Latest News

ഷമ്മി തിലകന്‍ അവസരവാദിയാണെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. നടനെ താര സംഘടന അമ്മയില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് ഷമ്മി തിലകനെതിരെ രംഗത്ത് വന്നത്.

തിലകനെ കൊണ്ട് തന്നെ അമ്മ സംഘടനയ്ക്ക് പ്രശ്‌നമായിരുന്നെന്നും ഇല്ലാക്കഥകള്‍ പറഞ്ഞുണ്ടാക്കിയതിനാലാണ് തിലകനെ പുറത്താക്കിയതെന്നും ഇപ്പോള്‍ മകനും അതേ സാഹചര്യത്തിലാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

അതേസമയം, അമ്മയുടെ യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നതിന്റെ പേരില്‍ തനിക്കെതിരെ നടപടിക്ക് ഒരുങ്ങുന്നതിന് പിന്നില്‍ ചില സംശയങ്ങളാണെന്ന് ഷമ്മി തിലകന്‍ പറഞ്ഞിരുന്നു. താന്‍ ഏതെങ്കിലും തരത്തില്‍ അവര്‍ക്കെതിരെ നീങ്ങുന്നു എന്നുളള ഭയം ആണെന്നും ഷമ്മി തിലകന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

മോഹന്‍ലാല്‍ ഒരിക്കല്‍ തന്നോട് ചോദിച്ചത് അമ്മ സംഘടന എന്ത് ചെയ്യണം എന്നാണ് താന്‍ ആവശ്യപ്പെടുന്നത് എന്നാണ്. അതിന് മറുപടിയായി ഏഴ് പേജുളള ഒരു റിപ്പോര്‍ട്ട് താന്‍ കൊടുത്തു. അതിലെ കാര്യങ്ങള്‍ നടപ്പില്‍ വരികയാണ് തനിക്ക് വേണ്ടത്, ഷമ്മി തിലകന്‍ വ്യക്തമാക്കി.

നടൻ തിലകന് മക്കൾ സ്വസ്ഥത കൊടുത്തില്ലെന്ന സംവിധായകൻ ശാന്തിവിള ദിനേശിന്റെ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് നടൻ ഷമ്മി തിലകൻ. മരിച്ചവർ തിരിച്ചുവരില്ലെന്ന് ബോധ്യമുള്ളതിനാൽ ഏത് അപഖ്യാതിയും ആർക്കും പറയാമെന്നായെന്നും എന്നാൽ ആ പറച്ചിലുകൾ വന്നു തറയ്ക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ ചങ്കിൽ ആണെന്ന് ഇവർ തിരിച്ചറിയുന്നില്ലെന്നും ഷമ്മി തിലകൻ.

തിലകന് തന്റെ മക്കളിൽ ഏറ്റവും വാത്സല്യം ഷമ്മിയോടായിരുന്നുവെന്നും അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചതും ഷമ്മിയാണെന്നാണും ശാന്തിവിള ദിനേശ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. അവസാനനാളുകളിൽ തിലകനെ കാണാൻ ചെന്നപ്പോള്‍ തന്നോട് പറഞ്ഞതാണെന്നും ശാന്തിവിള ദിനേശ് അവകാശപ്പെട്ടു. ഇതെ തുടർന്നാണ് ഷമ്മി തിലകൻ പ്രതികരണവുമായി രം​ഗത്ത് വന്നത്.

 

മണിപ്പൂരിലെ ഇംഫാലില്‍ സൈനിക ക്യാമ്പിന് അടുത്തുണ്ടായ മണ്ണിടിച്ചിലില്‍ മരണ 81 ആയെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 18 പേരെ രക്ഷിച്ചു. ഇനിയും 55ഓളം ആളുകളെ കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം കുറച്ച് ദിവസങ്ങള്‍ കൂടി പുരോഗമിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനിന്റെ ഇംഫാല്‍- ജിറിബാം നിര്‍മാണ മേഖലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്. നിര്‍മാണ മേഖലയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി നിര്‍മിച്ചിരുന്ന സൈനിക ക്യാമ്പിന് മുകളിലേയ്ക്ക് മലയിടിഞ്ഞു വീഴുകയായിരുന്നു. റെയില്‍വേ തൊഴിലാളികളും ടെറിറ്റോറിയല്‍ ആര്‍മി 107ാം ബറ്റാലിയനിലെ സൈനികരും നാട്ടുകാരുമാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 20 പേര്‍ മരിച്ചെന്നായിരുന്നു ഇന്നലെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

മോശം കാലാവസ്ഥയും ശക്തമായ മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുകയാണ്. മഴ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി സൈന്യം അറിയിച്ചു. രക്ഷപ്പെടുത്തിയവരെ സൈന്യത്തിന്റെ മെഡിക്കല്‍ യൂണിറ്റില്‍ എത്തിച്ച് ചികിത്സ നല്‍കുന്നുണ്ട്. ആസാം റൈഫിള്‍സ്, എന്‍ഡിആര്‍എഫ്, മണിപ്പൂര്‍ പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇസായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്. അതേസമയം ഉത്തരേന്ത്യയില്‍ മഴക്കെടുതികള്‍ രൂക്ഷമാകുകയാണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ശക്തമായ മഴയില്‍ റോഡുകള്‍ അടക്കം ഒലിച്ചുപോയി. ഡല്‍ഹിയില്‍ കാലവര്‍ഷം എത്തിയെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വിദ്യാസാഗറിന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിച്ച് നടി മീന. ചൊവ്വാഴ്ചയാണ് നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം.

വിദ്യാസാഗറിന്റെ മരണകാരണത്തെക്കുറിച്ച് ചില മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് മീന സമൂഹമാധ്യമങ്ങളില്‍ കുറിപ്പുമായെത്തിയത്. ‘എന്റെ പ്രിയ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വേര്‍പാടില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ എല്ലാ മാധ്യമങ്ങളോടും ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നു.

ദയവായി ഈ വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. ദുഷ്‌കരമായ ഈ സമയത്ത്, ഞങ്ങളുടെ കുടുംബത്തെ സഹായിക്കുകയും ഒപ്പം നിലകൊള്ളുകയും ചെയ്ത എല്ലാ നല്ല മനസ്സുകളോടും ഞാന്‍ നന്ദി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. മെഡിക്കല്‍ ടീമിനും, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബം, മാധ്യമങ്ങള്‍ എന്നിവര്‍ക്കും ഞാന്‍ നന്ദി പറയുന്നു’ – മീന ഫേസ്ബുക്കില്‍ കുറിച്ചു.

ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ വിദ്യാസാഗര്‍ കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചത്. കോവിഡ് മുക്തനായെങ്കിലും ആരോഗ്യസ്ഥിതി വഷളായി. ശ്വാസകോശം മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോയി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. നൈനിക എന്ന മകളുണ്ട്.

മങ്കരയിലെ പെണ്‍കുട്ടി പേവിഷബാധയേറ്റ് മരണപ്പെടാന്‍ കടികൊണ്ടുണ്ടായ മുറിവിന്റെ ആഴക്കൂടുതല്‍ കാരണമെന്ന് പാലക്കാട് ഡിഎംഒ. ശ്രീലക്ഷ്മിക്ക് വാക്സിന്‍ നല്‍കുന്നതില്‍ പാകപ്പിഴ വന്നിട്ടില്ല. ഗുണനിലവാരമുള്ള വാക്സിന്‍ തന്നെയാണ് നല്‍കിയതെന്നും ഡിഎംഒ ഡോ. കെ.പി റീത്ത വ്യക്തമാക്കി.

മേയ് മുപ്പതിനാണ് ശ്രീലക്ഷ്മിയെ വളര്‍ത്തുനായ ഇടതുകൈവിരലുകളില്‍ കടിച്ചത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്സിന്‍ എടുത്തു. മുറിവുണ്ടായിരുന്നതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സിറവും കുത്തിവെച്ചു. പിന്നീട് മൂന്ന് ഡോസ് വാക്സിന്‍ കൂടി എടുത്തു. ഇതില്‍ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും ഒന്ന് സ്വകാര്യ ആശുപത്രിയില്‍നിന്നുമാണ് എടുത്തത്.

ജൂണ്‍ ഇരുപത്തേഴിനകം എല്ലാ വാക്സിനുകളും സ്വീകരിച്ചെങ്കിലും പിറ്റേന്നുമുതല്‍ പനി തുടങ്ങി. മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും ശ്രീലക്ഷ്മി കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിനായി രൂപീകരിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീം വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. ശ്രീലക്ഷ്മിക്ക് നല്‍കിയ ചികിത്സയുടെ വിശദാംശങ്ങള്‍ യോഗം വിലയിരുത്തി.

കടിച്ച വളര്‍ത്തുനായയ്ക്ക് വാക്സിന്‍ എടുത്തിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇതേ നായ ഉടമയേയും കടിച്ചിരുന്നു. അവര്‍ക്ക് വാക്സിന്‍ ഫലിച്ചിട്ടുമുണ്ട്. ഇക്കാര്യവും വിശകലനം ചെയ്യും.

അന്നേദിവസം നായയുമായി ഇടപെട്ടവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും പ്രത്യേക സംഘം ആലോചിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പ്രതിരോധനടപടി സ്വീകരിച്ചു. രോഗിയുമായും കടിച്ച നായയുമായും ഇടപഴകിയവര്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കും. ചികിത്സയ്ക്കിടെ ചെറിയ മുറിവേറ്റ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്കും കുത്തിവെപ്പെടുത്തിട്ടുണ്ട്.

ലോകത്തിന്റെ ഏത് കോണില്‍ ചെന്നെത്തിയാലും അവിടെയൊരു മലയാളി ഉണ്ടാകും. അക്ഷരാര്‍ഥത്തില്‍ അത് ശരിയുമാണ്. മറ്റ് രാജ്യങ്ങളില്‍ ഉന്നത സ്ഥാനങ്ങളിലുള്ള മലയാളികളെല്ലാം വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഇപ്പോഴിതാ ന്യൂസീലന്‍ഡ് പോലീസിലെ വനിതാ പോലീസ് ഓഫീസറായിരിക്കുകയാണ് പാലാക്കാരി സ്വദേശി അലീനാ അഭിലാഷ്. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ആദ്യ നിയമനം ഓക്ലന്‍ഡിലാണ്. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ മലയാളികൂടിയാണ് അലീന.

കഴിഞ്ഞ ദിവസം വെല്ലിങ്ടണില്‍ വെച്ചായിരുന്നു അലീനയുടെ ബിരുദദാന ചടങ്ങ്. റോയല്‍ ന്യൂസീലന്‍ഡ് പോലീസ് കോളജിലാണ് ഈ പാലക്കാരി പരിശീലനം പൂര്‍ത്തിയാക്കിയത്. പാമര്‍സ്റ്റണ്‍ നോര്‍ത്തില്‍ സ്ഥിര താമസമാക്കിയവരാണ് അലീനയും കുടുംബവും. ഉള്ളനാട് പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്‍ പിഴക് പുറവക്കാട്ട് ബോബി എന്നിവരാണ് അലീനയുടെ മാതാപിതാക്കള്‍.

ആറാം ക്ലാസുവരെ പാലായിലാണ് അലീന പഠിച്ചത്. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം ന്യൂസീലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു. ഒട്ടാഗോ യൂണിവേഴ്സിറ്റിയില്‍ സൈക്കോളജിയും ക്രിമിനോളജിയും പഠിച്ച ശേഷമാണ് പോലീസില്‍ ചേര്‍ന്നത്. അലീനയുടെ ആഗ്രഹപ്രകാരം തന്നെയായിരുന്നു പഠനമെല്ലാം.

ഈ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും അതിന് സാധ്യമാകുന്ന ഒരു തൊഴില്‍മേഖല സ്വീകരിക്കണമെന്നുമായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് പോലീസില്‍ ചേരാന്‍ തീരുമാനിച്ചത്. സഹോദരന്‍ ആല്‍ബി അഭിലാഷ് ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്. നിരവധി പേരാണ് അലീനയുടെ നേട്ടത്തില്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

എകെജി സെന്‍ര്‍ ആക്രമിച്ച കേസില്‍ അന്വേഷണം ഡിസിആര്‍ബി എ.സി ദിനിലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം. 12 പേരാണ് സംഘത്തിലുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂട്ടറിലെത്തിയ അജ്ഞാതനായ വ്യക്തിയുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി സെക്ഷന്‍ 436, സ്‌ഫോടകവസ്തു നിരോധന നിയമം 3 (എ) എന്നിവ പ്രകാരമാണ് കേസ്. ഇന്നലെ രാത്രി 11.25 ഓടെ കുന്നുകുഴി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് സ്‌ഫോടകവസ്തു എറിഞ്ഞത്.

അക്രമി ലോ കോളേജിന് സമീപത്തുള്ള വഴിയില്‍ കൂടി പോകുന്നതിന്റെ ദൃശ്യം തൊട്ടടുത്തുള്ള വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എകെജി സെന്ററിനു നേര്‍ക്ക് സ്‌ഫോടകവസ്തു എറിഞ്ഞ ശേഷം അക്രമി കുന്നുകുഴി ജങ്ഷനില്‍ എത്തിയ ശേഷം ലോ കോളേജ് ഭാഗത്തേക്ക് പോയി എന്ന സൂചന നല്‍കുന്ന പുതിയ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. വരമ്പശ്ശേരി ജങ്ഷനിലെ വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇത്

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ എത്തിച്ചു തെളിവെടുത്തു. ഈ ഫ്‌ളാറ്റില്‍വെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി നടി പരാതിയില്‍ പറഞ്ഞിരുന്നു.

വിജയ് ബാബുവിനു ഹൈക്കോടതിയില്‍ ജാമ്യം അനുവദിച്ചതിനെതിരെ പോലീസ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നുണ്ട്. ഈ ഘട്ടത്തില്‍ കൂടുതല്‍ തെളിവുകള്‍ സുപ്രീംകോടതിക്ക് മുന്നില്‍ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ചും തെളിവെടുപ്പു നടത്തിയത്.

പീഡനം നടന്ന ദിവസം ഫ്ളാറ്റുകളില്‍ വിജയ് ബാബു എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ അടക്കമുളള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു വരുകയാണ്. മൂന്നാം തിയതി വരെ പോലീസിന് മുന്നില്‍ വിജയ് ബാബു ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിനുള്ളില്‍ ചോദ്യംചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കാനാണ് പോലീസ് ശ്രമം.

വിതുരയില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. വിതുര സ്വദേശി ബെഞ്ചമിനെയാണ് (68) പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പ് കുട്ടിയുടെ കൂട്ടുക്കാരിയുമായി ബെഞ്ചമിന്റെ വീട്ടില്‍ പോയ കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ബെഞ്ചമിന്‍ പിടിയിലായത്.

നടന്ന കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് പാസ്റ്റര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം സഹോദരിയോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ സഹോദരിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് 12 വയസ്സുകാരിയുടെ ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സി.ഡബ്ല്യു.സി വിതുര പോലീസിന് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.

എകെജി സെന്ററിന് നേരേ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് സിപിഎം നടത്തിയ പ്രകടനത്തില്‍ പ്രകോപന പ്രസംഗം. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമായ ഒ.എം ഭരദ്വാജാണ് പ്രകോപനപരമായ പ്രസംഗം നടത്തിയത്. കോണ്‍ഗ്രസുകാരെ വെള്ളപുതപ്പിച്ച് കിടത്തുമെന്നാണ് പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കിയത്‌. കെ സുധാകരന് ഭ്രാന്താണെങ്കില്‍ ചങ്ങലക്കിടണമെന്നും ഭരദ്വാജ് പ്രസംഗത്തില്‍ പറഞ്ഞു.

‘ആറ് വര്‍ഷമായി അധികാരമില്ലാത്തതിന്റെ ഭ്രാന്താണ് സുധാകരന്. അദ്ദേഹത്തിന് ഭ്രാന്താണെങ്കില്‍ ചങ്ങലക്കിടണം. അതല്ലാതെ ഗുണ്ടാ സംഘങ്ങളെ സിപിഎമ്മിന്റെ ആസ്ഥാനം ആക്രമിക്കാന്‍ പറഞ്ഞയക്കുകയല്ല ചെയ്യേണ്ടത്. നിങ്ങളെ പോലെ പിപ്പിടികാട്ടി മതിലില്‍ ബോംബെറിഞ്ഞ് പോവുകയല്ല ഞങ്ങള്‍ ചെയ്യുക. മറിച്ച് ഞങ്ങളെക്കൊണ്ട് അത്തരമൊരു പ്രവര്‍ത്തി ചെയ്യിച്ചാല്‍ എല്ലാവരേയും വെള്ളപുതപ്പിച്ച് കിടത്താന്‍ പ്രസ്ഥാനത്തിന്‌ അറിയാം’, ഭരദ്വാജ് പറഞ്ഞു.

നേരത്തെ അമ്പലപ്പുഴയില്‍ സിപിഎം നടത്തിയ പ്രകടനത്തിലും പ്രകോപന മുദ്രാവാക്യം ഉയര്‍ന്നിരുന്നു. പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കൈവെട്ടും കാല്‍വെട്ടും തലവെട്ടി ചെങ്കൊടി കെട്ടുമെന്നായിരുന്നു മുദ്രാവാക്യം. എച്ച് സലാം എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിലാണ് ഈ പ്രകോപനമായ മുദ്രാവാക്യം ഉയര്‍ന്നത്.

ജീവിതച്ചെലവ് താങ്ങാതെ വരുമ്പോള്‍ അധികവരുമാനത്തിനായി നമ്മള്‍ പല ജോലികളും ചെയ്യാറുണ്ട്. എന്നാല്‍ യുകെയിലെ ഒരു യുവതി ചെലവ് താങ്ങാനാകാതെ വന്നപ്പോള്‍ അതു പരിഹരിക്കാന്‍ കണ്ടെത്തിയത് വിചിത്രമായ ഒരു വഴിയാണ്. സ്വന്തം ഭര്‍ത്താവിനെ ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുക. ഇതിനായി ‘ഹയര്‍ മൈ ഹാന്‍ഡി ഹസ്ബന്റ്’ എന്ന പേരില്‍ ഒരു വെബ്‌സൈറ്റും തുടങ്ങി.

മൂന്നു കുട്ടികളുടെ അമ്മയായ ലോറ യങ്ങാണ് ഈ വിചിത്രമായ ആശയത്തിന് പിന്നില്‍. തന്റെ ഭര്‍ത്താവ് ജെയിംസ് എന്തു ചെറിയ ജോലിയും ചെയ്യുമെന്ന് ലോറ വെബ്‌സൈറ്റില്‍ പറയുന്നു.

മറ്റു വീടുകളില്‍ചെന്ന് ഫര്‍ണിച്ചര്‍ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് പണമുണ്ടാക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ലോറ ഒരു പോഡ്കാസ്റ്റ് കേട്ടിരുന്നു. ഇതോടെയാണ് പുതിയ രീതി പരീക്ഷിക്കാനുള്ള ആശയം ലോറയ്ക്ക് ലഭിച്ചത്.

ബക്കിങ്ഹാംഷയറിലുള്ള ഇവരുടെ വീട്ടിലെ കട്ടിലുകള്‍ നിര്‍മിച്ചതും അടുക്കള ഷെല്‍ഫുകള്‍ ഘടിപ്പിക്കുകയും ചെയ്തത് ജെയിംസാണ്. കൂടാതെ ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്ന് ജെയിംസ് ഒരു ഡൈനിങ് ടേബിളുമുണ്ടാക്കി. ഇതോടൊപ്പം കുറച്ച് പെയ്ന്റിങ്ങും അലങ്കാരപ്പണികളും ജെയിംസിന് അറിയാമെന്നും വീട്ടിലേയും പറമ്പിലേയും എല്ലാ ജോലികളും നന്നായി ചെയ്യുമെന്നും ലോറ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ഈ കഴിവ് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്തി പണം കണ്ടെത്തുകയാണ് ലോറയുടെ ലക്ഷ്യം.

ഇത്തരം ജോലിയില്‍ വൈദഗ്ധ്യം ലഭിച്ച തൊഴിലാളികള്‍ എപ്പോഴും തിരക്കിലായിരിക്കുമെന്നും അതുകൊണ്ട് ജെയിംസിന് കൂടുതല്‍ അവസരം ലഭിക്കുമെന്നും ലോറ ബ്രിട്ടീഷ് മാധ്യമമായ ദ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Copyright © . All rights reserved