Latest News

എറണാകുളം ചെറായിയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ചെറായി കുരിപ്പള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്ന ശേഷം റോ-റോ ഫെറി സര്‍വീസില്‍നിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശശിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായും പറയുന്നുണ്ട്.

മേളം കലാകാരനായ മകന്‍ ഉത്സവപരിപാടി കഴിഞ്ഞ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയപ്പോളാണ് ലളിതയെ വെട്ടേറ്റനിലയില്‍ കണ്ടത്. ഉടന്‍തന്നെ ബന്ധുക്കളെയും കൂട്ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനിടെയാണ് ശശിയെ വീട്ടില്‍ കാണാനില്ലെന്ന വിവരമറിഞ്ഞത്. തിരച്ചില്‍ നടത്തുന്നതിനിടെ ഫോര്‍ട്ട്‌കൊച്ചിയില്‍ വാട്ടര്‍ മെട്രോ ജെട്ടിക്ക് സമീപം ഒരാള്‍ കായലില്‍ ചാടി മരിച്ചെന്ന വിവരം ലഭിച്ചു. തുടര്‍ന്നാണ് മരിച്ചത് ശശിയാണെന്ന് തിരിച്ചറിഞ്ഞത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍നിന്നിറങ്ങിയ ശശി വൈപ്പിനിലെത്തി റോ-റോ ഫെറി സര്‍വീസില്‍ കയറിയെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ ആറരയ്ക്ക് വൈപ്പിനില്‍നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്കുള്ള റോ-റോ ജങ്കാറിലാണ് ശശി യാത്രചെയ്തിരുന്നത്. യാത്രയ്ക്കിടെ ഇയാള്‍ റോ-റോ സര്‍വീസില്‍നിന്ന് കായലില്‍ ചാടുകയായിരുന്നു. ഈ സംഭവത്തിന്റെ സിസിടിവിദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഓൺലൈൻ റമ്മിയിലൂടെ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത്. ഓൺലൈൻ റമ്മി കളിച്ചുണ്ടായ വലിയ സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കഴിഞ്ഞ ദിവസം കൊല്ലങ്കോട് സ്വദേശി ഗിരീഷ് ആത്മഹത്യ ചെയ്തത്. ജോലി ചെയ്തിരുന്ന പണം മുഴുവനും റമ്മി കളിക്കാനാണ് ഗിരീഷ് ഉപയോഗിച്ചിരുന്നതെന്ന് ഭാര്യ വൈശാഖ പറയുന്നു.

റമ്മി കളിക്കാൻ പണമില്ലാതെ വരുമ്പോൾ തന്നെ മർദ്ധിച്ച് തന്റെ കയ്യിലുള്ള പണം വാങ്ങാറുള്ളതായും വൈശാഖ പറയുന്നു. തന്റെ 25 പവൻ സ്വർണാഭരണങ്ങൾ വിറ്റ പണവും കളിച്ച് തീർത്തു. കോവിഡ് കാലത്ത് ജോലി ഇല്ലാതെ ഇരുന്നപ്പോഴാണ് റമ്മി കളി ആരംഭിച്ചത്. പിന്നീട് റമ്മി കളിക്ക് അടിമപ്പെടുകയായിരുന്നെന്നും ഭാര്യ വൈശാഖ പറഞ്ഞു.

അതേസമയം ഗിരീഷ് ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നതായും എന്നാൽ വീട്ടുകാർ അത് ഗൗരവമായി എടുത്തില്ലെന്നും വൈശാഖ പറഞ്ഞു. നിരവധിപേരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിയതയാണ് വിവരം.

അമ്മയും കാമുകനും തമ്മിലുള്ള അവിഹിത ബന്ധം നേരിട്ട് കാണാനിടയായ ആറാം ക്ലാസ്സുകാരനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കാമുകനായ യുവാവിനെതിരെ പോലീസ് കേസെടുത്തു. മടികൈ സ്വദേശി റിജേഷ് (32) നെതിരെയാണ് പോലീസ് കേസെടുത്തത്. മടികൈ പഞ്ചായത്തിലെ നാലാം വാർഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രവാസിയുടെ ഭാര്യയെ കാണാനായി കാമുകൻ സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരുടെയും അവിഹിത ബന്ധം യുവതിയുടെ ആറാം ക്ലാസ്സുകാരനായ മകൻ കാണാനിടയായതോടെ കുട്ടിയുടെ കഴുത്തി കുരുക്ക് മുറുക്കി കൊലപ്പെടുത്താൻ കാമുകൻ ശ്രമം നടത്തുകയായിരുന്നു. എന്നാൽ വിദ്യാർത്ഥി ഓടി രക്ഷപ്പെടുകയും വിവരം നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.

പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധം പുറത്തറിയുമെന്ന് ഭയന്നാണ് കാമുകൻ കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയത്. തുടർന്ന് യുവതിയുടെ വീട്ടിൽ ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറാം ക്ലാസ്സുകാരൻ പറഞ്ഞതനുസരിച്ച് നാട്ടുകാരിൽ ചിലർ വീട്ടിലെത്തിയപ്പോഴേക്കും കാമുകൻ രക്ഷപ്പെട്ടിരുന്നു.

അതേസമയം പ്രദേശത്തെ പാർട്ടി പ്രവർത്തകർ ഇടപെട്ട് സംഭവം രഹസ്യമായി ഒതുക്കി തീർക്കാൻ ശ്രമിച്ചിരുന്നു. കൂടാതെ പോലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് മാനസിക രോഗിയാണെന്ന് വരുത്തി തീർത്ത് കേസിൽ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമവും നടന്നു.

വിദ്യാർഥികൾക്ക് സദാചാര പാഠവുമായി കോഴിക്കോട് എന്‍.ഐ.ടി. പൊതുയിടങ്ങളിൽ സ്നേഹപ്രകടനങ്ങൾ വിലക്കിക്കൊണ്ട് സർക്കുലർ ഇറക്കി. ക്യാമ്പസിന് പുറത്ത് നിന്നും മറ്റും വിദ്യാർഥികളുടെ പെരുമാറ്റത്തിൽ നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് സർക്കുലർ.

ക്യാമ്പസിന് അകത്തും പുറത്തും പരിധി വിട്ട സ്നേഹ പ്രകടനം പാടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സർക്കുലർ പുറത്ത് വിട്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങൾ മറ്റ് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും കാണുന്നവർക്ക് അലോസരമുണ്ടാക്കുന്നുവെന്നും കാണിച്ചാണ് ഉത്തരവ്.

ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

മലയാളി ദമ്പതികളെ മംളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ രവീന്ദ്രൻ (55), സുധ (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച രാവിലെയാണ് ഇരുവരേയും മരിച്ച നിലയിൽ ഹോട്ടൽ ജീവനക്കാർ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മംഗളൂരു നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന ബ്ലൂ സ്റ്റാർ ഹോട്ടലിൽ ഈ മാസം ആറാം തീയതിയാണ് രവീന്ദ്രനും, ഭാര്യ സുധയും മുറിയെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വസ്ത്രവ്യാപാരികളായ രവീന്ദ്രനും ഭാര്യയും മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹം പോലീസ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഇരുവരുടെയും ബന്ധുക്കൾ മംഗലൂരിൽ എത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘സ്ഫടികം’ നാളെ ലോകമെമ്പാടും റിലീസിന് ഒരുങ്ങുകയാണ്. ഗൾഫ് രാജ്യങ്ങൾ ഒഴികെ 40ൽ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക. ഒരു സിനിമയുടെ റീ റിലീസിന് ആദ്യ ദിവസം തന്നെ ഇത്രയും രാജ്യങ്ങളിൽ പ്രദർശനം ഉണ്ടാവുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണ്.

ഘാന, നൈജീരിയ, ടാൻസാനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ ആദ്യ ദിനം പ്രദർശനത്തിന് എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ‘സ്‌ഫടികം’. കഴിഞ്ഞ പത്ത് വർഷത്തെ പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥനയുടെയും കത്തുകളുടെയും ഫലമാണ് സ്ഫടികത്തിന്റെ റീറിലീസെന്ന് സംവിധായകൻ ഭദ്രൻ പറയുക ഉണ്ടായി.

സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തിയിരിക്കുന്നത്. മിനിമം മൂന്ന് വ‍ർഷത്തേക്ക് ഈ സിനിമയ്ക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് ഭദ്രൻ പറഞ്ഞു.

1995ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ഉര്‍വ്വശി തുടങ്ങിയ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളുടെ പ്രകടനങ്ങളുമാണ് ഇന്നും സിനിമയുടെ വിജയം. മോഹന്‍ലാല്‍ ആരാധകരുടെയും സംവിധായകന്‍ ഭദ്രന്‍റെയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഫെബ്രുവരി 9ന് സഫലമാവുന്നത്.

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വരുന്ന 16-ന് വീണ്ടും വിസ്തരിക്കും. കേസിലെ പ്രധാന സാക്ഷിയായ മഞ്ജുവിന്റെ മൊഴി എന്തായിരിക്കും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഈ മൊഴിയില്‍ തൂങ്ങിയാകും ദിലീപിന്റെ ഭാവി നിശ്ചയിക്കപ്പെടാന്‍ പോവുന്നത്. അതിനാല്‍ ഈ മൊഴി അതിപ്രധാനമായി മാറുകയാണ്.

എന്തായിരിക്കും മഞ്ജുവിന്റെ മൊഴി എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആദ്യം വിളിച്ചു പറഞ്ഞത് മഞ്ജു വാര്യരാണ്. ആ നിലപാടില്‍ നിന്നും നടി മാറിയിട്ടുമില്ല. നടി മൊഴി മാറ്റുമോ അതോ പഴയ മൊഴിയില്‍ ഉറച്ച് നില്‍ക്കുമോ എന്നതാണ് പ്രധാന കാര്യം. ദിലീപിന് എതിരായ മിക്ക സാക്ഷികളും മൊഴി മാറ്റിയ കേസ് കൂടിയാണിത്. ദിലീപിന് ആശ്വാസമായ കാര്യവും ഈ മൊഴിമാറ്റം തന്നെ. എന്നാല്‍ മഞ്ജു പറഞ്ഞതില്‍ ഉറച്ചു നിന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നതായി മൊഴിയിലുണ്ട്. ശക്തമായ മൊഴി കൂടിയായി ഈ വാക്കുകള്‍ മാറി.

പ്രോസിക്യൂഷന്റെ വാദം തന്നെ മഞ്ജുവിന്റെ മൊഴി ആധാരമാക്കിയുള്ളതാണ്. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതു തെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്. ആക്രമിക്കപ്പെട്ട നടിയുടെ ഒപ്പം ഉറച്ചു നിന്ന നടിയാണിവര്‍. ദിലീപിന്റെ മുന്‍ ഭാര്യയും. നടി ഇപ്പോഴും പ്രോസിക്യൂഷന് ഒപ്പം ഉറച്ച് നില്‍ക്കുകയാണ്.

മഞ്ജുവിന്റെ മൊഴി ഇങ്ങനെയാണ്:

ദിലീപേട്ടനുമായുള്ള വിവാഹത്തിനുശേഷം സിനിമാ മേഖലയിൽനിന്നു പൂർണമായി മാറിനിൽക്കുകയായിരുന്നു. വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു.

ഞാൻ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടർന്നു വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽവച്ച് അവളുടെ അച്ഛൻ അവളോട് ”നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു” എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു. ഇങ്ങനെയൊക്കെ വളരെ ശക്തമായാണ് മഞ്ജുവിന്റെ മൊഴി നീങ്ങുന്നത്. പറഞ്ഞതില്‍ മഞ്ജു ഉറച്ച് നില്‍ക്കുകയും നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആവര്‍ത്തിക്കുകയും ചെയ്‌താല്‍ ആക്രമിക്കപ്പെട്ട നടിയെ തേടി നീതി എത്തുക തന്നെ ചെയ്യും.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് ക്യാപ്റ്റന്‍. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തിരിച്ചെത്തുന്നത്.

വമ്പന്‍ മാറ്റങ്ങളോടെയാണ് ഇത്തവണ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെത്തുന്നത്. ആകെ പത്തൊന്‍പത് മല്‍സങ്ങളുണ്ടാകും. ഫോര്‍മാറ്റിലും മാറ്റമുണ്ട്. കു‍ഞ്ചാക്കോ ബോബന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ദ്രജിത്ത്, ആസിഫ് അലി, സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, സിജു വില്‍സണ്‍, പെപ്പെ എന്നിവരൊക്കയുണ്ടാകും. ചാംപ്യന്‍ പട്ടമാണ് ലക്ഷ്യമെന്ന് ക്യാപ്റ്റന്‍.ടീമിന്റെ ജഴ്സിയും പ്രകാശനം ചെയ്തു. 2014, 2017 വര്‍ഷങ്ങളില്‍ കേരള സ്ട്രൈക്കേഴ്സായിരുന്നു റണ്ണറപ്പ്.

പേരിൽ നിന്ന് ‘മേനോനെ’ ഒഴിവാക്കി നടി സംയുക്ത. ധനുഷിന്റെ ‘വാത്തി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്. ഇനി തന്നെ മേനോൻ എന്ന് ചേർത്ത് വിളിക്കരുതെന്ന് നടി വ്യക്തമാക്കി. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അഭിമുഖത്തിൽ മാദ്ധ്യമപ്രവർത്തക ‘സംയുക്ത മേനോൻ’ എന്ന് വിളിച്ചപ്പോൾ സംയുക്ത എന്ന് മാത്രം വിളിച്ചാൽ മതിയെന്നായിരുന്നു നടിയുടെ പ്രതികരണം. ‘മുൻപ് മേനോൻ എന്ന ജാതിവാൽ ഉണ്ടായിരുന്നു. പക്ഷേ എന്റെ സിനിമകളിൽ നിന്ന് അത് നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.’ -നടി വ്യക്തമാക്കി.

ഇതിനുമുൻപ് തന്നെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് സംയുക്ത ‘മേനോനെ’ ഒഴിവാക്കിയിരുന്നു. അതേസമയം, ‘വാത്തി’ ഫെബ്രുവരി പതിനേഴിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ടീച്ചറുടെ വേഷത്തിലാണ് നടിയെത്തുന്നത്.

തുർക്കിയിലെ യെനി മലതിയാസ്​പോർ ക്ലബ് ഗോളി അഹ്മദ് അയ്യൂബ് തുർക്കസ്‍ലാൻ ഭൂകമ്പത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു. തുർക്കിയിൽ രണ്ടാം ഡിവിഷൻ ക്ലബിനു വേണ്ടി 2021 മുതൽ കളിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടാണ് മരണം. 2013 മുതൽ പ്രഫഷനൽ ഫുട്ബാളിൽ സജീവമായ താരം രാജ്യത്തെ വിവിധ ക്ലബുകൾക്കു വേണ്ടി വല കാത്തിട്ടുണ്ട്.

ഹറ്റായ്​സ്​പോർ ക്ലബിനു വേണ്ടി കളിക്കുന്ന ഘാന ഫുട്ബാളർ ക്രിസ്റ്റ്യൻ അറ്റ്സു സമാനമായി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നെങ്കിലും ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു. താരത്തെ പുറത്തെത്തിച്ചതായി ഘാന ഫുട്ബാൾ അസോസിയേഷൻ സമൂഹമാധ്യമങ്ങളിൽ അറിയിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved