Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ സാമൂഹിക പരിപാലന മേഖലയിൽ ജോലിക്കായി വിദേശത്ത് നിന്ന് നിയമിച്ച നേഴ്‌സുമാർ കടക്കെണിയിൽ. മാസങ്ങളോളം ശമ്പളമില്ലാതെ കുടുങ്ങിപ്പോയതിനെ തുടർന്ന് പലരും ആത്മഹത്യയുടെ വക്കിൽ ആണ്. അവർക്ക് വാഗ്ദാനം ചെയ്തതിനേക്കാൾ കുറഞ്ഞ വേതനമാണ് നൽകിയിരിക്കുന്നതെന്നും ചില കേസുകളിൽ അവരുടെ താമസവും തൊഴിൽ വ്യവസ്ഥകളും സംബന്ധിച്ച് തെറ്റായ വാഗ്ദാനങ്ങൾ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. കെയർടെക് ഗ്രൂപ്പിന്റെ ഭാഗമായ കാംബിയൻ ചിൽഡ്രൻസ് സർവീസുകളിലെ 400 ഒഴിവുകൾ നികത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഏജൻസികൾ വഴിയാണ് ഇവരെ നിയമിച്ചത്.

വാഗ്ദാനങ്ങൾ പാലിക്കാതെ വഞ്ചിക്കപ്പെടുകയായിരുന്നു എന്നാണ് ജോലിയിൽ പ്രവേശിച്ച ആളുകൾ പറയുന്നത്. അവർ ഇന്ത്യ വിടുന്നതിന് മുമ്പ്, നേഴ്‌സുമാർക്ക് യുകെയിലെ 11-ാം ദിവസം മുതൽ ഇൻഡക്ഷനുകളും പരിശോധനകളും പൂർത്തിയാകുമ്പോൾ സാമ്പത്തിക സഹായം ലഭിക്കുമെന്ന് ഏജന്റുമാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ വാഗ്ദാനങ്ങളൊന്നും നടപ്പിലായിട്ടില്ല. ഡ്യൂട്ടി ഷിഫ്റ്റുകൾ ആരംഭിച്ചതിന് ശേഷം മാത്രമേ ശമ്പളം നൽകുകയുള്ളൂ എന്നാണ് ഇപ്പോൾ നേഴ്സുമാർക്ക് കിട്ടിയിരിക്കുന്ന വിവരം. നിലവിൽ ജോബ് വേക്കൻസിയുടെ കാര്യത്തിലും കുറവുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പലർക്കും ജോലി ലഭിക്കാൻ നാലുമാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയും വന്നുചേർന്നിരുന്നു.

കാംബിയനിലെ ജോലിക്കാർക്ക് ദിവസം ചെല്ലുന്തോറും കടബാധ്യത വർധിച്ചു വരികയാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇവരിൽ പലരും പണം കടം വാങ്ങുകയും വസ്തുക്കൾ വിറ്റുപെറുക്കിയുമാണ് യുകെയിൽ ജോലിക്കായി എത്തിയത്. വാഗ്ദാനം ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഇവരുടെ ജീവിത സാഹചര്യം എന്ന് നിസംശയം പറയാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്ത്രീയുടെ വേഷം ധരിച്ച പുരുഷനെ ഒരു ഹോസ്റ്റൽ സ്ത്രീകൾ മാത്രമുള്ള ഡോർമിൽ താമസിക്കാൻ അനുവദിച്ചു. അലിസൻ എന്ന പേരിൽ പിംലിക്കോയിലെ ആസ്റ്റർ വിക്ടോറിയ ഹോസ്റ്റലിൽ സ്ത്രീകൾ മാത്രമുള്ള ഡോർമിലിൽ മുറിയെടുത്ത പുരുഷൻ, കട്ടിലിൽ അർദ്ധനഗ്നനായി പുരുഷ ലൈംഗികാവയവം പ്രദർശിപ്പിച്ചെന്നുമാണ് പരാതി. 23 വർഷം ദാരുണമായ ഗാർഹിക പീഡനത്തിന് ഇരയായ സ്യൂ ബോർഡ്മാൻ, താൻ ചെക്ക് ഇൻ ചെയ്‌ത സ്ത്രീകൾ മാത്രമുള്ള ഡോർമിലിൽ ഒരു പുരുഷൻ ഉണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് കാര്യങ്ങൾ പുറത്ത് വന്നത്.

ഷ്രോപ്‌ഷെയറിൽ നിന്നുള്ള 55 കാരൻ സ്ത്രീകൾക്ക് സുരക്ഷിതമായ ഇടങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന ലെറ്റ് വിമൻ സ്പീക്ക് ഇവന്റിനായി മെയ് 28 ന് രണ്ട് രാത്രി ലണ്ടനിലേക്ക് പോയിരുന്നു. സ്ത്രീയുടെ വേഷം ധരിച്ച ഒരു പുരുഷൻ കട്ടിലിൽ, പുരുഷ ജനനേന്ദ്രിയം പ്രദർശിപ്പിച്ചിരിക്കുന്നതായി അവർ കണ്ടതായി സ്ത്രീകൾ വെളിപ്പെടുത്തി . സ്ത്രീയെന്ന് കരുതിയാണ് ഹോസ്റ്റൽ അധികൃതർ താമസം നൽകിയതെന്നാണ് പുറത്ത് വരുന്ന വിവരം. സ്ത്രീയെ പോലെ വേഷം ധരിച്ചെത്തിയതിനാൽ ആർക്കും സംശയം തോന്നിയില്ല.

എന്നാൽ പരാതി ഉയർത്തിയതിന് ശേഷം ഹോട്ടൽ അധികൃതർ ക്ഷമാപണം നടത്തിയെന്നും സൂചനയുണ്ട്. തെറ്റ് പറ്റിയതാണെന്നും, ആളെ തിരിച്ചറിയാൻ കഴിയാതെ പോയെന്നും അവർ പറയുന്നു. ആൽമാറാട്ടത്തിനൊപ്പം പുരുഷ ലൈംഗിക അവയവം പ്രദർശിപ്പിച്ചു എന്ന നിലയിലുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്കോട്ട് ലാൻഡ് :- സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ്എൻപി) സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പാർട്ടി നേതാവും, സ്കോട്ട് ലാൻഡ് മുൻ പ്രധാനമന്ത്രിയുമായ നിക്കോള സ്റ്റർജിയനെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തതിന് ശേഷം ഒരു കുറ്റവും ചുമത്താതെ വിട്ടയച്ചതായുള്ള റിപ്പോർട്ടുകളാണ് പുതുതായി പുറത്തു വന്നിരിക്കുന്നത്. ആവശ്യമായ ചോദ്യം ചെയ്യാൻ നടന്നതിനുശേഷമാണ് സ്റ്റർജിയനെ പോലീസ് വിട്ടയച്ചിരിക്കുന്നത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് വളരെ ശക്തമായ ഉറപ്പുണ്ടെന്ന് പുറത്തിറങ്ങിയശേഷം വാർത്ത കുറുപ്പിൽ സ്റ്റർജിയൻ വ്യക്തമാക്കിയിട്ടുണ്ട്.

ക്രൗൺ ഓഫീസിനും പ്രൊക്യുറേറ്റർ ഫിസ്‌കൽ സർവീസിനും അന്വേഷണത്തെ സംബന്ധിക്കുന്ന റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ഭാവിയിലെ ഒരു റഫറണ്ടം ക്യാമ്പെയ്‌നിൽ ഉപയോഗിക്കുന്നതിനായി സ്വതന്ത്ര ആക്ടിവിസ്റ്റുകൾ സമാഹരിച്ച് എസ്‌എൻ‌പിക്ക് നൽകിയ 660,000 പൗണ്ട് സംഭാവനയ്ക്ക് എന്ത് സംഭവിച്ചുവെന്നതിനെ സംബന്ധിച്ച് കഴിഞ്ഞ രണ്ട് വർഷമായി അന്വേഷണം നടന്നുവരികയാണ്. ഏകദേശം 12 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യുന്ന ശേഷമാണ് സ്കോട്ട്‌ ലൻഡ് മുൻ പ്രധാനമന്ത്രിയെ പോലീസ് വിട്ടയച്ചത്.

അന്വേഷണങ്ങൾ പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ഇനിയും അറസ്റ്റ് ചെയ്യാനുള്ള അധികാരം പോലീസിന് ഉണ്ട്. തന്റെ മോചനം സ്ഥിരീകരിച്ച ശേഷം ഉടൻതന്നെ സ്റ്റർജിയൻ ട്വിറ്ററിൽ ഇപ്രകാരം കുറിച്ചു “ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളപ്പോൾ ഇന്ന് ഈ അവസ്ഥയിൽ എന്നെത്തന്നെ കണ്ടെത്തുന്നത് വളരെയധികം ഞെട്ടലും ആഴത്തിലുള്ള വേദനയുമാണ് ഉളവാക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന ഈ അന്വേഷണം ആളുകൾക്ക് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, പലരും എന്നിൽ വിശ്വാസം പ്രകടമാക്കുന്നത് തുടരുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്, എസ്എൻപിയെയോ രാജ്യത്തെയോ ഉപദ്രവിക്കാൻ ഞാൻ ഒരിക്കലും ഒന്നും ചെയ്തിട്ടില്ല.” തനിക്കും തന്റെ കുടുംബത്തിനും ജനങ്ങളിൽ നിന്ന് ലഭിച്ച എല്ലാ പിന്തുണയ്ക്കും അവർ നന്ദി പറയുകയും ചെയ്തു. എന്നാൽ സ്റ്റർജിയനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം ചില എംപിമാർ എങ്കിലും മുന്നോട്ടു വച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അന്വേഷണത്തിന് മുന്നോട്ട് ആവശ്യമുണ്ടെങ്കിൽ വീണ്ടും അറസ്റ്റ് ഉണ്ടാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

നേഴ്സിങ് ജോലി സ്വപ്നമായി കൊണ്ട് നടക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം കൈവന്നിരിക്കുന്നു. അതും ഒരു രൂപ പോലും ട്യൂഷൻ ഫീ നൽകാതെ നേഴ്സിങ് പഠിക്കാൻ സാധിക്കും. യുകെയിലെ വെയിൽസിൽ നിന്നും ബിഎസ്സി നേഴ്സിങ്ങിൽ ചേർന്ന് തുടർന്ന് അവിടെത്തന്നെ സർക്കാർ സർവീസിൽ ജോലി നേടാനും സാധിക്കുന്നതാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് മാത്രമായി ഒരുക്കിയിരിക്കുന്ന ഈ സ്കോളർഷിപ്പ് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 25 ആണ് .

യുകെയിൽ സാധാരണഗതിയിൽ നേഴ്സിങ് പഠിക്കാൻ ട്യൂഷൻ ഫീ ഇനത്തിൽ 50 ലക്ഷത്തോളം രൂപയാണ് ചിലവ് വരുന്നത്. സ്കോളർഷിപ്പ് കിട്ടുന്ന കുട്ടികൾക്ക് ട്യൂഷൻ ഫീ ഒഴിവായി കിട്ടും എന്നതാണ് ഏറ്റവും വലിയ ആകർഷണം. വെയിൽസിൽ നിന്നുള്ള റെക്സ്ഹാം ഗ്ലിൻഡ്വർ യൂണിവേഴ്സിറ്റിയിൽ നിന്നും അഡൽറ്റ് നഴ്സിംഗ്, മെന്റൽ ഹെൽത്ത് നഴ്സിംഗ് എന്നീ വിഷയങ്ങളിൽ ബിഎസ്സി നേഴ്സിങ് പഠിക്കുന്നതിനാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. 2021 – ന് ശേഷം പ്ലസ് ടു 65 ശതമാനത്തോടെ വിജയിച്ച വിദ്യാർത്ഥികൾക്കും ജനറൽ നേഴ്സിങ് കഴിഞ്ഞവർക്കും അപേക്ഷിക്കാം.

വെയിൽസിലെ നേഴ്സിംഗ് രംഗത്ത് പ്രൊഫഷനുകളുടെ അഭാവം നികത്തുന്നതിനായി സർക്കാർ നേതൃത്വത്തിൽ ഹെൽത്ത് എഡ്യൂക്കേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് വെയിൽസ് ( എച്ച് ഇ ഐ ഡബ്ല്യു ) ആണ് സ്കോളർഷിപ്പ് നടപ്പിലാക്കുന്നത്. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻഎച്ച് എസിന്റെ കീഴിൽ സർക്കാർ സർവീസിൽ ശമ്പളത്തോട് കൂടി പ്രാക്ടീസ്ചെയ്യാനുള്ള സൗകര്യവും കോഴ്സിന്‍റെ ഭാഗമായിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9961277717, 70252 19266.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഈജിപ്തിൽ ഡൈവിംഗ് ട്രിപ്പിനിടെ ബോട്ടിന് തീപിടിച്ച് മൂന്ന് ബ്രിട്ടീഷുകാരായ വിനോദ സഞ്ചാരികളെ കാണാതായതായി റിപ്പോർട്ട്. ദി ഹുറികെയ്ൻ എന്ന കപ്പലിന് ഈജിപ്തിലെ ചെങ്കടലിൽ വച്ചാണ് തീപിടുത്തമുണ്ടായത്. കപ്പലിൽ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്നതിന്റെയും അമരം തീപിടിച്ച് നശിക്കുന്നതിന്റെയും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇലക്ട്രിക്കൽ സർക്യൂട്ട് കാരണം എഞ്ചിൻ റൂമിൽ തീ പടർന്നതിനെ തുടർന്നാണ് തീപിടുത്തത്തെക്കുറിച്ച് രക്ഷാപ്രവർത്തകർക്ക് വിവരം ലഭിച്ചത്.

ഇതുവരെ, 26 യാത്രക്കാരെ രക്ഷപെടുത്തി. ഇതിൽ 12 പേർ ബ്രിട്ടീഷുകാരും മറ്റ് 14 പേർ ഈജിപ്തുകാരുമാണ്. രക്ഷപ്പെടുത്തിയ ആളുകൾക്ക് പരിക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഈജിപ്ഷ്യൻ പോലീസ് അറിയിച്ചു. കിഴക്കൻ നഗരമായ മാർസ ആലമിലെ പോർട്ട് ഗാലിബിൽ നിന്ന് ജൂൺ 6 ന് പുറപ്പെട്ട കപ്പൽ ഇന്ന് തിരികെ പോകാനിരിക്കെയാണ് അപകടം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ : മോർട്ട്ഗേജ്‌ നിരക്കുകളെ സംബന്ധിക്കുന്ന സംഭാഷണങ്ങൾ മുൻപ് ഉണ്ടായിരുന്നതുപോലെ ഇപ്പോൾ ഡിന്നർ പാർട്ടികളിലും ഗോൾഫ് സ്ഥലങ്ങളിലും ഒതുങ്ങി നിൽക്കുന്നില്ല. സ്‌കൂൾ ഗേറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും തങ്ങളുടെ സുഹൃത്തുക്കളെ കാണുമ്പോൾ ജനങ്ങൾ മോർട്ട്ഗേജ് നിരക്കുകൾ നൽകുന്ന ആഘാതത്തെക്കുറിച്ച് സംസാരിക്കുന്ന സാഹചര്യങ്ങളിലേയ്ക്ക് നിലവിലെ നിരക്കുകൾ എത്തിച്ചേർന്നിരിക്കുകയാണ്. ഉത്കണ്ഠാകുലരായ വീട്ടുടമസ്ഥർ മാത്രമല്ല, മറിച്ച് വാടകയ്ക്ക് താമസിക്കുന്നവർ പോലും തങ്ങളുടെ ഉടമസ്ഥർ നിരക്കുകൾ അധികം വർദ്ധിപ്പിക്കുമോ എന്ന ആശങ്കയിലാണ്. ഇത്തരം ഒരു സാഹചര്യത്തിലേക്ക് ജനങ്ങൾ എത്തിച്ചേരാൻ നിരവധി കാരണങ്ങളാണ് ഉള്ളത്. പ്രഥമ കാരണം നിലവിൽ സാധനങ്ങളുടെ വിലവർധന കാരണം ഉണ്ടായിരിക്കുന്ന ജീവിത ചെലവുകളിലുള്ള വർദ്ധനവാണ്.

പണപ്പെരുപ്പം ഇനിയും ഉയർന്നു തന്നെ കുറേക്കാലം കൂടി തുടരുവാൻ സാധ്യതയുണ്ടെന്നത് ഔദ്യോഗിക ഡേറ്റ വിപണികളെയും വായ്പക്കാരെയും ഭയപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയിൽ തന്നെ ഇത്തരത്തിൽ ഉയർന്ന വിലകൾ ഒരു സാധാരണയായി മാറാൻ സാധ്യതയുണ്ടെന്ന ആശങ്കയും ജനങ്ങളിൽ നിലനിൽക്കുന്നു. പണപ്പെരുപ്പം ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യത്തിൽ, പലിശ നിരക്കുകൾ പരമാവധി ഉയർത്തുക എന്നത് മാത്രമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ചെയ്യാനാകുന്ന ഉപാധി. നിലവിലെ 4.5 ശതമാനമെന്ന നിരക്കിൽ നിന്ന് 5.5 ശതമാനത്തിലേക്ക് ബാങ്കുകളുടെ പലിശ നിരക്ക് ഉയർത്തുമെന്ന സൂചനകൾ പുറത്തുവരുമ്പോൾ, കടം കൊടുക്കുന്നവർക്ക് മേൽ ഉണ്ടാകുന്ന ബാധ്യതയും വർദ്ധിക്കും. അതിനാൽ തന്നെ അവർ മോർട്ട്ഗേജുകൾക്ക് മേൽ ഈടാക്കുന്ന നിരക്കും വർദ്ധിപ്പിക്കാനുള്ള സാഹചര്യമാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.


നിലവിലെ സാഹചര്യത്തിന് കാരണം ഉയർന്ന പണപ്പെരുപ്പം താൽകാലികം മാത്രമായിരിക്കുമെന്ന് നിർദ്ദേശിച്ച സെൻട്രൽ ബാങ്കുകളാണെന്നും, അതിനാൽ തന്നെ സമൂഹം മൊത്തത്തിൽ ഉയർന്ന പണപ്പെരുപ്പവുമായി പൊരുത്തപ്പെടാൻ വൈകിയെന്നും ഇൻറർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) മുൻ ഡെപ്യൂട്ടി ഡയറക്ടറും കേംബ്രിഡ്ജ് സർവകലാശാലയിലെ ക്വീൻസ് കോളേജിന്റെ പ്രസിഡന്റുമായ മുഹമ്മദ് എൽ-എറിയൻ ബിബിസി ന്യൂസിനോട് വ്യക്തമാക്കി. ഇതോടൊപ്പം തന്നെ കടം കൊടുക്കുന്നവർ നിലവിൽ അവരുടെ മോർട്ട്ഗേജ് ഡീലുകൾ യാതൊരു അറിയിപ്പും കൂടാതെ പിൻവലിക്കുന്നതും ജനങ്ങളെ ആഘാതത്തിൽ ആക്കിയിട്ടുണ്ട്. നാലു മണിക്കൂറിനു ശേഷം തങ്ങളുടെ ഡീലുകൾ പിൻവലിക്കുമെന്ന് വ്യാഴാഴ്ച എച്ച് എസ് ബി സി ബ്രോക്കർമാർക്ക് നോട്ടീസ് നൽകി. അപേക്ഷകൾ നിറഞ്ഞതിന് ശേഷം, തുടർന്നുള്ള അപേക്ഷകൾക്കായി വെള്ളിയാഴ്ച താൽക്കാലികമായി തുറക്കുമെന്ന അറിയിപ്പോടെ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ അത് അവരെ പിൻവലിക്കുകയും ചെയ്തു. ഇതെല്ലാം ജനങ്ങളെ ആശങ്കയിൽ ആക്കുന്ന സാഹചര്യമാണ് ഉള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ഇൻവർനെസിന് തെക്ക് ഉണ്ടായ കാട്ടുതീ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണ വിധേയമാക്കി കൊണ്ടിരിക്കുകയാണ്. ഇന്നലെ ഏകദേശം 14:45 ന് ഓച്ച്‌നഹിലിൻ ഹോളിഡേ പാർക്കിന് സമീപമുള്ള ഡാവിയോറ്റ് ഏരിയയിലേക്ക് ജീവനക്കാരെയും കൊണ്ട് ആറ് ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാനിച്ചിൽ നിന്ന് ഏകദേശം 30 മൈൽ (48 കിലോമീറ്റർ) അകലെയാണ് തീപിടുത്തമുണ്ടായത്. സമീപകാലത്ത് സമാനമായ കാട്ടുതീ പടർന്ന് പിടിച്ചിരുന്നു. അയർഷയറിലെ ഓച്ചിൻക്രൂവിൽ 27.6°C തീവ്രത രേഖപ്പെടുത്തിയതിന് ശേഷം, സ്കോട്ട്‌ ലൻഡിൽ ഈ വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസമാണിതെന്നാണ് നിഗമനം.

പുക ഉയരുന്നതിനാൽ ജനലുകളും വാതിലുകളും അടച്ചിടാൻ പ്രദേശവാസികളോട് നിർദേശിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് തീപിടിത്തം ഉണ്ടായെന്ന് വ്യക്തമായത്. തീ പിടുത്തത്തെ തുടർന്ന് കനത്ത പുകയാണ് ഉയർന്നത്. ഇത് പ്രദേശത്തെ ആകെ പുകയ്ക്കുള്ളിൽ നൊടിനേരം കൊണ്ട് ആക്കിയിരുന്നു. പരിഭ്രാന്തരായ പ്രദേശവാസികളെ അധികൃതർ നേരിട്ട് കണ്ട് വേണ്ട നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. അന്തരീക്ഷം മലിനമാക്കപ്പെടുന്നതിനോടൊപ്പം, പലവിധ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കപ്പെടുന്നു.

കാനിച്ച് മലനിരകളിൽ കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുതീ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കിയത്. അനിയന്ത്രിതമായി പുക ഉയരുന്നതിനാൽ പ്രദേശത്തെ വീടുകളുടെ ജനലും വാതിലുകളും നിലവിൽ തുറക്കുന്നില്ല. തീ നിയന്ത്രണ വിധേയമായി എന്ന് അവകാശപ്പെടുമ്പോഴും ആരോഗ്യ പ്രത്യാഘാതങ്ങൾ സംബന്ധിച്ച ആശങ്കകൾ വിട്ടൊഴിയുന്നില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

നീണ്ട നാൽപത് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ലോകം കാത്തിരുന്ന സന്തോഷ വാർത്ത. വിമാനം തകർന്ന് കൊളംബിയയിലെ ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുട്ടികളെയും രക്ഷപെടുത്തി. മഴക്കാടുകളിലെ ചെളിയിൽ ചെറിയ മനുഷ്യപല്ലുകളുടെ കടിയേറ്റ പഴങ്ങളുടെയും മറ്റും അവശിഷ്ടങ്ങളാണ് രക്ഷാപ്രവർത്തകരെ മുന്നോട്ടു നയിച്ചിരുന്നത്. അമ്മയും പൈലറ്റും വിമാനത്തിൽ ഉണ്ടായിരുന്ന മുതിർന്ന യാത്രക്കാരനും കൊല്ലപ്പെട്ട അപകടത്തിൽ അത്ഭുതകരമായ രക്ഷപ്പെട്ട ഈ നാല് സഹോദരങ്ങൾ ജീവിതത്തിലും അതിജീവിക്കും എന്ന പ്രതീക്ഷയിലാണ് ലോകം.

തെക്കൻ കൊളംബിയയിൽ മെയ് 1 ന് വിമാനം തകർന്നപ്പോൾ ഇതിൽ മൂത്ത കുട്ടിക്ക്13 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ആമസോൺ കാടുകൾ മരങ്ങളുടെയും സസ്യജാലങ്ങളുടെയും ജാഗ്വാറുകൾ, വിഷപ്പാമ്പുകൾ മറ്റു കീടങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇവിടെയാണ് 40 ദിവസം വലിയ പരിക്കുകൾ ഒന്നും തന്നെ ഇല്ലാതെ കുട്ടികൾ അതിജീവിച്ചത്.

ലെസ്ലി ജേക്കബ് ബോൺബെയർ (13) സോലെക്‌നി റനോക്ക് മുകുതുയ് (9), ടിയാൻ നോറിയൽ റൊണോക് മുകുതുയ്(4) ക്രിസ്റ്റ്യൻ നെറിമാൻ റനോക്ക് (1) എന്നിവരെയാണ് രക്ഷപെടുത്തിയത്. ഇതിൽ ഏറ്റവും ഇളയ കുട്ടിയുടെ ഒന്നാം പിറന്നാൾ ആമസോൺ കാട്ടിൽ ആയിരുന്നു. വിമാനം തകർന്ന് രണ്ടാഴ്ചയ്ക്കുശേഷം ആയിരുന്നു അപകടത്തിൽപ്പെട്ട വിമാനത്തിൻെറ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതിൽ കുട്ടികളുടെ ‘അമ്മ മഗ്‌ദലീന ഉൾപ്പെടെ മൂന്ന് മുതിർന്നവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. അപകടം നടന്നതിന് മൂന്ന് കിലോമീറ്റർ അകലെയായി കമ്പുകളും ഇലകളും ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച എന്ന് കരുതുന്ന ഒരു ചെറിയ കുടിലും ഭക്ഷണസാധനങ്ങളും കണ്ടു കിട്ടിയതാണ് രക്ഷാപ്രവർത്തകർക്ക് ശുഭ സൂചനയേകിയത്.
നിർജലീകരണവും പ്രാണികളുടെ കടിയേറ്റതുമായ പാടുകളും ഒഴിച്ചാൽ കുട്ടികൾക്ക് മറ്റു കാര്യമായ പ്രശ്നങ്ങളില്ല. കുട്ടികളുടെ പിതാവായ മാനുവലിനെ കാണാനായി അമ്മയോടൊപ്പം നടത്തിയ യാത്രയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഈസ്റ്റ് സസെക്സിലെ വീട്ടിൽ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകി എന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്. വെളിയാഴ്ച വൈകുന്നേരം 7.00 മണിക്കാണ് ന്യൂഹാവനിലെ ലൂയിസ് റോഡിലെ വീട്ടിൽ 33 വയസുള്ള പുരുഷനെയും 30 വയസുള്ള സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്രൈറ്റൺ സ്വദേശിയായ 64 കാരനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടന്ന വീടിനോട് ചേർന്നുള്ള ലീവീസ് റോഡിലെ ശ്മശാനത്തിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കുകയാണ്.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രണ്ട് പേരുടെ മരണത്തിന് കാരണമായ ഈ സംഭവം തീർത്തും വേദനാജനകം ആണെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ കിംബോൾ ഈഡി പറഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റാനായി പ്രദേശത്തെ പോലീസ് സാന്നിധ്യം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണ കാലയളവിൽ പോലീസിനെ മനസിലാക്കി ക്ഷമയോടെ അവരോട് സഹകരിച്ച പൊതുജനങ്ങളോടുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

ദമ്പതികളുടെ മരണകാരണം ഇനിയും വ്യക്തമല്ല. തീർത്തും വിനാശകരമായ ഈ സംഭവത്തിൻെറ ഞെട്ടലിലാണ് പ്രദേശവാസികൾ. സംഭവത്തെ കുറിച്ച് ഏതെങ്കിലും തരത്തിൽ വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ടോറി എംപി സ്ഥാനം രാജിവച്ച് ബോറിസ് ജോൺസൺ. തീരുമാനം പാർട്ടിഗേറ്റിന്റെ പേരിൽ പാർലമെന്റിൽ നിന്ന് തന്നെ പുറത്താക്കി എന്ന് ആരോപിച്ചുകൊണ്ട്. ഡൗണിംഗ് സ്ട്രീറ്റ് ലോക്ക്ഡൗൺ പാർട്ടികളെ കുറിച്ച് ഉള്ള അന്വേഷണ റിപ്പോർട്ടിനെതിരെ പ്രതികരിച്ച് മുൻ പ്രധാനമന്ത്രി രംഗത്ത് വന്നു. സംഭവബഹുലമായ തൻെറ പ്രസ്താവനയിൽ കോടതിയെ അദ്ദേഹം “കംഗാരു കോർട്ട്” എന്നാണ് അഭിസംബോധന ചെയ്‌തത്‌. വസ്‌തുതകൾ പരിഗണിക്കാതെ എന്നെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം അന്വേഷണ കമ്മിറ്റി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും എന്ന് അറിയിച്ചു. മുൻ പ്രധാനമന്ത്രിയുടെ രാജി അദ്ദേഹത്തിന്റെ മാർജിനൽ മണ്ഡലമായ ഉക്‌സ്‌ബ്രിഡ്ജിലും സൗത്ത് റൂയിസ്‌ലിപ്പിലും ഉപതിരഞ്ഞെടുപ്പിന് കാരണമാകും.

കരട് റിപ്പോർട്ടിൽ യാതൊരു വിധ വസ്തുതയും ഇല്ലെന്നും താൻ സാധാരണക്കാരെ യാതൊരു വിധത്തിലും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റിയുടെ ചെയർ വുമണായ ലേബർ പാർട്ടിയുടെ ഹാരിയറ്റ് ഹർമൻ ഇതിനെ കടുത്ത പക്ഷപാതത്തോടെയാണ് സമീപിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് ലോക്ക്ഡൗണുകളുടെ സമയത്ത് ഡൗണിംഗ് സ്ട്രീറ്റിലെ ഒത്തുചേരലുകളിൽ സാമൂഹിക അകലം പാലിക്കുക എന്നത് നടപ്പിലാക്കാൻ സങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും മുൻ പ്രധാന മന്ത്രി വ്യക്തമാക്കി. 2019 ജൂലൈ മുതൽ 2022 സെപ്തംബർ വരെ പ്രധാനമന്ത്രിയായിരുന്നു ബോറിസ് ജോൺസൻ. 2008-നും 2016-നും ഇടയിൽ ലണ്ടൻ മേയറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved