ജോസ്‌ന സാബു സെബാസ്റ്റ്യൻ
പെണ്ണുങ്ങളെന്നും സൂപ്പറാണ് …..
ഞങ്ങൾക്കെല്ലാം ഇന്ന് പൂമുഖ വാതിക്കൽ സ്നേഹം വിടർത്താൻ സമയമില്ല ….
കാരണം ഇന്ന് കുടുംബത്തിലെ ദുഃഖത്തിന്റെ മുള്ളുകൾ എടുത്തു കളയാൻ ഞങ്ങളും കൂടി അധ്വാനിക്കേണ്ടതുണ്ട് …
എങ്കിലും കാര്യത്തിൽ മന്ത്രിയും കർമത്തിൽ ദാസിയും രൂപത്തിൽ കഴിയാവുന്നത്ര ലക്ഷ്മിയും ആകാൻ ശ്രമിക്കുന്നവരാണ് ഞങ്ങൾ …
ഈ ലക്ഷ്മി ഭാവം പൂർണമായി കളയാതിരിക്കാൻ ഞങ്ങൾ ഞങ്ങളെത്തന്നെ ബൂസ്റ്റപ് ചെയ്യാൻ ഇടയ്ക്കിടെ ഈ കണ്ടുമുട്ടലുകൾ കളികൾ ചിരികൾ എല്ലാം ആവശ്യമാണ് ….
പെണ്ണെന്നും അപലകളാണ് എലകളാണ് ഇരകളാണ് എന്നൊക്കെ ആരോ പറഞ്ഞ പഴമൊഴിയിൽ പലവട്ടം തട്ടിവീണിട്ടുള്ളവരാണ് ഞങ്ങൾ പെണ്ണുങ്ങൾ . അതെ അത്രമാത്രം മൂർച്ചയുണ്ടായിരുന്നു ആ വാക്കുകൾക്ക് .
എന്നാൽ കുറച്ചു വൈകിയാണെങ്കിലും ഞങ്ങളാ പഴങ്കഥകളൊക്കെ ശുദ്ധ നുണയാണെന്ന് മനസിലാക്കി ഞങ്ങളെ ഞങ്ങൾ തന്നെ പലതരത്തിൽ അണിയിച്ചൊരുക്കി മുന്നേറുന്നു.
ഒരു സ്ത്രീ മനുഷ്യവർഗ്ഗത്തിന്റെ പുഷ്പം പോലെയാണ്. വേരില്ലാതെ ചെടിയില്ല, പക്ഷേ പൂവില്ലാതെ ജീവിതത്തിൽ നിലനിൽപ്പില്ല .
അതെ ആ പുഷ്പം ഓരോ കുടുംബത്തിലും അനിവാര്യമാണ് . എന്നാൽ ഇക്കാലത്ത്, സ്ത്രീകൾ പുരുഷന്മാരെപ്പോലെയാകാൻ തീവ്രമായി ശ്രമിക്കുന്നു, കാരണം പുരുഷനെപ്പോലെയായാൽ പൂർണതയായി എന്നവൾ വിശ്വസിക്കുന്നു . ഉടുവസ്ത്രം വികൃതമാക്കുന്നതിലും പുരുഷനെപ്പോലെ സംസാരിക്കുന്നതിലുമൊക്കെ അവൾ തൃപ്തി കണ്ടെത്തുന്നു . എന്നാൽ സ്ത്രീ ജീവിതം മനോഹരമാകണമെങ്കിൽ, ഒരു സ്ത്രീ സമൂഹത്തിൽ അവളുടെ ശരിയായ സ്ഥാനം കണ്ടെത്തണം. അവൾ അവളായി തന്നെ നിന്ന് പ്രശോഭിക്കണം.
അതിനായി ജീവിതത്തിന്റെ സ്‌ത്രൈണ വശങ്ങളായ സംഗീതം, കല, സൗന്ദര്യശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ അടങ്ങിയ ഒരു സ്ത്രീ സമൂഹത്തെ നാം സൃഷ്ടിക്കേണ്ടതുണ്ട്.
പണ്ടുള്ളവർ അവളുടെ സുരക്ഷയ് ക്കായി അവളെ വീട്ടിൽ തന്നെ ഒതുക്കിനിർത്താൻ തുടങ്ങി. സുരക്ഷയ്‌ക്കായി ചെയ്‌തത് പിന്നീടൊരു സാധാരണ സമ്പ്രദായമായി മാറി. ആ സമ്പ്രദായം പാടെ മാറ്റാൻ ഇന്ന് കാലം അതിക്രമിച്ചിരിക്കുന്നു . കാരണം സമൂഹത്തിൽ പുരുഷനും സ്ത്രീയും തുല്യ അനുപാതത്തിൽ ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. പൂക്കാൻ കഴിയാത്ത ഒരു വേരോ ചെടിയോ സ്വാഭാവികമായും വിഷാദാവസ്ഥയിലാകുന്നു. സ്ത്രീ അവളിലെ ആത്മാവടങ്ങിയ സ്ത്രൈണത പ്രകടിപ്പിക്കുന്നില്ലെങ്കിൽ, അത് തികച്ചും ഒരു സമൂഹത്തിനെ പ്രത്യേകിച്ച് പുരുഷനെ വിഷാദത്തിലേക്ക് നയിക്ക്കാൻ കാരണമാകും .
If the feminine does not find expression, it will lead to depression. An absolutely masculine mind becomes dark, morbid, and depressed. This is what you see in the world today, particularly in the West.
സ്ത്രീകൾക്കായി മാറ്റിവക്കപെട്ട ഈ ദിവസത്തിൽ എനിക്കൊന്നേ പറയാനുള്ളു, നിങ്ങളുടെ പെരുമാറ്റങ്ങളിലൂടെ, നടപ്പിലൂടെ നിങ്ങൾ നിങ്ങളിലെ സ്ത്രൈണ ഭാവം നഷ്ടപെടുത്തിയിട്ടുണ്ടെങ്കിൽ പുറമെ നമുക്ക് എല്ലാം തികഞ്ഞതായി തോന്നും പക്ഷേ അത് നമ്മളിൽ ശരിയായി പ്രവർത്തിക്കില്ല. അതിനാൽ നിങ്ങളിലെ സ്ത്രണതയെ നിലനിർത്തിക്കൊണ്ടു തന്നെ നമുക്ക് നമ്മുടെ സ്വാതന്ത്രത്തിനായി അവകാശങ്ങൾക്കായി വിദ്യാഭ്യാസത്തിനായി സാമ്പത്തിക ഭദ്രതയ്ക്കായി പൊരുതാം, നേടിയെടുക്കാം. അതിനാൽ നിങ്ങളിലെ സ്ത്രീത്വം ഒരു പുഷ്പം ഒരു ചെടിക്ക് അലങ്കാരമേകുന്നതുപോലെ നമ്മുടെ കുടുംബത്തിന്റെ നല്ലൊരു പൂക്കാലത്തിനായി നമ്മൾ സ്ത്രീകൾക്കത് തല്ലിക്കൊഴിക്കാതെ കാത്തു സൂക്ഷിക്കാം ….
“Happy International Women’s Day”
ജെഗി ജോസഫ്
ജീവിതം മനോഹരമായി തന്നെ ജീവിച്ചു തീര്‍ത്ത ബിന്ദു… എല്ലാത്തിനേയും സ്‌നേഹത്തോടെ കരുതലോടെ നോക്കി കണ്ട ജീവിതത്തിന്റെ അവസാന നിമിഷം പോലും പതറാതെ നേരിട്ട ബിന്ദുവിന് ഇന്നലെ ഗ്ലോസ്റ്ററിലെ പ്രിയപ്പെട്ടവര്‍ യാത്രാ മൊഴിയേകി. വേദനയുടെ കാലഘട്ടം പോലും ചെറു ചിരിയോടെ നേരിട്ട ബിന്ദു ജീവിതം കൊണ്ട് മാതൃകയായ വ്യക്തിയാണ്. അതിനാല്‍ തന്നെ കുടുംബത്തിനൊപ്പം ഗ്ലോസ്റ്റര്‍ മലയാളി സമൂഹവും ഈ വേര്‍പാടില്‍ തേങ്ങലോടെ നിന്നു.. നൂറുകണക്കിന് പേരാണ് ബിന്ദുവിനെ അവസാനമായി കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും പള്ളിയിലെത്തിയത്. ചടങ്ങുകള്‍ പൂര്‍ത്തിയായപ്പോള്‍ ചെറിയ ചാറ്റല്‍ മഴയിലൂടെ പ്രകൃതി പോലും ബിന്ദുവിന് യാത്രാ മൊഴിയേകി.

ഒരു ജീവിതം മഹത്വരമാകുന്നത് തന്റെ കര്‍മ്മങ്ങളിലെല്ലാം പൂര്‍ണ്ണത കൈവരുമ്പോഴാണ്. അങ്ങനെ നോക്കുമ്പോള്‍ ബിന്ദു ലിജോ തന്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും മികവോടെ ജീവിച്ചു. ഒടുവില്‍ ക്യാന്‍സര്‍ രൂപത്തില്‍ വിധി വില്ലനായപ്പോഴും ആത്മവിശ്വാസത്തോടെ നിലകൊണ്ടു. നാലു മക്കളേയും ലിജോയേയും തന്റെ അഭാവത്തിലും ജീവിക്കാന്‍ പ്രാപ്തരാക്കിയെന്ന വിശ്വാസത്തോടെ തന്നെ ഈ മടക്കം. ഫ്യൂണറല്‍ സര്‍വീസ് രാവിലെ എട്ടരയോടെ മൃതദേഹം പള്ളിയിലെത്തിച്ചു. വുമണ്‍സ് ഫോറം അംഗങ്ങള്‍ ശവമഞ്ചം അലങ്കരിച്ചു.ഗ്ലോസ്റ്ററിലെ മാറ്റ്‌സണില്‍ ഉള്ള സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ രാവിലെ 9.30 ഓടെ പൊതു ദര്‍ശനം ആരംഭിച്ചു. ഉച്ചയ്ക്ക് 1.30ന് കോണി ഹില്‍ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്.

സംസ്‌കാര ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭയുടെ രൂപതാധ്യക്ഷനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ ജോസ് അഞ്ചാണിക്കല്‍, ഫാ ജോണി വെട്ടിക്കല്‍, ഫാ ടോണി പഴയകുളം, ഫാ ടോണി കട്ടക്കയം, ഫാ മാത്യു കുരിശുംമൂട്ടില്‍, ഫാ സിബി കുര്യന്‍, ഫാ ജിബിന്‍ വാമറ്റത്തില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.
ബിന്ദുവിന്റെ മാതാപിതാക്കളും ഭര്‍ത്താവ് ലിജോയും മക്കളായ സാന്‍സിയ ,അലിസിയ, അനിന, റിയോണ്‍ എന്നിവരും അടുത്ത ബന്ധുക്കളും അന്ത്യ ചുംബനം അര്‍പ്പിച്ചു. ബിന്ദുവിന്റെ അങ്കിള്‍ ഫാ സിബി കുര്യനും ഫാ ജിബിന്‍ വാമറ്റത്തിനും ചേര്‍ന്ന് വീട്ടില്‍ നിന്നുള്ള ശുശ്രൂഷകള്‍ ആരംഭിച്ചു. ഫാ ടോണി പഴയകളം ഒപ്പീസ് നടത്തി.
മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ബിന്ദുവിന്റെ ആഗ്രഹം പോലെ വിവാഹത്തിനുണ്ടായിരുന്നതു പോലെ ഏഴ് അച്ചന്മാരോടുകൂടി ദിവ്യബലി അര്‍പ്പിച്ചു. പ്രത്യേക പ്രാര്‍ത്ഥനകളോടെയയിരുന്നു യാത്രയയപ്പ്.

ബിന്ദു ഭാഗ്യവതിയാണെന്ന് സ്രാമ്പിക്കല്‍ പിതാവ് വചന സന്ദേശത്തിലൂടെ വ്യക്തമാക്കി. കുറേയധികം പേരെ ഈശോയിലേക്ക് അടുപ്പിക്കാന്‍. തന്റെ വേദനയും സഹനവും കൊണ്ട് ഗ്ലോസ്റ്റര്‍ സമൂഹത്തെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് ബിന്ദുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാവരുടേയും കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടുന്ന ചിരിയോടെ ജീവിച്ച വ്യക്തി. മരണത്തിലും അതു തുടര്‍ന്നുവെന്ന് അനുസ്മരണത്തില്‍ പ്രിയപ്പെട്ടവര്‍ ഓര്‍മ്മിപ്പിച്ചു.
ഭര്‍ത്താവിനേയും നാലു കുട്ടികളും ബന്ധുക്കളേയും ആശ്വസിപ്പിച്ച് ഗ്ലോസ്റ്റര്‍ സമൂഹം ഒപ്പം തന്നെയുണ്ടായിരുന്നു. അനുസ്മരണ ചടങ്ങില്‍ കുട്ടികളുടെ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ കരോള്‍ ബാരന്‍ ബിന്ദുവിനെ കുറിച്ച് സംസാരിച്ചു. സ്‌കൂള്‍ കാലഘട്ടത്തില്‍ ബിന്ദുവിനെ അറിയാമെന്നും കുട്ടികളോടുള്ള ബിന്ദുവിന്റെ സ്‌നേഹം അളവറ്റതാണെന്നും ടീച്ചര്‍ പറഞ്ഞു. ഒരു നേഴ്‌സ് എന്ന നിലയില്‍ നല്ല കെയറിങ്ങ് ഉള്ള ആളായിരുന്നു ബിന്ദു. ഒപ്പം ജോലി ചെയ്തിരുന്ന ക്രിസ് ജെസ്മാന്‍ പറഞ്ഞു.കൈന്‍ഡ് ഹാര്‍ട്ടിനുള്ള അവാര്‍ഡ് നേടിയ ബിന്ദു ഏവര്‍ക്കും മാതൃകയായിരുന്നുവെന്നും അനുസ്മരിച്ചു.

ബിന്ദുവിന്റെ കുഞ്ഞ് അങ്കിള്‍ എന്നു വിളിച്ചിരുന്ന ഫാ സിബി കുര്യന്‍ ബിന്ദുവിന്റെ സ്‌നേഹത്തെ പറ്റിയും കെയറിനെ പറ്റിയും സംസാരിച്ചു. ബിന്ദുവിന്റെ അയല്‍വാസിയും കുടുംബസുഹൃത്തും കെ സി എ മുന്‍ പ്രസിഡന്റുമായ ജോണ്‍സണ്‍ ബിന്ദുവിന്റെ വ്യക്തിത്വവും മറ്റുള്ളവരോടുള്ള കരുതലുമെല്ലാം ഓര്‍ത്തെടുത്തു. അവസാനമായി സംസാരിച്ച ബിന്ദുവിന്റെ നാത്തൂന്‍ ജൂബി ബിജോയ് ചടങ്ങിലെത്തിയ ഓരോരുത്തരോടും നന്ദി പറഞ്ഞു. രോഗ പീഡയില്‍ കഷ്ടപ്പെട്ടപ്പോള്‍ മുതല്‍ അതായത് ഒക്ടോബര്‍ മുതല്‍ തങ്ങള്‍ക്കൊപ്പം നിന്നവരെ അനുസ്മരിച്ചു.കുടുംബത്തെ പിന്തുണച്ച് ഒപ്പം നിന്ന് സഹായിച്ച ഏവരോടും നന്ദി പറഞ്ഞു. ചടങ്ങിന്റെ ഭാഗമായ വൈദീകരോടും പങ്കെടുത്ത ഏവരോടും ജൂബി നന്ദി അറിയിച്ചു. ഒന്നരയോടെ മൃതദേഹം കോണി ഹില്‍ സെമിത്തേരിയിലേക്ക് കൊണ്ടുപോയി. പ്രാര്‍ത്ഥനയ്ക്ക് ശേഷം സംസ്‌കാരം നടന്നു.

പ്രകൃതി പോലും ഏവരേയും ആശ്വസിപ്പിക്കുന്നതുപോലെ ആ സമയം ഒരുചാറ്റല്‍ മഴ ചാറി.. എല്ലാവരുടേയും മനസിനെ സ്പര്‍ശിച്ച് അതു കടന്നുപോയി. ഗ്ലോസ്റ്ററിലെ ഏവര്‍ക്കും വേണ്ടപ്പെട്ട സുഹൃത്തായിരുന്നുു ബിന്ദു. ക്യാന്‍സര്‍ കാലഘട്ടത്തില്‍ വുമണ്‍സ് ഫോറത്തിന്റെ കോര്‍ഡിനേറ്ററായ ബിന്ദുവിനായി ഏവരും ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചിരുന്നു. ക്യാന്‍സറിന്റെ നാലാം സ്റ്റേജ് എത്തി മരണം അടുത്ത് എത്തിയെന്നറിഞ്ഞപ്പോഴും തളരാതെ ബിന്ദു നിന്നു.ഗ്ലോസ്റ്റര്‍ സമൂഹം മുഴുവന്‍ ബിന്ദുവിനെ അനുസ്മരിക്കുക ആ സ്‌നേഹത്തിന്റെയും കരുതലിന്റെയും പേരില്‍ തന്നെയാകും…
സൗത്ത് വെയ്ല്‍സില്‍ ഒരു കാറപകടത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. മുന്‍ ക്യൂ പി ആര്‍ ഫുട്‌ബോള്‍ താരത്തിന്റെ മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മറ്റുള്ളവർ അയാളുടെ സുഹൃത്തുക്കൾ ആണ്. മറ്റു രണ്ട് പേര്‍ ഗുരുതര നിലയിലാണ്. എ 48 ല്‍ നിന്നും അല്പം മാറി കാട്ടിനുള്ളില്‍ ആയിരുന്നു ഇന്നലെ അതിരാവിലെ കാര്‍ കണ്ടടുത്തത്. അപകടത്തില്‍പെട്ടവര്‍ 48 മണിക്കൂര്‍ ആയി ആരാലും ശ്രദ്ധിക്കപ്പെടാതെ അവിടെ കിടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈവ് സ്മിത്ത് (21), ഡേസി റോസ് (21), റാഫേല്‍ ജീന്‍ (24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഫീ റസണ്‍ (20, ഷെയ്ന്‍ ലോഗ്ലിന്‍ (32) എന്നിവര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന തിരക്കു പിടിച്ച ഹൈവേയില്‍ ഒരു അപകടം നടന്നിട്ട് രണ്ടു ദിവസം ആരും അറിഞ്ഞില്ല എന്നത് തികച്ചും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നു . അപകടത്തില്‍ മരണമടഞ്ഞ റാഫേല്‍ ജീന്‍ മുന്‍ കാര്‍ഡിഫ് സിറ്റി ഫുട്‌ബോള്‍ താരം ലിയോണ്‍ ജീനിന്റെ മകനാണ്. 2019-ല്‍ ഇതേ വഴിയിലൂടെ അപകടകരമാം വിധം കാറോടിച്ചതിന് ശിക്ഷിക്കപ്പെട്ട വ്യക്തി കൂടിയാണ് റാഫേല്‍. 2015-ല്‍കൊക്കെയ്ന്‍ വ്യാപാരവുമായി ബന്ധപ്പെട്ട് ലിയോണ്‍ ജീന്‍ കുറച്ചു നാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മീസ്ഗ്ലാസിലെ മഫ്‌ളര്‍ ബാറില്‍ ഇവര്‍ പാര്‍ട്ടി പങ്കെടുത്തതായി പറയപ്പെടുന്നു. ശനിയാഴ്ച്ച വെളുപ്പിന് 2 മണിക്കാണ് ഇവരെ അവസാനമായി കാണുന്നത്. മുന്‍പേ പരിചയക്കാരായിരുന്നോ എന്ന കാര്യം ഉറപ്പായിട്ടില്ല. ന്യുപോര്‍ട്ടിലെ നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെട്ടത് എന്ന ചില വാര്‍ത്തകളും ഉണ്ട്. ശനിയാഴ്ച്ച ഒരു പെട്രോള്‍ സ്റ്റേഷനിലെ സി സി ക്യാമറയിലാണ് ഇവരുടെ അവസാന ദൃശ്യമുള്ളത്. അതിനു തൊട്ടുമുന്‍പായി ഡാന്‍സിയും റാഫേലും ഒരുമിച്ചുള്ള ഒരു സ്‌നാപ്ചാറ്റ് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.
ഇവരെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഇവരെ കണ്ടെത്തുന്നതിനുള്ള സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. റോഡില്‍ നിന്നും തെന്നി മാറി ഒരല്‍പം താഴ്ച്ചയുള്ള ഭാഗത്ത് മരക്കൂട്ടങ്ങള്‍ക്കിടയിലായിരുന്നു കാര്‍ കാണപ്പെട്ടത്. നിയന്ത്രണം വിട്ട് തെന്നി മാറിയതാവാം എന്നാണ് നിഗമനം. അപകടത്തില്‍ പെട്ട കാറിന്റെ അതുവരെയുള്ള യാത്രയുടെ ദൃശ്യങ്ങള്‍ വിവിധ സി സി ടി വി ക്യാമറകളില്‍ നിന്നായി ശേഖരിക്കുകയാണ് പോലീസ്.
അതിനിടയില്‍ അപകടമുണ്ടായ സ്ഥലത്ത് പ്രശനങ്ങല്‍ സൃഷ്ടിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അപകട സ്ഥലത്തു നിന്നും മാറി പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടും പോകാതിരുന്ന തോമസ് ടെയ്‌ലര്‍ എന്ന 47 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ അപകടത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്നാണ് ടെയ്‌ലര്‍ പറയുന്നത്. തിരക്കു പിടിച്ച നിരത്തില്‍ അപകടം നടന്നിട്ട് രണ്ടു ദിവസക്കാലത്തോളം ആരും അറിഞ്ഞില്ല എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് അയാള്‍ പറയുന്നു.
സൗദിയിൽ യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. വിചാരണക്കോടതി വിധിച്ച ശിക്ഷ ജിദ്ദ അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു. ബന്ദര്‍ അല്‍ഖര്‍ഹദിയെന്ന യുവാവിനെ കാറിലിട്ടു ജീവനോടെ പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ ആൾക്കാണ് വധശിക്ഷ.
ജിദ്ദ ക്രിമിനല്‍ കോടതി വിധിക്കെതിരെ പ്രതി കഴിഞ്ഞയാഴ്ച അപ്പീല്‍ നല്‍കിയിരുന്നു. ബന്ദര്‍ അല്‍ഖര്‍ഹദിയെ കൊലപ്പെടുത്താന്‍ തന്റെ കക്ഷി ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം . എന്നാല്‍ ഇതു കോടതി തള്ളി.അപ്പീല്‍ കോടതി വിധിയില്‍ ബന്ദറിന്റെ പിതാവ് ത്വാഹാ മുഹമ്മദ് അല്‍ഖര്‍ഹദി സംതൃപ്തി പ്രകടിപ്പിച്ചു. കൊല്ലപ്പെട്ട ബന്ദര്‍ അല്‍ഖര്‍ഹദിയുടെ സുഹൃത്താണ് പ്രതി.
സൗദിയയില്‍ സ്റ്റ്യുവാര്‍ഡ് ആയി ജോലി ചെയ്തിരുന്ന ബന്ദറിനെ പ്രതി കാറിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്ഥലത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നെ ഇങ്ങനെ കൊലപ്പെടുത്തുന്നതെന്ന് മരണപ്പെടുന്നതിനു തൊട്ടു മുൻപു ബന്ദര്‍ അല്‍ഖര്‍ഹദി പ്രതിയോട് ഉച്ചത്തില്‍ ചോദിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാമായിരുന്നു.
കൂട്ടുകാരനെ കൊലപ്പെടുത്താന്‍ പ്രതിയെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. ബന്ദറും തന്റെ കക്ഷിയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായി പ്രതിയുടെ അഭിഭാഷന്‍ അപ്പീല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു. പാലക്കാട് ജില്ലയിലാണ് സംഭവം. മാട്ടുമന്ത മുരുകണി രമേശിന്റെ മകന്‍ വൈഷ്ണവ്( 19), മുരുകണി ഉണ്ണികൃഷ്ണന്റെ മകന്‍ അജയ് കൃഷ്ണന്‍(18) എന്നിവരാണ് മരിച്ചത്.
യുവാക്കള്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. മാട്ടുമന്ത മുക്കൈപ്പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
രാവിലെ 11 മണിയോടെയായിരുന്നു വീടിനടുത്തുള്ള പുഴയോരത്ത് ഇക്കോ വില്ലേജിന് പിന്‍വശത്തുള്ള കടവില്‍ യുവാക്കള്‍ എത്തിയത്. കുളിക്കാനിറങ്ങിയപ്പോള്‍ പുഴയിലെ കുഴിയുള്ള ഭാഗത്ത് ചെളിയില്‍ പുതഞ്ഞ് പോകുകയായിരുന്നു.
യുവാക്കളെ ഏറെ നേരമായിട്ടും കാണാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു യുവാവിനെ സഹയാത്രികന്‍ തള്ളിയിട്ട് കൊലപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് നടുക്കുന്ന സംഭവം. അക്രമി യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ നാല്‍പ്പത്തിയെട്ടുകാരനായ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസ്സു തോന്നിക്കുമെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി പത്തരയോടെ മംഗളൂരു തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ ആണ് സംഭവം. അക്രമി യുവാവിനെ ആക്രമിക്കുന്നതിന്റേയും പുറത്തേക്കു തള്ളിയിടുന്നതിന്റെയും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കൊയിലാണ്ടി ആനക്കുളം റെയില്‍വേ ഗേറ്റിനു സമീപമാണു യുവാവ് വീണത്. മറ്റു യാത്രക്കാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന്, ട്രെയിന്‍ കോഴിക്കോട്ടെത്തിയപ്പോള്‍ അക്രമിയെ പൊലീസ് പിടികൂടി.
അമ്മയെ ജീവനോടെ കുഴിച്ചു മൂടി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. രണ്ടാം അഡീഷണൽ കോടതി ജഡ്ജ് റോയി വർഗീസാണ് ശിക്ഷ വിധിച്ചത്. കൊല്ലം പട്ടത്താനം നീതി നഗർ പ്ലാമൂട്ടിൽ സാവിത്രിയമ്മയെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിലാണ് മകൻ സുനിൽകുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടുപ്രതിയും സുനിൽകുമാറിൻ്റെ സുഹൃത്തുമായ കുട്ടന് 3 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു.
20l9 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണപ്പെട്ട സാവിത്രിയമ്മയെ കാണാതായതിനെ തുടർന്ന് മകൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് മകൻ സുനിൽ കുമാറാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ട ശേഷമാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഒന്നാം പ്രതിയായ സുനിൽ കുമാർ മറ്റൊരു കൊലപാതക കേസിൽ പ്രതിയാണ്. അതിനാൽ ഇയാളെ നിരീക്ഷിച്ചായിരുന്നു അന്വേഷണം നടത്തിയത്. അന്വേഷണം നടക്കുന്നതിനിടെ ഇയാളുടെ സുഹൃത്തായ കുട്ടൻ മുങ്ങിയതും പോലീസിന്റെ സംശയം കൂടുതൽ ബലപ്പെടുത്തി. തുടർന്ന് ഒക്ടോബർ 10 ന് സുനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് മകൻ അമ്മയെ കൊലപ്പൊടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ സുനിൽ സമ്മതിച്ചു. തുടർന്ന് ഒക്ടോബർ പതിമൂന്നിന് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കേസിൽ തെളിവ് നശിപ്പിക്കലിന് സുഹൃത്തിനെ സഹായിച്ചതിനാണ് രണ്ടാം പ്രതി കുട്ടനെ അറസ്റ്റ് ചെയ്തത്. എന്നാൽ വൃദ്ധയെ ജീവനോടെയാണ് കുഴിച്ചിട്ടതെന്ന വിവരം പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെയും ഫോറിൻസിക് പരിശോധന വഴിയും പുറത്ത് വന്നതോടെ കുട്ടനെയും കൊലപാതക കേസിൽ പ്രതിചേർക്കുകയായിരുന്നു. ശ്വാസ കോശത്തിലും അന്നനാളത്തതിലും കണ്ടെത്തിയ മണ്ണിന്റെ സൂക്ഷമാംശമാണ് സാവിത്രി മണ്ണനിടയിൽ വച്ച് അവസാന ശ്വാസം എടുത്തതിന് തെളിവായത്.
കവിളത്ത് ഏറ്റ മാരകായ അടിയുടെ ആഘാതത്തിൽ മസ്‌തിഷ്‌കത്തിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. വാരിയെല്ലിന് ക്ഷതമേറ്റത് നിലത്തിട്ട് തൊഴിച്ചതിന് തെളിവായി. കൂടാതെ ശ്വാസം മുട്ടിക്കുകയും ചെയ്‌തിരുന്നു. നാഡിസപ്‌ന്ദനം നിലച്ചെന്ന് ഏകദേശം ഉറപ്പുവരുത്തിയതിന് ശേഷമാണ് മകൻ സുനിൽകുമാർ മൃതദേഹം കുഴിയിലിട്ട് മൂടിയത്.
കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ബാലയെ സന്ദര്‍ശിച്ച് അമൃത സുരേഷ്. പാപ്പു എന്ന് വിളിക്കുന്ന മകൾ അവന്തികയോടൊപ്പമാണ് അമൃത ആശുപത്രിയിലെത്തിയത്. നേരത്തെ, നിർമ്മാതാവ് എൻ.എം ബാദുഷ, നടൻ ഉണ്ണി മുകുന്ദൻ എന്നിവർ ആശുപത്രിയിലെത്തിയപ്പോൾ തനിയ്ക്ക് മകളെ കാണണം എന്ന ആഗ്രഹം ബാല അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പാപ്പുവിനെ ആശുപത്രിയിൽ എത്തിച്ചത്.
ബാലയെ കണ്ട ശേഷം മടങ്ങവെ മാധ്യമങ്ങൾ അമൃതയുടെ സഹോദരി അഭിരാമിയോട് കാര്യങ്ങൾ തിരക്കിയിരുന്നു. ബാല ചേട്ടൻ ഓക്കെ ആണെന്നും ചേച്ചി ഒക്കെ മുകളിലുണ്ടെന്നുമായിരുന്നു അഭിരാമിയുടെ മറുപടി. ബാലയെ കണ്ട വിവരം അഭിരാമി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്നും ഈ സമയത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭിരാമി പറഞ്ഞു. ബാലയുടെ സഹോദരൻ ശിവയും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
നേരത്തെ, ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി ബാലയുമായി സംസാരിച്ചിരുന്നു. ഐസിയുവില്‍ കയറിയാണ് ഉണ്ണി മുകുന്ദന്‍ ബാലയുമായി സംസാരിച്ചത്. പിന്നീട് ഡോക്ടറുടെ അടുത്തെത്തി ബാലയുടെ ആരോഗ്യ വിവരങ്ങള്‍ അദ്ദേഹം ചോദിച്ച് അറിയുകയും ചെയ്തു. നിര്‍മ്മാതാവ് എന്‍.എം ബാദുഷ, സ്വരാജ്, വിഷ്ണു മോഹന്‍, വിപിന്‍ എന്നിവര്‍ ഉണ്ണി മുകുന്ദനോടൊപ്പം ഉണ്ടായിരുന്നു.
ബാലയ്ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ 24-48 മണിക്കൂറുകള്‍ വരെ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ബാദുഷ അറിയിച്ചിട്ടുണ്ട്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാല ചികിത്സ തേടിയത് എന്നാണ് വിവരം. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ആശുപത്രിയില്‍ ചികിത്സ തേടിയതായും സൂചനയുണ്ട്.
ചലച്ചിത്രതാരം ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കരൾ രോഗത്തെ തുടർന്ന് ഒരാഴ്ച മുൻപ് ബാല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ ഒരു സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനായി ബാല ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലയുടെ ബോധം നഷ്ടപ്പെട്ടതായും. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
തേനിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കോട്ടയം തിരുവാതുക്കൾ സ്വദേശികളായ ഗോകുൽ (23), അക്ഷയ് അജേഷ് (23) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോട്ടയം വടവാതൂർ സ്വദേശി അനന്തു വി രാജേഷിനെ പരിക്കേറ്റ നിലയിൽ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
തമിഴ്‌നാട്ടിലെ കോളേജിൽ പഠിക്കുന്ന അനന്തുവിന്റെ സഹോദരിയെ കൊട്ടികൊണ്ടുവരുന്നതിനായാണ് യുവാക്കൾ തമിഴ്‌നാട്ടിലേക്ക് പോയത്. അനന്തുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ കാറുമായാണ് യുവാക്കൾ പോയത്. തേനിയിലെത്തിയപ്പോൾ കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ച് കാറിന്റെ നിയന്ത്രണം നഷ്ട്ടമാകുകയും എതിരെ വന്ന ലോറിയിൽ ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോകുലിന്റെയും,അക്ഷയിയുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.