Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാഞ്ചസ്റ്റർ : വീട്ടിൽ അതിക്രമിച്ചുകടന്നയാളിൽ നിന്ന് അമ്മയെ രക്ഷിക്കുന്നതിടെ പതിനഞ്ചുകാരനായ മകൻ കുത്തേറ്റു മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം മാഞ്ചസ്റ്ററിലെ മൈൽസ് പ്ലാറ്റിംഗിലായിരുന്നു ഈ ദാരുണമായ സംഭവം. കത്തിയുമായി വന്ന ആക്രമിയിൽ നിന്ന് അമ്മയെ രക്ഷിക്കുന്നതിനിടെയാണ് ജാക്കൂബ് സിമാൻസ്‌കി കുത്തേറ്റു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ കറ്റാർസിന ബാസ്റ്റേക്കിനെ (40) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ വെള്ളിയാഴ്ച രാത്രി 250 മൈൽ അകലെയുള്ള കെന്റിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്‌ച രാത്രി 9.30 ഓടെ കുത്തേറ്റ ജാക്കൂബിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം മരിച്ചു. കുടുംബത്തിന് വേണ്ടി പോരാടി മരിച്ച ഹീറോയാണ് ജാക്കൂബെന്ന് അയൽവാസികൾ വിശേഷിച്ചു. “ഒരു നല്ല ഭാവി മുന്നിലുണ്ടായിരുന്ന കൗമാരക്കാരനെയാണ് നഷ്ടമായിരിക്കുന്നത്. മകന്റെ മരണത്തിൽ അമ്മ കടുത്ത ദുഃഖം അനുഭവിക്കുന്നു. ആ ആഘാതത്തിൽ നിന്ന് അവർ കരകയറിയിട്ടില്ല.” – ജി‌എം‌പിയുടെ മേജർ ഇൻ‌സിഡന്റ് ടീമിൽ നിന്നുള്ള ഡിറ്റക്റ്റീവ് ചീഫ് ഇൻ‌സ്പെക്ടർ അലിസിയ സ്മിത്ത് പറഞ്ഞു. കറ്റാർസിനയുടെ നാല് മക്കളിൽ ഒരാളാണ് ജാക്കൂബ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രണ്ട് കൂട്ട വെടിവെപ്പിൻെറ പശ്ചാത്തലത്തിൽ തോക്ക് നിയമങ്ങൾ കർശനമാക്കണമെന്ന ആവശ്യവുമായി യുഎസിൽ ഉടനീളം റാലി നടത്തി പതിനായിരക്കണക്കിന് പ്രതിഷേധക്കാർ. എനിക്ക് വെടി ഏൽക്കുന്നതിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യങ്ങളുയർത്തി നൂറുകണക്കിന് മാർച്ചുകളാണ് യുഎസിൽ നടന്നത്. യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പ്രതിഷേധങ്ങളെ പിന്തുണച്ചുകൊണ്ട് എല്ലാവർക്കും ഒരേപോലെ ബാധകമായ തോക്ക് സുരക്ഷാ നിയമം പാസാക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.

തോക്ക് നിയമങ്ങൾ കർശനമാക്കണമെന്ന ശക്തമായ ആവശ്യമാണ് മുന്നോട്ട് വരുന്നതെങ്കിലും നിയമപരമായ മാറ്റത്തിനുള്ള സാധ്യത റിപ്പബ്ലിക്കൻ പാർട്ടി റദ്ദാക്കാനാണ് സാധ്യത. മെയ് 24-ന് ടെക്‌സാസിലെ ഉവാൾഡിലെ റോബ് എലിമെന്ററിയിൽ നടന്ന വെടിവെപ്പിൽ 19 കുട്ടികളും രണ്ട് മുതിർന്നവരും കൊല്ലപ്പെട്ടിരുന്നു. ന്യൂയോർക്കിലെ ബഫല്ലോയിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ ഈ ആക്രമണങ്ങളാണ് യുഎസിൽ തോക്ക് നിയന്ത്രണത്തിനുള്ള നടപടികളിൽ മാറ്റങ്ങൾ ഉടൻ സ്വീകരിക്കണമെന്ന പ്രതിഷേധം ഉയർത്തിയത്.

ശനിയാഴ്ച, ഫ്ലോറിഡയിലെ പാർക്ക്‌ലാൻഡ് സ്‌കൂൾ വെടിവയ്പിൽ നിന്ന് രക്ഷപ്പെട്ടവർ സ്ഥാപിച്ച ഗൺ സേഫ്റ്റി ഗ്രൂപ്പായ മാർച്ച് ഫോർ ഔർ ലൈവ്സ് വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, ചിക്കാഗോ എന്നിവയുൾപ്പെടെ രാജ്യത്തുടനീളം 450 റാലികൾ നടത്തും എന്ന് അറിയിച്ചു. സംഭവത്തെ കുറിച്ച് ഒരു നടപടി എടുക്കുന്നതുവരെ തങ്ങൾ പ്രതിഷേധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

റോഡിലെ ഡിവൈഡറില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 27 കാരനായ മലയാളി ഡോക്ടറായ ജോയലാണ് മരണമടഞ്ഞത്.  ജോലിയിൽ പ്രവേശിച്ച് ഒരു വർഷം മാത്രം ആയിട്ടുള്ളൂ. ലിവർപൂൾ മലയാളി അസോസിയേഷനിലെ സജീവ പ്രവർത്തകനായിരുന്നു മരണമടഞ്ഞ ജോയൽ. കുട്ടനാട് സ്വദേശിയായ ജോജപ്പൻ – ജെസ്സി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്ത ആളാണ് പരേതനായ ജോയൽ. ലിവർപൂളിൾ സെന്റ് ഹെലെൻസിലാണ് താമസം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങവേ രാവിലെ 06.47am  ന് അപകടം ഉണ്ടായത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ആംബുലൻസ്, ഫയർ സർവീസ്, പോലീസ് സംഭവസ്ഥലത്തു എത്തിയിരുന്നു. 6.47 am ആണ് എമർജൻസി കാൾ വന്നത് എന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.

ജോയൽ ഓടിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയും തീ പിടിക്കുകയുമായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

അതേസമയം അപകടത്തിൽ മരിച്ചയാളുടെ മാതാപിതാക്കൾ വന്ന് സ്‌ഥിരീകരിച്ചാൽ മാത്രമേ പോലീസ് ശരീരം വിട്ടു നൽകു എന്നതിനാൽ പിതാവ് എത്തി മൃതദേഹം തിരിച്ചറിഞ്ഞാൽ മാത്രമേ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കേരളത്തിൽ അവധിക്കായി എത്തിയ ജോയലിൻെറ പിതാവ് ജോജപ്പന്‍ അപകടവാർത്ത അറിഞ്ഞു യുകെയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.  മൃതദേഹം ഇപ്പോൾ മാഞ്ചസ്റ്റര്‍ പോലീസിൻെറ കസ്റ്റഡിയിലാണ് ഉള്ളത്.

പെട്ടെന്നുണ്ടായ തങ്ങളുടെ മകൻെറ വേർപാട് ഉൾക്കൊള്ളാൻ കഴിയാതെ പ്രയാസപ്പെടുകയാണ് ഈ മാതാപിതാക്കൾ. ജോയൽ എല്ലാവരുമായി നല്ല ആത്മബന്ധം നിലനിർത്തിയിരുന്നു അതുകൊണ്ടുതന്നെ ഈ വേർപാട് എല്ലാവരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

ജോയലിന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ദുഃഖാർത്ഥരായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സർവ്വകലാശാലയുടെ ‘നിയമവിരുദ്ധ’ സോഷ്യൽ മീഡിയ പോളിസികൾ മാറ്റണമെന്ന ആവശ്യവുമായി ഓക്സ്ഫോഡിലെ അധ്യാപകർ. പോളിസികൾ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. പീഡനം, സമൂഹ മാധ്യമങ്ങൾ എന്നിവയ് ക്കെതിരായ നയങ്ങൾ നിയമപരമായ സംസാരം തടയുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും ഓക്സ്ഫോഡിലെ അക്കാദമിക് വിദഗ്ധർ പറയുന്നു. അക്കാദമിക് കരിയറിനെ ഇത് ദോഷകരമായി ബാധിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം സർവകലാശാലയിൽ ഉണ്ടായ ‘ഹിന്ദുഫോബിയ’ വിവാദത്തിന് പിന്നാലെയാണിത്. പോസ്റ്റ് ഡോക്ടറൽ ഗവേഷകനായ ഡോ. അഭിജിത് സർക്കാർ, താൻ ഓൺലൈനിൽ വധഭീഷണികൾക്കും ബലാത്സംഗ ഭീഷണികൾക്കും വിധേയനായെന്ന് വെളിപ്പെടുത്തിയിരുന്നു. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്റെ (ഒയുഎസ്‌യു) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വിദ്യാർത്ഥിനി രശ്മി സാമന്തിനെ കുറിച്ചുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിന് പിന്നാലെയാണിത്. ഇൻസ്റ്റാഗ്രാമിൽ വംശീയവും സെമിറ്റിക് വിരുദ്ധവുമായ പോസ്റ്റുകൾ ഇട്ടെന്ന ആരോപണത്തെ തുടർന്ന് 2021 ഫെബ്രുവരിയിൽ രശ്മി ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.

മതത്തിന്റെ പേരിൽ തന്നെ ആക്രമിച്ചെന്ന് ആരോപിച്ച് ഡോ. സർക്കാരിനെതിരെ രശ്മി പരാതി നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല. അതേസമയം, അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നത് സർവ്വകലാശാലയുടെ പ്രശസ്തിക്ക് ഗുരുതരമായ അപകടമുണ്ടാക്കുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- രാജകുടുംബ വിദഗ്ധരുടെ അവകാശവാദങ്ങൾ പ്രകാരം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ മുഖ്യ സ്ഥാനങ്ങളൊന്നും തന്നെ ലഭിക്കാതിരുന്ന ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കളും സന്തോഷത്തോടെയല്ല മടങ്ങി പോയതെന്ന് വ്യക്തമാക്കുന്നു. ഇരുവരും പ്ലാറ്റിനം ജൂബിലി പാർട്ടിയിലും , പേജന്റിലും, എപ്സം ഡെർബി കുതിരയോട്ട മത്സരത്തിലും പങ്കെടുത്തിരുന്നില്ല. തങ്ങളുടെ രണ്ട് മക്കളോടൊപ്പം യു എസിൽ നിന്നും ബ്രിട്ടണിൽ എത്തിയിട്ടും ഇരുവരും ഒരു പൊതു പരിപാടിയിൽ മാത്രമാണ് പങ്കെടുത്തത്. ഇതോടൊപ്പംതന്നെ ട്രൂപിങ് ദി കളർ പരേഡ് നടക്കുമ്പോഴും ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ ഇരുവരും ഉണ്ടായിരുന്നില്ല. അതോടൊപ്പം തന്നെ താങ്ക്സ് ഗിവിങ് സർവീസിൽ ഇരുവരുടെയും സ്ഥാനങ്ങൾ രണ്ടാം നിരയിലും ആയിരുന്നു.


ഇരുവർക്കും മുഖ്യ നിരകൾ ലഭിക്കാതിരുന്നതാണ് മറ്റ് ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന് വാനിറ്റി ഫെയർ വക്താവ് കേയ്റ്റി നികോൾ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ ഹാരി രാജകുമാരൻ റോയൽ മറൈൻസിന്റെ ക്യാപ്റ്റൻ സ്ഥാനവും ഉപേക്ഷിച്ചതായും, താൻ നഷ്ടപ്പെടുത്തിയതിനെ ഓർത്ത് ദുഃഖത്തോടെയാണ് ഹാരി തിരിച്ചു പോയതെന്നും ഹിസ്റ്റോറിയൻ ഹ്യൂഗോ വിക്കേർസ് വ്യക്തമാക്കി. ചടങ്ങുകളിൽ വില്യം രാജകുമാരനും ഭാര്യ കേയ്റ്റിനും ആണ് ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ചത്.  ഇരുവരും തമ്മിലുള്ള ഒരു ഒത്തുചേരലാണ് ജനം പ്രതീക്ഷിച്ചതെങ്കിലും , അത് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ നടന്നില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിൽ മാർച്ചിനു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധനവ് റിപ്പോർട്ട് ചെയ്തു. ഉടൻതന്നെ അടുത്ത ഒരു തരംഗം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിലെ അനലിസ്റ്റുകൾ ജൂൺ 2 ന് 797,500 പേർക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. പുതിയ കണക്കുകൾ പ്രകാരം 70 പേരിൽ ഒരാളെങ്കിലും കോവിഡ് ബാധിതൻ ആവാനുള്ള ഉള്ള സാധ്യത 1.7 ശതമാനം കൂടുതലാണ് . മാർച്ച് അവസാനം സൗജന്യ പരിശോധന നിർത്തലാക്കുന്നതിന് മുമ്പ് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളേക്കാൾ ഉയർന്ന നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. എൻഎച്ച്എസ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഹോസ്പിറ്റലുകളിലേക്കുള്ള അഡ്മിഷനുകളും വർദ്ധിച്ചുവരികയാണെന്നത് വൈറസ് വീണ്ടും കുതിച്ചുയരുന്നു എന്നതിൻറെ മറ്റൊരു സൂചനയാണ്. ഈ വർദ്ധനവ് ആരോഗ്യ സേവന രംഗത്ത് വൻ സമ്മർദം ചെലുത്തുമെന്ന് ഭയപെടുന്നതായും വിദഗ്ധർ കൂട്ടിച്ചേർത്തു.

കോവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും വസന്തകാലത്ത് കോവിഡിനെ ഇൻഫ്ലുവൻസ പോലെ പരിഗണിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. BA.4, BA.5 എന്നീ ഒമിക്രോൺ ഉപ-വകഭേദങ്ങൾ ആണ് കോവിഡിൻെറ പെട്ടെന്നുള്ള വർദ്ധനയ്ക്ക് കാരണം എന്ന് വിദഗ്ദ്ധർ കണ്ടെത്തി. നോർത്തേൺ അയർലൻഡിലും സമാനമായ വർദ്ധനവ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. വെയിൽസിലും സ്കോട്ട്‌ലൻഡിലും അനിശ്ചിതത്വം ഏറിയ കണക്കുകളാണ് കണ്ടെത്താനായത് എന്ന് ഓഫീസർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു. പകർച്ചവ്യാധിയുടെ നിലവിലെ സ്ഥിതി നിരീക്ഷിക്കാനായി സർക്കാർ ഉപയോഗിക്കുന്ന ഔദ്യോഗിക നിരീക്ഷണ പരിപാടിയാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് സർവ്വേ . ഓരോ ആഴ്ചയും പതിനായിരക്കണക്കിന് ആളുകളെ ക്രമരഹിതമായി പരിശോധിച്ചാണ് ഇത് തയ്യാറാക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ പുതിയ ട്രെൻഡിന് തുടക്കം കുറിക്കുകയാണ് പ്രവാസികൾ. യുകെ, അമേരിക്ക, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ കഴിയുന്ന മധ്യകേരളത്തിലെ കുടുംബങ്ങൾ കേരളത്തിലെ തങ്ങളുടെ വസ്തുക്കൾ വിറ്റൊഴിയുന്നതായാണ് റിപ്പോർട്ട്. വിദേശത്ത് സ്ഥിരതാമസമാക്കാൻ താൽപ്പര്യപ്പെടുന്ന കുടുംബങ്ങളാണ് കുടുംബ സ്വത്തടക്കം വിറ്റ് പണമാക്കുന്നത്. ഇത് വിദേശത്തു നിക്ഷേപിക്കുന്നുമുണ്ട്. മധ്യകേരളത്തിലെ ജില്ലകളിലുടനീളം ഈയൊരു പ്രവണതയ്ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. ജോലി ചെയ്യുന്ന രാജ്യങ്ങളിൽ വീട് വാങ്ങാനോ മറ്റു നിക്ഷേപങ്ങൾ നടത്താനോ ഈ പണം ഉപയോഗിക്കുന്നു.

കാനഡ പോലെയുള്ള രാജ്യത്ത് ഇന്ത്യക്കാരുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം അടുത്തകാലത്ത് വർധിച്ചിട്ടുണ്ട്. കാനഡയിലെ ടോറന്റോ പോലെയുള്ള പ്രധാന നഗരങ്ങൾ മലയാളികളുടെ സ്വപ്നങ്ങൾക്ക് ഗതിവേഗം പകരുന്നു. യുകെയിൽ സ്ഥിരതാമസമാക്കിയ മലയാളികളും ഈ ട്രെൻഡിലേക്ക് തിരിഞ്ഞുകഴിഞ്ഞു. നാട്ടിൽ നിന്ന് പണം കൊണ്ടുവന്ന് വിദേശത്തു വീട് വാങ്ങുന്നവരുടെ എണ്ണവും ഉയർന്നു.

യുഎസ്, ഓസ്ട്രേലിയ, കാനഡ, യുകെ, സിംഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെല്ലാം മലയാളികൾ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിവരുന്നുണ്ട്. പലയിടങ്ങളിലും അടുത്തിടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പ് ഉണ്ടായത് നിക്ഷേപകർക്ക് നേട്ടമായതിന് പിന്നാലെ കൂടുതൽ പേർ നിക്ഷേപത്തിന് തയാറാകുന്നുണ്ട്. പല രാജ്യങ്ങളിലും വീട് വാങ്ങുന്നതിനായി 100 ശതമാനം വരെ വായ്പ ലഭ്യമാണ്. അതിന്റെ തിരിച്ചടവാകട്ടെ ഇപ്പോൾ നൽകുന്ന വാടകയുടെ അത്രയുമാകില്ല എന്നതും നേട്ടമായി കണക്കാക്കുന്നു. ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ തങ്ങളുടെ പണം അവിടെ തന്നെ നിക്ഷേപിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും പ്രവാസികൾ കരുതുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യുക്രൈന് വേണ്ടി യുദ്ധം ചെയ്യാനെത്തി റഷ്യയുടെ പിടിയിലായ രണ്ട് ബ്രിട്ടീഷ് പൗരന്മാർക്കും ഒരു മൊറൊക്കൊ പൗരനും വധശിക്ഷ വിധിച്ച് കിഴക്കൻ യുക്രൈനിലെ റഷ്യൻ പ്രോക്‌സി കോടതി. ഏപ്രിലിൽ റഷ്യ മരിയുപോൾ പിടിച്ചെടുത്ത സമയത്താണ് എയ്ഡൻ അസ്ലിനും ഷോൺ പിന്നറും പിടിയിലാകുന്നത്. ഇരുവരെയും കൂലിപട്ടാളക്കാരായും തീവ്രവാദികളായും മുദ്രകുത്തിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ ഇത് റഷ്യയുടെ മനുഷ്യത്വ വിരുദ്ധ നടപടിയാണെന്ന് ബ്രിട്ടൻ പറഞ്ഞു. ഈ നടപടി ജനീവ കൺവെൻഷന്റെ ലംഘനമാണെന്ന് ബ്രിട്ടീഷ് സർക്കാരും യുക്രൈനിലെ ഉന്നത പ്രോസിക്യൂട്ടറും അഭിപ്രായപ്പെട്ടു. ജനീവ കൺവെൻഷൻ അനുസരിച്ച് യുദ്ധക്കുറ്റവാളികൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്.

ഇത് സംബന്ധിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയുമായി ഫോണിൽ സംസാരിക്കും. നോട്ടിംഗ്ഹാംഷെയറിലെ നെവാർക്കിൽ നിന്നുള്ള അസ്ലിൻ (28), ബെഡ്ഫോർഡ്ഷയറിൽ നിന്നുള്ള പിന്നർ (48) എന്നിവരുടെ മോചനത്തിനായി ബ്രിട്ടൻ മുൻപും ശ്രമിച്ചിരുന്നു. ശിക്ഷയ് ക്കെതിരെ മൂന്ന് പേരും ഉയർന്ന കോടതിയിൽ അപ്പീൽ നൽകും. മൊറൊക്കൻ പൗരനായ ബ്രാഹിം സൗദിനാണ് മൂന്നാമൻ.

അന്താരാഷ്ട്ര തലത്തിൽ അംഗീകാരമില്ലാത്ത കോടതിയാണ് മൂന്നുപേർക്കും വധശിക്ഷ വിധിച്ചിരിക്കുന്നത്. ഈ കോടതി റഷ്യൻ പിന്തുണയുള്ള, ഡോണ്ട്സ്ക് പീപ്പിൾസ് റിപ്പബ്ലിക് എന്ന രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഡോണ്ട്സ്കിനെ ഒരു സ്വതന്ത്ര രാജ്യമായി ലോകത്തെ മറ്റൊരു രാജ്യവും അംഗീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമല്ല ഈ വിധി. ഇത് ചൂണ്ടിക്കാട്ടി ബ്രിട്ടനും യുക്രൈനും രംഗത്തെത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വര്‍ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വിലയെ പഴിക്കാതെ ഇന്ധനക്ഷമത കൂട്ടാനാണ് നാം ഇപ്പോൾ ശ്രമിക്കേണ്ടത്. ഇതാ ഇന്ധനം ലാഭിക്കാന്‍ ഏതൊരാള്‍ക്കും പാലിക്കാവുന്ന ചില നിര്‍ദേശങ്ങള്‍.

കൃത്യമായ ടയർ പ്രഷർ

ടയറില്‍ മര്‍ദ്ദം കുറവാണെങ്കില്‍ ടയറിന്റെ കൂടുതല്‍ ഭാഗം റോഡില്‍ സ്പര്‍ശിക്കാന്‍ ഇടയാകുകയും ഇത് ഘര്‍ഷണം കൂട്ടുകയും ചെയ്യും. ഇത്തരത്തില്‍ വാഹനം ഓടുന്നത് കൂടുതല്‍ ഇന്ധനം ചെലവാകാന്‍ കാരണമാകും. കമ്പനി ഓരോ വാഹനത്തിന്റെ മോഡലിനും എത്രമാത്രം പ്രഷര്‍ വേണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത് എന്ന് പരിശോധിക്കുക.

അമിതഭാരം ഒഴിവാക്കുക

വാഹനത്തിന് ഭാരം കൂടുംതോറും ഓടാന്‍ ഇന്ധനവും കൂടുതലായി വേണ്ടിവരും. ഉപയോഗിക്കാത്തതോ ആവശ്യമില്ലാത്തതോ ആയ എന്തു സാധനവും വാഹനത്തില്‍ നിന്ന് എടുത്തുമാറ്റുക.

വേഗത കുറയ്ക്കൂ ഇന്ധനക്ഷമത കൂട്ടു

നിർമ്മാതാവ് നിർദ്ദേശിക്കുന്ന ഇക്കണോമി വേഗതയിൽ ഓടിക്കുകയാണ് ഇന്ധനക്ഷമത കൂട്ടാനുള്ള മറ്റൊരു മാർഗം. കൃത്യം 56 മൈൽ വേഗതയിൽ വാഹനമോടിക്കുന്നത് ഇന്ധനക്ഷമത കൂട്ടുമെന്ന് പലരും കരുതുന്നു. എന്നാൽ ആർഎസി പറയുന്നതനുസരിച്ച് 45-50mph വേഗതയിൽ വാഹനം ഓടിക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ ദൂര യാത്രകളിൽ ഒരേ വേഗത നിലനിർത്തുന്നതും ഇന്ധനക്ഷമത വർദ്ധിപ്പിക്കും.

എസിയുടെ ഉപയോഗം

എസി ഉപയോഗം മൈലേജ് കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. നഗരങ്ങളിലൂടെ വിന്റോകൾ തുറന്നിട്ട് ഓടിക്കുന്നത് അത് സുഖകരമല്ലെങ്കിലും പരമാവധി എസിയുടെ ഉപയോഗം കുറയ്ക്കുന്നത് ഇന്ധനക്ഷമത വർദ്ധിപ്പിക്കും. ഓട്ടോമൊബൈൽ അസോസിയേഷന്റെ അഭിപ്രായ പ്രകാരം എസി ഓണാക്കി യാത്ര ചെയ്താൽ ഇന്ധന ഉപഭോഗം 10% വരെ വർധിക്കും. അതേസമയം, എൺപത് കിലോമീറ്ററിൽ അധികം വേഗതയിൽ പോകുമ്പോൾ ചില്ലുകൾ ഉയർത്തി എസിയിട്ട് യാത്ര ചെയ്യുക, കാരണം വിൻഡോകൾ താഴ്ത്തി, ഉയർന്ന വേഗതയിൽ പോകുമ്പോൾ കാറിന്റെ എയ്‌റോഡൈനമിക് ഡ്രാഗ് മൂലം ഇന്ധനക്ഷമത വളരെ കുറയും.

കോസ്റ്റിംഗ് ഇന്ധനം ലാഭിക്കുമോ?

നിങ്ങൾ കാർ ന്യൂട്രലായി അല്ലെങ്കിൽ ക്ലച്ച് പെഡൽ അമർത്തിപ്പിടിച്ച് ഡ്രൈവ് ചെയ്യുന്നതാണ് കോസ്റ്റിംഗ്. ഇത് സുരക്ഷിതമല്ലെന്ന് മാത്രമല്ല, ഇന്ധനം ലഭിക്കാനും ഇതിലൂടെ കഴിയില്ലെന്ന് ഔട്ടോമൊബൈൽ അസോസിയേഷൻ പറയുന്നു.

ക്രൂയിസ് കൺട്രോൾ ഇന്ധനം ലാഭിക്കുമോ?

ആക്സിലറേറ്റർ പെഡൽ ഉപയോഗിക്കാതെ തന്നെ കാറിനെ സ്ഥിരമായ വേഗതയിൽ നിലനിർത്തുന്ന ഒരു ഉപകരണമാണിത്. അനാവശ്യമായ ആക്സിലറേഷനും ബ്രേക്കിംഗും ഒഴിവാക്കുന്നതിനാൽ, ഇന്ധനം ലാഭിക്കുന്നതിനുള്ള ഒരു മാർഗമായാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ മോട്ടോർവേ ഡ്രൈവിംഗിന്റെ കാര്യത്തിൽ മാത്രമേ ഇത് ശരിയാകൂ. കയറ്റങ്ങൾ ഉള്ള റോഡിൽ ഈ സംവിധാനത്തിലൂടെ വാഹനം ഓടിച്ചാൽ ഇന്ധന ഉപഭോഗം വർധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാസങ്ങൾക്കു മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്ന യാത്രാ ഫ്ലൈറ്റുകളാണ് റദ്ദാക്കിയതുമൂലം മുടങ്ങുക. കുറെനാളുകളായി ബ്രിട്ടനിലെ വ്യോമഗതാഗതം താറുമാറായതിൻറെ നേർക്കാഴ്ചയാണിത്. നാണക്കേടിന്റെ പുതുചരിത്രം കുറിച്ച് എല്ലാദിവസവും ഫ്ലൈറ്റുകൾ റദ്ദാക്കിയതിന്റെ വിവരങ്ങളാണ് യാത്രക്കാരെ തേടിയെത്തുന്നത്. യാത്ര മുടങ്ങിയവരിൽ ഒട്ടേറെ യുകെ മലയാളികളും ഉണ്ട് .


ഇന്നലെ തന്നെ ബ്രിട്ടീഷ് എയർവെയ്സ് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേയ്ക്കും തിരിച്ചുമുള്ള 124 ഹ്രസ്വദൂര വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇത് കൂടാതെ ഹീത്രൂവിൽ നിന്ന് ആംസ്റ്റർഡാമിലേയ്ക്കുള്ളതുൾപ്പെടെ 106 അന്താരാഷ്ട്ര ഫ്ലൈറ്റുകളും റദ്ദാക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

ബ്രിട്ടീഷ് എയർവെയ്സിനു പുറകെ യുകെയിലെ ഏറ്റവും വലിയ ജെറ്റ് എയർലൈനായ ഈസി ജെറ്റ് ദിനംപ്രതി ഒട്ടേറെ ഫ്ലാറ്റുകളാണ് റദ്ദാക്കുന്നത്. ഇന്നലെ തന്നെ ഈസി ജെറ്റ് കുറഞ്ഞത് 60 ഫ്ലൈറ്റ് സർവീസുകളെങ്കിലും റദ്ദ് ചെയ്തിട്ടുണ്ട്. കോവിഡാനന്തരമുള്ള ജീവനക്കാരുടെ അഭാവമാണ് ബ്രിട്ടീഷ് എയർവെയ്സും ഈസി ജെറ്റും നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുന്നതിന് കാരണമായി പറയുന്നത്.

RECENT POSTS
Copyright © . All rights reserved