വീണ്ടും അലങ്കോലമായി പിസി ജോർജിന്റെ പ്രസംഗം. പാറത്തോട്ടിൽ പിസി ജോർജിന്റെ പ്രചാരണ യോഗത്തിനിടെയാണ് ജനപക്ഷം പ്രവർത്തകരും യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായതും പരിപാടി അലങ്കോലമായതും. പാതിവഴിയിൽ പ്രസംഗം ഉപേക്ഷിച്ച് മടങ്ങിയ പിസി ജോർജ് സിപിഎം-എസ്ഡിപിഐ പ്രവർത്തകരാണ് തന്റെ പ്രസംഗം അലങ്കോലപ്പെടുത്തിയതെന്ന് ആരോപിച്ചു.
പിസി ജോർജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണ വാഹനങ്ങൾ കടന്നുപോയതോടെയാണ് സംഘർഷത്തിന് തുടക്കമായത്. പ്രചാരണ വാഹനങ്ങളുടെ ശബ്ദം കാരണം പിസി ജോർജിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടുതവണ തടസ്സപ്പെട്ടതോടെ ഇത്തരം പ്രവണതകൾ ശരിയല്ലെന്ന് ജോർജ് ആവർത്തിക്കുകയും ചെയ്തു.
ഇതിനു ശേഷവും പ്രചാരണ വാഹനങ്ങൾ വീണ്ടും അതുവഴി കടന്നുപോയതോടെയാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ജനപക്ഷത്തിന്റെ പ്രവർത്തകർ സിപിഎം പ്രവർത്തകരെ കടന്നാക്രമിക്കുകയും സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയുമായിരുന്നു. തുടർന്ന് താൻ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പിസി ജോർജ് മടങ്ങി.
‘പ്രസംഗം തടസ്സപ്പെടുത്താനുളള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പലിശക്കാരനായ ഒരാളെയാണ് ഇവിടെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഇരുന്നൂറിൽ അധികം ചെക്കുകേസുകളിൽ പെട്ടയാളാണ്. അത് ഞാൻ പറഞ്ഞതാണ് ബുദ്ധിമുട്ടായിരിക്കുന്നത്.’
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി എംപിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പത്മജ വേണുഗോപാലും.
അതേസമയം, പത്മജ വേണുഗോപാലുമായുള്ള വ്യക്തി ബന്ധത്തിന് ഒരു കോട്ടവും സംഭവിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് താന്‍ പോയി. അത് തന്റെ ഇഷ്ടം മാത്രമാണെന്നും സുരേഷ് ഗോപി റിപ്പോര്‍ട്ടര്‍ ടിവി അഭിമുഖത്തില്‍ പറഞ്ഞു.
”രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെങ്കില്‍, മത്സരം അതിലെ അനിവാര്യതയാണെങ്കില്‍ സ്വന്തം അച്ഛനാണെങ്കിലും മത്സരിക്കണം. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി. അത് എന്റെ ഇഷ്ടമാണ്. ആ പ്രസ്ഥാനത്തിന്റെ ഐഡിയോളജിക്കും നിര്‍വഹണ പൊരുമയ്ക്കും ശക്തി പകരാന്‍ വേണ്ടി അവര്‍ക്കൊപ്പം ഞാന്‍ പോയി. അവര്‍ക്ക് വേണ്ടി ഈ മണ്ഡലത്തില്‍ ഞാന്‍ പൊരുതുന്നു. ബന്ധം എന്നത് ബന്ധം തന്നെയാണ്. അതിനൊരു കോട്ടവും തട്ടില്ല’- സുരേഷ് ഗോപി പറഞ്ഞു.
തിരൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ മാളിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ദുർഹന്ധം വമിച്ചതിനെ തുടർന്ന് മാൾ അധികൃതരും, പരിസരവാസികളും കിണർ പരിശോധിക്കുകയായിരുന്നു. അങ്ങനെയാണ് മൃതദേഹം കണ്ടെത്തുന്നത്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ വ്യക്തിയുടെ മൃതദേഹമാണ് ഇതെന്ന് സംശയിച്ചിരുന്നുവെങ്കിലും പിന്നീട് അയാളല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ ധാക്കയില്‍ പ്രതിഷേധം. ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റും ഉപയോഗിച്ച് പ്രതിഷേധക്കാരെ പോലീസ് നേരിട്ടു. വിദ്യാര്‍ഥികളും യുവജനങ്ങളുമാണ് പ്രതിഷേധിക്കുന്നത്.
മോദിയുടെ മുസ്ലീം വിരുദ്ധ നിലപാടിനെതിരെയാണ് പ്രതിഷേധം. 2002ലെ ഗുജറാത്ത് കലാപത്തിന് മോദി പ്രേരിപ്പിച്ചുവെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു.
പോലീസിന് നേരെ പ്രക്ഷോഭകര്‍ കല്ലേറ് നടത്തി. കല്ലേറില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 33 പേരെ പോലീസ് അറസ്‌റ്റ് ചെയ്തു. 40ഒൊളം പ്രക്ഷോഭകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 18പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയുമായി ബംഗ്ലാദേശിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും. ബംഗ്ലാദേശിന്റെ അന്‍പതാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളില്‍ മോദി മുഖ്യാതിഥിയാകും.
തലശേരി: ഇരുചക്രവാഹനത്തിലെത്തി വഴിയാത്രികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ നിരപരാധിയെ ജയിലിലടച്ച എസ്.ഐയുടെ ഒരു വര്‍ഷത്തെ ശമ്പളവും സ്‌ഥാനക്കയറ്റവും തടഞ്ഞു വകുപ്പുതലശിക്ഷ. ചക്കരക്കല്‍ മുന്‍ എസ്.ഐ: പി. ബിജുവിനെതിരേയാണു നടപടി. കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇന്‍സ്‌പക്‌ടര്‍ ജനറല്‍ നല്‍കിയ സ്‌ഥലംമാറ്റശിക്ഷ പര്യാപ്‌തമല്ലെന്നു ചൂണ്ടിക്കാട്ടി ഉത്തരമേഖലാ ഐ.ജി: അശോക് യാദവാണു പുതിയ ഉത്തരവിട്ടത്.
മോഷണക്കുറ്റം ചുമത്തപ്പെട്ട് 54 ദിവസം അഴിയെണ്ണേണ്ടിവന്ന കതിരൂര്‍ സ്വദേശി വി.കെ. താജുദീന്‍ ആണ് പരാതിക്കാരന്‍. 2018 ജൂലൈ ആറിനായിരുന്നു കേസിന് ആസ്‌പദമായ സംഭവം. നിരപരാധിയാണെന്ന് ആവര്‍ത്തിച്ചിട്ടും മാലമോഷണക്കേസില്‍ താജുദീനെ എസ്.ഐ: ബിജു പ്രതിയാക്കുകയായിരുന്നു. താജുദീനെതിരേ ശാസ്‌ത്രീയമായ യാതൊരു തെളിവുകളും എസ്.ഐ. കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. എസ്.ഐയുടെ നടപടിക്കെതിരേ ആക്ഷേപം ശക്‌തമായതോടെ അന്നത്തെ കണ്ണൂര്‍ ഡി.വൈ.എസ്.പി: പി. സദാനന്ദന്‍ അന്വേഷണം ഏറ്റെടുത്തു. യഥാര്‍ഥ പ്രതിയായ വടകര അഴിയൂരിലെ ശരത് വത്സരാജിനെ അറസ്‌റ്റ് ചെയ്‌തതോടെ താജുദീന്റെ നിരപരാധിത്വം തെളിഞ്ഞു.
ജയില്‍മോചിതനായ താജുദീന്‍, തന്നെ കള്ളക്കേസില്‍ കുടുക്കിയ എസ്.ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു. സ്‌ഥലംമാറ്റമെന്ന പതിവ് ശിക്ഷാ നടപടി മാത്രമാണ് എസ്.ഐക്കെതിരേ വകുപ്പു സ്വീകരിച്ചത്. ഇതിനെതിരേ താജുദീന്‍ പിന്നാക്ക സമുദായ ക്ഷേമസമിതി മുമ്പാകെയും വകുപ്പുതലനടപടിക്കെതിരേ എസ്.ഐ. ബിജുവും അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എസ്.ഐയുടെ അപേക്ഷ തള്ളി ശമ്പളവും സ്‌ഥാനക്കയറ്റവും തടഞ്ഞ് ഐ.ജി. ഉത്തരവിറക്കുകയായിരുന്നു. മാല പൊട്ടിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, സി.സി.ടിവി ദൃശ്യങ്ങള്‍, മോഷണത്തിനുപയോഗിച്ച വാഹനത്തിന്റെ നിറം അടക്കമുള്ളവ പരിശോധിക്കാതെയാണു താജുദീനെ എസ്.ഐ. പ്രതിയാക്കിയതെന്ന് ഐ.ജിയുടെ ഉത്തരവിലുണ്ട്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിനും 1.40 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് താജുദീന്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനുപുറമേ എസ്.ഐക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും തയാറെടുക്കുകയാണ്.
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് എബിവിപി പ്രവർത്തകരുടെ ആക്രമണത്തിനിരയായ കന്യാസ്ത്രീകൾ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകി. കുറ്റക്കാർക്കെതിരേ മാതൃകാപരമായ നടപടി വേണമെന്ന് കന്യാസ്ത്രീകൾ ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തിൽ കാൺപൂർ റെയിൽവേ എസ്എസ്പി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. റെയിൽവേയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കന്യാസ്ത്രീകളെ ഫോണിൽ വിളിച്ച് പിന്തുണയറിയിച്ചു.
കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ടു സന്യാസാർഥിനികളെ നിർബന്ധിത മതപരിവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു എബിവിപി പ്രവർത്തകരുടെ ആക്രമണം. എന്നാൽ, ഇവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിൽ നിന്ന് രണ്ടു യുവതികളും 2003-ൽ മാമ്മോദീസ സ്വീകരിച്ചവരാണെന്നു കണ്ടെത്തി. അതോടെ അവർ ഇരുവരും തന്നെ ജന്മനാ ക്രൈസ്തവരാണെന്നു വ്യക്തമാകുകയും മതപരിവർത്തനം എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു തെളിയുകയും ചെയ്തു.
കന്യാസ്ത്രീകളായ ലിബിയ തോമസ്, ഹേമലത, സന്യാസാർഥികളായ ശ്വേത, ബി. തരംഗ് എന്നിവർക്കാണ് ട്രെയിനിൽ വച്ച് ദുരനുഭവമുണ്ടായത്. ഒഡീഷ സ്വദേശിനികളായ സന്യാസാർഥികളെ വീട്ടിൽ എത്തിക്കുന്നതിന് പോകുമ്പോഴാണ് നാലംഗ സംഘത്തിന് നേരെ എബിവിപി ആക്രമണം നടന്നത്.
ഋഷികേശിലെ പഠന ക്യാന്പിൽ പങ്കെടുത്ത ശേഷം ഹരിദ്വാറിൽ നിന്നു പുരിയിലേക്കു പോകുന്ന ഉത്കൽ എക്സ്പ്രസിൽ മടങ്ങുമ്പോഴാണ് ഇവർ കന്യാസ്ത്രീകളോട് മോശമായി പെരുമാറിയത്.
സംഭവത്തിൽ ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയിരുന്നു. കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് അമിത് ഷാ പിന്നീട് പ്രതികരിക്കുകയും ചെയ്തു.
തിരുവനന്തപുരം: കിഫ്ബിയില്‍ നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെതിരേ രൂക്ഷ വിമര്‍ശവുമായി ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്ത്. കിഫ്ബിക്കെതിരായ റെയ്ഡ് തെമ്മാടിത്തരം മാത്രമല്ല ഊളത്തരവുമാണ്. ആദായ നികുതി കമ്മിഷണർക്കു വിവരമില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഡൽഹിയിലെ യജമാനൻമാർക്കു വേണ്ടി എന്തും ചെയ്യുന്ന കൂട്ടരാണു കേന്ദ്ര ഏജൻസികൾ. കിഫ്ബിയുടെ സൽപ്പേര് നശിപ്പിക്കാനാണു റെയ്ഡ് നടത്തിയത്. കേന്ദ്ര ഏജൻസികളുടെ വരവ് അവസാനത്തേതെന്നു കരുതുന്നില്ല. ഈസ്റ്റർ അവധിക്കു മുൻപ് ഇഡിയുടെ വരവ് പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങളും കരാറുകാരുടെ വിശദാംശങ്ങളും ശേഖരിച്ചിരുന്നു. പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് ആസ്ഥാനത്ത് പരിശോധനയ്ക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനയാണ് കിഫ്ബിയിൽ കേന്ദ്ര ഏജൻസി നടത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് കിഫ്ബി നടത്തിയ പദ്ധതികളുടെ വിശദാംശങ്ങൾ, കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൈമാറിയ തുകയുടെ വിവരങ്ങള്‍ പദ്ധതികള്‍ക്ക് വേണ്ടി വിവിധ കോണ്‍ട്രാക്ടര്‍മാരിൽ നിന്നും ഈടാക്കിയ പണത്തിന്റെ നികുതി, എന്നിവ സംബന്ധിച്ച് രേഖകളാണ് കിഫ്ബിയിൽ നിന്നും ശേഖരിച്ചത്.
ദക്ഷിണ ഈജിപ്തിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച സൊഹാഗ് പ്രവിശ്യയിലെ തഹ്ത ജില്ലയിലായിരുന്നു അപകടം.
ഒരേ ലൈനിൽ വന്ന ട്രെയിനുകളാണ് ഇടിച്ചത്. മുന്നിൽപോയ ട്രെയിനിൽ ഒരാൾ അപായ ചങ്ങല വലിച്ചതാണ് അപകടത്തിനു കാരണമായതെന്ന് പറയുന്നു. ട്രെയിൻ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നാലെവന്ന ട്രെയിൻ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മൂന്ന് ബോഗികൾ പാളം തെറ്റിമറിഞ്ഞു.ഇടിയുടെ ആഘാതത്തിൽ മൂന്ന് ബോഗികൾ പാളം തെറ്റിമറിഞ്ഞു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലീഡ്സ് മിഷനിൽ വി.യൗസേപ്പിതാവിന്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം വിശ്വാസികൾ ആചരിച്ചു. തിരുനാൾ കുർബാനയോടനുബന്ധിച്ച് ആഗോള കത്തോലിക്കാ സഭയിൽ കുടുംബ കൂട്ടായ് മ വർഷം ആചരിക്കുന്നതിന്റെ ഭാഗമായുള്ള ഇടവക തല ഉദ്ഘാടനം മിഷൻ ഡയറക്ടർ ഫാ. മാത്യു മുളയോലിയും ഫാമിലി കമ്മീഷൻ പ്രതിനിധികളും, മിഷനിലെ ഏറ്റവും വലിയ കുടുംബവും ചേർന്ന് സംയുക്തമായി നിർവഹിച്ചു. കുടുംബകൂട്ടായ്മ വർഷത്തിന്റെ രൂപതാതല ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ സെൻറ് ജോസഫ് ദിനമായ മാർച്ച് 19ന് നിർവ്വഹിച്ചിരുന്നു. രൂപതാ അദ്ധ്യക്ഷനോടൊപ്പം ഉദ്ഘാടനവേളയിൽ രൂപതയിലെ എല്ലാ കുടുംബങ്ങളും തിരിതെളിച്ച് കുടുംബകൂട്ടായ്മ വർഷത്തിന്റെ സന്ദേശം ഉൾക്കൊണ്ടത് വേറിട്ട അനുഭവമായി. ജൂൺ 26നാണ് കുടുംബകൂട്ടായ്മ വർഷത്തിന്റെ സമാപനം.
ഫാ. എബിൻ നീരുവേലിൽ വി.സി തിരുനാൾ സന്ദേശം നൽകി. ലോകത്തുള്ള എല്ലാ മാതാപിതാക്കൾക്കും മാതൃകയാക്കാവുന്ന ഒരു പിതാവാണ് വി. ഔസേപ്പെന്ന് ഫാ. എബിൻ ചൂണ്ടിക്കാട്ടി . നല്ല മാതാപിതാക്കൾ ആകാനും നമ്മുടെ കുട്ടികളെ മനസ്സിലാക്കാനും ബാല്യത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം നന്നായിരിക്കുമെന്ന് ഫാ. എബിൻ തന്റെ സന്ദേശത്തിൽ മാതാപിതാക്കളെ ഉദ്ബോധിപ്പിച്ചു
പ്രെസ്റ്റൺ :. കഴിഞ്ഞ ദിവസം അന്തരിച്ച ലണ്ടനിലെ പ്രമുഖ വ്യവസായിയും, പൊതുപ്രവർത്തകനും, ഇന്ത്യൻഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ. തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. യുകെയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിഎക്കാലവും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹിയും, യുകെ മലയാളികളുടെ സുഹൃത്തും, മാർഗ്ഗദർശിയും ആയിരുന്ന ഒരു മഹദ് വ്യക്തിത്വമായിരുന്നു ശ്രീ.തെക്കുംമുറി ഹരിദാസ് എന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുസ്മരിച്ചു. മാനവികതയ്ക്കും മനുഷ്യസ്നേഹത്തിനും വലിയപ്രാധാന്യം കൽപ്പിച്ച് പൊതുപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ശ്രീ ഹരിദാസിന്റെ നിര്യാണം മാലയാളി സമൂഹത്തിനൊന്നകെ വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് രൂപതാകേന്ദ്രത്തിൽ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ രൂപതാദ്ധ്യക്ഷൻ അറിയിച്ചു.
ലണ്ടനിലും യുകെയിലുമായി എത്തുന്ന നിരവധി പേർക്ക് അവരുടെ പ്രതിസന്ധികളിൽ ആശ്രയമായി നിലകൊണ്ട ശ്രീ ഹരിദാസ് ജീവകാരുണ്യ പ്രവർത്തനത്തോടൊപ്പം കലാ സാംസ്കാരിക രംഗങ്ങളിലും തന്റേതായ സംഭാവനകൾ നൽകി കടന്നുപോയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തിൽ ദുഖാർത്തരായ കുടുംബംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അനുശോചനം അറിയിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നതായി രൂപതാകേന്ദ്രത്തിൽ നിന്ന് അറിയിച്ചു.