Latest News

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവകയില്‍ ഇടവക ദിനം ആഘോഷിച്ചു. ബ്രാഡ്‌ഫോര്‍ഡ് സെന്റ് കൊളമ്പസ് കാത്തലിക് പ്രൈമറി സ്‌കൂള്‍ ഹാളില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഇടവക വികാരി ഫാ. മാത്യൂ മുളയോലില്‍ ഇടവക ദിനാചരണം ഉദ്ഘാടനം ചെയ്തു. ലീഡ്‌സ്, ഹറോഗേറ്റ്, ബ്രാഡ്‌ഫോര്‍ഡ്, കീത്തിലി, വെയ്ക്ഫീല്‍ഡ്, പോണ്ടിഫ്രാക്ട്, ഹഡേഴ്‌സ് ഫീല്‍ഡ്, ഹാലിഫാക്‌സ് തുടങ്ങിയ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവകയിലെ നൂറ് കണക്കിനാളുകളാണ് ഇടവക ദിനാചരണത്തില്‍ പങ്കുചേരാനെത്തിയത്. കോവിഡ് മൂലം മുടങ്ങിക്കിടന്ന ഇടവക ദിനാചരണമാണ് ഗംഭീരമായി നടത്തപ്പെട്ടത്. ഔദ്യോഗീക തിരക്കുകളില്‍ നിന്നും മാറി യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഇടവകാംഗങ്ങള്‍ അവരുടെ ഇടവക വികാരിയച്ചനോടും ഇടവക പ്രതിനിധികളോടുമൊപ്പം ചിരിയും കളികളുമായി ഭക്ഷണവും കഴിച്ച് ഒരു ദിവസം ചിലവഴിക്കുക എന്നതാണ് ഇടവക ദിനം കൊണ്ടുദ്ദേശിക്കുന്നത്. പല സ്ഥലങ്ങളില്‍ നിന്നായി ആത്മീയ ശുശ്രൂഷകള്‍ക്കായി ദേവാലയത്തില്‍ വരുമ്പോള്‍ പലര്‍ക്കും പല പരിമിതികളുമുണ്ട്. യാതൊരു മാനസീക സമ്മര്‍ദ്ദവുമില്ലാതെ ഇടവകാംഗങ്ങള്‍ എല്ലാം ഒരുമിച്ചാസ്വദിക്കുന്ന രംഗങ്ങളാണ് കാണുവാന്‍ സാധിച്ചത്.
സ്ത്രീകളും കുട്ടികളുമായി നൂറ് കണക്കിന് ഇടവകക്കാരാണ് ഇടവക ദിനത്തില്‍ പങ്കെടുക്കാനെത്തിയത്.
രാവിലെ പത്ത് മണി മുതല്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പാകത്തിനുള്ള ഇന്‍ഡോര്‍ ആന്റ് ഔഡ് ഡോര്‍ മത്സരങ്ങള്‍ ആരംഭിച്ചു. തനി നാടന്‍ രീതിയില്‍ എല്ലാവര്‍ക്കും മനസ്സ് തുറന്ന് ആസ്വദിക്കാനുള്ള വിഷയങ്ങളാണ് സംഘാടകര്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത് എന്നത് ശ്രദ്ധേയമായി. ഇടവകാംഗങ്ങള്‍ ഒരുമിച്ചാസ്വദിച്ച ഇടവക ദിനം വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചു.

ഇടവകയിലെ സണ്‍ഡേ സ്‌ക്കൂള്‍ ടീച്ചേഴ്‌സ്, കൈക്കാരന്മാര്‍, ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തകര്‍ തുടങ്ങി മറ്റ് പ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇടവക ദിനം ഭംഗിയാക്കുവാന്‍ സാധിച്ചതെന്ന് ഇടവക വികാരി ഫാ. മുളയോലില്‍ അഭിപ്രായപ്പെട്ടു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പേ തന്നെ റവ. ഫാ. ജോസഫ് പൊന്നേത്തിന്റെ നേതൃത്വത്തില്‍ യോര്‍ക്ഷയറിലെ ആറ് കുര്‍ബാന സെന്ററുകളെ ഏകോപിപ്പിച്ച് ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സി രൂപപ്പെട്ടിരുന്നു. അക്കാലത്ത് ചാപ്ലിന്‍സി ഡേ എന്ന പേരില്‍ ഈ ആഘോഷം ഫാ. പൊന്നേത്ത് ആരംഭിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ ഫാ. ജോസഫ് പൊന്നേത്തിന്റെ പിന്‍ഗാമിയായി പിന്നീടെത്തിയത് ഫാ. മാത്യൂ മുളയോലിലാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായതിന് ശേഷം ഫാ. മാത്യൂ മുളയോലിയുടെ കഠിന പ്രയത്‌നത്താല്‍ സ്വന്തമായി ദേവാലയം വാങ്ങിയ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയെ പിന്നീട് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ഇടവകയായി ഉയര്‍ത്തി. തുടര്‍ന്നങ്ങോട്ട് സീറോ മലബാര്‍ സഭയുടെ പരമ്പര്യത്തിലുള്ള ഒരു ഇടവക ദേവാലയമായി വികാരി ഫാ. മാത്യൂ മുളയോലില്‍ അതിനെ കാത്ത് സൂക്ഷിച്ചു പോരുന്നു.

തമിഴ്നാട്ടില്‍നിന്നു കാണാതായ ബൈബിളിന്റെ ആദ്യ തമിഴ് വിവര്‍ത്തനമെന്ന് കരുതുന്ന കൈയെഴുത്തുപ്രതി ലണ്ടനില്‍ കണ്ടെത്തി അന്വേഷണ സംഘം. കിങ്‌സ് കലക്ഷനിലാണു കൈയെഴുത്തുപ്രതി തമിഴ്‌നാട് പൊലീസിന്റെ വിഗ്രഹ വിഭാഗം അന്വേഷണ സംഘം കണ്ടെത്തിയത്.

തഞ്ചാവൂര്‍ ജില്ലയിലെ സരസ്വതി മഹല്‍ ലൈബ്രറിയില്‍നിന്ന് കാണാതായതാണ് ഈ കൈയെഴുത്തുപ്രതിയെന്നാണു കരുതപ്പെടുന്നത്. ഡാനിഷ് മിഷനറി ബാര്‍ത്തലോമിയസ് സീഗന്‍ബാല്‍ഗ് 1715-ലാണു ബൈബിള്‍ പുതിയ നിയമത്തിന്റെ തമിഴ് വിവര്‍ത്തനം തയാറാക്കിയതെന്നു പൊലീസ് പ്രസ്താവനയില്‍ പറയുന്നു.

1682-ല്‍ ജനിച്ച ബര്‍ത്തലോമിയസ് തമിഴ്നാട്ടിലെ നാഗപട്ടണത്തിനടുത്തുള്ള, കിഴക്കന്‍ തീരത്തെ ചെറിയ ഡാനിഷ് കോളനിയായ ട്രാന്‍ക്വിബാറില്‍ (തരംഗംപാടിയുടെ ആംഗലേയ രൂപം) എത്തിയിരുന്നു. അച്ചടിശാല സ്ഥാപിച്ച അദ്ദേഹം തമിഴ് ഭാഷയെയും ഇന്ത്യന്‍ മതത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു. 1719-ല്‍ 37-ാം വയസില്‍ ബര്‍ത്തലോമിയസ് മരിച്ചു. പുതിയ നിയമത്തിന്റെയും ഉല്പത്തിയുടെയും തമിഴ് വിവര്‍ത്തനം, തമിഴിലെ നിരവധി ഹ്രസ്വ രചനകള്‍, രണ്ട് പള്ളി കെട്ടിടങ്ങള്‍, സെമിനാരി, 250 ജ്ഞാനസ്‌നാനം ചെയ്ത ക്രിസ്ത്യാനികള്‍ എന്നിവ അവശേഷിപ്പിച്ചാണ് അദ്ദേഹം അന്തരിച്ചത്.

പുതിയ നിയമത്തിന്റെ ആദ്യ പ്രതി ഷ്വാര്‍ട്‌സ് എന്ന മറ്റൊരു മിഷനറി അന്നത്തെ ഭരണാധികാരിയായിരുന്ന തുലാജി രാജാ സെര്‍ഫോഗിക്കു കൈമാറിയെന്ന ശക്തമായ ഊഹാപോഹമുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. പുരാവസ്തു പുസ്തകം തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ സരസ്വതി മഹല്‍ മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു.

പുരാതന ബൈബിള്‍ ലൈബ്രറിയില്‍നിന്ന് മോഷ്ടിക്കപ്പെട്ടതായി 2005-ല്‍ സെര്‍ഫോജി കൊട്ടാരത്തിന്റെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ തഞ്ചൂര്‍ വെസ്റ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, പൊലീസ് കേസ് അവസാനിപ്പിച്ചു. പിന്നീട്, 2017 ലെ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 380-ാം പ്രകാരം വിഗ്രഹ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ബൈബിള്‍ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു.

അന്വേഷണത്തിനിടെ, സന്ദര്‍ശകരുടെ രജിസ്റ്റര്‍ പരിശോധിച്ച സംഘം 2005-ല്‍ ഒരു കൂട്ടം വിദേശികള്‍ മ്യൂസിയം സന്ദര്‍ശിച്ചതായി കണ്ടെത്തി. ഈ സന്ദര്‍ശകര്‍ ബര്‍ത്തലോമിയസ് സീഗന്‍ബാല്‍ഗിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനാണ് ഇന്ത്യയിലെത്തിയതെന്നു വിഗ്രഹവിഭാഗം ചൂണ്ടിക്കാട്ടി.

പിന്നീട് നിരവധി പുരാതന ശേഖരണ വെബ്സൈറ്റുകള്‍ ബ്രൗസ് ചെയ്ത അന്വേഷണ സംഘം ആയിരക്കണക്കിന് അച്ചടിച്ച പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും ലഘുലേഖകളും ഉള്‍പ്പെടുന്ന ജോര്‍ജ് മൂന്നാമന്‍ രാജാവിന്റെ ശേഖരത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. തുടര്‍ന്നാണു കാണാതായ ബൈബിള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പതിനേഴാം നൂറ്റാണ്ടില്‍ തഞ്ചാവൂരിലെ രാജാ സെര്‍ഫോഗിയുടെ ഒപ്പോടെ അച്ചടിച്ചതാണ് ഈ ബൈബിള്‍.

യുനെസ്‌കോ ഉടമ്പടി പ്രകാരം ബൈബിള്‍ വീണ്ടെടുക്കാനും സരസ്വതി മഹല്‍ ലൈബ്രറിയിലേക്ക് ഉടന്‍ തിരിച്ചെത്തിക്കാനും കഴിയുമെന്നു വിഗ്രഹവിഭാഗം പ്രസ്താവനയില്‍ അറിയിച്ചു.

സോളാർ കേസിലെ പ്രതിയുടെ പീഡന പരാതിയിൽ പി.സി ജോർജിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 3 ആണ് ജാമ്യം അനുവദിച്ചത്. മ്യൂസിയം പോലീസാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്ത് കോടതിയ്ക്ക് മുൻപാകെ ഹാജരാക്കിയത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. മൂന്ന് മാസത്തേക് ഈ നടപടി തുടരണം. 25000 രൂപയുടെ ജാമ്യത്തുക കെട്ടിവെക്കണം. ഏതെങ്കിലും തരത്തിൽ ജാമ്യ ഉപാധി ലംഘിച്ചാൽ റിമാൻഡിലേക്ക് പോകേണ്ടി വരും എന്ന് കോടതി വ്യക്തമാക്കി.

പി.സി ജോർജിന്റെ ജാമ്യത്തെ എതിർത്തു കൊണ്ട് പ്രോസിക്യൂഷൻ ശക്തമായ വാദങ്ങളാണ് മുന്നോട്ട് വെച്ചത്. പ്രതി മതസ്പർദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണ്. പുറത്തിറങ്ങിയാൽ പ്രകോപന പ്രസംഗങ്ങൾ നടത്തി ക്രമസമാധാനപ്രശ്നം ഉണ്ടാക്കും. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷിയെ ഭീഷണിപ്പെടുത്തും. കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച വ്യക്തി കൂടിയാണ് പ്രതി തുടങ്ങിയ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.

എന്നാൽ കേസിന് രാഷ്ട്രീയ ലക്ഷ്യമെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. പരാതിക്കാരി മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകി വിശ്വാസം നഷ്ടപ്പെട്ടയാളാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ്. പ്രതിക്ക് ഹൃദ്രോഗവും രക്തസമ്മർദ്ദവുമുണ്ട്. ജയിലിൽ അടച്ചാൽ മരണം വരെ സംഭവിക്കാമെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു.

ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി തന്നെ പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി എഫ്.ഐ.ആറിൽ പറയുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീയുടെ അന്തസ് ഹനിക്കും വിധം ബലപ്രയോഗത്തിന് ഐ.പി.സി 354, ലൈംഗിക താൽപര്യത്തോടെയുള്ള സ്പർശനത്തിന് സെക്ഷൻ 354 എ തുടങ്ങിയവ പ്രകാരമാണ് ചുമത്തിയിട്ടുള്ളത്.

മഹാരാഷ്ട്രയിലെ അമരാവതിയിൽ കടയുടമ കൊലചെയ്യപ്പെട്ടത് നുപൂർ ശർമ്മയെ പിന്തുണച്ചതിനാണെന്ന് സംശയം. ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യലാൽ കൊല്ലപ്പെടുന്നതിന് കൃത്യം ഒരാഴ്ച മുമ്പ്, ജൂൺ 21 ന് ആണ് അമരാവതി ജില്ലയിൽ 54 കാരനായ ഉമേഷ് പ്രഹ്ലാദറാവു കോൽഹെ കൊല്ലപ്പെട്ടത്.

ഒരു ടെലിവിഷൻ ചർച്ചയിൽ പ്രവാചകനെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിന് പ്രതികാരമായാണ് കോൽഹെയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘം ഇപ്പോൾ കരുതുന്നത്.

ഉദയ്പൂരിലെ കനയ്യലാൽ എന്ന തയ്യൽക്കാരന്റെ കൊലപാതകം പാകിസ്ഥാനിലുള്ള ‘സൽമാൻ ഭായ്’ എന്ന വ്യക്തി ‘സൂക്ഷ്മമായി ആസൂത്രണം ചെയ്തതും’ ‘പ്രേരണ നൽകി’ ചെയ്യിച്ചതുമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. ‘സമാധാനപരമായ പ്രതിഷേധം ഒരു ഫലവും നൽകില്ല’ ആയതിനാൽ പ്രവാചകനെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് മറുപടിയായി ‘ഗംഭീരമായ എന്തെങ്കിലും ചെയ്യണം’ എന്ന നിർദേശമാണ് പ്രതികൾക്ക് നൽകിയത് എന്നാണ്, മനസിലാക്കുന്നത്.

കേസിൽ പ്രതികളായ ഗൗസും മുഹമ്മദ് റിയാസ് അതരിയും കഴിഞ്ഞ മാസം അവസാനം പ്രവാചകനെതിരെ പരാമർശം നടത്തിയ നുപൂർ ശർമയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പാകിസ്ഥാൻ ആസ്ഥാനമായുള്ള ദഅവത്ത്-ഇ-ഇസ്‌ലാമിയുടെ ക്ഷണപ്രകാരം 45 ദിവസത്തെ പരിപാടിയിൽ പങ്കെടുക്കാൻ 2014 ഡിസംബറിൽ ഗൗസ് പാകിസ്ഥാനിലേക്ക് പോയിരുന്നു. 2015 ജനുവരിയിൽ തിരിച്ചെത്തിയ ശേഷം അദ്ദേഹം ഏതാനും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർന്നുവെന്നും ‘സൽമാൻ ഭായി’ ആയും പാകിസ്ഥാനിൽ അബു ഇബ്രാഹിം എന്നറിയുന്ന മറ്റൊരു വ്യക്തിയുമായും ഇയാൾ ബന്ധപ്പെട്ടിരുന്നതായും അവർ പറഞ്ഞു.

എൻഐഎയുടെ പ്രാഥമിക അന്വേഷണമനുസരിച്ച്, “ജൂൺ 10നും 15നും ഇടയിലുള്ള തീയതികളിൽ” ഗൗസും അതാരിയും ആക്രമണം ആസൂത്രണം ചെയ്യാൻ തുടങ്ങിയിരുന്നു. കനയ്യലാലിന്റെ ‘സുപ്രീം ടെയ്‌ലേഴ്‌സ്’ എന്ന കട സ്ഥിതി ചെയ്യുന്ന ധൻമാണ്ടി പ്രദേശത്തു നിന്നുള്ള ‘ബബ്ലാ ഭായ്’ എന്ന ഒരാൾ 10-11 പേരെ ലക്ഷ്യം വച്ചിരുന്നുവെന്നും അവരെ ആക്രമിക്കാൻ വിവിധ ഗ്രൂപ്പുകളെ നിയോഗിച്ചതായും അവർ ഏജൻസിയോട് പറഞ്ഞതായി അറിയുന്നു. “ബബ്ലാ ഭായിയുടെ പങ്കും മറ്റ് വിശദാംശങ്ങളും അന്വേഷിച്ചുവരികയാണ്,” വൃത്തങ്ങൾ പറഞ്ഞു.

ആക്രമണത്തിന് മുമ്പുള്ള രണ്ട്-മൂന്ന് ആഴ്‌ചകളിൽ, ചില പ്രാദേശിക മുസ്ലിം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ കുറച്ച് വ്യക്തികളുടെ ഫോട്ടോകളും വിവരങ്ങളും പ്രചരിപ്പിച്ചതായി ഗൗസിന്റെയും റിയാസിന്റെയും പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായി. കനയ്യലാലിന്റെ ഫോട്ടോയും വിശദാംശങ്ങളും ഈ ഗ്രൂപ്പുകളിലൊന്നിൽ ഷെയർ ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.

കനയ്യലാലിന്റെ കട ഗൗസിന്റെയും അതാരിയുടെയും ജോലി സ്ഥലത്തിന് അടുത്തായതിനാലാണ് അവർ അയാളെ ലക്ഷ്യംവച്ചത്, അവർക്ക് കുറച്ച് പ്രാദേശിക യുവാക്കളുടെയും സഹായം ലഭിച്ചതായി വൃത്തങ്ങൾ പറഞ്ഞു. ഇവരിൽ, വസീം, മൊഹ്‌സിൻ ഖാൻ എന്നി രണ്ട് പേർ ജൂൺ 28 ന് ആക്രമണം നടത്തുന്നതിന് മുമ്പ് തയ്യൽക്കടയുടെ അവിടെ പരിശോധന നടത്തിയിരുന്നു, ഇത് പ്രതികളുടെ വിശദമായ ആസൂത്രണത്തെ സൂചിപ്പിക്കുന്നതാണെന്ന് വൃത്തങ്ങൾ പറഞ്ഞു. മൊഹ്‌സിനും ആസിഫ് ഹുസൈൻ എന്ന മറ്റൊരാളും വെള്ളിയാഴ്ച അറസ്റ്റിലായിരുന്നു.

സംഭവദിവസം ഗൗസും അതാരിയും വെവ്വേറെ വാഹനങ്ങളിൽ കനയ്യലാലിന്റെ കട സ്ഥിതി ചെയ്യുന്ന മാൽദഹ മാർക്കറ്റിൽ വന്ന് മൊഹ്‌സിന്റെ കടയ്ക്ക് സമീപം വാഹനം പാർക്ക് ചെയ്‌തതായി ബന്ധപ്പെട്ടവർ പറഞ്ഞു. അവർ മടങ്ങി എത്തിയില്ലെങ്കിൽ, അതിന്റെ അർത്ഥം “പണി കഴിഞ്ഞു” എന്നാണെന്നും തങ്ങളുടെ ഇരുചക്ര വാഹനം വീട്ടിലേക്ക് തിരികെ നൽകണമെന്നും പറഞ്ഞ് തന്റെ സ്‌കൂട്ടറിന്റെ താക്കോൽ സൂക്ഷിക്കാൻ ഗൗസ് മൊഹ്‌സിനോട് പറഞ്ഞതായാണ് വിവരം.

കൊലപാതകത്തിന് ശേഷം, ഗൗസും അതാരിയും ‘ഷൊഹൈബ് ഭായ്’ എന്നറിയപ്പെടുന്ന ഒരാളുടെ ഓഫീസിലേക്ക് പോയി, അവിടെ അവർ അതേ വസ്ത്രം ധരിച്ച് മറ്റൊരു വീഡിയോ റെക്കോർഡുചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി മുഴക്കുന്ന ഈ വീഡിയോ, അതാരി അംഗമായ നിരവധി പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അപ്‌ലോഡ് ചെയ്തതായും വൃത്തങ്ങൾ പറഞ്ഞു.

തുടർന്ന് ഗൗസിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതായി അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് പ്രതികളും പിന്നീട് വസ്ത്രം മാറാൻ മറ്റൊരാളുടെ വർക്ക് ഷോപ്പിലേക്ക് പോയി. അവർ അവിടെ നിന്ന് അജ്മീർ ഷെരീഫിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു, എന്നാൽ അതിന് കാർ ലഭിക്കാതെ വന്നതിനാൽ ബൈക്കിൽ പോയി. എന്നാൽ, രാജ്‌സമന്ദ് ജില്ലയിലെ ഭീം എന്ന സ്ഥലത്ത് വച്ച് ഇവരെ പൊലീസ് പിടികൂടി.

ചൊവ്വാഴ്ച 40 കാരനായ കനയ്യലാലിന്റെ കൊലപാതകത്തിന് പിന്നാലെ ഉദയ്പൂരിൽ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്, രാജസ്ഥാനിലുടനീളം ഒരു മാസത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്തുകയും സംസ്ഥാനത്തേക്ക് ഒരു എൻഐഎ ടീമിനെ അയയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ പ്രേരിപ്പിക്കുകയും ചെയ്തു.

രണ്ട് പ്രധാന പ്രതികളെയും ബുധനാഴ്ച അറസ്റ്റ് ചെയ്തപ്പോൾ, ഇതിൽ ഉൾപ്പെട്ടതായി പറയപ്പെടുന്ന മറ്റ് നാല് പേരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെടുന്നതിന് ഏകദേശം മൂന്നാഴ്ച മുമ്പ്, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കനയ്യലാലിനെ അറസ്റ്റ് ചെയ്തു, ജാമ്യത്തിൽ വിട്ടിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ വധഭീഷണിയുണ്ടെന്ന് കാണിച്ച് കനയ്യലാൽ പൊലീസ് സംരക്ഷണം തേടിയിരുന്നു. എന്നാൽ, ഇരു സമുദായത്തിൽ നിന്നുമുള്ള 5-7 ഉയർന്ന വ്യക്തികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം അദ്ദേഹം അഭ്യർത്ഥന പിനാവലിച്ചതായി പൊലീസ് പറഞ്ഞു.

കോൺഗ്രസിന്റെ യുവ ചിന്തൻ ഷിവിറിൽ പങ്കെടുത്ത നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ ചിത്രം പങ്കുവെച്ച് കുറിപ്പുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അഭിവാദ്യമർപ്പിച്ചാണ് സുധാകരൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. താരത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു.

സിനിമാ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിന്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണെന്ന് സുധാകരൻ കുറിച്ചു. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിന്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണ്. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണ്.

മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് , എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങൾക്കില്ല.

ഓരോ വ്യക്തിയെയും സ്വതന്ത്രമായി ചിന്തിക്കാനും വളരാനും പരസ്പര സ്‌നേഹത്തോടെ മുന്നേറാനും പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് കോൺഗ്രസ്സിന്റേത്. അത് മുറുകെ പിടിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ ചിന്തൻ ഷിവിറിൽ പങ്കെടുത്ത് സംസാരിച്ച യുവ സംവിധായകൻ ബേസിൽ ജോസഫിന് അഭിവാദ്യങ്ങൾ.

ചാത്തൻപാറയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങളെ തള്ളി ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം. കുടുംബനാഥന്റെ തട്ടുകടയ്ക്ക് അരലക്ഷം പിഴ ഈടാക്കിയെന്ന ആരോപണമാണ് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാർ നിഷേധിച്ചത്. തട്ടുകയ്ക്ക് 5000 രൂപ പിഴ മാത്രമാണ് ഈടാക്കിയതെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തു.

പണം മണിക്കുട്ടൻ അടച്ചിരുന്നു എന്നും ഇതിന്റെ റസീപ്റ്റ് ട്രഷറിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. അഭി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ തട്ടുകടയിൽ പരിശോധന നടത്തിയത്. പോത്ത് ഇറച്ചിയാണെന്ന വ്യാജേന കടയിൽ നിന്നും പട്ടിയിറച്ചിയാണ് നൽകിയത് എന്ന സംശയം ചൂണ്ടികാട്ടി നൽകിയതായിരുന്നു പരാതി.

തുടർന്ന് 29 ാം തിയ്യതി രാവിലെ ആറ്റിങ്ങൽ സർക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസർ ഉൾപ്പെടുന്ന ടീം പരിശോധനക്കായി പോയി. ശേഷം രജിസ്ട്രേഷൻ ഹാജരാക്കിയില്ല, വൃത്തിയില്ലായ്മ എന്നിങ്ങനെ പത്തോളം ന്യൂനതകൾ കാണിച്ച് കടയുടെ ഉടമസ്ഥന് നോട്ടീസ് അയച്ചിരുന്നു. തുടർന്ന് രജിസ്ട്രേഷൻ ഹാജരാക്കാത്തതിനാൽ പിഴ ഈടാക്കണം എന്നാവശ്യപ്പെട്ടപ്പോൾ അതിന് തയ്യാറാണെന്ന് അറിയിച്ച് അവർ എഴുതി ഒപ്പിട്ടു തന്നു. മണികുട്ടൻ എന്നയാൾക്ക് വേണ്ടി ഗിരിജ എന്ന സ്ത്രീയാണ് ഒപ്പിട്ട് തന്നത്. ഇതിന്റെ മഹ്സറും റിപ്പോർട്ടും ജില്ലാ ഓഫീസിലേക്ക് മെയിൽ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറയുന്നു.

പിന്നീട് 30 ാം തിയ്യതി ഒരു മണിയോട് അടുപ്പിച്ച് ഒരാൾക്കൊപ്പം ഗിരിജ ഓഫീസിലേക്ക് വന്നു. അത് മണിക്കുട്ടനാണോയെന്ന് അറിയില്ല. കടയ്ക്ക് രജിസ്ട്രേഷൻ ഉണ്ടെന്നും പരിശോധന നടക്കുന്ന സമയം അത് മണിക്കുട്ടന്റെ കൈയ്യിലായിരുന്നുവെന്നും തനിക്ക് അക്കാര്യം അറിയില്ലായിരുന്നുവെന്നും ഗിരിജ പറഞ്ഞു. പരിശോധിച്ചപ്പോൾ അത് ശരിയായിരുന്നു. മറ്റ് ന്യൂനതകൾ പരിഹരിച്ചെന്നും അവർ വ്യക്തമാക്കി. അക്കാര്യം സ്ഥലം ഇൻസ്പെക്ടറെ ഞാൻ അറിയിച്ചു. പരിശോധിക്കാമെന്ന് അദ്ദേഹം മറുപടി നൽകി. തട്ടുകടയ്ക്ക് ഫൈൻ അടയയ്‌ക്കേണ്ടതുണ്ട് എന്നതിനാൽ 5000 രൂപയാണെന്ന് ഗിരിജയെ അറിയിച്ചു.

ഇവർ ട്രഷറിയിൽ അടക്കാമെന്ന് സമ്മതിച്ച് മടങ്ങി. മൂന്ന് ദിവസം സമയമുണ്ടെന്നും അറിയിച്ചിരുന്നു. പിന്നീട് മൂന്ന് മണിക്ക് അവർ തിരിച്ചുവന്നു. പണം അടച്ച രസീത് ഉൾപ്പെടെയാണ് തിരിച്ചുവന്നത്. ഇത്രയുമാണ് സംഭവിച്ചതെന്നും 50000 രൂപ പിഴ ഈടാക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്നും അനിൽകുമാർ പറയുന്നു.

അതേസമയം, മണിക്കുട്ടന്റെ കുടുംബത്തിന് ഭീമമായ കടബാധ്യത ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതാണ് കൂട്ടആത്മത്യയിലേക്ക് നയിച്ചതെന്നും സംശയിക്കപ്പെടുന്നുണ്ട്.

ഇന്ന് രാവിലെയോടെയാണ് ചാത്തൻപാറ സ്വദേശി കടയിൽ വീട്ടിൽ മണിക്കുട്ടനും (46), ഭാര്യ സന്ധ്യ (36), മക്കൾ അമേയ (13), അജീഷ് (19), അമ്മയുടെ സഹോദരി ദേവകി (85) എന്നിവരെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടനെ തൂങ്ങി മരിച്ചനിലയിലും, മറ്റുളളവർ വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ചോദ്യംചോദിച്ച മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി പി.സി.ജോര്‍ജ്. പരാതിക്കാരിയുടെ പേര് പരസ്യമായി പറയുന്നത് ശരിയാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. പിന്നെ ആരുടെ പേര് പറയണം, തന്‍റെ പേര് പറയണോ? എന്ന അധിക്ഷേപ ചോദ്യമായിരുന്നു ജോര്‍ജിന്‍റെ മറുപടി. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നാകെ പ്രതിഷേധിച്ചു.

പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി.സി.ജോര്‍ജ് ആവര്‍ത്തിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐയ്ക്ക് കളളമൊഴി നല്‍കാത്തതാണ് വൈരാഗ്യത്തിന് കാരണം. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിക്കാരിയുടെ മൊഴി തെറ്റാണെന്ന് സിബിഐയെ അറിയിച്ചിരുന്നു. നിരപരാധിയാണെന്ന് തെളിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ട്– ജോര്‍ജ് പറഞ്ഞു.

ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നതു ശരിയാണോ? പി.സി. ജോർജിന് ആത്മാർഥത കൂടിയതാണു പ്രശ്നം. പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ സംസാരിച്ചിട്ടുണ്ട്.

സാക്ഷിയാക്കാമെന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്. അറസ്റ്റിനെക്കുറിച്ച് സൂചന ഇല്ലായിരുന്നു. പിണറായിയുടെ പ്രശ്നങ്ങൾ പുറത്തു വരാതിരിക്കാനാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ട്. ഒരു കുടുംബം തകർക്കുന്ന പണിയാണു ചെയ്തത്. എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കിൽ ഈ ചെയ്തതിന് പിണറായി അനുഭവിക്കുമെന്നും ഉഷ ജോർജ് പറഞ്ഞു.

പി.സി.ജോര്‍ജിനെതിരായ പരാതി തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പരാതിക്കാരി. തെളിവുകളാണ് ആദ്യം നല്‍കിയത്. പിന്നെയാണ് 164 മൊഴി നല്‍കിയത്. എട്ടുവര്‍ഷമായി പി.സി.ജോര്‍ജിനെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോടു പറഞ്ഞു.

തിരുവനന്തപുരം മ്യൂസിയം പൊലീസ് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് പി.സി. ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് നന്ദാവനം എ.ആര്‍.ക്യാംപിലെത്തിച്ചു. അതേസമയം പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു.

ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐയ്ക്ക് കളളമൊഴി നല്‍കാത്തതാണ് വൈരാഗ്യത്തിന് കാരണം. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിക്കാരിയുടെ മൊഴി തെറ്റാണെന്ന് സിബിഐയെ അറിയിച്ചിരുന്നു. നിരപരാധിയാണെന്ന് തെളിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ട്. ഇതുകൊണ്ടൊന്നും പിണറായി രക്ഷപെടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് അറസ്റ്റില്‍. ഈ വര്‍ഷം ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. കേസില്‍ മ്യൂസിയം പോലീസാണ്ജോര്‍ജിനെതിരെ കേസെടുത്തിട്ടുള്ളത്.

സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി.സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

കോട്ടയം. ലത്തീന്‍ കത്തോലിക്കാ ചരിത്രത്തിനു നേരെയുള്ള കടന്നാക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠ റൂബി ജൂബിലി സമ്മേളനത്തില്‍ കെ ആര്‍ എല്‍ സി ബി സി അധ്യക്ഷന്‍. കേരളസഭയില്‍ ഇന്നും ബ്രാഹ്മണ്യത്തിന്റെ വരേണ്യചിന്തയും മേല്‍ക്കോയ്മയും നിലനില്ക്കുന്നുണ്ടെന്നും അധീശശക്തികളുടെ വ്യാജനിര്‍മിതികള്‍ക്കെതിരേ കീഴാളര്‍ തങ്ങളുടെ ചരിത്രം വീണ്ടെടുക്കേണ്ടതുണ്ടെന്നും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ അനുസ്മരിച്ചു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക സെമിനാരി റൂബി ജൂബിലി സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ചരിത്രത്തിനുനേരെയുള്ള ഏതു കടന്നാക്രമണങ്ങളെയും അതിശക്തമായി ചെറുക്കാനുള്ള ധീരമായ നിലപാട് കേരളത്തിലെ ലത്തീന്‍സഭ എടുത്തിട്ടുണ്ടെന്ന് ബിഷപ് കരിയില്‍ വ്യക്തമാക്കി.

തെറ്റിദ്ധരിക്കപ്പെടാനും ഒറ്റപ്പെടാനുമുള്ള സാധ്യതയുണ്ടെങ്കിലും വ്യത്യസ്തമായ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കാന്‍ തന്നെ പരിശീലിപ്പിച്ച ആര്‍ച്ച്ബിഷപ് മാര്‍ പവ്വത്തിലിനെ നന്ദിയോടെ ഓര്‍ത്തുകൊണ്ട് ആരംഭിച്ച പ്രഭാഷണത്തില്‍, ഇപ്പോള്‍ സ്വന്തം നിലയില്‍ ഡോക്ടറല്‍ ബിരുദം നല്കുകയും പോസ്റ്റ് ഡോക്ടറല്‍ പഠനങ്ങള്‍ക്കും മറ്റും സൗകര്യവുമുള്ള വലിയ ഗവേഷണകേന്ദ്രമായി വളര്‍ന്നിട്ടുള്ള പൗരസ്ത്യ വിദ്യാപീഠത്തിലെ ആദ്യകാല പഠനങ്ങളും ആഖ്യാനങ്ങളും ഏറെയും ഏകധ്രുവ വീക്ഷണത്തിലുള്ളതും അക്രൈസ്തവം തന്നെയുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സീറോ മലബാര്‍ സഭയുടെ പ്രാമാണ്യം സ്ഥാപിക്കാനുള്ള ഒരു ആസൂത്രിത അജന്‍ഡ അവയ് ക്കെല്ലാം പിന്നില്‍ കാണാനാകും. പൗരസ്ത്യ വിദ്യാപീഠത്തിന്റെ അഭിമാനാര്‍ഹമായ വളര്‍ച്ചയുടെ ചരിത്രത്തില്‍ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി പ്രൊക്യുറേറ്ററായിരുന്ന കര്‍മലീത്താ മിഷണറി മോണ്‍. വിക്ടര്‍ സാന്‍ മിഗ് വേലിനെ ഓര്‍ക്കേണ്ടതുണ്ട്. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക സെമിനാരിയുടെ ഈ സ്ഥലം അദ്ദേഹം സ്വന്തം പണം കൊടുത്തുവാങ്ങിയതാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കര്‍മലീത്തരോട് കേരളസഭയ്ക്ക് വലിയ കടപ്പാടാണുള്ളത്. അവര്‍ നമ്മുടെ അഗാധമായ കൃതജ്ഞത അര്‍ഹിക്കുന്നു. ഈശോസഭക്കാരുടെ അത്യുത്സാഹം മൂലം മലബാറിലെ ക്രൈസ്തവ സമൂഹത്തിലുണ്ടായ അനാരോഗ്യകരമായ അവസ്ഥയ്ക്കു പരിഹാരം കാണാനാണ് റോമില്‍ നിന്ന് കര്‍മലീത്തരെ അയക്കുന്നത്. ഇവിടെ നിലനിന്നിരുന്ന ചില അക്രൈസ്തവ ആചാരങ്ങളില്‍ നിന്നും വിശ്വാസഭ്രംശങ്ങളില്‍ നിന്നും മലബാര്‍ സഭയെ ശുദ്ധീകരിക്കാനുള്ള ശ്രമത്തില്‍ ഈശോസഭക്കാര്‍ ലത്തിനീകരണം നടപ്പാക്കി.

മലബാര്‍ സഭയെ റോമിലെ പാപ്പായുടെ കീഴില്‍ കൊണ്ടുവരാന്‍ അവര്‍ കണ്ട ഏക മാര്‍ഗം അതായിരുന്നു. അവര്‍ അങ്ങനെ ചെയ്യരുതായിരുന്നു; അത് തെറ്റായിരുന്നു. ഏകവും സാര്‍വത്രികവും അപ്പസ്തോലികവുമായ സഭ എന്ന ഈശോസഭാ മിഷണറിമാരുടെ കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തില്‍ വേണം ഉദയംപേരൂര്‍ സൂനഹദോസിനെ കാണേണ്ടത്. ഉദയംപേരൂര്‍ സൂനഹദോസിനെക്കുറിച്ച് ഞാനിവിടെ സംസാരിക്കുന്നത് നിങ്ങളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടെന്നുവരില്ല. എങ്കിലും ഞാനതു കാര്യമാക്കുന്നില്ല. കേരള സമൂഹത്തിന്റെ നവോത്ഥാനത്തിനു പൊതുവേയും കേരളസഭയ്ക്കും ഉദയംപേരൂര്‍ സൂനഹദോസ് നല്കിയ സംഭാവനകളെ ചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവമെന്നു പറഞ്ഞ് കരിതേച്ചുകാണിക്കരുത്. വിഭവസ്രോതസ്സുകളുടെ കാര്യത്തില്‍ സീറോ മലബാര്‍ സഭ കേരളത്തിലെ മറ്റു സഭാവിഭാഗങ്ങളെക്കാള്‍ സമ്പന്നമാണ്. ഭൂതകാലത്തെ നിയന്ത്രിക്കുന്നവന്‍ ഭാവിയെ നിയന്ത്രിക്കുന്നു; വര്‍ത്തമാനകാലത്തെ നിയന്ത്രിക്കുന്നവന്‍ ഭൂതകാലത്തെയും എന്നു പറയാറുണ്ട്. അത് ഈ മേല്‍ക്കോയ്മയുടെ സൂചകമാണ്.

മറ്റുള്ളവര്‍ തുടങ്ങിവച്ചവയെ ഏറെ മികവോടെ അത്യുല്‍കൃഷ്ടമായ രീതിയില്‍ തുടര്‍ച്ചകളും വളര്‍ച്ചകളുമാക്കി പിന്നീട് അത് തങ്ങള്‍ തുടങ്ങിവച്ച ചരിത്രമാക്കി അവതരിപ്പിക്കുന്ന പല പ്രവണതകളും കാണാറുണ്ട്. ഇത് വ്യാജചരിത്രനിര്‍മിതിയാണ്, കപടചരിത്രമാണ്. ജീവിതത്തിന്റെ പല മേഖലകളിലും മറ്റുള്ളവര്‍ കൈവരിച്ച നേട്ടങ്ങള്‍ അതിവിദഗ്ധമായി തട്ടിയെടുത്ത് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന കാഴ്ച കാണാം. ഒളിഞ്ഞും തെളിഞ്ഞും ഇത് അരങ്ങേറുന്നുണ്ട്. ഇതിന്റെയെല്ലാം ഫലം ഒന്നുതന്നെയാണ്. ലോകമെങ്ങും അധികാരം കൈയാളുന്നവര്‍ തങ്ങളുടെ മഹിമയും ആധിപത്യവും പ്രഘോഷിക്കാനായി ചരിത്രം മാറ്റിയെഴുതുന്നു. ഇന്ത്യയില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. സമൂഹത്തില്‍ മനുഷ്യന്റെ അനുഭവങ്ങളുടെ സംജ്ഞയും നിര്‍വചനങ്ങളും നിര്‍ണയിക്കപ്പെടുന്നത് മുകളില്‍ നിന്ന് താഴേക്കാണ്. സാമൂഹികമായി ദുര്‍ബലരായവര്‍ക്ക് ഇതിനു വഴങ്ങാനേ നിര്‍വാഹമുള്ളൂ. ഇതാണ് ബ്രാഹ്മണ്യം. ബ്രാഹ്മണ്യത്തിന്റെ ഈ വരേണ്യവ്യവസ്ഥ കേരളസഭയില്‍ ഇന്നും നിലനില്‍ക്കുന്നു. എല്ലാവരും സമന്മാരാണ്, എന്നാല്‍ ചിലര്‍ കുറേക്കൂടെ സമന്മാരത്രേ.

ഒരു പുതിയ മാര്‍ഗമായി അവതരിപ്പിക്കപ്പെട്ട ക്രിസ്തുമതത്തില്‍ ഇത്തരം വരേണ്യഭാവം വിശ്വാസപ്രമാണങ്ങളും അരൂപിക്കു വിരുദ്ധമാണ്. നിങ്ങളുടെ ഇടയില്‍ ഇങ്ങനെയാകരുത് എന്നാണ് കര്‍ത്താവ് കല്പിച്ചത്. നമ്മള്‍ അതു മറന്നു. നിങ്ങളില്‍ മുമ്പനാകാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം സേവകനും അടിമയുമാകണമെന്നാണ് മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നത്. പ്രാഥമികമായി ചരിത്രം നേരായി കാണേണ്ടതുണ്ട്. എന്നിട്ടുവേണം നേരിന്റെ ചരിത്രമെഴുതാന്‍. കീഴാളര്‍ തങ്ങളുടെ ചരിത്രം വീണ്ടെടുക്കുകയാണ്. പള്ളത്തു രാമന്‍ രാമായണത്തിനു ബദലായി രാവണായനം എഴുതി. ശ്രീനാരായണ ഗുരു കണ്ണാടിപ്രതിഷ്ഠ നടത്തി. പൊയ്കയില്‍ അപ്പച്ചന്‍ വിശുദ്ധഗ്രന്ഥം കത്തിച്ചു. ചരിത്രപരമായ വിഡ്ഢിത്തങ്ങളായിരുന്നു അവ എന്നു പറയാനാകുമോ? അതോ തങ്ങളുടെ സ്വത്വവും സാംസ്‌കാരികതനിമയും ചരിത്രവും വീണ്ടെടുക്കാനുള്ള കീഴാളരുടെ മുന്നേറ്റത്തിന്റെ അടയാളമോ? വ്യവസ്ഥാപിത രീതിയില്‍ യുക്തിയുടെയും ഭാഷയുടെയും നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത് അര്‍ഥശൂന്യമായ ദുര്‍വ്യാഖ്യാനങ്ങളുടെയും കാല്പനികതയുടെയും മായികപ്രതീകങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജനിര്‍മിതികളില്‍ അഭിരമിക്കുന്നവര്‍ കീഴാളരുടെ അനുഭവങ്ങളും വികാരവും കണ്ടെത്താനായി ഈ സാംസ്‌കാരിക മുന്നേറ്റങ്ങളുടെ ചരിത്രം തുറവിയോടെയും സാഹോദര്യ മനോഭാവത്തോടെയും പഠിക്കുന്നത് നല്ലതാണ്.

തങ്ങളുടെ ചരിത്രവും സ്വത്വബോധവും വീണ്ടെടുക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള പോരാട്ടത്തില്‍ ക്രിക്കറ്റ് കളിയിലെ മങ്കടിങ് അടവ് പ്രയോജനപ്പെടും. ക്രിക്കറ്റിന്റെ ഭാഷ മനസ്സിലാക്കുന്ന യുവതലമുറയ്ക്ക് ഈ തന്ത്രമെന്താണെന്ന് എളുപ്പത്തില്‍ ഗ്രഹിക്കാനാകും. ചരിത്രനിര്‍മിതിയെ ഫൊട്ടോഗ്രഫിയുടെ സാങ്കേതിക വികസനപരിണാമവുമായി ബന്ധിപ്പിച്ചുകൊണ്ട് വിശദീകരിക്കാന്‍ ഒരു ദേശീയ ചരിത്ര സെമിനാറില്‍ ഞാന്‍ ഒരു ശ്രമം നടത്തുകയുണ്ടായി. ക്ഷണിക ചഞ്ചലമായ ഒരു നിമിഷത്തില്‍ സംഭവിക്കുന്നതിന്റെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയെടുത്ത് അനശ്വരമാക്കുന്ന സ്രഷ്ടാവാണ് ഫോട്ടോഗ്രഫര്‍. അയാള്‍ ആ ചിത്രത്തില്‍ ഒരിടത്തും പ്രത്യക്ഷപ്പെടുന്നില്ല. പ്രതിഫലം കൈപ്പറ്റി അയാള്‍ വിസ് മൃതിയിലേക്കു മറയുന്നു. എന്നാല്‍ സെല്‍ഫിയുടെ ഈ ഡിജിറ്റല്‍യുഗത്തില്‍ ഏതു ഫ്രെയിമിലും കേന്ദ്രകഥാപാത്രം ആ ഫോട്ടോഗ്രഫറാണ്. ഫോട്ടോഗ്രഫിയുടെ സാങ്കേതികപരിണാമത്തിന്റെ ഈ സാധര്‍മ്മ്യം ചരിത്രനിര്‍മിതിയിലും കാണാനാകും.

ചരിത്രത്തിലെ തങ്ങളുടെ ഇടം വീണ്ടെടുക്കാനുള്ള ലത്തീന്‍ സമൂഹത്തിന്റെ പോരാട്ടത്തെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍, നമുക്ക് വല്യേട്ടന്മാരെ വേണ്ട എന്ന് ഉറക്കെ പറയേണ്ടിവരും. സിനഡാത്മകതയാണ്. ഞങ്ങളുടെ മുമ്പിലും പുറകിലും ആരും വേണമെന്നില്ല. നമുക്ക് ഒരുമിച്ചു നടക്കാം. പൗരസ്ത്യ വിദ്യാപീഠത്തിന്റെ ജൂബിലിയുടെ കാഹളം മുഴങ്ങുമ്പോള്‍ അത് അനുതാപപ്രകരണത്തിനുള്ള വിളിയായി ധ്യാനിക്കേണ്ടതുണ്ട്. തുറവിയുടെയും സാഹോദര്യത്തിന്റെയും പ്രാര്‍ഥനയില്‍ നമുക്ക് ഒരുമിക്കാം. വലിയൊരു വിജ്ഞാനകേന്ദ്രമായി വളര്‍ന്ന ഈ അപ്പസ്തോലിക സെമിനാരിയുടെ ചരിത്രനേട്ടങ്ങള്‍ അനുസ്മരിക്കുന്നതോടൊപ്പം ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും കേന്ദ്രമായി ഇതിനെ വികസിപ്പിക്കാന്‍ ശ്രമിക്കണം എന്നാണ് എന്റെ വിനീതമായ അപേക്ഷ. വിജ്ഞാനം ക്ഷയിച്ചെന്നുവരും, എന്നാല്‍ ജ്ഞാനം പ്രോജ്വലിക്കതന്നെചെയ്യും.

വടവാതൂര്‍ സെമിനാരിയുടെ വികസനവുമായി താരതമ്യം ചെയ്യുമ്പോള്‍ തനിക്കു നേരിട്ടു ബന്ധമുള്ള ആലുവയിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫിയുടെ വളര്‍ച്ച ഒച്ചിഴയുന്ന വേഗത്തിലാണെന്ന് ബിഷപ് കരിയില്‍ അനുസ്മരിച്ചു. കേരളത്തിലെ മൂന്നു വ്യക്തിസഭകളുടെയും മേല്‍നോട്ടത്തിലാണ് ആ ഇന്‍സ്റ്റിറ്റ്യൂട്ട്. അനുമതികള്‍ ലഭിക്കുന്നതിലും തീരുമാനങ്ങളെടുക്കുന്നതിലും പല കടമ്പകളും കടക്കേണ്ടതുണ്ട്. എങ്കിലും സുവര്‍ണ ജൂബിലിയിലെത്തിനിൽക്കുന്ന ആലുവയിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസനത്തിന്റെ പാതയിലാണ്.

പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു എന്ന സങ്കീര്‍ത്തനം ഉദ്ധരിച്ചുകൊണ്ട് ബിഷപ് കരിയില്‍ പറഞ്ഞു: എല്ലാവരും ഇപ്പോള്‍ വെള്ളമുള്ളിടത്തേക്കാണ് പോകുന്നത്. തീരത്തേക്ക്, ജലാശയത്തിനരികിലേക്ക്. വാട്ടര്‍ഫ്രണ്ട് വില്ല എന്ന സങ്കല്പം. മനുഷ്യന്‍ തന്നെത്തന്നെ ആദ്യമായി നോക്കികണ്ടത് ആറന്മുള കണ്ണാടിയിലൊന്നുമല്ല, ജലാശയത്തിലെ പ്രതിരൂപത്തിലാണല്ലോ. മാനവസംസ്‌കാരത്തിന്റെ ആരംഭം തീരങ്ങളിലായിരുന്നു. ഇപ്പോള്‍ എല്ലാവരും തീരത്തേക്കു വരുമ്പോള്‍ അത് പുതിയ സംസ്‌കാരത്തിന്റെ ഉദയമാണോ എല്ലാറ്റിന്റെയും അവസാനമാണോ? എന്തായാലും നമുക്ക് പ്രത്യാശയോടെ ഒന്നിച്ചുനീങ്ങാം. എന്നാല്‍ ആരും വല്യേട്ടന്‍ ചമയേണ്ടതില്ല. നീ അത്രയ്ക്ക് കിഴക്കോട്ടു പോകരുതെന്ന് കുട്ടിക്കാലത്ത് അമ്മ പറഞ്ഞതിന്റെ പൊരുളെന്തെന്ന് മനസ്സിലായത് പിൽക്കാലത്താണ്. പടിഞ്ഞാറിനെ പേടിച്ചിട്ടാണ് പലരും കിഴക്കോട്ടു പോകുന്നത്. എന്നാല്‍ കിഴക്കോട്ടു പോയവര്‍ കൂടുതല്‍ ക്ഷീണിതരായി പടിഞ്ഞാറോട്ടു തിരിച്ചുവരികതന്നെ ചെയ്യും – ബിഷപ് കരിയില്‍ പറഞ്ഞു.

 

Copyright © . All rights reserved