ചാന്ദിനി പി സി സേനൻ
ദേശിയസ്ഥിതി വിവരണകണക്കു പ്രകാരം കടബാധ്യത ഇന്ത്യയിൽ വേഗത്തിൽ ഉയരുന്നു. ഇന്ത്യയിലെ കുടുംബങ്ങളുടെ കടബാധ്യത കഴിഞ്ഞ നാലു വർഷമായിവർധിച്ചു വരുന്നു. കേന്ദ്ര ബാങ്കിന്റെകണക്കുകൾ പ്രകാരം കടബാധ്യത മൊത്തം ഉപഭോഗത്തിൻറെ 15.6% ആയിരുന്നത് 19.3% ആയി ഉയർന്നു. ഇത് ഇന്ത്യയിലെ നഗരകുടുംബങ്ങളെ അപേക്ഷിച്ച് ഗ്രാമീണ കുടുംബങ്ങളിൽ കൂടുതലാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തെക്കൻസംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഇത് വളരെ കൂടുതലാണെന്ന് കടബാധ്യതയെ കുറിച്ചുള്ള സംസ്ഥാനം തിരിച്ചുള്ള വിശകലനം വ്യക്തമാക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ആത്മഹത്യകളുടെ നാടായി മാറി കഴിഞ്ഞിരിക്കുന്നു . ദേശീയ ക്രൈം റെക്കോർഡ്ബ്യൂറോയുടെ 2019ലെ കണക്കുപ്രകാരം കേരളം ആത്മഹത്യാനിരക്കിൽ അഞ്ചാം സ്ഥാനത്തുനിൽക്കുന്ന സംസ്ഥാനമാണ്. ഏറ്റവും കൂടുതൽ ആത്മഹത്യനിരക്കുള്ള (41.2ശതമാനം) നഗരം കേരളത്തിലെ കൊല്ലമാണ്. കുടുംബവഴക്ക് ,വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ മരണ നിരക്കിനുള്ള കാരണങ്ങളാണെങ്കിലും ഉയർന്ന ഗാർഹിക കടബാധ്യത പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടി കാണിക്കുന്നു.
ഉയർന്ന സാമൂഹിക ശുചിത്വബോധത്തോടൊപ്പം ഉയർന്ന ജീവിതനിലവാരം മലയാളിയുടെ ഉപഭോഗ സംസ്കാരത്തിലും തുടർന്നുള്ള ഗാർഹിക കടം വർധിക്കുന്നതിനും പ്രധാന കാരണമായി . വായ്പാ രംഗത്തുണ്ടായ പുരോഗതി പ്രത്യേകിച്ച് കുടുംബശ്രീ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ വളർച്ചയോടൊപ്പം പലതരത്തിലുള്ള പുതിയ വായ്പാ രീതികളും തിരിച്ചടയ്ക്കാനുള്ള മാർഗങ്ങളും മലയാളിയുടെ ഉപഭോഗ സംസ്കാരത്തിൽ പ്രകടമായ മാറ്റം സൃഷ്ടിച്ചു.
ലേഖിക കൊല്ലം ജില്ലയിലെ ഗാർഹിക സമൂഹത്തിന്റെ കടവും ഉപഭോഗ സംസ്കാരവും എന്ന വിഷയത്തിൽ പഠനം നടത്തിയപ്പോൾ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരിൽ മെച്ചപ്പെട്ട ജീവിതനിലവാരത്തിന്റെ പല അംശങ്ങളൂം കണ്ടെത്താൻ സാധിച്ചു . കൂടുതൽ ഉപഭോക്താക്കളും ദിവസ വേതനത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണെങ്കിലും 80 ശതമാനത്തിലധികം വീടുകളിൽ ഫർണിച്ചർ, റഫ്രിജറേറ്റർ, മിക്സർഗ്രൈൻഡറുകൾ, ടെലിവിഷനുകൾ, സ്മാർട്ട്ഫോൺ എന്നിവയുണ്ട്. 62 ശതമാന ആളുകളും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഹകരണ ബാങ്കുകൾ , കുടുംബശ്രീ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയെയാണ് ആശ്രയിക്കുന്നത് .
കൂടുതൽ വ്യക്തമായി പറഞ്ഞാൽ, കേരളത്തിലെ ഉയർന്ന ഉപഭോഗ സംസ്കാരത്തിനും ഉയർന്ന ആത്മഹത്യാ നിരക്കിനും പ്രധാന കാരണം കടത്തെ ആശ്രയിച്ചുള്ള ജീവിതശൈലിയാണ്. അയൽവാസിയുടെ ഉപയോഗത്തെ അനുകരിക്കൽ, എനിക്ക് എല്ലാം ഉണ്ടെന്ന സാമൂഹിക ചിന്ത, സാമൂഹികനില എന്നിവയാണ് മലയാളിയുടെ കുറഞ്ഞ വരുമാനത്തിൽ പോലും കൂടുതൽ ഉപഭോഗം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.
കടത്തിന്റെ വർധനയോടൊപ്പം ഭാവിയിൽ ഭവന കടം വർദ്ധിക്കുന്നതിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള പഠനം ചില സൂചനകൾ മുന്നോട്ട് വയ്ക്കുന്നു.
കടത്തിലൂന്നിയ ഉപഭോഗ സംസ്കാരം കേരളം പോലുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനത്തിന് നല്ലതല്ല. ഇത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാം. കടത്തിന്റെ കൂടുതൽ വർദ്ധനവ്, ഭാവിയിലെ വരുമാനത്തെയും അതുവഴി സമ്പദ് വ്യവസ്ഥയുടെ നിക്ഷേപം, ഉൽപാദനം, എന്നിവയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. കൂടാതെ, കടം അടിസ്ഥാനമാക്കിയുള്ള ഉപഭോഗം താഴ്ന്ന വരുമാനക്കാർക്കിടയിൽ ആസ്തി അസമത്വത്തിലേക്ക് നയിച്ചേക്കാം. കൊറോണ പോലുള്ള മഹാമാരിയും അതിനോടനുബന്ധിച്ചുള്ള തൊഴിൽ നഷ്ടവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ വായ്പയുടെ തിരിച്ചടവിനെ ബാധിച്ചു എന്ന കണ്ടെത്താൻ കഴിഞ്ഞു. ഇത്തരത്തിലുള്ള മാനസിക സമ്മർദം ആത്മഹത്യ പോലുള്ള ദുർ വിപത്തിലേയ്ക്ക് വഴിവെക്കുന്നു.
അതുകൊണ്ട് വർദ്ധിച്ചു വരുന്ന ഗാർഹിക കടം ശരിയായി പരിശോധിക്കുന്നത് സർക്കാരിന്റെയും സമൂഹത്തിന്റെയും മുൻഗണനയായിരിക്കണം, അതുവഴി സാമ്പത്തിക പ്രതിസന്ധിയുടെ മറ്റുപ്രധാന പ്രത്യാഘാതങ്ങൾ ഒഴിവാക്കാനാകും.

ചാന്ദിനി പി സി സേനൻ
റിസർച്ച് സ്കോളർ , ഡിപ്പാർട്മെൻറ് ഓഫ് എക്കണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് കേരള.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഇന്ധന വില വർദ്ധനവിനെ തുടർന്ന് ജീവിതചിലവിൽ വൻ കുതിച്ചുകയറ്റം ജനജീവിതത്തെ കാര്യമായി ബാധിച്ചു.ഫെബ്രുവരിയെ അപേക്ഷിച്ച് 0.4 ശതമാനത്തിൽനിന്ന് പണപ്പെരുപ്പ് 0.7 ശതമാനമായി വർദ്ധിച്ചു. ഗതാഗതം,ഇന്ധനം, ഭക്ഷ്യം എന്നീ സമസ്ത മേഖലകളിലും വിലവർധന പ്രത്യക്ഷമാണ്. മാർച്ചിലെ ഇന്ധനവില 2020 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ വാർഷിക വർധനവാണ് കാണിക്കുന്നതെന്ന് ഓഫീസ് ഫോർ നേഷൻ സ്റ്റാറ്റിസ്റ്റിക്സ്ന്റെ കണക്കുകൾ കാണിക്കുന്നു.

ഇന്ധന വിലയിലെ വർദ്ധനവ് കാരണം പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ യുകെയിലെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചതായാണ് വിലയിരുത്തപ്പെടുന്നത് . 2021 അവസാനത്തോടെ പണപ്പെരുപ്പം 1.9 ശതമാനത്തിൽ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചിരിക്കുന്നത്. എന്നാൽ വർഷാവസാനത്തിന് മുമ്പ് ഇത് രണ്ട് ശതമാനത്തിലധികം ആകാമെന്നാണ് മറ്റ് സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നോർത്തേൺ അയർലൻഡ് 25 വർഷത്തിനുള്ളിൽ യുകെ വിട്ടിരിക്കുമെന്ന് ഐറിഷ് അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നു. ഒരു അതിർത്തി വോട്ടെടുപ്പ് നടന്നാൽ യുകെയിൽ തുടരാൻ വോട്ടുചെയ്യുമെന്ന് നോർത്തേൺ അയർലൻഡിലെ 49% ആളുകൾ അഭിപ്രായപ്പെട്ടു. 43% ആളുകൾ യുണൈറ്റഡ് അയർലണ്ടിനെ പിന്തുണയ്ക്കുകയും 8% ആളുകൾ തീരുമാനമെടുക്കാതിരിക്കുകയും ചെയ്തു. ബിബിസി എൻഐയുടെ സ്പോട്ട്ലൈറ്റ് പ്രോഗ്രാം ആണ് വോട്ടെടുപ്പ് നടത്തിയത്. നോർത്തേൺ അയർലണ്ടിലെ അതിർത്തി വോട്ടെടുപ്പിന് സമാന്തരമായി ഒരു വോട്ട് നടന്നാൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ 51% പേർ യുണൈറ്റഡ് അയർലൻഡിനായി വോട്ടുചെയ്യുമെന്നും 27% പേർ നോർത്തേൺ അയർലൻഡ് യുകെയിൽ തുടരാൻ വോട്ട് ചെയ്യുമെന്നും 22% ഉറപ്പില്ലെന്നും അഭിപ്രായപ്പെട്ടു.

അടുത്ത 10 വർഷത്തിനുള്ളിൽ നോർത്തേൺ അയർലൻഡ് യുകെയുടെ ഭാഗമാകുമോ എന്ന ചോദ്യത്തിന്, ‘അങ്ങനെ കരുതുന്നുവെന്ന്’ എൻഐയിലെ 55% പേരും റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ 59 % പേരും മറുപടി നൽകി. എന്നാൽ 25 വർഷത്തിനുള്ളിൽ ഇത് സംഭവിക്കുമോ എന്ന് ചോദിച്ചപ്പോൾ, എൻഐയിൽ 51% ആളുകളും റിപ്പബ്ലിക്കിൽ 54% ആളുകളും, നോർത്തേൺ അയർലൻഡ് യുകെ വിട്ടുപോകുമെന്നാണ് പ്രതികരിച്ചത്. നോർത്തേൺ അയർലൻഡ് രാഷ്ട്രീയ അക്രമത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയുണ്ടെന്ന് ഐറിഷ് അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നു.

നോർത്തേൺ അയർലണ്ടിലുടനീളം നിരവധി പ്രദേശങ്ങളിൽ ഏറ്റുമുട്ടലുകൾ നടന്നുകൊണ്ടിരുന്ന ഈസ്റ്റർ കാലഘട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്. നോർത്തേൺ അയർലണ്ടിൽ സർവേയിൽ പങ്കെടുത്തവരിൽ 76% പേർ,ഭാവിയിൽ അക്രമത്തിന് സാധ്യതയുണ്ടെന്ന വാദത്തോട് യോജിച്ചു. റിപ്പബ്ലിക്കിൽ 87% പേർ ഇങ്ങനെ കരുതുന്നു. ഗ്രേറ്റ് ബ്രിട്ടനും നോർത്തേൺ അയർലൻഡിനും ഇടയിലുള്ള “പരിഹാസ്യമായ തടസ്സങ്ങൾ” അവസാനിപ്പിക്കുമെന്ന് ബോറിസ് ജോൺസൺ പ്രതിജ്ഞ ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ ഗർഭിണികൾക്ക് നൽകുന്നത് അടിയന്തരമായി നിർത്തിവയ്ക്കാൻ ജിപികൾക്ക് നിർദ്ദേശം ലഭിച്ചു . എൻ എച്ച്എസ് ഇംഗ്ലണ്ടാണ് ഈ കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരിക്കുന്നത്. നിലവിൽ ഫൈസറോ മോഡോണയോ നൽകാത്ത അസ്ട്രസെനക്ക മാത്രം നൽകുന്ന ജിപികളോടാണ് ഗർഭിണികൾക്കായുള്ള പ്രതിരോധകുത്തിവെയ്പ്പ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്; വാക്സിൻ അഡ്വൈസറി ബോഡി നേരത്തെ നൽകിയ നിർദേശത്തിന് കടകവിരുദ്ധമായ നിലപാടാണിത്. ഗർഭിണികൾക്ക് അവരുടെ സമപ്രായക്കാർക്ക് ഒപ്പം പ്രതിരോധകുത്തിവെയ്പ്പ് നൽകണമെന്നതായിരുന്നു വാക്സിൻ അഡ്വൈസറി ബോഡിയുടെ നിർദ്ദേശം.

പ്രതിരോധ കുത്തിവെയ്പ്പും രോഗപ്രതിരോധവും സംബന്ധിച്ച ജോയിൻ കമ്മിറ്റി ആദ്യം നിർദ്ദേശിച്ചത് ഗർഭിണികളിലെ പ്രതിരോധ കുത്തിവെയ്പ്പിനെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുന്നതു വരെ ഗർഭധാരണം ഒഴിവാക്കണമെന്നാണ്. എന്നാൽ യുഎസിൽ നിന്ന് ഗർഭിണികളിലെ വാക്സിനേഷൻ സുരക്ഷിതമാണെന്ന വിവരങ്ങൾ ലഭ്യമായതിനെ തുടർന്ന് ഈ നിർദ്ദേശം പിൻവലിച്ചിരുന്നു. എന്നാൽ യുഎസിൽ നിന്ന് ലഭ്യമായ വിവരങ്ങൾ ഫൈസറോ മോഡോണയോ നൽകിയതിൻെറ അടിസ്ഥാനത്തിലാണെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. പക്ഷേ ഇതിനകം തന്നെ അസ്ട്രസെനക്കയുടെ ആദ്യ ഡോസ് ലഭിച്ച ഗർഭിണികൾ മുൻ നിശ്ചയ പ്രകാരം രണ്ടാം ഡോസ് സ്വീകരിക്കണമെന്ന നിർദ്ദേശം നിലവിലുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് ടെലികോം മേഖലയിലെ തന്നെ ഏറ്റവും വലിയ ചുവടുവയ്പ്പായി വിശേഷിപ്പിക്കാവുന്ന വെർജിൻ മീഡിയായും 02വും തമ്മിലുള്ള ലയനത്തിന് യുകെയിലെ കോമ്പറ്റീഷൻ വാച്ച് ഡോഗിന്റെ അംഗീകാരമായി. ബ്രിട്ടീഷ് ടെലികോമിന് ശക്തമായ വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ലയനത്തിനെതിരെ കോമ്പറ്റീഷൻ ആന്റ് മാർക്കറ്റ് അതോറിറ്റി കഴിഞ്ഞ ഡിസംബറിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 02 വിന് 34 മില്യൺ മൊബൈൽഫോൺ ഉപഭോക്താക്കളും വെർജിൻ മീഡിയായ്ക്ക് 6 മില്യൺ ബ്രോഡ്ബാൻഡ്, കേബിൾ ടിവി ഉപഭോക്താക്കളും ഉണ്ട്. 02 ആണ് ടെസ്കോ മൊബൈൽ, ഗിഫ് ഗാഫ്, സ്കൈ മൊബൈൽ തുടങ്ങിയ മൊബൈൽഫോൺ സേവനദാതാക്കൾക്കും നെറ്റ്വർക്ക് നൽകുന്നത്. വെർജിൻ ആണ് വോഡഫോൺ, ത്രീ മൊബൈൽ തുടങ്ങിയവയ്ക്കുള്ള ബ്രോഡ്ബാൻഡ് ലീസ്ഡ് ലൈൻ നൽകുന്നത്.
02 വും വെർജിനും തമ്മിലുള്ള ലയനം ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രോഡ്ബാൻഡ്, മൊബൈൽഫോൺ മേഖലയിലെ വലിയ രണ്ട് കമ്പനികൾ തമ്മിൽ ലയിക്കുമ്പോൾ മാർക്കറ്റിലെ മത്സരവും, ഗുണനിലവാരവും കാര്യമായി കുറയുന്നത് ഉപഭോക്താക്കൾക്ക് ദോഷകരമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ്-19 സംബന്ധിച്ച വിവരങ്ങൾ പങ്കുവെയ്ക്കാൻ പത്രസമ്മേളനം നടത്തും. ഫിലിപ്പ് രാജകുമാരന്റെ മരണത്തിന് ശേഷം ആദ്യമായാണ് മഹാമാരിയെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രോഗവ്യാപനവും മരണനിരക്കും കുറഞ്ഞതിനാൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷ രാജ്യമൊട്ടാകെയുണ്ട്. രാജ്യത്ത് രോഗവ്യാപനവും മരണനിരക്കും ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 24 മണിക്കൂറിനിടെ നാലുപേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്.

രോഗവ്യാപനം കുറഞ്ഞതിനെ തുടർന്ന് വെയിൽസിൽ ശനിയാഴ്ച മുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തും. വ്യത്യസ്ത ഭവനങ്ങളിൽ നിന്നുള്ള ആറ് പേർക്ക് ഒന്നിച്ചു കൂടാൻ പുതിയ നിയമത്തിൽ അനുമതി ഉണ്ടാകും എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളിലെ ഇളവുകൾ ഉപയോഗിക്കുന്നവർ മറ്റ് വീടുകളിൽ നിന്നുള്ളവരിൽ നിന്ന് സാമൂഹിക അകലം പാലിക്കുന്നത് തുടരണമെന്ന് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് ആവശ്യപ്പെട്ടു. യുകെയിൽ 33 ദശലക്ഷത്തിലധികം ജനങ്ങൾക്ക് ഒരു ഡോസ് വാക്സിൻ എങ്കിലും നൽകാൻ ആയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. രാജ്യത്ത് 10 ദശലക്ഷത്തിലധികം ആൾക്കാർക്ക് രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പും ലഭിച്ചുകഴിഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓൺലൈൻ പത്ര മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യമായ മലയാളം യുകെ ഏപ്രിൽ 20 ചൊവാഴ്ച്ച ഏഴാം വർഷത്തിലേക്ക് കടക്കുന്നു. കേരളത്തിലെയും, പ്രവാസികളുടെ സ്വപ്നഭൂമിയായ യുകെയിലേയും, ലോകം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം, വ്യാജവാർത്തകൾ ഒരു വിധത്തിലും ജനങ്ങളിലേയ്ക്ക് എത്തരുത് എന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂസ് പോർട്ടൽ ഇപ്പോൾ വായനക്കാരിലേയ്ക്ക് വീഡിയോകളിലൂടെ വാർത്തകൾ എത്തിക്കുന്നുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിംഗിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.
മറ്റു പത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാളം യുകെ ഭാഷയ്ക്കും സാഹിത്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്, ഇത് പത്രത്തിന് വിശാലമായ ഒരു മാനം തുറന്നു നൽകുന്നു.

മലയാളം യുകെ അസോസിയേറ്റ് എഡിറ്റർ ജോജി തോമസ് എഴുതുന്ന മാസാന്ത്യവലോകനം, ഡോ എ സി രാജീവ് കുമാറിന്റെ ആയുരാരോഗ്യം, ബേസിൽ ജോസഫിന്റെ വീക്കെൻഡ് കുക്കിംഗ് സീസൺ 2 . നോബി ജെയിംസിൻെറ ഈസി കുക്കിംഗ്, ഡോ. ഐഷ വി എഴുതുന്ന ഓർമ്മച്ചെപ്പ് തുറന്നപ്പോൾ, ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്സ്, ഫാദർ ഹാപ്പി ജേക്കബ് അച്ചന്റെ നോയമ്പുകാല ചിന്തകൾ, ബിനോയ് എം. ജെ.യുടെ പ്രായോഗിക തത്വചിന്ത, നമ്മളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ, ടെക്നോളജി ഫോർ ഈസി ലൈഫ്, അതത് ആഴ്ചകളിലെ ഫിലിം റിവ്യൂ തുടങ്ങിയ സ്ഥിരം പംക്തികൾ മലയാളം യുകെയെ മറ്റ് ഓൺലൈൻ പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
മലയാളം യുകെ ന്യൂസിൻ്റെ വളർച്ചയിൽ സീറോ മലബാർ സഭയുടെ, പ്രത്യേകിച്ചും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സഹകരണം എടുത്ത് പറയേണ്ടതുണ്ട്. ഫാ. ബിജു കുന്നയ്ക്കാട്ട് എഴുതിയ ഞായറാഴ്ച്ചയുടെ സങ്കീർത്തനം, ഫാ. ബാബു പുത്തൻപുരയ്ക്കൽ എഴുതിയ കൈവിട്ടു കളയരുതെ കുടുംബങ്ങളിലെ പെസഹാ, ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന മന്ന, റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയുടെ കുറവിലങ്ങാടിൻ്റെ സുവിശേഷം ഇവയെ കൂടാതെ മറ്റ് നിരവധി ലേഖനങ്ങൾ, പംക്തികൾ എല്ലാം തന്നെ പത്രത്തിൻ്റെ വളർച്ചയ്ക്ക് ശക്തി പകർന്നിട്ടുണ്ട്. കൂടാടെ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ സംഭാവനകളും യുകെയിലെ മലയാളി അസ്സോസിയേഷനുകളുടെ നിസ്വാർത്ഥമായ സഹകരണവും ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.
ഓണക്കാലത്ത് അത്തം മുതൽ പൊന്നോണം വരെയുള്ള 10 ദിവസവും വായനക്കാർക്ക് കഥകളും കവിതകളും ലേഖനങ്ങളുമായി മികച്ച വായനാനുഭവമാണ് മലയാളം യുകെ സമ്മാനിച്ചത്. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, ഡോ . ജോസഫ് സ്കറിയ, നിഷ ജോസ് കെ മാണി തുടങ്ങിയ പ്രമുഖർ മലയാളം യുകെയ്ക്ക് വേണ്ടി എഴുതിയിരുന്നു. വിശേഷ ദിവസങ്ങളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത, മദർ ലില്ലി ജോസ് എസ്.ഐ.സി.തുടങ്ങിയവർ മലയാളം യുകെയിൽ എഴുതിയിരുന്നു. മേഘാലയ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ളയുടെ ക്രിസ്മസ് അനുഭവങ്ങൾ “ക്രിസ്മസ് വിശ്വ മാനവികതയുടെ മഹത്തായ സന്ദേശം ” തുടങ്ങിയവ വായനക്കാരെ വളരെയേറെ ആകർഷിച്ചിരുന്നു.

വളർന്നുവരുന്ന യുവ എഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ വായനക്കാരിലേയ്ക്ക് എത്തിക്കാനുള്ള ഒരു കവാടം കൂടിയാണ് മലയാളം യുകെയുടെ വാരാന്ത്യപതിപ്പുകൾ.
ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും, കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും, അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമാവുകയാണ് ചുരുങ്ങിയ കാലംകൊണ്ട് മലയാളം യുകെ. പ്രളയകാലത്ത് കേരളത്തിനും, മറ്റ് അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്കുമുൾപ്പടെ മലയാളം യുകെ നൽകിയ സംഭാവനകൾ ചെറുതല്ല. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി ഭീതി പടർത്തുമ്പോൾ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശബ്ദമാവാൻ മലയാളം യുകെയ്ക്കു സാധിച്ചിട്ടുണ്ട് .
വായനക്കാരാണ് പത്രത്തിന്റെ ശക്തി, ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.
മലയാളം യുകെ ,ന്യൂസ് ടീം
ന്യൂസ് ഡെസ്ക് മലയാളം യുകെ
രോഗവ്യാപനം തീവ്രമായതിനെത്തുടർന്ന് ബ്രിട്ടൻ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോണ്സൻെറ ഇന്ത്യാ സന്ദര്ശനം റദ്ദാക്കി മണിക്കൂറുകള്ക്ക് പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ബ്രിട്ടനിൽ 103 പേരില് സ്ഥിരീകരിച്ചതാണ് ഇന്ത്യയെ റെഡ് ലിസ്റ്റില് ഉള്പ്പെടുത്താനുള്ള പ്രധാനകാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതോടെ ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളവർക്ക് മാത്രമേ ബ്രിട്ടനിലേയ്ക്കുള്ള യാത്രാനുമതി ലഭ്യമാകുകയുള്ളൂ. ടൂറിസ്റ്റ് വീസകൾ, പുതിയ സ്റ്റുഡന്റ് വീസകൾ, വർക്ക് പെർമിറ്റ് വീസകൾ തുടങ്ങിയവയെയാണ് വിലക്ക് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയിട്ടുള്ളവർക്കും വിലക്ക് ബാധകമാകും.

ഇന്ത്യയിൽ നിന്ന് യാത്രാനുമതിയിൽ ഇളവ് ലഭിച്ച് ബ്രിട്ടനിലെത്തുന്നവർ പത്തുദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീന് വിധേയരാകണം. നിർബന്ധിത ഹോട്ടൽ ക്വാറന്റീൻെറ ചിലവ് 1750 പൗണ്ടാണ്. ഹോട്ടൽ താമസം,ഗതാഗതം, കോവിഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടെയാണ് ഒരാളിൽ നിന്ന് 1750 പൗണ്ട് ഈടാക്കുന്നത്. ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 10 വർഷം വരെ തടവ് ശിക്ഷയാണ്. ബ്രിട്ടനിലെ ഹീത്രു, ഗാട്ട്വിക്ക്, ലണ്ടൻ സിറ്റി, ബർമിംങ്ങാം, ഫാരൻബറോ എന്നീ വിമാനത്താവളങ്ങളിലേക്കു മാത്രമേ റെഡ് ലിസ്റ്റിലുള്ളവർ യാത്ര നടത്താവൂ. അല്ലാത്തപക്ഷം 4000 പൗണ്ട് പിഴശിക്ഷ ഉറപ്പാണ്. പിഴയോടൊപ്പം ഈ വിമാനത്താവളത്തിൽനിന്നും ക്വാറന്റീൻ സൗകര്യമുള്ളിടത്തേക്കുള്ള യാത്രക്കൂലിയും ഈടാക്കും.

ഇരുപതിലേറെ ആഫ്രിക്കൻ രാജ്യങ്ങളും 14 ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുമടക്കം നാൽപതിലേറെ രാജ്യങ്ങളാണ് ഇപ്പോൾ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലുള്ളത്. അതേസമയം ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ഇന്ത്യയിൽ 5 ദിവസത്തിനിടെ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 12 ലക്ഷത്തിലേറെയായി. ഇന്നലെ 13644 കേസുകളാണ് കേരളത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലോക ഫുട്ബാളിനെ ഞെട്ടിക്കുന്ന വാർത്തയാണ് ഞായറാഴ്ച വൈകിട്ട് യൂറോപ്യൻ ഫുട്ബാളിൽ ഉടലെടുത്തത്. നിലവിൽ യൂറോപ്യൻ ക്ലബ് ഫുട്ബോളിനെ നിയന്ത്രിക്കുന്ന ചാമ്പ്യൻസ് ലീഗിന് വലിയ വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് പുതിയ യൂറോപ്യൻ സൂപ്പർ ലീഗുമായി 12 വമ്പൻ ക്ലബുകളാണ് രംഗത്തെത്തിയത്. നിലവിലെ ആഭ്യന്തര, യൂറോപ്യൻ ക്ലബ് മത്സരങ്ങളെ ബാധിക്കില്ലെന്നാണ് മുന്നിട്ടിറങ്ങുന്ന ക്ലബുകളുടെ വാദമെങ്കിലും പണക്കാരുടെ മാത്രം കളിയായി ഫുട്ബോൾ മാറുമെന്നും ചെറു ക്ലബുകൾ കൂടുതൽ ഒതുക്കപ്പെടുമെന്നുമാണ് മറുവാദം. വമ്പൻ ക്ലബുകളിലേയ്ക്ക് മാത്രം പണം സ്വരൂപിക്കുന്നുവെന്നും വിമർശനമുണ്ട്. 12 ടീമുകളാണ് സൂപ്പർ ലീഗിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിൽനിന്ന് ആറും (മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്സനൽ, ചെൽസി, ടോട്ടൻഹാം) സ്പെയിനിൽനിന്ന് മൂന്നും (റയൽ മഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്) ഇറ്റലിയിൽനിന്ന് മൂന്നും (യുവന്റസ്, എ.സി മിലാൻ, ഇന്റർ മിലാൻ) ക്ലബുകളാണ് സ്ഥാപക ക്ലബുകൾ എന്ന പേരിലുള്ളത്. ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്ട്മുണ്ട്, പി.എസ്.ജി തുടങ്ങിയ ടീമുകൾ സൂപ്പർ ലീഗിൽ ചേരാനുള്ള ക്ഷണം നിരസിച്ചു. 20 ടീമുകളെയാണ് സൂപ്പർ ലീഗിൽ പ്രതീക്ഷിക്കുന്നത്.

സൂപ്പർ ലീഗ് ആശയത്തിനെതിരെ ഫുട്ബോൾ ലോകത്ത് ഒന്നാകെ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. നിർദ്ദേശിക്കുന്ന രീതിയിൽ ലീഗ് മുന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ മന്ത്രിമാർ പ്രവർത്തിക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. ആറ് പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബുകൾ ഉൾപ്പെടുന്ന യൂറോപ്യൻ സൂപ്പർ ലീഗിന് തടയിടാൻ എന്തും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ ഈ നിർണായക നിമിഷത്തിൽ ഫുട്ബോളിനെ രക്ഷിക്കാനാണ് ഞങ്ങൾ ഇത് ചെയ്യുന്നതെന്നാണ് റയൽ മാഡ്രിഡ് പ്രസിഡന്റിന്റെ വാദം. നാം ഏറ്റവും ഇഷ്ടപ്പെടുന്ന ഫുട്ബോൾ നശിക്കാനുള്ള കാരണമാകും ഈ തീരുമാനമെന്ന് കേംബ്രിഡ് ജ് ഡ്യൂക്ക് അഭിപ്രായപ്പെട്ടു.

പണക്കൊഴുപ്പിന്റെ മാത്രം കളിയായി ഫുട്ബാൾ തരംതാഴുമെന്നും എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്ന കാൽപന്തുകളിയുടെ സംസ്കാരം ഇല്ലാതാകുമെന്നും എതിർപ്പുയർത്തുന്നവർ പറയുന്നു. യൂറോപ്യൻ ഫുട്ബാൾ ഭരണകർത്താക്കളായ യുവേഫ, ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗ്, ഇറ്റാലിയൻ ഫുടബാൾ ഫെഡറേഷനും സീരീ എയും റോയൽ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനും ലാ ലീഗയും സൂപ്പർ ലീഗിനെതിരെ സംയുക്ത പ്രസ്താവനയിറക്കി. നിയമപരമായും അല്ലാതെയും ഇതിനെ നേരിടുമെന്നും ഇവർ വ്യക്തമാക്കി. സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളെ വിലക്കുമെന്ന് യുവേഫയും ഫിഫയും വ്യക്തമാക്കിയിട്ടുണ്ട്. ഫിഫയുടേയും യുവേഫയുടേയും മുന്നറിയിപ്പുകള് അവഗണിച്ച് സൂപ്പര് ക്ലബുകൾ മുന്നോട്ടുപോവുന്നതാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏജന്റിന്റെ തട്ടിപ്പിന് ഇരയായ മലയാളി യുവാവിന് ലണ്ടനിൽ വച്ച് ക്രൂരമർദ്ദനം ഏറ്റു. വിഴിഞ്ഞം സ്വദേശിയായ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവാവിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ മാസം സീമെൻ വിസയിലാണ് യുവാവ് ലണ്ടനിൽ എത്തിയത്. വിസ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായ യുവാവിന് ഇന്ത്യൻ ഹൈക്കമ്മീഷന്റെയും യുകെ മലയാളികളുടെയും സഹായത്തോടെ കേരളത്തിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.
തെരുവിൽ അബോധാവസ്ഥയിൽ ചില വഴിയാത്രക്കാരാണ് യുവാവിനെ കണ്ടതെന്നും ഈലിങ് ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്നും ആണ് അറിയാൻ സാധിച്ചത്. ബസിൽ യാത്ര ചെയ്യുമ്പോൾ സഹയാത്രക്കാരിൽ ചിലർ ഇയാളോടു പണം ചോദിച്ചെങ്കിലും കൊടുത്തില്ല. ബസിറങ്ങി തെരുവിലൂടെ നടക്കുമ്പോൾ പിന്തുടർന്ന സംഘം പിന്നിലൂടെ ആക്രമിക്കുകയായിരുന്നു. ഇതേപ്പറ്റി കാര്യമായ ഓർമകൾ ഇല്ലാത്ത യുവാവിന് പിറ്റേന്നു ആശുപത്രി കിടക്കയിൽവച്ചാണു ബോധം തിരിച്ചുകിട്ടിയത്. യുവാവിന് നേരെയുണ്ടായത് കടുത്ത വംശീയ ആക്രമണമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
നേരത്തെ ക്രൂസ് കപ്പലുകളിൽ ജോലി ചെയ്തിരുന്ന യുവാവ്, തിരുവനന്തപുരത്തെ ഏജൻസി വഴി മാർച്ച് 23നാണ് ലണ്ടനിലെത്തിയത്. എന്നാൽ വീസ അസാധുവാണെന്നു വിമാനത്താവളത്തിൽ അധികൃതർ കണ്ടെത്തിയിരുന്നു. ഏജന്റുമായി ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനാൽ ലണ്ടനിലെ ഇന്ത്യൻ കുടുംബങ്ങളുടെ സഹായത്തിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. സീമെന് വീസ അഥവാ മീന്പിടിത്ത തൊഴിലാളി വീസ എന്ന പേരിലുള്ള തട്ടിപ്പിലൂടെ ലക്ഷങ്ങളാണു മലയാളികളിൽനിന്ന് ഏജൻസികൾ തട്ടിക്കുന്നതെന്നും സ്റ്റുഡന്റ് വിസയിലും മറ്റും വരുന്ന മലയാളികൾ മുൻകരുതലുകൾ എടുക്കേണ്ടതിൻെറയും ആവശ്യകതയിലേയ്ക്കുമാണ് സംഭവം വിരൽ ചൂണ്ടുന്നത് .