരുന്നു. ഗുളികകൾ പലതും കഴിച്ചിട്ടും അസുഖം മാറിയില്ല. ആശുപത്രിയിലെത്തി. പരിശോധനയിൽ ചെസ്റ്റിന് താഴെ ഒരു ട്യൂമർ കണ്ടെത്തി.
ബയോപ്സി റിസൽട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു: അക്യുട്ട് ലിംഫോസൈറ്റിക് ലുക്കേമിയ! എല്ലാവർക്കും വിഷമമായി. നിശ്ചയിച്ച വിവാഹം നടത്തണമോ വേണ്ടയോ എന്നുള്ള ചർച്ചകളായി. മനുവിനെ സ്വീകരിക്കണമോ വേണ്ടയോ എന്ന ചർച്ചകൾക്കിടയിൽ മിന്നു സ്വയം പറഞ്ഞു: ”ഈ അസുഖം വിവാഹത്തിനു ശേഷം വന്നാൽ ഞാനത് ഫെയ്സ് ചെയ്യണം. ഈ അസുഖം എനിക്കും വരാം. അതു കൊണ്ട് വിവാഹവുമായ് മുന്നോട്ടു പോകുക തന്നെ.”
2020 സെപ്തംബറിൽ ഇമ്മാനുവേൽ നാട്ടിൽ എത്തി. ലൂക്കേമിയ തന്നെയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഏത് രോഗത്തെയും പ്രാർത്ഥനകൊണ്ടും ആത്മധൈര്യം കൊണ്ടും നേരിടാം എന്ന വിശ്വാസം ഇമ്മാനുവേലിനുണ്ടായിരുന്നു. രോഗത്തെക്കുറിച്ച് അവൻ ഇങ്ങനെ പറഞ്ഞു: ”എനിക്ക് ക്യാൻസറല്ലേ എന്ന് ഞാൻ ഡോക്ടറോട് ചോദിച്ചപ്പോൾ ഡോക്ടർ ഞെട്ടി. എൻ്റെ അമ്മയ്ക്ക് ഇതേ രോഗമായിരുന്നു. ഇന്ന് അമ്മ ജീവിച്ചിരിപ്പില്ല എന്നും ഞാൻ ഡോക്ടറോട് പറഞ്ഞു….” ഉറച്ച ബോധ്യത്തോടെ ഇമ്മാനുവേൽ തുടർന്നു:
“ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. പഠിക്കാൻ ആവറേജ് ആയ എന്നെ ദൈവം ദുബായിൽ എത്തിച്ചു. എനിക്ക് ജോലി നൽകി. ചികിത്സയ്ക്ക് ലക്ഷങ്ങളാണ് ചെലവായത്. എന്നാൽ കുറേയൊക്കെ ഇൻഷുറൻസ് വഴി ലഭിച്ചു. എൻ്റെ അപ്പച്ചനോ, വിവാഹിതയായ ചേച്ചിക്കോ ഈ അസുഖം നൽകാതെ, ദൈവം എനിക്ക് തന്നതിൽ സന്തോഷമേയുള്ളൂ. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ലെന്ന ദൃഢവിശ്വാസം അന്നും ഇന്നും എനിക്കുണ്ട്….”
2021 ഏപ്രിൽ അവസാനം മിന്നു നാട്ടിലെത്തിയതിനു ശേഷമാണ് ഇരുവരും നേരിൽ കാണുന്നത് തന്നെ. മെയ് 9 ന് മനസമ്മതവും 12 ന് വിവാഹവും കഴിഞ്ഞു. “എന്തിനെയും പോസിറ്റീവായ് സമീപിക്കണം” എന്നതാണ് ഇമ്മാനുവേലിൻ്റെ ആപ്തവാക്യം. ആ ധൈര്യം കണ്ടപ്പോൾ കൂടെ നിൽക്കണമെന്ന് മിന്നുവിനും തോന്നി. നിസാര കാര്യത്തിനുപോലും വിവാഹബന്ധം വേർപെടുത്താൻ തയ്യാറാകുന്ന ദമ്പതികൾക്കും
ജീവിതസുഖത്തിന് ഉദരശിശു തടസമാണെന്ന് വാദിക്കുന്നവർക്കും ഈ യുവ ദമ്പതികൾ വെല്ലുവിളി തന്നെ!
ഒപ്പം ചിന്തിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഏത് രോഗത്തെയും ശാപമായും പാപത്തിൻ്റെ പ്രതിഫലമായുമെല്ലാം കാണുന്നവരുണ്ടല്ലോ? യഹൂദർക്കിടയിലും അത്തരം ചിന്താഗതിക്കാർ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജന്മനാ അന്ധനായ ഒരുവനെ നോക്കിക്കൊണ്ട്; ഇവൻ അന്ധനായ് ജനിച്ചത് ആരുടെ പാപം കൊണ്ടാണെന്ന് അവർ ചോദിക്കുന്നതും. “…ആരുടെയും പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ് ” (യോഹ 9 : 3) എന്നായിരുന്നു ക്രിസ്തുവിൻ്റെ മറുപടി.
വ്യക്തിപരമായ ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും പ്രതിസന്ധികളും രോഗാവസ്ഥകളും ദൈവത്തിന് ഇടപെടാനുള്ള അവസരങ്ങളായ് കാണുമ്പോൾ മാത്രമേ വിശ്വാസ ജീവിതം സഫലമാകൂ എന്ന സത്യം നമുക്ക് മറക്കാതിരിക്കാം. രണ്ട് പേരെയും നന്നായി അറിയുന്ന ഫാദർ ജെൻസൺ പറഞ്ഞു നിർത്തുന്നു സോഷ്യൽ മീഡിയയിൽ.
വീഡിയോ കാണാം
എടത്വ: സൗമൂഹിക ക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നിലകൊള്ളുന്ന സൗഹൃദ വേദിയുടെ ജനക്ഷേമ പദ്ധതികൾ വീയപുരം പഞ്ചായത്തിലും തുടക്കമായി.’സൗഹൃദ മന്ന’പദ്ധതിയുടെ ഭാഗമായി നിർധന കുടുംബത്തിന് നല്കുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം വീയപുരം പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ:ശ്യാംകുമാർ വി.എസ് ഉദ്ഘാടനം നിർവഹിച്ചു. എസ് .സി.പി.ഒ: പ്രിയയുടെ നേതൃത്വത്തിലാണ് നിർധന കുടുംബത്തെ കണ്ടെത്തിയത്.
വീയപുരം പോലീസ് സ്റ്റേഷനിലേക്ക് നല്കിയ കോവിഡ് പ്രതിരോധ സാമഗ്രഹികൾ എസ്.ഐ: സാമുവേലിന് സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള കൈമാറി. എസ്.ഐ: ബൈജു, എഎസ് ഐ :സത്യൻ, സി.പി.ഒമാരായ അനിൽ, രതീഷ്, പ്രജു, സുന്ദർലാൽ സൗഹൃദ വേദി ഭാരവാഹികളായ റെന്നി തോമസ് തേവേരിൽ, സിയാദ് മജീദ്, രജീഷ് കുമാർ പി.വി, എൻ.ജെ. സജീവ്, സുരേഷ് പരുത്തിക്കൽ, ഏബ്രഹാം വർഗ്ഗീസ്, സുധീർ കൈതവന എന്നിവർ സംബന്ധിച്ചു. നിർധന കുടുംബങ്ങൾക്ക് പ്രതിമാസം ഭക്ഷ്യധാന്യ കിറ്റുകൾ വീട്ടിലെത്തിക്കുന്ന ജനക്ഷേമപദ്ധതിയാണ് ‘സൗഹൃദ മന്ന ‘.
നീങ്ങി തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണയാളെ രക്ഷിച്ച് റെയില്‍വേ പോലീസ്. റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്റെ കൃത്യമായ ഇടപെടലാണ് യാത്രക്കാരന്റെ ജീവന്‍ കാത്തത്.
ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. രണ്ട് കൈയ്യിലും ബാഗുമായി ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന്‍ പിടിവിട്ട് പാളത്തിലേക്ക് വീഴാന്‍ പോയത്.
ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാലു കുടുങ്ങി, പാളത്തിലേക്ക് വീഴാന്‍ തുടങ്ങുമ്പോഴാണ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനായ രാജ് വീര്‍ സിങ് രക്ഷയ്‌ക്കെത്തിയത്. സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന രാജ് വീറും പ്ലാറ്റ്‌ഫോമിലുണ്ടായ മറ്റൊരു യാത്രക്കാരനുമാണ് അദ്ദേഹത്തെ പിടിച്ചു കയറ്റിയത്.
ട്രെയിനിനൊപ്പം കുറച്ചു ദൂരം നീങ്ങിയ ഇയാളെ രാജ് വീര്‍ കൂടെ ഓടി കയ്യില്‍ പിടിച്ചു വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. രാജ് വീറിന്റെ ധീരതയെ അഭിനന്ദിച്ച് റെയില്‍വേ പോലീസും വീഡിയോ പങ്കുവച്ചിട്ടുണ്ട്.
#RPF CT Rajvir Singh, with his timely courageous act, saved a passenger from the wheels of a running train. The person tried to board a running train, slipped and fell into the gap.#PreciousLife #BeResponsible#HeroesInUniform@RailMinIndia @IR_CRB @RPFNRDLI pic.twitter.com/mKYd2ZyOoj
— RPF INDIA (@RPF_INDIA) July 24, 2021
പാലക്കാട് ചന്ദ്രാ നഗറിലുള്ള ഹോട്ടലില്‍ കയറി ലോക്ഡൗണ്‍ ലംഘനം നടത്തി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി
രമ്യാ ഹരിദാസ് എംപി.
പാഴ്സല്‍ വാങ്ങാനെത്തിയതായിരുന്നുവെന്നും യുവാവ് തന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയതെന്നും എംപി പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും എംപി പറഞ്ഞു.
മഴയായതിനാലാണ് ഹോട്ടലില്‍ കയറിയത്. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തുനില്‍ക്കുകയായിരുന്നെന്നും രമ്യ വ്യക്തമാക്കി.
”പാഴ്സല്‍ വാങ്ങാനെത്തിയതായിരുന്നു, എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് തന്റെ പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയത്. വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പോലീസില്‍ പരാതി നല്‍കും” രമ്യ ഹരിദാസ് പറഞ്ഞു.
ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിനുള്ളില്‍ നേതാക്കള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഞായറാഴ്ച പകലാണ് സംഭവം നടക്കുന്നത്.
രമ്യ ഹരിദാസ് എംപി, മുന്‍ എംഎല്‍എ വിടി ബല്‍റാം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്ന പാളയം പ്രദീപ്, റിയാസ് മുക്കോളി എന്നിവരടക്കമുള്ളവര്‍ക്ക് എതിരെയാണ് ആരോപണം.
കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യയും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് എംപിയോട് കാര്യം തിരക്കി. താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യ ഹരിദാസ് മറുപടി നല്‍കി. പാര്‍സല്‍ വാങ്ങാന്‍ വരുന്നവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചു.
എംപി അല്ല പ്രധാനമന്ത്രിയായാലും പാഴ്സല്‍ വാങ്ങിക്കാന്‍ പുറത്ത് മഴയാണെങ്കിലും അവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞാണ് വാക്കുതര്‍ക്കം ഉണ്ടാകുന്നത്. തട്ടിക്കയറി വളരെ മോശമായ രീതിയിലേക്ക് പോയി.
ഇതിനിടെ രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് യുവാവിനെയും സുഹൃത്തിനെയും മര്‍ദിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിച്ച ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം വധഭീഷണി മുഴക്കിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് പോയത്. പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ നൽകി മേരി കോം വനിതകളുടെ പ്രീക്വാർട്ടറിൽ. 48-51 കിലോ വിഭാഗം ബോക്സിംഗിന്റെ പ്രീക്വാർട്ടറിലാണ് മേരി കോം പ്രവേശിച്ചത്.
ആറുതവണ ലോക ചാമ്പ്യയായ മേരി കോം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. 4-1 എന്ന സ്കോറിനായിരുന്നു വിജയം.
നിലവില്‍ ലോക റാങ്കിംഗിൽ മൂന്നാമതുള്ള താരം ഈ ഒളിമ്പിക്‌സില്‍ സ്വര്‍ണ നേട്ടമാണ് ലക്ഷ്യമിടുന്നത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയ താരമാണ് മേരി കോം.
ഇന്നലെ വെയ്റ്റ് ലിഫ്ടിംഗിൽ ഇന്ത്യക്ക് വെള്ളിമെഡൽ ലഭിച്ചിരുന്നു. മീരാഭായ് ചാനുവിലൂടെയാണ് ഇന്ത്യ ആദ്യമെഡൽ സ്വന്തമാക്കിയത്.
യുകെ കോവിഡ് വേരിയൻ്റുകളുടെ വിളനിലമായേക്കുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ബോറിസ് ജോൺസൺ സർക്കാർ ഇതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചതായാണ് വിമർശനം. വേരിയൻ്റുകളുടെ വരവ് ജനങ്ങളെ രക്ഷിക്കാനുള്ള വാക്സിനുകളുടെ കഴിവ് ദുർബലപ്പെടുത്തിക്കൊണ്ടായിരിക്കുമെന്നും വിദഗ്ദർ ഓർമ്മിപ്പിക്കുന്നു.
ജനസംഖ്യയിൽ നല്ലൊരു ശതമാനത്തിനും രണ്ട് ഡോസ് വാക്സിൻ്റെ സംരക്ഷണം ലഭിക്കാത്തതിനാൽ വേനൽക്കാലത്ത് മറ്റൊരു തരംഗം ഉണ്ടായാൽ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷംവരെ ഉയരാം. പ്രശ്നക്കാരാകോവിഡ് വകഭേദങ്ങൾ അതിവേഗത്തിൽ വ്യാപിക്കുന്നവയാണ്. ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ ഡെൽറ്റ വേരിയൻറ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ യഥാർത്ഥ രൂപത്തേക്കാൾ ഇരട്ടി വേഗത്തിൽ വ്യാപിക്കുന്നതായിരുന്നു എന്നത് ഉദാഹരണം.
അതിനിടെ ബ്രിട്ടനിലെ പ്രതിദിന കൊറോണ വൈറസ് കേസുകൾ തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു. കഴിഞ്ഞയാഴ്ചയിൽ നിന്ന് 41 ശതമാനം ഇടിവ്. മൂന്നാം തരംഗം അടുത്തയാഴ്ച കേസുകൾ വീണ്ടും ഉയർത്തുമെന്ന മുന്നറിയിപ്പിനിടെ ഉണ്ടാകുന്ന സ്ഥിരമായ ഇടിവ് പ്രതീക്ഷകൾ നൽകുന്നതാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) കണക്കുകൾ പ്രകാരം യുകെയിൽ 31,795 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 46,519,998 പേർക്ക് ഇപ്പോൾ ഒരു വാക്സിൻ ആദ്യ ഡോസും 36,953,691 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു.
വടക്കൻ അയർലണ്ടിൽ 1,520 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ 163 കോവിഡ് പോസിറ്റീവ് രോഗികളാണ് ഉണ്ടായിരുന്നത്. വടക്കൻ അയർലണ്ടിൽ ആകെ 2,200,125 പേർക്ക് ഇതുവരെ വാക്സിനുകൾ നൽകി. ശരത്കാലം വരെ രാജ്യത്തുടനീളം കേസുകൾ തുടരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ തിങ്കളാഴ്ച ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ രോഗം പടരുന്നത് തുടരുമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ, സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) എന്നിവയിലെ പ്രൊഫസർ ജോൺ എഡ്മണ്ട്സ് പറഞ്ഞു.
മിന്റാ സോണി
‘നമ്മുടെ ജീവിതം ഇന്ന് കൂടുതൽ സമയവും വിനിയോഗിക്കുന്നത് മറ്റുള്ളവരെ പ്രീതിപ്പെടുത്താനാണ്. അവിടെ തുടങ്ങുന്നു പരാജയം. ആരിലുമല്ല, നിന്നിൽ സ്വയം വിശ്വാസമർപ്പിക്കുക. അതാണ് നിന്റെ ജീവിതം സുഖകരമാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം. ഒരു കഥയുണ്ട്…. അതിങ്ങനെ….
ഒരു ബസ്സ് കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കുകയാണ്… അദ്ദേഹം പിന്‍സീറ്റിലിരിക്കുന്ന തടിയന്റെ സമീപം
ചെന്നു…
യാത്ര എങ്ങോട്ടെന്നു തിരക്കി…?
ഗൗരവത്തില്‍ അയാള്‍ പറഞ്ഞു “എനിക്ക് ടിക്കറ്റ് വേണ്ട…” കണ്ടക്ടര്‍ തിരിച്ചു പോയി….
കാര്യമെന്തെന്ന് ചോദിക്കാന്‍ ഉള്ളിലൊരു ഭയം…. അയാൾ എന്ത് വിചാരിക്കും.
ആ ആജാനുവാഹുവായ മനുഷ്യൻ കൈവീശി ഒന്നു തന്നാല്‍ എന്റെ പണി കഴിഞ്ഞതു തന്നെ….
അയാള്‍ക്ക് ടിക്കറ്റ് കൊടുക്കാതെ തന്റെ ജാള്യതയും ഒളിപ്പിച്ച് കണ്ടക്ടര്‍ മറ്റ് യാത്രികര്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങി….!
പിറ്റേദിവസവും ആ മനുഷ്യൻ അതേ ബസ്സില്‍ കയറി… കണ്ടക്ടര്‍ അടുത്തു അടുത്തു വന്നപ്പോഴേയ്ക്കും
അയാള്‍ പറഞ്ഞു, “എനിക്ക് ടിക്കറ്റ് വേണ്ട…” പലദിവസവും ഇത് ആവര്‍ത്തിക്കപ്പെട്ടു…
ദിവസങ്ങള്‍ ചെന്നപ്പോള്‍ കണ്ടക്ടറുടെ ഭയം , കോപമായി മാറി… ആ തടിയനെ ഒരു പാഠം പഠിപ്പിക്കണം… അയാളെ നേരിടാനായി കണ്ടക്ടര്‍ മനഃകരുത്ത് വളര്‍ത്തി , ശരീരശക്തിയും വർദ്ധിപ്പിച്ചു….
അങ്ങനെ മാനസികവും ശാരീരികവുമായി ഏതാണ്ട് ഒരുങ്ങി കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ തടിയനെ നേരിടാന്‍ ഉറച്ചു… അന്നും ആ മനുഷ്യൻ വണ്ടിയില്‍ കയറി….
കണ്ടക്ടര്‍ അയാളുടെ സമീപം ചെന്നു. “എനിക്ക് ടിക്കറ്റ് വേണ്ട” അയാളുടെ
ശൗര്യമുള്ള ശബ്ദം.
“എന്തു കൊണ്ട് വേണ്ട…?” കണ്ടക്ടര്‍ സഗൗരവം ചോദിച്ചു….?
“എന്റെ കൈയില്‍ ബസ് പാസുണ്ട്…” ആ മനുഷ്യൻ പറഞ്ഞു.
“എന്തുകൊണ്ട് ഇക്കാര്യം ഇന്നലെയൊന്നും പറഞ്ഞില്ല….”
കണ്ടക്ടർ ചോദിച്ചു. താങ്കൾ “ഇന്നലെ വരെ ഒന്നും എന്നോട് ചോദിച്ചില്ല.”
ഇല്ലാത്ത ശത്രുവിനെ ഭയന്ന് , അതിനെ നേരിടാന്‍ പോരടിക്കാന്‍ മനഃശക്തി ചോര്‍ത്തുന്നവരാണ് നമ്മില്‍ പലരും…. കാര്യമറിഞ്ഞിട്ട് വാളൂരിയാല്‍ പോരേ…
പലപ്പോഴും നമ്മുടെ യുദ്ധം ഇത് പോലുള്ള നിഴലുകളോടാണ് …. ശരിയായ ഒരു ശത്രു ഇല്ലെങ്കിൽ പോലും മനസ്സിൽ അങ്ങനെ ഒന്ന് ഉണ്ടാക്കി ആ ശത്രുവിന് എതിരെ നമ്മുടെ മനസ്സുകളെ തന്നെ കലാപ ഭൂമിയാക്കുകയാണ് നമ്മിൽ പലരും ചെയ്യുന്നത്. നാം എന്തിനാണ് നിഴലുകളോട് യുദ്ധം ചെയ്യുന്നത്….?
ഇതുപോലെ തന്നെ ഇന്ന് നമ്മുടെ സമൂഹത്തിൽ മറ്റ് ചിലരുണ്ട്.
മനസിന് ശക്തിയില്ലാത്തവർ. അവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചുകൊണ്ടിരിക്കും. രണ്ട് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ അവർക്ക് സ്വസ്ഥതയില്ല. കാണുന്നതിനോടും കേൾക്കുന്നതിനോടും എപ്പോഴും
പ്രതികരിച്ചുകൊണ്ടിരുന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂർണമാകും. പല കുടുംബങ്ങളും സമൂഹങ്ങളും നരകതുല്യമായിത്തീരുന്നത് ഇത്തരം സ്വഭാവമുള്ള വ്യക്തികൾ ഉള്ളതുകൊണ്ടാണ്. എത്ര നന്നാക്കിയാലും പിന്നെയും ആളുകളിൽ കുറവുണ്ടാകും. എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തിൽ ശരികേടുകളുണ്ടാകും. അതിനാൽ ക്ഷമാപൂർവം പലതിനെയും സ്വീകരിക്കാൻ നാം പഠിക്കേണ്ടതുണ്ട്. എല്ലാം ശരിയാക്കാനും എല്ലാവരെയും മര്യാദ പഠിപ്പിക്കാനും പോകുമ്പോൾ ഓർക്കുക നാം നമ്മുടെ ജീവിതംതന്നെയാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിനു കൈമാറി. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു എന്ന വിവരം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അനന്യയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടമാണ് നടത്തിയത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്ച പോലീസിന് കൈമാറി.
ചികിത്സാ പിഴവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി സംസാരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തി വിശദമായി വിവരങ്ങള്‍ തേടാനാണ് തീരുമാനം. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും പോലീസ് ചോദ്യം ചെയ്യും.
ഇതിനിടെ അനന്യകുമാരി അലക്സിന്റെ പങ്കാളിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി ആറ്റുവരമ്പത്ത് ജിജു രാജിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വൈറ്റില തൈക്കുടത്തെ സുഹൃത്തിന്റെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.
കൊല്ലത്ത് വീട്ടിലെ അലമാരയിൽ അവശനിലയിൽ കണ്ട വീട്ടമ്മ ആശുപത്രിയിൽ മരിച്ചു. നീരാവിൽ ലിയോൺ അഞ്ചെലിന ഡെയിലിൽ ബിയാട്രീസ് ഡോളി(58)യാണ് മരിച്ചത്. ഇവരെ പോലീസിന്റെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിവരുന്നതിനിടെയായിരുന്നു അന്ത്യം. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീരാവിൽ ജങ്ഷനുസമീപമുള്ള വീട്ടിൽ ഇവർ അവശനിലയിൽ കഴിയുന്നവിവരം പാലിയേറ്റീവ് നഴ്‌സ് മാർഗ്രറ്റ് അഞ്ചാലുംമൂട് ജനമൈത്രി പോലീസിൽ അറിയിച്ചത്. പോലീസ് ബീറ്റ് ഓഫീസർമാരായ എസ് ലാലു, എംഎസ് പ്രദീപ് എന്നിവർ വീട്ടിലെത്തിയപ്പോൾ അടപ്പില്ലാത്ത അലമാരയുടെ തട്ടിൽ അവശനിലയിൽ വീട്ടമ്മയെ കണ്ടെത്തുകയും ചെയ്തു. കണ്ണ് പഴുത്ത് പുറത്തേക്കു തള്ളിയനിലയിലുമായിരുന്നു.
പിന്നീട് സാമൂഹിക പ്രവർത്തകനായ ഗണേശന്റെ സഹായത്തോടെ വീട്ടമ്മയെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചു. മരണവിവരമറിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങാനായി ഗണേശൻ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് മൃതദേഹപരിശോധനയ്ക്കായി ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വീട്ടമ്മയുടെ ഭർത്താവ് മണിലാൽ ജോസ് മറ്റൊരുവീട്ടിലാണ് താമസം. രണ്ട് പെൺമക്കൾ കൂടെയുണ്ടെങ്കിലും പരിചരിക്കാൻ കഴിയാത്ത നിലയിലായിരുന്നു അവർ. ഞായറാഴ്ച ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുമെന്ന് അഞ്ചാലുംമൂട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി ദേവരാജൻ പറഞ്ഞു.