കുന്നംകുളത്ത് അമ്മയ്ക്ക് ചായയിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദുലേഖയ്ക്ക് എട്ട് ലക്ഷത്തിന്റെ ബാധ്യത ഉണ്ടായത് ഓൺലൈൻ റമ്മി കളിയിലൂടെയെന്ന് പോലീസ്. ഇത് വീട്ടാൻ വീടിന്റെ ആധാരം നൽകാതിരുന്നതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ക്രൂരമായ കൃത്യത്തിലേയ്ക്ക് ഇന്ദുലേഖയെ നയിച്ചത്.
അമ്മ രുഗ്മണിയാണ് മകളുടെ കൈകളാൽ മരണപ്പെട്ടത്. പിതാവ് ചന്ദ്രനും ഇന്ദുലേഖ ഗുളികകളും കീടനാശിനികളും ഭക്ഷണത്തിൽ കലർത്തി നൽകാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കൂടത്തായി കേസിലെ സമാനതയാണ് ഇവിടെയും കണ്ടെത്തിയത്. തെളിവെടുപ്പിൽ വീട്ടിൽ നിന്ന് എലിവിഷം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
+2 വിദ്യാർത്ഥിയായ മകൻ ഓൺലൈൻ റമ്മി കളിച്ചത് വഴി നഷ്ടമായത് 5 ലക്ഷത്തിലേറെ രൂപയാണ്. പ്രവാസിയായ ഭർത്താവിന്റെ അക്കൗണ്ടിൽ നിന്നാണ് ലക്ഷങ്ങൾ നഷ്ടമായത്. ഇതടക്കം എട്ട് ലക്ഷത്തിന്റഎ ബാധ്യതയാണ് ഇന്ദുലേഖയ്ക്ക് ഉണ്ടായിരുന്നച്. ഭർത്താവ് പണം എവിടെ പോയി എന്ന് ചോദിക്കും എന്ന ആശങ്കയിലാണ് ഇന്ദുലേഖ വീടിന്റെ ആധാരം പണയം വയ്ക്കാൻ മാതാപിതാക്കളോട് ചോദിച്ചത്.
എന്നാൽ രുഗ്മണിയും ചന്ദ്രനും ഇതിനെ എതിർത്തു. ഇതോടെ വൈരാഗ്യമായി . ഇരുവരെയും കൊലപ്പെടുത്താനായി ആസൂത്രണം നടത്തി. ഭക്ഷണത്തിൽ ഗുളികകളും പ്രാണികളെ പ്രതിരോധിക്കുന്ന ചോക്കും കലർത്തി നൽകി. 2 മാസം മുമ്പ് തന്നെ ഇതിന്റെ ആസൂത്രണം നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കിഴൂർ കാക്കത്തുരുത്തിലെ വീട്ടിൽ ഇന്ദുലേഖയുമായി നടത്തിയ തെളിവെടുപ്പിൽ കൊലയ്ക്ക് ഉപയോഗിച്ച എലിവിഷക്കുപ്പിയും പാത്രങ്ങളും കണ്ടെത്തി.
അഞ്ചുവര്‍ഷത്തോളം യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച സ്വയംപ്രഖ്യാപിത ആത്മീയഗുരുവിനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസെടുത്തു. ബെംഗളൂരു ആവലഹള്ളി സ്വദേശി ആനന്ദമൂര്‍ത്തി (52), ഭാര്യ ലത (47) എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തത്. ആനന്ദമൂര്‍ത്തിയും ഭാര്യയും ഒളിവിലാണ്. ആവലഹള്ളിയിലും സമീപപ്രദേശങ്ങളിലുമായി ഒട്ടേറെ ആരാധകരുള്ള സ്വയംപ്രഖ്യാപിത ‘ആത്മീയ ഗുരു’വാണ് ആനന്ദമൂര്‍ത്തി.
അഞ്ചുവര്‍ഷം മുമ്പാണ് യുവതി ആനന്ദമൂര്‍ത്തിയെ പരിചയപ്പെട്ടത്. ഇവരുടെ ‘ഗ്രഹനില’ പരിശോധിച്ച ആനന്ദമൂര്‍ത്തി യുവതിക്ക് വലിയദോഷം വരാന്‍ പോകുകയാണെന്നും പരിഹാരത്തിനായി ചില പൂജകള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇയാള്‍ പറഞ്ഞതനുസരിച്ച് യുവതി പൂജയ്ക്കായി തൊട്ടടുത്തദിവസം ആനന്ദമൂര്‍ത്തിയുടെ വീട്ടിലെത്തി. പൂജയ്ക്കിടെ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധംകെടുത്തിയായിരുന്നു പീഡനം. ഇതിന് സഹായം ചെയ്തുകൊടുത്തത് ലതയാണ്. യുവതിയുടെ ദൃശ്യങ്ങള്‍ ലത മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
പിന്നീട് ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി അഞ്ചുവര്‍ഷത്തോളം പീഡനം തുടര്‍ന്നു. യുവതി തങ്ങളുടെ ഭാഗ്യമാണെന്നും അകന്നുപോകരുതെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞമാസം യുവതിക്ക് വന്ന ഒരു വിവാഹാലോചന മുടക്കാന്‍ ആനന്ദമൂര്‍ത്തി ചില നഗ്‌നദൃശ്യങ്ങള്‍ അയച്ചുനല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് യുവതി വീട്ടുകാരോട് പീഡനവിവരം വെളിപ്പെടുത്തിയത്.
പോലീസ് കേസെടുത്തതറിഞ്ഞതോടെ ആവലഹള്ളിയിലെ വീടു പൂട്ടി ഇരുവരും രക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ചില സൂചനകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.
സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ മകൾ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) അസുഖം ബാധിച്ചാണ് മരിച്ചതെന്നായിരുന്നു നാട്ടുകാർ ആദ്യം കരുതിയിരുന്നത്. രുഗ്മിണിയുടെ മകൾ ഇന്ദുലേഖയെക്കുറിച്ചും നാട്ടുകാർക്ക് നല്ല അഭിപ്രായമായിരുന്നു.
പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്‌തതോടെയാണ് അരുംകൊലയെക്കുറിച്ച് അയൽക്കാരും ബന്ധുക്കളും അറിയുന്നത്. പ്രവാസിയുടെ ഭാര്യയും, രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ദുലേഖയ്ക്ക് എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ട്. സ്വർണം പണയംവച്ചതിനെത്തുടർന്നാണ് ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യത ഉണ്ടായത്.
എന്ത് ആവശ്യത്തിന് വേണ്ടിയാണ് ഇന്ദുലേഖ സ്വർണം പണയംവച്ചതെന്ന് വ്യക്തമല്ല. വിദേശത്തുള്ള ഭർത്താവിനും സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പൊലീസ് കരുതുന്നത്. ഭർത്താവ് കഴിഞ്ഞ പതിനെട്ടാം തീയതി നാട്ടിൽ വരാനിരിക്കെയായിരുന്നു. മാതാപിതാക്കളെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കി, പണയംവച്ച് ബാദ്ധ്യത തീർക്കാനായിരുന്നു യുവതി ലക്ഷ്യമിട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്.
പതിനേഴാം തീയതിയാണ് രുഗ്മിണിക്ക് എലിവിഷം കൊടുത്തത്. ഛർദ്ദിച്ചതോടെ ആശുപത്രിയിൽ കൊണ്ടുപോയി. നാട്ടുകാരോട് മഞ്ഞപ്പിത്തമാണെന്നാണ് പറഞ്ഞത്. ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ രുഗ്മിണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. ചോദ്യം ചെയ്യലിൽ പ്രതി ആദ്യം ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.
ഇന്ദുലേഖയുടെ ഫോൺ പരിശോധിച്ചപ്പോൾ എലിവിഷത്തെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞതായി കണ്ടെത്തി. ഇതാണ് കേസിൽ നിർണായകമായത്. ഇക്കാര്യം പൊലീസ് ചൂണ്ടിക്കാട്ടിയതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. അമ്മയ്ക്ക് എലിവിഷം നൽകിയ പാത്രം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഷം വാങ്ങിയ കടയിലും പ്രതിയുമായി തെളിവെടുപ്പ് നടത്തി.
പിതാവ് ചന്ദ്രനെ കൊലപ്പെടുത്താനും യുവതി ശ്രമിച്ചിരുന്നു. ചായയിൽ പാറ്റയെ കൊല്ലുന്ന കീടനാശിനി ചേർത്തെങ്കിലും, രുചി വ്യത്യാസം കാരണം അദ്ദേഹം കുടിച്ചില്ല. പിന്നീട് വീട്ടില്‍നിന്ന് പാറ്റഗുളികയുടെ ഒഴിഞ്ഞ കവര്‍ കണ്ടെത്തിയതായി ചന്ദ്രന്‍ പൊലീസിനോട് പറഞ്ഞു.
കാമുകന്‍ ഉപേക്ഷിച്ചതിന്റെ വിഷമത്തില്‍ റാന്നി വലിയപാലത്തില്‍നിന്ന് പമ്പാനദിയിലേക്ക് ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവതിയെ പോലീസ് തന്ത്രപരമായി രക്ഷിച്ചു. വാട്സാപ്പ് കോളിലൂടെ ഇവരുമായി 15 മിനിറ്റോളം സംസാരിച്ച് പോലീസ് അതിവേഗം പാലത്തിലെത്തുകയായിരുന്നു. പോലീസ് ജീപ്പ് കണ്ട് നദിയിലേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെ സി.പി.ഒ.മാരായ എല്‍.ടി.ലിജു, അഞ്ജന, ജോണ്ടി എന്നിവര്‍ ചേര്‍ന്നാണ് രക്ഷിച്ചത്. കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിയുടെ നഖംകൊണ്ട് ലിജുവിന് നിസ്സാരപരിക്കേറ്റു.
ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. ചങ്ങനാശ്ശേരിക്കാരിയായ 22-കാരിയാണ് നദിയില്‍ ചാടാന്‍ ശ്രമിച്ചത്. റാന്നി സ്വദേശിയുമായി ഇവര്‍ നാലുവര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്നാണ് യുവതി പോലീസിനെ അറിയിച്ചത്. ഇപ്പോള്‍ മറ്റൊരാളെ വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്നറിഞ്ഞാണ് യുവതി റാന്നിയിലെത്തിയത്.
പാലത്തിനരികിലെത്തി ചാടാന്‍ ഒരുങ്ങുകയാണെന്നറിയിച്ച് ഇവര്‍ കാമുകന് സന്ദേശവും പാലത്തില്‍ നില്‍ക്കുന്നതിന്റെ ചിത്രവും അയച്ചു. അവര്‍ അതുടനെ പോലീസിന് കൈമാറി. സ്റ്റേഷനില്‍ ഫോണ്‍ എടുത്ത സി.പി.ഒ. ലിജു മറ്റ് രണ്ടുപേര്‍ക്കുമൊപ്പം പാലത്തിലെത്തി. അവിടെ യുവതിയെ കാണാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് വാട്സാപ്പ് കോളിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും എടുത്തില്ല. തുടര്‍ച്ചയായി ശ്രമിച്ചപ്പോള്‍ ഫോണ്‍ എടുത്തു.
ഫോട്ടോയില്‍ യുവതി നില്‍ക്കുന്ന സ്ഥലം ഐത്തലയാണെന്ന നിഗമനത്തില്‍ പോലീസ് അവിടേക്ക് നീങ്ങിയിരുന്നു. എന്നാല്‍, വലിയ പാലത്തിലാണ് നില്‍ക്കുന്നതെന്ന് യുവതി പറഞ്ഞതോടെ ഉടന്‍ ജീപ്പ് അതിവേഗം ഓടിച്ച് പാലത്തിലെത്തി. ഈ സമയവും ഫോണ്‍ കട്ട് ചെയ്യാതെ സംസാരിക്കുകയായിരുന്നു. പോലീസ് ജീപ്പ് കണ്ടതും യുവതി കൈവരിയുടെ മുകളില്‍ക്കയറി ചാടാന്‍ശ്രമിച്ചു. ഈ സമയം, ലിജു ജീപ്പില്‍നിന്ന് ചാടിയിറങ്ങി ഇവരെ ബലമായി പിടിച്ചു. അഞ്ജനയും ജോണ്ടിയും ഓടിയെത്തി. മൂവരും ചേര്‍ന്ന് കുതറി വെള്ളത്തിലേക്ക് ചാടാന്‍ശ്രമിച്ച യുവതിയെ ബലമായി ജീപ്പില്‍ കയറ്റി. പോലീസ് സ്റ്റേഷനിലെത്തിച്ചു. ഒരുനിമിഷംകൂടി വൈകിയിരുന്നെങ്കില്‍ ഇവര്‍ നദിയിലേക്ക് ചാടുമായിരുന്നു.
യുവതിയെ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് പോലീസ് ടീം. വീട്ടുകാരെ വിളിച്ചുവരുത്തി യുവതിയെ അവര്‍ക്കൊപ്പമയച്ചു. സംഭവത്തെപ്പറ്റി അന്വേഷിക്കാനും കാമുകനുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനും പോലീസ് ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ റെയ്ഡ്. ക്രൈംബ്രാഞ്ച് സംഘമാണ് ഷോൺ ജോർജിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നത്. ആക്രമിക്കപ്പെട്ട നടിക്കെതിരായ സൈബര്‍ പ്രചരണവുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് സൂചന. വാട്സ്ആപ് ഗ്രൂപ്പ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്‍റെ പരിശോധന.
2017 ലാണ് ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലാണ് വാട്സ്ആപ് ഗ്രൂപ്പ് നിർമിച്ചത്. ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്.
ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന് വരുത്താൻ പ്രതിഭാഗം വ്യാജമായി നിർമിച്ചതാണ് ഈ ഗ്രൂപ്പ് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം. ഷോൺ ജോർജിന്‍റെ ഫോണിൽ നിന്ന് ഈ ഗ്രൂപ്പ് സ്ക്രീൻ ഷോട്ട് ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിലേക്ക് അയച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബൈജു കൊട്ടാരക്കര ആണ് ഇത് വ്യാജം ആണെന്ന് ചൂണ്ടികാട്ടി പരാതി നൽകിയത്.
നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയുടെ കുടുംബം പുതിയ ജീവിതത്തിലേക്ക് കടക്കുന്നു, താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുകയാണെന്ന് സന്തോഷം പങ്കുവെക്കുകയാണ് സജീഷ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും, ദേവ പ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
മക്കൾക്കും പ്രതിഭയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സജീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഓഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ചാണ് സജീഷിന്‍റെയും പ്രതിഭയുടെയും വിവാഹം.
“പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്നേഹത്തോടെ സജീഷ്, റിതുൽ, സിദ്ധാർത്ഥ്, പ്രതിഭ, ദേവ പ്രിയ”
സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസന്റെ ഇന്ത്യൻ 2.ഷൂട്ടിങ് ആരംഭിച്ചശേഷം പല കാരണങ്ങൾകൊണ്ട് ചിത്രീകരണം നിർത്തിവെക്കേണ്ടി വന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2. ചിത്രം നീണ്ടു പോയ കാരണത്തിനാൽ സംവിധായകൻ ഷങ്കറിന് എതിരെ നിർമാതാക്കൾ നിയമനടപടി വരെ സ്വീകരിക്കുകയും ഉണ്ടായി. രണ്ട് വർഷത്തിനു ശേഷം ഇന്ത്യ 2 ന്റെ ഷൂട്ടിങ് വീണ്ടും പുനഃരാരംഭിച്ചിരിക്കുകയാണ്. ശങ്കർ തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയുടെ ബാക്കി ഷൂട്ടിങ് ഇന്ന് ആരംഭിക്കുമെന്നും എല്ലാവരുടേയും പിന്തുണയും ആശംസകളും വേണമെന്നുമാണ് ശങ്കർ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്. ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മാണം ഇതിനോടകം പൂര്‍ത്തിയായി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കമല്‍ഹാസനും കാജല്‍ അഗര്‍വാളും സെപ്റ്റംബറില്‍ ജോയിന്‍ ഷൂട്ടിങ് ഫ്ലോറിൽ എത്തും.
ഫെബ്രുവരി 2020ലാണ് 200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ ഏറെ ബാധിക്കുകയുണ്ടായി. നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയുടെ നിർമാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം ഏറ്റെടുത്തതാണ് സിനിമയെ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള വഴി തുറന്നിരിക്കുന്നത്.
സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നുണ്ട്. രവി വര്‍മ്മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ മുത്തുരാജ് ആണ്. അനിരുദ്ധ് ആണ് സംഗീതം. ഹോളിവുഡ് ആക്‌ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. കമൽഹാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ സിനിമയിലെ സേനാപതി. 1996ൽ റിലീസ് ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കമൽഹാസൻ സ്വന്തമാക്കിയിരുന്നു.
വലിയ പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടാനൊരുങ്ങിയ യുവതിയെ സമയോചിത ഇടപെടലിലൂടെ പൊലീസ് രക്ഷപ്പെടുത്തി. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ ചങ്ങനാശേരി സ്വദേശിനി (23) കാരി ആറ്റിൽചാടാൻ ശ്രമിച്ചത്. ഇന്നലെ രണ്ടരയോടെയാണ് സംഭവം.
റാന്നി സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കുന്നതിൽ നിന്ന് യുവാവ് പിന്മാറിയതോടെയാണ് യുവതി റാന്നിയിലെത്തിയത്. ആറ്റിലേക്കു ചാടുമെന്ന് കാട്ടി ഒരു പമ്പ് ഹൗസിനു സമീപം നിൽക്കുന്ന ചിത്രമെടുത്ത് യുവതി മൊബൈലിൽ യുവാവിന് അയച്ചുകൊടുക്കുകയായിരുന്നു. ഇത് യുവാവ് പൊലീസിന് കൈമാറി.
ഉടൻ യുവതിയെ തിരഞ്ഞ് പൊലീസ് രംഗത്തിറങ്ങി. റാന്നി ടൗണിന് അടുത്തുള്ള പമ്പ് ഹൗസിന്റെ പരിസരങ്ങളിൽ പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല. യുവതിയുടെ ഫോണിലേക്ക് പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോൾ എടുത്തില്ല. മൂന്നേകാലോടെ യുവതി ഫോൺ എടുത്തു. തുടർന്ന് പൊലീസ് അനുനയശ്രമം ആരംഭിച്ചു. താൻ റാന്നി പാലത്തിലാണ് നിൽക്കുന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവതിയോട് സംസാരിക്കുന്നതിനിടെ തന്നെ പൊലീസ് റാന്നി പാലത്തിലെത്തി.
പൊലീസിനെ കണ്ട് ആറ്റിലേക്ക് ചാടാൻ തുടങ്ങിയ യുവതിയെ എസ്‌സിടിഒ എൽ.ടി.ലിജു ചാടിയിറങ്ങി പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ അനുനയിപ്പിച്ച് പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടു.
മുണ്ടക്കയം കോരുത്തോട് ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോരുത്തോട് സ്വദേശിയായ ശ്യാമിന്റെ ഭാര്യ അഞ്ജലിയാണ് മരിച്ചത്. യുവതി കുടുംബമായി താമസിക്കുന്ന വീടിന് മുന്നിലെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രിയില്‍ ഇരട്ടകുട്ടികളോടൊപ്പം ഉറങ്ങാന്‍ കിടന്ന അഞ്ജലിയെ രാവിലെയാണ് കാണാതായതായി കുടുബം അറിഞ്ഞത്.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന്റെ അടുക്കളഭാഗത്തോട് ചേര്‍ന്ന കിണറ്റിലാണ് രാവിലെ ഏഴുമണിയോടെ അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. കിണറ്റില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ മുതല്‍ അഞ്ജലിയെ കാണാത്തതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് വിവരം പഞ്ചായത്ത് മെമ്പറെയും നാട്ടുകാരെയും വിളിച്ചറിയിച്ചു. ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഞ്ജലിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൈവരികളുള്ള കിണറായതുകൊണ്ട് തന്നെ അബദ്ധത്തില്‍ കാല്‍ വഴുതി വീണതല്ലെന്ന് ഉറപ്പായി. അഞ്ജലിയും കുടുംബവുമായും കാര്യമായ വഴക്കുകളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. പ്രാഥമിക നിഗമനത്തില്‍ മരണകാരണം ആത്മഹത്യയാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.ഫയര്‍ഫോഴ്സും പൊലീസുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.മുണ്ടക്കയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റി.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ തെലുങ്ക് സിനിമ ആർആർആർ വലിയ പ്രശംസകൾ ഏറ്റുവാങ്ങുന്നതിനിടെ വീണ്ടും വിമർശിച്ച് സംവിധായകൻ രാംഗോപാൽ വർമ്മ. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ തിയേറ്ററിൽ വൻവിജയം നേടിയിരുന്നു. പിന്നീട് ഒടിടി റിലീസായതോടെ ലോകശ്രദ്ധയാകർഷിക്കാനുമായി.
ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ചിത്രത്തിന് എതിരെ തുടരെവിമർശനങ്ങൾ ഉന്നയിക്കുകയാണ് സംവിധായകൻ രാംഗോപാൽ വർമ. ആർആർആർ ഒരു സർക്കസ് കാണുന്ന പ്രതീതിയാണ് തന്നതെന്ന് രാംഗോപാൽ വർമ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നായകന്മാരായ ജൂനിയർ എൻടിആറും രാംചരൺ തേജയും പ്രൊഫഷണൽ ജിംനാസ്റ്റിക് കലാകാരന്മാരാണെന്ന് തോന്നി. അവരുടെ സംഘട്ടനരംഗങ്ങൾ സർക്കസിലെ പ്രകടനമായാണ് തോന്നിയതെന്നും രാംഗോപാൽ വർമ പറഞ്ഞു. അതേസമയം, ചിത്രത്തിലെ തീവണ്ടി അപകടരംഗത്തെ രാം ഗോപാൽ വർമ പുകഴ്ത്തുകയും ചെയ്തു.
നേരത്തെ ആർആർആർ ഗേ ചിത്രമാണെന്ന വർമയുടെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വരുന്ന സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് രാജമൗലിക്ക് ക്ഷണമുണ്ട്. മേളയിൽ ഇത്തവണ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന ഏക ഇന്ത്യൻ പ്രമുഖനാണ് രാജമൗലി.