വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പത്രസമ്മേളനത്തില്‍ പറ്റിയ നാക്ക് പിഴയെ ട്രോളി കോണ്‍ഗ്രസ് നേതാവ് പത്മജാ വേണുഗോപാല്‍. സ്കൂള്‍ തുറന്നാല്‍ ആദ്യം ചേര്‍ക്കേണ്ട കുട്ടി ശിവന് കുട്ടി ആണെന്ന് പത്മജാ വേണുഗോപാലിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം.
സംസ്ഥാനത്ത് സ്കൂള്‍ തുറന്നതുമായി ബന്ധപ്പെട്ട തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളല്ലേ എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥരോട് ചോദിച്ചതിനെ തുടര്‍ന്ന് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതിന്റെ വീഡിയോയും പത്മജ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
ആരോഗ്യ മന്ത്രി വീണ ജോര്‍ജിനൊപ്പം വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രിക്ക് നാക്കുപിഴ സംഭവിച്ചത്. ‘ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലും സ്കൂള്‍ തുറന്നു… അല്ല… 23 സംസ്ഥാനങ്ങളിലും സ്കൂള്‍ തുറന്നു…’ എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
അതേസമയം, മനുഷ്യ സഹജമായ നാക്കുപിഴയാണ് സംഭവിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. നാക്കുപിഴ ആര്‍ക്കും സംഭവിക്കാവുന്നതാണ്. അത്തരത്തിലൊന്നാണ് ഇന്നലെ സംഭവിച്ചത്. അതിനെ പലരും ആക്ഷേപിക്കുന്നത് കണ്ടു. ആക്ഷേപിക്കുന്നവര്‍ക്ക് സന്തോഷം കിട്ടുന്നെങ്കില്‍ സന്തോഷിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ആര്യന് ഖാന് അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാന് അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേക്ഷണം ബൈജൂസ് ലേണിങ് ആപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പരസ്യങ്ങള്‍ പിന്‍വലിച്ചതെന്നാണ് വിവരം. ബൈജൂസ് ആപ്പിന്റെ കേരളത്തിനു പുറത്തുള്ള ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ് ഖാന്.
2017 മുതലാണ് ഷാരൂഖ് ഖാന് ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഏറ്റെടുത്തത്. ഷാരൂഖിന്റെ വന്‍ സ്പോണ്‍സര്‍ഷിപ്പ് ഡീലുകളിലൊന്നാണ് ബൈജൂസ് ആപ്പുമായുള്ളത്. ഷാരൂഖ് ഖാന്റെ ബ്രാന്‍ഡ് നിലനിര്‍ത്താന്‍ വര്‍ഷം മൂന്നുമുതല്‍ നാലുകോടി രൂപയാണ് ആപ്പ് നല്‍കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭക്ഷണം കഴിയ്ക്കുമ്പോള്‍ നമ്മള് സാധാരണ അത് ഉണ്ടാക്കിയതിന്റെ കടപ്പാടൊന്നും ഓര്‍മ്മിയ്ക്കാറില്ല. മണ്ണില്‍ വിയര്‍ത്ത് അധ്വാനിച്ചുണ്ടാക്കിയ ആഹാരം ദൈവ തുല്ല്യമാണ്.
എന്നാല്‍, കര്‍ഷകനോടും മണ്ണിനോടും ആദരപൂര്‍വ്വം ചെരുപ്പ് ഊരി വച്ച് ആഹാരം ഓര്‍ഡര്‍ ചെയ്ത് കഴിയ്ക്കുന്ന ഒരു കര്‍ഷകന്റെ ചിത്രം സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്.
ഇസ്മയില്‍ ഹസന് എന്നയാളാണ് ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ മകന് പഠിയ്ക്കുന്ന കോയമ്പത്തൂരിലെ പിഎസ്ജി കോളേജിലെ കാന്റീനിലെ ദൃശ്യത്തെ കുറിച്ചാണ് ഇസ്മയിലിന്റെ കുറിപ്പ്.
ചെരുപ്പ് ഊരി വച്ച് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം എത്തിയപ്പോള്‍ അതിനെ വണങ്ങി തികഞ്ഞ ആദരവോടെ അദ്ദേഹം ഭക്ഷണം കഴിച്ചു. അപ്പോഴും അയാള്‍ ചെരുപ്പ് ധരിച്ചില്ല. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഈ ചിത്രവും കുറിപ്പും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
‘#ആകാലുകളിലൊന്നുനമസ്ക്കരിക്കാൻതോന്നി..
മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു,
എന്റെ മോൻ Salman Ismailhassan കൂടി പഠിക്കുന്ന കോയമ്പത്തൂരിലെ PSG കോളേജിലെത്തിയ തമിഴ് ഭാഷയിൽ പറഞ്ഞാൽ ഒരു വ്യവസായി (കർഷകൻ) ആണ് ഇദ്ദേഹം..
അപ്രതീക്ഷിതമായി കോളേജ് കാന്റീനിലെത്തിയ Salman അവിടെ വച്ചു കണ്ട ഇദ്ദേഹത്തെ ശ്രദ്ധിച്ചു. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഒാർഡർ ചെയ്യുന്നതു കണ്ടപ്പോഴാണ് അവനതു ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ കാലുകളിലേയ്ക്കു തന്നെയായിരുന്നു അവന്റെ ശ്രദ്ധ. ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുന്നതാണവൻ കണ്ടത്. മുഴുവനും കഴിച്ച ശേഷമാണ് അദ്ദേഹം ചെരുപ്പുകൾ ധരിച്ചത്.
അപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചതും കർഷകനാണെന്നു മനസ്സിലാക്കിയതും..
ഭൂമി നൽകിയ ഭക്ഷണം കഴിച്ചപ്പോൾ അദ്ദേഹം ഭൂമിയെയും തന്നെയും ആ ചെരുപ്പുകൾ കൊണ്ട് അകറ്റിയില്ലാ എന്നു കൃത്യമായി ബോദ്ധ്യപ്പെട്ടപ്പോൾ അത്
അവനാകെ പുതിയൊരനുഭവവും അത്ഭുതവുമായിരുന്നു..
നമ്മുടെ ഭാരതത്തെ സംബന്ധിച്ചിടത്തോളം, അദ്ദേഹം കഴിച്ച ഭക്ഷണത്തിലല്ലാ, അദ്ദേഹത്തിൽ തന്നെയാണു ദൈവാംശം അടങ്ങിയിരിക്കുന്നതെന്നു ബോദ്ധ്യപ്പെടാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലാ!!!
#ഇൻഡ്യൻകർഷകർക്ക്ഐക്യദാാർഢ്യം…’
വിമാനയാത്രയ്ക്കിടെ ആകാശത്ത് പിറന്ന മലയാളി യുവതിയുടെ കുഞ്ഞ് ഉടന്‍ കേരളത്തിലെത്തും. ഒക്ടോബര്‍ അഞ്ചിനാണ് ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിയായ മരിയ ഫിലിപ്പ് പ്രസവിച്ചത്.
കുഞ്ഞിന് ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടിയന്തര പാസ്പോര്‍ട്ട് അനുവദിച്ചു. യാത്രയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടിയും കുടുംബവും ഉടന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കേരളത്തിലേക്ക് പറക്കും.
ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിലാണ് കുഞ്ഞ് പിറന്നത്. പുറപ്പെട്ട് അധികനേരം കഴിയുന്നതിന് മുന്‍പ് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്സുമാരുടെയും കാബിന് ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു. പിന്നീട് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി യുവതിയേയും കുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റി.
ഷോണ്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കുഞ്ഞിന് പാസ്പോര്‍ട്ടും പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അനുവദിച്ചു. ഷോണും അമ്മയും സുഖമായിരിക്കുന്നുവെന്ന് കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.
തുടര്‍യാത്രയ്ക്കായി സജ്ജീകരണമൊരുക്കുന്നതില്‍ സന്തോഷമുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം കേരളത്തിലേക്ക് പറക്കുന്ന ഷോണിന് ആശംസകളെന്നും കോണ്‍സുലേറ്റ് ട്വീറ്റില്‍ കുറിച്ചു.
സംസ്ഥാനത്തെ കോവിഡ് മരണപ്പട്ടികയില്‍ ഏഴായിരത്തോളം മരണങ്ങള് കൂടി ചേര്‍ക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ മാസത്തിലാണു മരണം ഓണ്‍ലൈനായി ആശുപത്രികള്‍ നേരിട്ട് അപ്ലോഡ് ചെയ്യാന്‍ തുടങ്ങിയത്. അതിന് മുൻപു രേഖകള്‍ ഇല്ലാതെയും മറ്റും ഔദ്യോഗിക മരണപ്പട്ടികയില്‍ ചേര്‍ക്കപ്പെടാതെ പോയ മരണങ്ങളാണിത്. ഇതുസംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ പരിശോധിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളനുസരിച്ച് കോവിഡ് മൂലമെന്ന് കണക്കാക്കപ്പെടേണ്ട മരണങ്ങള് സംബന്ധിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍ സമര്‍പ്പിക്കാം. ആരോഗ്യവകുപ്പ് തയാറാക്കിയ പോര്‍ട്ടലിലൂടെയും നേരിട്ട് പിഎച്ച്സികള്‍ വഴിയും അപേക്ഷിക്കാം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍, കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചവരെയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തും. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പരിഹാരം കാണും. സമയബന്ധിതമായും സുതാര്യമായും പരാതികള്‍ തീര്‍പ്പാക്കും. സിറോ പ്രിവലന്‍സ് സര്‍വേയുടെ സമഗ്രമായ റിപ്പോര്‍ട്ട് ഉടൻ തയാറാകും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുന്നതിനാണു പഠനം നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും മുന്‍ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ബ്രിട്ടീഷ് കോടതി കണ്ടെത്തി. ജോര്‍ദാന്‍ രാജാവായിരുന്ന ഹുസൈന് ബിന്‍ തലാലിന്റെ മകളും നിലവിലെ രാജാവായ അബ്ദുള്ള രണ്ടാമന്റെ അര്‍ധ സഹോദരിയുമായ ഹയ രാജകുമാരിയുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇസ്രായേല്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് സോഫ്റ്റവെയര്‍ ഉപയോഗിച്ചാണ് ഫോണ്‍ ചോര്‍ത്തിയതെന്ന് ബ്രിട്ടീഷ് ഹൈക്കോടതിയുടെ ഉത്തരവ് പറയുന്നു. ദുബായ് ഭരണാധികാരിയുടെ നടപടി ബ്രീട്ടീഷ് നീതിന്യായ വ്യവസ്ഥയില്‍ കൈകടത്തിയതിന് തുല്യമാണെന്നും ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമും ഹയ രാജകുമാരിയും തമ്മില്‍ മക്കളുടെ കസ്റ്റഡിയെ ചൊല്ലിയുള്ള കേസ് നടക്കുന്ന സമയത്താണ് ഫോണ്‍ ചോര്‍ത്തിയത്.
ഹയയുടെയും രണ്ട് അഭിഭാഷകരുടെയും സഹായിയുടെയും രണ്ടു സുരക്ഷാ ജീവനക്കാരുടെയും ഫോണ്‍ ആണ് ചോര്‍ത്തിയിരിക്കുന്നത്. ഒഴിയാബാധ തന്നെ വേട്ടയാടുകയാണെന്നാണ് ഫോണ്‍ ചോര്‍ത്തല്‍ വിവരം സ്ഥിരീകരിച്ച ശേഷം ഹയ രാജകുമാരി പറഞ്ഞതെന്ന് ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ഷെയ്ഖ് വ്യക്തമാക്കി.
”ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. യുഎഇയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇത്. രാജ്യത്തിന്റെ തലവനായതിനാല്‍ വിദേശ കോടതിയില്‍ ഇത്തരം കാര്യങ്ങള്‍ നേരിട്ടോ അല്ലാതെയോ പറയാനാവില്ല. ദുബായ്യോ യുഎഇയോ കോടതി നടപടികളില്‍ കക്ഷിയല്ല. പൂര്‍ണ തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ല കോടതി വിധി പറഞ്ഞിരിക്കുന്നത്. കോടതി പരിഗണിച്ച തെളിവുകള്‍ എനിക്കോ അഭിഭാഷകര്‍ക്കോ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് അനീതിയാണ്”–ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും പ്രസ്താവനയില്‍ പറഞ്ഞു.
ദുബായ് ഭരണാധാകാരിയും കോടീശ്വരനുമായ ഷെയ്ഖിന് ബ്രിട്ടനില്‍ നിരവധി വസ്തുവകകള്‍ ഉണ്ട്. ബ്രിട്ടന്റെ അടുത്ത സഖ്യകക്ഷി കൂടിയാണ് യുഎഇ. കൂടാതെ എലിസബത്ത് രാജ്ഞിയുമായി അടുത്ത ബന്ധവുമുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമിനെ ബ്രിട്ടീഷ് പോലീസ് ചോദ്യം ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ബി.ബി.സിയിലെ റിപ്പോര്‍ട്ട് പറയുന്നത്. യുഎഇയുടെ തലവന്‍ പദവി വഹിക്കുന്നതിനാല്‍ നിയമനടപടികളില്‍ നിന്ന പരിപൂര്‍ണ സംരക്ഷണവുമുണ്ട്.
ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ രാജകൊട്ടാരത്തില്‍ വെച്ചാണ് 2004 ഏപ്രില്‍ പത്തിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമും ഹയരാജകുമാരിയും വിവാഹിതരായത്. 2007ല്‍ ആദ്യമകളായ ഷെയ്ഖ അല്‍ ജലീല ജനിച്ചു. 2012 ജനുവരി ഏഴിന് ഷെയ്ഖ് സായിദ് എന്ന മകനും ജനിച്ചു. വിവാഹിതരായി പതിനഞ്ച് വര്‍ഷത്തിന് ശേഷം 2019 ഫെബ്രുവരിയില്‍ ഇരുവരും വിവാഹമോചനം തേടി. ഇതിന് ശേഷം ഹയയും മക്കളും ബ്രിട്ടനിലേക്ക് പോയി.
ജര്‍മന്‍ പൗരത്വത്തിന് ഹയ അപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ ഇക്കാലത്ത് ലോകശ്രദ്ധ പിടിച്ചു പറ്റി. മക്കളെ ദുബായിലേക്ക് തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് 2019 മേയില്‍ ഷെയ്ഖ് ബ്രിട്ടനില്‍ നിയമനടപടികള്‍ ആരംഭിച്ചു. ഈ കേസിലെ നിര്‍ണായക വാദം നടക്കുന്ന 2020 ജൂലൈ -ഓഗസ്റ്റ്് സമയത്താണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നിരിക്കുന്നത്.
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ കുടുംബത്തിലെ ഇടപെടലുകള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഷെയ്ഖിന് മറ്റൊരു ഭാര്യയിലുണ്ടായ ഷെയ്ഖ ഷംസയെ 2000 ആഗസ്റ്റില്‍ ഒരു സംഘം ബ്രിട്ടണിലെ കേംബ്രിഡ്ജില്‍ നിന്നും തട്ടിക്കൊണ്ടു പോയിരുന്നു. ഇവര്‍ പിന്നീട് ദുബായില്‍ എത്തിയെന്ന് ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയനില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു.
മറ്റൊരു മകളായ ഷെയ്ഖ ലത്തീഫ ബോട്ടില്‍ കയറി രാജ്യം വിടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ഇന്ത്യന്‍ സൈനികര്‍ ഇവരെ പിടികൂടി ദുബായ്ക്കു കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. 2018 മാര്‍ച്ചിലായിരുന്നു സംഭവം. ദുബായിലെ വീട്ടില്‍ തന്നെ തടവിലിട്ടിരിക്കുകയാണെന്ന ലത്തീഫ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ബ്രിട്ടനില്‍ ഹയ രാജകുമാരി താമസിക്കുന്ന കാസില്‍വുഡ് പ്രദേശത്തിന് തൊട്ടടുത്ത് 30 ദശലക്ഷം പൗണ്ട് നല്കി ഒരു എസ്റ്റേറ്റ് വാങ്ങാന്‍ ഷെയ്ഖ് ശ്രമിച്ചിരുന്നതായി ഹയ രാജകുമാരിയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഹയയെയ നേരിട്ടും അല്ലാതെയും നിരീക്ഷിക്കാന്‍ സാധിക്കും.
ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ പ്രവാസി വ്യവസായികളിൽ എം.എ. യൂസഫലിയും രവി പിള്ളയും. വ്യക്തിഗത അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി. അഞ്ചു ബില്യൺ ഡോളറോടെ (37,500 കോടി രൂപ) ഇന്ത്യയിൽ 38–ാം സ്ഥാനത്താണ് അദ്ദേഹം.
2.5 ബില്യൺ ഡോളറാണ് (18744 കോടിയിൽ അധികം രൂപ) ആർപി ഗ്രൂപ്പ് ഒാഫ് കമ്പനീസ് ചെയർമാനും എംഡിയുമായ രവി പിള്ളയുടെ ആസ്തി. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 6 മലയാളികൾ ഇടം പിടിച്ചു. ആസ്തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് പട്ടികയിൽ ഒന്നാമത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ മൊത്തം ആസ്തി.
ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥും പത്നി ദിവ്യയും (30,300 കോടി രൂപ), എസ്. ഗോപാലകൃഷ്ണൻ (30,335 കോടി രൂപ), , എസ്. ഡി, ഷിബുലാൽ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ. മുകേഷ് അംബാനി (92.7 ബില്യൺ), ഗൗതം അദാനി (74 ബില്യൺ), ശിവ നാടാർ (31 ബില്യൺ), രാധാകൃഷ്ണാ ദമാനി (29.4 ബില്യൺ), സൈറസ് പൂനാവാല (19 ബില്യൺ) എന്നിവരാണ് ഇന്ത്യയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- തങ്ങളുടെ ക്രിപ്റ്റോ കറൻസി കസ്റ്റഡി സർവീസുകൾ ആഗോള ക്ലയന്റുകൾക്ക് ലഭ്യമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യു എസ് ബാങ്ക്. രാജ്യത്ത് തന്നെ അഞ്ചാമത്തെ വലിയ റീട്ടെയിൽ ബാങ്കായ യു എസ് ബാങ്കിന്റെ ഇത്തരമൊരു പ്രഖ്യാപനം ഡിജിറ്റൽ കറൻസികൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നു എന്നതിന് തെളിവാണ്. ന്യൂയോർക്ക് ഡിജിറ്റൽ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ( എൻ വൈ ഡി ഐ ജി ) യോട് ചേർന്നാണ് ബിറ്റ് കോയിൻ, ബിറ്റ് കോയിൻ ക്യാഷ്, ലൈറ്റ് കോയിൻ എന്നിവയ്ക്ക് കസ്റ്റഡി സർവീസുകൾ നൽകുവാൻ യു എസ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഇതെർ പോലുള്ള മറ്റ് ക്രിപ്റ്റോകറൻസികൾക്കും ഭാവിയിൽ കൂടുതൽ സാധ്യതകൾ ഉണ്ടാകുമെന്ന് യു എസ് ബാങ്ക് വെൽത്ത് മാനേജ്മെന്റ് & ഇൻവെസ്റ്മെന്റ് ഡിവിഷൻ സീനിയർ എക്സിക്യൂട്ടീവ് ഗുജ്ഞൻ കേഡിയ പറഞ്ഞു. ഇത്തരത്തിൽ ക്രിപ്റ്റോ കറൻസി കസ്റ്റഡി സർവീസുകൾ നൽകുന്ന ആദ്യ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് യു എസ് ബാങ്ക്.
മറ്റു ബാങ്കുകളായ ബാങ്ക് ഓഫ് ന്യൂയോർക്ക് മെല്ലൻ ,സ്റ്റേറ്റ് സ്ട്രീറ്റ്, നോർത്തേൺ ട്രസ്റ്റ് തുടങ്ങിയവയും ഡിജിറ്റൽ അസറ്റുകളുടെ കസ്റ്റഡി സർവീസുകൾ ആരംഭിക്കാൻ പരിശ്രമിക്കുകയാണ്. ബിറ്റ് കോയിൻ ഈ ഈ വർഷം ഏപ്രിൽ മാസത്തിൽ എക്കാലത്തെയും ഉയർന്ന റേറ്റായ 64000 ഡോളറിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് അതിന്റെ വില ഇടിയുകയും ചെയ്തു. എന്നിരുന്നാൽ തന്നെയും നിരവധി പ്രതിസന്ധിഘട്ടങ്ങളെ ബിറ്റ് കോയിൻ വിജയകരമായി തരണം ചെയ്തിട്ടുണ്ട്. ഡിജിറ്റൽ കറൻസികളുടെ നിരോധിക്കാനുള്ള ചൈനയുടെ നീക്കം പോലും ബിറ്റ് കോയിന്റെ വില നിലവാരത്തെ അധികം ബാധിച്ചിട്ടില്ല.
പ്രൈവറ്റ് ഫണ്ടുകളുള്ള ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റ്മെന്റ് മാനേജർമാർക്കാണ് ഇപ്പോൾ കസ്റ്റഡി സർവീസുകൾ ലഭ്യമാകുക. ആവശ്യക്കാർ ഏറെ ആയതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
തായിഫ്: ആരോഗ്യ പരിപാലന രംഗത്ത് മികച്ച സേവനം നിർവഹിക്കുന്നവർക്ക് സൗദ്യ മിനിസ്ടി ഓഫ് ഹെൽത്ത് ഏർപ്പെടുത്തിയ ബെസ്റ്റ് നേഴ്സ് അവാർഡിന് അൽ ഖുർമ ഹോസ്പിറ്റൽ നേഴ്സിങ് ഡയറക്ടർ ജിജി ജോൺസൺ അർഹയായി. കിങ്ങ് അബ്ദുൾലസീസ് ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെൽത്ത് അഫയേഴ്സ് ഡയറക്ടർ സയീദ് ബിൻ ജാബർ അൽ ഖഹ്താനിയിൽ നിന്നും അവാർഡ് ഏറ്റ് വാങ്ങി.ആതുരശുശ്രൂഷക്കിടയിൽ കോവിഡ് ബാധിതയായെങ്കിലും പത്താം ദിനം ജോലിയിൽ പ്രവേശിച്ചിരുന്നു. പ്രൊഫഷണൽ കർത്തവ്യം നിർവഹിക്കുന്നതിലും മാതൃകപരമായ ആതുരശുശ്രൂഷയ്ക്ക് പങ്ക് വഹിച്ചതിലുള്ള പരിശ്രമത്തെ വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതായി പുരസ്ക്കാര പത്രത്തിൽ രേഖപെടുത്തിയിട്ടുണ്ട്.
ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ സഹധർമ്മിണിയാണ് ജിജി ജോൺസൺ
ഭാര്യയെ കുടുംബ വഴക്കിനെ തുടർന്നു ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. മുളക്കുളം കുന്നുംപുറത്ത് ശാന്ത (55) ആണു മരിച്ചത്. ഭർത്താവ് ബാബുവിനെ(59) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ ഇരുവരും അമ്പലത്തിൽ പോയിരുന്നതായി നാട്ടുകാർ പറയുന്നു.
പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.രാത്രി കൊലപാതകം നടത്തിയ ശേഷം അടുത്ത വീട്ടിലെത്തി താൻ അവളെ കൊന്നു എന്നു പറഞ്ഞു സ്ഥലം വിട്ടു. ഈ വീട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി ബാബുവിനെ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു.