നൂറ് വയസുള്ള മീനിനെ ചൂണ്ടയിലാക്കി രണ്ട് മീൻപിടിത്തക്കാർ. പത്തടിയിലധികം നീളമുള്ള മീനിനെ കാനഡയിലെ മീൻപിടിത്തക്കാരായ സ്റ്റീവ് എക്‌ലൻഡ്, മാർക് ബോയിസ് എന്നിവരാണ് പിടികൂടിയത്. ബ്രിട്ടീഷ് കൊളംബിയയിലെ ലില്ലോയിട്ടിൽ മീൻപിടിക്കുന്നതിനിടയിലാണ് സ്റ്റർജോൺ വിഭാഗത്തിൽപ്പെടുന്ന മീൻ ചൂണ്ടയിൽ കൊളുത്തിയത്.
അസിപെൻസെറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന 27 ഇനം മത്സ്യങ്ങളുടെ പൊതുവായ പേരാണ് സ്റ്റർജോൺ. തങ്ങൾ പിടികൂടിയ മീനിന് പത്തടിയും ഒരിഞ്ച് നീളവും 57 ഇഞ്ച് ചുറ്റളവും ഉണ്ടായിരുന്നതായി സ്റ്റീവ് എക്‌ലൻഡ് പറഞ്ഞു. രണ്ട് മണിക്കൂർ നേരത്തെ കഠിനശ്രമത്തിനൊടുവിലാണ് മീനിനെ ബോട്ടിനുള്ളിൽ കടത്താനായത്. ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയ ശേഷം മീനിനെ വെള്ളത്തിലേയ്ക്ക് തന്നെ തിരികെ വിട്ടിരുന്നു. ഫേസ്ബുക്കിൽ ചിത്രത്തോടൊപ്പം സ്റ്റീവ് ഇക്കാര്യങ്ങൾ പങ്കുവയ്ക്കുകയായിരുന്നു.
വടക്കൻ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് വെള്ള സ്റ്റർജോൺ. പതിനാല് അടി വരെ നീളം വയ്ക്കാവുന്ന ഈ മീനിന്റെ ജീവിതകാലയളവ് 150 വർഷത്തോളമാണ്. വലിയ നദികളുടെ അഴിമുഖങ്ങളിലാണ് ഇവ സാധാരണയായി കാണാറുള്ളത്. എന്നാൽ മുട്ടയിടുന്നതിനായി ഇവർ ശുദ്ധജലത്തിലേയ്ക്ക് സഞ്ചരിക്കുന്നു.
ഷെറിൻ പി യോഹന്നാൻ
ദിവസേന ഒരു ഡീസന്റ് ഷെഡ്യൂൾ വച്ചുപോരുന്ന ആളാണ് പ്രിയദർശൻ. ആളൊരു ഹോമിയോ ഡോക്ടർ മാത്രമല്ല, ഫ്ലാറ്റിന്റെ അസോസിയേഷൻ സെക്രട്ടറിയും എഴുത്തുകാരനും ഒക്കെയാണ്. അതിലുപരിയായി ഒട്ടേറെ കാര്യങ്ങൾ ഒരേസമയം ഏറ്റെടുത്ത് അതിനു പുറകെ ഓടുന്ന വ്യക്തി. സ്വന്തം കാര്യത്തിലുപരിയായി തന്റെ ചുറ്റുമുള്ള മനുഷ്യർക്ക് വേണ്ടി ഓടുന്ന ആളാണ് നായകൻ. പ്രിയന്റെ നിർത്താതെയുള്ള ഓട്ടമാണ് ഈ സിനിമ.
മൾട്ടി ടാസ്കിങ് ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ടാവും. അത്തരം സ്വഭാവസവിശേഷതയുള്ള പ്രിയന്റെ ഒരു ദിവസത്തെ കാഴ്ചകളാണ് സിനിമയുടെ സിംഹഭാഗവും. എന്നാൽ ആ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരവസരം അയാളെ കാത്തിരിപ്പുണ്ട്. താൻ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തിയാക്കിയ ശേഷം ആ അവസരത്തിലേക്ക് എത്താൻ പ്രിയന് കഴിയുമോ എന്നാണ് സിനിമ പറയുന്നത്. എന്നാൽ ചില അപ്രതീക്ഷിത സംഭവങ്ങൾ കൂടി അന്ന് അരങ്ങേറുന്നുണ്ട്.
വളരെ ലളിതമായി കഥ പറയുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. നായകനെ കാണിക്കുന്നു, അദ്ദേഹത്തിന്റെ കുടുംബം, അദ്ദേഹത്തിന്റെ സ്വാഭാവം എന്ന് തുടങ്ങി സ്ഥിരം ശൈലിയിലാണ് ചിത്രം പ്രധാന കഥയിലേക്ക് കടക്കുന്നത്. നായകനെ വളരെ വേഗം എസ്റ്റാബ്ലിഷ് ചെയ്യാൻ തിരക്കഥാകൃത്തുക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാൽ കഥയും വലിയ തടസ്സമില്ലാതെ ഒഴുകുന്നു.

റിയലിസ്റ്റിക്കായ അവതരണവും ഷറഫുദീന്റെ പ്രകടനമികവുമാണ് ചിത്രത്തിന്റെ ശക്തി. നായകനിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആദ്യ പകുതി. പിന്നാലെ കഥയിലേക്ക് എത്തുന്ന പ്രിസ്കില്ല എന്ന കഥാപാത്രം. അവരുടെ യാത്രകൾ, പ്രശ്നങ്ങൾ ഒഴിയുന്ന കഥാന്ത്യം തുടങ്ങിയ പതിവ് രീതിയിലാണെങ്കിലും പ്രിയൻ മടുപ്പുളവാക്കുന്ന കാഴ്ചയല്ല.
നന്മ പടങ്ങളുടെ അതിപ്രസരമുള്ള നമ്മുടെ ഇൻഡസ്ട്രിയിൽ ഒരു ഫീൽ ഗുഡ് ചിത്രം വിജയകരമായി ഒരുക്കുക എന്നത് ശ്രമകരമാണ്. ഇവിടെ ഓവർ നന്മ കാണാൻ കഴിയുന്നില്ല. നന്മയുണ്ടെങ്കിലും ആ കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതയോട് ചേർന്നു പോകുന്നതിനാൽ കല്ലുകടിയായി അനുഭവപ്പെടില്ല. പ്രധാന കഥാപാത്രങ്ങൾ എല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നൈല ഉഷയുടെ കഥാപാത്ര നിർമിതിയും പ്രകടനവും നന്നായിരുന്നു. ജാഫർ ഇടുക്കിയുടെ തമാശകൾ ചിലയിടങ്ങളിൽ വിജയം കാണുന്നുണ്ട്. ബിജു സോപാനം അവതരിപ്പിച്ച കുട്ടൻ, ഈ സിനിമയിൽ ഒരു കോമഡി കഥാപാത്രമാണ്. എന്നാൽ അദ്ദേഹം പറയുന്നതൊക്കെ പ്രസക്തമായ കാര്യങ്ങളാണ്. പക്ഷേ അതൊക്കെ തമാശരൂപേണയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ആൾദൈവങ്ങളുടെ ഫോട്ടോ വെക്കുന്നതൊക്കെ കുട്ടൻ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അത് തമാശയുടെ മറപറ്റി ഒതുങ്ങിപോവുകയാണ്. ഇവിടെയാണ് ആശയപരമായി പ്രിയൻ പിന്നിലേക്ക് പോകുന്നത്. പ്രിയന്റെ ഭാര്യയുടെ കഥാപാത്ര സൃഷ്ടിയും ശരാശരിയിൽ ഒതുങ്ങുന്നു. മേക്കിങ്, പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവ ചിത്രത്തിന് അനുയോജ്യമായ രീതിയിലുള്ളതാണ്. എന്നാൽ കഥയിൽ വലിയ കാര്യങ്ങളോ സംവിധായകന്റെ ക്രാഫ്റ്റോ കാണാൻ കഴിയില്ല. ഒരു ഡയലോഗും രണ്ട് സീനും മാത്രമേ ഉള്ളെങ്കിലും സ്ക്രീൻ പ്രസൻസ് കൊണ്ട് മമ്മൂട്ടി മികച്ചു നിൽക്കുന്നുണ്ട്. കഥയിലൂടെ ഒരു പാതയൊരുക്കി അദ്ദേഹത്തെ ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മൊത്തത്തിൽ, ബോറടിപ്പിക്കാതെ ലളിതമായ രീതിയിൽ കഥ പറഞ്ഞവസാനിക്കുന്നു.
Bottom Line – നമുക്ക് പലർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണ് പ്രിയൻ പറയുന്നത്. പ്രെഡിക്ടബിളായ കഥാസന്ദർഭങ്ങളാണ് ഏറെയും. ഷറഫുദീൻ, നൈല ഉഷ എന്നിവരുടെ പ്രകടനം മികച്ചുനിൽക്കുമ്പോഴും കഥാപരമായി പൂർണ തൃപ്തി നൽകാൻ ചിത്രത്തിന് കഴിയുന്നില്ല. രണ്ടര മണിക്കൂർ അധികം ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രങ്ങളില്ലേ; അത്തരത്തിൽ ഒന്നാണ് പ്രിയന്റെ ഓട്ടവും.
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബു അറസ്റ്റില്‍. ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടേക്കും.
ഏഴ് ദിവസം ചോദ്യംചെയ്യലിനായി സഹകരിക്കാന്‍ വിജയ് ബാബുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹവുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിന് ശേഷം ചോദ്യം ചെയ്യല്‍ തുടരും. കൊച്ചി കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിലും ഫ്‌ലാറ്റുകളിലുമാണ് തെളിവെടുപ്പ് നടത്തുന്നത്.
പരാതിയില്‍നിന്ന് പിന്‍മാറാന്‍ അതിജീവിതയ്ക്ക് വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം നടത്തും. നടിയുടെ പേര് സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയ കേസിലും നടപടിയുണ്ടാകും.
ആലപ്പുഴയില്‍നിന്നു കാണാതായ പെണ്‍കുട്ടികളെ ലോഡ്‌ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച തൃശൂര്‍ സ്വദേശികള്‍ അറസ്‌റ്റില്‍. തൃശ്ശൂര്‍ ചീയാരം കടവില്‍ വീട് ജോമോന്‍ ആന്റണി, അളകപ്പനഗര്‍ ചീരക്കുഴി ജോമോന്‍ വില്യം എന്നിവരാണ് അറസ്‌റ്റിലായത്.
ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്നും കാണാതായ പെണ്‍കുട്ടികള്‍ എറണാകുളം വൈറ്റില ബസ് സ്‌റ്റാന്‍ഡില്‍ എത്തിയപ്പോള്‍ അവിടെവച്ചു വശീകരിച്ച് ചാലക്കുടിയിലെ ഒരു ലോഡ്‌ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ആലപ്പുഴ സൗത്ത് എസ്.ഐ: എസ്. അരുണ്‍ , എ.എസ്.ഐ: മനോജ് കൃഷ്‌ണന്‍, സി.പി.ഒമാരായ ബിനുകുമാര്‍, അംബീഷ്, രാഖി എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ആദ്യദിനം പിരിഞ്ഞു. സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചത്.
രാവിലെ സഭ ചേര്‍ന്നപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധത്തിലായിരുന്നു. ഇതോടെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് സ്പീക്കര്‍ ചേംബറില്‍ നിന്ന് മടങ്ങി. സഭയില്‍ നിന്ന് പോകാന്‍ കൂട്ടാക്കാത്ത ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും ആക്രോശിക്കുകയും ചെയ്തു. മന്ത്രിമാര്‍ വരെ മുദ്രാവാക്യം വിളിയുമായി ഇറങ്ങി.
ഇതോടെ സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് വന്നതോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷം അടിയന്ത്രര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സഭ പിരിഞ്ഞതോടെ സഭാ കവാടത്തില്‍ മോക് സഭ ചേര്‍ന്ന് ജനങ്ങള്‍ക്കു മുന്നില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.
യുവാവിനെ ഗള്‍ഫില്‍നിന്നും നാട്ടിലേക്ക് വിളിച്ചു വരുത്തിയശേഷം ക്രിമിനല്‍ സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രിയില്‍ ഉപേക്ഷിച്ചു. കാസര്‍ഗോഡ് കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുഗുവിലാണു സംഭവം. മുഗുവിലെ അബൂബകര്‍ സിദ്ദീഖ്(32) ആണു മരിച്ചത്. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദിഖിന്റെ സുഹൃത്തിനേയും ആശുപത്രിയിലെത്തിക്കാൻ ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. എട്ടുപേരെക്കുറിച്ച് സൂചന ലഭിചു ഗള്‍ഫിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ചില ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ രണ്ട് ബന്ധുക്കളെ പൈവളിഗെ സ്വദേശികളായ ചിലര്‍ രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ ബന്ദികളാക്കിയാണു സിദ്ദീഖിനെ ഗള്‍ഫില്‍നിന്നും വിളിച്ചുവരുത്തിയത്. ഇന്നലെ നാട്ടിലെത്തിയ അദ്ദേഹം ക്രിമിനല്‍ സംഘത്തിന്റെ പിടിയിലായി. ഉച്ചയ്‌ക്ക് തട്ടിക്കൊണ്ട് പോയ സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതോടെ ആശുപത്രിയിലെത്തിച്ചവര്‍ വന്ന വാഹനത്തില്‍ തന്നെ കടന്നു. ബന്തിയോട് ഡി.എം. ആശുപത്രിയിലാണ് സിദ്ദീഖിനെ എത്തിച്ചത്. ഒപ്പം വന്നവര്‍ മുങ്ങിയതോടെ ആശുപത്രി അധികൃതരാണ് സംഭവം പോലീസിലറിയിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മെട്രിസ് ഫിലിപ്പ്
അന്നമ്മചേടത്തിയെ, ചൂട്ട് കറ്റ കെട്ടിയത് ഇരുപ്പുണ്ടെങ്കിൽ ഒരെണ്ണം ഇങ്ങെടുത്തേ. എടാ സുരേന്ദ്രാ , നീ എന്താടാ, ഇത്രയും വൈകിയത്. എന്റെ ചേടത്തി, കടയിലേക്കുള്ള സാധനങ്ങൾ, വാങ്ങാൻ ടൗണിൽ പോയി, തിരിച്ചു വരാൻ ഉള്ള ജീപ്പ് കിട്ടിയപ്പോൾ വൈകിപോയി. ഓ, ശരി ശരി, നീ കോലായിലേക്ക് കയറിയിരിക്ക്. സുരേന്ദ്രൻ, ഇളം തിണ്ണയിലേക്ക് കയറി ഇരുന്നു. അപ്പോഴേക്കും, മത്തായിചേട്ടൻ, കുളികഴിഞ്ഞു വന്നു. ഹൊ! എന്തൊരു ഉഷ്ണം. ഇത്തവണ ചൂട് കടുക്കും എന്ന് റേഡിയോയിൽ കേട്ടിരുന്നു. അപ്പോൾ, അങ്ങകലെ, കഴുത്തിൽ തൂക്കിയിട്ട മണി കുലുക്കികൊണ്ട് കോരമാപ്പിളയുടെ കാളാൻ വരുന്ന ഒച്ചകേട്ടു. മത്തായിചേട്ടൻ “കൂയ്” എന്ന് നീട്ടി കൂവിയപ്പോൾ, കോരമാപ്പിള, കാളവണ്ടി വഴി അരുകിലേക്ക് മാറ്റിനിർത്തി, തൂക്കിയിട്ട റാന്തൽവിളക്കിന്റെ തിരി താത്തിവെച്ച്, മീൻ കൂടയിൽനിന്നും, ഒരു കോർമ്പൽ, മുഷിയെ കൂടിയെടുത്തു കൊണ്ട്, മത്തായിചേട്ടന്റെ മുറ്റത്തേക്ക് കയറി. മീൻ കോർമ്പൽ, മത്തായിചേട്ടന്റെ കയ്യിലേക്കു കൊടുത്തുകൊണ്ട് പറഞ്ഞു, ഇന്ന് പടിഞ്ഞാറ് ആയിരുന്നു കാള പൂട്. പാള തൊപ്പി, കിണറിന്റെ മതിലിൽ വെച്ച്, ഉടുത്തിരുന്ന കുറിയോണ്ട് പൊക്കി പിടിച്ചു കിണറിൽ നിന്നും പാള തൊട്ടിയിൽ വെള്ളം കോരി കാലും മുഖവും കഴുകി വന്നു. മത്തായിചേട്ടൻ, ചേടത്തിയോട് പറഞ്ഞു, എടിയെ, ആ നെല്ല് പത്തായത്തിനുള്ളിൽ വെച്ചിരിക്കുന്ന റാക്ക് കുപ്പിയും, ഗ്ലാസും എടുത്തേ, ചേടത്തി, ഉടനെ പോയി, കുപ്പിയും ഗ്ലാസും മണ്കൂനയിലെ വെള്ളോം, കപ്പ ചെണ്ടൻ പുഴുങ്ങിയതും പന്നി ഉലത്തിയതും എടുത്തോണ്ട് വന്നു.
മീൻകോർമ്പൽ ചേടത്തിയുടെ കയ്യിലേക്ക് കൊടുത്തു. കോലായിൽ പായ് വിരിച്ചു 3 പേരും വട്ടത്തിൽ ഇരുന്ന് റാക്ക് കുടിച്ചും വർത്തമാനവും ഒക്കെ പറഞ്ഞു, “അന്ന്കിഴക്ക് പകലോൻ പടിഞ്ഞാറ് പോയി മറഞ്ഞേ” എന്നുള്ള പാട്ടൊക്കെ പാടി രാത്രി ആഘോഷിച്ചു. ഈ സമയത്ത് ചേടത്തി, മീൻ കഴുകിവാരി, കാന്താരിമുളക്‌അരച്ച്, മീനിൽ പുരട്ടി വറത്തുകൊണ്ട് വന്നു. പിന്നെ ഒരുപാട് വർത്തമാനങ്ങൾ പറഞ്ഞു നേരം പതിരായായി.
പറമ്പിൽ നിന്നും നല്ല ഒരു ഓല മെടൽകിട്ടി. അത് കുറെ,കെട്ടുകൾ ആക്കി, കോലായുടെ മുകളിൽ ഉള്ള തട്ടിൽ അടുക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ട് സന്തോഷത്തോടെ, കത്തിച്ച ചൂട്ട്കറ്റ സുരേന്ദ്രനെടുത്തു കൊടുത്തു. സുരേന്ദ്രൻ എല്ലാവരോടും നന്ദി പറഞ്ഞു കുന്നിൻ മുകളിൽ ഉള്ള വീട്ടിലേക്ക് പോയി. കോരച്ചേട്ടൻ കാള വണ്ടിയിൽ കയറി മുന്നോട്ട് പോയി.
1950-60 കാലങ്ങളിലോക്കെ, നമ്മുടെയൊക്കെ വീടുകളികളിലോക്കെ, പരിചയം ഉള്ളവർക്കും, അല്ലാത്തവർക്കും വേണ്ടി രാത്രികാലങ്ങളിൽ,വെളിച്ചത്തിനായുള്ള ചൂട്ട്കറ്റകൾ, അമ്മമാർ കരുതി വെച്ചിരുന്നു .അതൊക്കെ ഓരോ രാത്രി യാത്രകളും ഓരോരുത്തരുടെയും മനസ്സുകളിൽ സ്നേഹത്തിന്റെ തിരിനാളം പകർന്നു നൽകിയിരുന്നു. വീട്ടിൽ ഉപ്പോ, തേയിലപൊടിയോ മറ്റ് എന്ത് സാധനങ്ങൾക്കുവേണ്ടിയും അപ്പുറത്തെ വീട്ടിലേക്ക് ഓടിപോയി മേടിക്കാൻ അയൽവക്കമുണ്ടായിരുന്നു എന്നാൽ ഇന്ന് സ്നേഹത്തെ മതിൽകെട്ടി തിരിച്ചിരിക്കുന്നു.
കാലങ്ങൾ മാറിയപ്പോൾ ചൂട്ട് കറ്റ മാറി, ചിരട്ടയും മെഴുകുതിരിയും വീടുകളിൽ കരുതിയിരുന്നു. അതിൽ നിന്നും ഉരുകി വീഴുന്ന സ്നേഹത്തിന്റെ മെഴുകിന് വേദനയുടെ ചൂട് ഇല്ലേയില്ലായിരുന്നു. കാലങ്ങൾ കൊഴിഞ്ഞുപോയപ്പോൾ, സ്നേഹത്തിന് മതങ്ങളുടെ നിറം വെച്ചപ്പോൾ, ആളുകളുടെ ചിന്തകളിലും മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. Everyday ബാറ്ററി ടോർച്ചും, പിന്നീട് വന്ന റീചാർജ് ചെയ്യാവുന്ന ടോർച്ചിന്റെയും വലുപ്പം കുറഞ്ഞു കുറഞ്ഞു പോക്കറ്റിൽ കൊള്ളുന്ന സൈസ് ആയി മാറിയിരിക്കുന്നു. നടന്നു പോയ വഴികൾ ഇന്ന് ടാർചെയ്ത്,തെരിവുവിളക്കിന്റെ വെളിച്ചത്തിൽ ചീറിപായുന്ന കാറുകളിലേക്ക് മനുഷ്യർ മാറിയിരിക്കുന്നു. ഫേസ്ബുക്കിൽ കിട്ടുന്ന സ്‌നേഹം താൽക്കാലികം മാത്രമേ ഉണ്ടാക്കൂ . നമ്മൾ അറിയുന്ന നമ്മളെ സ്നേഹിക്കുന്ന ഹൃദയങ്ങളെ ചേർത്തുപിടിക്കണം. സ്നേഹം വാരി വിതറാം. എല്ലാവർക്കും ആശംസകൾ..
നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. ഒട്ടേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമാണ് ഇദ്ദേഹത്തിനുള്ളത്.
ആക്ഷന്‍ ഹീറോ ബിജു, കര്‍മാനി, ഇബ,എന്നി സിനിമകളില്‍ പ്രസാദ് വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2021 ഏപ്രിലില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാനസിക പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
വിമാനയാത്രക്കിടെ എ സി പ്രവർത്തനം നിലച്ചതിനെ തുടർന്ന് ക്യാൻസർ രോഗി അടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. കഴിഞ്ഞ ആഴ്ച്ചയാണ് വിമാന യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ സംഭവം നടന്നത്. ഡെറാഡൂണിൽ നിന്ന് പുറപ്പെട്ട ഗോ ഫസ്റ്റിൻ്റെ ജി8 2316 വിമാനത്തിലാണ് എസി പ്രവർത്തനം രഹിതമായതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിയത്. ഇതിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു. എ സി പ്രവർത്തന രഹിതമായതോടെ മൂന്ന് യാത്രക്കാർ ബോധരഹിതരാകുകയും, ക്യാൻസർ രോഗി അടക്കമുള്ള പല യാത്രക്കാർക്കും ദേഹാസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തിരുന്നു.
ചിലർ ചൂട് സഹിക്കാനാകാതെ ദേഷ്യപ്പെടുകയും ചിലർ അടഞ്ഞ മുറിയിൽ അകപ്പെടുന്നതിൻറെ മാനസിക പ്രശ്നമായ ‘ക്ലോസ്ട്രോഫോബിയ’ മൂലം പരിഭ്രാന്തരാവുകയും ചെയ്തു. ടിവി അവതാരകയായ രോഷ്നി വാലിയ ആണ് വിമാനയാത്രയ്ക്കിടെ നടന്ന അസാധാരണ സംഭവം ട്വീറ്ററിലൂടെ പങ്കുവെച്ചത്. സംഭവം നടക്കുമ്പോൾ അവതാരക വിമാനത്തിലുണ്ടായിരുന്നു എന്നാണ് സൂചന.
‘എല്ലാവരും ചൂട് കൊണ്ട് കഷ്ടപ്പെടുകയാണ്. 5.30നാണ് ഫ്ളൈറ്റ് എടുത്തത്. ഇപ്പോൾ സമയം 6. 20 ആയിരിക്കുന്നു. ഇപ്പോഴും എസി പ്രവർത്തിക്കുന്നില്ല. ഒരു ക്യാൻസർ രോഗി ഇക്കൂട്ടത്തിലുണ്ട്. അവർക്ക് ക്ലോസ്ട്രോഫോബിയ ആണ്. എ സി പ്രവർത്തിക്കുന്നില്ലെന്ന കാര്യം അറിയാമെങ്കിൽ ഇവർ ഫ്ളൈറ്റ് എടുക്കരുതായിരുന്നു. 12,000 രൂപയാണ് ഞങ്ങൾ ടിക്കറ്റിന് നൽകിയിരിക്കുന്നത്. എന്തിനാണത്? ദയവായി എന്തെങ്കിലും ചെയ്യൂ. ഗോ ഫസ്റ്റിനെതിരെ നടപടി സ്വീകരിക്കൂ…’- വീഡിയോയിൽ വിമാനയാത്രികയായ സ്ത്രീ പറയുന്നു.
വില കുറഞ്ഞ രീതിയിൽ വിമാനയാത്ര നടത്താമെന്ന പരസ്യത്തിലൂടെയാണ്ഗോ ഫസ്റ്റ് ശ്രദ്ധേയമായിട്ടുള്ളത്. അടുത്തിടെയായി ഇവരുടെ സർവീസുകൾ വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിരുന്നു. ഇതിനിടെയാണ് വിവാദം. സംഭവം അന്വേഷിക്കാമെന്ന് ഗോ ഫസ്റ്റ് വീഡിയോക്ക് താഴെ അറിയിച്ചെങ്കിലും പരാതിയുമായി കൂടുതൽ യാത്രക്കാർ എത്തിക്കൊണ്ടിരിക്കുകയാണ്.
@GoFirstairways G8 2316 was one of the worst experiences!With Ac’s not working & a full flight,suffocation struck passengers had no way out,sweating profusely paranoid passengers were on the verge of collapsing.3 ppl fainted,a chemo patient couldn’t even breathe.#complaint pic.twitter.com/mqjFiiQHKF
— Roshni Walia (@roshniwalia2001) June 14, 2022
യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ തെളിവെടുപ്പിന് കൊണ്ടുപോകും. ഇതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും.
നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വൈകുന്നേരം ആറു മണിവരെയായിരിക്കും ചോദ്യം ചെയ്യൽ തുടരുക.
താരസംഘടനയായ എ.എം.എം.എയും നടനെതിരെ നടപടി സ്വീകരിക്കണമെന്നും, സ്ത്രീകൾക്ക് അക്രമം നടത്തുന്നവരെ സംഘടനകൾ സംരക്ഷിക്കരുതെന്നും വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട് പ്രതികരിച്ചു.
നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ ഡബ്ല്യു.സി.സി രംഗത്തെത്തിയിരുന്നു. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം താരസംഘടനയായ എ.എം.എം.എയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനും വിജയ് ബാബു എത്തിയിരുന്നു.