ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സ്കൂളുകളിൽ കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികള്‍ക്ക് ലോക് ഡൗണ്‍ അപ്രതീക്ഷിത പ്രഹരമായിരുന്നു. വീട്ടിനുള്ളിൽ ഒതുങ്ങി കഴിയേണ്ടി വന്ന കുട്ടികൾ മാനസിക സംഘർഷങ്ങൾക്ക് കീഴ് പ്പെടേണ്ടി വന്നതായി റിപ്പോർട്ടുകൾ ഉണ്ട്. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകാൻ റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു. പകർച്ചവ്യാധി കുട്ടികളെയും യുവാക്കളെയും രൂക്ഷമായി ബാധിക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 200,000 യുവാക്കളെയാണ് മാനസികാരോഗ്യ സേവനങ്ങളിലേക്ക് റഫർ ചെയ്തത്. മാനസിക സമ്മർദത്തിന് എൻഎച്ച്എസ് സഹായം തേടുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയർന്നെങ്കിലും പ്രശ്നപരിഹാരത്തിനായി പ്രത്യേക നടപടികൾ ഇല്ല. വിദ്യാർത്ഥികൾ മാനസിക സംഘർഷം നേരിടുമ്പോൾ പിന്തുണ ഉറപ്പാക്കാനായി സ്കൂളുകൾ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കോളേജ് ആവശ്യപ്പെട്ടു.

മഹാമാരി നിരവധി കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും നിരവധി സംഘർഷങ്ങളിലൂടെയാണ് അവർ കടന്നുപോകുന്നതെന്നും റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് അധ്യക്ഷ ഡോ. എലൈൻ ലോക്ക്ഹാർട്ട് വ്യക്തമാക്കി. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകാൻ വിദ്യാഭ്യാസ സെക്രട്ടറിയും സ്കൂളുകളും ഒരുമിച്ച് പ്രവർത്തിക്കണം. മാനസികാരോഗ്യ പരിചരണം ആവശ്യമുള്ള കുട്ടികൾക്ക് പിന്തുണ ഉറപ്പാക്കുന്നതിനോടൊപ്പം മാനസികാരോഗ്യ സേവനങ്ങൾക്ക് ശരിയായ ധനസഹായവും ലഭ്യമാക്കണം.

ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 18 വയസ്സിന് താഴെയുള്ള 190,271 കുട്ടികളെ മാനസികാരോഗ്യ സേവനങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. 8552 കുട്ടികൾക്കും യുവാക്കൾക്കും അടിയന്തിര സഹായം ആവശ്യമായി വന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ എൻഎച്ച്എസ് കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ആക്ഷൻ ഫോർ ചിൽഡ്രൻ ഡയറക്ടർ ഇമ്രാൻ ഹുസൈൻ വ്യക്തമാക്കി. ഒന്നരവർഷത്തെ ലോക്ക്ഡൗണുകൾ, ഭയം, ഉത്കണ്ഠ, വിദ്യാഭ്യാസ തടസം,ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ മൂലം വിദ്യാർത്ഥികളും യുവാക്കളും മാനസിക സംഘർഷം നേരിടുന്നു. ചാരിറ്റി യംഗ് മൈൻഡ്സ് കുട്ടികൾക്കും യുവാക്കൾക്കും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിയന്തിര പിന്തുണ ആവശ്യമുള്ളവർക്ക് അവരുടെ പ്രാദേശിക എൻഎച്ച്‌എസ് ടീമിനെ ഓൺലൈനിലോ 116 123 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെയിൽസ് : യുകെയിലെ നാട്ടിൻ പ്രദേശങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നു. വെയിൽസിൽ വർദ്ധിച്ചുവരുന്ന കേസുകളുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിരവധി പ്രാദേശിക സ്ഥലങ്ങളിൽ രോഗവ്യാപനം ഉയർന്നിട്ടുണ്ട്. വെയിൽസിലെ നീത് പോർട്ട് ടാൽബോട്ടിലാണ് രാജ്യത്തെ ഉയർന്ന രോഗബാധ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 18 വരെയുള്ള ഏഴ് ദിവസങ്ങളിൽ 1,252 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 100,000 പേരിൽ 867.1 പേർ രോഗബാധിതരാണെന്നർത്ഥം.

രാജ്യത്തുള്ള 377 നാട്ടിൻ പ്രദേശങ്ങളിൽ 90 (24 ശതമാനം) സ്ഥലങ്ങളിൽ രോഗബാധാ നിരക്ക് ആഴ്ചതോറും വർധിക്കുന്നുണ്ട്. വെയിൽസിലുള്ള മെർതിർ ടൈഡ് ഫില്ലിൽ 483 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്കോട്ട്ലൻഡിലെ ചില പ്രദേശങ്ങളിലും കേസുകൾ ക്രമാതീതമായി ഉയരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ വകഭേദങ്ങളോട് പൊരുതാൻ തക്ക പ്രാപ്തിയുള്ള പുതിയ വാക്സിന്റെ പരീക്ഷണം നടന്നുവരികയാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിലുള്ളതിനെക്കാൾ ദീർഘനാൾ പ്രതിരോധശേഷി നൽകുന്നതാണ് പുതിയ വാക്സിനെന്ന് വിശ്വസിക്കപ്പെടുന്നു. മാഞ്ചസ്റ്ററിലാണ് പുതിയ പരീക്ഷണങ്ങൾ നടന്നുവരുന്നത്.

അതേസമയം രാജ്യത്ത് ഒരാഴ്ചയ്ക്കുള്ളിൽ കൊറോണ വൈറസ് കേസുകൾ 17 ശതമാനം വർദ്ധിച്ചതായി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം ബുധനാഴ്ച 34,460 പുതിയ കേസുകളും 166 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിലെ തെരുവുകളിൽ സ്ത്രീ സുരക്ഷ വീണ്ടും ചർച്ചാവിഷയമാകുകയാണ്. ലണ്ടനിലെ കേറ്റർ പാർക്കിൽ വച്ച് 28 വയസ്സുകാരിയായ പ്രൈമറി സ്കൂൾ ടീച്ചർ സബീന നെസ്സായ് ക്കെതിരെ ആക്രമണം നടന്നതാണ് പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്. സബീനയുടെ മൃതദേഹം കേറ്റർ പാർക്കിൽ ഇലകൾക്കിടയിൽ വഴിയാത്രക്കാരനാണ് കണ്ടെത്തിയത്. സബീനയുടെ നേരെ ആക്രമണം നടന്നതായും, ഇതാണ് മരണത്തിൽ കലാശിച്ചത് എന്നുമാണ് പോലീസ് അധികൃതരുടെ നിഗമനം. സബീനയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല്പതുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും, ഇയാളെ പിന്നീട് ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു. സബീനയ്ക്ക് എതിരെ നടന്ന ആക്രമണം, സ്ത്രീകൾ ബ്രിട്ടണിലെ തെരുവുകളിൽ സുരക്ഷിതരല്ല എന്ന ആരോപണമാണ് ഉയർത്തുന്നത്.

മാർച്ചിൽ നടന്ന 33 കാരിയായ മാർക്കറ്റിങ് എക്സിക്യൂട്ടീവ് സാറ എവെർഅർഡിന്റെ മരണവും ജനങ്ങൾക്കിടയിലെ ആശങ്ക വർദ്ധിപ്പിക്കുന്നു. സബീനയുടെ വീട്ടിൽ നിന്നും അഞ്ച് മിനിറ്റ് അകലെയാണ് അവർ ആക്രമിക്കപ്പെട്ടത്. സെപ്റ്റംബർ പതിനേഴാം തീയതി വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സബീനയുടെ മൃതദേഹം വഴിയാത്രക്കാരിൽ ഒരാളാണ് കണ്ടെത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമായിട്ടില്ല.

സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായി നിരവധിപേർ ആരോപണങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. തങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും നഷ്ടപ്പെടുന്നതായി പ്രതിഷേധങ്ങൾ നടത്തുന്നവർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യ:- ലോകമെമ്പാടും ക്രിപ്റ്റോകറൻസികൾ സ്ഥാനം നേടി വരുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ ഇത്തരം കറൻസികൾക്ക് അനുവാദം നൽകുന്നത് സംബന്ധിച്ച് കൂടുതൽ ആലോചനകൾ നടക്കുന്നുവെന്നും അതിനുശേഷം മാത്രമേ തീരുമാനം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. സാൽവഡോറിൽ സംഭവിച്ച അവസ്ഥ ചൂണ്ടിക്കാട്ടിയാണ് നിർമ്മല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. ബിറ്റ് കോയിൻ നിയമപരമായി അംഗീകരിച്ച സാൽവഡോറിൽ ജനങ്ങളിൽ ചെറുയൊരു വിഭാഗം അതിനെതിരെ ആദ്യം നിരത്തിൽ ഇറങ്ങിയിരുന്നു. എന്നാൽ സാൽവഡോറിൽ ഭൂരിഭാഗം ജനങ്ങളും ഇപ്പോൾ ക്രിപ്റ്റോ കറൻസിയെ ഉപയോഗപ്പെടുത്തി തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലും ഇത് സംബന്ധിച്ച് നിരവധി ചർച്ചകൾ നടന്നുവരികയാണെന്നും, റിസർവ് ബാങ്കിന്റെ അഭിപ്രായങ്ങളും ഇക്കാര്യത്തിൽ തേടുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. പൂർണ്ണമായി ക്രിപ്റ്റോകറൻസികളെ തള്ളിക്കളയാനാകില്ല.

ഈ വർഷം ഡിസംബറോടുകൂടി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിക്ക് തുടക്കം കുറിക്കാൻ സാധ്യതയുണ്ടെന്ന സൂചന കഴിഞ്ഞമാസം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. ആർബിഐ ഇത് സംബന്ധിച്ച് വളരെയധികം ശ്രദ്ധാലുവാണെന്നും, വിവിധ പടികളിലൂടെ മാത്രമേ ഇത് നടപ്പിലാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ കുറേ വർഷങ്ങളായി വെർച്വൽ പ്രൈവറ്റ് കറൻസികൾ ആയ ബിറ്റ് കോയിനും മറ്റും വലിയ തോതിൽ പ്രചാരം നേടിയിരുന്നു. എന്നാൽ ഇവ ഒരു തരത്തിലും ഗവൺമെന്റുമായും ബന്ധപ്പെട്ടതല്ല. എന്നാൽ ഇന്ത്യയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പൂർണ്ണ ഉത്തരവാദിത്വം സെൻട്രൽ ബാങ്കിന് ആയിരിക്കും. ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നതിനായി സാമ്പത്തിക സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ലോകം ക്രിപ്റ്റോ കറൻസികളെ ഉൾക്കൊള്ളുന്ന സാഹചര്യത്തിൽ വ്യക്തമായ നിയമനിർമ്മാണത്തിലൂടെ തീർത്തും സുരക്ഷിതമായി ക്രിപ്റ്റോ കറൻസികളെ നടപ്പിലാക്കുവാനാണ് ഇന്ത്യ ഗവൺമെന്റും ശ്രമിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ടെൽഫോഡ്: മിഡ്‌ലാൻഡ് ഗ്രാമത്തിലെ നിവാസികൾ ഇഴജന്തുക്കളെ ഭയന്നാണ് ജീവിക്കുന്നത്. ആറടി നീളമുള്ള പെരുമ്പാമ്പിനെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ജാഗരൂകരായിരിക്കാൻ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. ടെൽഫോഡ്, റോഡിന് സമീപമാണ് പാമ്പിനെ കണ്ടെത്തിയത്. അനാവശ്യമായ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കാൻ ഈ പ്രദേശം ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലുകൾക്ക് പിന്നാലെയാണ് മൃഗസംരക്ഷണ സംഘടനയിൽ നിന്നുള്ള മുന്നറിയിപ്പ് എത്തുന്നത്. കാറിടിച്ചാണ് പാമ്പിന് മുറിവേറ്റതെന്ന് കരുതപ്പെടുന്നു. വഴിയാത്രക്കാരാണ് ആറടി നീളമുള്ള ഭീമൻ പാമ്പ് റോഡിൽ കിടക്കുന്നതായി കണ്ടത്. ആർഎസ് പിസിഎ ഇൻസ്പെക്ടർ ക്ലെയർ ഡേവി, മൃഗസംരക്ഷണ ഓഫീസർ റേച്ചൽ വാർഡ് തുടങ്ങിയവർ സംഭവസ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി നീക്കം ചെയ്തെങ്കിലും രാത്രി തന്നെ പാമ്പ് ചത്തു.

ചെറിയ നാടൻ ഇനമാണെന്ന് കരുതിയാണ് സംഭവസ്ഥലത്ത് എത്തിയതെന്നും പെരുമ്പാമ്പിനെ കണ്ടപ്പോൾ അതിശയിച്ചുപോയെന്നും ക്ലെയർ പറഞ്ഞു. പെരുമ്പാമ്പിനെ കണ്ടെത്തിയതോടെ ഗ്രാമവാസികൾ തങ്ങളുടെ ഭീതി പങ്കുവെച്ച് സാമൂഹ്യ മാധ്യമങ്ങളിൽ എത്തുകയുണ്ടായി. ഇത്തരം വലിയ ഇഴജന്തുക്കൾ പ്രദേശത്ത് നിറയുന്നതിനാൽ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് പലരും ആശങ്കപ്പെട്ടു. വിഷമില്ലാത്ത ഇനം പാമ്പുകളായ ഇവ മുട്ടയിട്ടാണ് പ്രജനനം നടത്തുന്നത്.

ശരാശരി 6 മീറ്റർ നീളവും 90 മുതൽ 100 കിലോഗ്രാം ഭാരവും ഇവയ്ക്ക് ഉണ്ടാകും. മരം കയറാനും വെള്ളത്തിൽ നീന്താനും കഴിയുന്ന പാമ്പ് ആണിത്. പക്ഷികളും ചെറു ജീവികളുമാണ് ഇവയുടെ പ്രധാന ആഹാരം. കുരങ്ങുകളെയും മാനിനേയുമെല്ലാം നിഷ്പ്രയാസം ഭക്ഷിക്കും. കൂടുതലായും രാത്രിയിൽ ഇരതേടുന്ന ഇവ വിഷമില്ലാത്ത ഇനമായതിനാൽ ഇരകളെ വരിഞ്ഞു മുറുക്കിയാണ് കൊലപ്പെടുത്തുന്നത്. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പാമ്പ് വർഗം കൂടിയാണ് ഇത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഓക്കസ് ഉടമ്പടിയെ തുടർന്ന് അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും സ്ഥാനപതികളെ തിരിച്ചു വിളിച്ച് ഫ്രാൻസ്. ബ്രിട്ടനിലെ അംബാസിഡറെ എന്തുകൊണ്ടാണ് തിരിച്ചു വിളിക്കാത്തതെന്ന ചോദ്യത്തിന് ഫ്രഞ്ച് വക്താവ് മറുപടി നൽകി. “റെസ്റ്റോറന്റിലെ മോശം ഭക്ഷണത്തെപ്പറ്റി മാനേജരോടും ഷെഫിനോടുമാണ് പരാതി പറയേണ്ടത്. ജോലിക്കാരനോടല്ല” എന്ന അഭിപ്രായമാണ് അദ്ദേഹം മുന്നോട്ട് വച്ചത്. ബ്രിട്ടൻ, അമേരിക്ക എന്നിവരുമായുള്ള പുതിയ സുരക്ഷാ കരാറിന് പിന്നാലെ ഫ്രഞ്ച് നിർമ്മിത അന്തർവാഹിനികൾ വാങ്ങാനുള്ള ധാരണയിൽ നിന്ന് ഓസ്ട്രേലിയ പിൻമാറിയതിനെ തുടർന്നാണ് ഫ്രാൻസ് ഈ നടപടി സ്വീകരിച്ചത്. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നവരുടെ ത്രിരാഷ്ട്ര സഖ്യമായ ഓക്കസ് കഴിഞ്ഞാഴ്ച നടത്തിയ പ്രസ്താവനകളാണ് തീരുമാനത്തിന് കാരണമായതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ വെസ് ലെ ഡ്രെയിൻ പറഞ്ഞു. പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ്, യുകെ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരായ ഫ്ലോറൻസ് പാർലിയും ബെൻ വാലസും തമ്മിലുള്ള കൂടിക്കാഴ്ച ഫ്രാൻസ് അവസാനിപ്പിച്ചു. എന്നാൽ കൂടിക്കാഴ്ച റദ്ദാക്കുന്നതിനുപകരം മാറ്റിവച്ചതായും ഫ്രാങ്കോ-ബ്രിട്ടീഷ് സൈനിക സഹകരണം തുടരുമെന്നും പറയപ്പെടുന്നു. ഫ്രാൻസിനോടുള്ള ഞങ്ങളുടെ സ്നേഹം ഒഴിച്ചുകൂടാനാവാത്തതാണെന്നും ഓക്കസിൽആരും വിഷമിക്കേണ്ട കാര്യമല്ലെന്നും ബോറിസ് ജോൺസൻ വ്യക്തമാക്കി. 2016ൽ ഓസ്ട്രേലിയയുമായി ഉണ്ടാക്കിയ 90 ബില്യൺ ഓസ്ട്രേലിയൻ ഡോളറിന്റെ കരാർ പിൻവലിച്ചതാണ് ഫ്രാൻസിനെ പ്രകോപിപ്പിച്ചത്.

അമേരിക്ക, ബ്രിട്ടൻ എന്നിവരിൽ നിന്ന് ആണവ ശേഷിയുള്ള അന്തർവാഹിനികൾ വാങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായി തങ്ങളുമായുള്ള കരാർ പിൻവലിച്ചത് നിരാശാജനകമാണെന്ന് ഫ്രാൻസ് പറഞ്ഞു. രണ്ടാഴ്ച മുമ്പ്, ഓസ്ട്രേലിയൻ വിദേശകാര്യ , പ്രതിരോധ മന്ത്രിമാർ അന്തർവാഹിനി കരാർ മുന്നോട്ട് പോകുന്നുവെന്ന് സ്ഥിരീകരിച്ച് ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് യാഥാർഥ്യമാകാതെ വന്നതോടെയാണ് ശക്തമായ നടപടി ഫ്രാൻസ് സ്വീകരിച്ചത്. ജോ ബൈഡൻ, ബോറിസ് ജോൺസൺ, സ്കോട്ട് മോറിസൺ എന്നിവർ ചേർന്ന് കരാർ പ്രഖ്യാപിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഫ്രഞ്ച് സർക്കാർ പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ ഓസ്‌ട്രേലിയയുമായുള്ള വ്യാപാര ചർച്ചകളാണ് ഇനി ഫ്രഞ്ച് പ്രതികാരത്തിനുള്ള മാർഗം. പതിനൊന്ന് റൗണ്ട് ചർച്ചകൾ ഇതിനകം നടന്നിട്ടുണ്ടെങ്കിലും ഇപ്പോൾ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഫ്രഞ്ച് യൂറോപ്യൻ കാര്യ മന്ത്രി ക്ലെമന്റ് ബ്യൂൺ പ്രഖ്യാപിച്ചു.ഫ്രാൻസിന്റെ നിലപാട് ഖേദകരമാണെന്നാണ് അമേരിക്ക പ്രതികരിച്ചത്. ഫ്രാൻസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മെരീസ് പെയ്ൻ പ്രതികരിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ പ്രത്യേകിച്ച് വെസ്റ്റ് യോർക്ക് ഷെയറിലെ മലയാളി സമൂഹത്തെ കടുത്ത ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് ചാൾസ് ജോസഫിൻെറ (56) ആകസ്മിക നിര്യാണം . സ്റ്റെയർ കേസിൽ നിന്ന് വീണതിനെ തുടർന്ന് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മകൾക്ക് മെഡിസിന് അഡ്മിഷൻ കിട്ടിയ സന്തോഷത്തിൽ മകളെ യൂണിവേഴ്സിറ്റിയിലാക്കി തിരിച്ചെത്തിയ സന്തോഷത്തിലായിരുന്നു ചാൾസും കുടുംബവും. മണിമല സ്വദേശിയായ ചാൾസ് കുട്ടമ്പേരൂർ കുടുംബാംഗമാണ്. ഭാര്യ ആൻസി ഫിലിപ്പ് , മകൾ ടാനിയ ചാൾസ്
ചാൾസ് ജോസഫിൻെറ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഓൺലൈനിൽ നിന്ന് വാങ്ങിയ ഉത്പന്നങ്ങളുടെ പ്രൈസ് ടാഗുകൾ മാറ്റികൊണ്ട് 1600 പൗണ്ടിന്റെ തട്ടിപ്പ് നടത്തിയ എൻ എച്ച് എസ് ശാസ്ത്രജ്ഞയെ ജോലിയിൽ നിന്നും താത്കാലികമായി പിരിച്ചുവിട്ടു. ഓൺലൈൻ വിൽപ്പനയിൽ വാങ്ങിയ വാച്ച് വിലകൂടിയ മറ്റൊരു ഉത്പന്നത്തിന്റെ പെട്ടിയിൽ തിരിച്ചു നൽകിയ മൗറീൻ ബെന്നിക്ക് വാച്ചിന്റെ യഥാർത്ഥ വിലയുടെ ഇരട്ടി തുകയാണ് റീഫണ്ട് ആയി ലഭിച്ചത്. തട്ടിപ്പിനിരയായ ജോൺ ലൂയിസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. ക്രിസ്മസിന് മുമ്പുള്ള മാസങ്ങളിൽ താൻ ഇത്തരത്തിലുള്ള ചില തട്ടിപ്പുകൾ കൂടി നടത്തിയിട്ടുണ്ടെന്ന് വിചാരണ വേളയിൽ ബെന്നി വെളിപ്പെടുത്തി. ഹെൽത്ത് ആൻഡ് കെയർ പ്രൊഫഷണൽ ട്രൈബ്യൂണൽ സർവീസ് പാനലിൽ കുറ്റം സമ്മതിച്ച ബെന്നിയെ 12 മാസത്തേക്ക് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ഗ്ലാസ്ഗോ, ക്ലൈഡ് എൻഎച്ച്‌എസ് ഹെമറ്റോളജി ഡിപ്പാർട്ട്‌മെന്റിൽ ഒരു ബയോമെഡിക്കൽ സയന്റിസ്റ്റായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് മൗറീൻ ബെന്നി. ജോൺ ലൂയിസിൽ നിന്നുയർന്ന തട്ടിപ്പ് വാർത്തകൾക്ക് പിന്നാലെ 2018 ന്റെ ആരംഭത്തിലാണ് ബെന്നിയെ തേടി പോലീസ് എത്തുന്നത്. 2017 ക്രിസ്മസ് സമയത്ത് ഉത്പന്നങ്ങളുടെ പ്രൈസ് ടാഗുകൾ പരസ്പരം മാറ്റി റീഫണ്ടിലൂടെ 1,660 പൗണ്ട് തട്ടിയെടുത്തു. സെൻട്രൽ ഗ്ലാസ്ഗോയിലെ ബുക്കാനൻ ഗാലറിയിലെ സ്റ്റോറിലാണ് ഈ തട്ടിപ്പ് നടന്നത്. അതിനു ശേഷമാണ് ഓൺലൈനിൽ വാങ്ങിയ സ്വർണ വാച്ച് വില കൂടിയ വെള്ളി വാച്ചിന്റെ പെട്ടിയിലാക്കി തിരിച്ചയക്കുന്നത്. തന്റെ മകൾക്ക് ഒരു ക്രിസ്മസ് സമ്മാനമായി വാങ്ങിയ വാച്ചാണ് അതെന്ന വാദം പാനൽ തള്ളിക്കളഞ്ഞു.

ബെന്നി കുറ്റം സമ്മതിക്കുകയും 2019 ഓഗസ്റ്റിൽ ഗ്ലാസ്‌ഗോ ഷെരീഫ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. സാമ്പത്തിക തട്ടിപ്പിലൂടെ ജോൺ ലൂയിസിന് നഷ്ടം സംഭവിച്ചുവെന്ന വസ്തുത ബെന്നി അംഗീകരിച്ചില്ല. ബെന്നിയെ 12 മാസത്തേക്ക് പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് സസ്‌പെൻഡ് ചെയ്തതോടൊപ്പം ജോൺ ലൂയിസിൽ നേരിട്ടും ഓൺലൈനായും ഷോപ്പിംഗ് നടത്തുന്നതിനും വിലക്കേർപ്പെടുത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- രാജ്യത്ത് വാക്സിനേഷൻ വിതരണം വിപുലപ്പെടുത്തന്നതിന്റെ ഭാഗമായി, 12 മുതൽ 15 വയസ്സു വരെയുള്ള സ്കൂൾ കുട്ടികൾക്ക് തിങ്കളാഴ്ച മുതൽ വാക്സിൻ വിതരണം ആരംഭിച്ചിരിക്കുകയാണ്. ഈ ആഴ്ചയിൽ തന്നെ എൻഎച്ച്എസ് ടീമുകൾ നിരവധി സെക്കൻഡറി സ്കൂളുകളിൽ എത്തി വാക്സിൻ നൽകുമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഏകദേശം മൂന്ന് മില്യനോളം കുട്ടികളാണ് ഈ പ്രായപരിധിയിൽ വാക്സിന് അർഹരായിട്ടുള്ളത്. ഒക്ടോബർ പകുതിയോടെ കൂടെത്തന്നെ ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി തീർക്കാനാണ് എൻഎച്ച്എസ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിൽ വാക്സിനേഷൻ പ്രോഗ്രാമുകൾ വേഗത്തിൽ നടക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് വ്യക്തമാക്കി. മരണ നിരക്കുകൾ കുറയ്ക്കുന്നതിനും, രോഗ വ്യാപനം തടയുന്നതിനും വാക്സിനുകൾ വഹിച്ച പങ്ക് വളരെ വലുതാണ്. അതിനാൽ തന്നെ കുട്ടികളെല്ലാവരും വാക്സിനുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറി ഓർമിപ്പിച്ചു.

സ്കൂളിൽ എത്താതെ ഹോം സ്കൂളിങ് നടത്തുന്ന കുട്ടികൾക്കും വാക്സിനുകൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്യുമെന്ന് എൻ എച്ച് എസ് അധികൃതർ അറിയിച്ചിട്ടുണ്ട്. സ്കൂളുകളിൽ എത്തുന്ന കുട്ടികൾക്ക് വാക്സിനുകൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ സ്കൂൾ അധികൃതർ തന്നെ ഒരുക്കും. എന്നാൽ യുകെയിൽ കുട്ടികൾ സ്കൂളുകളിൽ തിരിച്ചെത്തിയിട്ടും, കേസുകളിൽ കാര്യമായ വർധനയില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുട്ടികളുടെ വാക്സിനേഷൻ പ്രോഗ്രാമുകൾ നടക്കുന്നതോടൊപ്പം തന്നെ, മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസുകളും നൽകാനുള്ള സൗകര്യങ്ങൾ ആരോഗ്യപ്രവർത്തകർ ഒരുക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടൻ ഊർജ പ്രതിസന്ധിയുടെ വക്കിലെത്തി നിൽക്കുകയാണ്. എനർജി ബില്ലുകൾ കുത്തനെ ഉയരുന്ന സാഹചര്യവും ഉടലെടുത്തിരിക്കുന്നു. പാചകവാതക വിലയും വൈദ്യുതി വിലയും ഉയരുന്നത് ഉപഭോക്താക്കളെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഗ്യാസിന്റെ വില ഉയരുന്നതിനനുസരിച്ച് വിപണിയിലെ വിതരണക്കാരുടെ എണ്ണം കുറയുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. പല കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലെത്തി നിൽക്കുകയാണ്. ഉത്പാദനക്കുറവും ആവശ്യകത വർദ്ധിക്കുന്നതുമാണ് ഗ്യാസ് വില ഉയരാനുള്ള കാരണം. ലോക്ക്ഡൗണിൽ ഗ്യാസ് വില കുറഞ്ഞെങ്കിലും അതിന്റെ ഇരട്ടി വേഗത്തിലാണ് ഇപ്പോൾ വില ഉയരുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസിന് (എൽഎൻജി) ഉയർന്ന ആവശ്യകത ഉണ്ട്. ഒപ്പം റഷ്യയിൽ നിന്നുള്ള വിതരണം പ്രവചിച്ചതിലും മന്ദഗതിയിലായതിനാൽ പ്രതിസന്ധി രൂക്ഷമായി.

ജനുവരി മുതൽ ഗ്യാസിന്റെ മൊത്തവ്യാപാര വില 250 ശതമാനം ഉയർന്നുവെന്ന് ഓയിൽ ആൻഡ് ഗ്യാസ് യുകെ വ്യക്തമാക്കി. 220 ലക്ഷത്തിലധികം കുടുംബങ്ങൾ ഗ്യാസ് വിതരണശൃംഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ഉയർന്ന ഗ്യാസ് വിലകൾ ഈ വർഷം വൈദ്യുതി വിലയിൽ വർദ്ധനവിന് കാരണമായി. ഏതുവിധേനയും നിലനിൽക്കുന്നതിനായി വിതരണക്കാർ ശ്രമിക്കുമ്പോൾ ഉപഭോക്താക്കൾ കൂടുതൽ പണം നൽകേണ്ടി വരും. കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളിൽ അഞ്ചു വിതരണക്കാരാണ് വ്യവസായം അവസാനിപ്പിച്ചത്. എന്നാൽ നിങ്ങളുടെ ഗ്യാസ് വിതരണക്കാർ വിതരണം അവസാനിപ്പിച്ചെങ്കിൽ പേടിക്കേണ്ടതില്ല. ഓഫ് ജെം നിങ്ങളെ മറ്റൊരു വിതരണക്കാരിൽ എത്തിക്കും. പഴയ വിതരണക്കാരിൽ നിന്നുള്ള ബിൽ, മീറ്ററിന്റെ ചിത്രം എന്നിവ സഹിതം ഓഫ് ജെമിനെ സമീപിക്കുക. എന്നാൽ ഇവിടെ പുതിയ കരാറാണ് അവർ മുമ്പോട്ടു വയ്ക്കുക.

ഊർജ വിലയിലുള്ള നിലവിലെ സാഹചര്യം ഉപഭോക്താക്കളിലും കമ്പനികളിലും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ഇതൊരു ആഗോള പ്രശ്നമാണെന്നും ഓഫ് ജെം വ്യക്തമാക്കി. ഗ്യാസ് വിലവർധനയുടെ വ്യാപകമായ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാൻ ഓഫ്‌ജെം സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. വിലക്കയറ്റം തുടരുന്നതിനാൽ പ്രതിസന്ധി പരിഹരിക്കപ്പെടാൻ കുറച്ച് മാസങ്ങൾ എടുത്തേക്കും. പക്ഷേ ആ സമയത്ത്, വിപണിയിൽ വിതരണക്കാർ വളരെ കുറവായിരിക്കാം. ഇത് ഉപഭോക്താക്കളെയും രൂക്ഷമായി ബാധിക്കും. പ്രീ-പേയ്മെന്റ് മീറ്ററിലുള്ള ഉപഭോക്താക്കൾക്ക് ഒക്ടോബർ 1 ന് 153 പൗണ്ട് ഉയർന്ന് ആകെ 1,309 പൗണ്ടിലെത്തും.