Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ മരണദിവസം ദുഃഖിതരായ രാജകുടുംബാംഗങ്ങളോടൊപ്പം പങ്കുചേരുന്നതിൽ നിന്ന് മേഗൻ മാർക്കിളിനെ ചാൾസ് രാജാവ് വിലക്കിയതിനെ തുടർന്ന്, ഹാരി രാജകുമാരൻ രാജാവിനോടും വില്യമിനോടും ഒപ്പം അത്താഴം കഴിക്കാൻ വിസമ്മതിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹാരി രാജകുമാരന് തന്റെ ഭാര്യ തന്നോടൊപ്പം ഉണ്ടാകണമെന്ന് ശക്തമായ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ബ്രിട്ടനിലെ പുതിയ രാജാവ് തന്റെ ഇളയ മകനെ ഫോണിൽ വിളിച്ച് മേഗൻ അവിടെ ഉണ്ടായിരിക്കുന്നത് ഉചിതമല്ലെന്ന് പറഞ്ഞുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിനെ തുടർന്നാണ് ഹാരി രാജകുമാരൻ ഇരുവരോടും ഒപ്പമുള്ള അത്താഴം ഒഴിവാക്കിയത്. ഈ പ്രശ്നങ്ങൾ ഫോണിലൂടെ സംസാരിച്ചുകൊണ്ടിരുന്നതിനാൽ വില്യമിനും, ആൻഡ്രൂ രാജകുമാരനും എഡ്വേർഡിനുമൊപ്പമുള്ള ഫ്ലൈറ്റ് ഹാരി രാജകുമാരന് നഷ്ടമായതായാണ് റിപ്പോർട്ടുകൾ. പിന്നീട് തനിയെ മേഗൻ ഇല്ലാതെ വൈകിട്ട് 6 :35 ഓടെ ആണ് ഹാരി രാജകുമാരൻ കൊട്ടാരത്തിൽ എത്തിയത്.

ഹാരി രാജകുമാരനും രാജകുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ പുരോഗതിയില്ല എന്നു തന്നെയാണ് ഈ റിപ്പോർട്ടുകൾ എല്ലാം തന്നെ സൂചിപ്പിക്കുന്നത്. രാജ്ഞിയുടെ മരണം ഔദ്യോഗികമായി ലോകത്തിനു മുൻപിൽ അറിയിക്കുന്നതിന് കുറച്ചുസമയം മുൻപ് മാത്രമാണ് ഹാരി രാജകുമാരൻ കൊട്ടാരത്തിൽ എത്തിയത്. പിറ്റേദിവസം രാവിലെ തന്നെ അദ്ദേഹം ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ മടങ്ങിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ഉയർന്നുവരുന്ന പണപ്പെരുപ്പം തടയുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച നിരക്കുകൾ അര ശതമാനം ഉയർത്തിയിരിക്കുകയാണ്. ബ്രിട്ടൻ നിലവിൽ തന്നെ സാമ്പത്തിക മാന്ദ്യത്തിലെത്തിയെന്ന മുന്നറിയിപ്പാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകി കഴിഞ്ഞിരിക്കുന്നത്. എന്നാൽ സാഹചര്യങ്ങൾ അതിരൂക്ഷമെങ്കിലും, പണപ്പെരുപ്പം തടയുന്നതിനായി യുഎസ് ഫെഡറൽ റിസർവ് ബാങ്ക് എടുത്ത പോലെയുള്ള അതിതീവ്ര നടപടികൾ ഒന്നും തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പലിശ നിരക്കുകൾ 1.75 ശതമാനത്തിൽ നിന്നും 2.25% ത്തിലേക്ക് ഉയർത്താൻ മാത്രമാണ് ഇപ്പോൾ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. അവശ്യ ഭക്ഷണസാധനങ്ങളുടെ വിലവർധനയും , എനർജി ബില്ലുകളുടെ വർദ്ധനയും എല്ലാം ബ്രിട്ടനിൽ ജനങ്ങളെ ആകെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. എന്നാൽ ഉയർന്നുവരുന്ന പണപ്പെരുപ്പം തടയുന്നതിനായാണ് ബാങ്ക് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്.


രാജ്ഞിയുടെ മരണത്തോട് അനുബന്ധിച്ച് ഉണ്ടായ പൊതു അവധികളും ബ്രിട്ടന്റെ സാമ്പത്തിക രംഗത്തെ ബാധിക്കും എന്നാണ് ബാങ്ക് വിലയിരുത്തുന്നത്. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ചേർന്നാണ് പലിശ നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ ബാങ്കിന്റെ നിലവിലുള്ള 838 ബില്യൺ പൗണ്ട് ഗവൺമെന്റ് ബോണ്ടുകൾ കുറയ്ക്കാനും കമ്മറ്റി ഐക്യകണ്ഠേന തീരുമാനമെടുത്തിട്ടുണ്ട്. ഒക്ടോബറിന് ശേഷവും കുറച്ചു മാസങ്ങൾ പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിൽ തുടരുമെന്നാണ് നിലവിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജീവിതച്ചെലവ് പ്രതിസന്ധി നേരിടാനുള്ള പദ്ധതികൾ വെള്ളിയാഴ്ച മിനി ബജറ്റിൽ അവതരിപ്പിക്കും. പബ്ലിക് ഫിനാൻസിന്റെ ചുമതലയുള്ള പുതിയ ചാൻസലർ ക്വാസി ക്വാർട്ടേംഗാണ് പ്രഖ്യാപനങ്ങൾ നടത്തുന്നത്. വീടുകൾക്കും ബിസിനസുകൾക്കുമുള്ള ഊർജ്ജ ബിൽ വർദ്ധന പരിമിതപ്പെടുത്തുന്നതിന് സർക്കാരിന് എത്രമാത്രം ഇടപെടൽ നടത്തുമെന്ന് ആളുകൾ ഉറ്റുനോക്കും. നികുതി വെട്ടിക്കുറയ്ക്കുന്നതിനുള്ള മൊത്തം ചെലവ് കുറഞ്ഞത് 30 ബില്യൺ പൗണ്ട് ആയിരിക്കുമെന്നും വാർത്താകേന്ദ്രങ്ങൾ പറയുന്നുണ്ട്. ദേശീയ ഇൻഷുറൻസ് വെട്ടിക്കുറച്ചുകൊണ്ട് വരുമാനം നിലനിർത്താൻ ആളുകളെ അനുവദിക്കും.

നാഷണൽ ഇൻഷുറൻസിൽ എന്ത് മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് അടുത്തിടെയുണ്ടായ വർദ്ധന പിൻവലിക്കുമെന്നായിരുന്നു ലിസ് ട്രസിന്റെ മറുപടി. ഏപ്രിൽ 6 മുതൽ, ഗവൺമെന്റിന്റെ എൻ എച്ച് എസിനും സോഷ്യൽ കെയർ പ്ലാനിനും ധനസഹായം നൽകാൻ പൗണ്ടിൽ 1.25 പെൻസ് അധികമായി നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. വീട് വാങ്ങുമ്പോൾ അടയ്‌ക്കുന്ന സ്റ്റാമ്പ് ഡ്യൂട്ടി ഉൾപ്പെടെയുള്ള മറ്റ് നികുതികൾ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്.

ഒരു കമ്പനി ഉണ്ടാക്കുന്ന വാർഷിക ലാഭത്തെ അടിസ്ഥാനമാക്കിയാണ് കോർപ്പറേഷൻ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 2023 ഏപ്രിലിൽ ഇത് 19% ത്തിൽ നിന്ന് 25% ആയി വർദ്ധിക്കുമെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ഈ ഉയർച്ച റദ്ദാക്കാനാണ് ലിസ് ട്രസിന്റെ നീക്കം. അതോടൊപ്പം, ഗ്രീൻ ലെവികൾ താൽക്കാലികമായി നിർത്തലാക്കുമെന്നും, കുടുംബങ്ങൾക്ക് ഏകദേശം 150 പൗണ്ട് വീതം ലാഭിക്കാമെന്നും ബജറ്റിൽ വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ഇൻസുലേഷൻ, പുനരുപയോഗ ഊർജം തുടങ്ങിയ ഫണ്ട് പ്രോഗ്രാമുകൾക്ക് ഉപയോഗിക്കുകയാണ്. സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാറ്റം വരുത്തുന്നതും വസ്തു വാങ്ങലുകൾക്ക് നൽകുന്ന നികുതിയിലും മാറ്റമുണ്ടാകുമെന്നും വിദ​ഗ്ദർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ട്രസിന്റെ കൺസർവേറ്റീവ് നേതൃത്വ എതിരാളിയായ റിഷി സുനക് ഉൾപ്പെടെയുള്ള വിമർശകർ, ഉടനടിയുള്ള നികുതി വെട്ടിക്കുറവുകൾ ഉയർന്ന വായ്പയെടുക്കലിലേക്ക് നയിക്കുമെന്ന് വാദിക്കുന്നു. ഇത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും പണവും പലിശയും ഒടുവിൽ നികുതിദായകർ തിരികെ നൽകേണ്ടിവരുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം നികുതിയിളവുകൾ സമ്പദ്‌വ്യവസ്ഥ വളരാൻ സഹായിക്കുമെന്നാണ് ട്രസ് വാദിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജകുടുംബത്തിൽ നിന്ന് വേർപ്പെട്ട് നിൽക്കാനുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനം രാജ്ഞിയെ വേദനിപ്പിച്ചിരുന്നതായി വെളിപ്പെടുത്തലുമായി പുസ്തകം. ദി ന്യൂ റോയൽസ് – ക്വീൻ എലിസബത്തിന്റെ ലെഗസി ആൻഡ് ദി ഫ്യൂച്ചർ ഓഫ് ദി ക്രൗണിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. രാജകുടുംബം വിടാനുള്ള തീരുമാനത്തെക്കുറിച്ച് ചിന്തിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും രചയിതാവ് കാറ്റി നിക്കോൾ പറയുന്നു.

ഹാരിയും മേഗനും ഓഗസ്റ്റിൽ യുഎസിലേക്ക് താമസം മാറിയപ്പോൾ രാജ്ഞിയും നിരാശയിലായിരുന്നെന്നും വാനിറ്റി ഫെയറിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഒരു ഭാഗത്തിൽ വ്യക്തമാക്കുന്നുണ്ട്. ഞാൻ കാര്യമാക്കുന്നില്ല, ഇനി അതിനെക്കുറിച്ച് ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല”എന്നാണ് ഇത് പുസ്തകത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ആർച്ചിയെയും ലിലിബെറ്റിനെയും കാണാൻ രാഞ്ജി ആഗ്രഹിച്ചതായും കാണാനുള്ള അവസരം കിട്ടാഞ്ഞത് വലിയ ഖേദമായി ഉള്ളിൽ കിടക്കുന്നതായും പറയുന്നു.

രാജാവെന്ന നിലയിൽ കുടുംബവും ഇളയ മകൻ ഹാരിയും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ ചാൾസിന് താൽപ്പര്യമുണ്ടെന്നും പുസ്തകം അവകാശപ്പെടുന്നു. ‘ഹാരിയും മേഗനും വിദേശത്ത് അവരുടെ ജീവിതം കെട്ടിപ്പടുക്കുമ്പോൾ അവരോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു എന്ന് സെപ്തംബർ 9-ന് നടത്തിയ ആദ്യ ടെലിവിഷൻ പ്രസംഗത്തിൽ ചാൾസ് രാജാവ് പറഞ്ഞിരുന്നു. ഹാരിയുടെയും മേഗന്റെയും തീരുമാനം രാഞ്ജിയെ ഏറെ വേദനിപ്പിച്ചതായി വാർത്താകേന്ദ്രങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ മുന്നേറുകയാണ്. യാത്രയിലുടനീളം ജീവിതത്തിലെ വിവിധ മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്താൻ രാഹുൽഗാന്ധി സമയം കണ്ടെത്തുന്നുണ്ട്. യാത്രയിൽ ഓടിവന്ന് തന്റെ കൈപിടിച്ച മിടുക്കി കുട്ടിയും കൂട്ടുകാരികളുമായി അദ്ദേഹം നടത്തുന്ന സംഭാഷണം കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ നേർക്കാഴ്ചയായിരുന്നു.

രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് വളരെ വ്യക്തമായ തങ്ങളുടെ ജീവിത ലക്ഷ്യങ്ങളാണ് അവർ പങ്കുവയ്ക്കുന്നത്. എല്ലാവരും തന്നെ തങ്ങളുടെ സ്കൂൾ പഠനത്തിനുശേഷം നേഴ്സിംഗ് ജോലി തിരഞ്ഞെടുക്കാനാണ് താത്പര്യപ്പെടുന്നത്. എന്തുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള നേഴ്സുമാർക്ക് ആഗോളതലത്തിൽ ഇത്രമാത്രം അംഗീകാരം കിട്ടുന്നതെന്ന ചോദ്യത്തിന് തങ്ങളുടെ ജോലിയോടുള്ള ആത്മാർത്ഥതയും കഠിനാധ്വാനവുമാണെന്നാണ് കുട്ടികൾ നൽകിയ മറുപടി.

രാഹുൽ ഗാന്ധിയുമായി ഷാർജ ഷെയ്ക്കും രുചിച്ച് കുട്ടികൾ പങ്കിട്ട പല മറുപടികളും കേരളത്തിലെ വിദ്യാർത്ഥികളുടെ ജീവിത വീക്ഷണത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നതായിരുന്നു. അതുപോലെതന്നെ ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും നമ്മുടെ വിദ്യാർത്ഥികളിൽ ചെലുത്തുന്ന സ്വാധീനവും വലുതാണെന്ന് വിളിച്ചോതുന്നതായിരുന്നു ഈ കൂടിക്കാഴ്ച . എവിടെ ജോലി ചെയ്യണമെന്ന രാഹുൽഗാന്ധിയുടെ ചോദ്യത്തിന് വിദ്യാർത്ഥികൾ നൽകിയ ഉത്തരം കൊറിയ എന്നായിരുന്നു . അതിനു കാരണം ബി ടി എസ് ബാൻഡും

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലെസ്റ്ററിൽ കഴിഞ്ഞദിവസം നടന്ന ഹിന്ദു മുസ്ലിം സംഘട്ടനം ബിർമിങ്ഹാമിലേക്കും വ്യാപിച്ചിരിക്കുകയാണ്. ബിർമിങ്ഹാമിലെ ഒരു ഹിന്ദു ക്ഷേത്രത്തിന് സമീപം ഏകദേശം മുഖംമൂടി ധരിച്ച 200 ഓളം പേരെ ഇന്നലെ രാത്രി കണ്ടെത്തിയതാണ് പുതിയ പ്രശ്നങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്. മുഖംമൂടി ധരിച്ച്, തലയിലൂടെ ഹൂഡിയും ധരിച്ച ധാരാളം ആളുകളാണ് ദുർഗ ഭവാൻ ഹിന്ദു ക്ഷേത്രത്തിനു സമീപം ഒരുമിച്ചു കൂടിയതെന്ന് സ്മെത്വിക് പോലീസ് പുറത്തിറക്കിയ വീഡിയോ ഫൂട്ടേജ് വ്യക്തമാക്കുന്നുണ്ട്. ഇവർ ക്ഷേത്രത്തിന് നേരെ കുപ്പികളും പടക്കങ്ങളും മറ്റും എറിഞ്ഞതായും ചില ദൃക്സാക്ഷികൾ വ്യക്തമാക്കി. ഇവർ മുസ്ലിം വിഭാഗത്തിൽ പെടുന്നവരാണ് എന്നാണ് പ്രാഥമിക നിഗമനം. ഇവരെ സ്ഥലത്തുനിന്ന് നീക്കം ചെയ്യുവാൻ പോലീസ് സന്നാഹം ശക്തമായി പ്രയത്നിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ ലെസ്റ്ററിൽ ഹിന്ദു മുസ്ലിം സംഘട്ടനം നടക്കുകയും 47 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനു ശേഷമാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

ക്ഷേത്രത്തിൽ വച്ച് നടക്കാനിരുന്ന പരിപാടിക്കെതിരെ പ്രതിഷേധിക്കാനാണ് ഇവർ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആ പരിപാടി മുൻകൂട്ടി പ്രതിഷേധങ്ങൾ നടക്കുവാൻ സാധ്യതയുള്ളതിനാൽ റദ്ദാക്കിയിരുന്നു. ജനങ്ങൾ എല്ലാവരും തന്നെ സമാധാനം പാലിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്ഞിയുടെ ശവസംസ്കാരത്തിൽ നിയമം ലംഘിച്ചതിന് അറസ്റ്റിലായ യുവാവ് വിശദീകരണവുമായി രംഗത്ത്. രാജ്ഞി മരിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് താൻ അങ്ങനെ ചെയ്തതെന്നുമാണ് ഇരുപത്തെട്ടുകാരനായ മുഹമ്മദ് ഖാനിന്റെ വാദം. എന്നാൽ ഇയാൾ കൊട്ടാരത്തിൽ ഉൾപ്പെടെ അതിക്രമിച്ചു കയറാൻ പദ്ധതി ഇട്ടിരുന്നതായും, രാജകുടുംബത്തെ നേരിട്ട് കാണാൻ ശ്രമം നടത്തിയിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.

ഈ കാര്യത്തിൽ താങ്കൾ വിജയിച്ചില്ലെങ്കിൽ എന്ത് ചെയ്യുമെന്ന കോടതിയുടെ ചോദ്യത്തിന് ജീവിക്കുന്നിടത്തോളം അതിക്രമിച്ചു കടക്കാൻ ശ്രമം തുടരുമെന്നും ഖാൻ പറഞ്ഞു. ഇയാളെ ഇന്നലെയാണ് കോടതിയിൽ ഹാജരാക്കിയത്. കേസിനാസ്പദമായ സംഭവം അരങ്ങേറിയത് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്. രാജ്ഞിയെ കാണാൻ എത്തിയ ഇയാൾ പിന്നീട് നിയമം തെറ്റിച്ചു അതിക്രമിച്ചു കയറുകയായായിരുന്നു.

രാഞ്ജിയുടെ മരണത്തിൽ സംശയമുണ്ടെന്നതുൾപ്പടെ നിരവധി കാര്യങ്ങൾ ഇയാൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമം നടത്തി. എന്നാൽ വാക്കുകളിൽ സംശയം പ്രകടിപ്പിച്ച കോടതി വാദങ്ങൾ മുഖവിലയ് ക്കെടുത്തില്ല. പബ്ലിക് സെക്ടർ വകുപ്പ് നാല് പ്രകാരമാണ് മുഹമ്മദ്‌ ഖാനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മൂന്ന് പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ബർമിങ്ഹാമിൽ നിന്നുള്ള സെക്കൻഡറി സ്കൂൾ അധ്യാപകന് മൂന്ന് വർഷം ജയിൽ ശിക്ഷ കോടതി വിധിച്ചിരിക്കുകയാണ്. മുപ്പതുകാരനായ മുഹമ്മദ്‌ തയ് മൂർ ആണ് ഇത്തരത്തിൽ പെൺകുട്ടികളെ ക്ലാസ്സിൽ കയറുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും, പിന്നീട് ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തത്. മാത് സ് ടീച്ചറായ ഇയാൾ ക്ലാസിൽ ഇരുന്ന പെൺകുട്ടികൾക്ക് ഫോൺ ഉപയോഗിക്കാനുള്ള അനുമതി നൽകുകയും, സമ്മാനമായി ചോക്ലേറ്റുകളും മറ്റ് മധുരപലഹാരങ്ങളും നൽകുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കുട്ടികളുമായി ലൈംഗികപരമായ സന്ദേശങ്ങൾ കൈമാറുന്നതിന് സ്നാപ് ചാറ്റ് ഗ്രൂപ്പും ഇദ്ദേഹം ഉണ്ടാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. എന്നാൽ ഇദ്ദേഹത്തോട് ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ മറ്റൊരു ടീച്ചറോട് ഇത് സംബന്ധിച്ച് പറഞ്ഞതിനെ തുടർന്നാണ് പിന്നീട് പോലീസ് കേസായി മാറിയത്. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ഇദ്ദേഹത്തെ വെസ്റ്റ് മിഡ്‌ലാൻഡ്സ് പോലീസിലെ പബ്ലിക് പ്രൊട്ടക്ഷൻ യൂണിറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കഴിഞ്ഞമാസം ബിർമിങ്ഹാം ക്രൗൺ കോടതിയിൽ മുഹമ്മദ്‌ തനിക്കെതിരെ ആരോപിക്കപ്പെട്ട 11 ലൈംഗിക ദുരുപയോഗ കുറ്റങ്ങളും സമ്മതിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതി ഇയാൾക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. സ്കൂൾ പരിസരങ്ങളിലും അല്ലാതെയുമായി ഇയാൾ നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത്. ഇതോടൊപ്പം തന്നെ സ്കൂളിൽ വച്ച് തന്നെ സിസിടിവി ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിൽ ഇയാൾ പെൺകുട്ടികളെ ചുംബിക്കുകയും മറ്റും ചെയ്യുമായിരുന്നു എന്ന് പെൺകുട്ടികൾ പോലീസിനോട് മൊഴി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി കുറ്റങ്ങളാണ് അധ്യാപകന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് കോടതി വിലയിരുത്തിയതിനാലാണ് ഇത്തരത്തിലുള്ള ശിക്ഷ ലഭിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ദിനംപ്രതി മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ വിദ്യാർത്ഥികളാണ് യുകെയിലെ വിവിധ സർവകലാശാലയിൽ ഉന്നത പഠനത്തിനായി എത്തുന്നത്. എന്നാൽ പലരും പഠനത്തോടൊപ്പം ജോലി ചെയ്‌ത്‌ മുന്നോട്ടു പോകാം എന്ന് പ്രതീക്ഷയിലാണ് യുകെയിൽ എത്തുന്നത്. യുകെയിലെ വിദ്യാർത്ഥികളുടെ ഇടയിൽ നടത്തിയ ഒരു പഠനത്തിൽ പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. കടുത്ത ജീവിതച്ചിലവ് താങ്ങാനാവാതെ പല വിദ്യാർത്ഥികളും മാനസിക പ്രയാസം നേരിടുന്നതായും അവർക്ക് ശരിയായ വിധത്തിൽ തങ്ങളുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല എന്നുമാണ് പഠനത്തിൽ കണ്ടെത്തിയത്.

ജീവിത ചിലവിലെ വർദ്ധനവ് മൂലം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ തങ്ങൾ കഷ്ടപ്പെടുകയാണെന്ന് പഠനത്തിൽ പങ്കെടുത്ത പത്തിൽ എട്ടുപേരും പറഞ്ഞു. സേവ് ദി സ്റ്റുഡന്റ് എന്ന വെബ്സൈറ്റിൽ നടത്തിയ സർവ്വേയിൽ അഞ്ചിൽ നാലുപേരും സാമ്പത്തിക ബുദ്ധിമുട്ടും കടുത്ത മാനസിക സമ്മർദ്ദവും മൂലവും തങ്ങളുടെ പഠനം ഇടയ്ക്ക് വച്ച് അവസാനിപ്പിക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിദ്യാർത്ഥികളെ ഏറ്റവും കൂടുതൽ സമ്മർദ്ദത്തിൽ ആക്കിയിരിക്കുന്നത് അവർ നൽകേണ്ടിവരുന്ന വാടകയാണ്. അതോടൊപ്പം സാധനങ്ങളുടെ വിലവർധനവിൽ പിടിച്ചുനിൽക്കാൻ പലർക്കും സാധിക്കുന്നില്ല. കഴിഞ്ഞവർഷം മാത്രം യുകെയിൽ 14 ശതമാനമാണ് ജീവിത ചിലവിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഒരു ശരാശരി വിദ്യാർത്ഥിക്ക് ജീവിത ചിലവുകൾ നിയന്ത്രിച്ചാൽ പോലും 924 പൗണ്ട് പ്രതിമാസം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ മരണത്തോട് അനുബന്ധിച്ച് ബ്രിട്ടനിൽ ഉടനീളം ഉണ്ടായിരുന്ന ദുഃഖാചരണം അവസാനിപ്പിച്ച് എല്ലാ ഗവൺമെന്റ് കെട്ടിടങ്ങളിലും ദേശീയ പതാക ഉയർത്തിക്കെട്ടി. തിങ്കളാഴ്ച പകൽ മുഴുവൻ നീണ്ടുനിന്ന പൊതുപ്രദർശന ചടങ്ങുകൾക്ക് ശേഷം, വൈകുന്നേരത്തോടെ വിൻഡ്സർ കാസ്റ്റിലിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ശവസംസ്കാര ചടങ്ങ് നടന്നത്. എന്നാൽ രാജകുടുംബം മുഴുവനും അടുത്ത ഒരാഴ്ച കൂടി ദുഃഖാചരണം ആചരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 27 വരെ രാജകുടുംബം ദുഃഖം ആചരിക്കുന്ന സാഹചര്യത്തിൽ, ഔദ്യോഗിക വസതികളിൽ മാത്രം പതാക താഴ്ത്തി കെട്ടിയിരിക്കുകയാണ്. രാജ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും ഈ ദുഃഖത്തിൽ പങ്കുചേരുമെന്ന് രാജകുടുംബം ഔദ്യോഗികമായി അറിയിച്ചു. ശവസംസ്കാര ചടങ്ങുകളോട് അനുബന്ധിച്ച് നിരവധി ആളുകൾ ലണ്ടനിലും സമീപപ്രദേശങ്ങളിലും എത്തിയതിനാൽ ക്ലീനിങ് ജീവനക്കാർ പരിസരങ്ങൾ വൃത്തിയാക്കുവാൻ കഠിനപ്രയത്നത്തിലാണ്.

തിങ്കളാഴ്ച നടന്ന ശവസംസ്കാര ചടങ്ങിൽ നിരവധി ലോക നേതാക്കളാണ് പങ്കെടുത്തത്. രാജ്ഞിയുടെ അത്ഭുതമാർന്ന സ്നേഹകാരുണ്യത്തെപ്പറ്റി ചടങ്ങിൽ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി വാചാലനായി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെ നൂറോളം പ്രസിഡന്റുമാരും ലോക നേതാക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. തങ്ങളുടെ നേതാവിന് അവസാനമായി യാത്രയയപ്പ് നൽകുവാനായി മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്ര നടന്ന സ്ഥലങ്ങളിൽ നിരവധി ആളുകളാണ് തടിച്ചു കൂടിയത്. രാജ്ഞി തന്റെ അവസാന നാളുകളിൽ പ്രധാനമന്ത്രി പദത്തിലേക്ക് തന്നെ ക്ഷണിച്ചത് തനിക്ക് സന്തോഷം ഉണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved