തോപ്പുംപടി ഫിഷിങ് ഹാര്‍ബറിലെ ജീവനക്കാരനായ റഫീക്കിന് ഭാര്യയും മക്കളുമെന്ന് വച്ചാല്‍ ജീവനായിരുന്നു. ഇല്ലായ്മകൾ അറിയിക്കാതെ അവരുടെ ഏതൊരാഗ്രഹവും തന്നെക്കൊണ്ടാകുംവിധം നിറവേറ്റാന്‍ പരിശ്രമിക്കുന്ന റഫീക്കിനെ ഒരു കൊലയാളിയാക്കി മാറ്റിയത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ജിൻസിയുടെയും റഫീക്കിൻറെയും പ്രണയ വിവാഹമായിരുന്നു.തോപ്പുംപടി രാമേശ്വരം ക്ഷേത്രത്തിന് സമീപം കെ.കെ വിശ്വനാഥന്‍ റോഡിനോട് ചേര്‍ന്നുള്ള മൂന്ന് നില കെട്ടിടത്തിന്റെ താഴെ നിലയിലുള്ള സുഹറ മന്‍സില്‍ എന്ന വാടകവീട്ടിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്.
പതിവ് പോലെ മക്കള്‍ക്കും ഭാര്യയ്ക്കും ഏറ്റവും ഇഷ്ടമുള്ള ആവി പറക്കുന്ന ചൂട് ദോശയും ബീഫ് കറിയും വാങ്ങിയാണ് റഫീക്ക് ചൊവ്വാഴ്ച രാത്രി വീട്ടില്‍ വന്ന് കയറിയത്. ഭാര്യയോടും മക്കളോടും ഒരുമിച്ചിരുന്നാണ് രാത്രി ഭക്ഷണം കഴിച്ചത്. പിതാവിന്റെ മുഖത്ത് കഴിഞ്ഞ രണ്ട് ദിവസമായി വല്ലാത്തൊരു വിഷാദം നിഴലിച്ചിരുന്നതായി ഇരുപത്തൊന്നുകാരനായ മൂത്ത മകന്‍ ജെഫ്രിന്‍ ശ്രദ്ധിച്ചിരുന്നു. എങ്കിലും അതിന്റെ കാരണം തിരക്കാന്‍ അവന്‍ മുതിര്‍ന്നില്ല.
അര്‍ദ്ധരാത്രി തലയില്‍ ആഴത്തില്‍ മുറിവേറ്റതിന്റെ വേദനയില്‍ ഞെട്ടിയുണര്‍ന്ന ജെഫ്രിന്‍ കണ്ടത് വെട്ടുകത്തിയുമായി മുന്നില്‍ നില്‍ക്കുന്ന പിതാവിനെയാണ്. ഞെട്ടിത്തരിച്ച മകന്‍ അടുത്ത ആക്രമണം കൈകൊണ്ട് തടഞ്ഞു. മകന്റെ ഉച്ചത്തിലുള്ള നിലവിളിയും ചെറുത്തുനില്‍പ്പും കണ്ട് റഫീക്ക് നേരെ വീടിന്റെ ഹാളിലേക്ക് തിരിഞ്ഞോടി. ജെഫ്രിന്റെ ശരീരത്തിലെ മുറിവുകളില്‍ നിന്ന് രക്തം പ്രവഹിച്ചു. അപ്പുറത്തെ മുറികളില്‍ നിന്നും ദാരുണമായ നിലവിളി കേട്ടു. ധൈര്യം സംഭരിച്ച്, ഒരു വിധം കട്ടിലില്‍ നിന്നിറങ്ങി പുറത്തേക്ക് വന്ന മൂത്ത മകന്‍ കണ്ടത് ഹാളിലെ ഫാനില്‍ കെട്ടിയ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങി മരിച്ച പിതാവിനെയാണ്. നിലത്ത് രക്തത്തില്‍ ചവിട്ടി നടന്ന പിതാവിന്റെ കാല്‍പാടുകള്‍ കാണാമായിരുന്നു.
അവന്‍ അകത്തെ ബെഡ് റൂമില്‍ എത്തിനോക്കി. ദേഹമാസകലം വെട്ടേറ്റ് ചോരവാര്‍ന്നു മരിച്ചു കിടക്കുന്ന മാതാവ് ജാന്‍സിയുടെ മൃതദേഹം കണ്ടതോടെ മകന്‍ വാവിട്ടു കരഞ്ഞുപോയി. പിതാവിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ രണ്ടാമത്തെ മകന്‍ ഷെഫിന് (18) കൈയ്ക്കും ദേഹത്തുമാണ് വെട്ടേറ്റത്. ഇളയ മകള്‍ സൈനയ്ക്ക് (12) ഇടത് കൈക്കും ദേഹത്തും വെട്ടേറ്റിരുന്നു.
കുട്ടികളുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് അയല്‍വാസികള്‍ ഞെട്ടിയുണര്‍ന്നത്. നിരവധി പേര്‍ ഇങ്ങോട്ടേക്ക് ഓടിയെത്തി. ബെഡ് റൂമില്‍ ദേഹമാസകലം വെട്ടേറ്റ് മരിച്ചുകിടക്കുന്ന ജാന്‍സിയെ കണ്ട് ഏവരും നടുങ്ങി. ഹാളിലെ ഫാനില്‍ കെട്ടിയ കയറില്‍ തൂങ്ങിയാടുന്ന റഫീക്കിനെ കണ്ടതോടെ സമീപവാസികള്‍ മനസ്സ് മരവിച്ചുനിന്നു. ആഴത്തില്‍ മുറിവേറ്റ് ചോരയൊലിക്കുന്ന ശരീരവുമായി നില്‍ക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ ഓടിക്കൂടിയവരുടെ ഹൃദയം തകര്‍ക്കുന്ന കാഴ്ചയായിരുന്നു. ഉടനെ തന്നെ അയല്‍വാസികളില്‍ ചിലര്‍ തോപ്പുംപടി സ്റ്റേഷനില്‍ വിവരമറിയിച്ചു.
അല്‍പ്പസമയത്തിനകം തന്നെ പൊലീസ് എത്തി. മൂന്ന് കുട്ടികളെയും നാട്ടുകാരും പൊലീസും ചേര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. വിവരമറിഞ്ഞ് എസ്പി, അസി.കമ്മീഷണര്‍, ഫോര്‍ട്ട് കൊച്ചി സി.ഐ, തോപ്പുംപടി എസ്.ഐ ഉള്‍പ്പടെ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. റഫീക്കിന്റെയും ജാന്‍സിയുടേയും മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പരിക്കേറ്റ സൈനയും ജെഫ്രിനും ഐ.സി.യുവില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇടത് കൈയ്ക്കും ദേഹത്തുമാണ് വെട്ടേറ്റ സൈനയെ ബുധാനാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തലയ്ക്കു വെട്ടേറ്റ ജെഫ്രിന്‍ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. രണ്ടാമത്തെ മകന്‍ ഷെഫിനെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഷെഫിന്റെ കൈയിലും ദേഹത്തുമാണ് മുറിവേറ്റത്. കഴിഞ്ഞ ദിവസം കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസമായി പിതാവ് അസ്വസ്ഥനായി കാണപ്പെട്ടിരുന്നു എന്നും എന്നാല്‍ ആക്രമിക്കാനുള്ള കാരണം തങ്ങള്‍ക്ക് അറില്ലെന്നുമാണ് ഇവരുടെ മൊഴി.
റഫീക്കിന് കുടുംബവുമായി മാനസികമായി വലിയ അടുപ്പമാണ് ഉണ്ടായിരുന്നത് എന്നാണ് മക്കളുടെ മൊഴി സൂചിപ്പിക്കുന്നത്. എന്നാല്‍, പൊടുന്നനെ ആക്രമണത്തിലേക്ക് വഴിവെച്ച കാരണത്തെക്കുറിച്ച് പൊലീസിന് ഇതുവരെ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ല. ജാന്‍സിയുടെ കുട്ടികള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും സി.ഐ പറഞ്ഞു. അടുത്തിടെ റഫീക്കിന്റെ കുടുംബസ്വത്ത് ഭാഗംവച്ചതിന്റെ ഓഹരിയായി ആറോ ഏഴോ ലക്ഷം രൂപ റഫീക്കിന് ലഭിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന് വിവരം ലഭിച്ചിട്ടുണ്ട്.
ഗുരുവായൂരപ്പന്‍ കോളജില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അറസ്റ്റിലായതിന് പിന്നാലെ തന്നെ ക്രിമിനലായി ചിത്രീകരിച്ച പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സീരിയല്‍ താരം അതുല്‍ ശ്രീവ രംഗത്തുവന്നിരിക്കുകയാണ്.
തന്നെ കള്ളനും പിടിച്ചുപറിക്കാരനും ഗുണ്ടാത്തലവനുമായൊക്കെ പൊലീസ് ചിത്രീകരിച്ചപ്പോള്‍ മാധ്യമങ്ങള്‍ അതിനെക്കുറിച്ച് അന്വേഷിക്കാതെ വാര്‍ത്തകള്‍ നല്‍കിയെന്നും, ഇതാണോ മാധ്യമ ധര്‍മ്മമെന്നും ചോദിച്ച് അതുല്‍ ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരേ..
കുറച്ചു ദിവസങ്ങള്‍ക് മുന്‍പ് ഒരു 13 ദിവസം കോഴിക്കോട് ജില്ലാ ജയിലില്‍ ആയിരുന്നു… അതിനിടയാക്കിയ സംഭവം എല്ലാവരും അറിഞ്ഞു കാണും.. കോളേജില്‍ ഞാന്‍ എന്റെ ജൂനിയര്‍ വിദ്യാര്‍ഥിയെ തല്ലി പണം കവര്‍ന്നു (100 രൂപയ്ക്ക് വേണ്ടി ) എന്നതായിരുന്നു കേസ്..
പ്രിയ മാധ്യമ സുഹൃത്തുക്കളോട് ഒരു ചോദ്യം… ഈ സംഭവത്തെ കുറിച്ച് നിങ്ങള്‍ കോളേജില്‍ അന്വേഷണം നടത്തിയിരുന്നു എങ്കില്‍ എന്റെ സ്ഥിതി ഇത്ര ദയനീയം അവയില്ലായിരുന്നു. നിങ്ങള്‍ കള്ളനെന്നും പിടിച്ചുപറിക്കാരന്‍, ഗുണ്ടാ തലവന്‍ എന്നൊക്കെ പറയുമ്പോള്‍ ഇതേകുറിച്ച് കൃത്യമായി അന്വേഷിക്കാമായിരുന്നു. ഇതാണോ നിങ്ങളുടെ മാധ്യമ ധര്‍മം…
1. ഒരു പോലീസുകാരന്റെ മകന്‍ ഒരു കുട്ടിയെ മര്‍ദിച്ചാല്‍ കേസ് തിരിയുന്ന 308,341,392 എന്നുള്ള വകുപ്പുകള്‍ ചേര്‍ക്കുന്ന രീതി… ആ സുഹൃത്തിന് പരിക്കുകള്‍ ഇല്ല പക്ഷേ പരിക്കുകള്‍ ഉണ്ടാക്കി എന്നെ ജയിലില്‍ അടയ്ക്കാന്‍ മാത്രം എന്ത് തെറ്റ് ഞാന്‍ ചെയ്തു എന്നുള്ളത് നിങ്ങള്‍ പോലീസുകാര്‍ വ്യക്തമാക്കണം…
2. സംഭവം നടന്നയിടത് അതായത് (ഗുരുവായൂരപ്പന്‍ കോളേജില്‍ ) തെളിവെടുപ്പിനായി പോലും പോലീസ് എന്നെ കൊണ്ട് പോയില്ല…
3. ഞാന്‍ ഡ്രഗ്‌സ് യൂസ് ചെയ്യുന്ന ഒരാളായി പോലും പോലീസ് ചിത്‌റരീകരിച്ചു
മുടി നീട്ടിയാല്‍ കഞ്ചാവുവലിക്കാരന്‍ എന്ന് പറഞ്ഞ പോലീസുകാരാ… RCC അഥവാ റീജിണല്‍ ക്യാന്‍സര്‍ സെന്ററില്‍ കഴിയുന്ന രോഗികള്‍ക്കാണ് മുടി എന്നുള്ളത് നിങ്ങള്‍ അറിഞ്ഞിരുന്നില്ല ചോദിച്ചതുമില്ല… സന്തോഷം നിങ്ങള്‍ എന്നെ സമൂഹത്തില്‍ അങ്ങനെ ആക്കിയതില്‍..
4. ഈ പ്രശ്‌നത്തില്‍ ഇടതു കൈക്കു പരിക്ക് പറ്റിയതൊന്നും ആരും അറിഞ്ഞതുമില്ല…
5. കൂടെ നിന്നും എന്റെ പതനം ആസ്വദിച്ചവര്‍… ക്രിമിനല്‍ ആക്കി മാറ്റിയ സുഹൃത്തുക്കള്‍…
പക്ഷെ തിരിച്ചു വരും ഇതിലും ശക്തിയോടെ… എന്റെ നിരപരാധിത്തം തെളിയിക്കാന്‍.. കൂടെ കൈപിടിക്കാന്‍ എന്റെ പ്രിയപ്പെട്ടവരും ഉണ്ട്… സഹപാഠികളും
എന്തായാലും വളരെ നന്ദി എല്ലാവരോടും ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെ ആക്കി തന്നതില്‍ കൃതജ്ഞത…. (മാധ്യമ സുഹൃത്തുക്കള്‍, കസബ പോലീസ്… )
By.
അതുല്‍ ശ്രീവ
നടിയെ ആക്രമിച്ച കേസ് അവസാന ഘട്ടത്തിലേക്ക് കടക്കവെ പോലീസ് കൂടുതല്‍പേരെ ചോദ്യം ചെയ്യുന്നു. സംവിധായകനും നടനുമായ നാദിര്‍ഷായുടെ സഹോദരന്‍ സമദിനെ ഇതിനായി അന്വേഷണ സംഘം ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു. ദിലീപിന്റെ സ്റ്റേജ് ഷോകളിലും സിനിമകളിലും സജീവ സാന്നിദ്ധ്യമാണ് ഗായകന്‍ കൂടിയായ സമദ്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
ദിലീപിന്റെ സ്റ്റേജ് ഷോയെക്കുറിച്ച് അറിയാനാണ് ഇയാളെ വിളിപ്പിച്ചതെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബൈജു.കെ.പൗലോസും ചോദ്യം ചെയ്യലിന് എത്തിയിട്ടുണ്ട്.
ഒരുമാസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. നടന്‍ ദിലീപ് ജാമ്യത്തിന് വീണ്ടും ഹൈക്കോടതിയെ സമീപിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കുറ്റപത്രം ഉടന്‍ തയ്യാറാക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ദിലീപിന്റെ താരഷോകളില്‍ പങ്കെടുത്ത പലരേയും വിളിച്ചുവരുത്തി മൊഴി എടുക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിനെ പിന്തുണച്ച് വീണ്ടും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. ഇപ്പോഴുള്ളതു മുഴുവന്‍ കഥയായിക്കൂടെയെന്ന് അടൂര്‍ ചോദിച്ചു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അടൂരിന്റെ പ്രതികരണം.
നടക്കാന്‍ പാടില്ലാത്തതാണു നടന്നത്. ഒരു സ്ത്രീയോടും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത്. അതു ചെയ്ത, നമുക്കറിയാവുന്ന ഒരാളുണ്ട്. അയാളെപ്പറ്റിയല്ലാതെ മറ്റുള്ളവരെപ്പറ്റി ഇപ്പോഴും നമുക്കറിഞ്ഞുകൂടാ. ഇപ്പോഴുള്ളതു മുഴുവന്‍ കഥയായിക്കൂടേ? ഈ കുറ്റകൃത്യം ചെയ്തയാള്‍ക്കറിയാം അക്രമത്തിനിരയായ നടിയും ആരോപണവിധേയനായ നടനുമായി ഇഷ്ടത്തിലല്ല, അതുകൊണ്ടുതന്നെ നടന്‍ അയാളുടെ സിനിമകളില്‍നിന്ന് ഈ നടിയെ മാറ്റിയിരുന്നു. അത് ഉപയോഗപ്പെടുത്തി, ആ നടന്റെ പേര് ഇതിലുള്‍പ്പെടുത്താന്‍ വേണ്ടി ചെയ്തതായിക്കൂടേ? എനിക്കു ബലമായ സംശയമുണ്ട്. അതാരും പറയുന്നില്ല. അവര്‍ക്കെല്ലാം ഈ നടന്‍ ചെയ്യിച്ചതാണെന്ന് വരുത്തണം’ അടൂര്‍ പറഞ്ഞു.
വലിയൊരു അധോലോക നായകനെപ്പോലെയാണ് പത്രങ്ങള്‍ ആ നടനെപ്പറ്റി എഴുതുന്നത്. പറഞ്ഞുപറഞ്ഞ് ജനങ്ങളെ മുഴുവന്‍ അയാളുടെ ശത്രുക്കളാക്കി. അയാള്‍ പോകുന്നിടത്തെല്ലാം ജനങ്ങള്‍ കൂവുകയാണ്. അവര്‍ എന്ത് അറിഞ്ഞിട്ടാണെന്നും അടൂര്‍ ചോദിച്ചു.
ജനത്തെ ചാര്‍ജ് ചെയ്ത് നിര്‍ത്തിയിരിക്കുകയാാണ്. അത് കോടതിയെപ്പോലും സ്വാധീനിക്കും. തെറ്റാണത്. ഒരാള്‍ക്ക് നീതി കിട്ടാന്‍ ഈ രാജ്യത്ത് അവകാശമില്ലേയെന്നും അത് നിഷേധിക്കാന്‍ നമ്മാളാരാണെന്നും അടൂര്‍ ചോദിച്ചു. ഇപ്പോള്‍ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണയാണെന്നും അത് തെറ്റാണെന്നും അടൂര്‍ വ്യക്തമാക്കി.
താരസംഘടനയായ അമ്മയെ പിന്തുണച്ചും അടൂര്‍ സംസാരിച്ചു. അമ്മ നടന്‍മാരും നടിമാരും മാത്രമുള്‍പെടുന്ന ഒരു സ്വകാര്യസംഘടനയാണ്. അമ്മയെപ്പറ്റി പൊതു ജനം ഇത്രയ്ക്ക് വിഷമിക്കേണ്ടതില്ല. അമ്മ് ജനത്തിന്റെ സംഭാവന വാങ്ങിയോ സര്‍ക്കാരിന്റെ ഗ്രാന്റ് വാങ്ങിയോ പ്രവര്‍ത്തിക്കുന്നതല്ല. അവശതയുള്ള അഭിനേതാക്കളെ സഹായിക്കാനും മറ്റുമുള്ളതാണ്. സര്‍ക്കാര്‍ ചെയ്യുന്നതില്‍ കൂടുതല്‍ അമ്മ ചെയ്യുന്നുണ്ടെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചി: ദിലീപിനെതിരായുള്ള കുറ്റപത്രം വളരെ വേഗത്തില്‍ സമര്‍പ്പിക്കാന്‍ പോലീസ് നീക്കം. ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പോലീസ് നടപടികള്‍. ബലാല്‍സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ ഉള്‍പ്പെടെ സ്വാധീക്കാന്‍ ശ്രമിക്കുമെന്നതിനാലാണ് സ്വാഭാവിക ജാമ്യം പോലും തടയുന്ന വിധത്തില്‍ കുറ്റപത്രം നേരത്തേ സമര്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.
പ്രതി അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഇല്ലെങ്കില്‍ പ്രതിക്ക് ജാമ്യം നല്‍കും. ദിലീപിനെതിരായ കുറ്റപത്രം ഈ മാസം അവസാനം തന്നെ സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തില്‍ ചേര്‍ത്തിരുന്നു. കുറ്റപത്രം തയ്യാറാക്കുന്നത് വേഗത്തിലാക്കാനാണ് ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്.
നടിയെ ആക്രമിച്ച കേസ്, അതിനു പിന്നിലെ ഗൂഢാലോചന എന്നിവയ്ക്ക് വ്യത്യസ്ത കുറ്റപത്രങ്ങളാണ് തയ്യാറാക്കുന്നത്. ഇതനായുള്ള സാക്ഷിമൊഴികള്‍ പോലീസ് ശേഖരിച്ചു വരികയാണ്. കേസില്‍ 11-ാം പ്രതിയായാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെങ്കിലും കുറ്റപത്രത്തില്‍ രണ്ടാം പ്രതിയാകും. ഹൈക്കോടതിയില്‍ ദിലീപിനായി പുതിയ അഭിഭാഷകനാണ് ഇനി ജാമ്യ ഹര്‍ജി നല്‍കുക.
നിരവധി സ്വദേശ-വിദേശ കമ്പനികള്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നത് തിരിച്ച് പിടിക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സി.പി.എം നേതൃത്വം നടത്തുന്ന ശ്രമങ്ങളെ ആം ആദ്മി പാര്‍ട്ടി ശക്തമായി അപലപിക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാര്‍ ലംഘിച്ചതുമായ എസ്റ്റേറ്റുകള്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുകയും പൊതു ആവശ്യങ്ങള്‍ക്കു ഉപയോഗിക്കും എന്ന ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനത്തിന്‍രെ പരസ്യമായ ലംഘനമാണിത്. ചെറുവള്ളിയില്‍ വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ഭൂമിയും ഇത്തരത്തില്‍ അനധികൃതമായി കൈമാറിയതാണ്. മൂന്നാറില്‍ നിയമവിരുദ്ധമായി നടത്തിയ കൈയേറ്റങ്ങളെ നിയമവിധേയമാക്കുന്നതിനു വേണ്ടിയാണ് മൂന്നാറിന് പ്രത്യേക പദവി എന്ന ആശയം സി.പി.എം മുന്നോട്ട് വെക്കുന്നത്.
റവന്യൂ മന്ത്രി പോലുമറിയാതെ ഭൂമി കൈയേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ചു മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചുചേര്‍ത്ത യോഗം ഇത്തരം ചില ഗൂഢ ലക്ഷ്യങ്ങളോടെയാണെന്ന് മനസിലാക്കുന്നു. ഭൂമാഫിയാ സംഘങ്ങളുടെ സംരക്ഷകരായ ഇടുക്കി സി.പി.എം നേതൃത്വത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് പിണറായി വിജയന്‍ എന്ന് വ്യക്തമാവുന്നു. ഇടതു മുന്നണി വിശ്വാസം ലംഘിക്കുന്നതും ഭൂമാഫിയയെ സഹായിക്കുന്നതുമായ സി.പി.എം നിലപാടിനെപ്പറ്റി സി.പി.ഐ അടക്കമുള്ള ഘടക കക്ഷികള്‍ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി അവശ്യപ്പെടുന്നു.
മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിന് മുമ്പേ ദിലീപ് ബന്ധുവായ യുവതിയെ വിവാഹം ചെയ്തിരുന്നെന്ന കണ്ടെത്തലില്‍ ദിലീപിന്റെ മിമിക്രി കാലഘട്ടത്തിലെ സുഹൃത്തുക്കളില്‍ നിന്നു പോലീസ് വിവരം ശേഖരിക്കും. പണം നല്‍കിയാണ് ഈ ബന്ധം ഒഴിവാക്കിയതെന്നും ആദ്യഭാര്യയുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തി ആയിരുന്നോ ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ചതെന്നുമുള്ള സംശയം പോലീസിനുണ്ട്.
ദിലീപ് മിമിക്രി കലാകാരനായിരിക്കെ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന അബിയാണ് ആദ്യവിവാഹത്തിനു സാക്ഷിയായതെന്ന വിവരമാണു പുറത്തുവന്നത്. എന്നാല്‍, ഇക്കാര്യം അബി നിഷേധിച്ചു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ആവശ്യമുള്ളതിനാല്‍ അബിയെ ചോദ്യം ചെയ്യാനാണു പോലീസ് നീക്കം. സിനിമയില്‍ അണിയറ പ്രവര്‍ത്തകനായിരിക്കെയായിരുന്നു ആദ്യവിവാഹമെന്ന വിവരമാണു പുറത്തുവന്നത്. മിമിക്രിയും പാരഡി ഗാനങ്ങളുമായി ദിലീപ് ജനശ്രദ്ധ നേടിവരുന്ന കാലമായിരുന്നു അത്. ദീര്‍ഘനാളത്തെ പ്രണയമാണ് രജിസ്റ്റര്‍ വിവാഹത്തിലെത്തിയതെന്നാണ് പോലീസിനു ലഭിച്ച വിവരം.ഈ യുവതി ഇപ്പോള്‍ ഗള്‍ഫിലാണെന്നാണു സൂചന. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപിന്റെ വ്യക്തിവിവരങ്ങള്‍ കുറ്റപത്രത്തില്‍ ചേര്‍ക്കാന്‍ പോലീസ് നടത്തിയ അന്വേഷണമാണ് ആദ്യ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. വിവാഹ രജിസ്‌ട്രേഷന്റെ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്. അണിയറ പ്രവര്‍ത്തകനില്‍നിന്നു താരമായി വളര്‍ന്നതോടെയാണ് ദിലീപ് ആ ബന്ധം വേര്‍പെടുത്തിയതെന്നാണ് പോലീസിനു ലഭിച്ച വിവരം. നായകവേഷം ലഭിച്ച ആദ്യചിത്രമായ സല്ലാപത്തിലെ നായിക മഞ്ജു വാര്യരുമായി പ്രണയമായതോടെയാണ് ആദ്യ വിവാഹത്തില്‍നിന്നു പിന്മാറേണ്ടി വന്നതെന്നാണു പറയപ്പെടുന്നത്.
ഇവരുടെ പ്രണയം വിവാഹത്തിലേക്ക് നീങ്ങിയതോടെ ദിലീപിനോട് അടുപ്പമുള്ളവരും ബന്ധുക്കളും ചേര്‍ന്ന് ആദ്യ ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി ഒഴിവാക്കുകയായിരുന്നു. ദിലീപിന് നല്ല ഭാവിയുണ്ടാക്കാന്‍ വഴിമാറണമെന്നായിരുന്നു ആവശ്യം. സമ്മര്‍ദം ശക്തമായതോടെ യുവതി പിന്‍മാറി. വിവാഹബന്ധം വേര്‍പെട്ടതോടെ യുവതി വിദേശത്തേക്കു പോയി. പിന്നീട് ദിലീപിന്റെ വളര്‍ച്ച വേഗത്തിലായി. ഇതോടെ ആദ്യവിവാഹം ബന്ധുക്കളടക്കം മറന്നു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പുരോഗമിച്ചതോടെയാണ് പഴയസംഭവം വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ ആദ്യ വിവാഹം നിയമപരമായി വേര്‍പെടുത്തിയിരുന്നില്ലന്നാണ് പുറത്തുവരുന്ന സൂചനകള്‍. ദിലീപിന് ഇപ്പോള്‍ കാവ്യയെ കൂടാതെ മറ്റൊരു ഭാര്യകൂടിയുണ്ട്. ഇവരെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണസംഘം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
കടുത്ത വിഷാദ രോഗത്തിന് അടിമയായ തനിക്ക് വീട്ടുജോലിക്കാരി നല്‍കിയ ബൈബിളാണ് വളരെ ആശ്വാസമായതെന്നും അത് വായിച്ചതിലൂടെ തന്നില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്നും നടി മോഹിനി.
നല്ലൊരു വ്യക്തിയെ വിവാഹം കഴിച്ചിട്ടും കൈനിറയെ സമ്പത്ത് ഉണ്ടായിരുന്നിട്ടും തനിക്ക് ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. വിവാഹ ജീവിതം വേണ്ടന്ന് വയ്ക്കാന്‍ പലസമയത്തും തോന്നിയിരുന്നതായും പോണ്ടിച്ചേരി ഉപ്പളം സെന്റ് സേവേഴ്‌സ് പള്ളിയില്‍ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ മോഹിനി പറഞ്ഞു യേശുക്രിസ്തുവാണ് തന്നില്‍ നിന്നും പിശാചിനെ അകറ്റിയത്. ജീവിതത്തില്‍ ഒന്നിലും തനിക്ക് തൃപ്തി കണ്ടെത്താന്‍ കഴിഞ്ഞില്ല. വിഷാദരോഗം കീഴടക്കിയ കാലത്ത് അതില്‍ നിന്ന് മോചനം നല്‍കിയത് ബൈബിളാണെന്നും നമ്മളിലെ പിശാചിനെ എതിര്‍ക്കാന്‍ യേശു കൂടെ വേണമെന്നും മോഹിനി പറയുന്നു.
മനസ് എന്തെന്നില്ലാതെ ആകുലപ്പെട്ട സമയത്ത് ഒരു പ്രളയത്തില്‍ അകപ്പെട്ടതായി സ്വപ്നം കണ്ടു. ഞാന്‍ ചെയ്ത പാപങ്ങളായിരുന്നു ആ പ്രളയം. അപ്പോള്‍ മറുകരയയില്‍ നിരവധി നായകന്‍മാരെ കണ്ടു. വിജയും അജിത്തും ഒക്കെ സുന്ദരന്‍മാരാണെന്ന് പലരും പറയുന്നുണ്ട്.
എന്നാല്‍ അവരേക്കാള്‍ സുന്ദരനായ ഒരാളെയായിരുന്നു അന്ന് ഞാന്‍ കണ്ടത്. അയാളുടെ അടുത്തുള്ള ബോട്ടിലേക്ക് ആയാല്‍ വിരല്‍ ചൂണ്ടി. അത് യേശുവായിരുന്നെന്നും മോഹിനി പറഞ്ഞു. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത മോഹിനി ഇപ്പോള്‍ സുവിശേഷ പ്രവര്‍ത്തകയാണ്.
മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ അംബോളി ഘട്ടിൽ 2000 അടി താഴ്ചയിലേക്ക് വീണ രണ്ട് യുവാക്കൾ മരിച്ചു. ഇവരുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല. അതേസമയം ഇവർ വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
ഘവാലേ സാഡ് പോയിന്റിലാണ് ആഗസ്ത് ഒന്നിന് സംഭവം നടന്നത്. ഇമ്രാൻ ഗരഡി (26), പ്രതാപ് റാത്തോഡ് (26) എന്നിവരാണ് താഴെ വീണതെന്ന് പൊലീസ് പറഞ്ഞു. കോലാപൂരിലെ പോൾട്രി ഫാമിലെ തൊഴിലാളികളായിരുന്നു ഇവർ.
സുഹൃത്തുക്കൾ മടങ്ങിയിട്ടും ഇവർ ഇരുവരും ഈ പോയിന്റിൽ തന്നെ സമയം ചിലവഴിച്ചിരുന്നു. ഏറെ സമയം പിന്നിട്ടിട്ടും ഇരുവരും മടങ്ങിവരാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കളാണ് പൊലീസിൽ പരാതിപ്പെട്ടത്.
പിന്നീട് ഈ പോയിന്റിന് സമീപത്തെ കടക്കാരോടും മറ്റും അന്വേഷിച്ചാണ് ഇരുവരും കാണാതായത് പൊലീസ് സ്ഥിരീകരിച്ചത്. ഇരുവരുടെയും മൃതുദേഹം അടിവാരത്തുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ നിന്ന് ഇത് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. കനത്ത മഴയും മൂടൽമഞ്ഞും മൂലമാണ് ഈ പ്രവർത്തനം വൈകുന്നത്.
കൈയ്യിൽ കുപ്പിയുമായി കുന്നിന്റെ ഏറ്റവും മുകളിലെ പാലത്തിന്റെ കൈവരിയിൽ കയറി ഇരിക്കുകയായിരുന്നു ഇരുവരും. ഇവിടെ നിന്ന് തിരിച്ചിറങ്ങിയ ശേഷം പാലത്തിന് മുകളിൽ കയറിയ ഇവർ താഴവരയുടെ ഭാഗത്ത് പാലത്തിന്റെ അറ്റത്ത് നിന്നു. ഇവിടെ നിന്ന് കൈതെറ്റിയാണ് ഇരുവരും താഴേക്ക് പതിച്ചത്.
ഈ കാഴ്ച കണ്ടുനിന്ന ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. കൈവരിക്ക് മുകളിൽ കയറരുതെന്ന് ഇവർ വിളിച്ചുപറഞ്ഞെങ്കിലും ഇരുവരും ഇത് കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല. അപകടം നടന്നതിന് പിന്നാലെ ഈ പോയിന്റിലേക്ക് വീഡിയ ദൃശ്യം പകർത്തിയ ആൾ ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ നിന്ന് മനസിലാകും.
ലോകത്തെ ഏറ്റവും ഉയരമുള്ള പാർപ്പിട സമുച്ചയങ്ങളിലൊന്നായ ദുബായിലെ ടോർച്ച് ടവറിൽ തീപിടിച്ചു. 74 നിലയുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും കത്തിച്ചാമ്പലായി. കനത്ത തീയിലും പുകയിലും പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

തീ നിയന്ത്രണ വിധേയമായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനോട് ചേർന്നുള്ള മറ്റ് ബഹുനില കെട്ടിടങ്ങളിലേക്ക് തീ പിടിക്കാതിരിക്കാൻ അഗ്നിരക്ഷാ സേന തീവ്രമായി ശ്രമിച്ചു. ദുബായിലെ പ്രദേശിക സമയം പുലർച്ചെ ഒന്നോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.
“ടോർച്ച് ടവറിലെ തീപിടിത്തത്തിൽ ആളപായമില്ലെന്ന് പിന്നീട് ദുബായ് സർക്കാർ മീഡിയ റിപ്പോർട്ട് ചെയ്തു. തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഇവർ ട്വിറ്ററിൽ വ്യക്തമാക്കി.
2015 ലും ഈ ടവറിൽ അഗ്നിബാധയുണ്ടായിരുന്നു. അന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഈയടുത്താണ് ഇംഗ്ലണ്ടിലെ ലണ്ടനിൽ ഗ്രെൻഫെൽ ടവറിന് തീപിടിച്ചത്. നൂറിലേറെ പേരാണ് ഈ അപകടത്തിൽ വെന്തുമരിച്ചത്. മറീന ടോർച്ച് ടവറിൽ നിന്നും അവശിഷ്ടങ്ങൾ താഴോട്ട് വീഴുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
നാല് സിവിൽ ഡിഫെൻസ് സ്റ്റേഷനുകളിൽ നിന്നുമുള്ള ഫയർ ഫൈറ്റിങ് സ്‌ക്വാഡുകൾ തീ അണയ്ക്കാനായുള്ള പ്രവർത്തനം നടത്തുന്നുണ്ട്. 2011 ലാണ് ടോര്‍ച്ച് ടവര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിടസമുച്ചയമെന്നായിരുന്നു തുടക്കത്തിൽ ഇതിന്റെ ഖ്യാതി. എന്നാൽ പിന്നീട് ഇതിനെ ആറ് കെട്ടിടങ്ങൾ മറീന ടോർച്ച് ടവറിന്റെ ഉയരം മറികടന്നു. 676 ഫ്ലാറ്റുകളാണ് ടോര്‍ച്ച് ടവറിലുള്ളത്.