കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഒളിംപിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. കായിക മേഖല ആകെ നിശ്ചലമായ സാഹചര്യത്തില്‍ ഇന്ത്യയുടെ ബോക്‌സിംഗ് താരം മേരി കോം പ്രതികരിക്കുകയാണ്. ഒളിംപിക്സില്‍ സ്വര്‍ണം നേടാതെ തന്റെ പോരാട്ടം അവസാനിപ്പിക്കില്ലെന്നാണ് മേരി കോം വ്യക്തമാക്കുന്നത്. 37 കാരിയായ താരം തന്റെ രണ്ടാമത്തെ ഒളിംപിക്സിനായുള്ള കഠിന പരിശീലനത്തിലാണ്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫേസ്ബുക്ക് ലൈവ് സെഷനുവേണ്ടി ‘മേക്കിംഗ് ഓഫ് എ ചാമ്പ്യന്‍’ എന്ന വിഷയത്തില്‍ മേരി കോം പറഞ്ഞു.
ഒളിംപിക്സിലായാലും ലോക ചാമ്പ്യന്‍ഷിപ്പിലായാലും ജയിച്ച് കയറാന്‍ എന്റെ പക്കല്‍ രഹസ്യ മന്ത്രങ്ങളൊന്നുമില്ല. ഒളിംപിക്സില്‍ സ്വര്‍ണം നേടുന്നത് വരെ ഞാന്‍ എന്റെ പോരാട്ടം അവസാനിപ്പിക്കില്ല, മേരി കോം വ്യക്തമാക്കി. വീട്ടില്‍ ക്വാരന്റീനിലാണെങ്കിലും പരിശീലനം തുടരുകയാണ് ഞാന്‍. ലക്ഷ്യത്തിലേക്ക് എത്താന്‍ എത്രമാത്രം ഫിറ്റ്നസ് കൈവരിക്കാന്‍ സാധിക്കുമോ അത്രമാത്രം നേടിയെടുക്കാനാണ് എന്റെ ശ്രമം. വീട്ടില്‍ ചിലപ്പോള്‍ അതെല്ലാം പ്രയാസം നേരിടുന്നുണ്ട്. എങ്കിലും കുടുംബത്തോടൊപ്പമുള്ള സമയം ആസ്വദിക്കുകയാണ്, കോവിഡ് 19നെ തുടര്‍ന്ന് ഒളിംപിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചതില്‍ നിരാശയുണ്ടെങ്കിലും തന്റെ പോരാട്ടവീര്യത്തെ അത് ഇല്ലാതാക്കുന്നില്ലെന്ന് മേരി കോം പറഞ്ഞു. ഒളിംപിക്സില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടുക എന്നതാണ് എന്റെ സ്വപ്നം. അതുകൊണ്ടാണ് ഈ പ്രായത്തിലും ഞാന്‍ കഠിനാധ്വാനം ചെയ്യുന്നത് മേരി കോം പറഞ്ഞു.
‘വിജയത്തിനായി എനിക്ക് മന്ത്രങ്ങളൊന്നുമില്ല. കഠിനാധ്വാനം ചെയ്യുക, നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളോട് സത്യസന്ധത പുലര്‍ത്തുക, അത്രയേയുള്ളൂ. ഉയര്‍ച്ച താഴ്ചകള്‍ എല്ലായ്‌പ്പോഴും ഉണ്ട്, പക്ഷേ നിങ്ങളുടെ സ്വപ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ‘എന്റെ ബോക്‌സിംഗ് യാത്രകള്‍ എളുപ്പമായിരുന്നില്ല. ദേശീയ, അന്തര്‍ദേശീയ, ഒളിമ്പിക് തലങ്ങളില്‍ എത്തുക എളുപ്പമല്ല. എന്നാല്‍ നിങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ജീവിതത്തില്‍ നേട്ടം കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് കഴിയും,’ അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എന്റെ ആദ്യകാല ജീവിതം വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു ദരിദ്ര കുടുംബത്തില്‍ നിന്ന് വരുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എനിക്ക് ബുദ്ധിമുട്ടുകള്‍ വിശദീകരിക്കാന്‍ കഴിയില്ല. അത് ഓര്‍ക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.’ കഴിഞ്ഞ മാസം ആദ്യം ജോര്‍ദാനിലെ ഏഷ്യന്‍ ഒളിമ്പിക് ക്വാളിഫയറില്‍ നിന്ന് മടങ്ങിയെത്തിയ രാജ്യസഭാ എംപി കൂടിയായ മേരി കോം ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ഏഷ്യ-ഓഷ്യാനിയ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്ത മേരി കോം മാര്‍ച്ച് 13 ന് നാട്ടിലേക്ക് മടങ്ങിയിരുന്നു കുറഞ്ഞത് 14 ദിവസമെങ്കിലും മേരി കോം സ്വയം ഒറ്റപ്പെട്ടു കഴിയേണ്ടതായിരുന്നു. എന്നാല്‍, മാര്‍ച്ച് 18 ന് രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് നല്‍കിയ പ്രഭാതഭക്ഷണത്തില്‍ മേരി കോം പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വിരുന്നിന്റെ ചിത്രത്തില്‍ മറ്റു എം.പിമാര്‍ക്കൊപ്പം മേരികോമും ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എം.പിമാര്‍ക്ക് രാഷ്ട്രപതി ഒരുക്കിയ വിരുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍’ എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്റ്റാര്‍ വാര്‍സ് പരമ്പരകളിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് നടന്‍ ആന്‍ഡ്രു ജാക്ക് അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്നായിരുന്നു 76 കാരനായ ജാക്കിന്റെ അന്ത്യം. താരത്തിന്റെ ഏജന്റ് ജില്‍ മക്കല്ലഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറോണ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ജാക് ഇംഗ്ലണ്ടിലെ സറേയിലെ ഒരു ആശുപത്രിയില്‍ വച്ച് ചൊവ്വാഴ്ച്ചയായിരുന്നു മരിച്ചത്.
ജാക്കിന്റെ ഭാര്യയും കൊറോണ ബാധിതയായി ഓസ്‌ട്രേലിയയില്‍ ക്വാറന്റൈനില്‍ ആണ്. അവസാനമായി ഭാര്യയെ കാണാനുള്ള ആഗ്രഹം സാധ്യമാകാതെയാണ് ജാക്ക് യാത്രയായതെന്നു ജില്‍ പറഞ്ഞു. ന്യൂസിലന്‍ഡിലായിരുന്ന ജാക്കിന്റെ ഭാര്യ അദ്ദേഹത്തെ കാണാനായി വരുമ്പോഴായിരുന്നു ഓസ്‌ട്രേലിയയില്‍ വച്ച് ക്വാറന്റൈന്‍ ചെയ്യപ്പെടുന്നത്. അവസാന സമയത്ത് ജാക്കിന് ഭാര്യയുമായി ഫോണില്‍ സംസാരിക്കാന്‍ പോലും അവസരം കിട്ടിയില്ല. നിലവിലെ അവസ്ഥയില്‍ ജാക്കിന്റെ സംസ്‌കാര ചടങ്ങിലും ഭാര്യയ്ക്ക് പങ്കെടുക്കാന്‍ കഴിയില്ല.
സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ഏഴാമത്തെയും എട്ടാമത്തെയും ചിത്രങ്ങളായ The Force Awakens , The Last Jedi എന്നിവയില്‍ മേജര്‍ എമ്മറ്റ് എന്ന കഥാപാത്രത്ത അവതരിപ്പിച്ചാണ് ജാക്ക് ലോകമെമ്പാടും ആരാധാകരെ സ്വന്തമാക്കിയത്. ഗാര്‍ഡിയന്‍സ് ഓഫ് ദ ഗ്യാലക്‌സി, ദ ലോര്‍് ഓഫ് ദി റിംഗ്‌സ് തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങളില്‍ ഭാഷ പരിശീലകനായും ജാക് പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ദി ബാറ്റ്മാന്‍ എന്ന ചിത്രത്തിലായിരുന്നു ജാക് അവസനമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.
കൊവിഡ് 19 (കൊറോണ) വൈറസ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏപ്രില്‍ 15ന് പൂര്‍ത്തിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗ് ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ലോക്ക് ഡൗണ്‍ പിന്‍വലിക്കുമ്പോളുള്ള പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. ഭ്രാന്തമായ തിരക്കുകള്‍ എല്ലായിടത്തും ഒഴിവാക്കാന്‍ കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാര്‍ച്ച് 23ന് രാത്രി എട്ട് മണിക്ക് ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേയ്ക്ക് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.
ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷവും കൊവിഡ് തടയാനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. മാസ്ക് ധരിക്കുക, വൃത്തിയും സാമൂഹ്യ അകലവും പാലിക്കുക. പാക്കേജുകൾ പ്രഖ്യാപിക്കുന്നതിൽ മത്സരിക്കേണ്ട കാര്യമില്ല. കൊറോണയെ നേരിടാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക. ഈ പോരാട്ടം എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് പറയാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകരും പൊലീസും സർക്കാരും മാത്രം വിചാരിച്ചാൽ കൊറോണ വൈറസിനെ തോൽപ്പിക്കാനാകില്ല. എല്ലാവരും ഈ പോരാട്ടത്തിൽ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവർ മനുഷ്യരാശിയുടെ പൊതുശത്രുവിനെ നേരിടാൻ ഒരുമിച്ചുനിൽക്കണം.
രാജ്യത്ത് കൊവിഡ് 19 മരണ സംഖ്യ ഇന്ന് രാവിലെ 50 ആയി. 24 മണിക്കൂറില്‍ 12 മരണമാണ് ഉണ്ടായത്. കൊവിഡ് ബാധിച്ചവരുടെ എണ്ണം 1965 ആയി. കൊവിഡ് 19നുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിമാരുമായി വീഡിയോകോണ്‍ഫറന്‍സിംഗ് നടത്തിയത്.
2011 ലോകകപ്പ് ഫൈനലിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ വിന്നിങ് സിക്സിനെ പ്രകീര്‍ത്തിച്ച ആരാധകര്‍ക്ക് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ മറുപടി. ലോകകപ്പ് ജയത്തിന്റെ വാര്‍ഷികദിനമായ വ്യാഴാഴ്ച ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ ധോണിയുടെ വിന്നിംഗ് സിക്സിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മുറപടിയുമായാണ് ഗംഭീര്‍ എത്തിയത്. ‘ഒന്നോര്‍ക്കുക 2011 ലോകകപ്പ് ജയിച്ചത് ഇന്ത്യന്‍ ടീം ഒന്നടങ്കവും സപ്പോര്‍ട്ട് സ്റ്റാഫും ചേര്‍ന്നാണ്. ഒരു സിക്സിനോടുള്ള നിങ്ങളുടെ സ്നേഹം വല്ലാണ്ട് കൂടുന്നുണ്ട്’, ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
28 വര്‍ഷങ്ങള്‍ക്കു ശേഷം 2011-ല്‍ ഇന്ത്യ ലോകകപ്പ് വിജയിച്ചതിന്റെ ഒമ്പതാം വാര്‍ഷിക ദിനത്തിലാണ് ഗംഭീര്‍ ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. 2011-ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ വിജയിച്ച മത്സരത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്ന് മത്സരം ജയിപ്പിച്ച ധോണിയുടെ സിക്സായിരുന്നുവെന്നാണ് ആരാകരും പറയുന്നത്.
ഇതിന് മറുപടിയായാണ് ഗംഭീര്‍ ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയെ ടാഗ് ചെയ്ത് ട്വിറ്ററില്‍ രംഗത്തെത്തിയത്. 2007 ട്വന്റി 20 ലോകകപ്പ് ഫൈനലിലും 2011 ലോകകപ്പ് ഫൈനലിലും ഇന്ത്യയ്ക്കായി മികച്ച ബാറ്റിങ് പുറത്തെടുത്ത താരമാണ് ഗംഭീര്‍. പാകിസ്താനെതിരായ 2007 ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ അര്‍ധ സെഞ്ചുറി നേടിയ ഗംഭീര്‍ 2011 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറിക്ക് വെറും മൂന്നു റണ്‍സകലെ വെച്ചാണ് പുറത്തായത്. ടീമിന് ഒരു കൂട്ടുകെട്ട് ആവശ്യമുള്ള ഘട്ടത്തില്‍ ധോണിക്കൊപ്പം ക്രീസില്‍ ഉറച്ചുനിന്നതും ഗംഭീറായിരുന്നു.
കോവിഡ് 19 ബാധയെ തുടർന്ന് രാജ്യമെങ്ങും ലോക്ക് ഡൌൺ നടക്കുകയാണ്. അതോടെ മറ്റു രംഗങ്ങളെ പോലെതന്നെ സിനിമ രംഗവും നിലച്ചു കിടക്കുകയാണ്. മലയാള സിനിമകളും ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നിർത്തി വെച്ച് പൂർണ്ണമായും സർക്കാർ നടപടികളോട് സഹകരിക്കുകയാണ്. സർക്കാർ നിർദേശ പ്രകാരം സാധാരണ ജനങ്ങൾക്കൊപ്പം സിനിമാ താരങ്ങളും തങ്ങളുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ്.
സ്വന്തം കുടുംബവുമൊത്തു കൂടുതൽ സമയം ചിലവിടാനുള്ള അവസരമായി കണ്ടു പൂർണമായും വീടിനുള്ളിൽ ഒതുങ്ങിക്കഴിഞ്ഞു പല താരങ്ങളും. എന്നാലും ഫോണിലൂടെ പരസ്പരം ബന്ധപെട്ടു കൊണ്ട് തങ്ങളുടെ സൗഹൃദം നിലനിർത്തുകയുമാണ് അവർ. നേരത്തെ ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്, നരെയ്ൻ എന്നിവർ വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രം ഇന്ദ്രജിത്, ജയസൂര്യ എന്നിവർ പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ നടൻ ആസിഫ് അലിയും കുഞ്ചാക്കോ ബോബനും തമ്മിൽ ഓൺലൈനിൽ നടന്ന രസകരമായ ഒരു സംഭാഷണമാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്.
എല്ലാവരും വീട്ടിൽ തന്നെയിരിക്കണമെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ലോകത്തെ രക്ഷിച്ചു ഒരു സൂപ്പർ ഹീറോ ആകണമെന്നും കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു പോസ്റ്റ് ഇട്ടു. അതിനു മറുപടിയായി ആസിഫ് അലി രസകരമായി പറഞ്ഞത്, സോറി, ഞാൻ ഹോം ക്വറന്റീനിൽ ആണെന്നാണ്. ആസിഫ് അലിയുടെ ആ മറുപടിക്കു കുഞ്ചാക്കോ ബോബൻ കൊടുത്ത റിപ്ലൈ ആണ് സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായത്. കുഞ്ചാക്കോ ബോബന്റെ വാക്കുകൾ ഇങ്ങനെ, ഫോൺ വിളിച്ചാൽ നീ എടുക്കൂല്ല, ഇതിനൊക്കെ നിനക്ക് റിപ്ലൈ അയക്കാം ഇല്ലേ.
ജോർദാനിൽ കിടക്കുന്ന രാജുമോൻ വരെ ഫോൺ എടുത്തു. ആട് ജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു ജോർദാനിൽ ഉള്ള പൃഥ്വിരാജ് വരെ ഫോൺ വിളിച്ചാൽ എടുക്കും എന്നും വീട്ടിൽ ചുമ്മാ ഇരിക്കുന്ന ആസിഫ് അലി ഫോൺ എടുക്കില്ല എന്നുമാണ് കുഞ്ചാക്കോ ബോബൻ രസകരമായി പറയുന്നത്.
നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തോട് സ്‌നേഹം മാത്രമല്ല ഇത്തിരി അസൂയയും തോന്നി പോകും.നാലു പെണ്‍മക്കള്‍ അവരുടെ ഒറ്റ സുഹൃക്കളായി കൃഷ്ണകുമാറും സിന്ധുവും.ഇപ്പോഴിതാ ഈ ലോക്ക് സൗണ്‍ കാലം വീടിനുള്ളില്‍ ആഘോഷിക്കുകയാണ് ഈ താര കുടുംബം.ഇവരുടെ വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അത് കൂടാതെ കിടിലന്‍ ഡാന്‍സ് വീഡിയോ ആണ് ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
അഹാനയുടെ യൂട്യൂബ് പേജിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
https://www.facebook.com/actorkkofficial/videos/enjoy/1413173942187661/?__so__=permalink&__rv__=related_videos
പതിവുപോലെ നാല് പേരും തകര്‍ത്താടിയ വിഡിയോയില്‍ ദിയയാണ് കൂടുതല്‍ കൈയടി നേടിയത്. ദിയയുടെ ചുവടുകള്‍ ഒരു പ്രഫഷണല്‍ ഡാന്‍സറേ പോലെയാണെന്നാണ് കമന്റുകള്‍ ഏറെയും.
കോവിഡ് 19 ബാധിച്ച് അമേരിക്കൻ ഗായകൻ ആദം ഷ്ലേസിങ്കർ അന്തരിച്ചു. 52 വയസ്സായിരുന്നു. രണ്ടാഴ്ചകൾക്ക് മുൻപാണ് ആദം കൊറോണ ബാധയെ തുടർന്ന് ചികിത്സ തേടിയത്. ബുധനാഴ്ചയോടു കൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു.
നടൻ ടോം ഹാങ്കസ് സംവിധാനം ചെയ്ത ദാറ്റ് തിങ്സ് യു ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്കർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.ടോം ഹാങ്ക്സ് തന്നെയാണ് ആദത്തിന്റെ മരണ വിവരം ആരാധകരുമായി പങ്കുവച്ചത്.
കോവിഡ് ദുരിതാശ്വാസമായി പ്രഖ്യാപിച്ച മോറട്ടോറിയം സ്വീകരിക്കുന്നവർ പിന്നീട് കൂടുതൽ തുക പലിശയായി അടയ്ക്കേണ്ടി വരും. തിരിച്ചടവ് തവണ നീളുന്നതിനൊപ്പം ഇപ്പോൾ മാറ്റി വയ്ക്കുന്ന പലിശതുക കൂടി പിന്നീട് അടയ്ക്കണം എന്നതിനാലാണ് ഇത്. പ്രത്യേകം അപേക്ഷിക്കുന്നവർക്ക് മാത്രമാണ് എസ്.ബി.ഐ മോറട്ടോറിയം നൽകുന്നതെങ്കിൽ മറ്റു ചില ബാങ്കുകൾ എല്ലാവർക്കും മോറട്ടോറിയം നൽകും.
മൂന്നു മാസത്തെ മോറട്ടോറിയം ബാധകമാക്കിയാൽ അധിക പലിശ വരുന്നതെങ്ങനെ എന്ന കണക്ക് എസ്.ബി. ഐയുടെ വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 6 ലക്ഷത്തിൻ്റെ വാഹനവായ്പക്ക് 54 തവണ തിരിച്ചടവ് ബാക്കിയുണ്ടെങ്കിൽ 19000 രൂപയാണ് അധികമായി പലിശയിനത്തിൽ നൽകേണ്ടി വരിക. 30 ലക്ഷത്തിൻ്റെ ഭവന വായ്പക്ക് 15 വർഷം തിരിച്ചടവ് കാലാവധി ബാക്കിയുണ്ടെങ്കിൽ 2.34 ലക്ഷം രൂപ അധികം അടയ്ക്കേണ്ടി വരും.
മോറട്ടോറിയം കാലത്തെ പലിശ ഭാരം സർക്കാർ ഏറ്റെടുക്കാൻ തയ്യാറായാൽ മാത്രമേ ഇക്കാര്യത്തിൽ ആശ്വാസം ലഭിക്കുകയുള്ളു. എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ സംസ്ഥാന സർക്കാർ അതിന് തയ്യാറാകാൻ സാധ്യത കുറവാണ്. മോറട്ടോറിയം വേണമെന്ന അപേക്ഷ നൽകുന്നവർക്ക് അനുവദിക്കാനാണ് എസ്.ബി.ഐ തീരുമാനിച്ചിരിക്കുന്നത്. അല്ലാത്തവരുടെ ഇ എം ഐ മുൻ മാസങ്ങളിലേതുപോലെ തന്നെ ഈടാക്കും. സംസ്ഥാനത്തെ ലീഡ് ബാങ്കായ കാനറ ബാങ്കിൽ മോറട്ടോറിയം ലഭിക്കണമെങ്കിൽ പ്രത്യേകം അപേക്ഷിക്കണം.
മോറട്ടോറിയത്തിൻ്റെ ആനുകൂല്യം ലഭിക്കാൻ ചെയ്യേണ്ടത് എന്ത് എന്നറിയാൻ ഇടപാടുകാർ സ്വന്തം ശാഖയുമായി ബന്ധപ്പെടണം. പുതു തലമുറ സ്വകാര്യ ബാങ്കുകൾക്കും, എൻബിഎഫ്സികൾക്കും അടക്കം മോറട്ടോറിയം തീരുമാനം ബാധകമാണ്. നിശ്ചിത കാലയളവിൽ തിരിച്ചടയ്ക്കേണ്ട എല്ലാ വിധം വായ്പകൾക്കും മോറട്ടോറിയം ഉണ്ട്. എന്നാൽ പലിശ ഭാരവും, തിരിച്ചടവ് നീളുന്നതും കണക്കാക്കുമ്പോൾ വായ്പ തിരിച്ചടയ്ക്കാൻ ശേഷിയുള്ളവർ മോറട്ടോറിയം വേണ്ട എന്നു വയ്ക്കുന്നതാണ് നല്ലതെന്ന് ബാങ്കിങ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ജനങ്ങളെ ആശങ്കയിലാഴ്ത്തി അേമേരിക്കയിൽ കോവിഡ് വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിനു മുന്നിലുള്ളത് വിഷമകരമായ ദിനങ്ങളെന്ന് ആവർത്തിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പക്ഷേ, ജനങ്ങൾ നിരാശപ്പെേടേണ്ട സാഹചര്യമില്ലെന്നും ഈ അവസ്ഥയെ രാജ്യം ഒറ്റക്കെട്ടായി തരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധ സംബന്ധിച്ച ദൈനംദിന വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ സുസജ്ജമാണെന്നും പ്രസിഡന്റ് അറിയിച്ചു. വെന്റിലേറ്ററുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും കുറവാണെന്ന ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ വാദം ട്രംപ് തള്ളി.
ആവശ്യത്തിലധികം വെന്റിലേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും ഉണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കയുടെ കൈവശ്യം അധികമായുള്ള മെഡിക്കൽ ഉപകരണങ്ങൾ ഇറ്റലി. ചൈന, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് നൽകുമെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ പൂർണമായും നിർത്തി വയ്ക്കുന്നതിേനേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് കൊറോണ വൈറസ് മൂലം ഒരു ലക്ഷം മുതൽ 2.4 ലക്ഷം മരണങ്ങൾ വരെ ഉണ്ടായേക്കാമെന്നു വൈറ്റ്ഹൈസ് വൃത്തങ്ങൾ കണക്കാക്കുന്നുവെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കോവിഡ് വ്യാപനം അനിയന്ത്രിതമായി വർധിക്കുന്നതിനിടെ അമേരിക്കയിൽ ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധയേത്തുടർന്ന് മരിച്ചു. കണക്ടികട്ട് സംസ്ഥാനത്താണ് സംഭവം. ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും പ്രായം കുറഞ്ഞ മരണമാണിത്. കണക്ടികട്ട് ഗവർണർ നെഡ് ലാമന്റ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നേരത്തെ, ഇല്ലിനോയിസിലും വൈറസ് ബാധയേത്തുടർന്ന് ഒരു കുട്ടി മരിച്ചിരുന്നു. ഒൻപത് മാസം പ്രായമായ കുഞ്ഞിന്റെ ജീവനായിരുന്നു അന്ന് നഷ്ടപ്പെട്ടത്.
മിസിസിപ്പിയും ജോർജിയയുമാണ് സന്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. രണ്ടിടങ്ങളിലെയു ഗവർണർമാരാണ് അടച്ചിടലിന് ഉത്തരവിട്ടത്. ആളുകൾ പൂർണമായും വീടുകളിൽ തന്നെ കഴിയണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. സമീപ നഗരമായ ഫ്ളോറിഡയിൽ കഴിഞ്ഞ ദിവസം കോവിഡ് ബാധയേത്തുടർന്നുള്ള മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്് മിസിസിപ്പിയും ജോർജിയയും അടച്ചിടുന്നത്. ഫ്ളോറിഡയിൽ ബുധനാഴ്ച അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും നിലവിൽ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ അമേരിക്കയിലെ 75 ശതമാനത്തിലധികം ആളുകളും വീടുകളിൽ തന്നെ കഴിയുകയാണെന്നാണ്് റിപ്പോർട്ട്.
കോവിഡ് ബാധയെത്തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീൽ (57) അസുഖം ഭേദമായി ആശുപത്രി വിട്ടു. മാർച്ച് 15-നാണ് ബ്രയാൻ നീൽ അടക്കമുള്ള 19 അംഗ സംഘത്തെ നെടുന്പാശേരിയിൽ ദുബായിലേക്കുള്ള വിമാനത്തിൽനിന്നു തിരിച്ചിറക്കി ക്വാറന്റൈൻ ചെയ്തത്. പ്രത്യേക കോവിഡ് ഐസിയുവിൽ പ്രവേശിപ്പിച്ച നീൽ ബ്രയാൻറെ നില ഇടയ്ക്കു ഗുരുതരമായിരുന്നെങ്കിലും പിന്നീട് തിരിച്ചുവരാൻ കഴിഞ്ഞു. ബ്രയാൻ നീലിനെയും ഭാര്യയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ കഴിഞ്ഞ ദിവസം തന്നെ രോഗമുക്തി നേടി.