ജിസിഎസ് ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 9 നേടി ലൗവിൻ ജോസ് . ജവഹർലാൽ നെഹ്റുവും , വിൻസന്റ് ചർച്ചിലും പോലെയുള്ള പ്രമുഖർ പഠിച്ച ഹാരോ ബോർഡിങ് സ്കൂളിലാണ് എ ലെവൽ പഠിക്കുന്നത്.
പിയാനോയിലും, വയലിനിലും പ്രാവീണ്യം നേടിക്കൊണ്ടിരിക്കുന്ന ലൗവിൻ ജോസ് കൊയർ സംഘത്തിലും ഉണ്ട് . യു കെ മലയാളികളുടെ പ്രധാന വേദിയായ യൂക്‍മ കലാമേളകളിൽ റീജിനൽ ലെവലിലും നാഷണൽ ലെവലിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
പാലാ രാമപുരം സ്വദേശിയായ ജോസ് പി എമ്മിന്റെയും ബിന്ദുമോൾ ജോസിന്റെയും ഇളയ പുത്രനായ ലൗവിന് ഒരു ജ്യേഷ്ഠൻ കൂടിയുണ്ട്. ഐവിൻ ജോസ് ഇംപീരിയൽ കോളേജ് ലണ്ടനിൽ മെഡിസിന് പഠിക്കുന്നു. 2001 -ൽ യുകെയിലെത്തിയ പിതാവ് ജോസ് പി എം സോഫ്റ്റ്‌വെയർ അനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. മാതാവ് ബിന്ദു മോൾ കാർഡിയോളജിയിൽ സ്പെഷലിസ്റ്റ് നേഴ്സ് ആയി ജോലി ചെയ്യുകയാണ്. ലണ്ടനിലെ ഈലിങ്ങിൽ ആണ് കുടുംബം താമസിക്കുന്നത്.
മികച്ച വിജയം നേടിയ ലൗവിൻ ജോസിനും എല്ലാ കുട്ടികൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.
മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]
എന്നും സ്ത്രീത്വത്തിന്റെ പ്രതീകമായി മലയാളികൾ കരുതിയ നടിയാണ് ശ്രീവിദ്യ. മൺമറഞ്ഞെങ്കിലും മലയാളികളുടെ ഓർമകളിൽ നിന്ന് ശ്രീവിദ്യയെ പറിച്ചെറിയാൻ ആർക്കും സാധിക്കില്ല. ഒരു സമയത്ത് തെന്നിത്യൻ സിനിമയുടെ മുഖശ്രീ ആയിരുന്നു നടി ശ്രീവിദ്യ.യുവനടിയായി എത്തിയ ശ്രീവിദ്യ പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറുകയായിരുന്നു.
ബാല താരമായി സിനിമയിൽ എത്തിയ നടിയാണ് ശ്രീവിദ്യ. ആർ. കൃഷ്ണമൂർത്തിയുടെയും പ്രശസ്തഗായിക എംഎൽ വസന്തകുമാരിയുടേയും മകളായി ചെന്നൈയിലാണ് നടി ജനിച്ചത്. ചെറുപ്പം മുതൽക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത്. 13ാം വയസ്സിൽ തിരുവുൾ ചൊൽവർ എന്ന തമിഴ് സിനിമയിലെ ചെറിയ ഒരു റോളിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിലെത്തുന്നത്.
ഒരു കാലത്ത് തെന്നിന്ത്യ ഒട്ടാകെ ചർച്ചയായ വിഷയമായിരുന്നു കമലഹാസൻ ശ്രീവിദ്യ പ്രണയം. ഇതേ കുറിച്ച് ശ്രീവിദ്യ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവാഹം കഴിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. അതിന്റെ കാരണമെന്താണെന്ന് ജെ.ബി ജംഗ്ഷന്റെ പഴയൊരു അഭിമുഖത്തിൽ ശ്രീദിവ്യ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ ഈ വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയയിലൂടെ വൈറലാവുന്നത്.
പ്രണയം തകർന്ന ശേഷം ആദ്യമൊക്കെ തന്റെ മനസ് ശൂന്യമായിരുന്നെന്നാണ് അഭിമുഖത്തിൽ ശ്രീവിദ്യ പറയുന്നത്. ഹൃദയവും മനസുമെല്ലാം കമൽഹാസന് സമർപ്പിച്ച അവസ്ഥയായിരുന്നു. രണ്ട് ഇൻഡസ്ട്രികൾക്കും രണ്ട് കുടുംബംഗങ്ങൾക്കുമെല്ലാം അതേ കുറിച്ച് അറിയാമായിരുന്നു. ഞങ്ങൾ വിവാഹം കഴിക്കണമെന്ന് തന്നെയായിരുന്നു രണ്ട് കുടുംബങ്ങളുടെയും ആഗ്രഹം. കമലിന്റെ അച്ഛന്റെ ഏറ്റവും വലിയ പെറ്റ് താൻ ആയിരുന്നെന്നും ശ്രീവിദ്യ പറയുന്നുണ്ട്. അങ്ങനെ കമൽ വലിയൊരു നടനായി മാറി.
അദ്ദേഹം മറ്റൊരാളെ വിവാഹം കഴിച്ചു എന്ന തെറ്റിദ്ധാരണയിലേക്ക് പോവുന്ന അവസ്ഥയിലേക്ക് വന്നപ്പോൾ തന്റെ അമ്മ രണ്ടാളെയും വിളിച്ച് ഉപദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അദ്ദേഹം പറയുന്നത് പോലെ താൻ കാത്തിരിക്കണമെന്നാണ്. എന്നാൽ തനിക്ക് അതിന് സമ്മതമില്ലായിരുന്നു. കാരണം രണ്ട് കുടുംബവും അടുപ്പത്തിലായിരിക്കുമ്പോൾ അവരെ കൂട്ടാതെ ഒരു തീരുമാനം എടുക്കാൻ താൻ തയ്യാറല്ലായിരുന്നു. എന്ത് വന്നാലും അവരുടെ സമ്മതത്തോടെ നടക്കട്ടേ എന്നാണ് താൻ വിചാരിച്ചിരുന്നതെന്നും അവർ പറഞ്ഞു.
ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതാണോ നിന്റെ മറുപടി എന്ന് ചോദിച്ച് അന്ന് കമൽ ദേഷ്യപ്പെടുകയാണ് ചെയ്തത്. പിന്നീട് കുറേ കാലം താനുമായി യാതൊരു കോൺടാക്ടും ഉണ്ടായിരുന്നില്ല. പിന്നീട് ഒരിക്കൽ മഹാബലിപുരത്തേക്ക് ഷൂട്ടിന് പോകുമ്പോൾ കമൽ തന്റെ വീട്ടിലേക്ക് വരുകയും അമ്മയോട് സംസാരിക്കുകയും ചെയ്തു. അന്ന് രണ്ടാൾക്കും ഇരുപത്തിരണ്ട് വയസ്സേയുള്ളു.
നാലഞ്ച് വർഷം കാത്തിരുന്നതിന് ശേഷം ആലോചിച്ച് തീരുമാനിച്ചാൽ പോരെ എന്നൊക്കെ അമ്മ ചോദിച്ചു. പക്ഷേ അതൊന്നും കേൾക്കാതെ അദ്ദേഹം ദേഷ്യപ്പെട്ട് ഇറങ്ങി പോയി. പിന്നെ താൻ കേട്ടത് അദ്ദേഹം വിവാഹിതനായി എന്നാണ്. അത് തനിക്ക് നൽകിയത് വലിയ വേദനയായിരുന്നു. ഒരു സ്ത്രീയായ തനിക്ക് എന്ത് കുറവാണ് ഉണ്ടായിരുന്നതെന്ന് ചിന്തിച്ചു. അന്നെനിക്ക് തന്നോട് തന്നെ ദേഷ്യം തോന്നിയിരുന്നു. പിന്നീടാണ് ജോർജ്ജുമായി പ്രണയത്തിലാകുന്നതും അദ്ദേഹത്തെ വിവാഹം കഴിക്കുന്നതെന്നും ശ്രീവിദ്യ പറയുന്നുണ്ട്.
പാലക്കാട് ചിറ്റൂരില്‍ നിന്ന് കാണാതായ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു. യാക്കര പുഴയിലെ ചതുപ്പില്‍ യുവാവിനെ കൊലപ്പെടുത്തി താഴ്ത്തിയെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള പൊലീസ് പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് (20) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജൂലൈ 19നാണ് സുബിഷിനെ കാണാതായത്. അന്നേ ദിവസം രാത്രി പാലക്കാടുള്ള മെഡിക്കല്‍ ഷോപ്പിന് സമീപത്തു നിന്ന് സുബിഷിനെ ബലമായി സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മലബാര്‍ ആശുപത്രിയ്ക്ക് സമീപം ശ്മാശനത്തില്‍ വെച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയുമായിരുന്നു കൊലപാതകമെന്നും പൊലീസ് അറിയിച്ചു. 20ന് രാവിലെയാണ് മൃതദേഹം പ്രതികള്‍ യാക്കര പുഴയില്‍ ഉപേക്ഷിച്ചത്.
അതേസമയം സുവീഷിന് വധഭീഷണി ഉണ്ടായിരുന്നതായി അമ്മ വിജി പറഞ്ഞു. കാര്‍ വാടകയ്‌ക്കെടുത്തതിനെച്ചൊല്ലിയായിരുന്നു ഭീഷണി. നേരത്തെയും സുഹൃത്തുക്കള്‍ വീട്ടിലെത്തി മര്‍ദിച്ചിരുന്നതായും വിജി പറഞ്ഞു.
മദ്യം മോഷ്ടിച്ചെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിച്ചതിന് മലയാളി ഡോക്ടറോട് മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയന്‍ പൊലീസ്. തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ പ്രസന്നന്‍ പൊങ്ങണംപറമ്പിലാണ് രണ്ടു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ വിജയം നേടിയത്. 2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇക്കഴിഞ്ഞ ആഗസ്റ്റ് 19നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസ് ഡോക്ടറോട് പരസ്യമായി മാപ്പ് പറഞ്ഞത്.ഓസ്‌ട്രേലിയയിലെ വിക്ടോറിയ ലാട്രോബ് റീജണല്‍ ഹോസ്പിറ്റലില്‍ ഡോക്ടറായ പ്രസന്നന്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയായിരുന്നു കടന്നു പോയത്.
2020 മെയ് 15നായിരുന്നു മദ്യഷോപ്പില്‍ നിന്ന് റം മോഷ്ടിച്ചുവെന്ന് സംശയിക്കുന്നയാള്‍ എന്ന് പറഞ്ഞ് പ്രസന്നന്റെ ചിത്രം പേക്കന്‍ഹാം ലോക്കല്‍ പൊലീസ് ഫേസ്ബുക്കിലിടുന്നത്. മെയ് 16ന് പ്രസന്നന്റെ ഭാര്യ നിഷയുടെ സുഹൃത്ത് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി. ഉടന്‍ തന്നെ പേക്കന്‍ഹാം സ്റ്റേഷനിലെത്തി മദ്യം വാങ്ങിയതിന്റെ ബില്ല് കാണിച്ചുവെങ്കിലും കുറ്റവാളിയോടെന്ന പോലെ മുന്‍വിധിയോടെയായിരുന്നു പൊലീസ് പെരുമാറിയത്. ഇതിനെതിരെ കേസ് നല്‍കിയെങ്കിലും കൊവിഡ് കാരണം രണ്ടു വര്‍ഷത്തോളം കേസ് നീണ്ടുപോയുകയായിരുന്നു.
പ്രസന്നനും നിഷയും കോക്ക്‌ടെയില്‍ ഉണ്ടാക്കുന്നതിനായി റം വാങ്ങാനാന്‍ മദ്യ ഷോപ്പില്‍ പോയിരുന്നു. പണം നല്‍കി റെസീപ്റ്റ് വാങ്ങിയ ശേഷം വില ഉറപ്പിക്കുന്നതിനായി ഒരു തവണ കൂടി ഷോപ്പിലേക്ക് ചെന്നു. വില കൃത്യമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ റമ്മുമായി കാറില്‍ കയറിപ്പോയി. എന്നാല്‍ പണം നല്‍കാതെ പോയെന്ന് തെറ്റിദ്ധരിച്ച ഷോപ്പ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പ്രസന്നന്‍ മദ്യക്കുപ്പിയുമായി നില്‍ക്കുന്ന സിസിടിവി ദൃശ്യം പങ്കുവച്ച് പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്. മദ്യ ഷോപ്പില്‍ മോഷണം നടന്നെന്നും ചിത്രത്തില്‍ കാണുന്നയാളെ കണ്ടു കിട്ടുന്നവര്‍ പൊലീസിനെ ബന്ധപ്പെടണമെന്നുമായിരുന്നു പോസ്റ്റില്‍ പറഞ്ഞത്.
‘കേട്ടപ്പോള്‍ വല്ലാത്ത അവസ്ഥയിലായിരുന്നു. ഇനി ഞങ്ങള്‍ കാശടിച്ചില്ലേ എന്ന് ഒരുവേള ഭയപ്പെട്ടു എന്നാല്‍ കാറില്‍ നിന്ന് ബില്ല് കിട്ടിയതോടെയാണ് ആശ്വാസമായത്. പൊലീസ്‌നെ സമീപിച്ചപ്പോള്‍ അവര്‍ക്ക് ബില്ല് നോക്കി ഷോപ്പില്‍ വിളിച്ച് ക്രോസ് ചെക്ക് ചെയ്താല്‍ മതിയായിരുന്നു. പക്ഷെ അവരത് ചെയ്തില്ല. ആ പ്രത്യേക പോലീസുദ്യോഗസ്ഥര്‍ മുന്‍വിധി, ധാര്‍ഷ്ട്യം, വംശീയത എന്നിവ മൂലമൊക്കെയാവാം കുറ്റക്കാരന്‍ എന്ന തീര്‍പ്പിലെത്തിയപോലെ പെരുമാറിയത്. കുറ്റവാളിയോടെന്ന പോലെ പോലീസ് വാനിലിരുത്തിയാണ് കൊണ്ടുപോയത് മാത്രവുമല്ല അവരീ കേസിനെ തെറ്റായ ദിശയില്‍ കൈകാര്യം ചെയ്തു എന്നതാണ് നിയമ നടപടിക്കൊരുങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്. റെസീപ്റ്റ് ഉണ്ടെന്ന് പറഞ്ഞിട്ടും അവര്‍ അത് ചോദിച്ചില്ല’, ഡോക്ടര്‍ പ്രസന്നന്‍ പറയുന്നു.
‘ഗൂഗിള്‍ പേ വഴിയാണ് കാശടച്ചത്. അതിന്റെ രേഖയുണ്ടായിരുന്നു. പക്ഷെ ബില്ലിൽ കൃത്യമായ ഐറ്റം, നമ്പര്‍ എന്നിവ രേഖപ്പെടുത്തുമെന്നതിനാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി. മാത്രവുമല്ല എത്രകാശ് ചിലവായാലും ഒരു കാരണവുമില്ലാതെ പൊതുവിടത്തില്‍ അപമാനിതനായതിനും മനുഷ്യാവകാശ ലംഘനം നടത്തിയതിനും പോരാടണമെന്നുറച്ചിരുന്നു’, പ്രസന്നന്‍ കൂട്ടിച്ചേര്‍ത്തു.
റെസീപ്റ്റുണ്ടോ എന്ന ഒറ്റ ചോദ്യത്തില്‍ തീര്‍ക്കാമായിരുന്ന പ്രശ്‌നത്തിലാണ് പൊലീസിന്റെ മുന്‍വിധി മൂലം പ്രസന്നനും കുടുംബത്തിനും മാനസികമായി പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നത്. കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും ഒരു ദിവസം വോകിയാണ് ഫോട്ടോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തത്. ഇതിനിടയില്‍ത്തന്നെ ധാരാളം പേര്‍ ചിത്രം ഷെയര്‍ ചെയ്തിരുന്നു. പോസ്‌റിന് താഴെ അപമാനകരമായ കമന്റുകളും നിറഞ്ഞിരുന്നു.മാനസിക സംഘര്‍ഷമേറിയപ്പോള്‍ സൈക്കോളജിസ്റ്റിനെ കാണേണ്ടിവന്നുവെന്നും പ്രസന്നന്‍ പറയുന്നു.
ഓസ്ട്രേലിയയില്‍ ഡോക്ടര്‍ രജിസ്ട്രേഷന്‍ എല്ലാ വര്‍ഷവും റിവ്യു ചെയ്യണം. പൊതു സമൂഹത്തില്‍ നിന്ന് ഡോക്ടറെ കുറിച്ച് മോശമായ എന്തെങ്കിലും പ്രതികരണങ്ങളുണ്ടായാല്‍ അത് പബ്ലിഷ് ചെയ്യും. ഡോക്ടറുടെ ചരിത്രം രോഗി അറിയണമെന്ന യുക്തിയില്‍ നിന്നാണ് ഇങ്ങനെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രസന്നനെയും കുടുംബത്തെയും കൂടുതല്‍ ആശങ്കയിലാഴ്ത്തിയത്. ഒബ്രിയന്‍ ക്രിമിനല്‍ ആന്റ് സിവില്‍ സോളിസിറ്റെഴ്‌സിലെ സ്റ്റിവാര്‍ട്ട് ഓകോണല്‍ ആയിരുന്നു പ്രസന്നന്റെ അഭിഭാഷകന്‍.
കേരള കോൺഗ്രസ് വൈസ് ചെയർമാൻ സാജൻ ഫ്രാൻസിസ് അന്തരിച്ചു.മുൻ മന്ത്രി സി.എഫ്.തോമസിൻ്റെ സഹോദരനാണ്. ചങ്ങനാശേരി നഗരസഭ മുൻ ചെയർമാനായിരുന്നു.ചങ്ങനാശേരി യുഡിഎഫിന് ഭൂരിപക്ഷമുള്ള നഗരസഭയായിരുന്നു . എന്നാൽ കേരളാ കോൺഗ്രസിലെ പിളർപ്പോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ജോസ് കെ മാണിയും കൂട്ടരും ഇടതുപക്ഷത്ത് എത്തിയപ്പോഴാണ് സാജൻ ഫ്രാൻസിസ് ചെയർമാനായത്. 2020ലെ യുഡിഎഫ് യോഗത്തിൽ നിന്ന് നാലു കൗൺസിലർമാർ വിട്ടുനിന്നിരുന്നു.
ഇതോടെയാണ് യുഡിഎഫ് ക്യാമ്പിൽ നഗരസഭാ ഭരണം നഷ്ടമാകുമോയെന്ന ആശങ്കയേറിയത്. തുടർന്ന് യോഗത്തിൽ നിന്ന് വിട്ടുനിന്ന കൗൺസിലർമാരുമായി ചർച്ചകൾ ആരംഭിച്ചു. ഇവർക്ക് വിപ്പും നൽകി. അട്ടിമറി സാധ്യത ഉണ്ടാകില്ലെന്ന വിശ്വാസത്തിൽ യുഡിഎഫ് തുടർന്നെങ്കിലും തലനാരിഴയ്ക്കാണ് ഭരണം നിലനിർത്തിയത്. അങ്ങനെയാണ് സാജൻ ഫ്രാൻസിസ് ചെയർമാനായത്.
അന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം കൗൺസിലർമാർ പി.ജെ. ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു എന്നതാണ് വസ്തുത. അതുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ എൽ.ഡി.എഫ് നടത്തിയ നീക്കങ്ങൾ ഫലം കണാതെ പോയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സാജൻ ഫ്രാൻസിസ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന പുറത്തു വന്നിരുന്നു. അന്ന് ചങ്ങനാശ്ശേരി നഗരസഭാ ചെയർമാൻ ആയ സാജൻ ഫ്രാൻസിസിന് മണ്ഡലത്തിലുള്ള സ്വാധീനം നിർണ്ണായകമായേക്കുമെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ സീറ്റ് നൽകിയില്ല.
ചങ്ങനാശ്ശേരി എംഎൽഎ ആയിരുന്ന സി എഫ് തോമസ് 2020 സെപ്റ്റംബർ മാസത്തിലാണ് അർബുദ ബാധയെത്തുടർന്ന് അന്തരിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമിയായി സഹോദരൻ വരണമെന്ന് തന്റെ പാർട്ടിയിലെ പ്രമുഖ നേതാവിനോട് അദ്ദേഹം പറഞ്ഞതായും പാർട്ടിവൃത്തങ്ങൾ സൂചന നൽകിയിരുന്നു. എന്നാൽ അതു നടക്കാതെ പോയി. പിജെ ജോസഫിന്റെ കൂടെ നിന്നിട്ടും അത് നടന്നില്ല. ഇത് സാജൻ ഫ്രാൻസിസിന് നിരാശയായി മാറുകയും ചെയ്തു.
ദൗതികശരീരം ഇന്ന് രാവിലെ ചങ്ങനാശേരിയിലെ വസതിയിൽ എത്തിക്കും. സംസ്ക്കാരം നാളെ (ശനിയാഴ്ച്ച) 2.30 ന് ചങ്ങനാശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ.
സാൽഫോർഡ് : ജിസിഎസ്ഇ പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ ലോറെറ്റോ ഗ്രാമർ സ്കൂളിലെ നിമ്മി ബിജു എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് എ സ്റ്റാർ നേടിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. ലോറെറ്റോയിൽ തന്നെ എ ലെവൽ തുടർപഠനം ചെയ്യുവാൻ ആണ് നിമ്മി ബിജു ആഗ്രഹിക്കുന്നത്.

സോളിസിറ്റർ ആയ ബിജു ആന്റണിയുടെയും ഐസിയു സിസ്റ്റർ ആയ സോഫിയ ബിജുവിന്റെയും രണ്ടാമത്തെ മകളാണ് നിമ്മി ബിജു. യുക്മയുടെ നാഷണൽ കലാമേളയിൽ സെമി ക്ലാസിക്കൽ ഡാൻസിൽ സമ്മാനം നേടിയിട്ടുണ്ട്.
മികച്ച വിജയം നേടിയ നിമ്മി ബിജുവിനും എല്ലാ കുട്ടികൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.
മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]
ലണ്ടനിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രം ശ്രദ്ധനേടുന്നു.
ഷെയ്ഖ് ഹംദാന്റെ ഇരട്ടക്കുട്ടികളായ ഷെയ്ഖയും റാഷിദും അവരുടെ മുത്തച്ഛനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം സമയം ചെലവിടുന്ന മനോഹരമായ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.
ആരുടെയും ഹൃദയം കവരുന്നതാണ് ഈ ചിത്രങ്ങൾ. രണ്ടു ചിത്രങ്ങൾക്കൊപ്പം ഷെയ്ഖ് മുഹമ്മദ് ഇരട്ടക്കുട്ടികളെ കുറിച്ച് എഴുതിയ ഒരു കവിതയും ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇരട്ട കുട്ടികൾ അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ സന്തോഷവും മനോഹരവുമാക്കുന്നുവെന്നാണ് കവിതയിൽ പറയുന്നത്.
ആദ്യത്തെ ചിത്രത്തിൽ കുഞ്ഞു ഷെയ്ഖയെ നിൽക്കാൻ ഷെയ്ഖ് മുഹമ്മദ് സഹായിക്കുന്നതാണ്. രണ്ടാമത്തെ ചിത്രത്തില്‍ കുഞ്ഞു റാഷിദിനൊപ്പം ഷെയ്ഖ് മുഹമ്മദ് കളിക്കുന്ന ചിത്രവുമാണ് പുറത്തുവിട്ടത്.
നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായി എത്തിയത്. എല്ലാവരും അവരുടെ സ്നേഹം അറിയിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ ഷെയ്ഖ് ഹംദാൻ വളരെ സജീവമാണ്. @faz3 എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്.
View this post on Instagram
സമൂഹ മാധ്യമങ്ങളില്‍ സിനിമകളെ റിവ്യു ചെയ്യുന്നവരിൽ ചിലര്‍ വാടക ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. നല്ല ഫോളോവേഴ്സുള്ള യുട്യൂബ് ചാനലുകാർ പണം നൽകിയാൽ മാത്രമേ സിനിമയെക്കുറിച്ച് പറയാൻ തയാറാകുന്നുള്ളൂ. പണമാവശ്യപ്പെട്ട് പലരും സിനിമക്കാരെ സമീപിക്കുന്നു. ഇങ്ങനെ പണം നൽകിയാലേ സിനിമ ആളുകളിലേയ്ക്ക് എത്തുകയുള്ളൂ എന്ന അവസ്ഥയാണുള്ളത്.
പണം നൽകാത്തവരുടെ സിനിമ കൊള്ളില്ലെന്ന് പറയാനും പലരും മുതിരുന്നു. അതേസമയം, വളരെ നല്ല രീതിയിൽ സിനിമയെ സമീപിച്ച് റിവ്യു ചെയ്യുന്നവർ ഒട്ടേറെയുണ്ടെന്നും അത് വ്യക്തികളുടെ സ്വഭാവഗുണത്തിനനുസരിച്ചാണ് എന്നും ലാൽ ജോസ് പറഞ്ഞു.
പണ്ട് ഇങ്ങനെയൊന്നുമല്ലായിരുന്നു. കടലയും കൊറിച്ച് സിനിമ കാണാനെത്തുന്നവർ നല്ലതാണോ മോശമാണോ എന്ന് മാത്രമേ അഭിപ്രായം പറയുമായിരുന്നുള്ളൂ. ഇന്നത്തെ വിമർശകർ വളരെ സൂക്ഷ്മമായാണ് സിനിമയെ കാണുന്നത്. എഡിറ്റിങ്ങിനെക്കുറിച്ചും ക്യാമറ ആംഗിളിനെക്കുറിച്ചും അഭിപ്രായം പ്രകടിപ്പിക്കുന്നു. ഇന്ന് എല്ലാവരും എഴുത്തുകാരും സംവിധായകരുമാണ്.
പ്രേക്ഷകർക്ക് വേണ്ടിയല്ല, ഇത്തരക്കാരെ മുന്നിൽകണ്ടാണ് താനിപ്പോൾ സിനിമ ചെയ്യുന്നതെന്നും തന്റെ പുതിയ ചിത്രമായ സോളമന്റെ തേനീച്ചകളുടെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ലാൽ ജോസ് പറഞ്ഞു.
നാല് യുവതീയുവാക്കളുടെ കഥയാണ് സോളമന്റെ തേനീച്ചകൾ പറയുന്നത്. മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിൽ തിളങ്ങിയ വിൻസി, ദർശന, ആഡിസ് ആന്റണി, ശംഭു മേനോൻ എന്നിവരാണ് ഇൗ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇതിൽ വിൻസിയൊഴിച്ച് മറ്റെല്ലാവരുടെയും റിലീസാകുന്ന ആദ്യ ചിത്രമാണിത്. പുതുമുഖങ്ങളുടെ യാതൊരു പരിഭ്രവുമില്ലാതെയാണ് എല്ലാവരും അഭിനയിച്ചത്. സോളമന്റെ തേനീച്ചകൾ കണ്ടവരെല്ലാം നല്ലതാണെന്നും കാണാത്തവർ മോശമാണെന്നും പറയുന്നതായും ലാൽ ജോസ് ആരോപിച്ചു.
: മാധ്യമപ്രവർത്തകൻ കെ എം ബഷീറിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. നിലവിൽ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും പ്രതിയെ പ്രോസിക്യൂഷൻ സഹായിച്ചുമെന്നുമാണ് ഹർജിയിൽ പറയുന്നത്. പ്രതി ഉന്നത സ്വാധീനമുളള ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ സിബിഐ അന്വേഷണം വേണമെന്നാണ് കുടുബത്തിന്റെ ആവശ്യം.
ബഷീറിന്റെ സഹോദരനാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ബഷീറിൻറെ കൈയിൽ നിന്ന് നഷ്ടമായ ഫോൺ കണ്ടെത്താത്തതിൽ ദുരൂഹത ഉണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നുണ്ട്. ‘ബഷീറിന് രണ്ട് മൊബൈൽ ഫോണുകളാണ് ഉണ്ടായിരുന്നത്. അതിൽ സാധാരണ രീതിയിലുള്ള പഴയ മൊബൈൽ ഫോൺ മാത്രമാണ് കണ്ടെടുത്തത്. റെഡ്മി ഫോൺ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. പ്രതിയെ സഹായിക്കാൻ പൊലീസ് ശ്രമിച്ചു എന്നതിന് തെളിവാണിത്’ എന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.
‘ശ്രീറാം വെങ്കിട്ടരാമനേയും വഫയേയും കഫേ കോഫി ഡേ ഔട്ട്ലെറ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ ബഷീർ കണ്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബെെലിൽ പകർത്തിയിരുന്നു. ഇക്കാര്യം മനസിലാക്കിയ ശ്രീറാം വെങ്കിട്ടരാമൻ മൊബെെൽ കെെവശപ്പെടുത്താൻ ശ്രമിച്ചു. പക്ഷെ അതിന് സാധിച്ചില്ല. ഇതിന്റെ വിരോധം ബഷീറിനോട് പ്രതിക്ക് ഉണ്ടായിരുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.
പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രോസിക്യൂഷൻ പ്രതിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. കൂടാതെ, നിലവിൽ സമർപ്പിച്ചിരിക്കുന്ന അന്വേഷണ റിപ്പോർട്ട് അപൂർണമാണ്. ഈ റിപ്പോർട്ട് അനുസരിച്ച് പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ യാതൊരു അന്വേഷണത്തിനും സാധ്യതയില്ലെന്നും ഹർജിയിൽ പറയുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ സുഹൃത്തായ വഫയുടെ വോക്‌സ് വാഗൺ കാറിൽ കവടിയാർ ഭാഗത്തു നിന്നും അമിതവേഗതയിൽ പോകവെ പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് ബഷീറിനെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബഷീറിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഇത് മറച്ചു വെക്കാൻ പൊലീസുമായി ഒത്തുകളിക്കുകയും രക്തസാമ്പിൾ പരിശോധനയ്ക്ക് സമ്മതിക്കാതെ
ലോകത്തിലെ നൈറ്റ് ലൈഫ് നഗരങ്ങളുടെ പട്ടികയിലേക്ക് തലസ്ഥാന നഗരിയും. കേരളത്തിലാദ്യമായി തിരുവനന്തപുരത്ത് നൈറ്റ് ക്ലബ് തുറന്നു. തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ്പ് ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ ‘ഓഫോറി’ യാണ് സംസ്ഥാനത്തെ ആദ്യ നൈറ്റ് ക്ലബിന് തുടക്കം കുറിച്ചത്.
എയര്‍പോര്‍ട്ട് റോഡില്‍ ഇഞ്ചക്കലിനു സമീപമാണ് ഓഫോറി നൈറ്റ് ക്ലബ് പ്രവര്‍ത്തിക്കുക. രാത്രി 12വരെയാണ് പ്രവര്‍ത്തന സമയം. രാജ്യാന്തര മെട്രോ നഗരങ്ങളിലെ ലോകോത്തര നൈറ്റ് ക്ലബുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഓഫോറിയുടെ പ്രത്യേകത. 4500 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായാണ് ക്ലബ് പ്രവര്‍ത്തിക്കുക.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡാന്‍സ് ഫ്‌ലോറുകള്‍, ഭക്ഷണശാലകള്‍, കൂട്ടായ ആഘോഷങ്ങള്‍ക്ക് പ്രത്യേക സൗകര്യം, എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ ഓഫോറി നൈറ്റ് ക്ലബിനുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ നടക്കും. വരാന്ത്യങ്ങളില്‍ ബാന്‍ഡുകള്‍ ഉള്‍പ്പെടെ പ്രത്യേക പരിപാടികളും ഉണ്ടാകും. സ്ത്രീ സൗഹൃദ ക്ലബായ ഓഫോറിയില്‍ ബുധനാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി ഉന്നത നിലവാരവും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര ശൈലിയില്‍ ഒരുക്കിയിരിക്കുന്ന നൈറ്റ് ക്ലബ് സംസ്ഥാനത്തെ നൈറ്റ് ലൈഫിനും, അനുബന്ധ വ്യവസായങ്ങള്‍ക്കും ഉണര്‍വ്വേകുമെന്ന് ഓഫോറി ക്ലബ് മാനേജ്‌മെന്റ് പറഞ്ഞു. കേരളത്തിന്റെ വിനോദസഞ്ചാര, ഐടി മേഖലകള്‍ക്ക് നൈറ്റ് ലൈഫ് കുതിപ്പേകും. മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കും ഏറെ ഗുണകരമാകുന്നതാണ് പദ്ധതി. തിരുവനന്തപുരത്തെ കൂടാതെ കേരളത്തിലെ മറ്റ് നഗരങ്ങളിലും, ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും ഓഫോറിക്ക് നൈറ്റ് ക്ലബുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്.