Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിലെ റോഡുകളിൽ ലേണർ ഡ്രൈവർമാർ നിയമം പാലിക്കുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 76,000 ലേണർ ഡ്രൈവർമാർക്ക് അവരുടെ പ്രൊവിഷണൽ ലൈസൻസിൽ പെനാൽറ്റി പോയിന്റുകൾ ലഭിച്ചിട്ടുണ്ട്. റോഡിൽ പ്രധാനപ്പെട്ട നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ടെസ്റ്റ്‌ പാസ്സ് ആകുന്നതിന് മുൻപ് തന്നെ പല ലേണർ ഡ്രൈവർമാർക്കും നിരോധനം നേരിടേണ്ടതായി വരും. 61 ശതമാനം പേർക്കും ആറ് മുതൽ 10 വരെ പെനാൽറ്റി പോയിന്റുകൾ ഉണ്ട്.

ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 33,000 പേർക്ക് പെനാൽറ്റി പോയിന്റ് ലഭിച്ചു. സൂപ്പർവൈസറില്ലാതെ വാഹനമോടിച്ചതിന് 13,000 പേർക്ക് പിഴ ചുമത്തിയതായും കണക്കിൽ പറയുന്നു. ലേണർ ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളിൽ എൽ-പ്ലേറ്റുകൾ ശരിയായി പ്രദർശിപ്പിക്കാത്തതാണ് പിഴ ചുമത്താനുള്ള മറ്റൊരു കാരണം.

റോഡ് നിയമം കർശനമാകുന്നതിനാൽ ലേണേഴ്സ് ലഭിച്ചവരും അടുത്തിടെ ലൈസൻസ് ലഭിച്ച ഡ്രൈവർമാരും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് വെയ്‌ഗോയുടെ സിഇഒ ജെയിംസ് ആംസ്ട്രോങ് പറഞ്ഞു. ടെസ്റ്റ് പാസായി രണ്ട് വർഷത്തിനുള്ളിൽ 6 പെനാൽറ്റി പോയിന്റുകൾ ലഭിച്ചാൽ ലൈസൻസ് റദ്ദാക്കും. അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ്‌ ബുക്ക്‌ ചെയ്യാൻ അനേകം ലേണർ ഡ്രൈവർമാരാണ് കാത്തിരിക്കുന്നത്. മിക്കവരുടെയും കാത്തിരിപ്പ് 2023 വരെ നീളും. കോവിഡ് മൂലം ഡ്രൈവിംഗ് ടെസ്റ്റിൽ ഉണ്ടായ കാലതാമസമാണ് ഈ പ്രതിസന്ധിക്ക് കാരണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- രാജ്യത്താകമാനമുള്ള എൻ എച്ച് എസ് ആശുപത്രികളിലെ പ്രതിസന്ധി വെളിപ്പെടുത്തുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. എസ്സെക്സിലെ ഒരു ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്മെന്റിൽ രോഗികളോട് 13 മണിക്കൂറോളം കാത്തിരിക്കണമെന്ന് ആവശ്യപ്പെടുന്ന നേഴ്സിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ആശുപത്രിയിൽ ബെഡ്ഡുകൾ ഒന്നുംതന്നെ കാലിയായിട്ടില്ലെന്നും, അതോടൊപ്പം തന്നെ ഏകദേശം 90 രോഗികൾ ഡോക്ടറിനെ കാണാൻ കാത്തിരിക്കുകയാണെന്നും ഈ വീഡിയോയിൽ നേഴ്സ് വ്യക്തമാക്കുന്നുണ്ട് . നിലവിൽ ഒരു ഡോക്ടറെ കാണാനുള്ള ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് സമയം ഏഴര മണിക്കൂർ ആണെന്നും, ഇത് 12 മുതൽ 13 മണിക്കൂർ വരെ നീളാൻ സാധ്യതയുണ്ടെന്നും നേഴ്സ് പറയുന്നു. എൻഎച്ച്എസ് ആശുപത്രിയിലെ മാത്രം അവസ്ഥയല്ലെന്നും,  ഭൂരിഭാഗം ആശുപത്രികളിലും ഇതേ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കോവിഡ് മൂലം ഉണ്ടായ വ്യത്യസ്ത പ്രതിസന്ധി ഇതുവരെയും പരിഹരിക്കുവാൻ സാധിച്ചിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഭൂരിഭാഗം ആശുപത്രികളിലും രോഗികളുടെ നീണ്ട നിരയാണ് അതിനാൽ കൃത്യസമയത്ത് ഡോക്ടറെ കാണുവാൻ ഇവർക്കൊന്നും തന്നെ സാധിക്കുന്നില്ല. ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദും വീഡിയോയോട് പ്രതികരിച്ചു. നിലവിലെ സാഹചര്യം മോശമാണെന്നും ഉടൻതന്നെ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്സെക്സിലെ ഹാർലൊയിൽ നിന്നുള്ള പ്രിൻസസ്സ് അലക്ക് സാൻഡ്രാ ആശുപത്രിയിൽനിന്നുള്ള നേഴ്സിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കൂടുതൽ പ്രതിസന്ധികൾ ഉണ്ടെങ്കിൽ മാത്രമേ ആക്സിഡന്റ് എമർജൻസി ഡിപ്പാർട്ട്മെന്റിൽ എത്താവു‌ എന്ന നിർദ്ദേശം ആശുപത്രി അധികൃതർ നൽകുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡും വർക്ക് ഫ്രം ഹോമും പുതിയ ഒരു തൊഴിൽ സംസ്കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കോവിഡ് കഴിഞ്ഞിട്ടും ഇപ്പോഴും ജോലിയുടെ ഭാഗമായി ഓഫീസുകളിൽ പോകുന്നതിന് പലർക്കും താത്പര്യമില്ല . ലണ്ടനിലെ പോളിസി ഇൻസ്റ്റിറ്റ്യൂഷനും കിങ്സ് കോളേജും സംയുക്തമായി നടത്തിയ ഒരു സർവ്വേ സൂചിപ്പിക്കുന്നത് രാജ്യത്തെ തൊഴിൽ ജീവിതം ഉടനെയൊന്നും കോവിഡിനു മുമ്പുള്ള അവസ്ഥയിലേയ്ക്ക് മാറാൻ സാധ്യതയില്ലെന്നാണ്.

സർവ്വേയിൽ പങ്കെടുത്ത നാലിൽ മൂന്ന് പേരും ഫുൾടൈം ഓഫീസിലേയ്ക്ക് തിരിച്ചെത്താൻ താത്‌പര്യമുള്ളവരല്ല. 60 ശതമാനം തൊഴിലാളികളും ആഴ്ചയിൽ ഒരിക്കലെങ്കിലും വർക്ക് ഫ്രം ഹോം വഴിയാണ് തങ്ങളുടെ ഓഫീസ് ജോലികൾ ഇപ്പോഴും ചെയ്യുന്നത്.

തിരക്കുള്ള സമയങ്ങളിലെ ഓഫീസിലേക്കുള്ള യാത്രയുടെ സമയം ലാഭിക്കാനായാണ് പലരും വർക്ക് ഫ്രം ഹോമിനെ ഒരു നേട്ടമായി ചൂണ്ടിക്കാണിക്കുന്നത് . ഈ ആഴ്ചയിലും മാർച്ച് മാസത്തിലും നടന്ന ട്യൂബ് സ്ട്രൈക്ക് ആണ് ഇതിന് ഉപോദ്ബലകമായി പലരും ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം യാത്രാ ചെലവിനായുള്ള പണം ലഭിക്കാമെന്നുള്ളതും പലരെയും വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്. മെയ് അവസാനം ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിന്റെ പഠനത്തിൽ 10 ബ്രിട്ടീഷുകാരിൽ ഒരാൾ മാത്രമേ വർക്ക് ഫ്രം ഹോം ഒഴിവാക്കി മുഴുവൻ സമയവും ഓഫീസിൽ ജോലി ചെയ്യാൻ താത്പര്യപ്പെടുന്നുള്ളൂ എന്ന് കണ്ടെത്തിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേംബ്രിഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കേംബ്രിഡ്ജ് ഹോസ്പിറ്റലില്‍ ജോലിചെയ്തിരുന്ന ജയന്‍ കരുമാത്തില്‍ (42 ) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഹെവെർ ഹിൽ പാലത്തിനടുത്തു നിന്ന ജയനോട് പോലീസ് സംസാരിച്ചിരുന്നെന്നും അദ്ദേഹത്തെ അവിടെനിന്നും തിരിച്ചയച്ചിരുന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇതിനുശേഷം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ജയൻ പാലത്തിൽ നിന്ന് വീണു മരിച്ചതായുള്ള സന്ദേശമാണ് പൊലീസിന് ലഭിച്ചത്. ഈ സംഭവത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും എന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ജയൻ തന്റെ സഹോദരിയുടെ മരണത്തെ തുടർന്ന് വിഷാദത്തിലായിരുന്നു എന്നാണ് ലഭ്യമായ വിവരം. അല്പകാലമായി ഇദ്ദേഹം വിഷാദ രോഗത്തിന് ചികിത്സയിലുമായിരുന്നു . തന്റെ രണ്ടാമത്തെ വീടിന്റെ താക്കോൽ ഇന്ന് കൈപ്പറ്റാനിരിക്കെ ഉണ്ടായ മരണം കുടുംബത്തെയും കേംബ്രിഡ്ജ് മലയാളികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്ന ജയന്‍ അടുത്തിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ മലയാളികള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. കഴിഞ്ഞ പതിനഞ്ചു വർഷമായി കേംബ്രിഡ്ജ് മലയാളി അസോസിയേഷനിലും സജീവ സാന്നിധ്യമായിരുന്നു ജയൻ. സി എം എ യുടെ ആരംഭ ഘട്ടത്തില്‍ ജയന്‍ ഭരണ സമതി അംഗമായിരുന്നു.

കേംബ്രിജിന് സമീപം ഹാവെര്‍ഹില്ലിലാണ് ജയൻ കുടുംബസമേതം താമസിച്ചിരുന്നത്. അങ്കമാലി സ്വദേശിയായ ഭാര്യ ആദം ബ്രോക് ഹോസ്പിറ്റലില്‍ തന്നെ സീനിയര്‍ നേഴ്സായി ജോലി ചെയ്യുന്നു. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയുള്ള ഒരു വിഭാഗം എംപിമാരുടെ കുറ്റപ്പെടുത്തലുകളെ അതിജീവിച്ച് പാർട്ടിയുടെ വിശ്വാസവോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിജയിച്ചു. എന്നാൽ തന്നെയും അദ്ദേഹത്തിന് നേരിടാനുള്ള പ്രതിസന്ധികൾ അവസാനിച്ചിട്ടില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 359 എം പി മാരിൽ 41 ശതമാനത്തോളം പേർ ബോറിസ് ജോൺസനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വോട്ടുചെയ്തു. ബോറിസ് ജോൺസനെ നീക്കം ചെയ്യേണ്ടത് ക്യാബിനറ്റ് ആണെന്നും, എന്നാൽ ക്യാബിനറ്റിനെ അദ്ദേഹം മുതലെടുക്കുകയാണെന്നും ഒരു വിമത എംപി കുറ്റപ്പെടുത്തി. 1922 ലെ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ഇനിയൊരു അവിശ്വാസ വോട്ടെടുപ്പിന് ഒരു വർഷത്തെ കാലാവധി ആവശ്യമാണ്. എന്നാൽ ഈ ഒരു കാരണം കൊണ്ട് മാത്രം ബോറിസ് ജോൺസൺ സുരക്ഷിതനാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മറ്റൊരു എം പി വ്യക്തമാക്കി. ഈ നിയമം മാറ്റാൻ കമ്മിറ്റി ചെയർമാനായ സർ ഗ്രഹാം ബ്രാഡിയുടെ മേൽ വൻ സമ്മർദങ്ങൾ ഉണ്ടാകുമെന്നും വിമത എംപിമാരിൽ ഒരാൾ വ്യക്തമാക്കി.

23 ന് വെസ്റ്റ് യോർക്ഷെയറിലെ വെയ്ക്ഫീൽഡിലും, ഡെവോണിലെ ടിവർടൺ & ഹോനിടണിലും നടക്കുന്ന ബൈ ഇലക്ഷനുകളുടെ വിധി പ്രഖ്യാപനവും ബോറിസ് ജോൺസന്റെ ഭാവിയെ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ മൂലം ഈ രണ്ടിടത്തും തോൽക്കാൻ സാധ്യതയുണ്ടെന്ന് സീനിയർ ടോറി നേതാക്കൾ ഭയപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പംതന്നെ പാർട്ടി ഗേറ്റ് വിവാദത്തെ സംബന്ധിച്ചുള്ള അന്വേഷണം പൂർണമായും അവസാനിച്ചിട്ടില്ല. പ്രധാനമന്ത്രി ഹൗസ് ഓഫ് കോമൺസിനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഇനിയും വരാനിരിക്കെ , ബോറിസ് ജോൺസന്റെ ഭാവി നിർണ്ണായകമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഉക്രൈൻ :- ഉക്രൈൻ യുദ്ധത്തിനിടെ റഷ്യ അറസ്റ്റ് ചെയ്ത രണ്ട് ബ്രിട്ടീഷ് പൗരന്മാരെ ഡോനെറ്റ്സ്ക് കോടതിയിൽ ഹാജരാക്കിയതായി റിപ്പോർട്ട്. നോട്ടിങ്ഹാംഷെയറിൽ നിന്നുള്ള ഇരുപത്തെട്ടുകാരനായ ഐഡൻ അസ്‌ലിൻ, ബെഡ്ഫോർഡ്ഷെയറിൽ നിന്നുള്ള നാല്പത്തെട്ടുകാരനായ ഷൗൺ പിന്നർ എന്നിവരെയാണ് റഷ്യ അറസ്റ്റ് ചെയ്തതത്. ഇവർ ഉക്രൈൻ മിലിറ്ററിയുടെ ഭാഗമായിരുന്നുവെന്ന് ഇവരുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. ഉക്രൈനിൽ തന്നെ റഷ്യയെ പിന്തുണയ്ക്കുന്ന വിഭാഗങ്ങൾ അധിവസിക്കുന്ന മേഖലയാണ് ഡോനെറ്റ്സ്ക്. അന്താരാഷ്ട്ര അംഗീകാരമില്ലാത്ത ഇവിടുത്തെ കോടതി ഇവർക്ക് വധശിക്ഷ വിധിക്കുമോ എന്ന ഭയവും നിലവിലുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരെയും കോടതിയിൽ ഹാജരാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇരുവർക്കുമെതിരെ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള ട്രെയിനിങ്ങിന് വിധേയമാക്കപ്പെട്ടു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇരുവർക്കും തങ്ങൾ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിന്റെ വ്യക്തമായ ചിത്രം ഇല്ല എന്നാണ് പ്രാഥമിക നിഗമനം.

2014 ലാണ് ഉക്രൈനിൽ തന്നെയുള്ള റഷ്യൻ വിമതർ ഡോനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക് സ്ഥാപിക്കുന്നത്. റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ടുകൾ പ്രകാരം സ്ഥലത്തെ കോടതിയിൽ ഇരുവരെയും വിചാരണയ്ക്ക് വിധേയരാക്കും എന്നാണ് വ്യക്തമാക്കുന്നത്. ഇരുവരുടേയും കുടുംബാംഗങ്ങൾ പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രകാരം ഇരുവരും ഉക്രൈൻ മിലിറ്ററി അംഗങ്ങൾ ആണെന്നും , അല്ലാതെ സ്വയമേവ യുദ്ധത്തിൽ പങ്കെടുത്തവരല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2018 മുതൽ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരും ഉക്രൈനിൽ താമസിക്കുന്നവരുമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ആഴ്ചയിൽ നാലു ദിവസം മാത്രം ജോലി ചെയ്യുകയും 100 ശതമാനം ഉൽപ്പാദനക്ഷമത കൈവരിക്കുകയും ചെയ്യുക എന്നതിലേക്ക് ലോകം ഉടൻ മാറുമോ ? യുകെയിലെ എഴുപതോളം കമ്പനികൾ പരീക്ഷണാടിസ്ഥാനത്തിൽ ഈ സമയക്രമം നടപ്പാക്കിക്കഴിഞ്ഞു. വിജയകരമാണെന്ന് കണ്ടാൽ രാജ്യം മുഴുവൻ പുതിയ സമയക്രമം നടപ്പിലാക്കിയേക്കും.

യുകെയിൽ ഉടനീളം മൂവായിരത്തിലധികം ജീവനക്കാരാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സമയക്രമത്തിൽ ജോലി ചെയ്യുന്നത്. 100: 80: 100 എന്നാണ് പുതിയ മോഡലിന് നൽകിയിരിക്കുന്ന നാമധേയം. 100 ശതമാനം ശമ്പളം, സാധാരണയെ അപേക്ഷിച്ച് 80 ശതമാനം മാത്രം ജോലി സമയം, 100 ശതമാനം ഉത്പാദനക്ഷമത എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ജോലിചെയ്യുന്ന ദിവസങ്ങളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളത്തിൽ കുറവുണ്ടാകുകയില്ല.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെയാണ് പുതിയ സമയക്രമത്തേ കുറിച്ചുള്ള പഠനം നടക്കുന്നത്. നാലു ദിവസം മാത്രം ജോലി ചെയ്യുന്ന തൊഴിൽ ക്രമത്തെ കുറിച്ച് ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇങ്ങനെയൊരു പരീക്ഷണം ലോകരാജ്യങ്ങൾക്കിടയിൽ ആദ്യമായാണ് . ആറുമാസത്തേയ്ക്കാണ് പഠനം നടത്തുന്നത്. വിജയകരമാണെങ്കിൽ കൂടുതൽ കമ്പനികൾ പുതിയ സമയക്രമത്തിലേയ്ക്ക് മാറുമെന്നാണ് റിപ്പോർട്ടുകൾ . നാലു ദിവസം മാത്രം ജോലി ചെയ്യുന്നതിലൂടെ ജീവനക്കാർ കൂടുതൽ സന്തോഷവാൻമാരാകുമെന്നും ഇത് അവരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുമെന്നുമാണ് കമ്പനി മേധാവികളുടെ വിലയിരുത്തൽ

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേംബ്രിഡ്ജ് : കേംബ്രിഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കേംബ്രിഡ്ജ് ഹോസ്പിറ്റലില്‍ ഡൊമസ്റ്റിക് ജോലികള്‍ ചെയ്തിരുന്ന ജയന്‍ കരുമാത്തില്‍ (42) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. സഹോദരിയുടെ മരണത്തെ തുടർന്ന് വിഷാദത്തിലായിരുന്നു എന്നാണ് ലഭ്യമായ വിവരം. അല്പകാലമായി ഇദ്ദേഹം വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. രണ്ടാമത്തെ വീടിന്റെ താക്കോൽ ഇന്ന് കൈപ്പറ്റാനിരിക്കെ ഉണ്ടായ മരണം കുടുംബത്തെയും കേംബ്രിഡ്ജ് മലയാളികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്ന ജയന്‍ അടുത്തിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ മലയാളികള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. കഴിഞ്ഞ പതിനഞ്ചു വർഷമായി കേംബ്രിഡ്ജ് മലയാളി അസോസിയേഷനിലും സജീവ സാന്നിധ്യമായിരുന്നു ജയൻ. സി എം എ യുടെ ആരംഭ ഘട്ടത്തില്‍ ജയന്‍ ഭരണ സമതി അംഗമായിരുന്നു.

കേംബ്രിജിന് സമീപം ഹാവെര്‍ഹില്ലിലാണ് ജയൻ കുടുംബസമേതം താമസിച്ചിരുന്നത്. അങ്കമാലി സ്വദേശിയായ ഭാര്യ ആദം ബ്രോക് ഹോസ്പിറ്റലില്‍ തന്നെ സീനിയര്‍ നേഴ്സായി ജോലി ചെയ്യുന്നു. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുള്ളത്.

ജയന്‍ കരുമാത്തിലിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പനജി : ഗോവയിൽ വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് വനിത ബലാത്സംഗത്തിനിരയായി. വടക്കൻ ഗോവയിലെ അരംപോൽ ബീച്ചിനു സമീപത്തെ പ്രശസ്തമായ സ്വീറ്റ് ലേക്കിലാണ് സംഭവം. ഭർത്താവിനൊപ്പം ഗോവയിൽ അവധി ആഘോഷിക്കാനെത്തിയ 42 വയസ്സുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ ഗോവ സ്വദേശിയായ ജോയൽ വിന്‍സെന്റ് ഡിസൂസയെ (32) പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ബീച്ചിൽ വിശ്രമിക്കുന്നതിനിടെ ജൂൺ രണ്ടിനാണ് ലൈംഗികാതിക്രമം ഉണ്ടായത്. മാസാജ് ചെയ്തുതരാമെന്ന വ്യാജേന പ്രതി അടുത്തുകൂടുകയായിരുന്നു. സംഭവത്തിൽ ജൂൺ ആറിനാണ് പോലീസിന് പരാതി നൽകുന്നത്. ബ്രിട്ടീഷ് ഹൈക്കമ്മീഷനെയാണ് ദമ്പതികൾ പരാതിയുമായി സമീപിച്ചത്.

തുടർന്ന് അധികൃതർ ഗോവ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതി ലഭിച്ച് ഒരുമണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടിയെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രതി മുൻപ് സ്‌കൂൾ ലൈബ്രേറിയനായി ജോലി ചെയ്തിരുന്നതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ അടുത്ത തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വിശ്വാസ വോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് വിജയം. 211 എംപിമാർ അദ്ദേഹത്തെ പിന്തുണച്ചപ്പോൾ, 148 പേരാണ് എതിർത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടാണ് ആവശ്യം. വിശ്വാസ വോട്ടെടുപ്പ് ഫലം നിർണായകമാണെന്ന് ജോൺസൻ പ്രതികരിച്ചു. കൺസർവേറ്റീവ് പാർട്ടിയിൽ ബോറിസ് ജോൺസണിന്‍റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതൽ എംപിമാർ രംഗത്തെത്തിയതോടെയാണ് വിശ്വാസ വോട്ടെടുപ്പിന് കളമൊരുങ്ങിയത്. നിലവിലെ നിയമപ്രകാരം ഇനി ഒരുവർഷത്തേക്ക് എംപിമാർക്ക് വിശ്വാസവോട്ടെടുപ്പിന് ആവശ്യപ്പെടാൻ കഴിയില്ല. വോട്ടെടുപ്പ് അനുകൂലമായതിനാല്‍ ഒരുവര്‍ഷംകൂടി ബോറിസിന് പ്രധാനമന്ത്രിസ്ഥാനത്ത് തുടരാൻ കഴിയും. എന്നാൽ അത് കൂടുതൽ കഠിനമാകാനാണ് സാധ്യത.

പാർട്ടിയിൽ നിന്നുള്ള 59% വോട്ടുകൾ നേടിയെങ്കിലും അധികാരം ദുർബലമാകുന്നതിന്റെ സൂചനയാണിതെന്ന് പല വിമർശകരും അഭിപ്രായപ്പെട്ടു. മുൻ പ്രധാനമന്ത്രി തെരേസ മേയും 2018-ൽ പാർട്ടി വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചിരുന്നു. 63% വോട്ടുകളാണ് നേടിയത്. എന്നാൽ ആറുമാസത്തിനുശേഷം ബ്രെക്‌സിറ്റ് പ്രതിസന്ധിയെത്തുടർന്ന് തെരേസ മേ രാജിവെച്ചു.

 

കൺസർവേറ്റീവ് പാർട്ടി ചട്ടം അനുസരിച്ച് 15 ശതമാനം പാർട്ടി എംപിമാർ ആവശ്യപ്പെട്ടാൽ വോട്ടെടുപ്പ് നടത്തണം. 650 അംഗ പാർലമെന്‍റിൽ 359 അംഗങ്ങളാണ് കൺസർവേറ്റീവ് പാർട്ടിക്കുള്ളത്. സ്വന്തം പാർട്ടിക്കകത്ത് നിന്നാണ് ബോറിസിന് വോട്ടെടുപ്പ് നേരിടേണ്ടി വന്നതെങ്കിലും പ്രധാനമന്ത്രിക്കെതിരായ നീക്കങ്ങളെ പ്രതിപക്ഷമായ ലേബർ പാർട്ടിയും ശ്രദ്ധയോടെയാണ് നോക്കിക്കണ്ടത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദത്തിലാണ് ജോണ്‍സനെതിരേ സ്വന്തം പാര്‍ട്ടിയിൽ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നത്. വിരുന്നിൽ പങ്കെടുത്തെന്ന് സമ്മതിച്ച് ബോറിസ് പാർലമെന്‍റിൽ ക്ഷമാപണം നടത്തിയെങ്കിലും പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും ഉറച്ച് നിൽക്കുകയായിരുന്നു. വിവാദത്തെത്തുടർന്ന് രൂപീകരിച്ച അന്വേഷണ കമ്മീഷൻ ബോറിസിന്‍റെ വസതിയ്ക്ക് പുറമെ മറ്റ് മന്ത്രി മന്ദിരങ്ങളിലും സമാനമായ പാർട്ടി നടന്നിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ എംപിമാർ ബോറിസിനെതിരെ വിശ്വാസവോട്ടിന് കത്ത് നൽകിയത്.

RECENT POSTS
Copyright © . All rights reserved