Latest News

അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ പരാതിയുമായി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവം ആണ് എംഎൽഎ പങ്കുവെച്ചത്. ആലപ്പുഴ മണ്ഡലത്തിലെ ഭക്ഷണത്തിന് അമിത വില ഇടാക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ജില്ല കളക്ടർക്കാണ് എംഎൽഎ പരാതി നൽകിയത്. ഇതിനെ തുടർന്ന് എംഎൽഎയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്കു നിർദേശം നൽകിയതായി ജില്ല കളക്ടർ രേണു രാജ് അറിയിച്ചു.

ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നതെന്നും എംഎൽഎ ആരോപിച്ചു.

 

സ്‌കൂള്‍ ബസ് തട്ടിയെടുത്ത് വിദ്യാര്‍ഥികളെയും ഡ്രൈവറെയും ജീവനോടെ കുഴിച്ച് മൂടിയ കേസില്‍ പ്രതിക്ക് 40 വര്‍ഷത്തിന് ശേഷം പരോള്‍. കാലിഫോര്‍ണിയന്‍ സ്വദേശിയായ ഫ്രെഡറിക് വുഡ്‌സിനാണ് പരോള്‍.

1976ലായിരുന്നു ലോകത്തെയാകെ നടുക്കിയ സംഭവം. കാലിഫോര്‍ണിയയിലെ ചൗചില്ലയില്‍ വെച്ച് പിക്‌നിക് കഴിഞ്ഞ് വാനില്‍ മടങ്ങുകയായിരുന്ന 26 കുട്ടികളെയും ഡ്രൈവറെയും വുഡ്‌സും സഹോദരന്മാരും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു. 5നും 14നും വയസ്സിനിടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു വാനിലുണ്ടായിരുന്നത്.

ഇവരെ തട്ടിയെടുത്ത ശേഷം ഒരു പഴയ ബസിലേക്ക് മാറ്റി കിഴക്കന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു ക്വാറിയില്‍ പ്രതികള്‍ ജീവനോടെ കുഴിച്ച് മൂടി. ഏകദേശം പതിനാറ് മണിക്കൂറുകള്‍ക്ക് ശേഷം വിദ്യാര്‍ഥികളും ഡ്രൈവറും സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു. പ്രതികള്‍ ഉറങ്ങിയ തക്കത്തിന് ഇവര്‍ മണ്ണ് മാറ്റി പുറത്തെത്തുകയായിരുന്നു.

ഇവര്‍ അറിയിച്ച പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് വുഡ്‌സിനെയും സഹോദരന്മാരായ റിച്ചാര്‍ഡിനെയും ജെയിംസിനെയും പിടികൂടിയത്. പ്രതികള്‍ക്ക് ഓരോരുത്തര്‍ക്കും 27 ജീവപര്യന്തം വീതം ശിക്ഷയായിരുന്നു അന്ന് കോടതി വിധിച്ചത്. പരോളിനുള്ള സാധ്യത തള്ളിക്കളയാനായിരുന്നു ഈ വിധി. സംഭവം നടക്കുമ്പോള്‍ 24 വയസ്സായിരുന്നു വുഡ്‌സിന്റെ പ്രായം.

കുട്ടികള്‍ക്കുണ്ടായ ട്രോമയും മറ്റ് ബുദ്ധിമുട്ടുകളും ഇന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ചെയ്ത തെറ്റില്‍ അതിയായ കുറ്റബോധമുണ്ടെന്നും പരോള്‍ വിധി കേട്ട ശേഷം വുഡ്‌സ് പ്രതികരിച്ചു. വുഡ്‌സിനൊപ്പം ശിക്ഷ ലഭിച്ച ജെയിംസിനും റിച്ചാര്‍ഡിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ജാമ്യം ലഭിച്ചിരുന്നു.

1971ലിറങ്ങിയ ഡെര്‍ട്ടി ഹാരി എന്ന സിനിമ അനുകരിച്ചായിരുന്നു പ്രതികള്‍ കുട്ടികളെ തട്ടിയെടുത്തത്. 50 ലക്ഷം യുഎസ് ഡോളര്‍ ആവശ്യപ്പെട്ടായിരുന്നു ക്രൂരത. മൂന്ന് പേരും ധനിക കുടുംബത്തില്‍ ജനിച്ചവരായിരുന്നിട്ടും പണത്തോടുള്ള ആര്‍ത്തി അന്നേ ആളുകളെ ആശ്ചര്യപ്പെടുത്തിയിരുന്നു.

എംജി സർവകലാശാലാ യുവജനോത്സവത്തിന്റെ പ്രധാന വേദിക്ക് മുന്നിൽ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ വീഡിയോ കഴിഞ്ഞ ദിവസമാണ്‌ വൈറൽ ആയത്. കലോത്സവത്തിന്റെ ഭാഗമായി ഫ്ളാഷ്മോബിൽ പങ്കെടുത്ത വിദ്യാർഥികൾക്കൊപ്പമാണ് ദിവ്യ നൃത്തം ചെയ്തത്. ഇപ്പോൾ നൃത്തം ചെയ്തതിനു പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കളക്ടർ.

കളക്ടർ ദിവ്യയുടെ വാക്കുകൾ;

”കലോത്സവത്തോട് അനുബന്ധിച്ചുള്ള ദീപക്കാഴ്ച്ച ഉദ്ഘാടനം ചെയ്യാൻ പോയതായിരുന്നു. കുഞ്ഞും അച്ഛനും അമ്മയുമൊക്കെ വേദിയിലേക്ക് വന്നിട്ടുണ്ടായിരുന്നു. കുഞ്ഞിനോടൊപ്പം വിദ്യാർഥികളുടെ ഡാൻസെല്ലാം ആസ്വദിച്ച് നിൽക്കുകയായിരുന്നു. അതിനിടയിലാണ് കുട്ടികൾ പെട്ടെന്നു വന്ന് വിളിച്ചത്. ‘മാഡം രണ്ട് സ്റ്റെപ്പ് വെക്കാമോ’ എന്നു ചോദിച്ചു. ആ സ്നേഹക്ഷണം സ്വീകരിക്കുകയായിരുന്നു”

ഡാൻസും പാട്ടുമൊക്കെ ചെയ്യാൻ വിമുഖത ഉള്ള ആളല്ലാത്തതുകൊണ്ട് അവർക്കധികം നിർബന്ധിക്കേണ്ടി വന്നൊന്നുമില്ല. രണ്ടു സ്റ്റെപ്പ് വെക്കാം എന്നു കരുതി പോയതാണ്, പക്ഷേ ഭയങ്കര ഊർജമായിരുന്നു. ഫ്ളാഷ് മോബിന്റെ അന്തസത്ത തന്നെ ആ ഊർജമാണല്ലോ. രാത്രി വീട്ടിലെത്തിയപ്പോഴാണ് വീഡിയോയുടെ പല വേർഷനുകൾ സാമൂഹിക മാധ്യമത്തിലുണ്ടെന്ന് അറിഞ്ഞത്. ഫേസ്ബുക് പേജൊന്നും ഇല്ലാത്തതുകൊണ്ട് ഇതൊന്നും നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് അറിഞ്ഞത് സം​ഗതി കൈവിട്ടു പോയി എന്ന്.

പാരാഗ്ലൈഡിങ്ങിനിടെ ബാലന്‍സ് തെറ്റി വെള്ളത്തില്‍ വീണ് ടൂറിസ്റ്റിനും ഗൈഡിനും ദാരുണാന്ത്യം. തെലങ്കാനയില്‍ നിന്നുള്ള ഇഷ റെഡ്ഡിയും(23) ഗൈഡ് സന്ദീപ് ഗുരുങ്ങും(26) ആണ് മരിച്ചത്. വടക്കന്‍ സിക്കിമില്‍ ഇന്നലെയായിരുന്നു സംഭവം.

രാവിലെ ഒമ്പതരയോടെ ലാച്ചുങ്ങിലെ വ്യൂ പോയിന്റില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കവേ ശക്തമായ കാറ്റില്‍ അകപ്പെട്ട് ഗ്ലൈഡറിന് ബാലന്‍സ് തെറ്റുകയായിരുന്നു. തുടര്‍ന്ന് സന്ദീപും ഇഷയും നദിയില്‍ വീഴുകയും ശക്തമായ ഒഴുക്കില്‍പ്പെടുകയും ചെയ്തു. ഇരുവരുടെയും മൃതദേഹം ഏറെ വൈകിയാണ് നദിയില്‍ നിന്ന് കണ്ടെടുത്തത്.

പോലീസും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സും ചേര്‍ന്നായിരുന്നു തിരച്ചില്‍. നദിയിലെ ശക്തമായ ഒഴുക്ക് കാരണം മൃതദേഹം പുറത്തെടുക്കാന്‍ ഏറെ വൈകിയതായി പോലീസ് അറിയിച്ചു.

ലണ്ടൻ: ബ്രിട്ടണിലെ ‘’ഹെൽത്ത് സർവീസ് ജേർണ’’ലിന്റെ ഈവർഷത്തെ പാർട്ണർഷിപ്പ് അവാർഡ് ജേതാക്കളുടെ പട്ടികയിൽ ഇടംപിടിച്ച് മാഞ്ചസ്റ്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സ്ഥാപനവും. നഴ്സിംങ് റിക്രൂട്ട്മെന്റ് രംഗത്ത് രണ്ടു പതിറ്റാണ്ടോളമായി സജീവമായി പ്രവർത്തിക്കുന്ന ഏലൂർ കൺസൾട്ടൻസി സർവീസിനാണ് ഈ അപൂർവ നേട്ടം കൈവരിക്കാനായത്. നഴ്സിംങ് ജോബ്സ് യുകെ, ഏലൂർ കൺസൾട്ടൻസി എന്നീ സഹോദര സ്ഥാപനങ്ങളിലൂടെ ആറായിരത്തിൽപരം പ്രഫഷണൽ നേഴ്സുമാരെയും വിവിധ യൂണിവേഴ്സിറ്റികളിലേക്കായി നൂറുകണക്കിന് വിദ്യാർഥികളെയുമാണ് ഇവർ യുകെയിൽ എത്തിച്ചത്.

ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസിന്റെ പോളിസി ആൻഡ് മാനേജ്മെന്റ് രംഗത്തെ മാറ്റങ്ങളും വിശേഷങ്ങളും വിശദമായി കവർചെയ്യുന്ന ന്യൂസ് ജേർണലാണ് ഹെൽത്ത് സർവീസ് ജേർണൽ. ആരോഗ്യ പരിപാലന രംഗത്ത് എൻ.എച്ച്.എസിനെ സഹായിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെയും ഏജൻസികളെയും സർവീസ് സെക്ടറുകളെയുമാണ് ഹെൽത്ത് സർവീസ് ജേർണൽ ഓരോവർഷവും പാർട്ണർഷിപ്പ് അവാർഡ് നൽകി ആദരിക്കുന്നത്.

മാർച്ച് 24ന് ലണ്ടനിലെ പാർക്ക് പ്ലാസയിൽ നടന്ന ചടങ്ങിൽ ഏലൂർ കണസൾട്ടൻസി മാനേജിംങ് ഡയറക്ടർ മാത്യു ജെയിംസ് ആദരം ഏറ്റുവാങ്ങി. ‘’സ്റ്റാഫിംങ് സൊല്യൂഷൻസ് ഓഫ് ദ ഇയർ അവാർഡിന്റെ’’ ചുരുക്കപ്പട്ടികയിൽ ഇടം നേടാനായതിൽ അഭിമാനിക്കുന്നുവെന്ന് മാത്യു ജെയിംസ് പറഞ്ഞു. തങ്ങളിൽ വിശ്വാസം അർപ്പിച്ച നഴ്സുമാർക്കും ആത്മാർഥതയോടെ പ്രവർത്തിച്ച് അവരെ എൻ.എച്ച്.എസ്. ആശുപത്രികളുടെ ഭാഗമാക്കാൻ സഹായിച്ച സ്റ്റാഫംഗങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. 2002ൽ പ്രവർത്തനം ആരംഭിച്ച ഏലൂർ കൺസൾട്ടൻസി മുപ്പതിലധികം എൻ.എച്ച്.എസ് ട്രസ്റ്റിലേക്കും, സ്വകാര്യ ആശുപത്രികളിലേക്കും നിരവധി നേഴ്സിംങ് ഹോമുകളിലേക്കുമായി ആറായിരത്തിലധികം നഴ്സുമാരെയാണ് ഇതുവരെ ബ്രിട്ടണിൽ എത്തിച്ചത്. ഇതിൽ മഹാഭൂരിപക്ഷം പേരും കേരളത്തിൽ നിന്നുള്ളവരാണ്.

ഫൈസൽ നാലകത്ത്

കോവിഡാനന്തര മലയാളസിനിമയുടെ പുനർജ്ജീവനത്തിനു വഴിയൊരുക്കി, 2020 ജനുവരി മുതൽ 2022 ജനുവരി വരെ തീയറ്ററുകളിലും ഓടിടി പ്ലാറ്റ് ഫോമുകളിലായി റിലീസ് ചെയ്ത ചിത്രങ്ങളെ ആധാരമാക്കി, ലെൻസ്മാൻ എന്റെർറ്റൈൻമെൻറ്സും, ഫെഡറേഷൻ ഓഫ് ഇവൻറ് മാനേജ്മെൻറ് അസോസിയേഷൻ ഫെമയും (FEMA) ചേർന്നൊരുക്കുന്ന ബിഗ് സ്‌ക്രീൻ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.

അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോൻ (2020), കള, മിന്നൽമുരളിയിലെ അഭിനയത്തിന് ടോവിനോ തോമസ് (2021), ഉണ്ണി മുകുന്ദൻ (മേപ്പടിയാൻ-2022) എന്നിവർ ഈ മൂന്നു വർഷങ്ങളിലെ മികച്ച നടന്മാർക്കുള്ള ബഹുമതികൾ നേടി. മികച്ച നടി – അന്ന ബെൻ – കപ്പേള (2020) , നിമിഷ സജയൻ – മാലിക് , ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ( 2021), ദർശന – (ഹൃദയം-2022)

ബിഗ് സ്ക്രീൻ അവാർഡ്‌സ് – 2022 മറ്റുള്ള അവാർഡുകൾ –

ബെസ്ററ് ആക്ടർ ഇൻ സപ്പോർട്ടിങ് റോൾ -സുധിഷ് – (ഭൂമിയിലെ മനോഹര സ്വകാര്യം – 2020)
മികച്ച സംഗീത സംവിധായകൻ – അൽഫോൻസ് ജോസഫ് (വരനെ ആവശ്യമുണ്ട്)
മികച്ച ഗായകൻ – ഹരിചരൻ (വരനെ ആവശ്യമുണ്ട് )
മികച്ച ഗാന രചയിതാവ് – ബി കെ ഹരിനാരായണൻ (വാതിൽക്കല് വെള്ളരി പ്രാവ് )
മികച്ച ഗായിക – നിത്യാ മാമൻ (വാതിൽക്കല് വെള്ളരി പ്രാവ് )
മികച്ച നവാഗത സംവിധായകൻ -റഷീദ് പാറക്കൽ ( സമീർ – 2020 )
ലൈഫ് ടൈം അച്ചീവ്മെന്റ് ( ഇൻഫ്ലുവെൻഷ്യൽ –മോട്ടിവേഷണൽ ) ഇന്നസെൻറ്.
എക്സില്ലെന്സ് ഇന്‍ മലയാള സിനിമ – ഇടവേള ബാബു
ഔട്‍സ്റ്റാന്ഡിങ് പെർഫോർമർ – ഇർഷാദ് ( സൈലെൻസ് & വോൾഫ് )
മികച്ച കുടുംബ ചിത്രം – വരനെ ആവശ്യമുണ്ട് – അനൂപ് സത്യൻ

മൾട്ടി ടാലെന്റ് പേഴ്സണാലിറ്റി – അനൂപ് മേനോൻ
മികച്ച ഛായാഗ്രാഹകൻ – സുദീപ് എലമോൻ ( അയ്യപ്പനും കോശിയും )
മികച്ച എഡിറ്റർ – രഞ്ജൻ അബ്രഹാം ( അയ്യപ്പനും കോശിയും )
മികച്ച പശ്ചാത്തല സംഗീതം – ജൈക്സ് ബിജോയ് ( അയ്യപ്പനും കോശിയും )
സോങ് ഓഫ് ദി ഇയർ – സച്ചിൻ ബാലു – (സ്‌മരണകൾ കാടായ് – ഭൂമിയിലെ മനോഹര സ്വകാര്യം)

മികച്ച സഹനടി – ഗൗരി നന്ദ ( അയ്യപ്പനും കോശിയും ), ബെസ്ററ് ക്യാരക്ടർ ആക്ടർ – കോട്ടയം രമേശ് (അയ്യപ്പനും കോശിയും), മികച്ച ചിത്രം & മികച്ച സംവിധയകാൻ -രഞ്ജിത്ത് – സച്ചി (അയ്യപ്പനും കോശിയും ) , വോയിസ് ഓഫ് ദ ഇയർ – നഞ്ചിയമ്മ ( കലക്കാത്ത – അയ്യപ്പനും കോശിയും )

 

ബിഗ് സ്ക്രീൻ അവാർഡ്‌സ് 2021

എക്‌സ്‌ലെൻസ് അവാർഡ് – പി ആർ ഒ ദിനേശ് , മികച്ച ഛായാഗ്രാഹകൻ – ഷൈജു ഖാലിദ് (ജോജി , നായാട്ട് ) , മ്യൂസിഷ്യൻ ഓഫ് ദി ഡെക്കയ്ഡ് – ഗോപി സുന്ദർ , മികച്ച കുടുംബ ചിത്രം – ഹോം , മികച്ച സഹ നടൻ – ജോണി ആന്റണി ( ഹോം ) , ട്രെൻഡ് സെറ്റെർ – സിദ്ധിഖ് ലാൽ , മികച്ച എന്റെർറ്റൈനെർ – രമേശ് പിഷാരടി, മികച്ച സോഷ്യലി കമ്മിറ്റഡ് പേഴ്സണാലിറ്റി – എൻ എം ബാദുഷ , എസ്‌സില്ലെൻസ് ഇൻ സിനിമ (30 YEARS) – മനോജ് കെ ജയൻ, മൾട്ടി ടാലന്റ്ട് പേഴ്സണാലിറ്റി : ശങ്കർ രാമകൃഷ്ണൻ, മികച്ച ഗാന രചയിതാവ് – അൻവർ അലി , മികച്ച സംഗീത സംവിധയകാൻ & ബാക്ഗ്രൗണ്ട് സ്കോർ – സുഷിൻ ശ്യാം – മാലിക് , കുറുപ്പ്
മികച്ച ഗായിക – സുജാത മോഹൻ , മികച്ച ഗായകൻ – ഷഹബാസ് അമൻ , മികച്ച പുതുമുഖ സംവിധായകൻ – ചിദംബരം ( ജാനേ മന്‍) , എന്റർടൈനിംഗ് ഫിലിം – ഓപ്പറേഷൻ ജാവ , ബെസ്ററ് സോഷ്യലി കമ്മിറ്റഡ് ഫിലിം – നായാട്ട് (രഞ്ജിത്ത് ) , വൈറൽ സോങ് ഓഫ് ദി ഇയർ – റാം സുരേന്ദർ ( കിം കിം ) വോയിസ് ഓഫ് ദി ഇയർ – പ്രസീദ ചാലക്കുടി ( അജഗജാന്തരം ) , പോപ്പുലർ ആക്ടർ – ആന്റണി വർഗീസ് (പെപ്പെ ), മികച്ചആർട്ടിസ്റ്റിക് ഫിലിം – കള , ഔട്‍സ്റ്റാന്ഡിങ് പെർഫോമൻസ് – മൂർ (കള) , മികച്ച ബാലതാരം – വസിഷ്ട് ഉമേഷ് -മിന്നൽ മുരളി , ഔട്‍സ്റ്റാന്ഡിങ് പെർഫോർമർ ഓഫ് ദി ഇയർ – ഗുരു സോമസുന്ദരം – മിന്നൽ മുരളി , മികച്ച ചിത്രം & ഡയറക്ടർ – മിന്നൽ മുരളി – ബേസിൽ ജോസഫ്, പെർഫോർമർ ഓഫ് ദി ഡെക്കയ്ഡ് – സുരാജ് വെഞ്ഞാറമൂട് , സോങ് ഓഫ് ദി ഇയർ – ഉയിരേ – ഷാൻ റഹ്മാൻ – മിഥുൻ ജയരാജ് & നാരായണി ഗോപൻ , ജനപ്രിയ ഗായിക – സിതാര കൃഷ്ണകുമാർ

 

ബിഗ് സ്ക്രീൻ അവാർഡ്‌സ് 2022

മികച്ച ഗായകൻ – ഹരിശങ്കർ , എക്സല്ലൻസ് ഇൻ മ്യൂസിക് – കൈലാസ് മേനോൻ , മികച്ച കുടുംബ ചിത്രം – മേപ്പടിയാൻ , മികച്ച നടൻ – ഉണ്ണി മുകുന്ദൻ – മേപ്പടിയാൻ , മികച്ച ഛായാഗ്രാഹകൻ – വിശ്വജിത്ത് ഒടുക്കലത്ത് (ഹൃദയം) , മികച്ച എഡിറ്റർ – രഞ്ജൻ എബ്രഹാം (ഹൃദയം) , മികച്ച സഹനടൻ – കലേഷ് രാമാനന്ദ് , മികച്ച സംഗീത സംവിധയകാൻ / BG & സോങ് ഓഫ് ദി ഇയർ – ഹിഷാം അബ്ദുൽ വഹാബ്- (ദർശന) ഹൃദയം , മികച്ച സംവിധായകൻ – വിനീത് ശ്രീനിവാസൻ (ഹൃദയം) , മികച്ച ഗാനരചന – കൈതപ്രം ( ഹൃദയം) , മികച്ച ചിത്രം – ഹൃദയം

പ്രൈഡ് ഓഫ് കേരള അവാർഡ് -വൈഷ്ണവ് ഗിരീഷ് , 22 ഇയേഴ്സ് ഓഫ് എക്സല്ലൻസ് ഇൻ മ്യൂസിക് – അഫ്സൽ ഇസ്മായിൽ , സ്റ്റൈൽ ഐക്കൺ അവാർഡ് – സാനിയ ഇയ്യപ്പൻ

 

ഏപ്രിൽ 12 നു തൃശ്ശൂരിലെ പുഴയ്ക്കൽ വെഡിങ് വില്ലേജ് അങ്കണത്തിൽ ഒരുങ്ങുന്ന വർണ്ണാഭമായ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് , ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ പുരസ്കാര ചടങ്ങിൽ പങ്കെടുക്കും. കല്യാൺ സിൽക്സ് അവതരിപ്പിക്കുന്ന ‘ബിഗ് സ്ക്രീൻ അവാർഡ്സ് 2022’ ഇവന്റ് മാനേജ് ചെയ്യുന്നത് തൃശ്ശൂരിലെ പ്രശസ്തമായ ഓസ്കാർ ഇവന്റ്‌സ് ആണ്. അഫ്സൽ, നിഷാദ്, വൈഷ്ണവ് ഗിരീഷ്, അഖില ആനന്ദ് , അക്ബർ ഖാൻ, ശ്രീനന്ദ, മെറിൽ ആൻ മാത്യു എന്നിവർ ഒരുക്കുന്ന മ്യൂസിക് നൈറ്റ്, പ്രശസ്ത ചലച്ചിത്ര താരങ്ങൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ എന്നിവയും അരങ്ങേറും.

ബിനോയ് എം. ജെ.

മനുഷ്യന്റെ ദു:ഖങ്ങളെല്ലാം സമൂഹത്തിൽ നിന്നുമാണ് വരുന്നത്. നിങ്ങൾ ഒറ്റയ്ക്ക് ഒരു ദ്വീപിൽ അകപ്പെട്ടു എന്ന് കരുതുക. നിങ്ങൾക്ക് കുടിക്കുവാൻ ഉള്ള ജലവും കഴിക്കുവാനുള്ള ഫലങ്ങളും അവിടെ ലഭ്യമാണ്. അവിടെ നിങ്ങൾ ജീവിക്കുന്നുവോ മരിക്കുന്നുവോ എന്നുള്ളത് നിങ്ങൾക്ക് ഒരു വിഷയമായിരിക്കുകയില്ല. നിങ്ങൾ വസ്ത്രം ധരിക്കുന്നുണ്ടോ ഇല്ലയോ എന്നതും അപ്രധാനമാവുന്നു. എന്നാൽ നിങ്ങൾ സമൂഹത്തിൽ ആണെങ്കിലോ? കാര്യമാകെ മാറുകയാണ്. കൊച്ചു കുട്ടികൾ ഉരുണ്ടു വീഴുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതാരും കാണുന്നില്ലെങ്കിൽ അവർ വേഗത്തിൽ പൊടി തട്ടി എഴുന്നേറ്റ് പോകുന്നത് കാണാം. എന്നാൽ അതാരെങ്കിലും കണ്ടാലോ? അവർക്ക് ആശയക്കുഴപ്പവും കരച്ചിലും വരുന്നു. ഇപ്രകാരം ആശയക്കുഴപ്പവും ദു:ഖവും എപ്പോഴും സമൂഹത്തിൽ നിന്നുമാണ് വരുന്നത്.

എന്നാൽ നാമെല്ലാം സമൂഹത്തിൽ ജീവിക്കുവാൻ വിധിക്കപ്പെട്ടവരാണ്. ഏകാന്തവാസം നമുക്ക് അസാദ്ധ്യവുമാണ്. അതുകൊണ്ടാണ് നാം ജീവിതകാലം മുഴുവൻ ദു:ഖത്തിൽ കഴിയുന്നത്. വാസ്തവത്തിൽ സമൂഹം പ്രകൃതിയുടെ അഥവാ മായയുടെ ഭാഗമാകുന്നു. നിങ്ങളാവട്ടെ പുരുഷൻ അഥവാ ഈശ്വരനും. സമൂഹവുമായുള്ള കൂട്ടുകെട്ടിനെ മായാബന്ധനമെന്നാണ് പറയുക. അതുകൊണ്ടുതന്നെ സമൂഹത്തിൽ ജീവിക്കുമ്പോൾ അതിന്റെ അടിമകളായി ജീവിക്കാതിരിക്കുക. സമൂഹത്തിൽ നമുക്ക് രണ്ട് രീതിയിൽ ജീവിക്കുവാനാകും. ഒന്ന് സമൂഹത്തിന്റെ അടിമകളായി, രണ്ട് സമൂഹത്തിന്റെ യജമാനന്മരായി. നാമെല്ലാവരും സമൂഹത്തിന്റെ അടിമകളാണ്. യജമാനനാകുവാനുള്ള അവസരങ്ങൾ നാം സദാ നഷ്ടപ്പെടുത്തുന്നു. നാം മായാബന്ധനത്തിൽ പെട്ടുപോകുന്നു.

ഇതിൽ നിന്നും എങ്ങനെ കരകയറാം?എങ്ങനെ സമൂഹത്തിന്റെ യജമാനനാവാം? ഈ ചോദ്യം എക്കാലത്തും സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാകുന്നു. ആദ്യത്തെ തിരുത്തൽ വരുത്തേണ്ടത് സമൂഹം എന്നേക്കാൾ ശ്രേഷ്ഠമല്ല മറിച്ച് ഞാൻ സമൂഹത്തേക്കാൾ ശ്രേഷ്ഠമാണ് എന്ന തത്വത്തിലാണ്. വ്യക്തിയിൽ ഈശ്വരൻ വസിക്കുന്നു; സമൂഹമാവട്ടെ പ്രകൃതി അഥവാ മായയുമാകുന്നു. അതിനാൽ തന്നെ വ്യക്തിയുടെ കൽപനകൾ സമൂഹം അനുസരിക്കേണ്ടിയിരിക്കുന്നു, മറിച്ചല്ല. നാം കരുതും പോലെ വ്യക്തി സമൂഹത്തിനല്ല ദാസ്യവൃത്തി ചെയ്യേണ്ടത് മറിച്ച് സമൂഹം വ്യക്തിക്കാണ് ദാസ്യവൃത്തി ചെയ്യേണ്ടത്. അവിടെ വ്യക്തിക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. ആ സ്വാതന്ത്ര്യത്തെ മോക്ഷം എന്ന് വിളിക്കുന്നു.

വ്യക്തി ജീവിക്കേണ്ടതും കർമ്മം ചെയ്യേണ്ടതും സമൂഹത്തിൽനിന്നും പ്രതിഫലം സ്വീകരിക്കുന്നതിനുവേണ്ടിയല്ല,മറിച്ച് സ്വന്തം ആത്മാവിഷ്കാരത്തിനും അതിലൂടെ ലഭിക്കുന്ന അനന്താനന്ദത്തിനും വേണ്ടിയാവണം. പ്രതിഫലത്തെ ത്യജിക്കേണ്ടിയിരിക്കുന്നു. അങ്ങോട്ട് കൊടുക്കുന്നവയല്ല മറിച്ച് തിരിച്ചിങ്ങോട്ട് സ്വീകരിക്കുന്നവയാണ് നമ്മെ സമൂഹത്തിന്റെ അടിമകളാക്കി മാറ്റുന്നത്. എന്റെ ജീവിതത്തിൽ കൈ കടത്തുവാൻ ഞാൻ ഒരിക്കലും സമൂഹത്തെ അനുവദിക്കുകയില്ല; ഞാൻ സമൂഹവുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് ഉപേക്ഷിക്കുന്നു. ആ ഏകാന്തതയിൽ എന്റെ ആശയക്കുഴപ്പങ്ങൾ തിരോഭവിക്കുകയും ഉള്ളിലുള്ള ഈശ്വരൻ ഉണരുകയും ചെയ്യുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

കാരൂർ സോമൻ

സിംഹം വിശന്നാൽ തവളയെ പിടിക്കാറില്ല അലറിവിളിക്കും. ഇന്ത്യൻ ജനത കൊയ്ത്തു കഴിഞ്ഞ പാടത്തെ ധാന്യമണികൾക്കായി ജീവന്റെ തുടിപ്പിനായ് അലറി വിളിച്ചു് പോരാടുന്നു. അതിൽ നിന്ന് പൊട്ടിമുളച്ച ഉള്ളിൽ പിടഞ്ഞ വികാര വിലാപ കാഴ്ചകളാണ് കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന ദേശീയ പണിമുടക്കിൽ കണ്ടത്. വീര്യമേറിയ വീഞ്ഞുപോലെ ഈ ബന്ദിലേക്ക് സമൂഹത്തെ നയിച്ചത് ജീവിതത്തിന്റ സമസ്ത മണ്ഡലങ്ങളിലും അനിശ്ചിതത്വം അടക്കി ഭരിക്കുന്നു. ഏത് രാഷ്ട്രീയ പാർട്ടി ഭരിക്കുന്നു എന്നതല്ല മനുഷ്യർ നേരിടുന്ന വിഷയം. മരുന്നിന്റെ വിലക്കയറ്റം, അടുക്കളയിലെ പാചകവാതക- പച്ചക്കറി-തൊഴിലില്ലായ്‌മ, കൃഷിക്കാരുടെ ആത്മഹത്യ തുടങ്ങി റോഡിലോടുന്ന പെട്രോൾ, ഡീസൽവരെ വിലവർദ്ധനവ് പലതാണ്. സമര സംഘടനകൾ മാസങ്ങൾക്ക് മുൻപ് സർക്കാരിന് മുന്നറിയിപ്പ് കൊടുത്തിട്ടുള്ള ഒരു ബന്ദിനെ സമരാഭാസമെന്ന് വിളിച്ചിട്ട് കാര്യമില്ല. സമരസമിതിക്കാരെ വിളിച്ചൊന്ന് സംസാരിച്ചിരുന്നെങ്കിൽ സമരങ്ങളെ റോഡിൽ വലിച്ചിഴച്ചു് മലിനപ്പെടുത്തില്ലായിരുന്നു. ഏത് നീറുന്ന പ്രശ്നങ്ങൾക്കും പരിഹാരം കാണുകയാണ് നല്ലൊരു ഭരണാധിപന്റെ നേട്ടം. അതിന് ഏറ്റവും നല്ലൊരു ഉദാഹരണം. കഴിഞ്ഞ ദിവസങ്ങളിൽ പ്രൈവറ്റ് ബസ്സുടമകൾ പണിമുടക്കി. ഗതാഗത മന്ത്രിയുടെ ചർച്ച പരാജയപ്പെട്ടു. ഉടൻ മുഖ്യ മന്ത്രി ഇടപെട്ട് അതിന് പരിഹാരം കാണുന്നു. സന്താപത്തിന് പിന്നാലെ സന്തോഷം വരുന്നു. മനുഷ്യജീവിതത്തിന്റ അവകാശ അർത്ഥത്തെപ്പറ്റി വില്യം ഷേക്‌സ്‌പിയർ “മാക്ക്ബെത്” എന്ന നാടകത്തിൽ പറയുന്നുണ്ട്. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതുപോലെ സമര സമിതിയോട് സഹകരിക്കുക മാത്രമെ മാർഗ്ഗമുള്ളു.

ബന്ദ് സമരങ്ങൾ എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കുന്നതാണ്. രാഷ്ട്രീയ പാർട്ടികളേക്കാളുപരി അരാഷ്ടിയതയുടെ മുകളിലെ രാഷ്ട്രീയ പോരാട്ടങ്ങൾ ലോകമെങ്ങും നടക്കാറുണ്ട്. സമരത്തിൽ ഏർപ്പെടുന്നവർക്ക് ഒരേയൊരു വികാരമേയുള്ളു സമരം വിജയിപ്പിക്കുക. അതുകൊണ്ട് മനുഷ്യരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ അംഗീകരിക്കാതെ പോകുക മനുഷ്യവകാശ ലംഘനമാണ്. സഞ്ചാര സ്വാതാന്ത്യത്തിനായി പൊരുതിയ സാഹിത്യ സാമൂഹ്യ പ്രതിഭകളെ അവർ മറക്കുന്നു. 1857 ലെ ഒന്നാം സ്വാതന്ത്യ സമരം പൊട്ടിപ്പുറപ്പെട്ടത് സാമൂഹ്യ സാമ്പത്തിക മതപരമായ വിപത്തുകൾക്കെതിരെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയായിരിന്നു. ഇവിടെ ഉയരുന്ന ചോദ്യം. അന്ന് ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെ നാടുവാഴികളും നാട്ടു രാജാക്കന്മാരും എതിരാളികളെങ്കിൽ ഇന്ന് സ്വന്തം ജനതതന്നെ രംഗത്ത് വന്നിരിക്കുന്നു. അധികാരത്തിലിരിക്കുന്ന ആടുകളുടെ ഇടയൻ തങ്ങളുടെ ആട്ടിന്പറ്റത്തെ സംരക്ഷിക്കേണ്ടതിന് പകരം അവരുടെ സമ്പത്തു് ധൂർത്തടിച്ചാൽ, ചുഷണം ചെയ്താൽ, ജീവിതം ദുരിതത്തിലാക്കിയാൽ അതിനെ നിശിതമായി തുറന്നു കാട്ടണം. ആട്ടിടയെന്റ അടിയേറ്റ് തളർന്ന പാവം ആട്ടിൻപറ്റങ്ങൾ കൂട്ടം തെറ്റി നടക്കാൻ തുടങ്ങിയതുകൊണ്ടാണ് സമര ദുരന്തങ്ങൾ കാണാനിടയാകുന്നത്. മനുഷ്യർ നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങൾക്ക് അവരുടെ ക്ഷേമം മുൻനിർത്തി പരിഷ്‌ക്കാരങ്ങൾ വരുത്തുകയാണ് നല്ലൊരു ഭരണാധിപൻ ചെയ്യേണ്ടത്. അതൊക്കെ സുപ്രധാനങ്ങളായ നാഴികക്കല്ലുകളായി ചരിത്രം രേഖപ്പെടുത്തുകയും ചെയ്യും. എല്ലായ്‌പ്പോഴും കണ്ടുകൊണ്ടിരിക്കുന്നത് നമ്മുടെയുള്ളിലെ ശത്രുവിനെ തിരിച്ചറിയാതെ എതിർഭാഗത്തുള്ള ശത്രുവിനെ തിരയുന്നു.

ഇതുപോലുള്ള ദേശീയ സമരങ്ങൾ നടക്കുമ്പോൾ പാവപ്പെട്ടവന്റെ നടുവൊടിക്കുന്ന വിലകയറ്റംപോലെ പാവപ്പെട്ടവന് ജോലിക്ക് പോകാൻ സാധിക്കാതെ രണ്ട് ദിവസം വീട്ടിലിരിക്കുക എന്നത് കണ്ണുതുറന്നു കാണണം. അതിനെ ലളിതമായി കാണരുത്. ഒരു കൂട്ടർ സമര വിപ്ലവ കാഹളം മുഴക്കുമ്പോൾ കൂലിവേലക്കാർ ദയനീയമായ നൊമ്പരപ്പെടുന്നു. കണ്ണീർവാർക്കുന്നു. കുടുംബ നായകനെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് സർക്കാർ രക്ഷാകവചമുണ്ടാക്കേണ്ടത് ആവശ്യമാണ്. സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടുമ്പോൾ പാവങ്ങളുടെ അന്നം മുടങ്ങുന്നു. ആശുപത്രികളിൽ ചികിത്സതേടി പോകുന്നവരെ തടയുന്നു. സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുള്ളതുപോലെ ചെയ്യാതിരിക്കാനും അവകാശമുണ്ട്. അവരെ മർദിക്കുക, മുഖത്തു് തുപ്പുക തുടങ്ങിയ കാര്യങ്ങൾ ധിക്കാരപരമായ സമീപനങ്ങളാണ്. ഒരു ഭാഗത്തുകൂടി അനീതിക്കെതിരെ പോരാടുകയും സ്വയം അനീതി നടപ്പാക്കുകയും ചെയ്യുന്ന പ്രവണത അധീശത്വ വർഗ്ഗത്തിന്റെ അന്തർലീനമായ സ്വാർത്ഥതയാണ്. ഈ കൂട്ടർ അവരുടെ ഭ്രാന്തമായ വൈരൂപ്യങ്ങൾ സമൂഹത്തിൽ തുറന്നു കാട്ടുന്നു. ഇത് സമകാല ജീവിതത്തിൽ കാണുന്ന രാഷ്ട്രീയ – സാംസ്കാരിക അധഃപതനമാണ്.

അവകാശങ്ങൾ നേടിയെടുക്കാനുള്ള സഞ്ചാരമാണ് സമരം. എന്നാൽ അധികാരത്തിന്റെ വിഴുപ്പുചാലിലൂടെ സഞ്ചരിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയുന്നില്ല. ഓരോ സമരങ്ങളും ദേശീയത്വം ഉയർത്തിപ്പിടിച്ചു് മറ്റുള്ളവരെ ഉത്തേജിപ്പിക്കുന്നതും ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതുമാകണം. അതിലുള്ളവർ മറ്റുള്ളവരാൽ തീറ്റിപോറ്റുന്നവരും മിതവാദികളുമാകരുത്. ഇവരുടെ പ്രവർത്തികളാണ് മറ്റുള്ളവരെ ചൊടിപ്പിക്കുന്നത്. സമരവഴിയിൽ സഞ്ചരിക്കുന്നവർക്ക് ലക്ഷ്യബോധമുണ്ട്. അവർ വഴിയാത്രക്കാരുമായി കൊമ്പുകോർക്കില്ല. വിദേശ രാജ്യങ്ങളിൽ നടക്കുന്ന സമരമുറകൾ കേരളം കണ്ടുപഠിക്കണം. അവർ റോഡിലല്ല സമരം ചെയ്യുന്നത്. സമരം ചെയ്യാനുള്ള മൈതാനങ്ങളുണ്ട്. സമരത്തിനു നേതൃത്വം കൊടുക്കുന്ന സംഘടനകളുണ്ട്. ഇവിടെ വഴിയാത്രക്കാരെന്റ് അധികാരമെടുക്കാൻ സമരം ചെയ്യുന്നവർ മുന്നോട്ട് വരാറില്ല. അതിനുള്ള അധികാരം അവർക്കില്ല. അങ്ങനെ സംഭവിച്ചാൽ ആ വ്യക്തിയെ പിന്നീട് കാണുന്നത് ജയിലിലാണ്. ഇംഗ്ളണ്ടിൽ ട്രെയിൻ പണിമുടക്ക് വന്നാൽ സർക്കാർ ബസ്സുകൾ ധാരാളമായി റോഡിലിറക്കി ജനങ്ങളുടെ യാത്രാക്ലേശമകറ്റും. മാത്രവുമല്ല ടിക്കറ്റ് ചാർജ്ജ് കൊടുക്കുകയും വേണ്ട. യാത്രക്കാരന്റെ യാത്ര ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുത്തിയാൽ അതിനുത്തരവാദി സർക്കാരാണ്. ഇല്ലെങ്കിൽ കോടതിയിൽ നിന്ന് കോരിവാരി കുടിക്കാൻ കിട്ടും. ഞാനും അങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. ചിലരൊക്കെ വികലമായ കണ്ണാടിയിൽ കുടിയാണ് രാഷ്ട്രീയം കാണുന്നത്. ഡൽഹിയിൽ നടന്ന കർഷക സമരമെങ്കിലും കണ്ടുപഠിക്കണം. അധികാരത്തിലിരിക്കുന്നവർ അധാർമികത നടത്തി ഒരു ജനത്തെ ഗുരുതരമായ ഭാവിയിലേക്ക് നയിച്ചാൽ ജാഗ്രത ആവശ്യമാണ്. എഴുത്തുകാരൻ ധാർമികതയുടെ പടവാളുയർത്തണം. സാമൂഹ്യ രാഷ്ട്രീയ ജനസേവകർ നിലവിലിരിക്കുന്ന വിപത്തുകളെ, വ്യവസ്ഥിതിയെ ഉഴുതുമറിക്കണം. പല വിഷയങ്ങളിലും മാതൃക കാട്ടുന്ന കേരളം ഇന്നത്തെ സാമ്പ്രദായിക സമരത്തിന് പുതു ചിന്തകളും വിത്തുകളും മുളപ്പിച്ചു് മാതൃക കാട്ടണം.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള സമുദ്രാതിര്‍ത്തികള്‍ അടച്ച് ശ്രീലങ്ക. അഭയാര്‍ത്ഥി പ്രവാഹത്തെ തുടര്‍ന്നാണ് സമുദ്രാതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. തലൈമണ്ണാരം അടക്കമുള്ള സമുദ്രാതിര്‍ത്തികളാണ് അടച്ചത് .ഇന്ത്യയുമായി ഏറ്റവും അടുത്ത ശ്രീലങ്കയുടെ സമുദ്രതീര്‍ത്തിയാണ് തലൈമണ്ണാരം.

ഇന്ത്യയിലേക്ക് കൂടുതല്‍ പേര്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നു എന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശ്രീലങ്ക സമുദ്രാതിര്‍ത്തികള്‍ അടച്ചത്. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിരവധി പേരാണ് രാജ്യം വിട്ട് മറ്റ് രാജ്യങ്ങളില്‍ അഭയം തേടുന്നത്.

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ജയിലിൽനിന്ന് ദിലീപിന് അയച്ച കത്തിന്റെ യഥാർഥ പകർപ്പ് കണ്ടെത്തി. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടിൽനിന്നാണ് അന്വേഷണസംഘം കത്ത് കണ്ടെത്തിയത്. കത്തിന്റെ പകർപ്പ് പൾസർ സുനിയുടെ അമ്മയുടെ കൈവശം കുറച്ചുദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയിരുന്നു. ഈ പകർപ്പ് നേരത്തെ അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്തിരുന്നു.

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നാണ് കത്തിൽ പറയുന്നത്. ജീവന് പോലും ഭീഷണിയുണ്ടെന്നും ദിലീപാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നുമുള്ള കാര്യങ്ങളും പൾസർ സുനി കത്തിൽ എഴുതിയിരുന്നു.

ഈ കത്താണ് ഇപ്പോൾ പൾസർ സുനിയുടെ സഹതടവുകാരന്റെ വീട്ടിൽനിന്ന് കണ്ടെത്തിയത്. കത്തിന്റെ ആധികാരികത ഉറപ്പിക്കാൻ കഴിഞ്ഞ ദിവസം പൾസർ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

കേസിലെ നിർണായമായ കണ്ടെത്തിലാണ് ഈ കത്തെന്നാണ് വിവരം. കയ്യക്ഷരത്തിന്റെ സാമ്പിൾ പരിശോധനയിൽ കത്ത് യഥാർഥമാണെന്ന് ഉറപ്പിക്കാനായാൽ കേസിലെ ഗൂഢാലോചന സംബന്ധിച്ച കാര്യത്തിൽ അന്വേഷണ സംഘത്തിന് കൂടുതൽ മുന്നോട്ടുപോകാൻ കഴിയും.

RECENT POSTS
Copyright © . All rights reserved