ജീവിച്ച കാലത്ത് ആള്‍ക്കൂട്ടത്തിനൊപ്പം മാത്രം കണ്ടിട്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും ജനപ്രവാഹം. ഒന്നര കോടിയുടെ കടം അടച്ചു തീര്‍ക്കാന്‍ വഴി കാണിച്ച് തരണമെന്ന് ആവശ്യപ്പെട്ടുള്ള സംഗീതയുടെ നിവേദനം തുടങ്ങി, കുടുംബ പ്രശ്നം തീര്‍ക്കാനും, വിദേശത്ത് ഉപരിപഠനം നടത്തുന്ന മകന് തീസിസ് പ്രോസസ് ചെയ്ത് ഇഷ്ട ജോലി ലഭിക്കാനും, പാരമ്പര്യമായി ലഭിച്ച സ്ഥലത്തെ റബര്‍ വെട്ടാനും മറ്റാവശ്യങ്ങള്‍ക്ക് പോകാനും വഴി തന്ന് സഹായിക്കാനും, ഒഇടി പരീക്ഷ പാസാകാന്‍ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടും നിരവധിയാളുകളാണ് പുതുപ്പള്ളിയിലെ കല്ലറയിലേക്ക് എത്തുന്നത്.
വലിയൊരു വിഭാഗമാളുകൾ ഉമ്മൻചാണ്ടിയെ ദൈവതുല്യനായി കൂടി കണ്ടു തുടങ്ങിയെന്ന് തോന്നിപ്പിക്കുന്നതാണ് പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയുടെ ചുറ്റും കാണുന്ന ചെറിയ പേപ്പറുകളിലെ നിവേദന കാഴ്ചകൾ. ഉമ്മൻചാണ്ടിയെ മരണത്തിനപ്പുറവും അമരനായി കാണുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ. ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ നിന്ന് മടങ്ങി 16 ദിവസങ്ങൾ പിന്നിട്ടെങ്കിലും ഒരു തീർഥയാത്ര പോലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിലേക്ക് ജനപ്രവാഹമാണ് ഇന്നും കാണാനാവുന്നത്.
ഏതാനും ദിവസങ്ങൾ മുമ്പ് വരെ നമ്മൾക്കിടയിൽ ജീവിച്ചിരുന്ന സാധാരണക്കാരനായ ഒരു മനുഷ്യൻറെ കല്ലറയ്ക്കും ചുറ്റും കാണുന്ന ഈ കാഴ്ചകൾക്ക് ഒരു തരം അസാധാരണത്വം തോന്നിയേക്കാം. ജീവിതത്തിലെ പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കുമുള്ള പരിഹാരം തേടി ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കു ചുറ്റും നിവേദനങ്ങൾ നിറയുകയാണ്. ജീവിച്ചിരുന്ന കാലത്ത് അസാധാരണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന മധ്യസ്ഥനായിരുന്നു സാധാരണക്കാർക്ക് ഉമ്മൻചാണ്ടി.
മരണത്തിനിപ്പുറം ദൈവത്തിന്റെ സ്വന്തം മധ്യസ്ഥന്റെ സ്ഥാനമാണ് സ്നേഹിക്കുന്നവരുടെ മനസിൽ ഉമ്മൻചാണ്ടിയ്ക്കെന്ന് ഈ കാഴ്ചകൾ സാക്ഷ്യം പറയാതെ പറയുന്നുണ്ട്. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പോലും ഉമ്മൻചാണ്ടിക്ക് മുന്നിൽ നടത്തിയ പ്രാർഥന കൊണ്ടെന്ന് വിശ്വസിക്കുന്നവരെ ഇന്ന് പുതുപ്പള്ളിയിൽ കാണാന്‍ കഴിയും. കൊല്ലം മാടൻ നടയിലെ വാടക വീട്ടിൽ നിന്ന് ഇത് മൂന്നാം തവണയാണ് അമ്പിളി പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രാർഥനയ്ക്ക് എത്തുന്നത്. ഇത്തവണ എത്തിയത് തനിക്ക് താമസിക്കാൻ സ്വന്തമായൊരു വീടു കിട്ടണമെന്ന അപേക്ഷ അർപ്പിക്കാനാണ്.
മുഖ്യമന്ത്രിയായിരിക്കെ മക്കളിലൊരാളുടെ ചികിൽസയ്ക്ക് ഉമ്മൻചാണ്ടിയുടെ സഹായം കിട്ടിയിട്ടുണ്ടെന്ന് അമ്പിളി പറയുന്നു. നിത്യതയിലേക്ക് മടങ്ങിയെങ്കിലും പ്രിയ നേതാവിന്റെ കല്ലറയിലെ പ്രാർഥനയ്ക്ക് ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അമ്പിളിയുള്ളത്. ഇതിനു മുമ്പ് രണ്ടു തവണയും പുതുപ്പള്ളിയിലെ കല്ലറയില്‍ എത്തി പ്രാർഥിച്ചു മടങ്ങും വഴി എടുത്ത ലോട്ടറി ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനമടിച്ചത് ഉമ്മൻചാണ്ടിയുടെ അനുഗ്രഹം കൊണ്ടാണെന്ന അമ്പിളിയുടെ വിശ്വാസം മിത്തോ സത്യമോ എന്നത് ഈ വാർത്ത കാണുന്നവരുടെ വിവേചനത്തിന് വിടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കായനാട് സെന്റ് ജോർജ് സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ആയ കെ.വി സ്കറിയ കാരങ്ങൽ അന്തരിച്ചു. മൂന്ന് മക്കളും യുകെയിൽ ആണ്.
സംസ്കാര കർമ്മങ്ങൾ 7-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിക്ക് വീട്ടിൽ ആരംഭിച്ച് കായനാട് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെടും.
മക്കൾ : നൂബി സ്കറിയ (റെക്സാം), എൽദോസ് സ്കറിയ (ഹൾ), ജൂബി സ്കറിയ (ബർമിംഗ്ഹാം) മരുമക്കൾ : ജിശാന്ത് ജോയ്, ഗിഫ്റ്റി എൽദോസ്, തോമസ് ജോസഫ്
ശ്രീ. കെ. വി സ്കറിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പ്രസവിച്ച് കിടന്ന യുവതിയെ ‘എയര്‍ എംബോളിസം’ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്ന സംഭവത്തില്‍ പ്രതി അനുഷ ശ്രമിച്ചത് ഇരയെ കൊലപ്പെടുത്തി ഭര്‍ത്താവിനെ സ്വന്തമാക്കാന്‍. എന്നാല്‍ നീക്കം പൊളിച്ചത് വ്യാജനഴ്‌സിനെ തിരിച്ചറിഞ്ഞ ജീവനക്കാരുടെ സമയോചിത ഇടപെടല്‍. പോലീസ് കസ്റ്റഡിയിലുള്ള യുവതിയെ ചോദ്യം ചെയ്യുകയാണ്.
അരുണും അനുഷയും കോളേജ് കാലഘട്ടം മുതല്‍ അടുപ്പത്തിലായിരുന്നു എന്നും മൊഴി നല്‍കിയിട്ടുണ്ട്. പ്രസവത്തിന് ശേഷം വിശ്രമിക്കുന്ന സ്‌നേഹയെ കൊലപ്പെടുത്തി ഭര്‍ത്താവായ അരുണിനെ സ്വന്തമാക്കുക ആയിരുന്നു ലക്ഷ്യം എന്നും അറസ്റ്റിലായ അനുഷ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
മുന്‍ സുഹൃത്തിനെ സ്വന്തമാക്കാന്‍ ഭാര്യയായ യുവതിയെ കൊല്ലാന്‍ ഫാര്‍മസിസ്റ്റായി മുന്‍പരിചയമുള്ള പ്രതി തെരഞ്ഞെടുത്തത് ‘എയര്‍ എംബ്ലോസിസം’ എന്ന ഗൂഡമാര്‍ഗ്ഗമായിരുന്നു. ശൂന്യമായ 120 മില്ലിയുടെ സിറിഞ്ച് ഉപയോഗിച്ച് രക്തധമനികളിലേക്ക് വായുകടത്തി വിടുന്നത് വഴി ഹൃദയാഘാതം പോലെയുള്ള കാര്യം ഉണ്ടാക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ നാലു തവണ കുത്തിയിട്ടും ഗര്‍ഭിണിയുടെ മാസത്തിലേക്ക് കുത്തിയതല്ലാതെ ഞരമ്പ് കണ്ടെത്താനായില്ല. ഇത് തന്നെയാണ് പ്രതി അനുഷ്‌ക്കയെ കുടുക്കിയതും.
റൂമിലുണ്ടായിരുന്ന യുവതിയുടെ മാതാവ് കണ്ടത് കൊണ്ടാണ് നീക്കം പരാജയപ്പെടുത്താനായത്. അനുഷ റൂമില്‍ എത്തിയത് എങ്ങിനെയാണെന്ന് അറിയില്ല. നഴ്‌സിന്റെ വേഷത്തില്‍ എത്തിയ അനുഷ ഒരു ഇഞ്ചക്ഷന്‍ കൂടിയുണ്ടെന്ന് പറഞ്ഞാണ് യുവതിയുടെ അടുത്തെത്തിയത്. ഡിസ്ചാര്‍ജ്ജ് കഴിഞ്ഞും ഇനി എന്ത് ഇഞ്ചക്ഷനാണെന്ന് മാതാവ് ചോദിച്ചെങ്കിലും മൂന്ന് തവണയോളം അനുഷ യുവതിയുടെ കയ്യില്‍ സിറിഞ്ച് കുത്തുകയുണ്ടായി.
എല്ലാം മാംസത്തിലായിരുന്നു. നാലാം തവണ കുത്തിവെയ്പ്പിനായി ഞരമ്പ് രേഖപ്പെടുത്തുമ്പോള്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടു. ഇവര്‍ ചോദ്യം ചെയ്തതോടെ സംഭവം പുറത്തായി. അനുഷയെ തിരുവല്ല പുളിക്കീഴ് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.
റ്റിജി തോമസ്
ആദ്യദിവസം മ്യൂസിയത്തിലൂടെയുള്ള യാത്രയിൽ ഇംഗ്ലണ്ടിലെ കൽക്കരി ഖനികളുടെ ചരിത്രം മനസ്സിലാക്കാൻ സാധിച്ചു. കൽക്കരി വ്യവസായത്തിന്റെ ആദ്യ കാലഘട്ടം തുടങ്ങി വ്യവസായത്തിന്റെ ആധുനികവത്കരണത്തിന്റെ പടിപടിയായുള്ള കടന്നുവരവിന്റെ നേർ ചിത്രങ്ങൾ നന്നായിത്തന്നെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.
രണ്ടാം ദിവസത്തെ സന്ദർശനം ഒരു യഥാർത്ഥ കൽക്കരി ഖനിയിലേയ്ക്കുള്ള യാത്രയായിരുന്നു. 150 മീറ്ററോളം തറനിരപ്പിൽ നിന്ന് താഴേയ്ക്കുള്ള യാത്ര. ഒരു പെരുച്ചാഴിയെപ്പോലെ ഭൂമിക്കടിയിലെ തുരങ്ക പാതയിലൂടെയുള്ള യാത്ര ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റുന്നതായിരുന്നില്ല. നേരത്തെ തന്നെ സുരക്ഷയ്ക്കായി ഹെൽമറ്റും ഖനിയുടെ ഇരുട്ടിൽ പ്രകാശത്തിനായി ടോർച്ചും കിട്ടിയിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മൊബൈൽ ഫോൺ ഖനിക്കുള്ളിലേയ്ക്ക് അനുവദനീയമായിരുന്നില്ല.

ഞങ്ങൾ നാലുപേർ മാത്രം. സന്ദർശകരായി ഞാനും ജോജിയും ഒരു ഇംഗ്ലീഷുകാരനും പിന്നെ ഗൈഡ് ആയ മൈക്കും മാത്രം . മൂന്നാമത്തെ ഇംഗ്ലീഷുകാരനായ സന്ദർശകനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം. ലോകത്തിലേയ്ക്ക് ഏറ്റവും പഴക്കമുള്ളതെന്ന് തോന്നിപ്പിക്കുന്ന ലിഫ്റ്റിൽ ഞങ്ങൾ പ്രവേശിച്ചു. 180 വർഷം പഴക്കമുള്ള 140 മീറ്ററിലധികം ഭൂ നിരപ്പിൽ നിന്ന് താഴ്ചയുള്ള കൽക്കരി ഖനിയിലേയ്ക്കാണ് നമ്മൾ പോകുന്നതെന്ന് ഗൈഡ് ആയി കൂടെ വരുന്ന മൈക്ക് പറഞ്ഞപ്പോൾ ഇതൊക്കെ ഞാൻ എത്ര കണ്ടിരിക്കുന്നു എന്ന ഭാവമായിരുന്നു എന്റെ മനസ്സിൽ.
ലിഫ്റ്റ് ചലിച്ചു തുടങ്ങി. പാതാളത്തിലേയ്ക്ക് ശരവേഗത്തിൽ പായുന്ന അവസ്ഥ. ലിഫ്റ്റിൻ്റെ ചക്രങ്ങളുടെ പേടിപ്പെടുത്തുന്ന ശബ്ദം.

ലിഫ്റ്റ് പാതാളത്തിലേയ്ക്ക് പാഞ്ഞു കൊണ്ടേയിരിക്കുന്നു. ഒരു ഘട്ടത്തിൽ ഒറ്റപ്പെടലിന്റെയും പുറംലോകത്ത് ഇനി ഒരിക്കലും എത്തില്ലെന്ന വേവലാതിയിലും എനിക്ക് ബോധം മറയുന്നത് പൊലെ തോന്നി.
ഞാൻ ജോജിയെയും കൂടെയുള്ള സഹയാത്രികനെയും നോക്കി ഒരുപക്ഷേ അവരുടെ ഉള്ളിലും സമാനമായ വികാരങ്ങൾ ഉണ്ടായിരുന്നിരിക്കാം…
Please Stop. I want to return back…..
ഞാൻ ഗൈഡിനോട് പറഞ്ഞു…
(തുടരും )
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
https://malayalamuk.com/uk-smrithikal-chapter-8-part-2/
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
മോഹന്‍ദാസ്
കോട്ടയത്തു നിന്നും കൊച്ചിയിലേക്കുള്ള വേണാട് എക്സ്പ്രസിലെ എന്റെ പതിവുയാത്രകള്‍ രസകരമായ ഒത്തിരിയോര്‍മ്മകള്‍ നല്‍കിയിട്ടുണ്ട്.
ട്രെയിനില്‍ സമാനചിന്താഗതിക്കാരായ ഞങ്ങള്‍ ഒത്തുചേര്‍ന്ന് ഒരു ഗ്രൂപ്പായിട്ടാണ് യാത്ര.
കാക്കനാട് SEZ ല്‍ ഓഫീസറായ ഹരിച്ചേട്ടനായിരുന്നു ഗ്രൂപ്പ് ലീഡര്‍. ധാരാളം വായിക്കുകയും നല്ല കഥകളെഴുതുകയും ചെയ്യുന്ന, റിലയന്‍സില്‍ ജോലി ചെയ്യുന്ന രഞ്ചന്‍ തുടങ്ങിയ മനസ്സടുപ്പമുള്ള നല്ല സുഹൃത്തുക്കള്‍ ഗ്രൂപ്പിലുണ്ടായിരുന്നു.
എഴുതിയ കാര്യങ്ങള്‍ വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നത് ഞങ്ങളുടെ പതിവ് ശീലമായിരുന്നു.
അങ്ങനെ ബഷീര്‍ എഴുതിയതുപോലെ പ്രശാന്തസുന്ദരമായ കാലം. ഒരു ദിവസം ഞങ്ങളുടെ കംപാര്‍ട്ടുമെന്‍റില്‍ അതിഥിയായി അവളുമെത്തി. പ്രസ് അക്കാദമിയില്‍നിന്നും ജേണലിസം കഴിഞ്ഞ് പ്രമുഖ മാധ്യമത്തില്‍ കുറച്ച് ദിവസം ഇന്‍റേണ്‍ഷിപ്പ് ചെയ്യുന്നതിനെത്തിയതാണ്.
ചന്ദനനിറവും ചിരിക്കുമ്പോള്‍ വിടരുന്ന ആ നുണക്കുഴികളും മനോഹരമായിരുന്നു. വളരെപ്പെട്ടന്ന് അവള്‍ ആ ഗ്രൂപ്പിന്‍റെ ഭാഗമായി.
ഗ്രൂപ്പ് ലീഡര്‍ ഹരിച്ചേട്ടന്‍ അവളോട് പേര് ചോദിച്ചു. അവള്‍ പേര് പറഞ്ഞു. മനോഹരമായ പേര്.
സീറ്റിലേക്ക് പിന്നോക്കം ചാരി കണ്ണുകളടച്ച് ഞാന്‍ പറഞ്ഞു:
‘രാത്രിയുടെ പേരുള്ള പെണ്‍കുട്ടി.’
തൊടങ്ങി അവന്‍റെ സാഹിത്യം. ഹരിച്ചേട്ടന് ദേഷ്യം വന്നു.
‘ശരിയാണ്. രാത്രിയുടെ പേരുള്ള പെണ്‍കുട്ടി.’
രഞ്ചന്‍ എന്‍റെ സഹായത്തിനെത്തി.
അവള്‍ കടന്നുവരുമ്പോള്‍ കര്‍പ്പൂരത്തിന്‍റെ ഗന്ധം അവിടെ പടരുമായിരുന്നു.
എഴുതിയ കഥയും കവിതയും ഞങ്ങള്‍ വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നല്ലോ ?
ഈ ചര്‍ച്ചകളില്‍ അവളും ചെറിയ രീതിയില്‍ പങ്കെടുക്കുമായിരുന്നു.
അന്ന് ഞാന്‍ എഴുതിയ ചില വരികളാണ് വായിച്ചത്. കഥാപാത്രം അവളായിരുന്നു.
വരികൾ ഏകദേശം ഇങ്ങനെയായിരുന്നു :
”അവള്‍ക്ക് രാത്രിയുടെ പേരായിരുന്നു
ഹരിചന്ദനത്തിന്‍റെ നിറവും
കര്‍പ്പൂരത്തിന്‍റെ മണവുമായിരുന്നു.
ചിരിക്കുമ്പോള്‍
വിടരുന്ന
നുണക്കുഴികളും
വലതുകീഴ്ച്ചുണ്ടിലെ കറുത്ത മറുകും…”
തുടര്‍ന്നു വായിക്കാന്‍ ഹരിച്ചേട്ടന്‍ സമ്മതിച്ചില്ല . പുള്ളി ബഹളം വയ്ക്കുകയാണ്.
‘ഇത് ഈ കുട്ടിയെക്കുറിച്ചാണ്,
ഈ കുട്ടിയെക്കുറിച്ചു മാത്രമാണ്.”
അവള്‍ നിശബ്ദയായിരുന്നു. ട്രെയിന്‍ സൗത്തിലെത്തി.
എല്ലാവരും ഇറങ്ങി. പോകുമ്പോള്‍ അവള്‍ ഒരു പുഞ്ചിരി സമ്മാനിച്ചാണ് മടങ്ങിയത്.
അപ്പോഴാണ് ആശ്വാസമായത്.
ഇന്‍റേണ്‍ഷിപ്പ് കഴിഞ്ഞ് ആ കുട്ടി ഒരുപ്രമുഖ പത്രത്തില്‍ ജോയിന്‍ ചെയ്തു.
നാളുകള്‍ക്കു ശേഷം ഞാന്‍ പതിവുപോലെ സൗത്തില്‍
ട്രെയ്നിറങ്ങുമ്പോള്‍ പിന്നില്‍ ഒരു വിളി.
ദാസേ.
ഏറ്റവും അടുപ്പമുള്ളവര്‍ അങ്ങനെ വിളിക്കാറുണ്ട്.
അടുത്തു ചെന്നപ്പോള്‍.
ഹരിചന്ദനത്തിന്‍റെ നിറവും കര്‍പ്പൂരത്തിന്‍റെ മണവും കീഴിച്ചുണ്ടിലെ ആ കറുത്ത മറുകും, വിടരുന്ന നുണക്കുഴികളും എങ്ങനെ മറക്കാനാവും?
ഒരു മൗനം.
അവളാണ് ഞങ്ങള്‍ക്കിടയിലെ മൗനം പൂരിച്ചിച്ചത്.
എന്താ മിഴിച്ചു നോക്കുന്നത്.
രാത്രിയുടെ പേരുള്ള …..അവള്‍ നിര്‍ത്തി
ഞങ്ങള്‍ ചിരിച്ചു.
വേണാട് എക്സ്പ്രസിന്റെ ചൂളംവിളിയില്‍ ചിരികൾ അലിഞ്ഞു ചേര്‍ന്നു.
മോഹൻദാസ് : കോട്ടയം മുട്ടമ്പലം സ്വദേശി. കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു.
ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.
ബിനോയ് എം. ജെ.
“ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും ചുറ്റികയടിയേറ്റ് മതത്തിന്റെ ഭിത്തികൾ വിറകൊളളുകയും ദുർബലപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.”(സ്വാമി വിവേകാനന്ദൻ) ഇത് ശാസ്ത്രത്തിന്റെയോ യുക്തി ചിന്തയുടെയോ കുറ്റമല്ല. കുറ്റം മതത്തിന്റേത് തന്നെ. ശാസ്ത്രത്തിന്റെ വാതായനങ്ങൾ എന്നും തുറന്നു തന്നെ കിടക്കുന്നു. അതിനാൽ അവിടെ സൂര്യപ്രകാശവും വായുസഞ്ചാരവും വേണ്ടുവോളമുണ്ട്. ആർക്കും എന്തും പറയുവാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്; അത് യുക്തിയുക്തം ആയിരിക്കണമെന്ന് മാത്രം. ശാസ്ത്രം ഒരു യുക്തികസർത്തുതന്നെയാണ്. ബൗദ്ധികമായ വ്യായാമത്തിനുള്ള ഏറ്റവും നല്ല കളരിയാണത്. ഇവിടെ സ്വർണ്ണം ഒരുക്കി ശുദ്ധിചെയ്യുന്നതുപോലെ മനുഷ്യനിൽ അന്തർലനീയമായ അജ്ഞാനത്തിന്റെ കറകളെ മാറ്റികളഞ്ഞ് അവനിലെ ശുദ്ധചൈതന്യത്തെ പ്രകാശിപ്പിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതിനുള്ള ബൗദ്ധികമായ സാധന അരങ്ങേറുന്നു.
എന്നാൽ നമ്മുടെ സമൂഹത്തിലെ മിക്ക മതങ്ങളിലും ഇതൊന്നുമല്ല നടക്കുന്നത് എന്ന സത്യം നാമറിയേണ്ടുന്ന സമയം വൈകിയിരിക്കുന്നു. ഞങ്ങളുടെ മതഗ്രന്ഥത്തിൽ ഇപ്രകാരമാണ് പറയുന്നത്, അതിനാൽ ഞങ്ങൾ ഇതിൽ വിശ്വസിക്കുന്നു. മറ്റൊരു മതത്തിൽ അൽപം വ്യത്യസ്തമായി കാര്യങ്ങൾ പറയുന്നു, അവർ അതിനുവേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുന്നു. ഈ മതങ്ങൾ തമ്മിൽ ഒരിക്കലും തീരാത്ത പോരും. ഇവർ സ്വർഗ്ഗത്തിലേക്കായിരിക്കുകയില്ല പോവുക, അവർക്ക് പോകുവാൻ വേറെയൊരു സ്ഥലമുണ്ട്. ശാസ്ത്രീയ അപഗ്രഥനത്തിലൂടെയും യുക്തിചിന്തയിലൂടെയും ഈശ്വരനിൽ എത്തിച്ചേരുക എന്നത് വളരെ ദൈർഘ്യമേറിയതും ശ്രമകരവുമായ ഒരു സാധന തന്നെയാണ്. അതിനാൽ തന്നെ ശാസ്ത്രകാരന്മാർക്ക് ഈശ്വരനിലുള്ള വിശ്വാസം മങ്ങിപ്പോകുന്നു. അതേ കാരണത്താൽ തന്നെ ഈശ്വരനിൽ എത്തെണമെന്ന ശക്തവും സന്ധിയില്ലാത്തതുമായ ആഗ്രഹവും നിശ്ചയദാർഡ്യവുമുള്ള ‘യോഗി’ തത്കാലത്തേക്ക് ശാസ്ത്രത്തെ ഒന്ന് മാറ്റിവക്കുവാൻ നിർബന്ധിതനാകുന്നു. രണ്ടു കൂട്ടരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത് ചരിത്രപരമായ ഒരനിവാര്യതയും പ്രായോഗികമായ ഒരു ചുവടുവയ്പ്പുമാണ്. ഈ രണ്ടറ്റങ്ങളും (മതവും ശാസ്ത്രവും) വിദൂരഭാവിയിലെങ്കിലും കൂട്ടിയോജിപ്പിക്കപ്പെടും എന്നത് വ്യക്തം. അപ്പോൾ മാത്രമേ മനുഷ്യജീവിതം അർത്ഥവ്യത്തും ആയാസരഹിതവുമാവൂ.
മനുഷ്യന് ഒരു ദൈവമേയുള്ളൂ..അതവന്റെ യുക്തിയാകുന്നു. അൽപം കൂടി വ്യക്തമായി പറഞ്ഞാൽ മനുഷ്യനിലുള്ള ഈശ്വരൻ യുക്തി ചിന്തയിലൂടെ – അതിലൂടെ മാത്രം – സ്വയം ആവിഷ്കരിക്കുവാൻ തിടുക്കം കൂട്ടുന്നു. യുക്തിയിലൂടെയേ അതിന് ആവിഷ്കരിക്കുവാൻ ആവൂ. അതുകൊണ്ടാണ് മൃഗങ്ങൾക്ക് ഈശ്വരസാക്ഷാത്കാരം അസാദ്ധ്യമാകുന്നത്. ഈ യുക്തിചിന്തയുടെ മാർഗ്ഗം താഴെ നിന്നും മുകളിലേക്കോ മുകളിൽ നിന്നും താഴേക്കോ സംഭവിക്കാം. നമുക്ക് വേണ്ടത് സകലതിനും ഒരു വിശദീകരണമാണ്. മനുഷ്യന് മനസ്സിലാക്കുവാനും വിശദീകരിക്കുവാനും ആവാത്തതായി യാതൊന്നും ഈ പ്രപഞ്ചത്തിൽ ഇല്ല. എന്നാൽ നമുക്കിന്ന് പലതിന്റെയും വിശദീകരണം അറിഞ്ഞുകൂടാ. ഈ അജ്ഞാനത്തെ നീക്കിക്കളയാനുള്ള സാധനയാണ്, മുൻപ് പറഞ്ഞതുപോലെ, ശാസ്ത്രത്തിലും ശുദ്ധവും കറ കളഞ്ഞതുമായ ആദ്ധ്യാത്മികതയിലും നടക്കുന്നത്. സകലത്തെയും കുറിച്ചുള്ള വിജ്ഞാനം അഥവാ സർവ്വജ്ഞത്വം ആർജ്ജിച്ചെടുക്കാവുന്നതാണ്. അത് ആർജ്ജിച്ചെടുത്ത അനവധി വ്യക്തിത്വങ്ങൾ ലോകത്തിൽ ഉണ്ടായിരുന്നിട്ടുണ്ട് എന്നത് തന്നെയാണ് അതിനുള്ള തെളിവ്. ശാസ്ത്രത്തിൽ നിലവിലുള്ള സിദ്ധാന്തങ്ങൾ പഠിക്കാത്ത ഒരാൾക്ക് ശാസ്ത്രകാരനാവാനാകില്ല. അതുപോലെതന്നെ സത്യത്തെ കുറിച്ചുള്ള അറിവ് – അത് കണ്ടെത്തിയവർ പറയുന്ന കാര്യങ്ങൾ – പഠിക്കാത്ത ഒരാൾക്ക് സത്യം കണ്ടെത്തുവാനും ആവില്ല.
ഭാഗ്യവശാൽ സത്യത്തെക്കുറിച്ചള്ള അറിവ് നമുക്കിന്ന് വേണ്ടുവോളം ഉണ്ട്. അത്യഗാധമായ ആർഷജ്ഞാനവും അന്യമതസ്ഥാപകന്മാർ കണ്ടെത്തിയ വിജ്ഞാനത്തിന്റെ അമൂല്യരത്നങ്ങളും ആർക്കും വേണ്ടാതെ കുപ്പതൊട്ടിയിൽ കിടക്കുന്നത് കാണുമ്പോൾ മനസ്സ് വേദനിക്കുന്നു. ശിസ്ത്രീയ തത്വങ്ങൾ മനസ്സിലാക്കിയെടുക്കുക ദുഷ്കരമാണ്. ആധ്യാത്മിക തത്വങ്ങൾ മനസ്സിലാക്കുന്നത് അതിനേക്കാൾ ദുഷ്കരമാണ്. വേണ്ടത്ര തയ്യാറെടുപ്പുകളും ഗുരുവിന്റെ സാന്നിധ്യവുമില്ലാതെ ആദ്ധ്യാത്മിക തത്വങ്ങൾ പഠിക്കുവാൻ മുതിരുന്നവൻ വിഷാദരോഗത്തിലേക്ക് വരെ വഴുതി വീണേക്കാം. അത് ആദ്ധ്യാത്മികതയുടെ കുറ്റമല്ല, മറിച്ച് അതിന്റെ ശക്തിയാണ്. സൾഫ്യൂരിക്ക് ആസിഡ് അത്യധികം വീര്യമുള്ളതാണ്; അത് ദേഹത്ത് വീണാൽ പൊള്ളും! വേദോപനിഷത്തുകളും, യോഗ ശാസ്ത്രവും, അദ്വൈതവും മറ്റും പഠിക്കുവാൻ പാശ്ചാത്യ ശാസ്ത്രകാരന്മാർ മടികാണിക്കുന്നതിന്റെ കാരണവും മറ്റൊന്നുമാവില്ല.
രണ്ടറ്റങ്ങളും തമ്മിൽ കൂട്ടിയോജിപ്പിച്ചേ തീരൂ. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞതുപോലെ “ശാസ്ത്രമില്ലാതെയുള്ള മതം അന്ധവും മതമില്ലാതെയുള്ള ശാസ്ത്രം മുടന്നുന്നതും ആണ് “. നാമൊറ്റക്കെട്ടായി പരിശ്രമിച്ചാൽ ഭാരിച്ച ഈ യത്നത്തിൽ നാം വിജയം വരിക്കുക തന്നെ ചെയ്യും. അന്ധവിശ്വാസത്തിലധിഷ്ഠിതവും യുക്തിചിന്തയുടെ സ്പർശമേൽക്കാത്തതുമായ മനോഭാവങ്ങൾ തലയിലേറി സ്വയവും മറ്റുള്ളവരെയും തെറ്റിലേക്ക് നയിക്കുന്ന മതഭ്രാന്തന്മാർക്ക് ഇവിടേക്ക് പ്രവേശനമില്ല.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
യുകെയിലെ തന്നെ കരുത്തരായ അസോസിയേഷനുകളിൽ ഒന്നായ മലയാളി അസോസിയേഷൻ ഓഫ് പ്രസ്റ്റൺ (MAP) അണിയിച്ചൊരുക്കുന്ന മൂന്നാമത് ഓൾ യു കെ ബാഡ്മിൻറൺ ടൂർണ്ണമെൻറ് സെപ്റ്റംബർ 23-ാം തീയതി 9 മണി മുതൽ പ്രസ്റ്റൺ കോളേജ് സ്പോർട്സ് ഹാളിൽ (PR2 8UR) വച്ച് നടത്തപ്പെടുന്നു. മെൻസ് ഡബിൾസ് വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക.
ഒന്നാം സമ്മാനം £351 ട്രോഫിയും, രണ്ടാം സമ്മാനം £251 ട്രോഫിയും , മൂന്നാം സമ്മാനം £151 ട്രോഫിയും, നാലാം സമ്മാനം £75 ട്രോഫിയും എന്നിങ്ങനെ അത്യാകർഷകമായ സമ്മാനങ്ങൾ ആണ് വിജയികളെ കാത്തിരിക്കുന്നത്. MAP സംഘടിപ്പിക്കുന്ന ഈ മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രസിഡൻറ് ജോബി ജേക്കപ്പും സെക്രട്ടറി അനീഷ് കുമാറും അറിയിച്ചു.
മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷനായി ബിനു സോമരാജ് -07828303288.. ഷൈൻ ജോർജ് -07727258403..പ്രിയൻ പീറ്റർ-07725989295. എന്നിവരെ ബന്ധപ്പെടുക. ക്യു ആർ കോഡ് സ്കാൻ ചെയ്തും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.

‘മോദി’ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും ആശ്വാസം. കേസില്‍ പരമാവധി ശിക്ഷ വിധിച്ച സൂറത്ത് വിചാരണ കോടതിയുടെയും ശിക്ഷ ശരിവച്ച ഗുജറാത്ത് ഹൈക്കോടതിയുടെയും നടപടി സ്‌റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും. അദ്ദേഹത്തിന് എം.പി സ്ഥാനം തിരികെ ലഭിക്കും.
ഇത്തരമൊരു കേസില്‍ എന്തിനാണ് പരമാവധി ശിക്ഷയെന്ന് വിചാരണ കോടതി പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി വയനാട്ടിലെ ജനങ്ങളുടെ പൗരാവകാശം കൂടി പാലിക്കണം. വിചാരണ കോടതിയുടെ വിധിയില്‍ രാഹുല്‍ നല്‍കിയ അപ്പീലില്‍ വിധി വരുന്നത് വരെയാണ് സ്‌റ്റേ.
പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുപ്രീം കോടതി ഉപദേശിച്ചു. എന്തിനാണ് പരമാവധി ശിക്ഷ നല്‍കിയതെന്ന് വിചാരണ കോടതിയും അപ്പീല്‍ കോടതികളും വ്യക്തമാക്കുന്നില്ലെന്ന വിമര്‍ശനവും സുപ്രീം കോടതി നടത്തി. ശിക്ഷ ഒരു ദിവസം കൂടി കുറഞ്ഞിരുന്നെങ്കില്‍ ജനപ്രതിനിധ്യ നിയമം ബാധകമാകില്ലായിരുന്നുവെന്ന പരാമര്‍ശവും കോടതി നടത്തി. കീഴ്കോടതികള്‍ നടത്തിയ വിധിയിലെ രാഷ്ട്രീയ മാനം കൂടിയാണ് സുപ്രീം കോടതി വിമര്‍ശന വിധേയമാക്കിയത്.
രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടിയ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. അപകീര്‍ത്തി കേസില്‍ എന്തിനാണ് പരമാവധി ശിക്ഷയെന്നും ഒരു വ്യക്തിയുടെ അല്ല, അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ ജനങ്ങളുടെ ശബ്ദമാണ് നിഷേധിക്കപ്പെടുന്നതെന്നും അദ്ദേഹം വാദിച്ചിരുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
മാഞ്ചസ്റ്റർ: 2024 ലെ ഇന്ത്യൻ പാർലിമെന്റ് ഇലക്ഷൻ മുന്നിൽക്കണ്ടുകൊണ്ട് രാജ്യം സുരക്ഷാ കരങ്ങളിൽ എത്തിച്ചു നൽകുന്നതിനായി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (യു കെ) ആവിഷ്ക്കരിച്ച പാർലിമെന്റ് തെരഞ്ഞെടുപ്പ് വരെ നീണ്ടു നിൽക്കുന്ന കർമ്മപദ്ധതിക്കു മാഞ്ചസ്റ്ററിൽ തുടക്കം കുറിക്കും. ഐഒസി മാഞ്ചസ്റ്ററിൽ ആരംഭം കുറിക്കുന്ന ‘മിഷൻ 2024’ കർമ്മ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയും ഉദ്‌ഘാടകനുമായി മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.
ആഗസ്റ്റ് 25 നു മാഞ്ചസ്റ്ററിൽ നടക്കുന്ന പ്രവാസി സംഗമത്തിൽ യു കെ യുടെ നാനാഭാഗത്ത് നിന്നുള്ള കോൺഗ്രസ്സ് പ്രവർത്തകർ പങ്കു ചേരും. അന്തരിച്ച ഉമ്മൻചാണ്ടി അനുസ്മരണവും തദവസരസത്തിൽ നടത്തപ്പെടുന്നതാണ്.
എഐസിസി സെക്രട്ടറി, നാല് തവണ പാർലിമെന്റ് അംഗം, അഞ്ചു തവണ നിയമസഭാ സാമാജികൻ, NSUI, യൂത്ത് കോൺഗ്രസ് സംഘടനകളിൽ നാഷണൽ പ്രസിഡന്റ് ആയ ഏക മലയാളി, കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റി മെമ്പർ, KPCC പ്രസിഡന്റ്, കേരള നിയമ സഭയിൽ ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികളിൽ തിളങ്ങുകയും, കേരളം കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്ന രമേഷ് ചെന്നിത്തലക്ക് ഊഷ്‌മളമായ വരവേൽപ്പാണ് മാഞ്ചസ്റ്ററിൽ ഐഒസി ഒരുക്കിയിരിക്കുന്നത്.
രാജ്യം നേരിടുന്ന പ്രതിസന്ധികളും, ദേശത്തു നടമാടുന്ന വർഗ്ഗീയ-വിഭജന രാഷ്ട്രീയം അടക്കം ഭീതികരമായ സമകാലീന വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെടും.
കെപിസിസി, പ്രവാസി കോൺഗ്രസ്സ് പ്രസ്ഥാനങ്ങൾക്ക് വേണ്ടി സൈബർ വിങ്ങിൽ പ്രവർത്തിക്കുന്ന ശ്രീ. റോമി കുര്യാക്കോസ് മാഞ്ചസ്റ്ററിൽ നടക്കുന്ന ‘മിഷൻ 2024’ പ്രോഗ്രാമിൽ കൺവീനറായി നേതൃത്വം വഹിക്കും.
സംരംഭകയും, ജീവ കാരുണ്യ പ്രവർത്തകയും, കോൺഗ്രസ്സ് വനിതാ നേതാവുമായ ഷൈനി മാത്യൂസ് പരിപാടിക്ക് മുഖ്യ നേതൃത്വം നൽകും. സോണി ചാക്കോ, ബേബികുട്ടി ജോർജ്ജ്, അപ്പച്ചൻ കണ്ണഞ്ചിറ, തോമസ് ഫിലിപ്പ്, ബോബിൻ ഫിലിപ്പ്, സന്തോഷ് ബെഞ്ചമിൻ, ഡോ.ജോഷി ജോസ്, ഇൻസൺ ജോസ്, ബിജു വർഗ്ഗീസ്, ജോർജ്ജ് ജേക്കബ്, അഖിൽ ജോസ്, ജിപ്‌സൺ ഫിലിപ്പ്, ജോൺ പീറ്റർ, സച്ചിൻ സണ്ണി, ഹരികൃഷ്ണൻ, ജെസു സൈമൺ, നിസ്സാർ അലിയാർ, ബേബി ലൂക്കോസ്, അബിൻ സ്കറിയ, ഷിനാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രോഗ്രാമിന് ശക്തമായ സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരം അഞ്ചു മണിയോടെ മാഞ്ചസ്റ്റർ പാർസ് വുഡ് ഹൈസ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന മിഷൻ 2024 ലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി പ്രസിഡണ്ട് സുജു ഡാനിയേൽ, വക്താവ് അജിത് മുതലയിൽ എന്നിവർ അറിയിച്ചു.
സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പരിപാടിയിൽ പങ്കു ചേരുമെന്ന് റോമി കുര്യാക്കോസ് അറിയിച്ചു.
Romy Kuriakose: 07776646163
Shinu Mathews: 07872514619
Sony Chacko: 07723306974
Thomas Philip: 07454023115
Venue:-
Parrs Wood Hogh School, Wilmslow Road, Manchester, M20 5PG

കെ. ആര്‍. മോഹന്‍ദാസ്
സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍…..
കുടമാളൂരിലെ അമ്പാടി എന്ന പൗരാണികത തുളുമ്പുന്ന വീട്ടിലെ സ്വീകരണമുറിയിലിരിക്കുമ്പോള്‍ ചെറിയ സ്പീക്കറില്‍ നിന്ന് ഒഴുകിയെത്തിയ ഈ ഗാനത്തില്‍ മനസ്സ് മെല്ലെ ലയിക്കുമ്പോള്‍ ഡോ. സി.ജി മിനിയുടെ സെക്രട്ടറിയുടെ ശബ്ദം.
‘മിനി ഡോക്ടറുടെ ഇഷ്ടഗാനമാണ്. ‘
ഇത് ഡോ. സി. ജി. മിനി. കാഴ്ചയുടെ മറുവാക്കെന്നും, പ്രകാശം പരത്തുന്ന വിരലുകളുള്ള കണ്ണിന്‍റെ കാവലാള്‍ എന്നും അറിയപ്പെടുന്ന കാഴ്ചയുടെ മാലാഖ.
തന്നെ സമീപിക്കുന്ന രോഗികളുടെ കാഴ്ച സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന കാഴ്ചയുടെ മാലാഖയായിട്ടാണ് ഡോ. സി. ജി. മിനിയെ രോഗികള്‍ കാണുന്നതില്‍ തെല്ലും അത്ഭുതമില്ല.
ജില്ലാ ഒഫ്താൽമിക് സർജനും സീനിയർ കൺസൽറ്റൻറുമായ ഡോ.സി.ജി.മിനി കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നു ജൂലൈ 31നു വിരമിച്ചു. 27 വർഷത്തെ സേവനത്തിനിടയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തിമിരശസ്ത്രക്രീയകള്‍ നടത്തിയ ഡോക്ടര്‍ എന്ന റിക്കാര്‍ഡ് സ്വന്തമാക്കിയാണ് മിനി ഡോക്ടര്‍ പടിയിറങ്ങുന്നത്. 32,480 ശസ്ത്രക്രി യകൾ പൂർത്തിയാക്കിയ അപൂര്‍വ്വ നേട്ടത്തിന് ആരോ ഗ്യ വകുപ്പ് പ്രത്യേക പുരസ്കാ രം നൽകി ആദരിച്ചു.

അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 1996ൽ പ്രാക്ടീസ് ആരംഭിച്ചാണ് ഡോ.സി.ജി. മിനിയുടെ തുടക്കം.
തുടർന്ന് ഒന്നര വർഷം വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചു.1998 മുതൽ കോ ട്ടയം ജനറൽ ആശുപത്രിയിലാണ്. പാലാ ആണ്ടൂർ ചെറുവള്ളിൽ കെ.ഗോപാലകൃഷ്ണ ന്റെയും (റിട്ട. ജില്ലാ ഡെയറി ഓഫിസർ). കെ. പത്മാവതിയമ്മയുടെയും മകളാണ്. ഭർത്താവ് : കുടമാളൂർ അമ്പാടി ചന്ദ്രത്തിൽ ഡോ. ആർ.സജിത്കുമാർ ( കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ).
മക്കൾ : ഡോ.എം.മാലതി ( ലണ്ടൻ ), ഡോ.അശ്വതി നായർ. ( മെഡിക്കൽ പിജി വിദ്യാർത്ഥിനി, കോട്ടയം മെഡിക്കൽ കോളജ് ).