Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ.

ബർമ്മിംഗ്ഹാം: യുകെയിലെ റെഡ്ഡിച്ചിൽ താമസിക്കുന്ന മലയാളി നഴ്സ് ഷീജ കൃഷ്ണൻ ആത്മഹത്യ ചെയ്തു എന്ന വാർത്തയെ തുടർന്നുണ്ടായ ചർച്ചകൾ മലയാളികളുടെയിടയിൽ വളരെയധികം ചിന്തകൾക്ക് കാരണമായി. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം വീടിനോട് ചേർന്നുള്ള ഗാരേജിലാണ് ഷീജ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയ്ക്ക് മുമ്പ് ഷീജ സ്വന്തം കുടുംബത്തിലെയ്ക്ക് ആത്മഹത്യ കുറിപ്പ് വോയിസ് മെസേജായി ആയ്ച്ചുകൊടുത്തിരുന്നു. ഭർത്താവിൻ്റെ പീഡനം സഹിക്കവയ്യാതെ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണ് എന്നാണ് പ്രധാനമായും മെസേജിൽ പറഞ്ഞിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഭർത്താവായ ബൈജുവിനെ കുറ്റക്കാരനായി ചിത്രീകരിച്ച് ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ മലയാളത്തിലെ മുൻനിരയിലുള്ള പല പത്രങ്ങളും രംഗത്തുവന്നു. കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിക്കും ബൈജുവിനെതിരേ ഷീജയുടെ വീട്ടുകാർ പരാതി കൊടുത്തു. എന്നാൽ, സത്യമെന്ത്??

പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ഇപ്പോൾ വൂസ്റ്റർ അക്യൂട്ടർ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റെഡ്ഡിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു എന്നതിനപ്പറം ആത്മഹത്യയുമായി ബന്ധപ്പെട്ട യാതൊരു വിവരവും പോലീസ് ഇതുവരെയും പുറത്ത് വിട്ടില്ല. യുകെയിലെ നിയ്മമനുസരിച്ച് ശവസംസ്കാര ചടങ്ങുകൾ എവിടെ നടത്തണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഭർത്താവിനും മക്കൾക്കുമാണ്. മൃതശരീരം നാട്ടിലേയ്ക്ക് കൊണ്ടു പോകണോ വേണ്ടയോ എന്നത് അവരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.
എന്നാൽ, കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ തെറ്റായ വാർത്തകൾ കൊടുത്ത് അവരുടെ കുടുംബത്തെ ഉപദ്രവിച്ച് ജനശ്രദ്ധ നേടുകയാണ് പല മാധ്യമങ്ങളും.

അത്മഹത്യാ കുറിപ്പുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന തെറ്റായ വാർത്തകളോട് യുകെയിലേയും നാട്ടിലേയും ഇവരുടെ കുടുംബവുമായി വളരെ അടുത്ത് ബന്ധമുള്ളവരും കൂടത്തിൽ പഠിച്ചവരും കൂടത്തിൽ ജോലി ചെയ്തിട്ടുള്ളവരും ഇപ്പോൾ ജോലി ചെയ്യുന്നവരുമായ നിരവധി മലയാളി സുഹൃത്തുക്കൾ പ്രതികരിച്ചു തുടങ്ങി. യുകെയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന, വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുന്നിലുള്ള മലയാളം യുകെ ന്യൂസുമായി നിരവധി മലയാളികളാണ് ഇതിനോടകം ബന്ധപ്പെട്ടു കഴിഞ്ഞിരിക്കുന്നത്. മലയാളം യുകെ ന്യൂസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാർത്ത ഞങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

6 ലക്ഷം രൂപാ മാസം സമ്പാദിക്കുന്നുവെന്ന് മെസേജിൽ വ്യക്തമായി പറയുന്നുണ്ട്.
ഇതിൽ തന്നെ അസ്വഭാവികതയുണ്ട്. യുകെയിലെ നിയ്മമനുസരിച്ച് ആഴ്ച്ചയിൽ 37.5 മണിക്കൂറാണ് നിയ്മപരമായി ഒരു നഴ്സിന് ജോലി ചെയ്യാൻ അനുവദിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ നിയ്മമനുസരിച്ച് സ്വന്തം ഇഷ്ടപ്രകാരം 48 മണിക്കൂർ വരെ ആകാം. പക്ഷേ, 48 മണിക്കൂറിലധികം ജോലി ചെയ്താൽ അതിൽ നിന്നുണ്ടാക്കുന്ന ഒരു പ്രശ്നങ്ങളും നാഷണൽ ഇൻഷ്വറൻസിൽ കവർ ചെയ്യുകയില്ല. അതിൻ പ്രകാരം ഒരു നഴ്സിന് ശരാശരി രണ്ടായിരത്തോളം പൗണ്ടുകളാണ് (ഏകദേശം രണ്ട് ലക്ഷം രൂപ) സമ്പാദിക്കാനാവുന്നത്. ഇനി, ഓവർടൈം ചെയ്താലും ഒരു മാസം ചെയ്യുന്ന ജോലിയുടെ രണ്ടിരട്ടി കൂടി കൂടുതലായി ചെയ്തെങ്കിൽ മാത്രമേ 6 ലക്ഷം രൂപ എന്ന കണക്കിൽ എത്തിച്ചേരുകയുള്ളൂ. യുകെയിൽ NHS ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് മനസ്സിലാകാത്ത കണക്കാണിത്. ഇത് ഒരു വശം.

മറുവശത്ത് കൂടുതൽ ചോദ്യങ്ങളുയരുകയാണ്. മെസേജിൽ പറഞ്ഞിരിക്കുന്ന സത്യമാണെങ്കിൽ ദിവസത്തിൻ്റെ ഭൂരിഭാഗം സമയവും ഹോസ്പിറ്റലിൽ ചെലവഴിക്കുന്ന ഒരാൾക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള സമയം എപ്പോഴാണ് ലഭിക്കുക? സ്കൂളിൽ പോകുന്ന പതിമൂന്നും പതിനാലും വയസ്സുള്ള രണ്ട്  മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ എപ്പോഴാണ് സമയം കിട്ടുക? ഭക്ഷണമുണ്ടാക്കുന്നതൊപ്പം ഷോപ്പിംഗ് ഉൾപ്പെടെ വീട്ട് ജോലികൾ ചെയ്യാൻ എപ്പോഴാണ് സാധിക്കുക?

കുറഞ്ഞത് ഉറങ്ങാൻ പോലും സമയം കിട്ടുന്നതെപ്പോൾ? മുകളിൽ പറഞ്ഞിരുന്ന ജോലികൾ എല്ലാം കൃത്യമായി ഇവരുടെ വീട്ടിൽ നടന്നിരുന്നു. എങ്കിൽ പിന്നെ ഈ ജോലികൾ എല്ലാം ചെയ്തിരുന്നത് ഭർത്താവല്ലാതെ മറ്റാര്? വിശ്രമമില്ലാതെ കൂടുതൽ ജോലി ചെയ്യുമ്പോൾ മാനസീക സമ്മർദ്ദവും ശാരീരികമായ അസ്വസ്തതയും ഉണ്ടാകുന്നത് സ്വാഭാവികമല്ലേ??

മരിക്കുന്നതിന് മുമ്പ് നാട്ടിലുള്ള ബന്ധുക്കൾക്ക് ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് മെസേജ് ആയ്ച്ചു കൊടുത്തിട്ടും ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ ബന്ധുക്കൾ എന്തുകൊണ്ട് ശ്രമിച്ചില്ല??

ഭർത്താവിനെയും മക്കളെയും എന്ത് കൊണ്ട് വിവരം അറിയിച്ചില്ല???
വാർത്താവിനിമയ സംവിധാനങ്ങൾ ഇത്രയും പുരോഗമിച്ചിരിക്കുന്ന ഇക്കാലത്ത് വിവരമറിഞ്ഞയുടൻ കൃത്യത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തേണ്ടതായിരുന്നു. ഷീജയുടെ അമ്മയും അനുജത്തിയും കുറെ കാലം ഇവരോടൊപ്പം യുകെയിൽ താമസിച്ചിരുന്നതാണ്. ഈ രാജ്യവുമായി അത്യാവശ്യം നല്ല ബന്ധം അവർക്കുമുണ്ട്. പിന്നെ എന്തുകൊണ്ട് അവർ അതിനുള്ള ശ്രമം നടത്തിയില്ല??  തന്നെയുമല്ല, മരണം നടന്ന് ഇത്രയും ദിവസമായിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു ടെലഫോൺ കോളുപോലും ഷീജയുടെ വീട്ടിൽ നിന്ന് യുകെയിലുള്ള ബൈജുവിൻ്റെ വീട്ടിലെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കടുത്ത മാനസീക സമ്മർദ്ദത്തിലായിരുന്നു ഷീജയെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.
സ്വന്തം കുടുംബത്തിൽ നിന്നുള്ള സാമ്പത്തികമായ സമ്മർദ്ദം ഷീജയെ ഒരു പരിധി വരെ മാനസീകമായി തളർത്തിയിരുന്നു. 24 വർഷത്തോളം സൗദിയിൽ അരാംകോ കമ്പനിയിൽ ജോലി ചെയ്ത് തിരിച്ച് നാട്ടിലെത്തിയ ആളായിരുന്നു ഷീജയുടെ പിതാവ്. എങ്കിലും സാമ്പത്തികമായ ഒരു പുരോഗതിയും അവരുടെ കുടുംബത്തിലുണ്ടായില്ല. ഇപ്പോഴും വാടക വീട്ടിലാണ് താമസിക്കുന്നത്. തകർന്ന തങ്ങളുടെ കുടുംബത്തെ രക്ഷിക്കാൻ ഷീജയെ അവർ കരുവാക്കിയിരുന്നു. ധാരാളം പണം ഷീജയോട് നിരന്തരം വീട്ടിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. പലതവണ ഷീജ അത് കൊടുക്കുകയും ചെയ്തു. റൂട്ടോടുകൂടിയ ബസ്സ് വാങ്ങാൻ വർഷങ്ങൾക്ക് മുമ്പ് സഹോദരനെ സാമ്പത്തീകമായി ഷീജ സഹായിച്ചിരുന്നുവെന്നും ഇവരുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞു. പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമേ ഷീജയ്ക്കുണ്ടായിരുന്നുള്ളൂ. പണത്തോടൊപ്പം കുടുംബവും വലുതാണെന്ന് പലരും ഷീജയെ ഓർമ്മിപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.

NHS ജോലിയിൽ നിന്ന് ഓഫ് സിക് എടുത്ത് ഏജൻസി ജോലികൾക്ക് ഷീജ പോയി തുടങ്ങി. നിർഭാഗ്യവശാൽ NHS അധികാരികൾ അതറിയുകയും ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. തുടർന്ന് പിൻ നമ്പരുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേയ്ക്ക് Nursing and Midwifery Council (NMC) മുന്നോട്ടു പോയി. NMC യുമായുള്ള കേസ് നടന്നുകൊണ്ടിരിക്കുകയാണ്. NMC യുടെ തീരുമാനം മെയ് മാസം അവസാനത്തോടെ വരും. പിൻ നമ്പർ നഷ്ടപ്പെട്ടാൽ ജീവനവസാനിപ്പിക്കും എന്ന് ഷീജ പറഞ്ഞതായി അറിയുവാൻ കഴിഞ്ഞു. പിൻ നമ്പർ പോയാലും നിനക്ക് യാതൊരു പ്രശ്നവുമില്ല. ഞാൻ ജോലി ചെയ്യുന്നുണ്ടല്ലോ! എന്ന് പറഞ്ഞ് ബൈജു ഷീജയ്ക്ക് സപ്പോർട്ട് കൊടുത്തിരുന്നു.
ബാൻഡ് 6 ൽ ജോലി ചെയ്തിരുന്ന ഷീജ നേരിടുന്ന നിയമ നടപടികളും സ്വന്തം വീട്ടിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന സമ്മർദ്ദവും ഭർത്താവിനെ കാര്യങ്ങൾ വ്യക്തമായി ധരിപ്പിക്കാത്തതിൻ്റെ വിഷമവും ഷീജയെ മാനസീകമായി തളർത്തുന്ന അവസ്ഥയിൽ എത്തിച്ചു എന്നാണ് ഈ കുടുംബത്തെ അടുത്തറിയാവുന്നവർ പറയുന്നത്.

ഇതിന് മുമ്പും ഷീജ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്ന് വോയിസ് മെസേജിൽ പറയുന്നുണ്ട്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ക്വയറി സൂയിസൈഡ് അറ്റംൻ്റ് നടത്തി ICUയിൽ ചികിത്സ ലഭിച്ചിട്ടുണ്ട്. കൂടാതെ കൗൺസിലിംഗും വിധേയമായതായി സഹപ്രവർത്തകർ പറഞ്ഞു. യുകെയിൽ നിന്നും നാട്ടിലെത്തിയ ഒരു സുഹൃത്ത് ഇക്കാര്യങ്ങളെല്ലാം ഷീജയുടെ പിതാവിനെ നേരിട്ട് അറിയ്ച്ചിരുന്നു. ചികിത്സ ആവശ്യമാണെന്നും പറഞ്ഞു. ചികിത്സ വേണ്ടത് ഭർത്താവ് ബൈജുവിനാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

ആത്മഹത്യ ചെയ്യുന്നതിന് കുറച്ച് ദിവസം മുമ്പ് ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ഷീജയ്ക്ക് പനിയുണ്ടായി. തുടർന്ന് അവിടെ തന്നെ ഡോക്ടറെ കാണുകയും കോവിഡ് ടെസ്റ്റ് ചെയ്യുകയും ചെയ്തു. ബൈജു എത്തിയാണ് ഷീജയെ വീട്ടിൽ എത്തിച്ചത്.തുടർന്നും എല്ലാക്കാര്യവും നോക്കിയത് ബൈജുവാണ്. പനിയായിരുന്നപ്പോൾ ഒരു തുള്ളി വെള്ളം പോലും തന്നില്ല എന്ന മെസേജിന് പ്രത്യേകിച്ച് സ്ഥാനമില്ല. മിക്കവാറും ബൈജുവാണ് ഷീജയെ ജോലിക്ക് കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുന്നത്. കൂടുതൽ ജോലി ചെയ്യുന്നതു കൊണ്ട് ചുരുങ്ങിയ ചില സന്ദർഭങ്ങളിൽ ടാക്സിയെയും ഷീജ ആശ്രയിച്ചിരുന്നു. യാതൊരു പരിഭവവുമില്ലാതെ സ്വന്തം ജോലിയോടൊപ്പം വീട്ട് ജോലികളും ചെയ്ത് നന്നായി കുടുംബം നോക്കുന്ന ശാന്ത സ്വഭാവത്തിൻ്റെ ഉടമയാണ് ബൈജു എന്നാണ് റെഡ്ഡിച്ച് മലയാളികൾ ഒന്നായി പറയുന്നത്. ഭാര്യയുടെ കുറവുകൾക്ക് ഒരിക്കലും ബൈജു പരാതി പറഞ്ഞതായി അറിവില്ല. കുറവുകൾ മാത്രമുള്ള ഒരു ഭാര്യയായി ഷീജയെ ബൈജു ഒരിക്കലും ചിത്രീകരിക്കുന്നുമില്ല. സാധാരണ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾക്കപ്പുറം കൂടുതലായി ഒന്നും ഇവിടെയും സംഭവിച്ചിട്ടില്ല. ഭാര്യയുടെ ജോലി ഭാരം കുറയ്ക്കാൻ ബൈജു നടത്തിയ ശ്രമത്തോട് ഷീജ സഹകരിച്ചില്ല എന്നത് സുഹൃത്തുക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാണ്.

ഈ രാജ്യത്തിൽ മനുഷ്യത്വത്തിന് വില കൊടുക്കുന്ന ഒരു നിയ്മമുണ്ട്. അത് എല്ലാവർക്കും തുല്യമാണ്. കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടും. മുഖം നോക്കാതെ നീതി നടപ്പാക്കും. യൂറോപ്പിലെ മലയാളികൾ ഇവിടുത്തെ നീതിന്യായ വ്യവസ്ഥയെ ആഴത്തിൽ വിശ്വസിക്കുന്നു.
സത്യമറിയാതെ ബൈജുവിനെ വില്ലനാക്കി പല ഓൺലൈൻ പത്രങ്ങളുമെഴുതി. അവരോട് പറയാൻ ഒന്നു മാത്രം.
അമ്മ നഷ്ടപ്പെട്ട വേദനയിൽ മിടുക്കരായ രണ്ട് മക്കളും അവർക്ക് തുണയായി ഭാര്യ നഷ്ടപ്പെട്ട ഒരു ഭർത്താവും ജീവിച്ചിരിപ്പുണ്ട്.
കോടതി പറയുവോളം അവരെ ഉപദ്രവിക്കരുതേ…!

ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
സ്വന്തം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക.
അതിൽ ആനന്ദം കൊള്ളുക.

അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം

വെസ്റ്റ് മിൻസ്റ്റർ കത്തീഡ്രലിൽ നടന്ന രഹസ്യ ചടങ്ങിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതിശ്രുത വധുവായ ക്യാരി സൈമണ്ടിനെ വിവാഹം കഴിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പ്രകാരം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഡൗണിംഗ് സ്ട്രീറ്റ് ഇതുവരെ തയ്യാറായിട്ടില്ല. വർക്ക് ആൻഡ് പെൻഷൻസ് സെക്രട്ടറിയായ തെരേസാ കോഫി തൻെറ ആശംസകൾ അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. നോർത്തേൺ അയർലണ്ടിലെ ഫസ്റ്റ് മിനിസ്റ്ററായ ആർലിൻ ഫോസ്‌റ്ററും ട്വിറ്ററിലൂടെ നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് പെട്ടെന്നു നടത്തിയ ചടങ്ങിൽ ഇംഗ്ലണ്ടിലെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് 30 പേരെ മാത്രമാണ് ക്ഷണിച്ചിരുന്നത്. ഇതേസമയം വിവാഹത്തെപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പോലും അറിവില്ലായിരുന്നു. 33 കാരിയായ ക്യാരിക്കും 56 കാരനുമായ ബോറിസിനും ഒരു കുട്ടിയുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കാരി സൈമണ്ടും അടുത്ത വർഷം ജൂലൈയിൽ വിവാഹിതരാകുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇരുവരും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സേവ്-ദി-ഡേറ്റ് കാർഡുകൾ അയച്ചുതുടങ്ങിയത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. 2019 ൽ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും കൊറോണ വൈറസ് കാരണം വിവാഹം വൈകുകയായിരുന്നു. 2019 ജൂലൈ മുതൽ ഡൗണിംഗ് സ്ട്രീറ്റിൽ താമസിക്കുന്ന ആദ്യത്തെ അവിവാഹിത ദമ്പതികളായിരുന്നു ജോൺസണും സൈമണ്ടും. ദമ്പതികൾ വിവാഹിതരാകുന്നതുവരെ സൈമണ്ടിന് ഒരു പൂർണ്ണ ‘പ്രഥമ വനിത’യാകാൻ കഴിയില്ലെന്ന് മുൻകാലങ്ങളിൽ പലരും വിമർശനം ഉന്നയിച്ചിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയവും സൈമണ്ട്സ് ഗർഭിണിയാണെന്ന വാർത്തയും കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ രോഗവ്യാപനതോത് ഉയർന്നതിനെ തുടർന്ന് നേരത്തെ പദ്ധതിയിട്ടിരുന്നതനുസരിച്ചുള്ള ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പിൻവലിക്കൽ ഉണ്ടാകില്ലെന്ന സൂചനകൾ പുറത്തുവന്നു. ജൂൺ 21 -ന് ബ്രിട്ടനെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് പൂർണമായും മോചിപ്പിക്കും എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് രോഗികളുടെ എണ്ണം അപകടകരമായ രീതിയിൽ രാജ്യത്ത് ഉയരുന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ഏപ്രിൽ ആദ്യവാരത്തിന് ശേഷം ആദ്യമായി പ്രതിദിന രോഗവ്യാപനം 4000 – ന് മുകളിൽ എത്തിയതും ആർ – റേറ്റ് ഒന്നിന് മുകളിലായതും ആശങ്ക ഉളവാക്കുന്നതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ബ്രിട്ടനിൽ വൈറസ് വ്യാപനം നിയന്ത്രണവിധേയമായി വന്നപ്പോഴാണ് ജനിതകമാറ്റം വന്ന ഇന്ത്യൻ വകഭേദത്തിൻെറ വ്യാപനം രാജ്യത്ത് അപകടകരമായ രീതിയിൽ വർദ്ധിച്ചത്. ഇന്ത്യൻ വകഭേദത്തിൻെറ കേസുകൾ ഓരോ ആഴ്ചയും ഇരട്ടിയാകുന്നുണ്ടെന്ന് ഗവൺമെൻറിൻറെ ന്യൂ ആന്റ് എമർജിംഗ് റെസ്പിറേറ്ററി വൈറസ് ത്രെറ്റ്‌സ് അഡ്വൈസറി ഗ്രൂപ്പിലെ അംഗമായ ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രൊഫസർ ആൻഡ്രൂ ഹെയ്‌വാർഡ് പറഞ്ഞു. ഇന്ത്യൻ വേരിയന്റ് മാരകവും കൂടുതൽ വ്യാപന ശേഷിയുള്ളതുമാണെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ നിയന്ത്രണങ്ങൾ ഉള്ളപ്പോൾ തന്നെ ഇരട്ടിയാകുന്ന വൈറസ് വ്യാപനം പൂർണ്ണമായും ഇളവുകൾ അനുവദിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണാതീതമാകുമെന്നാണ് ആരോഗ്യവിദഗ്ധർ ഭയപ്പെടുന്നത്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

മൊറോക്കോ:- ശരീരം മുഴുവൻ വരിഞ്ഞു ചുറ്റിയ പ്ലാസ്റ്റിക് ബോട്ടിലുകളുമായി മെഡിറ്ററേനിയൻ കടലിൽ നിന്നും നിലവിളിക്കുന്ന 16 വയസ്സുകാരന്റെ ചിത്രം ലോകമനഃസാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മൊറോക്കോയിൽ നിന്നും സ്പെയിനിലെ സിയുട്ടയിലേക്ക് നീന്തിയെത്തിയ പതിനാറ് വയസ്സുകാരനായ അഷ്റഫ് സബിർ , തങ്ങളുടെ അവസ്ഥ മനസ്സിലാക്കൂ എന്ന് സ്പെയിനിലെ പട്ടാളക്കാരോട് യാചിക്കുന്ന ചിത്രമാണ് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നത്. സുരക്ഷാ മാർഗ്ഗങ്ങൾ ലംഘിച്ച് മൊറോക്കോയിൽ നിന്നും യൂറോപ്പിലേക്ക് എത്തിയ എണ്ണായിരത്തോളം അഭയാർത്ഥികളിൽ ഒരാളാണ് അഷ്റഫ്. 24 മണിക്കൂറിൽ സ്പെയിനിൽ എത്താനുള്ള തന്റെ മൂന്നാമത്തെ പരിശ്രമമായിരുന്നു ഇതെന്ന് അഷ്റഫ് വെളിപ്പെടുത്തുന്നു. എന്നാൽ തിരിച്ചയക്കപ്പെടുമ്പോൾ അഷറഫിന്റെ കണ്ണുകളിൽ കണ്ട നിസ്സഹായാവസ്ഥയാണ് ഒട്ടുമിക്ക അഭയാർഥികളുടെയും അവസ്ഥ.

യൂറോപ്പിലേക്കുള്ള ബോർഡർ തുറന്നു എന്ന് ആരോ പറഞ്ഞ് അറിഞ്ഞതിനെ തുടർന്നാണ് താൻ വീണ്ടും പരിശ്രമിച്ചതെന്ന് അഷ്റഫ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയും അഷ്‌റഫ്‌ സ്പെയിനിൽ എത്താൻ പരിശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചിരുന്നു. ഇതേത്തുടർന്ന് ഒരു രാത്രി ഡിറ്റൻഷെൻ സെന്ററിൽ പാർപ്പിച്ച ശേഷം അഷ്റഫിനെ തിരിച്ചയക്കുകയായിരുന്നു.

പ്രസവിച്ച ശേഷം മൂന്നാമത്തെ ദിവസം അഷ്‌റഫിനെ അമ്മ ഉപേക്ഷിച്ചു. വിവാഹം കഴിക്കാതെ പതിനാറാമത്തെ വയസിലാണ് അവർ അഷ്‌റഫിനു ജന്മം നൽകിയത്. ഇത്തരമൊരു അവസ്ഥ മൊറൊക്കോയിൽ അംഗീകരിക്കാൻ പറ്റാത്തതിന്നാൽ അവർ അഷ്‌റഫിനെ ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം വേറൊരു സ്ത്രീയുടെ സംരക്ഷണയിലായിരുന്നുവെങ്കിലും അവരും മരണപ്പെട്ടു. പിന്നീട് മിലുത ഗുലാമി എന്ന സ്ത്രീയോടൊപ്പം ആയിരുന്നു അഷ്‌റഫ്‌ വളർന്നത്. അഷ്‌റഫിനെ കാണാതായതിനെ തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെട്ടിരുന്നു. നാലുമാസത്തോളം തെരുവിലാണ് കഴിഞ്ഞതെന്ന് അഷ്‌റഫ്‌ വെളിപ്പെടുത്തി. ജീവിതത്തിൽ തന്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനും പണം സമ്പാദിക്കുവാനും ആയാണ് യൂറോപ്പിലേക്ക് കുടിയേറിപ്പാർക്കാൻ തീരുമാനിച്ചത്. അഷ്റഫിനെ പോലെ സാഹചര്യമുള്ള നിരവധി പേരാണ് മൊറോക്കോയിൽ നിന്നും സ്പെയിനിലേക്ക് കുടിയേറ്റം നടത്തുന്നത്. എന്നാൽ ഇവരിൽ ചിലർ മാത്രമാണ് വിജയകരമായി സ്പെയിനിൽ എത്തുന്നത്.

സുജിത് തോമസ്

ഗോവൻ ഫിഷ് കറി

ഭാരതത്തിന്റെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഗോവ എന്ന ചെറിയ സംസ്ഥാനം കീർത്തി കേൾക്കുന്നത് ലോക ടൂറിസം ഭൂപടത്തിൽ ഗോവയ്ക്ക് ഉള്ള പ്രാധാന്യം കൊണ്ട് മാത്രമല്ല, അവിടുത്തെ അത്യന്തം രുചികരമായ ഭക്ഷണം വിഭവങ്ങൾ കൊണ്ടും കൂടിയാണ്. പോർച്ചുഗീസ് സംസ്കാരത്തിന്റെ അവശേഷിക്കുന്ന ജീവ തുടിപ്പുകൾ ആണ് ഗോവൻ ഭക്ഷണ വിഭവങ്ങളിൽ നാം ഇന്ന് കാണുന്നതും. ഒരിക്കൽ പോർച്ചുഗീസ് കോളനിയായിരുന്ന ഗോവയിൽ ഇന്ന് നമുക്ക് ആസ്വദിക്കാൻ കഴിയുക പോർച്ചുഗീസ് വിഭവങ്ങളുടെയും ഇന്ത്യൻ രുചിഭേദങ്ങളുടെയും കൂടിച്ചേരൽ ആണ്. വിദേശികളും സ്വദേശികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു കറിയാണ് ഗോവൻ ഫിഷ് കറി. തേങ്ങായും, തേങ്ങാപ്പാലും, പലവിധ സുഗന്ധവ്യഞ്ജനങ്ങളും സമ്മേളിക്കുന്ന ഒരു മനോഹരമായ വിഭവം ആണ് ഇത്. രുചികരമായ ഒരു ഗോവൻ മീൻകറി പരമ്പരാഗതമായ രീതിയിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ എഴുതുന്നത്.

ചേരുവകൾ

നെയ്മീൻ അല്ലെങ്കിൽ ആവോലി കക്ഷണങ്ങൾ ആക്കിയത്: 5 അല്ലെങ്കിൽ 6
മഞ്ഞൾ പൊടി – 1 1/4 ടീസ്പൂൺ
മല്ലി – 1 ടേബിൾ സ്പൂൺ
ജീരകം – 1 ടീസ്പൂൺ
കുരുമുളക് -4 അല്ലങ്കിൽ 5
കാശ്മീരി മുളക് – 5 അല്ലെങ്കിൽ 6
വെളുത്തുള്ളി -6 അല്ലി
ഇഞ്ചി -1 ചെറിയ കക്ഷണം
തേങ്ങാ ചിരകിയത് -1 കപ്പ്‌
തേങ്ങാ പാൽ – 1/4- 1/2 കപ്പ്‌
കുടംപുളി – 4 അല്ലെങ്കിൽ 5
വാളൻപുളി പിഴിഞ്ഞ വെള്ളം -6 ടേബിൾ സ്പൂൺ
സവോള കൊത്തി അരിഞ്ഞത് -1
പച്ചമുളക് പിളർന്നത് -1
ഉപ്പ് -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ആവോലി അല്ലങ്കിൽ നെയ്മീൻ ചെറിയ കഷണങ്ങളാക്കി അര ടീസ്പൂൺ ഉപ്പും,കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് പുരട്ടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

ചൂടായ പാനിൽ, അഞ്ചോ ആറോ കാശ്മീരി മുളക്, ഒരു ടീസ്പൂൺ ജീരകം, ഒരു ടേബിൾ സ്പൂൺ മല്ലി എന്നിവ ചൂടാക്കി മിക്സി ജാറിൽ ഒരു കപ്പ് തേങ്ങാ ചിരകിയതും, ആറ് വെളുത്തുള്ളി അല്ലി ,ചെറിയ കഷണം ഇഞ്ചി, നാലോ അഞ്ചോ കുരുമുളക്,ഒരു ചെറിയ വലിപ്പത്തിൽ വാളൻ പുളി ആറ് ടേബിൾ സ്പൂൺ ചൂടുവെള്ളത്തിൽ അലിയിച്ച വെള്ളം, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ച് പേസ്റ്റ് ആയി എടുക്കണം.

ഒരു സവോള ചെറിയതായി അരിഞ്ഞത്, മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ് ചേർത്ത് കൈ കൊണ്ട് തിരുമ്മി എടുക്കുക. തുടർന്ന് ഗ്യാസ് ഓൺ ചെയ്ത് പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണയും, രണ്ട് കീറിയ പച്ചമുളകും ചേർത്ത് സവോള ചുവന്ന കളർ ആകുന്നതു വരെ വഴറ്റി എടുക്കുക. ശേഷം മിക്സിയിൽ അരച്ചു വച്ച മസാലയിൽ നിന്നും ആറ് ടേബിൾ സ്പൂൺ മസാല ചേർത്ത് വീണ്ടും ചെറിയ തീയിൽ മൂപ്പിക്കുക. മസാല മൂത്ത മണം വരുമ്പോൾ മൂന്ന് കപ്പ് വെള്ളം, 5 കുടംപുളി കഷണവും ഇട്ട് തിളപ്പിക്കുക. തിളച്ച ശേഷം മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന മീൻ കക്ഷണങ്ങൾ ചേർക്കുക. അടച്ചു വെച്ച് ചെറിയ തീയിൽ പത്ത് മിനിറ്റ് വേവിക്കുക. പത്ത് മിനിറ്റ് കഴിയുമ്പോൾ ഇളക്കി കൊടുക്കണം. മീൻ ഉടയാതെ വേണം ഇത് ചെയ്യുവാൻ. ഗ്രേവി കുറുകി വരുമ്പോൾ കട്ടിയുള്ള കാൽ കപ്പ് മുതൽ അരക്കപ്പ് വരെ തേങ്ങാപ്പാൽ ചേർത്ത് ചുറ്റിച്ച് ഇളക്കി ഗ്യാസ് ഓഫ് ചെയ്ത് ഒരു മണിക്കൂർ മാറ്റി വച്ച ശേഷം ഉപയോഗിക്കാം. ബാക്കിയുള്ള മസാല വൃത്തിയുള്ള പാത്രത്തിൽ അടച്ച് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.

സുജിത് തോമസ്

അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസിനെ ചൈനയിലെ വുഹാനിലുള്ള ലാബിൽ ശാസ്ത്രജ്ഞർ സൃഷ്ടിച്ചതാണെന്നും പിന്നീട് ഇത് വവ്വാലിൽ നിന്ന് പരിണമിച്ച വൈറസ് ആണെന്ന് വരുത്തി തീർക്കുകയായിരുന്നുവെന്നുമാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ബ്രിട്ടീഷ് പ്രൊഫസറായ ആംഗസ് ഡാൽഗ്ലീഷും നോർവീജിയൻ ശാസ്ത്രജ്ഞനുമായ ഡോ. ബിർഗർ സോറൻസെനുമാണ് തങ്ങളുടെ ഗവേഷണപ്രബന്ധം പ്രസിദ്ധീകരിക്കാൻ പോകുന്നത് . തങ്ങൾ നടത്തിയ പഠനത്തിൽ ലഭിച്ച വൈറസിൻെറ സാമ്പിളുകളിൽ നിന്ന് ലാബിൽ കൃത്രിമമായി സൃഷ്ടിച്ചവയാണെന്ന് മനസ്സിലാക്കാൻ സാധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നത് .

സാധാരണ വൈറസുകളിൽ ജനിതകമാറ്റം വരുത്തി അവയെ കൂടുതൽ അപകടകരമാക്കിയതിനുശേഷം മനുഷ്യരിൽ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെപ്പറ്റി ശാസ്ത്രജ്ഞർ ഗവേഷണം നടത്തുകയായിരുന്നുവെന്നും പഠനത്തിൽ പറയുന്നു. ചൈനയിലെ ഗുഹകളിൽ കാണുന്ന വവ്വാലുകളിൽ നിന്ന് ശേഖരിച്ച കൊറോണവൈറസുകളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തിയാണ് കോവിഡ് – 19 ന് കാരണമായ വൈറസിനെ സൃഷ്ടിച്ചത് . ലാബിലെ സുരക്ഷാ വീഴ്ച മൂലം അവ രക്ഷപ്പെട്ടു. സംഭവശേഷം വീഴ്ച മറയ്ക്കാൻ ശാസ്ത്രജ്ഞർ വൈറസിൻെറ റിവേഴ്സ് എഞ്ചിനീയറിംഗ് പതിപ്പുകൾ ഉപയോഗിച്ച് കോവിഡ്-19 ൻെറ കാരണമായ കൊറോണ വൈറസ് വവ്വാലുകളിൽ നിന്നാണ് ഉണ്ടായതെന്ന് വരുത്തി തീർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

പല മുൻനിര ജേർണലുകളും അക്കാദമിക് വിദഗ്ധരും പഠനറിപ്പോർട്ട് നിരസിച്ചെങ്കിലും ക്വാർട്ടർലി റിവ്യൂ ഓഫ് ബയോഫിസിക്സ് ഡിസ്കവറി ഇത് പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്. ഇതോടെ കോവിഡ്-19 ലാബിൽ സൃഷ്ടിച്ചതാണെന്നതിൻെറ ഏറ്റവും പുതിയ അടയാളമായി ഇതു മാറും. അതേസമയം, വൈറസിനെ ഉത്ഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ അമേരിക്കയും ബ്രിട്ടനും ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചൈന വൈറസിൻെറ ഉത്ഭവത്തെപ്പറ്റിയുള്ള എല്ലാ വാദങ്ങളും നിരസിച്ചു. ലബോറട്ടറിയിൽ നടത്തിയ കൃത്രിമത്വത്തിലൂടെ മാത്രമേ ഇത്തരത്തിൽ ഒരു വൈറസിനെ സൃഷ്ടിക്കാൻ കഴിയൂ എന്ന് നിസംശയം പറയാൻ കഴിയും എന്ന് പഠനം നടത്തിയ പ്രൊഫസർ ഡാൽഗ്ലീഷും ഡോ. ബിർഗർ സോറൻസെനും പറഞ്ഞു. കൊറോണ വൈറസ് വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് എത്തിയെന്നുമാണ് ചൈനയുടെ വാദം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നിലവിലുള്ള പോളിസി ഹോൾഡർമാർക്ക് പുതിയ ഉപഭോക്താക്കളെക്കാൾ കൂടുതൽ ചാർജ് ഇടാക്കുന്ന ഇൻഷുറൻസ് സ്ഥാപനങ്ങളുടെ നടപടിയ്ക്ക് വിലക്ക്. പുതിയ നിയമങ്ങൾ നിലവിൽ വരുന്നതോടെ ഭവന, മോട്ടോർ ഇൻഷുറൻസ് ഉപഭോക്താക്കൾക്കുള്ള പുതുക്കൽ പുതിയ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ചെലവേറിയതായിരിക്കില്ലെന്ന് സിറ്റി വാച്ച്ഡോഗ് ഫിനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി വ്യക്തമാക്കി. 6 മില്യൺ വിശ്വസ് ത പോളിസി ഉടമകൾ അവരുടെ യഥാർത്ഥ അപകടസാധ്യതയ്ക്ക് ശരാശരി വില നൽകിയിരുന്നെങ്കിൽ 1.2 ബില്യൺ ഡോളർ ലാഭിക്കുമായിരുന്നുവെന്ന് 2018ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പല കമ്പനികളും നിലവിലുള്ള ഉപഭോക്താക്കൾ‌ക്ക് ഓരോ വർഷവും പുതുക്കുന്നതിനുള്ള ചാർജ് വർദ്ധിപ്പിക്കുന്നു. ഇതിനെ ‘പ്രൈസ് വാക്കിംഗ്’ എന്നാണ് വിളിക്കുന്നത്. അമിത ചാർജ് നൽകുന്നത് ഒഴിവാക്കാൻ ഉപയോക്താക്കൾ ഓരോ വർഷവും ഷോപ്പിംഗ് നടത്തേണ്ടതുണ്ട്. പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പല സ്ഥാപനങ്ങളും കുറഞ്ഞ ചാർജാണ് വാഗ്ദാനം ചെയ്യുന്നത്.

ലോയൽറ്റി പെനാൽറ്റി നീക്കംചെയ്ത് വിപണി മികച്ചതാക്കുന്ന ഈ നടപടിയിലൂടെ 10 വർഷത്തിനിടെ ഉപഭോക്താക്കൾ 4.2 ബില്യൺ പൗണ്ട് ലാഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എഫ്‌സി‌എയുടെ പുതിയ നിയമങ്ങൾ‌ കമ്പനികളുടെ പ്രൈസ് വാക്കിംഗിന് തടയിടും. വീട്, മോട്ടോർ ഇൻഷുറൻസ് എന്നിവയുടെ വിലനിർണ്ണയത്തെക്കുറിച്ചുള്ള പുതിയ നിയമങ്ങൾക്ക് പുറമേ, മിക്ക ഉപയോക്താക്കൾക്കും അവരുടെ പോളിസിയുടെ ഓട്ടോമാറ്റിക് റിന്യൂവൽ റദ്ദാക്കുന്നതിനുള്ള എളുപ്പ മാർഗ്ഗങ്ങൾ സാധ്യമാക്കുന്നതിന് എഫ്‌സി‌എ പുതിയ നിയമങ്ങളും കൊണ്ടുവരുന്നു. “വിശ്വസ്തരായ നിരവധി ഉപഭോക്താക്കൾ നൽകുന്ന ഉയർന്ന വിലയെ പ്രതിരോധിക്കാൻ ഈ നിയമത്തിന് സാധിക്കും. ദശലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടി ഇൻഷുറൻസ് മാർക്കറ്റ് മികച്ച രീതിയിൽ പ്രവർത്തിക്കണം. ഭാവിയിൽ വിപണി എങ്ങനെ വികസിക്കുന്നുവെന്നും കമ്പനികൾ ഉപയോക്താക്കൾക്ക് മികച്ച മൂല്യം നൽകുന്നത് തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും.” എഫ്‌സി‌എയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ഷെൽ‌ഡൺ മിൽ‌സ് പറഞ്ഞു.

ഈ നടപടികൾ കമ്പനികളെ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുമെന്ന് സിറ്റിസൺസ് അഡ്വൈസ് പോളിസി ഡയറക്ടർ മാത്യു ആപ്റ്റൺ പറഞ്ഞു. മോർട്ട്ഗേജുകൾ, സേവിംഗ് സ്, മൊബൈൽ, ഇൻഷുറൻസ്, ബ്രോഡ്‌ബാൻഡ് മാർക്കറ്റുകൾ എന്നിവയിലുടനീളം ഉപയോക്താക്കൾ നൽകുന്ന പ്രതിവർഷം 4 ബില്യൺ പൗണ്ട് ലോയൽറ്റി പെനാൽറ്റിയെക്കുറിച്ച് ഞങ്ങൾ പരാതി സമർപ്പിച്ചിട്ട് രണ്ട് വർഷത്തിലേറെയായി.”അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വസ്തരായ ഇൻ‌ഷുറൻ‌സ് ഉപഭോക്താക്കൾ‌ക്ക് ഇനിമുതൽ വർഷംതോറും വില വർധനവ് നേരിടേണ്ടി വരില്ല. വിലനിർണ്ണയം, ഓട്ടോമാറ്റിക് റിന്യൂവൽ, ഡാറ്റ റിപ്പോർട്ടിംഗ് പരിഹാരങ്ങൾ എന്നിവ 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏപ്രിൽ ആദ്യവാരത്തിന് ശേഷം ആദ്യമായി ബ്രിട്ടനിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 4000 – ത്തിന് മുകളിലായി. ഇന്നലെ മാത്രം 4182 പേർക്കാണ് കോവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യൻ വേരിയന്റ് അതിവേഗം വ്യാപിക്കുന്നതാണ് ബ്രിട്ടനിൽ രോഗവ്യാപനം കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . പുതിയ കേസുകളിൽ 75 ശതമാനവും ഇന്ത്യൻ വേരിയന്റ് മൂലമാണെന്നത് ആശങ്ക ഉയർത്തുന്നതായി ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ജൂൺ 21- ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ നിന്ന് പിന്നോട്ട് പോകാൻ വർധിച്ചുവരുന്ന രോഗവ്യാപനതോത് കാരണമാകുമോ എന്ന ആശങ്ക പരക്കെയുണ്ട്. ബറി, ബർൺലി എന്നിവയുൾപ്പെടെയുള്ള ഗ്രേറ്റർ മാഞ്ചസ്റ്ററിലെ കൂടുതൽ നഗരങ്ങളിൽ ജൂൺ ആദ്യ ആഴ്ചകളിൽ രോഗവ്യാപനം വർദ്ധിക്കുമെന്ന് ഇംപീരിയൽ കോളേജ് ലണ്ടനിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ രോഗവ്യാപനം ഉയരാനുള്ള സാധ്യത സർക്കാർ മുന്നിൽ കണ്ടിരുന്നുവെന്ന് കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞിരുന്നു. ജനങ്ങളിൽ നല്ലൊരു ശതമാനത്തിന് പ്രതിരോധ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞതിനാൽ എൻഎച്ച്എസി – ന് മേൽ കൂടുതൽ സമ്മർദ്ദം ഉണ്ടാവില്ല എന്ന പ്രതീക്ഷയാണ് ആരോഗ്യവിദഗ്ധർ പങ്കുവയ്ക്കുന്നത്. പുതിയ വൈറസ് വകഭേദങ്ങൾ പടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന അഭിപ്രായം ശാസ്ത്രലോകത്തിനുണ്ട്. നിയന്ത്രണം പിൻവലിക്കുന്നത് രണ്ട് മാസമെങ്കിലും വൈകിപ്പിക്കണമെന്നാണ് ശാസ്ത്രജ്ഞർ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പിന്റെ ആദ്യ ഡോസ് ഇന്ത്യൻ വേരിയന്റിന് 33% മാത്രമേ ഫലപ്രദമാകുകയുള്ളൂ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് . എന്നാൽ കെന്റ് വേരിയന്റിന് ഇത് 50 ശതമാനമായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എൻഎച്ച്എസ് കോൺട്രാക്ട് തന്റെ സഹോദരിയുടെ കമ്പനിക്ക് നൽകിയതിലൂടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് നിയമ ലംഘനം നടത്തിയതായി റിപ്പോർട്ട്. സഹോദരിയുടെ കമ്പനിയിൽ ആരോഗ്യ സെക്രട്ടറിയും ഷെയർ ഹോൾഡറാണ്. മന്ത്രിമാരുടെ സ്വതന്ത്ര ഉപദേശകനായ ലോർഡ് ഗെയ് ഡിറ്റ്‌ ആണ് ആരോഗ്യ സെക്രട്ടറി മിനിസ്റ്റീരിയൽ കോഡിന്റെ ലംഘനം നടത്തിയതായി കണ്ടെത്തിയത്. എന്നാൽ ഇത് ആരോഗ്യ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് മനഃപ്പൂർവമായി ഉണ്ടായതല്ലെന്നും, അദ്ദേഹത്തിന് കോൺട്രാക്റ്റിനെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ലെന്നും ഗെയ് ഡിറ്റ്‌ വ്യക്തമാക്കി.

ടോപ് വുഡ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് എൻ എച്ച് എസ്‌ കോൺട്രാക്ട് ലഭിച്ചത്. ഈ കമ്പനി ആരോഗ്യ സെക്രട്ടറിയുടെ സഹോദരിയും ഭർത്താവും ചേർന്ന് നടത്തുന്നതാണ്. ആരോഗ്യ സെക്രട്ടറിക്കും ഈ കമ്പനിയിൽ 20 ശതമാനത്തോളം ഷെയറുകൾ ഉണ്ട്. എന്നാൽ ഈ കാര്യം കോൺട്രാക്റ്റിന് മുൻപ് ആരോഗ്യ സെക്രട്ടറി വെളിപ്പെടുത്താതിരുന്നത് മനഃപ്പൂർവ്വമല്ല എന്നാണ് ഗെയ് ഡിറ്റ്‌ റിപ്പോർട്ടർ രേഖപ്പെടുത്തുന്നത്. അതിനാൽ തന്നെ ചെറിയതോതിലുള്ള നിയമ ലംഘനം മാത്രമാണ് നടന്നിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഈ ആരോപണം അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ ബാധിക്കരുതെന്നും റിപ്പോർട്ടിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ സെക്രട്ടറിക്ക് നേരെ ഒരു തരത്തിലുള്ള നടപടിയും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. എപ്പോഴും താൻ മിനിസ്റ്റീരിയൽ കോഡ് അനുസരിച്ച് പ്രവർത്തിക്കാനാണ് ശ്രമിച്ചിട്ടുള്ളത് എന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. 2019 ഫെബ്രുവരിയിൽ കോൺട്രാക്ട് നൽകുന്ന സമയത്ത് കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ആരോഗ്യ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മനപ്പൂർവ്വമല്ല എന്ന നിഗമനത്തിലാണ് എല്ലാവരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒറ്റ ഡോസ് കൊണ്ടുതന്നെ കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധം ഉറപ്പുതരുന്ന ജോൺസൻ ആൻഡ് ജോൺസൻ പ്രതിരോധ വാക്സിന് യുകെയിൽ അനുമതി നൽകി. നിലവിലെ പരീക്ഷണങ്ങൾ അനുസരിച്ച് ജാൻസൺ വാക്‌സിൻ 85 ശതമാനം ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ. 20 ദശലക്ഷം വാക്‌സിനാണ് ബ്രിട്ടൻ ഓർഡർ ചെയ്തിരിക്കുന്നത്. നിലവിൽ യുകെയിൽ വിതരണത്തിന് അനുമതി കൊടുക്കുന്ന നാലാമത്തെ വാക്സിനാണ് ജാൻസൺ . യുകെയിൽ ഇതുവരെ 39 ലക്ഷം ആളുകൾക്ക് വാക്‌സിൻെറ ആദ്യ ഡോസ് ലഭിച്ചു.

എല്ലാം മുതിർന്നവർക്കും എത്രയും വേഗം പ്രതിരോധ കുത്തിവെയ്പ്പ് നടത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വാക്‌സിനേഷൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി പറഞ്ഞു.ഫൈസർ, മോഡോണ,ഓക്സ്ഫോർഡ് – ആസ്ട്രസെനക്കാ തുടങ്ങിയ വാക്‌സിനുകളാണ് യുകെയിൽ പ്രതിരോധ കുത്തിവെയ്പുകൾക്കായി ഉപയോഗിച്ചു വരുന്നത്. തങ്ങളുടെ പൗരന്മാർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ വാക്‌സിൻ നൽകാനായി വളരെ വിപുലമായ നീക്കങ്ങളാണ് യുകെ ഗവൺമെന്റിൻെറ ഭാഗത്തുനിന്നും നടപ്പാക്കിയത്. മറ്റുള്ള രാജ്യങ്ങളേക്കാൾ മുൻപേ വാക്‌സിനുകൾക്ക് ഓർഡർ കൊടുക്കാൻ ബോറിസ് സർക്കാരിനായി. എന്നാൽ കോവിഡിൻെറ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യയിൽ ഗവൺമെന്റിൻെറ ഭാഗത്തുനിന്നും തങ്ങളുടെ പൗരന്മാർക്ക് വാക്സിൻ ലഭ്യത ഉറപ്പാക്കാൻ ഫലപ്രദമായ നീക്കം നടന്നില്ല എന്ന ആക്ഷേപം ശക്തമാണ്. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കോവിഡ് പിടിമുറുക്കിയ സാഹചര്യം ഫലപ്രദമായ രീതിയിൽ വാക്‌സിൻ വിതരണം നടത്തിയിരുന്നെങ്കിൽ തടയാമായിരുന്നു എന്നാണ് ഭൂരിപക്ഷം ആരോഗ്യ വിദഗ്ധരുടെയും വിലയിരുത്തൽ.

RECENT POSTS
Copyright © . All rights reserved