Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കൺസർവേറ്റീവ് പാർട്ടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനായി നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ വംശജനായ ഋഷി സുനക് അവസാന റൗണ്ടിലെത്തി. എംപിമാർക്കിടയിൽ നടന്ന 5 -ാം റൗണ്ട് വോട്ടെടുപ്പിൽ ഋഷി സുനക് ആണ് ഏറ്റവും മുന്നിൽ. മുൻ ചാൻസിലർ കൂടിയായ ഋഷി സുനകിന് 137 വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള ലിസ് ട്രസിന് 113 വോട്ടുകളാണ് ലഭിച്ചത് . 105 വോട്ടുകൾ മാത്രം ലഭിച്ച പെനി മോർഡന്റ് മത്സരത്തിൽ നിന്ന് പുറത്തായി.

പ്രധാനമന്ത്രിപദത്തിനായി മത്സരിച്ചവരിൽ നിന്ന് എംപിമാർക്കിടയിൽ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തിയാണ് രണ്ടുപേരിലേയ്ക്ക് സ്ഥാനാർത്ഥി പട്ടിക ചുരുങ്ങിയത്. എം. പിമാർക്കിടയിലെ അവസാന റൗണ്ട് വോട്ടെടുപ്പും പൂർത്തിയായി കഴിഞ്ഞു. അവസാനഘട്ടത്തിൽ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ പോസ്റ്റൽ ബാലറ്റ് വഴി വോട്ടെടുപ്പ് നടത്തിയാണ് ബ്രിട്ടന്റെ 56 -മത്തെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്.

ബോറിസ് ജോൺസന്റെ പിൻഗാമിയായി ഋഷി സുനക് ജയിച്ചാൽ ആദ്യത്തെ ബ്രിട്ടീഷ് ഏഷ്യൻ പ്രധാനമന്ത്രിയാകും അദ്ദേഹം. ലിസ് ട്രസ് ആണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകും അവർ. മാർഗരറ്റ് താച്ചറും തെരേസാമേയും ആയിരുന്നു നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്ന വനിതകൾ .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ചാൾസ് രാജകുമാരൻ തന്റെ ചാരിറ്റി ഫണ്ടിലേക്ക് സ്വീകരിച്ച 2.5 മില്യൻ പൗണ്ട് തുകയെ സംബന്ധിച്ച് അന്വേഷണം ഉണ്ടാവുകയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചാരിറ്റി കമ്മീഷൻ. നിരവധി തവണകളായി ചാൾസ് രാജകുമാരൻ മുൻ ഖത്തർ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽതാനിയിൽ നിന്നും പണം സ്വീകരിച്ചതായും, എന്നാൽ ഒരു പ്രാവശ്യം സ്യൂട്ട്കേസിലും ക്യാരിബാഗിലുമായി പണം സ്വീകരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതേ തുടർന്ന് ചാൾസ് രാജകുമാരനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ പണം സംബന്ധിച്ച് യാതൊരുവിധ അന്വേഷണങ്ങളും ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചാരിറ്റി റഗുലേറ്റർ. ഇനി മുതൽ ഇത്തരത്തിലുള്ള വലിയ തുകകൾ പണമായി സ്വീകരിക്കില്ലെന്ന് മുതിർന്ന രാജകുടുംബ വക്താവ് വ്യക്തമാക്കി. ചാരിറ്റി ഓർഗനൈസേഷൻ നൽകിയ വിവരങ്ങൾ വ്യക്തമായി പഠിച്ചതായും, നിലവിൽ ചാരിറ്റി കമ്മീഷന്റെ ഇടപെടലുകൾ ആവശ്യമില്ലെന്നും ചാരിറ്റി കമ്മീഷൻ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ പ്രിൻസ് ഓഫ് വെയിൽസ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് യാതൊരുവിധ ആശങ്കകളും തങ്ങൾക്കില്ലെന്ന് അവർ വ്യക്തമാക്കി.

യാതൊരുവിധ തെറ്റായ നടപടികളും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ സർ ഇയാൻ ചെഷയർ വ്യക്തമാക്കി. 40 വർഷം നീണ്ട തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളെ സംശയദൃഷ്ടിയോടെ കാണുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. 2011 മുതൽ 2015 വരെയുള്ള കാലഘട്ടങ്ങളിൽ മൂന്ന് തവണകളായി ചാൾസ് രാജകുമാരൻ പണം കൈപ്പറ്റിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം വേണമോ എന്നതിൽ ചാരിറ്റി കമ്മീഷൻ ഒരു മാസത്തോളം ആലോചനകൾ നടത്തിയെന്നും, നിലവിൽ അന്വേഷണം ആവശ്യമില്ലെന്ന തീരുമാനത്തിലാണ് എത്തിച്ചേർന്നതെന്നും കമ്മീഷൻ അംഗങ്ങൾ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ പണപ്പെരുപ്പം 40 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കായ 9.4 ശതമാനത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. പെട്രോൾ, ഡീസൽ മുതലായ ഇന്ധനങ്ങളുടെയും പാൽ, മുട്ട തുടങ്ങിയ അവശ്യസാധനങ്ങളുടെയും വിലവർധനവാണ് നിലവിലെ സാഹചര്യത്തിലേയ്ക്ക് നയിച്ചിരിക്കുന്നത്. പെട്രോൾ നിരക്കുകൾ ലിറ്ററിന് 18.1 പെൻസ് എന്ന നിലയിലാണ് ജൂണിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം തന്നെ അവശ്യവസ്തുക്കളായ പാൽ, മുട്ട, ചീസ് മുതലായവയ്ക്കും വില വർധന ഉണ്ടായിട്ടുണ്ട്. നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശമ്പള വർദ്ധനവ് വേണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈൻ യുദ്ധം മുതലാണ് ഇന്ധനങ്ങളുടെ വിലയിൽ ക്രമാതീതമായ വർദ്ധനവ് ആരംഭിച്ചത്. 1990 മുതലുള്ള ഏറ്റവും കൂടുതൽ വിലയായ ലിറ്ററിന് 184 പെൻസ് എന്ന നിലയിലാണ് പെട്രോൾ വിലയെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ വരുന്ന മാസം ഉണ്ടാകുന്ന എനർജി ബില്ലുകളുടെ വർദ്ധനവ് സാഹചര്യത്തെ കൂടുതൽ വഷളാക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

യുകെയിലെ പണപ്പെരുപ്പം മറ്റു രാജ്യങ്ങളേക്കാൾ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ധന വിലകളുടെ വർദ്ധനവും, ജീവനക്കാരുടെ കുറവുമാണ് പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളെന്ന് പ്രമുഖ എക്കണോമിസ്റ്റ് പോൾ ഡെയിൽസ് വ്യക്തമാക്കി. ബ്രെക്സിറ്റ് മൂലവും കോവിഡ് മൂലവുമാണ് ബ്രിട്ടനിൽ ജോലിക്കാരുടെ ക്ഷാമം ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന തീരുമാനങ്ങൾ നിർണായകമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : റെയിൽവേ, എയർപോർട്ട് ജീവനക്കാർ, ടെലികോം തൊഴിലാളികൾ, തപാൽ ജീവനക്കാർ എന്നിവരുൾപ്പെടെ വിവിധ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർ ഈ വേനൽക്കാലത്ത് പണിമുടക്കിലേക്ക് നീങ്ങുകയാണ്. കോവിഡും കുരങ്ങുപനിയും ഉഷ്ണതരംഗവും കൊണ്ടുവന്ന ദുരിതം താങ്ങാനാവാതെ പൊതുജനങ്ങൾ പാടുപെടുകയാണ്. അതിനൊപ്പമാണ് സമരങ്ങളുടെ ഒരു പരമ്പര തന്നെ ബ്രിട്ടനിൽ ഉണ്ടാകുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് അനുസരിച്ച് വേതനം ലഭിക്കുന്നില്ലെന്നും അതിനാൽ, ശമ്പള വർധന ആവശ്യമാണെന്നും യൂണിയനുകൾ പറയുന്നു. പൊതുമേഖലാ തൊഴിലാളികൾക്ക് മാന്യമായ വേതന വർധന ഉറപ്പാക്കണമെന്നും മിനിമം വേതനം 15 പൗണ്ടായി ഉയർത്തണമെന്നും ട്രേഡ്സ് യൂണിയൻ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ, മാന്യമായ ശമ്പള വർധനയ്ക്കായി റോയൽ മെയിൽ ജീവനക്കാരും സമരത്തിലേക്ക് കടക്കുകയാണ്. 115,000-ത്തിലധികം റോയൽ മെയിൽ ജീവനക്കാർ പണിമുടക്കിനെ അനുകൂലിച്ചു വോട്ട് ചെയ്തു. സമര തീയതി പ്രഖ്യാപിച്ചിട്ടില്ല. ജീവിതച്ചെലവ് കുതിച്ചുയരുന്നതിനാൽ സമീപ ആഴ്ചകളിൽ പണിമുടക്കിന് ആഹ്വാനം ചെയ്ത യൂണിയനുകളിൽ ഏറ്റവും പുതിയതാണ് കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയൻ (സിഡബ്ല്യുയു).

റെയിൽവേ, എയർപോർട്ട് ജീവനക്കാരും ശമ്പള പ്രതിസന്ധിയിലാണ്. യുകെയിൽ അവശ്യ സാധനങ്ങളുടെ വില 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. മുതലാളിമാർ 758 മില്യൺ പൗണ്ട് ലാഭം നേടുകയും ഓഹരി ഉടമകൾ 400 മില്യൺ പൗണ്ട് എടുക്കുകയും ചെയ്യുമ്പോൾ, ജീവനക്കാർ കടുത്ത ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. ഇതവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നേഴ്സുമാർക്ക് ശമ്പള വർധന നൽകാൻ സർക്കാർ തീരുമാനം. നേഴ്‌സുമാർ, പാരാമെഡിക്സ്, മിഡ്‌വൈഫ്‌സ് എന്നിവരുൾപ്പെടെ പത്തു ലക്ഷത്തിലധികം എൻ എച്ച് എസ് ജീവനക്കാർക്ക് 1,400 പൗണ്ട് ശമ്പള വർധന ലഭിക്കും. യോഗ്യരായ ദന്തഡോക്ടർമാർക്കും ഡോക്ടർമാർക്കും 4.5% ശമ്പള വർധന ലഭിക്കും. എൻഎച്ച്എസ് പേ റിവ്യൂ ബോഡികളിൽ നിന്നുള്ള ശുപാർശകൾ പൂർണമായി സ്വീകരിച്ചെന്ന് സർക്കാർ പറയുന്നു. ശുചീകരണ തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ ഉൾപ്പെടെ ഏറ്റവും കുറഞ്ഞ വരുമാനമുള്ളവർക്ക് 9.3% വരെ വർധന ലഭിക്കും.

പുതിയ തീരുമാനത്തിലൂടെ നേഴ്‌സുമാരുടെ ശരാശരി അടിസ്ഥാന ശമ്പളം 35,600 പൗണ്ടിൽ നിന്ന് ഏകദേശം 37,000 പൗണ്ടായി ഉയരും. ഒപ്പം, പുതിയ നഴ്‌സുമാരുടെ അടിസ്ഥാന വേതനം 5.5% വർദ്ധിക്കും. കഴിഞ്ഞ വർഷത്തെ 25,655 പൗണ്ടിൽ നിന്ന് 27,055 പൗണ്ടായി ഉയരുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. അതേസമയം, പണപെരുപ്പ തോത് 9.1 ശതമാനത്തിൽ എത്തി നിൽക്കുമ്പോൾ ഈ ശമ്പള വർധന അപര്യാപ്തമാണെന്ന് യൂണിയനുകൾ പ്രതികരിച്ചു.

ഇംഗ്ലണ്ടിലെ അധ്യാപകർക്ക് 5% മുതൽ 8.9% വരെ ശമ്പള വർധനയും യുകെയിലുടനീളമുള്ള സായുധ സേനയിലെ അംഗങ്ങൾക്ക് 3.75% വർധനയും നൽകിയിട്ടുണ്ട്. വിലക്കയറ്റത്തിന് അനുസൃതമായി ശമ്പളം ഉയർത്തില്ലെന്നും അങ്ങനെ ചെയ്താൽ പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നാണ് മന്ത്രിമാരുടെ വാദം. പണപെരുപ്പത്തിന് താഴെയുള്ള വർധന, ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് തുല്യമാണെന്ന് യുണൈറ്റഡ് യൂണിയൻ ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം ആരോപിച്ചു. ആയിരക്കണക്കിന് നേഴ്‌സിംഗ് തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. അത്തരം ഒരു സാഹചര്യത്തിലും വസ്തുതകള്‍ പരിഗണിക്കാതെ സര്‍ക്കാര്‍ കൈകൊള്ളുന്ന തീരുമാനങ്ങള്‍ നേഴ്സുമാരെ പ്രതിസന്ധിയിലാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഉഷ്ണ തരംഗത്തിൽ വെന്തുരുകയാണ് ബ്രിട്ടൻ . ചൂട് ക്രമാതീതമായി ഉയർന്നതു മൂലം ബ്രിട്ടനിലും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും തീപിടുത്തം രൂക്ഷമായി . മുൻകരുതലിന്റെ ഭാഗമായി പലയിടങ്ങളിലും ഫയർ എൻജിനുകൾ വിന്യസിച്ചിട്ടുണ്ടെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു.

40 ഡിഗ്രി സെൽഷ്യസ് റെക്കോർഡ് ചൂടിനാണ് ലണ്ടൻ ഇന്നലെ സാക്ഷ്യം വഹിച്ചത്. രാജ്യം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത കടുത്ത ചൂടിൽ അക്ഷരാർത്ഥത്തിൽ ജനജീവിതം താറുമാറായി. ഉഷ്ണതരംഗം വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു.

ഫ്രാൻസ്, പോർച്ചുഗൽ , സ്പെയിൻ, ഗ്രീസ് എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കടുത്ത ചൂടിനെ തുടർന്ന് ഈ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. സ്പെയിൻ പോർച്ചുഗൽ എന്നിവിടങ്ങളിൽ കാട്ടുതീയിൽപ്പെട്ട് രണ്ടുപേർ മരിക്കുകയും ചെയ്തു. ഫ്രാൻസിൽ പല സ്ഥലങ്ങളിലും കാട്ടുതീ ഇതുവരെ അണയ്ക്കാനായിട്ടില്ല . ചൂട് ഇനിയും കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബിബിസി പ്രഖ്യാപിച്ച ടിവി ചാനൽ മാറ്റം ഫ്രീവ്യൂ, സ്കൈ, വിർജിൻ മീഡിയ ഉപയോക്താക്കളെ ബാധിക്കും. 2023-ൽ ടിവി ന്യൂസ് ചാനൽ ലയനത്തിന് ബിബിസി പദ്ധതിയിടുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബിബിസി ന്യൂസ്‌, ബിബിസി വേൾഡ് ന്യൂസ്‌ എന്നീ ചാനലുകൾ അടുത്ത ഏപ്രിലിൽ ഒറ്റ ചാനലായി മാറും. ബിബിസി ന്യൂസ്‌ എന്നാണ് പുതിയ ചാനലിന്റെ പേര്. ലയനത്തിന്റെ ഫലമായി യുകെയിൽ എഴുപതോളം ബിബിസി ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. എന്നാൽ വാഷിംഗ്ടൺ ഡിസിയിൽ 20 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. നിലവിൽ, ജനങ്ങൾ വാർത്തകൾ ഏറ്റെടുക്കുന്ന രീതി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബിബിസി ന്യൂസ് ഡിജിറ്റൽ ഡയറക്ടർ നജ നീൽസൺ പറഞ്ഞു.

ലൈവ് കവറേജിലേക്ക് എത്തുന്ന പ്രേക്ഷകരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായി. പുതിയ നീക്കത്തിലൂടെ ലൈസൻസ് ഫീസ് അടയ്ക്കുന്നവർക്ക് അന്താരാഷ്ട്ര വാർത്തകൾ പരസ്യരഹിതമായി കാണാനും സാധിക്കും. പകൽ സമയത്ത് ലണ്ടനിൽ നിന്നാണ് ബിബിസി ന്യൂസ് പ്രക്ഷേപണം ചെയ്യുക. മറ്റ് സമയങ്ങളിൽ സിംഗപ്പൂരിൽ നിന്നും വാഷിംഗ്ടൺ ഡിസിയിൽ നിന്നും സംപ്രേഷണം ചെയ്യും.

ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമാണ് ഈ നീക്കം. ജനുവരിയിൽ, കൾച്ചർ സെക്രട്ടറി നദീൻ ഡോറിസ് ബിബിസി ലൈസൻസ് ഫീസ് രണ്ട് വർഷത്തേക്ക് £159 ആയി മരവിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. രണ്ട് വാർത്താ ചാനലുകൾ ലയിപ്പിക്കുന്നതിനൊപ്പം, പരമ്പരാഗത പ്രക്ഷേപണ ചാനലുകളായി സിബിബിസി, ബിബിസി ഫോർ സംപ്രേഷണം നിർത്തും. ഓക്‌സ്‌ഫോർഡിലെയും കേംബ്രിഡ്ജിലെയും പ്രാദേശിക ടിവി വാർത്താ പരിപാടികൾ നിർത്തലാക്കുമെന്നും അവർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് എത്താനുള്ള സാധ്യത ഉയരുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 115 വോട്ടുകളുമായി ഋഷി സുനക് ഒന്നാമതെത്തി. വാണിജ്യ മന്ത്രി പെന്നി മോർഡൗണ്ട് 82 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. എന്നാൽ, മുൻ റൗണ്ടിനെ അപേക്ഷിച്ച് മോർഡൌണ്ട് നേടിയത് കുറഞ്ഞ വോട്ടുകളാണ്. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 71 വോട്ടുകൾ നേടി മൂന്നാമതാണ്. നാലാം സ്ഥാനത്തുള്ള മുൻ മന്ത്രി കെമി ബാഡെനോക്ക് 58 വോട്ടുകൾ നേടി. കഴിഞ്ഞ റൗണ്ടിനെക്കാൾ ഒൻപത് വോട്ടുകൾ കൂടി നേടാൻ ബാഡെനോക്കിനായി. അതേസമയം, 31 വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്തായ ടോം തുഗെന്ധത് മത്സരത്തിൽ നിന്ന് പുറത്തായി.

ശേഷിക്കുന്ന നാല് സ്ഥാനാർഥികൾക്കായി ഇന്ന് വോട്ടെടുപ്പ് നടക്കും. വ്യാഴാഴ്ചയോടെ മത്സരരംഗത്ത് അവശേഷിക്കുന്ന രണ്ട് പേർ ആരൊക്കെയാണെന്ന് അറിയാൻ കഴിയും. അവസാന രണ്ടിലെത്താൻ കടുത്ത മത്സരമാണ് നടക്കുന്നത്. ഋഷി സുനക്, മോർഡൗണ്ട്, ലിസ് ട്രസ് എന്നിവർ തമ്മിലാണ് കടുത്ത മത്സരം. സുനക്കും ട്രസും പങ്കെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇന്ന് നടത്താനിരുന്ന സ്കൈ ന്യൂസ് ഡിബേറ്റ് റദ്ദാക്കി.

കഴിഞ്ഞ ദിവസം നടന്ന അഭിപ്രായ സർവ്വേയിലും ഋഷി സുനകിന് വലിയ പിന്തുണയാണ് ലഭിച്ചത്. 48 ശതമാനം പേരാണ് ഋഷി സുനകിനെ പിന്തുണച്ചത്. അതേസമയം, ഹൗസ് ഓഫ് കോമൺസിൽ രാത്രി വൈകി നടന്ന വിശ്വാസവോട്ടെടുപ്പിൽ 238നെതിരെ 349 വോട്ടുകൾക്ക് ബോറിസ് ജോൺസൻ സർക്കാർ വിജയിച്ചു. ജോൺസന്റെ കീഴിലുള്ള സർക്കാരിൽ എംപിമാർക്ക് ഇപ്പോഴും വിശ്വാസമുണ്ടോ എന്നറിയാനാണ് വിശ്വാസവോട്ടെടുപ്പുമായി ലേബർ പാർട്ടി എത്തിയത്. എന്നാൽ വോട്ടെടുപ്പിൽ കരകയറിയതോടെ പുതിയ കൺസർവേറ്റീവ് പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ അടുത്ത ഏഴാഴ്ചത്തേക്ക് ജോൺസണ് തന്റെ ചുമതലയിൽ തുടരാം.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- സ്വന്തം പിതാവിനെ കൊലപ്പെടുത്തുകയും, മാതാവിനെ കുത്തിപരുക്കേൽപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്ത മാനസിക അസ്വാസ്ഥ്യമുള്ള മകനെ മെന്റൽ ഹെൽത്ത് ആക്ട് പ്രകാരം മാനസിക ആരോഗ്യ ക്ലിനിക്കൽ പൂർണമായും തടവിൽ ആക്കുവാൻ നിർദ്ദേശിച്ചിരിക്കുകയാണ് കോടതി. ഇരുപത്തിമൂന്നുകാരനായ ഗാർവേ ഗെയിൽ ആണ് പിതാവ് മൈക്കിൾ ഗെയിലിനെ കൊലപ്പെടുത്തുകയും , മാതാവ് അമാൻഡ ബ്രൂക്സിനെ കുത്തിപ്പരുക്കേൽപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തത്. 2020 ഒക്ടോബറിലാണ് കാർഡിഫിലെ വീട്ടിൽ വെച്ച് പിതാവിനെ ഇയാൾ കൊലപ്പെടുത്തിയത്. മെന്റൽ ഹെൽത്ത് ആക്ടിലെ 37,41 എന്നീ സെക്ഷനുകൾ പ്രകാരം സൗത്ത് വെയിൽസിലെ കാസ്വെൽ ക്ലിനിക്കിൽ പൂർണ്ണമായും ഇയാളെ തടവിലാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച കാർഡിഫ് ക്രൗൺ കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. സ്കീസോഫ്രീനിയ എന്ന രോഗം മൂലമുള്ള മാനസിക ആസ്വാസ്ഥ്യമാണ് ഗാർവേയെ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതെന്ന് കോടതി വിലയിരുത്തി.


പിന്നിട്ട മൂന്ന് വർഷങ്ങൾ ഒരു ഹൊറർ സിനിമയെക്കാൾ ഭീകരമായിരുന്നു എന്ന് ഗാർവേയുടെ സഹോദരിമാർ കോടതിയിൽ വ്യക്തമാക്കി. സ്വന്തം സഹോദരന് ഇത്തരം ഒരു വിധി ഉണ്ടായതിൽ സങ്കടം ഉണ്ടെന്നും, എന്നാൽ വർഷങ്ങളായി ലഭിക്കേണ്ടിയിരുന്ന കൃത്യമായ ചികിത്സാരീതികൾ ഇനി മുതൽ ലഭ്യമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും സഹോദരി മരിസിയ ഗെയിൽ വ്യക്തമാക്കി. തങ്ങൾക്ക് പിതാവിനെ നഷ്ടമായതും, അമ്മയ്ക്ക് സ്വന്തം ഭർത്താവിനെ നഷ്ടമായതും ഒരിക്കലും നികത്താൻ ആവാത്തതാണെന്നും അവർ പറഞ്ഞു. കോടതിയുടെ വിധി അംഗീകരിക്കുന്നതായും കുടുംബാംഗങ്ങൾ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പൊതുമേഖലാ തൊഴിലാളികൾക്കുള്ള ഈ വർഷത്തെ ശമ്പള കരാർ സർക്കാർ ഉടൻ പുറത്തിറക്കും. ഏകദേശം 2.5 മില്യൺ പൊതുമേഖലാ തൊഴിലാളികളാണ് സർക്കാരിൻറെ പുതുക്കിയ ശമ്പള സ്കെയിലിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. നേഴ്സുമാർ , ഡോക്ടർമാർ അധ്യാപകർ, പോലീസിലെയും സായുധസേനയിലെയും ജീവനക്കാർ എന്നിവർക്കാണ് പുതുക്കിയ ശമ്പള സ്കെയിലിന്റെ ആനുകൂല്യം ലഭിക്കുന്നത്. യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാകയാൽ നേഴ്സുമാർക്കുള്ള ശമ്പള പരിഷ്കരണത്തെ വളരെ ആകാംക്ഷയോടെയാണ് യുകെ മലയാളികൾ ഉറ്റുനോക്കുന്നത്.

40 വർഷത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് ഇപ്പോൾ രാജ്യം നേരിടുന്നത്. അതുകൊണ്ടുതന്നെ കടുത്ത ജീവിതചലവിനെ പിടിച്ചുനിർത്താൻ നല്ലരീതിയിൽ ഉള്ള കൂടിയ ശമ്പള പരിഷ്കരണം വേണമെന്നുള്ള സമ്മർദ്ദമാണ് യൂണിയനുകൾ ഉയർത്തുന്നത്. ശമ്പളപരിഷ്കരണം പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് രാജ്യത്തെ പ്രമുഖ യൂണിയനുകൾ ഇതിനോടകം മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

ഇന്ന് 100 ബില്യൺ പൗണ്ടിന്റെ പൊതുമേഖല ശമ്പള ശുപാർശകൾ സർക്കാർ പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ . പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ ഇടക്കാല പ്രധാനമന്ത്രിയായി കഴിയുന്ന ബോറിസ് ജോൺസന്റെ പ്രധാന തീരുമാനങ്ങളിലൊന്നായിരിക്കും ഈ വർഷത്തെ ശമ്പള പരിഷ്കരണം. ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് മികച്ച പരിഗണന ലഭിച്ചില്ലെങ്കിൽ എൻഎച്ച്എസിലെ സ്റ്റാഫ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് പൊതുമേഖലാ യൂണിയനായ യൂണിസെൻ മുന്നറിയിപ്പ് നൽകി.

RECENT POSTS
Copyright © . All rights reserved