പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സക്കായി രണ്ടു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്ന ഏഴു വയസുകാരി ഐശ്വര്യ അശ്വത് കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.
സ്ഥിതി വഷളാകുന്ന കാര്യം അച്ഛനും അമ്മയും പല തവണ ചൂണ്ടിക്കാണിച്ചിട്ടും വേണ്ടത്ര പരിചരണം ലഭിച്ചില്ല എന്നാണ് ആരോപണം.എമര്‍ജന്‍സി വാര്‍ഡില്‍ മതിയായ ജീവനക്കാരില്ലാത്തതാണ് ഈ ദാരുണസംഭവത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ജീവനക്കാര്‍ തന്നെ വിവിധ മാധ്യമങ്ങളില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു.
എമർജൻസി വാർഡിൽ ചികിത്സക്കായി കാത്തിരുന്നത് രണ്ടു മണിക്കൂർ; പെർത്തിൽ മലയാളി പെൺകുട്ടി മരിച്ചു എന്നാല്‍, ആരോഗ്യവകുപ്പ് നടത്തുന്ന അന്വഷണത്തിനു ശേഷം മാത്രമേ ഇതേക്കുറിച്ച് വ്യക്തമായി എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് സംസ്ഥാന ആരോഗ്യമന്ത്രി റോജര്‍ കുക്ക് അറിയിച്ചു.
നാലു മുതല്‍ ആറ് ആഴ്ച വരെ ഈ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വേണ്ടിവരും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
എന്നാല്‍ അന്വേഷണത്തിലെ ഈ കാലതാമസത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ ഒരു സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ലിബറല്‍ ഉപനേതാവ് ലിബ്ബി മെറ്റം ആവശ്യപ്പെട്ടു.
പ്രവര്‍ത്തനരീതി പരിഷ്‌കരിക്കണമെന്ന് നഴ്‌സിംഗ് യൂണിയന്‍ ഐശ്വര്യയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് ഫെഡറേഷന്‍ പത്തിന നിര്‌ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.
സംസ്ഥാന ആരോഗ്യമന്ത്രി റോജര്‍ കുക്കിനാണ് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ജീവനക്കാര്‍ കുറവായതാണ് ഐശ്വര്യയുടെ മരണത്തിലേക്ക് നയിച്ചത് എന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് നഴ്‌സിംഗ് ഫെഡറേഷന്‍ നല്കിയത്.
ഓരോ മൂന്നു രോഗികള്‍ക്കും ഒര് നഴ്‌സ് എന്ന അനുപാതം ഉറപ്പുവരുത്തണം എന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.അതിനായി അടിയന്തര റിക്രൂട്ട്‌മെന്റ് നടത്തണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
ഷിഫ്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരെയും, ട്രയാജ് നഴ്‌സുമാരെയും ഈ അനുപാതത്തില്‍ ഉള്‍പ്പെടുത്തരുത്, എമര്‍ജന്‍സിയിലെ സ്റ്റാഫ് ഡെവലെപ്പ്‌മെന്റ് നഴ്‌സുമാരുടെ എണ്ണം ഇരട്ടിയാക്കുക, പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുക, വ്യക്തമായ പരിശീലനം കിട്ടിയ സെക്യൂരിറ്റി ജീവനക്കാരെ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിയോഗിക്കുക തുടങ്ങിയ നിര്‌ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായും, ഇവ പരിശോധിക്കുമെന്നും മന്ത്രി റോജര്‍ കുക്ക് പറഞ്ഞു.പുതുതായി 119 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന കാര്യം ഇതിനകം തന്നെ ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോൺ കുറിഞ്ഞിരപ്പള്ളി
ജോലി കഴിഞ്ഞു വരുമ്പോൾ സെൽവരാജനേയും ജോസഫ് അച്ചായനേയും വഴിയിൽ വച്ചു കണ്ടു രണ്ടുപേരും ഒന്നിച്ച് നാട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞു.
“എന്താ വിശേഷം?”ഞാൻ ചോദിച്ചു.
” താൻ ഏതു നാട്ടുകാരനാണ്?തന്നെ ആരാ നമ്മുടെ അസോസിയേഷൻറെ പ്രസിഡണ്ട് ആക്കിയത്?”അച്ചായൻ നല്ല ഫോമിലാണ്.
സെൽവരാജൻ പറഞ്ഞു,”അച്ചായൻ പറയുന്നത് കണക്കാക്കണ്ട. നാട്ടിൽ വോട്ട് ചെയ്യാൻ പോകാൻ തീരുമാനിച്ചപ്പോൾ മുതലുള്ള ആവേശമാണ്. പാവം അച്ചായൻ ഇതുവരെ വോട്ട് ചെയ്തിട്ടില്ല. കന്നി വോട്ടാണ്.”
“അതെങ്ങനെ കന്നി വോട്ടാകും? ഇപ്പോൾ കന്നി മാസം അല്ലല്ലോ?”അച്ചായൻ തൻ്റെ ജനറൽ നോളഡ്‌ജ് പുറത്തിറക്കി.
“അച്ചായാ ആദ്യത്തെ വോട്ടിന് കന്നി വോട്ട് എന്നാണ് പറയുന്നത്. വാ നമ്മുക്ക് വൈകുന്നേരത്തെ ട്രെയിന് പോകണം. വേഗം റെഡിയാകാൻ നോക്ക്. അധികം സമയമില്ല.”
അത് തെറ്റാണ്,മലയാളം ആദ്യത്തെ മാസം ചിങ്ങം ആണല്ലോ,കന്നി രണ്ടാമതല്ലേ ?”
ശരി, സമ്മതിദാനാവകാശവും പൗരത്വ ബോധവും ഒന്നും തിരിച്ചറിയാതെ മറുനാട്ടിൽ ജീവിക്കുന്ന നമ്മൾ വെറും കിണറ്റിലെ തവളകൾ പോലെയാണ്. നമ്മൾ ഉയർത്തെഴുന്നേൽക്കണം. “അച്ചായൻ എന്നോട് പറഞ്ഞു.
“അതെന്തുകളിയാ അച്ചായാ,തവളകൾ ഉയർത്തെഴുന്നേൽക്കുമോ?”സെൽവരാജൻ ചോദിച്ചു.
“ഈസ്റ്റർ കഴിഞ്ഞു, എന്നാലും നാട്ടിൽപോയി ഉയിർത്ത് എഴുന്നേറ്റു വാ.”
ഞാൻ വീട്ടിലേക്ക് നടക്കുമ്പോൾ അച്ചായൻ വീണ്ടും പറഞ്ഞു, “നമ്മൾ പണം ഉണ്ടാക്കാനുള്ള വഴികൾ ചിന്തിച്ച് സമയം കളഞ്ഞു. രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ മതിയായിരുന്നു. അതാകുമ്പോൾ വിവരം വേണ്ടല്ലോ”.
“ശരിയാ, നമ്മൾക്ക് പറ്റിയ പണിയായിരുന്നു.”
കൊല്ലം രാധാകൃഷ്ണൻ നാട്ടിലേക്ക് നേരത്തെ തന്നെ പോയിക്കഴിഞ്ഞിരുന്നു, എവിടെയോ ഒരു കഥാപ്രസംഗത്തിന് ചാൻസ് കിട്ടിയിരുന്നു, ഇപ്പോൾ പോയാൽ രണ്ടും നടക്കും. ഹുസ്സയിൻ വീണ്ടും അവൻ്റെ മുതലാളിയുടെകൂടെ എവിടെയോ പോയിരിക്കുകയാണ്. ചിലപ്പോൾ മുതലാളിക്ക് പെണ്ണുകാണാൻ ആയിരിക്കും.
സമ്മതി ദാനവകാശം ഉപയോഗിക്കാത്ത പൗരത്വബോധം ഇല്ലാത്ത ഞാനും ജോർജുകുട്ടിയും ഒഴിച്ച് എല്ലാവരും വോട്ട്ചെയ്യാൻ നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നു. കഴിഞ്ഞ ആഴ്ചയിൽ നാട്ടിൽ നിന്നും വന്ന ബേബി പോലും പോകുന്നു എന്നാണ് പറഞ്ഞത്.
വോട്ട് കഴിഞ്ഞതിൻ്റെ പിറ്റേ ദിവസം കാലത്ത് തന്നെ അച്ചായനും സ്വെൽവരാജനും തിരിച്ചെത്തി. രണ്ടുപേർക്കും ഒരു ഉണർവ്വ് കാണുന്നില്ല. ചോദിച്ചിട്ട് ഉരുണ്ടുകളിക്കുന്നു. ഞങ്ങളെ കണ്ടപ്പോഴെല്ലാം രണ്ടുപേരും ഒഴിഞ്ഞുമാറി നടക്കാൻ തുടങ്ങി. ജോർജ്‌കുട്ടി പറഞ്ഞു ,”ആശാന്മാർ എന്തോ അബദ്ധത്തിൽ ചെന്നുചാടിയതുപോലെ തോന്നുന്നുണ്ട്.”
“എങ്ങനെയുണ്ടായിരുന്നു അച്ചായൻ്റെ കന്നി വോട്ട്?”
അച്ചായൻ ദയനീയമായി ഞങ്ങളെ നോക്കി. സെൽവരാജാൻ പറഞ്ഞു, “ഒന്നും പറയണ്ട. അച്ചായൻ്റെ നാട്ടുകാർ വളരെ നല്ല മനുഷ്യരാണ്. അച്ചായൻ അങ്ങ് ബാംഗ്ലൂരിൽ നിന്നും കാശുമുടക്കി വോട്ടു ചെയ്യാൻ വരണമല്ലോ ബുദ്ധിമുട്ട് ആകുമല്ലോ എന്ന് അവർ വിചാരിച്ചു.”
“നല്ല നാട്ടുകാർ അവർ എന്ത് ചെയ്തു? സ്വീകരണവും അനുമോദനവും ഒക്കെ നടത്തി കാണും,”
“അതെല്ലാം നിസ്സാരം. അച്ചായന് ബുദ്ധിമുട്ടാകുമല്ലോ എന്ന് വിചാരിച്ച് ബൂത്തിൽ അവർ നേരത്തെ എത്തി അച്ചായൻ്റെ വോട്ടുകൂടി ചെയ്തു”.
അച്ചായൻ പരാതി പറയാൻ ചെന്നപ്പോൾ പറയുകയാണ് ” കള്ളവോട്ട് ചെയ്യാൻ വന്നതാണ്, പോലീസിൽ ഏൽപ്പിക്കണ്ടങ്കിൽ തിരിച്ചുപൊയ്‌ക്കോ എന്ന്.”
നാട്ടിൽ പോയവർ ഓരോരുത്തരായി തിരിച്ചു വന്നു തുടങ്ങി. ആർക്കും ഒരു മിണ്ടാട്ടവുമില്ല. തിരിച്ചുവന്ന എല്ലാവർക്കും ഓരോ കഥകൾ പറയാനുണ്ടായിരുന്നു. എല്ലായിടത്തും ഓടി നടന്ന് ജോർജ്‌കുട്ടി എല്ലാവരെയും സമാധാനിപ്പിച്ചു. അസ്സോസിയേഷൻ്റെ ഓണം വരികയാണ്. എല്ലാവരെയും സോപ്പിട്ടില്ലെങ്കിൽ പിരിവ് മോശമായിപോകും.
കൊല്ലം രാധാകൃഷ്ണൻ മാത്രം വളരെ സന്തോഷത്തിലായിരുന്നു. നാട്ടിൽ പോയ രാധാകൃഷ്ണന് രണ്ടുമൂന്ന് പ്രോഗ്രാം കിട്ടി. വലിയ ജനക്കൂട്ടം ആയിരുന്നു എന്നൊക്കെ രാധാകൃഷ്ണൻ തട്ടിവിടുന്നുണ്ടായിരുന്നു.
“വേനൽക്കാലത്ത് മഞ്ഞും കൊയ്ത്തുകാലത്ത് മഴയും എന്നപോലെ ഭോഷന് ബഹുമതി ഇണങ്ങുകയില്ല.”
ജോർജുകുട്ടി ബൈബിളിൽ നിന്നും പഠിച്ചുവച്ച ഒരു വാചകം പുറത്തെടുത്തു.
ഒന്നും മനസ്സിലാകാതെ രാധാകൃഷ്ണൻ എന്നെ നോക്കി.
ഞാൻ അത് കാണാത്ത ഭാവത്തിൽ നിന്നു.
രാധാകൃഷ്ണൻ പറഞ്ഞു,”ബുദ്ധിമാന്മാർ മണ്ടത്തരം കേൾക്കുമ്പോൾ ചിരിക്കാറില്ല. കൂടിയാൽ ഒന്ന് പുഞ്ചിരിക്കും.”
അതായിരിക്കും തൻ്റെ ഗേൾ ഫ്രണ്ട് തന്നെക്കാണുമ്പോൾ പുഞ്ചിരിക്കുന്നത്.”ജോർജ്‌കുട്ടി പറഞ്ഞു.
ഒറ്റയ്ക്ക് വർത്തമാനം പറഞ്ഞുകൊണ്ട് ജോർജ് വർഗീസ് വരുന്നതുകണ്ട് ജോർജ് കുട്ടി ചോദിച്ചു,”എന്താ വർഗീസേ വട്ട് ആയോ?”.
“ഒന്നും പറയണ്ട, നാട്ടിൽ വോട്ട് ചെയ്യാൻ പോയിരുന്നു. അവിടെ നിന്നും വാങ്ങിയ സോപ്പ് ഉപയോഗിച്ച് പുതിയ ഷർട്ട് ഒന്ന് കഴുകി. ഇപ്പോൾ എല്ലാം ചെറുതായിപ്പോയി. ഭയങ്കര മുറുക്കം”.
“മണ്ടൻ,അതിന് വേറെ പണിയുണ്ട്.”
“എന്താ?”
“ആ സോപ്പ് ഉപയോഗിച്ച് താൻ ഒന്ന് കുളിച്ചാൽ പോരെ?”
(തുടരും)
ജോൺ കുറിഞ്ഞിരപ്പള്ളി
കോവിഡ് സംബന്ധിച്ച് രാജ്യം വലിയ വെല്ലുവിളി നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരിട്ടതിൽ ഏറ്റവും മോശം സാഹചര്യമാണിത്. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു. കൊവിഡ് നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾക്ക് വലിയ വീഴ്ച പറ്റി. പൊതുജനങ്ങളിൽ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു.
കണ്ടെയ്ൻറ്മെൻറ് സോണുകളുടെ എണ്ണം കൂട്ടണം. പരിശോധനകൾ കൂട്ടണം. രോഗികളിൽ ലക്ഷണങ്ങൾ കാണാത്തത് രണ്ടാം തരംഗത്തിൽ വലിയ വെല്ലുവിളിയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ നിയന്ത്രണ നടപടികൾ തുടങ്ങണം.
വാക്സിനേഷൻ പോലെ തന്നെ പ്രധാനമാണ് പരിശോധനയും. ആർടിപിസിആർ പരിശോധന കൂട്ടുമ്പോൾ രോഗബാധിതരുടെ എണ്ണവും കൂടാം. പക്ഷേ പതറേണ്ടതില്ല. രണ്ടാം തരംഗത്തെയും വരുതിയിലാക്കാമെന്ന ആത്മവിശ്വാസം വേണമെന്നുംമോദി വ്യക്തമാക്കി.
ന്യൂഡൽഹി : ഒമ്പതു വർഷം മുമ്പ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്സിയിലെ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുക്കൾ നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് സമ്മതിച്ചു. ഈ വിവരം സുപ്രീം കോടതിയെ കേരളം അറിയിച്ചു.
നാവികരുടെ വെടിയേറ്റ് മരണപ്പെട്ട മത്സ്യത്തൊഴിലാളികളായ ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി വീതമാണ് നഷ്ടപരിഹാരം ലഭിക്കുക, ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ ഉടമയായ ഫ്രഡിന് രണ്ട് കോടിയും ലഭിക്കും.
രണ്ട് ദിവസം മുൻപാണ് ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്സിയിലെ നാവികർക്കെതിരായ നടപടികൾഎത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക്, അന്താരാഷ്ട്ര കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം കൈമാറിയെന്നും ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രപ്രശ്നമായതിനാൽ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ അപേക്ഷയിൽ പറഞ്ഞിരുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം അറിയിച്ചത്. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും.
കേരളത്തിന് വേണ്ടി സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇറ്റലി നൽകുന്ന നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമസ്ഥനും സമ്മതിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ കുടുംബാംഗങ്ങൾക്ക് 2.17 കോടിരൂപ നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ പത്തുകോടി കൂടി നൽകുന്നത്.
പെരുമ്പാവൂർ ജിഷ ബലാത്സംഗക്കൊല കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുൽ ഇസ്‌ലാം നിരപരാധിയാണെന്നും പൊലീസ് യഥാർഥ പ്രതിയെ രക്ഷിക്കാനും തങ്ങളുടെ മുഖം രക്ഷിക്കാനും വേണ്ടി കള്ളക്കേസിൽ കുടുക്കിയതാണെന്നും വ്യക്തമാക്കി പ്രതിയെ ജയിലിൽ സന്ദർശിച്ച പൊതുപ്രവർത്തക അമ്പിളി ഓമനക്കുട്ടൻ. കേസിൽ അമീറുലിനെ പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന ഒരുപിടി നിർണായക വിവരങ്ങളും ചോദ്യങ്ങളും അക്കമിട്ടു നിരത്തിയാണ് അമ്പിളി ഓമനക്കുട്ടൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുന്നത്. അമീറുലുമായി വിയ്യൂർ സെൻട്രൽ ജയിലിൽ അരമണിക്കൂറിലേറെ സംസാരിച്ച ശേഷമാണ് കേസിൽ കള്ളക്കളികൾ നടന്നു എന്ന് അമ്പിളി പറയുന്നത്.
ഈ കേസിനെ കുറിച്ചു പഠിക്കുംതോറും കൂടുതൽ കൂടുതൽ സങ്കീർണതകളിലേയ്ക്ക് അതു തന്നെ നയിച്ചിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണെന്നും ഈ കേസിന്റെ നാൾവഴികളിൽ താൻ കണ്ടിട്ടുള്ളതെന്നും അമ്പിളി ഓമനക്കുട്ടൻ പറയുന്നു. എട്ട് കാര്യങ്ങളാണ് അമ്പിളി മുന്നോട്ടുവയ്ക്കുന്നത്. പ്രതി നന്നായി മലയാളം സംസാരിക്കുന്ന ഒരാൾ ആയിരുന്നിട്ടു കൂടി, അമീറിന് മലയാളം അറിയില്ലെന്നും ഒരു ദ്വിഭാഷിയുടെ സഹായം തേടിയെന്നും പോലീസ് കള്ളം പറഞ്ഞു.
ജിഷ മരിച്ച ദിവസം മൂന്നു മണിക്ക് പ്രതി തന്റെ മാതാവിന്റെ ഓപ്പറേഷൻ ആയതിനാൽ ആറുമണിയുടെ ട്രെയിന് ആസാമിൽ പോവാനായി പെരുമ്പാവൂരിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്ക് പുറപ്പെട്ടിരുന്നു. ജിഷ കൊല്ലപ്പെടുന്നത് വൈകുന്നേരം അഞ്ചരയ്ക്ക് ശേഷമാണ്. പൊലീസ് കൊണ്ടുവന്ന അമീറിന്റെ ചെരുപ്പുകൾ ഒമ്പത് ഇഞ്ചാണ്. എന്നാൽ അവന്റെ പാദത്തിന്റെ അളവ് ഏഴ് ഇഞ്ചാണ്. പിന്നെ ജിഷയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ദന്തക്ഷതങ്ങൾ പല്ലിനു വിടവുള്ള ഒരാളുടേതാണ്. പക്ഷെ അമീറുലിന്റെ പല്ലുകൾ ഏറ്റവും അടുത്തിരിക്കുന്നതാണ്.
നാട്ടിൽ ചെന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷം പ്രതിയെ അപ്പോഴത്തെ പൊലീസ് മേധാവി സെൻകുമാർ വിളിച്ചു സംസാരിക്കുകയും പ്രതി തിരിച്ചു വന്നപ്പോൾ ആലുവ സ്റ്റേഷനിൽ ഹാജരാവുകയും തന്റെ പ്രൂഫ്, ട്രെയിൻ ടിക്കറ്റ് എന്നിവ അവിടെ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഇതേ കുറിച്ചൊന്നും രേഖയിൽ വന്നില്ല. ഇത് പൊലീസുകാർ നിഷേധിച്ചു. എന്നാൽ അന്നത്തെ സിസിടിവി നോക്കാൻ ആവശ്യപ്പെട്ടപ്പോൾ അന്നു മാത്രം അത് കേടായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.
വീണ്ടും ജോലി കുറവായ പ്രതി രോഗിയായ അമ്മ, ഭാര്യ, കുഞ്ഞ് എന്നിവരെ സംരക്ഷിക്കേണ്ടതിനാൽ ജോലിക്കായി തമിഴ്നാട്ടിൽ പോവുന്നു. അവിടെ ജോലി ചെയ്തു വരവേ വീണ്ടും പൊലീസ് വിളിക്കുകയും അവനൊപ്പം റൂമിലുണ്ടായിരുന്ന ഒരാളെ കഞ്ചാവ് കേസിൽ പിടിച്ചിട്ടുണ്ടെന്നും അവനും അതിൽ പങ്കുണ്ടെന്നും പറയുന്നു, എന്നാൽ അവൻ അത് നിഷേധിക്കുന്നു. എന്നാൽ കഞ്ചാവ് കേസിന്റെ പേര് പറഞ്ഞു ഡിവൈഎസ്പി സോജനും മറ്റു പൊലീസുകാരും ചേർന്ന് കാഞ്ചിപുരത്ത് നിന്ന് അമീറിനെ അറസ്റ്റ് ചെയ്തു കൊണ്ടുവരുന്നു. ഇവിടെ എത്തുമ്പോഴാണ് പ്രതി ജിഷയുടെ കൊലപാതക കേസിനാണ് തന്നെ പിടിച്ചതെന്ന് മനസിലാക്കുന്നത്.
തങ്ങൾ സംസാരിക്കുന്നതിനിടയ്ക്ക് അമീറുൽ തന്റെ ഷർട്ട് പൊക്കി ചില കരുവാളിച്ച അടയാളങ്ങൾ കാണിച്ചു തന്നു. അതൊക്കെ സന്ധ്യ ഐപിഎസ് കുറ്റം സമ്മതിക്കാൻ ഭീഷണിപ്പെടുത്തി ചെയ്തു കൂട്ടിയതാണെന്ന് പറഞ്ഞ് അവൻ കരഞ്ഞു. ലാത്തിയടിയുടെയും കുത്തിന്റെയും പാടുകൾ, ബൂട്ടിട്ട് ചവിട്ടിയ അടയാളങ്ങൾ. കൂടാതെ കറന്റ് പിടിപ്പിച്ചു.
അന്നും ഇന്നും അമീറുൽ ആണ് പ്രതിയെന്ന് താൻ വിശ്വസിച്ചിട്ടില്ലെന്നും അമ്പിളി ഓമനക്കുട്ടൻ പറയുന്നു. അവനെ പെടുത്തിയത് തന്നെയാണെന്നാണ് തന്റെ വിശ്വാസം. കാരണം ഈ ക്രൂരകൃത്യം ചെയ്തവർക്കും അവരെ സംരക്ഷിക്കേണ്ട ഉന്നതർക്കും വേണ്ടി പൊലീസിലെ കാലുനക്കി ക്രിമിനലുകൾ ചേർന്ന് അതി വിദഗ്ദമായി ഒരുക്കിയ വാരിക്കുഴിയിൽ വീണു പോയ ഒരാളാണ് അമീറുൽ. അവനെ കാണുമ്പോൾ തന്നെ നമ്മുക്കത് ബോധ്യമാവും.
അവർക്ക് ജനങ്ങൾക്ക് കാണിച്ചു കൊടുക്കാൻ ഒരു പ്രതിയെ വേണമായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത, ദാരിദ്ര്യം പിടിച്ച ഒരു കുടുംബത്തിലെ ഒരാളെ അവർ ഇതിനായി തെരഞ്ഞെടുത്തു, അവന്റെ കൈയിൽ ഉണ്ടായിരുന്ന മുഴുവൻ തെളിവുകളും നശിപ്പിച്ചു. പിന്നെ ഡിഎൻഎ ടെസ്റ്റിലോ, കോടതിയിലോ വിശ്വസിക്കേണ്ടതില്ല. അതൊക്കെ പണത്തിനും അധികാരത്തിനും മുമ്പിൽ മാറിമറിയും. പാവപ്പെട്ട ഒരാളെ പ്രതിയാക്കാനുള്ള എല്ലാ തെളിവുകളും ഉണ്ടാക്കാനാണോ പ്രയാസം? ജിഷയെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത അമീറുൽ എങ്ങനെ പ്രതിയായി?- പൊതുപ്രവർത്തക ചോദിക്കുന്നു. അമ്പിളിയുടെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായിട്ടുണ്ട്.
അമ്പിളി ഓമനക്കുട്ടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
വീയ്യൂർ സെൻട്രൽ ജയിലിന്റെ കനത്ത ഇരുമ്പു മറയ്ക്കപ്പുറം അവൻ ഇന്നലെ എന്റെ മുൻപിൽ വന്നു നിന്നു. പെരുമ്പാവൂർ ജിഷ കൊലപാതക കേസിലെ വധശിക്ഷയ്ക്ക വിധിച്ച പ്രതി അമീറുൾ ഇസ്ലാം. ഈ കേസിനെ കുറിച്ചു പഠിക്കും തോറും കൂടുതൽ കൂടുതൽ സങ്കീർണതകളിലേയ്ക്ക് അതെന്നെ നയിച്ചിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണ് എന്നും ഈ കേസിന്റെ നാൾവഴികളിൽ ഞാൻ കണ്ടിട്ടുള്ളത്. അരമണിക്കൂറിലേറെ ഞങ്ങൾ സംസാരിച്ചു.
1. പ്രതി നന്നായി മലയാളം സംസാരിക്കുന്ന ഒരാൾ ആയിരുന്നിട്ടു കൂടി, അമീറിന് മലയാളം അറിയില്ലെന്നും ഒരു ദ്വിഭാഷിയുടെ സഹായം തേടിയെന്നും പോലീസ് കള്ളം പറഞ്ഞു.
2. ജിഷ മരിച്ച ദിവസം മൂന്നു മണിക്ക് പ്രതി തന്റെ മാതാവിന്റെ ഓപ്പറേഷൻ ആയതിനാൽ ആറുമാണിയുടെ ട്രെയിന് ആസാമിൽ പോകുന്നതിനായി പെരുമ്പവൂരിൽ നിന്ന് റെയിൽവേസ്റ്റേഷനിലേയ്ക്ക് പോയിരുന്നു. ജിഷ കൊല്ലപ്പെടുന്നത് വൈകുന്നേരം അഞ്ചരക്ക് ശേഷമാണ്.
3.അവിടെ ചെന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷം പ്രതിയെ അപ്പോഴത്തെ പോലീസ് മേധാവി സെൻകുമാർ വിളിച്ചു സംസാരിക്കുകയും പ്രതി തിരിച്ചു വന്നപ്പോൾ ആലുവ സ്റ്റേഷനിൽ ഹാജറാവുകയും തന്റെ പ്രൂഫ്, ട്രെയിൻ ടിക്കറ്റ് എന്നിവ അവിടെ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഇതേ കുറിച്ചൊന്നും രേഖയിൽ വന്നില്ല. ഇതിനെ അവർ നിഷേധിച്ചപ്പോൾ അന്നത്തെ cctv നോക്കാൻ ആവശ്യപ്പെട്ടപ്പോൾ അന്നു മാത്രം അത് കേടായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
4. വീണ്ടും ജോലി കുറവായ പ്രതി രോഗിയായ അമ്മ, ഭാര്യ, കുഞ്ഞ് എന്നിവരെ സംരക്ഷിക്കേടാത്തിനാൽ ജോലിയ്ക്കായി തമിഴ് നാട്ടിൽ പോകുന്നു. അവിടെ ജോലി ചെയ്തു വരവേ വീണ്ടും പോലീസ് വിളിക്കുകയും അവന്റ ഒപ്പം റൂമിൽ ഉണ്ടായിരുന്ന ഒരാളെ കഞ്ചാവ് കേസിൽ പിടിച്ചിട്ടുണ്ടെന്നും അവനും അതിൽ പങ്കുണ്ടെന്നും പറയുന്നു, എന്നാൽ അവൻ അത് നിഷേധിക്കുന്നു. എന്നാൽ പോലീസ് കഞ്ചാവ് കേസിന്റെ പേര് പറഞ്ഞു സോജനും മറ്റു പോലീസുകാരും ചേർന്ന് കാഞ്ചിപുരത്ത് നിന്ന് അമീറിനെ അറസ്റ്റ് ചെയ്തു കൊണ്ട് വരുന്നു. ഇവിടെ എത്തുമ്പോഴാണ് പ്രതി ജിഷയുടെ കൊലപാതക കേസിനാണ് തന്നെ പിടിച്ചതെന്ന് മനസ്സിലാക്കുന്നത്.
5. അന്നും ഇന്നും അവൻ അല്ലാഹുവിനെ ആണായിട്ട് പറയുന്നു തനിക്ക് ഈ കാര്യത്തിൽ ഒരു പങ്കും ഇല്ലെന്ന്. പോലീസ് കൊണ്ട് വന്ന അമീറിന്റെ ചെരുപ്പുകൾ ഒൻപതു ഇഞ്ചാണ്, എന്നാൽ അവന്റെ പാദത്തിന്റെ അളവ് ഏഴ് ഇഞ്ചാണ്. പിന്നെ ജിഷയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ദന്തക്ഷതങ്ങൾ പല്ലിനു വിടവുള്ള ഒരാളുടേതാണ് , പക്ഷെ അവന്റെ പല്ലുകൾ ഏറ്റവും അടുത്തിരിക്കുന്നതാണ്.
6. ഞങ്ങൾ സംസാരിക്കുന്നതിനിടയ്ക്ക് അവൻ തന്റെ ഷർട്ട് പൊക്കി ചില കരുവാളിച്ച അടയാളങ്ങൾ കാണിച്ചു തന്നു. അതൊക്കെ സന്ധ്യ ഐ പി എസ് കുറ്റം സമ്മതിയ്ക്കാൻ പറഞ്ഞു ചെയ്തു കൂട്ടിയതാണെന്ന് അവൻ പറഞ്ഞു കരഞ്ഞു. ലാത്തിയുടെ അടിയുടെയും കുത്തിന്റെയും പാടുകൾ , ബൂട്ടിട്ട് ചവിട്ടിയ അടയാളങ്ങൾ. കൂടാതെ കറന്റ്റ് പിടിപ്പിച്ചു.
7. അന്നും ഇന്നും അമീറുൾ ആണ് പ്രതിയെന്ന് ഞാൻ വിശ്വസിച്ചിട്ടില്ല. അവനെ പെടുത്തിയത് തന്നെയാണ് എന്ന് എന്റെ വിശ്വാസം. കാരണം ഈ ക്രൂരകൃത്യം ചെയ്തവർക്കും അവരെ സംരക്ഷിക്കേണ്ട ഉന്നതർക്കും വേണ്ടി പോലീസിലെ കാലുനക്കി ക്രിമിനലുകൾ ചേർന്ന് അതി വിദഗ്ദമായി ഒരുക്കിയ വാരിക്കുഴിയിൽ വീണു പോയ ഒരാളാണ് അമീറുൽ. അവനെ കാണുമ്പോൾ തന്നെ നമ്മുക്കത് ബോധ്യം ആവും. അവർക്ക് ജനങ്ങൾക്ക് കാണിച്ചു കൊടുക്കാൻ ഒരു പ്രതിയെ വേണമായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത, ദാരിദ്ര്യം പിടിച്ച ഒരു കുടുംബത്തിലെ ഒരാളെ അവർ ഇതിനായി തെരെഞ്ഞെടുത്തു, അവന്റെ കൈയിൽ ഉണ്ടായിരുന്ന മുഴുവൻ തെളിവുകളും നശിപ്പിച്ചു.
8. പിന്നെ ഡി എൻ എ ടെസ്റ്റിലോ, കോടതിയിലോ വിശ്വസിക്കേണ്ടതില്ല. അതൊക്കെ പണത്തിനും അധികാരത്തിനും മുൻപിൽ മാറിമറിയും. പാവപ്പെട്ട ഒരാളെ പ്രതിയാക്കാനുള്ള എല്ലാ തെളിവുകളും ഉണ്ടാക്കാനാണോ പ്രയാസം.? ജിഷയെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത അമീറുൽ എങ്ങനെ പ്രതിയായി?
കൂത്തുപറമ്പ്: ബാങ്ക് മാനേജറെ ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലത്തുംകരയിലെ കാനറാ ബാങ്ക് കൂത്തുപറമ്പ് ശാഖ മാനേജര്‍ തൃശ്ശൂര്‍ മണ്ണുത്തി സ്വദേശിനി കെ.എസ്. സ്വപ്ന (40)യാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 8.45-ഓടെ ബാങ്കിലെത്തിയ ജീവനക്കാരാണ് തൂങ്ങിയ നിലയില്‍ സ്വപ്നയെ കണ്ടത്. ഉടന്‍ തന്നെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂത്തുപറമ്പ് എ.സി.പി കെ.ജി.സുരേഷ് കുമാര്‍, എസ്‌ഐ കെ.ടി.സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാങ്കില്‍ പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. രാവിലെ 8.10-ഓടെയാണ് സ്വപ്ന ബാങ്കിലെത്തിയത്. 8.17 ഓടെയായിരുന്നു സംഭവം.
ജോലിയില്‍ വേണ്ടത്ര ശോഭിക്കാനായില്ലെന്ന് വിവരിക്കുന്ന സ്വപ്നയെഴുതിയ ഡയറികുറിപ്പ് ലഭിച്ചു. ഇതാവാം ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ടാവുകയെന്നും എസ്.ഐ കെ.ടി.സന്ദീപ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രമോഷന്‍ ലഭിച്ച് തൃശ്ശൂരില്‍ നിന്ന് സ്വപ്ന കൂത്തുപറമ്പിലെത്തിയത്. മുതുവറ കരുമാംപറമ്പില്‍ പരേതനായ സുദോധനന്‍, സുധ ദമ്പതിമാരുടെ മകളാണ്.
ഭര്‍ത്താവ്: തോട്ടപ്പടി സാബു നിവാസില്‍ പരേതനായ സാബു. രണ്ട് വര്‍ഷം മുമ്പാണ് ഹൃദയാഘാതം മൂലം സാബു മരിച്ചത്. മക്കള്‍: നിരഞ്ജന്‍, നിവേദിക (വിദ്യാര്‍ഥികള്‍, ഇരുവരും കേന്ദ്രീയ വിദ്യാലയം, പുറന്നാട്ടുകര). തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം മണ്ണൂത്തിയിലേക്ക് കൊണ്ടുപോയി.
യുഎസിലെ ന്യൂജഴ്സിയിൽ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. സോഫ്റ്റ്‌വെയർ എൻജിനീയറായ ബാലാജി ഭരത് രുദ്രവാർ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് ന്യൂജഴ്സിയിലെ നോർത്ത് ആർലിങ്ടൻ ബറോയിലുള്ള വീട്ടിൽ ബുധനാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇരുവരും കുത്തേറ്റനിലയിലായിരുന്നു. ഇവരുടെ നാല് വയസ്സുള്ള മകൾ വീടിന്റെ ബാൽക്കണിയിൽനിന്ന് കരയുന്നതു കണ്ട അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ബാലാജിയുടെ പിതാവ് ഭരത് രുദ്രവാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
വിദഗ്ധ പരിശോധനയുടെ റിപ്പോർട്ടു കിട്ടിയശേഷമെ ഇരുവരുടേയും മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ആരതി ഏഴു മാസം ഗർഭിണിയായിരുന്നു. ബാലാജി, ആരതിയുടെ വയറ്റിൽ കുത്തിയതിന്റെയും വീട്ടിൽ പിടിവലി നടന്നതിന്റെയും ലക്ഷണങ്ങളുണ്ടെന്നും ചില യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വ്യാഴാഴ്ചയാണ് മരണവിവരം നാട്ടിൽ അറിയിച്ചതെന്ന് ഭരത് രുദ്രവാർ പറഞ്ഞു. മരണകാരണം സംബന്ധിച്ച് അവർക്കും വ്യക്തതയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പങ്കുവയ്ക്കാമെന്നാണ് അവർ അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ ഒരാഴ്ചയിലധികം സമയം എടുക്കും. ബാലാജിയുടെ സുഹൃത്തിനൊപ്പമാണ് ഇപ്പോൾ മകളെന്നും ഭരത് പറഞ്ഞു.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽനിന്നുള്ള ബാലാജി, ഭാര്യ ആരതിയുമൊത്ത് 2015ലാണ് യുഎസിലേക്ക് പോയത്. 2014 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രമുഖ ഇന്ത്യൻ സോഫ്റ്റ്‌വെയർ കമ്പനിയിലായിരുന്നു ബാലാജിക്ക് ജോലി. ആരതി ജോലിക്ക് പോയിരുന്നില്ല.
ഫോബ്സിന്റെ ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികള്‍ ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളികളിൽ ഒന്നാമനായത്. ആഗോളതലത്തില്‍ യൂസഫലിക്ക് 589ാം സ്ഥാനവും ഇന്ത്യയില്‍ 26ാം സ്ഥാനവുമുണ്ട്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിക്കുണ്ടായിരുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്.
330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ സേനാപതി ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി. രവി പിള്ള, ബൈജു രവീന്ദ്രന് (250 കോടി ഡോളര്‍ വീതം), എസ്.ഡി. ഷിബുലാല്‍ (190 കോടി ഡോളര്‍), ജെംസ് ഗ്രൂപ്പ് ചെയര്മാന് സണ്ണി വര്‍ക്കി (140 കോടി ഡോളര്‍), ജോര്‍ജ് അലക്സാണ്ട് മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് എന്നിവര്‍ 130 കോടി ഡോളര്‍, ടി.എസ്. കല്യാണരാമന് 100 കോടി ഡോളര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റു മലയാളികള്‍.
മണർകാട്: മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ സ്വതന്ത്ര ഇടവകയെന്ന് കോട്ടയം മുൻസിഫ് കോടതി വിധി. കത്തീഡ്രൽ മലങ്കര സഭയുടെ ഭാഗമല്ലെന്നും 2017ലെ മലങ്കര സഭയുമായി ബന്ധപ്പെട്ട കെ.എസ്. വർഗീസ് കേസിലെ വിധി മണർകാട് കത്തീഡ്രലിനു ബാധകമല്ലെന്നും വിധിയിൽ പറയുന്നു. ഓർത്തഡോക്സ് വിഭാഗക്കാരും മണർകാട് സ്വദേശികളുമായ സന്തോഷ് ജോർജ്, എം.എ. ചെറിയാൻ എന്നിവർ കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ കേസ് തള്ളിയാണ് വിധി.
മണർകാട് കത്തീഡ്രൽ മലങ്കര സഭയുടെ കീഴിലോ ഭാഗമായോ വരുന്ന പള്ളിയല്ലെന്നും ഒരു സ്വതന്ത്ര ട്രസ്റ്റ് ആണെന്നും പള്ളി ഭരിക്കപ്പെടേണ്ടത് 1934ലെ സഭാ ഭരണഘടനപ്രകാരമല്ലെന്നും 1934ലെ സഭാ ഭരണഘടന മണർകാട് പള്ളിക്ക് ബാധകമല്ലെന്നും അതിനാൽ 2017ലെ കെ.എസ്. വർഗീസ് കേസിലെ വിധി മണർകാട് പള്ളിയെ ബാധിക്കുന്നതല്ലെന്നും കോടതി കണ്ടെത്തി.
ഓർത്തഡോക്സ് വിഭാഗം നൽകിയ അന്യായവും എതിർ സത്യവാങ്മൂലവും തള്ളിയാണ് അഡീഷണൽ മുൻസിഫ് കോടതി ജഡ്ജി ആശാദേവി വിധി പ്രസ്ഥാവിച്ചത്. പള്ളിയുടെ പശ്ചാത്തലവും ചരിത്രവും കോടതി മുന്‍പാകെ സമർപ്പിക്കപ്പെട്ട തെളിവുകളും വിശദമായി വിശകലനം ചെയ്താണു കോടതി തീർപ്പ് കൽപ്പിച്ചത്. മണർകാട് പള്ളി മലങ്കരസഭാ ഭരണഘടന പ്രകാരം ഏതെങ്കിലും കാലത്ത് ഭരിക്കപ്പെട്ടു എന്നതിനു തെളിവുകൾ ഇല്ലെന്നും അന്യായം ബോധിപ്പിച്ച വ്യക്തികൾ എന്ത് താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്യായം ബോധിപ്പിച്ചതെന്നോ അവർ പള്ളി ഇടവകക്കാരണെന്നു പോലുമോ തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
മണർകാട് സെന്റ് മേരീസ് പള്ളി സ്വതന്ത്ര പള്ളിയാണെന്ന വിധി വന്നതോടെ യാക്കോബായ-ഓർത്തഡോക്സ് സഭകളുടെ ഭരണഘടനയും പള്ളിക്കു ബാധകമാകില്ല. സ്വതന്ത്ര ഭരണഘടന അനുസരിച്ചാണു പള്ളി പ്രവർത്തിക്കുന്നതെന്ന വിധി വന്നതോടെ കെ.എസ്. വർഗീസ് കേസും പള്ളിക്കു ബാധകമാവില്ല. ഓർത്തഡോക്സ് വിഭാഗം ഫയൽ ചെയ്ത അന്യായം തള്ളിയാണു മണർകാട് പള്ളിക്ക് അനുകൂലമായി വിധി വന്നത്. ഇതോടെ നീണ്ടനാളായി നിലനിന്നുപോന്ന തർക്കത്തിനും അവസാനമായി.
പള്ളിക്കുവേണ്ടി അഭിഭാഷകരായ പി.ജെ. ഫിലിപ്പ്, അനിൽ ഡി. കർത്ത, കെ.എ. ബോബി ജോണ്‍, രാജീവ് പി. നായർ, വി.ടി. ദിനകരൻ, അനന്തകൃഷ്ണൻ എന്നിവർ ഹാജരായി.
മണർകാട് സെന്റ് മേരീസ് പള്ളികേസുമായി ബന്ധപ്പെട്ട് കോട്ടയം മുൻസിഫ് കോടതിയിൽനിന്നുണ്ടായ വിധി സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകളാണു വന്നുകൊണ്ടിരിക്കുന്നതെന്ന് ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയോസ് കോറസ്. പള്ളി ഭരണത്തിനു റിസീവറെ നിയമിക്കണം എന്നാവശ്യപ്പെട്ടു കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്.
കോട്ടയം സബ്കോടതിയുടെ വിധി നിലനിൽക്കുന്നതിനാൽ അതിന്റെ നടത്തിപ്പ് അല്ലാതെ ഇപ്പോൾ ഒരു പുതിയ കേസിന്റെ ആവശ്യമില്ലന്നതാണ് മുൻസിഫ് കോടതി നിർദേശിച്ചിരിക്കുന്നതായാണെന്നും മാർ ദീയോസ് കോറസിനുവേണ്ടി പിആർഒ റവ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പറഞ്ഞു.
പുലർച്ചെ വഴിയെ നടന്നുപോയ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കടപ്പാട്ടൂർ കുറ്റിമടത്തിൽ പി.കെ. സന്തോഷാണ് (അമ്മാവൻ സന്തോഷ്-61) അറസ്റ്റിലായത്. പാലാ വെള്ളിയേപ്പള്ളി വലിയമനയ്ക്കൽ ടിന്റു മരിയ ജോണിന്റെ (26) തലയ്ക്കാണ് ബുധനാഴ്ച പരിക്കേറ്റത്. അക്രമി മൂർച്ചയുള്ള ആയുധംകൊണ്ടു തലയ്ക്കു വെട്ടുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെ അഞ്ചോടെ വെള്ളിയേപ്പള്ളിയിലാണ് സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി യുവതി വീട്ടിൽനിന്നു പുലർച്ചെ ഇറങ്ങി 150 മീറ്റർ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം. വഴിയിൽ പരിക്കേറ്റു കിടന്ന യുവതിയെ പുലർച്ചെ വ്യായാമത്തിനിറങ്ങിയവരാണു കണ്ടെത്തിയത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഏറ്റുമാനൂർ സ്വദേശിനിയായ യുവതി കഴിഞ്ഞ മൂന്നു വർഷമായി പാലാ വെള്ളിയേപ്പള്ളിയിൽ അമ്മയോടും സഹോദരിയോടുമൊപ്പം വാടകയ്ക്കു താമസിക്കുകയാണ്. പാലാ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ് കെഎസ്ആർടിസിയിൽനിന്നു ഡ്രൈവറായി വിരമിച്ച സന്തോഷ്.
കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശിൽപ്പയുടെ നിർദേശപ്രകാരം പാലാ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്റെ മേൽനോട്ടത്തിൽ പാലാ എസ് എച്ച്ഒ സുനിൽ തോമസ്, പ്രിൻസിപ്പൽ എസ്‌ഐ കെ.എസ്. ശ്യാംകുമാർ, എസ്‌ഐ തോമസ് സേവ്യർ, എഎസ്ഐ എ.ടി. ഷാജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എസ്. രാജേഷ്, അരുണ്‍ ചന്ത്, ഷെറിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.
യുവതി ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. സംസാരിക്കാൻ സാധിക്കില്ലാത്തതിനാൽ യുവതിയുടെ മൊഴിയെടുക്കാൻ സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്…
യുവതിക്ക് സന്തോഷി ന്‍റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു പരിചയമുണ്ടായിരുന്നു. തീർഥാടനകേന്ദ്രങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്ന യുവതി സന്തോഷിന്റെ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ആറിനു യുവതിയും സന്തോഷും ഒന്നിച്ച് തീർഥാടനകേന്ദ്രങ്ങളിൽ പോയശേഷം യുവതിയെ വൈകുന്നേരത്തോടെ വീട്ടിൽ എത്തിക്കുകയും ചെയ്തിരുന്നു.
മുന്‍പ് കെഎസ്ഇബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്തോഷ് ഏഴിനു പുലർച്ചെ നാലോടെ ബന്ധുവിന്റെ കാറില്‍, വീട്ടിൽനിന്ന് എടുത്ത ഇരുമ്പു പാരയുമായി യുവതിയുടെ വീടിന് 100 മീറ്റർ അടുത്തെത്തി കാത്തുനിന്നു. 4.45നു സന്തോഷിനെ ഫോണില്‍ വിളിച്ചശേഷം യുവതി വീട്ടിൽനിന്നും ഇറങ്ങിവരുകയും, അടുത്തെത്തിയപ്പോൾ സന്തോഷ് കൈയിൽ കരുതിയിരുന്ന പാരയുമായി യുവതിയെ ആക്രമിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു.
അടിയേറ്റ യുവതി പ്രാണരക്ഷാർഥം ഓടിയെങ്കിലും സന്തോഷ് പിന്തുടർന്നു പലതവണ തലയ്ക്കടിച്ചു വീഴ്ത്തി. ഒടുവിൽ മരിച്ചെന്നു കരുതി യുവതിയുടെ ഫോണും കൈക്കലാക്കി കാറിൽ കയറി സന്തോഷ് രക്ഷപ്പെടുകയായിരുന്നു. കാർ പാലായിലെ വർക്ക് ഷോപ്പിൽ ഏൽപ്പിച്ചശേഷം തെളിവു നശിപ്പിക്കാനായി യുവതിയുടെ ഫോണ്‍ പാലാ പാലത്തിൽനിന്നു മീനച്ചിലാറ്റിലേക്കു വലിച്ചെറിഞ്ഞു. പിന്നീട് പതിവുപോലെ സന്തോഷ് പാലാ ടൗണിൽ ഓട്ടോയുമായി എത്തുകയും ചെയ്തു.
നാട്ടുകാർ ചുവപ്പു നിറമു ള്ള കാറിന്റെ കാര്യം പോലീസിനോടു പറഞ്ഞു. കൂടാതെ സമീപത്തെ സിസിടിവി കാമറയും പോലീസ് പരിശോധിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. ഫോണും ആക്രമിക്കാൻ ഉപയോഗിച്ച ഇരുമ്പു പാര പോലീസ് കണ്ടെടുത്തു. വൈകുന്നേരം പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി.