പേരിൽ നിന്ന് ‘മേനോനെ’ ഒഴിവാക്കി നടി സംയുക്ത. ധനുഷിന്റെ ‘വാത്തി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്. ഇനി തന്നെ മേനോൻ എന്ന് ചേർത്ത് വിളിക്കരുതെന്ന് നടി വ്യക്തമാക്കി. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അഭിമുഖത്തിൽ മാദ്ധ്യമപ്രവർത്തക ‘സംയുക്ത മേനോൻ’ എന്ന് വിളിച്ചപ്പോൾ സംയുക്ത എന്ന് മാത്രം വിളിച്ചാൽ മതിയെന്നായിരുന്നു നടിയുടെ പ്രതികരണം. ‘മുൻപ് മേനോൻ എന്ന ജാതിവാൽ ഉണ്ടായിരുന്നു. പക്ഷേ എന്റെ സിനിമകളിൽ നിന്ന് അത് നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.’ -നടി വ്യക്തമാക്കി.
ഇതിനുമുൻപ് തന്നെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് സംയുക്ത ‘മേനോനെ’ ഒഴിവാക്കിയിരുന്നു. അതേസമയം, ‘വാത്തി’ ഫെബ്രുവരി പതിനേഴിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ടീച്ചറുടെ വേഷത്തിലാണ് നടിയെത്തുന്നത്.
തുർക്കിയിലെ യെനി മലതിയാസ്പോർ ക്ലബ് ഗോളി അഹ്മദ് അയ്യൂബ് തുർക്കസ്‍ലാൻ ഭൂകമ്പത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു. തുർക്കിയിൽ രണ്ടാം ഡിവിഷൻ ക്ലബിനു വേണ്ടി 2021 മുതൽ കളിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടാണ് മരണം. 2013 മുതൽ പ്രഫഷനൽ ഫുട്ബാളിൽ സജീവമായ താരം രാജ്യത്തെ വിവിധ ക്ലബുകൾക്കു വേണ്ടി വല കാത്തിട്ടുണ്ട്.
ഹറ്റായ്സ്പോർ ക്ലബിനു വേണ്ടി കളിക്കുന്ന ഘാന ഫുട്ബാളർ ക്രിസ്റ്റ്യൻ അറ്റ്സു സമാനമായി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നെങ്കിലും ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു. താരത്തെ പുറത്തെത്തിച്ചതായി ഘാന ഫുട്ബാൾ അസോസിയേഷൻ സമൂഹമാധ്യമങ്ങളിൽ അറിയിച്ചിട്ടുണ്ട്.
തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ നിന്നെല്ലാം പുറത്തുവരുന്നത് നെഞ്ചുതകര്‍ക്കുന്ന വാര്‍ത്തകളായിരുന്നു. നിരവധി പേരാണ് ഇതിനോടകം മരിച്ചുവീണത്. എന്നാല്‍ അതിനിടയില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ചില കാഴ്ചകളും ഇവിടെ നിന്നും പുറത്തുവരുന്നുണ്ട്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങള് കീഴടക്കുന്നത് ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലായി പോയ പത്തുവയസുകാരിയുടെയും കുഞ്ഞനിയന്റെയും ചിത്രമാണ്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുമ്പോഴും കോണ്‍ക്രീറ്റ് പാളികളെങ്ങാനും കുഞ്ഞനിയന്റെ തലയില്‍ വീഴുമോ എന്ന ഭയത്താല്‍ കൈ മുകളിലേക്ക് ഉയര്‍ത്തി വച്ചിരിക്കുകയാണ് പെണ്‍കുട്ടി.
ഈ സഹോദരങ്ങളെ 17 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തില്‍ ഇതുവരെ 7,800 മരണമാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ 20,000 കടന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ടോം ജോസ് തടിയംപാട്
യുകെയിലെ കെറ്ററിംങ്ങിൽ ഭർത്താവ് കൊലപ്പെടുത്തിയ നേഴ്‌സ് അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനുവേണ്ടി കെറ്ററിങ് മലയാളി അസോസിയേഷനും,യുക്മയും സംയുക്തമായി നടത്തിയ ചാരിറ്റിയുടെ സമാഹരിച്ച 28,72000 രൂപയുടെ ചെക്ക് വൈക്കം ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ വീട്ടിൽ എത്തി ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും കെറ്ററിങ് മലയാളി അസോസിയേഷൻ പിആർഒ സോബിൻ ജോണും ചേർന്ന് അഞ്ജുവിന്റെ പിതാവ് അറയ്ക്കൽ അശോകന് കൈമാറി .അശോകന്റെ കുടുംബത്തെ സഹായിക്കാൻ മുൻപോട്ടുവന്ന മലയാളി അസോസിയേഷന്റെയും, യുക്മയേയും മന്ത്രി അഭിനന്ദിച്ചു .

ഡിസംബർ 15 ന് അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരെ ഭർത്താവ് കണ്ണൂർ സ്വദേശി സജു ചെലവേലിയിൽ ക്രൂരമായി കൊലചെയ്യുകയായിരുന്നു . ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹങ്ങൾ ജനുവരി 14 ന് ഇത്തിപ്പുഴയിലെ വീട്ടിൽ എത്തിച്ചു സംസ്കരിച്ചു. യു കെ മലയാളി ചരിത്രത്തിൽ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതുകൊണ്ടു തന്നെ ഈ സംഭവത്തിന്റെ നടുക്കം ഇന്നും വിട്ടുമാറിയിട്ടില്ല .
അഞ്ചുവിന്റെ ബന്ധുക്കൾ ആരും യു കെ യിൽ ഇല്ലാത്തതുകൊണ്ട് അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിനെയാണ് അഞ്ജുവിന്റെ കുടുംബം നെക്സ്റ്റ് ഓഫ് കിൻ ആയി ചുമതലപ്പെടുത്തിയത് മനോജ് മൃതദേഹത്തെ അനുഗമിച്ചു നാട്ടിൽ എത്തിയിരുന്നു. അഞ്ജുവും മക്കളും അന്ത്യ വിശ്രമം കൊള്ളുന്ന ഫോട്ടോയും ഇതോടൊപ്പം പബ്ലിഷ് ചെയ്യുന്നു .
മലപ്പുറത്ത് ജനിച്ച മകന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ സ്ഥലം കൊടുത്തിരിക്കുന്നത് ലണ്ടന്‍. ഇതുവരെ വിദേശത്തേക്ക് പോവാത്ത മാതാപിതാക്കളുടെ മകന്റെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റിലെ സ്ഥലപ്പേരില്‍ വിദേശ രാജ്യത്തിന്റെ പേര് വന്നതായി പരാതി. രമാദേവി എന്ന സോണി ഡാനിയേലാണ് മകന്റെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ അധികൃതര്‍ വരുത്തിയ പിഴവിന്റെ പേരില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ വാടക വീട്ടിലാണ് 38 വര്‍ഷം മുമ്പ് ഇവരുടെ ഏക മകന്‍ റോണി എം ഡി ജനിച്ചതെന്ന് രമാദേവി പറയുന്നു.
റോണി കുറച്ചു വര്‍ഷങ്ങളായി ഖത്തറിലാണ്. മകന് അമേരിക്കയിലേക്കുള്ള ജോലി മാറ്റത്തിനാണ് ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ സംഭവിച്ചിരിക്കുന്ന പിഴവ് കാരണം ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബം. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്ഥലപ്പേര് തിരുത്താന്‍ തടസങ്ങളുണ്ടെന്നാണ് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നത്. വിദേശത്ത് നടന്ന ജനനം രജിസ്റ്റര്‍ ചെയ്യുന്ന നിയമപ്രകാരമാണ് രേഖപ്പെടുത്തിയതെന്നും തിരുത്തുന്നതില്‍ തീരുമാനമെടുക്കേണ്ടത് ചീഫ് രജിസ്റ്റാര്‍ ആണെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ലഭിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ ജനിച്ച വര്‍ഷം 1-1-1985 എന്നാണ്. ജനനസ്ഥലം ലണ്ടന്‍. മാതാപിതാക്കളുടെ മേല്‍വിലാസം കൊടുത്തിട്ടില്ല. 1988 ലാണ് ഈ രജിസ്‌ട്രേഷന്‍ നടന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നു. 2023 ജനുവരിയിലാണ് അമ്മ സോണി ഡാനിയല്‍ പാസ്‌പോര്‍ട്ട് എടുത്തത്. ഭര്‍ത്താവ് പാസ്‌പോര്‍ട്ട് എടുത്തത് 2008 ലാണെന്നും പിന്നെ എങ്ങനെയാണ് മകന്‍ വിദേശത്ത് ജനിക്കുമെന്നും അമ്മ ചോദിക്കുന്നു. പാസ്‌പോര്‍ട്ട് രേഖകളും എംബസി വിവരങ്ങളും ഇല്ലാതെ എങ്ങനെയാണ് ജനനസ്ഥലം ലണ്ടന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയെന്നും സോണി ചോദിക്കുന്നു.
അതേസമയം ജനന രജിസ്റ്ററിലെ വിവരങ്ങളും അപേക്ഷകരുടെ വിവരങ്ങളും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ടെന്നാണ് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയുടെ വാദം. ജനന രജിസ്റ്ററില്‍ അമ്മയുടെ പേര് ഡി എല്‍ സോണി എന്നാണ് കൊടുത്തിരിക്കുന്നത്. പേരില്‍ പിന്നീട് മാറ്റം വരുത്തിയതായ ഗസറ്റഡ് വിജ്ഞാപനം സമര്‍പ്പിക്കാനായിട്ടില്ല. ജനന രജിസ്റ്ററില്‍ കൊടുത്തിരിക്കുന്ന മാതാപിതാക്കളുടെ വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങള്‍ തമ്മില്‍ അന്തരമുണ്ടെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.എന്നാല്‍ അനുകൂല തീരുമാനം വന്നില്ലെങ്കില്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഖത്തറിലുള്ള മകന്‍ റോണി എം ഡി പ്രതികരിച്ചു.
മോഹൻലാൽ നായകനായ രാജ ശിൽപ്പി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ഭാനു പ്രിയ. പിന്നീട് അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ,ഋഷ്യശൃങ്കൻ, രാജ ശില്പി, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ച താരം നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ്. ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ഒരു നർത്തകിയായാണ് ഭാനു പ്രിയ അഭിനയിച്ചത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിൽ സജീവമായ സമയത്തായിരുന്നു ഭാനു പ്രിയ വിവാഹിതയായത്. 1998ൽ അമേരിക്കയിലെ എഞ്ചിനീയർ ആയ ആദർശ് കൗശലിനെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഇരുവർക്കും അഭിനയ എന്നൊരു മകൾ കൂടിയുണ്ട്.ഭർത്താവിന്റെ മരണശേഷം സിനിമയിൽ നിന്നും നൃത്തത്തിൽനിന്നും മാറി നിൽക്കുകയായിരുന്നു താരം. ഇപ്പോഴിതാ തന്റെ അസുഖത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
വളരെ മോശമായ മാനസികാവസ്ഥയിൽ കൂടിയാണ് താരമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ നൃത്തതോട് തനിക്ക് താൽപ്പര്യമില്ല അതുകാരണം വീട്ടിൽ പോലും താൻ ഇപ്പോൾ നൃത്തം പരിശീലിക്കാറില്ലെന്ന് ഭാനുപ്രിയ പറയുന്നു. തന്റെ ഓർമ്മ ശക്തി കുറഞ്ഞു. രണ്ട് വർഷത്തോളമായി ഇങ്ങനെ. അതിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്. ഓർക്കേണ്ട പല കാര്യങ്ങളും താൻ മറന്നുപോവുകയാണെന്നും അടുത്തിടെ ചില സിനിമ ഡയലോഗുകൾ പോലും താൻ മറന്നെന്നും താരം പറയുന്നു.
റോഡിൽ അയഞ്ഞു തൂങ്ങിക്കിടക്കുന്ന കേബിൾ ആദ്യം കുരുങ്ങിയത് മകൻ വിഷ്ണുവിന്റെ കഴുത്തിലാണ്. ഉടനടി വെട്ടിച്ചുമാറ്റിയതിനാൽ വലിയ അപകടത്തിൽ നിന്നാണ് വിഷ്ണു കരകയറിയത്. പിന്നിലൂടെ എത്തുന്ന തന്റെ മാതാപിതാക്കൾക്ക് വിഷ്ണു മുന്നറിയിപ്പും നൽകി. കണ്ണടച്ച് തുറക്കും മുൻപേയായിരുന്നു അമ്മ റോഡിൽ പിടഞ്ഞു വീണ് മരിച്ചത്. അപകടം കണ്ട് അച്ഛൻ ഒഴിഞ്ഞു മാറിയെങ്കിലും കേബിൾ അമ്മ ഉഷയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.
കുടുംബാംഗങ്ങളുടെ കൺമുന്നിൽ വെച്ച് തന്നെയായിരുന്നു ദാരുണ മരണം. മൂത്ത മകൻ വിശാഖിന്റെ ഭാര്യ മഞ്ജുവിന്റെ വീട്ടിൽ ഉത്സവാഘോഷച്ചടങ്ങിൽ പങ്കെടുത്ത ശേഷം രണ്ടു ബൈക്കുകളിലായി മടങ്ങുകയായിരുന്നു കുടുംബം. ”ഇരുട്ടായിരുന്നു. കേബിൾ തൂങ്ങിക്കിടക്കുന്നതു കണ്ടില്ല. എന്തോ മുഖത്തു തട്ടിയപ്പോൾ പെട്ടെന്നു തല കുനിച്ചു. പിന്നിലിരുന്ന ഉഷ തെറിച്ചു വീണപ്പോഴാണ് അപകടം മനസ്സിലായത്” ഭാര്യയ്ക്കു പറ്റിയ അപകടം വിജയൻ പറയുന്നു.
തിങ്കളാഴ്ച രാത്രി 10.20ന് കായംകുളം ഇടശേരിൽ ജംക്ഷനു സമീപം എരുവമുട്ടാണിശേരിൽ റോഡിൽ ഉണ്ടായ അപകടത്തിലാണ് ആദിനാട് വടക്ക് കണ്ടത്തിൽതറയിൽ ഒ.ഉഷ(56) മരിച്ചത്. ബിഎസ്എൻഎല്ലിന്റെയും സ്വകാര്യ ടെലികോം സ്ഥാപനങ്ങളുടെയും പ്രാദേശിക ചാനലുകളുടെയും കേബിളുകളാണു റോഡിൽ തൂങ്ങിക്കിടന്നിരുന്നത്. എരുവ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ചകൾ കടന്നുപോകാൻ കേബിളുകൾ അഴിച്ചുമാറ്റി പോസ്റ്റിൽ കെട്ടിയിരുന്നതായി കേബിൾ ഉടമകൾ പറഞ്ഞു.
യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്‌മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം ജബല്‍ ജൈസ് സന്ദര്‍ശിച്ച ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ജബല്‍ ജൈസില് ശനിയാഴ്ച എത്തിയ സംഘം രാത്രി അവിടെ തങ്ങുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മലയിറങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഹമ്മദ് സുല്‍ത്താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സുല്‍ത്താനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ അഖില്‍, മുഹമ്മദ് ഷഫീഖ്, സഹല്‍, ഹാദി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ അഖില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
മറ്റുള്ളവരുടെ പരിക്കുകള് സാരമുള്ളതല്ല. അബുദാബിയിലെ വിടെക് കെയര്‍ എന്ന സ്ഥാപനത്തില്‍ ആര്‍ക്കൈവ്‌സ് ക്ലര്‍ക്ക് ആണ് മുഹമ്മദ് സുല്‍ത്താന്. റംലയാണ് മാതാവ്. സഹോദരങ്ങള് – ഷറഫുദ്ദീന്‍, ഷക്കീല, ഷഹന.
തുർക്കിയും അയൽരാജ്യവുമായ സിറിയയും ഭൂകമ്പം വിതച്ച നാശനഷ്ടങ്ങളുടെ ദുരിതത്തിൽ നിന്ന് കരകയറിയിട്ടില്ല. ഇപ്പോൾ മനസുലയ്ക്കുന്ന കാഴ്ചയാണ് ഇവിടെ നിന്നും എത്തുന്നത്. ഒടുവിലായി എത്തുന്നത് ജീവിതത്തിലേയ്ക്ക് അത്ഭുതകരമായി എത്തിയ നവജാത ശിശുവിന്റെ വീഡിയോ ആണ് സൈബറിടത്ത് നിറയുന്നത്.
സിറിയയിൽനിന്നുള്ളതാണ് മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഈ ദൃശ്യമെന്നാണ് സൂചന. അതേസമയം, ഈ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. രക്ഷാപ്രവർത്തനത്തിനിടെ ഒരു നവജാത ശിശുവിനെ തന്റെ കൈകളിലെടുത്ത് തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ കടന്നുവരുന്ന ഒരു വ്യക്തിയാണ് പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്.
ഒരു കുഞ്ഞ് ജനിച്ച നിമിഷം, അവന് ജന്മംനൽകി അവന്റെ അമ്മ മരണത്തിന് കീഴടങ്ങി എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. സിറിയയിലെ വടക്കൻ പ്രദേശമായ അലെപ്പോയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ എന്നാണ് സൂചന.
The moment a child was born 👶 His mother was under the rubble of the earthquake in Aleppo, Syria, and she died after he was born , The earthquake.
May God give patience to the people of #Syria and #Turkey and have mercy on the victims of the #earthquake#الهزه_الارضيه #زلزال pic.twitter.com/eBFr6IoWaW— Talha Ch (@Talhaofficial01) February 6, 2023
ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് വേണ്ട പരിഗണനയും പരിപാലനവും ലഭിച്ചാല്‍ അവര്‍ക്കും ആരെയും ആശ്രയിക്കാതെ തന്നെ ജീവിക്കാന്‍ ആവും. പരിമിതികളില്‍ ഒതുക്കി നില്‍ത്താതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മാതാപിതാക്കളുടെ പിന്തുണയാണ് അവര്‍ക്കേറ്റവും കൂടുതല്‍ ആവശ്യം.
എന്നാല്‍ ഓട്ടിസം ബാധിതനായ തന്റെ കുഞ്ഞു മകനെ സന്തോഷിപ്പിക്കാനായി വമ്പന്‍ പിറന്നാള്‍ പാര്‍ട്ടി ഒരുക്കി അങ്ങേയറ്റം വിഷമത്തിലായ അച്ഛന്റെ കുറിപ്പാണ് വൈറലാകുന്നത്.
വാന്‍കൂവര്‍ സ്വദേശിയായ ഡേവിഡ് ഷെന്‍ എന്ന പിതാവാണ് ആറു വയസ്സുകാരനായ മകന്‍ മാക്‌സിന്റെ പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടി നടത്തിയത്. എന്നാല്‍ പാര്‍ട്ടിയ്ക്ക് എത്തിയത് ഒരേയൊരു സുഹൃത്ത് മാത്രമാണ്.
മകനെയും സഹപാഠികളെയും സന്തോഷിപ്പിക്കാന്‍ വലിയ ഒരു ഇന്‍ഡോര്‍ പ്ലേ ഗ്രൗണ്ട് കണ്ടെത്തി അവിടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. മകന്റെ ക്ലാസിലെ 19 കുട്ടികളെയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കൂട്ടുകാരെല്ലാം എത്തുമെന്ന് കരുതി അങ്ങേയറ്റം ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു കുഞ്ഞു മാക്‌സ്.
എന്നാല്‍ ഏറെ കാത്തിരുന്നിട്ടും ഒരേയൊരു കുട്ടി മാത്രമാണ് പിറന്നാള്‍ ആഘോഷത്തിന് എത്തിയത്. പാര്‍ട്ടിക്കായി നിശ്ചയിച്ചിരുന്ന സമയം കഴിഞ്ഞിട്ടും മറ്റാരും എത്താതിരുന്നതോടെ പറഞ്ഞറിയിക്കാനാവാത്തത്രയും നിരാശയിലായിരുന്നു തങ്ങളെന്ന് ഡേവിഡ് പറയുന്നു. പാര്‍ട്ടിയില്‍ എത്തില്ല എന്ന് അറിയിക്കാന്‍ പോലും കുട്ടികളുടെ മാതാപിതാക്കള്‍ ശ്രമിച്ചില്ല എന്നതാണ് അദ്ദേഹത്തെ ഏറെ വിഷമത്തിലാക്കിയത്.
കുട്ടികള്‍ക്കായി താന്‍ ഒരുക്കി വച്ചിരുന്ന പ്ലേ ഗ്രൗണ്ട് ഒഴിഞ്ഞു കിടക്കുന്നതിന്റെ ചിത്രങ്ങളും ഡേവിഡ് പങ്കുവച്ചിട്ടുണ്ട്. ഒടുവില്‍ മകനെയും പാര്‍ട്ടിക്കെത്തിയ ഒരേയൊരു സുഹൃത്തിനെയും വിഷമിപ്പിക്കാതെ കേക്കുമുറിച്ച് പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു.
എന്നാല്‍ മാക്‌സിന്റെ പിറന്നാളിന് ഏതാനും ദിവസങ്ങള്‍ മുമ്പ് മാത്രം നടന്ന മറ്റൊരു കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ ഇതേ ക്ലാസിലെ 16 കുട്ടികളും പങ്കെടുത്തിരുന്നു എന്നതാണ് ഡേവിഡിനെ കൂടുതല്‍ വേദനിപ്പിച്ചത്. ഓട്ടിസം ബാധിതനായതുകൊണ്ട് മാക്‌സ് എത്രത്തോളം വിവേചനം അനുഭവിക്കുന്നുണ്ട് എന്നത് ഡേവിഡിന്റെ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു. ഈ അവസ്ഥയെക്കുറിച്ച് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഹൃദയം നിറയ്ക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
മാക്‌സിന് ഫുട്‌ബോള്‍ കളിക്കാനും പിറന്നാള്‍ പാര്‍ട്ടികള്‍ക്കുമെല്ലാം ധാരാളം ക്ഷണങ്ങള്‍ കിട്ടിക്കഴിഞ്ഞു. ഇതിനെല്ലാം പുറമേ മെട്രോ വാന്‍കൂവര്‍ ട്രാന്‍സിറ്റ് പോലീസിന്റെ ഔദ്യോഗിക വാഹനത്തില്‍ ഒരു റൈഡിനു പോകാനുള്ള ക്ഷണം വരെ മാക്‌സിനെ തേടിയെത്തി.
സംഭവം ജനശ്രദ്ധ നേടിയതോടെ പാര്‍ട്ടിക്ക് ക്ഷണിച്ചുകൊണ്ട് ഡേവിഡ് അയച്ചിരുന്ന ഇ-മെയില്‍ ശ്രദ്ധയില്‍പെട്ടില്ല എന്ന് അറിയിച്ചുകൊണ്ട് ചില സഹപാഠികളുടെ മാതാപിതാക്കള്‍ വിളിച്ചതായും ഡേവിഡ് പറയുന്നു.