Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ പെട്രോൾ വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യം കൂടുതൽ ആളുകളെ ഇലക്ട്രിക് കാറുകൾ വാങ്ങാനുള്ള തീരുമാനത്തിലേയ്ക്ക് നയിക്കുന്നുണ്ട്. നിലവിൽ തന്നെ 5 ലക്ഷത്തോളം ഇലക്ട്രിക് കാറുകൾ ബ്രിട്ടനിൽ നിരത്തിലുണ്ട്. 2030 മുതൽ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന ഉണ്ടാവുകയില്ലെന്ന് ഗവൺമെന്റ് മുൻപുതന്നെ തീരുമാനമെടുത്തിരുന്നു. എന്നാൽ അടുത്തിടെ ഗവൺമെന്റ് ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അധിക ഗ്രാന്റ് പിൻവലിച്ചിരുന്നു. ഗ്രാന്റ് നൽകിയിട്ടും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കാര്യമായ തോതിൽ വർധിക്കുന്നില്ല എന്നതായിരുന്നു കാരണം. സാധാരണ ഒരു കാറിന്റെ 47 ലിറ്റർ ടാങ്ക് നിറയ്ക്കുവാൻ പെട്രോളിന് 85 പൗണ്ടും, ഡീസലിന് 88 പൗണ്ടും തുകയാകും. ഇതേസമയം ഇലക്ട്രിക് കാർ ഇതേ മൈലേജിൽ വീട്ടിൽ ചാർജ് ചെയ്യാൻ പകുതി തുകയായ 41 പൗണ്ട് മാത്രമേ ചെലവുള്ളൂ. എന്നാൽ സാധാരണയായി ഡ്രൈവർമാർ 70% ചാർജ് വീടുകളിലും, ബാക്കി 30 ശതമാനം പബ്ലിക് ചാർജിങ് പോർട്ടുകളിലും ചെയ്യാറാണ് പതിവെന്ന് എനർജി സേവിങ് ട്രസ്റ്റ് വ്യക്തമാക്കുന്നുണ്ട്. പബ്ലിക് ചാർജിങ് പോർട്ടുകളിൽ തുക വ്യത്യാസപ്പെടുന്നുണ്ടെങ്കിലും , ഈ രീതിയിലും മൊത്തം തുക 48 പൗണ്ട് മാത്രമേ ചിലവുള്ളൂ.

ഇലക്ട്രിക് കാറുകളും സാധാരണ കാറുകളും തമ്മിലുള്ള വില വ്യത്യാസവും കുറഞ്ഞുവരുന്നുണ്ട്. കുറച്ചുകാലം കൂടി കഴിയുമ്പോൾ ഈ വില വ്യത്യാസം പൂർണമായും ഇല്ലാതാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇലക്ട്രിക് കാറുകൾക്ക് സാധാരണ പെട്രോൾ, ഡീസൽ കാറുകളെക്കാൾ വില കൂടുതലാണ്. എന്നാൽ വിലകുറഞ്ഞ സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് കാറുകൾ ഇപ്പോൾ ധാരാളമായി ലഭ്യമാകുന്നുണ്ട്. ഇലക്ട്രിക് കാറുകൾക്ക് വെഹിക്കിൾ ടാക്സിലും ഇളവുകൾ ലഭ്യമാകുന്നുണ്ട്. സാധാരണ വീട്ടിലെ ചാർജിങ് സംവിധാനം കൊണ്ട് ആറ് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ ചാർജ്ജ് ചെയ്യുവാൻ സമയമെടുക്കുമെങ്കിലും, പബ്ലിക് ചാർജർ ഉപയോഗിച്ച് 20 മുതൽ 40 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ സാധിക്കും. നിലവിൽ ബ്രിട്ടനിൽ 30, 373 പബ്ലിക് ചാർജറുകൾ ഉണ്ട്. പെട്രോൾ വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിരവധിപ്പേർ ഇലക്ട്രിക് കാറുകൾ എന്ന ഓപ്ഷനിലേക്ക് തിരിയുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിൽ കോവിഡിന്റെ പുതിയ തരംഗത്തിനുള്ള തുടക്കമാകുകയാണോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ . കഴിഞ്ഞയാഴ്ച മാത്രം ഇംഗ്ലണ്ടിൽ കോവിഡ് കേസുകൾ 40 ശതമാനമാണ് ഉയർന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിൻറെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്‌ച അവസാനത്തോടെ 1.13 ദശലക്ഷം ആളുകൾക്ക് രോഗം ബാധിച്ചതായാണ് കണക്കാക്കുന്നത് . ജനസംഖ്യയുടെ 50-ൽ ഒരാൾക്ക് വൈറസ് ബാധ ബാധിച്ചതിൻെറ സൂചനയാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഡിസംബർ കഴിഞ്ഞിട്ടുള്ള ഏറ്റവും കൂടിയ രോഗവ്യാപന നിരക്കാണിത്.

വെയിൽസിലും വടക്കൻ അയർലൻഡിലും സ്കോട്ട്‌ലൻഡിലും കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് പ്രകാരം BA.4, BA.5 സബ്‌വേരിയന്റുകളാണ് പുതിയ തരംഗത്തിലേക്ക് നയിക്കുന്നത്‌ . രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും കോവിഡ് കേസുകൾ വർദ്ധിക്കുന്നതിന് പങ്ക് വഹിച്ചെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.

കെയർ ഹോമുകളിൽ കോവിഡ് കുതിച്ചുയരുന്നതും ആശുപത്രികളിലേയ്ക്കുള്ള പ്രവേശനം വർദ്ധിച്ചുകൊണ്ടിരിക്കുന്നതും ആരോഗ്യ സേവനത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. പകർച്ചവ്യാധിയെകുറിച്ചുള്ള ഔദ്യോഗികകണക്കുകൾ ഒഎൻഎസ് സർവേയിലൂടെയാണ് സർക്കാർ ശേഖരിക്കുന്നത്. ഇതിൻെറ ഭാഗമായി ഓരോ ആഴ്ചയും പതിനായിരക്കണക്കിന് ആളുകളെയാണ് പരിശോധിക്കുന്നത്.

യുകെയിലെ ഏറ്റവും വലിയ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ സാംഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കണക്കുകൾ പ്രകാരം വ്യാപനം ഓരോ ആഴ്ചയും ഇരട്ടിയായി കൊണ്ടിരിക്കുകയാണ്. ഇതിനുപുറമെ 85 വയസ്സിനു മുകളിലുള്ളവരുടെ ആശുപത്രി പ്രവേശനം തുടർച്ചയായി രണ്ടാം ആഴ്ചയും വർദ്ധിച്ചത് ആരോഗ്യ മേഖലയിൽ കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : അന്താരാഷ്ട്ര നേഴ്സുമാര്‍ക്കുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കാൻ ഇപ്പോൾ അവസരം. ടെസ്റ്റിൽ നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ആളുകൾക്ക് അഭിപ്രായം പറയാൻ അവസരം നൽകുന്ന പബ്ലിക് കൺസൾട്ടേഷൻ ആരംഭിച്ചതായി എൻഎംസി അറിയിച്ചു. കൺസൾട്ടേഷൻ ഇന്ന് മുതൽ (17 ജൂൺ 2022) എട്ട് ആഴ്ച നീണ്ടുനിൽക്കും. ഓൺലൈൻ സർവേ പൂരിപ്പിച്ചുകൊണ്ട് എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പങ്കിടാനാകുമെന്ന് എൻഎംസി അറിയിച്ചു. 15 മുതൽ 20 മിനിറ്റ് വരെ മാത്രം ദൈർഘ്യമുള്ള സർവേ ആണിത്. 2022 ഓഗസ്റ്റ് 12 ന് കൺസൾട്ടേഷൻ അവസാനിക്കും.

ഐഇഎല്‍ടിഎസ്, ഒഇടി ടെസ്റ്റുകളാണ് നിലവില്‍ അന്താരാഷ്ട്ര പരിശീലനം നേടി രജിസ്റ്ററില്‍ ചേരാനെത്തുന്ന നേഴ്സുമാര്‍ക്കായി എന്‍എംസി സ്വീകരിക്കുന്നത്. ഇതില്‍ നിന്നും സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും ന്യായമായ രീതിയിലേയ്ക്ക് നയം മാറ്റണമെന്ന ആവശ്യത്തില്‍ ജൂണില്‍ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കുമെന്ന് എന്‍എംസി നേരത്തെ അറിയിച്ചിരുന്നു. ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് പരിഗണിക്കുന്ന രീതിയാണ് ആദ്യം കണ്‍സള്‍ട്ടേഷന് വിധേയമാകുക. രണ്ടാമത്, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിക്കാന്‍ മറ്റ് തെളിവുകള്‍ പരിഗണിക്കേണ്ടതുണ്ടോ എന്നതാണ്. എംപ്ലോയറുടെ റഫറന്‍സ്, യുകെയിലെ ഹെല്‍ത്ത്കെയര്‍ സംവിധാനങ്ങളില്‍ റെഗുലേറ്റ് ചെയ്യാത്ത പ്രാക്ടീസില്‍ നിന്നുള്ള തെളിവ്, ബിരുദാനന്തര ബിരുദം ഇംഗ്ലീഷിൽ പഠിച്ചതാണോ എന്ന് തുടങ്ങിയ പരിശോധനകളും ഇതില്‍ പെടും.

രോഗികളുമായി ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന ഹെല്‍ത്ത് & കെയര്‍ പ്രൊഫഷണലുകളാണ് നേഴ്സുമാർ, മിഡ്വൈഫ്, നഴ്സിംഗ് അസോസിയേറ്റുകള്‍ എന്നിവർ. രോഗികളുമായുള്ള ആശയവിനിമയം പ്രധാനമായതിനാല്‍ ഇംഗ്ലീഷ് പ്രാവീണ്യം അനിവാര്യമാണെന്ന് എന്‍എംസി സ്ട്രാറ്റജി ആൻഡ് ഇൻസൈറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മാത്യു മക്ലെലാൻഡ് പറഞ്ഞു. അതുകൊണ്ട് തന്നെ രജിസ്റ്ററില്‍ ചേരുന്നവര്‍ക്ക് ശക്തമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വേണമെന്ന് എന്‍എംസി വ്യക്തമാക്കി.

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അഭിപ്രായങ്ങൾ അറിയിക്കാം.

https://www.nmc.org.uk/registration/joining-the-register/english-language-consultation/

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗോവയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ബ്രിട്ടീഷ് യുവതി നേരിട്ട പീഡനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മസാജ് ചെയ്തു തരാമെന്ന വ്യാജേനയാണ് പ്രതി യുവതിയെ പീഡനത്തിന് വിധേയയാക്കിയത്. ഭർത്താവിൻറെ കൺമുന്നിൽ നടന്ന ആക്രമണത്തെ തുടർന്ന് യുവതി പോലീസിൽ പരാതിപ്പെട്ടിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ പ്രതിയെ യുവതി തിരിച്ചറിഞ്ഞു.

പോലീസിൽ പരാതിപ്പെട്ട് മണിക്കൂറുകൾക്കകം മുൻ സ്കൂൾ സ്കൂൾ ലൈബ്രേറിയനായിരുന്ന ജോയൽ വിൻസൻറ് ഡിസൂസ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ തുടർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി യുവതി ഇപ്പോൾ യുകെയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. പ്രദേശത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് അനധികൃതമായി മസാജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ക്രിമിനൽ സംഘത്തിന്റെ ഭാഗമായിരുന്നു പ്രതി എന്നാണ് പൊലീസ് അറിയിച്ചത്. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് അറിയാൻ സാധിച്ചത്.

കുറ്റകൃത്യം നടന്ന ഗോവയിലെ ആരംബോൾ ബീച്ച് വളരെയേറെ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ്. ബ്രിട്ടീഷ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടത് അന്താരാഷ്ട്ര തലത്തിൽ വൻ മാനക്കേടാണ് ഇന്ത്യയ്ക്ക് വരുത്തിവെച്ചത്. എല്ലാവർഷവും ഒട്ടേറെ വിനോദസഞ്ചാരികളാണ് യുകെയിൽ നിന്ന് ഇന്ത്യയിൽ പ്രത്യേകിച്ച് ഗോവയിൽ എത്തിച്ചേരുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് കോവിഡിനു മുൻപ് പ്രതിവർഷം മൂന്നു ലക്ഷത്തിനടുത്താണ് യുകെയിൽ നിന്ന് ഗോവയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഓവേറിയൻ ക്യാൻസറിനെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകുന്ന എൻഎച്ച്എസിന്റെ വെബ്സൈറ്റിൽ നിന്നും സ്ത്രീകൾ എന്ന പദം നീക്കം ചെയ്ത നടപടിക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ്. ഏറ്റവും മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുവാൻ സാമാന്യബോധത്തിന് നിരക്കുന്ന പദങ്ങളും ശരിയായ ഭാഷയും ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ പദത്തെ സംബന്ധിച്ച് നിരവധി ആശങ്കകൾ നിലനിൽക്കുന്നതിനാൽ, തിരികെ ഈ പദം കൊണ്ടു വരണമോ എന്ന് ട്രസ്റ്റുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ എന്ന പദത്തിന് പകരം , ജെൻഡർ ന്യൂട്രൽ ആയ പദമാണ് ഇപ്പോൾ സൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ഓവറികൾ ഉള്ള ഏതൊരാൾക്കും ഓവേറിയൻ ക്യാൻസർ ബാധിക്കാം എന്ന രീതിയിലാണ് സൈറ്റിൽ നൽകിയിരിക്കുന്നത്.

എന്നാൽ ഇത്തരത്തിലുള്ള ജെൻഡർ ന്യൂട്രൽ പദങ്ങൾ ജനങ്ങൾക്ക് എല്ലാവർക്കും സുപരിചിതമല്ലെന്നും അതിനാൽ തന്നെ ഇവയ്ക്ക് സാരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയിലെ ചൈൽഡ് ഹെൽത്ത് എക്സ്പേർട്ട് ഡോക്ടർ കർലീൻ ഗ്രിബിൾ വ്യക്തമാക്കി. ജനങ്ങളിൽ പലർക്കും ഇത് സംബന്ധിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ, സ്ത്രീകൾ എന്ന പദം തന്നെയാകും കൂടുതൽ ഉചിതം എന്ന അഭിപ്രായമാണ് ആരോഗ്യ സെക്രട്ടറിയും മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ എൻ എച്ച് എസ് വെബ്സൈറ്റിൽ വിവരങ്ങൾ എല്ലാവർക്കും വേണ്ടിയാണ് പ്രസിദ്ധീകരിക്കുന്നതെന്നും, എല്ലാം വിഭാഗങ്ങളിലുമുള്ള ജനങ്ങളെ ഉൾക്കൊണ്ടാണ് ഇത്തരത്തിൽ ഒരു പദം ഉൾപ്പെടുത്തിയതെന്നും എൻഎച്ച്എസ് ഡിജിറ്റൽ വക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വാഷിങ്ടൺ : ലോകത്തിന്റെ പലഭാ​ഗങ്ങളിലും വൈറസ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ലോകാരോ​ഗ്യസംഘടന ആഗോള ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ജൂൺ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 2821 പേരെയാണ് മങ്കിപോക്സ് ബാധിച്ചിരിക്കുന്നത്. അതേസമയം, മങ്കിപോക്സ് ബാധിതർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമോ? എന്ന വിഷയത്തിൽ സിഡിസി (US Centers for Disease Control and Prevention) പുതിയ മാർഗ്ഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. മങ്കിപോക്സ് ബാധിതർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുതെന്ന് മാർഗനിർദേശത്തിൽ പറയുന്നു. എന്നാൽ, സെക്സ് ഒഴിവാക്കാൻ പറ്റാത്തവർ സ്വീകരിക്കേണ്ട മുൻകരുതലുകളും സിഡിസി പങ്കുവെക്കുന്നു.

വൈറസ് പടരാതിരിക്കാൻ പങ്കാളിയിൽ നിന്ന് 6 അടി മാറി സ്വയംഭോഗം ചെയ്യുന്നത് പോലുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ചുംബനങ്ങൾ ഒഴിവാക്കുക, ചുണങ്ങോ വ്രണങ്ങളോ ഉള്ള ശരീര ഭാഗങ്ങൾ കെട്ടി വയ്ക്കുക, ഉടുത്തിരിക്കുന്ന വസ്ത്രങ്ങൾ മാറ്റരുത്, ലൈംഗിക ബന്ധത്തിന് ശേഷം കൈ കഴുകുക, സെക്സ് ടോയ്‌സ് വൃത്തിയാക്കുക തുടങ്ങിയ നിർദേശങ്ങളും സിഡിസി നൽകിയിട്ടുണ്ട്. കോവിഡ് വ്യാപന സമയത്തും ഇതുപോലുള്ള മാർഗനിർദേശങ്ങൾ സിഡിസി പുറത്തിറക്കിയിരുന്നു.

രോഗം പൂർണമായി ഭേദമാകാൻ നാലാഴ്ച സമയമെടുക്കും. രോഗബാധിതർ സെൽഫ് ഐസൊലേഷനിൽ കഴിയണമെന്നാണ് നിർദേശം. അമേരിക്കയിൽ ഇതുവരെ 85 കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോം​ഗോ, ലൈബീരിയ തുടങ്ങിയ എട്ടോളം ആഫ്രിക്കൻ രാജ്യങ്ങളിലും രോ​ഗം പടരുന്നുണ്ട്. രോ​ഗം പടരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ 72 മരണമാണ് ജൂൺ എട്ടുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ വീണ്ടും 1.25 ശതമാനത്തിലേയ്ക്ക് ഉയർത്തിയിരിക്കുകയാണ്. ഇതോടെ ബ്രിട്ടണിലെ മലയാളികൾ ഉൾപ്പെടുന്ന 850,000 ത്തോളം വരുന്ന ഹൗസ് ഓണർമാരുടെ വായ്പാ തിരിച്ചടവുകൾ വീണ്ടും വർദ്ധിക്കും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്ന് ബേസ് റേറ്റുകൾ 0.25 ശതമാനം വർധിപ്പിച്ചതോടെയാണ് പലിശ നിരക്ക് 1.25 ശതമാനത്തിൽ എത്തിയത്. തുടർച്ചയായി അഞ്ചാം തവണയാണ് ബാങ്ക് ഇത്തരത്തിൽ നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. നാണ്യപ്പെരുപ്പം ഒക്ടോബറിൽ 11 ശതമാനത്തിൽ എത്തുമെന്ന പ്രവചനത്തെ തുടർന്നാണ് ബാങ്കിന്റെ ഈ നീക്കം. ഉയർന്നുവരുന്ന വിലക്കയറ്റത്തെ നിയന്ത്രിക്കാനാണ് ബാങ്ക് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. നിലവിൽ നാണ്യപെരുപ്പം ഒൻപത് ശതമാനം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത വിൻഡറിൽ ഉണ്ടാകുന്ന ഊർജ്ജ പദാർത്ഥങ്ങളുടെ വിലവർദ്ധനവ് നാണ്യപ്പെരുപ്പം വീണ്ടും വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

 

ബാങ്ക് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത് ഹൗസ് ഓണേഴ്സാണ്. വായ്പാ തിരിച്ചടവുകൾ ക്രമാതീതമായി വർദ്ധിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. 25 വർഷത്തെ കാലാവധി ഉള്ള 250,000 പൗണ്ട് തുകയുടെ വായ്പയ്ക്ക് , പലിശനിരക്കുകൾ 0.25 ശതമാനം ഉയർത്തിയതോടെ, മാസം 30 പൗണ്ട് അധിക തുക ഈടാക്കും. സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റിൽ വായ്പ എടുത്തിരിക്കുന്നവരെയാണ് ഈ നീക്കം ആദ്യം ബാധിക്കുക. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും, വായ്പകൾ കൃത്യസമയത്ത് അടയ്ക്കണമെന്നുള്ള നിർദ്ദേശങ്ങൾ സാമ്പത്തിക വിദഗ്ധർ നൽകി കഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന എൺപത് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ജൂലൈ 14 മുതൽ തുക വിതരണം ചെയ്യാനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ. ചാൻസലർ റിഷി സുനക് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ ഉൾപ്പെടുന്ന 650 പൗണ്ട് ആണ് രണ്ട് തവണയായി ലഭിക്കുക. ജൂലൈ പകുതിയോടെ 326 പൗണ്ട് അർഹമായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. രണ്ടാം ഘട്ടം ശരത്ക്കാലത്തോടെയാകും തുടങ്ങുക. 324 പൗണ്ട് ആണ് അപ്പോൾ ലഭിക്കുക. നികുതി രഹിത പണമാകും പദ്ധതി വഴി ജനങ്ങളിലേക്ക് എത്തുകയെന്നും സർക്കാർ അറിയിച്ചു.

ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ യൂണിവേഴ്‌സൽ ക്രെഡിറ്റ്, ടാക്സ് ക്രെഡിറ്റുകൾ, പെൻഷൻ ക്രെഡിറ്റ് തുടങ്ങിയ അനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് ഈ സാമ്പത്തിക സഹായവും ലഭ്യമാകും. മലയാളികൾ അടക്കമുള്ള ധാരാളം കുടുംബങ്ങൾക്ക് ചെറിയ തോതിലെങ്കിലും ഈ പദ്ധതി കൊണ്ട് ആശ്വാസം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. യുക്രൈൻ പ്രതിസന്ധി രൂക്ഷമായതോടെയാണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയർന്നത്. അവശ്യ സാധനങ്ങൾ ഉൾപ്പടെയുള്ളവയുടെ വില കുതിച്ചുയർന്നു. ഒക്ടോബറിൽ ഗാർഹിക ഊർജ്ജ ബില്ലിൽ 800 പൗണ്ടിന്റെ വർധന ഉണ്ടാകുമെന്ന് എനർജി റെഗുലേറ്റർ ഓഫ്ജെം മെയ് മാസത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

വരും മാസങ്ങളിൽ ബ്രിട്ടീഷ് കുടുംബങ്ങൾക്ക് ഉർജ്ജ ചെലവുമായി ബന്ധപ്പെട്ട്, മുൻപ് പ്രഖ്യാപിച്ചിട്ടുള്ള 150 പൗണ്ട് നികുതി ആനുകൂല്യം ഉൾപ്പടെ 400 പൗണ്ട് ധനസഹായം ലഭിക്കും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പെൻഷൻകാർക്ക് പ്രത്യേകം 300 പൗണ്ടും ഭിന്നശേഷി അനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് 150 പൗണ്ടും സഹായമായി നൽകുമെന്ന് സർക്കാർ അറിയിച്ചു. ദുർബലരായ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് കുറഞ്ഞത് 1200 പൗണ്ടിന്റെ പിന്തുണയും ലഭിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- അടുത്താഴ്ച ബ്രിട്ടണിൽ നടക്കാനിരിക്കുന്ന റെയിൽവേ ജീവനക്കാരുടെ സ്ട്രൈക്ക് ദിവസങ്ങളിൽ പകുതി ട്രെയിൻ സർവീസുകൾ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്. നെറ്റ്‌വർക്ക് റെയിലിലെ ആർ എം റ്റി യൂണിയൻ അംഗങ്ങളാണ് സ്ട്രൈക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ജൂൺ 21,23,25 ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സ്ട്രൈക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത് മറ്റു ദിവസങ്ങളിലും ബാധിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. വേറെ വഴികൾ ഒന്നുമില്ലാതെ, വീട്ടിലിരുന്ന് ഓൺലൈനായി ജോലി ചെയ്യേണ്ട സാഹചര്യമാണ് അടുത്തയാഴ്ച ബ്രിട്ടനിൽ നിലനിൽക്കുന്നത്. നിലവിലെ സമരം ബ്രിട്ടന്റെ സാമ്പത്തികവ്യവസ്ഥയെ സാരമായ രീതിയിൽ തന്നെ ബാധിക്കുമെന്ന് കൺസർവേറ്റീവ് എംപി ആൻട്രു ബ്രിഡ്ജൻ വ്യക്തമാക്കി. കോവിഡിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ ഈ സമരം സാമ്പത്തികരംഗത്തെ വളർച്ചയെ തളർത്തുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കോൺവാളിലെ പെൻസാൻസ്‌, ഡോർസെറ്റിലെ ബോൺമൌത്ത്, സൗത്ത് വെയിൽസിലെ സ്വാൻസി, നോർത്ത് വെയിൽസിലെ ഹോളി ഹെഡ്‌, ചെഷൈയറിലെ ചെസ്റ്റർ, ലങ്കഷെയറിലെ ബ്ലാക്ക്പൂൾ എന്നിവിടങ്ങളിൽ പാസഞ്ചർ സർവീസുകൾ ഒന്നുംതന്നെ ഉണ്ടാവുകയില്ലെന്ന് നെറ്റ് വർക്ക് റെയിൽ അറിയിച്ചു.

ജീവനക്കാരുമായുള്ള പ്രശ്നങ്ങൾ ഉടൻതന്നെ ചർച്ചയിലൂടെ പരിഹരിക്കണമെന്ന ആവശ്യമാണ് വിവിധയിടങ്ങളിൽ നിന്നും ഉയരുന്നത്. എന്നാൽ ആർ എം റ്റി യൂണിയൻ വളരെ വേഗത്തിൽ എടുത്ത ഒരു തീരുമാനമാണ് ഇതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി കുറ്റപ്പെടുത്തി. അടുത്തിടെ ബ്രിട്ടനിൽ നടന്ന ഏറ്റവും വലിയ ട്രെയിൻ സമരം ആകും ഈ മൂന്നുദിവസം നടക്കാൻ പോകുന്നത്. നെറ്റ്‌വർക്ക് റെയിലിലെ 40,000 ത്തോളം സ്റ്റാഫുകളും 13 ട്രെയിൻ ഓപ്പറേറ്റർമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിരവധി ആളുകളുടെ ജോലി നഷ്ടപ്പെടുന്ന അവസ്ഥ തങ്ങൾക്ക് താങ്ങാനാവുന്നതല്ലെന്ന് ആർ എം റ്റി വക്താവ് വ്യക്തമാക്കി. ഏതൊരു തുറന്ന ചർച്ചയ്ക്കും യൂണിയൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സൈക്കിൾ യാത്രക്കാരൻെറ അരികിലൂടെ വേഗത്തിൽ വണ്ടി ഓടിച്ചതിന് 1800 പൗണ്ട് പിഴ ചുമത്തി. 77-കാരനായ  വെയ്ൻ ഹംഫ്രീസിനാണ് തന്റെ ഓഡി ക്യൂ 8-ൽ യാത്ര ചെയ്തപ്പോൾ സൈക്കിൾ യാത്രക്കാരന് മതിയായ ഇടം നൽകാത്തതിന് പിഴയും 4 പെനാൽറ്റി പോയിന്റുകളും ലഭിച്ചത്. സൈക്കിൾ യാത്രക്കാരൻറെ  ക്യാമറയിൽ വാഹനം അരികിലൂടെ കടന്നു പോകുന്നത് റെക്കോർഡ് ചെയ്യുകയും സംഭവം പോലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാൽ ഹംഫ്രീസ് പിഴ അടക്കുവാൻ വിസമ്മതിച്ചു. ഇതേതുടർന്ന് അശ്രദ്ധമായി വാഹനം ഓടിച്ചതിന്  ഹംഫ്രീസിനെ കോടതിയിൽ വിചാരണ ചെയ്യുകയും പിഴയും ചെലവുമായി 1887 പൗണ്ട് അടയ്ക്കാൻ ഉത്തരവിടുകയും 4 പെനാൽറ്റി പോയിന്റുകൾ ലഭിക്കുകയുമായിരുന്നു. അതേസമയം തനിക്ക് ലഭിച്ച വിധി നീതി രഹിതമാണെന്നും തനിക്കിപ്പോൾ 77 വയസ്സാണെന്നും അവസാനമായി തനിക്ക് പിഴ ലഭിച്ചത് 35- 40 വയസ്സിനിടയിൽ ആണെന്നും അദ്ദേഹം വാദിച്ചു .

പരാതി ഉണ്ടായതിനെ തുടർന്ന് താൻ സ്ഥലം പരിശോധിച്ചെന്നും സൈക്കിൾ യാത്രക്കാരന് പോകാൻ മതിയായ ഇടമുണ്ടെന്നുമായിരുന്നു ഹംഫ്രിസിൻെറ വാദം. പിഴ ലഭിച്ചത് തികച്ചും അവിശ്വസനീയം ആണെന്നും അപ്പീൽ നൽകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഇതിനോടകം തന്നെ കോടതിയിലും അഭിഭാഷകനുമായി ഏകദേശം 4500 പൗണ്ട് ചെലവഴിച്ചെന്നും ഇതുമായി ഇനി മുന്നോട്ട് പോകുന്നതിൽ താൻ അർത്ഥം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Copyright © . All rights reserved