നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഇതിനിടെ കേസിലെ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ പണമിടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ തെളിവുകൾ നൽകുന്നത് എന്നാണ് വിവരം. സാക്ഷികളെ സ്വാധീനിക്കാൻ സുരാജ് വഴി പണം നൽകിയതായാണ് കണ്ടെത്തൽ.
ഇതിനെ സാധൂകരിക്കുന്ന ഡിജിറ്റൽ പണം ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രമുഖ അഭിഭാഷകന്റെ ഇടപെടലും പോലീസ് പരിശോധിക്കുന്നുണ്ട്. അഭിഭാഷകൻ വഴിയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പോലീസ് വിലയിരുത്തൽ.
ഇതിനിടെ, വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശരത്ത് ചോദ്യം ചെയ്യലിന് ഹാജരാവാൻ തയ്യാറാണെന്ന് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറയാമെന്ന് സുഹൃത്ത് മുഖേനെ ശരത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നാണ് വിവരം.
നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ ദിലീപിന്റെ അടുത്തേത്ത് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ എത്തിച്ചത് ശരത്താണെന്നാണ് വിലയിരുത്തൽ. എന്നാൽ ദിലീപിന് ജാമ്യം എടുക്കാൻ സഹായിക്കുകമാത്രമാണ് താൻ ചെയ്തത് എന്നാണ് ശരത്തിന്റെ വാദമെന്നാണ് റിപ്പോർട്ടുകൾ.
നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിനെ രണ്ടാം ദിവസവും അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ഇതിനിടെ സംവിധായകരായ അരുൺ ഗോപിയെയും റാഫിയേയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി.
ദിലീപിനെ ചോദ്യം ചെയ്യുന്ന കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് ഇരുവരേയും വിളിപ്പിച്ചത്. ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലുള്ളവരെ തിരിച്ചറിയാൻ വേണ്ടിയാണ് അരുൺ ഗോപിയെ വിളിച്ചുവരുത്തിയത്.
നേരത്തെ ദിലീപിന്റെ ഉടമസ്ഥയിലുള്ള നിർമ്മാണ കമ്പനി ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ മാനേജറെയും അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും മറ്റു ബന്ധങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റാഫിയെ വിളിച്ചുവരുത്തിയതെന്നാണ് സൂചന.
കര്‍ഷകരായാല്‍ വില കൂടിയ വാഹനങ്ങളൊന്നും ഓടിയ്ക്കരുതെന്നാണ് ചിലരുടെ ധാരണ. മുഷിഞ്ഞ വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ മോശക്കാരനാക്കിയ കാര്‍ ഷോറൂമുകാരോട് മധുരപ്രതികാരം ചെയ്തിരിക്കുകയാണ് ഒരു കര്ഷകന്. കര്‍ണാടകയിലെ പൂ കര്‍ഷകനായ ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയാണ് തന്നെ വില കുറച്ചുകണ്ടവര്‍ക്ക് എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുന്നത്.
ചിക്കസാന്ദ്ര ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് എസ്യുവി ബുക്ക് ചെയ്യാനായി തുമകൂരിലെ കാര്‍ ഷോറൂമിലെത്തിയത്. കെമ്പഗൗഡയുടെ സ്വപ്നവാഹനമായിരുന്നു എസ്യുവി.
കാര്‍ വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു എക്സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിച്ചു. ‘പോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത്’. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോള്‍ തമാശക്ക് കാര്‍ നോക്കാന്‍ വന്നതാവും ഇവരെന്നാണ് അയാള്‍ കരുതിയത്.
എന്നാല്‍ അയാളുടെ വാക്കുകള്‍ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ ഷോറൂമില്‍ നിന്ന് ഇറങ്ങിപ്പോന്നു. ഇറങ്ങുന്നതിന് മുമ്പ് ഒരു കാര്യം കൂടി അവര്‍ ചോദിച്ചു. പണം കൊണ്ടുതന്നാല്‍ ഇന്ന് തന്നെ ഞങ്ങള്‍ക്ക് കാര്‍ ഡെലിവറി ചെയ്യണം.
ബാങ്കുകളെല്ലാം ആ സമയത്ത് അടച്ചിരുന്നതിനാല്‍ ഇത്രയും പണം ഒരുമിച്ചെടുത്ത് വരാന്‍ സാധ്യതയില്ലെന്ന് അവര്‍ കരുതിയെന്ന് കെമ്പഗൗഡ പറഞ്ഞു. പക്ഷേ പറഞ്ഞ സമയത്തിനുള്ളില്‍ പത്ത് ലക്ഷം രൂപയുമായി എത്തിയപ്പോള്‍ ഷോറുമുകാര്‍ ശരിക്കും ഞെട്ടി. ശനിയും ഞായറും അവധിയായതിനാല്‍ കാര്‍ ഡെലിവറി ചെയ്യാന്‍ സാധിക്കാതെ ഷോറൂമുകാര്‍ കുടുങ്ങി. എന്നാല്‍ ഇതോടെ കെമ്പഗൗഡയും സുഹൃത്തുക്കളും പ്രശ്നമുണ്ടാക്കി. അവര്‍ ഷോറൂമില്‍ കുത്തിയിരിപ്പ് സമരം നടത്തി. കാര്‍ കിട്ടാതെ താന്‍ ഇവിടെ നിന്ന് പോകില്ലെന്നും പറഞ്ഞു.
കാര്‍ ഡെലിവറി ചെയ്യാതെ തങ്ങളെ അപമാനിച്ചെന്ന് കാട്ടി പോലീസിന് പരാതി നല്‍കുകയും ചെയ്തു. തിലക് പാര്‍ക്ക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ വീട്ടിലേക്ക് പറഞ്ഞയച്ചത്. ശനിയാഴ്ചയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായത്. മുല്ലയും കനകാംബരവുമടക്കമുള്ള പൂ കൃഷി നടത്തുന്ന ആളാണ് കെമ്പഗൗഡ.
‘എന്നെയും എന്റെ സുഹൃത്തുക്കളെയും അപമാനിച്ചതിന് രേഖാമൂലം ക്ഷമ ചോദിക്കാന്‍ സെയില്‍സ് എക്സിക്യൂട്ടീവിനോടും ഷോറൂം അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കാര്‍ വാങ്ങാനുള്ള താല്പര്യം നഷ്ടപ്പെട്ടതായി കെമ്പഗൗഡ പറഞ്ഞു. തിങ്കളാഴ്ച ഷോറൂമിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അയൽവാസിയുടെ വീട്ടിൽ നാലുവയസ്സുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം സ്വർണമോഷണത്തിനിടയിലെ കൊലപാതകമെന്ന് പോലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വർണം മോഷ്ടിക്കുകയായിരുന്നു വെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് മണവാളക്കുറിച്ചിക്കു സമീപം കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ ജോൺ റിച്ചാർഡ്സഹായ സിൽജ ദമ്പതികളുടെ മകൻ ജോഹൻ റിഷിയാണ് കൊല്ലപ്പെട്ടത്. വീടിന് മുന്നിൽ നിന്ന് കാണാതായ റിഷിയെ സമീപവാസിയായ ഫാത്തിമയുടെ വീട്ടിലെ അലമാരയ്ക്കുള്ളിൽ വായ്മൂടിക്കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവർ കുട്ടിയുടെ ആഭരണങ്ങൾ പ്രദേശത്തെ ധനകാര്യസ്ഥാപനത്തിൽ പണയം വച്ചതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഫാത്തിമ തന്റെ വീടിന് മുന്നിൽ കളിച്ചു ക്കൊണ്ടിരുന്ന ജോഹൻ റിഷിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും അണിഞ്ഞിരുന്ന ആഭരണം അഴിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.
എന്നാൽ കുട്ടി ബഹളം വച്ചതിനെ തുടർന്ന് വായിൽ തുണികൊണ്ടു കെട്ടുകയും ചെയ്തു. തുടർന്ന് അബോധവസ്ഥയിലായ റിഷിയെ അലമാരയ്ക്കുള്ളിൽ വച്ച് പൂട്ടിയിട്ടു. ഇതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഫാത്തിമ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
കാർണിവൽ ക്രൂയിസ് ലൈൻ കമ്പനിയിൽ എന്റർടൈൻമെന്റ് ടെക്നിക്കൽ മാനേജർ പൊസിഷൻ ലഭിച്ച ആദ്യ മലയാളിയായി പിറവം സ്വദേശി ബെൽസിൻ. 1996 മുതൽ വീഡിയോഗ്രാഫറായി ജോലി ആരംഭിച്ച ബെൽസിൻ, 2006-ൽ അമേരിക്ക ആസ്ഥാനമായുള്ള കാർണിവൽ ക്രൂയിസ് ലൈൻ എന്ന ആഡംബര കപ്പൽ കമ്പനിയിൽ ഫോട്ടോഗ്രാഫറായി ജോലി ലഭിച്ചു. 2007-ൽ ബ്രോഡ്കാസ്റ്റ് ടെക്നീഷ്യനായി ഒരുപാട് രാജ്യങ്ങളിൽ സഞ്ചരിക്കുവാനുള്ള അവസരം ലഭിച്ചു. 2018-ലെ പ്രളയം മൂലം ഭീമമായ നഷ്ടങ്ങളുണ്ടായ കാർണിവൽ ഉദ്യോഗസ്ഥർക്കായി ഫണ്ട് ശേഖരിച്ച് അർഹരായവർക്ക് വിതരണം ചെയ്യുവാൻ മുൻകൈയെടുത്ത് പ്രവർത്തിച്ചു.
പല തവണ ബേസ് ഡ് എംപ്ലോയീ ഓഫ് ദി മന്ത് എന്ന അവാർഡും ഹീറോ ഓഫ് ദി മന്ത് അവാർഡും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ എന്റർടൈൻമെന്റ് ടെക്നിക്കൽ മാനേജർ എന്ന തസ്തിക ലഭിച്ചു. കാർണിവൽ ക്രൂയിസ് ലൈൻ എന്ന കമ്പനിയിൽ ഈ തസ്തിക ലഭിച്ച ആദ്യ മലയാളിയാണ് ബെൽസിൻ. പത്താംതരം വരെ പിറവം ഫാത്തിമ മാത സ്കൂളിലും പ്രീഡിഗ്രി ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലും, ഡിഗ്രി എറണാകുളം ഓൾ സൈന്റ്സ് കോളേജിലും പൂർത്തിയാക്കി. പിന്നീട് ഡിപ്ലോമ ഫ്രം അരേന മുൾട്ടീമീഡിയ എറണാകുളത്തുനിന്നും പഠിച്ചിറങ്ങുകയായിരുന്നു. യോഗ്യതയുള്ള പലരെയും കപ്പലിൽ ജോലി ലഭിക്കുവാൻ സഹായിച്ചിട്ടുള്ള ബെൽസിൻ, പിറവം ചേന്നാട്ട് പരേതനായ ജോസിന്റേയും ത്രേസ്യാമയുടേയും മകനാണ്. ഭാര്യ ജീന. മക്കൾ ജോസ്ബെൽ, മാത്യുബെൽ, റൂഹാബെൽ.
ജോർജ് മാത്യൂ
ബിർമിങ്ഹാം സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും ,സഭയുടെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു .ഇടവക വികാരി ഫാ എൽദോ വര്‍ഗീസ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു .ശനിയാഴ്ച്ച വൈകിട്ട് കൊടിയേറ്റ് ,സന്ധ്യാപ്രാർത്ഥന ,വചന വചനപ്രഘോഷണം എന്നിവ നടന്നു .
ഞായറാഴ്ച രാവിലേ 9 മണിക്ക് പ്രഭാതനമസ്കാരം ,വി .കുർബാന ,പ്രസംഗം ,പ്രദിക്ഷണം ,ആശിർവാദം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ .തുടർന്ന് നേര്‍ച്ച വിളമ്പ് ,ലേലം ,സ്നേഹവിരുന്ന് എന്നിവ ക്രമീകരിച്ചിരുന്നു .ക്രിസ്തു പാത പിൻതുടർന്ന സ്തെഫനോസ് സഹദാ ത്യാഗത്തിന്റെയും ,സഹിഷ്ണത യുടെയും ആൾരൂപമായിരുന്നു എന്ന് കുർബാനമധ്യയുള്ള പ്രസംഗത്തിൽ ഇടവക വികാരി ചൂണ്ടികാട്ടി .ഇടവകയിൽ നിന്ന് മാഞ്ചസ്റ്റർ പള്ളിയിലേക്ക് മാറിപ്പോകുന്ന വികാരിയച്ചന് സമുചിതവും ,ഹൃദ്യവുമായ യാത്രയയപ്പ് നൽകി .വിവിധ അൽമീയ സംഘടന പ്രതിനിധികൾ ഉപഹാരങ്ങൾ നൽകി .
ഇടവകയുടെ പാരിതോഷികം സെക്രട്ടറി അച്ഛന് കൈമാറി. സെക്രട്ടറി എബ്രഹാം കുര്യൻ ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി .കൊടിയിറക്കോടെ പെരുന്നാളിന് സമാപനമായി .
ബോറിസ് ജോണ്സണ് മന്ത്രിസഭയില്‍ നിന്ന് പുറത്തായത് മുസ്ലിമായതു കൊണ്ടാണെന്ന ആരോപണവുമായി വനിതാ മന്ത്രി. തന്റെ സ്വത്വം സഹപ്രവര്‍ത്തകരെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്നും സണ്‍ഡേ ടൈംസിന് നല്കിയ അഭിമുഖത്തില്‍ മന്ത്രി നുസ്റത്ത് ഗനി പറഞ്ഞു. 49 കാരിയായ നുസ്റത്ത് ബോറിസ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. ബ്രിട്ടനിലെ ആദ്യ മുസ്ലിം വനിതാ മന്ത്രിയായിരുന്നു ഇവര്‍.
2108ലാണ് അധികാരമേറ്റത്. എന്നാല്‍ 2020 ഫെബ്രുവരിയില്‍ നടന്ന പുനഃസംഘടനയില്‍ ഇവര്‍ക്ക് സ്ഥാനം നഷ്ടമാകുകയായിരുന്നു. ‘മുസ്ലിം വനിതാ മന്ത്രിയെന്ന എന്റെ സ്റ്റാറ്റസ് സഹപ്രവര്‍ത്തരെ അസ്വസ്ഥപ്പെടുത്തിയിരുന്നു. വയറ്റില്‍ അടിയേറ്റ പോലെയായിരുന്നു അത്. ഞാന്‍ അപമാനിതയായി. എന്നാല്‍ സംഭവം പാര്‍ട്ടിയിലുള്ള വിശ്വാസത്തെ ഉലച്ചിട്ടില്ല. എംപി സ്ഥാനം രാജി വയ്ക്കണമെന്ന് ആലോചിച്ചിരുന്നു’ അവര്‍ വ്യക്തമാക്കി.
അതേസമയം, നുസ്റത്തിന്റെ ആരോപണങ്ങള്‍ ഗവണ്മെന്റ് ചീഫ് വിപ്പ് മാര്‍ക് സ്പെന്‍സര്‍ തള്ളി. പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ് എന്നും അസംബന്ധമാണ് എന്നും അദ്ദേഹം പ്രതികരിച്ചു. ആരോപണം അന്വേഷിക്കണമെന്ന് മന്ത്രി നദിം സവാഹി ആവശ്യപ്പെട്ടു.
താന്‍ ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ്. കോടതിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അത് കാണേണ്ടെന്നാണ് പറഞ്ഞത്. കാരണം നടിയെ ആ അവസ്ഥയില്‍ കാണാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടായിരുന്നു അതെന്നും ദിലീപ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ഗുഢാലോചന നടന്നുവെന്ന ആരോപണം തെറ്റാണെന്നും ദിലീപ് പറഞ്ഞു.
അതേസമയം, ചോദ്യം ചെയ്യലില്‍ ദിലീപ് നല്കിയ മൊഴികളില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. തെളിവുകളുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നല്‍കുന്നത്. ബിഷപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാദങ്ങളെയും ക്രൈംബ്രാഞ്ച് തള്ളിയിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണത്തില്‍ കഴമ്പൊന്നുമില്ലെന്നും അന്വേഷണസംഘം നിരീക്ഷിച്ചു.
മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂയെന്ന് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ആവശ്യത്തിന് തെളിവ് പൊലീസിന്റെ കൈവശമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചവരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. കോടതി നിര്‍ദേശപ്രകാരമാണ് നടപടി. മറ്റുള്ളവരെ ചോദ്യം ചെയ്യാന്‍ തടസമില്ല. ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യും. കേസില്‍ സത്യം പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ശ്രീജിത്ത് അറിയിച്ചു.
”ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിച്ചാലും ഇല്ലെങ്കിലും അത് അന്വേഷണത്തിന് സഹായകരമാണ്. അന്വേഷണത്തില്‍ സെന്‍സിറ്റിവിറ്റിയില്ല. സെന്‍സിറ്റിവിറ്റി മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമാണ്. തെളിയിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. സത്യം പുറത്ത് കൊണ്ടുവരും. തെളിവുകളെ പറ്റി കൂടുതലായി ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ല.” ഇന്നലെ കോടതി നടന്നത് കണ്ടതാണല്ലോ എന്ന ചോദ്യവും എഡിജിപി മാധ്യമങ്ങളോട് തിരിച്ച് ചോദിച്ചു. എന്തൊക്കെയാണ് തെളിവുകള്‍ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിഐപി ശരത് ആണോ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലെന്നും എഡിജിപി ചൂണ്ടിക്കാട്ടി.
ഗൂഢാലോചന കേസില്‍ നടന് ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഒന്‍പതാം മണിക്കൂറിലേക്ക് കടക്കുകയാണ്. ഇതിനിടെയാണ് എഡിജിപി എസ് ശ്രീജിത്തും ചോദ്യം ചെയ്യലിന്റെ ഭാഗമായത്. ക്രൈം ബ്രാഞ്ച് എഡിജിപി ശ്രീജിത്തിന് പുറമെ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളും കളമശ്ശേരിയില്‍ ചോദ്യം ചെയ്യല്‍ തുടരുന്ന ഓഫീസില്‍ എത്തിയിട്ടുണ്ട്.
ഇതിനിടെ, നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണ്. കേസില്‍ തുടരന്വേഷണം ആവശ്യമില്ല. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിനായാണ് സര്‍ക്കാര്‍ സമയം തേടുന്നതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. നാളെ സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.
ഭീഷണിപ്പെടുത്തി പത്ത് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്ന ദിലീപിന്റെ ആരോപണം നിഷേധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് പണം നൽകിയതെന്ന് അദ്ദേഹം പ്രതികരിച്ചു.
കേസ് നടക്കുന്നതിനും വർഷങ്ങൾക്ക് മുൻപാണ് ദിലീപ് തനിക്ക് പണം നൽകിയത്. സാമുദായിക സ്പർദ്ധയുണ്ടാക്കാനാണ് ബിഷപ്പിനെ ഇതിലേക്ക് വലിച്ചിഴച്ചതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. സത്യവാങ്മൂലം പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു സംവിധായകന്റെ പ്രതികരണം.
ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലായിരുന്നു ദിലീപിന്റെ ആരോപണം. ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും, പലപ്പോഴായി പത്ത് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്നുമാണ് ദിലീപ് പറയുന്നത്. ജാമ്യത്തിനായി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയെന്നും പ്രതിഫലമായി എന്തെങ്കിലും കൊടുക്കണമെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടതെന്നും നടൻ ആരോപിച്ചിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഒൻപതുമണിക്ക് തുടങ്ങിയ ദിലീപിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ് ഹാജരായത്.
ഹോളിവുഡ് നടിയും സംവിധായികയുമായ റെജീന കിങിന്റെ മകൻ ഇയാൻ അലക്സാണ്ടർ ജൂനിയർ മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. നടിയുടെ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചതായിട്ടാണ് വിവരം.
26-ാം പിറന്നാൾ ദിനത്തിലാണ് റെജീനയുടെ ഏക മകൻ കൂടിയായ ഇയാൻ ആത്മഹത്യ ചെയ്തത്. ഇയാൻ അലക്സാണ്ടർ സീനിയർ-റെജീന കിങ് ദമ്പതികളുടെ മകനാണ് ഇയാൻ അലക്സാണ്ടർ ജൂനിയർ. 199ലാണ് ഇയാൻ അലക്സാണ്ടർ സീനിയർ-റെജീന കിങ് വിവാഹം നടക്കുന്നത്. 10 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2007ൽ ഇരുവരും വേർ പിരിഞ്ഞു. അമ്മയ്ക്കൊപ്പം നിൽക്കാനായിരുന്നു ഇയാൻ ജൂനിയറിന്റെ ആഗ്രഹം.
‘ഇയാന്റെ മരണത്തിന്റെ ആഘാതത്തിലാണ് ഞങ്ങളുടെ കുടുംബം. മറ്റുള്ളവരുടെ സന്തോഷത്തെ കരുതി ജീവിക്കുന്ന പ്രകാശമായിരുന്നു എനിക്ക് ഇയാൻ. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം’- റെജീന കിങ്ങ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
പിതാവിന്റെ പാത പിന്തുടർന്ന ഇയാൻ ജൂനിയറിന് സംഗീതത്തിലായിരുന്നു അഭിരുചി. ഇയാൻ ജൂനിയറുമൊന്നിച്ചാണ് റെജീന മിക്ക പൊതുപരിപാടികളിലും എത്തിയിരുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ മകന്റെ തന്റെ അഭിമാനമാണെന്ന് റെജീന പറഞ്ഞിരുന്നു.