literature

ജയലക്ഷ്മി

സ്ത്രീശരീരത്തിന്റെ അംശം കണ്ടാലുടഞ്ഞുവീഴുന്ന സാമ്രാജ്യങ്ങൾ ഉടഞ്ഞുവീഴട്ടെ
നിങ്ങളുടെ സദാചാരപുസ്‌തകതാളുകൾ കത്തിച്ചു ഞാനൊരു വിളക്ക് കൊളുത്തി
നിനക്കു വേണ്ടിയതു ചിതയായി കത്തും
അതിലേക്കിറങ്ങി മോചിതരാകുക
അതിന്റെ അഗ്നിപരീക്ഷ കടക്കാത്തവർ ശബ്ദിക്കരുത്
ഇതെന്റെ ലോകം
ഇതെന്റെ ദേഹം
ഇവിടെയെന്റെ സ്വരം മാത്രം

…………………………………..

നാണവും മാനവും പെണ്ണിന് നൽകി
നഷ്ടസ്വർഗങ്ങളുടെ വാതിൽക്കലെ കാവൽക്കാരേ
ഒന്നകത്തു കയറി നോക്കൂ
അതിനുള്ളിൽ നിന്റെ അമ്മയില്ല,
മകളും സോദരിയും തോഴിയുമില്ല
ഭാര്യയും ബോസും ടീച്ചറും കൊലീഗും ആരുമില്ല
ചിതലുതീനും കുറെ ഓലപ്പാട്ടങ്ങൾ

ഞങ്ങളുടെ സാന്നിധ്യമില്ലാതെ യജ്ഞപൂർത്തിക്കൊരുക്കിയ സുവർണവിഗ്രഹങ്ങൾ ഉടഞ്ഞുപോയിരിക്കുന്നു

……………………………….

.
എത്രയെത്ര സിനിമകൾ സൃഷ്ടിച്ചു ?
എത്രയെത്ര കഥകൾ? എത്ര പ്രവചനങ്ങൾ?
സ്ത്രീയുടെ ദൈവമായി, വിമോചകനായി, രക്ഷകർത്താവായി, ഹീറോയായി
സ്ത്രീയെ വരച്ചവരയ്ക്കുനിർത്താനുള്ള ശ്രമത്തിൽ വരച്ചു വരച്ചു വരച്ചു കൈകുഴഞ്ഞു വീണിരിക്കുന്ന മഹാനെത്ര പേർ !
അവളുടെ അഹങ്കാരം ശമിപ്പിച്ചു
അടക്കവും ഒതുക്കവും പഠിപ്പിച്ചു,
വിനീതയാക്കി,
ശാലീനയാക്കി,
നല്ലവളാക്കി.

ഒരു കോമഡിയിൽ ചോദിച്ചതു പോലെ ഞങ്ങളിത്രയും പീഡിപ്പിച്ചിട്ടും നിങ്ങൾ നന്നാകാത്തതെന്ത്?

നന്നായി നന്നായി നിങ്ങളെ പെറ്റുവളർത്തിയവർ തളർന്നുവീണിരിക്കുന്നു
അവരുടെ രോദനം മുദ്രാവാക്യമാക്കി ഞങ്ങളിതാ

………………. ..

വെറുതെയിരിക്കുമ്പോൾ മുടങ്ങാതോടുന്ന ശ്വാസത്തിലേക്കു ശ്രദ്ധ പോയി
അതോതി നീ നിന്റേതാണ്
നീ നിന്റേതാണ്
നീ നിന്റേതാണ്

ഞങ്ങൾ മനഃപാഠമാക്കിയ പാഠങ്ങൾ ഇടയ്ക്കിടയ്ക്ക് രാത്രിയിൽ വിളിച്ചുണർത്തി ചിരിക്കും
ഉറക്കെ
ഉറക്കെ
ഉറക്കെ

പിന്നെ ഞങ്ങൾ ലോകം കണ്ടു
കഥകളിലൂടെ ഇന്റർനെറ്റിൻ മായാജാലങ്ങളിലൂടെ
കാലുകൾ ചിറകുകളെക്കാൾ ദൂരമെത്തിക്കുന്ന കാലത്ത്‌
ഞങ്ങൾ അവളെ കണ്ടു
സാരിയിൽ കുണുങ്ങിയും
പർദ്ദയിൽ ഒളിച്ചും
ഷോർട്സിൽ ഓടിയും
സ്വിമിങ്സ്യൂട്ടിൽ നീന്തിയും
ദുപ്പട്ടയിൽ ഒതുങ്ങിയും
ഡ്രെസ്സുകളിൽ ആടിയും
പാന്റ്സിൽ വിളങ്ങിയും
അങ്ങനെയങ്ങനെ അവൾക്കൊരു നൂറ് വേഷങ്ങൾ
അവളുടെ കണ്ണിൽ ഇതേ തീവ്രത
അവളുടെ കൈകളിലിതേ കരുത്ത്
അവളുടെ മുടി കെട്ടഴിഞ്ഞു
ഗതിതേടും ജീവനെപ്പോലെ പറക്കുന്നു
അല്ല…
കാറ്റ് നെഞ്ചോടേറ്റു ഇലകളായിരം പേർ
വേരുകളുടെ ബലത്തിൽ ഉലഞ്ഞുലഞ്ഞാടും പോലെ

…………………………

ഉടഞ്ഞുവീഴുന്ന പളുങ്ങുകൊട്ടാരങ്ങളെ നോക്കി
വാവിട്ടു കരഞ്ഞിട്ട് കാര്യമില്ല
കത്തികാട്ടീട്ടും ആസിഡൊഴിച്ചിട്ടും
പീഡനഭീഷണിമുഴക്കീട്ടും
പൂട്ടിയിട്ടിട്ടും മണ്ണെണ്ണ കൊളുത്തിയിട്ടും
കെട്ടിത്തൂക്കിയിട്ടും കെട്ടിച്ചുവിട്ടിട്ടും
അടിച്ചൊടിച്ചിട്ടും സ്‌ലട്ഷെയിം ചെയ്തിട്ടും
ചീത്തവിളിച്ചിട്ടും ചൂരലടിച്ചിട്ടും
ഒന്നുമൊന്നും കാര്യമില്ല

അവളെ ഉണർത്താനുള്ള പന്തവുമേന്തി
കാലമൊരപ്സരയായി നൃത്തം വയ്ക്കുന്നു
മേലെ… മേലെ… മേലെ…
ഞങ്ങളതുകണ്ടു താഴെ താഴെ താഴെ….

……………………………….

ആത്മാവു സ്വതന്ത്രമായാൽ പോരേ?
ശരീരമെന്തായാലെന്ത് ?
ശരീരം ശവകുടീരങ്ങളാകുന്നിടത്തു
ആത്മാവിരക്കുന്നതാരു കേൾക്കാൻ?

മറയ്ക്കാനാകാത്ത മറവി ബാധിച്ചു
ഇതേ ഓരോരുത്തരുമോടുന്നിവിടെ
ഞാൻ പുരുഷൻ നീ സ്ത്രീ
നീ ഭേദിക്കാത്ത ലക്ഷ്മണരേഖകൾ നിന്നെ തടവിലാക്കും
നീ ഭേദിക്കുന്നത് ഈ പ്രപഞ്ചതാളം തെറ്റുന്നതിന് കാരണമായി ഉത്ഘോഷിക്കപ്പെടും

ഇന്നിപ്പോൾ പ്രപഞ്ചങ്ങൾ താളം തെറ്റിയോടുന്നു
അവരവൾക്ക് കാരണമായിരമായിരം കൊടുത്തുകൊണ്ടേയിരിക്കുന്നു …

 

ജയലക്ഷ്മി

ജാമിയ മിലിയ ഇസ്ലാമിയയിൽ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ്. കൊല്ലം സ്വദേശിനിയാണ്. ഡൽഹിയിൽ സന്നദ്ധ സേവനരംഗത്ത് പ്രവർത്തിക്കുന്ന ജയലക്ഷ്മി മികച്ച ഒരു കഥക് നർത്തകിയും അധ്യാപികയുമാണ്. സ്റ്റുഡന്റ് ആക്റ്റിവിസത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്.

 

ഡോ. ഐഷ വി

നാലാം ക്ലാസ്സ് കഴിഞ്ഞ വെക്കേഷൻ സമയത്താണ് ഗീത ചേച്ചിയുടെ അമ്മ ഗീത ചേച്ചിയുടെ കല്യാണം ക്ഷണിക്കാൻ വന്നത്. ഞാനും അനുജനും ചിരവാത്തോട്ടത്തെ പറങ്കിമാങ്ങകളൊക്കെ തിന്ന് തീവണ്ടി കളിച്ച് നടക്കുകയായിരുന്നു. അനുജൻ മുമ്പിൽ എഞ്ചിനാണ്. ഞാൻ ബോഗിയും. അവൻ ടെയിൻ ഓടുന്ന ശബ്ദമുണ്ടാക്കുന്നുണ്ട്. എന്റെ ഒരു കൈയ്യിൽ പാതി കടിച്ച കശുമാങ്ങയുണ്ട്. ഒരു കൈ അനുജന്റെ ഷർട്ടിൽ പിടിച്ചിട്ടുണ്ട്. ഞങ്ങളുടെ തീവണ്ടി മുറ്റത്തേയ്ക്ക് കയറിയപ്പോൾ യശോധര വല്യമ്മച്ചി പോകാനിറങ്ങുകയായിരുന്നു. വല്യമ്മച്ചി ഞങ്ങളോടായി പറഞ്ഞു. മക്കൾ ഇപ്പോൾ എത്തിയതു കൊണ്ട് കാണാൻ പറ്റി. വെയിലും കൊണ്ട് കാടോടി ആകെ വൃത്തികേടായല്ലോ. നിങ്ങളുടെ ചേച്ചിയുടെ കല്യാണമാണ്. കല്യാണത്തിന് എല്ലാവരും തലേന്നേ അങ്ങ് വരണം. ഞങ്ങൾ തലയാട്ടി. കുട്ടികളെ പരിഗണിച്ച് പ്രത്യേകം ക്ഷണിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു. സാധാരണ ഗതിയിൽ പലരും മുതിർന്ന വരോടെ കാര്യങ്ങൾ പറയാറുണ്ടായിരുന്നുള്ളൂ. ആദ്യമായാണ് ക്ഷണക്കത്തുമായി വന്ന ഒരാൾ ഞങ്ങൾ കുട്ടികളെ പരിഗണിച്ചത്. ഏതു നല്ല കാര്യത്തിനായാലും കുട്ടികളെ പരിഗണിച്ചാൽ അവർ അക്കാര്യം ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ല. അതിന്റെ നന്ദി അവർക്ക് കാണുകയും ചെയ്യും. അങ്ങനെ ഞങ്ങൾ കുട്ടികൾക്ക് പ്രാധാന്യം നൽകി ക്ഷണിച്ചിട്ടുള്ളവരാണ് പരേതരായ കൗസല്യ വല്യമ്മച്ചി , സുഗുണ കുഞ്ഞമ്മ, ആലു വിളയിലെ ശ്രീലത ചേച്ചി എന്നിവർ. അച്ഛന്റെ കൂടെ ഞങ്ങൾ എവിടെയെങ്കിലും പോവുകയാണെങ്കിൽ അച്ഛൻ മറ്റുള്ളവർക്ക് ഞങ്ങളെ പരിചയപ്പെടുത്തുമായിരുന്നു. തിരിച്ച് അവരെയും ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തരും. അങ്ങനെ അച്ഛന്റെ ധാരാളം ബന്ധുക്കളെയും പരിചയക്കാരേയും അറിയാനിടയായി.

അമ്മ ഞങ്ങൾക്ക് യശോധര വല്യമ്മച്ചിയുമായുള്ളബന്ധം പറഞ്ഞു തന്നു. പിന്നെ ഞങ്ങൾ വിവാഹത്തിൽ പങ്കെടുക്കാമെന്ന സന്തോഷത്തോടെ ആ ദിവസവും കാത്തിരിപ്പായി. ഗീത ചേച്ചിയുടെ കല്യാണക്കുറി ഞാൻ തിരിച്ചും മറിച്ചും നോക്കി. അതുവരെ കണ്ട കല്യാണക്കുറികളേക്കാൾ വളരെ ആർഭാടമായി ആറേഴ് പേജുള്ള കല്യാണക്കുറി. നല്ല ഭംഗിയുണ്ടായിരുന്നു. കടും നീല നിറത്തിലും സ്വർണ്ണ വർണ്ണത്തിലും ഒക്കെ താളുകളും അക്ഷരങ്ങളും . താളുകൾ കെട്ടാൻ സ്വർണ്ണ വർണ്ണമുള്ള നൂല് . നൂലിന്റെ തുമ്പിൽ കിന്നരി . ആകെ കൂടി ആ ക്ഷണക്കത്ത് എന്റെ മനസ്സിൽ നിറം മങ്ങാതെ നിന്നു. വർഷങ്ങൾ കഴിഞ്ഞ് ആരുടേയോ വിവാഹ ക്ഷണക്കത്ത് കിട്ടിയപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു. ഗീത ചേച്ചിയുടെ വിവാഹ ക്ഷണക്കത്ത് ഇതുപോലെ മനോഹരമായിരുന്നു എന്ന്. അപ്പോൾ അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു. ക്ഷണക്കത്തിന്റെ ഭംഗിയിലല്ല കാര്യം ജീവിതം മനോഹരമായി ജീവിയ്ക്കുന്നതിലാണെന്ന്. ഇന്ന് കൊറോണക്കാലത്ത് ആർഭാടങ്ങളില്ലാതെ ഒരു ക്ഷണക്കത്തു പോലുമടിയ്ക്കാതെ വിവാഹം നടത്താൻ നമ്മൾ പഠിച്ചിരിക്കുന്നു.

ഗീത ചേച്ചിയുടെ കല്യാണത്തിലേയ്ക്ക് മടങ്ങി വരാം. അങ്ങനെ ഞങ്ങൾ കാത്ത് കാത്തിരുന്ന ഗീത ചേച്ചിയുടെ കല്യാണ ദിവസത്തിന്റെ തലേ ദിവസം വന്നു ചേർന്നു. അപരാഹ്നമെത്തിയപ്പോൾ അമ്മ ഞങ്ങളെ മൂന്നുപേരേയും കുളിപ്പിച്ചൊരുക്കി. അച്ഛൻ അന്ന് കാസർഗോഡായിരുന്നു. ഞങ്ങൾക്ക് വിവാഹ ദിവസം ഇടാനുള്ള വസ്ത്രം കൂടി അമ്മ കരുതിയിരുന്നു. അമ്മ ഞങ്ങളേയും കൊണ്ട് കല്ലുവാതുക്കലേയ്ക്ക് തിരിച്ചു. ഞങ്ങളുടെ ഗ്രാമത്തിൽ അന്ന് ബസ്സില്ലായിരുന്നു. അതിനാൽ മൂലക്കടയെത്തിയ ശേഷം യക്ഷിപ്പുര നടവഴി വയലിലൂടെ നടന്നാണ് കല്ലുവാതുക്കൽ ജംഗഷനിൽ എത്തിയത്. ബസ്സ് കാത്ത് കുറേ നേരം നിൽക്കേണ്ടി വന്നു. ഇതിനിടയ്ക്ക് ഒരാൾ അമ്മയോട് വന്ന് സംസാരിച്ചു. ഒരു മുൻ അധ്യാപകനും നക്സലൈറ്റും ആയിരുന്നു അദ്ദേഹമെന്ന് അമ്മ പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഒരു ബസ്സെത്തി . ഞങ്ങൾ കൊട്ടിയം ജങ്ഷനിലെത്തി. കൊട്ടിയം ജംഗ്ഷനിൽ അന്ന് ഉപയോഗശൂന്യമായ ഒരു പഞ്ചായത്ത് കിണർ റോഡരികിൽ ഉണ്ടായിരുന്നു. കൊട്ടിയത്തെ പഴയ പോലീസ് സ്റ്റേഷന്റെ അടുത്തുള്ള വഴിയിലൂടെ വയലരികിലെത്തി. അമ്മ ആരോടോ കളീലിൽ കണ്ണു വൈദ്യരുടെ വീട്ടിലേയ്ക്കുള്ള വഴി ചോദിച്ചു. അവർ ചുണ്ടിക്കാട്ടിയ വഴിയേ ഞങ്ങൾ വയൽ കടന്നു. വിവാഹം നടക്കുന്ന ഗൃഹത്തിലെത്തി. യശോധര വല്യമ്മച്ചിയുടെ അച്ഛന്മമാരുടെ വീട്ടിൽ വച്ചായിരുന്നു വിവാഹം. മുറ്റത്ത് വിവാഹപന്തൽ , സദ്യ വിളമ്പാൻ മറ്റൊരു പന്തൽ പിന്നെ പാചകപ്പുരയും കലവറയും. കാപ്പി കുടി കഴിഞ്ഞ് ഞാനും അനുജനും അവിടൊക്കെ കറങ്ങി നടന്ന് കണ്ടു. മുറ്റത്തിന്റെ ഒരു കോണിൽ പന്തലിന് വെളിയിൽ നിന്ന നിറയെ കായ്കളോടു കൂടിയ ഒരു മാതളത്തെ ഞാനും അനുജനും നോട്ടമിട്ടു. അനുജത്തി എപ്പോഴും അമ്മയോടൊപ്പമായിരുന്നു. അകത്തെ മുറികളിൽ വരികയും പോവുകയും ചെയ്യുന്നവരുടെ തിരക്ക്. ഇടയ്ക്കെപ്പോഴോ അമ്മ അവിടത്തെ സ്വീകരണ മുറിയിലെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഒരു ഫോട്ടോ കാണിച്ചു തന്നു. ഗീത ചേച്ചിയുടെ ഒരു കുഞ്ഞമ്മയുടെ ഗ്രാജുവേഷൻ സെറിമണിയുടെ ഫോട്ടോയായിരുന്നു അത്. ബിരുദദാന ചടങ്ങിലാണ് അങ്ങനെ തൊപ്പിയും ഗൗണുമൊക്കെയായി ഫോട്ടോയെടുക്കുന്നതെന്ന് അമ്മ പറഞ്ഞു തന്നു. അപ്പോൾ ഒരു ഗ്രാജ് വേറ്റാകാൻ എനിക്ക് ആഗ്രഹമുദിച്ചു. ( പിൽക്കാലത്ത് യൂണിവേഴ്സിറ്റികൾ ആ ചടങ്ങ് നിർത്തലാക്കിയതിനാൽ ഞങ്ങളുടെ സമയമായപ്പോൾ ആ ചടങ്ങില്ലായിരുന്നു.) അപ്പോൾ ഞാൻ അമ്മയോട് ഗീത ചേച്ചി ഗ്രാജ് വേറ്റാണോയെന്ന് ചോദിച്ചു. പ്രീഡിഗ്രി കഴിഞ്ഞു. 19 വയസ്സേ ആയുള്ളൂ. ഗ്രാജ് വേറ്റല്ലെന്ന് അമ്മ പറഞ്ഞു. ആ സമയത്താണ് കൗസല്യ വല്യമ്മച്ചിയും സത്‌ലജ് ചേച്ചിയും അകത്തേയ്ക്ക് വന്നത്. ഇനി ഇതുപോലെ സത് ലജിന്റെ കല്യാണത്തിന് കൂടാമെന്ന് അമ്മ പറഞ്ഞപ്പോൾ കൗസല്യ വല്യമ്മച്ചി പറഞ്ഞു. പഠിച്ച് ജോലിയൊക്കെയായിട്ടേ മോളുടെ കല്യാണം നടത്തുന്നുള്ളൂയെന്ന്. ഞാനും അപ്പോൾ തീരുമാനിച്ചു. എനിക്കും ജോലി നേടിയിട്ട് മതി വിവാഹമെന്ന്. ഗീത ചേച്ചി സത് ലജ് ചേച്ചിയേക്കാൾ ഇളയതാണെന്ന് ആ സംഭാഷണത്തിനിടയിൽ എനിക്ക് മനസ്സിലായി. പിന്നീട് സത് ലജ് ചേച്ചി എം എസ്സി കെമിസ്ട്രിയൊക്കെ കഴിഞ്ഞ് കോളേജധ്യാപികയായി മാറി.

അന്ന് രാത്രി അവിടെ നിന്ന് അത്താഴമൊക്കെ കഴിച്ച് ഞങ്ങൾ അവിടെ തങ്ങി. ആ വീടിന്റെ പ്രധാന ഗൃഹ ഭാഗത്തു നിന്നും വിട്ടു നിൽക്കുന്ന രീതിയിലായിരുന്നു അടുക്കള . അടുക്കളയും പ്രധാന ഗൃഹവും രണ്ടതിരുകളിടുന്ന മുറ്റത്ത് ഭിത്തി കെട്ടി വാതിലുകൾ പിടിപ്പിച്ച രണ്ടതിരുകൾ കൂടിയുണ്ടായിരുന്നു. മുറ്റത്ത് കഴുകിയുണക്കാൻ വയ്ക്കുന്ന പാത്രങ്ങൾ ആക്രി പെറുക്കുന്നവരും മറ്റുള്ളവരും കൊണ്ടുപോകില്ലെന്നും ഭിത്തിയിലുള്ള വാതിലുകൾ അടച്ചാൽ രാത്രി സ്ത്രീ ജനങ്ങൾക്ക് അടുക്കളയിൽ പോകാനും തിരികെ പ്രധാന ഗൃഹത്തിലെത്താനും സൗകര്യമുള്ള ഒരു നിർമ്മിതിയാണ് ഇതെന്ന് എനിക്ക് തോന്നി. പഴയ കാലത്തെ അടുക്കളയിലുള്ള കരിയും അഴുക്കും പുകയുമൊന്നും പ്രധാന ഗൃഹത്തിൽ എത്തുകയുമില്ല. ഗീത ചേച്ചിയുടെ അമ്മയുടെ അമ്മയും കുഞ്ഞമ്മമാരും അടുക്കള കാര്യത്തിന് നേതൃത്വം നൽകി.

അത്താഴം കഴിഞ്ഞ് അനുജത്തിയെ ഉറക്കി കിടത്തിയിട്ട് അമ്മ എന്നെയും അനുജനേയും കൂട്ടി പാചകം ചെയ്യുന്നിടത്തേയ്ക്ക് പോയി. പാചകക്കാര്യം ബന്ധുക്കളും അയൽപക്കക്കാരുമായി ധാരാളം പേർ അവിടെ ജോലി ചെയ്യാൻ ഉണ്ടായിരുന്നതിനാൽ അമ്മയ്ക്ക് പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ല. എല്ലാറ്റിനും മേൽനോട്ടം വഹിച്ച് ഗീത ചേച്ചിയുടെ അമ്മയുടെ അച്ഛൻ അവിടെയുണ്ടായിരുന്നു. അതിഥികൾ പോയിക്കഴിഞ്ഞപ്പോൾ അന്നവിടെ തങ്ങാനുദ്ദേശിച്ച അതിഥികളും ഞങ്ങളും അവിടെ ഉറങ്ങി. ഞങ്ങളും ഗീത ചേച്ചിയും ഒരു മുറിയിലാണ് കിടന്നത്.

പിറ്റേന്ന് രാവിലേ തന്നെ അമ്മ ഞങ്ങളെ കുളിപ്പിച്ചൊരുക്കിയ ശേഷം അമ്മ കുളിക്കാനായി കയറി. ആ സമയത്ത് അനുജനും ഞാനും കൂടി നേരെ മാതളത്തിന്റെ അടുത്തെത്തി. ഒന്നുരണ്ട് കായ്കൾ പിച്ചി കല്ലു കൊണ്ട് ഇടിച്ച് പൊട്ടിച്ച് കഴിച്ചു. അമ്മ കുളി കഴിഞ്ഞിറങ്ങിയപ്പോൾ കാണുന്നത് ഞങ്ങൾ വസ്ത്രത്തിൽ മാതളത്തിന്റെ കറയും പറ്റിച്ച് നിൽക്കുന്നതാണ്. ഞങ്ങൾക്ക് രണ്ടു പേർക്കും ചെവിയിൽ നല്ല കിഴുക്ക് കിട്ടി. പിന്നെ ഞങ്ങൾ പ്രാതൽ കഴിച്ച് വിവാഹ പന്തലിൽ എത്തി. അവിടെ കല്യാണ മണ്ഡപത്തിലെ ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു . ഗീത ചേച്ചിയുടെ അച്ഛന്റെ ഫ്രെയിം ചെയ്ത വലിയ ഒരു ഫോട്ടോ ഒരാൾ കൊണ്ടുവന്ന് മണ്ഡപത്തിനടുത്തായി ഒരു മേശമേൽ സ്ഥാപിച്ചു. പൂമാലയണിയിച്ച് ഒരു ചന്ദനത്തിരിയും കൊളുത്തിവച്ചു. അപ്പോൾ അമ്മ ഞങ്ങളോട് പറഞ്ഞു: ഗീതയുടെ അച്ഛന്റെ ഫോട്ടോയാണ്. സിങ്കപ്പൂരിൽ വച്ച് ഹൃദയ സ്തംഭനം മൂലം മരിച്ചതാണെന്ന്. അതു പറയുമ്പോൾ അമ്മയുടെ കണ്ണിൽ ഒരു കണ്ണീർക്കണം വന്നു. വിവാഹ മണ്ഡപത്തിന് തൊട്ടടുത്തായാണ് ഞങ്ങൾ ഇരുന്നത്. കല്യാണം നന്നായി കാണാൻ. അന്ന് വിവാഹങ്ങൾക്ക് വീഡിയോ ഗ്രാഫി പതിവില്ല. ഫോട്ടോ മാത്രമേയുള്ളൂ. അതും മിക്കവാറും എല്ലാം ബ്ലാക്ക് ആന്റ് വൈറ്റ്. ഡിജിറ്റൽ ഫോട്ടോഗ്രാഫിയൊന്നും അന്ന് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിൽ നിറമുള്ള ഓർമ്മകൾ നിറഞ്ഞു നിന്നിരുന്ന കാലം. വരനും കൂട്ടരും എത്തി. വിവാഹം മംഗളമായും സദ്യ വിഭവ സമൃദ്ധമായും നടന്നു. സദ്യ കഴിഞ്ഞ് വരന്റേയും കൂട്ടരുടേയും ഒപ്പം ഗീത ചേച്ചിയും പോയിക്കഴിഞ്ഞേ ഞങ്ങൾ തിരികെ പോന്നുള്ളൂ. കാസർഗോട്ടു നിന്നും നാട്ടിലെത്തിയ ശേഷമുള്ള ആദ്യ വിവാഹം കൂടലായിരുന്നു അത്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

എല്ലാ ശനിയാഴ്ചയും കാലത്ത് കാപ്പികുടിയും കഴിഞ്ഞു ഞങ്ങൾ ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ വീട്ടിലേക്ക് വാങ്ങിവയ്ക്കും. അതാണ് ഞങ്ങളുടെ പതിവ്. ഞാനും ജോർജ് കുട്ടിയും കൂടി കടയിലേക്ക് പോകുമ്പോൾ വഴിക്കു വച്ച് ഹുസൈനെ കണ്ടുമുട്ടി. അവൻ്റെ ഒപ്പം അവൻ ജോലിക്കു നിൽക്കുന്ന കടയുടെ മുതലാളിയും പിന്നെ കണ്ടു പരിചയം ഇല്ലാത്ത ഒരു സുന്ദരനും ഉണ്ട് .

“എങ്ങോട്ടാ എല്ലാവരുംകൂടി രാവിലെ?”

വെറുതെ ഒരു കുശലം ചോദിച്ചതാണ്.

“ഇക്കാന് പെണ്ണുകാണാൻ പോകുന്നു. ഹുസൈയിൻ പറഞ്ഞു. അവൻ്റെ മുതലാളിയുടെ അളിയൻ ഗൾഫിൽ നിന്നും വന്ന സുന്ദരനു വേണ്ടിയാണ്. സുന്ദരൻ വലിയ സന്തോഷത്തിലാണ്. പരിചയം ഇല്ലെങ്കിലും ഒരുപാടുകാലത്തെ പരിചയം നടിച്ചു ചിരിച്ചു വർത്തമാനം പറഞ്ഞു.

ഞങ്ങൾ ഷോപ്പിംഗിനായി അവരോടു യാത്ര പറഞ്ഞു ,കടയിലേക്ക് നടന്നു.

ജോർജ് കുട്ടി പറഞ്ഞു ഹുസ്സയിനെ കൊണ്ടുപോകുന്നത് മുതലാളിക്ക് ജാഡ കാണിക്കാൻ വേണ്ടിയാണ്.

“ഇത് ആരാ?”, എന്ന് ചോദിക്കുമ്പോൾ,” ഞങ്ങളുടെ കടയിലെ സെയിൽസ്‌മാനാണ് എന്ന് പറഞ്ഞു ഷൈൻ ചെയ്യാനാ. പക്ഷേ,അവനൊരു മണ്ടനാ. എന്തെങ്കിലും പണികിട്ടാതിരിക്കില്ല.”.

ഞങ്ങൾ വീട്ടിലേക്ക് ഉള്ള സാധനങ്ങളും വാങ്ങി തിരിച്ചുവരുമ്പോൾ വീണ്ടും അവരെ വഴിയിൽ വച്ച് കണ്ടു.

“ഇത്ര പെട്ടന്ന് പെണ്ണുകാണലും ഉറപ്പിക്കലും ഒക്കെകഴിഞ്ഞോ?”ഞാൻ ചോദിച്ചു.

“ഇവൻ എല്ലാം കൊളമാക്കിയെന്നാ തോന്നുന്നത്?”

ഹുസൈയിൻ ഒന്നും മിണ്ടുന്നില്ല. മുതലാളി പറഞ്ഞു,”ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അവർ നന്നായിട്ടു സ്വീകരിച്ചു വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ചായ വന്നു. ഇപ്പോൾ മിൽക്ക് ഡയറിയിൽ സമരം നടന്നുകൊണ്ടിരിക്കുകയാണെന്ന് അറിയാമല്ലോ. പാലില്ലാത്തതുകൊണ്ട് അവർ കട്ടൻ ചായ ആണ് തന്നത്. പെണ്ണ് ചായ കൊണ്ടുവന്നു വച്ചപ്പോൾ ഈ പൊട്ടൻ ഒരു ചോദ്യം,”ഐസ് ഉണ്ടോ?” .

“ഐസ്?,അതെന്തിനാ?”

“ഇക്ക ഐസില്ലാതെ കഴിച്ചു കണ്ടിട്ടില്ല.”

“ഒരു ദിവസം എത്ര കഴിക്കും?”

” കിടക്കാൻ നേരത്തു രണ്ടു ഗ്ലാസ്സ്. പിന്നെ ടച്ചിങ്‌സ് ഉണ്ടെങ്കിൽ ഒരു രണ്ടുകൂടി “.

സുന്ദരനെ നോക്കി പെണ്ണ് ഒരു ചോദ്യം ,”ഇക്കയും കഴിക്കുവോ?”

ഹുസൈയിൻ പറഞ്ഞു,”ഞങ്ങൾ എല്ലാവരും കൂടിയിരുന്നാണ് കഴിക്കാറുള്ളത് “.

പെണ്ണ് സ്ഥലം വിട്ടു.”അവർ വിവരം അറിയിക്കാം എന്ന് പറഞ്ഞുവിട്ടു.”

പാവം ഹുസൈയിൻ തെറികേട്ടു മടുത്തു

.”ഈ വിവരം നമ്മുടെ കാഥികൻ അറിയണ്ട.”,ഞാൻ പറഞ്ഞു.

പറഞ്ഞു പറഞ്ഞു കൂടുതൽ കുഴപ്പത്തിലാക്കണ്ട എന്നുകരുതി ഞങ്ങൾ ഒഴിഞ്ഞുമാറി പോകാൻ തുടങ്ങിയപ്പോൾ നമ്മളുടെ വർഗീസും വർഗീസിൻ്റെ സുഹൃത്തു രാജുവും കൂടി വരുന്നു.

ജോർജ് കുട്ടി പറഞ്ഞു,”കെണിഞ്ഞു,ദാ, രണ്ടുംകൂടി വരുന്നുണ്ട്. രാവിലെ പണിയായി. അവൻ്റെ അന്നയുടെ കേസും കൊണ്ടുള്ള വരവാണ് എന്ന് തോന്നുന്നു. രാവിലെ ഇവന്മാർക്കൊന്നും വേറെ പണിയില്ല. അവര് കാണണ്ട. ഓടിക്കോ”.

ഞങ്ങൾ രണ്ടുപേരുടെയും കയ്യിൽ വീട്ടിലേക്കു വാങ്ങിയ സാധനങ്ങൾ ഉണ്ട്. എൻ്റെ കയ്യിൽ രണ്ടു ബാഗ് നിറയെ പലവിധ സാധനങ്ങൾ ആണ്. ജോർജ് കുട്ടിയുടെ കയ്യിലും എടുപ്പത് സാധനങ്ങൾ രണ്ടു സഞ്ചികളിലായി ഉണ്ട്.

എങ്കിലും ഞങ്ങൾ ഓടി,അവരെ കാണാത്ത നാട്യത്തിൽ.

ഒരു അഞ്ഞൂറു മീറ്റർ കഴിഞ്ഞാൽ റോഡിൽ ഒരു വളവുണ്ട്. അവിടെ എത്തിയാൽ പിന്നെ അവർ ഞങ്ങളെ കാണില്ല.

വളവിലെത്തി ,ഞങ്ങൾ നിന്നു. ദാ അവന്മാർ മുൻപിൽ നിൽക്കുന്നു. കുറുക്കു വഴി ഓടി വന്നിരിക്കുകയാണ്.

“ഇതെന്താ നിങ്ങൾ ഓടിക്കളഞ്ഞത്?” വർഗീസ് ചോദിച്ചു.

“ഞങ്ങൾ സമയം കിട്ടുമ്പോൾ ഓടും ഒരു വ്യായാമം ‌ ഒക്കെ വേണ്ടേ?”.

“ഇത്രയും സാധനങ്ങളും മേടിച്ചു കയ്യിൽ പിടിച്ചോണ്ടാണോ ഓടുന്നത്?”

“വേറെ സമയം കിട്ടണ്ടേ?”

“ഞങ്ങൾ നിങ്ങളെ അന്വേഷിച്ചു വന്നതാ .ഒരു കാര്യം പറയാനുണ്ട്.”

“അതിനെന്താ, പക്ഷെ റോഡിൽ വച്ചാണോ പറയുന്നത്. നിങ്ങൾ വീട്ടിലേക്കു വാ. ഇന്ന് വൈകുന്നേരം നമ്മൾ കാണാം എന്ന് പറഞ്ഞിരുന്നല്ലോ.”

“അത് തന്നെ കാര്യം,ഞങ്ങൾ………..”

“ഇപ്പോൾ പറയണ്ട.വീട്ടിലേക്ക് വാ”.ജോർജ് കുട്ടി എൻ്റെ കയ്യിലിരുന്ന വലിയ ബാഗ് വാങ്ങി വർഗീസിൻ്റെ കയ്യിൽ കൊടുത്തു.”ദാ ഇത് പിടിക്ക്. ഓ സോറി രാജുവിന് പിടിക്കാൻ ഒന്നും തന്നില്ലെങ്കിൽ മോശമല്ലേ.?”

അവൻ്റെ കയ്യിലിരുന്ന വലിയ സഞ്ചി രാജുവിനെ ഏൽപ്പിച്ചു. രണ്ടു പേരും മടിച്ചു മടിച്ചു ഞങ്ങളുടെകൂടെ വീട് വരെ ബാഗുമായി വന്നു.

വീട്ടിലെത്തിയപ്പോൾജോർജ് കുട്ടി പറഞ്ഞു. ” ഇനി പറ, എന്താ കാര്യം.?”

“എനിക്ക് എൻ്റെ പ്രേമഭാജനം അന്നയെയും അവളുടെ ഇരട്ട സഹോദരി ബെന്നയേയും തമ്മിൽ തിരിച്ചറിയാൻ വയ്യ എന്ന പ്രശനം രാജു പരിഹരിച്ചോളാം എന്ന് പറഞ്ഞു. അതുകൊണ്ട് വൈകുന്നേരം കാണാം എന്ന് പറഞ്ഞതിന് വരുന്നില്ല, എന്ന് പറയാനാണ്.”

“കഷ്ടം ,ഇത് നേരത്തെ പറയാമായിരുന്നു. ഞാൻ നിങ്ങളെ വെറുതെ ഇവിടം വരെ നടത്തി.”

“സാരമില്ല. ഞങ്ങള്‌ പോകുന്നു.”

“ആകട്ടെ എങ്ങനെയാണു പ്രശനം പരിഹരിച്ചത്?”

“അന്നേ,എന്നുവിളിക്കുമ്പോൾ അന്ന തിരിഞ്ഞുനോക്കും. പിന്നെ ,രാജു,ബെന്നക്ക് വിഷമം ആകുമല്ലോ ഒരുകൂട്ട് ഇല്ലെങ്കിൽ എന്ന് വിചാരിച്ചു ബെന്നയുടെ കാര്യം നോക്കിക്കോളാമെന്നു സമ്മതിച്ചു.”

അവർ രണ്ടുപേരും നടന്നുതുടങ്ങി.

“ഒത്താൽ ഇനി തമ്മിൽ കാണാം.”.

“അതെന്താ അങ്ങനെ പറഞ്ഞത്?കുഴപ്പങ്ങൾ വല്ലതും ഉണ്ടാകുമോ? ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം”.

“തീർച്ചയായും.പ്രാർത്ഥിക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്തേക്കാം.”

“മെഴുകുതിരി?”

“അതെ നിങ്ങളുടെ ശവകുടീരത്തിൽ കത്തിച്ചു വച്ചേക്കാം.”

“ജോർജ് കുട്ടി ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയാതെ..”

ജോർജ് കുട്ടി അകത്തുപോയി ഒരു ബൈബിൾ എടുത്തുകൊണ്ടുവന്നു,കിട്ടിയ പേജ് തുറന്നു വായിച്ചു,”മനസ്സു സന്നദ്ധമാണെങ്കിലും ശരീരം സന്നദ്ധമല്ല………..”

ഇത്രയും വായിച്ചിട്ടു അവരെ നോക്കി.മറ്റൊരു പേജ് തുറന്നു വീണ്ടും വായിച്ചു,”പരീക്ഷയിൽ ഉൾപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ.”

രണ്ടുപേരും ഞങ്ങളെ ദയനീയമായി നോക്കി. ജോർജ്‌കുട്ടി വീണ്ടും അടുത്തപേജ് തുറക്കുന്നത് കണ്ട ഭയപ്പാടയോടെ അവർ തിരിഞ്ഞു നടക്കുമ്പോൾ ജോർജ് കുട്ടി വായിച്ചു,”കണ്ണ് കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതും………………”അവർ അത് കേൾക്കാൻ നിന്നില്ല.

“സംപാങ്ങി റെഡ്ഢിയുടെ മക്കളാണ് അന്നയും ബന്നയും.ഈ ഏരിയയിലെ അറിയപ്പെടുന്ന ഗുണ്ടയാണ് അയാൾ “‌.അവർ പോയിക്കഴിഞ്ഞു ജോർജ് കുട്ടി പറഞ്ഞു.”അവന്മാരുമായിട്ടു ഇനി ഇടപാട് ഒന്നും വേണ്ട. വെറുതെ അടി പാഴ്‌സൽ ആയി വരും”.

ജോർജ് കുട്ടി പറഞ്ഞതുപോലെ സംഭവിച്ചു.

പതിവുപോലെ വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ വഴിയിൽ വച്ച റെഡ്ഢിയെ കണ്ടുമുട്ടി.റെഡ്ഢിക്ക് ജോർജ് കുട്ടിയെ അറിയാം .അയാൾ വിളിച്ചു,” ഡേ,ജോർജ് കുട്ടി നിൽക്കൂ.ഒരു കാര്യം പറയാനുണ്ട്.”

ഞങ്ങൾ നിന്നു.അയാൾ അടുത്തു വന്നു.

“നിങ്ങളുടെ നാട്ടുകാർ രണ്ടു പിള്ളേർ എൻ്റെ മക്കളുടെ പുറകെ നടന്നു ശല്യപ്പെടുത്തുന്നുണ്ട്. അവന്മാരോട് മര്യാദയ്ക്ക് നടക്കാൻ പറയണം.”തെലുങ്കിലാണ് സംസാരം,അതുകൊണ്ട് എനിക്ക് ശരിക്കും മനസ്സിലാകുന്നില്ല.

“റെഡ്‌ഡി അണ്ണാ പറയാമായിരുന്നു. പക്ഷെ,അവരുടെ ഭാഷയും ഞങ്ങളുടെ ഭാഷയും വേറെ വേറെ ആണ്. ഞങ്ങളുടെ ഭാഷയിൽ വേണം എന്ന് പറയുന്നത് അവരുടെ ഭാഷയിൽ വേണ്ട എന്നാണ്. അവരുടെ ഭാഷയിൽ ഞാൻ പറഞ്ഞാൽ അവര് വിചാരിക്കും……………”

“മതി ഞാൻ പറഞ്ഞോളാം.”

രണ്ടു ദിവസം കഴിഞ്ഞു.വർഗീസിനെയും രാജുവിനേയും വഴിയിൽ വച്ചുകണ്ടു..ഞങ്ങളുടെകൂടെ സെൽവരാജനും അച്ചായനും ഉണ്ടായിരുന്നു. വർഗീസിൻ്റെ മുഖത്തിൻ്റെറെ വലതു ഭാഗവും രാജുവിൻ്റെ ഇടതു ഭാഗവും കറുത്ത് കരുവാളിച്ചിരിക്കുന്നു.

അവർ ഞങ്ങളെ കാണാത്ത ഭാവത്തിൽ നടന്നു.

“അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും”ജോർജ് കുട്ടി പറഞ്ഞു.

“അതിന് അവർ രണ്ടുപേരും പിള്ളയല്ലല്ലോ”.സെൽവരാജൻ.

“ഞാൻ ഒരു പഴഞ്ചൊല്ല് പറഞ്ഞതാണ്.”

“പഴഞ്ചൊല്ലിൽ കതിരില്ല ,എന്നല്ലേ പറയുന്നത്?”

“കതിരല്ല,പതിര്.”

“എന്നാൽ ഞാനൊരു പഴഞ്ചൊല്ല് പറയട്ടെ?”

“വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത് ……..”

“എവിടെയാ വച്ചത് എന്ന് പറയണ്ട.”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 

ഡോ. ഐഷ വി

പടർപ്പൻ പുല്ലിന്റെ മുട്ടങ്ങളിൽ നിന്ന് വെളുത്ത വേരു പോലെ നീണ്ട് മണ്ണിൽ പറ്റാതെ നിന്ന ഒരു ഭാഗം മുറിച്ചെടുത്ത് സത്യൻ എന്റെ നേരെ നീട്ടി. ഞാനത് കൈയ്യിൽ വാങ്ങി നോക്കി. നല്ല രസമുണ്ട് കാണാൻ. ഇയർ ബഡ് പോലെ ഒരു മഞ്ഞ് തുള്ളി അതിന്റെ തുമ്പത്തുണ്ട്. ചിരവാത്തോട്ടത്തെ വല്യ വിള വീട്ടിലേയ്ക്ക് കാർ കയറാനായി (അന്ന് സ്വന്തം കാർ ഇല്ലെങ്കിലും വല്യമാമൻ മിക്കവാറും എല്ലാ ആഴ്ചയും ടാക്സി കാറിൽ വരാറുണ്ടായിരുന്നു.) വെട്ടിയൊരുക്കിയ വീതിയുള്ള വഴിയുടെ ഇരുവശത്തുമുള്ള കയ്യാലയുടെ വശങ്ങളിൽ പടർന്നു കിടന്ന പുല്ലിലാണ് ഈ അത്ഭുതം. ഞാൻ അതിൽ നോക്കി നിൽക്കെ സത്യൻ ഒന്നുരണ്ടെണ്ണം കൂടി പിച്ചിയെടുത്തു. എന്നിട്ട് സത്യന്റെ കണ്ണിലേയ്ക്ക് ആ മഞ്ഞുതുള്ളി തൊട്ടു. മഞ്ഞുതുള്ളിയുടെ കുളിർമ അനുഭവിച്ച ശേഷം സത്യൻ പറഞ്ഞു. ഐഷ അത് കണ്ണിൽ വച്ച് നോക്കൂ നല്ല തണുപ്പുണ്ട്. ഞാൻ ആ മഞ്ഞുതുള്ളി കണ്ണിൽ വച്ചു. സംഗതി ശരി തന്നെ. ഞങ്ങൾ രണ്ടു പേരും കൂടി വലിയ കണ്ടുപിടിത്തം നടത്തിയ മട്ടിൽ മഞ്ഞ് തുള്ളിയുള്ള ഭാഗങ്ങൾ പൊട്ടിച്ചെടുത്ത് കണ്ണിൽ വച്ചു. കിഴക്ക് ദിക്കിൽ നിന്ന് വരുന്ന അരുണകിരണങ്ങൾ മഞ്ഞുതുള്ളിയിൽ തട്ടി കുഞ്ഞ് മഴവില്ല് തീർക്കുന്നത് ഞങ്ങൾ ആസ്വദിച്ചു. പിന്നെ അവിടെ നിന്ന കിളിമരത്തിൽ പടർന്നു കയറിയ അരിമുല്ലവള്ളിയിൽ നിന്നും കൊഴിഞ്ഞ മദ്ധ്യഭാഗത്ത് അല്പം പാടലവർണ്ണം വന്നു തുടങ്ങിയ മുല്ലപ്പൂക്കൾ ഞങ്ങൾ പെറുക്കിയെടുത്തു. അപ്പോഴാണ് പടർപ്പൻ പുല്ലിന്റെ ഇലത്തുമ്പിലും മഞ്ഞുകണങ്ങൾ ഉള്ള കാര്യം ഞാൻ ശ്രദ്ധിച്ചത്.

വഴിയുടെ മറുവശത്ത് മഞ്ഞ നിറമുള്ള പൂക്കൾ പിടിയ്ക്കുന്ന വാക മരത്തിൽ പടർന്നു കയറിയ കുരിക്കുത്തി മുല്ലയ്ക്കരികിലേയ്ക്ക് ഞങ്ങൾ നടന്നു. ഒറ്റനോട്ടത്തിൽ പല വർണ്ണങ്ങളായിരുന്നു ആ വൃക്ഷത്തിൽ കണ്ണിന് വിരുന്നേകാൻ ഉണ്ടായിരുന്നത്. വാക പൂക്കളുടെ മഞ്ഞ നിറo. തലേന്നിന്റെ തലേന്ന് വിരിഞ്ഞ പൂവിന്റെ ചുവന്ന നിറം. തലേന്ന് വിരിഞ്ഞ കുരിക്കുത്തി മുല്ലപ്പൂവിന്റെ റോസ് നിറം അന്ന് വിരിഞ്ഞ കുരിക്കുത്തി മുല്ലപ്പൂവിന്റെ വെള്ളനിറം. പിന്നെ കുരിക്കുത്തി മുല്ലയുടെ ഇലകളുടെ പച്ച നിറം വാകയിലയുടെ കടും പച്ചനിറം. ആകെ വർണ്ണ മയം തന്നെ. ഞാൻ കൈയ്യെത്താവുന്ന ഉയരത്തിലുള്ള കുരിക്കുത്തി മുല്ല പൂക്കൾ പറിച്ചെടുത്തു. അപ്പോഴാണ് കുരിക്കുത്തി മുല്ലയുടെ കുറേ വള്ളികൾ തൊട്ടടുത്ത് നിൽക്കുന്ന വേപ്പിലും കയറിയിട്ടുണ്ട് എന്ന് മനസ്സിലായത്. ഞങ്ങൾ മുല്ലപ്പൂക്കൾ വാഴനാരിൽ കോർത്തെടുത്തു. ഞാൻ കുരു കുത്തി മുല്ല പൂക്കൾ കമലാക്ഷി എനിക്ക് പഠിപ്പിച്ച് തന്ന രീതിയിൽ മെടഞ്ഞെടുത്തു.

ഞങ്ങൾ പൂക്കളുമായി അടുക്കളയിലേയ്ക്ക് ചെന്നപ്പോൾ അമ്മാമ്മ പറഞ്ഞു. സ്വർണ്ണമ്മയാ( ഞങ്ങളുടെ കുഞ്ഞമ്മ) വാകമരവും കുരിക്കുത്തി മുല്ലയും കൊണ്ടുവന്ന് നട്ടത്. കൊല്ലം എസ് എൻ വിമൺസിൽ പഠിക്കുന്ന കാലത്ത് തൈ കൊണ്ടുവന്നു കുഴിച്ചു വച്ചു. കുരിക്കുത്തി മുല്ല ആ കൊച്ച് യക്ഷിപ്പുരയിൽ നിന്നും കൊണ്ട് വന്ന് വച്ചതാ.

ഏതാനും വർഷങ്ങൾ കഴിഞ്ഞ് കാല്പനിക കവി ചങ്ങമ്പുഴ കൃഷ്ണ പിള്ളയുടെ “ആരാമത്തിന്റെ രോമാഞ്ചം” എന്ന കവിത പഠിക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി വന്ന ചിത്രം പുലർകാലത്തെ മഞ്ഞുതുള്ളി തണുപ്പേകിയ മകരമാസ ദിനങ്ങളായിരുന്നു.

മകരമാസത്തിന് പിന്നേയുമുണ്ട് പ്രത്യേകത. മരച്ചീനി വിളവെടുത്ത് ഉണക്കാനിടുന്നത് മകരമാസത്തിലാണ്. രാവും പകലും നിവർത്തിയിട്ട പനമ്പിൽ നിരത്തിയിരിയ്ക്കുന്ന ചീനി മഞ്ഞും വെയിലുമേറ്റ് ഉളുമ്പുകയറാത്തവിധം ദൃഢതയുള്ളതായി തീരുന്നു. തേനീച്ചകൾക്ക് തേൻ ലഭ്യത കൂടുന്നതും മഴ പെയ്യാതെ മഞ്ഞ് നിൽക്കുന്ന മാസത്തിൽ തന്നെ.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

സാധാരണ ദിവസങ്ങളിൽ ജോലി കഴിഞ്ഞുവന്നാൽ ഞാനും ജോർജ് കുട്ടിയും ചായകുടിയും കഴിഞ്ഞ് ഒരു മണിക്കൂർ നടക്കാൻ പോകുന്ന പതിവുണ്ട്.പതിവുപോലെ നടക്കാനിറങ്ങിയപ്പോൾ അച്ചായനും സെൽവരാജനും ഞങ്ങളെ അന്വേഷിച്ചു വീട്ടിലേക്കുവരുന്നു,കൂടെ ഒരു പരിചയമില്ലാത്ത ഒരാളും ഉണ്ട്.”ഇതെന്താ എല്ലാവരുംകൂടി?ചീട്ടുകളിക്ക് സമയമായില്ല.”

ഉടനെ അച്ചായൻ പറഞ്ഞു,”മാഷെ, നിങ്ങളെ തേടി വരുകയായിരുന്നു. ഇത് വർഗീസ്,ജോർജ് കുട്ടിയുടെ നാട്ടുകാരനാണ്. പുള്ളിക്ക് ഒരു പ്രശ്നം.നിങ്ങൾ നാട്ടുകാരല്ലേ, ഒന്നു പരിചയപ്പെടാം എന്ന് വിചാരിച്ചു കൂട്ടിക്കൊണ്ടു വന്നതാണ്.”

അനുസരണയുള്ള ആട്ടിൻ കുട്ടിയെപ്പോലെ വർഗീസ് നിന്നു.

“ഇവന്, അവൻ താമസിക്കുന്ന വീടിനടുത്തുള്ള ഒരു പെങ്കൊച്ചുമായി പ്രേമം.”

“പ്രേമിച്ചോ. ഞങ്ങൾ ആരെങ്കിലും വേണ്ടാന്ന് പറഞ്ഞോ? ഇനി അത് കലക്കണോ? “ജോർജ് കുട്ടി ചോദിച്ചു.

“””””””ഒന്ന് മിണ്ടാതിരി ജോർജ് കുട്ടി,അവർ പറയട്ടെ.”

വർഗീസിൻറെ പ്രേമഭാജനം കാണുമ്പോൾ ചിരിക്കും. എന്നാൽ അത് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം.അതായതു തിങ്കളാഴ്ച ചിരിച്ചാൽ പിന്നെ ചൊവ്വാഴ്ച മൈൻഡ് ചെയ്യില്ല. പിന്നെ ബുധനാഴ്ച ചിരിക്കും. അങ്ങനെയുള്ള ഒരാളോട് എങ്ങനെ ഇഷ്ടമാണെന്ന് പറയും?”.

“അത് ശരി. അത് വെളുത്ത വാവ് കറുത്തവാവ് എന്നൊക്കെ കേട്ടിട്ടില്ലേ. അങ്ങനെ വാവ് വല്ലതും ആയിരിക്കും.”

“തമാശ കളയൂ ജോർജ് കുട്ടി,ഇവന് ഭയങ്കര പേടി. എന്തുചെയ്യണം എന്നറിയില്ല.”

“ഒരു കാര്യം ചെയ്യൂ ഞങ്ങൾക്ക് വിട്ടു തന്നേക്ക്. ഞങ്ങൾ ഒന്നു നോക്കട്ടെ.”

വർഗീസ് പറഞ്ഞു,”ചേട്ടാ ചതിക്കല്ലേ.”

“ഒരു കോളും കൊണ്ടുവന്നിരിക്കുന്നു. നാട്ടുകാരുടെ തല്ലു മേടിച്ചുകൂട്ടാൻ ഒരു പണി. അല്ലെങ്കിൽത്തന്നെ ജോർജ് കുട്ടി ആവശ്യത്തിന് പണി തരുന്നുണ്ട്.”ഞാൻ പറഞ്ഞു.

“ഇവനെ നമ്മുക്ക് ഒഴിവാക്കാം ഈ കേസ് ഞാൻ അനേഷിക്കാം. എൻ്റെ നാട്ടുകാരനായിപ്പോയില്ലേ.”ഇവനെ ഒന്നിനും കൊള്ളില്ല.”

എന്നെ പതുക്കെ കണ്ണിറുക്കി കാണിച്ചു.

“ഒന്നരാടൻ പ്രേമം,എന്ന് പേരിട്ടു നമുക്ക് ഒരു സിനിമ പിടിക്കാം. സംവിധായകൻ നമ്മുടെ കസ്റ്റഡിയിൽ ഉണ്ടല്ലോ”. സെൽവരാജൻ.

“കേസ് വിശദമായിട്ടു പഠിക്കണം. അത് ഇങ്ങനെ റോഡിൽ നിന്ന് സംസാരിക്കേണ്ട വിഷയമല്ല. ഒരു ചായയൊക്കെ കുടിച്ച് ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിക്കേണ്ട വിഷയമാണ്. ഞങ്ങളുടെ വീട്ടിലേക്ക് പോകാമായിരുന്നു. ചായയുണ്ടാക്കാൻ വച്ചിരുന്ന പാല് പൂച്ച കുടിച്ചുപോയി.”

“നിങ്ങൾക്ക് പൂച്ചയുണ്ടോ?”

“ഞങ്ങൾക്കില്ല. അയൽവക്കത്തുകാർക്ക് ഉണ്ട്. പാവം പൂച്ചയല്ലേ എന്നു വിചാരിച്ചു കുടിക്കട്ടെ എന്ന് കരുതി.”

“അത് സാരമില്ല. നമുക്ക് ഹോട്ടലിൽ പോകാം”. വർഗീസ് പറഞ്ഞു.

ഹോട്ടൽ മഞ്ജുനാഥയിലേക്ക് ഞങ്ങൾ ആഘോഷമായി നീങ്ങി. എല്ലാവർക്കും ചായയും മസാലദോശയും വർഗീസ് ഓർഡർ ചെയ്തു. ചായകുടി കഴിഞ്ഞപ്പോൾ ജോർജ് കുട്ടി പറഞ്ഞു,”നമുക്ക് അല്പം നടന്നുകൊണ്ട് സംസാരിക്കാം.”

വർഗീസ് ബില്ല് പേ ചെയ്തു റെഡിയായി. ഞങ്ങൾ നടന്നു.

“അപ്പോൾ നമ്മളുടെ വിഷയം ഒന്നരാടൻ പ്രേമം ആണ്. എന്തുകൊണ്ടാണ് അവൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം പരിചയം കാണിക്കുന്നത്? ചിലപ്പോൾ ആ ദിവസങ്ങളിൽ വേറെ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടാകും, എന്ന് ഞാൻ പറയുന്നില്ല. പക്ഷെ,ചാൻസ് ഉണ്ട്. “വർഗീസിൽ നിന്നും നെടുവീർപ്പ് ഉയർന്നു.

“ചങ്കിനിട്ടു കുത്താതെ ജോർജ് കുട്ടി.”

“അടി ഒന്നും ആയിട്ടില്ല,വടി വെട്ടാൻ പോയിട്ടേയുള്ളു.”ജോർജ് കുട്ടി പറഞ്ഞു.

“അടിയുണ്ടാകും അല്ലെ. എന്നാൽ ഞാനില്ല”സെൽവരാജൻ.

“എടാ മണ്ടാ,ഒരു പഴഞ്ചൊല്ല് പറഞ്ഞതല്ലേ?”

“അത് ശരി. എന്നാലും തല്ലുണ്ടാകാൻ സാധ്യത കാണുന്നുണ്ട്. ഇനി ചായ കുടിക്കുന്നുണ്ടോ?”

“എന്താ?”

“ഇല്ലെങ്കിൽ പോയേക്കാം എന്ന് വിചാരിച്ചു “.

“വർഗീസ്സ്, ഒന്നുകൊണ്ടും ഭയപ്പെടേണ്ട,ഞാൻ നിങ്ങളോടുകൂടിയുണ്ട്”. ജോർജ് കുട്ടി പറഞ്ഞു.

“ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ?”.അച്ചായൻ.

“അത് ബൈബിളിലുള്ളതാ. ദിനകരനെ കോപ്പി അടിച്ചതാ, “ഞാൻ പറഞ്ഞു.

അച്ചായനെയും സെൽവരാജനേയും, വർഗീസ്സ് പറയുന്നത് സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിന് അന്വേഷണ കമ്മീഷൻ ആയി നിയമിച്ചു. എല്ലാ ദിവസവും ഇതേ സമയത്ത് ഹോട്ടൽ മഞ്ജുനാഥയിൽ ഒരു ടേബിളിന് ചുറ്റുമിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യുക, എന്ന് എല്ലാവരും ചേർന്ന് തീരുമാനിച്ചു.

ഒരാഴ്‌ച്ച വൈകുന്നേരത്തെ ചായകുടിയും മസാലദോശയും വർഗീസ് സ്പോൺസർ ചെയ്തു. കമ്മീഷൻ വർഗീസ്സ് പറയുന്നത് സത്യമാണ് എന്ന് മനസിലാക്കി റിപ്പോർട്ടും തന്നു. ഇനി എന്ത്? ഞങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.

കാഥികൻ കൊല്ലം രാധാകൃഷ്ണനും ഗോപാലകൃഷ്ണനും സ്ഥലത്തെത്തി,ഒരു പുതിയ കഥയുമായി,പേര് ഒന്നരാടൻപ്രേമവും മസാല ദോശയും.കേസ് അന്വേഷണം പൂർത്തിയായിട്ടൂ മാത്രം പരസ്യമാക്കുകയുള്ളൂ എന്ന് ഒരു കരാറുണ്ടാക്കി തൽക്കാലം അവരെ ഒതുക്കി.

ഭാഗ്യം ഞങ്ങളെ തേടി വന്നു.

അടുത്ത ദിവസം നടക്കാനിറങ്ങിയപ്പോൾ ഞങ്ങളുടെ ഹൗസ്സ് ഓണറിന്റെ മകളും വർഗീസിന്റെ പ്രേമഭാജനവും ഒന്നിച്ചു നടന്നു വരുന്നു. ഹൗസ് ഓണറുമായിട്ടു വളരെ അടുപ്പത്തിലായിരുന്നു ഞങ്ങൾ. അവരുടെ കുടുംബാംഗങ്ങളെപ്പോലെ അവർ കരുതിവന്നു. ഞങ്ങളെ കണ്ടപാടെ മരിയ ചോദിച്ചു,”അണ്ണാ,ഈവനിംഗ് വാക്കിന് ഇറങ്ങിയതാണോ?”

“ഉം,ഇതാരാ ഒപ്പം?”

മരിയ ഒരുപാട് സംസാരിക്കുന്ന കുട്ടിയാണ്. അവൾ പറഞ്ഞു,”ഇത് അന്ന,എൻ്റെ കൂടെ കംപ്യൂട്ടർ കോഴ്സ് പഠിക്കുന്നു. ഇവള് ട്വിൻസാണ്,കൂടെയുള്ളത് ബെന്ന. അവൾക്കു നാളെയാണ് ക്‌ളാസ് ”

പ്രശ്നം പരിഹരിച്ചു. അത് ഇരട്ട കുട്ടികളാണ്. അതിൽ അന്നയാണ് വർഗീസിനെ കാണുമ്പോൾ ചിരിച്ചുകാണിക്കുന്നത്.

വിവരം അറിഞ്ഞ വർഗീസ്സ് .”കർത്താവെ,ഞാൻ എങ്ങനെ അവരെ തമ്മിൽ തിരിച്ചറിയും?”

“ഏതായാലും തല്ലുകിട്ടും. പിന്നെയെന്തിനാ തിരിച്ചറിയുന്നത്?”സെൽവരാജന് അതാണ് സംശയം.

“അതിനു പണിയുണ്ട്.”

“എന്ത് പണി?” വർഗീസ്സ് .

“നാളെ ഇതേ സമയത്തു ഹോട്ടൽ മഞ്ജുനാഥയിൽ വച്ച് നമുക്ക് ചർച്ചചെയ്യാം.” വർഗീസ്സ് സമ്മതിച്ചു.

സാധാരണ ഞാനും ജോർജ് കുട്ടിയും വൈകുന്നേരം ഒന്നിച്ചു ഭക്ഷണം തയ്യാറാക്കും. ജോർജ് കുട്ടിക്ക് നന്നായി പാചകം ചെയ്യാൻ അറിയാം. ഒന്ന് സഹായിച്ചുക്കൊടുത്തൽ മതി. സെൽവരാജനും അച്ചായനും അങ്ങനെ തന്നെയാണ്. ചില ദിവസങ്ങളിൽ സെൽവരാജൻ നേരത്തെ എത്തും. അപ്പോൾ പുള്ളി ഒറ്റയ്ക്ക് എല്ലാം ചെയ്യും. ഇന്ന് സെൽവരാജൻ നേരത്തെ വന്നതുകൊണ്ട് അച്ചായൻ ചോദിച്ചു,”എല്ലാം റെഡിയല്ലേ സെൽവരാജാ ,എനിക്ക് വിശക്കുന്നു.”

സെൽവരാജന് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല.”എല്ലാം റെഡി “,അവൻ പറഞ്ഞു,
“എന്താ നീ ചെയ്തത്?”
“കുടിക്കാൻ പാഷാണം കലക്കി വച്ചിട്ടുണ്ട്.”
“ഓ എനിക്ക് അല്പം പണിയുണ്ട്. നീ കുടിച്ചിട്ട് കിടന്നോ. ഞാൻ വന്നേക്കാം.” എല്ലാവരും ചിരിച്ചു.

അപ്പോൾ കാഥികൻ കൊല്ലം രാധാകൃഷ്ണനും വാല്,ഗോപാലകൃഷ്ണനും ഓടി വന്നു.”അപ്പോൾ നമുക്ക് കഥ ആരംഭിക്കാം അല്ലെ? സഹൃദയരെ ,ഞാൻ നിങ്ങളോടു പറയാൻ പോകുന്ന കഥയുടെ പേര്,അന്നയും ബെന്നയും. അതാ അങ്ങോട്ട് നോക്കൂ, എന്താണ് നമ്മൾ കാണുന്നത്?”

” ഓടിക്കോടാ , നമ്മൾ കാണുന്നത് എല്ലാവരും ഓടി രക്ഷപ്പെടുന്നത്. “ഞങ്ങൾ എല്ലാവരും ഓടി. അപ്പോഴും രാധാകൃഷ്ണനും ഗോപാലകൃഷ്ണ്ണനും പാടുന്നു,മാമലകൾക്ക് അപ്പുറത്ത് ………….”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 

രാജു കാഞ്ഞിരങ്ങാട്

പിരിയാൻ മടിച്ച മനസ്സ്
പിണഞ്ഞു കിടന്നിരുന്നു
ശരീരം പറഞ്ഞു:
സമയമായ് നമുക്ക് പിരിയാം

പിരിയാതെ തരമില്ല
മാടി വിളിക്കുന്നുണ്ട് പട്ടിണി

കൂട്ടുകാരാ, ഒരിക്കൽ നാം കണ്ടുമുട്ടും
എന്നാണെന്ന് ചോദിക്കരുത്
കൊച്ചു നാളിലെ നഗ്നത പോലെ –
യെനിക്കു നീ പ്രിയം

പ്രിയപ്പെട്ടവർ മൺമറഞ്ഞു
മനസ്സിലുണ്ട് നീ തന്ന ഉപ്പും ,ചോറും
നൊന്തു പെറ്റതല്ലെങ്കിലും
നോവുന്നൊരമ്മ മനസ്സ്
ഇന്നും പേരുചൊല്ലി വിളിക്കാറുണ്ട്

അമ്മേ, നീയാണെൻ്റെ –
ഉയിര്,
ഉൺമ

കൂട്ടുകാരാ, ഒരിക്കൽക്കൂടി
നമുക്കാ ബാല്യത്തിലേക്കു പറന്നു –
പോകണം
ഓർമ്മയുടെ ഒറ്റത്തൂവൽ പൊഴിച്ചിടണം
മരിച്ചാലും മറക്കാതിരിക്കാൻ
ഒരടയാളം

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

കാരൂർ സോമൻ

മലയാള സാഹിത്യ-ചലച്ചിത്രത്തിലെ വർണ്ണോജ്വല പ്രതിഭ തോപ്പിൽ ഭാസിക്ക് ആദരപൂർവ്വം പ്രണാമം അർപ്പിക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്നത് തുലാമാസ പൗർണമിയും കർക്കിടക പൗർണമിയുമാണ്. അദ്ദേത്തിന്റ ജീവിത രാവുകൾ മലയാളിക്കെന്നും നിലാവ് പരന്നൊഴുകുന്ന രാവുകളായിരുന്നു. 1992 ൽ എന്റെ ഗൾഫിൽ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം “കടലിനക്കരെ എംബസ്സി സ്കൂൾ” ന് എഴുതിയ അവതാരിക താഴെ കൊടുക്കുന്നുണ്ട്. ആ അവതാരികയിൽ എഴുതിയ ഒരു വാചകം 2020 ലും അതിനേക്കാൾ വികൃതമായി നിലകൊള്ളുന്നു. “ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഇന്ത്യക്കാരൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം അഴിമതിയാണ്. അതിനെതിരെ പ്രതികരിക്കുന്ന ഈ നാടകത്തിന് എല്ലാവിധ ആശംസകളും നേരുന്നു”. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേൽ എന്നറിയുമ്പോൾ നമ്മുടെ ചലച്ചിത്ര പ്രദർശനത്തിന്റ പിതാവ് കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് എന്നത് പലർക്കുമറിയാത്തതുപോലെ തോപ്പിൽ ഭാസി നാടകങ്ങൾ അധികാരികൾക്ക് കല്ലിച്ചുപോയതുപോലുണ്ട്. നാടകങ്ങളിലൂടെ സാമുഹ്യ വിപ്ലവം സൃഷ്ഠിച്ച ഈ നാടകകുലപതിയുടെ കല്ലിൽതീർത്ത ഒരു പ്രതിമപോലും ജന്മനാട്ടിൽ കാണാനില്ല.

എന്റെ പഞ്ചായത്തായ താമരക്കുളത്തിന്റ അതിർവരമ്പാണ് വള്ളികുന്നം പഞ്ചായത്ത്, 1924 ഏപ്രിൽ 8 ന് പരമേശ്വരൻ പിള്ള, അമ്മ നാണിക്കുട്ടിയുടെ മകനായി തോപ്പിൽ ഭാസി ജനിച്ചു. ആദ്യ വിദ്യാഭ്യാസം അവിടുത്തെ എസ്.എൻ.ഡി.പി. സ്കൂൾ, ചങ്ങൻകുളങ്ങര സംസ്‌കൃത സ്കൂൾ, തിരുവനന്തപുരം ആയുർവേദ കോളേജിലായിരിന്നു. അവിടെവെച്ചാണ് വിദ്യാർത്ഥി കോൺഗ്രസിൽ ചേർന്ന് അനീതിക്കെതിരെ വിദ്യാർത്ഥി സമരങ്ങളിൽ ഏർപ്പെട്ടത്. അവിടെവെച്ച് പോലീസിന്റ ലാത്തിയടി കിട്ടിയത് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതൽ പാവങ്ങൾക്കെതിരെ നടന്നു വന്ന എല്ലാ ഹാനികരമായ സമീപനങ്ങളെയും ജാതിമതങ്ങൾ നോക്കാതെ എതിർത്തു. സ്വാതന്ത്യ സമരങ്ങളിൽ ഏർപ്പെടുക മാത്രമല്ല അനീതിക്കതിരെ പോരാടിയാണ് സാഹിത്യലോകത്തേക്ക് കടന്നുവരുന്നത്. പുന്നപ്ര-വയലാർ സമരം പൊട്ടിപുറപ്പെട്ടപ്പോൾ കോൺഗ്രസ്സിൽ നിന്നകന്ന് കമ്മ്യൂണിസ്റ്റായി.

 

നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് സ്വന്തം ഐശ്യര്യത്തിനായി മാത്രം ദേവാലയങ്ങളിൽ പോയി വഴിപാടുകൾ നേരുന്നവരെപോലെ സമൂഹത്തിൽ എന്ത് അനീതി നടന്നാലും അതിനെതിരെ ഒരു വാക്കുച്ചരിക്കാതെ പ്രത്വപകാരമായി ഉപഹാരങ്ങൾ, പദവികൾ മാത്രമല്ല അഭിവൃദ്ധിയും ആദരവും ഏറ്റുവാങ്ങുന്ന എത്രയോ എഴുത്തുകാരെ കാണുന്നു. സാഹിത്യ രംഗത്തുള്ളവരുടെ സ്തുതിഗീതങ്ങൾക്ക് വഴിപ്പെടാതെ പാവങ്ങളുടെയിടയിൽ തോപ്പിൽ ഭാസിയുടെ നാടകങ്ങൾ ശബ്‌ദംപൊഴിച്ചുകൊണ്ടിരിന്ന കൈവളകളായിരിന്നു.

എന്റെ അടുത്ത പഞ്ചായത്തായ ശൂരനാട്ടിൽ കർഷകത്തൊഴിലാളികളെ അണിനിരത്തി നടത്തിയ സമരത്തിൽവെച്ചാണ് പോലീസ് വെടിവെപ്പിൽ തൊഴിലാളികളും പോലീസുകാരും കൊല്ലപ്പെടുന്നത്. തോപ്പിൽ ഭാസി പ്രതിയായി ഒളുവിൽപോയി. 1952 ൽ പോലീസിന്റ വലയിലായി. പോലീസ് സ്റ്റേഷനിൽ കൊടിയ മർദ്ദനം അനുഭവിച്ചു. മനുഷ്യസ്‌നേഹിയായ ഭാസിക്ക് ആരെയും കൊല്ലാൻ സാധിക്കില്ലെന്ന് കോടതിവിധിയെഴുതി വെറുതെവിട്ടു. 1957 ലെ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് ജയിച്ച് എം.എൽ.എ. ആയി. ഏഷ്യയിൽ ആദ്യമായി 1957 ഏപ്രിൽ 3 ന് ഇ.എം.എസിന്റ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലുണ്ടായിരുന്നു. അധികകാലം ഭരിക്കാൻ സാധിച്ചില്ല. രാഷ്‌ട്രപതി ഭരണകൂടത്തെ പിരിച്ചുവിട്ടു. 1967 ൽ വീണ്ടും ഇ.എം.എസ് മുഖ്യമന്ത്രിയായി. കേരളത്തിന്റ ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയ സംഭവമാണ് ജന്മി-കുടിയാൻ വ്യവസ്ഥകളുടെ വേരറുത്തുമാറ്റി കൃഷിഭൂമി കൃഷിക്കാരനുള്ള (ഭൂപരിഷ്‌കരണം) നിയമമാക്കിയത്. ഇതിൽ ഭാസിയുടെ പങ്കും വലുതാണ്. ഈ രണ്ട് പ്രതിഭകളും അധികാരസേവകസാഹിത്യ സംഘത്തിലെ അല്ലെങ്കിൽ കമ്പോള സാഹിത്യത്തിലെ അംഗങ്ങളായിരുന്നില്ല. സാഹിത്യസൃഷ്ഠികൾപോലെ അവർ മനുഷ്യ ജീവിതത്തെ സൃഷ്ടിച്ചെടുത്തു. ഇവരെപോലുള്ള സർഗ്ഗ പ്രതിഭകളാണ് അധികാരത്തിൽ വരേണ്ടത് അല്ലാതെ തൻകാര്യം വൻകാര്യം നോക്കുന്നവരാകരുത്. അതുകൊണ്ടാണ് ഇന്ത്യൻ ജനാധിപത്യം ജീർണ്ണിച്ചുകൊണ്ടിരിക്കുന്നത്.

മലയാള നാടകത്തിന്റ ആരംഭം നാട്യശാസ്ത്രത്തിൽ നിന്നുള്ള ചവിട്ടുനാടകങ്ങളിലൂടെയാണ്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ എഴുതിയ “ഭാഷാശാകുന്തളമാണ്” മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച നാടകം. പിന്നീട് വന്ന സാമൂഹ്യ നാടകം 1905 ൽ കൊച്ചീപ്പൻ തരകന്റെ “മറിയാമ്മ”, കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ ബൈബിൾ കേന്ദ്രമാക്കിയുള്ള ചരിത്ര നാടകം “എബ്രായകുട്ടി”, കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകം കെ.ദാമോദരന്റെ “പാട്ടബാക്കി”. ഇങ്ങനെ പലരുടെയും നാടകം തഴച്ചു വളർന്നു. തോപ്പിൽ ഭാസി 1952 ൽ ഒളുവിലിരുന്ന് എഴുതിയ നാടകം “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” കെ.പി.എ.സി വഴി അരങ്ങിൽ വന്നതോടെ മലയാള നാടകത്തിന് പുതിയ വിപ്ലവധ്വനികളുയർന്നു. കെ.പി.എ.സി.യുടെ സ്ഥാപക പ്രവർത്തകരിൽ ഒരാൾ കുടിയാണ് തോപ്പിൽ ഭാസി. ആദ്യകാലങ്ങളിൽ സോമൻ എന്ന പേരിലാണ് എഴുതിയത്. തുടർന്നുവന്ന “അശ്വമേധം, സർവ്വേക്കല്ല്, ശരശയ്യ, പുതിയ ആകാശം പുതിയഭൂമി, തുലാഭാരം, മൂലധനം, കയ്യും തലയും പുറത്തിടരുത്, രജനി, പാഞ്ചാലി, ഇന്നലെ ഇന്ന് നാളെ”. 1945 ൽ മുതൽ പല നാടകങ്ങൾ അരങ്ങത്തു വന്നിരുന്നു. കാളിദാസൻെറ “അഭിജ്ഞാനശാകുന്തളം” ശകുന്തള എന്ന പേരിൽ ഗദ്യനാടകമാക്കി അരങ്ങിൽ അവതരിപ്പിച്ചു. 1968 ലാണ് അശ്വമേധത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. അങ്ങനെ പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. “ഒളിവിലെ ഓർമ്മകൾ” ആത്മകഥയാണ്. നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥകൾ എഴുതുക മാത്രമല്ല കഥകളും പതിനാറിലധികം സിനിമകളും സംവിധാനം ചെയ്തു. നാടകങ്ങളെല്ലാം സാമൂഹ്യവിഷ്കാരങ്ങളിലൂടെ ജനകീയമാക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റ സഹധർമ്മിണി അമ്മിണിയമ്മ വിട്ടുമുറ്റത്തു നിന്ന് മാവിൽ നിന്ന് മാമ്പഴം പറിച്ചെടുത്തു ചെത്തിമിനുക്കി കഴിക്കാൻ തന്നതിന്റ മധുരം ഇന്നും നാവിലുണ്ട്. മക്കളായ ചലച്ചിത്ര സംവിധാന-ഛായാഗ്രാഹകൻ അജയൻ, അഡ്വ.സോമൻ, രാജൻ, സുരേഷ്, മാലയെയും ഈ അവസരം സ്മരിക്കുന്നു. തോപ്പിൽ ഭാസി അന്തരിച്ചത് 1992 ഡിസംബർ 8 നാണ്.

സോഷ്യലിസ്റ്റ് വിപ്ലവ ആശയങ്ങളിലൂടെ നാടകശാഖയ്ക്ക് പുനർജ്ജന്മം നൽകിയ, മനുഷ്യവകാശങ്ങളുടെ സംരക്ഷകനായിരുന്ന, ഈ ലോകസുഖത്തിന്റ ലഹരിയിൽ ആനന്ദം കണ്ടെത്താതെ നവോത്ഥാനത്തിന്റ ശബ്ദമുയർത്തിയ മനസ്സിനെ കുളിർപ്പിച്ച ക്രാന്തദർശിയായ തോപ്പിൽ ഭാസി മലയാള ഭാഷയുടെ നിറനിലാവിൽ എന്നും പ്രകാശിച്ചു നിൽക്കും. എനിക്ക് കേന്ദ്രസാഹിത്യ അക്കാദമി സംഘടിപ്പിച്ച ഒരു സാഹിത്യ മത്സരത്തിൽ സമ്മാനം ലഭിച്ചപ്പോൾ താമരകുളത്ത് ഉദ്‌ഘാടകനായി വന്നത് തോപ്പിൽ ഭാസി സാറാണ്. അന്നത്തെ അദ്ദേഹത്തിന്റ പ്രസംഗം വിഡിയോയായി എന്റെ വെബ്‌സൈറ്റിൽ ഇപ്പോഴുമുണ്ട്. അതിൽ പറയുന്ന ഒരു വാചകം “കാരൂർ സോമൻ എന്റെ അയൽക്കാരനെന്ന് എനിക്കറിയില്ലായിരുന്നു”. അവതാരികയുടെ പ്രസക്ത ഭാഗം. ഇത് പ്രസിദ്ധീകരിച്ചത് അസെൻസ് ബുക്ക്സാണ്.

“മലയാള മനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യുവസാഹിത്യ സഖ്യ അംഗ൦ കാരൂർ സോമനെ ഞാനറിഞ്ഞത് റേഡിയോ നാടകങ്ങളിലൂടെയാണ്. ഡോ.കെ.എം. ജോർജ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്ന കാലത്ത് ഇന്ത്യയിലെ അഞ്ച് ഭാഷകളിൽ കഥ -കവിത മത്സരം നടന്നു. മലയാളത്തിൽ കവിതയ്ക്ക് സമ്മാനം നേടിയത് കാരൂർ സോമനായിരിന്നു. അതിന്റെ അനുമോദന സമ്മേളനം ജന്മനാടായ താമരകുളത്തു വച്ച് നടന്നു. അതിൽ ഉത്ഘടകനായി ചെല്ലുവാനും കാരൂരിനെ നേരിൽ കണ്ട് അഭിന്ദിക്കാനും സാധിച്ചു.

ചെറുപ്പം മുതൽ നാടകങ്ങളും, കവിതകളുമെഴുതി നോവൽ രംഗത്തേക്ക് കടന്നുവന്നിരിക്കുന്ന കാരൂരിന്റ “കടലിനക്കരെ എംബസ്സി സ്കൂൾ” സംഗീത നാടകം ഗൾഫിലെ സ്കൂളുകളിൽ നടക്കുന്ന അഴിമതികളുടെ ചുരുളഴിക്കുന്നു. എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഈ നാടകം വ്യത്യസ്തമായ നവഭാവ സവിശേഷതകൾ കൊണ്ട് സംഘർഷഭരിതമാണ്. ഒപ്പം സ്‌നേഹവും പ്രണയവും നാടകത്തിന് ഉണർവ് പകരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഇന്ത്യക്കാരനാനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം അഴിമതിയാണ്. അതിനെതിരെ പ്രതികരിക്കുന്ന ഈ നാടകത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഗൾഫിൽ നിന്നുള്ള ആദ്യ സംഗീത നാടകമെന്ന നിലയ്ക്കും ഈ നാടകം മലയാളത്തിന് ഒരു മുതൽക്കൂട്ടായിരിക്കും”.

സ്‌നേഹപുർവ്വം ..തോപ്പിൽ ഭാസി.

ഡോ. ഐഷ വി

ഞങ്ങൾ ചിരവാത്തോട്ടത്ത് അമ്മയുടെ വീട്ടിൽ താമസിക്കുന്ന കാലം. ഒരവധി ദിവസം ഞങ്ങൾ കുട്ടികൾ പറമ്പിൽ കളിച്ച് തിമർത്ത് മുറ്റത്തേയ്ക്ക് കയറി. സമയം സന്ധ്യയാകാറായി. അമ്മയും അമ്മാമയും വീട്ടിനകത്തുണ്ട്. അപ്പി മാമൻ ഊന്നിൻ മൂട്ടിൽ വല്യമാമന്റെ ആശുപത്രിയിൽ ലാബ് ടെക് നീഷ്യനായി ജോലി നോക്കുകയാണ്. രാത്രി എട്ടു മണി കഴിഞ്ഞേ വീട്ടിലെത്തൂ. പത്മനാഭൻ മേസ്തിരിയും ജനാർദ്ദനൻ പിള്ള ചേട്ടനും ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോയി. അക്കാലത്ത് ആ വീട്ടിലെ പറമ്പിൽ വിളയുന്ന മുഴുവൻ സാധനങ്ങൾക്കും വിപണി തേടി അലയേണ്ട പ്രശ്നമേയില്ലായിരുന്നു. എല്ലാം വാങ്ങാൻ ആളുകൾ വീട്ടിൽ എത്തുമായിരുന്നു. എല്ലാം വീട്ടിൽ നിന്നു തന്നെ വിറ്റുപോവുകയും ചെയ്തിരുന്നു. സാധനങ്ങൾ തൂക്കിയിരുന്ന ത്രാസ് എരിത്തിലിലായിരുന്നു. സാമാന്യം വലിയ ത്രാസിന്റെ സാധനങ്ങൾ വയ്കുന്ന തട്ട് പലക കൊണ്ടുള്ളതായിരുന്നു. പകൽ മുഴുവൻ വിശ്രമമില്ലാതെ പണിയെടുത്ത ത്രാസ് സ്വതന്ത്രമാകുന്നത് സന്ധ്യ മയങ്ങുമ്പോഴേയ്ക്കാണ്. അങ്ങനെ സ്വതന്ത്രമാകുന്ന ത്രാസിൽ കയറിയിരുന്ന് ഊഞ്ഞാലാടുന്നത് നാലു വയസ്സുള്ള അനുജത്തിയുടെ വിനോദമായിരുന്നു. ആട്ടി വിടുന്നത് എന്റെയും അനുജന്റെയും.

പകൽ സമയത്ത് ഊഞ്ഞാലാടാൻ പത്മനാഭൻ മേസ്തിരി ഞങ്ങളെ അനുവദിയ്ക്കില്ല. വിരട്ടിയോടിയ്ക്കും .പത്മനാഭൻ മേസ്തിരിയുള്ളപ്പോൾ കഷായപ്പുരയിൽ കയറാൻ ചെന്നാലും ഇതു തന്നെയായിരുന്നു അനുഭവം.
അങ്ങനെ കളി കഴിഞ്ഞ് മുറ്റത്തെത്തിയ അനുജത്തിയ്ക്ക് ത്രാസിൽ കയറിയിരുന്ന് ഊഞ്ഞാലാടാനുള്ള മോഹമുദിച്ചു. അങ്ങനെ ഞങ്ങൾ എരിത്തിലിലേയ്ക്ക് കയറി. എരിത്തിലിലെ ഹാളിന്റെ ഒരറ്റത്താണ് പത്തായം. വീര ശൂരനായ പട്ടിയെ പത്തായത്തിന്റെ കാലിൽ ചങ്ങലയിട്ട് കെട്ടിയിട്ടുണ്ട്. രാത്രി മാത്രമേ അവനെ തുറന്ന് വിടുകയുള്ളൂ. അത് എരിത്തിലിൽ നിന്ന് മരുന്നിടിക്കുന്ന പുരയുടെ അപ്പുറത്ത് നിൽക്കുന്ന പ്ലാവിലേയ്ക്ക് വലിച്ചു കെട്ടിയ നെടുനീളൻ കമ്പിയിലൂടെ മാത്രം. രാത്രി സ്വതന്ത്രനാക്കുന്ന “ടൈഗർ” ( പട്ടിയാണെങ്കിലും പേരങ്ങനെയാണ്.) നെടുനീളൻ കമ്പിയിലൂടെ കോർത്തിട്ട ചങ്ങലയോടുകൂടി ഓടി നടക്കും. ആരെങ്കിലും വരുന്നെന്ന് സംശയം തോന്നിയാൽ ഗാംഭീര്യത്തോടെ കുരയ്ക്കും.

ഞങ്ങൾ എരിത്തിലിലെത്തിയപ്പോൾ ടൈഗർ പത്തായത്തിനും ഭിത്തിയ്ക്കും ഇടയ്ക്കുള്ള സ്ഥലത്തു കിടന്നുറക്കമാണ്. അനുജത്തി ത്രാസിന്റെ തട്ടിൽ കയറിയിരുന്നു. ഞങ്ങൾ അവളെ ആട്ടി വിട്ടു. അങ്ങനെ കുറച്ചു നേരമായപ്പോൾ ആട്ടിവിട്ട ദിശ അല്പം മാറിപ്പോയി അനുജത്തിയും ത്രാസും കൂടി പട്ടിയുടെ ദേഹത്ത് ചെന്നിടിച്ചു. അവൻ ഉണർന്നു. അന്നേരം ഒന്ന് മുരണ്ടു. വീണ്ടും ഇതാവർത്തിച്ചു. ഇങ്ങനെ ഊഞ്ഞാലാട്ടം മൂന്നാല് പ്രാവശ്യം കൂടി നീണ്ടു. “അള മുട്ടിയാൽ ചേരയും കടിക്കും” എന്ന പഴഞ്ചൊല്ലുപോലെ, അതുവരെ ക്ഷമിച്ച ടൈഗർ ഞൊടിയിടയിൽ അനുജത്തിയെ വലിച്ച് താഴെയിട്ട് പത്തായത്തിന്റേയും ഭീത്തിയുടേയും ഇടയിട്ട് കടിച്ച് കീറാൻ തുടങ്ങി. നിസ്സഹായരായ ഞാനും അനുജനും നിലവിളിയ്ക്കാൻ തുടങ്ങി. അമ്മാമ്മ ഓടിവന്ന് പട്ടിയുടെ പക്കൽ നിന്നും ധീരമായി കുട്ടിയെ മോചിപ്പിച്ചു. അനുജത്തിയെ അമ്മയുടെ കൈയ്യിൽ ഏൽപ്പിച്ച ശേഷം അമ്മാമ്മ നിന്ന നിൽപ്പിൽ മൂലക്കടവരെ ഓടി. അന്ന് ആ ഗ്രാമത്തിൽ ഏറ്റവുമടുത്ത് ടാക്സി കാറുകൾ ലഭ്യമായിരുന്ന സ്ഥലം മൂലക്കടയാണ്. കാറുമായി തിരികെയെത്തിയ അമ്മാമ അമ്മയെയും അനുജത്തിയേയും കൂട്ടി ഊന്നി ൻ മൂട്ടിലെ വല്യമാമന്റെ ആശുപത്രിയിലേയ്ക്ക് യാത്രയായി. ഞാനും അനുജനും വീട്ടിലിരുന്നു. കുറേ നേരം കഴിഞ്ഞപ്പോൾ അവർ മടങ്ങിയെത്തി. അനുജത്തിയുടെ മുഖത്തും മുതുകത്തും തലയിലും പട്ടിയുടെ ആക്രമണമേറ്റ ഭാഗത്ത് സ്റ്റിച്ചിട്ടിട്ടുണ്ട്. തലയിൽ അളളിയതാകണം നെടുനീളത്തിൽ രണ്ട് മുറിവുകൾ സ്റ്റിച്ചിട്ടിരുന്നു.

കുറേ ദിവസം കഴിഞ്ഞു. സ്റ്റിച്ചെടുത്ത മുറിവുകൾ ഉണങ്ങി കഴിഞ്ഞപ്പോൾ ഒരു ദുരന്ത സന്ധ്യയുടെ സ്മരണയെന്ന പോലെ തഴമ്പുകൾ അവളുടെ ദേഹത്ത് നില നിന്നു. മുമ്പ് ചിക്കൻ പോക്സ് വന്ന് മറു ദണ്ഡിച്ച് വടുക്കൾ ഉണ്ടായതിന് പുറമേയായിരുന്നു ഇത്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ശബ്ന രവി

പറയുവാനേറെയുണ്ടിനിയുമെന്നുള്ളിലതു
കേൾക്കുവാൻ വരില്ല നീയെന്നറിയുമ്പോഴും
നിനക്കായ് മാത്രം കരുതിയ വാക്കുകൾ
ഓർമ്മയിൽ ചില്ലിട്ടു സൂക്ഷിച്ചു ഞാൻ.

ആയിരം ചെമ്പനീർ മൊട്ടുകളുള്ളിൽ
നിനക്കായ് വിടരുവാൻ കാത്തു നിന്നു
വിടരേണ്ടതില്ലവയ്ക്കൊരു നാളുമൊടുവിൽ
കരിമൊട്ടുകളായ് കൊഴിഞ്ഞു വീഴും

പാടാൻ മറന്നൊരു പ്രിയതര ഗാനത്തിൻ
ഈണം മറന്നു ഞാനെന്നേയ്ക്കുമായി
കേൾക്കാത്ത ഗാനത്തിൻ നുകരാത്ത മധുരം
നിനക്കായി മാത്രം ഞാൻ കാത്തു വച്ചു.

സ്വപ്നങ്ങൾ കൊണ്ടൊരു കമ്പളം നെയ്തു ഞാൻ
നിൻ വഴിത്താരയിൽ വിരിച്ചിരുന്നു
മോഹങ്ങളാൽ മലർശയ്യ നിനക്കായ്
എൻ മണിയറയിലൊരുക്കി വച്ചു.

ഒരുനാളും വന്നു ചേരാത്ത വസന്തമേ
നിന്നെയും കാത്തിരിക്കുന്നു ഞാനിന്നും
വ്യർത്ഥമെന്നറിയിലും ആവുകയില്ലെനിക്ക്
നിനക്കായ് കാത്തിരിക്കാതിരിക്കാൻ.

 

ശബ്ന രവി

എറണാകുളത്ത് റവന്യൂ വകുപ്പിൽ സീനിയർ ക്ലർക്കായി ജോലി ചെയ്യുന്നു. തൃശൂർ സ്വദേശിയാണ്. സൗദി അറേബ്യയിൽ കെമിസ്റ്റ് ആയ രവി പി.എ യുടെ ഭാര്യയാണ്. വായന , സംഗീതം എന്നിവ വളരെ ഇഷ്ടപ്പെടുന്നു.

ജോൺ കുറിഞ്ഞിരപ്പള്ളി

രാത്രി പത്തരകഴിഞ്ഞു. പതിവ് ചീട്ടുകളിക്ക് ആള് തികയാതെ വന്നു. നമ്മുടെ കാഥികൻ കൊല്ലം രാധാകൃഷ്ണനും അയാളുടെ വാൽ എന്ന് ഞങ്ങൾ വിളിക്കുന്ന ഗോപാലകൃഷ്ണനും വരാം എന്ന് പറഞ്ഞതാണ്. ചീട്ടുകളിക്കാനെന്ന് പറഞ്ഞുവന്നിട്ടു കഥാപ്രസംഗം നടത്താം എന്നോ മറ്റോ പറഞ്ഞുകളഞ്ഞാൽ പിന്നെ അത് സഹിക്കണം. അതുകൊണ്ട് ഇന്ന് കളിയില്ല എന്ന് ഞങ്ങൾ ഐക്യകണ്ഠം തീരുമാനിച്ചു.

കഴിഞ്ഞ ദിവസത്തെ കഥാപ്രസംഗം കഴിഞ്ഞപ്പോൾ ഹൗസ് ഓണറിന്റെ ഭാര്യ വന്നു ഞങ്ങളോട് ഒരു ചോദ്യം,” അവമ്മാര് രണ്ടുപേർ അത്രയും സമയം നിങ്ങളെ വഴക്കുപറഞ്ഞിട്ടും നിങ്ങൾ ഒരക്ഷരം മിണ്ടിയില്ലല്ലോ” എന്ന്.

അത് ഞങ്ങളെ വഴക്കുപറഞ്ഞതല്ല കഥാ പ്രസംഗം നടത്തിയതാണ് എന്ന് പറഞ്ഞിട്ട് അവർക്കു വിശ്വാസം വരുന്നില്ല.

ലൈറ്റ് ഓഫ് ചെയ്‌ത്‌ കിടക്കാൻ തുടങ്ങുകയായിരുന്നു. അതേ സമയത്ത് ആരോ വന്നു കതകിൽ ശക്തിയായി ഇടിച്ചു. ഞാൻ വാതിൽ തുറന്നു.

അതാ വാതിൽക്കൽ നിൽക്കുന്നു സാക്ഷാൽ ശിക്കാരി ശംഭു. ഇതെങ്ങനെ സംഭവിച്ചു.”ഞാൻ വളരെ ലോഹ്യമായിട്ടു ചോദിച്ചു,”എന്താ ശംഭു?”

“ശംഭു? ഞാൻ ശംഭു അല്ല, അപ്പണ്ണ, ഇവിടുത്തെ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ. “ഞങ്ങൾ സംസാരിക്കുന്നത് കേട്ട് ജോർജ് കുട്ടി അവിടേക്ക് വന്നു.”ഹലോ സാർ. ഇതെന്താ ഈ വഴി?”

ജോർജ് കുട്ടിയോട്,” ഇത് പുതിയ ആളാ അല്ലേ?”

അപ്പണ്ണ ഒരുതരം കൊഴഞ്ഞ ഭാഷയിലാണ് സംസാരം.

അയാൾ തോക്കും തോളിൽ വച്ച് അകത്തേക്ക് കയറി വന്നു. “താൻ വിചാരിക്കുന്നതുപോലെ ശംഭുവും കോപ്പും ഒന്നും അല്ലടോ. നമ്മുടെ പോലീസ് സ്റ്റഷനിലെ കോൺസ്റ്റബിൾ അപ്പണ്ണയാണ്. പുള്ളിക്കാരൻ കൊടഗുകാരനാ, മലയാളം പറയും.”

അപ്പണ്ണയോട് ,”എൻ്റെ സുഹൃത്താ. പാവമാണല്ലോ എന്ന് വിചാരിച്ചു് കൂടെ താമസിപ്പിച്ചിരിക്കുകയാണ്. മൂന്നുമാസം ആയതേയുള്ളു. സാർ കേറി വാ.”

അപ്പണ്ണ ചിരിച്ചുകൊണ്ട് പാൻറ്സിൻറെ പോക്കറ്റിൽ നിന്നും മാക്ഡോവെൽസിൻ്റെ ഒരു അര ബോട്ടിൽ വിസ്കി എടുത്തു മേശപ്പുറത്തുവച്ചു. തോക്ക് ഒരരികിലായി ചാരിവച്ചു.

“ജോർജ് കുട്ടി നീ വലിയ വെടിക്കാരനാണ് എന്ന് എനിക്കറിയാം. ഇത് നിറ തോക്കാണ്. എടുത്തു പരീക്ഷിച്ചേക്കരുത്.”

“ഓ,ഇല്ല. പിന്നെ സാറിനെ ഇയ്യിടെ ഒന്നും കാണാനില്ലല്ലോ”.

“സമയം കിട്ടണ്ടേ ജോർജ് കുട്ടി, വിനായക ബാറിനടുത്തുകൂടി വരുമ്പോൾ ഒരുത്തനെ വിരട്ടി അരക്കുപ്പി വിസ്‌കി കിട്ടിയതാ. നീ അച്ചാറെടുക്ക് .” മൂന്നു ഗ്ലാസും അച്ചാറും വെള്ളവും നിമിഷനേരംകൊണ്ട് റെഡി.

“ഇന്ന് നൈറ്റ് ഡ്യൂട്ടി ഇങ്ങനെ ആകട്ടെ”

നിമിഷ നേരം കൊണ്ട് കുപ്പി കാലി ആയി.

അപ്പണ്ണ എഴുന്നേറ്റു .” ഞാൻ ഇപ്പം വരാം. തോക്ക് ഇവടെ ഇരിക്കട്ടെ. മുട്ടിത്തടിപോലത്തെ ഈ സാധനം ചുമന്നോണ്ട് നടന്നിട്ടു എന്തുചെയ്യാനാണ്.?”

“സാറെങ്ങോട്ടാ ?” ജോർജ്‌കുട്ടി.

“ഒന്നും ആയ്യില്ലടോ അച്ചാറും വെള്ളം റെഡിയാക്കി വയ്ക്ക്. ഞാനാരെയെങ്കിലും വിരട്ടി ഒരു ഹാഫ് കൂടി സംഘടിപ്പിക്കട്ടെ..”

“സാറെ എന്നാൽ ഒരു ഡസൻ മുട്ടേം കൂടി വിരട്ടി മേടിച്ചോ.”

പുറത്തുപോയ അപ്പണ്ണ പത്തുമിനിറ്റായില്ല ,പറഞ്ഞ സാധനങ്ങളും കൂടെ ബ്രഡ് മുട്ട എല്ലാം വാങ്ങി വന്നു. ജോർജ് കുട്ടി വേഗം അടുക്കളയിൽ കയറി ,ഓംലറ്റുണ്ടാക്കാൻ തുടങ്ങി. അപ്പണ്ണ എങ്ങനെയാണ് ആളുകളെ വിരട്ടി കുപ്പി സംഘടിപ്പിക്കുന്നത് എന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു.

അതാ വീണ്ടും കതകിൽ ആരോ മുട്ടുന്നു. അത് കോൺട്രാക്ടർ രാജനായിരുന്നു. കൂടെ മറ്റൊരു ചെറുപ്പക്കാരനുമുണ്ട്. രാജൻ പറഞ്ഞു, “ഇദ്ദേഹം ഒരു സിനിമ സംവിധായകൻ ആണ്.

ഉടനെ അപ്പണ്ണ പറഞ്ഞു, “ഹോ, മലയാളത്തിൽ എത്ര നല്ല സിനിമകളാണ് ഇറങ്ങുന്നത്. ഇന്നലെ ഞാൻ ഒരു ഉഗ്രൻ പടം കണ്ടു,പേര് പാവം ക്രൂരൻ”.

നമ്മുടെ സംവിധായകനും രാജനും അകത്തേക്ക് കയറി വന്നു, ഒരു കസേരയിൽ കയറി ഇരുന്നു. അപ്പോഴും അയാൾ ഹെൽമെറ്റ് തലയിൽ നിന്നും മാറ്റിയില്ല. മുഖം കാണാൻ പറ്റുന്നില്ല. ഞാൻ ചോദിച്ചു, എന്താ സാറിന്റെ പേര്?”

പറ്റിയാൽ ഒന്ന് സിനിമയിൽ തലകാണിക്കാമല്ലോ എന്നാണ് എൻ്റെ ചിന്ത. അയാൾ പറഞ്ഞ പേര് ഞങ്ങൾ ആരും കേട്ടിട്ടില്ല.

“സംവിധാനം ചെയ്ത സിനിമ ഏതാണ്? “അയാൾ രണ്ടു മൂന്ന് പേരുകൾ പറഞ്ഞു. സത്യൻ അന്തിക്കാടും രാജസേനനും സംവിധാനം ചെയ്ത സിനിമകൾ.

“ഹേയ് അത് സത്യന്റെ പടമല്ലേ?”

“അതെ,ഞാൻ അതിൻ്റെ തെലുങ്ക് പതിപ്പാണ് സംവിധാനം ചെയ്തത്”.

“തെലുങ്കിൽ എന്താണ് പേര്?”

“പേര് അതുതന്നെ.”

കോൺസ്റ്റബിൾ അപ്പണ്ണ ചാടി എഴുന്നേറ്റു തോക്കെടുത്തു അയാളുടെ നേരെചൂണ്ടി, എന്നിട്ടു പറഞ്ഞു, നീ കുറച്ചങ്ങോട്ടു മാറി നിക്ക്. എനിക്ക് തോക്കുചൂണ്ടാൻ സ്പേസ് വേണം “അയാൾ മാറി നിന്നു. ശരിയാണ്,പോലീസ്‌കാർ കൊണ്ടുനടക്കുന്ന തോക്കു ചൂണ്ടി വെടി വയ്ക്കണമെങ്കിൽ അവരെ ദൂരേയ്ക് മാറ്റി നിറുത്തണം. അപ്പണ്ണ പറഞ്ഞു, “എടുക്കടാ നിൻറെ ഹെൽമെറ്റ്.”

അയാളുടെ മുഖം ഞങ്ങൾ ഇതുവരെ കണ്ടിരുന്നില്ല. വിറച്ചുകൊണ്ട് അയാൾ ഹെൽമെറ്റ് തലയിൽ നിന്നും മാറ്റി.

ജോർജ് കുട്ടി ഉറക്കെ ചിരിക്കാൻ തുടങ്ങി. എന്താ ജോർജ് കുട്ടി ചിരിക്കുന്നത്? “അപ്പണ്ണ.

“അല്ല സാറിൻ്റെ തോക്ക് കണ്ടു ചിരിച്ചതാ”

“എന്താ അതിനു കുഴപ്പം.?”

“അത് തോക്കല്ല, ഉലക്കയാണ്.”

“ഓ,ശരിയാണല്ലോ, വീട്ടിൽ നിന്നും വരുമ്പോൾ തോക്കിനടുത്ത് ചാരിവച്ചിരുന്ന ഉലക്ക എടുത്തോണ്ട് പോന്നു” “ഇപ്പോൾ ആരാ ഉലക്ക ഉപയോഗിക്കുന്നത്? “ഞാൻ ചോദിച്ചു.

“കഴിഞ്ഞ ആഴ്ച നാട്ടിൽ പോയപ്പോൾ വെറുതെ ഒരു രസത്തിന് വീട്ടിൽ നിന്നും എടുത്തോണ്ട് വന്നതാ”.

സംവിധായകനെ നോക്കി അപ്പണ്ണ പറഞ്ഞു,”നിന്നെ ഞാൻ മുൻപ് കണ്ടിട്ടുണ്ടല്ലോ…….. “നീ ആ ബേക്കറിയിൽ ജോലി ചെയ്തിരുന്നതല്ലേ ?”

“അതെ,സാർ”

“എന്താ നിന്റെ പേര്”

പേര്…….ബാബു ……”

ജോർജ് കുട്ടി അകത്തുപോയി എയർ ഗൺ എടുത്തുകൊണ്ടു വന്നു. അത് അപ്പണ്ണയുടെ കയ്യിൽ കൊടുത്തു.

അത് കണ്ടപാടെ അയാൾ കരയാൻ തുടങ്ങി. “കോൺട്രാക്ടർ രാജൻപറഞ്ഞറിഞ്ഞതാ, രണ്ടു പേർക്കും സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെന്ന്. വട്ടച്ചെലവിനുള്ള കാശു സഘടിപ്പിക്കാമെന്നു വിചാരിച്ചു വന്നതാ.”

“ദുഷ്ടൻ,എന്നെ ചതിക്കുകയായിരുന്നു അല്ലേ? “രാജൻ

“നീ എങ്ങനെയാ കാശ് സംഘടിപ്പിക്കുക?”

“സ്ക്രീൻ ടെസ്റ്റ് എന്ന് പറഞ്ഞു അടുത്തുള്ള സ്റ്റുഡിയോയിൽ കൊണ്ടു പോയി രണ്ടു ഫോട്ടോ എടുപ്പിക്കും. സർവീസ് ചാർജ് എന്നു പറഞ്ഞു അയ്യായിരം രൂപ മേടിക്കും. എല്ലാവരും തരും”.

“തോക്ക് കയ്യിൽ വെറുതെ പിടിച്ചോണ്ടിരിക്കാതെ വെക്ക് സാറെ അവനെ വെടി. “ജോർജ് കുട്ടി.

“അയ്യോ അരുതേ സാറേ. പാവമാ വിട്ടേക്ക് “രാജൻ.

“എന്താ ജോർജ് കുട്ടി ,വിടണോ, വെടി വയ്ക്കണോ?”

“ഒരു കാര്യം ചെയ്യാം. ഇവിടെ അടുക്കളയെല്ലാം താറുമാറായിക്കിടക്കുവാ. അതെല്ലാം ക്ലീൻ ചെയ്തിട്ട് പൊയ്ക്കോ. എന്താ?”

“സമ്മതിച്ചു.”

“പാവം ക്രൂരൻ “അപ്പണ്ണ പറഞ്ഞു.

“സാറെ, ആ പടം ഞാൻ തെലുങ്കിൽ എടുത്തതാണ്: അല്ല എടുത്തതാണ് എന്ന് പലരോടും പറഞ്ഞിട്ടുള്ളതാണ്.”

“വർത്തമാനം പറയാതെ പോയിപാത്രം കഴുകടാ.”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 
RECENT POSTS
Copyright © . All rights reserved