ഷൈമോൻ തോട്ടുങ്കൽ
ചിയാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ചിയാം സെന്റ് ജോൺ മരിയാ മിഷന്റെ നേതുത്വത്തിൽ ഫമിലിയ കുടുംബ സംഗമം നടന്നു . മുന്നൂറ്റി അൻപതോളം പേർ പങ്കെടുത്ത സട്ടനിലെ തോമസ് വാൾ സെന്ററിൽ നടന്ന കുടുംബ സംഗമം അക്ഷരാർഥത്തിൽ സെന്റ് മരിയ ജോൺ വിയാനി മിഷന്റെ സംഘാടക മികവിന്റെയും ഐക്യത്തിന്റെയും മകുടോദാഹരണമായി മാറി . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസും , സീറോ മലബാർ സഭയിലെ അറിയപ്പെടുന്ന കുടുംബ ദൈവശാസ്ത്ര പണ്ഡിതനുമായ റെവ . ഡോ . ആന്റണി ചുണ്ടെലിക്കാ ട്ടിന്റെ നേതൃത്വത്തിൽ ടെസ്സിൻ , നൈസി , ഷിബി , റോയി , ഐഷ് എന്നിവരുടെ നേതുത്വത്തിൽ ആണ് സംഗമം നടന്നത് .

കുട്ടികളുടെയും യുവജനങ്ങളുടെയും വൈകാരിക വളർച്ചയും , കുടുംബങ്ങളുടെ കെട്ടുറപ്പിനും ഉതകുന്ന പരിശീലന പരിപാടികളും അറിവ് നേടുന്നതിനൊപ്പം , കുട്ടികളുടെയും , യുവജനങ്ങളുടെയും സ്വഭാവ രൂപീകരണം ,അതിൽ കുടുംബങ്ങളുടെ പങ്ക് എന്നിവയെക്കുറിച്ചൊക്കെയുള്ള പരിശീലന പരിപാടികൾ ഫമിലിയ യോടൊപ്പം സംഘടിപ്പിച്ചിരുന്നു .

എബ്രഹാം കുര്യൻ
കേരളത്തിലെ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് ഇംഗ്ലണ്ടിൽ എത്തിയിരിക്കുന്ന മലയാളികളുടെ മഹത്തായ പത്താം സംഗമം ഒക്ടോബർ പതിനാലാം തീയതി ശനിയാഴ്ച ഇംഗ്ലണ്ടിലെ ഇന്ത്യ എന്ന് വിളിക്കാവുന്ന ലെസ്റ്ററിൽ വച്ച് അതിഗംഭീരമായി രാവിലെ 9 മുതൽ വൈകുന്നേരം 7 മണി വരെ ആഘോഷിക്കുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തെ അര നൂറ്റാണ്ടിലേറെ പ്രതിനിധീകരിച്ച ശ്രീ ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്ക് മുമ്പിൽ അശ്രുപൂജ അർപ്പിച്ചു കൊണ്ടുള്ള അനുശോചന സമ്മേളനത്തോടെ പത്താമത് പുതുപ്പള്ളി സംഗമത്തിന് തിരശ്ശീല ഉയരുന്നു.
പുതുപ്പള്ളിയുടെ പുതിയ എംഎൽഎ ബഹുമാനപ്പെട്ട ശ്രീ ചാണ്ടി ഉമ്മൻ പുതുപ്പള്ളി സംഗമം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. പ്രാദേശിക കളികളായ വാശിയേറിയ നാടൻ പന്തുകളി, പകിട കളി, വടംവലി എന്നിവയ്ക്കൊപ്പം ചെണ്ട മേളത്തിന്റെ അകമ്പടി കൂടിയുള്ള ഈ സംഗമം പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നുള്ള അംഗങ്ങളെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും എന്ന് മുൻ സംഗമങ്ങൾ തെളിയിച്ചതാണ്.

2014 സെപ്റ്റംബർ മാസം സ്റ്റോക്ക് ഓൺ ട്രെൻഡിൽ തിരിതെളിച്ച് ബ്രിസ്റ്റൽ, മാഞ്ചസ്റ്റർ, ഇപ്സ്വിച്ച്, കവൻററി, വാറ്റ്ഫോർഡ്, പീക് ഡിസ്ട്രിക്ട് തുടങ്ങിയ ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് പുതുപ്പള്ളി സംഗമം പത്താമത് ലെസ്റ്ററിൽ എത്തിനിൽക്കുന്ന ഈ ധന്യ വേളയിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് യുകെയിൽ എത്തിയിട്ടുള്ള എല്ലാ സഹോദരങ്ങളെയും പുതുപ്പള്ളി സംഗമം കമ്മിറ്റി ഹാർദ്ദമായി ലെസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നു.
പുതുപ്പള്ളിയുടെ തനതായ രുചിയിലുള്ള പ്രാതൽ, മത്സ്യ മാംസാദികൾ ഉള്ള ഉച്ചഭക്ഷണം, വൈകുന്നേരം ലഘുഭക്ഷണം എന്നിവ തീർച്ചയായും പുതുപ്പള്ളിയുടെ രുചി നിങ്ങളുടെ നാവിൽ നിറയ്ക്കും. പുണ്യ പുരാതന പുതുപ്പള്ളി പള്ളിയുടെയും, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീക്ഷേത്രത്തിന്റെയും, മണർകാട് വിശുദ്ധ മർത്തമറിയാം പള്ളിയുടെയും മറ്റനേകം ദേവാലയങ്ങളുടെയും നാടായ പുതുപ്പള്ളിയെ കേരളത്തിൻറെ രാഷ്ട്രീയ ഭൂപടത്തിൽ അടയാളപ്പെടുത്തിയ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളിയെ 50 വർഷത്തിലേറെ പ്രതിനിധീകരിച്ച നേതാവുമായ ശ്രീ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചുകൊണ്ട് പുതുപ്പള്ളിയുടെ ആഘോഷങ്ങൾക്ക് ഒക്ടോബർ 14ാം തീയതി നമ്മൾ തിരികൊളുത്തുന്നു.

കായിക വിനോദങ്ങളോടൊപ്പം പുതുപ്പള്ളിയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന മനോഹരങ്ങളായ കലാപരിപാടികളും സംഗമത്തിന് മാറ്റുകൂട്ടും. പുതുപ്പള്ളിയുടെ വാനമ്പാടികളായ ശ്രീ ബിജു തമ്പിയും, ശ്രീമതി ജിഷ ജയിനും നയിക്കുന്ന ഗാനമേള തീർച്ചയായും നിങ്ങളെ പുതുപ്പള്ളിയുടെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും എന്നതിൽ സംശയത്തിന് അവകാശമില്ല. കൂടാതെ പുതുപ്പള്ളി സംഗമത്തിലെ ജി സി എസ് സി, എ ലെവൽ പരീക്ഷകളിൽ പ്രശസ്ത വിജയം നേടിയ കുട്ടികളെ നാം ആദരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Anil Markose- 07988722542
Abraham Joseph (Williams)- 07846869098
Abraham Kurien (saji)- 07882791150
Raju Abraham-
07939849485
Soboy Varghese- 07469893659
നിലവിലുള്ള പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ അംഗങ്ങളോടൊപ്പം പുതുപ്പള്ളി സംഗമം ആരംഭിച്ചപ്പോൾ മുതൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്ന പനച്ചിക്കാട് പഞ്ചായത്തിലെ അംഗങ്ങളും വന്നുചേർന്ന് ലെസ്റ്ററിലെ ഈ മഹാ സംഗമത്തെ ഒരു വൻ വിജയമാക്കണമെന്ന് പുതുപ്പള്ളി സംഗമം കമ്മിറ്റിക്ക് വേണ്ടി അഭ്യർത്ഥിക്കുന്ന
Venue
Leicester Forest East Parish Council Hall
Kings Drive,
Leicester Forest East
LE3 3JE

ഷിബു മാത്യൂ , ന്യൂസ് ഡെസ്ക് മലയാളം യുകെ.
യുകെ മലയാളികളുടെ ഓണാഘോഷത്തിൽ ഏറ്റവും ജനശ്രദ്ധ നേടിയത് യൂറോപ്പിൻ്റെ സൗന്ദര്യമായ യോർക്ഷയറിലെ കീത്തിലിയിലെത്തിയ നവാഗത മലയാളി സംഘടനയായ പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ അവതരിപ്പിച്ച മെഗാ തിരുവാതിരയാണ്. മലയാളികളുടെ ഓണാഘോഷങ്ങളിൽ തിരുവാതിരയ്ക്കുള്ള സ്ഥാനം പറഞ്ഞറിയ്ക്കാൻ പറ്റാത്തതാണ്. പ്രത്യേകിച്ചും പ്രവാസ ലോകത്ത് മലയാളികളുടെ ഓണാഘോഷത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും തിരുവാതിര തന്നെ.

കോവിടിൻ്റെ പരിമിതികളിൽ നിന്ന് പുറത്ത് വന്നതിന് ശേഷമുള്ള യുകെ മലയാളികളുടെ ആദ്യ ഓണാഘോഷങ്ങളായിരുന്നു സെപ്റ്റംബറിലെ വാരാന്ത്യങ്ങളിൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലുമുള്ള മലയാളി കൂട്ടായ്മകളിൽ നടന്നത്. യുകെയിൽ ചെറുതും വലുതുമായി ആയിരത്തിലധികം മലയാളി അസ്സോസിയേഷനുകളും മലയാളി കൂട്ടായ്മകളുമുള്ളതായി അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. എല്ലാ കൂട്ടായ്മകളുടെ ആഘോഷങ്ങളുടെ പ്രധാന ഇനവും തിരുവാതിര തന്നെയായിരുന്നു.

ഈ വർഷത്തെ ഓണക്കാല തിരുവാതിരകളിൽ ഏറ്റവും ജനശ്രദ്ധയാകർച്ചിച്ചത് യോർക്ഷയറിലെ കീത്തിലിയിൽ അടുത്തിടെ രൂപം കൊണ്ട പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ അവതരിപ്പിച്ച മെഗാ തിരുവാതിരയാണ്. പത്ത് പേരിൽ താഴെ പങ്കെടുക്കുന്ന തിരുവാതിരകളിയാണ് സാധാരണ പലയിടങ്ങളിലും കണ്ടുവരാറുള്ളത്. ജോലിയും കുടുംബത്തിലെ മറ്റുള്ള തിരക്കുകളുമായിട്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുമുള്ളതുകൊണ്ട് ഒരുമിച്ച് കൂടാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് പലപ്പോഴും തിരുവാതിരയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്.
എന്നാൽ അതിൽ നിന്നൊക്കെ വിഭിന്നമായിട്ടാണ് ‘പ്രതീക്ഷ’യുടെ മെഗാ തിരുവാതിര നടന്നത്.

മുപ്പത്തിയാറോളം മലയാളി മങ്കമാരാണ് പ്രതീക്ഷയുടെ മെഗാ തിരുവാതിരയിൽ പങ്കെടുത്തത്.
ഒരു അസ്സോസിയേഷനിൽ നിന്ന് ഇത്രയധികം ആളുകൾ പങ്കെടുക്കുക എന്നതുതന്നെ അതിശയത്തിന് വകയേകുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള മെഗാ തിരുവാതിര സെറ്റംബർ ഒമ്പതാം തീയതി ശനിയാഴ്ച്ച കീത്തിലി വിക്ടോറിയ ഹാളിൽ അരങ്ങേറി. കാണികളെ ഒന്നടംങ്കം ഹരം പിടിപ്പിക്കുന്ന അവതരണമായിരുന്നു അസ്സോസിയേഷനിലെ പെൺപടകൾ കാഴ്ച്ചവെച്ചത്. ശ്രുതിയും താളവും തെറ്റാതെ ഒരേ നൃത്തച്ചുവടുകളിൽ തിരുവാതിര കളത്തിൽ മലയാളി മങ്കമാർ നിറഞ്ഞാടിയ ധന്യ മുഹൂർത്തം അക്ഷരാർത്ഥത്തിൽ കാണികളുടെ ഹൃദയം കവരുന്നതായിരുന്നു. പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമ്പോൾ ചുവടുകൾ പിഴയ്ക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ അങ്ങനെ ഒരു ചെറു പിഴവു പോലും ഈ മെഗാ തിരുവാതിരയിൽ സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഓണാഘോഷത്തിന് ആഴ്ച്ചകൾക്ക് മുമ്പ് തന്നെ പ്രതീക്ഷയുടെ പെൺപടകൾ മെഗാ തിരുവാതിരയുടെ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. കീത്തിലിയിൽ നിന്ന് പതിനെട്ടും, സ്റ്റീസ്റ്റണിൽ നിന്ന് പത്തും പാർക്ക് വുഡിൽ നിന്നുള്ള എട്ടു പേരുമടങ്ങുന്ന ഗ്രൂപ്പുകൾ ചേർന്ന് മുപ്പത്താറോളം പേരാണ് മെഗാ തിരുവാതിരയിൽ പങ്ക് ചേർന്നത്. ജോയ്സി ലിബിൻ, നീരജ് അക്കു എന്നിവർ ട്രെയിനേഴ്സും സോജി ദിപു, ജിൻ്റു ജോമിഷ്, ജോമോൾ ജ്യോതി എന്നിവർ കോർഡിനേറ്റേഴ്സായി കീത്തിലി ഗ്രൂപ്പിനെ നയിച്ചു. രാഖി ഷിൻസ്, ലിഞ്ചു ടോണി എന്നിവർ സ്റ്റീറ്റൺ ഗ്രൂപ്പിനേയും, മിന്നു സൽജിത്, സരിത ശ്രീജേഷ്, ജിഫ്ന ബിനു രാജ് എന്നിവർ പാർക്കു വുഡ് ഗ്രൂപ്പിനേയും നയിച്ചു.
ചെതും വലുതും ഗ്രൂപ്പുകളിലായി പാർക്കുകളിലും, ജോലി സ്ഥലത്തും, വീടുകളിലും മറ്റുമായി രാത്രി പകൽ വ്യത്യാസമില്ലാതെയായിരുന്നു മെഗാ തിരുവാതിരയുടെ പരിശീലനം നടന്നത്. ജീവിതത്തിൽ ഇതുവരെയും ഒരു നൃത്തച്ചുവടുപോലും വെയ്ക്കാത്ത പലരും പരിശീലനത്തിൻ്റെ അവസാന ഭാഗത്തെത്തിയപ്പോൾ അടുക്കും ചിട്ടയോടും ചിലങ്കയണിഞ്ഞവരോടൊപ്പമെത്തി എന്നതും ശ്രദ്ധേയമാണ്. നൈറ്റും ലോഗ് ഡേ ഷിഫ്റ്റ് ജോലിയുമൊക്കെ കഴിഞ്ഞാണ് പലരും പരിശീലനത്തിനെത്തിയിരുന്നത്. ഓപ്പസിറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരെ കൂട്ടിയിണക്കുക എന്നതായിരുന്നു മെഗാ തിരുവാതിരയുടെ പരിശീലന കാലത്ത് പരിശീലകർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് പരിശീലകരിലൊരാളായ ജോയ്സി ലിബിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പ്രദേശികരടക്കം മലയാളികൾ സായാഹ്നം ചിലവഴിക്കുന്ന ക്ലിഫ്കാസിൽ ഗ്രൗണ്ടായിരുന്നു മൂന്ന് ഗ്രൂപ്പുകൾ ഒരുമിച്ച് ചേർന്നുള്ള പരിശീലനത്തിൻ്റെ പ്രധാനയിടം. കുട്ടികളോടൊപ്പം ഉല്ലാസത്തിനെത്തിയ പാക്കിസ്ഥാനികളടക്കമുള്ള പ്രാദേശികർക്ക് മലയാളികളുടെ തിരുവാതിര പരിശീലനം വേറിട്ടൊരു കാഴ്ച്ചയായിരുന്നു. വ്യത്യസ്ത നിറങ്ങളോടെയുള്ള ട്രസ്സിട്ടുകൊണ്ടുള്ള പരിശീലനത്തിൻ്റെ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാനും ചിലർ മറന്നില്ല.
ലോകത്തിൻ്റെ ഏത് മൂലയിൽ ചെന്നാലും ഗ്രഹാതുരത്വമുളവാക്കുന്ന മലയാളി സംസ്ക്കാരം മലയാളികൾ കാത്ത് സൂക്ഷിക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് സെപ്റ്റംബർ ഒമ്പതാം തീയതി കീത്തിലി വിക്ടോറിയ ഹാളിൽ അരങ്ങേറിയത്.
പ്രതീക്ഷ കൾച്ചറൽ മലയാളി അസ്സോസിയേഷനെ നയിക്കുവർ ഇവരാണ്.
പ്രസിഡൻ്റ് ലിനേഷ് N C, ജോമോൾ ജ്യോതി വൈസ് പ്രസിഡൻ്റ്, ശ്രീജേഷ് സലിംകുമാർ സെക്രട്ടറി, രാഹി ഷിൻസ് ജോയിൻ്റ് സെക്രട്ടറി, സൽജിത് കെ സത്യവൃതൻ ട്രഷറർ.

കമ്മറ്റിയംഗങ്ങൾ.
രഞ്ജിത്ത് മാത്യു, ജയ്സൺ ജോർജ് , സെബാസ്റ്റ്യൻ വി കെ, റോഷൻ പി ജി, ജിൻ്റു ജോമിഷ്, മിത ജീവൻ, ദീപു സാം, ടോണി മൈക്കിൾ, റെനിൽ & കൃഷ്ണ അഭിറാം എന്നിവരാണ്.
ഫോട്ടോഗ്രാഫി രംഗത്ത് പ്രഗത്ഭരായ ഏയർ വാലി സ്റ്റുഡിയോ, കീത്തിലി പകർത്തിയ മെഗാ തിരുവാതിരയുടെ പൂർണ്ണരൂപം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

ജോസ്‌ന സാബു സെബാസ്റ്റ്യൻ
നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്നത് പോലല്ല , ഇംഗ്ലണ്ടിൽ ജോലി
ചെയ്യുന്നത് . നമുക്കിവിടെ ജോലിചെയ്യാൻ ചെയ്യാൻ ഒരു മനസുഖമൊക്കെയുണ്ട് കേട്ടോ. കാരണം ഇവിടെ ജോലി ചെയ്യിക്കുക എന്നതിലുപരി ജോലിക്കാരുടെ ക്ഷേമം കൂടെ നോക്കുന്നവരാണ് ഇവിടുത്തെ ജോലി ദാതാക്കൾ.
അതിനായി നമ്മുടെ ജീവിത ശൈലിക്കുതകുന്ന ഡ്യൂട്ടിഷെഡ്യൂൾ നമുക്ക് തന്നെ ഇടാനുള്ള സാഹചര്യം വരെ പല എൻ എച്ച് എസ് ട്രസ്റ്റിലും ഇന്നുണ്ട് . അതും കൂടാതെ ഫാമിലി എമർജൻസി , കുട്ടികൾക്ക് അസുഖം, സോഷ്യൽ എമർജൻസികൾ , കുടുംബ പ്രശ്നങ്ങൾ , സ്വന്തം ശാരീരിക പ്രശ്നങ്ങൾ അങ്ങനെ അങ്ങനെ പല ക്യാറ്റഗറിയിലുള്ള എമർജൻസി ലീവുകൾ എടുക്കാനും ഇവിടെ സാഹചര്യമുണ്ട് . കാരണം നമ്മളെല്ലാം മനുഷ്യനാണെന്ന് ഇവിടുള്ളവർക്കറിയാം . എപ്പോഴും പ്ലാനും ടൈംടേബിളുമനുസരിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നമ്മൾ നേരത്തെ സെറ്റ് ചെയ്തുവച്ച ആപ്ലിക്കേഷനുകളല്ല എന്നും ഇവിടെയുള്ളവർക്ക് നന്നായി അറിയാം .
അപ്പോൾ പറഞ്ഞു വന്നത് അറിയാവുന്ന പോലീസുകാരനെപ്പോഴും ഒരടി കൂടുതൽ തരുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ . അതാണ് ഇപ്പോൾ യുകെയിൽ നടക്കുന്നത് . കാരണം, ഇപ്പോൾ ഇവിടുള്ള എല്ലാരും തന്നെ പൊലീസുകാരാണ് . അപ്പോൾ പിന്നെ തഞ്ചത്തിനൊരു പാവം പിടിച്ച കള്ളനെ കിട്ടിയാൽ അവന്മാർ പിന്നെ വെറുതെ വിടുമോ …
ഇടിച്ചുപിഴിഞ്ഞു പഞ്ഞിക്കിടാൻ ഏതറ്റം വരെയും പോകും ….അതിനി ഒരു എമർജൻസി ലീവ് എടുക്കുകയാണെങ്കിൽ പോലും വീട്ടിൽ വന്ന് ഒളിഞ്ഞുനോക്കി അസുഖമാണോ , അല്ല ഇനി അത് പരട്ട ചൊറിയാണോ എന്നുപോലും കാച്ചി കുറുക്കി മാനേജ്‌മന്റ് തലത്തിൽ എത്തിച്ചവരെ വലിച്ചു കീറാൻ മാത്രം കഴിവുള്ളവരാണ് മലയാളികൾ ഉൾപ്പെടുന്ന ഇന്നത്തെ നമ്മുടെ ഇന്ത്യക്കാർ ….
പണ്ടൊക്കെ ഇന്ത്യക്കാർക്ക് എൻ എച്ച് സിൽ ഒരു നല്ല പൊസിഷൻ കിട്ടുക എന്നത് ഒരു സ്വപനം മാത്രമായിരുന്നു. മധുരം പുരട്ടിയ വംശീയ വെറി അതു നന്നായി തന്നെ ഇവിടെ ഉണ്ടായിരുന്നു .
നല്ല കഴിവുള്ള മലയാളികൾ ഉൾപ്പെടെ പലരും ഇംഗ്ലീഷുകാരുടെ ക്യൂവിൽനിന്നും വേദനാജനകമായി പിന്തള്ളപെട്ടിട്ടുമുണ്ട് .
പക്ഷെ ഇന്നത്തെ ഇവിടുത്തെ സീൻ അതല്ല. ഇംഗ്ലീഷുകാർ അവരുടെ നാടേ വിട്ടു പോയിരിക്കുന്നു . എൻ എച്ച് എസ് മുഴുവനും എവിടെനോക്കിയാലും മലയാളികൾ , തമിഴർ , ശ്രീലങ്കകാർ …അങ്ങനെ ഇന്നിവിടെ നമ്മളെകൊണ്ട് മാത്രം നിറഞ്ഞിരിക്കുകയാണ് .ഏതൊരു വമ്പൻ പോസ്റ്റിലും മലയാളിക്ക് ഇന്ന് ഈസിയായി ചെന്നെത്താം. (പോസ്റ്റുകൾ നമ്മുടെയൊരു വീക്നസല്ലേ )
അതെ അതിനെന്താ അതിൽ അഭിമാനിക്കുകയല്ലേ വേണ്ടത് ?
അതെ അഭിമാനിക്കുകയാണ് വേണ്ടത് . പക്ഷെ അടിമത്വത്തിന്റെ മണമേറ്റ് വന്ന നമുക്ക് നമ്മൾ മരിക്കുവോളം ആ മണം അവിടെത്തന്നെയുണ്ടാകും. അതാണ് പ്രശ്നം . കാരണം കുരണ്ടിയിൽ ഇരുന്നൊരുത്തന് വേഗമിരിക്കാനൊരു കസേരകിട്ടുമ്പോൾ, പണ്ടിരുന്നിരുന്ന കുരണ്ടിയെ തൊഴിച്ചുമാറ്റി പറ്റുമെങ്കിൽ അതെടുത്തെറിഞ്ഞു കടന്ന് പോകാനാണ് നമുക്കിഷ്ടം…..
അപ്പോൾ പറഞ്ഞുവന്നത് , നാട്ടിലെ സിസ്റ്റർമാർ നയിച്ചിരുന്ന പല ജോലി കേന്ദ്രങ്ങളിൽ നിന്നും നേഴ്‌സിങ് ബിരുദം നേടിയപ്പോൾ ജനലും കട്ടലയും വരെ തുടപ്പിച്ചതിന്റെ ചുക്രിയൊന്നുമിന്നും പലരുടെയും മനസ്സിൽനിന്ന് പോയിട്ടില്ലന്ന് ….
അതവർ പോകുന്ന , . കാണുന്ന , ചെയ്യുന്ന ഇടങ്ങളിലെല്ലാം ഇങ്ങനെ വലിഞ്ഞു വലിഞ്ഞു പൊടിപാറിപ്പിച്ചു മറ്റുള്ളവരെ തുമ്മിച്ചു കുളം തോണ്ടിക്കൊണ്ടേയിരിക്കും ….
വീട്ടിൽ മക്കളെ , കെട്ടിയോൻ കെട്ടിയോളെ , കെട്ടിയോൾ കെട്ടിയോനെയൊക്കെ അടിച്ചമർത്തി മര്യാദ പഠിപ്പിക്കുന്നത് പോലെ പൊതു സമൂഹത്തിലുമത് കാണിച്ചു രസിക്കുന്നത്
അതവർക്കൊരു മനസുഖമാണ് ….
എന്നാൽ നിങ്ങൾ കസേര കിട്ടിയവർ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട് …
ഇവിടുള്ള പലരും അവരുടെ രാജ്യത്തെ അടിമത്വ ചങ്ങല പൊട്ടിച്ചെറിഞ്ഞു പണമെന്നതിലേറെ സമാധാനത്തിനായി വണ്ടി കയറിയവരാണ് .
നാട്ടുകാരുടെ ചൊറിച്ചിൽ ….
താരതമ്യപെടുത്തലുകൾ …..
എത്തിനോട്ടങ്ങൾ …..
ചവിട്ടിത്താഴ്ത്തലുകൾ ……
അങ്ങനെപല വിധ അടിമത്വ ചങ്ങലയും പൊട്ടിച്ചെറിഞ്ഞാണ് തനിക്കുള്ളതെല്ലാം വിറ്റുപെറുക്കി ഒരു പാശ്ചാത്യരാജ്യത്തേക്ക് പലരും വണ്ടി കയറുന്നത് ….
അത് മറ്റു ചിലർ നോക്കികാണുന്നത് പോലെ സാമ്പത്തിക ഭദ്രത എന്നതിലുപരി മാനസിക സമാധാനം എന്നൊരു ബാങ്ക് ബാലൻസ് എന്നെ പോലെയുള്ള പലരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിറഞ്ഞു നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു …. സത്യം പറയാമല്ലോ അത് ഇംഗ്ലീഷുകാർ കസേരയിൽ ഇരുന്നപ്പോഴാണ് .
എന്നാൽ ഇന്നതല്ല അവസ്ഥ ….
നമ്മളിവിടെ എന്ത് കഴിക്കുന്നു എന്ത് കുടിക്കുന്നു എന്തുടുക്കുന്നു എന്ന് നോക്കി വിലയിരുത്തി, ഓരോ പ്രവാസിയുടെയും മാനസിക സമാധാനത്തെ കുത്തിക്കൊന്ന് ചോരയൂറ്റികുടിച്ചു വീർക്കാൻ മലയാളി പ്രവാസികൾ മത്സരിക്കുന്നു ….
ആർക്ക് ഏറ്റവും കൂടുതൽ ചോര കുടിക്കാം എന്നതാണ് ഇപ്പോഴത്തെ ഇവിടുത്തെ അവസ്ഥ ….
ചുരുക്കി പറഞ്ഞാൽ നമ്മളിപ്പോൾ ഇവിടെ മത്തി അടുക്കിയത് പോലാണ് ( Like a sardine in a can) അതിനാൽ പറ്റുമെങ്കിൽ കഴിവതും പരസ്പരം മണപ്പിക്കാതെ ജീവിച്ചു കടന്നു പോകുക …. ദയവായി ഇതൊരു മിനി ഇന്ത്യയോ കേരളമോ ആക്കി നശിപ്പിക്കാതെ ഇരിക്കുക …ദാ ഇതല്ല ഇതാണ് ശരിയെന്ന് പറഞ്ഞുതരാൻ അതിനുവേണ്ടി നിയമം തുറന്നു കാണിക്കാൻ മാത്രം ഇംഗ്ലീഷുകാർ ഇന്നിവിടെയില്ല. അതിനാൽ നിയമം അതുള്ള രാജ്യത്ത് വന്ന് നിങ്ങളുടെ കുസൃതി കാണിച്ചു മറ്റുള്ളവരെ കൊല്ലാതെ
എല്ലാരും ജീവിക്കട്ടെയെന്നേ …..
ഡോ . ഐഷ വി.
സൃഷ്ടി ജനാത്മക നിർമ്മിത ബുദ്ധിയുപയോഗിച്ച് ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിൽ വചന സൃഷ്ടിയും , വാർത്താവായനയും എല്ലാം സാദ്ധ്യമായ ഇക്കാലത്ത് വിദ്യാഭ്യാസ രംഗത്തും അത് വളരെയധികം മുന്നേറ്റങ്ങൾക്ക് കാരണമായി. നമ്മൾ ചോദിയ്ക്കുന്നതെന്തും അനുഭവവേദ്യമാക്കുന്ന ഈ നിർമ്മിത ബുദ്ധിയുടെ സഹായം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സമയ ലാഭമുണ്ടാക്കുന്നു. വിദ്യാർത്ഥികൾ അസൈൻമെന്റുകളും അവരുടെ മറ്റ് രചനകളും സൃഷ്ടി ജനാത്മക നിർമ്മിത ബുദ്ധിയുപയോഗിച്ച് കാര്യങ്ങൾ ശരിയ്ക്ക് മനസ്സിലാക്കിയോ മനസ്സിലാക്കാതേയോ സൃഷ്ടിച്ച് അധ്യാപകസമക്ഷം എത്തിയ്ക്കുമ്പോൾ വിദ്യാഭ്യാസ രംഗത്തിന്റെ ഭാവിയുടെ നല്ലതും ചീത്തയുമായ വശങ്ങൾ ചർച്ച ചെയ്യുന്നതിനായി , ഭാരതത്തിൽ ഇതം പ്രദമമായി ഒരു അന്താരാഷ്ട്ര സമ്മേളനത്തിന് കേരള സർക്കാർ സ്ഥാപന മായ ഐ എച്ച് ആർ ഡി യും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് തിരുവനന്തപുരത്ത് പ്രൗഢ ഗംഭീരമായ വേദിയൊരുക്കുന്നു. 2023 സെപ്റ്റംബർ 30 , ഒക്ടോബർ 1 തീയതികളിലായി തീരുവനന്തപുരം ഐ എം ജിയിൽ അരങ്ങേറുന്ന, അന്താരഷ്ട്ര തലത്തിൽ അക്കാദമിക രംഗത്ത് വളരെ പ്രാധാന്യമർഹിയ്ക്കുന്ന ഈ സമ്മേളനത്തിൽ വിദ്യാഭ്യാസ
, നയ രൂപീകരണ, വ്യവസായ , വാണിജ്യ രംഗത്തുള്ള അന്താരാഷ്ട്ര പ്രമുഖർ പങ്കെടുക്കുന്നു.
ഈ സമ്മേളനം പ്രഥമപരിഗണനൽകി ചർച്ച ചെയ്യുന്ന പ്രധാന വിഷയം സൃഷ്ടി ജനാത്മക നിർമ്മിത ബുദ്ധി അക്കാദമിക രംഗത്ത് വരുത്തുന്ന മാറ്റങ്ങളേയും അതിന്റെ പരിണത ഫലത്തേയും കുറിച്ചാണ്.
സ്വദേശത്തും വിദേശത്തുമുള്ള അക്കാദമിക , വാണിജ്യ വ്യാവസായിക രംഗത്തെ അതികായർ ഈ വിഷയങ്ങൾ കൈകാര്യം ചെയ്തു പ്രസംഗിയ്ക്കുന്നു എന്ന തും തുടർ ചർച്ചകൾ നടത്തുന്നു എന്നതും ഈ സമ്മേളനത്തിന്റെ സവിശേഷതകളാണ്.
സമ്മേളനത്തിന് മുന്നോടിയായി കേരളത്തിലുടനീളമുള്ള ഐഎച്ച് ആർഡിയുടെ അപ്ലൈഡ് സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, എക്സ്റ്റൻഷൻ സെന്ററുകൾ, ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളുകൾ, എന്നിവിടങ്ങളിൽ സൃഷ്ടി ജനാത്മക നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട സെമിനാറുകൾ, ശില്പശാലകൾ( ചാറ്റ് ജി പി റ്റി, ഡാൽ ഇ, ബാർഡ് തുടങ്ങിയവയായും ബന്ധപ്പെട്ട ശില്ല ശാല) എന്നിവ നടത്തുന്നതാണ്. കൂടാതെ ഐ എച്ച് ആർ ഡിയുടെ സ്ഥാപനങ്ങളിലേയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം എന്നിവ സംബന്ധിച്ച് മത്സരങ്ങൾ നടത്തുന്നതാണ്. ഇതു വഴി വൈവിധ്യമായ വിദ്യാഭ്യാസ മേഘലയിലുള്ളവരെ ഈ പരിപാടിയിൽ പങ്കെടുപ്പിയ്ക്കാൻ കഴിയും.
ധാരാളം പേർക്ക് രജിസ്ട്രേഷൻ വഴി ഓൺലൈനായും 150 പേർക്ക് നേരിട്ടും പങ്കെടുക്കാവുന്ന ഈ ഹൈബ്രിഡ് സമ്മേളനം, അധ്യാപകർ, വിദ്യാർത്ഥികൾ, വ്യവസായികൾ, നയം രൂപീകരിയ്ക്കുന്നവർ തുടങ്ങി വ്യതിരിക്തമായ ശ്രേണിയിലുള്ളവരെ ഒരേ വേദിയിൽ അണിനിരത്തുവാനും സൃഷ്ടി ജനാത്മക നിർമ്മിത ബുദ്ധി വിദ്യാഭ്യാസ രംഗത്ത് വരുത്തുന്ന പരിവർത്തനത്തെ കുറിച്ച് അറിവ് പകരാനും ആ വിഷയങ്ങൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുവാൻ പ്രാപ്തരാക്കാനും പര്യാപ്തമാണ്.
സമ്മേളനം സംബന്ധിച്ച വിശദ വിവരങ്ങൾ http://icgaife.ihrd.ac.in/ എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
ബിനോയ് എം. ജെ.
മനുഷ്യൻ തുടക്കം മുതലേ നിയമനിഷേധിയാണെന്ന് സ്വാമി വിവേകാനന്ദൻ പറയുന്നു. “പ്രകൃതി പറയുന്നു ‘നീപോയി കാട്ടിലിരിക്ക്’; അപ്പോൾ മനുഷ്യൻ പറയുന്നു ‘ഇല്ല, ഞാനൊരു വീട് കെട്ടും’ … ജനിച്ചു വീഴുന്ന ശിശു കരഞ്ഞുകൊണ്ടാണ് പിറക്കുന്നത്. താനകപ്പെട്ട കെട്ടുപാടുകളിൽ നിന്നും മോചനം പ്രാപിക്കുവാൻ വേണ്ടി അത് കുതറുന്നു.”(സ്വാമി വിവേകാനന്ദൻ) മനുഷ്യന്റെ എല്ലാ പ്രയത്നങ്ങളും സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്; പ്രകൃതി ഒരുക്കുന്ന ബന്ധനത്തിൽ നിന്നും മോചനം നേടുവാൻ ആണ്. ‘രാജകുമാരൻ പോലും പ്രായപൂർത്തിയാകും വരെ പരിചാരകന്മാരുടെ സംരക്ഷണത്തിലാവും’ എന്ന് പൗലോസ് ശ്ലീഹായും പറയുന്നു. മനുഷ്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ്. അവന് മാത്രമേ ഈ പ്രപഞ്ചത്തിൽ പൂർണ്ണമായ സ്വാതന്ത്ര്യത്തിന് അർഹതയുള്ളൂ. മറ്റെല്ലാ ജീവികളും – മാലാഖമാരും, ദേവനമാരുമെല്ലാം – ഒരു പരിധിവരെ പ്രകൃതിയുടെ അടിമകൾ തന്നെ. അവർക്കൊന്നും പൂർണ്ണമായ സ്വാതന്ത്ര്യം പറഞ്ഞിട്ടില്ല. മനുഷ്യൻ സൃഷ്ടിയുടെ മകുടവും ഈശ്വരന്റെ പകർപ്പുമാണ്.
അചേതനങ്ങളിലും സചേതനങ്ങളിലും ഈശ്വരൻ തന്നെ വസിക്കുന്നു. അവിടെയെല്ലാം ഈശ്വരൻ ബന്ധനത്തിലാണ്. സ്വതന്ത്രമാകുവാനുള്ള അതിന്റെ വാഞ്ച പരിണാമത്തിന് കാരണമായി വർത്തിക്കുന്നു. വളരെക്കാലമായി ഭൂമിയിൽ ജീവനുണ്ടായിരുന്നില്ല. ക്രമേണ അചേതനങ്ങളിൽ നിന്നും സചേതനങ്ങൾ ഉണ്ടായി. ഇതാണ് പരിണാമത്തിന്റെ ആദ്യത്തെ സ്പന്ദനം. സസ്യങ്ങൾക്ക് അചേതനങ്ങളേക്കാൾ അൽപം കൂടി സ്വാതന്ത്ര്യം ഉണ്ട്. അവയ്ക്ക് വളരുവാനും സൂര്യപ്രകാശത്തിന്റെ സഹായത്താൽ ഭക്ഷണം പാകം ചെയ്യുവാനും പ്രത്യുത്പാദനം നടത്തുവാനും കഴിയുന്നു. നോക്കൂ.. സ്വാതന്ത്ര്യം അത്ഭുതങ്ങൾ ചെയ്യുന്നു. കാലക്രമത്തിൽ സസ്യങ്ങൾ പരിണമിച്ച് ജന്തുക്കൾ ഉണ്ടായി. അവയ്ക്ക് കുറെ കൂടി സ്വാതന്ത്ര്യം ഉണ്ട്. സ്വയം ചലിക്കുവാനും ജീവിക്കുവാനും മരിക്കുമ്പോൾ പുനർജ്ജനിക്കുവാനും ഉള്ള സ്വാതന്ത്ര്യം. അവയുടെ ശരീരം ഏറെക്കുറെ സ്വയം പര്യാപ്തമാണ്. അവയിൽ മനസ്സ് അതിന്റെ പ്രാകൃതമായ രൂപത്തിൽ കാണപ്പെടുന്നു. പരിണാമം അവിടെയും നിൽക്കുന്നില്ല. ജന്തുക്കൾ പരിണമിച്ച് മനുഷ്യൻ ഉണ്ടായി. അവനിൽ ശരീരത്തോടൊപ്പം വികാസം പ്രാപിച്ച മനസ്സും ബുദ്ധിയും ഉണ്ട്. ആത്മാവിന് വികസിക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും അവനിൽ സംജാതമായിരിക്കുന്നു. അവനിൽ സ്വാതന്ത്ര്യം അതിന്റെ പൂർണ്ണതയിൽ എത്തുന്നു.അവന് ഈശ്വരനായി മാറുവാനുള്ള കഴിവുണ്ട്. ഇവിടെ പരിണാമം അവസാനിക്കുന്നു. ഇനി പരിശ്രമമേ ആവശ്യമുള്ളൂ. ഈശ്വരനിൽ നിന്നും ഒരു സ്ഫോടനത്തോടെ (Explosion) ആവിർഭവിച്ച പ്രപഞ്ചം ഒടുവിൽ ഈശ്വരനുതന്നെ ജന്മം കൊടുക്കുന്ന(Implosion) അത്ഭുതകരമായ കാഴ്ച നാമിവിടെ കാണുന്നു. ഇതീ കൽപത്തിന്റെ മാത്രം പ്രത്യേകതയാണ്. അടുത്ത കൽപം ഇങ്ങനെയാവണമെന്നില്ല.
ഇനി മനുഷ്യനിൽ സ്വാതന്ത്ര്യം എങ്ങനെ പ്രവർത്തിക്കുന്നു? പ്രപഞ്ചത്തിന്റെ മുഴുവൻ ചരിത്രം അവനിൽ ഉറങ്ങികിടപ്പുണ്ട്. അതോടൊപ്പം പ്രപഞ്ചത്തെ (പ്രകൃതിയെ) മുഴുവൻ ജയിക്കുവാനുള്ള ഇച്ഛാശക്തിയും അവനിലുണ്ട്. പ്രപഞ്ചത്തെയും പ്രകൃതിയെയും അതിന്റെ തനിസ്വരൂപത്തിൽ അറിഞ്ഞു കഴിയുമ്പോൾ അവൻ അതിനെ ജയിക്കുന്നു. ഇതിനുവേണ്ടി പ്രകൃതി അവനെ സദാ ഇക്കിളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ ഇക്കിളിപ്പെടുത്തൽ അവന് സുഖദു:ഖങ്ങളുടെ രൂപത്തിൽ അനുഭവപ്പെടുന്നു. ക്രമേണ ഈ സുഖദു:ഖങ്ങളുടെ കാരണം അവൻ മനസ്സിലാക്കുകയും അവൻ അവയെ ജയിക്കുകയും ചെയ്യുന്നു. അവൻ പ്രകൃതിയെ ജയിക്കുന്നു.
മനുഷ്യനിൽ രണ്ടു ശക്തികൾ പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു. പ്രകൃതി (Nature) യും ഇച്ഛ (Will) യും. ഇതിൽ ഇച്ഛ സ്വാതന്ത്ര്യത്തെ പ്രതിനിധാനം ചെയ്യുന്നു. സ്വതന്ത്രമായ ഇച്ഛ (Free Will) എന്ന് നിങ്ങൾ കേട്ടിരിക്കും. അത് പ്രകൃതിയിൽ നിന്നും അതിന്റെ ബന്ധനത്തിൽ നിന്നും ഉള്ള പൂർണ്ണമായ മോചനം ഇച്ഛിക്കുന്നു. അതിനെ മോക്ഷം എന്ന് വിളിക്കുന്നു. ഇതാകുന്നു മനുഷ്യജീവിതത്തിന്റെ അന്തിമമായ ലക്ഷ്യം. അവിടെ എത്തിയാൽ പ്രകൃതി അവന്റെ അടിമയായി മാറുന്നു. അവൻ കൽപിക്കുന്നതെന്തും സാധിച്ചു കിട്ടുന്നു. ഇതിനെ ‘സർവ്വാധിപത്യം’ എന്ന് യോഗശാസ്ത്രത്തിൽ വിളിക്കുന്നു. അതുവരെ മനുഷ്യൻ പ്രകൃതിയുടെ അടിമയാണ്. അവന്റെ മനസ്സും അവൻ ജീവിക്കുന്ന സമൂഹവും ഈ പ്രകൃതിയുടെ രചനകളാണ്.
സ്വാതന്ത്ര്യം എന്ന സങ്കൽപത്തിന് ആന്തരികവും ബാഹ്യവുമായ അർത്ഥതലങ്ങളുണ്ട്. ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ സാമൂഹ്യ പ്രസ്ഥാനങ്ങളും, സമരങ്ങളും, തത്വചിന്തകളും സ്വാതന്ത്ര്യത്തിനു വേണ്ടിയാണെന്ന് കാണുവാൻ കഴിയും. സമൂഹത്തിന്റെ അടിമത്വത്തിൽ നിന്നുമുള്ള മോചനം. ‘സമൂഹം’ എന്നാൽ നിയമങ്ങളുടെ ഒരു സമാഹാരം മാത്രമാണ്. അങ്ങിനെയൊന്ന് വാസ്തവത്തിൽ അവിടെയില്ല. ഉള്ളത് വ്യക്തികൾ മാത്രം. സമൂഹം ഒരു മായയാണ്. സാമൂഹിക നിയമങ്ങൾ കൂടുന്തോറും സമൂഹം കൂടുതൽ ഘനീഭവിക്കുകയും വ്യക്തി-സ്വാതന്ത്ര്യം തിരോഭവിക്കുകയും ചെയ്യുന്നു. ഓരോദിവസം കഴിയുന്തോറും നിയമങ്ങൾ കൂടികൂടി വരുന്ന നമ്മുടെ സമൂഹത്തിൽ ആരെയൊക്കെയോ അടിച്ചമർത്തുവാനുള്ള ബോധപൂവ്വമോ അബോധപൂർവ്വമോ ആയ ശ്രമം നടന്നുവരുന്നു. ഇവിടെ ഒരുനാൾ ഒരു വിപ്ളവം പൊട്ടിപ്പുറപ്പെടുകയും സാമൂഹിക വ്യവസ്ഥിതി മാറ്റിയെഴുതപ്പെടുകയും ചെയ്യും. സമൂഹം തന്നെ തിരോഭവിക്കേണ്ടിയിരിക്കുന്നു. അവിടെ അനന്തസ്വാതന്ത്ര്യം ഒരു യാഥാർത്ഥ്യമാകുന്നു. അവിടെയെത്തുവാൻ വേണ്ടിയാണ് മനുഷ്യവംശം സഹസ്രാബ്ദങ്ങളിലൂടെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവിടെയെത്തുമ്പോൾ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ കർമ്മം ചെയ്യുവാൻ അവന് കഴിയുന്നു. ഇതാണ് നിഷ്കാമകർമ്മം. അല്ലാത്തതെല്ലാം അടിമപ്പണിയാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
സ്വന്തം ലേഖകൻ
നോർത്താംപ്ടൺ : മുപ്പത്തഞ്ച് വയസ്സിന് മുകളിലുള്ള ക്രിക്കറ്റ് പ്രേമികൾക്കായി നോർത്താംപ്ടണിൽ സംഘടിപ്പിക്കുന്ന GPL മാസ്റ്റേഴ്സ് ക്രിക്കറ്റ് ട്യൂർണ്ണമെന്റിനുള്ള ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായതായി സംഘാടകരായ ഗ്ലോബൽ പ്രീമിയർ ലീഗും ഫെനിക്സ് നോർത്താംപ്ടനും അറിയിച്ചു . സെപ്റ്റംബർ 17 ഞായറാഴ്ച നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിൽ വച്ച് നടക്കുന്ന ഈ ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രമുഖ ക്രിക്കറ്റ് ടീമുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് സെപ്റ്റംബർ 17 ലെ ക്രിക്കറ്റ് മത്സരം. അഡ്വ : സുബാഷ് മാനുവൽ ജോർജ്ജും , ബേസിൽ തമ്പിയും , ശ്രീകുമാർ ഉള്ളപ്പിള്ളീലും , പ്രബിൻ ബാഹുലേയനും മറ്റ് പ്രമുഖരും അടങ്ങുന്ന ഒരു ഗ്ലോബൽ ഗ്രൂപ്പാണ് GPL മാസ്റ്റേഴ്സ് ക്രിക്കറ്റിന്റെ പ്രധാന സംഘാടകർ . ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ടെക് ബാങ്കുമാണ് .

സെബാസ്റ്റ്യൻ എബ്രഹാം ഡയറക്ടറായ യുകെ മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡ് ഡെയിലി ഡിലൈറ്റ് ഫുഡ്‌സാണ് GPL ന്റെ ഇന്റർനാഷണൽ സ്പോൺസർ. യുകെ മലയാളികൾക്കിടയിലെ പ്രമുഖ വ്യക്തിത്വമായ ജെഗ്ഗി ജോസഫിന്റെ ഇൻഫിനിറ്റി മോർട്ട്ഗേജ് ആണ് ജി പി എൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ട്യൂർണ്ണമെന്റിന്റെ യുകെയിലെ പ്രധാന സ്പോൺസർ . അതോടൊപ്പം യുകെ മലയാളികൾക്കിടയിലെ പ്രമുഖ സോളിസിറ്ററായ അഡ്വ : അരവിന്ദ് ശ്രീവത്സലൻ ഡയറക്റ്ററായിട്ടുള്ള ലെജൻഡ് സോളിസിറ്റേഴ്സാണ് ഒന്നാം സമ്മാനം നൽകുന്നത് . യുകെയിലെ പ്രധാന എഡ്യൂക്കേഷൻ കൺസൾട്ടൺസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക്‌സാണ് രണ്ടാം സമ്മാനം നൽകുന്നത്. ലിഡോ ജോർജ്ജിന്റെ നേതൃത്വത്തിൽ നടത്തുന്ന എൽ ജി ആർ അക്കാദമിയാണ് മാൻ ഓഫ് ദി മാച്ച് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത്

യുകെയിലെ അറിയപ്പെടുന്ന മലയാളി ഷെഫായ റോബിൻ ജോർജ്ജിന്റെ നേതൃത്വത്തിൽ നാടൻ കള്ളും , ഷാപ്പിലെ കറികളും , ഫ്രീ സ്‌നാക്‌സും ചായയും അടങ്ങുന്ന സ്വാദിഷ്‌ട വിഭവങ്ങളുമായി മലയാളി ഹോട്ടലായ കേരള ഹട്ടിന്റെ ഫുഡ് ഫെസ്റ്റിവലും ഉണ്ടായിരിക്കുന്നതാണ്.
വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1000 പൗണ്ടും , രണ്ടാം സമ്മാനമായി 501 പൗണ്ടും , മൂന്നാം സമ്മാനമായി 101 പൗണ്ടും , നാലാം സമ്മാനമായി 101 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളികളുടെ ഇഷ്‌ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും , വിഷ്ണു വിനോദും , സച്ചിൻ ബേബിയും ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു.
ജോസ്ന സാബു സെബാസ്റ്റ്യൻ
വളരെ സരസവും സൗമ്യവുമായി ഇൻജെക്ഷനും ഗുളികകളും മാത്രം കൊടുത്തു നടന്നിരുന്ന സൗത്തെന്റിലെ പെണ്ണുങ്ങളെല്ലാം ഞൊടിയിടയിലാണ് പെൺ പുലികളെപ്പോലെ കുതിച്ചു ചാടി ഓണമെന്ന ആഘോഷത്തെ നിറമൊട്ടും തന്നെ കുറയാതെ വർണാഭരിതമാക്കി കടന്നു പോയത് ….
വടം വലി , അത്തപൂക്കളം, 15തരം കറികൾ കൂട്ടിയുള്ള ഓണസദ്യ , കസേരകളി മുതൽ ആരുമിതുവരെ പരീക്ഷിച്ചിട്ടില്ലാത്ത തരം തിരുവാതിര വരെ ആടിത്തിമർത്തു ഞങ്ങൾ കടന്നു പോയി ….
കൂടാതെ പലവിധ കാറ്റഗറിയിലുള്ള ടിക് ടോക് മത്സരങ്ങൾ നടത്തിയതിൽ നമ്മുടെ ജോസ്‌ന സാബു സെബാസ്റ്റ്യൻ സിംഗിൾ കാറ്റഗറിയിൽ ഒന്നാം സ്ഥാനം മേടിച്ചു മാറ്റുരച്ചു നിന്നപ്പോൾ ഫാമിലി ടിക്ടോക് ഇനത്തിൽ ശാന്തി റോയിയും കട്ടക്കു നിന്ന് പൊരുതിജയിച്ചു…..

അല്ലേലും യൂകെയിലെ വിവിധ കൗണ്ടികൾ തന്നെ നോക്കുകയാണെങ്കിൽ സൗത്തെൻഡ് പലകാര്യത്തിലും പൊളിയാണ് ….
ഏറ്റവും നല്ല കാലാവസ്ഥ …
ഏറ്റവും നല്ല പ്രകൃതി രമണീയമായ കാഴ്ചകൾ ,ബോട്ടുകൾ ,തടാകങ്ങൾ , ഏറ്റവും നീളം കൂടിയ കടൽപാലം നല്ല ചുണകുട്ടികളായ ആൺപുലികൾ , അവർക്ക് കരുത്തേകി പിന്തുണക്കുന്ന പെൺപുലികൾ , മലയാളം നന്നായി സംസാരിക്കാനും കഴിയാവുന്നത്ര നന്നായി എഴുതാനും ശ്രദ്ദിക്കുന്ന മലയാളി കുഞ്ഞുങ്ങൾ ….അങ്ങനെയങ്ങനെ പറഞ്ഞാൽ തീരാത്ത കാഴ്ചകളും സ്വപ്നങ്ങളും നിറഞ്ഞു നിൽക്കുന്നു സൗത്തെൻഡ് എന്ന കാനാൻ ദേശം …..
എല്ലാം ഒരുക്കി തന്ന എസ്എംഎ സൂരജ് സുധാകരൻ – പ്രസിഡന്റ്
സാബു സെബാസ്റ്റ്യൻ – വൈസ് പ്രസിഡന്റ്
ജെയ്‌സൺ ചാക്കോച്ചൻ – സെക്രട്ടറി
ബോണി വർഗീസ് – ജോയിന്റ് സെക്രട്ടറി
ജോബിൻ ഉതുപ്പ് – ട്രഷറീസ് ഇവർ ഈ വർഷത്തോടെ പുതുതലമുറക്കായി സ്ഥാനമൊഴിഞ്ഞു …….

അപ്പച്ചൻ കണ്ണഞ്ചിറ
ഇപ്സ്വിച്ച്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ കൾച്ചറൽ അസോസിയേഷനും, കേരളാ കമ്യൂണിറ്റി സപ്ലിമെന്ററി സ്കൂളും (KCA & KCSS) സംയുക്തമായി ഇപ്സ്വിച്ചിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രൗഢ ഗംഭീരമായി.
സെന്റ് ആൽബൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ഓണാഷോഷത്തിൽ പൂക്കളവും, പുലിക്കളിയും, ഓണപ്പാട്ടുകളും, സ്കിറ്റുകളും, തിരുവാതിരയും വർണ്ണ വിസ്മയം തീർക്കുകയായിരുന്നു.

താരനിബിഡമായ സ്റ്റേജ് ഷോയും, കുട്ടികളുടെ സിനിമാറ്റിക്, ബ്രേക്ക് ഡാൻസുകളും ചേർന്ന കലാപരിപാടികൾ ഏറെ ആകർഷകമായി. തൂശനിലയിൽ വിളമ്പിയ 24 ഇനം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ആഘോഷത്തിലെ ഏറ്റവും ഹൈലൈറ്റായി.
വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും പുലികളിയുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ എഴുന്നള്ളിയെത്തിയ മാവേലിയും, കേരളീയ വേഷം ധരിച്ചെത്തിയ നൂറ് കണക്കിന് മലയാളികൾ അണിനിരന്ന ഘോഷയാത്രയും ഇപ്സ്വിച്ച് മലയാളികൾക്ക് വേറിട്ട അനുഭവമായി. മലയാളി മങ്കമാരുടെ തിരുവാതിരയും 34 കുട്ടികൾ ചേർന്നൊരുക്കിയ ‘പൊന്നോണ നൃത്ത’വും ആഘോഷത്തിന് മാറ്റേകി.

കലാഭവൻ ജോഷിയുടെ നേതൃത്വത്തിൽ മിനി സ്ക്രീൻ താരങ്ങളും സിനി ആർട്ടിസ്റ്റുകളും മലയാള പിന്നണി ഗായകരും അരങ്ങുവാണ മെഗാ സ്റ്റേജ് ഷോ ഇപ്സ്വിച്ച് മലയാളികൾക്ക് അവിസ്മരണീയമായ ഓണാഘോഷമാണ് സമ്മാനിച്ചത്.
കെസിഎയുടെ രക്ഷാധികാരി ഡോ. അനൂപ് മാത്യു ഓണ സന്ദേശം നൽകുകയും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കെ സി എ യുടെ കായിക ദിനത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായ ക്രൈസ്റ്റ് ചർച്ച് വാരിയേഴ്സിനും, വടംവലിയിൽ ജേതാക്കളായ റെഡ് ഡ്രാഗൺസ് ഇപ്സ്വിച്ചിനും ഉള്ള ട്രോഫികളും തദവസരത്തിൽ സമ്മാനിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള, പായസ പാചക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

പ്രൗഢ ഗംഭീരമായ കെസിഎ ഓണാഘോഷത്തിന് പ്രസിഡന്റ് ജോബി ജേക്കബ്, സെക്രട്ടറി ജുനോ ജോൺ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.



ഉണ്ണികൃഷ്ണൻ ബാലൻ
ബെൽഫാസ്റ്റ്:സമീക്ഷ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി നോർത്തേൺ ഐർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റ് നഗരത്തിന്റെ തെക്കൻ മേഖലയിൽ പുതിയ യൂണിറ്റ് രുപീകരിച്ചു. യൂണിറ്റിന്റെ ഉദ്ഘടാനം ദേശീയ സെക്രട്ടറി ശ്രീ.ദിനേശ് വെള്ളാപ്പള്ളി നിർവ്വഹിച്ചു. പുരോഗമന ആശയങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സമീക്ഷ എന്ന കലാ സാംസ്കാരിക സംഘനയുടെ നാൾവഴികൾ വിശദീകരിച്ചു. നോർത്തേൺ ഐർലണ്ടിലെ മലയാളി സമൂഹത്തിന്റെ സാമൂഹികവും, സാസംകാരികവും, തൊഴിൽപരവും, വംശീയവുമായ വിഷയങ്ങളിൽ സമത്വം ഉറപ്പ് വരുത്താൻ ഉള്ള പ്രവർത്തനങ്ങളിൽ ഓരോ സമീക്ഷ അംഗങ്ങൾക്കും ഉത്തരവാദിത്തമുണ്ട് എന്ന് ദിനേശ് വെള്ളാപ്പള്ളിൽ അഭിപ്രായപ്പെട്ടു.
നോർത്തേൺ ഐർലൻഡ് ഏരിയാ കോർഡിനേറ്റർ ബൈജു നാരായണൻ സംഘടനാ കാര്യങ്ങൾ വിശദീരിച്ചു. ക്യുഎൻസ് യൂണിവേഴ്സിറ്റി, സിറ്റി ഹോസ്പിറ്റൽ തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങൾ അടങ്ങുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന കമ്മിറ്റി എന്ന നിലയിൽ സമീക്ഷ ബെൽഫാസ്റ്റ് സൗത്ത് ഘടകം കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടത് ഉണ്ട് എന്ന് ശ്രീ. ബൈജു നാരായണൻ അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചയിൽ ബെൽഫാസ്റ്റിൽ ഏറ്റവും കൂടുതൽ മൾട്ടികൾച്ചറൽ ജീവിത ശൈലി ഉള്ള പ്രദേശമാണ് നഗരത്തിന്റെ തെക്കൻ പ്രദേശം. അത് കൊണ്ട് തന്നെ ഇതര സമൂഹങ്ങളുമായി പൊതു വിഷയങ്ങളിൽ സഹകരണം ഉറപ്പ് വരുത്തണം എന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ബെൽഫാസ്റ്റ് സൗത്ത് സോൺ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായി ശ്രീ:മഹേഷ് കുമാർ, പ്രസിഡന്റായി ശ്രീ.ജയൻ മലയിൽ എന്നിവരെ തിരിഞ്ഞെടുത്തു. ട്രഷറർ-ശ്രീ അഭിലാഷ് , ജോയിന്റ് സെക്രട്ടറി ശ്രീ കെവിൻ കോശി,വൈസ് പ്രസിഡന്റ് -ശ്രീ റജി സാമുവൽ എന്നിവരാണ് മറ്റ് ഭാരവാഹികൾ.
