പ്രഭാതനടത്തത്തിനിറങ്ങിയ ആത്മസുഹൃത്തുക്കൾ ടോറസ് ലോറിയിടിച്ചു മരിച്ചുവെന്ന വാർത്ത കേരളം അതിരാവിലെ ഞെട്ടലോടെയാണ് കേട്ടത്. നൂറനാട് വാലുകുറ്റിയിൽ വി.എം. രാജു, താഴമംഗലത്ത് വിക്രമൻ നായർ, കലാമന്ദിരം രാമചന്ദ്രൻ നായർ എന്നിവരാണ് അതിദാരുണമായി മരിച്ചത്. പണയിൽ പാലമുക്കിലെ വളവിൽ അമിതവേഗത്തിലെത്തിയ ടോറസ് ലോറിയാണ് നാലുപേരെ ഇടിച്ചിട്ടശേഷം നിർത്താതെപോയത്.
ഈ അപകടത്തിൽ സംഘത്തിലെ സോപാനത്തിൽ രാജശേഖരൻ നായർ മാത്രമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. പരിക്കുകൾ ഒന്നുമില്ലാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്നാൽ ആത്മസുഹൃത്തുക്കളുടെ വേർപാട് നൂറനാട് പണയിൽ സോപാനത്തിൽ രാജശേഖരൻ നായർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. സ്ഥിരമായി പ്രഭാതനടത്തത്തിനിറങ്ങിയിരുന്ന നാൽവർസംഘത്തിൽ ഇനി താൻ മാത്രമാണ് ബാക്കിയെന്ന സത്യം ഉൾകൊള്ളാൻ സാധിക്കാതെ മൗനത്തിലാണ് ഇദ്ദേഹം.
അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഇദ്ദേഹത്തെ വ്യാഴാഴ്ച വൈകീട്ടോടെ വീട്ടിലേക്കു കൊണ്ടുവന്നു. ആശുപത്രി വിടുന്നതിനു തൊട്ടുമുൻപാണ് അപകടത്തിൽപ്പെട്ട മൂന്നു സുഹൃത്തുക്കളുടെയും മരണം രാജശേഖരൻ നായർ അറിയുന്നത്. ശരീരമാസകലമുള്ള വേദനയ്ക്കുമപ്പുറം സൃഹൃത്തുക്കളുടെ വേർപാടിന്റെ വേദന താങ്ങാനാകുന്നില്ലെന്ന് രാജശേഖരൻ നായർ പറഞ്ഞു. കുറേവർഷങ്ങളായി ഇവർ ഒരുമിച്ചാണ് പ്രഭാതസവാരിക്കിറങ്ങുന്നത്.
രാജശേഖരൻ നായരുടെ വാക്കുകൾ;
അടുത്ത വീട്ടുകാരനായ വിക്രമൻ നായരെയും കൂട്ടി കെപി റോഡിലെത്തുമ്പോൾ രാജുവും രാമചന്ദ്രൻ നായരും അവിടെയുണ്ടാകും. ഒരുമിച്ച് പടനിലംവരെ നടന്നുമടങ്ങുമായിരുന്നു. കെ.പി.റോഡിൽ വാഹനത്തിരക്കും അപകടങ്ങളും വർധിച്ചതോടെയാണ് നൂറനാട് പള്ളിമുക്ക്-ആനയടി റോഡിൽ നടക്കാൻ തുടങ്ങിയത്. രാജുവിനെയുംകൂട്ടി രാമചന്ദ്രൻ നായർ പണയിൽ ഭാഗത്തേക്കു നടപ്പ് ആരംഭിക്കും. ഈ സമയം താനും വിക്രമൻ നായരും പള്ളിമുക്കിലേക്കു നടക്കും.
ഇടയ്ക്കു തമ്മിൽ കാണുന്ന സ്ഥലത്തുനിന്ന് ഒരുമിച്ച് പള്ളിക്കൽ ഗണപതിക്ഷേത്രത്തിന്റെ വഞ്ചിമുക്കുവരെ പോയി മടങ്ങുകയാണു പതിവ്. വ്യാഴാഴ്ചയും പതിവുപോലെ നടന്നശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. ടോറസ് പോകുന്നതിനു മുൻപായി ഒരു കാർ പോയിരുന്നു. ഈ സമയം റോഡരികിലേക്കു മാറി. സെക്കൻഡുകൾക്കുള്ളിലാണ് അമിതവേഗത്തിൽ ടോറസ് വന്ന് ഇടിച്ചുതെറിപ്പിച്ചത്. തെറിച്ചുവീണ താൻ എഴുന്നേറ്റെങ്കിലും ഒന്നിനും കഴിയുമായിരുന്നില്ല. എന്റെ നിലവിളിയും ശബ്ദവുംകേട്ട് ചിലരൊക്കെ ഓടിവന്നെങ്കിലും അടുത്തേക്കു വരാൻ ആളുകൾ ആദ്യം മടിച്ചു.
സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന റിൻസിയെ റിയാസ് വെട്ടിയത് മുപ്പതിലേറെ തവണയെന്ന് റിപ്പോർട്ട്. മരിച്ച റിൻസിയുടെ ദേഹത്ത് മുപ്പതോളം വെട്ടുകളാണ് ഏറ്റിരിക്കുന്നത്. വെട്ടേറ്റ് ഇവരുടെ കൈവിരലുകൾ അറ്റു തെറിച്ചുപോയി. ഓടിക്കൂടിയവർ വിരലുകൾ കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്. എറിയാട് ബ്ലോക്ക് ഓഫീസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് ആക്രമണത്തിനിരയായത്.
വ്യാഴാഴ്ച രാത്രി മക്കളോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് റിൻസിയെ പ്രതി റിയാസ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഇവർ മരണത്തിന് കീഴടങ്ങി. എറിയാട് കേരള വർമ സ്‌കൂളിന് സമീപം ഭർത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിൻസി കടയിൽനിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
കൈക്കും തലക്കും ഗുരുതര പരിക്കേറ്റ റിൻസിയെ ആദ്യം കൊടുങ്ങല്ലൂർ ചന്തപ്പുര എആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നു.
വണ്ടിയിലുണ്ടായിരുന്ന മക്കൾ ഭയന്നു കരയുകയും ഇതുകേട്ട് വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി സ്ഥലം വിടുകയായിരുന്നു. പ്രദേശവാസിയായ പുതിയ വീട്ടിൽ റിയാസ് (26) ആണ് ഇവരെ വെട്ടിയത്. ഇയാൾ റിൻസിയുടെ കടയിലെ മുൻ ജീവനക്കാരനാണ്. റിയാസിനെതിരെ യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.
മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി വെട്ടാൻ ഉപയോഗിച്ച വാൾ വെള്ളിയാഴ്ച രാവിലെ കണ്ടെത്തി.
യുകെയിൽ എണ്ണവില കൈ പൊള്ളിക്കുമ്പോൾ സൗദിയും യുഎഇയും സന്ദർശിച്ച് ബോറിസ് ജോൺസൺ. റിയാദില്‍ സൗദി കിരീടവകാശിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടികാഴ്ച്ച നടത്തി. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ സ്വീകരിച്ചു. തുടര്‍ന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാര്‍ രാജകുമാരനുമായി ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ച്ച നടത്തി.
യുക്രൈന്‍ റഷ്യ സംഘര്‍ഷം, അറബ് മേഖലയിലെ സ്ഥിതിഗതികള്‍, മറ്റു അന്താരാഷ്ട്ര വിഷയങ്ങള്‍ എന്നിവ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. റഷ്യ യുക്രൈന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ എണ്ണ വിതരണം ഉറപ്പാക്കുന്നതിനും റഷ്യന് പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിന്‍റെ മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ജോണ്‍സണ്‍ യു.എ.ഇ യില്‍ നിന്നാണ് സൗദിയിലെത്തിയത്.
ബുധനാഴ്ച ഉച്ചയോടെ യു.എ.ഇയിലെത്തിയ ജോൺസണെ യു.എ.ഇ പ്രസിഡന്‍റിെൻറ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷും മുതിര്‍ന്ന ഉേദ്യാഗസ്ഥരും അബുദബി വിമാനത്താവളത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് അബുദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും മേഖലയിലെയും ആഗോളതലത്തിലെയും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. അബുദബി അല്‍ ഷാദി പാലസിലായിരുന്നു ചർച്ച.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂം ബിന്‍ സായിദ് ആല്‍ നഹ്യാനും ചർച്ചയില്‍ സംബന്ധിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, മേഖലയിലും ആഗോളതലത്തിലും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ചർച്ച. യുെക്രയ്‌നിലെ പ്രതിസന്ധികളെ കുറിച്ച് ഇരുനേതാക്കളും വിശദ ചര്‍ച്ച നടത്തി. യുെക്രയ്‌നിലെ സിവിലിയന്‍മാര്‍ക്ക് മാനുഷിക പിന്തുണ നല്‍കുന്നത് സംബന്ധിച്ചും സംസാരിച്ചു. ആഗോള എണ്ണവിപണിയുടെ സ്ഥിരത സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. യുക്രൈയ്‌നില്‍ നടത്തുന്ന ആക്രമണങ്ങളുടെ പേരില്‍ യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയുടെ എണ്ണവിതരണം വിലക്കിയ സാഹചര്യത്തിലായിരുന്നു ഊര്‍ജ വിപണിയുടെ സ്ഥിരതയെക്കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നുവന്നത്.
യുകെയിലെ ഇന്ധന പ്രതിസന്ധി മറികടക്കാന്‍ സൗദിയുടെ സഹകരണം കൂടിയേ തീരു എന്ന ഘട്ടത്തിലാണ് ജോൺസൻ്റെവ് തിരക്കിട്ട സന്ദർശനം. രാജ്യത്ത് ഇന്ധന പ്രതിസന്ധി സകല പരിധിയും വിട്ടു കുതിയ്ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ വണ്ടി നിരത്തിലിറക്കുന്നതു കുറച്ചു. ചിലര്‍ വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മാറി. മറ്റു ചിലര്‍ ഇന്ധന മോഷണത്തിനും തുനിഞ്ഞു. പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കായ 1.65 പൗണ്ടിലേക്ക് ഉയര്‍ന്നതോടെ ജോലിക്കും, കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും ഡ്രൈവ് ചെയ്യുന്നത് താങ്ങാനാവാത്ത കാര്യമായി മാറിയെന്ന് ബ്രിട്ടനിലെ ജോലിക്കാര്‍ പറയുന്നു.
എനര്‍ജി പ്രതിസന്ധി ശക്തിയാര്‍ജ്ജിക്കുമ്പോള്‍ വാഹനങ്ങളില്‍ നിന്നും ഇന്ധന മോഷണവും വ്യാപകമാകുകയാണ്. ഇതോടെ കോവിഡ് നിയന്ത്രണ കാലത്തെ വര്‍ക്ക് ഫ്രം ഹോം പരിപാടി പലയിടത്തും ആരംഭിച്ചിട്ടുണ്ട്.എല്ലാവരോടും ഓഫീസുകളില്‍ മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടിട്ടും ചിലര്‍ അതിനു തയാറായിട്ടില്ല. ഇന്ധനവില വര്‍ദ്ധനവാണ് കാരണം.
ജീവിതസാഹചര്യം കഠിനമായതോടെ ഇന്ധന ഡ്യൂട്ടി വെട്ടിക്കുറയ്ക്കാന്‍ സമ്മര്‍ദം നേരിടുകയാണ് ചാന്‍സലര്‍ സുനാക്. യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് മണ്ഡലത്തിലെ ജനങ്ങള്‍ക്കെന്ന് എംപിമാര്‍ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളെ രക്ഷിക്കാന്‍ ചാന്‍സലര്‍ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് ഉപയോഗിക്കണമെന്നാണ് റോഡ് ഹോളേജ് അസോസിയേഷനും, ആര്‍എസിയും, പെട്രോള്‍ റീട്ടെയിലേഴ്‌സ് അസോസിയേഷനും ആവശ്യപ്പെടുന്നത്.
ശരാശരി കാര്‍ ടാങ്ക് നിറയ്ക്കാന്‍ 90 പൗണ്ട് വരെ വേണ്ടിവരുന്ന അവസ്ഥയിലേക്കും സ്ഥിതി മാറി. ചില ഭാഗങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 2 പൗണ്ട് വരെ ഈടാക്കുകയാണ്. രക്ഷിതാക്കള്‍ ഹോം സ്‌കൂളിംഗ്പോലും ആലോചിക്കുന്നുവെന്ന് എംപിമാര്‍ പറയുന്നു.
അതിനിടെ കൂട്ട വധശിക്ഷ നടപ്പിലാക്കിയതിന് പിന്നാലെ എണ്ണക്കച്ചവടത്തിനായി സൗദി അറേബ്യ സന്ദര്‍ശിച്ച ജോണ്‍സനെതിരെ വിമര്‍ശനം ശക്തമാകുന്നു. ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമടക്കമുള്ളവരാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 81 പേരുടെ വധശിക്ഷ സൗദി അറേബ്യ ഒറ്റയടിക്ക് നടപ്പിലാക്കിയത്.
രണ്ടാഴ്ച്ചയ്ക്കിടെ രണ്ട് ഭീകരര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് പാക്കിസ്ഥാനിലെ തീവ്രവാദ സംഘങ്ങള്‍. 1999 ഡിസംബറില്‍ ഇന്ത്യന്‍ വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. വിമാനം റാഞ്ചിക്കൊണ്ടു പോയവരില്‍ തലവനായ, സഫറുള്ള ജമാലിയെ കറാച്ചിയില്‍ വെച്ച് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തെ സംഭവം.
ഈ സംഭവത്തിനു തൊട്ടുപിന്നാലെയാണ് വിമാന റാഞ്ചല്‍ സംഘത്തിലുണ്ടായിരുന്ന രണ്ടാമന്‍ കൊല്ലപ്പെടുന്നത്. മിസ്ട്രി സഹൂര്‍ ഇബ്രാഹിമാണ് ഇത്തവണ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. റാഞ്ചിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന രൂപന്‍ കട്യാലിനെ ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് കുത്തിക്കൊന്നത് ഇയാളായിരുന്നു.
സാഹിദ് അഖുണ്ഡ് എന്ന പേരില്‍ കറാച്ചിയിലെ അക്തര്‍ കോളനിയില്‍ ഫര്‍ണിച്ചര്‍ കട നടത്തിയിരുന്ന ഇബ്രാഹിമിനെ മോട്ടര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഫര്‍ണിച്ചര്‍ ഗോഡൗണിനുള്ളിലാണ് വെടിവച്ചു കൊന്നത്. ആസൂത്രിതമായ ആക്രമണം ആയിരുന്നെന്നാണ് പോലീസ് ഭാഷ്യം. അക്രമികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും പുറത്തുവിട്ടിട്ടില്ല.
1999 ലെ ക്രിസ്മസ് തലേന്ന് നേപ്പാളില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ യാത്രയാണ് കറുത്ത അദ്ധ്യായമായി ചരിത്രത്തില്‍ ഇടം പിടിച്ചത്. കാഠ്മണ്ഡു നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളം ലക്ഷ്യമാക്കി പറന്ന ഐസി 814 എയര്‍ബസ് ഇസ്ലാമിക തീവ്രവാദികള്‍ റാഞ്ചുകയായിരുന്നു.
യുഎഇ ചരക്കുകപ്പൽ ഇറാനിലെ ഗൾഫ് കടൽ തീരത്ത് മുങ്ങി. അസലൂയ തുറമുഖത്തുനിന്നും 50 കിലോമീറ്റർ അകലെയാണ് കപ്പൽ മുങ്ങിയത്. 30 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഒരാൾ ഒഴികെ മറ്റെല്ലാവരെയും രക്ഷപ്പെടുത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പുലർച്ചയുണ്ടായ ശക്തമായ കാറ്റിലാണ് കപ്പൽ മുങ്ങിയത്. ദുബായി ആസ്ഥാനമായുള്ള സലീം അൽ മക്രാനി കന്പനിയുടെ കപ്പലാണ് മുങ്ങിയത്. കാറുകൾ ഉൾപ്പെടെയുള്ള ചരക്കുകളാണ് കപ്പലിലുള്ളത്. ഇറാഖിലെ ഉമ്മു ഖസറിലേക്കായിരുന്നു യാത്ര.
നൂറനാട്ട് നടക്കാനിറങ്ങിയവരുടെ മേൽ ടിപ്പർ ലോറി പാഞ്ഞുകയറിയ അപകടത്തിൽ ഒരു മരണം കൂടി. ചികിത്സയിലായിരുന്ന രാമചന്ദ്രൻ (72) ആണ് മരിച്ചത്. ഇതോടെ മരണസംഖ്യ മൂന്നായി ഉയർന്നു.
നൂറനാട് പണയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. രാജു മാത്യു (66), വിക്രമൻ നായർ (65) എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ. ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു.
ടിപ്പർ ഓടിച്ച ഡ്രൈവർ പള്ളിക്കൽ സ്വദേശി അനീഷ് കുമാർ പിന്നീട് പോലീസിൽ കീഴടങ്ങി. ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു.
ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച ഹർത്താൽ. കെ റെയിൽ കല്ലിടലിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം ഉണ്ടായതിൽ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്.
കോൺഗ്രസും ബിജെപിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, മാടപ്പള്ളിയിൽ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.സി. ജോസഫിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്.
കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. സമാധാനപരമായി കല്ലിടുമെന്ന് സഭയിൽ നൽകിയ ഉറപ്പ് മുഖ്യമന്ത്രി ലംഘിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉപധനാഭ്യര്‍ഥന ചര്‍ച്ചകൾക്കിടെയാണ് പ്രതിപക്ഷം ചങ്ങനാശേരിയിലെ പോലീസ് അതിക്രമം സഭയിൽ ഉന്നയിച്ചത്.
കോൺഗ്രസ് കെ റെയിലിനെതിരായി ആളുകളെ ഇളക്കിവിടുകയാണെന്നും ഉദ്യോഗസ്ഥരെയും പോലീസിനെയും ആക്രമിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ ചങ്ങനാശേരി സംഭവത്തിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മുഖ്യമന്ത്രി സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് രാഷ്ട്രീയ അന്ധതമൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാടപ്പള്ളിയിൽ നാലു സ്ത്രീകൾ ഉൾപ്പെടെ 23 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. മുൻ എംഎൽഎ ജോസഫ് എം.പുതുശേരിയെയും അറസ്റ്റ് ചെയ്തു. സിൽവർ ലൈനിനെതിരേ കൈയിൽ മണ്ണെണ്ണക്കുപ്പിയുമായാണ് സ്ത്രീകൾ പ്രതിഷേധിക്കാനെത്തിയത്.
ഇവർക്ക് നേരെ പോലീസ് ലാത്തിവീശി. സ്ത്രീകളെ പോലീസ് വലിച്ചിഴയ്ക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷം കല്ലിടൽ തുടരുകയാണ്.
കുവൈറ്റിലെ അർദിയയിൽ സ്വദേശി കുടുംബത്തിലെ മൂന്നുപേരെ കുത്തികൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇന്ത്യക്കാരനായ പ്രതി ജയിലിൽ തൂങ്ങിമരിച്ച നിലയിൽ.
കുവൈറ്റ് പൗരൻ അഹമ്മദ് (80) ഭാര്യ ഖാലിദ (50) മകൾ അസ്മ (18) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ അറസ്റ്റിലായി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് മരണം.
മാർച്ച് നാല് വെള്ളിയാഴ്ചയാണ് മൂന്നുപേരുടെ മൃതദേഹം അർദിയയിലെ വീട്ടിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെ ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയുടെ മൃതദേഹം ഫോറൻസിക് പരിശോധനക്ക് കൈമാറിയതായി പ്രോസിക്യൂഷൻ അറിയിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയാണിയാൾ. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു.
പതിനേഴുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ വൈദികന്‍ കസ്റ്റഡിയില്‍. പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സണ്‍ ജോണ്‍ ആണ് പോക്‌സോ കേസില്‍ പൊലീസ് പിടിയിലായത്.പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
കൗണ്‍സിലിംഗിന് എത്തിയ പെണ്‍കുട്ടിക്ക് നേരെയായിരുന്നു വൈദികന്റെ ലൈംഗികാതിക്രമം. പരാതി പ്രകാരം കേസെടുത്ത പൊലീസ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്.
ജാപ്പനീസ് (Japanese) വാഹന നിര്‍മാതാക്കളായ ടൊയോട്ട (Toyota) ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കാർ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ (എഫ്സിഇവി) ആയ ‘ടൊയോട്ട മിറായി’ ആണ് കമ്പനി അവതരിപ്പിച്ചത്. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരി ആണ് വാഹനം പുറത്തിറക്കിയത്. ഒറ്റ ചാര്‍ജില്‍ 650 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും ഈ വാഹനത്തിന് എന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പറയുന്നു. ചാര്‍ജ് ചെയ്യാന്‍ അഞ്ചുമിനിറ്റ് മതി. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി (ICAT)യുടെ പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ബുധനാഴ്‍ച ഈ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ റോഡുകളെയും കാലാവസ്ഥയെയും കുറിച്ച് പഠിക്കാനും വിലയിരുത്താനുമാണ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജിയും (ഐസിഎടി) ചേർന്നുള്ള പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ടൊയോട്ട മിറായി അവതരിപ്പിച്ചത്.
ഹരിത ഹൈഡ്രജന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയുടെ ആമുഖവും അവലംബവും ഇന്ത്യയുടെ ശുദ്ധവും താങ്ങാനാവുന്നതുമായ ഊർജ്ജ ഭാവി സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ഗഡ്‍കരി അഭിപ്രായപ്പെട്ടു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ, ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്‌നോളജിയുമായി (ഐസിഎടി) ചേർന്ന് ഇന്ത്യൻ റോഡുകളിലും കാലാവസ്ഥാ സാഹചര്യങ്ങളിലും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും നൂതനമായ എഫ്‌സിഇവി ടൊയോട്ട മിറായ് പഠിക്കാനും വിലയിരുത്താനുമുള്ള ഒരു പൈലറ്റ് പ്രോജക്‌റ്റാണ് നടത്തുന്നത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര ഊർജ മന്ത്രി ആർ കെ സിംഗ്, ഘന വ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ടൊയോട്ട മിറായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബാറ്ററി പായ്ക്ക് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ വാഹനത്തിന് 650 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. എഫ്സിഇവി പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാണെന്നും മലിനജലമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നതെന്നും ഗഡ്‍കരി പറഞ്ഞു. മലിനജലം ശേഖരിക്കുകയും ഇലക്ട്രോലൈസര്‍ ഉപയോഗിച്ച് ഹരിതവാതകമായ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലുടനീളം നെറ്റ്-സീറോ കാര്‍ബണ്‍ എമിഷൻ കൈവരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടൊയോട്ട പറഞ്ഞു. നേരത്തെ, അതിവേഗത്തിലുള്ള ഗതാഗത സംവിധാനങ്ങള്‍ക്കായി രാജ്യം വൈദ്യുതി അധിഷ്ഠിത സാങ്കേതികവിദ്യ തേടുകയാണെന്ന് നിതിന്‍ ഗഡ്‍കരി പറഞ്ഞിരുന്നു.
2019-ലെ ടോക്യോ മോട്ടോര്‍ ഷോയിലാണ് രണ്ടാം തലമുറ മിറായി പ്രദര്‍ശനത്തിന് എത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് രാജ്യാന്തര വിപണികളില്‍ എത്തിയിരുന്നു. 48,000 ഡോളറാണ് മിറായിയുടെ വിദേശ വിപണിയിലെ വില. അതേസമയം, കര്‍ണാടകയിലെ ടൊയോട്ടയുടെ പ്ലാന്റിലായിരിക്കും ഇന്ത്യയിലേക്കുള്ള വാഹനങ്ങള്‍ നിര്‍മിക്കുക. 2015-ലാണ് ടൊയോട്ട മിറായിയുടെ ആദ്യ തലമുറ മോഡല്‍ അവതരിപ്പിക്കുന്നത്.
മോഡുലാര്‍ TNGA പ്ലാറ്റ്‌ഫോമിലാണ് മിറായ് ഒരുങ്ങിയിരിക്കുന്നത്. സ്വപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ്, വീതിയേറിയ ഗ്രില്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പ്, 20 ഇഞ്ച് അലോയി വീല്‍, കൂപ്പെയ്ക്ക് സമാനമായ റൂഫ് എന്നിവയാണ് മിറായിയുടെ രണ്ടാം തലമുറ മോഡലിനെ ആദ്യ പതിപ്പില്‍ നിന്നും വ്യത്യസ്‍തമാക്കുന്നത്. വലിപ്പത്തിലും മുന്‍മോഡലിനെക്കാള്‍ മുന്നിലാണ് ഇപ്പോള്‍ വിപണിയിലുള്ള മിറായ്. 4975 എംഎം നീളവും 1885 എംഎം വീതിയും 1470 എംഎം ഉയരവും 2920 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.
മറ്റ് രാജ്യാന്തര വിപണികളില്‍ ടൊയോട്ട എത്തിച്ചിട്ടുള്ള ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ മിറായ് കാറിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇന്നാണ് വാഹനം അവതരിപ്പിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‍കരി അഭിപ്രായപ്പെട്ടത്. എന്നാല്‍, ഈ വാഹനത്തിന്റെ വില സംബന്ധിച്ച വെളിപ്പെടുത്തല്‍ ടൊയോട്ട നടത്തിയിട്ടില്ല. ഇത് പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന കാര്യത്തിലും കമ്പനി ഇതുവരെ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.