2016 നവംബർ ഒന്നിന് മെഡിക്കൽ കോളജിന്റെ പേ വാർഡ് ബ്ലോക്കിൽ ചെറിയ ഒപിയായി തുടങ്ങിയ കൊച്ചിൻ കാൻസർ റിസർച് സെന്റർ (സിസിആർസി) 3 വർഷം കൊണ്ടു നൂറുകണക്കിനു രോഗികളുടെ പ്രതീക്ഷാ കേന്ദ്രമായി വളർന്നു. രോഗം നിർണയിക്കുന്നതിനുള്ള സൗകര്യം, കീമോ തെറപ്പി, ലാബ്, ഓപ്പറേഷൻ തിയറ്റർ, കിടത്തി ചികിത്സാ സൗകര്യങ്ങൾ എന്നിവയിൽ അസൂയാവഹമായ മുന്നേറ്റമാണു സിസിആർസി കൈവരിച്ചത്. ആദ്യ വർഷം 1277 രോഗികൾ സിസിആർസിയിൽ റജിസ്റ്റർ ചെയ്തു. രണ്ടാം വർഷം 1403 പേർ റജിസ്റ്റർ ചെയ്തു. ഈ വർഷം സെപ്റ്റംബർ 30 വരെ 1277 പേർ റജിസ്റ്റർ ചെയ്തു. തുടർചികിത്സയ്ക്കായി മൂന്നു വർഷത്തിൽ 19606 പേർ എത്തി.
രോഗ നിർണയം
കാൻസർ രോഗം കണ്ടുപിടിക്കാനാവശ്യമായ എഫ്എൻഎസി, ബയോപ്സി, എൻഡോസ്കോപി, രക്ത പരിശോധന തുടങ്ങിയ സൗകര്യങ്ങൾ ഇപ്പോൾ സിസിആർസിയിൽ ലഭ്യമാണ്. ഗർഭാശയ കാൻസർ നേരത്തേ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി എംഎൽഎ ഫണ്ട് മുഖേന കോൾപോസ്കോപ് വാങ്ങി പ്രവർത്തനം തുടങ്ങി.
ലാബ് സൗകര്യങ്ങൾ
അടിസ്ഥാന രക്തപരിശോധനാ സൗകര്യങ്ങൾ കൂടാതെ രക്തത്തിൽ കാൻസർ കോശങ്ങൾ ഉണ്ടോ എന്ന് അറിയുന്നതിനുള്ള ഇമ്യൂണോ അനലൈസർ, ശസ്ത്രക്രിയക്കു ശേഷമുള്ള ഹിസ്റ്റോപതോളജി സൗകര്യങ്ങളും സിസിആർസിയിൽ ഉണ്ട്. ഗ്രോസിങ്, എംബെഡിങ്,മൈക്രോടോം മെഷിനുകളും ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.
കീമോ തെറപ്പി
സിസിആർസിയിൽ കീമോ തെറപ്പി തുടക്കത്തിൽ തന്നെ ആരംഭിച്ചു. 2019 സെപ്റ്റംബർ 30 വരെ 3631കീമോ തെറപ്പി സൈക്കിളുകൾ നൽകി ചികിത്സ നൽകി. 350 രോഗികൾക്കു സൗജന്യ കീമോ തെറപ്പി നൽകി. 952 രോഗികൾക്കു കീമോ ചികിത്സ നൽകി. നിലവിൽ 132 രോഗികൾ ഇവിടെ കീമോതെറപ്പി എടുക്കുന്നുണ്ട്.
ശസ്ത്രക്രിയ
മെഡിക്കൽ കോളജുമായി സഹകരിച്ചു തുടക്കം മുതലേ ശസ്ത്രക്രിയ തുടങ്ങിയിരുന്നു. സെപ്റ്റംബർ 26നു സിസിആർസിയിൽ ഓപ്പറേഷൻ തിയറ്റർ സൗകര്യങ്ങളും കിടത്തി ചികിത്സ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 20 കാൻസർ സർജറികൾ സിസിആർസിയിൽ നടന്നു. നാലാം വർഷത്തിലേക്ക് അഭിമാനത്തോടെ കാൽവയ്ക്കുന്നതിനുള്ള സിസിആർസിയുടെ ഊർജവും ഇതു തന്നെയാണ്. ഈ വർഷം അവസാനത്തോടെ 20 ബെഡ് ഉള്ള കാൻസർ ചികിത്സാ കേന്ദ്രമായി സിസിആർസി മാറും.
ഇമേജിങ് സൗകര്യങ്ങൾ
സിയാലിന്റെ സിഎസ്ആർ വഴി അൾട്രാ സൗണ്ട് സ്കാനിങ് യന്ത്രവും എംപി ഫണ്ട് ഉപയോഗപ്പെടുത്തി വാങ്ങിയ മാമോഗ്രാമും സിസിആർസിയിൽ സജ്ജമാണ്. 100ലേറെ രോഗികൾ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
സമഗ്ര കാൻസർ നിയന്ത്രണ പരിപാടി
ജില്ലാ പഞ്ചായത്ത്, നാഷനൽ ഹെൽത്ത് മിഷൻ, ജില്ലാ മെഡിക്കൽ ഓഫിസ് എന്നിവരുമായി ചേർന്നു സിസിആർസി നടപ്പിലാക്കുന്ന പദ്ധതിയാണു സമഗ്ര കാൻസർ നിയന്ത്രണ പരിപാടി. കാൻസർ രോഗം തുടക്കത്തിലേ കണ്ടുപിടിക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരെ പ്രാപ്തരാക്കുക, ആശാ വർക്കർമാർക്കും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും പരിശീലനം നൽകുക, താലൂക്ക് ആശുപത്രികളിൽ രോഗ നിർണയ സംവിധാനങ്ങൾ ഒരുക്കുക, സിസിആർസിയുടെ നേതൃത്വത്തിൽ സെൻട്രൽ പതോളജി ലാബ് രൂപീകരിക്കുക, ജനസംഖ്യാടിസ്ഥാനത്തിൽ കാൻസർ റജിസ്ട്രി രൂപീകരിക്കുക എന്നിവയാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. ഇതുവഴി കാൻസർ രോഗം നേരത്തെ കണ്ടെത്തി സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കാനാകും വിധം ആരോഗ്യ ഇൻഷുറൻസ് ഉപയോഗിച്ചു സൗജന്യ ചികിത്സ ഉറപ്പാക്കാൻ കഴിയും. ജില്ലയിൽ ഈ പദ്ധതി വിജയിച്ചാൽ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണു തീരുമാനിച്ചിട്ടുള്ളത്.
ബോധവൽക്കരണം
കാൻസർ അവബോധം പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ സിസിആർസി 2 പുസ്തകം പ്രസിദ്ധീകരിച്ചു. സ്കൂൾ കുട്ടികളിൽ പുകയിലയ്ക്കെതിരെ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനു മെഡിക്കൽ സൂപ്രണ്ട് ഡോ.പി.ജി.ബാലഗോപാലിന്റെ നേതൃത്വത്തിൽ ‘അരുത് ’ എന്ന ഗ്രന്ഥം പുറത്തിറക്കി. ‘ജാഗ്രത’ എന്ന പുസ്തകവും സിസിആർസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ കാൻസർ ആശുപത്രികളിലും ഒരുപോലെ കാൻസർ ചികിത്സ ലഭ്യമാക്കുന്നതിനു ‘കേരള കാൻസർ ഗ്രിഡ് ’ രൂപീകരിക്കാനും സിസിആർസി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. സിസിആർസിയിൽ 1000 രോഗികൾക്കു സാന്ത്വനചികിത്സ നൽകിവരുന്നു. രോഗികൾക്കുള്ള കൗൺസലിങ് സൗകര്യവുമുണ്ട്. സ്പീച്ച് ആൻഡ് സ്വാലോവിങ്, ലിംഫെഡിമ എന്നീ പുനരധിവാസ ക്ലിനിക്കുകൾ രോഗികൾക്ക് ഏറെ സഹായകമാണ്. ജില്ലയിൽ കഴിഞ്ഞ വർഷം 50 കാൻസർ നിർണയ ക്യാംപുകൾ സിസിആർസി നടത്തി. 20 പുതിയ കാൻസറുകൾ കണ്ടെത്താൻ ഇതുവഴി കഴിഞ്ഞു.
ഓപ്പറേഷൻ തിയറ്റർ സൗകര്യവും കിടത്തി ചികിത്സയും ഓഗസ്റ്റിൽ തുടങ്ങി. റേഡിയോളജിസ്റ്റിനെ നിയമിച്ചു. അനസ്‌തെറ്റിസ്‌റ്റ് പതോളജിസ്റ്റ് എന്നിവർ ചുമതലയേറ്റു.
കാൻസർ റിസർച് സെന്ററിൽ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനായി സർക്കാർ 14.28 കോടി രൂപ അനുവദിച്ചു.
വിഗ് ഡൊണേഷൻ പ്രോഗ്രാം
സിസിആർസി മിറക്കിൾ ചാരിറ്റബിൾ ഓർഗനൈസേഷനുമായി ചേർന്നു കാൻസർ സെന്ററിലെ രോഗികൾക്കു സൗജന്യമായി വിഗ് വിതരണം ചെയ്യുന്നുണ്ട്. 200 രോഗികൾക്കു വിഗ് വിതരണം ചെയ്തു. 10,000 രൂപ വിലവരുന്ന വിഗ് സിസിആർസിയിൽ കീമോതെറപ്പി എടുക്കുന്ന നിർധനരായ രോഗികൾക്കു സൗജന്യമായി നൽകി.
കാരുണ്യവർഷം ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്നു സഹായി എന്ന പേരിൽ ഹോം കെയർ ചികിത്സാ സംവിധാനവും സിസിആർസി ആരംഭിച്ചിട്ടുണ്ട്. രോഗീപരിചരണം വീടുകളിൽ ലഭ്യമാക്കാൻ ഇതുവഴി കഴിയുന്നു. 250 കാൻസർ രോഗികൾക്ക് ഈ സേവനം ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.
ബ്രിക് റിസർച് ലാബ്
കേരള സ്റ്റാർട്ടപ് മിഷനുമായി ചേർന്നു സിസിആർസി നടപ്പിലാക്കുന്ന പദ്ധതിയാണു ലോകോത്തര നിലവാരത്തിലുള്ള റിസർച് ലാബ് ടെക്നോളജി ഇന്നവേഷൻ സോൺ..
കൊച്ചിൻ കാൻസർ റിസർച് സെന്ററിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ ടെക്നോളജി ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കും. ചികിത്സാ രംഗത്തെ ചെലവു കാര്യമായി കുറയ്ക്കാൻ ഇൻക്യുബേഷൻ സെന്റർ സഹായിക്കും. കൂടാതെ 8,9,10 തീയതികളിൽ ഡോക്ടർമാർക്കും സാങ്കേതിക വിദഗ്ധർക്കുമായി ‘കാൻസർ പരിചരണത്തിലെ വൈജാത്യങ്ങൾ ഇല്ലായ്മ ചെയ്യൽ’ എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിക്കും. കളമശേരി സ്റ്റാർട്ടപ് മിഷനിൽ തുടങ്ങാൻ ലക്ഷ്യമിട്ട ബയോമെഡിക്കൽ റിസർച് ഇന്നവേഷൻ ആൻഡ് കൊമേഴ്സ്യലൈസേഷൻ ഇൻ കാൻസർ (ബ്രിക്) സംരംഭത്തിന്റെ മുന്നോടിയായിട്ടാണു സിംപോസിയം സംഘടിപ്പിക്കുന്നത്.
റോട്ടറി കാൻക്യൂർ മിനിമാരത്തൺ 10ന്
ജനങ്ങളിൽ കാൻസറിനെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനു റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ പെരിയാറും കൊച്ചിൻ കാൻസർ റിസർച് സെന്ററും കേരള സ്റ്റാർട്ടപ് മിഷനും സംയുക്തമായി 10നു കാൻക്യൂർ മിനി മാരത്തൺ നടത്തും. റോട്ടറി കാൻക്യൂർ 10 കിലോമീറ്റർ മിനി മാരത്തൺ 10നു രാവിലെ 5ന് എറണാകുളം ഗവ.മെഡിക്കൽ കോളജിൽ തുടങ്ങി എച്ച്എംടി റോഡ് വഴി സീപോർട്ട്–എയർപോർട്ട് റോഡിലൂടെ ഭാരതമാത കോളജുവരെയും തിരികെ മെഡിക്കൽ കോളജുവരെയുമാണ്. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കുവാൻ സാധിക്കുന്ന 3 കിലോമീറ്റർ ഫൺ റണ്ണും ഉണ്ടായിരിക്കും. മാരത്തണിന്റെ റജിസ്ട്രേഷൻ നവംബർ 3 വരെയാണ്. കാൻസർ റിസർച് സെന്ററിൽ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ പെരിയാർ 6 ബെഡുകളോടെ സജ്ജീകരിച്ച വാർഡിന്റെ ഉദ്ഘാടനം 9നു നടത്തും. 25 ലക്ഷം രൂപ ചെലവഴിച്ചാണു റോട്ടറി ക്ലബ് വാർഡ് തയാറാക്കിയിട്ടുള്ളത്.
സിസിആർസിക്ക് സ്ഥിരം കെട്ടിടം
സർക്കാർ മെഡിക്കൽ കോളജ് ക്യാംപസിൽ അനുവദിച്ച 12 ഏക്കർ സ്ഥലത്തു സിസിആർസിക്കു വേണ്ടി 8 നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ 25 ശതമാനം ജോലികൾ പൂർത്തിയായി. 2020 ജൂലൈയിൽ നിർമാണം പൂർത്തിയാക്കണമെന്നാണു സർക്കാർ നൽകിയിട്ടുള്ള നിർദേശം. തുടക്കത്തിൽ മന്ദഗതിയിലായിരുന്ന നിർമാണം ഇപ്പോൾ വേഗം കൈവരിച്ചിട്ടുണ്ട്. 252 കിടക്കകൾ, 80 ഐസിയു, 10 ഓപ്പറേഷൻ തിയറ്റർ എന്നിവയ്ക്കുള്ള കെട്ടിടമാണ് ഉയരുന്നത്.
സാലിസ്ബറി: ‘മരണത്തോളം ഭയാനകമായ ഒന്നില്ല; അതോടെ എല്ലാത്തിന്റെയും അവസാനമാകുന്നു’ എന്ന് അരിസ്റ്റോട്ടിൽ പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു സാലിസ്ബറിയിൽ മരിച്ച നേഴ്‌സായ സീന എന്ന മാലാഖക്ക് മലയാളി- ഇംഗ്ലീഷ് സമൂഹം നൽകിയ അന്ത്യയാത്ര. ഒരുകാര്യം ശരിയാണ്. സീനയുടെ ഭൗതീക ജീവിതം അവസാനിച്ചു എങ്കിലും സീന എന്ന നേഴ്‌സ് സമൂഹത്തിന് നൽകിയ നന്മകൾക്ക് മരണം ഇല്ല എന്ന് തെളിയിക്കുന്നതായിരുന്നു അവിടെയെത്തിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നത്.
ഈ മാസം ഒന്നാം തിയതി വെളിയാഴ്ച സാലിസ്ബറിയില്‍ മരണമടഞ്ഞ കോട്ടയം ഉഴവൂര്‍ മുടീക്കുന്നേല്‍ ഷിബു ജോണിന്റെ ഭാര്യ സീനയ്ക്ക് (41) യാത്രാമൊഴി നൽകാൻ യുകെയുടെ നാനാഭാഗത്തുനിന്നുമായി ബന്ധുക്കളും സുഹൃത്തുക്കളുമായ നൂറുകണക്കിനാളുകളാണ് സാലിസ്ബറിയിലേക്ക് ഒഴുകിയെത്തിയത്. ജോൺ ഗ്ലെൻ (സാലിസ്ബറി MP ) സീനയുടെ മരണത്തിൽ അനുശോചനമറിക്കാൻ എത്തിയ ഇംഗ്ലീഷ് സമൂഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരമണിയോടെ സെന്റ് ഗ്രിഗറീസ് കാത്തലിക് ദേവാലയത്തില്‍ ആണ് പൊതുദര്‍ശന സൗകര്യമൊരുക്കിയിരുന്നത്. സീനയുടെ ഭൗതിക ശരീരം എത്തുന്നതിന് മുൻപ് തന്നെ ദേവാലയവും തൊട്ടടുത്ത് ക്ലോസ്സ് സര്‍ക്യൂട്ട് സ്‌ക്രീനിലൂടെ ലൈവ് സജ്ജീകരിച്ചിരുന്ന ഹാളും നിറഞ്ഞിരുന്നു. സൗതാംപ്ടണ്‍ സെന്റ് പോള്‍സ് ക്‌നാനായ മിഷനിലെ ഫാ ജോസ് തേക്കുനില്‍ക്കുന്നതിലിന്റെയും, സെന്റ് ഓസ്മണ്ട്‌സ് ചര്‍ച്ച് വികാരി ഫാ: സജി നീണ്ടൂര്‍ MSFS ന്റെയും കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.
വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സെന്റ് ഗ്രിഗറീസ് ദേവാലയം സാക്ഷ്യം വഹിച്ചത്. അകാലത്തില്‍ പറന്നകന്ന തന്റെ പ്രിയതമയുടെ ചേതനയറ്റ മുഖത്തു നിന്ന് കണ്ണെടുക്കാതെ കാവല്‍ നില്‍ക്കുന്ന ഷിബുവിനെ സാക്ഷിയാക്കി മൂത്ത മകന്‍ നിഖില്‍ സഹോദരങ്ങളായ നിബിനെയും അഞ്ചു വയസുകാരന്‍ നീലിനെയും ചാരത്തു ചേര്‍ത്തു നിറുത്തി തന്റെ പ്രിയ മാതാവിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ പങ്കു വച്ചപ്പോള്‍ നിറയാത്ത കണ്ണുകളില്ലായിരുന്നു. തുടര്‍ന്ന് സീനയുടെ ഇളയ സഹോദരി സോഫി തന്റെ പ്രിയ ചേച്ചിയുടെ ബാല്യകാല കുസൃതികള്‍ മുതല്‍ നന്മ നിറഞ്ഞ കരുതലിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മകള്‍ പങ്കു വച്ചപ്പോൾ എത്തിയവരുടെ കണ്ണുകൾ നിറയുന്ന സമയങ്ങൾക്ക് സാക്ഷിയായി.
യുകെ ക്‌നാനായ കാത്തലിക് അസോസിയേഷനു വേണ്ടി പ്രസിഡന്റ് തോമസ് ജോസഫ്യു, യുക്മയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള എന്നിവര്‍ അനുശോചന സന്ദേശം നല്‍കി. സാലിസ്ബറി എന്‍ എച്ച് എസ് ഹോസ്പിറ്റല്‍, സാലിസ്ബറി മലയാളി അസോസിയേഷന്‍, സെന്റ് പോള്‍ ക്‌നാനായ മിഷന്‍ , സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി തുടങ്ങയവരുടെ പ്രതിനിധികള്‍ അനുശോചനം രേഖപ്പെടുത്തി. ചടങ്ങുകള്‍ക്ക് കാര്യക്ഷമമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സാലിസ്ബറിയിലെ കുടുംബങ്ങള്‍ മാതൃകയായി .
ഇന്ന് ഉച്ചതിരിഞ്ഞു ഷിബുവും, കുട്ടികളും അടുത്ത കുടുംബാംഗങ്ങളും നാട്ടിലേക്ക് തിരിക്കും. സീനായുടെ ഭൗതിക ശരീരം ബുധനാഴ്ച്ച നാട്ടിലേക്ക് കൊണ്ടുപോകും. നാട്ടിലെ മൃതസംസ്‌കാര ശുശ്രൂഷകള്‍ പതിനഞ്ചാം തിയതി വെള്ളിയാഴ്ച സ്വദേശമായ ഉഴവൂരില്‍ നടക്കും. മൂന്ന് മണിക്ക് വീട്ടിൽ ആരംഭിക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ തുടർ ശുശ്രൂഷകള്‍ നടക്കുന്നു.
സീന കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സാലിസ്ബറി എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു സീന. നിഖില്‍, നിബിന്‍, നീല്‍ എന്നീ മൂന്ന് ആണ്‍കുട്ടികളാണ് സീനാ ഷിബു ദമ്പതികള്‍ക്കുള്ളത്.
ഷിബു മാത്യൂ
[ot-video][/ot-video]
ലണ്ടണ്‍. ലോക ശ്രദ്ധയാകര്‍ഷിച്ച ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16 ശനിയാഴ്ച്ച ലിവര്‍പൂളില്‍ നടക്കും. പ്രസ്റ്റണ്‍ റീജിയണ്‍ ആതിധേയത്വം വഹിക്കുന്ന ബൈബിള്‍ കലോത്സവം ലിവര്‍പൂളിലെ ഡെ ലാ സാല്‍ അക്കാഡമിയിലാണ് അരങ്ങേറുക. ഗ്ലാസ്‌ഗോ, പ്രസ്റ്റണ്‍, മാഞ്ചെസ്റ്റര്‍, കവന്‍ട്രി, ബ്രിസ്സ്‌റ്റോള്‍ കാര്‍ഡിഫ്, സൗത്താംടണ്‍, ലണ്ടന്‍, കേംബ്രിഡ്ജ് തുടങ്ങിയ എട്ടു റീജിയണില്‍ നിന്നുമായി ആയിരത്തി ഇരുന്നൂറോളം മത്സരാര്‍ത്ഥികളാണ് തങ്ങളുടെ കഴിവ് തെളിയ്ക്കാനെത്തുന്നത്. ഇരുപത്തി രണ്ടോളം ഇനങ്ങളിലായി അറുനൂറില്‍പ്പരം പേര്‍ പങ്കെടുക്കുന്ന വ്യക്തിഗത മത്സരങ്ങളും, ഗ്രൂപ്പിനങ്ങളിലായി തൊണ്ണൂറോളം ടീമുകളും പങ്കെടുക്കുന്ന ഗ്രൂപ്പ് മത്സരങ്ങളും കൂടിച്ചേരുമ്പോള്‍ സീറോ മലബാര്‍ സഭയുടെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവത്തിനാണ് ബ്രിട്ടണിലെ ലിവര്‍പൂള്‍ സാക്ഷിയാകുന്നത്.
ഫാ. പോള്‍ വെട്ടിക്കാട്ട്
നവംബര്‍ പതിനാറ് ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒമ്പത് മണിക്ക് കലോത്സവത്തിന്റെ ആദ്ധ്യാത്മികത വിളിച്ചുണര്‍ത്തുന്ന ബൈബിള്‍ പ്രതിഷ്ഠ നടക്കും. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരി തെളിയ്ച്ച് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പതിനൊന്ന് സ്റ്റേജുകളിയായി മത്സരങ്ങള്‍ നടക്കും. ഒരു കെട്ടിടത്തിനുള്ളില്‍ പതിനൊന്ന് സ്റ്റേജുകളും ക്രമീകരിച്ചിരിക്കുന്നു എന്നത് കഴിഞ്ഞ കാല കലോത്സവത്തിന്റെ കുറവുകള്‍ പരിഹരിച്ചതിന്റെ സൂചനയാണെന്ന് ബൈബിള്‍ കലോത്സവത്തിന്റെ പ്രധാന കോര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷവും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ബൈബിള്‍ കലോത്സവം വിജയത്തിലെത്തിച്ച ഫാ. പോള്‍ വെട്ടിക്കാടിന്റെ പരിചയസമ്പത്ത് മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
സിജി വാധ്യാനത്ത്
അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഴുവന്‍ സമയ സാമിപ്യവും വികാരി ജനറാളന്മാരും അമ്പതോളം വൈദീകരും ഇരുപതോളം വരുന്ന സിസ്സ്‌റ്റേഴ്‌സിന്റേയും കൂടാതെ സണ്‍ഡേ സ്‌ക്കൂള്‍ അധ്യാപകര്‍, അല്‍മായ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാധിദ്ധ്യവും കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കും. വൈകുന്നേരം 5.30ന് മത്സരങ്ങള്‍ അവസാനിപ്പിക്കാനുള്ള തിരക്കിലാണ് സംഘാടകര്‍. 5.45ന് സമാപന സമ്മേളനം ആരംഭിക്കും. എട്ട് മണിയോട് കൂടി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് ലിവര്‍പൂളില്‍ തിരശ്ശീല വീഴും.
റോമില്‍സ് മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് ലിവര്‍പൂളില്‍ നടക്കുന്നത് എന്ന് ഞങ്ങളുടെ ലിവര്‍പൂള്‍ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറ്റിയമ്പതോളം വരുന്ന വോളണ്ടറിയന്മര്‍, ഫസ്റ്റ് എയിഡ് സംവിധാനങ്ങള്‍, രുചികരമായ ഭക്ഷണക്രമീകരണങ്ങള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സുഗമമായ രീതിയില്‍ മത്സരങ്ങളില്‍ പങ്കെടുക്കുവാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് കോര്‍ഡിനേറ്ററന്മാരായ സിജി വാദ്യാനത്തിന്റെയും റോമില്‍സ് മാത്യൂവിന്റെയും നേതൃത്വത്തില്‍ ലിവര്‍പൂളില്‍ ഒരുക്കുന്നത് എന്ന് രൂപതയുടെ വികാരി ജനറാളും ആതിധേയത്വം വഹിക്കുന്ന ലിവര്‍പൂളിന്റെ ഇടവക വികാരിയുമായ റവ. ഫാ. ജിനോ അരീക്കാട്ട് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ഓരോ വര്‍ഷം കഴിയുന്തോറും ബൈബിൾ കലോത്സവത്തിന്റെ ആവേശം കൂടി കൂടി വരുന്നതായാണ് കാണുന്നത് . അതുകൊണ്ടുതന്നെ മുൻ വർഷങ്ങളേക്കാൾ കൂടുതൽ പ്രാതിനിധ്യവും മത്സരബുദ്ധിയുമാണ് ഈ വർഷത്തെ ബൈബിൾ കലോത്സവത്തിൽ പ്രതീക്ഷിക്കുന്നത് . 2018 ലെ ബൈബിള്‍ കലോത്സവത്തില്‍ കവന്‍ട്രി റീജിയണ്‍ കിരീടം ചൂടിയപ്പോള്‍ നേരിയ വ്യത്യാസത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ രണ്ടാമതും എത്തിയിരുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ വീരമൃത്യു വരിച്ച സൈനികർക്കും ജീവൻ നൽകിയ സാധാരണ മനുഷ്യർക്കും ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം. ലണ്ടനിലെ യുദ്ധസ്മാരകത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ രാജ്യത്തെ പ്രമുഖർ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾ മാറ്റിവെച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ജെറമി കോർബിൻ, ജോ സ്വിൻസൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തിനുവേണ്ടി ജീവൻ നൽകിയവരെ ഓർക്കുന്ന അനുസ്മരണ ദിനത്തിൽ (റിമെംബറൻസ് ഡേ) രാജ്യം രണ്ടുമിനിറ്റോളം മൗനമായി നിന്നു. ബാൽക്കണിയിൽ നിന്ന് ചടങ്ങുകൾ വീക്ഷിച്ച രാജ്ഞിക്കുവേണ്ടി ചാൾസ് രാജകുമാരൻ ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്ഞിയുടെ ഇരുവശത്തും കേംബ്രിഡ്ജിലെയും കോൺവാളിലെയും ഡച്ചസ് നിന്നിരുന്നു. കേംബ്രിഡ്ജ് ഡ്യൂക്ക്, സസെക്സ് ഡ്യൂക്ക് എന്നിവരും പുഷ്പചക്രം അർപ്പിച്ചു.
സായുധ സേന സമൂഹം, ബ്രിട്ടീഷ്, കോമൺവെൽത്ത് സൈനികർ, യുകെയുമായി പോരാടിയ സഖ്യകക്ഷികൾ, രണ്ട് ലോകമഹായുദ്ധങ്ങളിലും പിന്നീടുണ്ടായ സംഘട്ടനങ്ങളിലും പങ്കെടുത്ത സിവിലിയൻ സൈനികർ, സ്ത്രീകൾ എന്നിവരെ രാജ്യം അനുസ്മരിച്ചു. ക്യാബിനറ്റ് മന്ത്രിമാരും മതനേതാക്കളും കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രതിനിധികളും സായുധ സേനയിലെ 800 ലധികം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ബോറിസ് ജോൺസൻ, ജെറമി കോർബിൻ, വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ തുടങ്ങിയവർ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. അഞ്ച് മുൻ പ്രധാനമന്ത്രിമാരായ സർ ജോൺ മേജർ, ടോണി ബ്ലെയർ, ഗോർഡൻ ബ്രൗൺ, ഡേവിഡ് കാമറൂൺ, തെരേസ മേ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. കെന്റിൽ നിന്നുള്ള സൈനികൻ റോൺ ഫ്രിയർ (104) ആണ് ഇത്തവണ ശവകുടീരത്തിലേക്ക് മാർച്ച് നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി.
ചടങ്ങിനു മുന്നോടിയായി സംസാരിച്ച ജോൺസൺ, പ്രധാനമന്ത്രിയെന്ന നിലയിൽ ശവകുടീരത്തിൽ ആദ്യത്തെ പുഷ്പചക്രം സമർപ്പിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു : “ഞങ്ങൾ അവരെ ഓർക്കും.” പ്രതിപക്ഷ പാർട്ടി നേതാവ് ജെറമി കോർബിൻ തന്റെ പുഷ്പചക്രത്തിൽ ഒരു കുറിപ്പ് എഴുതി വച്ചു ; “നമുക്ക് സമാധാന ലോകത്തിനായി പരിശ്രമിക്കാം”. സ്കോട്ട്‌ലൻഡിന്റെ ആദ്യ മന്ത്രി നിക്കോള സ്റ്റർജിയൻ എഡിൻബർഗ് സിറ്റി ചേമ്പേഴ്‌സിലെ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഒപ്പം വടക്കൻ അയർലണ്ടിൽ നടന്ന അനുസ്മരണ ചടങ്ങിൽ , ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ തന്റെ സർക്കാരിനുവേണ്ടി കൗണ്ടി ഫെർമനാഗിലെ എനിസ്കില്ലെനിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ദിവസങ്ങളായി നീണ്ടു നിൽക്കുന്ന മഴയെത്തുടർന്ന് ഇംഗ്ലണ്ടിൽ അൻപതോളം മുൻകരുതൽ നിർദേശങ്ങൾ പുറത്തിറക്കി. സൗത്ത് യോർക്ക്ഷെയറിൽ ബുധനാഴ്ച വരെ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്ന് മുൻകരുതൽ നിർദേശത്തിൽ രേഖപ്പെടുത്തുന്നു. ഡോൺ നദിയിലെ ജലം ക്രമാതീതമായി ഉയർന്നതിനാൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സൗത്ത് യോർക്ഷയറിലെ മിക്ക വില്ലേജുകളും ഇപ്പോൾതന്നെ വെള്ളത്തിനടിയിലാണ്. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഇവിടേക്ക് സാധനങ്ങളും മറ്റും എത്തിക്കുന്നത്.
ഡെർബിഷൈയറിലെ പ്രളയബാധിത പ്രദേശങ്ങൾ വെള്ളിയാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ സന്ദർശിച്ചിരുന്നു. ഇത്തരത്തിലൊരു ദുരന്തത്തിനോട് ജനങ്ങളുടെ കൂട്ടായ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയതായി ജോൺസൺ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. പ്രളയത്തെ സംബന്ധിക്കുന്ന കൃത്യമായ റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും, വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റെയിൻഫോർത്തിൽ ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. സാൽവേഷൻ ആർമിയുടെ റിപ്പോർട്ടനുസരിച്ച് കുറെയധികം ആളുകളെ ബോട്ടുകളിൽ രക്ഷപ്പെടുത്തിയെങ്കിലും, മറ്റുള്ള ആളുകൾ തങ്ങളുടെ വീടുകളിൽ തന്നെ കഴിയുവാനാണ് ശ്രമിച്ചത് എന്നും പറയുന്നു. ഫിഷ്ലേയ്ക്ക് ഏരിയായിൽ ഇനിയും കുറെയധികം ആളുകൾ വീടുകളിൽ തന്നെ ഉണ്ടെന്നത് ആശങ്കാജനകമാണെന്ന് ഡോൺകാസ്റ്റർ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഡാമിയൻ അല്ലെൻ രേഖപ്പെടുത്തി. അവരെ രക്ഷപെടുത്തുന്നതിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയം മൂലം ഫിഷ്ലേയ്ക്ക് ഗ്രാമം ഒറ്റപ്പെട്ടിരിക്കുകയാണ്. മൂന്നടിയോളം വെള്ളം റോഡുകളിൽ ഉണ്ടെന്നും, ചിലയിടത്തു ട്രാക്ടറിന്റെ ഉപയോഗം മാത്രമേ സാധ്യമാവുകയുള്ളൂ എന്നും റിപ്പോർട്ടുകളുണ്ട്. 90 ശതമാനം വീടുകളും വെള്ളത്തിനടിയിലാണ്. ഇത്തരത്തിൽ അതിരൂക്ഷമായ ഒരു പ്രളയം തന്നെ ജീവിതത്തിൽ മുൻപ് കണ്ടിട്ടില്ല എന്ന് 63 വയസ്സുള്ള ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.
ഡോൺകാസ്റ്ററിലെ ബെന്റ്ലി ഗ്രാമം അതിരൂക്ഷമായി പ്രളയത്തിൽ അകപ്പെട്ടിരിക്കുകയാണ്. 2017 ലാണ് ഇതിനു മുൻപ് പ്രളയം ബാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. മിക്ക വീടുകളിൽനിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്. പ്രളയം നേരിടുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
രാജു കാഞ്ഞിരങ്ങാട്
വരയ്ക്കുന്നുണ്ട് ഒരാൾ
ജീവിത ചിത്രം
പാടത്തും, പറമ്പിലും.
പെരുമ്പാമ്പുപോലെ നീണ്ടു –
വളഞ്ഞ വഴി മൂടി കിടക്കുന്ന
തൊട്ടാവാടികളും, തുമ്പച്ചെടികളും
മാടിയൊതുക്കുന്നുണ്ട്
പച്ചച്ചായം പോലെ നുള്ളിനുള്ളി –
വെയ്ക്കുന്നുണ്ട്
തകര താളാം ചപ്പിൽ
തോട്ടരികിലെ ചാലിലൂടെ
ഒഴുകി വരുന്ന കവിതയെ
തിരിച്ചുവിടുന്നുണ്ട്
പല കൈവഴികളായി
പാവലിൽ, വെണ്ടയിൽ വരച്ചു
ചേർക്കുന്നുണ്ട്
പൂവിൻ ചിത്രങ്ങൾ
കവിതാക്ഷരമായ് വിരിഞ്ഞു
നിൽപ്പുണ്ട് കായകൾ
ഒരു മരം വരച്ചു ചേർത്തിരിക്കുന്നു
താഴെ തണൽ
വിയർപ്പു വരച്ച ഉപ്പിൻ ചിത്രം
ഒപ്പിയെടുക്കുന്നു അയാൾ
വാഴക്കൂമ്പിൽ ഉഞ്ഞാലാടുന്നു
അണ്ണാൻ
പൊട്ടിയ സ്ലേറ്റിൽ കണക്കുമാഷ്തന്ന
മൊട്ട പോലെ
വിണ്ടനിലത്ത് ചാഞ്ഞു കിടക്കുന്നു
മത്തൻ
മഞ്ഞവെയിൽ പടിഞ്ഞാട്ടെ കുന്നിറ-
ങ്ങുന്നു
തൊടിയിലൊരാൾ വരച്ച ചിത്രത്തിന്റെ
മിനുക്ക് പണിയിലാണ്
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
Email – [email protected]
കോട്ടയം : മലയാളം യുകെ ഏർപ്പെടുത്തിയ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയുടെ സാഹിത്യസമ്മേളനത്തിൽ വച്ച് കാലഘട്ടത്തിന്റെ ഇതിഹാസകാരനായ പ്രശസ്ത ഇന്ത്യൻ – ഇംഗ്ലീഷ് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ പ്രൊഫ . ബാബു പൂഴിക്കുന്നേലിന് സമ്മാനിച്ചു . 25 , 000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
പ്രൗഢഗംഭീരമായ സാഹിത്യസദസ്സിൽവച്ച് ആനന്ദ് നീലകണ്ഠൻ തന്റെ എഴുത്തിന്റെ രസതന്ത്രം പ്രേക്ഷകരുമായി പങ്കുവച്ചു. ഭാഷ അല്ല പ്രധാനം കഥയാണ് എന്ന് അദ്ദേഹം തന്റെ എഴുത്തിന്റെ രീതിയെ വിലയിരുത്തികൊണ്ടു അഭിപ്രായപ്പെട്ടു.
പ്രൊഫ. മാടവന ബാലക ഷ്ണപിള്ള , മാത്യൂസ് ഓരത്തേൽ, പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേൽ ,ആനന്ദ് നീലകണ്ഠൻ, റ്റിജി തോമസ്, ഡോ .പോൾ മണലിൽ, തേക്കിൻകാട് ജോസഫ്
അവാർഡ് ദാന ചടങ്ങിൽ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ തേക്കിൻകാട് ജോസഫ് ” സഫലം സഹൃദം സഞ്ചാരത്തെ” സദസ്സിന് പരിചയപ്പെടുത്തി. നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തികൊണ്ട് പുതുതലമുറയ്ക്ക് വായനയുടെ നവ വസന്തം തീർത്ത ആനന്ദ് നീലകണ്ഠനിൽ നിന്ന് പ്രൊഫ.ബാബു തോമസ് അവാര്‍ഡ് ഏറ്റുവാങ്ങി. മുതിർന്ന പത്രപ്രവർത്തകരായ പ്രൊഫ. മാടവന ബാലക ഷ്ണപിള്ള , ഡോ .പോൾ മണലിൽ പുസ്തകത്തിന്റെ പ്രസാധകരായ മാത്യൂസ് ഓരത്തേൽ, മലയാളം യുകെയെ പ്രതിനിധീകരിച്ച് റ്റിജി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
കോട്ടയം വര ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സംഘാടകനും പ്രസാധകനുമായ മാത്യൂസ് ഓരത്തേൽ സ്വാഗതം ആശംസിക്കുകയും ആനന്ദ് നീലകണ്ഠനെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു . കോട്ടയം വര ആർട്ട് ഗാലറിയുടെ ആദ്യ പുസ്തകം തന്നെ സമ്മാനാർഹമായതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു .
ഓൺലൈൻ മാധ്യമരംഗത്ത് ബ്രിട്ടനിൽ ഏറ്റവും പ്രചാരമുള്ള മലയാളം യുകെ കേരള മാധ്യമരംഗത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണെന്ന് തന്റെ മറുപടി പ്രസംഗത്തിൽ പ്രൊഫ. ബാബു തോമസ് പറഞ്ഞു. യുകെയിൽ മലയാളികൾക്കിടയിൽ വാർത്തയിൽ മാത്രം ഒതുങ്ങിനിൽക്കാതെ സാഹിത്യത്തിനും മലയാളഭാഷയ്ക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് മലയാളം യുകെ പിന്തുടരുന്നത്. കഴിഞ്ഞ ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിൽ ഡോ.ജോർജ് ഓണക്കൂർ ഉൾപ്പടെയുള്ള പ്രമുഖരുടെ രചനകൾ മലയാളം യുകെയിൽ സ്‌ഥാനം പിടിച്ചിരുന്നു. വ്യത്യസ്തമായ രീതിയിൽ ഭാഷയ്ക്കും സാഹിത്യത്തിനും മലയാളം യുകെ നൽകുന്ന പ്രാധാന്യത്തിന് പ്രൊഫ.ബാബു തോമസ് നന്ദി പറഞ്ഞു. സഫലം സഹൃദം സഞ്ചാരത്തിന്റെ ഏതാനും അധ്യായങ്ങൾ മലയാളം യുകെയിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്റെ ശിഷ്യരും സുഹൃത്തുക്കളും അഭിനന്ദിച്ചതിന്റെ ഓർമകൾ അദ്ദേഹം സദസ്യരുമായി പങ്കു വച്ചു.
പ്രൊഫ. ബാബു പൂഴിക്കുന്നേലിന്റെ മറുപടി പ്രസംഗം
മലയാളം യുകെയുടെ ആദ്യ അവാർഡു ദാനം തന്നെ തികച്ചും അവിസ്മരണീയവും സ്വപ്ന തുല്യവുമായ ചടങ്ങായി മാറി . ഒന്നാം കിട മാധ്യമങ്ങൾക്കൊപ്പം മലയാളം യുകെയുടെ പേരും കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയിൽ മുന്നിട്ടു നിന്നു . വായിച്ചിരിക്കേണ്ട നൂറു പുസ്തകങ്ങളുടെ കൂട്ടത്തിൽ ആമസോൺ തിരഞ്ഞെടുത്ത എഴുത്തുകാരനായ ആനന്ദ് നീലകണ്ഠൻെറ സാന്നിധ്യം മലയാളം യുകെ യുടെ അവാർഡ് ദാന ചടങ്ങിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു . ഒന്നാംനിര മാധ്യമങ്ങളുടെ നിരയിലേക്ക് മലയാളം യുകെ വളർന്നിരിക്കുന്നു എന്ന സത്യം കേരളത്തിന്റെ അക്ഷരനഗരിയിൽ എല്ലാവരും എടുത്തു പറയുകയും ചെയ്തു. ആനന്ദ് നീലകണ്ഠനെന്ന മഹാപ്രതിഭയെ കാണാനും ശ്രവിക്കാനും പുസ്തകങ്ങളിൽ കൈയൊപ്പ് ചാർത്താനും ആയിരങ്ങളാണ് കോട്ടയത്ത് തടിച്ചു കൂടിയത്. ആ പ്രൗഢഗംഭീരമായ സദസ്സിൽ പ്രൊഫസർ ബാബു തോമസിന് അവാർഡ് കൊടുക്കുവാൻ സാധിച്ചത് മലയാളം യുകെയുടെ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാവുന്ന നേട്ടമായി .
മാത്യൂസ് ഓരത്തേൽ ആനന്ദ് നീലകണ്ഠനെ സദസ്സിന് പരിചയപ്പെടുത്തുന്നു .
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
സ്കോട്ട് ലാൻഡ് : സ്കോട്ലൻഡിലെ ലോത്തിയൻ പ്രദേശത്ത് മാരകമായ ഡിഫ്തീരിയ രോഗം ബാധിച്ച് രണ്ടു പേർ ചികിത്സയിൽ. രണ്ട് കേസുകളും ബന്ധപ്പെട്ടതാണെന്നും രണ്ട് രോഗികളും എഡിൻബർഗിലെ ആശുപത്രിയിലാണെന്നും എൻഎച്ച്എസ് ലോത്തിയൻ സ്ഥിരീകരിച്ചു. ഡിഫ്തീരിയക്കെതിരെ കുട്ടികാലത്ത് നൽകുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ കാരണം യുകെയിലെ ആളുകൾക്ക് പൊതുവെ ഈ രോഗം കുറവാണ്. അതുകൊണ്ട് തന്നെ കൂടുതൽ കേസുകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊതുജനാരോഗ്യ വിദഗ്ധർ പറഞ്ഞു.
ലോത്തിയനിൽ, 98% കുട്ടികൾക്ക് 24 മാസം പ്രായമാകുമ്പോൾ തന്നെ ഡിഫ്തീരിയക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നൽകുന്നു. യുകെയിൽ ഈ രോഗം വളരെ അപൂർവമാണ്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ യാത്ര ചെയ്യുമ്പോൾ, ഈ രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
ഡിഫ്തീരിയ എന്ത്, എങ്ങനെ?
∙ രോഗമുണ്ടാക്കുന്നതു കോറിനേബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയയാണ്.
∙ രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ച കപ്പ്, ടവൽ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെ മറ്റൊരാളിലേക്ക് രോഗം പകരാം.
∙ തൊണ്ടവേദനയാണു തുടക്കം. വെള്ളമിറക്കാനോ ആഹാരം കഴിക്കാനോ പറ്റാത്ത വിധത്തിൽ വേദനയുണ്ടാകും.
∙ തൊണ്ടയിൽ പാടയുണ്ടായി ശ്വസനം തടസ്സപ്പെടും.
∙ ബാക്ടീരിയ ഉണ്ടാക്കുന്ന വിഷം ഹൃദയത്തെ ബാധിക്കും.
∙ ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിക്കാം.
ചെറുപ്പത്തിലേ പ്രതിരോധ കുത്തിവയ്പ് എടുത്താൽ ഈ രോഗം ഉണ്ടാകില്ല. അല്ലെങ്കിൽ രോഗങ്ങൾ നമ്മുടെ വീട്ടിലും എത്തുന്നതിനു കാത്തുനിൽക്കാതെ പ്രതിരോധ കുത്തിവയ്‌പ് എടുക്കാൻ ഓരോ വ്യക്‌തിയും മനസ്സുവയ്‌ക്കണം.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : മറ്റു സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിൽ ആരോഗ്യരംഗത്ത് ഡോക്ടർമാരും നഴ്സുമാരും കുറവെന്ന് പഠനങ്ങൾ. ഒപ്പം വൃദ്ധജനങ്ങളുടെ ദീർഘകാല പരിചരണത്തിലും മറ്റു രാജ്യങ്ങൾക്ക് പിന്നിലാണ് യുകെയുടെ സ്ഥാനം. പല ബ്രിട്ടീഷുകാരും അമിതമദ്യപാനവും അമിതവണ്ണവും ഉള്ള അനാരോഗ്യകരമായ ജീവിതം നയിക്കുന്നുവെന്നും ഒഇഡിസി തങ്ങളുടെ അവലോകന റിപ്പോർട്ടിൽ പറയുന്നു. ഒപ്പം എൻഎച്ച്എസ് നൽകിവരുന്ന ആരോഗ്യപരിരക്ഷയെ പ്രശംസിക്കാനും അവർ മറന്നില്ല. ആരോഗ്യരംഗത്ത് ജിഡിപിയുടെ 9.8% യുകെ ചിലവഴിക്കുന്നുണ്ട്. 36 രാജ്യങ്ങളുടെ ശരാശരി 8.8% ത്തിന് മുകളിലാണ്.
യുകെയിൽ ആയിരം പേർക്ക് 2.8 ഡോക്ടർമാരും 7.8 നഴ്സുമാരും ഉള്ളതായി കണക്കുകൾ വെളിപ്പെടുത്തുന്നു. എന്നാൽ ഈ കണക്കിൽ ഒഇസിഡിയുടെ ശരാശരി യഥാക്രമം 3.5, 8.8 ആണ്. ബ്രിട്ടന് ശുഭപ്രതീക്ഷ നൽകികൊണ്ട് ഡോക്ടർമാരുടെ എണ്ണം വർധിക്കുന്നുണ്ട്. പരിശീലന കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ആരോഗ്യപരിപാലനരംഗത്ത് എൻഎച്ച്‌എസ് മികച്ച സംഭാവനകൾ നൽകുന്നുണ്ട്. ഹൃദയാഘാതം, സ്തനാർബുദം തുടങ്ങിയവയ്ക്കുള്ള ചികിത്സയും അതിജീവനവും മികച്ചതാണ്. എന്നാൽ
ചിലർ ഇപ്പോഴും പ്രമേഹരോഗികളായി തന്നെ കഴിയുന്നു.
പ്രായമായവരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് നല്ല നിലവാരത്തിലുള്ള ദീർഘകാല പരിചരണം അത്യാവശ്യമാണെന്ന് റിപ്പോർട്ട് പറയുന്നു. അത്തരം പരിചരണത്തിന് ചിലവഴിക്കുന്നത് ശരാശരിയിൽ താഴെ മാത്രമാണ്. 65 വയസിനു മുകളിലുള്ള ബ്രിട്ടീഷ് ജനതയ്ക്ക് പൊതുവെ ആരോഗ്യം തീരെ കുറവാണ്. 2017 ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് ഇതിനായി പ്രത്യേക പദ്ധതികൾ മുന്നോട്ട് കൊണ്ടുവരുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടും പുതിയൊരു തിരഞ്ഞെടുപ്പ് എത്തുന്നെന്നല്ലാതെ ഇതിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതോടൊപ്പം ആരോഗ്യസംരക്ഷണത്തിൽ യുകെയിലെ ആളുകൾ പിന്നിലാണ്. മൂന്നിൽ രണ്ടുപേരും അമിതവണ്ണം ഉള്ളവരാണ്. ഒപ്പം ഭൂരിഭാഗം ആളുകളും മദ്യം ഉപയോഗിക്കുന്നവരാണ്. മയക്കുമരുന്ന് ഉപയോഗവും കൂടുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്ത കാലത്തായി ആയുർദൈർഘ്യം കുറയാൻ തുടങ്ങിയിട്ടുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.
പി. ഡി. ബൗസാലി
ആഗസ്റ്റ് പതിനഞ്ചാം തീയതി ഞങ്ങൾക്കു വളരെ തിരക്കുള്ള ഒരു ദിനമായിരുന്നു. ഞങ്ങൾ താമസിക്കുന്നിടത്തുനിന്നും ഏതാണ്ട് 30 കി. മീ. ദൂരത്തുള്ള നൈസാ എലിഫന്റ് പാർക്കിലേയ്ക്കാണ് ആദ്യം പോയത്. ആനകളെ പ്രത്യേകമായി സംരക്ഷിക്കുന്ന ഈ ആന സങ്കേതം ടുറിസ്റ്റുകളുടെ ഒരു ആകർഷണ കേന്ദ്രമാണ്. സന്ദർശകർ എത്തുമ്പോൾ ആനകൾ ഒരു പ്രത്യേക സ്ഥലത്തു വന്ന് വാരിവരിയായി നിൽക്കും. അവർക്കു കൊടുക്കാനുള്ള പഴവും മറ്റും കുട്ടകളിൽ വാങ്ങാൻ അവിടെ ലഭിക്കും . കൈവെള്ളയിൽ പഴമോ ആപ്പിൾ കഷണങ്ങളൊ വച്ചു നീട്ടിയാൽ തുമ്പിക്കൈയുടെ അറ്റം കൊണ്ട് കൃത്യമായി ആന എടുക്കുമ്പോൾ നമുക്കുണ്ടാകുന്ന ഭയവും രോമാഞ്ചവും കലർന്ന അനുഭവം ഒന്നു വേറേ തന്നെ. അവിടെ ആനകളുടെ കൂടെ നടക്കാം, ആനയെ തൊടാം ഫോട്ടോയെടുക്കാം.
അവിടെനിന്നും കുറച്ചു ദൂരത്തുള്ള മങ്കീസ് പാർക്കിലേയ്ക്കാണ് പിന്നീടു പോയത്. 400 – ൽ പരം വ്യത്യസ്ഥ ഇനങ്ങളിൽ പെട്ട കുരങ്ങുകളുടെ ലോകം. അമേരിക്കയിൽ നിന്നും ബ്രസീലിൽ മറ്റും കൊണ്ടു വന്നിട്ടുള്ള പല വലിപ്പവും ശരീരഘടനകളുമുള്ള കുരങ്ങൻമാർ. അവർക്കു ഭക്ഷണം കൊടുക്കുന്നതിനുള്ള പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങൾ ; ഏതു മരത്തിൽ നോക്കിയാലും ചാടിക്കളിക്കുന്ന കുരങ്ങിൻ കൂട്ടങ്ങൾ. ഇവ ഈ വന ഭാഗത്തുനിന്നും വെളിയിൽ പോകാതിരിക്കാൻ ഉയരത്തിൽ കമ്പി വേലികളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
മങ്കീ ലാൻഡിൽ നിന്നും ഞങ്ങൾ പക്ഷി കേന്ദ്രത്തിലേക്കാണു പോയത്. പന്ത്രണ്ടേക്കറോളം വരുന്ന വനഭാഗം പ്രത്യേകമായ ഇരുമ്പുവേലികൊണ്ട് ചുറ്റിലും, മുകൾ ഭാഗത്തും കവർ ചെയ്തിരിക്കുന്നു. ആഫ്രിക്കയുടെ ദേശീയ പക്ഷിയായ ബ്ലൂ ക്രെയിനും, ഫ്ലെമിംഗോ പക്ഷികളും, പലനിറങ്ങളിലും വലിപ്പത്തിലുമുള്ള പക്ഷികളുടെ ഒരു പറുദീസ. പിന്നീട് ഞങ്ങളുടെ ലക്ഷ്യസ്ഥാനം ജുകാനി വൈൽഡ് ക്യാറ്റ് റിസേർവ് ആയിരുന്നു . ഇവിടെയല്ലാം പ്രത്യേകം ടിക്കറ്റെടുത്താണ് പ്രവേശനം. ഞങ്ങളുടെ കുടെ ഒരു ഗൈഡ് വന്നു. ഓരോയിനം മൃഗങ്ങളെയും പ്രത്യേകമായി തീർത്ത ഇരുമ്പു വേലികളാൽ ചുറ്റപ്പെട്ടവനഭാഗത്ത് സൂക്ഷിച്ചിരിക്കുന്നു. ഞങ്ങൾ ചെന്നപ്പോൾ സിംഹങ്ങൾക്ക് ആഹാരം നൽകുന്ന സമയം ആയിരുന്നു. വലിയ ഒരു ഇറച്ചിക്കഷണവുമായി ഞങ്ങൾ നിൽക്കുന്ന വേലിക്കടുത്തേയ്ക്ക് ഓടിക്കുതിച്ചു വന്ന സിംഹത്തിനെ കണ്ട് ഞങ്ങളെല്ലാവരും ഒന്നു പതറി ; അവന്റെ ഗാംഭീര്യത്തോടെയുള്ള നോട്ടവും മുരളലും കേട്ടു ഞങ്ങൾ പതുങ്ങിപ്പോയി. അവൻ വേലി ചാടിയാലോ? അങ്ങിനെ സംഭവിക്കില്ലന്നു ഗൈഡു ഞങ്ങളെ സമാധാനിപ്പിച്ചു. കടുവയും, പുലിയും, ജഗ്വാറും, പുള്ളിപ്പുലികളും, പൂമായും എല്ലാം ധാരാളമായുള്ള റിസേർവ് ഏരിയ. ആ വന്യമായ അന്തരീക്ഷത്തിൽ നിന്ന് ഞങ്ങൾ വെളിയിലിറങ്ങി. ഞങ്ങൾ താമസിച്ചിരുന്ന നൈസാ റിസോർട്ടിലേക്കു മടങ്ങിപ്പോയി, രാത്രി ഭക്ഷണം കഴിച്ചു വിശ്രമിച്ചു.
തുടരും….
ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു . കൂടാതെ മുൻ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ പ്രസിഡന്റ് , FISAT സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി