ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
രാജ്ഞിയുടെ പ്രസംഗത്തിൽ നിന്നും തൊഴിലാളികളുടെ അവകാശങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഒഴിവാക്കിയതിനെ തുടർന്ന് വൻ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ബിൽ ഒഴിവാക്കിയതിൽ നിരാശയുണ്ടെന്ന് വ്യവസായ ഗ്രൂപ്പുകൾ പറയുമ്പോൾ തൊഴിലാളികളോട് സർക്കാർ പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് യൂണിയനുകൾ ആരോപിച്ചു. വഴക്കമുള്ള തൊഴിൽ അവകാശങ്ങൾ ,ഗർഭധാരണയോട് അനുബന്ധിച്ചുള്ള ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ എന്നിവ അടങ്ങുന്ന ഒരു തൊഴിൽ ബിൽ പ്രതീക്ഷിച്ചിരുന്നു. 2019 ലാണ് ബില്ലിനുള്ള പദ്ധതികൾ സർക്കാർ ആദ്യമായി പ്രഖ്യാപിച്ചത്. 2019 ഡിസംബറിലെ രാജ്ഞിയുടെ പ്രസംഗത്തിൽ ഒരു ആസൂത്രിത തൊഴിൽ ബിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ ഇതുവരെ ഇത് നിയമത്തിന് വിധേയമായിട്ടില്ല. യുകെ യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാകുമോ എന്ന ആശങ്കകൾ ഉണ്ടായിരുന്നു.

മന്ത്രിമാർ നേരത്തെ വാഗ്ദാനം ചെയ്തിരുന്ന ബില്ലിൽ സുപ്രധാന അവകാശങ്ങൾ ആയ ഡിഫോൾട്ട് ഫ്ലെക്സിബിൾ വർക്കിംഗ്,ഫെയർ ടിപ്സ്, ഗർഭകാലത്തെ വിവേചനങ്ങൾക്കെതിതിരെയുള്ള സംരക്ഷണം എന്നിവ ഉൾപ്പെട്ടിരുന്നു. അതേസമയം തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വ്യക്തമായ പദ്ധതിയുണ്ടെന്ന് സർക്കാർ പറഞ്ഞു. പുതിയ നിർമ്മാണ പദ്ധതികളിൽ സമ്പദ് വ്യവസ്ഥയെ വളർത്തുന്നതു പോലുള്ള മുൻഗണനകൾ നൽകി ജീവിതച്ചിലവ് പരിഹരിക്കാനായി ആളുകളെ നല്ല ജോലികളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന സമഗ്രമായ വ്യക്തികളാണ് തങ്ങൾ കൊണ്ടു വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. തൊഴിൽ ബിൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൊഴിലാളികൾക്ക് ദേശീയ മിനിമം വേതനത്തിന് തുല്യമായ ശമ്പളം നൽകുന്നില്ലെങ്കിൽ യുകെ തുറമുഖങ്ങളിൽ കപ്പലുകൾ ഡോക്കിംഗ് ചെയ്യുന്നത് നിരോധിക്കുന്ന നിയമനിർമാണം അവതരിപ്പിക്കാനുള്ള പദ്ധതി സർക്കാർ സ്ഥിരീകരിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇ-സ്‌കൂട്ടറുകളുടെ ഉപയോഗം വിപുലീകരിക്കുന്നതിനായുള്ള പുതിയ നിയമങ്ങൾ വരും വർഷങ്ങളിൽ കൊണ്ടുവരുന്നതിൽ മുൻഗണന നൽകുമെന്ന് സർക്കാർ അറിയിച്ചു. യുകെ റെയിൽവേയുടെ മേൽനോട്ടം വഹിക്കാൻ ഒരു പുതിയ സമിതി രൂപീകരിക്കുമെന്നും യുകെ തുറമുഖങ്ങളിൽ ഡോക്കിംഗിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് മിനിമം വേതനത്തിന് തുല്യമായ വേതനം നൽകാത്ത ഫെറികൾ നിരോധിക്കാനും ഉള്ള നിയമനിർമ്മാണം നടത്തുമെന്നും അറിയിച്ചു. ചൊവ്വാഴ്ചത്തെ രാജ്ഞിയുടെ പ്രസംഗത്തിലാണ് സർക്കാരിൻെറ പദ്ധതികൾ വിശദീകരിച്ചത്. ഇ-സ്‌കൂട്ടറുകൾ വ്യാപകമായി വിൽക്കപ്പെടുകയും കാണപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ നിലവിൽ സ്വകാര്യ ഭൂമിയിലോ സർക്കാർ വാടകയ്ക്കെടുത്ത പദ്ധതികളിലോ മാത്രമേ നിയമാനുസൃതമായി ഉപയോഗിക്കാൻ കഴിയൂ. പൊതുഭൂമിയിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഇ-സ്കൂട്ടറുകൾ ഓടിക്കുന്നത് നിലവിൽ നിയമവിരുദ്ധമാണ്. എന്നാൽ ഇ-സ്കൂട്ടറുകൾ സുരക്ഷിതമാക്കുന്ന നവീകരണത്തിനെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ഗതാഗത ബിൽ സഹായിക്കുമെന്ന് സർക്കാരിൻറെ വക്താവ് പറഞ്ഞു.

സെക്കന്റ് ഹാൻഡ് ഇലക്ട്രിക്ക് വാഹനങ്ങളുടെ ഡിമാൻഡ് വൻ തോതിൽ ബ്രിട്ടനിൽ ഉയരുന്നതായുള്ള റിപോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുകെയിൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പന ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 5 ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ വർഷവും ഈ കാലയളവുമായി താരതമ്യം ചെയ്യുമ്പോഴുള്ള കണക്കുകളാണ് ഇത്. എന്നാൽ സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹനവിപണി ഇരട്ടിയിലധികമായി വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പൂർണമായും വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കുന്ന യൂസ്ഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 6625 -ൽ നിന്ന് 14586 ആയിട്ടാണ് ഉയർന്നത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 120.2 % വർദ്ധനവാണ് .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എക്സുമ: കരീബിയൻ ദ്വീപായ എക്സുമയിലെ ബഹാമാസ് റിസോർട്ടിൽ മൂന്ന് അമേരിക്കൻ വിനോദസഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച പുലർച്ചെയാണ് റിസോർട്ടിലെ രണ്ട് വില്ലകളിലായി ഒരു സ്ത്രീ അടക്കം മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടെന്നസിയിൽ നിന്നുള്ള മൈക്കിൾ ഫിലിപ്പ് (68), ഭാര്യ റോബി ഫിലിപ്പ് (65), ഫ്ലോറിഡയിൽ നിന്നുള്ള വിൻസെന്റ് ചിയാരെല്ല (64) എന്നിവരാണ് മരിച്ചത്. ചിയാരെല്ലയുടെ ഭാര്യ ഡോണിസ് ചിയാരെല്ലയെ (65) ഗുരുതരാവസ്ഥയിൽ മിയാമി ഏരിയാ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. വിവാഹവാർഷികം ആഘോഷിക്കാനാണ് ചിയാരെല്ലയും ഭാര്യയും റിസോർട്ടിൽ എത്തിയത്.

എക്സുമയിലെ സാൻഡൽസ് എമറാൾഡ് ബേയിൽ നടന്ന ഈ അസാധാരണ സംഭവം പോലീസ് അന്വേഷിച്ചു വരികയാണ്. ഭക്ഷണത്തിൽ നിന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാകാം മരണകാരണമെന്ന് സംശയിക്കുന്നു. മരണത്തിൽ അസാധാരണമായി ഒന്നുമില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും ബഹാമാസ് ആക്ടിംഗ് പ്രധാനമന്ത്രി ചെസ്റ്റർ കൂപ്പർ പറഞ്ഞു.

പുലർച്ചെ റൂം ബോയി എത്തിയപ്പോഴാണ് ആദ്യ വില്ലയിൽ ചിയാരെല്ലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ മുറിക്കുള്ളിൽ ബോധരഹിതയായി കണ്ടെത്തി. തൊട്ടപ്പുറത്തെ വില്ലയിലാണ് മറ്റ് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു മൃതദേഹങ്ങളിലും ഏതെങ്കിലും വിധത്തിലുള്ള ആക്രമണങ്ങൾ നടന്നതിന്റെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റോയൽ ബഹാമാസ് പോലീസ് ഫോഴ്സ് പ്രസ്താവനയിൽ പറഞ്ഞു.
വ്യാഴാഴ്ച റിസോർട്ടിലെ മറ്റ് ചില അതിഥികൾക്കും ഓക്കാനവും ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു. ഉടൻ തന്നെ ഇവർക്ക് ചികിത്സ ലഭ്യമാക്കി. രണ്ടാംവില്ലയിൽ മരിച്ച ദമ്പതികൾക്ക് വ്യാഴാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായും ഇവർക്ക് ചികിത്സ നൽകിയിരുന്നതായും ബഹാമസ് ആരോഗ്യ മന്ത്രി ഡോ.മൈക്കൽ ഡാർവിൽ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ആശുപത്രിയിൽ ഓപ്പറേഷനുകൾക്ക് ശേഷം അബോധാവസ്ഥയിലായിരുന്ന രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത പുരുഷ നേഴ്സിനെ കോടതിയിൽ ഹാജരാക്കി. 51 കാരനായ പോൾ ഗ്രെയ്‌സൺ ആണ് പ്രതി. ശസ്ത്രക്രിയയെത്തുടർന്ന് അനസ്തേഷ്യയിൽ കഴിയുമ്പോൾ നാല് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായും നഗ്നചിത്രങ്ങൾ എടുത്തതായും ഷെഫീൽഡ് ക്രൗൺ കോടതി പറഞ്ഞു. ഷെഫീൽഡിലെ റോയൽ ഹാലംഷെയർ ഹോസ്പിറ്റലിൽ വെച്ചാണ് ഇത് നടന്നത്. കുട്ടികളുടെ നഗ്നചിത്രങ്ങളും ഇയാൾ എടുത്തിട്ടുണ്ട്. കൂടാതെ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് അഞ്ച് വനിതാ സഹപ്രവർത്തകരുടെ നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തിയതായും ഇയാൾ സമ്മതിച്ചു.

ഷെഫീൽഡിലെ നെതർ എഡ്ജിൽ നിന്നുള്ള ഗ്രേസൺ, 23 കുറ്റങ്ങൾ സമ്മതിച്ചിട്ടുണ്ട്. ലൈംഗികാതിക്രമം, കുട്ടികളുടെ നഗ്നചിത്രങ്ങൾ എടുക്കുക, കൈവശം വയ്ക്കുക തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തി. ഇയാളുടെ ഹാർഡ് ഡ്രൈവുകളിലും മെമ്മറി സ്റ്റിക്കുകളിലും നഗ്നചിത്രങ്ങൾ കണ്ടെത്തിയ യുവതിയിലൂടെയാണ് ഈ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ പുറംലോകം അറിയുന്നത്.

2020 ഡിസംബറിലാണ് ഗ്രേസണെ പോലീസ് അറസ്റ്റ് ചെയ്തത്. 1994 മുതൽ ഇയാൾ ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇദ്ദേഹത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടീഷ് പാർലമെന്റിന്റെ ഈ വർഷത്തെ സമ്മേളനങ്ങളുടെ തുടക്ക ചടങ്ങിന് എലിസബത്ത് രാജ്ഞി പങ്കെടുക്കില്ലെന്ന് ബക്കിങ്ഹാം കൊട്ടാരം അധികൃതർ അറിയിച്ചിരിക്കുകയാണ്. 1963 നു ശേഷം ആദ്യമായാണ് രാജ്ഞി ഈ ചടങ്ങിൽ പങ്കെടുക്കാതിരിക്കുന്നത്. സാധാരണയായി ഈ ചടങ്ങിൽ രാജ്ഞിയുടെ പ്രസംഗവും ഉണ്ടാകും. എന്നാൽ ഇത്തവണ ചാൾസ് രാജകുമാരനാകും രാജ്ഞിക്ക് പകരം ആ പ്രസംഗം നടത്തുക എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാജ്ഞിക്ക് ഉണ്ടായിരിക്കുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളും, നടക്കുന്നതിനുള്ള ബുദ്ധിമുട്ടുമാണ് ചടങ്ങിൽ പങ്കെടുക്കാതിരിക്കാനുള്ള കാരണമെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്ഞിയുടെ ശാരീരിക അസ്വാസ്ഥ്യങ്ങൾ മൂലം അടുത്തിടെ നിരവധി പൊതുചടങ്ങുകളിൽ നിന്ന് അവർ വിട്ടുനിന്നിരുന്നു.

ഹൗസ് ഓഫ് ലോർഡ്സിലെ രാജ്ഞിയുടെ കസേര പ്രതീകാത്മകമായി ഒഴിച്ചിടും. വിൻഡ്സർ കാസ്റ്റിലിൽ ഇരുന്ന് രാജ്ഞി ലൈവായി ചടങ്ങുകൾ കാണുമെന്നാണ് കൊട്ടാരം അധികൃതർ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം വരെ രാജ്ഞി ഈ ചടങ്ങിൽ പങ്കെടുക്കുമെന്ന് തന്നെയായിരുന്നു അധികൃതർ വ്യക്തമാക്കിയിരുന്നത്. ചികിത്സിക്കുന്ന ഡോക്ടർമാരുമായുളള കൂടിക്കാഴ്ചക്ക് ശേഷമാണ് ചടങ്ങ് പങ്കെടുക്കേണ്ട എന്നൊരു തീരുമാനത്തിൽ എത്തിയതെന്ന് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. രാജ്ഞിക്ക് പകരം ചാൾസ് രാജകുമാരനും, വില്യം രാജകുമാരനുമാണ് പാർലമെന്റ് ഔദ്യോഗികമായി ആരംഭിക്കാനുള്ള അനുവാദം നൽകിയിരിക്കുന്നത്.
ഫിലിപ്പ് രാജകുമാരനു വേണ്ടി നടത്തിയ താങ്ക്സ് ഗിവിങ് സർവീസിൽ മാത്രമാണ് അടുത്തിടെയായി രാജ്ഞി പങ്കെടുത്തത്. മറ്റ് നിരവധി ചടങ്ങുകൾ അവർ ആരോഗ്യ പ്രശ്നങ്ങൾ മൂലം ഒഴിവാക്കുകയാണ് ചെയ്തത്. 1959 ലും 1963 ലും ഗർഭിണിയായിരുന്ന സമയത്ത് മാത്രമാണ് രാജ്ഞി ഈ ചടങ്ങ് മുടക്കിയത്. ചടങ്ങുകളിൽ നിന്നുള്ള പിന്മാറ്റം രാജ്ഞിയുടെ ആരോഗ്യത്തെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക നൽകുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ ലോകമെങ്ങും വാഹന വിപണിയിൽ വൻ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. പരിസ്ഥിതിസൗഹൃദ വാഹനങ്ങൾക്കായി ജനങ്ങളുടെ താൽപര്യവും ഇന്ധനവിലയിലുള്ള വൻ വർദ്ധനവുമാണ് പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളെ പ്രിയപ്പെട്ടതാക്കുന്നത്. എന്നിരുന്നാലും കൂടിയ വാഹന വിലയും മതിയായ റീചാർജ് സ്റ്റേഷനുകളുടെ അഭാവവും സാധാരണക്കാരെ ഇലക്ട്രിക് വാഹനങ്ങൾ മേടിക്കുന്നതിന് വിമുഖരാക്കുന്നതിന്റെ പ്രധാന കാരണങ്ങളാണ്.

എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും ബ്രിട്ടനിൽ സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹനവിപണി വൻ നേട്ടമുണ്ടാക്കിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ശുഭസൂചനയായാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പന ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 5 ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ വർഷവും ഈ കാലയളവുമായി താരതമ്യം ചെയ്യുമ്പോഴുള്ള കണക്കുകളാണ് ഇത്. എന്നാൽ സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹനവിപണി ഇരട്ടിയിലധികമായി വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത് .

പൂർണമായും വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കുന്ന യൂസ്ഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 6625 -ൽ നിന്ന് 14586 ആയിട്ടാണ് ഉയർന്നത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 120.2 % വർദ്ധനവാണ് .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ന്യൂകാസിൽ : ഡെലിവറൂവിലൂടെ പിസ്സ വാങ്ങി കഴിച്ചതിനെ തുടർന്നുണ്ടായ അലർജി മൂലം യുവാവ് മരിച്ച സംഭവത്തിൽ വിചാരണ നാളെ ആരംഭിക്കും. ലീഡ്‌സ് സ്വദേശിയായ ജെയിംസ് അറ്റ്കിൻസൺ (23) ആണ് മരിച്ചത്. 2020 ജൂലൈ 10നായിരുന്നു സംഭവം. ന്യൂകാസിലിലെ ഡാഡിയൽ റെസ്റ്റോറന്റിൽ നിന്ന് ഒരു ടേക്ക്അവേ പിസ്സ ഓർഡർ ചെയ്ത് കഴിച്ചതിന് ശേഷമാണ് അലർജി ഉണ്ടായത്. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ജെയിംസിന് നിലക്കടലയോട് അലർജി ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ കുടുംബം വെളിപ്പെടുത്തി.

ജെയിംസിന്റെ മരണത്തെപറ്റിയുള്ള പ്രീ ഇൻക്വസ്റ്റ് റിവ്യൂ നാളെ ന്യൂകാസിൽ കൊറോണേഴ്സ് കോടതിയിൽ ആരംഭിക്കും. മകന്റെ മരണത്തെ തുടർന്ന്, ടേക്ക്എവേകളിൽ അലർജി മുന്നറിയിപ്പ് വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മാതാപിതാക്കളായ സ്റ്റുവർട്ടും ജില്ലും ആവശ്യപ്പെട്ടു. ഡെലിവറൂ വഴിയാണ് ഓൺലൈനിൽ ഓർഡർ നൽകിയതെന്നും വെബ്സൈറ്റിൽ അലർജിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഉണ്ടായിരുന്നെന്നും സംഭവസമയത്ത് റെസ്റ്റോറന്റ് ഉടമയായ ഗുൽഫം ഉൽഹബ് പറഞ്ഞു.

അറ്റ്കിൻസന്റെ മരണത്തെത്തുടർന്ന് 2020 ജൂലൈയിൽ ഡെലിവറൂവിൽ നിന്ന് റെസ്റ്റോറന്റിനെ താത്കാലികമായി ഒഴിവാക്കി. കേസിൽ ഡെലിവറൂവിനെയോ ഡെലിവറി റൈഡറെയോ സംശയിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ക്രൗഡ് ജസ്റ്റിസിലൂടെയാണ് കേസ് നടത്താനുള്ള പണം സ്വരൂപിക്കുന്നത്. അലർജിയ്ക്ക് സാധ്യതയുള്ള ചേരുവകൾ ഏതെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഉപഭോക്താക്കളെ അറിയിക്കണമെന്ന് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) നിർദേശിക്കുന്നു. ഭക്ഷണം വാങ്ങുന്നതിന് മുമ്പും ഡെലിവറി സമയത്തും ടേക്ക്‌എവേകൾ അലർജിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കണമെന്ന് എഫ്എസ്എ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : റഷ്യയ്ക്കും ബെലാറസിനും മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി ബ്രിട്ടൻ. ഇത്തവണ വ്യാപാരങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. പ്ലാറ്റിനം, പലേഡിയം എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് പുതിയ ഇറക്കുമതി തീരുവ ബാധകമാകുമെന്ന് അന്താരാഷ്ട്ര വ്യാപാര വകുപ്പ് അറിയിച്ചു. രാസവസ്തുക്കൾ, പ്ലാസ്റ്റിക്, റബ്ബർ, യന്ത്രസാമഗ്രികൾ എന്നിവയ്ക്ക് കയറ്റുമതി നിരോധനവും ഉണ്ട്. യുകെ ഉത്പന്നങ്ങളെ കൂടുതൽ ആശ്രയിക്കുന്ന റഷ്യൻ വ്യവസായ മേഖലയ്ക്ക് ഇത് തിരിച്ചടിയാകും. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ജി 7 നേതാക്കൾ വീഡിയോ കോൾ സംഭാഷണം നടത്തിയതിന് പിന്നാലെ യുഎസും കാനഡയും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി.

നിയന്ത്രണങ്ങൾ ശക്തമാക്കി റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ആൻ-മാരി ട്രെവെലിയൻ പറഞ്ഞു. യുക്രൈനിലേക്കുള്ള നിയമവിരുദ്ധമായ അധിനിവേശം വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുവെന്നും ഈ ക്രൂരമായ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ചാൻസലർ ഋഷി സുനക് പറഞ്ഞു.

ഇറക്കുമതി, കയറ്റുമതി എന്നിവയിലുള്ള പുതിയ ഉപരോധം പുടിന്റെ യുദ്ധതന്ത്രത്തെ കാര്യമായി ബാധിക്കുമെന്നും സുനക് അഭിപ്രായപ്പെട്ടു. റഷ്യയിൽ നിന്നുള്ള ചരക്ക് ഇറക്കുമതിയുടെ 96 ശതമാനത്തിലധികം നിയന്ത്രണത്തിൽ ഉൾപ്പെടുന്നെന്നും റഷ്യയിലേക്കുള്ള ചരക്ക് കയറ്റുമതിയുടെ 60 ശതമാനവും പൂർണ്ണമായോ ഭാഗികമായോ നിയന്ത്രണങ്ങൾക്ക് വിധേയമാക്കുമെന്നും ഡിഐടി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്ലാക്ക്പൂൾ : കാമുകി മരിച്ചതിൽ മനംനൊന്ത് കാമുകൻ ആത്മഹത്യ ചെയ്തു. ലാൻഡ്‌സ്‌കേപ്പ് ഗാർഡനിംഗ് ബിസിനസ്സ് നടത്തിവന്ന ക്രെയ്ഗ് ഡാഫെർൺ (35)നെയാണ് ജനുവരി 16ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബ്ലാക്ക്പൂൾ സ്വദേശിയാണ്. ജനുവരി 11നായിരുന്നു ഇദ്ദേഹത്തിന്റെ കാമുകി ജെന്നി ഷാൻലിയുടെ മരണം. ജെന്നിയുടെ മരണവും ആത്മഹത്യ ആണെന്ന് പോലീസ് പറയുന്നു. ജെന്നിയുടെ മരണത്തോടെ ക്രെയ്ഗ് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ജെന്നി മരിച്ച് മൂന്നു ദിവസത്തിന് ശേഷം സ്കൂൾ ലെയ്നിലെ ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടത്തിന് സമീപത്ത് നിന്ന് ക്രെയ്ഗിന്റെ മൃതദേഹം കണ്ടെത്തി.

2020 ജൂണിൽ ക്രെയ്ഗ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് അമ്മ പട്രീഷ്യ ഡാഫെർ പറഞ്ഞു. ജെന്നിയുടെ തിരോധാനത്തിന് പിന്നാലെ ജനുവരി 14ന് ക്രെയ്ഗ് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നെന്ന് പ്രെസ്റ്റൺ കോറോണേഴ്സ് കോടതിയിൽ നടത്തിയ ഇൻക്വസ്റ്റിൽ പറഞ്ഞു. അതിന് ശേഷമാണ് ക്രെയ്ഗിനെ കാണാതായത്. മൂന്നു കുട്ടികളുടെ അമ്മ കൂടിയായ ജെന്നിയുടെ മരണത്തിൽ ക്രെയ്ഗ് തകർന്നുപോയെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- സ്റ്റാഫുകളിൽ ഉണ്ടായിരിക്കുന്ന കുറവുമൂലം പ്ലെയിനുകളിൽ നിന്നും സീറ്റുകൾ നീക്കി കുറവ് ക്രൂവിനെ ഉപയോഗിച്ച് യാത്രക്കൊരുങ്ങുകയാണ് ഈസി ജെറ്റ്. കോവിഡ് നിയന്ത്രണങ്ങൾ എല്ലാം തന്നെ നീക്കം ചെയ്ത സാഹചര്യത്തിൽ, ബ്രിട്ടനിൽ നിന്നും അധികം യാത്രക്കാരാണ് ഇപ്പോൾ യാത്രയ്ക്ക് ഒരുങ്ങുന്നത്. അതിനാൽ ഈസി ജെറ്റിന്റെ അറുപതോളം എ 319 വിമാനങ്ങളിലെ ഏറ്റവും പുറകിലത്തെ റോ സീറ്റുകൾ നീക്കം ചെയ്യുവാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇത് 156 യാത്രക്കാർ എന്ന കണക്കിൽ നിന്നും 150 എന്ന കണക്കിലേക്ക് വിമാനത്തിന്റെ കപ്പാസിറ്റി എത്തിക്കും. ഇതോടെ സാധാരണയായി നാല് ക്യാബിൻ ക്രൂ എന്നതിൽ നിന്നും മൂന്ന് എന്ന രീതിയിലേക്ക് സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ കമ്പനിക്ക് സഹായകരമാകും.

കോവിഡ് കാലത്താണ് എയർലൈൻ അധികൃതർ സ്റ്റാഫുകളുടെ എണ്ണം ഗണ്യമായി ചുരുക്കിയത്. എന്നാൽ ഇപ്പോൾ യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ, പെട്ടെന്ന് തന്നെ സ്റ്റാഫുകളുടെ എണ്ണം കൂട്ടുവാൻ കമ്പനി അധികൃതർക്ക് സാധിക്കുന്നില്ല. അതാണ് നിലവിലെ സ്റ്റാഫുകളുടെ കുറവിന് കാരണമായിരിക്കുന്നത്. മുൻപ് ഇത്തരത്തിൽ പിരിച്ചുവിട്ട ജീവനക്കാർ മറ്റ് ജോലി സാഹചര്യങ്ങൾ തിരഞ്ഞെടുത്തതിനാൽ ഇപ്പോൾ തിരിച്ച് ലഭിക്കുന്നില്ലെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. ഇത് ഗവൺമെന്റിന്റെ വീഴ്ചയാണെന്നും കൃത്യമായ സമയങ്ങളിൽ തീരുമാനങ്ങൾ എടുക്കാത്തതാണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാക്കുന്നതെന്നും എയർലൈൻ ഉടമകൾ കുറ്റപ്പെടുത്തി. എന്നാൽ ഈസ്റ്ററിന് ശേഷം സ്റ്റാഫുകളുടെ കുറവ് പരിഹരിക്കാത്തത് എയർലൈൻ ഉടമകളുടെ മാത്രം കുറ്റമാണെന്ന് ബ്രിട്ടീഷ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ട്രാൻസ്പോർട്ട് ഗ്രാന്റ് ഷാപ്സ് വ്യക്തമാക്കി. ഈസി ജെറ്റിൽ ഇത്തരത്തിൽ അറുപതോളം വിമാനങ്ങളിലെ സീറ്റുകൾ കുറയ്ക്കുന്നത് മുന്നൂറോളം ജീവനക്കാരുടെ ആവശ്യകത ഇല്ലാതാക്കുമെന്നാണ് നിലവിലെ റിപ്പോർട്ട്. എന്നാൽ ഈ വേനൽക്കാലത്തോടുകൂടി പഴയ രീതിയിൽ പൂർണമായും പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി ഈസി ജെറ്റ് അധികൃതർ വ്യക്തമാക്കി. കോവിഡിന് മുൻപ്, ഈസി ജെറ്റിന് ഒരു ദിവസത്തിൽ മൂന്നു ലക്ഷത്തോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നതെന്നാണ് ഈസി ജെറ്റ് വ്യക്തമാക്കുന്നത്.