Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

തൻറെ പ്രിയപ്പെട്ട മകൾക്കുവേണ്ടി ഒരുപക്ഷേ ലോകത്തെ ആരും ഇതുവരെ ചെയ്യാത്ത പുണ്യ പ്രവർത്തിയാണ് ഈ അമ്മ ചെയ്തിരിക്കുന്നത്. അമ്പത്തിയൊന്നാം വയസ്സിൽ അവർ തൻെറ മകളുടെ കുഞ്ഞിനെ ഗർഭത്തിൽ വഹിച്ചു.

ചിക്കാഗോയിലെ ഇല്ലിനോയിസിലാണ് സംഭവം. 29 കാരിയായ ബ്രിയാന ലോക്ക് വുഡും 28കാരനായ ഭർത്താവ് ആരോണും സുന്ദര സ്വപ്നങ്ങളുമായാണ് പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചത്. കുട്ടികളെ കുറിച്ചും കുടുംബത്തെക്കുറിച്ചും രണ്ടുപേരും പങ്കിട്ട സ്വപ്നങ്ങളിൽ കരിനിഴൽ വീഴുന്നത് അവൾ അറിഞ്ഞു. രണ്ടു പ്രാവശ്യവും ഗർഭധാരണം നടന്നിട്ടും പരാജയമായിരുന്നു ഫലം.

അങ്ങനെയിരിക്കെയാണ് ഒരു ഡോക്ടറുടെ ഉപദേശപ്രകാരം വാടക ഗർഭപാത്രത്തെ കുറിച്ച് അവളും ഭർത്താവും ചിന്തിക്കാൻ തുടങ്ങിയത്. തൻറെ മകൾക്കും മരുമകനും വേണ്ടി വാടകഗർഭപാത്രം ആകാനുള്ള മഹത്തായ ദൗത്യം ബ്രിയാനയുടെ അമ്മ ജൂലി ഏറ്റെടുത്തു. 19 മാരത്തോണുകളിലും ധാരാളം ട്രയാത്ത്‌ലോണുകളിലും പങ്കെടുത്തിട്ടുള്ള ജൂലിക്ക് തൻെറ ആരോഗ്യത്തെക്കുറിച്ച് തികച്ചും ആത്മവിശ്വാസം ഉണ്ടായിരുന്നു. അതിലുപരി തൻറെ മകൾക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ലഭിക്കണമെന്നും തനിക്ക് ഒരു മുത്തശ്ശി ആകണമെന്നും അവർ അതിയായി ആഗ്രഹിച്ചു. അതിനുവേണ്ടി ഏത് ത്യാഗവും സഹിക്കാൻ അവർ തയ്യാറായിരുന്നു.

അങ്ങനെ നവംബർ ഇരുപത്തിയൊന്നാം തീയതി ബ്രിയാനയുടെ അമ്മ ജൂലി ഒരു പെൺകുട്ടിയ്ക്ക് – ബ്രിയാർ ജൂലിയറ്റ് ലോക്ക് വുഡിന് – തൻറെ സ്വന്തം പേരകുട്ടിക്ക് ജന്മം നൽകി. ഇന്ന് അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യവതിയായി ഇരിക്കുന്നു .  “സ്വർഗത്തിലെ സന്തോഷം ഭൂമിയിൽ കൊണ്ടുവരാനായി എൻറെ അമ്മ ഒത്തിരി ത്യാഗം ചെയ്തു. ഞങ്ങളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു” .  ഇൻസ്റ്റഗ്രാമിലൂടെ ബ്രിയാന ലോകത്തോട് പറഞ്ഞു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും ഐസലേഷനിലായി. പ്രധാനമന്ത്രിയുമായി മീറ്റിങ്ങിൽ പങ്കെടുത്ത ആഷ്ഫീൽഡ് എംപി ലീ ആൻഡേഴ്സന് കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് നടപടി. കോവിഡിൻെറ യാതൊരു ലക്ഷണങ്ങളും ഇല്ലെങ്കിലും നിയമങ്ങൾ അനുസരിച്ച് സ്വയം ഒറ്റപ്പെടലിന് വിധേയനാകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേസിൽ നിന്ന് തനിക്ക് ഐസൊലേഷനിൽ പോകാനുള്ള നിർദ്ദേശം ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രിക്ക് നിലവിൽ കോവിഡ് ലക്ഷണങ്ങൾ ഒന്നും ഇല്ല എന്നും അദ്ദേഹം പതിവ് പോലെ ജോലി തുടരുമെന്നും ഗവൺമെൻറ് വ്യക്താവ് അറിയിച്ചു.

മാർച്ച് മാസത്തിൽ കൊറോണ വൈറസ് ബാധിതനായി മൂന്ന് ദിവസത്തോളം ബോറിസ് ജോൺസൺ സെൻട്രൽ ലണ്ടനിലെ സെന്റ്. തോമസ് ഹോസ്പിറ്റലിൽ ഐസിയുവിൽ ആയിരുന്നു. കോവിഡ് – 19 വന്നവർക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇതിനിടെ ലോക്ക്ഡൗൺ 12 ദിനങ്ങൾ പിന്നിടുമ്പോൾ പോലീസ് നിയമങ്ങൾ കർശനമാക്കി. നിയമങ്ങൾ ലംഘിച്ച് ജനങ്ങളെ കൂട്ടി പ്രാർത്ഥന നടത്തിയത് പോലീസ് തടഞ്ഞു. വടക്കൻ ലണ്ടനിലെ എയ്ഞ്ചൽ ചർച്ചിലാണ് സംഭവം അരങ്ങേറിയത്. പാസ്റ്റർ റെഗൻ കിംഗ്ൻെറ നേതൃത്വത്തിലാണ് മുപ്പതോളം ആളുകൾ പ്രാർത്ഥനയ്ക്കായി തടിച്ചുകൂടിയത്.

ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി പാലിച്ച് രോഗവ്യാപനം തടയുന്നത് ക്രിസ്തുമസ് സീസണിൽ കൂടുതൽ ഇളവുകൾക്കും കൂടിച്ചേരലുകൾക്കും സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. ക്രിസ്മസ് സമയത്തെ കെയർ ഹോമുകളിലും മറ്റുമുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിന് അവസരമൊരുക്കണമെന്നുള്ള ആവശ്യം രാജ്യമൊട്ടാകെ നിന്ന് ഗവൺമെന്റിൻെറ മേൽ ശക്തമായിട്ടുണ്ട്.  ഇന്നലെ മാത്രം യുകെയിൽ 24962 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 168 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇതിന് തലേന്ന് 462 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. മരണ നിരക്കിലുള്ള കുറവ് കോവിഡിനെതിരെ ഉള്ള യുദ്ധത്തിൽ രാജ്യത്തിന് ആശ്വാസം നൽകുന്നതാണ്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുഖ്യ ഉപദേഷ്ടാവായിരുന്ന ഡൊമിനിക് കമിങ്സ് രാജി വച്ചതിനെ തുടർന്ന് ആഘോഷ സൂചകമായി ബോറിസ് ജോൺസന്റെ കാമുകി ആയിരിക്കുന്ന കാരി സിമൻഡ്സ് പാർട്ടി നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കാരി പ്രധാനമന്ത്രിയുടെ ഒപ്പം താമസിക്കുന്ന ഭവനത്തിൽ വച്ച് തന്നെയാണ് പാർട്ടി നടന്നതായി റിപ്പോർട്ടുകൾ ഉള്ളത്. എന്നാൽ അത്തരത്തിൽ ഒരു പാർട്ടിയും നടന്നിട്ടില്ല എന്ന് സിമൻഡ്സ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തുന്നു. സിമൻഡ്സ്സുമായുള്ള സ്വരച്ചേർച്ചയില്ലായ്മയെ തുടർന്നാണ് ഡൊമിനിക് കമിങ്സ് രാജിവെച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനങ്ങളിൽ വൻ സ്വാധീനമാണ് സിമൻഡ്നുള്ളത്. അത് ഡൊമിനിക്കിന്റെ രാജയിയിലും പ്രതിഫലിക്കുന്നുണ്ട്.

പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഈയാഴ്ച്ച എംപിമാരെ കാണുന്നുണ്ട്. വർദ്ധിച്ചു വരുന്ന പ്രശ്നങ്ങളുടെ സാഹചര്യത്തിലാണ് ഇത്. തന്റെ പ്രതിച്ഛായ കാത്തു സൂക്ഷിക്കുന്നതിനായി, പ്രധാനമന്ത്രി ജനങ്ങൾക്ക്, പ്രത്യേകിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ സഹായിച്ച വടക്കൻ മേഖലയിലുള്ള സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾ പ്രഖ്യാപിക്കുവാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഗവൺമെന്റ് പരാജയപ്പെട്ടു എന്നുള്ള ആരോപണങ്ങൾക്ക് ഇടയിലാണ് പുതിയ വിവാദം ഉയർന്നു വന്നത്. അത് ഗവൺമെന്റിൻെറ പ്രതിച്ഛായയെ തന്നെ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.

എന്നാൽ പ്രധാനമന്ത്രി ഈ കാര്യങ്ങളിൽ ഒന്നും തന്നെ ഇടപെടുന്നില്ലെന്നും, രാജ്യത്തിന്റെ പുരോഗമനത്തിനും, ഉന്നമനത്തിനുമായുള്ള തീരുമാനങ്ങളെടുക്കുന്ന തിരക്കിലാണ് അദ്ദേഹം എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചു.

സ്വന്തം ലേഖകൻ

കഴിഞ്ഞദിവസം ട്വിറ്ററിലൂടെയാണ് ആദ്യമായി ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ വിജയിച്ചതായി ട്രംപ് സമ്മതിച്ചത്. എന്നാൽ ഇലക്ഷനിൽ നടന്ന വ്യാപകമായ ക്രമക്കേടുകൾ മൂലം മാത്രമാണ് ബൈഡൻ വിജയിച്ചത് എന്ന് ട്രംപ് ആവർത്തിക്കുന്നുണ്ട്. താൻ അത് സമ്മതിച്ചു നൽകുന്നില്ല എന്നും ട്രംപ് അവകാശപ്പെടുന്നു. സാധാരണയായി വോട്ട് വാച്ചേഴ്സിനെയും പുറത്തുനിന്നുള്ള വരെയും വോട്ടെണ്ണലിൽ അനുവദിക്കാറില്ല എന്നും, ഇത്തവണ സ്ഥിതിഗതികൾ വ്യത്യസ്തമായിരുന്നുവെന്നും ട്രംപ് ആരോപിക്കുന്നു. വോട്ട് എണ്ണിയത് റാഡിക്കൽ ലെഫ്റ്റ് സ്വകാര്യ കമ്പനിയാണെന്നും ,വ്യാജ ഉപകരണം ഉപയോഗിച്ചിരുന്നുവെന്നും ട്രംപ് ആരോപിക്കുന്നു.

” ബൈഡൻ ജയിച്ചത് വ്യാജ ന്യൂസ് മീഡിയകളുടെ കണ്ണിലാണ്,ആ വിജയം ഞാൻ അംഗീകരിക്കുന്നില്ല .എനിക്കിനിയും വളരെ ദൂരം പോകാനുണ്ട്. ഇത് അങ്ങേയറ്റം തിരിമറി നടന്ന ഇലക്ഷനാണ് “ട്രംപ് കുറിക്കുന്നു.

ദേശീയ വ്യാപകമായ പോളിങ്ങിന് 10 ദിവസത്തിനുശേഷം,ബൈഡൻ 306 വോട്ടുകളോടെ വിജയിച്ചു. ട്രംപിന് മുൻപ് ലഭിച്ച അതേ സംഖ്യയാണിത്. സ്വന്തം വിജയത്തെ ട്രംപ് ലാൻഡ് സ്ലൈഡ് എന്നാണ് അന്ന് വിശേഷിപ്പിച്ചത്. വാർത്താ ചാനലുകൾ ആദ്യം മുതൽക്കെ തന്നെ ബൈഡന് വിജയസാധ്യത പ്രഖ്യാപിച്ചിരുന്നെങ്കിലും, ആരോപണങ്ങളുമായി ട്രംപ് മുന്നിലുണ്ടായിരുന്നു.

ഫോക്സ് ന്യൂസ് ഹോസ്റ്റ് ജെസ്സി,ജോ ബൈഡൻ വിജയിക്കാൻ സാധ്യതയില്ലെന്നും, നേരാംവണ്ണം ക്യാമ്പയിൻ പോലും നടത്തിയിട്ടില്ലെന്നും പറയുന്ന വീഡിയോ മുൻപ് ട്രംപ് റീട്വീറ്റ് ചെയ്തിരുന്നു. എതിർ സ്ഥാനാർത്ഥിയുടെ വിജയം ട്രംപ് അംഗീകരിക്കാത്തതിനാൽ വൈറ്റ് ഹൗസിൽ ഭരണ കൈമാറ്റം സംബന്ധിച്ചുള്ള ഔദ്യോഗിക കാര്യങ്ങളിലും ആശയക്കുഴപ്പം നിലനിന്നിരുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി പ്രിസ്റ്റണിലെ ഷീബാ ഫിലിപ്പിൻെറ വത്സല മാതാവ് അന്നമ്മ ജോർജ് (71) കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. കൊട്ടാരക്കര കരിക്കം മേടയിൽ പരേതനായ ചാക്കോയുടെ ഭാര്യയാണ്. കോവിഡ് ബാധിച്ച് കുറച്ച് ദിവസങ്ങളായി റോയൽ പ്രെസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

മക്കൾ: ഷീജാ തോമസ് (ദുബായ്), ഷീബാ ഫിലിപ്പ് (യു.കെ), ഷിജി സജിത്ത് (കുവൈറ്റ്)
മരുമക്കൾ: തോമസ്, പാസ്റ്റർ ജോൺലി ഫിലിപ്പ് (യുകെ), സജിത്ത്.

സംസ്കാരം പിന്നീട് യുകെയിൽ നടത്താനാണ് തീരുമാനം.

അന്നമ്മ അമ്മയുടെ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കാർഡിഫിൽ നിരോധിച്ച മയക്കുമരുന്നായ കെറ്റാമൈൻ ഉപയോഗത്തെ തുടർന്ന് 25 വയസ്സുള്ള യുവാവ് മരണമടയുകയും 18 വയസ്സുള്ള ഒരു യുവതി ഗുരുതരാവസ്ഥയിലും ആണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് കെറ്റാമൈൻ ഉപയോഗത്തെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി. ഉപയോഗിച്ച് അധികം താമസിയാതെതന്നെ ഇരകളെ തുടർച്ചയായ ഉപയോഗത്തിന് പ്രേരിപ്പിക്കുന്ന ക്ലാസ് ബി മയക്കുമരുന്നാണ് കെറ്റാമൈൻ. മയക്കുമരുന്ന് വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

യുകെയിൽ കെറ്റാമൈൻ ഉപയോഗിച്ചാൽ അഞ്ചുവർഷം വരെയും വിൽപ്പന നടത്തിയാൽ 14 വർഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ്. ഈ മയക്ക് മരുന്നിൽ ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉപയോഗിക്കുന്നവരിൽ ഹൃദയസംബന്ധമായ മാരകമായ തകരാറുകൾക്ക് ഈ മയക്കുമരുന്ന് കാരണമാകും. യുകെയിൽ വളരെയധികം ആൾക്കാർ ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നതായാണ് കരുതപ്പെടുന്നത്

ലണ്ടന്‍: ഒരു വശത്തു കോവിഡ് രണ്ടാമത്തെ സംഹാരതാണ്ഡവത്തിൽ വീർപ്പുമുട്ടുന്ന ആരോഗ്യമേഖലയിലെ ജീവനക്കാർ. കോവിദാന്തര ശമ്പളവർദ്ധനവ് നിഷേധിക്കപ്പെട്ട അല്ലെങ്കിൽ തുച്ഛമായ തുക ലഭിച്ച മലയാളികൾ ഉൾപ്പെടുന്ന നഴ്‌സിംഗ് സമൂഹം. വേതന വര്‍ധനയ്ക്ക് മടി കാണിച്ചാലും എന്‍എച്ച്എസ് സ്റ്റാഫിനെ പിഴിയാനുള്ള തീരുമാനം സംബന്ധിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിനു ഏറ്റവും വലിയ തെളിവാണ് എന്‍എച്ച്എസ് സ്റ്റാഫിന് ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ഫീസില്‍ 200% വര്‍ദ്ധന.

പാര്‍ക്കിംഗ് ഫീസില്‍ വമ്പിച്ച വര്‍ദ്ധനയോടെ മലയാളി നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാരുടെ പോക്കറ്റ് കാലിയാവുന്ന വാർത്തയാണ് പുറത്തുവരുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള ആനുവല്‍ പാര്‍ക്കിംഗ് പെര്‍മിറ്റുകളില്‍ 200 ശതമാനം വര്‍ദ്ധനവ് വരുന്നതായ ആഭ്യന്തര രേഖ ചോര്‍ന്നതോടെയാണ് എന്‍എച്ച്എസ് സ്റ്റാഫിനെ കാത്തിരിക്കുന്ന ഇരുട്ടടി പുറത്തുവന്നത്. ഇതോടെ പുതിയ പെര്‍മിറ്റുകള്‍ക്ക് 1440 പൗണ്ട് വരെ ചെലവ് വരും. ഡിസമ്പർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും എന്നാണ് രേഖ പറയുന്നത്.

എന്‍എച്ച്എസില്‍ 30 വര്‍ഷക്കാലം ജോലി ചെയ്ത സീനിയര്‍ നഴ്‌സിന്റെ വാർഷിക പാര്‍ക്കിംഗ് ചാര്‍ജ്ജ് 240 പൗണ്ടില്‍ നിന്നും 720 പൗണ്ടായി ഉയരും. ‘നഴ്‌സുമാരെന്ന നിലയില്‍ മോശം അനുഭവങ്ങളാണ് നേരിടുന്നത്, യഥാര്‍ത്ഥ ശമ്പള വര്‍ദ്ധന പോലുമില്ല.

മാനസികമായി മോശം അവസ്ഥയിലാണ്. ഹോസ്പിറ്റല്‍ ഒരു തരത്തിലും ഞങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നത് ഒരു യാഥാർത്യമാണ്, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു നഴ്‌സ് വാർത്തയോട് പ്രതികരിച്ചു.

തന്റെ സഹജീവനക്കാരും ഈ വിഷയത്തില്‍ രോഷാകുലരാണെങ്കിലും വിവരങ്ങള്‍ പുറത്തുപറയുന്നവര്‍ക്ക് എന്‍എച്ച്എസില്‍ ലഭിക്കുന്ന ‘നന്ദിപ്രകടനം’ അത്ര സുഖകരമല്ലാത്തതിനാലാണ് പലരും മിണ്ടാതിരിക്കുന്നതെന്നും നഴ്‌സ് വ്യക്തമാക്കി.

കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ മധ്യത്തിലും ധീരമായി പൊരുതുന്ന എന്‍എച്ച്എസ് ജീവനക്കാരുടെ മുഖത്തുള്ള അടിയാണ് ഇതെന്ന് ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോന്നാഥന്‍ ആഷ്‌വര്‍ത്ത് പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹാന്‍കോക് പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണം എന്ന് ആഷ്‌വര്‍ത്ത് ആവശ്യപ്പെട്ടു. ഫ്രീ പാര്‍ക്കിംഗ് അനിശ്ചിതമായി നീട്ടാന്‍ കഴിയില്ലെന്ന് ഒരു ഹെല്‍ത്ത് മിനിസ്റ്റര്‍ വ്യക്തമാക്കിയിരുന്നു. പുതിയ പെര്‍മിറ്റുകളും, വിലയും ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രസ്തുത ട്രസ്റ്റിലെ ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.

എന്‍എച്ച്എസ് ജീവനക്കാരെ വിലക്കയറ്റത്തില്‍ നിന്നും രക്ഷിക്കാന്‍ സർക്കാർ പ്രത്യേക നടപടി സ്വീകരിച്ചിട്ടുമില്ല. ലണ്ടന്‍ കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പാര്‍ക്കിംഗ് ഫീ വര്‍ദ്ധന സംബന്ധിച്ച് ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചത്.

ചില രോഗികള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് വര്‍ദ്ധനയ്ക്ക് പിന്നിലെന്ന് ട്രസ്റ്റ് കുറ്റപ്പെടുത്തി. ടോറി പ്രകടനപത്രിക അനുസരിച്ച് പുതുവര്‍ഷം മുതല്‍ വികലാംഗര്‍ക്കും, നൈറ്റ് ഷിഫ്റ്റിനെത്തുന്ന ജീവനക്കാര്‍ക്കും ഉള്‍പ്പെടെ ചില ഗ്രൂപ്പുകള്‍ക്ക് ഫ്രീ പാര്‍ക്കിംഗ് നല്‍കേണ്ടതാണ്. കാര്‍ പാര്‍ക്കിംഗ് പാര്‍ട്ണര്‍ഷിപ്പാണ് എന്‍എച്ച്എസ് ഹോസ്പിറ്റലുകളിലെ പാര്‍ക്കിംഗ് ലോട്ട് കൈകാര്യം ചെയ്യുന്നത്. പിതൃസ്ഥാപനമായ പാർക്കിംഗ് ഐ ക്ക് കിട്ടുന്നതിന്റെ 80 ശതമാനവും ലഭിക്കുന്നത്. 2018 ൽ മുൻ ഓണർ ആയ ക്യാപിറ്റ എന്ന കമ്പനിക്ക് ഡിവിഡന്റ് ആയി നൽകിയത് അഞ്ച് മില്യൺ ആണ് എന്ന് കമ്പനി റെക്കോഡുകൾ പറയുന്നു.

സൗജന്യ പാര്‍ക്കിംഗ് തുടരാനാവില്ലെന്ന് സമ്മറില്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ മുന്നറിയിപ്പേകിയിരുന്നു. എന്നാല്‍ സൗജന്യ പാര്‍ക്കിംഗ് എപ്പോള്‍ അവസാനിക്കുമെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നുമില്ല. വാർത്ത പുറത്തുവന്നതോടെ ഇതുമായി ചോദ്യങ്ങളോടെ അധികൃതർ പ്രതികരിച്ചത് ഇങ്ങനെ. സൗജന്യ പാർക്കിംഗ് ആണ് ഫീ കൂട്ടുവാനുള്ള പ്രധാന കാരണമെന്നും അറിയിച്ചു. സംഭവം വിവാദമായതോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വർദ്ധനവ് നടപ്പാക്കുന്നില്ല എന്നാണ് ട്രസ്റ്റ് പറഞ്ഞത്.

ഇതേസമയം പാർക്കിംഗ് ഫീ വർദ്ധനവുമായി പാർക്കിംഗ് ഐ ക്ക് ബന്ധമില്ലെന്നും തീരുമാനിക്കുന്നത് ട്രസ്റ്റുകൾ ആണ് എന്നുമാണ് വാർത്തയുമായി ബന്ധപ്പെട്ട പ്രതികരണം.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോക്ക്ഡൗൺ ഡിസംബർ രണ്ടാം തീയതി അവസാനിപ്പിക്കുന്നതിന് അടുത്ത രണ്ടാഴ്ച വളരെ നിർണായകമാണെന്ന് ഗവൺമെൻറിൻറെ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. സൂസൻ മിച്ചി അഭിപ്രായപ്പെട്ടു. ക്രിസ്മസിൻെറ ആഘോഷങ്ങളിലേക്ക് ജനങ്ങൾക്ക് അനായാസവും സുരക്ഷിതമായി പ്രവേശിക്കുന്നതിന് വീണ്ടുമൊരു ലോക്ക്ഡൗൺ തടസ്സമാകും. നവംബർ അഞ്ചാം തീയതി ആരംഭിച്ച ലോക്ക്ഡൗണിനോട് തന്നെ പല കോണുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നു വന്നിരുന്നു. വാക്സിൻ ഉടനെ ലഭ്യമാകുമെന്ന വാർത്ത നിലവിലെ ഗുരുതര സ്ഥിതിവിശേഷത്തിന് ശമനം ഉണ്ടാക്കില്ല എന്ന് പ്രൊഫ. സൂസൻ മിച്ചി മുന്നറിയിപ്പ് നൽകി .

ലോക്ക്ഡൗണിനോട് അനുബന്ധിച്ചുള്ള നടപടികൾ നേരത്തെ പ്രഖ്യാപിച്ചതുപോലെ ഡിസംബർ രണ്ടിന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. എന്നാൽ വൈറസ് വ്യാപനം തുടരുകയാണെങ്കിൽ ഡിസംബർ രണ്ടിന് അപ്പുറത്തേക്ക് നിയന്ത്രണങ്ങൾ തുടരാനുള്ള സാധ്യതയെക്കുറിച്ച് കാബിനറ്റ് ഓഫീസ് മന്ത്രി മൈക്കൽ ഗോവ് മുന്നറിയിപ്പുനൽകിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ നിരക്ക് സൂചിപ്പിക്കുന്ന ആർ റേറ്റ് ചില സ്ഥലങ്ങളിൽ കുറയുന്നതായുള്ള ശുഭ സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുകെയിൽ ഉടനീളം യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന കുട്ടികൾ തങ്ങളുടെ ഭവനത്തിലേക്ക് ഡിസംബർ രണ്ടിന് ശേഷം മടങ്ങാനിരിക്കുകയാണ്. യുദ്ധകാലടിസ്ഥാനത്തിൽ ഉള്ള പദ്ധതികൾ ആണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ വാക്‌സിൻ തയ്യാറായാൽ മുൻഗണനാക്രമത്തിൽ ജനങ്ങളിലേക്കെത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും നിറവേറ്റേണ്ടതുണ്ട്.

ലോക്ക്ഡൗൺ അവസാനിപ്പിക്കാനുള്ള സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കുന്നതിനായി ജനങ്ങൾ കോവിഡ് -19 പ്രോട്ടോകോൾ പാലിക്കണമെന്നും രോഗവ്യാപന സാധ്യതയുള്ള നടപടികളിൽ നിന്ന് പിന്മാറണമെന്നും സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) അംഗമായ പ്രൊഫ. മിച്ചി അഭ്യർത്ഥിച്ചു. വെയിൽസിലും വടക്കൻ അയർലൻഡിലുമുള്ള കടുത്ത നടപടികൾ വൈറസ് വ്യാപന തോത് കുറച്ചത് പ്രതീക്ഷ ഉളവാക്കുന്നതാണെന്ന് അവർ പറഞ്ഞു. ഇതിനിടെ യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 11 ദിനങ്ങൾ പിന്നിടുമ്പോൾ ഇന്നലെ മാത്രം യുകെയിൽ 26860 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 462 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്.

സ്വന്തം ലേഖകൻ

യു കെ :- എലിസബത്ത് രാജ്ഞിയുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ് ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്ന ‘ദി ക്രൗൺ ‘ എന്ന സീരിസിനെതിരെ പ്രതികരിച്ച് രാജകുടുംബത്തിന്റെ അടുത്ത സുഹൃത്തുക്കൾ. രാജകുടുംബം നേരിട്ട പ്രതിസന്ധികളെ ചൂഷണം ചെയ്ത്, റേറ്റിംഗ് ഉണ്ടാക്കാനാണ് നിർമ്മാതാക്കൾ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. ചാൾസ് രാജകുമാരന്റെ സുഹൃത്തുക്കളാണ് ഇത്തരത്തിലൊരു പ്രതികരണവുമായി രംഗത്തെത്തിയത്. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത രീതിയിലാണ് ഈ ഷോ രാജകുടുംബത്തിലെ സംഭവങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഈ ഷോയ്ക്കു യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലെന്നും, അത് വെറുമൊരു സീരിസ് മാത്രമാണെന്നും രാജകുടുംബത്തിലെ വക്താവ് പ്രതികരിച്ചു.

ഇതിന്റെ നാലാമത്തെ എപ്പിസോഡിൽ, 1979 ലോർഡ് മൗണ്ട് ബാറ്റന്റെ മരണം മുതൽ മാർഗരറ്റ് താച്ചറിന്റെ സ്ഥാനഭ്രംശം വരെയുള്ളതാണ് കാണിക്കുന്നത്. ഇതിൽ ചാൾസ് രാജകുമാരൻ കമില്ല എന്ന സ്ത്രീയുമായി ബന്ധം ഉണ്ടായിരിക്കെ തന്നെ, ഡയാന രാജകുമാരിയെ വിവാഹം ചെയ്തു എന്ന സംഭവവും നിർമ്മാതാക്കൾ കാണിക്കുന്നുണ്ട്. ഇതാണ് ചാൾസ് രാജകുമാരന്റെ സുഹൃത്തുക്കളെ പ്രകോപിതരാക്കിയത്.

എന്നാൽ ഇത് ജനങ്ങൾക്കുവേണ്ടിയുള്ള സീരിസ് മാത്രമാണെന്നും, ഇതിന് രാജകുടുംബത്തിൽ നടന്ന സംഭവങ്ങളുമായി ഒരു ബന്ധവുമില്ലെന്നുമുള്ള പ്രതികരണമാണ് രാജകുടുംബത്തിൻെറ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഇതിനെ സംബന്ധിച്ച് പലതരത്തിലുള്ള വിവാദങ്ങളും ഉയർന്നു വരുന്നുണ്ട്. രാജകുടുംബത്തിലെ വ്യക്തികളെ മോശമായി ചിത്രീകരിക്കാൻ ഉള്ള ശ്രമമാണ് ഇതെന്നുമുള്ള ആരോപണം നിലനിൽക്കുന്നുണ്ട്.

സ്വന്തം ലേഖകൻ

വോട്ടെണ്ണലിൽ തിരിമറി നടന്നുവെന്ന ആരോപണവുമായി ഡൊണാൾഡ് ട്രംപ് മുന്നോട്ടു നീങ്ങുമ്പോൾ, വലതു പക്ഷ അനുഭാവികൾ ഹെൽമറ്റുകളും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ഉൾപ്പെടെ ധരിച്ച് പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങി. 1992 മുതൽ റിപ്പബ്ലിക്കൻ പാർട്ടിയെ ഒരിക്കലും കൈവിട്ടിട്ടില്ലാത്ത ജോർജിയ വരെ ബൈഡനൊപ്പം നിന്നപ്പോൾ, 306 വോട്ടുകളോടെ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയ നിയുക്ത അമേരിക്കൻ പ്രസിഡന്റ്നെതിരെ പുതിയ തന്ത്രങ്ങളുമായി കളത്തിൽ ഇറങ്ങുകയാണ് ട്രംപ്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പ്രാദേശിക സമയം മൂന്നുമണിയോടെ, വൈറ്റ്ഹൗസിന് അരികെയുള്ള റോയൽ പ്ലാസയിൽ പ്രതിഷേധക്കാർ തടിച്ചു കൂടുകയായിരുന്നു. സുപ്രീംകോടതി ആയിരുന്നു ലക്ഷ്യം. മില്യൺ മാഗാ മാർച്ച് എന്ന പ്രതിഷേധ റാലിക്ക്, ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ സ്ലോഗനോട് സാമ്യമുണ്ട്. സ്റ്റോപ്പ് ദ് സ്റ്റീൽ ഡിസിയെന്നും, മാർച്ച് ഫോർ ട്രംപ് എന്നും പ്രതിഷേധ റാലിക്ക് പേരുകൾ ഉണ്ടായിരുന്നു.

റാലിയെ ട്രംപ് അഭിമുഖീകരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, വാഹനത്തിൽ റാലിക്ക് സമീപത്തുകൂടെ കടന്നുപോയ ട്രംപ് ഗോൾഫ്‌ ക്ലബ്ബിലേക്കാണ് പോയത്. “നമ്മൾ വിജയിക്കും” എന്ന പ്രതിഷേധക്കാരുടെ മുദ്രാവാക്യം ട്രംപ് റീ ട്വീറ്റ് ചെയ്തിരുന്നു. വാഷിംഗ്ടണിലെ തീവ്ര ഇടത് അനുഭാവികളും, കുടിയേറ്റ വിമർശകരും ആയ പ്രൗഡ് ബോയ്സ്ന് വാർത്താ മാധ്യമമായ എയർ ബിഎൻബി നൽകിയിരുന്ന റിസർവേഷൻ പിൻവലിച്ചു. ‘വെറുപ്പ് പരത്തുന്ന ഹേറ്റ് ഗ്രൂപ്പുകൾക്ക് ഞങ്ങൾ സ്ഥാനം നൽകില്ല എന്നാണ് എയർ ബിഎൻബി പ്രതികരിച്ചത്. അതേസമയം കൊറിയൻ പോപ്പ് മ്യൂസിക് ആരാധകർ പ്രതിഷേധക്കാർ ഉപയോഗിച്ച അതേ ഹാഷ് ടാഗിൽ പാൻ കേക്കുകളുടെ ചിത്രം പോസ്റ്റ് ചെയ്തു. ട്രംപ് അനുഭാവികളുടെ പോസ്റ്റുകൾ ഇത്തരത്തിൽ മുക്കി കളയുന്നത് ആദ്യത്തെ അനുഭവം അല്ല.

സ്റ്റോപ്പ് ദ് സ്റ്റീൽ, ട്രംപ് 2020 പോലെയുള്ള ടീഷർട്ടുകൾ ധരിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും രംഗത്തിറങ്ങുന്ന പ്രതിഷേധക്കാരുടെ ഊർജ്ജം നശിച്ചു തുടങ്ങുന്നുണ്ട്. അമേരിക്കയിൽ കോവിഡ് കേസുകൾ ഉയർന്നു കൊണ്ടിരിക്കുമ്പോൾ തന്നെ മാസ്കുകൾ ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും അലക്ഷ്യമായി പ്രതിഷേധിക്കുന്ന റാലികാർക്കെതിരെ പൊതുവികാരം ഉയരുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved