Latest News

അന്യഗ്രഹജീവികളെ ആകര്‍ഷിക്കുന്നതിന് മനുഷ്യരുടെ നഗ്‌ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്കയക്കാനുള്ള പദ്ധതിയുമായി നാസയുടെ ശാസ്ത്രജ്ഞര്‍. അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനും ഭൂമിയിലേക്കുള്ള മാര്‍ഗം എളുപ്പമാക്കുന്നതിനുമാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഇത്തരം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത്.

നഗ്‌നരായ ഏതെങ്കിലും സ്ത്രീയുടേയും പുരുഷന്റേയും ഫോട്ടോകളല്ല ബഹിരാകാശത്തേക്ക് അയക്കുന്നത്. ഡിജിറ്റലായി വരച്ചെടുത്ത ചിത്രമാണ്. ഡിഎന്‍എയുടെ മാതൃകയും അതോടൊപ്പം വരച്ചിട്ടുണ്ടാവും. ഈ ചിത്രം നാസ പുറത്തുവിട്ടിട്ടുണ്ട്.

ബൈനറി കോഡ് സന്ദേശങ്ങളായാണ് ഇവ ബഹിരാകാശത്തേക്ക് അയക്കുക. ഭൂമിയുമായി ആശയവിനിമയം നടത്താനുള്ള ലളിത മാര്‍ഗങ്ങള്‍, ഡിഎന്‍എ വിവരങ്ങള്‍, മനുഷ്യനെ കുറിച്ചും ഭൂമിയെ കുറിച്ചുമുള്ള വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സന്ദേശങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്.

മനുഷ്യരുടെ ചിത്രങ്ങള്‍ ഏതെങ്കിലും അന്യഗ്രഹ ജീവികള്‍ക്ക് ലഭിച്ചാല്‍ അവര്‍ ഭൂമിയിലേക്ക് വരാനുള്ള സാധ്യത കൂടുമെന്നാണ് നാസയുടെ പ്രതീക്ഷ. നാസയുടെ ബീക്കണ്‍ ഇന്‍ ദ ഗാലക്സി (BITG) പദ്ധതിയുടെ ഭാഗമായാണ് ഈ ശ്രമം.

നെയ്യാറ്റിൻകര വെടിവച്ചാൻ കോവിലിൽ കെ.എസ്.ആർ.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേർക്ക് പരിക്ക്. വെടിവച്ചാൻ കോവിൽ പാലേർക്കുഴിയിലാണ് സംഭവം

തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കട അവധിയായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ‘ലവ് ആക്ഷന്‍ ഡ്രാമ’. ചിത്രത്തിലെ പാട്ടുകളും ജനപ്രീതി നേടിയിരുന്നു. ധ്യാന്‍ തന്നെയാണ് തിരക്കഥ എഴുതിയത്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ നിവിന്‍ പോളിയും നയന്‍താരയുമാണ് അഭിനയിച്ചത്.

ഈ ചിത്രം ശ്രീനിവാസന്‍ നായകനായ 1989ല്‍ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം എന്ന സിനിമയുടെ ആധുനിക കാലഘട്ടമാണെന്ന് ധ്യാന്‍ പറഞ്ഞിരുന്നു. വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരിലാണ് നിവിന്റെയും നയന്‍താരയുടെയും കഥാപാത്രങ്ങള്‍ക്ക് ദിനേശന്‍ എന്നും ശോഭ എന്നും പേരിട്ടിത്.

ലവ് ആക്ഷന്‍ ഡ്രാമ എന്ന തന്റെ ചിത്രം തനിക്ക് ഇഷ്ടമായില്ലെന്നും, ചിത്രത്തിന്റെ എഡിറ്റിംഗ് സമയത്ത് താന്‍ ഉറങ്ങി പോയെന്നും പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ബിഹൈന്റ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”ഞാന്‍ എന്റെ സിനിമ പൊതുവെ കാണാറില്ല. ലവ് ആക്ഷന്‍ ഡ്രാമ പോലും ഞാന്‍ തിയേറ്ററില്‍ കണ്ടിട്ടില്ല. തിയേറ്ററില്‍ കാണാന്‍ മാത്രം ആ സിനിമയില്ല. ആ സിനിമ എഡിറ്റ് ചെയ്യുന്ന സമയത്ത് തന്നെ ഞാന്‍ കിടന്ന് ഉറങ്ങുകയായിരുന്നു.

ഞാന്‍ ഓടില്ല എന്ന് വിചാരിക്കുന്ന പടങ്ങള്‍ സാധാരണ ഓടാറില്ല. എന്റെ കണക്ക് കൂട്ടലുകള്‍ ഇത് വരെ തെറ്റിയിട്ടില്ല. പ്രത്യേകിച്ച് എന്റെ തന്നെ സിനിമകള്‍. എന്നാല്‍ തീരെ ഓടില്ല എന്ന് ഞാന്‍ വിചാരിച്ച പടമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ഈ സിനിമ തിയേറ്ററില്‍ പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി പോകുമല്ലോ എന്ന് വിചാരിച്ചിരുന്നു. ആ സിനിമ ഞാന്‍ കണ്ടപ്പോള്‍ ഇത് എന്താണ് എടുത്ത് വച്ചിരിക്കുന്നത് എന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്.

ഞാന്‍ എഴുതി വെച്ച സാധനവും ഷൂട്ട് ചെയ്ത സാധനവും വേറെയായിരുന്നു. ഷൂട്ട് ചെയ്ത് വെച്ച സീനുകളില്‍ തുടര്‍ച്ചയില്ലാത്തത് കൊണ്ട് കുറെ ഭാഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നു. അങ്ങനെ കഥ മുഴുവന്‍ മാറി പോയി. എന്നിട്ടും ആ സിനിമ ഓടി. അത്യാവശ്യം പൈസയും അതിന് കിട്ടി. അതിനുള്ള പ്രധാന ഘടകം ചിത്രത്തിലെ താരനിരയും, പാട്ടുകളുമാണ്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

”ഈ കഥയിലെ ലോജിക്ക് ഒന്നും ആലോചിക്കാതെ സിനിമ ഇഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്. പക്ഷേ ഇഷ്ടപ്പെടാത്ത ഒരുപാട് പേര്‍ എന്നെ തെറിയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ ഇഷ്ടപ്പെടാത്ത ആളുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ വ്യക്തി ഞാനായിരിക്കും. കാരണം എനിക്ക് ആ സിനിമ അപ്പോഴും ഇപ്പോഴും ഇഷ്ടപ്പെട്ടിട്ടില്ല. അത് കൊണ്ട് ആ സിനിമ ഞാന്‍ കാണാറില്ല,” ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രമായ ‘ഉടല്‍’ റിലീസിനൊരുങ്ങുകയാണ്. രതീഷ് രഘുനന്ദന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാവുന്ന ചിത്രത്തില്‍ ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം മെയ് 20ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

അംഗങ്ങളുടെ കടുംകൈകൾ നിസ്സഹായരായി നോക്കിനിന്ന വാട്സാപ് അഡ്മിൻമാരുടെ കാലം കഴിയുന്നു. കുഴപ്പം പിടിച്ച സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം അഡ്മിനു നൽകി വാട്സാപ് അടിമുടി മാറുകയാണ്. ഗ്രൂപ്പ് അംഗങ്ങളുടെ പരമാവധി എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. പുതിയ അപ്ഡേറ്റ് വരുന്നതോടെ വേണമെങ്കിൽ ഒരു സിനിമ മുഴുവൻ വാട്സാപ്പിലൂടെ അയയ്ക്കാം. ഉപയോക്താക്കൾ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങൾ വരുന്ന ആഴ്ചകളിൽ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും.

ഓരോ സന്ദേശത്തിനും ഇമോജികൾ വഴി, സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്‌ഷൻസ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം. ഇതിനു പുറമേ പുതുതായി വാട്സാപ് പ്രഖ്യാപിച്ചിരിക്കുന്ന അപ്ഡേറ്റുകൾ ഇവയാണ്.

ഒരു ഗ്രൂപ്പിൽ 256 അംഗങ്ങൾ എന്നത് 512 ആയി വർധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 256 പേർ എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകൾ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഗ്രൂപ്പിലെ അംഗങ്ങൾ വേണ്ടാത്തതെന്തെങ്കിലും പോസ്റ്റ് ചെയ്താൽ അതു ഡിലീറ്റ് ചെയ്യാൻ അഡ്മിൻ അംഗത്തിന്റെ കാലുപിടിക്കേണ്ട കാര്യമില്ല. മെസേജിൽ അമർത്തിപ്പിടിച്ച് ഡിലീറ്റ് ചെയ്യാം.

2 ജിബി വരെ വലുപ്പമുള്ള ഫയലുകൾ ഒറ്റത്തവണ അയയ്ക്കാം. നിലവി‍ൽ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക. പരിധി ഉയരുന്നതോടെ ഒരു സിനിമ പൂർണമായി അയയ്ക്കാനാവും. വലിയ ഫയലുകൾ ഷെയർ ചെയ്യാൻ കഴിയുന്ന ടെലിഗ്രാം മെസഞ്ചർ സിനിമ പൈറസിക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കെയാണ് വാട്സാപ്പിലെ മാറ്റം.

വോയ്സ് കോളിൽ ഒരേസമയം 32 പേരെ വരെ ചേർക്കാം. ഇപ്പോൾ 8 പേരെയാണു ചേർക്കാവുന്നത്. 32 പേർ ഉള്ള കോളുകൾക്ക് നിലവിലുള്ള ഗ്രൂപ്പ് കോൾ സംവിധാനം തന്നെ ഉപയോഗിക്കാം.

വാട്സാപ് അപ്ഡേറ്റ് ചെയ്തിട്ടും ഈ സൗകര്യങ്ങളൊന്നും കിട്ടിയില്ലെങ്കിൽ ആശങ്കപ്പെടാനില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതൊക്കെ എല്ലാവരിലേക്കും എത്തും.

നടിയെ ആക്രമിച്ച കേസിലും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലും തനിക്ക് പങ്കില്ലെന്ന് നടി കാവ്യാ മാധവന്‍. ചോദ്യംചെയ്യലിലാണ് തനിക്കെതിരായ ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചത്.

പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ലെന്നു കാവ്യ പറഞ്ഞു. എന്നാല്‍ കാവ്യയുടെ ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയെന്നാണു സൂചന. ചില കാര്യങ്ങളും അവ സംഭവിച്ച സമയവും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന നിലപാടാണു കാവ്യ പലപ്പോഴും സ്വീകരിച്ചത്.

ദിലീപിന്റെ സഹോരദീ ഭര്‍ത്താവ് സൂരജിന്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തിയായിരുന്നു ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കാന്‍ കാവ്യയാണ് മുന്‍കൈ എടുത്തതെന്ന തരത്തിലുള്ളതായിരുന്ന ശബ്ദ സന്ദേശം.

എന്നാല്‍ ഈ രണ്ടു കേസിലും തനിക്ക് അറിവോ പങ്കോ ഇല്ലെന്ന് കാവ്യ പോലീസിനോട് പറഞ്ഞു. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് 4.40-ഓടെയാണ് അവസാനിച്ചത്.

കായംകുളത്ത് ആത്മഹത്യാ ഭീഷണി മുഴക്കി മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവതി കടന്നല്‍ കുത്തേറ്റതിനെ തുടര്‍ന്ന് താഴേക്ക് ചാടി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കായംകുളം ബിഎസ്എന്‍എല്‍ ഓഫീസിലായിരുന്നു സംഭവം. 23 വയസുകാരിയായ തമിഴ്‌നാട് സ്വദേശിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ബിഎസ്എന്‍എല്‍ ഓഫീസിലെത്തിയ യുവതി ശൗചാലയം അന്വേഷിച്ച് മുകളിലേക്ക് പോകുകയായിരുന്നു.പിന്നീട് വീട്ടില്‍ പോകാനായി ജീവനക്കാര്‍ പുറത്തിറങ്ങിയപ്പോഴാണ് ടവറിലേക്ക് യുവതി വലിഞ്ഞു കേറുന്നത് കണ്ടത്. യുവതിയുടെ കയ്യില്‍ ഒരു കുപ്പിയില്‍ പെട്രോളും ലൈറ്ററും ഉണ്ടായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു.

അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ടവറിന് ചുറ്റും വലവിരിച്ചിരുന്നു. ഇതിനിടെയില്‍ ടവറില്‍ ഉണ്ടായിരുന്ന കടന്നല്‍ കൂട് ഇളകി വീഴുകയും കടന്നല്‍ക്കൂട്ടം യുവതിയെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഗത്യന്തരമില്ലാതെ യുവതി താഴേക്ക് ഓടിയിറങ്ങാന്‍ ശ്രമിക്കുകയും പിന്നെ വലയിലേക്ക് ചാടുകയുമായിരുന്നു. കടന്നല്‍ക്കൂട്ടം ഇളകിയതോടെ പ്രദേശത്ത് തടിച്ചുകൂടിയവരും ചിതറിയോടി.

യുവതിയെ പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. ഭര്‍ത്താവിനൊപ്പം കഴിയുന്ന തന്റെ കുഞ്ഞിനെ തിരികെകിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.ഇവരുടെ കയ്യില്‍ നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ പകര്‍പ്പ് ലഭിച്ചു. ഏപ്രില്‍ 13-ന് തിരൂരില്‍ സഹോദരിയുടെ വീട്ടില്‍വെച്ച് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചെന്നും മൂന്നരവയസ്സുള്ള കുട്ടിയെ കൊണ്ടുപോയി എന്നും പരാതിയില്‍ പറയുന്നു. തന്റെയും സഹോദരിയുടെയും ഭര്‍ത്താക്കന്മാര്‍ മദ്യപരാണെന്നും അവരുടെ കൂടെ കുട്ടി സുരക്ഷിതനല്ലെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നവവധുവും ഇവരുടെ കാമുകനും ഉൾപ്പടെ ആറു പേർ അറസ്റ്റിൽ. സിദ്ധിപ്പേട്ട് സ്വദേശി കെ ചന്ദ്രശേഖർ ആണ് കൊല്ലപ്പെട്ടത്. നവവധു ശ്യാമള(19), കാമുകൻ ശിവകുമാർ(20), ഇയാളുടെ സുഹൃത്തുക്കളായ രാകേഷ്, രഞ്ജിത്ത്, ബന്ധുക്കളായ സായ് കൃഷ്ണ, ഭാർഗവ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ഏപ്രിൽ 28നാണ് ചന്ദ്രശേഖർ മരണപ്പെട്ടത്. ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു ശ്യാമള ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ യുവാവിന്റെ മാതാവ് പോലീസിൽ പരാതി നൽകി. ശേ,ം നടത്തിയ അന്വേഷണത്തിലാണ് നവവധുവിന്റെ കൊടുംക്രൂരത അറിഞ്ഞത്.

ഭർത്താവിനെ താനും കാമുകനും കൂട്ടാളികളും ചേർന്നു കൊലപ്പെടുത്തിയതാണെന്ന് ശ്യാമള പൊലീസിനോടു സമ്മതിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ശ്യാമളയും ശിവകുമാറും പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി ഈ വർഷം മാർച്ച് 23ന് ചന്ദ്രശേഖറിനെ വിവാഹം കഴിക്കുകയായിരുന്നു. ഇതിനുശേഷവും ശിവകുമാറുമായി ശ്യാമള ബന്ധം തുടർന്നിരുന്നു. തുടർന്ന് ഭർത്താവിനെ ഒഴിവാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തു.

നേരത്തെ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഈ പദ്ധതി നടന്നില്ല. പിന്നീട് ഏപ്രിൽ 28ന് തന്നെയും കൂട്ടി ക്ഷേത്രത്തിൽ പോകാൻ ചന്ദ്രശേഖറിനോട് ശ്യാമള ആവശ്യപ്പെട്ടു. ക്ഷേത്രത്തിലേക്ക് പോകുന്നവഴി മുൻനിശ്ചയിച്ച പ്രകാരം ഇവർ സഞ്ചരിച്ച ബൈക്ക് ശിവകുമാറും കൂട്ടാളികളും തടഞ്ഞു. പിന്നാലെ, ചന്ദ്രശേഖറിനെ ആക്രമിച്ച് ശ്യാമള കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സർട്ടിഫിക്കറ്റ് വിതരണത്തിനായി വേദിയിലേക്ക് ക്ഷണിച്ചതിന് പരസ്യമായി അപമാനിച്ച് ഇകെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാർ. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ മുസ്ലിയാർക്കെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്.

ഒരു മദ്റസ കെട്ടിട ഉദ്ഘാടന വേദിയിൽ പത്താം ക്ലാസിലെ സർട്ടിഫിക്കറ്റ് വിതരണത്തിനായി വിജയിയായ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്ലിയാരെ ചൊടിപ്പിച്ചത്. പെൺകുട്ടി സമ്മാനം വാങ്ങിച്ചതോടെ സ്‌റ്റേജിലുണ്ടായിരുന്ന മുസ്ലിയാർ പ്രകോപിതനാവുകയായിരുന്നു.

‘ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? ഇനി മേലിൽ വിളിച്ചാൽ കാട്ടിത്തരാം. സമസ്തയുടെ തീരുമാനം ഇങ്ങക്ക് അറിയൂലേ?’പെൺകുട്ടിയാണെങ്കിൽ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ്ലിയാർ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. തുടർന്ന് വേദിയിലുണ്ടായിരുന്ന ഒരാൾ താനല്ല വിളിച്ചതെന്നും എന്റെ കുട്ടിയോട് വരണ്ട എന്ന് പറഞ്ഞിട്ടുണ്ടെന്നും പറയുന്നു. ഇതോടെ സ്‌റ്റേജിൽ ചിരി ഉയരുന്നതും വീഡിയോയിൽ കാണാം.

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു.

നടൻ ഉണ്ണി രാജയ്ക്ക് കഴിഞ്ഞ ദിവസമാണ് കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ജോലി ലഭിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി രംഗത്ത് വന്നത്. എന്തു ജോലിയും ചെയ്യാനുള്ള മനസിനെയാണ് ആരാധകർ അഭിനന്ദിച്ചത്. അതേസമയം, നെറ്റിചുളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഉണ്ണി രാജ. നാലാളറിഞ്ഞുവെന്ന് കരുതി ദൈവം വച്ചുനീട്ടിയ തൊഴിൽ സ്വീകരിക്കാതിരിക്കേണ്ട കാര്യമില്ലല്ലോ എന്നാണ് ഉണ്ണി രാജയുടെ നിലപാട്.

ഉണ്ണി രാജയുടെ വാക്കുകൾ;

‘ഏറെകാലമായുള്ള ആഗ്രഹമാണ് ഒരു ഗവൺമെന്റ് ജോലി എന്നുള്ളത്. എന്ത് ജോലി കിട്ടിയാലും ഇരുകയ്യും നീട്ടി സ്വീകരിക്കാൻ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ സ്വഭാവത്തിന് ഇന്നും മാറ്റമില്ല. കലാരംഗത്തെ പ്രവർത്തനം വഴി നാലാളറിഞ്ഞു എന്നുകരുതി ദൈവം വച്ചുനീട്ടിയ തൊഴിൽ സ്വീകരിക്കാതിരിക്കേണ്ട കാര്യമില്ലല്ലോ. ‘നിങ്ങൾ ഒരു സെലിബ്രിറ്റി അല്ലെ നിങ്ങൾക്ക് ഇത് ചെയ്യേണ്ട ആവശ്യമുണ്ടോ?’ എന്ന ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ ചോദ്യത്തിന് ഞാൻ അല്ലെങ്കിൽ വേറെ ആരെങ്കിലും ഇത് ചെയ്യില്ലേ സാറേ, അവരിൽ നിന്ന് എനിക്കെന്താ വ്യത്യാസം.

”ഒരു ഗവണ്മെന്റ് ജോലി കിട്ടിയെങ്കിൽ എന്ന് ഒരുപാടു പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട്. കുടുംബം പുലർത്താൻ കൂലിപ്പണികൾ ഒരുപാടു ചെയ്തിട്ടുണ്ട്. കലയിൽ താല്പര്യവും ഭാഗ്യവുമുള്ളതുകൊണ്ട് ഇന്ന് അല്ലലില്ലാതെ ജീവിച്ചുപോകാനുള്ള വക കല എനിക്ക് തരുന്നുണ്ട്. പക്ഷേ അതിനൊപ്പം തന്നെ ജോലി എന്ന സ്വപ്നം ഉപേക്ഷിച്ചിരുന്നില്ല. പിഎസ്സി എഴുതി കിട്ടാത്തതുകാരണം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ ഇടയ്ക്കിടെ പോയി റജിസ്‌ട്രേഷൻ പുതുക്കിയിടുമായിരുന്നു. അങ്ങനെയിരിക്കെയാണ് കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ‘സ്‌കാവഞ്ചർ’ എന്ന എന്ന പോസ്റ്റിലേക്ക് ജോലിക്കുള്ള ഉത്തരവ് റജിസ്ട്രേഡായി ലഭിച്ചത്. പിന്നെ ഒന്നും നോക്കിയില്ല സർട്ടിഫിക്കറ്റുകളുമെടുത്ത് നേരെ ഇന്റർവ്യൂവിനു ഹാജരായി.

എന്നെക്കണ്ടു ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവർ ഒന്ന് പകച്ചു. ഇതെന്താ മറിമായമോ എന്നാണു അവർ ചോദിച്ചത്. മാറിമയവും ഓപ്പറേഷൻ ജാവ, തൊണ്ടിമുതലും ദൃക്സാക്ഷികളും എല്ലാം കണ്ടവരായിരുന്നു അവർ. ഈ ജോലിക്ക് വേണ്ടി സന്നദ്ധതയോടെ ചെന്ന എന്നെക്കണ്ടു അവർ ഞെട്ടി. ഈ ജോലിയെക്കുറിച്ച് അറിഞ്ഞുതന്നെയാണോ അപേക്ഷിച്ചത്?” എന്നാണ് അവർ ചോദിച്ചത് ഞാൻ പറഞ്ഞു അതെ. ബ്രിട്ടീഷ്‌കാരുടെ കാലത്തേയുള്ള ‘സ്‌കാവഞ്ചർ’ എന്ന പോസ്റ്റാണിത്. പേര് അതുതന്നെ ആണെങ്കിലും ജോലി ശൗചാലയം വൃത്തിയാക്കലാണ്. നിങ്ങൾക്ക് ഈ ജോലിക്ക് ചേരേണ്ട ആവശ്യമുണ്ടോ എന്നവർ ചോദിച്ചു. ഞാൻ പറഞ്ഞു അതിനെന്താ ഏത് ജോലിക്കും അതിന്റേതായ മഹത്വമുണ്ട്.

ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാൻ ചെയ്തില്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യും. അയാളിൽ നിന്ന് എന്ത് വ്യത്യാസമാണ് എനിക്കുള്ളത്. ദൈവത്തെയും എന്റെ മാതാപിതാക്കളെയും മനസ്സിൽ ധ്യാനിച്ച് ഞാൻ എനിക്ക് ആദ്യമായി കിട്ടിയ ജോലിക്ക് ചേർന്നു. അവിടെ നിന്ന് ഇറങ്ങിയപ്പോൾ പുറത്തുനിൽക്കുന്ന എല്ലാവരും എന്നോടൊപ്പമുള്ള സെൽഫിയെടുത്തു. ഈ ജോലി കിട്ടിയിട്ട് ചേരാൻ മടിച്ചു നിൽക്കുന്ന മറ്റുള്ളവർക്കും എന്റെ പ്രവർത്തി ഒരു മാതൃക ആകുന്നെങ്കിൽ ആകട്ടെ. എന്നെ മറ്റുള്ളവർ അറിയുന്ന നിലയിലാക്കിയത് മറിമായം എന്ന സീരിയലിലെ അഭിനയമാണ്. ഞാൻ ജോലിക്ക് കയറി എന്നുകരുതി കല ഉപേക്ഷിക്കില്ല. അഭിനയവും ജോലിയും ഒരുമിച്ച് കൊണ്ടുപോകണം എന്നാണു ആഗ്രഹം. എനിക്ക് ജോലി കിട്ടിയതിൽ അമ്മയ്ക്കും കുടുംബത്തിനും വളരെയധികം സന്തോഷമായി.”

മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി. ലിതാരയുടെ ദുരൂഹമരണത്തിന് പിന്നിൽ കോച്ച് രവിസിംഗിന്റെ പീഡനമാണെന്ന ആരോപണവുമായി കുടുംബം രം​ഗത്ത്. ബിഹാർ മുഖ്യമന്ത്രി ഇടപെട്ടിട്ടും കോച്ചിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണം ഇഴയുകയാണ്. പാറ്റ്നയിലെ ഫ്ളാറ്റിൽ ഏപ്രിൽ 26നാണ് ലിതാരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാസ്കറ്റ് ബോളിൽ കേരളത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട റെയിൽവേയുടെ താരമാണ് കെ.സി. ലിതാര. ഇക്കഴിഞ്ഞ ഏപ്രിൽ 26നാണ് ബിഹാറിലെ പാറ്റ്നയിൽ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുപത്തിമൂന്നുകാരിയെ കണ്ടെത്തിയത്. കേരളത്തിലെ കുഗ്രാമമായ പാതിരിപ്പറ്റയിൽ നിന്നാണ് ഇന്ത്യയറിയുന്ന കായികതാരമായി ലിതാര വളർന്നത്.

ഏപ്രിൽ 25ന് കോച്ച് രവിസിംഗിൽ നിന്നുണ്ടായ പീഡനമാണ് മകൾ മരിക്കാൻ കാരണമെന്ന് അമ്മ തറപ്പിച്ച് പറയുന്നു. ധൃതിയിൽ തയ്യാറാക്കിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അട്ടിമറി സംശയിക്കുന്നുണ്ട് കുടുംബം. ഒരു തെളിവും അവശേഷിപ്പിക്കാതെ മകളെ കൊന്നതാണെന്ന് അമ്മ കണ്ണീരോടെ പറയുന്നു. ലിതാരയുടെ ഫോൺ പോലും കുടുംബത്തിന് ഇതുവരെ നൽകിയില്ല.

ബിഹാറിലേക്ക് അന്വേഷിച്ച് പോകാൻ ഞങ്ങൾക്കാരുമില്ലെന്ന് പറയുന്ന കുടുംബത്തെ അന്വേഷണ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുമില്ല.
അറസ്റ്റുചെയ്യാൻ തെളിവില്ലെന്ന്കൈമലർത്തുന്ന അന്വേഷണസംഘം കോച്ചിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.ലിതാര മരിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടും, കോച്ച് രവിസിംഗിനെ അറസ്റ്റ് ചെയ്തിട്ടില്ല.

RECENT POSTS
Copyright © . All rights reserved