സുജിത് തോമസ്
മത്തി പീര
ചേരുവകൾ
മത്തി – 1/2 കിലോ
ചെറിയ ഉള്ളി – 1/4 കപ്പ്
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
പച്ചമുളക് – 2-3എണ്ണം എരിവ് അനുസരിച്ച്
കറിവേപ്പില – 2 തണ്ട്
കുടംപുളി – 2അല്ലി
തേങ്ങ ചിരവിയത് – ഒരു കപ്പ്
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ഇടുക. നന്നായി വഴന്ന് കഴിയുമ്പോള്‍ ഇതിലേക്ക് ചിരവിയ തേങ്ങ ചേര്‍ത്ത് ഇളക്കുക. ശേഷം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് അരിഞ്ഞ പച്ചമുളകും കുടുംപുളിയും ചേര്‍ത്ത് ഒന്നിളക്കി അടച്ച് വെയ്ക്കുക.
ഒരു മിനുറ്റിന് ശേഷം ഇതിലേക്ക് മീന്‍ ചേര്‍ക്കാം. തുടര്‍ന്ന് ആവശ്യത്തിന് ഉപ്പും കാല്‍കപ്പ് വെള്ളവും ചേര്‍ത്ത് ഒന്നിളക്കി അടച്ച് വയ്ക്കാം. മീന്‍ വെന്തതിന് ശേഷം ആവശ്യാനുസരണം വെള്ളം വറ്റിച്ച് എടുക്കാം. ഒരല്‍പം പച്ച വെളിച്ചെണ്ണ ഇതിന് മുകളില്‍ തൂവി, കറിവേപ്പില വിതറി അടുപ്പിൽ നിന്നും മാറ്റാം.

സുജിത് തോമസ്

കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഡോക്ടര്‍മാര്‍. സോണിയാ ഗാന്ധിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടായതായും ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.
ഡല്‍ഹിയിലെ സര്‍ ഗംഗാറാം ഹോസ്പിറ്റലിലാണ് സോണിയാ ഗാന്ധി ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസ്രാവത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മുതിര്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സോണിയാ ഗാന്ധിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യനില മോശമായത്. നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യനില മോശമായിരിക്കുന്നത്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ഇഡി മാറ്റിയിരുന്നു. ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചിരുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യനില ചൂണ്ടിക്കാണിച്ചാണ് ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ആവശ്യം അംഗീകരിക്കുകയാണെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.
അമേരിക്ക പിടിച്ചെടുത്ത റഷ്യൻ ഉടമസ്ഥതയിലുള്ള ആഡംബര നൗക ‘അമദിയ’ ഹവായ് സംസ്ഥാനത്തെ ഹോണോലുലു തുറമുഖത്തെത്തി. റഷ്യൻ പ്രഭു സുലൈമാൻ കരീമോവിന്റേതാണ് ഈ യാനമെന്നാണ് അമേരിക്കൻ അന്വേഷണ ഏജൻസി എഫ്.ബി.ഐയുടെ കണ്ടെത്തൽ.
കരീമോവ് വിവിധ വ്യാജ കമ്പനികളിലൂടെ രഹസ്യമായി വാങ്ങിയതാണ് കെയ്മൻ ദ്വീപ് പതാക വഹിക്കുന്ന ഈ യാനമെന്നും യു.എസ് പറയുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ സമ്പന്നരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി നിയോഗിച്ച ‘ക്ലെപ്റ്റോ കാപ്ചർ’ ദൗത്യസേനയുടെ നോട്ടപ്പുള്ളിയായിരുന്നു അമദിയ. നിയമപോരാട്ടം വിജയിച്ചശേഷം ദ്വീപരാജ്യമായ ഫിജിയിൽനിന്നാണ് അമദിയയെ യു.എസ് സംഘം സ്വന്തമാക്കിയത്.
30 കോടി ഡോളർ (2,338 കോടി രൂപ) വില വരുന്ന യാനം 106 മീറ്റർ നീളമേറിയതാണ്. ഒരു ഫുട്ബാൾ മൈതാനത്തിന്റെ വലുപ്പത്തിന് തുല്യം. അതേസമയം, ആഡംബര ബോട്ട് ഉപരോധ പട്ടികയിലില്ലാത്ത മറ്റൊരു റഷ്യൻ സമ്പന്നന്റെ പേരിലുള്ളതാണെന്ന് കരീമോവിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.
രാജ്ഞിയുടെ ജൂബിലി ആഘോഷം പൊടിപൊടിച്ച ബ്രിട്ടനിൽ ആഘോഷം കഴിഞ്ഞപ്പോൾ കുതിച്ചു കയറി കോവിഡ്. ഏകദേശം പതിനഞ്ച് ലക്ഷത്തോളം ആളുകൾക്ക് നിലവിൽ വൈറസ് ബാധയുണ്ടെന്നാണ് ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
നാലു ദിവസം നീണ്ട ആഘോഷമായിരുന്നു ഇതിനായി സർക്കാർ പ്രത്യേകം അവധിവരെ നൽകി സംഘടിപ്പിച്ചത്. ഒമിക്രോണിന്റെ വകഭേദങ്ങളായ ബിഎ-4, ബിഎ-5 എന്നിവയാണ് ഇപ്പോൾ ബ്രിട്ടനിൽ പടരുന്നത്. മറ്റൊരു കോവിഡ് തരംഗത്തിന്റെ തുടക്കമാണോ ഇതെന്ന് സംശയമുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാൻ സമയം ആയിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
രാജ്യത്ത് 45 പേരിൽ ഒരാൾക്കു വീതം കോവിഡ് ഉണ്ടെന്ന സ്ഥിതിയാണിപ്പോൾ. കഴിഞ്ഞയാഴ്ച ഇത് 65 പേരിൽ ഒരാൾക്ക് എന്ന നിലയിലായിരുന്നു. രോഗബാധയിൽ 43 ശതമാനത്തിന്റെ വർധനയാണ് ഒരാഴ്ചകൊണ്ട് ഉണ്ടായത്. രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാൻ ജനം കൂട്ടത്തോടെ തെരുവിലിറങ്ങിയതും സ്ര്ടീറ്റ് പാർട്ടികൾ സംഘടിപ്പിച്ചതുമാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്.
കോവിഡ് ഭീഷണി സജീവമായി നിലനില്‍ക്കുമ്പോഴും ഇനി ഒരു നിയന്ത്രണം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. നീണ്ട കാലത്തെ അടച്ചുപൂട്ടലുകള്‍ ജന ജീവിതത്തെയും സാമ്പത്തിക മേഖലയെയും അത്രയേറെ ബാധിച്ചു കഴിഞ്ഞു. എന്നാൽ കഴിഞ്ഞാഴ്ച രാജ്യത്തു കോവിഡ് വ്യാപനത്തിലുണ്ടായ വര്‍ദ്ധന 40 ശതമാനമാണ്.
രോഗ വ്യാപനം ഉയരുന്നതിനിടെ ആശങ്കയാകുന്നത് കെയര്‍ഹോമുകളിലെ കണക്കാണ്. ചികിത്സ തേടി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ശൈത്യ കാലം വരുന്നതോടെ ഫ്‌ളൂ പടരുക പതിവാണ്. ഇതിനിടെ കോവിഡ് കൂടിയെത്തുന്നതോടെ ആരോഗ്യ മേഖല സമ്മര്‍ദ്ദത്തിലാകും.
ഇപ്പോള്‍ തന്നെ പൊതു സ്ഥലങ്ങളില്‍ തിരക്കേറുകയാണ്. സ്ഥിതി ഇനിയും വഷളായേക്കുമെന്നാണ് ആരോഗ്യ മേഖലയുടെ ആശങ്ക. അതുകൊണ്ടു ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്.
ഷിബു ബേബി ജോണ്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഷിബു ബേബി ജോണിന്റെ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നടത്തിയിരുന്നു പിന്നാലെയാണ് പ്രഖ്യാപനം.യുവ സംവിധായകന്‍ വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫ് ചിത്രം ‘റാം’ പൂര്‍ത്തിയായ ശേഷം പുതിയ സിനിമ ആരംഭിക്കും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം സഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, കെ സി ബാബു പങ്കാളിയായ മാക്‌സ് ലാബും ചേര്‍ന്നാണ് നിര്‍മ്മണം.
‘ ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോള്‍ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി ഞാന്‍ എത്തുകയാണ്. യുവ സംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഇതില്‍ പങ്കുചേരും. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്’ മോഹന്‍ലാല്‍ കുറിച്ചു.
പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലിന്റെ സുഹൃത്തും പ്രവാസിയുമായ അനിത പുല്ലയിലിനെ നിയമസഭാ സമുച്ചയത്തില്‍ നിന്ന് വാച്ച് ആന്റ് വാര്‍ഡ് പുറത്താക്കി. ലോക മലയാളി സഭയുടെ പ്രതിനിധിപട്ടികയില്‍ അനിത പുല്ലയിലിന്റെ പേരുണ്ടായിരുന്നില്ലന്ന നോര്‍ക്ക വിശദീകരിച്ചു. ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും അനിത പുല്ലയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലോക മലയാളി സഭ നടക്കുന്ന രണ്ട് ദിവസവും പരിപാടി നടക്കുന്ന ശങ്കരനാരായണ്‍ തമ്പി ഹാളിന് പുറത്ത് അനിതാ പുല്ലയില്‍ ഉണ്ടായിരുന്നു. ഇവര്‍ പ്രതിനിധികള്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. നിയമസഭാ ടി വിയുടെ റൂമിലാണ് ഇവര്‍ ഇരുന്നിരുന്നത്. അവിടെ വച്ചാണ് വാച്ച് വാര്‍ഡ് എത്തിയും ഇവരെ പുറത്താക്കിയതും എന്നാല്‍ ഇവര്‍ എങ്ങിനെ അവിടെ എത്തിയെന്നും ആരാണ് ഇവര്‍ക്ക് അനുമതി നല്‍കിയതെന്നും ആരും വിശദീകരിച്ചില്ല.
ലോക കേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ. എംഎ യൂസഫലിയെ കാണാൻ എബിൻ വന്നത് തന്റെ മരണപ്പെട്ട പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുമോ എന്ന അപേക്ഷയുമായാണ്. എബിന്റെ അച്ഛൻ ബാബുവിന്റെ (46) മൃതദേഹം സൗദിയിലെ ഖമീഷ് മുഷൈക്കിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരും മൃതദേഹം ഏറ്റുവാങ്ങാൻ ഇല്ലാത്തതിനാലാണ് എബിന് അപേക്ഷയുമായി എത്തേണ്ടി വന്നത്.
അപകടത്തിൽ മരിച്ച അച്ഛന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാൻ ബന്ധുക്കളാരുമില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണം. പൊതുവേദിയിൽ എബിൻ, യൂസഫലിക്ക് മുന്നിൽ വച്ച ആവശ്യം. നിമിഷങ്ങൾക്കുള്ളിൽ ലുലു ഗ്രൂപ്പിന്റെ സൗദി ടീമിലേക്ക് ആ വേദിയിൽ നിന്നു തന്നെ യൂസഫലിയുടെ ഫോൺ കോൾ എത്തി.
അദ്ദേഹം ഉടനെ ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ടു. മൂന്നു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാമെന്നാണ് അദ്ദേഹം സൗദിയിലെ ഓഫീസിനോട് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ എബിൻ ഒമ്പതാം തീയതി അച്ഛനുമായി സംസാരിച്ചതാണ്. അടുത്ത ദിവസമാണ് അച്ഛന്റെ വിയോഗം എബിൻ അറിഞ്ഞത്.
ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ നോർക്ക റൂട്ട്‌സിൽ ബന്ധപ്പെടുകയും അപേക്ഷ നൽകുകയും ചെയ്തിരുന്നു. ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ട് സൗദിയിലെ ഇന്ത്യൻ എംബസിയിൽ നിന്നും ഫോൺ കോൾ വന്നു. അങ്ങനെ ആരുമില്ലാത്തതാണ് കുടുംബത്തെ കുഴപ്പിച്ചത്. ബാബു 11 വർഷമായി സൗദിയിലായിരുന്നു. മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്.
മാനനഷ്ടക്കേസില്‍ നടന്‍ ജോണി ഡെപ്പിന് അനുകൂലമായ വിധിയുണ്ടായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജൂറി. കേസിന്റെ വിചാരണയ്ക്കും വിധി പറയുന്നതിനുമായി ഏഴ് ജൂറി അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ വിചാരണക്കിടയില്‍ ആംബറിന്റെ വിചിത്രമായ പെരുമാറ്റം തങ്ങളെ അങ്ങേയറ്റം അസ്വസ്ഥരാക്കിയെന്നും ജൂറിയിലൊരാള്‍ പയുന്നു.
പക്ഷേ ജോണി ഡെപ്പ് പറയുന്ന കാര്യങ്ങള്‍ വിശ്വസനീയവും കൂടുതല്‍ യാഥാര്‍ത്ഥ്യവും ഉള്ളതായി തോന്നിയെന്നും പറഞ്ഞു. ഗുഡ് മോണിങ് അമേരിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആംബര്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കിക്കഴിഞ്ഞാല്‍ പിന്നെ കരയും. രണ്ട് സെക്കന്‍ഡ് കഴിഞ്ഞാല്‍ പഴയത് പോലെയാകും. ചിലര്‍ അതിനെ ‘മുതലക്കണ്ണീര്‍’ എന്നുതന്നെയാണ് അതിനെ വിശേഷിപ്പിച്ചത്. അതേസമയം ഡെപ്പിനെ നോക്കൂ അദ്ദേഹം വിചാരണയില്‍ ഉടനീളം സത്യസന്ധനായിരുന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടു.
‘ദിവസങ്ങള്‍ കഴിയുംതോറുംഡെപ്പ് പറയുന്നതാണ് വിശ്വസനീയമെന്ന് ജൂറിയില്‍ പലര്‍ക്കും തോന്നി. കാരണം ഡെപ്പിന്റെ വൈകാരികാവസ്ഥ വിചാരണയിലുടനീളം വളരെ സ്ഥിരതയുള്ളതായിരുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ നടൻ ദിലീപിന് യുഎഇ ഗോൾഡൻ വിസ. കഴിഞ്ഞ ദിവസം രാവിലെയാണ് ഗോൾഡൻ വിസ സ്വീകരിക്കാൻ താരം ദുബായിയിൽ എത്തിയത്. കോഴിക്കോട് സ്വദേശി മിദിലാജിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് ബിസിനസ്സ് ഹബ്ബാണ് വിസാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. തിങ്കളാഴ്ച വരെ ദിലീപ് യുഎഇയിൽ തുടരുമെന്നാണ് ലഭിക്കുന്ന വിവരം.
വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വിസ. പത്ത് വർഷത്തെ കാലാവധിയുള്ള ഈ വിസകൾ, കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകും. നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനുമാണ് സിനിമാ മേഖലയിൽ ആദ്യം ഗോൾഡൻ വീസ ലഭിച്ചത്.
തുടർന്ന് ഒട്ടേറെ മലയാളം, ഹിന്ദി നടന്മാർക്ക് ഗോൾഡൻ വീസ ലഭിച്ചു. ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
#Dileep gets #UAE’s #GoldenVisa! pic.twitter.com/sqAnW98yq2
— Sreedhar Pillai (@sri50) June 17, 2022
ഷെറിൻ പി യോഹന്നാൻ
നാട്ടിൽ ഒരു ചെറിയ പലചരക്കു കട നടത്തുകയാണ് പ്രകാശൻ. ഇടത്തരം കുടുംബം. വീട് വെക്കാനായി തറ കെട്ടിയിട്ടിട്ട് നാലഞ്ചു വർഷമായി. കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ഓരോ ദിവസത്തെ കാര്യങ്ങൾ നടന്നുപോകുനെന്ന് മാത്രം. മൂത്ത മകൻ ദാസ് പ്ലസ് ടുവിലാണ് പഠിക്കുന്നത്. ക്ലാസ്സിൽ കയറാതെ കറങ്ങി നടക്കലാണ് ദാസന്റെ പ്രധാന ഹോബി. ഈ കുടുംബത്തിന്റെ കഥയാണ് ‘പ്രകാശൻ പറക്കട്ടെ’ – ഒരു നാട്ടിൻപ്പുറത്തെ സാധാരണ കുടുംബത്തിന്റെ കഥ.
നാം കണ്ടിട്ടുള്ള നാട്ടിൻപ്പുറ കുടുംബ കഥകളുടെ സ്ഥിരം ശൈലിയിലൂടെയാണ് പ്രകാശനും സഞ്ചരിക്കുന്നത്. കൗമാര പ്രണയവും, സഹോദര സ്നേഹവും ഒക്കെയായി ഒരു കുടുംബത്തിന്റെ കഥ പറയുകയാണിവിടെ. നമ്മൾ കണ്ടിട്ടുള്ളതിൽ ഏറെയായി ഒന്നും പറയാൻ പ്രകാശൻ ശ്രമിച്ചിട്ടില്ല. അതാണ് സിനിമയുടെ പ്രധാന പോരായ്മയും.
ദിലീഷ് പോത്തന്റെ മികച്ച പ്രകടനമാണ് ഈ ചിത്രത്തെ പലയിടത്തും താങ്ങിനിർത്തുന്നത്. സൈജു കുറുപ്പിന്റെ ചില സീനുകൾ ചിരിയുണർത്തുന്നുണ്ട്. കഥാപരിസരം ഒരു ഫ്രഷ് ഫീൽ നൽകുന്നുണ്ടെങ്കിലും ശക്തമായ ഒരു കഥയുടെ അഭാവം പ്രേക്ഷകന്റെ ആസ്വാദനത്തെ ബാധിക്കും. ദാസന്റെ കഥാപാത്ര നിർമിതിയും ദുർബലമാണ്. കുടുംബകഥയിൽ ഇമോഷനും ഇൻസ്പിരേഷനും പ്രണയവും എല്ലാം ഉൾപ്പെടുത്തി ഫീൽ ഗുഡ് എന്റർടൈനർ നൽകാനുള്ള ശ്രമം കാണാം. പക്ഷേ അതിൽ സംവിധായകൻ വിജയിച്ചിട്ടില്ല.

തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയാണ് ചിത്രത്തെ പിന്നോട്ട് വലിക്കുന്നത്. സാന്ദർഭിക തമാശകൾ ഉൾകൊള്ളുന്ന അനേക ചിത്രങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട് (തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, ജോ & ജോ പത്രോസിന്റെ പടപ്പുകൾ തുടങ്ങിവ). ഇവിടെയും സാന്ദർഭിക തമാശകൾ ഉണ്ടെങ്കിലും അതൊന്നും അത്ര ആസ്വാദ്യകരമല്ല. ധ്യാൻ ശ്രീനിവാസന്റെ മോശം തിരക്കഥയോടൊപ്പം ശരാശരി മേക്കിങ് കൂടിയാവുന്നതോടെ പുതിയതൊന്നും ഓഫർ ചെയ്യാത്ത ചിത്രമായി പ്രകാശൻ മാറുന്നു.
വിദ്യാർഥികളെ അധ്യാപകർ ചൂഷണം ചെയ്യുന്ന രംഗങ്ങളും പെൺകുട്ടിയുടെ അനുവാദമില്ലാതെ അവളുടെ ചിത്രം പകർത്തുന്ന രംഗങ്ങളുമൊക്കെ നായകന്റെ ഹീറോയിസത്തിന് വേണ്ടി ഉപയോഗിച്ചതുപോലെയാണ് അനുഭവപ്പെട്ടത്. രണ്ടാം പകുതിയിൽ ഒരു ഇമോഷണൽ ഡ്രാമയായി ചിത്രം വഴിമാറുന്നുണ്ട്. ആ സീനുകളൊന്നും പ്രേക്ഷകനുമായി വൈകാരിക ബന്ധം സൃഷ്ടിക്കുന്നില്ല. വളരെ ഫ്ലാറ്റ് ആയൊരു കഥയിൽ പ്രകാശൻ പറന്നുയരാൻ ബുദ്ധിമുട്ടുന്നുണ്ട്.
Bottom Line – പ്രകടനങ്ങളിൽ നിലവാരം പുലർത്തുമ്പോഴും ദുർബലമായ തിരക്കഥയും താല്പര്യമുണർത്താത്ത സംഭവവികാസങ്ങളുമുള്ള ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. കണ്ടുപരിചയിച്ച അതേ കഥ തന്നെ – പുതുമയുള്ളൊരു കഥാഗതിയോ രസകാഴ്ചയോ പ്രതീക്ഷിച്ച് പ്രകാശന് ടിക്കറ്റ് എടുക്കേണ്ടെന്ന് ചുരുക്കം.