സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം.
മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്. സിനിമയിൽ പച്ചപിടിക്കാൻ മദ്രാസിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തെ പട്ടിണിയും പരിവട്ടവും നിറഞ്ഞ അനുഭവങ്ങൾ സിദ്ദിഖ്-ലാൽ തങ്ങളുടെ രചനകളിലൂടെ സിനിമയിലേക്ക് പറിച്ചുനട്ടു. അതുകൊണ്ടു തന്നെയാണ് എല്ലാതരത്തിലുമുള്ള പ്രേക്ഷകരുടെ പ്രീതി നേടാൻ ഇവരുടെ ചിത്രങ്ങൾക്ക് സാധിച്ചത്.
1960 ഓഗസ്റ്റ് 1 ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. സെന്റ് പോൾസ് കോളേജിൽ നിന്നാണ് ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനത്തേക്കാളേറെ കലയോടായിരുന്നു സിദ്ദിഖിന് താൽപര്യം. തുടർന്ന് കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ വിനോദരംഗത്ത് എത്തി. കലാഭവനിൽ അദ്ദേഹം എഴുതിയ സ്‌കിറ്റുകൾ വളരെ ശ്രദ്ധേയമായിരുന്നു. മിമിക്രിയും സ്‌കിറ്റുമായി വേദികളിൽ തിളങ്ങിയിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെയും സുഹൃത്ത് ലാലിനെയും കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും. തുടർന്ന് സിദ്ദിഖും ലാലും ഫാസിലിന്റെ സിനിമകളിൽ സഹസംവിധായകനായി ഏറെ കാലം പ്രവർത്തിച്ചു.
1986 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയ്ക്ക് തുടക്കമാവുകയായിരുന്നു. മോഹൻലാൽ-ശ്രീനിവാസൻ ടീം വേഷമിട്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത ചിത്രം. നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. പിന്നീട് കമലിനൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിൽ അസോസിയേറ്റ് സംവിധായകരായി ഇരുവരും പ്രവർത്തിച്ചു.
1989 ൽ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാൽ ജോഡിയുടെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. റാംജിറാവു ഗംഭീര വിജമായി. പിന്നീടങ്ങോട്ട് ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചു. അതിൽ ഫിലോമിന, എൻ.എൻ പിള്ള, മുകേഷ്, കനക എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോഡ് ഫാദർ മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമാണ്. 1991 ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരവും ഗോഡ്ഫാദറിനെ തേടിയെത്തി. ഹൽചൽ എന്ന പേരിൽ 2004 ൽ പ്രിയദർശൻ ഗോഡ്ഫാദർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.
മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ സൂപ്പർഹിറ്റുകളുടെ കഥയും തിരക്കഥയും സിദ്ദിഖ്-ലാലിന്റേതാണ്. കമൽ സംവിധാനം ചെയ്ത അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ കഥയും സിദ്ദിഖിന്റേതാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസനാണ്.
മാന്നാർ മത്തായിയ്ക്ക് ശേഷം സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞു. ലാലില്ലാതെ സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ്ലറാണ്. മമ്മൂട്ടി നായകനായ ഈ ചിത്രം വൻവിജയമായി. പിന്നീട് ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഫ്രണ്ടസ് എന്ന ചിത്രവും ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ചു. അന്യഭാഷകളിലും വലിയ ചർച്ചയായ ഫ്രണ്ട്‌സ് 2001 ൽ തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. മമ്മൂട്ടിയെ നായകനാക്കി 2003 ൽ സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലർ എന്ന ചിത്രവും ഗംഭീര വിജയം നേടി. അതിന് ശേഷം എങ്കൾ അണ്ണാ, സാധു മിരണ്ടാ തുടങ്ങി തമിഴിൽ രണ്ട് ചിത്രങ്ങൾ ഒരുക്കി.
സിദ്ദിഖിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് 2010 ൽ പുറത്തിറങ്ങിയ ബോഡിഗാർഡ്. ദിലീപ്, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തിൽ വൻ ഹിറ്റായതോടെ തമിഴിൽ 2011 ൽ കാവലൻ എന്ന പേരിൽ റീമേക്ക് ചെയ്തു. വിജയ്, അസിൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേ വർഷം തന്നെ ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്തു. സൽമാൻ ഖാനും കരീന കപൂറുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമെല്ലാം ചിത്രം ബ്ലോക് ബസ്റ്ററായി. ഹിന്ദിയിലും തമിഴിലും ഈ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചതും സിദ്ദിഖായിരുന്നു.
ലേഡീസ് ആന്റ് ജന്റിൽ മാൻ, കിംഗ് ലയർ, ഫുക്രി, ഭാസ്‌കർ ദ റാസ്‌കൽ (തമിഴ്) തുടങ്ങിയവയാണ് പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങൾ. 2020 ൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദർ ആയിരുന്നു അവസാന ചിത്രം. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, പൂവിന് പുതിയ പൂന്തെന്നൽ, വർഷം 16, മാനത്തെ കൊട്ടാരം, സിനിമാ കമ്പനി, മാസ്റ്റർ പീസ്, ഇന്നലെ വരെ തുടങ്ങി ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിൽ സിദ്ദിഖ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .
1984 ലാണ് സിദ്ദിഖ് വിവാഹിതനാകുന്നത്. സജിതയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവർ മക്കളാണ്.
സംസ്ഥാനം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കും. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ എട്ടിനാണ്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഓഗസ്റ്റ് 17 മുതല്‍ തുടങ്ങും.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ബൂത്ത് ചുമതലക്കാരുടെ ശിൽപശാല സംഘടിപ്പിച്ച് കോൺഗ്രസ്. ഇതിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചുമതലക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.
മണ്ഡലത്തിലെ 8 പഞ്ചായത്തുകളുടെ ചുമതല മുൻ ഡിസിസി പ്രസിഡന്റുമാർക്കും ഐഎൻടിയുസി ഭാരവാഹികൾക്കുമുൾപ്പടെ വീതിച്ചു നൽകി. അരനൂറ്റാണ്ടോളം ഉമ്മൻചാണ്ടി പ്രതിനിധീകരിച്ച മണ്ഡലം നിലനിർത്താനുള്ള തയാറെപ്പുകളിലാണ് കോൺഗ്രസ്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം. കഴിഞ്ഞ തവണയും ഉമ്മൻ ചാണ്ടിക്കെതിരെ സ്ഥാനാർത്ഥിയായിരുന്ന ജെയ്ക് സി തോമസിനാണ് സ്ഥാനാർത്ഥി സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ജെയ്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് സ്വദേശിയാണ് ജെയ്ക്. സംസ്ഥാന കമ്മിറ്റിക്ക് ശേഷം എം വി ഗോവിന്ദൻ പുതുപ്പള്ളിയിൽ എത്തി യോഗം വിളിക്കും. യോഗത്തിൽ സംസ്ഥാന നേതാക്കളും ബ്രാഞ്ച് തലം വരെയുള്ള നേതാക്കളും പങ്കെടുക്കും.
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്ര സ്സിന്റെ നേതൃത്വത്തിൽ ലണ്ടനിൽ വെച്ച് ആഗസ്റ്റ് 16 ന് സംഘടിപ്പിക്കുന്ന ‘ഓ സി ഒരോർമ്മ’-‘സമകാലീന ഭാരതം’ സെമിനാറിൽ ചീഫ് ജസ്റ്റിസ് (Retd ) ജേക്കബ് ബെഞ്ചമിൻ കോശി മുഖ്യാതിഥിയായി പങ്കെടുക്കും. സമകാലിക വിഷയങ്ങളിൽ തൻറെ പഠനത്തിലൂടെയും പ്രാക്ടീസിലൂടെയും അനുഭവങ്ങളിലൂടെയും ആർജ്ജിച്ചിട്ടുള്ള ജ്ഞാനവും, അഭിപ്രായങ്ങളും ജസ്റ്റിസ് കോശി വേദിയിൽ പങ്കുവെക്കും. അതോടൊപ്പം ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ കേരളം കണ്ട എക്കാലത്തെയും ജനപ്രിയനായകനായ അന്തരിച്ച ഉമ്മൻ ചാണ്ടിയുമായുള്ള തന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ഓർമ്മകൾ പങ്കിടുന്നതുമാണ്.
ജസ്റ്റിസ് ജെ.ബി.കോശി നടത്തുന്ന ഇന്ത്യൻ ഡയസ്‌പോറയുമായുള്ള സംഭാഷണത്തിൽ സാമൂഹ്യ സാംസ്കാരിക സാമുദായിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.
കാലഘട്ടത്തിലെ ഏറ്റവും വലിയ ജനോപകാരിയും മരണാനനന്തരവും കൂടുതൽ ശക്തനായി ജനമനസ്സുകളിൽ ജീവിക്കുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടി സാറിനു വേണ്ടി മതരാഷ്ട്രീയ ഭേദഗതികളില്ലാതെ ലണ്ടനിൽ ഒരു അനുസ്മരണം സംഘടിപ്പിക്കുവാൻ ഐഒസി നാഷണൽ കമ്മിറ്റി മുന്നോട്ടു വരികയായിരുന്നു.
ഐഒസി നാഷണൽ പ്രസിഡന്റ് കമൽ ദലിവാലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഗുർമിന്ദർ രൺധാവ , വിക്രം ദുഹൻ , സുധാകർ ഗൗഡ അടക്കം ദേശീയ നേതാക്കൾ സംസാരിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മീഡിയ സെൽ ചെയറും, വികാരിയും, പ്രഭാഷകനുമായ ഫാ. ടോമി എടാട്ട്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ഛ് വികാരി ഫാ.നിതിൻ പ്രസാദ് കോശി, ലണ്ടനിൽ ലൗട്ടനിലെ മുൻ മേയർ കൗൺസിലർ ഫിലിപ്പ് എബ്രഹാം തുടങ്ങിയവർ സംസാരിക്കും.
ജസ്റ്റിസ് ജെ ബി കോശി, കേരള മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് , കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ്
ടാറ്റ ടീ, ഹിന്ദുസ്ഥാൻ ലിവർ തുടങ്ങിയ നിരവധി കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും സ്റ്റാൻഡിംഗ് കൗൺസലായി പ്രവർത്തിച്ചിട്ടുള്ള ജസ്റ്റിസ് ജെ ബി കോശി പാറ്റ്ന ചാണക്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ ചാൻസലറായും സേവനം ചെയ്തിട്ടുണ്ട്.
ഉമ്മൻ ചാണ്ടി അനുസ്മരണത്തിലും, ജസ്റ്റിസ് ജെ ബി കോശിയുമായുള്ള സംവാദത്തിലും പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി ഐഒസി ക്കുവേണ്ടി കോർഡിനേറ്റർ അജിത് മുതയിൽ അറിയിച്ചു.
ആഗസ്റ്റ് 16 ബുധനാഴ്ച വൈകുന്നേരം 5:00 മണി
വേദിയുടെ വിലാസം:
The Church, Hinde Street Methodist Church
19 Hinde St, London, W1U 2QJ
മാഞ്ചസ്റ്റർ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (യു കെ) 2024 ലെ ഇന്ത്യൻ പാർലിമെന്റ് ഇലക്ഷൻ ലക്ഷ്യം വെച്ചുകൊണ്ട് ആവിഷ്ക്കരിച്ച ‘മിഷൻ 2024’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയും ഉദ്‌ഘാടകനുമായി മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.‘മിഷൻ 2024’ പദ്ധതിക്കു മാഞ്ചസ്റ്ററിൽ തുടക്കം കുറിക്കുന്ന വേദിയിൽ പ്രമുഖരായ കലാകാരെ കോർത്തിണക്കി വർണ്ണ പകിട്ടാർന്ന കലാവിരുന്നും ഒരുക്കുവാൻ സംഘാടക സമിതി തീരുമാനിച്ചു.പരിപാടിയോടനുബന്ധിച്ചു ക്രമീകരിക്കുന്ന ലൈവ് ഓർക്കസ്ട്രയിൽസ്റ്റാർ സിംഗർ ഫെയിം പ്രശസ്ത പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം, DJ യും ഗായകനുമായ ജോയ് സൈമൺ, സ്റ്റാർ സിങ്ങർ ഫെയിം ആൻ മേരി, രഞ്ജിനി, നടനും ഗായകനുമായ അറഫാത് കടവിൽ അടക്കം പ്രഗത്ഭരായ കലാകാരാണ് പങ്കു ചേരുന്നത്.എഐസിസി സെക്രട്ടറി അടക്കം വിവിധ പദവികളിലും മേഖലകളിലും ശ്രദ്ധേയമായ നേതൃത്വ മികവ് കാഴ്ചവെച്ചിട്ടുള്ള മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയെ ത്രിവർണ്ണ പതാകകളും, കലാരൂപങ്ങളുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കുന്നതടക്കം ഊഷ്‌മളമായ വരവേൽപ്പാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.രാജ്യം നേരിടുന്ന പ്രതിസന്ധികളും, ദേശത്തു നടമാടുന്ന വർഗ്ഗീയ-വിഭജന രാഷ്ട്രീയം അടക്കം സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും.കോൺഗ്രസ്സ് മീഡിയാ സെൽ മെമ്പറായ റോമി കുര്യാക്കോസ് ‘മിഷൻ 2024’ പ്രോഗ്രാമിനു കൺവീനറായി നേതൃത്വം വഹിക്കും.കോൺഗ്രസ്സ് നേതാവും ജീവകാരുണ്യ പ്രവർത്തകയുമായ ഷൈനി മാത്യൂസ്, സോണി ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം നടന്നു വരുന്നു.ആഗസ്റ്റ് 25 ന് വൈകുന്നേരം അഞ്ചു മണിയോടെ മാഞ്ചസ്റ്റർ പാർസ് വുഡ് ഹൈസ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന മിഷൻ 2024 ലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി പ്രസിഡണ്ട് സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ അറിയിച്ചു.സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നേതാക്കൾ പരിപാടിയിൽ പങ്കു ചേരുമെന്നും അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണാർത്ഥം സംഗമ വേദിക്കു ‘ഉമ്മൻ ചാണ്ടി നഗർ’ എന്ന് നാമകരണം ചെയ്യുമെന്നും റോമി കുര്യാക്കോസ് അറിയിച്ചു.Romy Kuriakose: 07776646163Shinu Mathews: 07872514619Sony Chacko: 07723306974Thomas Philip: 07454023115Venue:-Parrs Wood Hogh School, Wilmslow Road, Manchester, M20 5PGrim
ക്രോയ്ടോൻ: ഒഐസിസി യുകെ യുടെ കുടുംബ സഭ ഇപ്പോൾ ചർച്ചയാകുന്നു , അയോഗ്യത നീക്കി രാഹുൽ ഗാന്ധി വീണ്ടും വയനാടിന്റെ MP ആയി പാർലമെൻറിൽ എത്തിയ സന്തോഷം കുടുംബ സഭ വിളിച്ചു കുട്ടി മധുരം പങ്കു വച്ച് ആഘോഷിച്ചു , മുതിർന്ന നേതാക്കന്മാരായ , ഒഐസിസി യുകെ നാഷണൽ കമ്മിറ്റി പ്രസിഡൻഡ് ശ്രീ കെ കെ മോഹൻ ദാസിന്റെയും , ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജിന്റെയും ആശയമായിരുന്നു കുടുംബ സഭ എന്നുള്ളത് , പതിവിന് മീറ്റിംഗുകൾക്ക് വിപരീതമായി നേതാക്കന്മാർ സദസ്സിലും അംഗങ്ങൾ കേൾവിക്കാരും എന്നതല്ല കുടുംബ സദസ് എന്ന ആശയം , നേതാക്കന്മാരും അംഗങ്ങളും ചുറ്റുമിരുന്ന് കാര്യങ്ങൾ കുടുബങ്ങളെന്നപോലെ വിശദീകരിച്ചു എല്ലാവരോടും സംവദിക്കുന്ന കുടുംബ സഭ എന്ന പുതിയ സഭ ഏറെ ഹൃദ്യമായിരുന്നു .

നാഷണൽ പ്രസിഡണ്ട് ശ്രീ കെ കെ മോഹൻദാസിന്റെ അധ്യക്ഷത്തിൽ ചേർന്ന് കുടുംബ സദസിൽ മധുര പലഹാരവും പങ്കുവച്ചു , യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും നേതാക്കന്മാർ ഒഐസിസി കുടുംബ സദസിലെത്തി അവരുടെ സന്തോഷം പങ്കു വച്ചു.

അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത നീക്കി അംഗത്വം പുനഃസ്ഥാപിച്ചു , ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം വഴി അറിയിച്ച നാൾ വഴികൾ ഒഐസിസി നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസ് കുടുംബ സദസ് അംഗങ്ങൾക്ക് വിശദീകരിച്ചു കൊടുത്തു , തുടർന്ന് സൂര്യനേയും , ചന്ദ്രനെയും , സത്യത്തെയും ആർക്കും മറച്ചു വയ്ക്കാൻവില്ലന്നും ,സത്യം വിളിച്ചു പറയുന്ന രാഹുൽ ഗാന്ധിയെ അധികകാലം ആർക്കും മാറ്റി മാറ്റി നിർത്താനാവില്ലന്നും ഒഐസിസി നാഷണൽ ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജ് കുടുംബ സദസിൽ ഓർമ്മിപ്പിച്ചു , ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയെ നയിക്കാൻ , പകയും വിദ്വേഷവും മറന്ന് സ്നേഹിക്കാൻ പഠിപ്പിക്കുന്ന രാഹുൽ ഗാന്ധിയെ പോലുള്ള നേതാക്കന്മാർ അത്യവശ്യമാണെന്ന് ഒഐസിസി ക്രോയിഡോൺ യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ലിലിയ പോൾ കുടുംബ സദസ് സംവാദത്തിൽ അഭിപ്രായപ്പെട്ടു , എൻഡിഎ സർക്കാർ അവിശ്വാസപ്രമേയം അഭിമുഖീകരിക്കാൻ പോകുന്ന ഈ സമയത്ത് തന്നെ രാഹുൽ പാർലമെന്റിലേക്ക് തിരിച്ചെത്തുന്നത് പ്രതിപക്ഷ പാർട്ടികൾക്ക് ആവേശം നൽകുന്നുണ്ടന്ന് ശ്രീ അഷ്‌റഫ് അബ്ദുള്ള പറഞ്ഞു , രാഹുൽ ഗാന്ധിയുടെ തിരിച്ചു വരവ് ഇന്ത്യ എന്ന പ്രതിപക്ഷ കക്ഷികൾക്ക് പുത്തൻ ഉണർവ് നല്കുന്നതാവും എന്ന് ഒഐസിസി സാറെ റീജൺ ട്രഷറർ ശ്രീ ബിജു വർഗീസ് കുടുംബ സദസിൽ പറഞ്ഞു .

തുടർന്ന് മുതിർന്ന നേതാക്കന്മാരായ ശ്രീ നടരാജൻ ചെല്ലപ്പൻ , ശ്രീ ജോർജ് ജോസഫ് , ശ്രീ ബിജു ജോർജ് , ശ്രീ സന്തോഷ് കുര്യൻ , ശ്രീ ജോർജ് ജേക്കബ് , ശ്രീ സ്റ്റാൻസൺ മോൻ മാത്യു , ശ്രീ ജിതിൻ വി തോമസ് ശ്രീ ജയൻ റാൻ , ശ്രീ ഷാജി സദാശിവൻ , ശ്രീ തോമസ് ഫിലിപ്പ് എന്നിവർ കുടുബ സദസ് സംവാദത്തിൽ പങ്കെടുത്തു രാഹുൽ ഗാന്ധി പാർലമെന്റിൽ തിരിച്ചെത്തിയ സന്തോഷം പങ്കുവച്ചു , തുടർന്ന് നേതാക്കന്മർ എല്ലാ അംഗങ്ങൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു , 2024 പാലമെൻറ് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ പറ്റിയും കുടുംബ സദസിൽ ചർച്ച ചെയ്ത ശേഷം ദേശിയ ഗാനാലാപനത്തടെ കുടുംബ സദസ് പിരിഞ്ഞു.

കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര കണ്ടിയൂരിലാണ് കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് (35)ആണ് മരിച്ചത്. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നയാളാണ് കൃഷ്ണ പ്രകാശ് . ഇന്ന് പുലർച്ചെ 12.30 ന് ആണ് അപകടമുണ്ടായത്. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സമാനമായ മറ്റൊരു സംഭവത്തില്‍ ജൂലൈ രണ്ടാം വാരത്തില്‍ ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചിരുന്നു. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരിക്കെയാണ് റിസ്വാന്റെ കാറിന് തീ പിടിച്ചത്. തീ പടർന്നതും റിസ്വാനും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഉടൻ തന്നെ കാറിൽ നിന്നും പുറത്തിറങ്ങി. പിന്നീട് ഫയർഫോഴ്സെത്തി ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് തീ അണച്ചത്. കാറിന്റെ ഉൾഭാഗം സംഭവത്തില്‍ മുഴുവനും കത്തി നശിച്ചു.
വയനാട് വൈത്തിരിയിലും മെയ് മാസം ഇത്തരമൊരു അപകടം നടന്നിരുന്നു. വൈത്തിരി അമ്പലപടിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചത്. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസാൻ കാറിനാണ് തീപിടിച്ചത്. മണ്ണാർക്കാട് നിന്നും മേപ്പാടിക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്രക്കാർക്ക് പരിക്കൊന്നുമില്ല. കാർ ഓടുന്നതിനിടെ ക്ലച്ച് കിട്ടാതെ വന്നപ്പോൾ ബോണറ്റ് തുറന്ന് നോക്കിയ സമയത്താണ് പുക ഉയരുന്നത് കണ്ടത്. പെട്ടെന്ന് തന്നെ തീയാളി പടർന്നു. ഫയർഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കവൻട്രിയിലുള്ള സ്റ്റോക്ക് ഏരിയയിൽ താമസിക്കുന്ന ജോർജ് തോമസിന്റെ മാതാവ് മേരിക്കുട്ടി തോമസ് (80) ,വടക്കേക്കൂട്ട് നിര്യാതയായി. ജോർജ് തോമസും കുടുംബാംഗങ്ങളും നാട്ടിലുണ്ട്. പരേതയുടെ മറ്റൊരു മകൻ അമേരിക്കയിൽ നിന്ന് എത്തിയിട്ട് സംസ്കാര ശുശ്രൂഷ സമയം തീരുമാനിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
ജോർജ് തോമസിന്റെ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഓസ്‌ട്രേലിയയിൽ കാറപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി പ്ലാത്താനത്ത് ജോൺ മാത്യു (ജോജി)വിന്റെ മകൻ ജെഫിൻ (23) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ സിഡ്നിയിലായിരുന്നു അപകടം. പൊലീസ് വിവരമറിയിച്ചത് അനുസരിച്ച് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചു. ഓസ്ട്രേലിയയിൽ മാതാപിതാക്കളോടൊപ്പമാണ് ജെഫിൻ താമസിക്കുന്നത്. ഇവർ താമസിക്കുന്നതിന് 1,500 കിലോമീറ്റർ അകലെയായിരുന്നു അപകടം.
കേരളത്തെ നടുക്കിയ ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി. കുട്ടിയെ കൊന്നു തള്ളിയ ആലുവ മാർക്കറ്റ് മുതൽ തട്ടിയെടുത്ത സ്ഥലംവരെ എല്ലായിടത്തും പ്രതി കൂസലില്ലാതെ പോലീസിനോട് കൃത്യം വിവരിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും നാട്ടുകാരും ആക്രോശിച്ചുകൊണ്ട് അസ്ഫാക്കിനു നേരെ പാഞ്ഞടുത്തെങ്കിലും പോലീസ് ഇവരെ പിന്തിരിപ്പിച്ചു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും ജ്യൂസ് വാങ്ങിക്കൊടുത്ത കടയിലും പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിലേക്കാണ് പ്രതിയെ ആദ്യമെത്തിച്ചത്. മുഖം മറയ്ക്കാതെയാണ് പ്രതിയെ കൊണ്ടുവന്നത്. കഴിഞ്ഞ മാസം 28 നാണ് പ്രതി അസഫാക് ആലം അഞ്ചുവയസ്സുളള പെൺകുഞ്ഞിനെ പീഡിപ്പിച്ച്, കൊലപ്പെടുത്തിയത്. അമ്പതോളം പൊലീസുകാരുടെ കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
രോഷാകുലരായ ജനക്കൂട്ടം അസഫാകിനെ കൊണ്ടുപോകുന്നതിനൊപ്പമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരാണ് ഇവരെ അനുനയിപ്പിച്ചത്. ആലുവ മാർക്കറ്റിന് പുറത്തുളള കടയിലും ബിവറേജ് ഔട്ട്ലെറ്റിലും പെൺകുട്ടിയുടെ വീട്ടിലും പരിസരത്തും അസഫാകിനെ എത്തിച്ചിരുന്നു. അസഫാക് ആലം മുമ്പ് താമസിച്ചിരുന്ന ഉളിയന്നൂരിലെ വീട്ടിലുമെത്തിച്ചിരുന്നു. പെൺകുഞ്ഞിനെ അരുംകൊല നടത്തിയതിന് ശേഷം ഇയാൾ കൈകാലുകളും മുഖവും കഴുകിയ സ്ഥലത്തും തെളിവെടുപ്പ് നടത്തിയിരുന്നു.
ഏറ്റവുമധികം സമയം ചെലവഴിച്ചത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലത്തായിരുന്നു. ക്രൂരകൃത്യത്തെക്കുറിച്ച് യാതൊരു കൂസലുമില്ലാതെയാണ് പ്രതി പൊലീസുകാരോട് വിവരിച്ചത്. ഒന്നരമണിക്കൂർ സമയത്തെ തെളിവെടുപ്പിലൂടെ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം പിന്നിട്ടു കഴിഞ്ഞു. ഏറ്റവുമധികം പ്രതിഷേധമുയർന്നത് ആലുവ മാർക്കറ്റിലായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത സ്ഥലത്തും പൊലീസ് വാഹനം നിർത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
തായിക്കാട്ടുകരയിൽ മൂന്ന് സെന്ററുകളിലാണ് പ്രതിയെ എത്തിച്ചത്. പെൺകുട്ടിയുടെ വീടിന്റെ പരിസരത്തും അസഫാക് താമസിച്ച സ്ഥലത്തും കുഞ്ഞിന് ജ്യൂസ് വാങ്ങിക്കൊടുത്ത കടയുമാണ് ഈ കേന്ദ്രങ്ങൾ. കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയ സ്ഥലത്ത് എത്തിയപ്പോൾ അലറിക്കരഞ്ഞ്, പൊട്ടിത്തെറിച്ചായിരുന്നു അമ്മയുടെ പ്രതികരണം. തെളിവെടുപ്പിന് എത്തിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം തന്നെ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കേൾക്കാമായിരുന്നു. രണ്ടരമണിക്കൂർ നേരം സംഭവിച്ച കാര്യങ്ങളെല്ലാം തന്നെ പൊലീസ് വളരെ വ്യക്തമായി തന്നെ പ്രതിയിൽ നിന്നും ചോദിച്ചറിഞ്ഞു. ഈ മാസം 10ന് പ്രതിയുടെ കസ്റ്റഡി അവസാനിക്കും