Main News

ദില്ലി: റിപ്പബ്ളിക്ക് ദിനത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ദില്ലിയില്‍ യാത്രാ വിമാനത്തിന് ബോംബ് ഭീഷണി. ദില്ലി-കാഠ്മണ്ഡു ജെറ്റ് എയര്‍വേസ് വിമാനത്തിനാണ് ബോംബ് ഭീഷണി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ദില്ലി-കാഠ്മണ്ഡു 9W-260 എന്ന വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായത്. വിമാനത്തിലെ സീറ്റിനടിയില്‍ ഒരു ഗിഫ്റ്റ് ബോക്‌സ് ഉണ്ടെന്നും ആ ബോക്‌സിനുള്ളില്‍ ബോംബാണ് എന്നുമായിരുന്നു ഭീഷണി സന്ദേശം.
റിപ്പബ്ളിക്ക് ദിനത്തിന് തൊട്ടുമുന്നോടിയായി ഇത്തരം ഭീഷണി ഉണ്ടായതിനാല്‍ ദില്ലിയിലെ വിവിധ സുരക്ഷാ വിഭാഗങ്ങള്‍ അതീവ ജാഗ്രതയോടെയാണ് ഭീഷണി സന്ദേശത്തെ കണ്ടത്. ഏഴ് സുരക്ഷാ ജീവനക്കാരേയും 104 യാത്രക്കാരേയും ഉള്‍പ്പടെ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം വിമാനം പറന്നുയര്‍ന്നു. ഐജിഐ എയര്‍പോര്‍ട്ടില്‍ നിന്നും 1.25 ന് വിമാനം യാത്ര തിരിച്ചു. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ജൊഹന്നാസ്‌ബെര്‍ഗ്: കന്യകയായി തുടര്‍ന്നതിന് പതിനാറ് പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി മേയറുടെ ആദരം. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. ഉതുകേല ജില്ലയിലെ കിഴക്കന്‍ ക്വസുലു നതാല്‍ പ്രവിശ്യയിലെ മേയറായ ഡുഡു മസിബുക്കോയാണ് ചാരിത്ര്യ സംരക്ഷണത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കി വ്യത്യസ്തനായയത്. മറ്റു വിദ്യാര്‍ത്ഥിനികളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതെന്നാണ് മേയര്‍ പറയുന്നത്.
പെണ്‍കുട്ടികള്‍ പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പെന്നും അധികാരികള്‍ വ്യക്തമാക്കി. മേയറിന്റെ വക്താവ് ജബുലാനി മഖോന്‍സയാണ് ഈ സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് അറിയിച്ചത്. മേയറുടെ ഓഫീസില്‍ നിന്ന് ഈ അവാര്‍ഡ് പ്രദേശത്തെ നൂറോളം പ്രശസ്തമായ ഹൈസ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നല്‍കും. കന്യകമാരായി തുടരുകയും കൃത്യമായ ഇടവേളകളില്‍ കന്യകാത്വ പരിശോധനകള്‍ക്ക് വിധേയമാകുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കൂ എന്ന് മേയര്‍ സൗത്ത് ആഫ്രിക്കന്‍ ടോക്ക് റേഡിയോ 702നോട് പറഞ്ഞു.

കന്യകമാരായി തുടരുന്നിടം വരെ പെണ്‍കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കും. പെണ്‍കുട്ടികളില്‍ പലരും കൗമാരകാലത്ത് തന്നെ പല ചൂഷണങ്ങള്‍ക്കും വിധേയരാകുന്നതായി ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് ഇത്തരമൊരു പരീക്ഷണത്തിന് സര്‍ക്കാര്‍ തയാറായത്. പല പെണ്‍കുട്ടികളും കൗമാരകാലത്ത് തന്നെ ഗര്‍ഭിണികളാകുന്നു. ലൈംഗികരോഗങ്ങള്‍ പകരുന്നതായും റിപ്പോര്‍ട്ടുണ്ട്. പുതിയ സ്‌കോളര്‍ഷിപ്പ് ഇതിനെല്ലാം ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

2014ല്‍ മാത്രം 20,000 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണക്ക്. 223 ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ ഇപ്പോള്‍ പ്രാഥമിക വിദ്യാലയങ്ങളിലുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013ല്‍ പതിനാലിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുളള 5.6 ശതമാനം പെണ്‍കുട്ടികളും ഗര്‍ഭം ധരിച്ചെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് സൗത്ത് ആഫ്രിക്കയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം മേയറുടെ ഉദ്ദേശ്യശുദ്ധി മനസിലാകുന്നുണ്ടെങ്കിലും ഇത് പല പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്നാണ് ലിംഗസമത്വ കമ്മീഷന്‍ ചെയര്‍മാന്‍ എംഫനോസെല്‍വ് ഷോസി പ്രതികരിച്ചത്. ഗര്‍ഭത്തിന്റെയും കന്യാകാത്വത്തിന്റെയും പേരിലുളള വിവേചനം ഭൂഷണമാണോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇത് ആണ്‍കുട്ടികള്‍ക്കെതിരെ പോലുമുളള വിവേചനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണാഫ്രിക്കയിലെ കന്യകാത്വ പരിശോധനയെ ചില സാമൂഹ്യ പ്രവര്‍ത്തകരും എതിര്‍ക്കുന്നുണ്ട്. ഇതൊരു ലൈംഗിക കടന്നുകയറ്റമാണെന്നാണ് ഇവരുടെ വാദം. സാംസ്‌കാരിക ആചാരങ്ങളെ പിന്തുണയ്ക്കുന്ന ഇവര്‍ പാരമ്പര്യം കാത്ത് സൂക്ഷിക്കണമെന്നും പറയുന്നു. പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഇവര്‍ എച്ച്‌ഐവിയെയും എയ്ഡ്‌സിനെയും കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു.

കോഴിക്കോട്: കോഴിക്കോട്ടെത്തിയ ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പൊതുപരുപാടിയില്‍ പങ്കെടുത്ത് മടങ്ങവെ റൊണാള്‍ഡീന്യോ സഞ്ചരിച്ച വാഹനത്തിന് മുന്നിലേക്ക് ട്രാഫിക്ക് സിഗ്‌നല്‍ മറിഞ്ഞു വീഴുകയായിരുന്നു. ആരാധകരുടെ തിരക്കു മൂലമാണ് സിഗ്നല്‍ പോസ്റ്റ് മറിഞ്ഞു വീണത്. സേട്ട് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ബ്രാന്‍ഡ് അമ്പാസിഡറായിട്ടാണ് താരം കോഴിക്കോട്ട് എത്തിയത്.
ഇന്നലെ വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടന്ന ചടങ്ങില്‍ ‘നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്’ റൊണാള്‍ഡീന്യോ കാല്‍പന്ത് ലോകത്തിന് സമര്‍പ്പിച്ചു. സൂപ്പര്‍താരത്തെ നേരില്‍ ഒരു നോക്കുകാണാന്‍ ഒഴുകിയ ആരാധകപ്പട ഉച്ചക്കുമുമ്പേ ഉദ്ഘാടന വേദിയായ കടപ്പുറത്ത് ഇടംപിടിച്ചിരുന്നു.

ബ്രസീല്‍ പതാകയും മഞ്ഞക്കുപ്പായവുമായെത്തിയ പതിനായിരങ്ങളുടെ നടുവിലേക്ക് ഫഌ്‌ലിറ്റ് വെളിച്ചത്തിലൂടെ 7.15ഓടെയാണ് റൊണാള്‍ഡീന്യോ എത്തിയത്.നാഗ്ജി കുടുംബാംഗങ്ങളില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി ടൂര്‍ണമെന്റ് സംഘാടകരായ ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കും, ‘മൊണ്ട്യാല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രതിനിധികള്‍ക്കും കൈമാറിയാണ് റൊണാള്‍ഡീന്യോ ഫുട്ബാള്‍ വസന്തത്തിന്റെ തിരിച്ചുവരവിന് കിക്കോഫ് കുറിച്ചത്.

ലണ്ടന്‍: രാജ്യത്തെ അഞ്ഞൂറ് സ്വാധീനമുളളവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇടം പിടിച്ചിട്ടുണ്ട്. ഡെബ്രെട്ട്‌സ് വര്‍ഷം തോറും ഈ പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്. കല, വ്യവസായം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ നിന്നുളളവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കുന്നത്. രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ ഇത്തവണ ഏറ്റവും പ്രമുഖരായി ഇടം പിടിച്ചിട്ടുളളത് ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണും, ആഭ്യന്തര സെക്രട്ടറി തെരേസാ മേയും സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജണും മറ്റുമാണ്. എന്നാല്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ലേബര്‍ തലവന്‍ ജെറെമി കോര്‍ബിന്‍ തുടങ്ങിയവര്‍ക്ക് പട്ടികയിലിടെ നേടാാാാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
രാഷ്ട്രീയ രംഗത്ത് താരതമ്യേന താഴെത്തട്ടിലുളളവരില്‍ പലരും ആദ്യ ഇരുപത് പേരില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. യൂണൈറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറി ലെന്‍ മക്ക്‌ലസ്‌കി, യുകിപിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ സൂസന്‍ ഇവാന്‍സ്, ലേബര്‍ പാര്‍ട്ടിയുടെ ഇടത് പക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്യൂമാസ് മിലന്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്. ചില രാഷ്ട്രീയ എതിരാളികളും ആദ്യ സ്ഥാനത്ത് തന്നെ എത്തിയിട്ടുണ്ട്. 2016ലെ ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികളായ മത്സരിക്കുന്ന സാദിഖ് ഖാനും സാക് ഗോള്‍ഡ്‌സ്മിത്തും പട്ടികയിലുണ്ട്. വോട്ട് ലീവിന്റെ പ്രചാരകന്‍ ഡൊമിനിക് കണ്ണിംഗ്‌സും യൂറോപ്യന്‍ യൂണിയന്‍ അനുകൂല പ്രചാരകനായ ലോര്‍ഡ് റോസ് ഓഫ് മോന്‍വെദനും ആദ്യ പേരുകാരുടെ കൂട്ടത്തില്‍ പെടുന്നു.

ഇരുസഭകളിലും പ്രമുഖരായ ബോറിസ് ജോണ്‍സണ്‍, കരോലിന്‍ ലൂക്കാസ് തുടങ്ങിയവരും പട്ടികയിലുണ്ട്. കാമില്ല കാവെന്‍ഡിഷിനെ പോലെ അത്ര സുപരിചിതരല്ലാത്ത രാഷ്ട്രീയക്കാരും പട്ടികയിലിടം പിടിച്ചിരിക്കുന്നു. ഇരുപാര്‍ട്ടികളിലെയും മന്ത്രിമാരും ഇതിലുണ്ട്. ഷാഡോ ചാന്‍സലര്‍ ജോണ്‍ മക് ഡൊണലും ഷാഡോ ഫോറിന്‍ സെക്രട്ടറി ഹിലരി ബെന്നും ബിസിനസ് സെക്രട്ടറി സജിദ് ജാവിഡും പട്ടികയിലുണ്ട്.

ലണ്ടന്‍: വന്ധ്യതാ ചികിത്സാ രംഗത്ത് ഒരു പുത്തന്‍ നാഴിക്കക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. നൂതനമായ ഈ ചികിത്സാ രീതിയ്ക്ക് അനുമതി ലഭിച്ചാല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് അമ്മമാരാകാം. മുപ്പത് വയസിന് മേല്‍ പ്രായമുളള സ്ത്രീകളുടെ അണ്ഡത്തെ നവീകരിച്ച് ബീജസങ്കലനം നടത്താനുളള സാങ്കേതികതയാണ് വന്ധ്യതാ ചികിത്സാ രംഗത്തെ ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്. അണ്ഡാശയത്തിലെ താരതമ്യേന പുതിയ കോശങ്ങള്‍ അണ്ഡത്തിലേക്ക് സംക്രമിപ്പിച്ച് അതിന് പുതുചൈതന്യം പകരാനാണ് പുതിയ സാങ്കേതികതയിലൂടെ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. അമേരിക്കയില്‍ വളരെ ഫലപ്രദമായി നടത്തിയ ഈ പരീക്ഷണം ബ്രിട്ടനില്‍ ആവര്‍ത്തിക്കാനായി ഡോക്ടര്‍മാര്‍ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റിയുടെ അനുമതിയ്ക്കായി സമീപിച്ചിരിക്കുകയാണ്. ഇവര്‍ അനുമതി നല്‍കിയാല്‍ ഐവിഎഫ് ചികിത്സയിലുളള ഇരുപത് സ്ത്രീകളില്‍ പരീക്ഷണം നടത്താനാകും. ലൈസന്‍സ് ലഭിച്ചാല്‍ ഇക്കൊല്ലം തന്നെ പരീക്ഷണം തുടങ്ങാനാകും.
മുപ്പതുകളിലും നാല്‍പ്പതുകളിലും ഉളള ആയിരക്കണക്കിന് സ്ത്രീകളാണ് വന്ധ്യതാ നിവാരണ ചികിത്സ തേടി എത്തുന്നത്. ഇതോടൊപ്പം യുവതികളായ സ്ത്രീകളും ചികിത്സയ്ക്കായി എത്തുന്നുണ്ട്. പുതിയ സാങ്കേതികത ഇവര്‍ക്ക് ഏറെ പ്രതീക്ഷകള്‍ പകരുന്നതാണ്. പ്രായം കൂടും തോറും വന്ധ്യതാ ചികിത്സകളിലേറെയും പാഴാകുന്നതായാണ് കാണുന്നത്. മുപ്പത്തഞ്ച് വയസിന് താഴെയുളള ഒരു സ്ത്രീയില്‍ വന്ധ്യതാ ചികിത്സ ഫലിക്കാനുളള സാധ്യത 32 ശതമാനമാണ്. എന്നാല്‍ 38നും 39നും ഇടയില്‍ പ്രായമുളള സ്ത്രീകളില്‍ ഇത് 21 ശതമാനം മാത്രമാണ്. 43ഉം 44ഉം വയസുളള സ്ത്രീകളില്‍ ഇത് വെറും അഞ്ച് ശതമാനം മാത്രമാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രായം കൂടുന്തോറും അണ്ഡത്തിന്റെ ഗുണനിലവാരം കുറയുന്നതിനാല്‍ പലരിലും വിജയകരമായി ഭ്രൂണം ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കാന്‍ കഴിയാതെ വരുന്നു. ഇതിന് ഒരു പരിഹാരമാകും പുതിയ പരീക്ഷണമെന്നാണ് ഗവേഷകരുടെ വാദം.

എന്നാല്‍ ചില ശാസ്ത്രജ്ഞര്‍ ഈ സാങ്കേതികതയെ ചോദ്യം ചെയ്യുന്നു. എച്ച്എഫ്ഇഎ ഇക്കാര്യം നന്നായി പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. മൈറ്റോകോണ്‍ട്രിയല്‍ ട്രാന്‍സ്ഫര്‍ സാങ്കേതികതയിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമോയെന്ന കാര്യമാണ് പരിശോധിക്കേണ്ടതെന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ട് വയ്ക്കുന്നു. എന്നാല്‍ അണ്ഡത്തിലേക്ക് അധിക മൈറ്റോകോണ്‍ട്രിയ ഇന്‍ജക്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ആരോഗ്യകരമായ ഭ്രൂണത്തെ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് നോട്ടിഗ്ഹാമിലെ ഹ്യൂമന്‍ റിപ്രൊഡക്ഷന്‍ ആന്‍ഡ് കെയര്‍ ഫെര്‍ട്ടിലിറ്റിയിലെ പ്രൊഫസര്‍ സൈമണ്‍ ഫിഷെല്‍ പറയുന്നത്. ഇതിന് തെളിവുകളുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.

സ്വന്തം ലേഖകന്‍
ലണ്ടന്‍ : ബ്രിട്ടണില്‍ നാലിടത്ത്‌ ആക്രമണം നടത്താനുള്ള ഐ.എസിന്റെ പദ്ധതി സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്‌. ഐ.എസ്‌ അനുഭാവികളായ രണ്ട്‌ വിദേശ പൈലറ്റുമാര്‍ നടത്തിയ സംഭാഷണത്തില്‍നിന്നാണ്‌ ഏജന്‍സികള്‍ക്ക്‌ നിര്‍ണായക വിവരം ലഭിച്ചത്‌.  പാരീസ്‌ ആക്രമണത്തിന്‌ ഒരാഴ്‌ചയ്‌ക്ക് ശേഷമാണ്‌ സംഭവം.

കഴിഞ്ഞ നവംബറിലാണ്‌ വ്യത്യസ്‌ത വിമാനങ്ങളിലെ കോക്‌പിറ്റിലിരിക്കെ പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ ആശയ വിനിമയം രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയത്‌.  കോഡ്‌ ഭാഷ ഉപയോഗിച്ച്‌ നടത്തിയ സംഭാഷണത്തില്‍ ലണ്ടന്‍ , ബാത്ത്‌, ബ്രൈറ്റണ്‍ , ഇപ്‌സ്വിച്ച്‌ എന്നിവിടങ്ങളില്‍ ആക്രമണം നടത്തുന്നതിനെ കുറിച്ചാണ്‌ ഇരുവരും പരാമര്‍ശിച്ചതെന്ന്‌ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി . സുരക്ഷാ മുന്നറിയിപ്പ്‌ കൈമാറിയതോടെ ആക്രമണ സാധ്യതയുള്ള നാല്‌ നഗരങ്ങളിലെയും സുരക്ഷ വര്‍ധിപ്പിച്ചു . ഓപ്പറേഷന്‍ ടെംപ്ലര്‍ എന്ന്‌ പേരിട്ട സൈനിക നീക്കത്തില്‍ 10,000 സൈനികരും ആയിരക്കണക്കിന്‌ പോലീസുകാരും പങ്കാളികളായി.

കോക്‌പിറ്റിലെ സംവിധാനംവഴിയുള്ള സംഭാഷണം മറ്റ്‌ ഉപകരണങ്ങളേക്കാള്‍ സുരക്ഷിതമായതിനാലാണ്‌ പൈലറ്റുമാര്‍ ഈ വഴി തെരഞ്ഞെടുത്തതെന്ന്‌ രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാണിക്കുന്നു . അപകടമുണ്ടാകുമ്പോള്‍ ഉപയോഗിക്കുന്ന ‘മെയ്‌ഡെ’ എന്ന കോഡ്‌ വിമാനങ്ങള്‍ക്ക്‌ ഏത്‌ മേഖലയിലും പ്രവേശിക്കാനുള്ള അവസരം ലഭ്യമാക്കുമെന്നത്‌ ഉപയോഗപ്പെടുത്താനാണ്‌ പൈലറ്റുമാര്‍ പദ്ധതിയിട്ടിരുന്നത്‌ .  കെമിക്കല്‍ ആയുധങ്ങളോ മറ്റ്‌ സ്‌ഫോടക വസ്‌തുക്കളോ ഇവര്‍ ഒപ്പം കൂട്ടാനും തയ്യാറെടുത്തിരുന്നു .  സംഭാഷണത്തില്‍നിന്നും ഏതോ യൂറോപ്യന്‍ വിമാനത്താവളത്തില്‍നിന്നാണ്‌ വിമാനങ്ങള്‍ പറന്നുയര്‍ന്നതെന്നും കണ്ടെത്തിയിട്ടുണ്ട്‌ .

എന്നാല്‍ പൈലറ്റുമാരുടെ വിശദ വിവരങ്ങളോ, അവര്‍ ഇപ്പോള്‍ എവിടെയാണെന്നോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇരുവരും പിടിയിലായതായാണ്‌ സൂചന.

 

 

 

ലിവര്‍പൂളില്‍ വിനു ജോസഫിന് അന്തിമോപചാരം അര്‍പ്പിച്ചു കഴിഞ്ഞ ഉടനെ  യുകെ മലയാളികളെ തേടി അടുത്ത  മരണവാര്‍ത്തയെത്തി. പത്തനംതിട്ട സ്വദേശി ജോബി ജോര്‍ജാണ് മരണമടഞ്ഞത്. 35 വയസായിരുന്നു. ലണ്ടന്‍ നിവാസിയായ ജോബി നാഗ്പൂരില്‍ ചികിത്സയിലിരിക്കെയാണ് വിടപറഞ്ഞത്. ഇദ്ദേഹത്തിന്റെ കുടുംബം നാഗ്പൂരില്‍ സ്ഥിരതാമസമാണ്.
പാന്‍ക്രിയാസ് സംബന്ധമായ അസുഖമാണ് ജോബിയുടെ മരണത്തിന് കാരണമായത്. അസുഖ ബാധിതനായതോടെ ചികിത്സയ്ക്കായി ജോബി കുടുംബാംഗങ്ങള്‍ക്ക് അരികിലേക്ക് യുകെയില്‍ നിന്ന് പോകുകയായിരുന്നു. പത്തനംതിട്ട കുമ്പഴയിലാണ് ജനിച്ചത്. മാര്‍ത്തോമ്മാ സഭാംഗമാണ് മരിച്ച ജോബി.

ഭാര്യ പെറീന, മൂന്ന്‍ വയസ്സ് മാത്രം പ്രായമായ അഭിഗെയ്ല്‍ ആണ് മകള്‍ .

Other News In this section

ലിവര്‍പൂള്‍ തേങ്ങി, തങ്ങളുടെ പ്രിയംകരനായ വിനുവിന് യുകെ മലയാളികള്‍ വിട നല്‍കി

ഗീത പിള്ളയുടെ സംസ്കാര ചടങ്ങുകള്‍ 27 ന് ലണ്ടനില്‍

 

വാഷിങ്ടണ്‍: പാകിസ്ഥാനില്‍ നിന്ന് ഭീകരവാദം തുടച്ചു നീക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഒബാമ പാകിസ്ഥാനോട് നിര്‍ദേശിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണം ചൂണ്ടിക്കാട്ടിയാണ് ഒബാമയുടെ താക്കീത്. ഭീകരസംഘടനകളെ അമര്‍ച്ച ചെയ്യാന്‍ പാകിസ്താന് സാധിക്കുമെന്നും അവര്‍ അത് തീര്‍ച്ചയായും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഒബാമയുടെ പ്രതികരണം.
പത്താന്‍കോട്ട് ആക്രമണ സമയത്ത് അമേരിക്ക ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഭീകരവാദത്തിനെതിരെ ഇന്ത്യയും യുഎസും ഇനിയും ഒരുമിച്ച് പൊരുതേണ്ടതിന്റെ ആവശ്യകതയാണ് ഇത് വിരല്‍ചൂണ്ടുന്നത്. പാകിസ്ഥാനിലെ അരക്ഷിതാവസ്ഥ തന്റെ രാജ്യത്തിന്റെ നിലനില്‍പിന് ഭീഷണിയാണെന്ന് നവാസ് ഷെരീഫ് മനസ്സിലാക്കിയിട്ടുണ്ട്. 2014ലെ പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തിന് ശേഷം ഭീകരസംഘടനകള്‍ക്കെതിരെ പക്ഷപാതിത്തമില്ലാതെ നടപടി സ്വീകരിക്കുന്നുണ്ട്. എന്നാലും ചില സംഘടനകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ സര്‍വകലാശാലയില്‍ അടുത്തിടെ ഉണ്ടായ ആക്രമണം നാം കണ്ടതാണെന്നും ഒബാമ പറഞ്ഞു.

കഴിഞ്ഞ കുറേ കാലമായി ഇന്ത്യയ്ക്ക് നേരെയുണ്ടാകുന്ന ഭീകരതയുടെ മറ്റൊരു ഉദാഹരണമാണ് പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഉണ്ടായത്. ഇരു രാജ്യങ്ങളുടെ നേതാക്കളും അതിര്‍ത്തി കടന്നുള്ള ഭീകരവാദവും തീവ്രവാദവും ഇല്ലാതാക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ആക്രമണത്തിന് ശേഷവും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ബന്ധം സൂക്ഷിക്കുന്ന നരേന്ദ്ര മോഡിയുടെ പ്രവൃത്തിയെ ഒബാമ അഭിനന്ദിച്ചു.

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഹോംസ്‌റ്റേയില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തിലെ അഞ്ചു പ്രതികള്‍ പിടിയില്‍. ഫോര്‍ട്ട്‌കൊച്ചി പോലീസ് സ്‌റ്റേഷനിലെ പോലീസുരകാരന്റെ മകനുള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. സിവില്‍ പൊലിസ് ഓഫിസറിന്റെ മകന്‍ അഫ്‌സല്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. കേസിലെ ആറു പ്രതികളില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. ഹോം സ്‌റ്റേ ജീവനക്കാരനായ ക്രിസ്റ്റി, അല്‍ത്താഫ്, ഇജാസ്, സജു അപ്പു എന്നിവരാണ് പിടിയിലായത്.
രണ്ടുമാസം മുമ്പ് ഒരു സ്വകാര്യ ഹോംസ്‌റ്റേയില്‍ താമസിക്കാനെത്തിയ യുവാവിനും യുവതിക്കും നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ മുറിക്ക് പുറത്താക്കിയ ശേഷമായിരുന്നു പീഡനം. ബലാത്സംഗത്തിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പീഡനദൃശ്യങ്ങള്‍ കാട്ടി പലരില്‍ നിന്നും ഇവര്‍ പണം തട്ടാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.

പ്രതിയുടെ അച്ഛനായ പൊലീസുകാരനെ ഫോര്‍ട്ട്‌കൊച്ചി സ്‌റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റി. പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും ഇവര്‍ നേരത്തെയും പല പെണ്‍കുട്ടികളെയും പീഡിപ്പിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീഡനം നടന്ന് രണ്ടു മാസമായെങ്കിലും ഇതുവരെ വിവരം പുറത്തുവിടാനോ പൊലീസില്‍ പരാതി നല്‍കാനോ ഇവര്‍ തയ്യാറായില്ല. മൊബൈലില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.

ചെന്നൈ: മാനേജ്‌മെന്റ്ിന്റെ പീഡനത്തേത്തുടര്‍ന്ന് തമിഴനാട്ടില്‍ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു. ഫീസടക്കാത്തതിനേത്തുടര്‍ന്ന് മാനേജ്‌മെന്റ് ഇവര്‍ക്കെതിരേ പീഡന നടപടികള്‍ ആരംഭിച്ചിരുന്നു. തങ്ങളില്‍ നി്ന്ന് കൂടുതല്‍ ഫീസ് ഈടാക്കിയതായി ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ട്. തമിഴ്‌നാട്ടിലെ വില്ലുപുരം കല്ലാകുറുച്ചി എസ്വിഎസ് യോഗാ മെഡിക്കല്‍ കോളെജിലെ ബിരുദ വിദ്യാര്‍ത്ഥിനികളാണ് ഇന്നലെ രാത്രി കോളെജിനടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ന്യൂറോപതി വിദ്യാര്‍ത്ഥിനികളാണിവര്‍.
ന്യൂറോപതി വിദ്യാര്‍ത്ഥിനികളായ ഇ ശരണ്യ, വി പ്രിയങ്ക (ഇരുവരും 18), ടി മോനിഷ (19) എന്നിവരാണ് ജീവനൊടുക്കിയത്. വിദ്യാര്‍ത്ഥികളോടുള്ള പീഡനത്തിനെതിരെ കോളെജ് മാനേജ്‌മെന്റിനും ചെയര്‍മാനുമെതിരെ വിദ്യാര്‍ത്ഥികള്‍ നിരവധി തവണ പരാതികള്‍ നല്‍കിയതാണെന്നും എന്നാല്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും മൂവരും ഒപ്പുവെച്ച ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കോളെജ് അധികൃതര്‍ക്കെതിരെ നടപടിഎടുക്കാന്‍ തങ്ങളുടെ മരണം വഴിവെക്കുമെന്നാണ് പ്രതീക്ഷയെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

കോളേജ് ചെയര്‍മാന്‍ വാസുകി സുബ്രഹ്മണ്യനെതിരെയാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മകന്‍ സുഖി വര്‍മയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വില്ലുപുരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായി വില്ലുപുരം റെയ്ഞ്ച് ഡിഐജി അനീസാ ഹുസൈന്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നുവെന്ന ആരോപണം നേരത്തെയും ഇതേ കോളെജിനെതിരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ സെപ്തംബറിലും ഒക്ടോബറിലും വിദ്യാര്‍ത്ഥികള്‍ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് കോളെജിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തിയിരുന്നു.

മാനേജ്‌മെന്റ് അമിത ഫീസ് ഈടാക്കുകയണ്. ആറ് ലക്ഷം രൂപ വാങ്ങിയെങ്കിലും പണം കൈപറ്റിയതിന്റെ ബില്ലുകളൊന്നും തന്നില്ല. വേണ്ടത്ര ക്ലാസുകളോ അധ്യാപകരോ ഇല്ലാത്ത കോളേജില്‍ ഒന്നും പഠിപ്പിക്കുന്നില്ല. ഞങ്ങള്‍ ആത്മഹത്യ ചെയ്ത ശേഷം ചെയര്‍മാന്‍ വാസുകി സുബ്രഹ്മണ്യം പറയുക ഞങ്ങള്‍ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്നായിരിക്കും. അത് വിശ്വസിക്കരുത്. സംഭവം അന്വേഷിച്ച് അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved