തലയ്ക്ക് മുകളില്‍ ചീറിപ്പായുന്ന വെടിയൊച്ചകളെയും റോക്കറ്റിനെയും അതിജീവിച്ച് കുഞ്ഞ് റഫായേല്‍ കേരളത്തിന്റെ കൊച്ചുമകനായെത്തി. അമ്മയുടെ നാടായ യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നാണ് രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞ് റഫായേലിനെയും കൂട്ടി അച്ഛന് റെനീഷ് നാട്ടിലേക്കെത്തിയത്.
യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും രക്ഷപ്പെട്ട് വെള്ളിയാഴ്ച രാത്രിയാണ് ആലുവ സ്വദേശിനിയായ റെനീഷ് ജോസഫും യുക്രൈന്‍കാരിയായ ഭാര്യ വിക്ടോറിയയും കൊച്ചിയിലെത്തിയത്. സുമിയില്‍ നിന്നാണ് യുദ്ധത്തിന്റെ സംഘര്‍ഷങ്ങള്‍ അതിജീവിച്ച് നാടണഞ്ഞത്.
യുദ്ധഭൂമിയില്‍ രാവുകളും പകലുകളും നീണ്ട പ്രയാണം നടത്തിയതും ഒടുവില്‍ അച്ഛന്റെ നാടിന്റെ ആശ്വാസത്തണലില്‍ അണഞ്ഞതും അവന്‍ അറിഞ്ഞിട്ടില്ല.
റഫായേലിനെ കൊഞ്ചിച്ച് അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ നനഞ്ഞ കണ്ണുകളോടെ നില്‍ക്കുമ്പോള്‍ റെനീഷ് പറഞ്ഞു, ”ദൈവത്തിനു നന്ദി. ഒടുവില്‍ ഇവനെയും കൂട്ടി നാടണയാനായല്ലോ.
സുമിയില്‍ നിന്നു ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചാണ് അയല്‍രാജ്യത്തെത്തിയത്. കൊടും തണുപ്പില്‍ കുഞ്ഞുമായുള്ള യാത്ര ഏറെ ബുദ്ധിമുട്ടായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകളും ഭാഗ്യവും കൊണ്ടാണ് ഇവിടെ സുരക്ഷിതരായി വന്നിറങ്ങിയത്” -റെനീഷ് പറയുന്നു.
ഷെറിൻ പി യോഹന്നാൻ
1996 ഒക്ടോബർ 4. നായനാര്‍ മന്ത്രിസഭ പാസാക്കിയ ആദിവാസി ഭൂനിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി നാല് പേർ ഒരുമിക്കുന്നു. ‘അയ്യങ്കാളിപ്പട’ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ഇവർ കേരളം കണ്ട വേറിട്ട സമരരീതിയാണ് അന്ന് സ്വീകരിച്ചത്; പാലക്കാട് ജില്ലാ കളക്ടറെ ഓഫീസിനുള്ളിൽ ബന്ദിയാക്കുക! നാൽവർ സംഘത്തിന്റെ കയ്യില്‍ തോക്കും ബോംബും ഡൈനാമിറ്റുകളുമുണ്ടെന്നായിരുന്നു പുറത്തുവന്ന വിവരം.
25 വർഷം മുൻപ് നടന്ന ഈ സംഭവത്തെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് ‘പട’. ഭൂപടത്തിൽ ഇടമില്ലാത്ത ഒരു കൂട്ടം മനുഷ്യർക്ക് വേണ്ടി സംസാരിക്കുകയാണ് ചിത്രം. 1975 ൽ നിലവിൽ വന്ന ആദിവാസി ഭൂനിയമം 21 വർഷത്തോളം ആദിവാസികൾക്ക് പ്രയോജനമില്ലാതെ തുടർന്നു. പിന്നീട്, 1996-ൽ നിലവിൽ വന്ന ആദിവാസി ഭൂനിയമ ഭേദഗതി ബില്ല് ആദിവാസികളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചു. കേരളത്തിന്റെ ജനസംഖ്യയിൽ ഒരു ശതമാനം മാത്രം വരുന്ന ആദിവാസികളുടെ ജീവിതം ഇന്നും ഒരു ചോദ്യചിഹ്നമാണ്. അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടി, അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി സംസാരിക്കുകയാണ് സംവിധായകൻ.
ഒരു പൊളിറ്റിക്കൽ മൂവി ആയിരിക്കുമ്പോൾ തന്നെ, പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനും പിടിച്ചിരുത്താനും ‘പട:യ്ക്ക് സാധിക്കുന്നു. ഡോക്യുമെന്ററി ശൈലിയിലേക്ക് വഴുതി വീഴാതെ സിനിമാറ്റിക് ലിബർട്ടി ഉപയോഗിച്ചുകൊണ്ട് ഒരു യഥാർത്ഥ സംഭവത്തെ പുനരാവിഷ്കരിക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുമില്ല.

പ്രകടനത്തിലും സാങ്കേതിക വശങ്ങളിലും ചിത്രം മികവ് പുലർത്തുന്നു. കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ, അർജുൻ രാധാകൃഷ്ണൻ എന്നിവരുടെ മികച്ച പ്രകടനമാണ് സിനിമയുടെ നട്ടെല്ല്. പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, സംഭാഷണം എന്നിവയും ചിത്രത്തെ എൻഗേജിങ്ങായി നിർത്തുന്നു. വിഷ്ണു വിജയിന്റെ സംഗീതം ആദിവാസികളുടെ ജൈവികമായ സംഗീത – താളങ്ങളെ ഓർമിപ്പിക്കുന്നു. ഒരു കത്തിമുനയോളം മൂർച്ചയേറിയ ചോദ്യങ്ങളാണ് അയ്യങ്കാളിപ്പട കളക്ടറോട് ചോദിക്കുന്നത്. അല്ല, ഭരണസംവിധാനത്തോടും കണ്ടിരിക്കുന്ന നമ്മളോടും ചോദിക്കുന്നത്.
മരിക്കാൻ പേടിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി നാല് പേരുടെയും മുഖത്തുണ്ടാവുന്ന ചിരി നിർഭയത്വത്തിന്റെ രൂപമാർജിക്കുന്നുണ്ട്. ഒരു അധികാരകേന്ദ്രത്തെ മുൾമുനയിൽ നിർത്തികൊണ്ടാണ് മർദിതർക്കുവേണ്ടി അവർ സംസാരിച്ചത്. ഇത്തരമൊരു സമരത്തിലൂടെ വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കാനാണ് അയ്യങ്കാളിപ്പട ശ്രമിച്ചത്.

വലിയൊരു സ്റ്റോറിലൈൻ ഇല്ലെങ്കിലും ചരിത്രസംഭവങ്ങളെ ഗ്രിപ്പിങായി ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. സിനിമയെന്ന മാധ്യമത്തിന്റെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി പോരാട്ടത്തിന്റെ കഥ പറയുന്ന ‘പട’ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടിയായി മാറുന്നു. ‘പട’ സാമൂഹ്യ മാറ്റത്തിന് കാരണമാകുമോ എന്ന് ചോദിച്ചാൽ സംശയമാണ്. എന്നാൽ കേരളം മനസ്സിലാക്കേണ്ട യാഥാർഥ്യങ്ങൾ ‘പട’യ്ക്കുള്ളിലുണ്ട്.
Last Word – ഗൗരവമേറിയ വിഷയത്തെ, ഒരു ചരിത്ര സംഭവത്തിന്റെ പിൻബലത്തിൽ ഗ്രിപ്പിങ് ആയി അവതരിപ്പിച്ച ‘പട’ തിയേറ്റർ വാച്ച് അർഹിക്കുന്നു. മുത്തങ്ങയിലെ വെടിവെയ്പ്പും അട്ടപ്പാടിയിലെ പട്ടിണി മരണങ്ങളും മധുവും ഇന്നിന്റെ സാമൂഹിക – രാഷ്ട്രീയ ചുറ്റുപാടിൽ പ്രസക്തമാകുന്നുണ്ട്. അതിനോട് ചേർത്തു വായിക്കാവുന്ന ചലച്ചിത്രമാണ് ‘പട’ – അനീതിക്കെതിരെയുള്ള പടപ്പുറപ്പാട്.
കാനഡയില്‍ നിന്നുള്ള 27 കാരിയായ നവോമി മക്റേ. അഞ്ച് വര്‍ഷമായി യൂ ട്യൂബില്‍ അത്തരം വീഡിയോകള്‍ നിര്‍മ്മിക്കുകയാണ് അവള്‍. ഒരു മാസം ഏഴര കോടി രൂപയാണ് (750,000 പൗണ്ട്) അവര്‍ ഇതിലൂടെ സമ്പാദിക്കുന്നത്.ഏകദേശം 80 ലക്ഷം വരിക്കാരുണ്ട്. തുടക്കത്തില്‍ ഫിറ്റ്‌നസ് പരിശീലകയായിരുന്ന അവള്‍ ഇപ്പോള്‍ ഒരു മുഴുനീള എ എസ് എം ആര്‍ (ഓട്ടോണമസ് സെന്‍സറി മെറിഡിയന്‍ റെസ്പോണ്‍സ്) വീഡിയോ സ്രഷ്ടാവാണ്. ഇത്തരം വീഡിയോകളുടെ പ്രത്യേകത അത് നമ്മുടെ തലച്ചോറില്‍ സുഖകരമായ ഒരു അവസ്ഥാവിശേഷം സൃഷ്ടിക്കും എന്നതാണ്. സെറിബ്രല്‍ രതിമൂര്‍ച്ഛ എന്നും ഇത് അറിയപ്പെടുന്നു. അത്തരം വീഡിയോകളില്‍ ആളുകള്‍ മന്ത്രിക്കുന്നത്, പെയിന്റിംഗ്, ബ്രഷ് സ്‌ക്രാച്ച്, ടാപ്പിംഗ്, കൈ ചലനങ്ങള്‍ തുടങ്ങിയ എല്ലാ ശബ്ദങ്ങളും കേള്‍ക്കാം. അത് തലച്ചോറില്‍ ഒരു ഇക്കിളി പോലുള്ള അനുഭവമുണ്ടാക്കും.
നവോമിയും ഭക്ഷണം കഴിക്കുന്ന വീഡിയോകളിലൂടെ അത്തരം വിവിധ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു. ഈ ശബ്ദങ്ങള്‍ ആളുകളുടെ ശരീരത്തില്‍ വ്യത്യസ്തമായ പ്രകമ്പനം സൃഷ്ടിക്കുന്നു. സുഖമായി ഉറങ്ങാനും ഇത് അവരെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആളുകള്‍ അവളെ സ്‌നേഹത്തോടെ ഹണീബീ എന്നാണ് വിളിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി അവള്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്യുകയാണ്. 16 വയസ്സുള്ളപ്പോഴാണ് എഎസ്എംആര്‍ വീഡിയോകള്‍ അവള്‍ ആദ്യമായി കാണുന്നത്. ‘അതിലൊരു വീഡിയോവില്‍ ഒരു സ്ത്രീ എന്തോ മന്ത്രിക്കുന്നതിനിടയില്‍ ഒരു കണ്ണാടിയില്‍ തട്ടുകയായിരുന്നു. എന്റെ തലയുടെ മുകള്‍ഭാഗത്തും തോളുകളിലും ഇത് തീവ്രമായ പ്രകമ്പനമുണ്ടാക്കി,’ അവള്‍ പറഞ്ഞു. അതിനുശേഷം, അവള്‍ എഎസ്എംആര്‍ വീഡിയോകളുടെ ഫാനായി. ഉറക്കമില്ലായ്മ അനുഭവിച്ചിരുന്ന അവള്‍ക്ക് സഹായമായത് ഈ വീഡിയോകളായിരുന്നു. ‘ആളുകള്‍ മേക്കപ്പ് ചെയ്യുന്ന വീഡിയോകള്‍ ഞാന്‍ കാണും. കാരണം അത് എന്നെ റിലാക്സ് ചെയ്യാനും, ഉറങ്ങാനും സഹായിച്ചു,” അവള്‍ പറഞ്ഞു. അത്തരം വീഡിയോകള്‍ മനസ്സിനെ ശാന്തമാക്കാനും, നല്ല ഉറക്കം പ്രദാനം ചെയ്യാനും സഹായിക്കുമെന്ന് അവള്‍ കൂട്ടിച്ചേര്‍ത്തു.
പിന്നീട് കാലിഫോര്‍ണിയയില്‍ പഠിക്കുമ്പോള്‍ അവള്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. ഒഴിവുസമയങ്ങളില്‍ അതില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു. അതില്‍ ഒരിക്കല്‍ അവള്‍ ഭക്ഷ്യയോഗ്യമായ ഒരു ഡിഷ് സ്‌പോഞ്ച് ഉണ്ടാക്കി, കഴിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ദശലക്ഷത്തിലധികം വ്യൂസ് അതിന് ലഭിച്ചു. ഇതോടെയാണ് ആഹാരം കഴിക്കുന്നത് ചിത്രീകരിക്കുന്ന വീഡിയോകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടെന്ന് മനസ്സിലായത്. മുക്ബാംഗ് വീഡിയോസ് എന്നാണ് അത് അറിയപ്പെടുന്നത്.
പിന്നീട്, ഭക്ഷ്യയോഗ്യമായ ഹെയര്‍ ബ്രഷുകള്‍, ഷാംപൂ ബോട്ടിലുകള്‍, ചോക്ലേറ്റ് ബാറുകള്‍ തുടങ്ങിയ സാധനങ്ങള്‍ കഴിക്കുന്ന വീഡിയോകള്‍ അവള്‍ ചാനലില്‍ പങ്കിട്ടു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍, അവളുടെ വരിസംഖ്യ പിന്നെയും കുതിച്ചുയര്‍ന്നു. യുട്യൂബില്‍ നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ച് ഭര്‍ത്താവിനൊപ്പം അവളിപ്പോള്‍ ലോകമെമ്പാടും സഞ്ചരിക്കുന്നു. ‘ഇപ്പോള്‍ ഞാന്‍ എന്റെ ജോലിയെ തീര്‍ത്തും ഇഷ്ടപ്പെടുന്നു. ഒന്നിനും വേണ്ടിയും അത് ഉപേക്ഷിക്കാന്‍ എനിക്ക് പറ്റില്ല.’-നവോമി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളംയുകെ ന്യൂസ് ടീമിന്റെ മെമ്പറും എസ് ബി കോളേജ് രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുമായ ലിസാ മാത്യുവിന്റെ മാതാവ് ലീലാമ്മ മാത്യു (62 ) ഇന്ന് (11 / 03 /2022 ) പുലർച്ചെ നിര്യാതയായി. നാളെ (12 / 03/ 2022 ) രാവിലെ 9. 30 ന് ഭൗതികശരീരം മൈലപ്ര ശാലോം മാർത്തോമ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. തുടർന്ന് 11 മണിക്ക് പള്ളിയിലും 12. 15 ന് സെമിത്തേരിയിലും സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്.
ഇന്ന് വൈകിട്ട് 6 മണിക്ക് നെല്ലാട് (കുമ്പനാട് ) പുതുവേലിൽ കെവിൻ വില്ലയിൽ ജോസഫ് ജോയിയുടെ ഭവനത്തിൽ വച്ച് പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.
ലീലാമ്മ മാത്യു കുമ്പഴ വേലശേരിൽ പുതുവേലിൽ പരേതനായ പി കെ മാത്യുവിന്റെ ഭാര്യയാണ്.
ലിസാ മാത്യുവിന്റെ അമ്മയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സ്ത്രീ സുരക്ഷയും സ്വാതന്ത്ര്യവും പ്രഹസനമാകുന്ന കാലത്ത് ഹൃദയം തൊടുന്നൊരു അനുഭവം പങ്കുവയ്ക്കുകയാണ് വൈഷ്ണവി എംഎസ്. സുരക്ഷയുടെ കാര്യം പരിഗണിക്കുമ്പോള്‍ വനിതകൾക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് എന്ത് ലഭിക്കുന്നു എന്നത് ചോദ്യചിഹ്നമാണെന്ന് വൈഷ്ണവി പറയുന്നു.
വനിതാ ദിനം… പക്ഷെ ഇപ്പോഴും ഇവിടത്തെ വനിതകൾക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് എന്റെ ഭാര്യ …. എന്റെ അമ്മയുടെ കാമുകൻ തല്ലിയതാണ്…അവിഹിത ബന്ധം അറിഞ്ഞുന്ന് കണ്ടപ്പോൾ എന്റെ ഭാര്യയെയും എന്നെയും കൊല്ലാൻ ശ്രമിച്ചത്… ഇതവളുടെ പ്രൊഫൈൽ ആണ് അവൾക്ക് വേണ്ടി ഞാൻ നിങ്ങളെ എല്ലാം അറിയിക്കുന്നു….മുഖത്തെ 3,4 എല്ലുകൾ പൊട്ടി… ശ്വാസം പോലും മര്യാദക് വലിക്കാനോ, മര്യാദക്ക് ഭക്ഷണം കഴിക്കാനോ പറ്റാതെ വേദന കൊണ്ട് പുളയുകയാണവൾ…. എന്നാൽ ഇതൊക്കെ ചെയ്ത ആൾ ഇപ്പോഴും സ്വതന്ത്രൻ ആയി നടക്കുന്നു….ഇനി അവൾക് നീതി കിട്ടണേൽ നിങ്ങൾ എല്ലാരും സഹായിക്കണം….
വിവാഹം കഴിഞ്ഞ് 6 മാസത്തിനിടയിൽ 2ആം തവണ ആണ് അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുന്നത്… ഒരു ആഴ്ചയോളം പട്ടിണികിട്ടു വൈകിട്ട് ഞാൻ വരുമ്പോൾ മാത്രം ആണവൾ ഭക്ഷണം കഴിക്കുന്നത് (എന്റെ അമ്മ എല്ലാ ഭക്ഷണം ഉണ്ടാക്കി റൂമിൽ കേറ്റി പൂട്ടി വെക്കുകയാർന്നു അവരെ പേടിച്ചട്ട അവൾ റൂമിൽ നിന്ന് ഇറങ്ങില്ല ടോയ്‌ലെറ്റിൽ നിന്നും വെള്ളം കുടിച് അവിടെ ഇരുന്നു… ഞാൻ നിസ്സഹായൻ ആരുന്നു )ഡിസംബർ 12 ആം തിയതി എന്റെ അമ്മയും അവരുടെ ആങ്ങളയും ചേർന്ന് അവളെ പട്ടിക കോൽ വെച്ച് തല്ലി…. ഈ 6 മാസത്തിനിടെ അവൾ സമാധാനം സന്തോഷം എന്താണെന് അറിഞ്ഞട്ടില്ല…. ഇപ്പോൾ നിങ്ങൾ ചോദിക്കും എന്ത് ഭർത്താവ് ആടോ താൻ എന്ന്…… എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല കാരണം തല്ലാണ്ട് തന്നെ തല്ലി എന്ന് പറഞ് ശാരീരിക പീഡനം നടത്തി ഒരുപാട് തല്ലി എന്നൊക്കെ പറഞ് അവർ കേസ് കൊടുത്തേക്കുകയാണ് വനിതാ സെല്ലിൽ …. ഞാൻ തല്ലിലേലും അവർ അങ്ങനെ വരുത്തി തീർക്കും… ഞാൻ നിസ്സഹായ അവസ്ഥയിൽ ആണ്… നിങ്ങൾക് മാത്രെ ഇനി അവൾക് നീതി വാങ്ങി കൊടുക്കാൻ സാധിക്കു … എന്നെ കൊണ്ട് വിളിക്കാൻ പറ്റുന്ന എല്ലാരേം ഞാൻ വിളിച്ചു… … പക്ഷെ ആരെയൊക്കെ വിളിച്ചട്ടും ഉപകാരം ഉണ്ടായില്ല… മീഡിയയിൽ വന്നാൽ മാത്ര ഇനി അവൾക്ക് നീതി കിട്ടോളൂ… അതിനാൽ ആണ് ഞാൻ ഈ പോസ്റ്റ് ഇവിടെ ഇടുന്നത്.. ഇന്നലെ രാത്രി 9.30 നടന്നതാണ് ഈ സംഭവം ഇത്രോം നേരം ആയിട്ടും അയാൾ സ്വതന്ത്രൻ ആയി നടക്കുകയാണ്…
Parents number : 9656438836,9747198745
My number : 9207174777
Her number : 9072734048
മലയാള സിനിമയിൽ ഇടവേള ബാബുവിന്റെ(Edavela Babu) സാന്നിധ്യം ആരംഭിച്ചിട്ട് നാല് പതിറ്റാണ്ടോളമാവുന്നു. ഇടവേള എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതമാരംഭിച്ച ബാബു ചന്ദ്രനാണ് പിൽക്കാലത്ത് ഇടവേള ബാബു എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. സിനികളിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത് വളരെ കുറവാണെങ്കിലും അണിയറയിൽ അദ്ദേഹത്തിന്റെ റോൾ വലുതാണ്. താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകൻ കൂടിയാണ് എന്നതിൽ സംശയമില്ല. മലയാള സിനിമയിലെ ക്രോണിക് ബാച്ചിലറുമാരിൽ ഒരാളു കൂടിയാണ് അദ്ദേഹം. ഈ വർഷത്തെ വനിതാ ദിനത്തിൽ ഇടവേള ബാബുവിനെ കുറിച്ച് നടി മേനക(Menaka Suresh) പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
‘നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത്. അല്ലെങ്കിൽ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നെ എന്ന് ചോദിക്കാൻ ആളുണ്ടാവുമായിരുന്നു,’ എന്നായിരുന്നു മേനകയുടെ വാക്കുകൾ. പിന്നാലെ വാർത്തകളിലും മേനകയുടെ വാക്കുകൾ ഇടംനേടി. ഇതിനെതിരെ ട്രോളുകളും പുറത്തിറങ്ങി. മേനകയുടെ വാക്കുകള്‍ താൻ ഒരു അംഗീകരമായി കാണുന്നുവെന്ന് ഇടവേള ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
‘മേനകേച്ചി’യുടെ വാക്കുകൾ അംഗീകാരം…….
ചേച്ചി തന്നെയാണ് ആ വീഡിയോ ക്ലിപ്പ് എനിക്ക് അയച്ചു തന്നത്. ആ വാക്കുകൾ അംഗീകാരം ആയാണ് ഞാൻ കാണുന്നത്. കാരണം അവർ എന്നിൽ അർപ്പിച്ചിരിക്കുന്ന ഒരു വിശ്വാസമാണത്. സിനിമയിലെ പലരും ചെറിയ ചെറിയ വിഷയങ്ങൾ വരെ എന്നോട് പങ്കുവയ്ക്കാറുണ്ട്. ‘അവർക്ക് മക്കളും വീട്ടുകാരും ഒക്കെ ഉണ്ടല്ലോ പിന്നെ എന്തിനാ എന്നോട് ഇതൊക്കെ പറയുന്നത്’, എന്ന് ഞാൻ ചിന്തിക്കാറുണ്ട്. പക്ഷേ പിന്നീട് അതേ പറ്റി ചിന്തിക്കുമ്പോൾ, അവർ അവരുടെ വീട്ടുകാരോട് പറയുന്നതിനെക്കാൾ കൺഫർട്ടബിൾ ആണ് എന്നോട് സംസാരിക്കുമ്പോൾ. ആ ഒരു വിശ്വാസം അവർ എന്നിൽ അർപ്പിക്കുന്നുണ്ട്. ഇത്രയും വർഷക്കാലം ‘അമ്മ’യുടെ ഭാരവാഹിത്വത്തിൽ ഇരുന്നതിൽ നിന്നും ലഭിച്ച വിശ്വാസമാണല്ലോ അത്. മറ്റെന്തിനെക്കാളും വലുത്. ആ ഒരു വിശ്വാസമാണ് ചേച്ചിയുടെ വാക്കുകളിലൂടെ എനിക്ക് സന്തോഷം നൽകിയത്. അവരുടെയൊക്കെ മനസ്സിൽ എനിക്കൊരു സ്ഥാനമുണ്ടെന്ന് അറിയുന്ന സന്തോഷം.
സ്ത്രീകളുടെ സേഫ്റ്റിക്ക് വളരെയധികം പ്രാധാന്യം നൽകിയിട്ടുള്ളവരാണ് ഞങ്ങൾ. പ്രത്യേകിച്ച് കഴിഞ്ഞൊരു ജനറേഷൻ. ചില ദിവസങ്ങളിൽ സിനിമാ നടിമാർ വളരെയധികം ‘ഡൾ’ ആയിരിക്കും. പിന്നീട് അക്കാര്യങ്ങൾ ഞങ്ങളുമായി ഷെയർ ചെയ്യും. അങ്ങനെ ഒരു കാലഘട്ടം സിനിമയിൽ ഉണ്ടായിരുന്നു. ഇപ്പോഴെന്നു പറയുമ്പോൾ ബന്ധങ്ങൾക്കും നിയമങ്ങൾക്കും വ്യത്യാസങ്ങൾ വന്നിട്ടുണ്ടല്ലോ. സമൂഹത്തിൽ വന്ന മാറ്റങ്ങൾ എല്ലായിടത്തും ബാധിച്ചിട്ടുണ്ട്. ബന്ധങ്ങളൊക്കെ വളരെയധികം കുറഞ്ഞു. പ്രതിസന്ധികളൊക്കെ തരണം ചെയ്‍താണ് ഞാനൊക്കെ ഇവിടം വരെ എത്തിയത്. ജീവിതാനുഭവം ആണ് നമുക്ക് വേണ്ടത്.
എല്ലാവരെയും പോലെ പ്രണയം ഉണ്ടായിരുന്ന ആളാണ് ഞാൻ. ഏകദേശം എട്ട് വർഷത്തോളം ആ ബന്ധം ഉണ്ടായിരുന്നു. പിന്നീട് പരസ്‍പര സമ്മതത്തോടെ അത് വേണ്ടെന്ന് വച്ചു. കാരണം മറ്റുള്ളവരെല്ലാം പ്രതികൂലം ഞങ്ങൾ മാത്രം അനുകൂലം. അങ്ങനെ ഒരു ജീവിതം തുടങ്ങിയിട്ട് എന്താണ് കാര്യം. മറ്റുള്ളവരുടെ സന്തോഷത്തിന് കൂടി പ്രാധാന്യം നൽകിയത് കൊണ്ട് പിൻമാറുകയായിരുന്നു. വിവാഹമല്ല വലുതെന്ന് അതോടു കൂടിയാണ് ഞാൻ മനസ്സിലാക്കിയത്. ‘ ജീവിതത്തിൽ ഏറ്റവും വലിയ വികാരം എന്നത് ഭക്ഷണമാണ്’, എന്നാണ് കഴിഞ്ഞ ദിവസം പോയ ഒരു ഹോട്ടലിൽ എഴുതിവച്ചിരുന്നത്. ഭക്ഷണം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. അതുപോലെ ജീവിതത്തിൽ പ്രണയവും വിവാഹവുമല്ല വലുതെന്ന് തോന്നിയപ്പോൾ അക്കാര്യത്തെ കുറിച്ച് പിന്നീട് ചിന്തിച്ചില്ല. ഇപ്പോൾ ഞാനിരിക്കുന്ന പോസിഷനോട് എനിക്ക് നീതി പുലർത്താൻ സാധിക്കുന്നുണ്ട്.
ഒരു 60 വയസ്സ് കഴിയുമ്പോൾ, ആരോഗ്യപരമായ മാറ്റങ്ങൾ ഉണ്ടാകും. ആ സമയത്ത് കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരാൾ വേണമെന്ന് തോന്നും. അതേ ചിന്താഗതിയിൽ ഉള്ളയാൾ വരികയാണെങ്കിൽ അപ്പോൾ നോക്കാം. ഒരുപക്ഷേ, അതൊരു വിവാഹമാകണമെന്നൊന്നും ഇല്ല. നമ്മളുമായി മെന്റലി ഒത്തുപോകുന്ന ഒരു പങ്കാളിയാകാം. വിവാഹമാണെന്നൊന്നും പറയുന്നില്ല. എന്റെ കൂടെ ഒരാളുണ്ടാകും.
ബാച്ചിലർ ലൈഫിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മളെ സഹായിക്കാൻ ആരുമില്ല. ഒരു പേന പോക്കറ്റിൽ നിന്നും താഴെ വീണാൽ, അതെടുക്കാൻ നമ്മൾ മാത്രമേ ഉള്ളൂവെന്ന തോന്നൽ നമുക്ക് എപ്പോഴും ഉണ്ടാകണം. വഴിതെറ്റാനുള്ള ഒരുപാട് സന്ദർഭങ്ങൾ ബാച്ചിലർ ലൈഫിൽ ഉണ്ടാകും. ആ സമയങ്ങളിൽ നമ്മൾ സ്വയം നിയന്ത്രിക്കണം. ഇത്രയും വർഷമായി സിനിമയിൽ നിന്നിട്ടുപോലും പുകവലിയോ മദ്യപാനമോ എനിക്കില്ല. അത് ഞാനെടുത്തൊരു തീരുമാനമാണ്. വഴിതെറ്റിപോകാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായെങ്കിലും അതിൽ നിന്നും രക്ഷനേടാൻ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ‘അമ്മ’യുടെ ഔദ്യോഗിക സ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ പലതിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറി. ബാച്ചിലർ ലൈഫിൽ ഒരുപാട് സമയം നമ്മുടെ കൈകളിൽ ഉണ്ടാകും. കല്യാണം കഴിച്ചില്ലെങ്കിലും എന്റെ വീട്ടിലും അതിന്റേതായ പ്രശ്നങ്ങളും കാര്യങ്ങളുമൊക്കെ ഉണ്ട്. ചേട്ടന്റെ മകന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെയാണ് നോക്കുന്നത്. അതുകൊണ്ട് ബച്ചിലർ ലൈഫിന്റെ പുറകിൽ ഫാമിലി ലൈഫും ഞാൻ നടത്തുന്നുണ്ട്.
അടുപ്പമുള്ളവരുടെ സിനിമകളിൽ മാത്രമേ ഞാനിപ്പോൾ അഭിനയിക്കാറുള്ളൂ. പഴയത് പോലെ മുപ്പത് ദിവസമൊന്നും പോയി അഭിനയിക്കാൻ എനിക്കിപ്പോൾ പറ്റില്ല. മൂന്ന്, നാല് ദിവസത്തെ വർക്കുകളെ ചെയ്യുന്നുള്ളൂ. ഞാൻ അഭിനയിച്ച പത്തിനടുത്ത് സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ‘സിബിഐ’, ‘മോൺസ്റ്റർ’ അങ്ങനെ കുറേ സിനിമകൾ. പിന്നെ എറണാകുളത്തിനകത്തുള്ള സിനിമകളിലെ പോകാറുമുള്ളൂ. നല്ല സൗഹൃദങ്ങൾ ഉള്ള സിനിമകൾ ചെയ്യാനാണ് എനിക്ക് താൽപര്യം. ഈവന്റുകൾ ചെയ്യുന്നതിലാണ് ഞാനിപ്പോൾ ശ്രദ്ധകൊടുത്തിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ അതുതന്നെയാണ് എന്റെ ഫീൽഡും.
ഇത്തവണ ‘അമ്മ’യിൽ ആദ്യം ചെയ്‍തത് സബ് കമ്മിറ്റികൾ ആണ്. ഞാൻ ജനറൽ സെക്രട്ടറി ആകണമെങ്കിൽ, എല്ലാം കൂടി എന്റെ തലയിൽ ഇടാൻ പറ്റില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. മറ്റുള്ളവരും കാര്യങ്ങൾ അറിയണം. അങ്ങനെയാണ് സബ് കമ്മിറ്റി ഉണ്ടാക്കുന്നത്. ഒറ്റപരിപാടി കൊണ്ടു തന്നെ മതിയായെന്നാണ് ശ്വേത ഒരിക്കൽ പറഞ്ഞത്. ഞാൻ കഴിഞ്ഞ 24 കൊല്ലമായി ചെയ്‍തു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. ‘അമ്മ’യിലെ പ്രവർത്തനങ്ങളെ ഒരു പാഷനായാണ് ഞാൻ കാണുന്നത്. ജോലി ആയി കാണുകയാണെങ്കിൽ മടുക്കും.
ട്രോളുകളൊന്നും ഞാൻ നോക്കാറില്ല. നമ്മൾ ചെയ്യാനുള്ളത് ചെയ്യുകയാണ് വേണ്ടത്. എനിക്ക് അനുകൂലമായി സംസാരിക്കുന്ന എത്രയോ പേരുണ്ട്. വിളിച്ച് സംസാരിച്ചിട്ടുണ്ട്. അകലെ നിന്നുകാണുമ്പോഴാണ് ഒരാളോട് നമുക്ക് ദേഷ്യവും അടുപ്പവുമൊക്കെ തോന്നുന്നത്. അടുത്തറിയുമ്പോൾ, അയ്യോ ഇയാൾ ഇത്രയേ ഉള്ളു എന്ന് തോന്നും. അത് ഓരോരുത്തരുടെയും കാഴ്ച്ചപ്പാടുകളാണ്. അതുകൊണ്ടാണല്ലോ മേനകേച്ചി ഇങ്ങനെ പറഞ്ഞത്. ചേച്ചിടെ മനസ്സിലുണ്ടായിരുന്നത് പൊതുവേദിയിൽ പറഞ്ഞുവെന്ന് മാത്രം. ഒരു തുറന്ന പുസ്‍തകമാണ് എന്റെ ജീവിതം. എല്ലാം പോസിറ്റീവ് ആയി കാണുന്നു.
റഷ്യന്‍ ശതകോടീശ്വരനും ചെല്‍സി ഫുട്ബോള്‍ ക്ലബ്ബിന്റെ ഉടമയുമായ റോമാൻ അബ്രമോവിച്ചിന്റെ സ്വത്തുക്കൾ ബ്രിട്ടൻ മരവിപ്പിച്ചു. അബ്രമോവിച്ച് ഉൾപ്പെടെയുള്ള ഏഴു റഷ്യൻ കോടീശ്വരൻമാരുടെ സ്വത്തുക്കളാണ് ബ്രിട്ടൻ മരവിപ്പിച്ചത്. ഇഗോര്‍ സെച്ചിന്, ഒലെഗ് ഡെറിപാസ്ക, ആന്‍ഡ്രെ കോസ്റ്റിന്, അലെക്സി മില്ലര്‍, നികോളായി ടോക്കറേവ്, ദിമിത്രി ലെബെഡേവ് എന്നീ കോടീശ്വരന്മാരാണ് നടപടി നേരിട്ടത്.
റഷ്യക്കു മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി പുട്ടിനുമായി അടുത്ത ബന്ധമുള്ള ആളുകൾക്കെതിരെ നടപടി സ്വീകരിക്കുന്ന ആദ്യത്തെ രാജ്യമാണ് ബ്രിട്ടൻ. ബ്രിട്ടനിലുള്ള അബ്രമോവിച്ചിന്റെ സ്വത്തുക്കൾ എല്ലാം മരവിപ്പിക്കപ്പെടും. ബ്രിട്ടീഷ് പൗരന്മാരുമായി പണമിടപാടുകൾ നടത്താൻ കഴിയില്ല. ബ്രിട്ടനിലേക്ക് അബ്രമോവിച്ചിന് പ്രവേശിക്കാൻ കഴിയില്ലെന്നതും ശിക്ഷാനടപടിയിൽ ഉൾപ്പെടുന്നു.
ഇതോടെ ചെൽസിയെ വിൽക്കാനുള്ള അബ്രമോവിച്ചിന്റെ നീക്കത്തിനും തിരിച്ചടി നേരിട്ടു. 2003ൽ ഏകദേശം 1500 കോടി രൂപയ്ക്കാണ് ചെൽസിയെ അബ്രമോവിച്ച് സ്വന്തമാക്കിയത്. ചെല്‍സിയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെങ്കിലും ടീം നിരീക്ഷണത്തിലായിരിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിലക്ക് മുന്നില്‍ കണ്ട് ചെല്‍സിയുടെ നടത്തിപ്പ് അവകാശം അബ്രമോവിച്ച് കഴിഞ്ഞ മാസം ക്ലബിന്റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയിരുന്നു. ചെല്‍സി വില്ക്കാന് തയാറാണെന്നും ക്ലബ്ബ് വിറ്റു കിട്ടുന്ന തുക യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയ്ന് നല്‍കുമെന്നും അബ്രമോവിച്ച് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്നും തോല്‍വിയില്‍ നിന്ന് പഠിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
“ജനവിധി വിനയപൂര്‍വം സ്വീകരിക്കുന്നു. വിജയികള്‍ക്ക് ആശംസകള്‍. കഠിനാധ്വാനത്തോടെയും അര്‍പണ മനോഭാവത്തോടെയും പ്രവര്‍ത്തിച്ച എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി. ഈ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൊണ്ട് ഇന്ത്യയിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കും.” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ആരും പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. അതേ സമയം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ രാഹുലിന്റെ ഒരു മുന്‍ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭയം ഒരു തിരഞ്ഞെടുപ്പാണെന്നും നമ്മള്‍ എന്തിനെയും ഭയപ്പെടുമ്പോള്‍ ഭയപ്പെടാനുള്ള തീരുമാനം നമ്മള്‍ എടുക്കുകയാണെന്നും രാഹുല്‍ പറയുന്നതാണ് ട്വീറ്റ്.
Humbly accept the people’s verdict. Best wishes to those who have won the mandate.
My gratitude to all Congress workers and volunteers for their hard work and dedication.
We will learn from this and keep working for the interests of the people of India.
— Rahul Gandhi (@RahulGandhi) March 10, 2022
ബാലുശ്ശേരിയിൽ മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കരുമല ചൂരക്കണ്ടി മലയിൽ ഇന്നു പുലർച്ചയോടെയാണ് ഒരു ഷാളിന്റെ രണ്ടറ്റത്ത് ജീവനൊടുക്കിയ നിലയിൽ ഇരുവരുടെയും മൃതശരീരം കണ്ടെത്തിയത്. താമരശ്ശേരി കോരങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതൽ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്.
അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസ് പരിശോധനകൾക്കു ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്. അഭിനവിന്റെ അമ്മ വത്സല. സഹോദരങ്ങൾ അഭിനന്ദ്, അഭിനാഥ്. ശ്രീലക്ഷ്മിയുടെ അമ്മ ബീന. സഹോദരൻ: വൈഷ്ണവ്
യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത് എപ്പോഴും താഴെക്കിടയിലുള്ളവരെയാണെന്ന് പറയാറുണ്ട്. യുദ്ധം കഴിയുമ്പോള്‍ നേതാക്കന്മാര്‍ കൈകൊടുത്ത് പിരിയും. എന്നാല്‍ മക്കളെ കാത്തിരിക്കുന്ന അമ്മമാരും മാതാപിതാക്കളെ കാത്തിരിക്കുന്ന കുട്ടികളുമൊക്കെ യുദ്ധത്തിന്റെ ബാക്കി പത്രങ്ങളാകും.
ഇതുവരെ സ്വന്തമാക്കിയതും പ്രിയപ്പെട്ടതുമായ എല്ലാമുപേക്ഷിച്ച് തിരിച്ചിനി എന്ന് എന്നറിയാതെ അഭയാര്‍ഥികളായി മറ്റൊരു രാജ്യത്ത് തുടരേണ്ടി വരിക എന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെയാണ് ഉക്രെയ്ന്‍ ജനത കടന്ന് പോകുന്നത്. മക്കളെ പറഞ്ഞയയ്ക്കുന്ന അമ്മമാരും സഹോദരങ്ങളെ പിരിയേണ്ടി വരുന്ന കുട്ടികളുടേതുമൊക്കെയായി അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള പല കാഴ്ചകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയെ ഈറനണിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കരഞ്ഞ് കൊണ്ട് അതിര്‍ത്തി കടക്കുന്ന ഒരു ബാലന്റെ ഹൃദയഭേദകമായ വീഡിയോയാണ് കാഴ്ചക്കാരെ കണ്ണീരിലാഴ്ത്തുന്നത്.
ഹൃദയം പൊട്ടി കരയുന്ന കുട്ടി തന്റെ സാധനങ്ങള്‍ ബാഗിലാക്കി വലിച്ചിഴയ്ക്കുന്നതാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പങ്ക് വച്ച വീഡിയോയിലുള്ളത്. ഉക്രെയ്ന്‍ അതിര്‍ത്തിയിലെ പോളിഷ് ഗ്രാമമായ മെഡിസ്‌കയില്‍ നിന്നുള്ളതാണ് വീഡിയോ. റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് രക്ഷപെടാന്‍ പോളണ്ടിലേക്ക് പലായനം ചെയ്യുന്ന ഉക്രെയ്‌നിയന്‍കാര്‍ ഈ ഗ്രാമത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
കുട്ടി തന്നെയാണോ സഞ്ചരിക്കുന്നത് അതോ കൂടെ ആരെങ്കിലുമുണ്ടോ എന്ന് വ്യക്തമല്ല. വലിയൊരു ബാഗും തന്റെ പാവയുമെല്ലാമായാണ് അവന്‍ നടക്കുന്നത്. വഴി നീളെ വിതുമ്പുന്നുമുണ്ട്. കുട്ടിയുടെ അവസ്ഥ കണ്ടിട്ട് സഹിക്കാനാവുന്നില്ല എന്നാണ് വീഡിയോയുടെ താഴെ എല്ലാവരും തന്നെ കമന്റ് ചെയ്യുന്നത്. ചിലര്‍ കുട്ടിയെ അവരുടെ വീടുകളിലേക്ക് കൊണ്ടുവരാമെന്ന് പോലും വാഗ്ദാനം ചെയ്തു. “ചുറ്റുമുള്ള ആളുകള്‍ അവനെ അവഗണിക്കുന്നില്ലെന്നും ഈ കുഞ്ഞ് തനിയെ അല്ല നടക്കുന്നതെന്നും ദയവായി ഒന്ന് പറയൂ. അവനെ എങ്ങനെ എന്റെ വീട്ടിലേക്ക് കൊണ്ട് വരാമെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞ് തരൂ. തീര്‍ത്തും ഗുരുതരമാണിത്.” ഒരാള്‍ ട്വീറ്റ് ചെയ്തു.
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇതുവരെ പന്ത്രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തതെന്നാണ് യുഎന്നിന്റെ കണക്കുകള്‍. ഭൂരിഭാഗം ആളുകളും പോളണ്ടിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം ഉക്രെയ്ന്‍ പൗരന്മാരാണ് പോളണ്ടിലുള്ളത്.
Excruciating pic.twitter.com/PIutGEIN0F
— Josh Campbell (@joshscampbell) March 7, 2022