Latest News

അന്തരിച്ച നടന്‍ റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതേ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നാളെ സംസ്‌കാരം നടക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു റിസബാവയുടെ അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു.

വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടനാണ് റിസ ബാവ. 1984ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും സിനിമയില്‍ ചുവടുറപ്പിച്ചത് ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയിലൂടെയായിരുന്നു.

150 ഓളം സിനിമകളില്‍ അഭിനയിച്ച റിസ ബാവ അവസാന കാലത്ത് സീരിയല്‍ രംഗത്തേക്ക് ചുവടുമാറ്റിയിരുന്നു.

കൊച്ചി∙ നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന റിസബാവ (60) അന്തരിച്ചു. 1990-ല്‍ റിലീസായ സിദ്ദിഖ്‌- ലാല്‍ ചിത്രം ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് റിസവാബ മലയാള സിനിമയില്‍ ശ്രദ്ധേയനായത്.

ദീർഘനാളായി രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്നു മൂന്നു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. പ്രമേഹം ഉൾപ്പടെയുള്ള അസുഖങ്ങൾക്കു ചികിത്സ തേടി വരികയായിരുന്നു. നാലു ദിവസം മുമ്പു വെന്റിലേറ്ററിലേയ്ക്കു മാറ്റിയിരുന്നു. മട്ടാഞ്ചേരിയിൽ പൊതുദർശനത്തിനു വച്ച ശേഷം ഇന്നു തന്നെ ഖബറടക്കം ഉണ്ടായേക്കും.

നാടക വേദികളിലൂടെ അഭിനയ രംഗത്തെത്തിയ ഇദ്ദേഹം 1984ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിനു വേണ്ടി ആദ്യം ക്യാമറയ്ക്കു മുന്നിലെത്തി. ചിത്രം റിലീസായില്ലെങ്കിലും 1990ൽ ഷാജി കൈലാസിന്റെ ഡോക്ടർ പശുപതിയിലൂടെ നായക വേഷത്തിലെത്തി. പക്ഷെ മലയാളികളുടെ മനസിൽ ഇടം പിടിച്ചത് സിദ്ദിഖ് – ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെയായിരുന്നു. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, കാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സീരിയലുകളിലും സജീവമായി. ഡബ്ബിങ് ഉൾപ്പടെയുള്ള മേഖലയിലും സജീവമായിരുന്നു.

1966 സെപ്റ്റംബർ 24-ന് കൊച്ചിയിൽ ജനനം. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. മട്ടാഞ്ചേരിയിലാണ് താമസിച്ചിരുന്നത്.

അനവദ്യവും അനശ്വരവുമായ സുന്ദര ഗാന ശില്പങ്ങളാൽ അനുഭൂതികളുടെ പീലിത്തുമ്പുഴിഞ്ഞ് മലയാള മനസ്സുകളെ പുളകമണിയിച്ച മാന്ത്രിക പ്രതിഭയുടെ – ശ്രീ. ഗിരീഷ് പുത്തഞ്ചേരി യുടെ
സുവർണ്ണ തൂലിക നിശ്ചലമായിട്ട് നിരവധി വർഷങ്ങൾ കടന്നുപോയെങ്കിലും മണിവർണ്ണശലഭച്ചിറകിലെ രേണുക്കൾ പോലെ ആ അതുല്യപ്രതിഭാ വിലാസം നമ്മുടെയെല്ലാം കൺമുന്നിൽ ,ഹൃദയങ്ങളിൽ സ്വയം മിന്നിമിന്നി പ്രകാശിക്കുകയാണ്.

കവി, തിരക്കഥാകൃത്ത്, കഥാകാരൻ തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ കൈയൊപ്പു ചാർത്തിയ ബഹുമുഖപ്രതിഭയായിരുന്ന ഗാനരചയിതാവ്. ഗാന ശാഖയ്ക്ക് ഊർജ്ജവും ഉന്മേഷവും പകർന്ന തൂലികയിൽ നിന്ന് അനുപമങ്ങളായ എത്രയോ ഗാനസൂനങ്ങളാണ് വിടർന്നുല്ലസിച്ചത്.

പുളിക്കൂർ കൃഷ്ണപ്പണിക്കരുടെയും മീനാക്ഷിയമ്മയുടെയും മകനായി കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ 1961 മെയ് 1 നാണ് ഗിരീഷ് ജനിച്ചത്. പുത്തഞ്ചേരി ജി എൽ പി സ്ക്കൂൾ, മൊടക്കല്ലൂർ യു പി സ്ക്കൂൾ, പാലോറ ഹയർ സെക്കണ്ടറി, മീഞ്ചന്ത ഗവ ആർട്സ് കോളേജ് എന്നിവിടങ്ങളിലെ പഠന ശേഷം ആകാശവാണിക്കും കാസറ്റ് കമ്പനികൾക്കും വേണ്ടി പാട്ടുകളെഴുതിയാണ് അരങ്ങേറുന്നത്.
നിലാവിന്റെ നീലഭസ്മക്കുറി
പിന്നെയും പിന്നെയും
ആകാശദീപങ്ങൾ സാക്ഷി
കനകമുന്തിരികൾ
കണ്ണുംനട്ട് കാത്തിരുന്നിട്ടും
സൂര്യകിരീടം വീണുടഞ്ഞു
ഹരിമുരളീരവം
കളഭം തരാം
അമ്മമഴക്കാറിന്
മലയാളിയുടെ മനസ്സോ മനിക്കുന്ന ഗാനചക്രവർത്തി 344 ചലച്ചിത്രങ്ങളിൽ 1600 ലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
ഏഴുതവണ കേരള സംസ്ഥാന അവാർഡ്, നാലു പ്രാവശ്യം ഏഷ്യാനെറ്റ് അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്
അംഗീകാരങ്ങളുടെ പെരുമഴയാണ് ഗിരീഷിനെത്തേടി വന്നത്. കലാസപര്യയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ നാല്പത്തി ഒമ്പതാം വയസിൽ 2010 ഫെബ്രുവരി 10 ന് ആണ് ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയത് .

പാട്ടിന്റെ പാലാഴിയിൽ പാൽനിലാവിന്റെ സുതാര്യസൗന്ദര്യം സമ്മേളിക്കുന്ന സമ്മോഹനമായ ദേവസംഗീതരാവുമായി ടീം നീലാംബരി കലാ സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട്
ഗിരീഷ് പുത്തഞ്ചേരിനൈറ്റ് സംഘടിപ്പിക്കുന്നു.

കളമധുരവും ആഹ്ലാദകവും മനോരഞ്ജകവുമായ ഭാവഗീതങ്ങളുടെ ഹൃദ്യമായ ഈണങ്ങളുമായി യു.കെ യിലെയും കേരളത്തിലെയും പ്രമുഖ ഗായകർ

മനസ്സും ശരീരവും ഹൃദ്യമായിണക്കി ഭാവസാന്ദ്രമായ നാട്യചലനങ്ങളിലൂടെ, മുദകളിലൂടെ, നവരസങ്ങളും പ്രതിഫലിക്കുന്ന വൈദഗ്ധ്യത്തോടെ നൃത്ത-നൃത്യങ്ങളുമായി ഭാവനതൊട്ടുണർത്തുന്ന നടനവൈഭവവുമായി അപ് സര നർത്തകിമാർ തുടങ്ങിയവർ അണിനിരക്കുന്നു

UK
St.Edwards School Hall,
POOLE. BH15 3HY ൽ
കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട്
ടീം നീലാംബരി
2021 ഒക്ടോബർ 16 ന്
രാത്രി/ വൈകിട്ട് — മുതൽ തുടർച്ചയായ ആറുമണിക്കൂർ
*ഗിരീഷ് പുത്തഞ്ചേരി .
നൈറ്റിന്റെ തിരശ്ശീല ഉയരുന്നു.

ആനന്ദരാവ്, ആഘോഷ രാവ്, ആഹ്ളാദ രാവ്,
ഇത് മലയാളത്തിന്റെ മധുരം
മലയാളിയുടെ ഹൃദയം.
ഈ ആറു മണിക്കൂർ ഉല്ലാസവേളയിലേക്ക്
കലാസ്വാദകരായ, കലയെ ഇഷ്ടമുള്ളവരായ എല്ലാവർക്കും യാതൊരുവിധ പാസുകളും ഇല്ലാതെ സൗജന്യമായി കടന്നുവരാം , സ്വാഗതം.
ആസ്വദിക്കൂ ……..
ആനന്ദിക്കൂ

വിശദവിവരങ്ങൾക്ക് ഞങ്ങളെ വിളിക്കൂ.

മനോജ് മാത്രാടൻ: +447474803080
സത്യനാരായണൻ കിഴക്കിനയിൽ +447958106310
ജെയ്സൻ ബത്തേരി
+447872938694
മഹേഷ് അലക്സ് +447846960618
ബോബി അഗസ്റ്റിൻ
+447412478781

ഹരിയാണയിലെ പല്‍വാള്‍ ജില്ലയില്‍ അജ്ഞാത രോഗം പടരുന്നതായി സംശയം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പല്‍വാളിലെ ചില്ലി ഗ്രാമത്തില്‍ അജ്ഞാത രോഗം ബാധിച്ച് എട്ട് കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഡെങ്കിപ്പനി ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് ഗ്രാമവാസികള്‍ കരുതുന്നത്. അതേസമയം, മരണകാരണം എന്താണെന്ന് ആരോഗ്യവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അടുത്തിടെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലുണ്ടായ അജ്ഞാത രോഗത്തിന് സമാനമായ രീതിയിലാണ് ചില്ലി ഗ്രാമത്തിലേയും രോഗബാധയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമത്തിലെ 50 മുതല്‍ 60 വരെ കുട്ടികള്‍ പനിയുടെ പിടിയിലാണെന്ന് ഗ്രാമത്തലവന്‍ നരേഷ് പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ട് കുട്ടികള്‍ മരണപ്പെട്ടതായും ചില കുട്ടികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.

അജ്ഞാത രോഗം പടരുന്ന സാഹചര്യത്തില്‍ ഗ്രാമത്തില്‍ പനിയുള്ള കുട്ടികളെ കണ്ടെത്താന്‍ വീടുകള്‍ തോറും കയറി പരിശോധന നടത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യവകുപ്പ് നിയോഗിച്ചിരുന്നു. ഗ്രാമത്തിലെ പല വീടുകളിലും വെള്ളത്തില്‍ കൊതുക് ലാര്‍വയുടെ സാന്നിധ്യം മെഡിക്കല്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ മരണകാരണം ഡെങ്കിപ്പനി ആയേക്കാം. എന്നാല്‍ ഇതില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഇതുവരെയുള്ള പരിശോധനയില്‍ ഒരു രോഗിക്കും ഡെങ്കി, മലേറിയ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍ വിജയ് കുമാര്‍ പറഞ്ഞു.

രോഗികളുടെ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറവാണെന്ന റിപ്പോര്‍ട്ടാണ് രോഗം ഡെങ്കിപ്പനിയാണെന്ന് സംശയിക്കാന്‍ കാരണം. എന്നാല്‍, വൈറല്‍ പനി ബാധിച്ചാലും രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നത് അസാധാരണമല്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കുട്ടികളുടെ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നുവെന്നും ഗ്രാമവാസികള്‍ പറയുന്നു.

കോയമ്പത്തൂര്‍ അവിനാശി റോഡില്‍ ചതഞ്ഞരഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. കോയമ്പത്തൂര്‍ ജില്ലയിലെ അന്നൂര്‍ താലൂക്ക് കരിയം പാളയം സ്വദേശിനി സി. ലക്ഷ്മി(80) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അവിനാശി റോഡിലെ സ്വകാര്യ കോളേജിലെ കാന്റീന്‍ ജീവനക്കാരിയായിരുന്നു ഇവര്‍. പുലര്‍ച്ചെ ജോലിക്കായി നടന്നു പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ചതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ നെഹ്‌റുനഗര്‍ ഇന്ദിരാ നഗറില്‍ എം. ഫൈസല്‍ (38) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് ആറിന് പുലര്‍ച്ചെ തിരുച്ചിറപ്പള്ളി പോയി തിരിച്ചു വരുന്നതിനിടെ ഇയാള്‍ ഓടിച്ചിരുന്ന ആഡംബര വാഹനം ആണ് ലക്ഷ്മിയെ ഇടിച്ചിട്ട് നില്‍ക്കാതെ പോയത്. പിറകെ എത്തിയ തിരുവള്ളുവര്‍ ജില്ലാ രജിസ്‌ട്രേഷനുള്ള ആഡംബര വാഹനത്തില്‍ ദേഹം കുടുങ്ങി വലിച്ചിഴച്ച നിലയിലാണ് പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടത്. എന്നാല്‍ തുടരന്വേഷണത്തില്‍ അതേപോലെയുള്ള മറ്റൊരു ആഡംബര വാഹനമാണെന്ന് കണ്ടെത്തിയെങ്കിലും വാഹനത്തെയും ഇടിച്ച ആളെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പീളമേട് പോലീസ് അന്വേഷിച്ചിരുന്ന കേസ് പ്രതിയെ കസ്റ്റഡിയിലെടുത്തതോടെ സിറ്റി ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന് കൈമാറി. ഓഗസ്റ്റ് ആറിന് പുലര്‍ച്ചെയാണ് നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സിറ്റി പോലീസിന്റെ ക്രൈംബ്രാഞ്ച് വിങ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഫൈസലിനെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചത് ഇടിച്ച വാഹനത്തെ അന്വേഷിച്ചുള്ള യാത്രയില്‍ നഗരത്തിലെ എല്ലാ വര്‍ക്ക് ഷോപ്പുകളിലും പരിശോധന നടത്തേണ്ടി വന്നു. ഇതില്‍ പട്ടണം പ്രദേശത്തെ വര്‍ക്ക് ഷോപ്പില്‍നിന്നും ഇടിച്ച വാഹനത്തിന്റെ സാദൃശ്യമുള്ള ആഡംബര വാഹനത്തെ കണ്ടെത്തി മെക്കാനിക്കിനെ ചോദ്യംചെയ്തപ്പോഴാണ് വാഹനത്തിന്റെ അടിയില്‍നിന്നും അപകടസമയത്ത് സ്ത്രീ ധരിച്ചിരുന്ന സാരിയുടെ കഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വാഹന ഉടമ ഫൈസലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ ആദ്യം സംഭവം നിരാകരിച്ചു. എങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞതോടെ വാഹനവുമായി താന്‍ ആ സമയത്ത് ഉണ്ടായിരുന്നുവെങ്കിലും ഇടിച്ച് കാര്യം അറിയില്ലെന്നാണ് പിന്നീട് പറഞ്ഞത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുന്നു.

കോയമ്പത്തൂര്‍ അവിനാശി റോഡില്‍ സി.ഐ.ടി കോളേജിലെ കാന്റീന്‍ ജീവനക്കാരിയായി വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു ലക്ഷ്മി. അന്നൂര്‍ കരിയാന്‍ പാളയത്ത് നിന്ന് മൂന്നര മണിക്കൂറോളം നടന്നാണ് ജോലിക്ക് എത്തിയിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്നതും നടന്നാണ്. ചില ദിവസങ്ങളില്‍ കാന്റീനില്‍ തന്നെ കഴിയുന്നത് കാരണം വീട്ടുകാരും അന്വേഷിച്ചില്ല.

കാന്റീന്‍ നടത്തിപ്പുകാരും വീട്ടില്‍ ആണെന്നാണ് ധരിച്ചത്. ഇതാണ് മൃതദേഹം തിരിച്ചറിയാന്‍ വൈകിയത്. കോളേജുകള്‍ തുറക്കുന്നതുവരെ വീട്ടിലായിരുന്ന ലക്ഷ്മി ഒരാഴ്ച മുമ്പാണ് വീണ്ടും നടന്നു തന്നെ ജോലിക്കെത്തി തുടങ്ങിയത്. വര്‍ഷങ്ങളായുള്ള ശീലം പിന്തുടരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ട് ആരാരുമറിയാതെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലുള്ളത്.

ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷ താരമെന്ന സ്വപ്‌നത്തിലേക്ക് നൊവാക് ജോക്കോവിച്ചിന് ഇനിയും കാത്തിരിക്കണം. യുഎസ് ഓപ്പണ്‍ കലാശപോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ചിനെ അട്ടിമറിച്ച് റഷ്യയുടെ ഡാനില്‍ മെദ് വദേവ് തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടി.

മത്സരത്തില്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ച മെദ് വദേവ് ഒരു സെറ്റ് പോലും ജോക്കോവിച്ചിന് വിട്ടു നല്‍കിയില്ല. 6-4, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു മെദ് വദേവ് ചരിത്രം കുറിച്ചത്.

യു.എസ്. ഓപ്പണ്‍ ടെന്നീസ് ഫൈനലിന് ഇറങ്ങുമ്പോള്‍ കരിയറിലെ ഉന്നതമായ രണ്ട് നേട്ടങ്ങളായിരുന്നു ജോക്കോവിച്ചിനെ കാത്തിരുന്നത്. കിരീടം നേടിയിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷതാരമാകാനും കലണ്ടര്‍ സ്ലാം നേടാനും സെര്‍ബ് താരത്തിനാകുമായിരുന്നു. ആ സ്വപ്‌നമാണ് മെദ് വദേവ് തട്ടിത്തെറിപ്പിച്ചത്.

2019-യുഎസ് ഓപ്പണ്‍ ഫൈനലില്‍ റഫാല്‍ നദാലിനോട് കനത്ത പോരാട്ടത്തിനൊടുവില്‍ കൈവിട്ട കിരീടം മെദ് വദേവ് ഇത്തവണ അനായാസം സ്വന്തമാക്കുകയായിരുന്നു.

കോഴിക്കോട് വിമാനത്താവളത്തിൽ എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ടത് ലാൻഡിങ് കണക്കുകൂട്ടലിൽവന്ന സാരമായപിഴവു മൂലമെന്ന് അന്വേഷണക്കമ്മിഷൻ. തീരുമാനമെടുക്കുന്നതിൽ വൈമാനികർക്കുവന്ന പിഴവുകളാന്ന് വിമാനം തകരാൻ ഇടയാക്കിയത്. 2020 ഓഗസ്റ്റ് ഏഴിന് കരിപ്പൂരിൽവിമാനം തകർന്ന് 21 പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പലവട്ടം ലാൻഡിങ്ങിന് ശ്രമിച്ച ശേഷമാണ് വിമാനം നിലത്തിറങ്ങിയത്. വിമാനം നിലത്തിറങ്ങുന്നതിന് മുൻപ് പൈലറ്റ് ‘ഓട്ടോ പൈലറ്റ്’ സംവിധാനം ഓഫാക്കിയിരുന്നു. എന്നാൽ ഇതോടൊപ്പം എൻജിന്റെ ശക്തി ക്രമീകരിക്കുന്ന ത്രോട്ടിൽ സംവിധാനം ഓഫാക്കിയില്ല. ഇതോടെ വിമാനത്തിന്റെ ഗതിയിലും വേഗത്തിലും അസ്വാഭാവികത കൈവന്നു. തെറ്റുതിരുത്താൻ ശ്രമിക്കുന്നതിനിടെ വിമാനം ഏറെ താഴ്‌ന്നിരുന്നു. വിമാനം ലാൻഡ് ചെയ്യാനുള്ള ഐ.എൽ.എസ്. സംവിധാനത്തിലെ ഗ്ലെയർ പാത്തിന്റെ പരിധിയിൽനിന്ന് മാറിപ്പോവുകയുംചെയ്തു.

സാധാരണഗതിയിൽ വിമാനവും എ.എൽ.എസ്സുമായി ബന്ധിപ്പിക്കുന്ന ഗ്ലെയർ പാത്തിന്റെ കോണളവിൽ ഒരു പോയിന്റ് മാത്രമാണ് വ്യത്യാസം അനുവദിച്ചിരിക്കുന്നത്. ഇത് 1.7 ആയതോടെ സഹപൈലറ്റ് തിരുത്താൻ ശ്രമിച്ചു. എന്നാൽ സാധിച്ചില്ല. ഇത്തരം സാഹചര്യത്തിൽ സഹപൈലറ്റ് വിമാനം മുകളിലേക്കുയർത്താൻ ആവശ്യപ്പെടണമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വീഴ്ചപറ്റി. സഹപൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാമായിരുന്നു. ഇതും ഉണ്ടായില്ല. ഈസമയം ലാൻഡിങ് പൊസിഷനിൽ ആയിരുന്ന വിമാനത്തിന് ആവശ്യമായ ത്രോട്ടിൽ നിരക്ക് 50-ൽ താഴെയായിരുന്നു. എന്നാൽ അപ്പോഴിത് 92-ന് മുകളിലായിരുന്നു. ഇതോടെ വിമാനം പരമാവധി വേഗം കൈവരിച്ചു.

ഈ സമയത്തെ കാറ്റിന്റെ വേഗം(ടെയിൽ വിൻഡ്) നിരക്ക് 12 ആയിരുന്നു. എന്നാൽ ഇത് എട്ട്‌ ആയാണ് ഉപകരണങ്ങൾ രേഖപ്പെടുത്തിയത്. കൃത്യമായവിവരം ലഭ്യമായിരുന്നുവെങ്കിൽ വിമാനം വീണ്ടും ഉയർന്നു പറക്കുമായിരുന്നു.

വിമാനത്തിന്റെ വൈപ്പറുകൾ കൃത്യമായല്ല പ്രവർത്തിച്ചിരുന്നത്. ക്യാപ്റ്റന്റെ ഭാഗത്തെ വൈപ്പറുകൾ 27 സെക്കന്റ് മാത്രം പ്രവർത്തിച്ച് നിശ്ചലമായി. എന്നാൽ സഹപൈലറ്റിന്റെ ഭാഗത്തെ വൈപ്പറുകൾ പ്രവർത്തിച്ചിരുന്നു. ഇവയുടെ വേഗം കുറവായിരുന്നു. അത്യാവശ്യ സമയത്ത് മാത്രം ഇവ പ്രവർത്തിപ്പിച്ചാൽമതിയെന്ന് ക്യാപ്റ്റൻ ആവശ്യപ്പെട്ടു.

2700 അടി കഴിഞ്ഞാണ് വിമാനം റൺവേയിൽ നിലത്തിറങ്ങിയത്. എൻജിൻ ത്രോട്ടിൽ കൂടുതലായതിനാൽ നേരത്തേയുള്ള നിലം തൊടൽ സാധിച്ചില്ല. ഈ സമയം സഹപൈലറ്റ് പറന്നുയരാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. അപ്പോഴാണ് പിൻചക്രങ്ങൾ നിലം തൊടാനുള്ള ഫ്ലെയർ അപ്പ് സംവിധാനം ഉപയോഗിക്കുന്നത്. എന്നാൽ 81ശതമാനം ത്രോട്ടിൽ പവർ ഉണ്ടായിരുന്ന എൻജിൻ അനുസരിച്ചില്ല.

ഈ സമയത്ത് ഓട്ടോ പൈലറ്റ് ബ്രേക്കിങ് സംവിധാനം മാറ്റി. ഇത് സഹപൈലറ്റുമായി ചർച്ച ചെയ്തില്ല. ചിറകിലെ ഫ്ലാപ്പുകൾ 30 ഡിഗ്രിയിൽ ക്രമീകരിക്കാൻ മാത്രമാണ് ചർച്ചചെയ്തത്. ഇതോടെ റിവേഴ്സ് ത്രസ്റ്റ് സംവിധാനം പ്രവർത്തിപ്പിച്ചു. 27 സെക്കൻഡിനുശേഷം ഇത് ഓഫാക്കുകയും ബ്രേക്കുകൾ അയയ്ക്കുകയും ചെയ്തു വീണ്ടും പറന്നുയരാനുള്ള ശ്രമമാണ് നടത്തിയതെന്ന് കരുതുന്നു. എന്നാൽ വിമാനം റിവേഴ്സ് ത്രസ്റ്റിൽ(പിന്നോട്ടുള്ള ചലനശക്തി) ആയതിനാൽ ശ്രമം പരാജയപ്പെട്ടു. എന്നാൽ റിവേഴ്സ് ത്രസ്റ്റ്‌ പരമാവധി ഉപയോഗിക്കാനോ പരമാവധി ബ്രേക്കിങ് നടത്താനോ ശ്രമിച്ചില്ല-റിപ്പോർട്ടിൽ പറയുന്നു.

  • സഹപൈലറ്റിനും വീഴ്ച: വിമാനത്താവളത്തിലെ സാഹചര്യങ്ങൾക്കും ചെറിയ പങ്കെന്നു വിലയിരുത്തൽ
  • കാറ്റ് രേഖപ്പെടുത്തുന്നതിലെ പിഴവ് നിർണായകമായി

വിമാനത്താവളത്തിലെ സാഹചര്യങ്ങൾക്കും ചെറിയ പങ്കെന്നു അന്വേഷണക്കമ്മിഷൻ. കാറ്റ് രേഖപ്പെടുത്തുന്നതിലെ പിഴവാണ് കമ്മിഷൻ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. 10 മീറ്ററിനു മുകളിലുള്ള കാറ്റിന്റെ വേഗമാണ് രേഖപ്പെടുത്തേണ്ടത് എന്നിരിക്കെ കോഴിക്കോട്ടിത് എട്ടുമീറ്ററാണ്. വിമാനാപകടസമയത്തെ ടെയിൽ വിൻഡ് എട്ടാണെന്നാണ് പൈലറ്റിന് വിവരംനൽകിയത്. എന്നാൽ ഈ സമയം ടെയിൽ വിൻഡ് 12 ആയിരുന്നു. കൃത്യമായ വിവരം ലഭ്യമായിരുന്നെങ്കിൽ ലാൻഡിങ്ങിന് പൈലറ്റ്‌ ശ്രമിക്കില്ലായിരുന്നു.

വിമാനം റൺവേയിലെ വെള്ളത്തിൽ തെന്നിമാറിയതാകാമെന്ന വാദവും കമ്മിഷൻ തള്ളി. വിമാനത്തിന്റെ ചക്രങ്ങളിൽ നീരാവിയുടെ അംശമുണ്ടായിരുന്നില്ല. ചക്രങ്ങളുടെ കറക്കം കൃത്യമായ രീതിയിലായിരുന്നു. റൺവേയിൽ ചക്രങ്ങൾ ഉരഞ്ഞതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു.

എയർ ട്രാഫിക്കിൽ പരിചയംകുറഞ്ഞയാളാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. അന്ന് വിമാനം ലാൻഡിങ്ങിനായി എത്തുമ്പോൾ ബെംഗളൂരുവിലേക്കു വിമാനം ടേക്ക് ഓഫിന് സജ്ജമായിരുന്നു. ഈ വിമാനത്തിന് വടക്ക്-കിഴക്ക് രീതിയിലാണ് ടേക്ക് ഓഫ് അനുവാദം നൽകേണ്ടിയിരുന്നത്. എന്നാൽ ഇടിയും മഴയും ഉണ്ടായിരുന്നതിനാൽ പൈലറ്റ് റൺവേ 28-ൽ നിന്ന് ടേക്ക് ഓഫ് ആവശ്യപ്പെട്ടു. നിലത്തിറങ്ങുന്ന വിമാനത്തിന് മുൻഗണന നൽകണമെന്ന തത്ത്വം ഇവിടെ പാലിക്കപ്പെട്ടില്ല.

റൺവേ കേന്ദ്രത്തിൽ ലൈറ്റിങ് സംവിധാനമില്ലാത്തതിനെയും കമ്മിഷൻ വിമർശിക്കുന്നു. റൺവേകേന്ദ്ര ലൈറ്റിങ് ഉണ്ടായിരുന്നെങ്കിൽ തുടക്കത്തിൽ വെള്ളയും മധ്യത്തിൽ മഞ്ഞയും അവസാനത്തിൽ ചുവപ്പും നിറങ്ങളിലാണ് ഇവ കത്തുക. ഇത് അപകടസാധ്യത കുറയ്ക്കുമായിരുന്നു.

എയർ ഇന്ത്യ മാനേജ്മെന്റ് സംവിധാനത്തെയും കമ്മിഷൻ വിമർശിക്കുന്നുണ്ട്. 29 സഹ പൈലറ്റുമാർക്ക് ഒരു ക്യാപ്റ്റൻ വീതമാണ് കരിപ്പൂരിലുള്ളത്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പൈലറ്റ് പിറ്റേന്നത്തെ വിമാനം പറത്തേണ്ടയാളായിരുന്നു. 10 മിനിറ്റ്‌ പറക്കൽ അകലമുള്ള കോയമ്പത്തൂരിലേക്ക് വിമാനം തിരിച്ചുവിട്ടിരുന്നെങ്കിൽ പിറ്റേദിവസത്തെ യാത്ര മുടങ്ങുമായിരുന്നു. ഇതാവാം സാഹസികമായി വിമാനമിറക്കാൻ ക്യാപ്റ്റനെ പ്രേരിപ്പിച്ചത്. അപ്രോച്ച് ലൈറ്റുകളുടെ എണ്ണം കൂട്ടണമെന്നും റിസയിലെ കോൺക്രീറ്റ് മാറ്റി മണ്ണ് നിറയ്ക്കണമെന്നും ഇത് ഇടയ്ക്ക് ഇളക്കിയിടണമെന്നും കമ്മീഷൻ ശുപാർശചെയ്യുന്നു.

ആലപ്പുഴ സ്വദേശി സരിതയുടെ മരണത്തിന് പിന്നാലെ യുവതിയെ കാമുകന്‍ താലി ചാര്‍ത്തിയതിന്റെ തെളിവുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവിന്റെ കുടുംബം. വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്റെ ഭാര്യ സവിത(24)യുടെ ആത്മഹത്യക്ക് പിന്നാലെയാണ് കാമുകന്‍ പ്രവീണ്‍ പാവുമ്പയിലെ ക്ഷേത്രത്തില്‍ വച്ച് താലി കെട്ടി എന്നതിന്റെ തെളിവുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവിന്റെ കുടുംബം രംഗത്ത്.

സതീഷ് കെട്ടിയ താലി ചിത്രപണികള്‍ ചെയ്തതായിരുന്നു. എന്നാല്‍ സവിതയുടെ മരണത്തിന് ശേഷം കണ്ടെടുത്ത താലി മറ്റൊന്നായിരുന്നു. ഇത് തെളിയിക്കാനായി വിവാഹ ചിത്രവും ഇപ്പോള്‍ കിട്ടിയ താലിയുടെ ചിത്രവുമാണ് സതീഷിന്റെ കുടുംബം പുറത്ത് വിട്ടിരിക്കുന്നത്.

രണ്ടരവര്‍ഷം മുന്‍പാണ് എരുവപടിഞ്ഞാറ് ആലഞ്ചേരില്‍ സജു- ഉഷാകുമാരി ദമ്പതിമാരുടെ മകള്‍ സവിതയെ ദുബായില്‍ ജോലി ചെയ്യുന്ന സതീഷ് വിവാഹം കഴിച്ചത്. സതീഷിന്റെ മാതാവ് സവിതയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് കുടുംബം പോലീസില്‍ മൊഴി നല്‍കിയതോടെയാണ് സവിതയ്‌ക്കെതിരെയുള്ള തെളിവും പുറത്ത് വിടുന്നതെന്ന് ഭര്‍ത്താവ് സതീഷ് പറഞ്ഞു.

സവിത മുന്‍പ് മണപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കുപോയിരുന്നു. അവിടെ മണപ്പള്ളി സ്വദേശിയായ കല്ലുപുരയ്ക്കല്‍ ബാബുവിന്റെ മകന്‍ പ്രവീണു(25)മായി അടുപ്പമുണ്ടായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണു സംഭവം. കാമുകനായ പ്രവീണിനെ രാത്രിയില്‍ വിളിച്ചു വരുത്തിയ ശേഷം തര്‍ക്കമുണ്ടാകുകയും കാമുകന്‍ കെട്ടിയ താലി പൊട്ടിച്ചെറിഞ്ഞ ശേഷം കിടപ്പു മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഈ പൊട്ടിച്ചെറിഞ്ഞ താലി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തിരികെ നല്‍കിയപ്പോഴാണ് പഴയ താലിയുടെ ചിത്രം സഹിതം തെളിവു പുറത്ത് വിട്ടത്.

കഴിഞ്ഞ നാലിനാണ് സവിതയെ ഭര്‍തൃവീട്ടില്‍ നിന്നും കൊണ്ടു പോയി ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയത്. സവിത ഭര്‍തൃമാതാവിനോട് പാവുമ്പ കാളിയമ്പലത്തില്‍ പോകുകയാണ് എന്ന് പറഞ്ഞാണ് രാവിലെ ഇറങ്ങിയത്. തിരികെ വരുമ്പോള്‍ സതീഷ് കെട്ടിയ താലിമാല കാണാനില്ലായിരുന്നു. പകരം കഴുത്തില്‍ മഞ്ഞച്ചരട് കിടക്കുന്നതാണ് കണ്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട സതീഷിന്റെ മാതാവ് താലിയെവിടെ എന്ന് ചോദിച്ചപ്പോള്‍ ചരടില്‍ കോര്‍ത്ത് ധരിച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്.

പിന്നീട് ഇവര്‍ സവിതയുടെ കഴുത്തില്‍ കിടക്കുന്നത് തന്റെ മകന്‍ കെട്ടിയ താലി അല്ല എന്നും കാമുകന്‍ താലി കെട്ടി എന്നും അവര്‍ മനസ്സിലാക്കിയത്. വിദേശത്തുള്ള മകനെ അറിയിച്ച് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കേണ്ട എന്ന് കരുതി താലികെട്ടിയ വിവരം മറച്ചു വച്ച് എത്രയും വേഗം നാട്ടിലെത്താന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം സതീഷ് രണ്ടു മാസത്തിനകം ജോലി രാജി വച്ച് നാട്ടിലേക്ക് തിരികെ വരാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സവിത ആത്മഹത്യ ചെയ്തത്.

അതേസമയം കാമുകന്‍ വീട്ടിലെത്തി എന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രവീണിന്റെ ഷൂവും അടിവസ്ത്രമായ ബനിയനും പോലീസ് കണ്ടെടുത്തു. പ്രവീണ്‍ വീടിനുള്ളില്‍ രാത്രിയില്‍ പ്രവേശിക്കുന്നത് ടെറസിന്റെ സമീപത്ത് നില്‍ക്കുന്ന കവുങ്ങ് വഴിയാണെന്ന് പ്രാഥമികമായി കണ്ടെത്തി. കാരണം ഇതിന്റെ ചുവട്ടില്‍ നിന്നുമാണ് ഷൂ കണ്ടെടുത്തത്. കവുങ്ങ് വഴി ടെറസില്‍ കയറിയാല്‍ അവിടെ നിന്നും അകത്തേക്കുള്ള സ്റ്റെയര്‍ വഴി ഉള്ളില്‍ പ്രവേശിക്കാനാകും. ഒളിവില്‍ പോയിരിക്കുന്ന പ്രവീണിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ.

സതീഷിന്റെ സഹോദരിയുടെ മകളും സവിതയും ഒരുമിച്ചാണുറങ്ങിയിരുന്നത്. സവിത പുറത്തിറങ്ങിയപ്പോള്‍ കുട്ടിയും മുറ്റത്തിറങ്ങിയിരുന്നു. ഇതിനിടയില്‍ വാക്കുതര്‍ക്കമുണ്ടാകുകയും സവിത തിരികെ വീട്ടിലേക്കെത്തി കഴുത്തില്‍ കിടന്ന താലിമാലയും മൊബൈല്‍ ഫോണും പൊട്ടിച്ചെറിയുകയും ചെയ്തു. പിന്നീട് കിടപ്പു മുറിയില്‍ കയറി വാതിലടച്ചു.

ഇതോടെ പരിഭ്രാന്തനായ പ്രവീണ്‍ ജനാലയില്‍ അടിച്ചു ശബ്ദമുണ്ടാക്കി. ഇത് കേട്ട് ഉണര്‍ന്ന ഭര്‍തൃമാതാവ് ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും ജനല്‍ തകര്‍ത്ത് നോക്കിയപ്പോള്‍ സവിത തൂങ്ങിനില്‍ക്കുന്നതുമാണ് കാണുന്നത്. പിന്നീട് വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറി തൂങ്ങി നില്‍ക്കുന്ന സവിതയെ താഴെയിറക്കിയെങ്കിലും മരണപ്പെട്ടിരുന്നു. ഈ സമയം പ്രവീണ്‍ അവിടെ തന്നെയുണ്ടായിരുന്നെങ്കിലും പിന്നീട് രക്ഷപെട്ടു. ഇപ്പോള്‍ ഇയാളുടെ ഭാര്യയും ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.

കോയമ്പത്തൂർ അമൃത കോളേജിൽ ഗവേഷക വിദ്യാർത്ഥിനിയായിരുന്ന കൃഷ്ണ കുമാരിയുടെ ആത്മഹത്യ ഗൈഡിന്റെ മാനസിക പീഡനം മൂലമാണെന്ന ആരോപണത്തിൽ ഉറച്ചുനിന്ന് കുടുംബം. ഗൈഡ് ഡോക്ടർ എൻ രാധിക മാനസികമായി തകർത്തതാണ് കൃഷ്ണകുമാരിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.

മെറിറ്റിൽ കിട്ടിയ സ്‌കോളർഷിപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവേഷക വിദ്യാർത്ഥിയായി കൃഷ്ണ കുമാരി അമൃത കോളേജിൽ ചേർന്നത്. അഞ്ച് വർഷമായി ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ കോയമ്പത്തൂരിലെ അമൃത കോളേജിലാണ് ഗവേഷണം നടത്തിയിരുന്നത്.

ബ്ലൂ വെയ്ൽ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്‌ക് നൽകി ഒടുവിൽ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചത് കൃഷ്ണ കുമാരിയുടെ ഗൈഡായ ഡോക്ടർ എൻ രാധികയും അവർക്കൊപ്പമുള്ള ബാലമുരുകൻ എന്നയാളുമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

പ്രബന്ധത്തിൽ തിരുത്തൽ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് ഗൈഡിന്റെ വാദം. ഇതുശരിയല്ലെന്നാണ് കൃഷ്ണ കുമാരിയുടെ സഹോദരി രാധിക പറയുന്നത്. കഴിഞ്ഞ ദിവസം കോളേജിൽ എത്തിയപ്പോൾ എന്തോ എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നും മോശമായാണ് പെരുമാറിയതെന്നും കൃഷ്ണ കുമാരി പറഞ്ഞിരുന്നുവെന്ന് സഹോദരി പറഞ്ഞു.

പൂർത്തിയാക്കി പബ്ലിഷിങ്ങിന് വിട്ട പ്രബന്ധമാണ് ഗൈഡ് തിരുത്തലുകൾ പറഞ്ഞ് തടഞ്ഞതെന്നും എന്തെങ്കിലും തിരുത്തലുണ്ടെങ്കിൽ പബ്ലിഷിങ്ങിന് വിടുമായിരുന്നോ എന്നുമാണ് സഹോദരി ചോദ്യം ചെയ്യുന്നത്.

‘എപ്പോഴും കറക്ഷൻ എന്ന് പറഞ്ഞാണ് മാനസികമായി തളർത്തിയത്. പഠനത്തിൽ വളരെ മികവ് കാണിച്ചിരുന്ന കൃഷ്ണ കുമാരി പ്രബന്ധത്തിന് അംഗീകാരം ലഭിക്കാത്തതിൽ മാനസികമായി തകർന്നിരുന്നു. ഓരോ തവണ പ്രബന്ധം അംഗീകരിക്കാനായി സമർപ്പിക്കുമ്പോഴും ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ട് പോവുകയായിരുന്നു പതിവ്’- കുടുംബം ആരോപിക്കുന്നു.

എന്നാൽ കൃഷ്ണയുമായി ഉണ്ടായിരുന്നത് നല്ല ബന്ധമെന്ന് അധ്യാപിക എന്‍. രാധിക. പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അധ്യാപിക പറഞ്ഞു. ഗൈഡായിരുന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന കൃഷ്ണയുടെ ബന്ധുക്കളുടെ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അധ്യാപിക.

ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഒളിവില്‍പ്പോയ അടുപ്പക്കാരനായ യുവാവിനെ പൊലീസ് തിരയുന്നു. സവിതയുടേത് ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്

സവിതയെന്ന യുവതിയാണ് വള്ളികുന്നത്ത് ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ചത്. മണപ്പള്ളി സ്വദേശി പ്രവീണുമായി സവിത അടുപ്പത്തിലായിരുന്നു. സവിത മരിച്ച ദിവസം വീ‌ട്ടില്‍ പ്രവീണിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ആത്മഹത്യക്ക് പ്രേരകമാം വിധം പ്രവീണിന്‍റെ ഇടപെടല്‍ ഉണ്ടായോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന സമയത്താണ് പ്രവീണ്‍ സവിതയെ വലയിലാക്കിയത് എന്നാണ് കുടുംബത്തിന്‍റെ ആരോപണം. സവിത മരിച്ച രാത്രി പ്രവീണ്‍ സവിതയുടെ വീട്ടിലെത്തിയിരുന്നു. പ്രവീണിന്‍റെ ബഹളം കേട്ടാണ് സവിതയുടെ ഭര്‍ത്താവിന്‍റെ വീട്ടുകാരും അയല്‍ക്കാരും ഉണര്‍ന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ആന്തരിക അവയവങ്ങളും പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രവീണയും സവിതയുമായുള്ള ചില കത്തിടപാടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവില്‍ പോയ പ്രവീണിനായി പൊലീസ് അന്വേഷണം തുടരുകയാണ്. വള്ളികുന്നം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

RECENT POSTS
Copyright © . All rights reserved