കേരള പാഠാവലി ഏഴാം ക്ലാസിലെ നവോത്ഥാന ചരിത്രത്തിൽനിന്ന് നവോത്ഥാന രാജശില്പിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ തമസ്കരിച്ചു. സംസ്ഥാന സിലബസിലെ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ “നവകേരള സൃഷ്ടിക്കായി’ എന്ന എട്ടാം അധ്യായത്തിലാണു കേരളത്തിന്റെ നവോത്ഥാന നായകരെപ്പറ്റി വിശദമായ വിവരണമുള്ളത്.
ശ്രീനാരായണഗുരുവിൽനിന്നു തുടങ്ങുന്ന ചരിത്രത്തിൽ ചട്ടമ്പിസ്വാമികൾ, വൈകുണ്ഠസ്വാമികൾ, പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ, അയ്യൻകാളി, പണ്ഡിറ്റ് കെ.പി. കറുപ്പൻ, വക്കം അബ്ദുൾഖാദർ മൗലവി, വാഗ്ഭടാനന്ദൻ, വി.ടി. ഭട്ടതിരിപ്പാട് എന്നിവരെക്കുറിച്ചും പരാമർശമുണ്ട്.
1856 ഓഗസ്റ്റ് 20നു ജനിച്ച ശ്രീനാരായണഗുരുവിനേക്കാൾ അഞ്ചുപതിറ്റാണ്ടുമുമ്പ് 1805 ഫെബ്രുവരി 10നു ജനിച്ച് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു നാന്ദികുറിച്ച യുഗപുരുഷനായ വിശുദ്ധ ചാവറയച്ചനെക്കുറിച്ച് ഒരുവരിപോലും കുരുന്നുകൾ പഠിക്കുന്ന പുസ്തകത്തിലില്ല.
1846ൽ മാന്നാനത്ത് സംസ്കൃത വിദ്യാലയം ആരംഭിച്ച ചാവറയച്ചൻ ആർപ്പൂക്കര ഗ്രാമത്തിൽ കീഴാള വർഗക്കാരുടെ കുട്ടികൾക്കായി പ്രൈമറി വിദ്യാലയം തുടങ്ങിയതും സവർണ വിദ്യാർഥികൾക്കൊപ്പം അവർണർക്കും ഒരേ ബഞ്ചിൽ സ്ഥാനം നൽകിയതും, ഒട്ടിയ വയറുമായി പഠിക്കാൻവന്ന വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം ഏർപ്പെടുത്തിയതുമൊന്നും സ്റ്റേറ്റ് എഡ്യൂക്കേണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്സിഇആർടി) എന്ന വിദഗ്ധസമിതി കണ്ടില്ലെന്നതു വിചിത്രം.
1864-ൽ ചാവറയച്ചൻ കേരള കത്തോലിക്കാസഭയുടെ വികാരി ജനറാളായിരിക്കെയാണ് പള്ളിയോടു ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനംചെയ്തു നടപ്പാക്കിയത്. അന്നു ശ്രീനാരായണഗുരുവിന്റെ പ്രായം എട്ടുവയസാണ്.
ചാവറയച്ചനു മുമ്പേ, വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യന്റെ സമഗ്ര വിമോചനം യാഥാർഥ്യമാകൂവെന്ന മിഷണറിമാരുടെ ദർശനമാണ് 1806-16 കാലഘട്ടത്തിൽ തെക്കൻ തിരുവിതാംകൂറിൽ വിദ്യാലയങ്ങൾ ആരംഭിക്കാൻ ഇടയാക്കിയത്.
1825ൽ ആലപ്പുഴയിൽ പെണ്‍കുട്ടികൾക്കായി സ്കൂൾ സ്ഥാപിക്കപ്പെട്ടതും 1818-ൽ മട്ടാഞ്ചേരിയിലും 1856ൽ തലശേരിയിലും ഇംഗ്ലീഷ് സ്കൂൾ വന്നതും 1848ൽ കോഴിക്കോട് കല്ലായിയിൽ പ്രൈമറി സ്കൂൾ ആരംഭിച്ചതുമൊന്നും വിസ്മരിക്കാൻ പാടില്ലാത്തതാണ്. അടിമസമ്പ്രദായവും അയിത്തവും അന്ധവിശ്വാസവും കൊടികുത്തിവാണിരുന്ന കേരളമണ്ണിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയതു മിഷണറിമാരും ചാവറയച്ചനും ഉൾപ്പെടെയുള്ളവരാണ്.
മധ്യപ്രദേശിലെ മുരേനയില്‍ നിന്ന് ഒരു പ്രാദേശികലേഖകന്‍ ശനിയാഴ്ച പകര്‍ത്തിയ ചിത്രമാണിത്. വൃത്തിഹീനമായ പാതയോരത്ത് പൊട്ടിപ്പൊളിഞ്ഞ ചുമരും ചാരി അമ്പരന്നിരിക്കുന്ന എട്ട് വയസുകാരന്‍, അവന്റെ മടിയില്‍ തല വെച്ച് മണ്ണില്‍ കിടത്തിയിരിക്കുകയാണ് വെള്ളത്തുണി പുതപ്പിച്ച ഒരുകുഞ്ഞുശരീരം. തുണിക്കുള്ളില്‍ നിന്ന് നിശ്ചലമായ ഒരു കൈ പുറത്തേക്ക് നീണ്ടുകിടപ്പുണ്ട്. കുഞ്ഞനിയന്റെ ജീവനറ്റ ശരീരത്തില്‍ ഇരുകൈകളും വെച്ചിരിക്കുകയാണ് ആ എട്ട് വയസുകാരന്‍. നിസ്സഹായതയുടെ, ദയനീയതയുടെ നേര്‍ക്കാഴ്ച!
എട്ടുവയസ്സുകാരനായ ഗുല്‍ഷന്റേയും അച്ഛന്‍ പൂജാറാമിന്റേയും ഒരു വാഹനത്തിനായുള്ള കാത്തിരിപ്പാണത്. രണ്ട് വയസുകാരന്‍ രാജയുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍. അംബയിലെ ബദ്ഫ്ര ഗ്രാമത്തിലാണ് ഈ കുടുംബത്തിന്റെ വീട്. അവിടത്തെ പ്രാദേശിക ചികിത്സാകേന്ദ്രത്തില്‍ നിന്നാണ് മുരേനയിലെ ജില്ലാ ആശുപത്രിയിലേക്ക് രാജയെ കൊണ്ടുവന്നത്. അവനെ കൊണ്ടുവന്ന ആംബുലന്‍സ് ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിരുന്നു.
അമിതവിളര്‍ച്ചയായിരുന്നു രാജയ്ക്ക്. അതിന്റെ ഭാഗമായി വയറില്‍ വെള്ളം കെട്ടി, വയര്‍ വീര്‍ത്തുവന്നു. കരള്‍രോഗമുണ്ടാകുമ്പോഴാണ് സാധാരണയായി ഈ അവസ്ഥയുണ്ടാകുന്നത്. ചികിത്സക്കിടെ രാജ മരിച്ചു. മകന്റെ ചികിത്സയ്ക്ക് പോലും ആവശ്യത്തിന് പണം കണ്ടെത്താനാകാതിരുന്ന പൂജാറാം ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരോട് മകന്റെ ശരീരം മുപ്പത് കിലോമീറ്റര്‍ അകലെയുള്ള നാട്ടിലെത്തിക്കാനുള്ള വാഹനം തേടി യാചിച്ചു.
ആശുപത്രിയില്‍ വാഹനം ലഭ്യമായിരുന്നില്ല. സ്വകാര്യവാഹനത്തിന് നല്‍കാന്‍ ആ പാവപ്പെട്ട മനുഷ്യന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍ 1,500 രൂപയാണ് പൂജാറാമിനോട് ആവശ്യപ്പെട്ടത്. അത് നല്‍കാന്‍ പൂജാറാമിന് കഴിയുമായിരുന്നില്ല. രാജയുടെ മൃതദേഹവുമായി ഗുല്‍ഷനോടൊപ്പം പൂജാറാം ആശുപത്രിയിക്ക് പുറത്തിറങ്ങി.
നെഹ്‌റു പാര്‍ക്കിന് മുന്നിലുള്ള സ്ഥലത്ത് ഗുല്‍ഷനെ ഇരുത്തി ഒരു വാഹനം തേടി പൂജാറാം നടന്നു. അച്ഛന്‍ മടങ്ങിയെത്തുന്നതും കാത്ത് ഗുല്‍ഷന്‍ അവിടെയിരുന്നു. അനുജന്റെ മൃതദേഹത്തില്‍ വന്നിരിക്കുന്ന ഈച്ചകളെ അകറ്റി, കവിളിലൂടെ ഇടയ്ക്ക് ഒലിച്ചിറങ്ങുന്ന കണ്ണീര്‍ത്തുള്ളികള്‍ തുടച്ചുള്ള അവന്റെ ഇരിപ്പ് കണ്ട് നാട്ടുകാര്‍ ചുറ്റും കൂടി. അവര്‍ അധികൃതരെ വിവരമറിയിച്ചു.
ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥനായ യോഗേന്ദ്ര സിങ് രാജയുടെ മൃതദേഹം ചുമന്ന് ഗുല്‍ഷനേയും കൂട്ടി ആശുപത്രിയിലേക്ക് മടങ്ങി. അവിടെ നിന്ന് അദ്ദേഹം പൂജാറാമിനും ഗുല്‍ഷനും രാജയുടെ മൃതദേഹവുമായി മടങ്ങാനുള്ള ആംബുലന്‍സ് ഏര്‍പ്പാടാക്കി നല്‍കി.
നടിയെ ആക്രമിച്ച കേസിൽ പൊലീസിനെതിരെ മുൻ ജയിൽ ഡിജിപി ശ്രീലേഖ ഐപിഎസ്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ്നിൽക്കുന്ന ചിത്രം വ്യാജമാണ്. ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ലെന്നുമാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ മുൻ ജയിൽ ഡിജിപിയുടെ തുറന്ന് പറച്ചിൽ.
കത്തെഴുതിയത് സഹ തടവുകാരൻ വിപിനാണ്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ഐപിഎസ് പറയുന്നു. ദിലീപിനെ അനുകൂലിച്ചാണ് ശ്രീലേഖയുടെ വാദങ്ങൾ.
സാക്ഷികൾ കുറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പൾസർ സുനിൽ മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും ശ്രീലേഖ പറയുന്നു. ജയലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിനു തെളിവുകളില്ല ഇല്ല.
ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും പോലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.
ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ലങ്കയുടെ അഭിവ്യദ്ധിക്കായുള്ള ജനങ്ങളുടെ ആഗ്രഹത്തിനൊപ്പമാണ് ഇന്ത്യയെന്നും കൂടുതല്‍ സഹായം നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
3.8 ബില്യണ്‍ ഡോളറിന്റെ സഹായം ഇതിനോടകം നല്‍കി കഴിഞ്ഞു. മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. ഭക്ഷണ സാമഗ്രികള്‍, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിലടക്കം ആലോചനകള്‍ പുരോഗമിക്കുകയാണ്. ശ്രീലങ്കയുമായി ഇന്ത്യക്ക് നല്ല ബന്ധമാണെന്നും, ജനക്ഷേമത്തിനായി ഇടപെടലുകള്‍ തുടരുമെന്നും വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.
അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട്, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിസന്ധിയില്ലെന്നാണ് തീര സംരക്ഷണ സേനയുടേതടക്കം റിപ്പോര്‍ട്ടുള്ളത്.
ശ്രീലങ്കക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വവും രംഗത്തുവന്നു. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നെന്നും പ്രതിസന്ധി ശ്രീലങ്ക മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കലാപം രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ സ്പീക്കര്‍ മഹിന്ദ അബേയ് വര്‍ധേന ഇടക്കാല പ്രസിഡന്റാകും. പാര്‍ലമെന്റ് സമ്മേളനം വെള്ളിയാഴ്ച്ച ചേര്‍ന്നേക്കുമെന്നാണ് സൂചന. സര്‍വകക്ഷി സര്‍ക്കാരില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പങ്കാളിത്തമുണ്ടാകും. 30 ദിവസത്തിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കും.
പുതിയ പ്രസിഡന്റിനെയും ഒരു മാസത്തിന് ശേഷം തീരുമാനിക്കും. രൂക്ഷമായ പ്രതിഷേധം തുടരുന്ന ലങ്കയില്‍ പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ സംയുക്ത സൈനിക മേധാവി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് ജനറല്‍ ഷാവേന്ദ്ര സില്‍വ പറഞ്ഞു.
വീടിനകത്ത് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ മേൽക്കൂരയിൽനിന്നു മുഖത്തേക്കു വീണ പാമ്പിന്റെ കടിയേറ്റ് നാലുവയസുകാരന് ദാരുണമരണം. അകമലവാരം വലിയകാട് എം രവി-ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്ണ(4)യാണു മരിച്ചത്
ഇന്നലെ പുലർച്ചെ മൂന്നോടെ മലമ്പുഴ കുനുപ്പുള്ളിയിലെ ബബിതയുടെ വീട്ടിൽ വെച്ചാണ് സംഭവമുണ്ടായത്. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്ന് പാമ്പ് കുട്ടിയുടെ മുഖത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കിൽ ചോരപ്പാടുകൾ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ നിന്നും പാമ്പിനെ കണ്ടെത്തി.
വിഷം കൂടിയ ഇനമായ വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പാണു കുഞ്ഞിനെ കടിച്ചത്. പുലർച്ചെ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായി ആംബുലൻസ് തേടിയെങ്കിലും യഥാസമയം ലഭിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ഒരു മണിക്കൂറോളം ആംബുലൻസ് തേടി അലഞ്ഞെങ്കിലും ലഭിച്ചില്ലെന്നും പിന്നീട്, ടാക്‌സിയിൽ കൊണ്ടുപോവുകയായിരുന്നെന്നും കുട്ടിയുടെ പിതാവ് രവി പറഞ്ഞു. എങ്കിലും കുട്ടി വഴിമധ്യേ മരണപ്പെടുകയായിരുന്നു.
അതേസമയം, ജില്ലാ ആശുപത്രിയിൽ എല്ലാ ചികിത്സയും ലഭ്യമാക്കിയെങ്കിലും കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊട്ടേക്കാട് കാളിപ്പാറ വികെഎൻ എൽപി സ്‌കൂളിൽ യുകെജി വിദ്യാർഥിയാണ് അദ്വിഷ്. ഇതേ സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ അദ്വൈതാണു സഹോദരൻ.
മെട്രോ സ്‌റ്റേഷനില്‍ പിറന്നാളാഘോഷം സംഘടിപ്പിച്ച് തിക്കും തിരക്കും സൃഷ്ടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ഫ്‌ളൈയിങ് ബീസ്റ്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ ഗൗരവ് തനേജയാണ് അറസ്റ്റിലായത്.
നോയിഡ സെക്ടര്‍ 51 മെട്രോ സ്‌റ്റേഷനില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പിറന്നാളാഘോഷത്തിനായി ഒരു മെട്രോ കോച്ച് ഗൗരവ് ബുക്ക് ചെയ്തിരുന്നു. പരിപാടിയുടെ കാര്യം അറിയിച്ച് ഗൗരവിന്റെ ഭാര്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ച സ്റ്റോറിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് വലിയ ആഘോഷമുണ്ടെന്നും എല്ലാവരെയും അവിടെ വെച്ച് കാണാമെന്നും അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ മെട്രോ സ്‌റ്റേഷനില്‍ ഒത്തുകൂടി.
ഏകദേശം 3.30ഓടെ സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ വഷളായി. മെട്രോയ്ക്ക് മുന്നിലെ റോഡിലേക്ക് വരെ ആളുകളുടെ തിരക്ക് നീണ്ടു. ഇതോടെ ഗതാഗതവും തടസ്സപ്പെട്ടു. ഉന്തിലും തള്ളിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടായി. ആളുകളെ നിയന്ത്രിക്കാന്‍ പറ്റാതെ വന്നതോടെ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. തുടര്‍ന്ന് ഗൗരവിനെതിരെ കേസെടുക്കുകയായിരുന്നു.
പിറന്നാളാഘോഷങ്ങള്‍ പോലുള്ളവയ്ക്കായി നോയിഡ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നാല് കോച്ചുകള്‍ വരെ ബുക്ക് ചെയ്യാനനുവദിക്കുന്നുണ്ട്. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി നിര്‍ത്തി വെച്ച ബുക്കിംഗ് അടുത്തിടെയാണ് വീണ്ടും തുടങ്ങിയത്.
75 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബറാണ് ഗൗരവ്. ഭാര്യ റിതുവും കുഞ്ഞുമൊത്തുള്ള കുടുംബവിശേഷങ്ങളും യാത്രകളുമൊക്കെ യൂട്യൂബിലൂടെ പങ്ക് വയ്ക്കാറുണ്ട്.
പ്രതിഷേധം ശക്തമായതോടെ ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയിലെ വിവാദ ഡയലോഗ് പിന്‍വലിക്കാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയെ പറ്റിയുള്ള ഡയലോഗാണ് വിവാദമായത്.
സീന്‍ കട്ട് ചെയ്യാതെ ഡയലോഗില്‍ മാത്രം മാറ്റം വരുത്താനുള്ള ശ്രമമാണ് നടത്തുന്നത്. സിനിമയിലെ രംഗത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
സിനിമയുടെ പല ഭാഗങ്ങളിലും സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടെങ്കിലും ഈ സംഭാഷണത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് ഈ ഡയലോഗോടുകൂടി സിനിമ പുറത്തിറക്കിയതെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ വിശദീകരണം.
മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ഫലമായാണ് ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ ജനിക്കുന്നതെന്നാണ് പൃഥ്വിരാജിന്റെ നായകകഥാപാത്രം പറഞ്ഞത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ വിവാദ പരാമര്‍ശത്തില്‍ ഷാജി കൈലാസും പൃഥ്വിരാജും ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ രംഗം നീക്കം ചെയ്യാനുള്ള തീരുമാനവും എത്തുന്നത്. ഇരുവരും ക്ഷമ ചോദിച്ചിരുന്നുവെങ്കിലും രംഗം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു.
സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായത് മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു എന്നാണ് ഷാജി കൈലാസ് ക്ഷമ ചോദിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
ശരി തെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല, എന്നാണ് ഷാജി കൈലാസ് കുറിച്ചത്.
കഴക്കൂട്ടത്ത് വാക്കുതര്‍ക്കത്തിനിടെ ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഒരു ആക്രിക്കാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴക്കൂട്ടത്ത് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഭുവനചന്ദ്രന്‍ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന് സമീപമുള്ള കടയില്‍ മറ്റൊരാളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രിക്കാരനുമായി തര്‍ക്കമുണ്ടായത്. ഭുവനചന്ദ്രന്‍ നില്‍ക്കുന്നതിന് സമീപത്തായി ആക്രിക്കാരന്‍ തുപ്പിയത് ചോദ്യംചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു.
തര്‍ക്കത്തിനിടെ ആക്രിക്കാരന്‍ ഭുവനചന്ദ്രന്റെ വയറിന് അടിഭാഗത്തായി ചവിട്ടുകയായിരുന്നു. ശക്തമായ ചവിട്ടേറ്റ് നിലത്തുവീണ ഭുവനചന്ദ്രനെ ചുറ്റുംകൂടിയ ആളുകളാണ് കഴക്കൂട്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്.
ഭുവനചന്ദ്രനെ ചവിട്ടിയ ആക്രികച്ചവടക്കാരനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. വൈകാതെ ഇയാളെ പിടികൂടാനാകുമെന്ന് പോലീസ് അറിയിച്ചു. ഭുവനചന്ദ്രന്‍ നേരത്തെ കരളിന് ശസ്ത്രക്രിയ കഴിഞ്ഞ് തുടര്‍ചികിത്സയിലായിരുന്നു. വയറിനേറ്റ ചവിട്ട് ആന്തരിക രക്തസ്രാവത്തിന് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഷെഫ് ജോമോൻ കുര്യാക്കോസ്
കള്ളപ്പം
ചേരുവകൾ:
അരിപ്പൊടി(പുഴുക്കലരി), തേങ്ങ, ജീരകം, ചുവന്നുള്ളി, വെളുത്തുള്ളി, ഉപ്പ്, കള്ള്, കപ്പി കാച്ചിയത്.
അരിമേടിച്ചു പൊടിപ്പിച്ചെടുക്കുന്നതാവും നല്ലത് 2.5 കി. ഗ്രാം മിച്ചം അരിപ്പൊടിയാണ് ഞാൻ എടുത്തത്, ഇനി തേങ്ങ ചിരവി അതു മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക.(ഇടത്തരം വലിപ്പം ഉള്ള 4 തേങ്ങയാണ് എടുത്തത്, എത്ര ചേർക്കുന്നുവോ അത്രയും രുചി ഉണ്ടാവും), ഇനികുറച്ച് അല്ലി വെളുത്തുള്ളിയും രണ്ടുമൂന്നു ചുവന്നുള്ളിയും ജീരകവും അരച്ചെടുക്കുക(അളവുകൾ പിക് ചർ നോക്കുക), പിന്നെ ഒരു അര ഗ്ലാസ് കള്ളും എടുത്തു വയ്ക്കുക.
ഇനി ഈ പൊടിയിൽ നിന്നും രണ്ടു തവി പൊടി എടുത്തു കപ്പി കാച്ചി എടുത്തു വെക്കണം(പൊടിയിൽ കുറച്ചു നീട്ടി വെള്ളവും ചേർത്ത് ചെറിയ തീയിൽ കുറുക്കി എടുക്കുക,), ഇത് തണുപ്പിക്കാൻ പാത്രം വെള്ളത്തിൽ ഇറക്കി വെച്ചേക്കുക.
കലക്കി വയ്‌ക്കേണ്ട കലത്തിൽ തന്നെ അരിപ്പൊടി ഇടുക ഉപ്പു തളിച്ചു നന്നായി ആദ്യം മിക്സ് ചെയ്യുക,ഈ ടൈമിൽ കപ്പി കാച്ചിയത് തണുപ്പിച്ചതും കൂടി ചേർക്കുക, ശേഷം അടിച്ചു വെച്ചിരിക്കുന്ന തേങ്ങയും അരച്ച് വെച്ചിരിക്കുന്നതും ഇട്ടു നന്നായി കൈ കൊണ്ട് കുഴക്കുക.

ഇതിനു ശേഷം ഉപ്പും, മറ്റു ചേരുവകളുടെ അളവുകളും കറക്റ്റ് ആണോന്നു നോക്കിയിട്ടു വേണമെങ്കിൽ ചേർക്കുക, ശേഷം കള്ള് ഒഴിക്കുക. ഒരു അര ഗ്ലാസ് ചേർത്താൽ മതി, ഇത്രയും ചേർത്തതിന് ശേഷം മാത്രം വെള്ളം ചേർക്കണമെങ്കിൽ ചേർക്കുക, കാരണം കുറച്ചു കുറുക്കിയാണ് കലക്കി വയ്ക്കുക, എന്നാൽ ആവശ്യത്തിന് വെള്ളം വേണം, ഒരുപാട് ലൂസ് ആയി ഇരിക്കരുത്. (**തേങ്ങ ഒന്ന് അടിച്ചെടുക്കുന്നതിലും വെള്ളം ഉണ്ട്, അതുകൊണ്ട് ആണ് ലാസ്റ്റ് വെള്ളം ഒഴിക്കുന്നത് ).
ഇനി ചൂട് കിട്ടുന്നപോലെ കലം എടുത്തു വയ്ക്കുക (നമ്മൾ വിറകടുപ്പിനു സൈഡിൽ വെക്കും ).
ഇനി രാവിലെ ഒരുപാട് പരത്താതെ കുറച്ചു കട്ടിയിൽ ഉണ്ടാക്കി എടുക്കുക, രണ്ടു സൈഡും തിരിച്ചും മറിച്ചും ഇട്ടാണ് ഉണ്ടാക്കേണ്ടത്.
(കള്ളപ്പം ഉണ്ടാക്കാൻ പച്ചരിയേക്കാൾ പുഴുക്കലരി ആണ് നല്ലത്.)

ഷെഫ് ജോമോൻ കുര്യാക്കോസ്

രാധാകൃഷ്ണൻ മാഞ്ഞൂർ
സിനിമ സംവിധായകൻ്റെ കലയാണ്, നൂറു ശതമാനം സംവിധായകൻ്റെ മാത്രം … – സത്യജിത്ത് റേ . ഗ്രാമങ്ങളിലെ സിനിമാശാലകൾ കോവിഡ് വ്യാപനത്തോടെ നിശ്ചലങ്ങളായി. കാഴ്ചയുടെ ഭ്രമാത്മക ഭൂമിക സൃഷ്ടിച്ചിരുന്ന തിയേറ്ററുകൾ സാമൂഹികാനുഭവങ്ങളുടെ പൊതുവിടങ്ങളായിരുന്നു. തിരശ്ശീലയിൽ കാണുന്ന നായകനും, നായികയും നമ്മളിലാരൊക്കെയോ ആണെന്നു ഊറ്റം കൊണ്ടിരുന്ന മലയാളി സന്തോഷങ്ങളിലും സന്താപങ്ങളിലും സിനിമയെ ചേർത്തുപിടിച്ചു.
നമ്മുടെ പൊതുശീലങ്ങൾ പലതും കോവിഡ് മഹാമാരി തകർത്തെറിഞ്ഞു. ആഘോഷങ്ങളും , ആൾക്കൂട്ടങ്ങളും പാടില്ലെന്നുള്ള ഭരണകൂട നിർദേശങ്ങൾ സിനിമാ തിയേറ്ററുകളുടെ തകർച്ചയ്ക്ക് കാരണമായി. സവിശേഷമായ ഈ ലോക യാഥാർത്ഥ്യത്തിനു നടുവിൽ നമ്മുടെ മലയാള സിനിമയും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.
പുതിയ കാലത്തിൻറെ കാഴ്ചകളോട് പൊരുത്തപ്പെട്ട് നാം 0.T.T പ്ലാറ്റ്ഫോമുകളിൽ കൂടി സിനിമ റിലീസ് ചെയ്തു തുടങ്ങി . സിനിമാ കൊട്ടകയുടെ ഒഴിഞ്ഞ സ്പെയ്സിലേക്കാണ് 0.T.T പ്ലാറ്റ്ഫോമുകൾ ഉയർന്നുവന്നത്.
പുതുമയുടെ ശബ്ദവും അടയാളങ്ങളും സിനിമയിൽ പരീക്ഷിക്കുന്ന ഒരുപറ്റം സിനിമാ പ്രവർത്തകർ വളർന്നു വരുന്നുണ്ട്. മാറുന്ന മലയാള സിനിമാ സങ്കൽപ്പങ്ങളോട് പ്രതിബദ്ധതയും, ആത്മസമർപ്പണവുമുള്ള ഇവരിൽ നമുക്ക് പ്രതീക്ഷയർപ്പിക്കാം.
ഇതു മിഥുൻ മനോഹർ .
മലപ്പുറം ജില്ലയിൽ കോട്ടയ്ക്കൽ സ്വദേശി. ‘ പാട്ടുപെട്ടി ‘ എന്ന സിനിമ (നിർമാതാക്കളില്ലാതെ ) മൂന്നു ദിവസം കൊണ്ട് ചിത്രീകരിച്ച് O.T.T പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു വിജയിപ്പിച്ചെടുത്ത സംവിധായക പ്രതിഭ. മിഥുൻ മനോഹറിന്റെ ചിത്രരശ്മി ബുക്സുമായി സഹകരിക്കുന്ന കുറച്ച് സാഹിത്യ സഹൃദയ സുഹൃത്തുക്കളുണ്ട്, ചില സിനിമാ ചങ്ങാതികളുണ്ട്. വലിയ മുടക്കു മുതലുകളില്ലാതെ ഒരു സിനിമ എങ്ങനെയെടുക്കാമെന്ന് ഇവർ നമ്മോട് വിളിച്ചു പറയുന്നു. ഒരു വലിയ നിശ്ചയദാർഢ്യത്തിന്റെ കരുതലിൽ നിന്നാണ് ‘ പാട്ടു പെട്ടി ‘ പിറന്നതെന്ന് സംവിധായകൻ മിഥുൻ മനോഹർ പറയുന്നു.

മിഥുൻ മനോഹർ
ചോദ്യം :- ഏറെ വർഷം മലയാളം തെലുങ്ക് ചിത്രങ്ങളുടെ ഭാഗമായ് പ്രവർത്തിച്ച താങ്കൾ കുറച്ചുകാലത്തെ നിശബ്ദതയ്ക്കു ശേഷമാണല്ലോ ഇൻഡസ്ട്രിയിൽ സജീവമാകുന്നത് ?
നമ്മുടെ സിനിമാ വ്യവസായം പണത്തിന്റെ കുത്തൊഴുക്കിൽ പെട്ടുപോയി. വളരെ എയർകണ്ടീഷൻണ്ടായിട്ടുള്ള ഒരു ഭാവമാറ്റം വന്നുകഴിഞ്ഞു .
ഷൻഡായിട്ടുള്ള ഒരു ഭാവമാറ്റം വന്നു കഴിഞ്ഞു. സിനിമയുടെ മെയിൻസ്ട്രീമിൽ നിന്നും ഒന്ന് മാറിനിൽക്കാൻ തീരുമാനിച്ചു. മലപ്പുറം കോട്ടയ്ക്കലിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്തു . ‘ ചിത്രരശ്മി ബുക്സ് ‘ എന്ന പേരിൽ കോട്ടയ്ക്കലിൽ ഒരു പ്രസാധന വിതരണ സ്ഥാപനം തുടങ്ങി.
381 ടൈറ്റിലുകൾ ഇതിനോടകം പുറത്തിറക്കി കഴിഞ്ഞു. ‘ ചിത്രശമി ബുക്സ് ‘ എന്നു പേരിട്ടത് തന്നെ എൻറെ അച്ഛനാണ്. ഇന്നു മലയാളത്തിലെ എണ്ണം പറഞ്ഞ പല എഴുത്തുകാരുടെയും പുസ്തകങ്ങൾ ഞങ്ങളിലൂടെ പുറത്തുവന്നുകഴിഞ്ഞു.

ചോദ്യം :- രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഫീച്ചർ ഫിലിം രംഗത്തു പ്രവർത്തിച്ച താങ്കൾ എന്തുകൊണ്ടാണ് ഷോർട്ട് ഫിലിം രംഗത്തേക്ക് ചുവട് മാറ്റിയത് .
കാര്യങ്ങൾ പരത്തി പറയുന്നതിലും ഇഷ്ടം , ചെറുതിനുള്ളിൽ സൂക്ഷിക്കുന്ന വലിയ കടലിനോടായിരുന്നു പ്രിയം… ഉദാഹരണം വിലാസിനിയുടെ ‘അവകാശികൾ ‘ എത്രയോ തടിച്ച പുസ്തകമാണ് … അതു മുഴുവൻ ഓർത്തുവയ്ക്കുമോ നമ്മൾ . പക്ഷെ എംടിയുടെ ‘ മഞ്ഞ് ‘ നോക്കൂ. കാച്ചികുറുക്കി അതിന്റെ സത്ത് മാത്രം നമുക്ക് മുൻപിൽ വച്ചു തരുന്നു…
ഇടയ്ക്ക് കുറച്ചു ഷോർട്ട് ഫിലിമുകൾ ‘ചിത്രരശ്മിയുടെ ‘ യൂട്യൂബ് ചാനലിൽ കൂടി പുറത്തിറക്കിയിരുന്നു. എന്തുകൊണ്ടൊ കേരളീയർ ഷോർട്ട് ഫിലിമുകൾക്ക് പ്രാധാന്യം കൊടുക്കുന്നില്ല ..
ചോദ്യം :- ‘പാട്ടുപെട്ടി ‘ എന്ന ഒന്നേകാൽ മണിക്കൂർ സിനിമ O.T .T പ്ലാറ്റ്ഫോമിൽ വളരെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ച് കോവിഡ് പടർന്നു നിൽക്കുന്ന പ്രതികൂല സാഹചര്യത്തിലും എങ്ങനെയാണ് മികച്ച വിജയം കൈവരിച്ചത് ?
ഷോർട്ട് ഫിലിം പ്രവർത്തനം , പുസ്തക പ്രസാധനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുമായി നിൽക്കുമ്പോഴാണ് കഥാകൃത്ത് ഭാസ്കരൻ കരിങ്ങപ്പാറയുടെ കഥ ശ്രദ്ധയിൽപ്പെട്ടത് . അദ്ദേഹത്തിൻറെ ഗ്രാമത്തിൽ നടന്ന ഒരു സംഭവകഥ . ഏതാണ്ട് എൺപതുകളുടെ തുടക്കത്തിലായിരുന്നു ആ സംഭവ കഥ . ഗായകനായ ഒരു ചെറുപ്പക്കാരന്റെ പ്രണയ നിരാസങ്ങളുടെ കഥ : പ്രേമൻ എന്ന ഗായകനും സരിത എന്ന പേരുള്ള ടീച്ചറുമാണ് കേന്ദ്ര കഥാപാത്രങ്ങൾ . സമൂഹത്തിനുമുന്നിൽ പ്രണയിച്ചു പോയെന്നുള്ള ഒരു തെറ്റ് മാത്രം. പാട്ടും പ്രണയവുമൊക്കെയായി തീവ്രാനുരാഗത്തിന്റെ ദിനങ്ങൾ പുനസൃഷ്ടിക്കാൻ ഒരുപാട് ബുദ്ധിമുട്ടി .
ചോദ്യം :- നിർമ്മാതാക്കളില്ലാത്ത സിനിമ എന്നൊരു വിശേഷണം …? ഇതൊന്നു വിശദമാക്കാമോ ?
അതെ . ‘ പാട്ടുപെട്ടി ‘ ആ ഗണത്തിൽ പെടുന്ന സിനിമയാണ്. ഒരേ മനസ്സുമായി പ്രവർത്തിച്ച ഞങ്ങളുടെ കൂട്ടായ്മയിലാണ് ഫണ്ട് ഉണ്ടാവുന്നത്. ക്യാമറകൾ സ്വന്തമായിട്ടുള്ളവർ ഞങ്ങൾക്കു സൗജന്യമായി തന്നു സഹകരിച്ചു. മറ്റൊന്നു കൂടിയുണ്ട് മൂന്നു ദിവസം കൊണ്ട് സിനിമ ചിത്രീകരിക്കാൻ സാധിച്ചു . മൂവി ക്യാമറയും അനുബന്ധ യൂണിറ്റുമൊക്കെ പരിമിതമായ ദിവസം കൊണ്ട് സജ്ജമാക്കിയതിനു പുറകിൽ കഠിനപ്രയത്നമുണ്ട്.
ചോദ്യം :- ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരു ഹൈലൈറ്റാണ്. ആരാണ് രചന ? ഗായകർ ആരൊക്കെയാണ് ?
ഗാനരചന നടത്തിയത് മധു ആദ്രശ്ശേരി , സുധാകരൻ ചുലൂർ എന്നിവരാണ് . സുരേഷ് ചെറുകോട് , ബിജു ടി സി എന്നിവരാണ് ഗായകർ. കോട്ടയ്ക്കൽ മുരളി സംഗീതം നൽകി.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ?
സിനിമയിലെ നായകൻ പ്രേമനെ അവതരിപ്പിച്ച ആർ .കെ . താനൂർ നൂറോളം ഷോർട്ട് ഫിലിമുകളിലും, ഇരുനൂറോളം തെരുവു നാടകങ്ങളിലും അഭിനയിച്ച കലാകാരനാണ്. ഊർമ്മിള കോട്ടയ്ക്കലാണ് നായിക. അവരും മികച്ച അഭിനേത്രിയാണ്.

ചോദ്യം :- ‘ പാട്ടുപെട്ടി ‘ യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത അനുഭവം എന്തെങ്കിലും ?
പരപ്പനങ്ങാടിയിൽ സിനിമയുടെ ചിത്രീകരണത്തിനായി ഒരു പഴയ കെട്ടിടം ഞങ്ങൾ കണ്ടെത്തിയിരുന്നു. സിനിമ ഷൂട്ടിംഗിനായി അവർ കൊടുക്കില്ലന്നു പറഞ്ഞതാണ്. പിന്നീട് ഉടമസ്ഥർ ഞങ്ങൾക്ക് കെട്ടിടം വിട്ടുതന്നു. തടികൊണ്ട് നിർമ്മിച്ച പഴയ ഇരുനില മാളിക . പൊടിപിടിച്ചു കിടന്ന ആ മാളികയുടെ ചരിത്രം അറിഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത് . മലയാളത്തിന്റെ ലക്ഷണമൊത്ത നോവൽ ‘ ഇന്ദുലേഖ ‘ ഒ . ചന്ദുമേനോൻ എഴുതിയത് ഈ കെട്ടിടത്തിലിരുന്നാണ്.
(പരപ്പനങ്ങാടിയിലെ മുൻസിഫ് കോടതിയിൽ മജിസ്ട്രേറ്റ് ആയി ജോലി ചെയ്തിരുന്ന കാലത്ത് .) ഞാനെൻറെ സഹപ്രവർത്തകരോട് ഇതൊരു ചരിത്രം നിമിഷമാണെന്നു പറഞ്ഞു. ‘ ഇന്ദുലേഖ ‘യുടെ പിറവിക്കു കാരണമായ കെട്ടിടത്തിൽ നമുക്കും ഒരു സിനിമ ചിത്രീകരിക്കാൻ പറ്റുന്നത് ഒരു ഭാഗ്യമാണ് .
പിന്നെ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട് മൂന്നുദിവസംകൊണ്ട് ഒരു സിനിമയോ ? എന്നു പുഛിച്ചവർ നിരവധി യുണ്ടായിരുന്നു. അവരൊക്കെ പിന്നീട് ഞങ്ങളെ വിളിച്ച് അഭിനന്ദിച്ചു, അംഗീകാരങ്ങൾ നൽകി. ഇതൊക്കെ സന്തോഷം നൽകുന്നു.
ചോദ്യം :- പുതിയ സിനിമാ പ്രോജക്ടുകൾ ?
മലയാളത്തിലും , തമിഴിലുമായി ഒരു ചിത്രം ഒരുങ്ങുന്നു. അത് അഞ്ചു ദിവസം കൊണ്ട് ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവിടെ മറ്റൊരു കാര്യം പറയാതിരിക്കാൻ വയ്യ. 90 ദിവസം കൊണ്ട് സിനിമ ചിത്രീകരിച്ച് നിർമ്മാതാവിന്റെ പോക്കറ്റ് കാലിയാക്കുന്ന സംവിധായകരോട് എനിക്ക് യോജിപ്പില്ല. കാരണം ഫ്രെയിം ടു ഫ്രെയിമായി ഉള്ളിൽ സിനിമയുണ്ടെങ്കിൽ വെറും അഞ്ചു ദിവസം കൊണ്ട് ഫീച്ചർ ഫിലിം ചിത്രീകരിക്കാനാവും. ഇതെന്റെ അനുഭവമാണ് .
മിഥുൻ മനോഹറിൻറെ ഫോൺ നമ്പർ :- 9061437123
ഉപരേഖ
‘ പാട്ടുപെട്ടി’ സിനിമയും, മനോഹരഗാനങ്ങളും ഇതോടൊപ്പം നൽകിയിരിക്കുന്നു . (യൂ ട്യൂബ് ലിങ്ക് .)